Friday, April 25, 2008

അങ്ങിനെയെല്ലാരും പിച്ചക്കാരായീ‍‌....

ഒരു സമൂഹത്തിനെ എങ്ങിനെ തുല്യതയിലെത്തിക്കാം?

രണ്ടു വഴികളാണതിനുള്ളത്.

ഒന്ന്: ഇല്ലാത്തവനേയും ഉള്ളവനാക്കാനുള്ള ശ്രമം. അവന് വേണ്ടുന്ന അടിസ്ഥാന ജീവിതാവശ്യങ്ങള്‍ നിവര്‍ത്തിച്ച് കൊടുത്ത് ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക. പതുക്കെ ഇല്ലാത്തവനും ഉള്ളവനായി മാറും. നിലനില്പിനായുള്ള സമരത്തില്‍ അവന് ജീവിത വിജയം നേടാന്‍ ഒരു കൈത്താങ്ങ് മതിയാകും. ഇല്ലാത്തവന്‍ ഇല്ലാതാവുകയും എല്ലാവരും ഉള്ളവരാവുകയും ചെയ്യും. അങ്ങിനെ എല്ലാവരും ഉള്ളവരായി മാറുന്ന തുല്യതയിലെത്താം.

രണ്ട്: എല്ലാവരേയും പിച്ചക്കാരാക്കുക. ഉള്ളവനെ പെറ്റി ബൂര്‍ഷ്വായായി മുദ്ര കുത്തി അവന്റെ സ്ഥാവര ജംഗമം പിടിച്ചെടുത്ത് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ച് നിരത്തി പിച്ച ചട്ടിയെടുത്ത് കൈയില്‍ കൊടുക്കാം. എന്നിട്ട് പറായാം “ഞാന്‍ തെണ്ടിയാണ്..ഇപ്പം നീയും തെണ്ടിയായി...നമ്മുക്കൊന്നിച്ച് തെണ്ടാം...” അങ്ങിനെ ഉള്ളവനും ഇല്ലാത്തവനായി മാറി എല്ലാവരും പിച്ചക്കാരാണ് എന്ന തുല്യതയിലെത്താം.

ഇതില്‍ ആദ്യം പറഞ്ഞത് നടപ്പിലാകാന്‍ ഇത്തിരി ബുദ്ധിമുട്ടാ. അത്തരത്തില്‍ എല്ലാവരും ഉള്ളവരാകാന്‍ ആദ്യം ലക്ഷ്യബോധമുള്ള ഭരണകൂടങ്ങളും സാമൂഹ്യ പ്രതിബദ്ധതയുള്ള രാഷ്ട്രീയവും വേണം. എല്ലാവരേയും ഉയര്‍ത്തി കൊണ്ട് വന്ന് സമൂഹത്തിനെയാ‍കെ ഉന്നതിയിലേക്കെത്തിക്കാന്‍ കഴിയുന്ന ദീര്‍ഘവീക്ഷണമുള്ള നേതാക്കന്മാര്‍ വേണം. ദാരിദ്ര്യം മണ്ണില്‍ നിന്നും മാറ്റിയെടുക്കാന്‍ ഇഛാശക്തിയുള്ള ഉദ്യോഗസ്ഥ വ്യന്ദം ഉണ്ടായി വരണം. അതൊന്നും നമ്മുക്ക് പ്രതീക്ഷിക്കുക വയ്യ.

രണ്ടാമത്തെ ലക്ഷ്യം നേടാനാണെളുപ്പം. എല്ലാവരേയും പിച്ചക്കാരാക്കുക. അത് നമ്മള്‍ സ്വയം നേടിയെടുത്തിരിക്കുന്നു. ഇത്തിരി കഞ്ഞിക്കായി മുഖ്യമന്ത്രി മുതല്‍ പ്രതിപക്ഷ നേതാവ് വരെ പിച്ചചട്ടിയുമായി നിരങ്ങി മോങ്ങി നീങ്ങുന്ന കാഴ്ച എത്ര സുന്ദര‍മാണ്. എല്ലാവരും തുല്യരായിരിക്കുന്നു. എല്ലാവരും പിച്ചക്കാരായിക്കുന്നു. തെണ്ടികള്‍.....


കൃഷിമന്ത്രി പറഞ്ഞതാണ് ശരി. നട്ടു നനച്ച് വളര്‍ത്തി കൊയ്ത് തിന്നാന്‍ നമ്മുക്ക് കഴിയണം. നടാത്തവന്, നനക്കാത്തവന്, വളര്‍ത്താത്തവന്, കൊയ്യാത്തവന് തിന്നാനും അര്‍ഹതയില്ല. ഇപ്പോഴാ ഓര്‍ത്തത്: നട്ടാലും നനച്ചാലും വളര്‍ത്തിയാലും കൊയ്യാന്‍ വയ്യെങ്കില്‍ പിന്നെന്നാ ചെയ്യും? അപ്പം ഇതു തന്നാ നല്ലത്. വിതയ്ക്കണ്ട, നനക്കണ്ട, വളര്‍ത്തണ്ട, കൊയ്യണ്ട...ചുമ്മാ ചട്ടിയെടുക്കുക...പിന്നെയങ്ങ് തെണ്ടുക:

ഹമ്മേ...വല്ലതും തരണേ...

---------------------------------------------------------
ചേര്‍ത്ത് വായിക്കേണ്ടത് :
1. വാസ്തവം ടീമിന്റെ പവാര്‍ പറഞ്ഞതാണ് ശരി.
2. ജനശ്ശക്തി ന്യൂസിന്റെ കേരളത്തെ പട്ടിണിക്കിടരുത്.

സരബ്‌ജിത് സിങ്ങ് ദയ അര്‍ഹിക്കുന്നില്ലേ?

അവസാനം ഇന്ന് പാകിസ്ഥാന്‍ പ്രസിഡന്റ് സരബ്‌ജിത് സിങ്ങിന്റെ കൊലക്കയര്‍ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു എന്ന് പ്രസ്ഥാവിച്ചിരിക്കുന്നു.

പതിനെട്ട് വര്‍ഷം മുമ്പ് നടന്ന സ്ഫോടനക്കേസില്‍ സാഹചര്യ തെളിവുകളുടെ പിന്‍ബലത്തില്‍ പ്രതിയാക്കപ്പെട്ട ഒരു മനുഷ്യന്റെ ജീവിതം അപ്പാടെ ജയിലില്‍ ഹോമിക്കപ്പെട്ട് ജീവിത സായഹ്‌നത്തിലെക്കുത്തുന്ന അവസരത്തില്‍ അവന് വേണ്ടി ഒരു കയറും കൂടി ഒരുക്കുക. ദയനീയം എന്നാല്ലാതെ ഇതിനെ എങ്ങിനെ കാണാന്‍ കഴിയും?

ഒരാനക്ക് കലിയിളകിയപ്പോള്‍ നിമിഷം കൊണ്ട് പൊലിഞ്ഞത് ജീവന്‍ മൂന്നെണ്ണം. ദിനേനെ ലോകമെമ്പാടും ഭീ‍കര വാദത്തിന്റേയും മതമൌലിക വാദത്തിന്റേയും കൊടികളുടെ വര്‍ണ്ണത്തിന്റേയും ദൈവത്തിന്റേയും എന്തിന് സമാധാനത്തിന്റേയും വരെ പേരില്‍ കൊല്ലപ്പെടുന്നവരുടേയും രക്ഷസാക്ഷിത്വം വരിക്കുന്നവരുടേയും കഥകള്‍ക്കിടയില്‍ ഒരു സരബ്‌ജിത് സിങ്ങിന്റെ ജീവനെന്ത് പ്രാധാന്യം? പക്ഷേ സരബ്‌ജിത് സിങ്ങിന്റെ കുടുംബാംഗങ്ങള്‍ എന്ത് പിഴച്ചു? പതിനെട്ട് വര്‍ഷമായി അനുനിമിഷം ഒരു കുടുംബം മരിച്ചു കൊണ്ടേയിരിക്കുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ട് കൊലകയറിന് കീഴെ ജീവിതം തള്ളി നീക്കാന്‍ വിധിക്കപ്പെട്ട സരബ്‌ജിത് സിങ്ങിന്റെ അനുനിമിഷം മരിച്ചു ജീവിക്കുന്ന അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ദയ അര്‍ഹിക്കുന്നില്ലേ?


ഒരാള്‍ മരണപ്പെട്ടാല്‍ അതിന്റെ വേദന ഏറ്റവും അടുത്ത ബന്ധുവില്‍ നിന്നു പോലും ദിനങ്ങള്‍ കൊണ്ട് അകന്ന് പോകും. സാധാരണ ജീവിതത്തിലേക്ക് അവര്‍ മടങ്ങി വരും. മരണം വരെ ജീവിക്കുകയും ചെയ്യും. മരണം തൊട്ടടുത്തെത്തുമ്പോഴും ജീവിതത്തിലേക്ക് തിരിച്ച് വരണം എന്ന ചിന്ത തന്നെയായിരിക്കും ആ ബന്ധുവിന് അവസാ‍ന നിമിഷം വരെ ഉണ്ടാവുകയും ചെയ്യുക. അല്ലാതെ “പതിനെട്ട് വര്‍ഷം മുന്നേ മരണപ്പെട്ട എന്റെ ബന്ധുവിന്റെ അടുത്തേക്ക് എന്നെ കൊണ്ടു പോകൂ മരണമേ” എന്ന ചിന്തയോടേ മുന്നേ പോയവര്‍ക്ക് പിന്തുണ കൊടുത്ത് അവരെ സ്മരിക്കുകയൊന്നും ആരെങ്കിലും ചെയ്യുമെന്ന് കരുതുക വയ്യ. അതായത് മരണപ്പെടുന്നവന്‍ ജീവിച്ചിരിക്കുന്നവരെ ഒരു തലത്തില്‍ കൂടുതല്‍ വേദനിപ്പിക്കുന്നില്ല. പക്ഷേ സരബ്‌ജിത് സിങ്ങ് കഴിഞ്ഞ പതിനെട്ട് വര്‍ഷമായി മരിച്ചു കൊണ്ടിരിക്കുന്നു. ആ മരണം അദ്ദേഹത്തിന്റെ ഭാര്യ സുഖ്‌പ്രീത് കൌറിനേയും പെണ്‍‌മക്കളായ സ്വപന്‍‌ദീപിനേയും പൂനത്തേയും ഒക്കെ അനുദിനം കൊലപ്പെടുത്തി കൊണ്ടേയിരിക്കുന്നു.

ഇവിടെ ദയ അര്‍ഹിക്കുന്നത് സര്‍ബ്‌ജിത് സിങ്ങിനേക്കാള്‍ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും പെങ്ങളും ഒക്കെയാണ്. സരബ്‌ജിത് സിങ്ങ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള ശിക്ഷയായി പോയ പതിനെട്ട് വര്‍ഷത്തെ തടവിനെ കണക്കാക്കി അര്‍ഹിക്കുന്ന ദയ അദ്ദേഹത്തിന്റെ ഭാര്യക്കും മക്കള്‍ക്കും നല്‍കണം. അഥവാ തെറ്റു ചെയ്യാതെയാണ് ഈ മനുഷ്യന്‍ കൊലക്കയര്‍ കാത്തു കിടക്കുന്നതെങ്കില്‍ അദ്ദേഹത്തോടും അനുനിമിഷം മരണതുല്യ ജീവിതം നയിക്കുന്ന അദ്ദേഹത്തിന്റെ നല്ല ബന്ധുക്കളോടും ലോകം കാട്ടുന്ന ക്രൂരതക്ക് തുല്യതയേതുമില്ല തന്നെ. തുല്യതയില്ലാത്ത ക്രൂരതകള്‍ ഇന്ന് ലോക ക്രമമാണ്. അക്രമികള്‍ ആദരിക്കപ്പെടുകയും നിരപരാധികള്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന പുതിയ ലോക ക്രമത്തില്‍ സരബ്‌ജിത് സിങ്ങിന് മാപ്പ് ലഭിക്കുമെന്നോ മോചിക്കപ്പെടുമെന്നോ കരുതുക വയ്യ.


കോടതി വിധിയുടേയും നിയമ സാധുതയുടേയും പേരില്‍ വധശിക്ഷ നടപ്പാക്കുന്നതിനെ അനുകൂലിക്കാന്‍ കഴിയില്ല. കൊടും പാതകം ചെയ്യുന്നവര്‍ക്ക് പോലും തിരുത്തപ്പെടാനുള്ള അവസരം കൊടുത്ത് ജീവിതത്തിലേക്ക് അവരെ തിരിച്ച് കൊണ്ട് വരികയാണ് പരിഷ്കൃത സമൂഹം ചെയ്യേണ്ടത്. പല്ലിന് പല്ല് കണ്ണിന് കണ്ണ് എന്ന ശിലായുഗ നീതി വ്യവസ്ഥയുടെ പ്രേതങ്ങള്‍ ഇന്നും നമ്മുടെ സാമൂഹ്യ ജീവിതത്തില്‍ നിന്നും മാഞ്ഞു പോയിട്ടില്ലാ എന്നതിന് തെളിവാണ് വധശിക്ഷ. കോടതി വിധിയുടെ അടിസ്ഥാനത്തിലാണെങ്കില്‍ കൂടി കൊലപാതകം കൊലപാതകം തന്നെ. തെറ്റു ചെയ്തവനെ ശിക്ഷിക്കണം. കൊലപ്പെടുത്തല്‍ എങ്ങിനെ ശിക്ഷയാകും? മരണപ്പെടുന്നവന് ശിക്ഷയെന്തെന്ന് തിരിച്ചറിയാന്‍ കഴിയുമോ? ഇന്നി ജീവിച്ചിരിക്കുന്നവന് പാഠമാകാനാണ് മറ്റൊരുവനെ കോടതി വിധിയിലൂടെ കൊലപ്പെടുത്തുന്നതെങ്കില്‍ അത് കൊല്ലപ്പെടുന്നവനോടുള്ള നീതി കേടല്ലേ? മറ്റൊരുവന് പാഠമാകാന്‍ വേണ്ടി താന്‍ കൊലചെയ്യപ്പെടുക എന്ന ഏറ്റവും ഹീനമായ കര്‍മ്മത്തിനാണ് അങ്ങിനെയെങ്കില്‍ നീതി പീഠങ്ങള്‍ കൂട്ടുനില്‍ക്കുന്നത്. വധശിക്ഷകള്‍ ഒരു തരത്തിലും ഒരു ശിക്ഷാവിധിയല്ല. അത് ഒരു തരത്തിലുള്ള പ്രതികാരമാണ്. പ്രതികാരങ്ങള്‍ കൂടുതല്‍ അനാഥരെ സൃഷ്ടിക്കും. അതിലൂടെ കൂടുതല്‍ കുറ്റവാളികളേയും.


ഭാരതം സരബ്‌ജിത് സിങ്ങിന്റെ ജീവന് വേണ്ടി കേഴുമ്പോള്‍ നാം നമ്മുടെ ജയിലുകളില്‍ വധശിക്ഷ കാത്ത് കിടക്കുന്നവര്‍ക്കും നീതി നല്‍കണം. വധശിക്ഷ നിരോധിക്കപ്പെടണം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയാണ് വേണ്ടത്. അല്ലാതെ വധിക്കപ്പെടുകയല്ല ചെയ്യേണ്ടുന്നത്. വധശിക്ഷയിലൂടെ കൊടും കുറ്റങ്ങള്‍ കുറക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ലോകത്ത് കൊടും പാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയേ ചെയ്യുമായിരുന്നില്ലല്ലോ? മറ്റുള്ളവര്‍ക്ക് പാഠമായി ലോകമെമ്പാടും പ്രത്യേകിച്ചും ചൈനയിലും മദ്ധ്യേഷ്യന്‍ രാജ്യങ്ങളിലും നീതിപീഠങ്ങളുടെ കൊലക്കയറിനിരയായവര്‍ ആര്‍ക്കെങ്കിലും എപ്പോഴെങ്കിലും പാഠമായിട്ടുണ്ടോ? തെറ്റു ചെയ്യാന്‍ നിശ്ചയിച്ചവന്‍ അത് ചെയ്യും-പിന്തിരിപ്പിക്കാന്‍ സമൂഹ മനസ്സാക്ഷിക്ക് കഴിയാത്തിടത്തോളം ആ തെറ്റ് സമൂഹം ഏറ്റു വാങ്ങേണ്ടിയും വരും.


വധശിക്ഷയ്ക്ക് സരബ്‌ജിത് സിങ്ങ് വിധേയമായാല്‍ ഭരണകൂടത്തിന്റെയും നീതി പീഠത്തിന്റേയും പ്രതികാര മനോഭാവത്തില്‍ കഴിഞ്ഞ പതിനെട്ട് വര്‍ഷമായി നിരന്തരം മരിച്ച് കൊണ്ടിരിക്കുന്ന ഒരു സമൂഹത്തെ അപ്പാടെ വീണ്ടും കൊലക്കയറില്‍ കേറ്റുന്നതിന് തുല്യമാകുമത്. അദ്ദേഹത്തിന്റെ കുടുംബം ദയ അര്‍ഹിക്കുന്നു. നമ്മുക്ക് കഴിയാവുന്നത് പാകിസ്ഥാന്‍ പ്രസിഡന്റിനൊരു മെസ്സേജയക്കലാണ്. ഒരു ജീവന്‍ പൊലിയുന്നതിനുമപ്പുറം പോയ പതിനെട്ട് വര്‍ഷം ദുരന്തത്തിലാണ്ട് കിടക്കുന്ന ഒരു കുടുംബത്തിന് ഒരാശ്വാസമായി അദ്ദേഹം മോചിപ്പിക്കപ്പെടണം. പാകിസ്ഥാന്‍ പ്രസിഡന്റിന്
ഇതിലൂടെ സന്ദേശമയക്കാം. ഇത് വെറും പ്രകടനപരമാണ്. നമ്മുടെ സന്ദേശങ്ങളുടെ പിന്തുണയോടെ സരബ്‌ജിത് സിങ്ങ് മോചിക്കപ്പെടും എന്ന് കരുതുക വയ്യ. പക്ഷേ തേങ്ങുന്ന ആ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരാനെങ്കിലും നാം നമ്മെ കൊണ്ട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യമെങ്കിലും ചെയ്യണം.