Showing posts with label CM. Show all posts
Showing posts with label CM. Show all posts

Thursday, April 02, 2020

കൊറോണ കാലത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം : (ഏപ്രിൽ-1)


സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.  കാസര്‍കോട്-12, തിരുവനന്തപുരം-2, പാലക്കാട്-1, എറണാകുളം-3, തൃശൂര്‍-2, മലപ്പുറം-2, കണ്ണൂര്‍-2 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്. ഇതില്‍ ഒന്‍പത് പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. നാല് വിദേശികള്‍ ഉള്‍പ്പൈ 26 പേര്‍ക്ക് രോഗംഭേദമായി.ഇതോടെ കേരളത്തിലാകെ കോവിഡ് ബാധിതരുടെ എണ്ണം 265 ആയി. കാസര്‍കോട് മെഡിക്കല്‍ കോളേജ് നാല് ദിവസത്തിനകം കോവിഡ് ആശുപത്രിയാക്കും. 164130 പേരാണ് ആകെ രീക്ഷണത്തിലുള്ളത്. 622 പേര്‍ ആശുപത്രിയിലാണ് നിരീക്ഷണത്തിലുള്ളത്.
.
കോവിഡ് പാക്കേജില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണത്തില്‍ ആദ്യദിനം 14.5 ലക്ഷം പേര്‍ക്ക് റേഷന്‍ വിതരണം ചെയ്യാൻ ആയിട്ടുണ്ട്.  21,472 മെട്രിക് ടണ്‍ അരി വിതരണം ചെയ്‌തു. ഏപ്രില്‍ 20 വരെ സൗജന്യ റേഷന്‍ വിതരണം തുടരും.
.
സൗജന്യ റേഷന്‍ അരി വിതരണം ചെയ്യുന്നതില്‍ അളവിൽ കുറവ് വന്നാല്‍ അതിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഇക്കാര്യങ്ങള്‍ റേഷന്‍ കടയുടമകള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്കുള്ള സൗജന്യ അരി അവരുടെ വീടുകളില്‍ എത്തിക്കും.
.
റേഷന്‍ വിതരണം പൊതുവെ മെച്ചപ്പെട്ട നിലയിലാണ് നടന്നത്. പക്ഷേ ചില സ്ഥലങ്ങളില്‍ തിരക്ക് അനുഭവപ്പെട്ടു. മിക്ക സ്ഥലങ്ങളിലും വരുന്ന ആളുകള്‍ക്ക് ഇരിക്കാന്‍ കസേരയും കുടിക്കാന്‍ വെള്ളവും നല്‍കുന്ന അനുഭവമുണ്ടായി. പൊതുവെ ആരോഗ്യപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും റേഷന്‍ വിതരണത്തില്‍ ക്രിയാത്മക ഇടപെടലാണ് നടത്തുന്നത്.
.
കാസര്‍കോട് മെഡിക്കല്‍ കോളേജ് നാല് ദിവസത്തിനകം കോവിഡ് ആശുപത്രിയാക്കി മാറ്റാന്‍ കഴിയും. ചികിത്സ കിട്ടാത്തതിന്റെ പേരില്‍ ആരും പ്രയാസപ്പെടുന്ന സാഹചര്യം ഉണ്ടാകില്ല. 
.
 റോഡുകളില്‍ ആളുകള്‍ കുറഞ്ഞതായാണ് കാണാന്‍ സാധിക്കുന്നത്. അനാവശ്യമായി ആളുകള്‍ പുറത്തിടങ്ങി നടക്കുന്ന സംഭവത്തില്‍ 22,338 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2,155 പേരെ അറസ്റ്റ് ചെയ്തു. ലോക്ക് ഡൗൺ നിബന്ധനകൾ ലംഘിച്ച് പുറത്ത് ഇറങ്ങുന്നവർക്ക് എതിരേ പകര്‍ച്ചവ്യാധി ആക്ട് പ്രകാരമുള്ള കേസെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
.
സംസ്ഥാനത്തേക്ക് 22,153 ട്രക്കുകള്‍ സാധനങ്ങളുമായി എത്തി. കര്‍ണാടകയില്‍ റോഡ് പ്രശ്‌നം നിലനില്‍ക്കുകയാണ്. ചരക്ക് നീക്കമടക്കം തടയുന്നു. ഇത് ഒഴിവാക്കണം. 2,70,913 പേര്‍ക്ക് ഇന്ന് കമ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം വിതരണം ചെയ്തു. ഇതില്‍ 2,45,607 ഉം സൗജന്യമാണ്. സന്നദ്ധ സേനയുടെ രജിസ്‌ട്രേഷനില്‍ നല്ല പുരോഗതി ഉണ്ടാകുന്നുണ്ട്.
.
അതിഥി തൊഴിലാളികളില്‍ ചിലര്‍ ഫാക്ടറികളില്‍ ജോലി ചെയ്ത് താമസിച്ച് ഭക്ഷണം കഴിക്കുന്നവരാണ്. ചില തൊഴിലുടമകള്‍ ഇത്തരക്കാരോട് ഭക്ഷണ സമയത്ത് സര്‍ക്കാര്‍ ക്യാമ്പിലേക്കെത്താന്‍ പറയുന്നു. അത് ശരിയായ നടപടിയല്ല. ഇതുവരെയുള്ള സൗകര്യം തൊഴിലുടമകള്‍ തുടര്‍ന്നും തൊഴിലുടമകൾ ലഭ്യമാക്കേണ്ടത് ആണ്.
.
പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത, അമിത വില ഈടാക്കല്‍ എന്നിവ സംബന്ധിച്ച് സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും 91 ഇടങ്ങളില്‍ വിജിലന്‍സിന്റെ നടപടിക്ക് ശുപാര്‍ശ ചെയ്യുകയുമുണ്ടായി. ഈ പരിശോധന കര്‍ക്കശമായി തുടരും. വ്യാജ മദ്യ ഉല്‍പാദനം കര്‍ക്കശമായും തടയും. മദ്യാസക്തി കൂടുതലുള്ളവരെ വിമുക്തി കേന്ദ്രത്തിലെത്തിക്കാന്‍ സാമൂഹിക പ്രവര്‍ത്തകരും കുടുംബങ്ങളും ഇടപെടണം.
.
ഈ പ്രതിസന്ധി ഘട്ടത്തിൽ അസ്വസ്ഥത ഉണ്ടാക്കുന്ന ചില സംഭവങ്ങളും ഉണ്ടാകുന്നുണ്ട്.  പൂര്‍ണമായി ഭേദപ്പെട്ട ആളെ ഭാര്യ വീട്ടില്‍ കയറ്റാത്ത സംഭവമുണ്ടായി. ജില്ലാ ഭരണകൂടം ഇടപെട്ട് പ്രത്യേക താമസസൗകര്യം ഇയാള്‍ക്ക് വേണ്ടി  ഒരുക്കേണ്ടി വന്നു. ഇത്തരം വിഷയങ്ങളില്‍ ആളുകള്‍ക്ക് കൗണ്‍സിലിംഗ് ശക്തിപ്പെടുത്തണം എന്നാണ് സര്‍ക്കാര്‍ കാണുന്നത്. തെറ്റിദ്ധാരണാജനകമായി പ്രചരണം നടക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക നിര്‍ദ്ദേശം മാത്രമാണ് പ്രചരിപ്പിക്കേണ്ടത്. അല്ലാത്തത് തടയണമെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കി.
.
വിദേശത്തു മരണപ്പെടുന്നവരുടെ മൃതദേഹം ചരക്ക് വിമാനത്തില്‍ കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കും. കേന്ദ്ര സർക്കാരുമായി ഇക്കാര്യത്തിൽ ആശയ വിനിമയം നടത്തിയിട്ടുണ്ട്.
.
കൊറോണ പ്രതിരോധത്തില്‍  പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കണം. റേഷന്‍ വ്യാപാരികള്‍ക്കും പൊലീസിനും വിവിധ വീടുകളില്‍ ചെല്ലേണ്ട പാചകവാതക വിതരണക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണമെന്ന് കേന്ദ്രത്തെ അറിയിക്കും.

ക്രിമിനല്‍ പശ്ചാത്തലമുള്ളവരും സ്വയം ബാഡ്ജ് അച്ചടിച്ച് കഴുത്തില്‍ തൂക്കി സ്വയം പ്രഖ്യാപിത സന്നദ്ധ പ്രവര്‍ത്തകരാകുന്നതും കാണുന്നുണ്ട്. ഇത് ഒഴിവാക്കണം.
.
ദില്ലി നിസാമുദ്ദീനൈൽ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 60 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. ഇക്കാര്യത്തില്‍ ഭയപ്പാടിന്റെ അടിസ്ഥാനമില്ല. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം എത്തും മുന്നേ തന്നെ ഇക്കാര്യത്തിൽ നമ്മൾ ജാഗ്രത പാലിച്ചിരുന്നു.
.
രോഗകാലത്ത് വര്‍ഗീയ വിളവെടുപ്പ് നടത്താന്‍ ആരെയും അനുവദിക്കില്ല. കൊറോണ വൈറസ് മതം നോക്കി ബാധിക്കുന്ന ഒന്നല്ല.എല്ലാവരും ജാഗ്രത പാലിക്കണം. ആ നിലയില്‍ തന്നെ അത് തുടരണം. എല്ലാ വിഭാഗങ്ങളും വ്യത്യസ്തങ്ങളായ ആള്‍ക്കൂട്ടങ്ങളുണ്ടാക്കുന്ന പരിപാടി ഒഴിവാക്കിയത് നാം ഓര്‍ക്കണം.
.
കൊറോണയ്ക്ക് എതിരെയുള്ള പ്രതിരോധ പ്രവർത്തനത്തിന്റെ ഇടയ്ക് മറ്റു ആരോഗ്യ പ്രവർത്തനങ്ങൾ മന്ദീഭവിക്കരുത്.  കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ഇപ്പോള്‍ നടത്തേണ്ടതാണെങ്കില്‍ ആരോഗ്യവകുപ്പ്  അത് ശ്രദ്ധിക്കും. വാക്സിനേഷനുകൾ ഒന്നും മുടക്കം വരാതെ ശ്രദ്ധിക്കണം.
.
അടച്ചിട്ട കടമുറികള്‍ക്ക് ഒരുമാസത്തെ വാടക ഇളവ് ചെയ്യാമെന്ന് ബിള്‍ഡിംഗ് ഓണെഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
.
 പൈനാപ്പിൾ വിളവെടുപ്പ് കാലമാണ്. അത് സാമൂഹിക അകലം പാലിച്ച് വിളവെടുക്കണം. വിളവിന്റെ ചരക്ക് നീക്കത്തിന് തടസം ഒന്നും ഇല്ല. ആഭ്യന്തര കൃഷിയിലെ വിളവ് സമയാസമയങ്ങളിൽ എടുക്കണം. അതൊക്കെയും വിപണിയിൽ എത്തിക്കുകയും വേണം. ഒന്നും നശിച്ചു പോകാൻ ഉള്ള സാഹചര്യം ഉണ്ടാകരുത്. സാമൂഹിക അകലം പാലിച്ചു കൊണ്ട് എല്ലാം ചെയ്യാൻ ആകണം.
.
ഇപ്പോൾ വേനൽ അധികരിക്കുന്ന സമയമാണ്. വാഴ കൃഷിക്ക് നനച്ച് കൊടുക്കേണ്ടുന്ന സമയം. അതിനൊന്നും ഒരു തടസവും വരാതെ ശ്രദ്ധിക്കണം.
.
ഇപ്പോൾ സംസ്ഥാനത്ത് ഒരുലക്ഷത്തി പതിനെട്ടായിരം ലിറ്റർ പാൽ അധികം  ആയിട്ടുണ്ട്.അതിൽ അമ്പതിനായിരം ലിറ്റർ പാൽ  സേലത്തെ പാൽപ്പൊടി നിർമ്മാണ ഫാക്ടറിയിൽ എത്തിച്ച് പാൽപ്പൊടി ആക്കാൻ ഉള്ള നടപടികൾ പൂർണമായിട്ടുണ്ട്. ബാക്കിയുള്ള പാൽ അഥിതി തൊഴിലാളികൾക്കും അങ്കണവാടി കുഞ്ഞുങ്ങൾക്കും  സൗജന്യമായി നൽകും.
.
അടുത്ത ദിവസം മുതൽ മിൽമ പാൽ സംഭരണം നേരത്തേ നിശ്ചയിച്ച 50 ശതമാനത്തിൽനിന്ന് 70 ശതമാനമാകും. സഹകരണ മേഖലയിലെ പാൽ കൂടുതലായി വാങ്ങാൻ ജനങ്ങൾ ശ്രദ്ധിച്ചാൽ ക്ഷീരകർഷകർക്ക് ആശ്വാസമാകും. മിൽമയുടെ പാലും മറ്റ് ഉൽപ്പന്നങ്ങളും കൺസ്യൂമർ ഫെഡ് ശൃംഖല വഴി വിതരണം ചെയ്യും.
.
ജോര്‍ദാനില്‍ സിനിമ ചിത്രീകരണത്തിന് പോയ സംഘത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടു. കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ചു. ആവശ്യമായ സഹായം നല്‍കാമെന്ന്   ജോര്‍ദാനിലെ ഇന്ത്യന്‍ എംബസി ഇമെയിലില്‍ അറിയിച്ചു.
.
സ്‌ട്രെയിറ്റ് ഫോര്‍വേര്‍ഡ് എന്ന പരാതി പരിഹാര സംവിധാനം; പരാതിയുടെ എണ്ണം കൊണ്ടും കാര്യക്ഷമതകൊണ്ടും രാജ്യത്തെ മികച്ച ഓണ്‍ലൈന്‍ പരിഹാര സംവിധാനം എന്ന ഖ്യാതി നേടി. ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ ലഭിച്ചു.
.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്ല നിലയിൽ സംഭാവനകൾ ലഭിക്കുന്നുണ്ട്. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
.
സാലറി ചലഞ്ചിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച കാര്യങ്ങൾ ക്രിയാത്മകം ആണ്. സാലറി ചലഞ്ച് നടപ്പാക്കുമ്പോൾ അത് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും പരിഗണിക്കും. സാലറി ചലഞ്ച് പ്രത്യേക അക്കൊണ്ട് വേണമെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പ്രളയകാലത്ത് ഉള്ള സംഭാവനകൾ പ്രത്യേക പ്രളയ ദുരിതാശ്വാസ  ഫണ്ട് ആയിരുന്നു. ഇപ്പോൾ രൂപീകരിച്ചിരിക്കുന്നത് കോവിഡ്-19 ദുരിതാശ്വാസ ഫണ്ടാണ്. പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പ് നടന്നു എന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം തെറ്റായിരുന്നു എന്ന് അദ്ദേഹത്തിന് സ്വയം മനസ്സിലായിട്ടുണ്ട്.
.
മുഖ്യമന്ത്രി പറഞ്ഞു നിർത്തുമ്പോൾ ആത്മധൈര്യം കൂടുകയാണ്. അതിജീവനത്തിനു ഉള്ള മാർഗ്ഗങ്ങൾ ആണ് ഓരോ പത്രസമ്മേളനത്തിലൂടെയും വിദേശദീകരിക്കപ്പെടുന്നത്.
.
നാം അതിജീവിക്കുക തന്നെ ചെയ്യും. 

Wednesday, April 01, 2020

കൊറോണകാലത്ത് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം (മാർച്ച്-31)


സംസ്ഥാനത്ത് കോവിഡ്-19 രോഗബാധ ഏഴ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു.  കാസര്‍കോട്, തിരുവനന്തപുരം ജില്ലകളില്‍ രണ്ടുപേര്‍ക്കും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോ ആളുകള്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതർ  215 ആയി. സംസ്ഥാനത്ത് ഒരാൾ കൂടി കൊറോണ ബാധിച്ച് മരിച്ചു. പോത്തൻകോട് സ്വദേശി ആണ് മരിച്ചത്. അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ രണ്ടുപേരുടെ വീതം പരിശോധനാഫലം നെഗറ്റീവായി. സംസ്ഥാനത്ത് ആകെ 1,63,129 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 1,62,471 പേര്‍ വീടുകളിലും 658 പേര്‍ ആശുപത്രികളിലുമാണ്.

ലാബുകള്‍ കൂടുതല്‍ സാമ്പിളുകള്‍ എടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. ടെസ്റ്റിഗില്‍ നല്ല പുരോഗതിയാണുള്ളത്. കാസര്‍കോട് ജില്ലയിലെ ആശുപത്രികളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത്. 163 പേര്‍. കണ്ണൂരില്‍ 108 പേരും മലപ്പുറത്ത് 102 പേരും ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. കൂടുതൽ കൊറോണ ബാധിതർ ഉള്ള  കാസര്‍കോട് ജില്ലയ്ക്കുവേണ്ടി പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. ജില്ലയിലെ പഞ്ചായത്ത്‌ തല ഡാറ്റ എടുത്ത്‌ പെട്ടെന്ന്‌ ടെസ്‌റ്റിനയക്കും. ചുമയും പനിയും ഉള്ളവരുടെ ലിസ്‌റ്റ്‌ എടുത്ത്‌ പ്രത്യേകം പരിശോധിക്കും. സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ ടെസ്‌റ്റിങ്ങിനുള്ള അനുമതി ഐസിഎംആറിൽനിന്ന്‌ ലഭിച്ചുകഴിഞ്ഞു. രോഗലക്ഷണം ഉള്ളവരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും ലിസ്റ്റ് തയ്യാറാക്കും.
.
7485 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 6381 എണ്ണത്തിൽ രോഗബാധയില്ലെന്ന് ഉറപ്പായി. ലാബുകളിൽ കൂടുതൽ സാമ്പിളുകൾ എടുക്കുന്നു. ടെസ്റ്റിങ്ങിൽ നല്ല പുരോഗതിയുണ്ട്. കൂടുതൽ സാമ്പിളുകൾ ടെസ്റ്റ് ചെയ്ത് വളരെ വേഗം റിസൾട്ട് വാങ്ങാനാകുന്നതും ഉണ്ട്.
.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ആരംഭിച്ച സമൂഹ അടുക്കളകളിലൂടെ കഴിഞ്ഞ ദിവസംമാത്രം 1.54 ലക്ഷം പേർക്ക്‌ ഭക്ഷണം നൽകാനായി.  സംസ്ഥാനത്തെ 1034 തദ്ദേശഭരണ സ്ഥാപനങ്ങളിൽ 1031ലും അടുക്കളകൾ തുറന്നു കഴിഞ്ഞു.  ആകെ 1213 സമൂഹ അടുക്കളകൾ  പ്രവർത്തിക്കുന്നുണ്ട്.  ഇതിൽ 1,37,930 പേർക്കും സൗജന്യമായി ഭക്ഷണം നൽകാനായി. സ്വന്തമായി ഭക്ഷണം പാചകം ചെയ്യാനാകാത്തതും സ്വന്തമായി കാര്യങ്ങൾ നിർവഹിക്കാൻ കഴിയാത്തവരുമായ നിരാലംബർക്കും അത്യാവശ്യക്കാർക്കും ഭക്ഷണം നൽകുന്നതിനാണ്‌ പ്രത്യേകം അടുക്കളകൾ തുറന്നത്. ഇക്കാര്യത്തിൽ കൃത്യതയുണ്ടാകണം.

പണം നൽകി ഭക്ഷണം വാങ്ങാൻ തയ്യാറാകുന്നവർക്ക്‌ ഇതുവഴിയല്ല വിതരണം ചെയ്യേണ്ടത്. കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കാനായി തുടങ്ങുന്ന 1000 ഹോട്ടലുകളിൽ നിലവിൽ പ്രവർത്തനം തുടങ്ങിയവയിൽനിന്ന്‌ പണം നൽകി ഭക്ഷണം വാങ്ങാൻ കഴിയും. എവിടെയൊക്കെ ഭക്ഷണത്തിന് ആവശ്യം വരുന്നുവോ അവിടങ്ങളിൽ പ്രത്യേക ക്രമീകരണത്തോടെ ഇത്തരം ഹോട്ടലുകൾ തുറക്കേണ്ടതായും വരും. ഹോം ഡെലിവറിയായിട്ടാകണം ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവിടെനിന്ന്‌ ഭക്ഷണവിതരണം നടത്തേണ്ടത്.
,
നാളെ ഒരു പ്രത്യേക ദിവസമാണല്ലോ? ആളുകളെ പറ്റിക്കാം എന്നൊക്കെയുള്ള ദിവസം. പക്ഷേ ഏപ്രിൽ ഒന്നിന്റെ ആനുകൂല്യത്തിൽ കൊറോണകാലത്ത് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളോ സന്ദേശങ്ങളോ പ്രചരിപ്പിക്കരുത്. അങ്ങിനെ പ്രചരിപ്പിക്കുന്നവർക്ക് എതിരേ ശക്തമായ നടപടികൾ സ്വീകരിക്കും.
.
വീട്ടിൽ കഴിയുന്നവർ  ആരോഗ്യകരമായ ബന്ധവും ജനാധിപത്യപരമായ അന്തരീക്ഷവും ഉയർത്തിക്കൊണ്ടുവരാൻ ശ്രദ്ധിക്കണം ശ്രദ്ധിക്കണം. മുതിർന്നവർ അക്കാര്യം ശ്രദ്ധിക്കണം. ഏറ്റവും പ്രധാനം പരസ്പരം ആശയവിനിമയമാണ്. എല്ലാവരുംകൂടി കാര്യങ്ങൾ സംസാരിക്കുക, ചർച്ച ചെയ്യുക, കുട്ടികളുമായി ആവശ്യമായ കാര്യങ്ങൾ പങ്കുവയ്ക്കുക. കുറച്ച് സമയം അതിനുവേണ്ടി മാറ്റിവയ്‌ക്കുക. ഇതെല്ലാം വീടുകളിൽ നല്ല അന്തരീക്ഷം ഉണ്ടാക്കും. പല വീടുകളിലും സ്ത്രീകൾമാത്രമാണ് ജോലി ചെയ്യുന്നത്.  അല്പം ചില വീട്ടുകാര്യങ്ങളിൽ സഹായിക്കുന്നത് സ്ത്രീജനങ്ങൾക്ക് സഹായമാകും. അപൂർവം വീടുകളിൽ ഗാർഹിക അതിക്രമമുണ്ടാകാൻ സാധ്യതയുണ്ട്. സ്ത്രീകളും കുട്ടികളും പലപ്പോഴും അതിന് ഇരയാവുകയാണ്. അത്തരം കാര്യങ്ങൾ ഇല്ലാതിരിക്കാൻ ജാഗ്രതവേണം.
.
മദ്യാസക്തിയുള്ള ആളുകൾ വീടിനടുത്തുള്ള വിമുക്തികേന്ദ്രവുമായി ബന്ധപ്പെടണം. അങ്ങനെ മദ്യാസക്തിയിൽനിന്ന് മോചനം നേടാൻ  ഈ ഘട്ടത്തിൽ ശ്രമിക്കണം.
.
പെൻഷൻ വാങ്ങുന്നവരിൽ മഹാഭൂരിഭാഗവും മുതിർന്നവരും ആരോഗ്യപ്രശ്നമുള്ളവരുമായതിനാൽ അവരെ മറ്റുള്ളവർ സഹായിക്കണം.
.
ആശുപത്രികളിൽ  ഡോക്ടർമാരെയും മറ്റ്‌ മെഡിക്കൽ ജീവനക്കാരെയും പരിഹസിക്കുന്നത്‌ അനുവദിക്കില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.  സ്വന്തം ജീവൻ  അപായപ്പെടുത്തിയുള്ള പ്രവർത്തനത്തിലാണ് ഡോക്ടർമാരും മറ്റും  ഏർപ്പെടുന്നത്. ഇതിൽപ്പരമൊരു ത്യാഗമില്ല. ഈ ത്യാഗം ചെയ്യുന്നവരെ സമ്പന്നർ എന്ന്‌ സ്വയം കരുതുന്ന ചിലർ  പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നുണ്ട്‌. ഇത്  ആപൽക്കരമാണ്. ആരോഗ്യപ്രവർത്തകരെ ആദരിച്ചില്ലെങ്കിലും നിന്ദിക്കരുത്‌. ഇത്തരം നടപടി ഗൗരവമായി തന്നെ സർക്കാർ കാണും.
.
സൗജന്യ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കാൻ ഉള്ള എല്ലാ ക്രമീകരണങ്ങളും ആയിട്ടുണ്ട്. റേഷൻ വിതരണത്തിന് ചില നിയന്ത്രണങ്ങളും സുരക്ഷാ സംവീധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. . ഒരേസമയം അഞ്ചിൽ കൂടുതൽ പേർ ക്യൂവിലോ കടയ്‌ക്കു മുന്നിലോ  പാടില്ല. റേഷൻ വാങ്ങുന്നതിന്‌ കാർഡിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരണം ഏർപ്പെടുത്തി. അഞ്ച്‌ ദിവസത്തിനുള്ളിൽ എല്ലാവർക്കും റേഷൻ നൽകും.  ഞായറാഴ്‌ചയും റേഷൻ കട പ്രവർത്തിക്കും. ഈ ദിവസങ്ങളിൽ  വാങ്ങാൻ കഴിയാത്തവർക്ക്‌ പിന്നീട്‌ വാങ്ങാം.  ഉച്ചവരെ മുൻഗണനാ വിഭാഗങ്ങൾക്കും ഉച്ചയ്‌ക്കുശേഷം മുൻഗണനേതര വിഭാഗങ്ങൾക്കുമാണ്‌ റേഷൻ വിതരണം.
.
റേഷൻ കടകളിൽ എത്തുന്നവർ അവിടെയുള്ള സോപ്പും വെള്ളം ഉപയോഗിച്ച്‌ കൈകഴുകണം. പനിയോ ജലദോഷമോ ഉള്ളവർ കടകളിൽ വരരുത്. നേരിട്ടെത്താൻ കഴിയാത്തവർക്കുള്ള റേഷൻ തദ്ദേശസ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്‌ത സന്നദ്ധ പ്രവർത്തകർ  വീടുകളിലെത്തിക്കണം.   കാർഡില്ലാത്തവർ ആധാർ നമ്പരും ഫോൺ നമ്പരും അടങ്ങുന്ന സത്യവാങ്മൂലം റേഷൻ വ്യാപാരിക്ക്‌ നൽകണം. മറ്റൊരിടത്തും റേഷൻ കാർഡിൽ പേരില്ലാത്തവർക്കുമാത്രമാണ്‌ ഈ സൗകര്യം ലഭിക്കുക.
.
കേന്ദ്ര സർക്കാർ മുൻഗണനാവിഭാഗത്തിന്‌  പ്രഖ്യാപിച്ച അഞ്ച്‌ കിലോ അരിയുടെ വിതരണവും ഏപ്രിലിൽ നടക്കും. സംസ്ഥാന സർക്കാരിന്റെ 1000 രൂപ വില വരുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണവും ഏപ്രിൽ ആദ്യവാരം ആരംഭിക്കും.റേഷൻ കടകളിൽ തിരക്ക്‌ കൂട്ടാതിരിക്കാൻ ടോക്കൺ സംവിധാനം ഏർപ്പെടുത്തും.
.
ഇപ്പോൾ ലഭ്യമാക്കുന്ന റേഷൻ : മഞ്ഞ കാർഡുള്ളവർക്ക് 35 കിലോ കുറി. പിങ്ക് കാർഡുള്ളവർക്ക് ഒരാൾക്ക് അഞ്ച് കിലോ വീതം അരി. നീല വെള്ള കാർഡുമകൾക്ക് 15 കിലോ അരിവീതം. സൗജന്യ റേഷൻ വാങ്ങുന്നതിനു ഓരോ ദിവസവും തിരക്ക് കുറയ്ക്കാൻ താഴെ നൽകുന്ന ക്രമം സ്വീകരിക്കും. താഴെനൽകുന്ന
.
ബുധനാഴ്ച: പൂജ്യം, ഒന്ന് എന്നീ നമ്പരുകളിൽ അവസാനിക്കുന്ന കാർഡുകൾക്ക്.
വ്യാഴാഴ്ച: രണ്ട്, മൂന്ന് എന്നീ നമ്പറുകളിൽ അവസാനിക്കുന്ന കാർഡുകൾക്ക്.
വെള്ളിയാഴ്ച: നാല്, അഞ്ച് എന്നീ നമ്പറുകളിൽ അവസാനിക്കുന്ന കാർഡുകൾക്ക്.
ശനിയാഴ്ച: ആറ്, ഏഴ് എന്നീ നമ്പറുകളിൽ അവസാനിക്കുന്ന കാർഡുകൾക്ക്.
ഞായറാഴ്ച: എട്ട്, ഒമ്പത് എന്നീ നമ്പറുകളിൽ അവസാനിക്കുന്ന കാർഡുകൾക്ക്.
.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ലക്ഷം രൂപ സംഭാവന നൽകി. സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും സംഭാവനകൾ എത്തുന്നുണ്ട്. ഇന്ന് അഞ്ചരക്കോടി രൂപ സംഭാവനയായി എത്തിയിട്ടുണ്ട്.
.
കർണാടക അതിർത്തിയിലെ പ്രശ്നനങ്ങൾ പല തലത്തിൽ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. ഞാൻ ഒരു ശുഭാപ്തി വിശ്വാസക്കാരൻ ആണ്. എല്ലാം രമ്യമായി പരിഹരിക്കാൻ ആകും എന്ന് തന്നെ കരുതുന്നു.

Monday, March 30, 2020

കൊറോണ കാലത്ത് മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം (മാർച്ച് - 30)


സംസ്ഥാനത്ത് 32 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. . ഇതില്‍ 17 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. ബാക്കി 15 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. കാസര്‍കോട് 17 പേര്‍ക്കും കണ്ണൂരില്‍ 11 പേര്‍ക്കും ഇടുക്കിയിലും വയനാട്ടിലും രണ്ടുപേര്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്താകെ കോവിഡ് ബാധിതരുടെ എണ്ണം 213 ആയി. ആകെ 1,57,253 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,56,660 പേരും വീടുകളിലാണ്. ആശുപത്രികളില്‍ 623 പേരാണുള്ളത്. ഇന്ന് മാത്രം 126 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6991 സാമ്പിളുകളാണ് ഇന്ന് അയച്ചിട്ടുള്ളത്. പരിശോധന വേഗത്തിലാക്കാന്‍ റാപ്പിഡ് ടെസ്റ്റ് സംവിധാനം ഒരുക്കും.
.
ചങ്ങനാശേരി പായിപ്പാട് അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങിയ സംഭവം ആസൂത്രിതമായിരുന്നു.  ഇതിനു പിന്നില്‍ ഒന്നിലധികം ശക്തികള്‍ പ്രവര്‍ത്തിച്ചു. അതിഥി തൊഴിലാളികളെ ഇളക്കി വിടാനാണ് പായിപ്പാട് ശ്രമിച്ചത്. കേരളം കൊറോണ പ്രതിരോധത്തില്‍ നേടിയ മുന്നേറ്റത്തെ താറടിച്ചു കാണിക്കുന്നതിനുള്ള ചില കുബുദ്ധികളുടെ ശ്രമം ഇവിടെ കാണാം.
.
5178 ക്യാംപുകള്‍ അതിഥി തൊഴിലാളികള്‍ക്കായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അവര്‍ക്ക് അവരുടെ നാട്ടിലെ ഭക്ഷണം വേണമെന്ന ആവശ്യം വന്നപ്പോള്‍ അതു സാധിച്ചുകൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മലപ്പുറത്ത് അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട വ്യാജപ്രചാരണം നടത്തിയ 2 പേരെ പിടിച്ചു. ഇവര്‍ മലയാളികളാണ്. . അതിഥി തൊഴിലാളികളുടെ ക്യാംപുകള്‍ സന്ദര്‍ശിച്ച് ക്ഷേമം അന്വേഷിക്കുന്നതിന് ഹിന്ദി അറിയാവുന്ന ഹോം ഗാര്‍ഡുകളെ ചുമതലപ്പെടുത്തി. ഒറിയ, ബംഗാളി, ഹിന്ദി ഭാഷകളിലെ സന്ദേശം അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കും.
.
സൗകര്യപ്രദമായ രീതിയില്‍ ഇവരെ താമസിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. അതനുസരിച്ച് സൗകര്യങ്ങള്‍ ഉറപ്പാക്കണം. ആട്ട, ഉരുളക്കിഴങ്ങ്, ഉള്ളി, പരിപ്പ് തുടങ്ങിയവയെല്ലാം നല്‍കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാനതല കണ്‍ട്രോള്‍ റൂം തുറന്നു.
.
പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണ്. അവരെ അപഹസിക്കുന്ന വിധത്തിലുള്ള ഒരു സമീപനവും ഉണ്ടാകരുത്. പ്രവാസികള്‍ മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി അധ്വാനിച്ച പണംകൊണ്ടാണ് നാം കഞ്ഞികുടിച്ച് കഴിഞ്ഞിരുന്നത് എന്നകാര്യം മറന്നു പോകരുത്.
.
കോവിഡ് ലോകത്താകെ പടര്‍ന്നുപിടിച്ചിട്ടുള്ള ഒരു രോഗമാണ്. ചില വികസിത രാഷ്ട്രങ്ങള്‍ നിസ്സഹായതയോടെ ഇതിനെ നേരിടുന്ന കാഴ്ച നാം കാണുന്നുണ്ട്. ഇതില്‍ ഏതെങ്കിലും ഒരു വ്യക്തിയെ കുറ്റപ്പെടുത്താനാവില്ല. നമ്മുടെ നാട് ലോകത്താകെ വ്യാപിച്ചുകിടക്കുന്ന ഒരു നാടാണ്. കാരണം. നമ്മുടെ സഹോദരങ്ങള്‍ ലോകത്താകെ വ്യാപിച്ചു കിടക്കുന്നു. അവര്‍ മണലാരണ്യത്തിലടക്കം കഠിനമായി അധ്വാനിച്ച വിയര്‍പ്പിന്റെ കാശിലാണ് നാം ഇവിടെ കഞ്ഞികുടിച്ച് നടന്നിരുന്നത്. ഇത് നാം മറന്നുപോകാന്‍ പാടില്ല.
.
നമ്മുടെ നാടിന്റെ നട്ടെല്ലാണ് പ്രവാസികള്‍. അവര്‍ പോയ രാജ്യങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ സ്വാഭാവികമായും അവര്‍ നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കില്ലേ. തിരിച്ചുവന്നപ്പോള്‍ ന്യായമായ പ്രതിരോധ നടപടികള്‍ പൊതുവില്‍ എല്ലാവരും സ്വീകരിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ചില കേസുകളാണ് വ്യത്യസ്തമായി ഉണ്ടായത്. ആ ഒറ്റപ്പെട്ടതിന്റെ ഭാഗമായി ഈ പറയുന്ന നമ്മുടെ നാടിന്റെ ഏറ്റവും കരുത്തുറ്റ വിഭാഗത്തെ ഒരുതരത്തിലും അപഹസിക്കാനോ മനസ്സില്‍ ഈര്‍ഷ്യയോടെ കാണാനോ പാടില്ല.
.
ഇതു നാം എല്ലാവരും മനസിലാക്കേണ്ട ഒരു കാര്യമാണ്. നമ്മുടെ പ്രവാസി സഹോദരങ്ങള്‍ക്ക് സ്വാഭാവികമായും നാട്ടിലുള്ള കുടുംബത്തെക്കുറിച്ച് ഉല്‍ക്കണ്ഠ ഉണ്ടാകും. കാരണം ഇപ്പോള്‍ അവര്‍ക്ക് ആര്‍ക്കും നാട്ടിലേക്ക് വരാനുള്ള യാത്രാ സൗകര്യമില്ല. അവരോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂ. അവര്‍ക്കാര്‍ക്കും അത് സംബന്ധിച്ച് ഉത്കണ്ഠ വേണ്ടതില്ല. നിങ്ങളവിടെ സുരക്ഷിതരായി കഴിയുക. അതിന്റെ ഭാഗമായുള്ള സാമൂഹ്യ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ തയ്യാറാകുക. ഇവിടെയുള്ള നിങ്ങളുടെ കുടുംബമെല്ലാം സുരക്ഷിതമായിരിക്കും. ഈ നാട് എപ്പോഴും നിങ്ങളുടെ കൂടെയുണ്ട് എന്ന് പ്രവാസി ലോകത്തിന് ഉറപ്പു നല്‍കുകയാണ്.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പിഎസ്‌സി. റാങ്ക് ലിസ്റ്റ് നീട്ടി. 20-03-2020ന് കാലവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നുമാസം കൂട്ടി ദീര്‍ഘിപ്പിച്ചതായി പിഎസ്‌സി അറിയിച്ചിട്ടുണ്ട്.
.
ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സായുധ സേനാ എഡിജിപിയെ ചുമതലപ്പെടുത്തി. പരിശോധനാ രീതികള്‍ സംബന്ധിച്ച് പൊലീസുകാര്‍ക്ക് ദിവസേന എസ്എംഎസ് വഴി നിര്‍ദേശങ്ങള്‍ നല്‍കും.
.
1034 തദ്ദേശ സ്ഥാപനങ്ങളില്‍ 1031ലും കമ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചു. ആകെ 1,213 കമ്യൂണിറ്റി കിച്ചണ്‍ ഉണ്ട്. 1,54,258 പേര്‍ക്ക് കഴിഞ്ഞ ദിവസം ഭക്ഷണം നല്‍കി. ഇതില്‍ 1,37,930 പേര്‍ക്കും സൗജന്യമായാണ് ഭക്ഷണം നല്‍കിയത്.
.
കമ്യൂണിറ്റി കിച്ചനുകളില്‍ അത്യാവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കാനാണ് ഉദ്ദേശിച്ചത്. ഇതില്‍ കൃത്യത ഉണ്ടാകണം. ഇതിനകത്ത് കാശു കൊടുത്ത് ഭക്ഷണം വാങ്ങാന്‍ തയാറാകുന്നവരുണ്ട്. അവര്‍ക്ക് കമ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം നല്‍കാനല്ല ഉദ്ദേശിച്ചത്. സംസ്ഥാനത്ത് തുടങ്ങാന്‍ ഉദ്ദേശിച്ച 1000 ഹോട്ടലുകളില്‍ ഈ പറയുന്ന ആള്‍ക്കാര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനു പ്രശ്‌നമുണ്ടാകില്ല.
.
കരാര്‍ ജീവനക്കാര്‍ക്ക് ശമ്പളം വാങ്ങാന്‍ ഓഫിസുകളിലോ ബാങ്കുകളിലോ പോകാന്‍ അനുമതിയുണ്ട്.
.
ഉള്‍വനത്തില്‍ താമസിക്കുന്ന ആദിവാസികളുണ്ട്. അവരുടെ ഉത്പന്നങ്ങള്‍ വാങ്ങാനും സാധനങ്ങള്‍ വാങ്ങാനും ചില ക്രമീകരണം ഏർപ്പെടുത്തും.
.
ആനകൾകൾക്ക് തീറ്റയ്ക്കുള്ള പട്ട വാഹനത്തിൽ കൊണ്ട് വരുന്നതിനു തടസങ്ങൾ ഒന്നും ഉണ്ടാകില്ല.
.
വിത്ത്ഡ്രാവൽ സിംപ്റ്റം കാട്ടുന്ന മദ്യപന്മാർക്ക് മദ്യം നൽകാൻ ഉള്ള സാധ്യത എക്സൈസ് വകുപ്പിനോട് ആലോചിച്ച് തീരുമാനിക്കും.
.
ആയുർവേദത്തിലെ പ്രതിരോധ ശേഷി കൂട്ടാൻ ഉള്ള മരുന്നുകളുടെ ഉപയോഗം എത്രത്തോളം ഫലപ്രദമാണെന്ന് പരിശോധിക്കും. അത് ഫലപ്രദമാണെന്ന് കണ്ടാൽ ആ മരുന്നുകൾ പൊതുവേ പ്രതിരോധ ശേഷി കൂട്ടാൻ ആയി ഉപയോഗിക്കും.
.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്ല രീതിയിൽ സംഭവങ്ങൾ ലഭിക്കുന്നുണ്ട്. നാട്ടിലെ എംപ്ലോയീസ് സംഘടനകളുടെ പ്രതിനിധികളുമായി ചർച്ച നടത്തി. അവരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണം എന്ന് അവരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈഫ്‌ കൗൺസിൽ  ഒരു കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട്. ഇത് ഉദാത്തമായ ഒരു മാതൃകയാണ്.
.
രാജീവ് ഗാന്ധി ഇന്സ്ടിട്യൂട്ടിൽ കൊറോണ ടെസ്റ്റ് നടത്താൻ ഉള്ള അനുവാദം ലഭിച്ചിട്ടുണ്ട്. ദിവസം മൂവായിരം ടെസ്റ്റുകൾ നമുക്ക് അവിടെ നടത്താനാകും.
.
പായിപ്പാട് സംഭവത്തിൽ ഗൂഡാലോചനയിൽ പങ്കെടുത്തവരെ കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്. ഫോൺ സന്ദേശങ്ങളും മറ്റും പരിശോധിക്കുന്നുണ്ട്.
.
പോത്തൻകോട് കൊറോണ ബാധിച്ച ആൾ നിരവധി രോഗങ്ങളാൽ അവശൻ ആണ്. അദ്ദേഹത്തിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നില്ല. എങ്കിലും ബന്ധുക്കളിൽ നിന്നും ഒക്കെ വിവരങ്ങൾ ശേഖരിച്ച് റൂട്ട് മാപ്പ് ക്രമപ്പെടുത്താൻ ഉള്ള ശ്രമം പുരോഗമിക്കുന്നുണ്ട്. അദ്ദേഹത്തിന് രോഗം ബാധിച്ചത് എവിടെ നിന്ന് എന്ന് കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.സമൂഹ വ്യാപനം ആണെന്ന് കരുതുന്നില്ല.
.
ബാഗ്ലൂർ അതിർത്തി മണ്ണിട്ട് അടച്ചത് പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി അതെ കുറിച്ച് സംസാരിച്ചു. ഗവർണർ തലത്തിലും പ്രശ്ന പരിഹാരം തേടുന്നുണ്ട്. പ്രശ്നം രമ്യമായി പരിഹരിക്കാൻ ആകും എന്നാണു പ്രതീക്ഷിക്കുന്നത്.
.
കൊറോണ പ്രതിരോധ രംഗത്ത് ആരോഗ്യ പ്രവർത്തകരുടെ ഒന്നാം നിരയാണ് ഇപ്പോൾ സേവന രംഗത്ത് ഉള്ളത്. ആവശ്യമെങ്കിൽ അടുത്ത ഘട്ടത്തിൽ സേവന രംഗത്ത് ഇറക്കാൻ ആകും വിധം മറ്റു സംവീധാനങ്ങളും പൂർണമായും സജ്ജമാണ്.
.
ഇന്ന് മുൻ ദിനങ്ങളെ അപേക്ഷിച്ചു നിരത്തുകളിൽ കൂടുതൽ ആളുകൾ ഇറങ്ങി. വാഹനങ്ങളും കൂടുതൽ ആയിട്ട് ഉണ്ടായിരുന്നു. അത് അഭിലഷണീയമല്ല. നാട്ടുകാർ തന്നെ ഇതിനു എതിരെ രംഗത്ത് വന്നിട്ടുണ്ട്. പോലീസ് കൂടുതൽ കാക്കശം ആകാൻ ഉള്ള ഇട ഉണ്ടാകരുത്.

Saturday, March 28, 2020

കൊറോണ കാലത്ത് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം (മാർച്ച്-28)



സംസ്ഥാനത്ത്  ഇന്ന് 6 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു.  ഇന്ന്  തിരുവനന്തപുരം ജില്ലയില്‍ രണ്ടുപേര്‍ക്കും കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഒരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള ഒരാള്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള രണ്ടുപേര്‍ക്കും എറണാകുളം ജില്ലയില്‍നിന്ന് ഒരാള്‍ക്കും (വിദേശി) രോഗം ഭേദമായിട്ടുണ്ട്. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 165 ആയി.

ഇപ്പോള്‍ സംസ്ഥാനത്ത് നിരീക്ഷണത്തിൽ ഉള്ളത് 1,34,370 പേരാണ്. 1,33,750 പേര്‍ വീടുകളിലും 620 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 148 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6067 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 5276 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
.
കോവിഡ് ബാധിച്ച് മരണമടഞ്ഞ മട്ടാഞ്ചേരിയുടെ സ്വദേശിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. കടുത്ത ന്യുമോണിയയുടെ ലക്ഷണങ്ങളുമായി മാര്‍ച്ച് 22നാണ് അദ്ദേഹത്തെ കോവിഡ് ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ഹൃദ്രോഗിയായ അദ്ദേഹം നേരത്തേ ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. രക്തസമ്മര്‍ദവും ഉണ്ടായിരുന്നു. ഇങ്ങനെ വിവിധ രോഗങ്ങളുള്ളതുകൊണ്ടാണ് ജീവന്‍ രക്ഷിക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടത്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു. നമ്മുടെ ചികിത്സാ സംവിധാനങ്ങള്‍ എത്ര ശക്തമായാലും ഇതുപോലുള്ള അനുഭവങ്ങളുണ്ടാവാം. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമമാണ് നാം നടത്തുന്നത്.
.
നിലവിലുള്ള പ്രത്യേക സാഹചര്യത്തില്‍ കേരളത്തിലെ സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സാമൂഹ്യവ്യാപനം ഉണ്ടാകുന്നുണ്ടോ എന്ന് ഗൗരവമായി പരിശോധിക്കാന്‍ നിരീക്ഷണത്തിലിരിക്കുന്ന എല്ലാവരുടെയും രക്തസാമ്പിള്‍ എടുത്ത് റാപ്പിഡ് ടെസ്റ്റ് നടത്താന്‍ ആലോചിച്ചിട്ടുണ്ട്. പെട്ടെന്ന് ഫലമറിയാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.
.
റെസ്പിറേറ്റേറുകളുടേയും, വെന്റിലേറ്ററുകളുടെയും, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷാ കവചങ്ങളുടെയും, എന്‍ 95 മാസ്‌കളുടെയും, ഓക്‌സിജന്‍ സിലിണ്ടറുകളുടെയും, ബയോ മെഡിക്കല്‍ ഉപകരണങ്ങളുടെയും  നിര്‍മാണത്തിന് വിവിധതലത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൊച്ചിയിലെ സൂപ്പര്‍ ഫാബ് ലാബ്, വന്‍കിട, ചെറുകിട വ്യവസായ സംരംഭങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയെ കോര്‍ത്തിണക്കുന്ന പദ്ധതിയാണ് ആവിഷ്‌കരിച്ചത്. ഈ ഉപകരണങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നതിന് കഞ്ചിക്കോട്ട് വ്യവസായ സംരംഭകരുടെ ക്ലസ്റ്റര്‍ രൂപീകരിക്കും. മോഡലുകള്‍ വികസിപ്പിക്കുന്നതില്‍ ഫാബ് ലാബിനൊപ്പം വിഎസ്എസ്സിയുടെ സൗകര്യവും പ്രയോജനപ്പെടുത്തും.
.
കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് നൂതനാശയങ്ങള്‍ സമര്‍പ്പിക്കാന്‍ 'ബ്രേക്ക് കൊറോണ' പദ്ധതി ആരംഭിച്ചു. ഇതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹായത്തോടെ breakcorona.in എന്ന  വെബ്‌സൈറ്റ് സജ്ജീകരിച്ചു.. ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുള്ള പിന്തുണ, സമൂഹ രോഗബാധ തടയല്‍, മാസ്‌കുകളും കൈയുറകളും ഉല്‍പാദിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, ലോക് ഡൗണ്‍ സംവിധാനത്തില്‍ തൊഴിലവസരവും വരുമാനവും സൃഷ്ടിക്കല്‍ എന്നിങ്ങനെയുള്ള ആശയങ്ങളാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണത്തിന് സമയമില്ലാത്തതിനാല്‍ പ്രയോഗക്ഷമമായ പദ്ധതികള്‍ വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. വിദഗ്ധരുടെ പാനല്‍ ഇവ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും.
.
രോഗവ്യാപനം തടയാന്‍ സമൂഹം തന്നെ നല്ല കരുതലെടുക്കുന്നുണ്ട്. അതിന്റെ ഭാഗമായി പല തരത്തിലും നിയന്ത്രണങ്ങള്‍ പ്രാദേശികമായി ഏര്‍പ്പെടുത്തുന്നുണ്ട്. പത്രവിതരണം അവശ്യസര്‍വീസാണ്. അതിന് തടസ്സം നില്‍ക്കുന്ന അവസ്ഥ ഉണ്ടാകരുത്. ചില റസിഡന്‍സ് അസോസിയേഷനുകള്‍ പത്രവിതരണം വിലക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം വിലക്കുകള്‍ ഒഴിവാക്കി പത്ര വിതരണവുമായി സഹകരിക്കണം.
.
ചുമതലപ്പെട്ട ആളുകളല്ലാതെ മറ്റാരും കമ്യൂണിറ്റി കിച്ചണുകളില്‍ കടക്കാന്‍ പാടില്ല. അങ്ങനെ ചെല്ലുന്നതും ഇടപഴകുന്നതും പല പ്രശ്‌നങ്ങളും ഉണ്ടാക്കും. അവിടെ ചെന്ന് പടമെടുക്കാനും ഇടപഴകാനും പലരും പോകുന്നു. സുരക്ഷാപരമായ കാരണങ്ങളാല്‍ തന്നെ മറ്റുള്ളവര്‍ അവിടെ പോകുന്നത്, അവര്‍ ആരായാലും ഒഴിവാക്കേണ്ടതാണ്.
.
സംസ്ഥാനത്ത് ആകെ 1059 കമ്യൂണിറ്റി കിച്ചനുകളാണ് ആകെ തുടങ്ങിയത്. ആറ് കോര്‍പ്പറേഷനുകളും 87 മുനിസിപ്പാലിറ്റികളും പൂര്‍ണ്ണമായും തുടങ്ങി. 125 കമ്യൂണിറ്റി കിച്ചനുകളാണ് നഗര കേന്ദ്രങ്ങളില്‍ ഒരുക്കിയത്. 941 പഞ്ചായത്തുകളില്‍ 831 പഞ്ചായത്തുകളും കമ്യൂണിറ്റി കിച്ചന്‍ തുടങ്ങി. 934 കമ്യൂണിറ്റി കിച്ചന്‍ പഞ്ചായത്തുകളില്‍ ആരംഭിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ, പൊതുമേഖലാ സ്ഥാപനം, സഹകരണ സ്ഥാപനം എന്നിവയുടെ നേതൃത്വത്തിലാണ് കമ്യൂണിറ്റി കിച്ചന്‍ ഒരുക്കിയത്.
.
ഇന്നലത്തെ കണക്ക് അനുസരിച്ച് 52,480 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്. ഇതില്‍ 41,826 പേര്‍ക്കും സൗജന്യമായാണ് നല്‍കിയത്. 31,263 പേര്‍ക്കും വീട്ടിലെത്തിച്ച് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഭക്ഷണം ലഭിക്കാന്‍ അര്‍ഹതയും ആവശ്യവും ഉള്ളവര്‍ക്കു മാത്രമാണ് അത് നല്‍കേണ്ടത് എന്നതാണ്. ഭക്ഷണം ആര്‍ക്കാണോ വിതരണം ചെയ്യേണ്ടത്, അത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അര്‍ഹതയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കണം. വിതരണത്തിനാവശ്യമായ വളണ്ടിയര്‍മാരെ ഇപ്പോള്‍ തന്നെ ചുമതലപ്പെടുത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയണം.
.
വീട്ടില്‍ ഇരിക്കുക എന്നത് പലര്‍ക്കും പരിചയമുള്ള കാര്യമാവില്ല. വീട്ടിലിരിക്കുന്ന വേള വ്യത്യസ്ത തലത്തില്‍ ക്രിയാത്മകമായി ഉപയോഗിക്കണം. ഏറ്റവും നല്ലത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി ഉള്ളുതുറന്ന് സംസാരിക്കലാണ്. അതോടൊപ്പം ഈ സമയം നല്ലതുപോലെ വായനയ്ക്കും ചെലവഴിക്കാം. കൗണ്‍സലിങ്ങിനുള്ള സംവിധാനം സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുണ്ട്. സമ്മര്‍ദം കുറയ്ക്കാന്‍ ആ മാര്‍ഗം തേടാം.
.
ആളുകള്‍ വീടുകളില്‍ തന്നെ ഉണ്ട് എന്നതുകൊണ്ട് മറ്റുചില വിഷയങ്ങളുമുണ്ടാകും. ടോയ്‌ലറ്റ് ടാങ്കുകളുടേതാണ് അതിലൊരു പ്രശ്‌നം. ടാങ്കുകള്‍ നിറഞ്ഞുകവിയുന്നത് കുടിവെള്ളത്തിനുപോലും പ്രശ്‌നമുണ്ടാക്കും. ഇക്കാര്യത്തില്‍ കൃത്യസമയത്ത് ശാസ്ത്രീയ രീതിയില്‍ മാലിന്യനിര്‍മാര്‍ജന മാര്‍ഗങ്ങള്‍ അവലംബിക്കണം. ഇതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം.
.
പ്രത്യേക സാഹചര്യത്തില്‍ നാം ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജന കിറ്റും വിതരണം ചെയ്യുന്നുണ്ട്. അത് എല്ലാവര്‍ക്കും വേണ്ടിവരില്ല. അങ്ങനെ ആവശ്യമില്ലാത്ത ആളുകള്‍ അക്കാര്യം അറിയിക്കണം. അത് രേഖപ്പെടുത്താനുള്ള കേന്ദ്രീകൃത സംവിധാനമുണ്ടാവും. ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് തടസ്സം കൂടാതെ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താന്‍ ഭക്ഷ്യ-ഗതാഗത വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു.
.
അരി, ഗോതമ്പ്, പയര്‍വര്‍ഗങ്ങള്‍, പരിപ്പ്, ഉപ്പ്, പഞ്ചസാര എന്നിവയ്ക്കു പുറമെ എണ്ണ, ഉള്ളി, തക്കാളി, വറ്റല്‍മുളക്, തേയില, പാല്‍പ്പൊടി എന്നിവ കൂടി സംഭരിക്കും. ബിസ്‌കറ്റ്, റസ്‌ക്, നൂഡില്‍സ്, ഓട്‌സ് തുടങ്ങിയവ ഡ്രൈ റേഷന്‍ എന്ന നിലയ്ക്കും സംഭരിക്കും. അടുത്ത ഘട്ടമായി പാല്‍, തൈര് പച്ചക്കറി, മുട്ട, ശീതികരിച്ച മത്സ്യ-മാംസാദികള്‍ തുടങ്ങിയവയാണ് ജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ടത്. ഇവ ഗുണനിലാരം ഉറപ്പുവരുത്തി സംഭരിക്കുക, പരമാവധി ആളുകളെ കടകളിലേക്ക് വരുത്താതെ ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വീട്ടിലെത്തിക്കുക എന്നതാണ് ആലോചിക്കുന്നത്.
.
എഫ്‌സിഐ, സപ്ലൈകോ, മാര്‍ക്കറ്റ്‌ഫെഡ്, കണ്‍സ്യൂമര്‍ഫെഡ് തുടങ്ങിയ പൊതുവിതരണ ഏജന്‍സികളുടെ പക്കലുള്ള അത്യാവശ്യ സാധനങ്ങളുടെ സ്റ്റോക്കിന്റെ കണക്ക് ഏകോപിപ്പിക്കും. മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ തയ്യാറാക്കിവെക്കും. ചക്ക, മാങ്ങ, തേങ്ങ, പച്ചക്കറി, പഴങ്ങള്‍, മുട്ട, പാല്‍ തുടങ്ങി പ്രാദേശികമായി ഉല്‍പാദിപ്പിക്കപ്പെടുന്ന ഉല്‍പന്നങ്ങളും സമാഹരിക്കാനും വിതരണം ചെയ്യാനും വളണ്ടിയര്‍മാരെ ഉപയോഗിക്കും. ഭക്ഷ്യ സ്റ്റോക്കിന്റെ കാര്യത്തില്‍ ഒരു ആശങ്കയും വേണ്ടതില്ല.
.
ഗുണനിലവാരം ഉറപ്പാക്കി ഓണ്‍ലൈന്‍ വിതരണ ശൃംഖല ശക്തിപ്പെടുത്തുകയാണ്. ഉല്‍പാദകര്‍ക്കും വിതരണക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണകരമായ രീതിയിലാണ് ഇത് നടപ്പാക്കുക. ഓണ്‍ലൈന്‍ സൗകര്യം വിപുലമാക്കണം. മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക തുടങ്ങി ദേശീയതലത്തിലുള്ള മൊത്തക്കച്ചവടക്കാരെ ബന്ധപ്പെട്ട് സാധനസമാഗ്രികളുടെ ലഭ്യത ഉറപ്പാക്കും. നാഫെഡ് എല്ലാ സഹായവും ചെയ്യാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.
.
എല്ലാവരും വീട്ടിലാണ്. എന്നാല്‍, എല്ലാവരും രോഗികളല്ല. അപൂര്‍വ്വം രോഗികളെ ഉള്ളൂ. ഈസ്റ്ററും വിഷുവും അടുത്തു വരുന്നു. ഭക്ഷ്യസാധനങ്ങള്‍ക്ക് ഇനിയും ചെലവ് കൂടും. അത് മുന്നില്‍ക്കണ്ട് ഭക്ഷ്യശേഖരണത്തിനുള്ള തയ്യാറെടുപ്പ് നടത്തണം. ഭക്ഷ്യസംസ്‌കരണ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് സഞ്ചാര നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കും. മറ്റ് സംസ്ഥാനങ്ങളുമായി ചരക്കുഗതാഗത തടസ്സങ്ങള്‍ നീക്കാന്‍ ഉന്നതതലത്തില്‍ പ്രത്യേക ചുമതല നല്‍കും.
.
കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്ക് അനുസൃതമല്ലാത്ത നിലപാടുകള്‍ ചില സംസ്ഥാനങ്ങള്‍ എടുക്കുന്നുണ്ട്. അതില്‍ കര്‍ണാടകയുടെ കാര്യത്തില്‍ വലിയ മാറ്റം ഉണ്ടായിട്ടില്ല. മണ്ണിട്ട് തടസ്സമുണ്ടാക്കിയത് പൂര്‍ണമായും നീക്കിയിട്ടില്ല. ഇക്കാര്യത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെടാന്‍ പല തവണ ശ്രമിച്ചിട്ടും സാധ്യമായിട്ടില്ല. എന്നാല്‍ പ്രധാനമന്ത്രി ചുമതലപ്പെടുത്തിയ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മുന്നില്‍ ഇക്കാര്യം അവതരിപ്പിച്ചു. മണ്ണിട്ട് തടസ്സപ്പെടുത്തിയത് മാറ്റേണ്ടതുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ കര്‍ണാടക സര്‍ക്കാരുമായി സംസാരിച്ച് അക്കാര്യത്തില്‍ പരിഹാരമുണ്ടാക്കാമെന്നും ഉടനെ പുരോഗതി അറിയിക്കാമെന്നും പറഞ്ഞിട്ടുണ്ട്. അതോടൊപ്പം കേന്ദ്രകാബിനറ്റ് സെക്രട്ടറിയുടെ ശ്രദ്ധയിലും ഇവിടത്തെ ചീഫ് സെക്രട്ടറി ഇക്കാര്യം പെടുത്തിയിരുന്നു.
.
ആരോഗ്യകരപരമായ ചികിത്സ വേണ്ടി വന്നാല്‍ കാസര്‍കോട് ഭാഗത്തുള്ളവര്‍ മംഗലാപുരത്തെയാണ് ആശ്രയിക്കുന്നുത്. ഡയാലിസസ് മുടങ്ങിപോയാല്‍ ഉണ്ടാകാവുന്ന ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഇവരെ പ്രത്യേക ആംബുലസില്‍ മംഗലാപുരത്ത് എത്തിക്കാനുള്ള ആവശ്യം കേന്ദ്രമന്ത്രി സദാനന്ദഗൗഡയുടെ മുന്നില്‍ വെച്ചിരുന്നു. ഇക്കാര്യം കര്‍ണാടക സര്‍ക്കാരുമായി ആലോചിക്കാമെന്ന് അദ്ദേഹം പറഞ്ഞു. വേഗം തീരുമാനമാകുമെന്നാണ് പ്രതീക്ഷ.
.
തമിഴ്‌നാട്ടിലേക്കുള്ള ഗതാഗതവുമായി ബന്ധപ്പെട്ട് പാലക്കാട് ഭാഗത്തുണ്ടായ ചില പ്രശ്‌നങ്ങളില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നു തന്നെ ഇടപടല്‍ ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ നിന്ന് പോകുന്ന ലോറികള്‍ ആവശ്യമായ രീതിയില്‍ അണുമുക്തമാക്കുമെന്ന കാര്യം ഉറപ്പുവരുത്തും. ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി പാലക്കാടുണ്ട്. തമിഴ്‌നാട്ടിലെ മന്ത്രി വേലുമണി, ഡെപ്യൂട്ടി സ്പീക്കര്‍ ജയരാമന്‍ എന്നിവര്‍ നാളെ (ഞായറാഴ്ച) രാവിലെ 9 മണിക്ക് നടപ്പുളി ചെക്ക് പോസ്റ്റില്‍ നേരിട്ട് വരാമെന്ന് സമ്മതിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ആ ഭാഗത്തുള്ള വണ്ടികളുടെ സുഗമമായ ഗതാഗതം ഉറപ്പുവരുത്താനാകും.
.
ആദിവാസി മേഖലകളില്‍ വിദ്യാഭ്യാസ വളണ്ടിയര്‍മാര്‍, അവര്‍ക്കിടയിലെ വിദ്യാസമ്പന്നർ, പ്രൊമോട്ടര്‍മാര്‍ എന്നിവരെ നിയോഗിച്ച് ബോധവല്‍ക്കരണ-ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തണം. അവിടങ്ങളില്‍ ആവശ്യമായ ഭക്ഷണം എത്തിക്കും. കോളനികളുടെ ശുചീകരണം ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കി.
.
ഇന്ന് പുതുതായി രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ കുറവ് വന്നു എന്നത് ആശങ്ക അവസാനിച്ചു എന്നതിന്റെ സൂചനയല്ല. ഇനിയും റിസല്‍റ്റ് വരാന്‍ ബാക്കിയുണ്ട്. നമ്മുടെ മുന്‍കരുതലില്‍ ഒരു തരത്തിലുള്ള വെള്ളം ചേര്‍ക്കലും ഉണ്ടാകരുത്. 'ശാരീരിക അകലം, സാമൂഹിക ഒരുമ' എന്നത് നാം ആവര്‍ത്തിച്ച് ഉറപ്പിക്കേണ്ട മുദ്രാവാക്യമാണ്. ക്വാറന്റൈനില്‍ ഉള്ളവരും കൃത്യമായ ശാരീരിക അകലം പാലിക്കണം. വിദേശ രാജ്യങ്ങളില്‍നിന്ന് വന്നവരെ പ്രത്യേകം നിരീക്ഷണത്തില്‍ നിര്‍ത്തുകയും അവരുടെ സുരക്ഷയില്‍ കര്‍ക്കശ നിലപാട് എടുക്കുകയും വേണം.
.
ഇന്ന് സംസ്ഥാനത്തിന്റെ പൊതുവായ രീതിക്ക് ചേരാത്ത ഒരു ദൃശ്യം നാം കാണാനിടയായി. കണ്ണൂരില്‍ ജില്ലാ പൊലീസ് മേധാവി നേരിട്ട് ചിലരെ ഏത്തമിടുവിപ്പിക്കുന്ന ദൃശ്യം. ഇത് സംബന്ധിച്ച് ഹോം സെക്രട്ടറി ഡിജിപിയുമായി ബന്ധപ്പെട്ട് ആവശ്യമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഒരുതരത്തിലും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണ്. പൊതുവെ മികച്ച പ്രവര്‍ത്തനം നടത്തുന്ന പൊലീസിന്റെ യശസ്സിനെയാണ് ഇത് ബാധിക്കുക. പല സ്ഥലങ്ങളിലും പ്രാഥമിക സൗകര്യം പോലും ഇല്ലാതെ അവര്‍ പ്രവര്‍ത്തിക്കുന്നു. ആ പ്രവര്‍ത്തനങ്ങളുടെ സ്വീകാര്യതക്ക് മങ്ങലേല്‍പിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകരുത് എന്നതാണ് സര്‍ക്കാര്‍ നിലപാട്.
.
കേരളത്തിലുള്ള അതിഥി തൊഴിലാളികളെ സംബന്ധിച്ച് വിവിധ മുഖ്യമന്ത്രിമാര്‍ കത്തുകളിലൂടെ വിവരങ്ങള്‍ ആരാഞ്ഞിരുന്നു. തമിഴ്‌നാട്, നാഗാലാന്റ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, മണിപ്പൂര്‍ മുഖ്യമന്ത്രിമാര്‍ക്ക് ഇക്കാര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് സ്വീകരിച്ച കരുതല്‍ ചൂണ്ടിക്കാട്ടി മറുപടി അയച്ചു. അതിഥി തൊഴിലാളികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കുമെന്ന് അവര്‍ക്ക് ഉറപ്പുനല്‍കി. ഈ വിഷയം കൈകാര്യം ചെയ്യാന്‍ സംസ്ഥാനതലത്തില്‍ ഒരു ഉദ്യോഗസ്ഥനെ പ്രത്യേകമായി ചുമതലപ്പെടുത്തും. കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമെങ്കില്‍ അദ്ദേഹത്തെയോ ബന്ധപ്പെടാമെന്നും മുഖ്യമന്ത്രിമാരെ അറിയിച്ചിട്ടുണ്ട്.
.
ഇന്ത്യയ്ക്കകത്ത് മരുന്ന് എത്തിക്കാന്‍ എയര്‍ ഏഷ്യയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. അത് ആശ്വാസകരമാണ്. അവശ്യ മരുന്നുകള്‍ കൊറിയര്‍-പോസ്റ്റല്‍ സര്‍വീസ് വഴിയാണ് മിക്കവാറും വരുന്നത്. ഇപ്പോള്‍ ഇവ ഏറെക്കുറെ നിലച്ചിരിക്കുന്നു. അത് തടസ്സപ്പെടാതിരിക്കാന്‍ കൊറിയര്‍ ഏജന്‍സികളുമായി സര്‍ക്കാരിന്റെ വാര്‍ റൂം ബന്ധപ്പെടും. മരുന്നിന്റെ ദൗര്‍ലഭ്യം ഉണ്ടാകാന്‍ പാടില്ല എന്നാണ് സര്‍ക്കാര്‍ കാണുന്നത്.
.
ഏപ്രില്‍ രണ്ടു മുതല്‍ സംസ്ഥാനത്തെ സര്‍വീസ് പെന്‍ഷനുകള്‍ വിതരണം ചെയ്യുകയാണ്. കൊറോണക്കാലത്തെ ആരോഗ്യ സുരക്ഷാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് പെന്‍ഷന്‍ വിതരണം ക്രമീകരിക്കുന്നത് ഉറപ്പാക്കും. ട്രഷറികള്‍ 9 മണി മുതല്‍ 5 മണി വരെ പ്രവര്‍ത്തിക്കും. തിരക്ക് ഒഴിവാക്കാന്‍ മറ്റു ക്രമീകരണങ്ങളും നടത്തും.
.
നമ്മുടെ നാട്ടില്‍ പൈനാപ്പിള്‍ കൃഷി വ്യാപകമാണ്. ഇത് വിളവെടുപ്പിന്റെ കാലമാണ്. ആവശ്യമായ അകലം പാലിച്ച് വിളവെടുപ്പ് നടത്താനാവണം. 57,000 ഹെക്ടര്‍ സ്ഥലത്ത് പച്ചക്കറി കൃഷി നടക്കുന്നുണ്ട്. ഇതിന്റെ വിളവെടുപ്പും സംഭരണവും വിതരണവും സുഗമമാക്കണം. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കിയില്ലെങ്കില്‍ ലാപ്‌സാകുന്ന പ്രശ്‌നമുണ്ട്. ഇക്കാര്യത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി ബന്ധപ്പെട്ട് എന്തു ചെയ്യാനാവുമെന്ന് പരിശോധിക്കും. കൊറോണ പ്രതിരോധ രംഗത്തുള്ള പൊലീസുകാരെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പെടുത്തേണ്ടതിന്റെ ആവശ്യകത കേന്ദ്രത്തെ അറിയിക്കും.
.
ജില്ലകളില്‍ വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നുണ്ട്. ആവശ്യത്തിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഇവയ്ക്ക് ഏര്‍പ്പെടുത്തണം. തിങ്ങിനിറഞ്ഞ് ശാരീരിക അകലം പാലിക്കാതെയുള്ള കൂട്ടായ്മ പാടില്ല. പൊതുപ്രവര്‍ത്തകര്‍ സാധാരണ മട്ടില്‍ എല്ലായിടത്തും എത്തുന്നതിലും നിയന്ത്രണം വേണം.
.
ആരാധനാലയങ്ങളെ ആശ്രയിച്ച് കഴിയുന്നവര്‍ ഈ നിയന്ത്രണത്തിന്റെ കാലത്ത് പട്ടിണി കിടക്കാനിടവരരുത്. അവരുടെ ഭക്ഷണം ഉറപ്പാക്കണം. അവിടെ നിന്ന് കിട്ടുന്ന ഭക്ഷണം കഴിച്ചു ജീവിക്കുന്നവര്‍ക്ക് ഭക്ഷണം ഉറപ്പുവരുത്തണമെന്ന് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാധനങ്ങള്‍ വാങ്ങാന്‍ തിരക്കുണ്ടാവുക സ്വാഭാവികമാണ്. തിരുവനന്തപുരം സെക്രട്ടറിയറ്റ് സൊസൈറ്റിയിലെ ഷോപ്പില്‍ ലിസ്റ്റും ഫോണ്‍ നമ്പരും കൊടുത്തിട്ട് ടോക്കണ്‍ വാങ്ങി പോകുക; സാധനങ്ങള്‍ എടുത്തുവെച്ചശേഷം വിളിച്ചറിയിക്കുക എന്ന രീതിയാണ് അനുവര്‍ത്തിക്കുന്നത്. ആ സമയത്ത് പണം കൊടുത്ത് സാധനവുമായി മടങ്ങാം. നല്ല മാതൃകയാണത്. ഈ ഘട്ടത്തില്‍ ഏറ്റവും ആവശ്യവുമാണത്.
.
പാചകത്തൊഴിലാളികള്‍ തൊഴിലില്ലാതെ ഇരിക്കുകയാണ്. അവരെ കമ്യൂണിറ്റി കിച്ചണുകളില്‍ ആവശ്യമാണെങ്കില്‍ നിയോഗിക്കും.  സംസ്ഥാനത്തെ കൊറോണ വാര്‍ റൂമിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കും. ഭക്ഷണം അതിഥി തൊഴിലാളികളുടെ കാര്യങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക ചുമതലക്കാരെ ഇവിടെ നിശ്ചയിക്കും. രോഗബാധിതരുടെ പേരുവിവരങ്ങള്‍ തല്‍ക്കാലം പുറത്തുവിടേണ്ടതില്ല എന്നാണ് തീരുമാനം. രോഗബാധിതരുമായി ഇടപെട്ടവരെ കണ്ടെത്താന്‍ പൊലീസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ കൂട്ടായി ശ്രമം നടത്തും. പ്രാദേശികമായി ഇത്തരത്തില്‍ കൂടുതല്‍ ഇടപെടല്‍ നടത്തണം.
.
ഇടുക്കിയില്‍ തോട്ടം മേഖലയില്‍ അരി വിതരണം സിവില്‍ സപ്ലൈസ് വകുപ്പ് പ്രത്യേകമായി ശ്രദ്ധിക്കണം. അവിടെ പ്രത്യേകതരം അരിയാണ്. കേരളത്തില്‍നിന്ന് പച്ചക്കറി ഉള്‍പ്പെടെ വാങ്ങാന്‍ പോകുന്ന വാഹനങ്ങള്‍ അണുവിമുക്തമാക്കണം എന്നുറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമ്യൂണിറ്റി വളണ്ടിയര്‍മാരുടെ രജിസ്‌ട്രേഷന്‍ അതിവേഗം നടക്കുന്നുണ്ട്. ഇതുവരെ 78,000 രജിസ്‌ട്രേഷന്‍ നടന്നു. ഇക്കാര്യത്തില്‍ ഏകോപിപ്പിച്ച പ്രവര്‍ത്തനമുണ്ടാകും. മദ്യപിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശാനുസരണം ആവശ്യമായ മദ്യം ലഭ്യമാക്കാന്‍ എക്‌സൈസ് വകുപ്പ് നടപടിയെടുക്കും.
.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള ആഹ്വാനം നല്ല നിലയിലാണ് സ്വീകരിക്കപ്പെട്ടത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പത്തുകോടി രൂപ നല്‍കാമെന്നാണ് അറിയിച്ചത്. ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കൊല്ലത്തെ ആശുപത്രിയിലെ സൗകര്യങ്ങള്‍ കോവിഡ് പ്രതിരോധത്തിന് ഉപയുക്തമാക്കാമെന്നും അറിയിച്ചു. മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പ് രണ്ടുകോടി, കല്യാണ്‍ ഗോള്‍ഡ് രണ്ടുകോടി എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളും വന്നു. അനേകം വ്യക്തികളില്‍നിന്നും സംഘടനകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും സന്നദ്ധത അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ വരുന്നുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇത്രയേറെ താല്‍പര്യത്തോടെ ആളുകള്‍ രംഗത്തുവരുന്നത് നാടിനോടും മനുഷ്യനോടുമുള്ള പ്രതിബദ്ധതയും സ്‌നേഹവും കൊണ്ടാണ്.
.
നേരിട്ട് സംഭാവന എത്തിക്കാന്‍ പലര്‍ക്കും ഈ ഘട്ടത്തില്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ സംവിധാനം വഴി പണം അടക്കാന്‍ എല്ലാവര്‍ക്കും കഴിയും.  donation.cmdrf.kerala.gov.inഎന്ന വെബ്‌സൈറ്റിലൂടെയാണ് സംഭാവന നല്‍കാന്‍ കഴിയുക. ആ സംവിധാനം പ്രയോജനപ്പെടുത്താന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു,
.
മുഖ്യമന്ത്രി പറഞ്ഞു നിർത്തുമ്പോൾ പത്രക്കാർക്ക് കൂടുതൽ ഒന്നും ചോദിക്കാൻ ഇല്ല. ചോദിക്കാൻ വേണ്ടി ചോദിക്കുന്ന ചോദ്യങ്ങൾ ആകട്ടെ മുഖ്യമന്ത്രി പറഞ്ഞതൊക്കെയും. രാജ്യവും ലോകവും പ്രതിസന്ധികളിലൂടെയാണ് നീങ്ങുന്നത്. അതിൽ നിന്നും നമുക്കും വിടുതൽ അത്ര എളുപ്പം അല്ല.
.
കർണാടകയിൽ നിന്നും വരുന്നത് രാഷ്ട്രീയ എതിർപ്പ് ആണ്. അത് കൊണ്ട് തന്നെ ഭക്ഷ്യ പച്ചക്കറികൾക്ക് കർണാടകയെ കൂടുതൽ ആശ്രയിക്കാതെ മറ്റ്  മാർഗങ്ങൾ തേടണം. തമിഴ്‌നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും കൂടുതൽ സാധനങ്ങൾ സംഭരിക്കാൻ ആകും. കാസർഗോഡ് നിന്നും ഡയാലിസിസിന് ബുദ്ധിമുട്ടുന്നവർക്ക് മംഗലാപുരത്തെ ആശ്രയിക്കാതെ ചികിത്സ നൽകാൻ ഉള്ള സാഹചര്യം എത്രയും  വേഗം
ഉണ്ടാക്കണം.
.
അതിർത്തി ജില്ലകളിലെ മൂന്നു എം പി മാർക്ക് എന്തെങ്കിലും ഒക്കെ നാടിനു വേണ്ടി ചെയ്യാൻ ആകുന്ന സമയമാണ്. വേണ്ടത് ചെയ്യണം.
.
കൊറോണയ്ക്ക് എതിരെ സർവ്വ ശക്തിയും എടുത്ത് പോരാടണം എന്നതാണ് ഇന്നത്തെയും മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തതിന്റെ ആകെ സന്ദേശം. അത് നമുക്കും ഉൾക്കൊള്ളാം.
.
നമുക്ക് അതിജീവിച്ചേ മതിയാകുള്ളൂ.

Friday, March 27, 2020

കൊറോണ കാലത്ത് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം (മാർച്ച് - 27)


ഇന്നത്തെ അവലോകന യോഗം ഒട്ടും സന്തോഷം നൽകുന്ന ഒന്നല്ല. ആശങ്കകൾ കൂടുകയാണ്.  ഇന്ന് മാത്രം 39 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.   സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും പോസിറ്റീവ് കേസുകള്‍ ഒരുമിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതില്‍ 34 പേരും കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരാണ്. രണ്ടുപേര്‍ കണ്ണൂരിലും തൃശ്ശൂര്‍,കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് വെള്ളിയാഴ്ച കൊറോണ സ്ഥിരീകരിച്ചത്.
.
ഇതോടെ സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളത് 164 പേരാണ്. ഇന്ന് 112 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 1,10,299 പേരാണ് നിരീക്ഷണത്തിലുള്ളത്. 616 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്. 1,09,683 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 5679 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.  പരിശോധനയ്ക്ക് അയച്ച 4448 സാമ്പിളുകൾ നെഗറ്റീവ് ആണ്.
.
കഴിഞ്ഞ ദിവസങ്ങളിൽ രോ​ഗം സ്ഥിരീകരിച്ച പലരും കാര്യമായി സമൂഹത്തിൽ ഇടപെട്ട സ്ഥിതിയുണ്ടായിട്ടുണ്ട്. തൊടുപുഴയിൽ രോ​ഗം സ്ഥിരീകരിച്ച ഒരു സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരേയും മൂന്നാർ മുതൽ ഷൊളായാർ വരേയും സ‍ഞ്ചരിച്ചിട്ടുണ്ട്. സ്‌കൂളുകൾ. പൊതുസ്ഥാപനങ്ങൾ നിയമസഭാ മന്ദിരം സ്‌കൂളുകൾ ആശുപത്രികൾ ചന്തകൾ  തുടങ്ങി വലിയ വലിയ സ്ഥാപനങ്ങൾവരെയും  അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. അടുത്ത് ഇടപഴകിയവരിൽ ഭരണാധികാരികളും ജനപ്രതിനിധികളും ഉന്നത ഉദ്യോ​ഗസ്ഥരും ഉണ്ട്. എല്ലാവരും വളരെ ജാ​ഗ്രത പാലിക്കേണ്ട സന്ദർഭത്തിൽ ഒരു പൊതുപ്രവർത്തകൻ ഇങ്ങനെയാണോ പെരുമാറേണ്ടത്. സമൂഹത്തോട് ഉത്തരവാദിത്തം ഉള്ള സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ ഇപ്രകാരം നിരുത്തരവാദപരമായി പെരുമാറുന്നത് ശെരിയോ എന്ന് സ്വയം തീരുമാനിക്കണം.
.
കൊറോണ വൈറസ് ഏറെ അകലെയല്ല. അതിനെ നേരിടാൻ ആ​ദ്യം സൂക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ്. കൊറോണയ്ക്കെതിരെ നമ്മൾ ജാ​ഗ്രത പ്രഖ്യാപിച്ച പോയ ദിവസങ്ങളിൽ തന്നെ സംഘടിതമായ സമരങ്ങൾ നമ്മൾ കണ്ടതാണ്. ഇതൊക്കെ സംസ്കാരസമ്പന്നമായ നമ്മുടെ സമൂഹത്തിന് ചേർന്നതല്ല. ആ നിലയ്ക്ക് ഒരു മുൻകരുതൽ എല്ലാവരും സ്വീകരിക്കേണ്ട ഘട്ടത്തിലാണ് ഈ രീതിയിൽ തള്ളിക്കയറിയും ബലം പ്രയോ​ഗിച്ചുമുള്ള സമരമുറ കേരളം കണ്ടത്.
.
നിരാലംബരും തെരുവില്‍ കഴിഞ്ഞിരുന്നവരുമായവര്‍ക്ക് സുരക്ഷിത സ്ഥലങ്ങള്‍ വിവിധയിടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.  തെരുവിൽ അന്തിയുറങ്ങുന്നവർക്കായി അഞ്ച് കോര്‍പറേഷനുകളിലും 26 നഗരസഭാകേന്ദ്രങ്ങളിലും സ്ഥലം ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ 31 ക്യാമ്പുകളിലായി 1545 ആളുകളാണുള്ളത് ഇപ്പോഴുള്ളത്. ഗ്രാമ പഞ്ചായത്തുകളിലേക്കും ഇങ്ങിനെയുള്ള സൗകര്യം വ്യാപിപ്പിക്കും.  ഇനിയും ഇത്തരത്തില്‍ സുരക്ഷിതമായി മാറ്റാത്തവരെ ഭദ്രമായ സ്ഥലത്ത് താമസിപ്പിക്കാൻ ഉള്ള നടപടികൾ എടുത്തിട്ടുണ്ട്.  ഇതിനായി ഇപ്പോള്‍ അടച്ചിട്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഡിറ്റോറിയങ്ങളും ഉപയോഗിക്കും.  അവിടെ അവര്‍ക്കായി ഭക്ഷണവും പായപ്പെടുത്തും.
.
സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികള്‍ക്കായി 4063 ക്യാമ്പുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ലക്ഷത്തിലേറെ തൊഴിലാളികളാണ് ഇവിടുള്ളത്. എല്ലാ ക്യാമ്പുകളിലും മാസ്‌കും സോപ്പും സാനിറ്റൈസറും ലഭ്യമാക്കാന്‍ നടപടികൾ  സ്വീകരിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ ചിലയിടങ്ങളില്‍ ശോചനീയാവസ്ഥ നേരിടുന്നുണ്ട്. അത് ഗൗരവമായാണ് കാണുന്നത്. ബന്ധപ്പെട്ട കലക്ടര്‍മാര്‍ ഇത് വ്യക്തിപരമായ ഉത്തരവാദിത്തമായി കണ്ട് ഇടപെടണം.  ലോബര്‍ വകുപ്പും ഇക്കാര്യത്തില്‍ കൂടുതല്‍ ഇടപെടണം. അതിഥി തൊഴിലാളികള്‍ക്കായി അവരുടെ ഭാഷയില്‍ ബ്രോഷറുകളും വീഡിയോകളും തയ്യാറാക്കി പ്രചരിപ്പിക്കുന്നുണ്ട്.

കർണാടക അതിർത്തി കർണാടക സർക്കാർ മണ്ണിട്ട് അടച്ച  ഒരു രീതി കാണുന്നുണ്ട്. ഇത് അംഗീകരിക്കാൻ ആകില്ല. ഇത് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾക്ക് ഘടക വിരുദ്ധമാണ്. ഇരുസംസ്ഥാനത്തെയും ചീഫ് സെക്രട്ടറിമാര്‍ നടത്തിയ ചര്‍ച്ചയില്‍ മണ്ണ് നീക്കം ചെയ്യാമെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്. എങ്കിലും വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും.
,
കടകമ്പോളങ്ങൾ അടഞ്ഞു തെരുവുകൾ വിജനമായതോടെ സംസ്ഥാനത്ത്‌ തെരുവുനായ്‌ക്കൾക്ക്‌ ഭക്ഷണം കിട്ടാത്ത സ്ഥിതിയുണ്ടായിട്ടുണ്ട്. ജീവിക്കാനുള്ള ഭക്ഷണവും വെള്ളവും  ലഭിക്കാതെ തെരുവുനായ്‌ക്കൾ അലയുന്ന സ്ഥിതിയുണ്ട്‌. കൂടുതൽ ദിവസം ഭക്ഷണം കിട്ടാതെ വന്നാൽ അവർ അക്രമാസക്തരാകാനും ഇടയുണ്ട്‌. അങ്ങനെയുള്ള ജന്തുക്കൾക്ക്‌ ഭക്ഷണം എത്തിക്കാനുള്ള സംവിധാനം തദ്ദേശസ്ഥാപനങ്ങൾ ആലോചിക്കണം. അതിനു വേണ്ടുന്ന സഹായങ്ങൾ സർക്കാർ നൽകും. പല കാവുകളിലും കുരങ്ങൻമാർ ഭക്തർ നൽകുന്ന ഭക്ഷണമാണ് കഴിച്ചിരുന്നത്. ഭക്തരുടെ വരവ്  നിന്നതോടെ അവരും പട്ടിണിയിൽ
ആണ്. അവരുടെ ഭക്ഷണലഭ്യത ക്ഷേത്ര ഭാരവാഹികൾ ഉറപ്പു വരുത്തണം
.
മൃഗങ്ങൾക്കും കന്നുകാലികൾക്കും ഉള്ള തീറ്റയ്ക്ക് ക്ഷാമം ഉണ്ടാകാതിരിക്കാൻ ഉള്ള നടപടികൾ മൃഗസംരക്ഷണ വകുപ്പ് കൈക്കൊള്ളും. ഇവർക്കുള്ള തീറ്റയുടെ ചരക്ക് നീക്കത്തിനും വിപണനത്തിനും ബുദ്ധിമുട്ടു ഉണ്ടാകാതെ നോക്കണം.
.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ സ്വർണലേലമടക്കം നിർത്തിവെക്കണം.  നോൺ ബാങ്കിംഗ്, ചിട്ടികൾ, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ എന്നിവർ വീടുകൾ കയറി പണം പിരിക്കുന്നത് നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ് അടയ്ക്കുന്നതിനുള്ള തീയതി ദീർഘിപ്പിക്കണം.
.
പൊതു സമൂഹം വ്യാപാരവും വരുമാനവും ഇല്ലാതിരിക്കുന്ന സമയം ആണ്. അത് കൊണ്ട് വ്യാപാര സ്ഥാപനങ്ങളുടെയും വീടുകളുടെയും വാടക പിരിക്കുന്നതിന് സാവകാശം നൽകണം.
.
കാസർഗോഡ് മെഡിക്കൽ കോളജ് ആശുപത്രി ഉടൻ കൊവിഡ് 19 ആശുപത്രിയാക്കും. കണ്ണൂർ മെഡിക്കൽ കോളജിൽ 200 കിടക്കകളും 40 ഐസിയു കിടക്കകളും ഉണ്ട്. 15 വെൻ്റിലേറ്ററുകളും അവിടെയുണ്ട്. ഇത് കൊവിഡ് 19 ആശുപത്രിയാക്കി മാറ്റും. മെഡിക്കൽ കോളജ് കെട്ടിടം പ്രവർത്തനക്ഷമമാക്കാൻ തീരുമാനിച്ചു. മറ്റ് സൗകര്യങ്ങൾ വർദ്ധിപ്പിക്കും. കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റിയെ കൊവിഡ് 19 പ്രാഥമിക ചികിത്സാ കേന്ദ്രമാക്കും. ടെസ്റ്റിംഗ് നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്. അതിനുള്ള കേന്ദ്ര അനുമതിക്കായി കാത്തരിക്കുകയാണ്.
.
രോഗബാധയുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവരും മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ കഴിഞ്ഞവരും നിർബന്ധമായും നിരീക്ഷണത്തിൽ പോകണം. തൊണ്ടവേദന, പനി, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങൾ കണ്ടാൽ കോവിഡ് ആശുപത്രികളുമായി ബന്ധപ്പെടണം. രോഗബാധിതർ ആകാതെ തന്നെ രോഗ വാഹകർ ആകാൻ ആകും. പ്രതിരോധ ശേഷി കൂടുതൽ ആണെങ്കിൽ രോഗം വരില്ല. രോഗം അവർക്കും മറ്റുള്ളവർക്ക് സംഭാവന നൽകാൻ ആകും.
.
പ്രളയ കാലത്തെ മാതൃകയിൽ ദുരിതാശ്വാസ നിധി രൂപീകരിക്കണം. കഴിയുന്നിടത്തോളം തുക ദുരിതാശ്വാസ നിധിയിലേക്ക് പൊതു സമൂഹം നൽകണം.
.
കേന്ദ്ര ആരോഗ്യ പാക്കേജിൽ സ്വകാര്യ ആശുപത്രികളെയും  ഉൾപ്പെടുത്തണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
.
കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ കേരളത്തിന്റെ ആരോഗ്യ പ്രവർത്തനങ്ങളിൽ സംതൃപ്തർ ആണ്.
.
നിലവിലെ  പ്രതിസന്ധി മറികടക്കാൻ ഏറെ പ്രയത്‌നം ആവശ്യമാണ്. സർക്കാർ മാത്രം വിചാരിച്ചാൽ ഈ പ്രതിസന്ധിയെ മറികടക്കാൻ ആകില്ല. പൊതു സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും സന്നദ്ധപ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഈ പ്രതിസന്ധിയെയും നാം അതിജീവിക്കും.
.
മുഖ്യ മന്ത്രി ഉപസംഹരിക്കുമ്പോൾ ആശങ്കയിൽ ആയിരുന്ന മനസുകൾക്ക് പതിവ് പോലെ ആശ്വാസം. വിജനമായ തെരുവിൽ പട്ടിണിയാകുന്ന ജന്തുക്കളെയും അദ്ദേഹം ഓർത്തെടുക്കുന്നു. കേരളത്തിന്റെ ഒരു ലോക്ക്ഡൌൺ ദിനം അതേ പടി വരച്ച് വെച്ചാണ് പത്ര സമ്മേളനം അവസാനിക്കുന്നത്. പത്രസമ്മേളനം കേൾക്കാൻ സ്വീകരണ മുറികൾ ഹൌസ് ഫുൾ ആകുന്നു.
.
അതേ... നാം അതിജീവിക്കുക തന്നെ ചെയ്യും.

Wednesday, March 25, 2020

കൊറോണ കാലത്ത് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം (മാർച്ച് - 25)

സംസ്ഥാനത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നത് പൊതുജന സുരക്ഷയെ മാനിച്ചാണ്. നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവർക്ക് എതിരേ ശക്തമായ നടപടികൾ സ്വീകരിക്കും. ആളുകൾ വീടുകളിൽ തന്നെ കഴിയണം. റോഡുകൾ പൊതുസ്ഥലങ്ങൾ ഇവിടം എല്ലാം വിജനമാക്കിയിടണം.
.
വീടുകളിൽ നിന്നും പുറത്തിറങ്ങുന്നവർ സത്യവാങ്മൂലമോ പാസ്സോ കയ്യിൽ കരുതണം. ഒഴിച്ചുകൂടാൻ ആകാത്ത കാര്യങ്ങൾക്ക് വേണ്ടി മാത്രമേ പുറത്തേക്ക് ഇറങ്ങാൻ പാടുള്ളൂ. നിയന്ത്രണങ്ങൾ ഏകോപിപ്പിക്കാനും നടപ്പിലാക്കാനും ഉള്ള അധികാരം ജില്ലാ പോലീസ് മേധാവികൾക്ക് ആയിരിക്കും.
..
സംസ്ഥാനത്ത് ഇന്ന് ഒമ്പതു പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. നാല് പേര് ദുബായിൽ നിന്നും . ഒരാൾ ബ്രിട്ടണിൽ നിന്നും ഒരാൾ ഫ്രാൻസിൽ നിന്നും വന്നവർ ആണ്. മൂന്നു പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം ബാധിച്ചത്. 76542 പേര് സംസ്ഥാനത്ത് നിരീക്ഷണത്തിൽ ആണ്.
.
കേരളത്തിൽ ഒരാളും ലോക്ക് ഡൌൺ മൂലം പട്ടിണി കിടക്കേണ്ടി വരില്ല. പഞ്ചായത്തുകൾ തോറും കംമ്മ്യൂണിറ്റി കിച്ചണുകൾ ഉണ്ടാക്കും. ആവശ്യമുള്ള ഭക്ഷണത്തിന്റെ കണക്ക് പഞ്ചായത്തുകൾ ഉണ്ടാക്കണം .
.
വ്യക്തികളോട് ഭക്ഷണം ചോദിക്കാൻ ആളുകൾക്ക് മടി കാണും, അവർക്കായി ഫോൺ നമ്പർ ഏർപ്പെടുത്തും. ഒറ്റപ്പെട്ടു താമസിക്കുന്നവർ പട്ടിണിയിൽ ആകാതെ പൊതുജനം പരസ്പരം ശ്രദ്ധിക്കണം.വീടുകളിൽ ഒറ്റപ്പെടുന്നവർക്ക് കൂട്ടിരിക്കാൻ സന്നദ്ധസേവാ പ്രവർത്തകരെ ഏർപ്പാട് ആക്കും.
.
ബീ പി ൽ കാർഡ് കാർക്ക് 35 കിലോ അരിയും എ പി എൽ കാർഡ് കാർക്ക് 15 കിലോ അരിയും നൽകും. ഒപ്പം ബീ പീ എൽ കുടുംബങ്ങൾക്ക് ഒരുമാസത്തേക്ക് ഉള്ള പലവ്യജ്ഞനങ്ങളും നൽകും. ഒരു കുടുംബവും പട്ടിണി കിടക്കാൻ പാടില്ല. ഇക്കാര്യത്തിൽ സമൂഹം ജാഗ്രത പാലിക്കണം.
.
ഇപ്പോൾ രോഗബാധയിൽ ഉള്ള ആളുകളുടെ ചികിത്സയിലും തുടർ നടപടികളിലും കണ്ടറിഞ്ഞു ഉള്ള സർക്കാർ ഇടപെടലുകൾ ഉണ്ടാകും. സർക്കാർ സേവനങ്ങൾ സംസ്ഥാനത്തിൻറെ എല്ലാ ഭാഗങ്ങളിലും താമസംവിനാ എത്തിക്കുന്നതിന് വേണ്ടി വികേന്ദ്രീകൃതമായ നടപടികൾ ആണ് സ്വീകരിച്ചിരിക്കുന്നത്. കൂടുതൽ ആളുകളെ ആരോഗ്യ പരിപാലന രംഗത്തേക്കും സന്നദ്ധ സേവന രംഗത്തേക്കും കണ്ടെത്തും. ഏതെങ്കിലും സംഘടനകളുടെ നിറം കാണിക്കാൻ ഉള്ള ഉപാധിയായി ഈ സന്നദ്ധ സേവനങ്ങളെ മാറ്റാൻ അനുവദിക്കില്ല.
സ്പഷ്ടം... സൂഷ്‌മം... ശക്തം..
കരുതൽ, സാന്ത്വനം, ആത്മവിശ്വാസം
..
പുറത്ത് ഇറങ്ങരുത് എന്ന് ചില്ല് മേടയിൽ ഇരുന്ന് ആഹ്വനം ചെയ്യുക അല്ല കേരളത്തിന്റെ മുഖ്യമന്ത്രി ചെയ്യുന്നത്. വീട്ടിലിരിക്കൂ നിങ്ങൾ ഒരു നിലയ്ക്കും പട്ടിണി ആകില്ല എന്നാണു.
.
നാം അതിജീവിക്കും!