Wednesday, April 30, 2008

ശ്രീശാന്തിന് കിട്ടേണ്ടുന്നതായിരുന്നോ കിട്ടിയത്?

“ശ്രീശാന്തിന് കിട്ടേണ്ടത് കിട്ടേണ്ട സമയത്ത് കിട്ടേണ്ടിടത്ത് കിട്ടേണ്ടുന്ന രീതിയില്‍ കിട്ടേണ്ടിടത്ത് നിന്നും കിട്ടി”
എന്ന ഒരു പൊതു ധാരണയാണ് കഴിഞ്ഞ മൂന്ന് നാലു ദിനങ്ങളായി മലയാള മഹാരാജ്യത്തെ മുഖ്യധാരാ ദൃശ്യ ശ്രവ്യ പത്ര മാധ്യങ്ങളിലൂടെയെന്ന പോലെ ബ്ലോഗിലൂടെയും പ്രചരിപ്പിക്കപ്പെടുന്നത്. മലയാളിക്ക് സ്വന്തം കൂട്ടത്തിലൊരാളെ മനമറിഞ്ഞ് അങ്ങ് സമ്മതിച്ചു കൊടുക്കാനോ ഒരാളുടെ കഴിവുകളെ കണ്ടറിഞ്ഞ് അംഗീകാരിക്കാനോ കഴിയാത്തതിന്റെ ഉത്തമ ഉദാഹരണങ്ങളില്‍ ഒന്ന് കൂടിയാണീ പ്രചരിപ്പിക്കപ്പെടുന്ന ശ്രീശാന്ത് വിരോധം.


“ശ്രീശാന്ത് മോശമായി പെരുമാറുന്നു..”
“ആസ്ത്രേലിയായില്‍ ശ്രീശാന്ത് ശാന്തനായിരുന്നില്ല..”
“ജെന്റില്‍മാന്‍ ഗേയിമായ ക്രിക്കറ്റില്‍ ശ്രീശാന്ത് തെറ്റായ കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കുന്നു..”
“ശ്രീശാന്ത് ഭാജിയെ പ്രകോപിപ്പിച്ചു...”
“ശ്രീശാന്ത് എതിര്‍ ടീമുകളെ എപ്പോഴും പ്രകോപ്പിച്ചു കൊണ്ടിരിക്കുന്നൂ...”
“തല്ല് കൊണ്ട് ചിരിക്കാതെ കരഞ്ഞ് കൊണ്ട് ശ്രീശാന്ത് കളം വിട്ടൂ‍...”

....തുടങ്ങി ചാനല്‍ ചര്‍ച്ചകളിലും ബ്ലോഗിലും മുഖ്യധാരാമാധ്യമങ്ങളിലും നിറഞ്ഞ് നില്‍ക്കുന്നത് ശ്രീശാന്തിനെതിരേയുള്ള കുറ്റവിചാരണയാണ്. ഒന്നാം ഘട്ട വിചാരണയില്‍ ബാജി കളിയില്‍ നിന്നും റണ്ണൌട്ടായപ്പോള്‍ മാത്രമാണ് ശ്രീശാന്തിനനുകൂലമായ നേരിയ ചില ചലനങ്ങളെങ്കിലും ജന്മനാട്ടില്‍ നിന്നും ഉടലെടുത്തത്.

“ഹാര്‍ഡ് ലക്ക്” എന്ന് പരാജിതനോട് വിജയി പറയുന്നത് പ്രകോപനപരമാണോ എന്ന ചോദ്യം പ്രസക്തമായി നില്‍ക്കുമ്പോള്‍ തന്നെ ഏതെങ്കിലും തരത്തില്‍ ഈ പ്രയോഗം ഹര്‍ഭജന്‍ ഭായിക്ക് പ്രകോപനപരമോ ആക്ഷേപമോ ആയി തോന്നിയിട്ടുണ്ട് എങ്കില്‍ അത് ഒരു പരാതിയായി മാച്ച് റെഫറിക്കോ അംബയര്‍ക്കോ നല്‍കാതെ കൈവീശി മുഖത്തടിച്ചതിനെ ലളിതവല്‍ക്കരിച്ച് ശ്രീശാന്തിന്റെ കയ്യിലിരിപ്പിന്റെ ഫലമാണ് അദ്ദേഹത്തിന് ലഭിച്ച തല്ലെന്ന ഗീര്‍വാണത്തെ എങ്ങിനെ അംഗീകരിക്കാന്‍ നമ്മുക്ക് കഴിയുന്നു.

ലോവര്‍ പ്രൈമറി ക്ലാസിലെ കുട്ടികള്‍:
“ടീച്ചര്‍ ഈ കുട്ടി എന്നെ പിച്ചി.”

“ശാറേ...ഈ കുട്ടിയെന്നെ മാന്തി...”

“മിസ്സേ..മിസ്സേ..ഇവനെന്നെ കുരങ്ങാന്ന് വിളിച്ചു..”

എന്നൊക്കെ ജെന്റില്‍മാന്‍ ഗെയിമില്‍ അടിക്കടി ലോകോത്തര താരങ്ങള്‍ എതിര്‍ചേരിയിലെ ലോകോത്തര താരങ്ങള്‍ക്കെതിരേ പരാതിയുമായി മാച്ച് റെഫറിയെ സമീപിക്കുന്ന ഈ കാലത്ത് ഹര്‍ഭജന്‍ സിങ്ങിന് “ശാറേ...ഇക്കുട്ടിയെന്ന് ഹാര്‍ഡ് ലെക്കാക്കീ‍...” എന്നൊരു പരാതി ശ്രീശാന്തിനെതിരേ കൊടുക്കാന്‍ വല്ലിയ ബുദ്ധിമുട്ടൊന്നുമില്ലല്ലോ?

ശ്രീശാന്തിന്റെ സ്ഥാനത്ത് ഗാംഗുലിയോ സച്ചിനോ ധോണിയോ ആയിരുന്നു എങ്കില്‍ ഇങ്ങിനെയൊരു തല്ല് കിട്ടുമായിരുന്നോ. അല്ല ഹര്‍ഭജന്‍ ഇങ്ങിനെയൊരു താങ്ങ് സച്ചിനായിട്ടിട്ട് താങ്ങിയിരുന്നെങ്കില്‍ ഹര്‍ഭജന്റെ ഷേപ്പ് എങ്ങിനയായിരുന്നു എന്ന് പഴയ ഫോട്ടോ നോക്കി മനസ്സിലാക്കേണ്ടി വരില്ലായിരുന്നോ? പിന്നെ ക്രിക്കറ്റ് നടന്ന സ്റ്റേഡിയം ബാക്കിയുണ്ടാകുമായിരുന്നോ? ഇന്‍ഡ്യന്‍ ക്രിക്കറ്റ് തന്നെ ബാക്കി കാണുമായിരുന്നോ? ഇല്ല ഉണ്ടാകുമായിരുന്നില്ല. ഭാരതത്തിന്റെ ക്രിക്കറ്റ് ചരിത്രം തന്നെ മാറ്റിയെഴുതപ്പെടുമായിരുന്നു. സംശയലേശമില്ല തന്നെ.

ദക്ഷിണ ഭാരതത്തിന്റെ കായിക ചരിത്രത്തിലേക്ക് പുതിയ ഏടുകളാണ് ശ്രീശാന്ത് എഴുതി ചേര്‍ത്തു കൊണ്ടിരിക്കുന്നത്. കേരളത്തില്‍ നിന്നും ഒരാള്‍ ലോക ക്രിക്കറ്റില്‍ തന്റേതായ സ്ഥാനം നേടിയെടുക്കുന്നു എന്നത് തന്നെ ഏതൊരു മലയാളിക്കും അഭിമാനമാണ്. ആഗോള ക്രിക്കറ്റിന്റെ നെറുകയിലേക്ക് പിച്ചവെക്കുന്ന ശ്രീശാന്തിന്റെ ആത്മബലം തകര്‍ക്കാനാണ് ഇത്തരം തല്ല് നാടകങ്ങളും പ്രകോപനാരോപണങ്ങളും വാര്‍ത്തെടുക്കപ്പെടുന്നത്. ശ്രീശാന്ത് ശാന്തനല്ല എന്ന് പ്രചരിക്കപ്പെടുന്നത് മനപ്പൂര്‍വ്വമാണ്.

ഭാരത ക്രിക്കറ്റിലെ നെറികെട്ട ലോബീയിങ്ങ് ശ്രീശാന്തിനെതിരേ വിരിച്ച കെണിയില്‍ അദ്ദേഹത്തിന്റെ ജന്മനാടും വീണു പോയി എന്നതാണ് തല്ല് കൊണ്ട് കലങ്ങിയ കണ്ണുമായി കുനിഞ്ഞ ശിരസ്സോടെ കളം വിട്ട നമ്മുടെ സ്വന്തം ശ്രീശാന്തിനെ വട്ടം നിന്ന് കൊത്തിപ്പറിക്കാന്‍ മത്സരിക്കുന്ന മലയാള മഹാരാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളും പ്രത്യാകിച്ചും ബ്ലൊഗെന്ന പുതു മാധ്യമവും തെളിയിക്കുന്നത്.
-------------------------------------------------
ചേര്‍ത്ത് വായിക്കേണ്ടത് :1. അരവിന്ദിന്റെ കണ്ണിരിലലിഞ്ഞ ബ്രാന്റ് ഇക്വിറ്റി.
2. വാസ്തവം ടീമിന്റെ ശ്രീശാന്തിനെന്താ കൊമ്പുണ്ടോ?
3. ഓര്‍മ്മകള്‍ ഉണ്ടായിക്കണം പറയുന്നു തള്ളേ ..അടി...പൊളപ്പനടി
4. ജെയിംസ് ബ്രൈറ്റിന്റെ ശ്രീശാന്ത് പറയുന്നത് കേള്‍ക്കുക.
5. മരമാക്രിയുടെ ബ്രദര്‍ ശ്രീശാന്ത് ഒരു കുറ്റവും ചെയ്തിട്ടില്ല.
6. സ്വ.ലേയുടെ ഗോപു മോന്റെ ലീലാ വിലാസങ്ങള്‍
7. അച്ചായന്റെ അയ്യേ കുഞ്ഞേ കരയല്ലേ.
8. മരീചന്റെ മൊടകാണിച്ചാല്‍ പെടകിട്ടും ശ്രീശാന്തേ...
9. മോനുവിന്റെ ഐ.പി.എല്‍ ബോളീവുഡ് സിനിമ.

Monday, April 28, 2008

ഐഡിയാ സ്റ്റാര്‍‌ സിംഗര്‍‌ - 2008

ഐഡിയാ സ്റ്റാര്‍ സിംഗര്‍ മാമാങ്കം 2008 തുടങ്ങി.
വിധികര്‍ത്താക്കളുടെ എല്യൂമനേഷന്‍ റൌണ്ടില്‍ കുട്ടന്‍ മാത്രം അകത്ത്.

കണ്ണീര്‍ കടലും, സംഗതിയും ജഡ്ജിങ്ങ് കമ്മിറ്റിയില്‍ നിന്നും പുറത്ത്. എങ്കിലും ബ്ലൌസിടാന്‍ മറന്ന ചേച്ചിയും പുറത്തായി എന്നൊരാശ്വാസം ബാക്കി.

പാവമൊരു പാട്ടുകാരനാം പയ്യനെ അത്ഭുതമനുഷ്യനാക്കി മലയാള സിനിമയിലെ ഇടിമുഴക്കം (അതെന്നാന്നോ എന്തോ?) നജീമിനെ കൊല്ലാകൊല ചെയ്യുന്നത് കണ്ടു.

ഈശ്വര പ്രാര്‍ത്ഥനക്ക് കയ്യടിക്കുന്ന പ്രേക്ഷകരേയും വിശിഷ്ടാഥിതികളേയും കണ്ടു കണ്‍കുളിര്‍ന്നു. ദൈവമേ ഇന്നിയെന്തെല്ലാം കണ്ടാലീ വര്‍ഷമൊന്നവസാനിക്കും.

ഐഡിയാ സ്റ്റാര്‍ സിംഗര്‍ 2008ലെ രണ്ട് കോടി സ്വപ്നം കണ്ട് സ്റ്റേജില്‍ സംഗീതത്തിന്റെ പേരില്‍ സംഗീതത്തിനും കലയ്ക്കും നിരക്കാത്ത പേക്കൂത്തുകളെല്ലാം ആടി തിമര്‍ത്ത് കരഞ്ഞ് കലങ്ങിയ മിഴിയോടെ മുറിവേറ്റ ഹൃദയവുമായി പടിയിറങ്ങേണ്ടി വരുന്ന സര്‍വ്വ പാട്ടുകാര്‍ക്കും എല്ലാം സഹിക്കാനുള്ള കരുത്തു സര്‍വ്വേശ്വരന്‍ നല്‍കട്ടേ....

Sunday, April 27, 2008

ഇഞ്ചി മഹാത്മ്യം അഥവാ ഒരു വ്യക്തിഹത്യാ കുറിപ്പിന്റെ ഓര്‍മ്മക്ക്...

(ഈ കുറിപ്പ് പുനര്‍പ്രസിദ്ധീകരിക്കുകയാണ്. ഒരിക്കല്‍ ഈ കുറിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ നന്ദു എന്ന വായനക്കാരനാണ് ഇതൊരു വ്യക്തിഹത്യ പോസ്റ്റല്ലേ എന്ന സംശയം ആദ്യമായി പ്രകടിപ്പിച്ചത്. കാര്യങ്ങള്‍ അങ്ങിനെ പോകവേ ഈ അടുത്ത കാലത്ത് ഈ പോസ്റ്റിലേക്ക് മലയാള ബ്ലോഗിങ്ങിലെ സര്‍വ്വരാലും ബഹുമാനിതയായ ഒരു ബ്ലോഗറുടെ ബ്ലോഗില്‍ നിന്നും അടിക്കടി ഹിറ്റുകള്‍ വരുന്നത് കണ്ട് ഹിറ്റുകളുടെ റൂട്ടും തേടിയിറങ്ങിയപ്പോള്‍ ചെന്നെത്തിയത് “ഈ പോസ്റ്റ് ഒരു വ്യക്തിഹത്യാ പോസ്റ്റ് തന്നെയാണ്” എന്ന ആ ബഹുമാന്യ വനിതയുടെ സര്‍ട്ടീക്കറ്റിലാണ്. അപ്പോ ഉറപ്പിച്ചു ഇതൊരു വ്യക്തിഹത്യാ പോസ്റ്റ് തന്നേന്ന്...അതേന്ന്...ഇതൊരു വ്യക്തിഹത്യാ പോസ്റ്റ് തന്നെ. പാവം പാടത്ത് പടര്‍ന്ന് വിളയുന്ന കേവലമൊരു ഔഷധകിഴങ്ങിന്റെ നാമത്തിനും മലയാള ബ്ലോഗിങ്ങില്‍ പേറ്റന്റ്....)

കുഞ്ഞുന്നാള്‍ മുതല്‍ ഇഞ്ചി എനിക്ക് ഒരു തരം ഒറ്റമൂലിയാണ്. വീട്ടില്‍ ഇഞ്ചി എപ്പോഴും ഉണ്ടാകുമായിരുന്നു. കുഞ്ഞായിരുന്നപ്പോള്‍ വയറ്റു വേദന കൊണ്ട് ഒരു പാട് ബുദ്ധി മുട്ടുകള്‍ അനുഭവിച്ചിട്ടുണ്ട്. അപ്പോഴൊക്കെയും ഉമ്മ ഇഞ്ചിയും വെളുത്തുള്ളിയും സമം ചേര്‍ത്ത് ഉപ്പും താളിച്ച് ഒരു ഉരുളയാക്കി വായുടെ ഉള്‍ഭാഗത്ത് (അണ്ണാക്കില്‍) വെച്ച് തന്നിട്ട് വിഴുങ്ങാന്‍ പറയും. വെള്ളമില്ലാതെ ആ എരിയുന്ന ഇഞ്ചി മരുന്ന് വയറ്റില്‍ ചെല്ലേണ്ട താമസം ഒരു ഏമ്പക്കം പുറത്തേക്ക് ചാടുന്നതോടെ വയറ്റു വേദന ഹിമാലയം താണ്ടും.

ഇഞ്ചിയും ഞാനും തമ്മിലുള്ള ബന്ധം തുടങ്ങുന്നത് അങ്ങിനെയാണ്. പിന്നെ ഇഞ്ചിയുടെ ഒരാരാധകനും ഇഞ്ചി എന്റെ രക്ഷകനും ആ‍വുകയായിരുന്നു. ജലദോഷം മുതല്‍ അതിസാരം വരെ എന്തിനും പ്രതിവിധിയായി ഇഞ്ചി എപ്പോഴും എന്നോടൊപ്പം ഉണ്ടാകും. കറികളില്‍ എനിക്ക് ഇഞ്ചി നിര്‍ബന്ധമാണ്. ഇപ്പോള്‍ ബീടരും ഇഞ്ചി ആരാധികയായിരിക്കുന്നു. ഇഞ്ചിയില്ലാതെ ഞങ്ങള്‍ക്ക് ഒരു കറിയും ഉണ്ടാകില്ല. ദഹനക്കേടും ഉദരസംബന്ധങ്ങളായ അസുഖങ്ങളും ഒരു പരിധി വരെ കറികളില്‍ ഇഞ്ചി ഉപയോഗിച്ചാല്‍ ഇല്ലാതാക്കാം.

എന്ത് അസുഖം വന്നാലും ആശുപത്രികളിലേക്ക് ഓടുന്നതിനു മുമ്പ് ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന അത്ഭുത വീര്യത്തില്‍ വിശ്വാസം അര്‍പ്പിച്ച് നോക്കൂ. പലപ്പോഴും വൈദ്യസഹായം തേടുന്നത് ഒഴിവാക്കാം. മോരില്‍ ഇഞ്ചി അരച്ച് ചേര്‍ത്ത് കുടിക്കുന്നതും ഭക്ഷണത്തോടൊപ്പം കഴിക്കുന്നതും ദുര്‍മ്മേദസ് ഒഴിവാക്കാനും പ്രമേഹത്തെ അകറ്റി നിര്‍ത്താനും കഴിയും. തിരക്കില്‍ പെട്ടോടുന്ന ആധുനിക ജീവിതസാഹചര്യങ്ങളില്‍ നമ്മെ ആദ്യം പിടികൂടുന്ന കൊളസ്ട്രൊളിനും നല്ല പരിഹാരമാണ് ഇഞ്ചിചേര്‍ത്ത മോര്. നമ്മുടെ നാട്ടില്‍ കൃതൃമ പാനീയങ്ങള്‍ സര്‍വ്വസാധാരണമാകുന്ന കാലത്തിന് മുമ്പ് ജനകീയമായിരുന്ന സംഭാരം ഒരു നല്ല ദാഹശമനി എന്നതിലുപരി ഒരു ഔഷധവും കൂടി ആയിരുന്നു എന്നതാണ് സത്യം. അതൊക്കെ ഒഴിവാക്കി ഇപ്പോള്‍ നാം വന്‍ വില കൊടുത്ത് കോള പോലുള്ള വിഷം വാങ്ങി ഫ്രിഡ്ജില്‍ വെച്ച് സേവിക്കുന്നതാണ് നമ്മുടെ പല രോഗങ്ങള്‍ക്കും കാരണം.

കഫകെട്ട്, ഛര്‍ദ്ദി, മനം പിരട്ടല്‍, തൊണ്ടകുത്ത് എന്നിവയ്ക്കൊക്കെയും ഇഞ്ചിനീര് തേനില്‍ ചാലിച്ച് ഉപയോഗിക്കുന്നത് നല്ല ഫലം തരും എന്നതാണ് എന്റെ അനുഭവം. ഇഞ്ചി ഉണക്കി ചുക്കാക്കി അത് കട്ടം കാപ്പിയില്‍ ചേര്‍ത്ത് കുടിക്കുന്നത് ഉറക്കമില്ലായ്മയെ മാറ്റി നിര്‍ത്തും. അതായത് ഉണങ്ങിയ ഇഞ്ചി മനസ്സമാധാനത്തോടെയുള്ള ഉറക്കം തരുമെന്ന് സാരം. കാപ്പിയില്‍ ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നത് ചുമയ്ക്കും അത്യുത്തമം. ഇത്തിരി ചുക്ക് വീട്ടിലുണ്ടെങ്കില്‍ കഫ് സിറപ്പ് വീട്ടിലേക്ക് കൂട്ടുകയേ വേണ്ട.

സ്ത്രീകളുടേം ഉറ്റമിത്രമാണ് ഇഞ്ചി. ഇഞ്ചിയും വെളുത്തുള്ളീം സമം ചേര്‍ത്ത് തേനില്‍ ചേര്‍ത്ത് തലയില്‍ തേല്‍ക്കുന്നത് തലമുടിയുടെ കറുത്ത തിളക്കം നിലനിര്‍ത്താനും താരന്‍ അകറ്റാനും സഹായിക്കും. ഗര്‍ഭകാലത്തെ മനം‌പിരട്ടല്‍, ഛര്‍ദ്ദി എന്നിവക്ക് ഇഞ്ചിനീര് നല്ല ഔഷധമാണ്. ആര്‍ത്തവകാലത്തെ ബുദ്ധിമുട്ടുകള്‍ക്കും വയര്‍ വേദനക്കും ഇഞ്ചിനീരും തേനും ചേര്‍ത്ത മിശൃതം ആശ്വാസം നല്‍കും.

ഇതിലൊക്കെയും ഉപരി ഞരമ്പ് രോഗങ്ങള്‍ക്കെതിരേ ഇഞ്ചിയുടെ പ്രവര്‍ത്തനം അത്ഭുതാവഹമാണ്. മുട്ടുചിരട്ടയുടെ സന്ധിബന്ധങ്ങളെ ബാധിക്കുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് എന്ന ഞരമ്പ് രോഗത്തിന് ദിവസം രണ്ടു നേരം പതിവായി ഇഞ്ചി നീര് കഴിച്ചാല്‍ മതി എന്ന് പരീക്ഷണങ്ങളിലൂടെ തെളിയിക്കപെട്ടിട്ടുണ്ട്. ഇഞ്ചി നീര് പതിവായി കഴിക്കുന്നത് ശരീരത്തിലെ നീര്‍കെട്ടുകള്‍ക്കും ഒരു പരിധിവരെ പരിഹാരം ആണ്.

ഒരു കഷണം ഇഞ്ചി നമ്മുടെ കൂടെയുണ്ടാകുന്നത് എപ്പോഴും നല്ലതാണ്. നമ്മുടെ പറമ്പുകളില്‍ ആരാലും സംരക്ഷിക്കപ്പെടാതെ പോലും വളര്‍ന്നു വരുന്ന ഇഞ്ചിക്ക് പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കുന്ന പ്രാധാന്യം നാം കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. നാം ഇഞ്ചിയെ തള്ളി പറയുമ്പോഴും പടിക്കു പുറത്ത് നിര്‍ത്തുമ്പോഴും ഔഷധ ഗുണം മനസ്സിലാക്കി ഇഞ്ചിയുടെ പേറ്റന്റുമായി അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തക നമ്മെ നോക്കി പല്ലിളിക്കുന്നത് നാം തിരിച്ചറിയുന്നില്ലല്ലോ?
---------------

ഇവിടുന്ന് താഴേക്കുള്ള ഇഞ്ചി മഹാത്മ്യം സിയ എന്ന വായനക്കാരന്റെ സംഭാവനയാണ്:

കൃഷ്ണ തുളസിയുടെ നീരും ഇഞ്ചി നീരും ഉള്ളിനീരും തേനും സമം ചേര്‍ത്ത് കഴിക്കുന്നത് കടുത്ത കഫ ശല്യവും ഇല്ലാതാക്കും.

ഇഞ്ചി ഉപയോഗിക്കുന്നത് ദഹനസംബന്ധമായ രോഗങ്ങള്‍ക്ക് അത്യുത്തമമാണ്. വയറ്കടി, വയറ് വേദന എന്നിവ വേഗം തന്നെ മാറാന്‍ ഇഞ്ചി ഉപകരിക്കും.

ഇഞ്ചി, പിപ്പലി, കുരുമുളക് എന്നിവയുടെ മിശ്രിതം (ഒരു നുള്ള്) ഒരുടീ സ്പൂണ്‍ കറുവാപ്പട്ടയും ചേര്‍ത്ത് ചായയില്‍ കലര്‍ത്തി കഴിക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കും.

അരടീസ്പൂണ്‍ ഇഞ്ചി കൊത്തിയരിഞ്ഞതും ഒരു വെളുത്തുള്ളി അല്ലി നന്നായി അരിഞ്ഞതും അര ടീ സ്പൂണ്‍ നാരങ്ങ നീരില്‍ ചേര്‍ത്ത് ആഹാരത്തിന് മുമ്പ് കഴിക്കുന്നതും കൊളസ്ട്രോള്‍ നിയന്ത്രണത്തിന് നല്ലതാണ്.

ഇഞ്ചി, വയമ്പ്‌ ഇവ അരച്ചു പേരാലിലയില്‍ പൊതിഞ്ഞുകെട്ടി ചാണകം പൊതിഞ്ഞ്‌ ഉമിത്തീയിലിട്ടു വാട്ടിപ്പിഴിഞ്ഞ്‌ നീരെടുത്തു അണ്ണാക്കിലും വായിലും പുരട്ടുന്നത് തൊണ്ടയിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരമാണ്.

Saturday, April 26, 2008

ദുബായി വിമാനതാവളത്തില്‍ സംഭവിച്ചതെന്തെന്നാല്‍‌...

നാട്ടിലേക്കുള്ള യാത്ര. ബീടരേയും കൊണ്ട് തിരിച്ച് പറക്കണം. മൂന്ന് വര്‍ഷത്തെ പ്രവാസ സേവനത്തിനൊടുവില്‍ കിട്ടിയ ഫാമിലി വിസ ഹാന്‍ഡ് ബാഗിനുള്ളില്‍. മനം നിറയെ മലയാള മണ്ണിന്റെ പച്ചിപ്പ്. തിരിച്ച് പറക്കുമ്പോള്‍ കൂടെ ബീടരും കുട്ടികളും ഉണ്ടാകുമല്ലോ എന്ന സന്തോഷത്തിനും മീതെ ആയിരത്തി ഒരുനൂറ് ദിവസങ്ങള്‍ക്ക് ശേഷം നാടുകാണാന്‍ പോകുന്ന സുഖം വേറേ. ആഹ്ലാദത്തിന് വഹ പിന്നെന്തു വേണ്ടൂ.

ഷാര്‍ജ്ജാവില്‍ നിന്നും ദുബായിലേക്കുള്ള സ്മൂത്ത് ട്രാഫിക്കിന്റെ ഫലമായി പതിനാറ് കിലോമീറ്റര്‍ കേവലം ഒന്നരമണിക്കൂറ് കൊണ്ട് താണ്ടി കൌണ്ടര്‍ ക്ലോസ് ചെയ്യുന്നതിനും നിമിഷങ്ങള്‍ക്ക് മുമ്പ് ചെക്കിന്‍ ചെയ്ത് ബോഡിങ്ങ് പാസ്സുമായി ഡ്യൂട്ടീ ഫ്രീയിലേക്ക്. ഫേഷായി തന്നെ ഡ്യൂട്ടീഫ്രീ ബാഗിലാക്കി. ബില്ലടക്കാന്‍ കൌണ്ടറില്‍ ചെന്ന് പണത്തിന് വേണ്ടി ബാഗ് തപ്പിയ എന്റെ സര്‍വ്വ ആര്‍മ്മാദവും അര നിമിഷം കൊണ്ട് ആവിയായി.

ബാഗ് കാണുന്നില്ല. ചേപ്പില്‍ എന്റെ പാസ്പോര്‍ട്ടും ബോര്‍ഡിങ്ങ് പാസ്സും മാത്രം. എടുത്ത സാധനങ്ങളൊക്കെ കൌണ്ടറില്‍ തന്നെ തള്ളി കയ്യിലെ ബ്രീഫ്‌കേസ്സ് അപ്പടി തപ്പി. സ്യൂട്ട് കേസ്സില്‍ അടുക്കി വെച്ച സാധനങ്ങള്‍ നിമിഷങ്ങള്‍ കൊണ്ട് നിലത്ത് ചിതറി വീണു. ആകപ്പാടെ പരവേശം. ബാഗിനുള്ളില്‍ ബീടരുടേയും രണ്ടു മക്കളുടേയും വിസ, മാസന്തോറും ഉറ്റാലു വെച്ച് പിടിച്ച ചില്ലറ കൊണ്ട് വാങ്ങിയ ഇത്തിരി പൊന്ന്, നാട്ടില്‍ ചെന്ന് ആര്‍മ്മാദിക്കാനുള്ള ഡിമാന്റ് ഡ്രാഫ്റ്റ്, തിരോന്തരം വിമാനത്താവളത്തില്‍ നിന്നും കരിഞ്ചന്തയില്‍ മാറാനിത്തിരി ഡോളര്‍ എന്നുവേണ്ട നാട്ടിലേക്ക് പോകണമെങ്കില്‍ ഉണ്ടാകേണ്ടെതെല്ലാം ആ ബാഗില്‍.

നിമിഷങ്ങള്‍ ഇഴഞ്ഞ് നീങ്ങുന്നു. എന്തു ചെയ്യേണ്ടു എന്നൊരു ബോധവുമില്ല. ഒന്നും ചെയ്യാന്‍ കഴിയാത്തത്ര മരവിപ്പ്. ഖത്തര്‍ എയര്‍വേയ്സിന്റെ ഫ്ലൈറ്റിലേക്കുള്ള ഫൈനല്‍ കാള്‍ വിളിയും കഴിഞ്ഞിട്ടുണ്ടാകും. ഫ്ലൈറ്റിന്റെ ഗ്രൌണ്ട് സ്റ്റാഫിലൊരാള്‍ വന്ന് തോളത്ത് തട്ടുമ്പോഴാണ് മരവിപ്പില്‍ നിന്നും ഉണര്‍ന്നത്. ചെക്കിന്‍ ചെയ്യുമ്പോള്‍ കൌണ്ടറില്‍ നിന്നും നെഞ്ചത്ത് ഒട്ടിച്ചു തരുന്ന ഫ്ലൈറ്റിന്റെ ലോഗോ തപ്പിയാണ് ആ മാഡം എന്നിലെത്തിച്ചേര്‍ന്നത്. വാരി വലിച്ചിട്ടിരിക്കുന്ന സ്യൂട്ട് കേസിലെ സാധനങ്ങളും എന്റെ പരവേശവും എല്ലാം കൂടി അവര്‍ക്ക് എന്തോ പന്തി കേട് മനസ്സിലായി. വിറയിലിന്റെ അകമ്പടിയോടെ കാര്യം പറഞ്ഞു. സര്‍വ്വതും നഷ്ടപ്പെട്ട ഭാവമായിരുന്നു എനിക്ക്.

കൂടുതല്‍ ഒന്നും പറയാതെ അവര്‍ സാധനങ്ങള്‍ വാരി സ്യൂട്ട്കേസില്‍ നിറച്ചു. പിന്നെ കൂടെ ചെല്ലാന്‍ പറഞ്ഞു. തിരിച്ച് എമിഗ്രേഷന്‍ കൌണ്ടറിലേക്ക് തന്നെ. ഒരു റുമില്‍ എന്നെ ഇരുത്തി അവര്‍ പോയി. ഇത്തിരി കഴിഞ്ഞ് വീണ്ടും വന്ന ആ സ്ത്രീ ഒരു വാക്കി ടാക്കി കയ്യില്‍ തന്നു. അങ്ങേതലക്കല്‍ അറബിയില്‍ കുഴഞ്ഞ ഇംഗ്ലീഷില്‍ ചോദ്യങ്ങള്‍....

“നിന്റെ ബാഗിന്റെ നിറം...”
ആദ്യ ചോദ്യം.
“കറുപ്പ്” ഞാന്‍.
“ബാഗില്‍ ഉള്ള സാധനങ്ങള്‍..”
“മൂന്ന് വിസ,മൂന്ന് ടിക്കറ്റ്,ഇത്തിരി പൊന്ന്,കുറച്ച് ഡോളര്‍,പിന്നെ ഡിമാന്റ് ഡ്രാഫ്റ്റ്..” വിറയാര്‍ന്ന സ്വരത്തില്‍ മറുപടി. പരാതി കൊടുക്കാനായിരിക്കും എന്ന എന്റെ ധാരണ തിരുത്തികൊണ്ട് അങ്ങേതലക്കല്‍ വീണ്ടും -
“കാത്തിരിക്കൂ...” ഫോണ്‍ കട്ടായി.
ആ സ്ത്രീ അപ്പോഴും എന്നോടൊപ്പം തന്നെ. നിമിഷങ്ങള്‍ക്കുള്ളില്‍ എന്റെ ബാഗുമായി ഒരു പോലീസുകാരനെത്തി. കണ്ണീരില്‍ കുതിര്‍ന്ന പുഞ്ചിരിയോടെ പോലീസ് കാരന് നന്ദി പറഞ്ഞ് ഫ്ലൈറ്റിലേക്ക് പോകുമ്പോള്‍ ആ സ്തീ പറഞ്ഞാണറിഞ്ഞത് എനിക്കായി ഫ്ലൈറ്റ് അപ്പോള്‍ ഏകദേശം ഇരുപത് മിനിറ്റോളം സമയം തെറ്റി കാത്ത് കിടക്കുകയായിരുന്നു എന്ന്.

സ്ഥലകാല ബോധം നഷ്ടപ്പെട്ട ആ നിമിഷങ്ങള്‍ ഇപ്പോഴും ഓര്‍മ്മയിലെത്തുമ്പോള്‍ വേദനയല്ല മനസ്സില്‍ തെളിയുന്നത്. കളഞ്ഞ് പോയ മുതല്‍ കൃത്യമായി തിരിച്ച് തരാന്‍ ദുബായി പോലീസ് കാട്ടിയ ഉത്തരവാദിത്തവും അവസാന മുക്കാല്‍ മണിക്കൂര്‍ എനിക്ക് സാന്ത്വനമായി എന്നോട് ചേര്‍ന്ന് നിന്ന ആ ഖത്തര്‍ എയര്‍വേയ്സ് ജീവനക്കാരിയുടെ സ്നേഹവുമാണ്.

ഇങ്ങിനേയും ഒരു നാട്...

----------------------------------------------------
ചേര്‍ത്ത് വായിക്കേണ്ടത് : തിരോന്തരം വിമാനതാവളത്തില്‍ സംഭവിച്ചതെന്തെന്നാല്‍...

Friday, April 25, 2008

അങ്ങിനെയെല്ലാരും പിച്ചക്കാരായീ‍‌....

ഒരു സമൂഹത്തിനെ എങ്ങിനെ തുല്യതയിലെത്തിക്കാം?

രണ്ടു വഴികളാണതിനുള്ളത്.

ഒന്ന്: ഇല്ലാത്തവനേയും ഉള്ളവനാക്കാനുള്ള ശ്രമം. അവന് വേണ്ടുന്ന അടിസ്ഥാന ജീവിതാവശ്യങ്ങള്‍ നിവര്‍ത്തിച്ച് കൊടുത്ത് ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക. പതുക്കെ ഇല്ലാത്തവനും ഉള്ളവനായി മാറും. നിലനില്പിനായുള്ള സമരത്തില്‍ അവന് ജീവിത വിജയം നേടാന്‍ ഒരു കൈത്താങ്ങ് മതിയാകും. ഇല്ലാത്തവന്‍ ഇല്ലാതാവുകയും എല്ലാവരും ഉള്ളവരാവുകയും ചെയ്യും. അങ്ങിനെ എല്ലാവരും ഉള്ളവരായി മാറുന്ന തുല്യതയിലെത്താം.

രണ്ട്: എല്ലാവരേയും പിച്ചക്കാരാക്കുക. ഉള്ളവനെ പെറ്റി ബൂര്‍ഷ്വായായി മുദ്ര കുത്തി അവന്റെ സ്ഥാവര ജംഗമം പിടിച്ചെടുത്ത് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ച് നിരത്തി പിച്ച ചട്ടിയെടുത്ത് കൈയില്‍ കൊടുക്കാം. എന്നിട്ട് പറായാം “ഞാന്‍ തെണ്ടിയാണ്..ഇപ്പം നീയും തെണ്ടിയായി...നമ്മുക്കൊന്നിച്ച് തെണ്ടാം...” അങ്ങിനെ ഉള്ളവനും ഇല്ലാത്തവനായി മാറി എല്ലാവരും പിച്ചക്കാരാണ് എന്ന തുല്യതയിലെത്താം.

ഇതില്‍ ആദ്യം പറഞ്ഞത് നടപ്പിലാകാന്‍ ഇത്തിരി ബുദ്ധിമുട്ടാ. അത്തരത്തില്‍ എല്ലാവരും ഉള്ളവരാകാന്‍ ആദ്യം ലക്ഷ്യബോധമുള്ള ഭരണകൂടങ്ങളും സാമൂഹ്യ പ്രതിബദ്ധതയുള്ള രാഷ്ട്രീയവും വേണം. എല്ലാവരേയും ഉയര്‍ത്തി കൊണ്ട് വന്ന് സമൂഹത്തിനെയാ‍കെ ഉന്നതിയിലേക്കെത്തിക്കാന്‍ കഴിയുന്ന ദീര്‍ഘവീക്ഷണമുള്ള നേതാക്കന്മാര്‍ വേണം. ദാരിദ്ര്യം മണ്ണില്‍ നിന്നും മാറ്റിയെടുക്കാന്‍ ഇഛാശക്തിയുള്ള ഉദ്യോഗസ്ഥ വ്യന്ദം ഉണ്ടായി വരണം. അതൊന്നും നമ്മുക്ക് പ്രതീക്ഷിക്കുക വയ്യ.

രണ്ടാമത്തെ ലക്ഷ്യം നേടാനാണെളുപ്പം. എല്ലാവരേയും പിച്ചക്കാരാക്കുക. അത് നമ്മള്‍ സ്വയം നേടിയെടുത്തിരിക്കുന്നു. ഇത്തിരി കഞ്ഞിക്കായി മുഖ്യമന്ത്രി മുതല്‍ പ്രതിപക്ഷ നേതാവ് വരെ പിച്ചചട്ടിയുമായി നിരങ്ങി മോങ്ങി നീങ്ങുന്ന കാഴ്ച എത്ര സുന്ദര‍മാണ്. എല്ലാവരും തുല്യരായിരിക്കുന്നു. എല്ലാവരും പിച്ചക്കാരായിക്കുന്നു. തെണ്ടികള്‍.....


കൃഷിമന്ത്രി പറഞ്ഞതാണ് ശരി. നട്ടു നനച്ച് വളര്‍ത്തി കൊയ്ത് തിന്നാന്‍ നമ്മുക്ക് കഴിയണം. നടാത്തവന്, നനക്കാത്തവന്, വളര്‍ത്താത്തവന്, കൊയ്യാത്തവന് തിന്നാനും അര്‍ഹതയില്ല. ഇപ്പോഴാ ഓര്‍ത്തത്: നട്ടാലും നനച്ചാലും വളര്‍ത്തിയാലും കൊയ്യാന്‍ വയ്യെങ്കില്‍ പിന്നെന്നാ ചെയ്യും? അപ്പം ഇതു തന്നാ നല്ലത്. വിതയ്ക്കണ്ട, നനക്കണ്ട, വളര്‍ത്തണ്ട, കൊയ്യണ്ട...ചുമ്മാ ചട്ടിയെടുക്കുക...പിന്നെയങ്ങ് തെണ്ടുക:

ഹമ്മേ...വല്ലതും തരണേ...

---------------------------------------------------------
ചേര്‍ത്ത് വായിക്കേണ്ടത് :
1. വാസ്തവം ടീമിന്റെ പവാര്‍ പറഞ്ഞതാണ് ശരി.
2. ജനശ്ശക്തി ന്യൂസിന്റെ കേരളത്തെ പട്ടിണിക്കിടരുത്.

സരബ്‌ജിത് സിങ്ങ് ദയ അര്‍ഹിക്കുന്നില്ലേ?

അവസാനം ഇന്ന് പാകിസ്ഥാന്‍ പ്രസിഡന്റ് സരബ്‌ജിത് സിങ്ങിന്റെ കൊലക്കയര്‍ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു എന്ന് പ്രസ്ഥാവിച്ചിരിക്കുന്നു.

പതിനെട്ട് വര്‍ഷം മുമ്പ് നടന്ന സ്ഫോടനക്കേസില്‍ സാഹചര്യ തെളിവുകളുടെ പിന്‍ബലത്തില്‍ പ്രതിയാക്കപ്പെട്ട ഒരു മനുഷ്യന്റെ ജീവിതം അപ്പാടെ ജയിലില്‍ ഹോമിക്കപ്പെട്ട് ജീവിത സായഹ്‌നത്തിലെക്കുത്തുന്ന അവസരത്തില്‍ അവന് വേണ്ടി ഒരു കയറും കൂടി ഒരുക്കുക. ദയനീയം എന്നാല്ലാതെ ഇതിനെ എങ്ങിനെ കാണാന്‍ കഴിയും?

ഒരാനക്ക് കലിയിളകിയപ്പോള്‍ നിമിഷം കൊണ്ട് പൊലിഞ്ഞത് ജീവന്‍ മൂന്നെണ്ണം. ദിനേനെ ലോകമെമ്പാടും ഭീ‍കര വാദത്തിന്റേയും മതമൌലിക വാദത്തിന്റേയും കൊടികളുടെ വര്‍ണ്ണത്തിന്റേയും ദൈവത്തിന്റേയും എന്തിന് സമാധാനത്തിന്റേയും വരെ പേരില്‍ കൊല്ലപ്പെടുന്നവരുടേയും രക്ഷസാക്ഷിത്വം വരിക്കുന്നവരുടേയും കഥകള്‍ക്കിടയില്‍ ഒരു സരബ്‌ജിത് സിങ്ങിന്റെ ജീവനെന്ത് പ്രാധാന്യം? പക്ഷേ സരബ്‌ജിത് സിങ്ങിന്റെ കുടുംബാംഗങ്ങള്‍ എന്ത് പിഴച്ചു? പതിനെട്ട് വര്‍ഷമായി അനുനിമിഷം ഒരു കുടുംബം മരിച്ചു കൊണ്ടേയിരിക്കുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ട് കൊലകയറിന് കീഴെ ജീവിതം തള്ളി നീക്കാന്‍ വിധിക്കപ്പെട്ട സരബ്‌ജിത് സിങ്ങിന്റെ അനുനിമിഷം മരിച്ചു ജീവിക്കുന്ന അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ദയ അര്‍ഹിക്കുന്നില്ലേ?


ഒരാള്‍ മരണപ്പെട്ടാല്‍ അതിന്റെ വേദന ഏറ്റവും അടുത്ത ബന്ധുവില്‍ നിന്നു പോലും ദിനങ്ങള്‍ കൊണ്ട് അകന്ന് പോകും. സാധാരണ ജീവിതത്തിലേക്ക് അവര്‍ മടങ്ങി വരും. മരണം വരെ ജീവിക്കുകയും ചെയ്യും. മരണം തൊട്ടടുത്തെത്തുമ്പോഴും ജീവിതത്തിലേക്ക് തിരിച്ച് വരണം എന്ന ചിന്ത തന്നെയായിരിക്കും ആ ബന്ധുവിന് അവസാ‍ന നിമിഷം വരെ ഉണ്ടാവുകയും ചെയ്യുക. അല്ലാതെ “പതിനെട്ട് വര്‍ഷം മുന്നേ മരണപ്പെട്ട എന്റെ ബന്ധുവിന്റെ അടുത്തേക്ക് എന്നെ കൊണ്ടു പോകൂ മരണമേ” എന്ന ചിന്തയോടേ മുന്നേ പോയവര്‍ക്ക് പിന്തുണ കൊടുത്ത് അവരെ സ്മരിക്കുകയൊന്നും ആരെങ്കിലും ചെയ്യുമെന്ന് കരുതുക വയ്യ. അതായത് മരണപ്പെടുന്നവന്‍ ജീവിച്ചിരിക്കുന്നവരെ ഒരു തലത്തില്‍ കൂടുതല്‍ വേദനിപ്പിക്കുന്നില്ല. പക്ഷേ സരബ്‌ജിത് സിങ്ങ് കഴിഞ്ഞ പതിനെട്ട് വര്‍ഷമായി മരിച്ചു കൊണ്ടിരിക്കുന്നു. ആ മരണം അദ്ദേഹത്തിന്റെ ഭാര്യ സുഖ്‌പ്രീത് കൌറിനേയും പെണ്‍‌മക്കളായ സ്വപന്‍‌ദീപിനേയും പൂനത്തേയും ഒക്കെ അനുദിനം കൊലപ്പെടുത്തി കൊണ്ടേയിരിക്കുന്നു.

ഇവിടെ ദയ അര്‍ഹിക്കുന്നത് സര്‍ബ്‌ജിത് സിങ്ങിനേക്കാള്‍ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും പെങ്ങളും ഒക്കെയാണ്. സരബ്‌ജിത് സിങ്ങ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള ശിക്ഷയായി പോയ പതിനെട്ട് വര്‍ഷത്തെ തടവിനെ കണക്കാക്കി അര്‍ഹിക്കുന്ന ദയ അദ്ദേഹത്തിന്റെ ഭാര്യക്കും മക്കള്‍ക്കും നല്‍കണം. അഥവാ തെറ്റു ചെയ്യാതെയാണ് ഈ മനുഷ്യന്‍ കൊലക്കയര്‍ കാത്തു കിടക്കുന്നതെങ്കില്‍ അദ്ദേഹത്തോടും അനുനിമിഷം മരണതുല്യ ജീവിതം നയിക്കുന്ന അദ്ദേഹത്തിന്റെ നല്ല ബന്ധുക്കളോടും ലോകം കാട്ടുന്ന ക്രൂരതക്ക് തുല്യതയേതുമില്ല തന്നെ. തുല്യതയില്ലാത്ത ക്രൂരതകള്‍ ഇന്ന് ലോക ക്രമമാണ്. അക്രമികള്‍ ആദരിക്കപ്പെടുകയും നിരപരാധികള്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന പുതിയ ലോക ക്രമത്തില്‍ സരബ്‌ജിത് സിങ്ങിന് മാപ്പ് ലഭിക്കുമെന്നോ മോചിക്കപ്പെടുമെന്നോ കരുതുക വയ്യ.


കോടതി വിധിയുടേയും നിയമ സാധുതയുടേയും പേരില്‍ വധശിക്ഷ നടപ്പാക്കുന്നതിനെ അനുകൂലിക്കാന്‍ കഴിയില്ല. കൊടും പാതകം ചെയ്യുന്നവര്‍ക്ക് പോലും തിരുത്തപ്പെടാനുള്ള അവസരം കൊടുത്ത് ജീവിതത്തിലേക്ക് അവരെ തിരിച്ച് കൊണ്ട് വരികയാണ് പരിഷ്കൃത സമൂഹം ചെയ്യേണ്ടത്. പല്ലിന് പല്ല് കണ്ണിന് കണ്ണ് എന്ന ശിലായുഗ നീതി വ്യവസ്ഥയുടെ പ്രേതങ്ങള്‍ ഇന്നും നമ്മുടെ സാമൂഹ്യ ജീവിതത്തില്‍ നിന്നും മാഞ്ഞു പോയിട്ടില്ലാ എന്നതിന് തെളിവാണ് വധശിക്ഷ. കോടതി വിധിയുടെ അടിസ്ഥാനത്തിലാണെങ്കില്‍ കൂടി കൊലപാതകം കൊലപാതകം തന്നെ. തെറ്റു ചെയ്തവനെ ശിക്ഷിക്കണം. കൊലപ്പെടുത്തല്‍ എങ്ങിനെ ശിക്ഷയാകും? മരണപ്പെടുന്നവന് ശിക്ഷയെന്തെന്ന് തിരിച്ചറിയാന്‍ കഴിയുമോ? ഇന്നി ജീവിച്ചിരിക്കുന്നവന് പാഠമാകാനാണ് മറ്റൊരുവനെ കോടതി വിധിയിലൂടെ കൊലപ്പെടുത്തുന്നതെങ്കില്‍ അത് കൊല്ലപ്പെടുന്നവനോടുള്ള നീതി കേടല്ലേ? മറ്റൊരുവന് പാഠമാകാന്‍ വേണ്ടി താന്‍ കൊലചെയ്യപ്പെടുക എന്ന ഏറ്റവും ഹീനമായ കര്‍മ്മത്തിനാണ് അങ്ങിനെയെങ്കില്‍ നീതി പീഠങ്ങള്‍ കൂട്ടുനില്‍ക്കുന്നത്. വധശിക്ഷകള്‍ ഒരു തരത്തിലും ഒരു ശിക്ഷാവിധിയല്ല. അത് ഒരു തരത്തിലുള്ള പ്രതികാരമാണ്. പ്രതികാരങ്ങള്‍ കൂടുതല്‍ അനാഥരെ സൃഷ്ടിക്കും. അതിലൂടെ കൂടുതല്‍ കുറ്റവാളികളേയും.


ഭാരതം സരബ്‌ജിത് സിങ്ങിന്റെ ജീവന് വേണ്ടി കേഴുമ്പോള്‍ നാം നമ്മുടെ ജയിലുകളില്‍ വധശിക്ഷ കാത്ത് കിടക്കുന്നവര്‍ക്കും നീതി നല്‍കണം. വധശിക്ഷ നിരോധിക്കപ്പെടണം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയാണ് വേണ്ടത്. അല്ലാതെ വധിക്കപ്പെടുകയല്ല ചെയ്യേണ്ടുന്നത്. വധശിക്ഷയിലൂടെ കൊടും കുറ്റങ്ങള്‍ കുറക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ലോകത്ത് കൊടും പാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയേ ചെയ്യുമായിരുന്നില്ലല്ലോ? മറ്റുള്ളവര്‍ക്ക് പാഠമായി ലോകമെമ്പാടും പ്രത്യേകിച്ചും ചൈനയിലും മദ്ധ്യേഷ്യന്‍ രാജ്യങ്ങളിലും നീതിപീഠങ്ങളുടെ കൊലക്കയറിനിരയായവര്‍ ആര്‍ക്കെങ്കിലും എപ്പോഴെങ്കിലും പാഠമായിട്ടുണ്ടോ? തെറ്റു ചെയ്യാന്‍ നിശ്ചയിച്ചവന്‍ അത് ചെയ്യും-പിന്തിരിപ്പിക്കാന്‍ സമൂഹ മനസ്സാക്ഷിക്ക് കഴിയാത്തിടത്തോളം ആ തെറ്റ് സമൂഹം ഏറ്റു വാങ്ങേണ്ടിയും വരും.


വധശിക്ഷയ്ക്ക് സരബ്‌ജിത് സിങ്ങ് വിധേയമായാല്‍ ഭരണകൂടത്തിന്റെയും നീതി പീഠത്തിന്റേയും പ്രതികാര മനോഭാവത്തില്‍ കഴിഞ്ഞ പതിനെട്ട് വര്‍ഷമായി നിരന്തരം മരിച്ച് കൊണ്ടിരിക്കുന്ന ഒരു സമൂഹത്തെ അപ്പാടെ വീണ്ടും കൊലക്കയറില്‍ കേറ്റുന്നതിന് തുല്യമാകുമത്. അദ്ദേഹത്തിന്റെ കുടുംബം ദയ അര്‍ഹിക്കുന്നു. നമ്മുക്ക് കഴിയാവുന്നത് പാകിസ്ഥാന്‍ പ്രസിഡന്റിനൊരു മെസ്സേജയക്കലാണ്. ഒരു ജീവന്‍ പൊലിയുന്നതിനുമപ്പുറം പോയ പതിനെട്ട് വര്‍ഷം ദുരന്തത്തിലാണ്ട് കിടക്കുന്ന ഒരു കുടുംബത്തിന് ഒരാശ്വാസമായി അദ്ദേഹം മോചിപ്പിക്കപ്പെടണം. പാകിസ്ഥാന്‍ പ്രസിഡന്റിന്
ഇതിലൂടെ സന്ദേശമയക്കാം. ഇത് വെറും പ്രകടനപരമാണ്. നമ്മുടെ സന്ദേശങ്ങളുടെ പിന്തുണയോടെ സരബ്‌ജിത് സിങ്ങ് മോചിക്കപ്പെടും എന്ന് കരുതുക വയ്യ. പക്ഷേ തേങ്ങുന്ന ആ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരാനെങ്കിലും നാം നമ്മെ കൊണ്ട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യമെങ്കിലും ചെയ്യണം.

Thursday, April 24, 2008

“നമുക്കിടയിലെ” ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് അഭിനന്ദനങ്ങള്‍‌...



ആര്‍പ്പുവിളികളേതുമില്ലാതെ “എനിക്കു നിന്നോടുള്ളതിനെക്കുറിച്ചു പറയാന്‍
ദൈവം വേറെ വാക്കിനെ സൃഷ്ടിക്കും...”
എന്ന സുന്ദരമായ ദര്‍ശനവുമായി രണ്ടായിരത്തി ഏഴിലെ ഒക്ടോബറില്‍ ബൂലോഗത്തേക്ക് കടന്ന് വന്ന് വളരെ നിശ്ശബ്ദമായി മലയാള ബ്ലോഗിങ്ങിന് തന്റേതായ സംഭാവനകള്‍ നല്‍കി ബൂലോഗത്ത് നിറ സാനിദ്ധ്യമായി തുടരുന്ന നമുക്കിടയിലെ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എന്ന അനുഗ്രഹീത കഥാകാരന് കേരളാ സാഹിത്യ അക്കാഡമിയുടെ ചെറുകഥക്കുള്ള രണ്ടായിരത്തി ഏഴിലെ അവാര്‍ഡ് ലഭിച്ചിരിക്കുന്നു എന്ന വാര്‍ത്ത ശ്രവിക്കുമ്പോള്‍ ഏറ്റവും അടുത്ത ഒരു ചങ്ങാതിക്കോ അല്ലെങ്കില്‍ കുടുംബത്തിലെ ഒരു അംഗത്തിനോ ലഭിച്ച അംഗീകാരത്തിന്റെ സുഖമാണ് അനുഭവിക്കാന്‍ കഴിയുന്നത്. അദ്ദേഹത്തിന്റെ “തിരഞ്ഞെടുത്ത കഥാ സമാഹാരം” പുരസ്കാര ലബ്ദിക്കര്‍ഹമാകുമ്പോള്‍ ആ മഹാനായ കഥാകാരന്‍ ഒരു മലയാള ബ്ലോഗറും കൂടിയാണല്ലോ എന്ന വസ്തുതയാല്‍ മലയാള ബ്ലോഗിങ്ങിനും അഭിമാനിക്കാം.


ബ്ലോഗറായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനേക്കാള്‍ നാമേവരും അറിയുന്നത് കഥാകാരനായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനെയാണ് എന്നിരിക്കിലും ഒരു ബ്ലോഗറും കൂടി ആയ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് ലഭിക്കുന്ന ഒരംഗീകാരം “വായുവില്‍ വളരുന്ന മലയാളത്തിന്” ലഭിക്കുന്ന അംഗീകാരം കൂടിയാണ്.


പ്രിയപ്പെട്ട കഥാകാരാ അങ്ങയുടെ വിജയം ഞങ്ങള്‍ ഞങ്ങളുടെ സന്തോഷമാക്കി ഹൃദയത്തിലേക്കേറ്റുവാങ്ങുന്നു.


കഥാകാരന് ഹൃദയം നിറഞ്ഞ ഭാവുകങ്ങള്‍.

Wednesday, April 23, 2008

മലയാള ബ്ലോഗെഴുത്തില്‍‌ അക്കാദമികളുടെ പ്രസക്തി.

ചിത്രകാരന്റെ ഒരു പോസ്റ്റിലാണ് ബ്ലോഗെഴുത്തിന്റെ സന്ദേശം പ്രചരിപ്പിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ആദ്യം ചര്‍ച്ച ചെയ്യപ്പെട്ട് കണ്ടത്. ബ്ലോഗിങ്ങിന്റെ രീതികളും സങ്കേതവും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഒരു ശില്പശാ‍ലയായിരുന്നു ചിത്രകാരന്‍ മുന്നോട്ട് വെച്ച ചര്‍ച്ച. അവിടെ നിന്നും തുടങ്ങിയ ശില്പശാലകള്‍ ഇന്ന് ജില്ലകള്‍ തോറുമുള്ള ബ്ലോഗ് അക്കാദമികളുടെ രൂപീകരണത്തിലും മലയാള ബ്ലോഗിങ്ങിന്റെ പ്രചരണത്തിലും എത്തി നില്‍ക്കുന്നു. രൂപീകരിക്കപ്പെട്ട ബ്ലോഗ് അക്കാദമികള്‍ ഇപ്പോള്‍ തുടരുന്ന പ്രവര്‍ത്തനങ്ങള്‍ ബ്ലോഗെഴുത്തിനും വായനക്കും കൂടുതല്‍ ഊര്‍ജ്ജം പകരും എന്നതില്‍ തര്‍ക്കമേതുമില്ല തന്നെ.

പുതുമകള്‍ എപ്പോഴും വിമര്‍ശനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും വിധേയമായിരിക്കും. സംശയ ദൃഷ്ടിയോടെ ബ്ലോഗ് അക്കാദമികളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് സഹിഷ്ണുതയോടെയും പ്രതിപക്ഷ ബഹുമാനത്തോടെയും മറുപടി കൊടുക്കാനും സംശയ നിവര്‍ത്തി വരുത്താനും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കഴിയണം. എങ്കില്‍ മാത്രമേ അക്കാദമി ഏറ്റെടുത്തിരിക്കുന്ന ഉദ്ദേശ്യങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തുള്ളൂ.


താല്‍ക്കാലികമായി ഉണ്ടായ ഒന്ന് ഫലപ്രാപ്തിയില്‍ എത്തിയതിന് ശേഷം സ്വയം പിരിഞ്ഞ് പോകും എന്ന വിനയമാണ് ഇന്ന് ബ്ലോഗ് അക്കാദമി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളി. വ്യവസ്താപിതമായ രീതിയില്‍ ഒരു അക്കാദമി ഉണ്ടായി വരുന്നതിനെ എന്തിന് ഭയപ്പെടണം? മലയാളത്തില്‍ ബ്ലോഗെഴുതുന്നവര്‍ക്ക് എല്ലാ അര്‍ത്ഥത്തിലും ഒരു പൊതു വേദി ഉണ്ടാകേണ്ടിയിരിക്കുന്നു. ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ മലയാളത്തില്‍ ബ്ലോഗ് ചെയ്യുന്നവരുടെ ഒരു പൊതുവേദിയാക്കി മാറ്റിയെടുക്കാന്‍ കഴിയില്ലേ?

കേരളാ ബ്ലോഗ് അക്കാദമി. നല്ല പേര്. ഉദ്ദേശ്യവും ലക്ഷ്യവും അമ്മ മലയാളത്തിന്റെ വളര്‍ച്ച മാത്രം. അത് വ്യവസ്താപിതമായ മാര്‍ഗ്ഗത്തിലും രീതിയിലും ആകുന്നതില്‍ എന്ത് തെറ്റാണ് ഉള്ളത്. ആരെയാണ് പേടിക്കേണ്ടത്. അക്കാദമിക്ക് മെമ്പര്‍ഷിപ്പ് ഉണ്ടാകട്ടെ. ജനാധിപത്യ രീതിയില്‍ മത്സരവും തിരഞ്ഞെടൂപ്പും വോട്ടും ഭരണ പക്ഷവും പ്രതിപക്ഷവും വരട്ടെ.


ആഗോള മലയാള ബ്ലോഗ് അക്കാദമിയും കേരളാ ബ്ലോഗ് അക്കാദമിയും പിന്നെ ഏരിയ തിരിച്ചുള്ള മലയാള ബ്ലോഗ് അക്കാദമികളും രൂപവല്‍ക്കരിക്കപ്പെടണം. തുടക്കം എന്ന നിലയില്‍ മുന്നിട്ടിറങ്ങാന്‍ തയ്യാറുള്ളവരെ വെച്ച് താല്‍ക്കാലിക ഭരണ സമിതികള്‍ ഉണ്ടാകണം. പിന്നെ ഭരണ ഘടനയുണ്ടാകണം. തുടര്‍ന്ന് ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പിലൂടെ സ്ഥിരം ഭരണ സംവീധാനം ഉണ്ടാകണം. അക്കാദമിയില്‍ അംഗമാകേണ്ടവര്‍ക്ക് മറ്റു തടസ്സമേതുമില്ലാതെ അംഗമാകാനും ഇന്നി അംഗമാകേണ്ടാത്തവര്‍ക്ക് അങ്ങിനെ തുടരാനും കഴിയുന്ന വിധത്തില്‍ ബ്ലോഗ് അക്കാദമികള്‍ രൂപവല്‍ക്കരിക്കപ്പെടണം. മലയാളത്തിന്റെ വളര്‍ച്ചക്ക് വേണ്ടി സര്‍ക്കാര്‍ ഏജന്‍സികളായ അക്കാദമികള്‍ നല്‍കുന്ന സംഭാവനകളേക്കാള്‍ ബ്ലൊഗ് അക്കാദമി എന്ന ഓണ്‍ലൈന്‍ കൂട്ടായ്മക്ക് നല്‍കാന്‍ കഴിയും എന്നതില്‍ സംശയമേതുമില്ല തന്നെ.


ബ്ലോഗ് അക്കാദമി എന്നത് മലയാള ബ്ലോഗെഴുത്ത്കാര്‍ക്ക് ഒരുമിച്ച് കൂടാനുള്ളൊരിടമായി മാറണം. അത് സ്വയം രൂപപ്പെട്ട് സ്വയം പിരിഞ്ഞ് പോകേണ്ടുന്ന ഒന്നല്ല. ഒരു സംഘടനയുടെ സ്വഭാവവും ചട്ടക്കൂടും അതിനുണ്ടാകണം. ആര് പിരിഞ്ഞ് പോയാലും സ്വയം പിരിയാന്‍ കഴിയാത്ത ഒരു സ്ഥാപനമായി ബ്ലോഗ് അക്കാദമികള്‍ രൂപപ്പെട്ടുവരണം. ബ്ലോഗ് അക്കാദമികളുടെ പ്രവര്‍ത്തനം വിപുലപ്പെടുന്നതിലൂടെ മലയാളത്തിന്റെ മഹത്വവും വളരും. മലയാളത്തില്‍ ഈമെയില്‍ സന്ദേശങ്ങള്‍ കൈമാറുമ്പോഴും ചാറ്റില്‍ മലയാളം ഉപയോഗിക്കുമ്പോഴും നാമിന്നനുഭവിക്കുന്ന സായൂജ്യം ഭൂരിപക്ഷ മലയാളികളും അനുഭവിക്കുന്ന ഒരു കാലത്തിലേക്കുള്ള ശക്തമായ ചുവട് വെയ്പായി ബ്ലോഗ് അക്കാദമികളുടെ പ്രവര്‍ത്തനം വ്യാപിക്കപ്പെടട്ടെ!

-------------------------------------------------------

ചേര്‍ത്ത് വായിക്കേണ്ടത് : മരീചന്റെ ബ്ലോഗ് അക്കാദമി ചില വേറിട്ട ചിന്തകള്‍.

അതുല്യേച്ചീ‍....




നിങ്ങള്‍ ഈ പ്രവാസ ഭൂമികയില്‍ തന്നെ ഉണ്ടാകണമായിരുന്നു.

അമ്മമലയാ‍ളത്തെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മകളില്‍ നിറഞ്ഞ സ്നേഹമായി,

സ്വന്തം കരവിരുതില്‍ വിരിയിച്ച കളിപ്പാട്ടങ്ങളും മാലയും വളയും കമ്മലും ഒക്കെ കൂട്ടായ്മകളിലെ കുഞ്ഞുകുരുന്നുകള്‍ക്ക് സമ്മാനിച്ച് ഏവരുടേയും ചേച്ചിയായി നിറഞ്ഞ് നിന്ന അതുല്യേച്ചീ നിങ്ങള്‍ ഈ പ്രവാസ ഭൂമികയില്‍ തന്നെ ഉണ്ടാകണമായിരുന്നു...


ഒരു തിരുത്തല്‍ ശക്തിയായി അല്ലെങ്കില്‍ പരസ്പരം പൊരിനിറങ്ങുമ്പോള്‍ നേര്‍ വഴിക്ക് നടത്താന്‍ ശ്രമിക്കുന്ന ഓപ്പോളായി അതുമല്ലെങ്കില്‍ വേറിട്ട് പോകുന്ന ബന്ധങ്ങളുടെ ഇഴയടുപ്പിക്കാന്‍ വൃണിത ഹൃദയത്തോടേ ഓടിനടക്കുന്ന മാതൃസ്നേഹമായി നിങ്ങള്‍ ഈ പ്രവാസ ഭൂമികയില്‍ തന്നെ വേണമായിരുന്നു...

അതുല്യേച്ചീ,
വരാനിരിക്കുന്ന കൂട്ടായ്മകളില്‍ നിങ്ങളുടെ സ്നേഹം എന്നും ഓര്‍ക്കപ്പെടും.

നന്ദി. വിട....