Monday, March 16, 2020

അഞ്ചാം പാതിര : നട്ടപ്പാതിരയിലെ കൊള്ള.

പ്രേക്ഷക ശ്രദ്ധ നേടിയ സസ്പെൻസ് ത്രില്ലർ നിരൂപകരുടെയും കയ്യടി നേടിയാണ് തീയേറ്ററുകൾ വിടുന്നത്. പക്ഷേ സിനിമ തുടങ്ങിയിടത്ത് നിന്നും മുന്നോട്ട് പോയി ഒടുങ്ങിയത് ഒരുപാട് സംശയങ്ങളും ചോദ്യങ്ങളും അവശേഷിപ്പിച്ച് കൊണ്ടാണ്. സിനിമകളെ സംബന്ധിച്ചിടത്തോളം കഥയിൽ ചോദ്യമേ ഇല്ല എന്ന പ്രമാണത്തെ അംഗീകരിച്ച് കൊണ്ട് തന്നെ പക്ഷേ ചിലത് പറയാതെ വയ്യ.

സ്പോയിലർ അലർട്ട്:
"അഞ്ചാം പാതിര" എന്ന സിനിമ കാണാത്ത എന്നാൽ കാണണം എന്ന് ആഗ്രഹിക്കുന്നവർ തുടർന്ന് വായിക്കരുത്.

ദുരൂഹ സാഹചര്യത്തിൽ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്മാർ അപ്രത്യക്ഷമാകുന്നു. രണ്ടാം പക്കം ചങ്ക് പറിച്ചെടുത്ത നിലയിൽ അവരുടെ മൃതശരീരങ്ങൾ  വിവിധയിടങ്ങളിൽ നിന്നുമായി  കണ്ടെടുക്കുന്നു. കൊല്ലപ്പെടും മുന്നേ ക്രൂരം ആയി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന്  മൃതശരീരങ്ങൾ  സൂചിപ്പിക്കുന്നു. ഇരകൾ പോലീസ് ആണെന്ന് മാത്രം അല്ല  അന്വഷിക്കുന്ന പോലീസും ഇരയാക്കപ്പെടുന്നു. അപ്രത്യക്ഷമായ  ഒരു പോലീസ് കാരന്റെ ബോഡി രണ്ടാം പക്കം അതീവ സുരക്ഷാ മാനദണ്ഡങ്ങൾ ഉള്ള പോലീസ് ആസ്ഥാനത്തിന്റെ തിരുമുറ്റത്ത് തന്നെ ചങ്കില്ലാതെ വികൃതമാക്കപ്പെട്ട് കിടക്കുന്നു. ഒരു പോലീസ് കാരന്റെ ബോഡി അന്വഷണത്തെ സഹായിക്കുന്ന ആളുടെ വീട്ടിൽ തന്നെ പാഴ്‌സൽ ആയി എത്തുന്നു. പ്രതിയെ കുറിച്ച് ഒരു തുമ്പും വാലും ഇല്ലാതെ പോലീസ് പമ്പരം കറങ്ങും പോലെ വട്ടം കറങ്ങുമ്പോഴും കൊലകൾ നിർബാധം നടക്കുന്നു.

കണ്ണ് തുറന്ന  നീതി ദേവതയുടെ ശില്പത്തിന്റെ സാന്നിദ്ധ്യമാണ്  പോലീസ് കാരാണ് കൊല്ലപ്പെടുന്നത് എന്നതിനപ്പുറം  കൊലപാതകങ്ങളെ കൂട്ടി യോജിപ്പിക്കുന്ന ഏക ഘടകം. (പോലീസ് ചെയ്ത തെറ്റിന് നീതി ദേവതയുടെ കണ്ണ് തുറക്കപ്പെട്ടത് എന്തിന് എന്ന് മിഥുൻ മാന്വലിനോട് തന്നെ ചോദിക്കണം). പോലീസ് വാ പൊളിച്ച് നിൽക്കുന്നിടത്തേക്ക് ക്രിമിനോളജിസ്റ്റ് കടന്നു വരുന്നു. കുഞ്ചാക്കോ ബോബൻറെ അൻവർ ഹുസ്സൈൻ പക്ഷേ വേട്ടയിലെ അദ്ദേഹത്തിന്റെ തന്നെ വേട്ടക്കാരന്റെ ഭാവവും ശരീരഭാഷയും ആണ് ഓർമിപ്പിക്കുന്നത്.

അൻവർ ഹുസൈന്റെ നിഗമനങ്ങൾക്ക് ഒപ്പിച്ച് നീങ്ങുന്ന സിനിമ കൊലപാതകങ്ങളും ആയി പുരോഗമിക്കുമ്പോൾ  അന്വഷണ ഉദ്യോഗസ്ഥരിൽ ആരോ ഒരാളാണ് കൊലപാതകങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് എന്ന തോന്നൽ പ്രേക്ഷകന് ഉണ്ടാകുന്നു. പക്ഷേ സിനിമ അവസാനിക്കുന്നത് പ്രേക്ഷകരെ മുഴുവനും എന്ന് മാത്രമല്ല നിരൂപകരെയും വിഡ്‌ഢി വേഷം കെട്ടിച്ചു കൊണ്ടാണ്.

കൊലയാളിയെ സീരിയൽ കൊലയ്ക്ക് പ്രേരിപ്പിക്കുന്ന ഘടകം എന്തും ആകാം. മധ്യകേരളത്തിൽ നടന്ന ഹീനമായ ഒരു ക്രൈമിനെ പാതിരാ കൊലപാതകത്തിലേക്ക് കൊണ്ട് വന്നു എന്നുള്ളതിന് പകരം എന്ത് കൊണ്ട് വന്നാലും അന്വഷണവും അതിന്റെ പുരോഗതിയും ഇത് പോലെ ഒക്കെ തന്നെ ആകും. കാരണം അഞ്ച് ദുരൂഹ മരണങ്ങളുടെ കഥ പറഞ്ഞു പോയ  ഗ്രീക്ക്  ചിത്രം ആയ  "ദി അദർ മി" യിൽ സീരിയൽ കൊലയ്ക്ക് ഹേതുവാകുന്നത് ഒരു കാർ ആക്സിഡന്റ് ആണ്. ആ കാർ ആക്സിഡന്റ് ആണ് പാതിരാ കൊലകൾ ആയി മിഥുന്റെ തലയിൽ ഉദിച്ചതും.

അവിടെ ഹോസ്പിറ്റൽ... ഇവിടെ പോലീസ് ആസ്ഥാനം.
അത്ര വ്യത്യാസമേ ഉള്ളൂ.

ഇനി നമുക്ക് "റബേക്കാ" എന്ന വിളിയിൽ അവസാനിക്കുന്ന ആറാം പാതിരയിൽ അവശേഷിക്കുന്ന ചോദ്യങ്ങളിലേക്ക് പോകാം.

ഒന്ന്:
പോലീസ് ആസ്ഥാനത്തിലെ അതീവ സുരക്ഷ സെക്യൂരിറ്റി സിസ്റ്റം പുഷ്‌പം  പോലെ ഹാക്ക് ചെയ്‌യുന്ന കൊലപാതകി:
 സീ സീ ടി വിയുടെ പാസ്സ് വേഡ് ഹാക്ക് ചെയ്‌താൽ വിഷ്വൽസ് കാണാം എന്നതിനപ്പുറം സീ സീ ടീ വി അപ്പാടെ അട്ടിമറിക്കാം എന്നത് ഒക്കെ എത്രമേൽ വിശ്വാസ യോഗ്യമാണ്?,  അപ്പോൾ പോലീസ് ആസ്ഥാനത്ത് സെക്യൂരിറ്റി സിസ്റ്റം അപ്പാടെ നിയന്ത്രിക്കാൻ ആകുന്ന ഒരു സഹായി കൊലയാളിക്ക് ഉണ്ടാകണം. അത് ആരാണ്? അത് ഒപ്പിച്ച് തന്നെയാണ് സിനിമ തുടങ്ങിയത്. സിനിമ അങ്ങിനെ പുരോഗമിച്ചിരുന്നു എങ്കിൽ "ദി അദർ മീ" മിഥുന്റെ കോളറിന് പിടിക്കും ആയിരുന്നു.

രണ്ട്:
അത്യാവശ്യ ഘട്ടത്തിൽ പോലീസ് ആസ്ഥാനത്തെ വൈദ്യുതി ബന്ധം വിശ്ചേച്ചിക്കൽ:
കൊലപാതകിയുടെ പോലീസ് ആസ്ഥാനത്തെ സഹായിയുടെ സാന്നിധ്യം വീണ്ടും ഉറപ്പിക്കുന്നു. അങ്ങിനെ ഒരു സഹായിയും ആയി മുന്നോട്ട് പോയാൽ വീണ്ടും "ദി അദർ മി" അഞ്ചാം പാതിരയെ ചുറ്റി വളയും.

മൂന്ന്:
കൊലപാതകിയെ സൈക്കോ ആക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ആൾ കൊല്ലപ്പെടുകയും അയാളെ സെൻട്രൽ ജയിലിൽ നടക്കുന്ന ഒരു തീപിടുത്തത്തിൽ ദഹിപ്പിക്കപ്പെടുകയും ചെയ്യുന്നത്:
കൊല്ലപ്പെടുന്നത് ഒരു ഹാക്കർ ആണ് എന്ന് വരുത്തി തീർക്കുകയും അയാളെ ജയിലിൽ നിന്നും രക്ഷപ്പെടുത്തുകയും പകരം ബോഡി മാറ്റുകയും ചെയ്യുന്നത് അത്രമേൽ സുരക്ഷയുള്ള ജയിലിൽ അകത്ത് നിന്നും സഹായം ലഭിക്കാതെ എങ്ങിനെ സംഭവിക്കാൻ ആണ്?. ഒരു ജയിലിൽ അങ്ങിനെ ഒരു സംഭവം നടക്കണം എങ്കിൽ പോലീസിലോ ജയിലിലോ സൈക്കോക്ക് ഒരു സഹായി വേണം. സഹായിയോ മറ്റു ബന്ധങ്ങളോ ഇല്ലാതെ അങ്ങിനെ ഒരു സംഭവം എങ്ങിനെ വിജയകരം ആയി നടപ്പാക്കി എന്ന് സിനിമ പറയുന്നില്ല.

നാല്:
കൊല്ലപ്പെടുന്ന പോലീസ് എല്ലാം കെണിയിൽ പെടും മുന്നേ ഹിപ്‌നോട്ടൈസ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നും, അതിനാലാണ് ഒരു എതിർപ്പും കൂടാതെ അവർ കൊലപാതകിയ്ക്ക് ഒപ്പം പോകുന്നത് എന്നും കഥ പറഞ്ഞു വെക്കുന്നു.  അപ്രത്യക്ഷമാകുന്ന ദിനങ്ങളിൽ ഇരകൾക്ക് ഹിപ്‌നോട്ടൈസ് ചെയ്യപ്പെടാൻ പാകത്തിൽ ഉള്ള മരുന്ന് ഭക്ഷണത്തിലൂടെയോ മറ്റോ നൽകുന്നു. പെട്ടെന്ന് ഭയപ്പെടുമ്പോൾ ആ മയക്ക് മരുന്ന് പ്രവർത്തിക്കുകയും മനഃശാസ്ത്രജ്ഞൻ ആയ കൊലപാതകി അവരെ നിമിഷങ്ങൾ കൊണ്ട് വരുതിയിൽ ആക്കുകയും ചെയ്യുന്നു. പോലീസ് ആസ്ഥാനത്ത് അങ്ങിനെ ഭക്ഷണം വിളമ്പാൻ ഒരു സഹായി കൊലപാതകിക്ക് വേണ്ടേ? അത് ആരാണ്?

ഇനി നമുക്ക് തിരികെ പോകാം:

പോലീസിന്റെ അന്വഷണത്തിന്റെ ഇടയിലേക്ക് കടന്നു വരുന്ന അൻവർ ഹുസൈൻ തന്നെയാണ് കൊലപാതകി എന്ന് കരുതുക. അദ്ദേഹത്തിന്റെ സഹോദരി റബേക്ക അന്വഷണ ഉദ്യോഗസ്ഥയായ ഉണ്ണിമായയും. കഥാപാത്രങ്ങളെ  അങ്ങിനെ പുനഃസൃഷ്ടിച്ചു കൊണ്ട്  വീണ്ടും സിനിമ  ആദ്യം മുതൽ കാണൂ. എല്ലാ ചോദ്യത്തിനും ഉത്തരം കിട്ടും. മിഥുൻ സിനിമ തുടങ്ങിയത് അങ്ങിനെ പുരോഗമിക്കണം എന്ന് നിലയിൽ തന്നെയാകണം. തുടക്കത്തിലെ സൂചനകൾ അങ്ങിനെ തന്നെയാണ്.  പക്ഷെ ക്ളൈമാക്സ് "റബേക്ക" എന്ന വിളിയിൽ കൊണ്ട്  ഒടിച്ച്  കോട്ടി വെക്കാൻ അദ്ദേഹം നിര്ബന്ധിക്കപ്പെട്ടതാണ്. അല്ലെങ്കിൽ "സോഫിയ" എന്ന വിളിയിൽ മനോഹരമായ ക്ളൈമാക്സ് സംവേദിപ്പിച്ച് അവസാനിക്കുന്ന "ദി അദർ മി" ക്ക് ഒരു ക്രെഡിറ്റ് പോലും വെക്കാതെ പ്രദർശന വിജയം നേടിയ "പാതിരാ കൊള്ള" ആദ്യ ദിവസം തന്നെ പിടിക്കപ്പെടും ആയിരുന്നു.

സിനിമ തുടക്കം മുതൽ മെമ്മറീസും, വേട്ടയും, ദി ഗ്രെറ്റ് ഫാദറും  ഒക്കെ ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു. എത്ര ആലോചിച്ചിട്ടും  എന്ത് കൊണ്ട് നിരൂപകരുടെ ശ്രദ്ധയിൽ സിനിമയിലെ ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ പെട്ടില്ല എന്ന് മനസിലാകുന്നില്ല.

സിനിമ കണ്ടിറങ്ങുമ്പോൾ അവശേഷിക്കുന്ന ചോദ്യങ്ങൾക്ക് ഒപ്പം തിയറ്റിറിന് പുറത്തേക്ക് കൂടെ പോരുന്നത് മൂന്നു സീനിൽ മാത്രം ഉണ്ടായിരുന്ന ഇന്ദ്രൻസും നാലു സീനിൽ വന്നു പോയ ജാഫർ ഇടുക്കിയും ആണ്. ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത് അഞ്ചാം പാതിരയ്ക്ക് ശേഷം കണ്ട ദി അദർ മിയും