Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Thursday, February 11, 2010

മണവാട്ടിയായവള്‍....

നെത്തോലി കുഞ്ഞിനെ പോലെയൊരു പെങ്കൊച്ച്. ഒന്നാം വര്‍ഷ പ്രീ ഡിഗ്രിയിലേക്കുള്ള പ്രവേശനം നടക്കുമ്പോള്‍ വിമുക്തഭടനായ പിതാവിന്റെ നിഴല്‍ പറ്റി ഇന്റര്‍വ്യൂ ബോര്‍ഡിനു മുന്നില്‍ തലകുനിച്ച് നിന്നവള്‍. അതായിരുന്നു ആദ്യ ദര്‍ശനം!

ഒന്നാംവര്‍ഷക്കാരുടെ പ്രവേശനം കഴിഞ്ഞു. ക്ലാസ്സുകള്‍ തുടങ്ങി. പുതുമുഖങ്ങളെ പരിചയപ്പെടല്‍ പരിപാടിയിക്കിടയിലെ ഒരു നിമിഷം. പരിചയപ്പെടലിന്റെ വിഷയങ്ങള്‍ എപ്പോഴും ആവര്‍ത്തിയ്ക്കപ്പെടുന്നത് തന്നെ. പേര്, നാട്, ഹോബി, പാടുമോ, നൃത്തം ചെയ്യുമോ അങ്ങിനെ അങ്ങിനെ.....വെറുതേ ചില ചോദ്യങ്ങള്‍. അങ്ങിനെയുള്ള വെറും ചോദ്യങ്ങള്‍ക്ക് അവളും വെറും വെറുതേ ഉത്തരം പറഞ്ഞു. പക്ഷേ നൃത്തം ചെയ്യുമോ എന്ന ചോദ്യത്തിന് “ഒപ്പന” കളിക്കും എന്ന മറുപടി. മാപ്പിളപാട്ടും ഒപ്പനയും നാടന്‍ ശീലുകളും ഒക്കെ ഹരമായിരുന്ന കാലമായിരുന്നു എങ്കിലും “ഓ... ഒപ്പന നൃത്തമാണോ?” എന്നൊരു കളിയാക്കലുമായി അടുത്ത പുതുമുഖ നാരിയുടെ പരിചയപ്പെടല്‍ ചടങ്ങിലേക്ക്....

ദിവസങ്ങള്‍ കൊഴിഞ്ഞു...പുതുമുഖങ്ങള്‍ പഴയ മുഖങ്ങളായി തുടങ്ങി. പരിചയപ്പെടലും പെടുത്തലുമൊക്കെ കഴിഞ്ഞു. സമരം, അടി, പിടി, കല്ലേറ് തുടങ്ങി പഠനം ഒഴികെ ബാക്കി കലാപരിപാടികളൊക്കെയായി കാമ്പസ് പതിവ് പോലെ മുന്നോട്ട്. പതിവ് പോലെ തന്നെ കാമ്പസ് വീക്കും കടന്നു വന്നു. നാലുഹൌസുകളില്‍ ഒന്ന് എല്ലോ ഹൌസ്. എല്ലോ ഹൌസിന്റെ ക്യാപ്റ്റന്‍ ഞാന്‍. മത്സരിക്കാനുള്ള കുട്ടികളെ കണ്ടെത്തണം. കുട്ടികളെ തപ്പിയിറങ്ങി..

ഒപ്പനക്ക് കുട്ടികള്‍ വേണം. പുതുമുഖ പരിചയപ്പെടലിനിടക്ക് പരിചയപ്പെട്ട ഒപ്പന കളിക്കുന്ന ഒരു പെണ്‍ കുട്ടി ഓര്‍മ്മയിലെത്തി. നേരേ തേര്‍ഡ് എഫിലേക്ക്.

“കുട്ടീ... ഒപ്പനക്ക് ചേരുന്നുണ്ടോ?”
“ഒപ്പനക്ക് സ്കൂളില്‍ വെച്ച് ഞാന്‍ മണവാട്ടിയാ‍യിട്ടാണ് കളിച്ചത്....”
“അതു ശരി....അപ്പോ ചേരുന്നില്ലാ എന്നാണോ?”
“മണവാട്ടിയാക്കാമെങ്കില്‍ വരാം...”
“ഞാനൊന്നാലിചിക്കട്ടെ...”

ഒപ്പനക്കുള്ള മണവാട്ടി കോളേജ് ബ്യൂട്ടിയായിരിയ്ക്കുമെന്ന് നേരത്തേ തന്നെ നിശ്ചയിച്ചിരുന്നതു കൊണ്ട് തന്നെ അതൊരു വെറും വാക്കായിരുന്നു. കുട്ടിനേതാവായിരുന്നതു കൊണ്ടുള്ള ഡിപ്ലോമാറ്റിക്കായുള്ള ഒരു മറുപടി അത്ര മാത്രം.

പക്ഷേ വിധി മറ്റൊന്നായിരുന്നു!

അവള്‍ ഇന്ന് എന്റെ മണവാട്ടി. രണ്ടു കുഞ്ഞുങ്ങളുടെ അമ്മ. പ്രവാസത്തിന്റെ പ്രയാസങ്ങളിലും തോളോടു ചേര്‍ന്ന്.....

കാമ്പസ് എനിക്ക് തന്ന മണവാട്ടി.

പ്രണയം കാമ്പസുകളില്‍ നിന്നും നെറ്റില്‍ തൂങ്ങി മൊബൈല്‍ വഴി ഹോട്ടല്‍ മുറികളിലെക്ക് ചേക്കേറുന്ന ഇക്കാലത്ത് ഇരുപത് വര്‍ഷം മുന്നേയുള്ള ആ ദിനങ്ങള്‍ ഇപ്പോഴും ഓര്‍മ്മയിലേക്ക് കൊണ്ടു വരുന്നത് എത്ര സുന്ദരമായ നിമിഷങ്ങളാണ്...

Saturday, April 26, 2008

ദുബായി വിമാനതാവളത്തില്‍ സംഭവിച്ചതെന്തെന്നാല്‍‌...

നാട്ടിലേക്കുള്ള യാത്ര. ബീടരേയും കൊണ്ട് തിരിച്ച് പറക്കണം. മൂന്ന് വര്‍ഷത്തെ പ്രവാസ സേവനത്തിനൊടുവില്‍ കിട്ടിയ ഫാമിലി വിസ ഹാന്‍ഡ് ബാഗിനുള്ളില്‍. മനം നിറയെ മലയാള മണ്ണിന്റെ പച്ചിപ്പ്. തിരിച്ച് പറക്കുമ്പോള്‍ കൂടെ ബീടരും കുട്ടികളും ഉണ്ടാകുമല്ലോ എന്ന സന്തോഷത്തിനും മീതെ ആയിരത്തി ഒരുനൂറ് ദിവസങ്ങള്‍ക്ക് ശേഷം നാടുകാണാന്‍ പോകുന്ന സുഖം വേറേ. ആഹ്ലാദത്തിന് വഹ പിന്നെന്തു വേണ്ടൂ.

ഷാര്‍ജ്ജാവില്‍ നിന്നും ദുബായിലേക്കുള്ള സ്മൂത്ത് ട്രാഫിക്കിന്റെ ഫലമായി പതിനാറ് കിലോമീറ്റര്‍ കേവലം ഒന്നരമണിക്കൂറ് കൊണ്ട് താണ്ടി കൌണ്ടര്‍ ക്ലോസ് ചെയ്യുന്നതിനും നിമിഷങ്ങള്‍ക്ക് മുമ്പ് ചെക്കിന്‍ ചെയ്ത് ബോഡിങ്ങ് പാസ്സുമായി ഡ്യൂട്ടീ ഫ്രീയിലേക്ക്. ഫേഷായി തന്നെ ഡ്യൂട്ടീഫ്രീ ബാഗിലാക്കി. ബില്ലടക്കാന്‍ കൌണ്ടറില്‍ ചെന്ന് പണത്തിന് വേണ്ടി ബാഗ് തപ്പിയ എന്റെ സര്‍വ്വ ആര്‍മ്മാദവും അര നിമിഷം കൊണ്ട് ആവിയായി.

ബാഗ് കാണുന്നില്ല. ചേപ്പില്‍ എന്റെ പാസ്പോര്‍ട്ടും ബോര്‍ഡിങ്ങ് പാസ്സും മാത്രം. എടുത്ത സാധനങ്ങളൊക്കെ കൌണ്ടറില്‍ തന്നെ തള്ളി കയ്യിലെ ബ്രീഫ്‌കേസ്സ് അപ്പടി തപ്പി. സ്യൂട്ട് കേസ്സില്‍ അടുക്കി വെച്ച സാധനങ്ങള്‍ നിമിഷങ്ങള്‍ കൊണ്ട് നിലത്ത് ചിതറി വീണു. ആകപ്പാടെ പരവേശം. ബാഗിനുള്ളില്‍ ബീടരുടേയും രണ്ടു മക്കളുടേയും വിസ, മാസന്തോറും ഉറ്റാലു വെച്ച് പിടിച്ച ചില്ലറ കൊണ്ട് വാങ്ങിയ ഇത്തിരി പൊന്ന്, നാട്ടില്‍ ചെന്ന് ആര്‍മ്മാദിക്കാനുള്ള ഡിമാന്റ് ഡ്രാഫ്റ്റ്, തിരോന്തരം വിമാനത്താവളത്തില്‍ നിന്നും കരിഞ്ചന്തയില്‍ മാറാനിത്തിരി ഡോളര്‍ എന്നുവേണ്ട നാട്ടിലേക്ക് പോകണമെങ്കില്‍ ഉണ്ടാകേണ്ടെതെല്ലാം ആ ബാഗില്‍.

നിമിഷങ്ങള്‍ ഇഴഞ്ഞ് നീങ്ങുന്നു. എന്തു ചെയ്യേണ്ടു എന്നൊരു ബോധവുമില്ല. ഒന്നും ചെയ്യാന്‍ കഴിയാത്തത്ര മരവിപ്പ്. ഖത്തര്‍ എയര്‍വേയ്സിന്റെ ഫ്ലൈറ്റിലേക്കുള്ള ഫൈനല്‍ കാള്‍ വിളിയും കഴിഞ്ഞിട്ടുണ്ടാകും. ഫ്ലൈറ്റിന്റെ ഗ്രൌണ്ട് സ്റ്റാഫിലൊരാള്‍ വന്ന് തോളത്ത് തട്ടുമ്പോഴാണ് മരവിപ്പില്‍ നിന്നും ഉണര്‍ന്നത്. ചെക്കിന്‍ ചെയ്യുമ്പോള്‍ കൌണ്ടറില്‍ നിന്നും നെഞ്ചത്ത് ഒട്ടിച്ചു തരുന്ന ഫ്ലൈറ്റിന്റെ ലോഗോ തപ്പിയാണ് ആ മാഡം എന്നിലെത്തിച്ചേര്‍ന്നത്. വാരി വലിച്ചിട്ടിരിക്കുന്ന സ്യൂട്ട് കേസിലെ സാധനങ്ങളും എന്റെ പരവേശവും എല്ലാം കൂടി അവര്‍ക്ക് എന്തോ പന്തി കേട് മനസ്സിലായി. വിറയിലിന്റെ അകമ്പടിയോടെ കാര്യം പറഞ്ഞു. സര്‍വ്വതും നഷ്ടപ്പെട്ട ഭാവമായിരുന്നു എനിക്ക്.

കൂടുതല്‍ ഒന്നും പറയാതെ അവര്‍ സാധനങ്ങള്‍ വാരി സ്യൂട്ട്കേസില്‍ നിറച്ചു. പിന്നെ കൂടെ ചെല്ലാന്‍ പറഞ്ഞു. തിരിച്ച് എമിഗ്രേഷന്‍ കൌണ്ടറിലേക്ക് തന്നെ. ഒരു റുമില്‍ എന്നെ ഇരുത്തി അവര്‍ പോയി. ഇത്തിരി കഴിഞ്ഞ് വീണ്ടും വന്ന ആ സ്ത്രീ ഒരു വാക്കി ടാക്കി കയ്യില്‍ തന്നു. അങ്ങേതലക്കല്‍ അറബിയില്‍ കുഴഞ്ഞ ഇംഗ്ലീഷില്‍ ചോദ്യങ്ങള്‍....

“നിന്റെ ബാഗിന്റെ നിറം...”
ആദ്യ ചോദ്യം.
“കറുപ്പ്” ഞാന്‍.
“ബാഗില്‍ ഉള്ള സാധനങ്ങള്‍..”
“മൂന്ന് വിസ,മൂന്ന് ടിക്കറ്റ്,ഇത്തിരി പൊന്ന്,കുറച്ച് ഡോളര്‍,പിന്നെ ഡിമാന്റ് ഡ്രാഫ്റ്റ്..” വിറയാര്‍ന്ന സ്വരത്തില്‍ മറുപടി. പരാതി കൊടുക്കാനായിരിക്കും എന്ന എന്റെ ധാരണ തിരുത്തികൊണ്ട് അങ്ങേതലക്കല്‍ വീണ്ടും -
“കാത്തിരിക്കൂ...” ഫോണ്‍ കട്ടായി.
ആ സ്ത്രീ അപ്പോഴും എന്നോടൊപ്പം തന്നെ. നിമിഷങ്ങള്‍ക്കുള്ളില്‍ എന്റെ ബാഗുമായി ഒരു പോലീസുകാരനെത്തി. കണ്ണീരില്‍ കുതിര്‍ന്ന പുഞ്ചിരിയോടെ പോലീസ് കാരന് നന്ദി പറഞ്ഞ് ഫ്ലൈറ്റിലേക്ക് പോകുമ്പോള്‍ ആ സ്തീ പറഞ്ഞാണറിഞ്ഞത് എനിക്കായി ഫ്ലൈറ്റ് അപ്പോള്‍ ഏകദേശം ഇരുപത് മിനിറ്റോളം സമയം തെറ്റി കാത്ത് കിടക്കുകയായിരുന്നു എന്ന്.

സ്ഥലകാല ബോധം നഷ്ടപ്പെട്ട ആ നിമിഷങ്ങള്‍ ഇപ്പോഴും ഓര്‍മ്മയിലെത്തുമ്പോള്‍ വേദനയല്ല മനസ്സില്‍ തെളിയുന്നത്. കളഞ്ഞ് പോയ മുതല്‍ കൃത്യമായി തിരിച്ച് തരാന്‍ ദുബായി പോലീസ് കാട്ടിയ ഉത്തരവാദിത്തവും അവസാന മുക്കാല്‍ മണിക്കൂര്‍ എനിക്ക് സാന്ത്വനമായി എന്നോട് ചേര്‍ന്ന് നിന്ന ആ ഖത്തര്‍ എയര്‍വേയ്സ് ജീവനക്കാരിയുടെ സ്നേഹവുമാണ്.

ഇങ്ങിനേയും ഒരു നാട്...

----------------------------------------------------
ചേര്‍ത്ത് വായിക്കേണ്ടത് : തിരോന്തരം വിമാനതാവളത്തില്‍ സംഭവിച്ചതെന്തെന്നാല്‍...

Monday, July 02, 2007

"ഹെല്പ് ലൈന്‍”

വെള്ളിയാഴ്ച പുലര്‍‌ച്ചെ ഫോണ്‍ പതിവില്ലാത്തതാണ്. ബെല്ല് കേട്ടപ്പോള്‍ തന്നെ പന്തികേട് മണത്തു. ശരി തന്നെ. അങ്ങെ തലക്കല്‍ ചങ്ങാതിയുടെ വിറയാര്‍ന്ന ശബ്ദം.
“.....മോന്‍ മരിച്ചു...”ഒരു നിമിഷം തരിച്ചിരുന്നു പോയി. ആറ്റു നോറ്റിരുന്ന് ചങ്ങാതിക്ക് ലഭിച്ച ആദ്യ കുട്ടി...ഇന്നലെ പുലര്‍‌ച്ചെപിറന്ന കുട്ടിയെ കാണാന്‍ ഇന്ന് പോകാനിരുന്നതാണ്.
ദൈവമെ എങ്ങിനെയാണിവനെയൊന്ന് സമാധാനിപ്പിക്കുക.
വിറയാര്‍ന്ന ശബ്ദം വീണ്ടും:
“ചങ്ങാതീ ഇവിടുത്തെ അടുത്ത നടപടികള്‍ എങ്ങിനെയാ...”
അപ്പോഴാണ് അതേ കുറിച്ചോര്‍ത്തത്. വിദേശത്ത് ജനിച്ച പാസ്‌പോര്‍ട്ടായിട്ടില്ലാത്ത ഭാരതീയന്‍ പിറന്നാപിറ്റേന്ന് മരണപ്പെട്ടാല്‍ എന്താപ്പൊ ചെയ്ക. സുഹൃത്തിന്റെ സംശയ നിവാരണം എന്റെ ധാര്‍മികതയായി. പ്രവാസിയുടെ അന്ത്യ ചടങ്ങുകളെ കുറിച്ച് ഒരേകദേശ ധാരണയുണ്ട്. ഇല്ലാത്തവര്‍ അതേ കുറിച്ച് അല്പം അറിഞ്ഞിരിക്കേണ്ടത് പ്രവാസീയത്തില്‍ അത്യന്തം ഗുണകരമത്രെ. പക്ഷെ ഇവിടെ ഒരു ദിവസം മാത്രം പ്രായമായ പ്രവാസ ഭാരതീയന്റെ മരണാനന്തര നടപടികള്‍ എന്താണ്? ഒരു പിടിയുമില്ല.
അപ്പോഴാണ് ദുബൈ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റിന്റെ ഹെല്പ് ലൈന്‍ നമ്പര്‍ കയ്യിലുള്ളത് ഓര്‍ത്തത്. നേരെ വിളിച്ചു ചോദിക്കാം.
മൊബൈല്‍ എടുത്ത് ടയല്‍ ചെയ്തു. ബെല്ലടി മാത്രം മിച്ചം...
പുലര്‍ച്ചെയായതു കൊണ്ടായിരിക്കും.കുറെ കഴിഞ്ഞു വീണ്ടും വിളിച്ചു. സ്ഥിതി തഥൈവ. പത്തോളം വിളികള്‍ക്ക് ശേഷം കോണ്‍സുലേറ്റിന്റെ എമര്‍ജന്‍സി ഹെല്പ് ലൈന്‍ മൊബൈല്‍ ഫൊണിന്റെ അങ്ങെ തലക്കല്‍ പരുക്കന്‍ പ്രതികരണം.
മറുതലക്കല്‍ : “ഹല്ലോ...”
ഞാന്‍ : “ഹെല്പ് ലൈനല്ലെ...”മലയാളി മങ്കയായിരിക്കുമെന്നൊരൂഹത്തില്‍ ചോദ്യം മലയാളത്തില്‍ തന്നെയാക്കി.
മറുതലക്കല്‍ : “അതെ എന്തു വേണം....?”വെള്ളിയാഴ്ച രാവിലത്തെ ഉറക്കം നഷ്ടപെട്ട സര്‍വ്വ ദേഷ്യവും ആറ്റികുറിക്കിയതായിരുന്നു ആ ചോദ്യം.
ഞാന്‍ : “മാഡം എന്റെ ഒരു ചങ്ങാതിയുടെ കുഞ്ഞ് ഇന്ന് രാവിലെ മരിച്ചു പോയി....ഇന്നലെ രാവിലെ ജനിച്ച കുട്ടിയാണ്....അടുത്ത നടപടികള്‍ എങ്ങിനെയൊക്കെയാണെന്ന് അറിയില്ല... നിങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയുമോ...” കൂടുതല്‍ ബുദ്ധിമുട്ടിക്കണ്ടയെന്നു കരുതി പെട്ടെന്ന് പറഞ്ഞവസാനിപ്പിച്ചു.പക്ഷെ ഇരുപത് മിനിറ്റെടുത്തു എന്റെ ചങ്ങാതിയുടെം ഭാര്യയുടെം മരണപെട്ട കുട്ടീടേം വിശേഷങ്ങള്‍ ആ ആന്റിയോട് ഓതി തീര്‍ക്കാന്‍.
ഒടുവില്‍...“ആ വക കാര്യങ്ങള്‍ എനിക്കറിയില്ല. എനിക്ക് ദൈനം ദിനം നടക്കുന്ന നടപടിക്രമങ്ങളേ അറിയുള്ളു...നിങ്ങള്‍ ഈ നമ്പരില്‍ വിളിക്കൂ” മറ്റൊരു നമ്പര്‍ തന്നിട്ട് മലയാളി വനിത ഫോണ്‍ കട്ട് ചെയ്തു.
വീണ്ടും ആ പുതിയ നമ്പരിലേക്ക്... ഏഴെട്ട് തവണത്തെ നിരന്തര ശ്രമഫലമായി ഉറക്കച്ചടവുള്ള “ഹലോ” കേട്ടു. വീണ്ടും ചോദ്യം, മറുപടി. കുട്ടിയുടേം അമ്മേടേം അച്ഛന്റെം വിശേഷങ്ങള്‍...അച്ഛന്റെ വീട്ടു വിശേഷങ്ങള്‍ അതങ്ങനെ കത്തി കയറുകയാണ്.
ഒടുവില്‍...“ഒരു കാര്യം ചെയ്യൂ...ഇത് ഞാന്‍ ഇടപെടുന്ന വിഭാഗമല്ല...നിങ്ങള്‍ കോണ്‍സുലേറ്റിന്റെ സെക്കൂരിറ്റി ഓഫീസില്‍ വിളിച്ചിട്ട് അവരോട് പറഞ്ഞാല്‍ ആ വിഭാഗത്തിന്റെ നമ്പര്‍ തരും.അതാ നല്ലത്...”
ഞാന്‍ : “സെക്കുരിറ്റി ഓഫീസിന്റെ നമ്പര്‍ എത്രയാ”
മറുതലക്കല്‍ : “അയ്യോ അതെനിക്കറിയില്ല... ഞാന്‍ ഒരു നമ്പര്‍ തരാം. ആ നമ്പരില്‍ വിളിച്ചാല്‍ സെക്കുരിറ്റി ഓഫീസിന്റെ നമ്പര്‍ കിട്ടും...” വീണ്ടും പുതിയൊരു നമ്പര്‍.എടുത്തത് ഹിന്ദി വാല. എന്റെ ഹിന്ദി അയാള്‍ക്കും അയാളുടെ മലയാളം എനിക്കും പെട്ടെന്ന് മനസ്സിലായതിനാല്‍ വിശേഷ വിസ്താരമില്ലാതെ സെക്കുരിറ്റി ഓഫീസിന്റെ നമ്പര്‍ ഉടനടി ലഭ്യമായി. പിന്നെ സെക്കുരിറ്റി ഓഫീസിന്റെ നമ്പരിലേക്ക്.
ഭാഗ്യം...രണ്ടാമത്തെ റിംങില്‍ “ഹലോ” കേട്ടു. ദൈവമേ മലയാളി ആയിരിക്കല്ലെ...
ദൈവം വിളികേട്ടു. ഹിന്ദി വാല തന്നെ. കാര്യം അറിയാവുന്ന ഹിന്ദിയിലും ഇങ്ലീഷിലുമൊക്കെയായി പറഞ്ഞു ഫലിപ്പിച്ചു. ഭാഷ പ്രശ്നം ഉണ്ടായതിനാല്‍ കൂടുതല്‍ വിസ്താരമില്ലാതെ മറ്റൊരു നമ്പര്‍ കിട്ടി. റിങ്ങ് ചെയ്യുന്നുണ്ട്. ഇപ്പോള്‍ പതിനാലാമത്തെ തവണയാണെന്നു മാത്രം.

ഇതിനിടക്ക് ചങ്ങാതിയുടെ വിളി വരുന്നുമുണ്ട്....
എന്താപ്പോ ചെയ്ക. സമയം പത്തോളമെത്തുന്നു. വെള്ളിയാഴ്ചയാണ്. വേറെയാരെ വിളിക്കാനാ. ഒടുവില്‍ ലൈനെടുത്തു. മലയാളിയാണ്. കഥ ഒരാവര്‍ത്തി കൂടി. അപ്പോഴേക്കും ഞാന്‍ പരിക്ഷീണനായി കഴിഞ്ഞിരുന്നു...
ഒടുവില്‍ ഹെല്പ് ലൈനില്‍ നിന്നും ഞാനാ സഹായ സ്വരം ശ്രവിച്ചു-
“ഇങ്ങിനെയുള്ള കേസുകള്‍ക്ക് ഇന്ന് ഓഫീസ് അവധിയാണ്....നിങ്ങള്‍ ഏതെങ്കിലും ലോക്കല്‍‌സിനോട് ചോദിച്ചാല്‍ കൂടുതല്‍ വിവരം ലഭിക്കുമായിരിക്കും...”

എന്താണ് പറഞ്ഞതെന്ന് മനസ്സിലാക്കുമുമ്പ്-
“ഠപ്പേ...”
ഹെല്പ് ലൈന്‍ കട്ടായി.