Showing posts with label അനുഭവം.. Show all posts
Showing posts with label അനുഭവം.. Show all posts

Monday, October 22, 2007

“ഇപ്പോഴും അവിടുന്ന് തന്നെയാണോടേയ്...”

(നിയമപ്രകാരമുള്ള മുന്നറിയിപ്പ് :
“കൊണ്ടതും കൊടുത്തതും” എന്ന ബ്ലോഗില്‍ ബൂലോകത്തെ ആദ്യ നാളുകളില്‍ ചാമ്പിയതാണ് ഈ പോസ്റ്റ്. എല്ലാ പോസ്റ്റുകളും ഒരിടത്താക്കാന്‍ വേണ്ടിയാണ് വീണ്ടും പബ്ലിഷ് ചെയ്യുന്നത്. നേരത്തേ വായിച്ചിട്ടുള്ളവര്‍ വീണ്ടും അപകടത്തില്‍ പെടരുത്. നന്ദി.)

ഭാസ്കരന്‍ മാഷിന്റെ എറണാകുളം യാത്രക്ക് ഗൈഡാകണമെന്നു നാട്ടില്‍ നിന്നും പിതാജിയുടെ കത്ത്‌വന്നപ്പോള്‍ അഹങ്കാരം കൊണ്ട് ചങ്കില്‍ ചെങ്കൊടിപാറി...പ്രൈമറിയില്‍ വള്ളിനിക്കറിന്റെ ഓരം പുലിക്കോടന്റെ കാ‍ലത്തെ പൊലീസേ‌മാന്മാരുടെ നിക്കറുപോലാക്കി, ചന്തിയിലെ തോലെവിടെ തുടങ്ങുന്നു നിക്കറ് എവിടെ അവസാനിക്കുന്നു എന്ന് തിരിച്ചറിയാത്ത രീതിയില്‍, കൊമ്പത്തിരിക്കുന്ന കാക്കെടെ കണ്ണിനെ ലക്ഷ്യം വക്കുന്ന ഒട്ടര് പയ്യന്റെ കയ്യിലെ തെറ്റാലി പോലെ വലിച്ച് പിടിച്ച് ചൂരല്‍ കൊണ്ടുള്ള ഭാസ്കരന്‍ മാഷിന്റെ തുടയിലെ ആ താളം പിടുത്തം ഉണ്ടല്ലോ അതിന്റെ സുഖം ഇപ്പോഴും പിന്‍ഭാരത്ത് നീറ്റലുണ്ടാക്കുന്നു. ചൂരലിന്റെ മേളക്കൊഴുപ്പ് സഹിക്കാമായിരുന്നു. മേളപ്പതം കഴിഞ്ഞ് ആ മൊരട്ട് മോന്തായില്‍-സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ അച്ചുമാ‍‌മന്റെ തിരുഖത്ത് വിരിഞ്ഞ കടും പുഞ്ചിരിപോലൊന്നു വരുമായിരുന്നു ആ ആക്കി ചിരിയാണേയ് അസ്സഹനീയം...

വര്‍ഷം പത്ത് പതിനഞ്ച് കഴിഞ്ഞു. ഇന്നും മാഷിനെ കാണുമ്പോള്‍ ആ പഴയ ചിരി മനസ്സില്‍ കതിന പൊട്ടിക്കും.

ഇങ്ങ് വരട്ടെ...രണ്ട് ദിവസം ഭാസ്കരന്‍ മാഷ് എന്റെ കസ്റ്റഡിയില്‍....ആ വള്ളി നിക്കറ് കാരന്‍ ഇന്ന് ആരായെന്ന് കാട്ടികൊടുക്കണം. പ്രതികാരം മനസ്സില്‍ നുരഞ്ഞ് പൊന്തി...

അഞ്ഞൂറ് രൂപ സഹമുറിയന്റെ കയ്യില്‍ നിന്നും തരമാക്കി. മാഷ് പാലോട് ബസ്സില്‍ യഥാസ‌മയം എറണാകുളത്ത് ലാന്റ് ചെയ്തു. വള്ളി നിക്കര്‍കാരന്‍ സഹമുറിയന്റെ തന്നെ വാടകക്കെടുത്ത കോട്ടിനുള്ളില്‍...

“ഞാന്‍ തന്നെ മാഷേ..”
വര്‍ഷം പതിനഞ്ചിന് ശേഷവും മൂക്കട്ടയൊലിപ്പിച്ച് നില്ക്കുന്ന വള്ളിനിക്കറനെ തിരയുന്ന മാഷിന്റെ മുന്നില്‍ അഴകിയരാവണന്‍ മലമറിഞ്ഞ് നിന്നു.

“എടേ ഒരു ചായ കുടിക്കണം...”
കോട്ടും സൂട്ടും ഒക്കെ ഇട്ട് മോഡേണായി നിന്നിട്ടും മാഷ് വള്ളിനിക്കറനെ വിളിക്കുന്ന ആ പഴയ വിളിയാ വിളിച്ചതെങ്കിലും അതങ്ങ് ക്ഷമിച്ചു. രണ്ട് ദിനം കസ്റ്റഡിയിലല്ലെ കാണിച്ചുകൊടുക്കാം.

എറണാകുളം കണ്ട് വാ പൊളിച്ച് നിന്ന മാഷിനേം കൂട്ടി ചായകുടിക്കാനായി അവന്യു റീജന്റിന്റെ പടി കടക്കുമ്പോള്‍ കിന്നരിവച്ച പാറാവുകാരന്‍ ഉള്ളിലേക്കാനയിച്ചു.
“ഇതെന്താ ഇവിടെ?”
എറണാകുളം കണ്ടേ വണ്ടറടിച്ച മാഷിന് സ്റ്റാര്‍ ഹോട്ടലിന്റെ ആഡംബര കാഴ്ച താങ്ങാവുന്നതിലുമപ്പുറം.
“ഞാനെന്നും ഇവിടുന്നാ ചായ കുടിക്കല്. ഇവിടുത്തെ ചെറിയ ചായക്കടകളിലൊന്നും ഒട്ടും വൃത്തിയില്ല..വിലയിത്തിരി കൂടു‌മെങ്കിലും ഇവിടെ നല്ല സേവനമാ...” ഹൈക്കോര്‍ട്ടിനടുത്തെ ചാക്കു കൊണ്ട് മറച്ച് കെട്ടിയ കുടുസ്സു ഹോട്ടലിലെ മത്തിക്കറിയും ചോറുമാണീ തടിയുടെ രഹസ്യമെന്ന് നാളേക്ക് നളെ കൊച്ചി വിടുന്ന മാഷെങ്ങനെ കണ്ടുപിടിക്കാന്‍...

കിന്നരിക്കാരന്‍ വന്നു.
“ടൂ ടീ......”
ആംഗലേയം മാത്രമേ വരുന്നുള്ളു.
ഒരു സ്വാസറില്‍ ചതുര കഷണങ്ങള്‍ കൊണ്ടുവച്ചിട്ട് വെയിറ്റര്‍ അകത്തേക്ക് പോയി.
“ഇത് എന്താണ്” മാഷാരാഞ്ഞു.
“വല്ല്യാ ഹോട്ടലുകളില്‍ ഇങ്ങിനെയാണ്...ചായ പറയുമ്പോള്‍ ഇതുപോലെ എന്തെങ്കിലും തിന്നാന്‍ തരും...”
അഴകിയവന്റെ മറുപടി. ഒന്ന് ഞാന്‍ തിന്നു. നല്ല മധുരം. പിന്നേം തിന്നു. ബാക്കി മാഷും തിന്നു. വെള്ളവും കുടിച്ചു..ഏമ്പക്കവും വിട്ടു.

അതാ വരുന്നു കിന്നരിക്കാരന്‍.
കയ്യില്‍ തട്ടം. രണ്ടുമൂന്ന് പാത്രങ്ങള്‍. ഒന്നില്‍ പാല്‍. മറ്റോന്നില്‍ സൂലൈമാനി. പിന്നൊന്നില്‍ ആ അര്‍ക്കറിയാം...മറ്റെന്തൊക്കെയോ....
“ഇതന്താ ഇങ്ങിനെ” വീണ്ടും കണ്ട്രി മാഷിന്റെ കണ്ട്രി ചോദ്യം.
“മാഷേ...ഇത് സ്റ്റാര്‍ ഹോട്ടലല്ലേ. ഇവിടുത്തെ രീതിയിതാണ്..നമ്മള്‍ തന്നെ ഉണ്ടാക്കി കഴിക്കണം” പരിചയ സമ്പന്നന്‍.
പിന്നെ പരിചയ സമ്പന്നതയുടെ പാടവത്തോടെ എല്ലാം കൂട്ടി ഇളക്കി കുടിച്ചു തുടങ്ങി. എന്തോ ഒരു കുഴപ്പം പോലെ. മധുരമില്ല തീരെ. പാലില്‍ പഞ്ചസ്സാര ഇടാതാണൊ ഇവനൊക്കെ സപ്ലൈ ചെയ്തത്. തികഞ്ഞ ഉത്തരവാദിത്ത രാഹിത്യം. ഇതങ്ങിനെ വിട്ടാല്‍ പറ്റില്ല.

“ഏയ്... വെയിറ്റര്‍. കം ഹിയര്‍..” വീണ്ടും ആംഗലേയം. അവസരത്തിനൊത്ത് ഇംഗ്ലീഷ് തന്നേ വരുമെന്ന് പറയുന്നതെന്നാ കറക്ട്. വെയിറ്റര്‍ വന്നു.
“എന്താ ഇത് മധുരമിടാതാണോ ചായ തരുന്നത്...”
വെയിറ്റര്‍: “ഈ സ്വാസറില്‍....”
ഞാന്‍ : “അത് ഞങ്ങള് തിന്നൂ.....”
വെയിറ്റര്‍: “അയ്യോ അത് പഞ്ചസ്സാരയായിരുന്നു”
ഞാന്‍ : “ചതുരത്തിലായിരുന്നൂ...” ദയനീയമായിരുന്നു മറുപടി.
“യൂസ്‌ലെസ് ഫെലോസ്..” എന്നോ മറ്റോ ആണെന്ന് തോന്നുന്നു ...വെയിറ്റര്‍ പിന്നേം എന്തൊക്കെയോ പുലമ്പി വീണ്ടും ഷുഗര്‍ ക്യൂബ്സ് കൊണ്ടുതന്ന് ചവിട്ടി മെതിച്ച് കടന്നു പോയി.

രണ്ട് ചായക്ക് നൂറ് രൂപയും കൊടുത്ത് പുറത്ത് വരുമ്പോള്‍ മാഷിന്റെ അടക്കിയുള്ള ചോദ്യം...
“എപ്പോഴും ഇവിടുന്ന് തന്നെയാണോടേയ് നീ ചായ കുടിക്കല്....”
നാക്കിറങ്ങിയങ്ങ് വന്‍ കുടലിലേക്കു പോയി...

പിറ്റേ മാസം അവധിക്ക് അഞ്ചലിലെത്തിയപ്പോള്‍:
ബിജുവിനും ബിനുവിനും സുജക്കും മത്തായിക്കും സുനിലിനും പോക്കറിനും പിന്നെ സര്‍വ്വ ‍പട്ടിക്കും പൂച്ചക്കും കാക്കക്കും എന്നുവേണ്ട മുള്ളു മുരട് മൂര്‍ഖന്‍ പാമ്പിനും കല്ല് കരട് കാഞ്ഞിരക്കുരുവിനും വരെ അറിയേണ്ടുന്നത് ഒന്നു മാത്രം....
“ഇപ്പോഴും അവിടുന്ന് തന്നെയാണോടേയ് ചായ കുടിക്കുന്നത്....”

കഴിഞ്ഞതവണ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയപ്പോള്‍ അതാ നില്‍ക്കുന്നു സാക്ഷാല്‍ ഭാസ്കരന്‍ മാഷ്...കണ്ടപ്പോഴെ ചൊദ്യം വന്നു.
“ഇപ്പോഴും അവിടുന്ന് തന്നെയാണോടേയ്....”

Thursday, October 18, 2007

സ്നേഹിക്കരുതാരേയും...

സ്നേഹിക്ക നീ നിന്നെ മാത്രം
സ്നേഹിക്കരുതാരേയും നീ നിന്നെയല്ലാതെ
സ്നേഹം സ്വീകരിക്കരുതാരുടേതും
സ്നേഹത്തിന്‍ വില നിന്‍ ജന്മതന്നെയാകാം...

ദ്രോഹിക്ക നീ നിന്നെ സ്നേഹിക്കുന്നവരെയൊക്കെയും
ദ്രോഹത്തിന്മേലെ സ്നേഹം നാട്യമായിടേണം!
ദ്രോഹിക്കുന്നവനെ നീ സ്നേഹിച്ചീടേണമെന്തന്നാല്‍
ദ്രോഹി നിന്റെ ജന്മത്തിന് വിലയിടില്ലെന്നറിയുക.

നീ പ്രതീക്ഷിക്കരുത്:
നിന്റെ സ്നേഹം സ്വീകരിക്കപ്പെടുന്നുവെന്ന്
നീ സ്വീകരിക്കപ്പെടാന്‍ യോഗ്യനെങ്കില്‍ മാത്രം
നിന്റെ സ്നേഹം സ്വീകരിക്കപ്പെടും
നീ അസ്വീകാര്യനാണെങ്കില്‍
നിന്റെ സ്നേഹവുമതു തന്നെ.
നീ സ്നേഹിക്കേണ്ടതെപ്പോഴും
നിന്നെ മാത്രമെന്തെന്നാല്‍
നീ സ്വീകാര്യനാകുന്നതെപ്പോഴും
നിനക്ക് മാത്രമല്ലോ?
(അനുഭവമാണ്. കവിതയായി തെറ്റിദ്ധരിക്കരുതേയെന്നപേക്ഷ.)

കരയുക...

കരയുക നീ-
വീണ്ടും കരയുക.
വീണ്ടും വീണ്ടും കരയുക,
കരഞ്ഞു കൊണ്ടേയിരിക്കുക...

നിനക്ക് നിഷേധിക്കപ്പെടുന്ന,
നിന്റെ ജന്മാവകാശങ്ങള്‍,
നിനക്ക് സ്ഥാപിച്ചു കിട്ടുംവരെ-
നീ കരഞ്ഞു കൊണ്ടേയിരിക്കുക.

നിര്‍ത്തിക്കളയരുത്,
നീ നിന്റെ കരച്ചില്‍.
കനിഞ്ഞു കിട്ടിയ നിന്റെ ജന്മാവകാശങ്ങള്‍,
വീണ്ടും നിഷേധിക്കപ്പെടാതിരിക്കാന്‍-
നീ നിന്റെ നിലവിളി തുടര്‍ന്നു കൊണ്ടേയിരിക്കുക.

പിന്നെയും:
നിനക്കിതോര്‍മ്മയിലുണ്ടായിരിക്കണം.
നിന്റെ കരച്ചിലവസാനിക്കിന്നിടത്ത്,
നിനക്ക് നിഷേധിക്കപ്പെടുന്നത്-
നിന്റെ ജന്മം തന്നെയായിരിക്കുമെന്നത്.

(അനുഭവമാണ്. കവിതയായി തെറ്റിദ്ധരിക്കരുതേയെന്നപേക്ഷ.)

Thursday, September 06, 2007

ഗുരു ശാപം....

ക്ലാസിലെ ഏറ്റവും അനുസരണ ശീലവും അങ്ങേയറ്റം അച്ചടക്കവും ഉയര്‍ന്ന മുല്യബോധവും ഉള്ള കുട്ടി. ആ ബഹുമതി മറ്റാര്‍ക്കും വിട്ടു കൊടുക്കാന്‍ മാതൃകാ വിദ്യാര്‍ത്ഥി ഒരിക്കലും തയ്യാറല്ല്ലായിരുന്നു.

എന്നും ബെല്ലടിച്ചിട്ട് മാത്രം ക്ലാസില്‍ കയറുക, ക്ലാസ് ടീച്ചര്‍ മുതല്‍ ക്ലാസിലെത്തുന്ന എല്ലാ ഗുരുക്കന്മാരുടേയും കയ്യില്‍ നിന്നും ശീല്‍കാരത്തോടെ പാളി വീഴുന്ന എണ്ണപുരട്ടി പഴുപ്പിച്ചെടുത്ത വള്ളി ചൂരലിന് പുളഞ്ഞ് വീഴാന്‍ പാകത്തില്‍ കൈവെള്ളയും അവസരോജിതമായി തുടയും കാട്ടി കൊടുക്കുക, ക്ലാസ് നടക്കുമ്പോള്‍ ഗുരു എഴുതാനായി ബോര്‍ഡിലേക്ക് തിരിയുന്ന നിമിഷം തൊട്ടടുത്തിരിക്കുന്ന ഹതഭാഗ്യനായ സഹപാഠിയുടെ തല‍ക്കിട്ട് തോണ്ടുക, ഗുരുവിനെ മറഞ്ഞിരുന്ന് ഇടം പേര് വിളിക്കുക, ഇടവേളകളില്‍ കളിക്കാന്‍ പോകുന്നിടത്ത് ഏറ്റവും കുറഞ്ഞത് ഒരു കൂട്ടുകാരനെയെങ്കിലും കരയിപ്പിക്കുക, കലാലയത്തിന്റെ അടുത്ത പുരയിടത്തിലെ മാവേലെറിയുക എന്ന വ്യാജേന അടുത്ത വീട്ടിലെ ഓട് എറിഞ്ഞുടക്കുക തുടങ്ങി തല്ലു വാങ്ങി കൂട്ടാനുള്ള ഒരവസരവും ഒഴിവാക്കാതെ ക്ലാസിലെ ഏറ്റവും മിടുക്കനായി മാതൃകാ വിദ്യാര്‍ത്ഥി വാണരുളുന്ന കാലം....

ഹരി സാര്‍ മാതൃകാ വിദ്യാര്‍ത്ഥിയുടെ ഹിന്ദി മാഷ്. ഹിന്ദി മാഷ് എന്നതിലുപരി മാതൃകാ വിദ്യാര്‍ത്ഥിയുടെ അയല്‍ക്കാരനും. അയല്‍ക്കരന്‍ എന്നുള്ള പരിഗണയൊന്നും മാഷിന്റെ വള്ളി ചൂരല്‍ മാതൃകാ വിദ്യാര്‍ത്ഥിയോട് കാട്ടിയിരുന്നില്ല. പാവം മാഷ്. അയല്‍ക്കാരനല്ലേ വെറുതേ വിട്ടേക്കാം എന്ന സഹാനുഭൂതിയൊന്നും മാതൃകാവിദ്യാര്‍ത്ഥിക്കും ലവലേശമില്ല തന്നെ. കിട്ടുന്നിടത്തൊക്കെ വെച്ച് മാതൃകാ വിദ്യാര്‍ത്ഥി മാഷിനെ ഉപദ്രവിക്കാന്‍ മറന്നില്ല.

ഹിന്ദി വ്യാകരണം പഠിപ്പിക്കുന്നതിനടക്ക് മാഷ് അടിക്കടി ഉപയോഗിക്കുന്ന ഒരു പ്രയോഗം ഉണ്ട്.

“കാ” / “കെ” / “കി” (ഹിന്ദിയില്‍) അതിനെ “ന്റെ” “ഉട” “ഉള്ള” എന്ന് മലയാളത്തില്‍...

അതായത് “ കാ കെ കി / ന്റെ ഉട ഉള്ള” എന്ന് മാഷ് ഒഴിക്കില്‍ വേഗത്തില്‍ പറഞ്ഞ് പോകും. മാതൃകാ വിദ്യാര്‍ത്ഥി മാഷിനെ എവിടെ കണ്ടാലും “കാ കെ കി...ന്റെ ഉട ഉള്ള” എന്ന് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞിട്ട് എങ്ങോട്ടെങ്കിലും മറയും. ഇതങ്ങിനെ തുടരുന്ന കാലം ഒരുദിനം ക്ലാസില്‍ മാഷ് പഠിപ്പിച്ച് കൊണ്ടിരിക്കേ ബോര്‍ഡിലെഴുതാനായി തിരിഞ്ഞതും മാതൃകാ വിദ്യാര്‍ത്ഥി ക്ലാസ് കിടുങ്ങും വിധം വിളിച്ചു പറഞ്ഞു...

“കാ..കെ..കി...ന്റെ...ഉട...ഉള്ള”

മാഷിന്റെ ചൂരല്‍ മാതൃകാ വിദ്യാര്‍ത്ഥിയുടെ കയ്യില്‍ പുളഞ്ഞ് വീണു. കൊടുക്കാനുള്ളതെല്ലാം നിര്‍ലോഭം കൊടുത്ത് മാഷ് എഴുതാനായി ബോര്‍ഡിലേക്ക് തിരിയവേ...

“കാ..കെ..കി...ന്റെ...ഉട...ഉള്ള”

വീണ്ടും ക്ലാസില്‍ മുഴങ്ങി...മാഷിന്റെ ചൂരല്‍ ഇപ്പോള്‍ വീണത് മാതൃകാ വിദ്യാര്‍ത്ഥിയുടെ തുടയില്‍. കിട്ടിയത് സന്തോഷത്തോടെ ഏറ്റ് വാങ്ങി ഇരിപ്പിടത്തിലേക്ക് മാതൃകാ വിദ്യാര്‍ത്ഥി മടങ്ങിയെത്തി. നോക്കുമ്പോള്‍ മാഷ് വീണ്ടും ബോര്‍ഡിലേക്ക് തിരിഞ്ഞ് നിന്ന് എഴുതുന്നു. മാതൃകാ വിദ്യാര്‍ത്ഥിക്ക് അടങ്ങിയിരിക്കാന്‍ പറ്റുമോ? വീണ്ടും മുഴങ്ങി...

“കാ..കെ..കി...ന്റെ...ഉട...ഉള്ള”

ക്ലാസ് ആര്‍ത്തു ചിരിച്ചു. മാഷിന്റെ മുഖം കോപം കൊണ്ട് ചുവന്നു വിറച്ചു. തല്ലു വാങ്ങി കൂട്ടാനായി സര്‍വ്വ മനസ്സോടെ നിന്ന മാതൃകാ വിദ്യാര്‍ത്ഥിയെ നോക്കി മാഷലറി...

“നിന്റെ പിതാവങ്ങ് പേര്‍ഷ്യലല്ലേ...ജീവിക്കാന്‍ നീയും പേര്‍ഷ്യയില്‍ പോകേണ്ടി ഒരിക്കല്‍... അന്ന് നീ ഹിന്ദിയുടെ വില അറിയും...ഈ ജന്മം നിനക്ക് ഹിന്ദി പഠിക്കാന്‍ കഴിയില്ല...”

മാഷ് ചൂരലും വലിച്ചെറിഞ്ഞ് ഓഫീസ് റൂമിലേക്ക് കൊടുങ്കാറ്റായി പാഞ്ഞു പോയി.

അതേ...ഇപ്പോള്‍ പതിനഞ്ച് വര്‍ഷമായി പ്രവാസത്തില്‍ ഹിന്ദി ഇന്നും എന്നില്‍ നിന്നും എത്രയോ അകലെ...ഹിന്ദി സംസാരിക്കുന്നവരോടിടപഴകേണ്ടി വരുമ്പോള്‍ “അയാളെന്താ പറഞ്ഞേ” എന്ന് അടുത്ത് നില്‍ക്കുന്ന മലയാളിയോട് ചോദിക്കേണ്ടി വരുന്ന ഒരോ നിമിഷവും ഞാന്‍ ഹരി സാറിന്റെ കോപം കൊണ്ട് ജ്വലിക്കുന്ന മുഖം കാണുന്നു...ഇരുപത്തി മൂന്ന് വര്‍ഷത്തിന് ശേഷവും...

മാഷോട് ഒരേറ്റ് പറച്ചിലിനോ മാപ്പപേക്ഷിക്കലിനോ അവസരമേതുമില്ലാതെ ഗുരുശാപം ഈ ജന്മമെങ്ങനെ വിട്ടൊഴിയാന്‍..

Monday, August 20, 2007

സിറാജ് ദിനപത്രത്തില്‍ നിന്നും ലഭിച്ച ജന്മദിന സമ്മാനം.



ബൂലോകത്ത് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ ഒരു വയസ്സുകാരന് ലഭിച്ച ജന്മ ദിന സമ്മാനം. എന്റെ പൊതുമാപ്പെന്ന ബ്ലോഗിലെ പോത്ത് വിസ പോസ്റ്റിന് ടി.ഏ. അലി അക്‍ബര്‍ ഇട്ട ഈ കമന്റ് ഇങ്ങിനെയൊരു ജന്മദിന സമ്മാനമായി പരിണമിക്കുമെന്ന് സ്വപ്നത്തില്‍ പോലും നിരീച്ചില്ല. സമ്മാനം കിട്ടിയ ഒന്നാം വയസ്സുകാരന്റെ ആഹ്ലാദാരവം മനസ്സില്‍ തുടികൊട്ടുന്നത് ഉടപിറന്നോരേ നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നില്ലേ.....

Wednesday, July 11, 2007

തിരോന്തരം വിമാനതാവളത്തില്‍ സംഭവിച്ചതെന്തന്നാല്‍

ആദ്യത്തെ മടക്കയാത്ര. ഗള്‍ഫിലേക്ക് വണ്ടി കേറീട്ട് രണ്ടാം വര്‍ഷാവസാനം നാട്ടിലേക്ക്. എല്ലാ ഗള്‍ഫ് മോഹികളേം പോലെ “പൊന്നു കൊയ്യുക” എന്ന ഒറ്റ ലക്ഷ്യം മാത്രമേ ഗള്‍ഫില്‍ ലാന്റ് ചെയ്യുമ്പോള്‍ എനിക്കും ഉണ്ടായിരുന്നുള്ളു എന്നത് എടുത്ത് പറയേണ്ടല്ലോ. രണ്ടു വര്‍ഷം കഴിഞ്ഞപ്പൊള്‍ നാട്ടിലേക്ക് പോകാന്‍ “വിളിക്കുറി” തന്നെയായി ശരണം. ഒരുവന് അത്യാവശ്യം വരുമ്പോള്‍ വിളി നീണ്ടു നീണ്ടു പോകുന്നതാണല്ലോ വിളിക്കുറിയുടെ ഒരു സാമാന്യ നീതി. അങ്ങിനെ എല്ലാരും വിളിച്ച് ഈര്‍ക്കില്‍ പോലായ കുറിയിലെ ചില്ലറയും വാങ്ങി കന്നി മടങ്ങല്‍.

വിളിക്കുറിയില്‍ നിന്നും കിട്ടിയ ചില്ലറയും സഹമുറിയരോടും സഹപ്രവര്‍ത്തകരോടും കടമാക്കിയതും ഒക്കെയായി ഒരു പേര്‍ഷ്യക്കാരനാകാന്‍ തക്ക വണ്ണം ഒരു വിധം പേഴ്സ് നിറഞ്ഞു. സോപ്പ്, ചീപ്പ്, കണ്ണാടി,യാര്‍ഡ്‌ലി പൌഡര്‍, ടൈഗര്‍ബാം, കോടാലി തൈലം, ഞെക്കുമ്പം കരയുന്ന കളിപ്പാട്ടങ്ങള്‍, ബ്രഷ്, പേസ്റ്റ്, കുറച്ച് തുണിത്തരങ്ങള്‍, സ്പ്രേ, ടേപ്പ് റിക്കര്‍ഡര്‍, കാസറ്റുകള്‍ തുടങ്ങിയ ഒരു ഗള്‍ഫ് കാരന്റെ അവധിക്ക് പോക്കില്‍ നിര്‍ബന്ധമാക്കപെട്ട എല്ലാ സാധനങ്ങളും കുത്തിനിറച്ച പെട്ടിയുമായി നമ്മുടെ സ്വന്തം തിരോന്തരത്തെ അന്താരാഷ്ട്രാ വിമാനതാവളത്തില്‍ പുലര്‍ച്ചേ ആറ് മുപ്പതിന് കൃത്യസമയത്ത് ലാന്റഡ്.

ടേപ്പ് റിക്കോര്‍ഡര്‍ ഒഴികെ ഇലക്ട്രോണിക്ക് സാധനങ്ങള്‍ ഒന്നും ഇല്ലാത്തതു കൊണ്ടും സ്വര്‍ണ്ണം നാട്ടിലും കിട്ടത്തില്ലേ എന്ന സാമാന്യ ബോധം കൊണ്ടും ഗ്രീന്‍ ചാനല്‍ വഴി കടക്കാന്‍ ശ്രമിച്ചപ്പോള്‍ മുഴുവന്‍ വെള്ളയിട്ട ഒരു ചേച്ചി മാടി മാടി വിളിച്ചു. പെട്ടിയിലെന്തുണ്ടെന്ന് ചോദ്യം. സത്യം സത്യമായി തന്നെ പറഞ്ഞു. “സോപ്പ്, ചീര്‍പ്പ്, കണ്ണാടി...”
ചേച്ചി : “ഇലക്ട്രോണിക്ക് സാധനങ്ങള്‍ ...”
ഞാന്‍: “ഒരു ടേപ്പ് റിക്കോര്‍ഡര്‍ മാത്രം”
ചേച്ചി: “സ്വര്‍ണ്ണം..?”
ഞാന്‍: “ഒരു തരിയില്ല മാഡം”
ചേച്ചി: “കള്ളം പറയരുത് കയ്യില്‍ സ്വര്‍ണ്ണവും പെട്ടിയില്‍ ഇലക്ട്രോണിക്സ് സാധനങ്ങളും ഉണ്ടെന്നും ഞങ്ങള്‍ക്കറിയാം. എന്താ എല്ലാം അഴിച്ചിട്ട് പരിശോധിക്കണോ?”
ഞാന്‍ എന്റെ കയ്യില്‍ ഒന്നുമില്ലന്ന് വീണ്ടും തറപ്പിച്ചു പറഞ്ഞു.
“ശരി..പെട്ടിയിലുള്ളതും കയ്യിലുള്ളതും എല്ലാം ഈ പേപ്പറില്‍ എഴുതി താ” എന്നായി ചേച്ചി. ഈ ഹതഭാഗ്യന്‍ ഓര്‍മ്മയിലുള്ളതെല്ലാം എഴുതി കൊടുത്തു.
“അഴിച്ചു നോക്കുമ്പോള്‍ ഇതില്‍ കൂടുതല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ താങ്കള്‍ സമാധാനം പറയേണ്ടി വരും...ദേണ്ടെ ആ ക്യൂവിന്റെ അങ്ങേ തലക്കല്‍ പോയി നില്‍ക്കൂ...”
ഓര്‍ഡറിട്ടട്ട് ചേച്ചി അടുത്ത ഇരയുടെ അടുത്തേക്ക് പോയി. ഊഴം കാത്തു നില്‍ക്കുന്ന അറവുമാടുകള്‍ക്ക് ഏറ്റവും പിറകില്‍ ഊഴം കാത്തു ഞാനും നിന്നു.

അല്പം കഴിഞ്ഞപ്പോള്‍ ഒരു പരസഹായി എത്തി. പോലീസ് കാരനാണോ പോര്‍ട്ടറാണോ എന്നോര്‍മ്മയില്ല. വര്‍ഷം പത്ത് പതിമൂന്ന് കഴിഞ്ഞേ.
പരസഹായി: “താങ്കള്‍ ആദ്യമായി വരികയാണല്ലേ.”
ശ്ശെടാ ഇതെങ്ങനെ ഇയാള്‍ മനസ്സിലാക്കി എന്നോര്‍ത്ത് ഇതികര്‍ത്യമൂഢനായി നില്‍ക്കുമ്പോള്‍ അയാള്‍ തുടര്‍ന്നു.
“താങ്കള്‍ ഒരു മുന്നൂറ് ദിര്‍ഹം പാസ്പോര്‍ട്ടില്‍ വച്ചിങ്ങ് താ. എല്ലാം ഞാന്‍ ശരിയാക്കിതരാം. ഇതെല്ലാം അഴിച്ചിട്ട് നോക്കിയാല്‍ വല്ലിയ ഡ്യൂട്ടി വരും. പിന്നെ ഉച്ചയാകും പോകാനും. ഞാനങ്ങ് ഒതുക്കി തരാം.”
എഴുതി കൊടുത്ത സാധനങ്ങളുടേ ലിസ്റ്റില്‍ പെടാത്ത എന്തെങ്കിലുമുണ്ടെങ്കില്‍ ഉണ്ടാകാവുന്ന ഭവിഷ്യത്ത് ഓര്‍ത്തും അറവ് മാടുകളുടെ ക്യൂ ഇങ്ങിനെ പോയാല്‍ എന്റെ ഊഴം എപ്പോഴെത്തുമെന്ന് പേര്‍ത്തും നിന്ന എനിക്ക് ഒരു പിടി വള്ളി കിട്ടിയ സന്തോഷം.
കേട്ട പാതി കേള്‍ക്കാത്ത പാതി ദിര്‍ഹം മുന്നൂറെടുത്ത് മടക്കി പാസ്പോര്‍ട്ട് പരസാഹായിയുടെ കയ്യില്‍ കൊടുത്തു. നടപടി ക്രമങ്ങള്‍ കഴിഞ്ഞ് പാസ്പോര്‍ട്ട് കയ്യില്‍ കിട്ടി. ഒരു നിമിഷം പാഴാക്കാതെ പുറത്തേക്കിറങ്ങി.

ദിര്‍ഹം മുന്നൂറ് പോയെങ്കിലെന്ത് ഗള്‍ഫില്‍ നിന്നും ആദ്യം വരുന്ന മകനെ കാണാന്‍ വെമ്പല്‍ കൊണ്ടു നില്‍ക്കുന്ന ഉപ്പാന്റേം ഉമ്മാന്റേം അടുത്ത് കൂടുതല്‍ അലച്ചിലില്ലാതെ എത്തിച്ചേരാന്‍ പറ്റിയല്ലോ. അതു തന്നെ സന്തോഷം. കാറില്‍ കയറാന്‍ തുടങ്ങുമ്പോള്‍ അടുത്ത പരോപകാരി പ്രത്യക്ഷപ്പെട്ടു.

“സാര്‍ ദിര്‍ഹമോ ഡോളറോ റിയാലോ മറ്റോ ഉണ്ടോ?. എക്സ്ചേഞ്ച് റേറ്റിനേക്കാള്‍ നല്ല റേറ്റ് തരാം”
ഇല്ല എന്ന് പറയാന്‍ എടുത്ത് നാവ് “എക്സ്ചേഞ്ച് റേറ്റിനേക്കാള്‍ നല്ല റേറ്റ് തരാം” എന്ന് കേട്ടപ്പോള്‍ പുറത്തേക്ക് തുപ്പിയത് “എന്ത് വില തരും.” എന്നായിരുന്നു.
മാര്‍ക്കറ്റ് റേറ്റിനേക്കാള്‍ പതിനഞ്ച് ശതമാനം കൂടുതലായിരുന്നു പരോപകാരി ഓഫര്‍ ചെയ്തത്. ശരി എങ്കില്‍ കുറച്ച് ദിര്‍ഹം ഉണ്ട് എന്ന് പറഞ്ഞപ്പോള്‍, ഇവിടെ കസ്റ്റംസ് പ്രശ്നമാണ്. നിങ്ങള്‍ ശംഖുമുഖം ബീച്ചിനടുത്ത് വണ്ടി നിര്‍ത്തിയാല്‍ മതി. ഞാനങ്ങ് വരാം എന്നായി പരോപകാരി.

വണ്ടി വിട്ടു. ഞാന്‍ ഒരു ലക്ഷം ഇന്‍ഡ്യന്‍ രൂപക്ക് തുല്ല്യമായ ദിര്‍ഹം പരോപകാരി പറഞ്ഞ റേറ്റ് വച്ച് എടുത്ത് എണ്ണി റെഡിയാക്കി തയ്യാറായിരുന്നു. വണ്ടി ശംഖുമുഖം ബീച്ചിനടുത്ത് നിര്‍ത്തി. പിറകില്‍ സ്കൂട്ടറില്‍ പരോപകാരിയും ഒപ്പം ഒരു ചങ്ങാതീം.
ഡീല്‍ തുടങ്ങി. എത്ര സൌമ്യമായ ചെറുപ്പക്കാരന്‍. ഒരു കാര്യം പറയാന്‍ ഒമ്പത് “സാര്‍” വിളിക്കും. ഏകദേശം എട്ടായിരം ദിര്‍ഹം ഞാന്‍ കൊടുത്തു. പകരം ഒരു ലക്ഷം രൂപ വാങ്ങി. അമ്പതിന്റെ നോട്ടുകളാണ്. എണ്ണി നോക്കികൊണ്ടിരിക്കുമ്പോള്‍ പരോപകാരി വീണ്ടും “സാര്‍ വേറെ ഉണ്ടെങ്കില്‍ കുറച്ചു കൂടി നല്ല റേറ്റ് തരാം.”
എന്റെ ഉള്ളിലെ ദുരാഗ്രഹി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. പണം എണ്ണി നോക്കാന്‍ പിതാജീനെ ഏല്പിച്ചിട്ട് ഞാന്‍ കയ്യിലുണ്ടായിരുന്ന ‍ ബാക്കി ദിര്‍ഹം കൂടി പരോപകാരിക്ക് കൊടുത്തു.

കൊടുത്തത് മാത്രമേ ഓര്‍മ്മയുള്ളു. സ്കൂട്ടര്‍ മിന്നി മറഞ്ഞത് ഏത് ഭാഗത്ത് കൂടിയാണെന്ന് പോലും കണ്ടില്ല. പടച്ചവനേ ചതി പറ്റിയല്ലോ എന്നോര്‍ത്തിരിക്കുമ്പോള്‍ വാപ്പയുടെ ആര്‍ത്തനാദം.

“ഈ നോട്ടും നല്ലതല്ല. എല്ലാ നോട്ടിനും ഒരേ നമ്പര്‍....”

പിന്നിതു വരെ ഫോറിന്‍ കറന്‍സിയുമായി തിരോന്തരത്ത് ഇറങ്ങിയിട്ടില്ല എന്നു മാത്രമല്ല ഹാന്‍ഡ് ബാഗല്ലാതെ മറ്റൊന്നും കൂടെ കൂട്ടാറുമില്ല.

Friday, July 06, 2007

വല്യമായിക്ക് നന്ദി പൂര്‍വ്വം ഒരു കുറ്റി പുട്ട്.

പുട്ട് നിര്‍മ്മാണത്തിന് എളുപ്പ വഴി കാട്ടി തന്ന വല്യമായിക്ക് ഹൃദയപൂര്‍വ്വം ഞങ്ങള്‍ ആദ്യം വിളയിച്ചെടുത്ത പുട്ട് സമര്‍പ്പിക്കുന്നു.

ബൂലോകരെ വല്യമായി ഇവിടെ കുറിച്ച ഒരു കമന്റാണ് ഈ പുട്ട് നിര്‍മ്മാണത്തിന് പ്രചോതനം ആയത്. ഒരു പുട്ട് ആരാധകനായ എനിക്ക് ഗള്‍ഫില്‍ കിട്ടുന്ന അരിമാവിന്റെ വില കാരണം ബീടരുടെ സ്പെഷ്യലുകളില്‍ ഒരിനം മത്രമായിരുന്ന പുട്ട് ഇനി എന്നും ഉണ്ടാക്കാന്‍ കഴിയുന്ന തരത്തില്‍ ചിലവ് കുറഞ്ഞതും എളുപ്പവുമായി ഉണ്ടാക്കാന്‍ കഴിയുന്നു എന്നതാണ് ഈ പുതിയ അറിവില്‍ നിന്നും ലഭ്യമാകുന്നത്.

ഇതിന്റെ നിര്‍മ്മാണവിദ്യയുടെ പേറ്റന്റ് വല്യമായിയില്‍ മാത്രം നിക്ഷിപ്തമാണ്. ഇവിടെ ഈ പുട്ടു വിദ്യയുടെ രഹസ്യം വെളിവാക്കിയിട്ടുണ്ട്.

ഏവര്‍ക്കും പരീക്ഷിക്കാം. പുഴുക്കലരിയില്‍ മാത്രം. പച്ചരിയില്‍ പരാജയപ്പെടും.
വല്യമ്മായിക്ക് ഒരിക്കല്‍കൂടി നന്ദി.