Showing posts with label അമേരിക്ക. Show all posts
Showing posts with label അമേരിക്ക. Show all posts

Thursday, June 26, 2008

കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവന് വധശിക്ഷ വേണ്ട-അമേരിക്കന്‍ സുപ്രീം കോടതി.

കുഞ്ഞുങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്ന ലൂസിയാന സ്റ്റേറ്റിന്റെ നിയമത്തെ റദ്ദാക്കികൊണ്ട് അമേരിക്കന്‍ സുപ്രീം കോടതി വിധി പ്രസ്താവിച്ച വാര്‍ത്ത വന്നത്, നാല്പത്തിമൂന്ന് കാരന്റെ ലൈംഗിക വൈകൃതത്തിന് വിധേയയായി ജീവന്‍ വെടിയേണ്ടി വന്ന ഷാഹിനയെന്ന കുരുന്നിന്റെ ഓര്‍മ്മകള്‍ മനസ്സിനെ മരവിപ്പിക്കുന്ന ദിവസങ്ങളില്‍ ഒന്നായത് ഒരു പക്ഷേ യാദൃശ്ചികമായിരിക്കാം. ലോകത്തിലെ ഏറ്റവും പരിഷ്കൃതമായി ഗണിക്കപ്പെടുന്ന അമേരിക്കന്‍ ജീവിത സാഹചര്യങ്ങളില്‍ പോലും പിതാക്കന്മാരാലും വളര്‍ത്തഛന്മാരാലും അമ്മാ‍വന്മാരാലും അയല്‍വാസികളാലും ലൈംഗിക പീഡനത്തിനിരയാകുന്ന ബാല്യങ്ങളുടെ എണ്ണം നമ്മുടെ ജീര്‍ണ്ണതകളില്‍ നിന്നും തുലോം വിരളമല്ല എന്ന ഭീതിതമായ വസ്തുതയിലേക്കാണ് അമേരിക്കന്‍ സുപ്രീം കോടതി വിധിയുടെ ലിങ്കിലൂടെ പിടിച്ചു കയറുന്ന ഒരുവന്‍‍ എത്തിച്ചേരുന്നത്. അഞ്ചും എട്ടും വയസ്സുള്ള രണ്ടു പെണ്‍കുഞ്ഞുങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കിയ ലൂസിയാനക്കാരായ രണ്ട് സാമദ്രോഹികളുടെ വധശിക്ഷയാണ് അമേരിക്കന്‍ സുപ്രിം കോടതി വിധിയിലൂടെ റദ്ദാക്കപ്പെടുന്നത്.

കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നതിലൂടെ ലൈംഗിക സംതൃപ്തി നേടുന്ന ഒരുവന്‍ ജീവിച്ചിരിക്കാനുള്ള അവകാശം ഉള്ളവനല്ല എന്നതാണ് വസ്തുത. അവന്‍ ഒരു സാമുഹ്യ ജീവിയും അല്ല. മനുഷ്യന്‍ എന്ന പദത്തേക്കാള്‍ “ജന്തു” എന്ന പദമാണ് ഇവര്‍ക്ക് യോജിക്കുന്നതും. ഈ ജന്തുക്കളെ സമൂഹത്തില്‍ ജീവിക്കാന്‍ അനുവദിക്കുന്നത് പേയ് പിടിച്ച നായ്ക്കളെ ജനസഞ്ചയത്തിനിടയിലേക്ക് തുറന്ന് വിടുന്നതിനേക്കാള്‍ അപകടമാണ്. പേപ്പട്ടി കടിച്ചാല്‍ പ്രതിരോധ കുത്തിവെയ്പിലൂടെ ജീവന്‍ രക്ഷിക്കാം. ഈ ജന്തുക്കളുടെ അക്രമണത്തിന് വിധേയമാകുന്ന കുഞ്ഞുങ്ങള്‍ക്ക് പിന്നെ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ കഴിയുക അപൂര്‍വ്വമാണ്. മിക്കവരും മരണത്തെ പുല്‍കുകയാണ് പതിവ്.

മനുഷ്യന് വധശിക്ഷ വിധിക്കുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ല. വധശിക്ഷ ഒരു ശിക്ഷാവിധിയേ അല്ല. ഒരു തരം പ്രതികാരമാണത്. നിയമവിധേയമായ പ്രതികാരം. കൊല ആരു ചെയ്താലും അത് തെറ്റ് തന്നെ. ഭരണകൂടത്തിനും നിയമത്തിന്റെ ആ‍നുകൂല്യത്തില്‍ ഒരുവനെ കൊല്ലാനുള്ള അവകാശം ഇല്ല. കൊടും ക്രൂരതയ്ക്ക് ശിക്ഷയായി കൊലപ്പെടുത്തുക എന്നാല്‍ കുറ്റവാളിയെ ഒരു നിമിഷം മുന്നേ രക്ഷപെടുത്തുക എന്നതാണര്‍ത്ഥം. മരിക്കുന്നവന്‍ ശിക്ഷിക്കപ്പെടുന്നില്ല. ജീവിച്ചിരുന്നെങ്കില്‍ മാത്രമേ അവന്‍ ശിക്ഷിക്കപ്പെടുന്നുള്ളു. മരണമെന്ന പരമമായ പ്രപഞ്ച സത്യത്തിലേക്ക് ഒരുവനെ ഒരു നിമിഷം മുന്നേ തള്ളിവിടുന്നത് എങ്ങിനെ ശിക്ഷയാകും? കൊടും ക്രൂരതകള്‍ക്ക് മുതിരുന്നവന് പാഠമാണ് വധശിക്ഷയെന്ന ന്യായവും വെറും ജലരേഖയാണ്. കൊടും ക്രൂരതയ്ക് പുറപ്പെടുന്നവന്‍ ചെയ്യുന്ന തെറ്റിന്റെ ശിക്ഷയെ തൂക്കി നോക്കിയിട്ടല്ല കുറ്റം ചെയ്യുന്നത്. രക്ഷപെടാനുള്ള മാര്‍ഗ്ഗങ്ങള്‍ ഒരുക്കി വെയ്ക്കുക എന്നതല്ലാതെ കിട്ടുന്ന ശിക്ഷയെ കുറിച്ച് പഠിച്ചിട്ടാണ് ഒരുവന്‍ കുറ്റം ചെയ്യാന്‍ പുറപ്പെടുന്നത് എന്ന നിഗമനം എത്രത്തോളം ബാലിശമാണ്?

വധശിക്ഷ ഒരു ശിക്ഷാവിധി അല്ല എന്നതു കൊണ്ട് തന്നെ അത് നിരോധിക്കേണ്ടതുമാണ്. കുറ്റം ചെയ്തവന്‍ ശിക്ഷയായി കൊല്ലപ്പെട്ടാല്‍ രണ്ടുനാള്‍ ദിനം കൊണ്ട് ആ വാര്‍ത്ത സമൂഹത്തില്‍ നിന്നും മറയും. ചെയ്ത തെറ്റിനുള്ള ശിക്ഷ പച്ച ജീവനോടെ അനുഭവിച്ച് തീര്‍ക്കാനുള്ള സാഹചര്യമാണ് നിയമ വ്യവസ്ഥയില്‍ ഉണ്ടാകേണ്ടുന്നത്. കൊടും ക്രൂരതകള്‍ക്ക് അവസരം പാര്‍ത്തിരിക്കുന്നവര്‍ക്കും പൈശാചിക കുറ്റവാസനകള്‍ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നവര്‍ക്കും കുറ്റവാളി ജീവനോടെയിരുന്ന് ശിക്ഷിക്കപ്പെടുന്നതാണ് പാഠമാകുക. സുന്ദരമായ ജീവിതത്തിന്റെ വര്‍ണ്ണങ്ങള്‍ കെട്ട് സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് ഏകാന്ത വാസം അനുഭവിക്കുക എന്നത് വധശിക്ഷയ്ക്കും എത്രയോ ഉയര്‍ന്ന ദണ്ഡനമുറയാണ്?

ഒമ്പത് വയസ്സുകാരിയെ മാനഭംഗത്തിന്നിരയാക്കി കൊലപ്പെടുത്തിയ ഭൂമിമലയാളത്തിലെ ജന്തുവിനും ലൂസിയാനയിലെ ജന്തുക്കള്‍ക്കും ഒരേ മുഖമാണുള്ളത്. ജീര്‍ണ്ണതയുടെ പുഴുത്ത് നാറിയ മുഖം. ഈ ജീര്‍ണ്ണത ഇക്കൂട്ടരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. നാം അധിവസിക്കുന്ന സമൂഹത്തിലാകെ ഇഴകി ചേര്‍ന്നിരിക്കുന്ന മഹാ വിപത്താണ്.

ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള അശ്ലീലത കുട്ടികളുമായി ബന്ധപ്പെട്ടതാണ് എന്ന വസ്തുത ഒട്ടും രഹസ്യമല്ല. കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക വൈകൃതങ്ങള്‍ ചിത്രീകരിക്കുകയും അത് വിതരണം ചെയ്യുകയും ചെയ്യുന്ന ഒരു മാഫിയ തന്നെ ഇന്ന് ലോകത്ത് നിലവിലുണ്ട്. പണത്തിനായി കുട്ടികളെ പീഡിപ്പിച്ച് നീല ചിത്രം നിര്‍മ്മിക്കുന്ന ഒരുവന്‍ ആ ഉത്പന്നം നട്ടു നനച്ച് വളര്‍ത്തി വിളവെടുത്തല്ല പണമുണ്ടാക്കുന്നത്. കുട്ടികളെ പീഡിപ്പിക്കുന്നത് കാണാന്‍ കാത്തിരിക്കുന്ന ഒരു സമൂഹത്തിന് വിറ്റ് പണമുണ്ടാക്കാനാണ് പെണ്‍കുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്നത്. അഥവാ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത്, പണം കൊടുത്ത് ആ നീലചിത്രങ്ങള്‍ വാങ്ങുന്ന ഒരു സമൂഹത്തിന്റെ മാനസികോല്ലാസത്തിന് വേണ്ടിയാണ്. ഒരു ജന്തുവിന്റെ ഒരു നിമിഷത്തെ മാനസിക വൈകൃതത്തിന് വിധേയമാകുന്നതിനേക്കാള്‍ എത്രയോ മടങ്ങ് ക്രൂരമാണ് കൃത്യമായ തിരകഥയുടെ അകമ്പടിയോടെ ക്യാമറയുടെ മുന്നില്‍ രതിവൈകൃതങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്ന കുട്ടികളുടെ അവസ്ഥ?

പിഞ്ചുപെണ്‍കുഞ്ഞുങ്ങളെ ഉപയോഗിച്ചുള്ള രതിവൈകൃതങ്ങള്‍ക്ക് വിപണിയുണ്ടാകുന്നത് സമൂഹത്തിന്റെ മുഴുവന്‍ സാംസ്കാരിക ജീര്‍ണ്ണതയ്ക്ക് മകുടോദാഹരണമാണ്. പീഡനത്തിനിരയാക്കുന്നവര്‍ ചെയ്യുന്ന ക്രൂരതയ്ക്കും മേലെയാണ് അത് വിലകൊടുത്ത് വാങ്ങി ആസ്വാദിക്കുന്നവര്‍ ചെയ്യുന്ന തെറ്റ്.

സമൂഹത്തില്‍ സ്വതന്ത്രമായി ജീവിക്കാനുള്ള ഒരവകാശവും പെണ്‍കുഞ്ഞുങ്ങളെ പച്ച ജീവനോടെ കടിച്ച് കീറുന്നവനില്ല. ഒരു നിമിഷത്തെ മാ‍നസിക വൈകല്യത്തില്‍ കുഞ്ഞുങ്ങള്‍ക്ക് മേലേ കടന്ന് കയറുന്നവനെ ഭ്രാന്താശുപത്രിയിലടയ്ക്കാം. പക്ഷേ വ്യക്തമായ ലക്ഷ്യത്തോടെ കുഞ്ഞുങ്ങളെ കച്ചവടത്തിനായി പീഡിപ്പിക്കുകയും ആ പീഡനങ്ങള്‍ ആസ്വൊദിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ ആജീവനാന്തം കാരാഗൃഹത്തിലടയ്ക്കണം. വധശിക്ഷ എന്നാല്‍ ആ ജന്തുക്കളെ രക്ഷപ്പെടുത്തുക എന്നതാണ് അര്‍ത്ഥം. സാമൂഹിക ജീവിതത്തില്‍ നിന്നും ഇരുട്ടറയിലേക്ക് മാറ്റപ്പെടുന്ന ഇത്തരം കൊടും പാതകികളെ ഇടയ്ക്കിടയ്ക്ക് പുറം ലോകത്തിന് കാട്ടിയും കൊടുക്കണം-മനുഷ്യനും മൃഗത്തിനും ഇടയ്ക്കുള്ള അവസ്ഥയില്‍ കാരാഗൃഹ വാസം അനുഭവിക്കുന്നവന്റെ ജീവിതാവസ്ഥകള്‍ പുറം ലോകത്ത് ജീവിച്ചിരിക്കുന്ന പകല്‍ മാന്യന്മാരായ കുറ്റവാളികള്‍ക്ക് പാഠമാകാന്‍.


പെണ്‍കുഞ്ഞുങ്ങളുടെ മേലുള്ള ലൈംഗിക പീഡനം കൊടും പാതകങ്ങളുടെ ഗണത്തില്‍ പെടുത്താവുന്ന ഒന്ന് തന്നെ. പക്ഷേ അതിന് മരണ ശിക്ഷയല്ല വേണ്ടത് എന്ന അമേരിക്കന്‍ സുപ്രീം കോടതി വിധി സാധൂകരിക്കപ്പെടുന്നത്, ജീവിച്ചിരിക്കുന്ന കുറ്റവാളിയേ ശിക്ഷിക്കപ്പെടുന്നുള്ളു എന്ന തത്വത്തിലൂടെയാണ്. തൂക്കിലേറ്റപ്പെടുന്നവന് വധശിക്ഷയൊരിയ്ക്കലും ഒരു ശിക്ഷാവിധിയാകുന്നില്ല. ചെയ്ത തെറ്റിനുള്ള ശിക്ഷ പച്ച ജീവനോടെ അനുഭവിച്ച് തീര്‍ക്കാന്‍ ഈ ജന്തുക്കളെ അനുവദിയ്ക്കണം. അത് തന്നെയാണ് വധശിക്ഷയ്ക്ക് വിധേയനാകുന്ന കുറ്റവാളിയേക്കാള്‍ സമൂഹത്തിന് പാഠമാകുന്നതും.

Saturday, May 10, 2008

അമേരിക്കയില്‍‌ നിന്നും ലോകം കാംക്ഷിക്കുന്നത് എന്തെന്നാല്‍...

അമേരിക്കയില്‍ ഒരു പ്രസിഡന്റിനെ തിരഞ്ഞെടുക്കുക എന്നാല്‍ ഏക ധ്രുവ ലോക ക്രമത്തില്‍ ഒരു അന്താരാഷ്ട്രാ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന് തുല്യമാണ്. അമേരിക്കന്‍ പ്രസിഡന്റ് അമേരിക്കക്ക് വേണ്ടി എന്ത് ചെയ്യുന്നു എന്നതിലുപരി അന്താരാഷ്ട്രാ പൊതു സമൂഹത്തിന് വേണ്ടി എന്തു ചെയ്യുന്നു എന്നുള്ളതാണ് ചിന്തനീയം. അമേരിക്കയുടെ ഭരണത്തലവന്‍ കഴിവ് കെട്ടവനും ഹിംസയെ പ്രോത്സാഹിപ്പിക്കുന്നവനും സ്വന്തം പ്രജകള്‍ക്ക് പോലും അനഭിമതനും ആയിതീര്‍ന്നാല്‍ ലോക സമാധാനത്തിനും പൊതു ജീവിതത്തിനും ആ പ്രസിഡന്റ് പദവി ഏല്പിക്കുന്ന അഘാതങ്ങള്‍ ചെറുതല്ലാത്തതായിരിക്കും. ഇന്ന് ലോകം നേരിടുന്ന പ്രതിസന്ധികള്‍ തന്നെയാണ് അതിനുദാഹരണം.


ഒരു രാജ്യത്തെ ഭരണ കൂടത്തിന്റെ വീഴ്ചയില്‍ നിന്നും ജനതയുടെ ശ്രദ്ധ തിരിച്ച് വിടുവാന്‍ പലപ്പോഴും ഭരണാധികാരികള്‍ കാട്ടുന്ന ചെപ്പടി വിദ്യകളില്‍ ഒന്നാണ് അന്യ രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്ന് കയറ്റം. ആ നശിച്ച സെപ്തംബര്‍ പതിനൊന്നിന്റെ തലേന്ന് വരെ ഭൂ‍ലോകത്തെ ഏറ്റവും സുരക്ഷിതരായ ഒരു സമൂഹമാണ് തങ്ങെളെന്നായിരുന്നു അമേരിക്കന്‍ ജനത കരുതിയിരുന്നത്. ഏതാനും കൂലിപടയാളികള്‍ ഒന്നിരുത്തി ചിന്തിച്ച് ഒത്തുപിടിച്ചപ്പോള്‍ തകര്‍ന്നത് ഒരു ഇരട്ട കെട്ടിടം മാത്രം ആയിരുന്നില്ല. ചോദ്യം ചെയ്യപ്പെടാനാകാത്ത ശക്തികളാണ് തങ്ങളെന്ന അതുവരെയുണ്ടായിരുന്ന അമേരിക്കന്‍ പൊതു സമൂഹത്തിന്റെ വിശ്വാസം കൂടിയാണ്. ആ തകര്‍ച്ചയുടെ അടിവേര് ചെന്ന് നില്‍ക്കുന്നത് ആഭ്യന്തര സുരക്ഷയില്‍ ഭരണകൂടത്തിനുണ്ടായ ഭീതിതമായ പിഴവിലേക്കാണ്. ആ പിഴവ് മറച്ച് വെക്കാനാണ് ആദ്യം അഫ്‌ഗാനിസ്ഥാനിലേക്കും പിന്നെ ഇറാക്കിലേക്കും അമേരിക്കന്‍ ഭരണകൂടം ഇരച്ച് കയറിയത്.

ആറ് വര്‍ഷത്തിനിപ്പുറവും അക്രമകാരികളെ അമര്‍ച്ച ചെയ്യാന്‍ തങ്ങളെ കൊണ്ട് കഴിഞ്ഞിട്ടില്ല എന്ന് അമേരിക്കന്‍ ഭരണകൂടം കുറ്റ സമ്മതം നടത്തുമ്പോള്‍ ആറ് വര്‍ഷത്തിനപ്പുറം അമേരിക്കന്‍ പൌരന്മാര്‍ എത്രത്തോളം സുരക്ഷിതരായിരുന്നു അല്ലെങ്കില്‍ ലോകം എത്രത്തോളം അപകട രഹിതമായിരുന്നു എന്ന് കൂടി ചിന്തിക്കണം. തങ്ങളുടെ പിഴവുകളുടെ ഫലമായി ഉണ്ടായ ഒരു സംഭവത്തിന് പ്രതികാരത്തിനിറങ്ങി തിരിച്ചവര്‍ ലോകത്ത് കൂടുതല്‍ അനാഥരെ സൃഷ്ടിച്ചു. അനാഥത്വം തീവ്രവാദികള്‍ക്കും ഭീകരതക്കും ജന്മം നല്‍കി. അങ്ങിനെ അമേരിക്കയുടെ താരതമ്യേന കഴിവു കെട്ട, ലോക സമൂഹത്തിന്റെ നിലനില്പിനെ കുറിച്ച് ചിന്തിക്കാത്ത ഒരു അമേരിക്കന്‍ പ്രസിഡന്റിന്റെ കീഴില്‍ ലോകം ഏറ്റവും ദുര്‍ഘടമായ പാതയിലൂടെ സഞ്ചരിക്കാന്‍ നിര്‍ബന്ധിതമായി. അമേരിക്കന്‍ പ്രസിഡന്റിന്റെ പിടിപ്പുകേടില്‍ ലോകം ദുരന്തങ്ങളില്‍ നിന്നും ദുരന്തങ്ങളിലേക്ക് പ്രയാണം നടത്തവേയാണ് രണ്ടായിരത്തി എട്ടിലെ പൊതു തിരഞ്ഞെടുപ്പ് കടന്ന് വരുന്നത്.


ഹില്ലാരി ക്ലീന്റണ്‍ അമേരിക്കയുടെ പ്രഥമ വനിതയായിരുന്ന ഒരു കാലഘട്ടത്തില്‍ അവരുടെ നയ ചാതുരിയില്‍ അത്ഭുതം തോന്നിയിരുന്നു. ഡയാന രാജകുമാരി ലോകത്തിന് എങ്ങിനെ പ്രിയപ്പെട്ടവളായിരുന്നുവോ അതിന് തുല്യമോ അല്ലെങ്കില്‍ ഒരു പടി കൂടിയോ ലോകം ഹില്ലാരിയെ സ്നേഹിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. രണ്ടായിരത്തി എട്ടിലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ശ്രീമതി ഹില്ലാരി സ്ഥാനാര്‍ത്ഥിയാകും എന്ന് വാര്‍ത്തകള്‍ വന്നപ്പോള്‍ അമേരിക്കയില്‍ ആദ്യമായി ഒരു വനിതാ പ്രസിഡന്റ് ഉണ്ടാകുന്നു എന്നതിലുപരി ലോക ക്രമത്തിന് പുതിയ മാനങ്ങള്‍ ഉണ്ടാകും എന്ന സന്തോഷമാണ് ലോക സമാധാനം കാംക്ഷിക്കുന്ന ഏവര്‍ക്കും ഉണ്ടായത്. ബാരിക്ക് ഒബാമയുടെ സ്ഥാനാര്‍ത്ഥിത്വം ഹില്ലാരിക്ക് ഉറക്കം നഷ്ടപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ മുതലാണ് ശ്രീമതി ഹില്ലാരിയുടെ തനിനിറം പുറത്ത് വരാന്‍ തുടങ്ങിയത്.

രണ്ടായിരത്തി എട്ടില്‍ അമേരിക്കയുടെ പ്രസിഡന്റ് താനായിരിക്കുമെന്ന് ഉറപ്പിച്ച് പ്രചാരണം ആരംഭിച്ച ശ്രീമതി ഹില്ലാരി തിരഞ്ഞെടുപ്പ് പ്രകൃയയില്‍ നിന്നും പതുക്കെ പതുക്കെ പുറന്തള്ളപ്പെട്ടു കൊണ്ടിരിക്കുന്നു. ഒരിക്കലും ഇങ്ങിനെയൊരു പരിണതി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച നിമിഷങ്ങളില്‍ ശ്രീമതി ഹില്ലാരി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. നോര്‍ത്ത് കാരളൈന്‍ പ്രൈമറിയിലെ പരാജയവും ഇന്‍‌ഡ്യാനയിലെ നിറമില്ലാത്ത വിജയവും ഹില്ലാ‍രി ക്ലിന്റണെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള മത്സരയോട്ടത്തില്‍ നിന്നും പിന്‍‌വാങ്ങാന്‍ നിര്‍ബന്ധിതയാക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് അതാത് രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിന് വേണ്ടി നടത്തപ്പെടുന്ന പ്രൈമറികളിലെ വോട്ടെടുപ്പ് അവസാ‍നത്തോടടുക്കുമ്പോള്‍ തുടക്കം മുതല്‍ തന്നെ ഹില്ലാരിയെ പിന്തള്ളിയ ഒബാമ തന്റെ സ്ഥാനാര്‍ത്ഥിത്വം അവസാനം നടന്ന രണ്ട് പ്രൈമറികളില്‍ കാട്ടിയ തിളക്കമാര്‍ന്ന പ്രകടനത്തിലൂടെ ഉറപ്പിച്ചിരിക്കുന്നു.


ഒരു തിരിച്ചുവരവ് ഹില്ലാരിക്ക് ഇന്നി അപ്രാപ്യമാണ്. അത് മറ്റേരേക്കാളും അറിയുന്നത് ഹില്ലാരിക്കാണ് താനും. പിന്നെയും അവസാനം ഫലം വരുന്നതു വരെയും പോരാടും എന്ന നിലപാടിലേക്ക് ഹില്ലാരി നീങ്ങുന്നത് എന്തു കൊണ്ടാണ്? ഒന്നും കാണാതെയാകില്ല ഹില്ലാരി ഈ തീരുമാനം എടുത്തിരിക്കുക.ആന്റി ക്ലൈമാക്സിലേക്ക് നീങ്ങുന്ന ഹില്ലാരി ഒബാമ പോരാട്ടത്തിനൊടുവില്‍ ഹില്ലാരി തന്നെ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയാകുന്നിടത്ത് ആയിരിക്കും ഈ നാടകങ്ങള്‍ അവസാനിക്കുക. സൂപ്പര്‍ ഡെലിഗേറ്റുകളുടെ പിന്തുണയോടെ ഹില്ലാരി അടുത്ത അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും മെക്കയനോട് പരാജയം ഏറ്റു വാങ്ങുകയും ചെയ്യും.


സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാന്‍ തന്റെ സഹപ്രവര്‍ത്തകനായിരുന്ന എതിര്‍ സ്ഥാനാര്‍ത്ഥിയ്ക്കെതിരേ പോലും ഏത് നെറികെട്ട പ്രചാരണവും നടത്താന്‍ മടിക്കാത്ത, പൊട്ടിക്കരഞ്ഞും പുലഭ്യം പറഞ്ഞും വോട്ടു കൂട്ടാന്‍ ശ്രമിക്കുന്ന ശ്രീമതി ഹില്ലാരി ക്ലിന്റണില്‍ നിന്നും അമേരിക്കയോ അല്ലെങ്കില്‍ അന്താരാഷ്ട്ര സമൂഹമോ എന്ത് പ്രതീക്ഷിക്കണം? പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പോലും ആകുന്നതിന് മുന്നേ ഒരു രാഷ്ട്രത്തിനെതിരേ യുദ്ധ പ്രഖ്യാപനം നടത്തുന്ന ശ്രീമതി ഹില്ലാരി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കക്കും ലോകത്തിനും വരുത്തി വെക്കാന്‍ പോകുന്ന വിനകള്‍ എന്തൊക്കെയാകും? എന്ത് വിലകൊടുത്തും വിജയം വരിക്കാന്‍ ശ്രമിക്കുന്ന ഒരു നേതാവും ഒരു ജനതക്കും ഹിതകരമല്ല. ശ്രീമതി ഹില്ലാരിയെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും തടയാന്‍ ശ്രമിക്കുന്ന ഡെമോക്രാറ്റ് പാര്‍ട്ടീ പ്രവര്‍ത്തകര്‍ ലോകത്തെ തന്നെയാണ് രക്ഷിക്കാന്‍ ശ്രമിക്കുന്നത്.

അമേരിക്കയില്‍ ഒരു മാറ്റം അനിവാര്യമാണ്. ബാരിക് ഒബാമ അമേരിക്കയില്‍ മാറ്റത്തിന് നാന്നി കുറിക്കുമെന്ന് ലോകം കരുതുന്നു. ആ മാറ്റം സമാധാനപരമായ ലോക ക്രമത്തിനും അനിവാര്യമാണ്. ബാരിക്ക് ഒബാമയില്‍ ലോകം വേറിട്ട ഒരു അമേരിക്കന്‍ പ്രസിഡന്റിനെയാണ് ദര്‍ശിക്കുന്നത്. അന്താരാ‍ഷ്ട്രാ സമൂഹത്തിന്റെ പ്രതീക്ഷക്കൊത്ത് അമേരിക്കന്‍ പ്രസിഡന്റാകുന്ന ബാരിക് ഒബാമക്ക് ഉയരാന്‍ കഴിയുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബാരിക് ഒബാമ മത്സരിക്കാന്‍ ഉണ്ടാകില്ല.

ലോകത്തെ ഏറ്റവും പരിഷ്കൃത സമൂഹം വംശീയതയുടെ പേരില്‍ ബാരിക്ക് ഒബാമയെ പിന്നിലേക്ക് മാറ്റി ശ്രീമതി ഹില്ലാരിയെ സ്ഥാനാര്‍ത്ഥിയാക്കും. പെണ്ണിനെ പ്രസിഡന്റാക്കാന്‍ മടിക്കുന്ന അമേരിക്കന്‍ യാഥാസ്തിക സമൂഹം ഹില്ലാരി എന്ന പെണ്ണിനെതിരേ വോട്ട് കുത്തും. ശ്രീമാന്‍ ബുഷിന്റെ യഥാര്‍ത്ഥ പിന്‍ഗാമിയായ, യുദ്ധവെറിയില്‍ മുന്‍‌ഗാമിയേക്കാള്‍ ഒട്ടും പിന്നിലല്ലാത്ത മെക്കയന്‍ ലോകത്തെ ബുഷിന്റെ പാതയിലൂടെ തന്നെ ആട്ടിതെളിക്കും. യുദ്ധങ്ങള്‍ പരമ്പരയാകും. അനാഥര്‍ ഇന്നിയും കൂടും. തീവ്രവാദം ലോകക്രമമായി തീരും. ഇതില്‍ കൂടുതല്‍ ഒന്നും ലോകത്തെ വന്‍ ശക്തിയില്‍ നിന്നും പ്രതീക്ഷിക്കുക വയ്യ.

Saturday, May 03, 2008

വെളിവ് കെട്ടവന്റെ വെളിപാടുകള്‍‌ !

“ഭാരത ദരിദ്രവാസികളേ നിങ്ങള്‍ പഷ്ണി കിടക്കൂ...ഞങ്ങള്‍ക്ക് തിന്നു കുടിച്ച് ആര്‍മ്മാദിക്കാനായി!”

പറയുന്നത് ലോകത്തിലേ ഏറ്റവും പരിഷ്കൃതസമൂഹമെന്ന് സ്വയം ഊറ്റം കൊള്ളുന്ന അമേരിക്കയുടെ ഭരണത്തലവന്‍. അസ്സഹിഷ്ണുതയുടെ ആള്‍രൂപമാണ് താനെന്ന് അനുനിമിഷം തെളിയിച്ചുകൊണ്ടിരിക്കുന്ന ജോര്‍ജ്ജ് ബുഷിന്റേതായി ഇപ്പോള്‍ വന്ന പ്രസ്ഥാവന ഭാരതത്തിലെ ദരിദ്രനാരായണന്മാര്‍ മൂന്ന് നേരം ഭക്ഷണം കഴിച്ചു തുടങ്ങിയതിനെതിരേയാണ്. ലോക ഭക്ഷ്യ പ്രതിസന്ധിക്ക് കാരണം ഭാരതത്തിലെ ദാരിദ്ര്യപേക്കോലങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് കഞ്ഞികുടിച്ചു തുടങ്ങിയതാണെന്നാണീ വിദ്വാന്റെ കണ്ടെത്തല്‍.

“ഞങ്ങളുടെ എണ്ണ എങ്ങിനെ നിങ്ങളുടെ ഭൂമിക്കടിയില്‍ വന്നൂ.....”
ഇതായിരുന്നു കുറച്ച് കാലമായി ജോര്‍ജ്ജ് ബുഷിന്റെ പ്രശ്നം. ആ പ്രശ്ന പരിഹാരത്തിനായി എണ്ണയുല്പാദന രാജ്യങ്ങളിലേക്കുള്ള തേരോട്ടം ഇറാക്കില്‍ തട്ടി നിന്നും പോയി. ഇറാനെ തൊടാനാണെങ്കില്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ ഉശ്ശിര് പോരാ താനും. നാലും മൂന്നും ഏഴ് താടിക്കാരായ അല്‍ഖായിദാക്കാരെ കഴിഞ്ഞ നാലഞ്ച് വര്‍ഷമായി വേട്ടയാടാന്‍ തുടങ്ങിയിട്ടും അവരെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല എന്ന ഉളിപ്പില്ലാത്ത പ്രസ്ഥാവനക്ക് പിന്നാലെ ഭാരത ദാരിദ്ര്യത്തിന്റെ മേലേ കുതിരകേറാനാണ് അമേരിക്കന്‍ പ്രസിഡന്റ് ശ്രമിക്കുന്നത്.

ലോകത്ത് ഭക്ഷ്യ പ്രതിസന്ധിയുണ്ടോ? ഭക്ഷ്യ പ്രതിസന്ധിയെന്നാല്‍ പണംകൊടുത്താലും ഭക്ഷ്യ വസ്തുക്കള്‍ ലഭിക്കാത്ത അവസ്ഥയാണ്. ഇന്ന് പണം കൊടുത്താല്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ലഭിക്കുന്നുണ്ട്. അതായത് ഭക്ഷ്യപ്രതിസന്ധിയല്ല ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്നം, ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവാണ്.


ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവിന് കാരണമെന്താണ്? ഭാ‍രതത്തിലെ ദരിദ്രനാരായണന്മാര്‍ മൂന്ന് നേരം കഞ്ഞികുടിച്ചു തുടങ്ങിയതോ? അങ്ങിനെയൊരു വിലയിരുത്തലിന് ജോര്‍ജ്ജ് ബുഷും കൊണ്ടാലിസാ റൈസും മുതിര്‍ന്നത് ഏത് സ്റ്റാറ്റിക്സിന്റെ അടിസ്ഥാനത്തിലാണ്? ഭാരതത്തില്‍ നിന്നും അധിക ധാന്യശേഖരം അമേരിക്കയിലെ സാധാരണക്കാരെ തീറ്റിപ്പോറ്റുന്നു എന്നൊന്നും ഇതുവരെ പറഞ്ഞ് കേട്ടിട്ടില്ല. കുറേ കൊഞ്ചും തവളയും കുരുമുളകും കയറ്റി അയക്കുന്നുണ്ട് എന്നത് വാസ്തവം. പക്ഷേ മുട്ടവിറ്റ് കപ്പ വാങ്ങിക്കഴിക്കുന്ന ഭാരതീയന്റെ ഭക്ഷ്യസംസ്കാ‍രത്തിലെങ്ങും കൊഞ്ച് തവള കുരുമുളക് തുടങ്ങിയവ കടന്നുവന്നിട്ടുണ്ട് എന്ന് തോന്നുന്നില്ല. പിന്നെ എങ്ങിനെ ഭാരതം ദാരിദ്ര്യത്തെ അതിജീവിക്കുന്നത് അമേരിക്കയിലെ അല്ലെങ്കില്‍ ലോകത്തിലെ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് കാരണമാകും?


അപ്പോള്‍ അതല്ല വസ്തുത. ലോകത്തിലെ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനക്ക് കാരണം എണ്ണവിലയിലുണ്ടായ അഭൂതപൂര്‍വ്വമായ ഉയര്‍ച്ചയാണ്. ബാരലിന് നൂറ്റിപ്പതിനേഴ് ഡോളറില്‍ വിപണനം നടക്കുന്ന എണ്ണ ലോകത്ത് ഉണ്ടാക്കുന്ന പ്രതിസന്ധി തുല്യതയില്ലാത്തതാണ്. എണ്ണവില എന്തുകൊണ്ടിങ്ങനെ കുത്തനേ കയറുന്നു? ഉല്‍പ്പാദനം കുറച്ചിട്ടില്ലാ എന്നും ഉപഭോഗത്തിന് ആനുപാതികമായി തന്നെ ഉല്‍പ്പാദനം നടത്തുന്നുണ്ട് എന്നും എണ്ണയുല്‍പ്പാദക രാജ്യങ്ങളുടെ സാക്ഷ്യപത്രം വന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടില്ല. ഉല്‍പ്പാദനം കൂട്ടിയതു കൊണ്ടും എണ്ണയുടെ വിലകുറയുകയില്ലാ എന്നാണ് ഒപെക് രാജ്യങ്ങള്‍ ആ പ്രസ്ഥാവനയിലൂടെ സമര്‍ത്ഥിച്ചത്. അപ്പോള്‍ പിന്നെ എണ്ണ വില കൂടാനുള്ള കാരണം?

മധ്യേഷ്യയിലെ അനിശ്ചിതാവസ്ഥയാണ് ഇപ്പോള്‍ എണ്ണവില കുത്തനെ കയറി നില്‍ക്കാന്‍ കാരണമാകുന്നത്. ഇറാക്കിലെ പ്രതിസന്ധി പരിഹരിക്കപ്പെടുന്നില്ല. അതിനോടൊപ്പം ഇറാനെ ഇപ്പോള്‍ കയറി പിടിക്കും എന്ന അമേരിക്കയുടെ ഭീഷണിയും കൂടിയാകുമ്പോള്‍ നാളെ എന്തും സംഭവിക്കും എന്ന സ്ഥിതി. അതു കൊണ്ട് തന്നെ അവധി വ്യാപാ‍രത്തില്‍ എണ്ണ വിലകൂടി തന്നെ നില്‍ക്കുന്നു.

ഇല്ലാത്ത ആണവായുധം തേടി അമേരിക്ക ഏതു നിമിഷവും ഇറാനിലേക്ക് ഇരച്ച് കയറും, അത് മിക്കവാറും അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പേ ഉണ്ടാകും എന്ന് വിപണി ധരിച്ച് വെച്ചിരിക്കുന്നു. നാളെ ഇറാനില്‍ ഉണ്ടാകാവുന്ന ഏത് അമേരിക്കന്‍ നടപടിയും എണ്ണയുല്പാദനം തകിടം മറിക്കും. അത് മുന്‍ കൂട്ടി കാണുന്ന വിപണി എണ്ണവില ഉയര്‍ത്തി തന്നെ നിര്‍ത്തുന്നു. അതായത് എണ്ണവില ഇങ്ങിനെ ആകാശം മുട്ടേ നില്‍ക്കുന്നതിന് കാരണം അടിക്കടി ഇറാനേ അക്രമിക്കുമെന്ന് ആണയിടുന്ന അമേരിക്ക തന്നെ. എണ്ണവില ഉയരുന്നതിന്ന് ആനുപാതികമായി ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കും വിലകൂടുന്നു. ചുരുക്കത്തില്‍ എണ്ണവിലകൂടുന്നതിന് പ്രത്യക്ഷമായി തന്നെ കാരണക്കാരായ അമേരിക്ക തന്നെയാണ് ലോകത്ത് ഭക്ഷ്യോല്പന്നങ്ങളുടെ വിലകയറ്റത്തിനും കാരണം.


സ്വന്തം തെറ്റുകളില്‍ നിന്നും പാഠങ്ങള്‍ ഉള്‍കൊള്ളാതെ ലോക ജനതയെ അപ്പാടെ തങ്ങളുടെ ജനതക്കെതിരാക്കി മാറ്റി ലോക ജീവിത ക്രമം തന്നെ താളം തെറ്റിക്കുന്ന അമേരിക്കന്‍ ഭരണാധികാരികള്‍ അവരവരുടെ ചെയ്തികളുടെ ഫലമായുണ്ടാകുന്ന പ്രതിസന്ധികളെ മൂന്നാം ലോക രാജ്യങ്ങളുടെ പിടലിക്ക് വെച്ച് കെട്ടാന്‍ ശ്രമിക്കുന്നതിനെ ചോദ്യം ചെയ്യാന്‍ അമേരിക്കയിലെ തന്നെ സാധാരണ പൌരന്മാര്‍ക്ക് കഴിയാത്തിടത്തോളം ലോകത്തെ ഒരു പ്രതിസന്ധിയ്ക്കും പരിഹാരമുണ്ടാകില്ല.

--------------------------------------------------
ചേര്‍ത്ത് വായിക്കേണ്ടത് :
1. അനില്‍ ശ്രീയുടെ ‍ ഇന്‍ഡ്യാക്കാര്‍ ആര്‍ത്തി പിടിച്ചവര്‍ - ബുഷ്
2. സ്വ.ലേയുടെ ബുഷെക്കൊണോമിക്സ് : അരി വിലാപങ്ങള്‍
3. മൂര്‍ത്തിയുടെ ‘അരി’കില്‍ നീ ഉണ്ടായിരുന്നില്ലെങ്കില്‍
4. ഗുപ്തന്റെ വാനര ജന്മം
5. ഇഞ്ചിപെണ്ണിന്റെ ജോര്‍ജ്ജ് ബുഷറിയാന്‍.