Showing posts with label Chennai. Show all posts
Showing posts with label Chennai. Show all posts

Monday, April 20, 2020

വിശ്വസിച്ചാലും ഇല്ലെങ്കിലും - 3 : ചെന്നൈയിലെ ശിഥില പാലം

ന്ന് നമുക്ക് ചെന്നൈയിലെ  അടയാർ നദിക്കരയിൽ നിന്നും സമുദ്ര തീരത്തേക്ക് നടക്കാം. അവിടെ അടയാർ നദിയ്ക്ക് സമാന്തരമായി കടലിലേക്ക് മുഖം തിരിച്ച് ഒരു തകർന്ന പാലം കാണാം.  1967-ൽ  നിർമ്മിച്ചതാണ് ഈ പാലം. മുക്കുവർക്ക് ഹാര്ബറിലേക്ക് എളുപ്പം എത്തിച്ചേരാൻ വേണ്ടിയാണ് ഇങ്ങിനെ ഒരു പാലം ഉണ്ടാക്കിയത്. ചെന്നൈയിലെ ദുരൂഹതകൾ നിറഞ്ഞ ബസന്ത് നഗറിലാണ് ഈ ഫിഷർമെൻ പാലം.
.
1977-ൽ ശക്തമായ കടൽ ക്ഷോഭത്തിൽ പെട്ട് പാലം തകർന്നു. അന്ന് മുതൽ പാലം "ബ്രോക്കൺ ബ്രിഡ്ജ്" എന്ന പേരിൽ അറിയപ്പെട്ടു.  പാലത്തിൻറെ കരഭാഗത്ത് ഉള്ള ഭാഗം അതേ പടി നില നിന്നു. ഓരോന്ന് നടക്കേണ്ടത് നടക്കേണ്ട സമയത്ത് തന്നെ നടക്കുമല്ലോ? അത് ഗുണം ആണെങ്കിലും ദോഷം ആണെങ്കിലും. ഫിഷെർമാൻ ബ്രിഡ്‌ജ്‌ ബ്രോക്കൺ ബ്രിഡ്‌ജ്‌ ആയതിൻറെ പിറ്റേ വർഷം തകർന്ന പാലത്തിനു മുകളിൽ വെച്ച് ഒരു രാത്രിയിൽ ഒരു പെൺ കുട്ടി കൊല്ലപ്പെട്ടു.ക്രൂരമായ കൂട്ട ബലാത്സംഗത്തിന് ശേഷമാണ് ആ പെൺകുട്ടി കൊല്ലപ്പെട്ടത് എന്ന് പോസ്റ്റ്‌മോർട്ടത്തിൽ മനസ്സിലായി. പക്ഷേ കുറ്റവാളികളെ കണ്ടെത്താൻ ആയില്ല എന്ന് മാത്രമല്ല കൊല്ലപ്പെട്ട പെൺ കുട്ടിയെ കുറിച്ചും വിവരങ്ങൾ ഒന്നും ലഭിച്ചില്ല.
.
ദിവസങ്ങൾക്ക് ശേഷം ബ്രോക്കൺ ബ്രിഡ്ജിനു സമീപത്തെ രാത്രികാലങ്ങൾ ഭയത്തിന്റേത്‌ ആയി മാറി. ബ്രിഡ്ജിനു മുകളിൽ നിന്നും അസാധാരണമായ വെളിച്ചം കാണുന്നിടത്ത് ആണ് തുടക്കം. ചെന്ന് നോക്കുമ്പോൾ വെളിച്ചം അകന്ന് അകന്ന് കടലിലേക്ക് പോകും. ഇരുളും വെളിച്ചവും ഇഴചേർന്ന പെൺ രൂപം പാലത്തിനു മുകളിൽ കണ്ടിട്ടുണ്ട് എന്ന് സമീപ വാസികൾ സാക്ഷ്യ പെടുത്തുന്നുണ്ട്. രാത്രി ഒമ്പതരയ്ക്ക് ശേഷം ആരും അങ്ങോട്ട് പോകരുത് എന്ന് സമീപത്തെ ഷോപ്പുടമകൾ വിനോദ സഞ്ചാരികളെ ഓർമ്മപ്പെടുത്തും.
.
പകൽ സമയങ്ങളിൽ ഇപ്പോഴും സിനിമകളുടെയും ഷോർട്ട് ഫിലിമുകളുടെയും ഒക്കെ ഷൂട്ടിങ്ങും വിനോദസഞ്ചാരികളുടെ ഇടപെടലും കൊണ്ട് സജീവമാണ് ഈ പ്രദേശം. പക്ഷേ രാത്രിയായാൽ ശ്മശാന മൂകതയാകും. 1977-നു ശേഷം നിരവധി ദുർമരണങ്ങളും ഇവിടെ നടന്നിട്ടുണ്ട്. തിരിച്ചറിയാൻ ആകാത്ത ശവശരീരങ്ങൾ ആയിരുന്നു മിക്കതും. ഉടൽ മാത്രമാകും അവശേഷിക്കുക. ആത്മഹത്യകളാണോ കൊലപാതകങ്ങൾ ആണോ എന്ന് തിരിച്ചറിയാൻ ആകാത്ത മരണങ്ങൾ. ശിരസ്സ് നഷ്ടപ്പെട്ടത് നായ്ക്കളോ കുറുനരികളോ കടിച്ച് മാറ്റിയതാകാം എന്നാണു മിക്ക ശവ പരിശോധനകളും ശെരിവെക്കുന്നത്. ആളെ തിരിച്ചറിയാൻ ആകുന്നില്ല എന്നതാണ് ഇവിടെ നടക്കുന്ന മരണങ്ങളിലെ ദുരൂഹത.
.
കുറച്ച് കാലം മുന്നേ രണ്ടു സ്‌കൂട്ടറുകളിലായി  വിനോദ സഞ്ചാരികളായ ചെറുപ്പക്കാർ ബസന്ത് നഗറിലേക്ക് യാത്ര തിരിച്ചു. പോകും മുന്നേ ഒരു തെരുവ് ഷോപ്പിൽ നിന്നും ചായയൊക്കെ കുടിച്ച് ബസന്ത് നഗറിൻറെ പ്രത്യേകത കടക്കാരനോട് ചോദിച്ചു. കടയുടമ ബ്രോക്കൺ ബ്രിഡ്ജിനെ കുറിച്ചു അവരോട് പറഞ്ഞു. കൂട്ടത്തിൽ രാത്രി ഒമ്പതരയ്ക്ക് ശേഷം ആ വഴി പോകരുത് എന്നും.
.
രണ്ടു സ്‌കൂട്ടർ കാരും മറീനയിലും മറ്റും കറങ്ങി തിരിഞ്ഞു രാത്രി  ജീ.പീ.എസ്സിൽ "ബ്രോക്കൺ ബ്രിഡ്ജ് പിടിച്ച് വെച്ച് ബസന്ത് നഗറിലേക്ക് യാത്രയായി. കുറച്ച് നേരം കഴിഞ്ഞപ്പോൾ ട്രാഫിക്കിൽ പെട്ട്  രണ്ടു കൂട്ടരും വഴി പിരിഞ്ഞു. കുറേ കഴിഞ്ഞു അതിൽ ഒരാൾ മറ്റെയാളെ വിളിച്ച് എവിടെ എത്തി എന്ന് ചോദിച്ചപ്പോൾ പിന്നെയും ഒന്നര മണിക്കൂർ ദൂരം ജീ. പീ. എസ്സിൽ കാണിക്കുന്നുണ്ട് എന്ന് പറഞ്ഞു. പക്ഷേ വിളിച്ചയാൾ എത്ര ദൂരം ഉണ്ട് എന്ന് നോക്കാൻ മൊബൈൽ എടുത്ത വഴി മൊബൈൽ ബാറ്ററി തീർന്ന് ഓഫായിപ്പോയി. വീണ്ടും കുറച്ചു ദൂരം മുന്നോട്ട് പോയിട്ട് വഴിയരികിൽ കണ്ട തട്ട് കടയിൽ നിർത്തി ബ്രോക്കൺ ബ്രിഡ്ജ് ചോദിച്ചു. അവർ അപ്പോൾ ഏകദേശം ബ്രോക്കൺ  ബ്രിഡ്ജിനു അരികിൽ എത്തിയിരുന്നു.
.
ബൈക്ക് നിർത്തി അവർ തീരത്തിനടുത്തേക്ക് പോയി. അപ്പോൾ ബ്രിഡ്ജിന് മുകളിൽ നിന്നും ഒരു സ്ത്രീ അലറി കരയുന്ന ശബ്ദം കേട്ട പോലെ... ഇരുവരും നേരെ ഓടി ബ്രിഡ്ജിൽ കയറി. അപ്പോൾ അവിടം ശൂന്യം ആയിരുന്നു. പക്ഷെ പാലത്തിൻറെ അങ്ങേ തലയ്ക്കൽ ഒരു വെളിച്ചം. അവർ എന്താണ് എന്നറിയാത്ത ഒരു ഭയം അവരെ ഗ്രസിച്ചു. കുറച്ചു ദൂരം അവർ മുന്നോട്ട് പോയി. അപ്പോൾ ഒരു കറുത്ത പട്ടി അവർക്ക് അഭിമുഖമായി ഓടി വരുന്നു. നായയുടെ വരവ് കണ്ട് അവർ തിരിഞ്ഞോടി. പാലത്തിൽ നിന്നും ചാടി പിന്നെയും ഓടി. അപ്പോൾ വീണ്ടും പാലത്തിൽ നിന്നും സ്ത്രീയുടെ  അലർച്ചയും നിലവിളിയും കേട്ടു. ഭയന്ന് പോയ അവർ തിരിഞ്ഞു നോക്കുമ്പോൾ നായ അവരുടെ തൊട്ടു പിറകിൽ ഉണ്ട്. വീണ്ടും ഓടി കിതച്ച് ഇരുവരും ബൈക്ക് വെച്ചിരുന്നിടത്തേക്ക് എത്തി ചാടി പിടിച്ചു ബൈക്കിൽ കയറി തിരിഞ്ഞു നോക്കുമ്പോൾ നായയെ കണ്ടില്ല.ഭയന്ന് വിറച്ച് അവർ മടങ്ങി പോന്നു, അപ്പോൾ സമയം അർധരാത്രി ആകുന്നുണ്ടായിരുന്നു.
.
റൂമിൽ എത്തുമ്പോൾ മറ്റേ ബൈക്ക് കാർ റൂമിൽ ഉണ്ടായിരുന്നു. അവർ ഗൂഗിൾ മാപ്പും വെച്ച് ബ്രോക്കൺ ബ്രിഡ്ജിലേക്ക് പോകവേ ജീ പീ എസ്സിൽ വഴി തിരിഞ്ഞു കൊണ്ടേയിരുന്നു, ഒന്നര രണ്ടു മണിക്കൂറോളം ബൈക്ക് ഓടിച്ചിട്ടും ബ്രോക്കൺ ബ്രിഡ്ജിലേക്ക് എത്തുന്നതേ ഉണ്ടായിരുന്നില്ല. പിന്നെ ഇവരെ വിളിച്ചിട്ട് കിട്ടുന്നതും ഉണ്ടായിരുന്നില്ല. അത് കൊണ്ട് ഹോട്ടലിലേക്ക് മടങ്ങി പോന്നു.
.
തുടർന്ന് അവർ ഓഫായി പോയ ഫോൺ ചാർജിൽ വെച്ചു. അപ്പോൾ തന്നെ ഓൺ ആക്കി നോക്കുമ്പോൾ ഫോണിൽ 45 % ചാർജ്ജ് ഉണ്ടായിരുന്നു. ആശങ്കകൾ അസ്തമിക്കാതെ അവർ നടന്നതെല്ലാം പരസ്പരം പറഞ്ഞു. തുടർന്നു ബ്രോക്കൺ ബ്രിഡ്ജിനെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ നെറ്റിൽ സെർച്ച് ചെയ്തു. പിറ്റേന്ന് കബന്ധങ്ങൾ ആയി തീരത്ത് കിടക്കേണ്ടി വന്നില്ലല്ലോ എന്നാശ്വസിച്ച് അവർ മടങ്ങി പോയി.
.
ബ്രോക്കൺ ബ്രിഡ്ജിൽ നിന്നും കേട്ട ഏറ്റവും ദുരൂഹമായ സംഭവമാണ് ഈ ചെറുപ്പക്കാർക്ക് ഉണ്ടായത്. വേണ്ടത്ര ചാർജ്ജ് ഉണ്ടായിട്ടും ബാറ്ററി ചാർജ്ജ് തീർന്നത് പോലെ ഫോൺ ഓഫായത് ഒരു പക്ഷേ ഫോണിൻറെ പിഴവ് ആയിരിക്കാം എന്നത് അല്ലാതെ ജീ.പീ.എസ്സ് വഴി തെറ്റിച്ചത് മുതൽ ഉള്ള കാര്യങ്ങളിൽ ഇവർക്ക് വ്യക്തമായ വിശദീകരണങ്ങൾ ഇല്ല.
.
അജ്ഞാതരാൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് അതിക്രൂരമായി കൊല്ലപ്പെട്ട അജ്ഞാതയായ ആ പെൺ കുട്ടിയുടെ ആത്മാവ്   നീതി തേടി ഇപ്പോഴും അലയുന്നു എന്നാണു വാ മൊഴി. അവിടെ മരണപ്പെട്ടവർ എല്ലാവരും  ഇപ്പോഴും അജ്ഞാതരായി തുടരുകയും ചെയ്യുന്നു. 

Saturday, April 18, 2020

വിശ്വസിച്ചാലും ഇല്ലെങ്കിലും - 2 : ചെന്നൈയിലെ ഡീ മോണ്ടെ കോളനി.

ഇന്ന് നമ്മൾ പോകുന്നത് ചെന്നൈ  നഗരത്തിലെ  ഏറ്റവും ദുരൂഹത നിറഞ്ഞത് എന്ന് വിശ്വസിക്കപ്പെടുന്ന ഒരിടത്തേക്ക് ആണ്. "ഒറ്റയ്ക്ക് പോകരുത്" എന്ന് ഇപ്പോഴും വിലക്കപ്പെടുന്ന ഒരിടത്തേക്ക്. ഒരിക്കൽ പോയാൽ നമ്മളും പറയും ആ വഴിക്ക് ഒറ്റയ്ക്ക് പോകാതിരിക്കുന്നതാണ് നല്ലത് എന്ന്. ആ വഴിക്ക് പോയിട്ടുണ്ട് എങ്കിലും ഉള്ളിൽ കയറാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ഉള്ളിലേക്ക് ആരെയും കടത്തി വിടുന്നും ഇല്ല.
.
അഭിരാമപുരത്തെ സെൻറ് മേരീസ് റോഡിലൂടെ മുന്നോട്ടു പോകുമ്പോൾ റോഡ് വക്കത്ത് നിന്നും കുറച്ച് ഉള്ളിലേക്ക് കയറി ഒരു ബോർഡ് കാണാം. "Demonte Colony". ആ ബോർഡ് ചൂണ്ടി കാണിച്ചിരിക്കുന്നിടത്തേക്ക് കുറച്ച് ദൂരം മുന്നിലേക്ക് പോയാൽ അടുത്ത ബോർഡ് കാണാം.

 "This Property Belongs to Sir John D'  Monte Trust. Trespassers will be Prosecuted.  This Property is not for Sale"
.
ഇടതൂർന്ന മരങ്ങളും പകൽ പോലും ഇരുട്ട് മൂടി കിടക്കുന്നത് പോലെ തോന്നുന്ന ചുറ്റുപാടുകളും. അവിടെ തലയുയർത്തി നിൽക്കുന്ന കവാടത്തിനു ഉള്ളിൽ  ഡ്രാക്കുള സിനിമകളെ ഓർമ്മിപ്പിക്കുന്ന ഒരേ പോലെയുള്ള  വിശാലമായ 10  ഇരുനില ബംഗ്ളാവുകൾ. പോർച്ച്ഗീസ് വ്യാപാരിയായിരുന്ന  Lord John De Monte യുടെ സ്വത്ത് ആണിത്. ഒരു കാലത്ത് ചെന്നൈ നഗരത്തിന്റെ നല്ലൊരു ഭാഗം ഈ വ്യാപാരിയ്ക്ക് സ്വന്തമായിരുന്നു. ഇതിൽ ഒരു ബംഗ്ളാവിൽ അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും മകനും താമസിച്ചിരുന്നു.
.
തൻറെ  ഭാര്യയുടെ ഒരു ജന്മ ദിനത്തിൽ പ്രഭു പ്രത്യേകം പറഞ്ഞ് പണിതെടുത്ത ഒരു വജ്ര നെക്ലേസ് ഭാര്യക്ക് സമ്മാനമായി നൽകി. അത്യാഡംബരത്തോടെ ആഘോഷിക്കപ്പെട്ട ആ ജന്മ ദിനം ആയിരുന്നു പ്രഭുവിന്റെ ഭാര്യയുടെ സന്തോഷകരമായ അവസാനത്തെ ജന്മദിനം. ആ ജന്മ ദിനാഘോഷത്തിൻറെ തൊട്ടടുത്ത ദിനം അവരുടെ മാനസിക നില തെറ്റി. ഭർത്താവിനാൽ സമ്മാനിക്കപ്പെട്ട ആ നെക്ലസ് ധരിച്ച നിമിഷം മുതൽ ഭാര്യയുടെ  സ്വഭാവത്തിന് മാറ്റം വന്നു തുടങ്ങിയത് പ്രഭു ശ്രദ്ധിച്ചിരുന്നു. പിറ്റേന്ന് സമചിത്തത നഷ്ടപ്പെട്ട നിലയിൽ ആണ് ഭാര്യയെ പ്രഭു കണ്ടത്.
.
ഭാര്യയുടെ അസുഖം ഭേദമാക്കാൻ പ്രഭു ആവുന്നതും ശ്രമിച്ചു. എന്നാൽ നാൾക്ക് നാൾ അത് കൂടി കൂടി വരികയാണുണ്ടായത്. കൽക്കട്ടയിൽ കച്ചവടത്തിൽ ഏർപ്പെട്ടിരുന്ന മകനെ പിതാവ് വിവരങ്ങൾ അറിയിച്ചു. നാട്ടിലേക്ക് തിരിക്കാൻ ശ്രമിക്കുന്നതിനിടയ്ക്ക് ദുരൂഹ സാഹചര്യത്തിൽ മകൻ കൊല്ലപ്പെട്ടു. ഭാര്യയുടെ അസുഖവും മകൻറെ മരണവും പ്രഭുവിനെ ഡിപ്രഷനിൽ ആക്കി. സ്വത്ത് എല്ലാം വിറ്റിട്ട് പോർച്ചുഗലിലേക്ക് മടങ്ങാൻ അദ്ദേഹം തീരുമാനം എടുത്തു. കൽക്കട്ടയിലെ മാർവാടികൾ ആരെയെങ്കിലും കൊണ്ട് സ്വത്തുക്കൾ വാങ്ങിപ്പിക്കാൻ ആകുമോ എന്ന് അറിയാൻ അദ്ദേഹം ഭാര്യയെ നോക്കാൻ ചില ജോലിക്കാരെ ഏല്പിച്ചിട്ട്  കൽക്കട്ടയിലേക്ക് പോയി. നിർഭാഗ്യകരമെന്ന് പറയട്ടെ ആരും ബംഗ്ളാവ് വാങ്ങാൻ ആയിട്ട് തയ്യാറായില്ല. നിരാശനായി മടങ്ങിയ പ്രഭുവിനെ ബംഗ്ളാവിൽ മറ്റൊരു ദുരന്തം കാത്തിരിക്കുന്നുണ്ടായിരുന്നു.
.
കൽക്കട്ടയിൽ നിന്നും ആറ് മാസം കഴിഞ്ഞ് തിരിച്ചെത്തിയ പ്രഭു കണ്ടത് മൂന്ന് മാസം ഗർഭിണിയായ തൻ്റെ ഭാര്യയെ ആണ്. ജോലിക്കാരെ കഠിനമായി ചോദ്യം ചെയ്തതിൽ നിന്നും  സമനില തെറ്റിയ തൻറെ ഭാര്യയെ തൻറെ വിശ്വസ്തരായ ജോലിക്കാർ ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് മനസിലാക്കി. സർവ്വതും തകർന്നു എന്ന് തോന്നിയ ഒരു നിമിഷത്തിൽ ഭാര്യയേയും ജീവനക്കാരെയും വധിച്ചിട്ട് പ്രഭു ആത്മഹത്യ ചെയ്‌തു. ഒരു പട്ടണത്തിൻറെ ഒരു ഭാഗം സ്വന്തമായിട്ടുണ്ടായിരുന്ന Sir John D'  Monte യുടെ ജീവിതം അവിടെ അവസാനിച്ചു എന്ന് കരുതിയിടത്ത് നിന്നും പ്രഭു തൻറെ അടുത്ത ജീവിതം ആരംഭിച്ചു.
.
എല്ലാം അവസാനിച്ച ദിവസങ്ങൾക്കകം അയൽ വക്കത്ത് ഉള്ളവർ കണ്ടത്  ബംഗ്ളാവിൻറെ രണ്ടാം നിലയിൽ റാന്തലിൻറെ അരണ്ട വെളിച്ചത്തിൽ നിശാ വസ്ത്രം ധരിച്ച്  തൻറെ ആട്ടു കസേരയിൽ ചാഞ്ഞിരുന്നു പൈപ്പ് വലിക്കുന്ന പ്രഭുവിനെയാണ്. പല ദിവസങ്ങളിലും രാത്രികാലങ്ങളിൽ പ്രഭു തൻറെ ബംഗ്ളാവിനു മുന്നിൽ ഉലാത്തുന്നതും കണ്ടിട്ടുളളതായി അയൽക്കാർ സാക്ഷ്യപ്പെടുത്തുന്നു.

ഒരിക്കൽ തങ്ങളുടെ ഒരു വളർത്തു നായ ആ കോളനിക്ക് ഉള്ളിലേക്ക് ഓടി കയറി. പക്ഷേ ആ നായ പിന്നീട് തിരികെ എത്തിയില്ല. തുടർന്നാണ് അയൽ വക്കത്തുള്ളവർ അത് ശ്രദ്ധിച്ചത്. ഏതു ജന്തുക്കൾ ഉള്ളിലേക്ക് കയറി പോയാലും പിന്നെ മടങ്ങി എത്തുന്നില്ല. ഇത് നിത്യ സംഭവം ആയപ്പോൾ എല്ലാവരും കൂടി തിരച്ചിൽ ആരംഭിച്ചു. പക്ഷേ ഒരു വളർത്ത് മൃഗങ്ങളെയോ പക്ഷികളെയോ ജീവനോടെയോ അല്ലാതെയോ കണ്ടെത്താൻ അവർക്ക് ആയില്ല.
.
രാത്രി കാലങ്ങളിൽ ഒരു സ്ത്രീയുടെ നിലവിളിയും ഒച്ചയും ഒക്കെ കേൾക്കാൻ തുടങ്ങിയ ഒരു നാൾ നാട്ടുവാസികൾ എല്ലാം കൂടി ചേർന്ന് അധികാരികളെ സമീപിച്ച് പരാതി ഉന്നയിച്ചു. അധികാരികൾ അവിടെ ഒരു പാറാവ് കാരനെ ഏർപ്പെടുത്തി. ഒരു ദിവസം രാത്രി ഇരുട്ടി വെളുത്തപ്പോൾ ആ പാറാവുകാരനും അപ്രത്യക്ഷമായിട്ടുണ്ടായിരുന്നു. അയാൾ എങ്ങോട്ട് പോയി എന്ന് ആർക്കും അറിയില്ല. തിരച്ചിൽ ഒക്കെ നടത്തിയിട്ടും അയാളെ കണ്ടെത്താൻ ആയില്ല.
.
ദുരൂഹതകൾ ഏറി വന്നപ്പോൾ പ്രഭുവിൻറെ ബന്ധുക്കൾ കോളനി വിൽക്കാൻ ശ്രമിച്ചു എങ്കിലും ഇതുവരെയും വിൽക്കാൻ ആയിട്ടില്ല. ഇപ്പോഴും  പ്രഭുവിൻറെ നാമത്തിൽ തന്നെ ആ സ്ഥലം നിഗൂഢതകൾ പേറി നില കൊള്ളുന്നു. കോളനിയിലേക്ക് പോകുന്ന വഴിയിൽ ഇന്നും സ്ട്രീറ്റ് ലൈറ്റുകൾ ഇല്ല. ഇരുട്ടിയാൽ കട്ടപിടിച്ച ഇരുട്ട്. വെളിച്ചത്തെ കോളനി ആട്ടി അകറ്റിയ പോലെ തോന്നും. ഒറ്റയ്ക്ക് പകൽ പോലും ആ വഴി ആരും പോകില്ല. കഥകേട്ട് വരുന്ന വിനോദ സഞ്ചാരികൾ  കവാടത്തിനു പുറത്ത് നിന്നും ഫോട്ടോകൾ ഒക്കെ എടുത്ത് പോകും. പൊതുജന സഞ്ചാരവും ഇടപെടലും  തീരെ കുറഞ്ഞ ഒരു പ്രദേശമായി Demonte Colony യും പരിസര പ്രദേശവും ഇപ്പോഴും പ്രഭുവിൻറെ നാമവും പേറി പുതിയ കഥകളും ഉണ്ടാക്കി അങ്ങിനെ തുടരുന്നു.
.
ചെന്നൈയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പക്ഷേ പ്രഭുവിൽ നിന്നും ശല്യം ഒന്നും ഉണ്ടാകുന്നില്ല എന്നിടത്ത് കേൾക്കുന്ന കഥകൾ ഒക്കെയും കെട്ടു കഥകൾ ആണെന്ന് തെളിയിക്കപ്പെടുന്നു. കോളനിക്ക് ഉള്ളിലേക്ക് ആളുകൾ കടക്കുന്നതിനെ തടയാനും പരിസരങ്ങളിൽ നിന്നും ആളുകളെ ഒഴിവാക്കാനും വേണ്ടി മിടുക്കന്മാരായാ ആരോ ഉണ്ടാക്കിയ കഥകൾ ആകാം ഇവയൊക്കെയും. അല്ലെങ്കിൽ പ്രഭുവിൻറെ സ്വത്ത് ചുളുവിന്‌ വാങ്ങിയെടുക്കാൻ ശ്രമിക്കുന്ന ആരുടെയോ കുതന്ത്രങ്ങൾ. പക്ഷേ ഒറ്റയ്ക്കു ആ വഴി പോകാൻ ഇമ്മിണി ബുദ്ധിമുട്ട് തന്നെയാണെന്ന്  സമ്മതിക്കാതെ തരമില്ല.
.
ആർ . അജയ് ജ്ഞാന മുത്തു  സംവിധാനം ചെയ്ത "Demonte Colony" എന്ന തമിഴ് ഹൊറർ മൂവി പ്രഭുവിൻറെ മരണവും കേട്ട് കേൾവിയുള്ള മരണാനന്തര സംഭവങ്ങളും  അധികരിച്ച് നിർമിച്ച സിനിമയാണ്.  

Friday, April 17, 2020

വിശ്വസിച്ചാലും ഇല്ലെങ്കിലും - 1 : മദ്രാസ് ക്രിസ്ത്യൻ കോളേജ്.

പഴമക്കാർ അദൃശ്യ ശക്തികളുടെ പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞ് തുടങ്ങിയ കഥകൾ വാമൊഴിയിലൂടെ കൈമാറി പിൽക്കാലത്ത് ദുരൂഹത ഘനീഭവിച്ച ഇടങ്ങളായി രൂപാന്തരം പ്രാപിച്ച സ്ഥലങ്ങൾ ലോകത്തിന്റെ പലസ്ഥലങ്ങളിലും കണ്ടെത്താൻ ആകും. ചെന്നൈ നഗരവും അതിൽ നിന്നും ഒട്ടും വിഭിന്നം അല്ല. കെട്ടുകഥകൾ ആണ് എല്ലാം എങ്കിലും ദുരൂഹതകൾ വായിച്ചിരിക്കുക എന്നത് ദുരൂഹം നിറഞ്ഞ ഒരു അനുഭൂതിയാണല്ലോ?
.
ഈ സീരീസിൽ ആദ്യം നമ്മൾ പോകുന്നത് ചെന്നൈയിലെ ഏറ്റവും പ്രധാനപ്പെട്ടതും വിദ്യാഭ്യാസത്തിന്റെ നിലവാരം കൊണ്ട് ഭാരതത്തിലെ തന്നെ മികച്ച വിദ്യാലയങ്ങളിൽ ഒന്നുമായ മദ്രാസ് ക്രിസ്ത്യൻ കോളേജിന്റെ കാമ്പസിലേക്ക് ആണ്. മദ്രാസിന്റെ  ഹൃദയഭാഗമായ  ആയ എഗ്‌മോറിൽ  1835-ൽ ഒരു ബോയ്സ് ഹൈസ്‌കൂൾ ആയി തുടക്കം കുറിച്ച സ്‌കൂൾ ആണ് പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജ് ആയി രൂപാന്തരം പ്രാപിക്കുന്നത്.  മദ്രാസ് ക്രിസ്ത്യൻ കോളേജ് ഇന്ന് ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാഭാസ സ്ഥാപനങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.
.
ഏകദേശം അഞ്ഞൂറോളം ഏക്കർ വിസ്തൃതിയിൽ നിറഞ്ഞു നിൽക്കുന്ന കാമ്പസ് പ്രകൃതിയുടെ നിഗൂഢത തേടുന്നവരെ പ്രചോദിപ്പിക്കുന്ന രീതിയിൽ നിബിഢ വനമാണ്. നീണ്ട വരാന്തകളും ആളൊഴിഞ്ഞ കോണുകളും തെരുവുകളും വളവുകളും പഴമയുടെ ഗന്ധവും എല്ലാം ചേർന്ന് നിഗൂഢമായ ഒരിടമല്ലേ എന്ന് ചിന്തിക്കുന്നവർക്ക് കാമ്പസ് അതേ എന്നുത്തരം തരും.
.
കോളേജ് താമ്പരത്തെക്ക് മാറ്റിയ 1937 കാലഘട്ടത്തിൽ ഒരു വിദ്യാർത്ഥി കാമ്പസിൽ വെച്ച് ആത്മഹത്യ ചെയ്തു. ബിഷപ്പ് ഹേബെർ  ഹാളിലെ നൂറ്റി നാല്പത്തി എട്ടാം നമ്പർ റൂമിൽ വെച്ചാണ് ആ വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. പ്രണയ നൈരാശ്യമായിരുന്നു കാരണം. സിംഗിൾ സൈഡ് പ്രണയം ആയിരുന്നു. പെൺ കുട്ടി പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ആ കാമുകൻ   നൂറ്റി നാല്പത്തി എട്ടാം നമ്പർ റൂമിലെ ഫാനിൽ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു. അതേ തുടർന്ന് അന്വഷണത്തിൻറെ ഭാഗമായി നൂറ്റിനാല്പത്തി എട്ടാം നമ്പർ റൂം കുറേ ദിവസം അടച്ചിട്ടു. പുറത്ത് നിന്നും പോലീസ് റൂം പൂട്ടി സീൽ വെച്ചു. കുറേ നാളുകൾക്കു ശേഷം വീണ്ടും റൂം തുറക്കാൻ ശ്രമിച്ചപ്പോൾ റൂം അകത്ത് നിന്നും പൂട്ടിയിരിക്കുക ആയിരുന്നു അത്രേ. ആ ദിവസം മുതൽ ബിഷപ്പ് ഹേബെർ ഹാളിൽ ആ കാമുകൻറെ ആത്മാവ് ഉണ്ട് എന്ന് പ്രചാരണം തുടങ്ങി.
.
രാത്രിയോ പകലോ എന്നില്ലാതെ നൂറ്റി നാൽപ്പത്തി എട്ടാം നമ്പർ  റൂമിൽ നിന്നും സ്പഷ്ടമല്ലാത്ത ശബ്ദം വരുന്നുണ്ട് എന്നും ഫർണിച്ചറുകൾക്ക് സ്ഥാനഭ്രംശം വരുന്നു എന്നും ജനലുകൾ തനിയെ അടയുകയും തുറക്കുകയും ചെയ്യുന്നു റൂമിൻറെ ജനൽ ചില്ലുകൾ സ്വയം തകരുന്നു എന്നുമൊക്കെ  കഥകൾ ഉണ്ടായി. ആ ഫാൻ വീണ്ടും പ്രവർത്തിക്കാൻ ശ്രമിക്കുമ്പോൾ ഒക്കെയും അത് നാശം ആകുന്നു എന്നും കറണ്ട് പോകുന്നു എന്നുവരെ വിശദീകരണങ്ങൾ ഉണ്ടായി. ചിലപ്പോഴെങ്കിലും നേരിട്ട അനുഭവങ്ങൾ ചില കുട്ടികൾ പങ്കു വെക്കുകയും ചെയ്തു.
.
ഒരു സ്പോർട്സ് ഡേയുടെ അന്ന് കായിക മത്സരങ്ങൾ ഒക്കെ കഴിഞ്ഞപ്പോൾ നേരം വൈകി. അഞ്ചു പേർ അന്ന് കോളേജിൽ തങ്ങാൻ തീരുമാനിച്ചു. നൂറ്റി നാല്പത്തി എട്ടാം റൂമിൻറെ നേരേ താഴേ ഉള്ള ഒരു റൂമിൽ അവർ ഉറങ്ങാൻ കിടന്നു. രാത്രി ഏകദേശം രണ്ടു മണിയായപ്പോൾ എന്തോ ശബ്ദം കേട്ട് അവർ ഞെട്ടിപ്പിടഞ്ഞു എഴുനേറ്റു. ലൈറ്റ് തെളിയിക്കാൻ ശ്രമിച്ചപ്പോൾ ലൈറ്റ് ഫ്യൂസ് ആണ്. കോറിഡോറിലൊക്കെ ലൈറ്റ് തെളിഞ്ഞിട്ടും ഉണ്ട്. ആ റൂമിൽ മാത്രം ഫാനും ഇല്ല ലൈറ്റും ഇല്ല. വെളിച്ചം എത്തിയപ്പോൾ കണ്ടത് സീലിംഗ് ഫാൻ തകർന്ന് നിലത്ത് കിടക്കുകയായിരുന്നു അത്രേ!. ഫാൻ നിലത്ത് വീണ ശബ്ദമായിരുന്നു അവർ കേട്ടത്.
.
ഒരിക്കൽ നൂറ്റി നാല്പത്തി എട്ടാം നമ്പർ റൂമിൽ താമസിച്ചിരുന്ന രണ്ടു കുട്ടികൾക്കും ഇതുപോലെ വിചിത്രാനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു. ആദ്യത്തെ രണ്ടു ദിവസം പ്രശ്നം ഒന്നും ഇല്ലായിരുന്നു. മൂന്നാം ദിനം രാത്രി  അവരുടെ  അലർച്ച കേട്ട് ഓടിയെത്തിയ അടുത്ത റൂമിലെ കുട്ടികൾ കണ്ടത് പേടിച്ചരണ്ട് നിൽക്കുന്ന റൂംമെറ്റസിനെ ആണ്. ഫിത്തിയിലേക്ക് ചൂണ്ടി അവിടെ രക്തത്തിൽ എന്തോ എഴുതിയിരിക്കുന്നു എന്ന് പറഞ്ഞു. പക്ഷേ ഓടികൂടിയവർക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല. ആ റൂമിൽ ഉണ്ടായിരുന്ന കുട്ടികൾ രണ്ടുപേരും ഒരേ പോലെ പറയുന്നു അവിടെ രക്തം കൊണ്ട് എന്തോ എഴുതിയിട്ടുണ്ടായിരുന്നു എന്ന്. ഇരുവരും രാത്രി എന്തോ ശബ്ദം കേട്ട് ഉണർന്നതാണ്. അപ്പോഴാണ് ആ എഴുത്തുകൾ കണ്ടത്. എന്തായാലും ഇരുവരും അന്ന് തന്നെ ആ റൂമിലെ താമസം മതിയാക്കി. അവർക്ക് ഉണ്ടായ തോന്നൽ ആണെന്ന് അടുത്ത റൂമിലെ കുട്ടികൾ സമാധാനിക്കുകയും ചെയ്തു.
.
രാത്രി ടോയ്‌ലെറ്റിലേക്ക് പോയ ഒരു വിദ്യാർത്ഥിയും ഇത് പോലെ ചിലത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ടോയ്‌ലെറ്റിലേക്ക് പോകും വഴി എതിരേ ഒരാൾ വരുന്നുണ്ടായിരുന്നു. ഹോസ്റ്റലിൽ ഉള്ള എല്ലാവരെയും പരസ്പരം അറിയാമായിരുന്നിട്ടും ഇയാളെ ആ കുട്ടിക്ക് മനസിലായില്ല.  ഹോസ്റ്റലിലെ എന്തേലും പണിക്ക് വന്നത് ആയിരിക്കും എന്ന് കരുതി ആ കുട്ടി ടോയ്‌ലെറ്റിലേക്ക് പോയി. തിരികെ വരും നേരം വരാന്തയ്ക്ക് അങ്ങേ അറ്റം അയാൾ പുറം തിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. " നിങ്ങൾ ആരാണ്? ഈ സമയത്ത് ഇവിടെ എന്താണ്?" എന്ന ചോദ്യത്തിന് "അമ്പത്തി ഏഴാം നമ്പർ റൂമിൽ ആരായിരിക്കും?" എന്ന ഒരു ചോദ്യം മാത്രം അയാളിൽ നിന്നുണ്ടായി. മറ്റു മറുപടി ഒന്നും പറയാതെ അയാൾ ഇരുളിൽ മറഞ്ഞു. എന്തോ പന്തികേട് തോന്നിയ ആ കുട്ടി   കോണിപ്പടികൾ ഓടി കയറി  റൂമിലേക്ക് പോയപ്പോൾ കണ്ടത് ആ  മനുഷ്യ രൂപം തന്റെ റൂമിന്റെ വാതിലിനു അഭിമുഖമായി നിൽക്കുന്നതാണ്. ഭയന്ന് അലറി വിളിച്ച് ആ കുട്ടി തിരികെ ഓടിയപ്പോൾ കോണിപ്പടികളിൽ തട്ടി വീണു. ഓടിക്കൂടിയ അടുത്ത റൂമിലെ കുട്ടികൾ എടുത്ത് ഹോസ്പിറ്റലിൽ കൊണ്ട് പോയി. നാല് ദിവസം ഹോസ്പിറ്റലിൽ കഴിഞ്ഞ ആ കുട്ടി ഹോസ്പിറ്റലിലെ അമ്പത്തി ഏഴാം നമ്പർ റൂമിൽ നിന്നും ആണ് ഡിസ്ചാർജ്ജ് വാങ്ങിയതത്രേ.
.
ഇങ്ങിനെ നിരവധി സൂപ്പർ നാച്വറൽ കഥകൾ മദ്രാസ് ക്രിസ്ത്യൻ കോളേജിനെ ബന്ധിപ്പിച്ച് ഉണ്ട്. സൂവോളജി ഡിപ്പാർട്മെന്റ്, കെമിസ്ട്രി ലാബ്, തുറന്നയിടങ്ങൾ, വരാന്തകൾ ഒക്കെയും ഓരോ കഥകൾ പറയുന്നുണ്ട്. ഇതെല്ലാം വെറും കെട്ടു കഥകൾ ആണെന്നും ഓരോ വർഷവും തുടങ്ങുമ്പോൾ ജൂനിയർ സ്റുഡന്റ്‌സിനെ കളിയാക്കാൻ വേണ്ടി പറഞ്ഞു തുടങ്ങുന്ന കഥകൾ പിന്നെ പറഞ്ഞു ഫലിപ്പിക്കപ്പെടുന്നത് ആണെന്നും ആണ് കോളേജ് അധികാരികൾ പറയുന്നത്.
.
രണ്ടു തവണ കാമ്പസിൽ പോയിട്ടുണ്ട്. പ്രകൃതി രമണീയമായ സ്ഥലം. കർശന നിയന്ത്രണങ്ങൾ ഉള്ള സെക്യൂരിറ്റി. പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് അങ്ങേ അറ്റം മന:സുഖം ലഭിക്കുന്ന കാമ്പസ്.എന്നാൽ മറുവശത്ത്  നിഗൂഢത തേടുന്നവർക്ക് ആവോളം നിഗൂഢതകൾ ഒളിച്ചു വെച്ചിരിക്കുന്ന ഒരിടം. നീണ്ട ഇടനാഴികൾ. എങ്ങോട്ടു തിരിഞ്ഞാലും നിബിഢ വനം. നിശബ്ദത തളം കെട്ടി നിൽക്കുന്ന വഴികൾ. എല്ലാം കൊണ്ടും  കേൾക്കുന്ന കഥകൾ ശെരിയാണ് എന്ന് തോന്നിപോകും - നിഗൂഢത തേടുന്നവർക്ക്.
.
അന്ന് ഒൺസൈഡായി ഒരു പെൺ കുട്ടിയെ പ്രണയിച്ച് ആ പ്രണയം നിരസിക്കപ്പെട്ടപ്പോൾ ഹൃദയം നുറുങ്ങി ആത്മഹത്യയിൽ അഭയം തേടിയ ആ കാമുകനെ നാളേറെ കഴിഞ്ഞിട്ടും ഓർമ്മിക്കപ്പെടുന്നു എന്നതാണ് ഈ സൂപ്പർ നാച്വറൽ  കഥകളുടെ ബാക്കി പത്രം. അജ്ഞാതൻ ആയ ആ കാമുകൻ അജ്ഞാതയായ ആ പെൺ കുട്ടി    അറിയാതെ അവരെ എത്രമേൽ പ്രണയിച്ചിട്ടുണ്ടാകും?