Tuesday, July 29, 2008

മാതൃഭാഷ

ദുബായി അമേരിയ്ക്കന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും പഠിച്ചിറങ്ങിയ രണ്ട് യൂ.ഏ.യീ പ്രജകള്‍ ഷാര്‍ജ്ജാ ലേബര്‍ ഓഫീസില്‍ എന്റെ സമീപത്തെ കസേരയില്‍ ഇരുന്ന് സംസാരിയ്ക്കുന്നു. എനിയ്ക്കൊന്നുമേ മനസ്സിലായില്ല. അവര്‍ സംസാരിച്ചത് അവരുടെ മാതൃഭാഷയായ അറബിയില്‍ ആയിരുന്നു.
എനിയ്ക്കോ?
അറിബി അറിയില്ലായിരുന്നു.

രണ്ട് ഫ്രാന്‍സ് പൌരന്മാര്‍ ബസ്സിന്റെ മുന്‍സീറ്റില്‍ ഇരുന്ന് സംസാരിയ്ക്കുന്നു. പിന്നിലിരിയ്ക്കുന്ന എനിയ്ക്കൊന്നുമേ മനസ്സിലാകുന്നില്ല. അവര്‍ സംസാരിച്ചത് അവരുടെ മാതൃഭാഷയായ ഫ്രഞ്ചിലായിരുന്നു.
എനിയ്ക്കോ?
ഫ്രഞ്ച് അറിയില്ലായിരുന്നു.

മുന്ന് അമ്മമാര്‍ ആശുപത്രിയില്‍ വച്ച് കണ്ടു മുട്ടി. മൂന്ന് പേരും ശ്രീലങ്കയില്‍ നിന്നുമുള്ളവര്‍. തൊഴില്‍ എമിരേറ്റ്സ് എയര്‍വേയ്സിലെ ഫ്രണ്ട് ഓഫീസില്‍. മക്കളും അമ്മമാരും സംസാരിയ്ക്കുന്നത് തൊട്ടടുത്തിരുന്ന എനിയ്ക്കോ എന്റെ ഭാര്യയ്ക്കോ മനസ്സിലായില്ല. അവര്‍ സംസാരിച്ചത് അവരുടെ മാതൃഭാഷയായ സിംഗളയിലാ‍യിരുന്നു.
ഞങ്ങള്‍ക്കോ?
സിംഗള അറിയില്ലായിരുന്നു.

സ്ഥലം: മലയാള സമാജം ഓണാഘോഷവേദി. (മാസം രണ്ടില്ലേ ഓണത്തിനെന്നൊന്നും ചോദിയ്ക്കരുത്. ഇവിടുത്തെ ഓണം വേദി കിട്ടുന്ന മുറയ്ക്കാ) ഭാരതത്തിലെ കൊച്ചു കേരളത്തില്‍ നിന്നും പ്രവാസത്തിലെത്തിയവരുടെ കൂട്ടായ്മ. മലയാളത്തെ പരിപോഷിപ്പിയ്ക്കാനായി ഒത്തുകൂടിയിരിയ്ക്കുകയാണ്. അവര്‍ ഘോര ഘോരം പ്രസംഗിച്ചത് മാതൃഭാഷയിലായിരുന്നു. പക്ഷേ അവിടെ പറഞ്ഞതൊന്നും എനിയ്ക്ക് മനസ്സിലായില്ല.
കരണം?
എനിയ്ക്ക് ഇംഗ്ലീഷ് അറിയില്ലായിരുന്നു.

ശേഷം: എന്നോടൊപ്പം അഥിതികളായി മലയാള സമാജത്തില്‍ എത്തിയ അറബിയ്ക്കും, ഫ്രഞ്ച് കാരനും, ശ്രീലങ്കക്കാര്‍ക്കും എല്ലാം മനസ്സിലായിരുന്നു. എല്ലാം...
ഒടുവില്‍,
“മെലയാലം വളരെ എളുപ്പമാണ് മനസ്സിലാക്കാന്‍-അല്ലേ?”
എന്ന ഫ്രാന്‍സ് പൌരനായ എന്റെ സുഹൃത്തിനോട്:
“മലയാളികള്‍ക്കൊഴികെ എല്ലാവര്‍ക്കും എളുപ്പം മനസ്സിലാകും ഇപ്പോഴത്തെ മലയാളം” എന്ന് ഞാന്‍ തിരിച്ച് പറഞ്ഞില്ല.
കാരണം?
അവിടെ കേട്ട മലയാളം എനിയ്ക്കറിയാത്ത “മെലയാലം” ആയിരുന്നു!

Sunday, July 27, 2008

ഹേയ്...ബൂലോഗമേ മലയാള ഭാഷയ്ക്കൊരു കൈത്താങ്ങാകൂ!






മലയാളം മലയാളികളിലേയ്ക്ക് എന്ന മുദ്രാവാക്യവുമായി യൂണിക്കോഡില്‍ ക്രോഡീകരിയ്ക്കപ്പെട്ടു കൊണ്ടിരിയ്ക്കുന്ന പദമുദ്ര ഒരു സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ മലയാളം നിഘണ്ടുവാണ്.

മലയാളം മരിയ്ക്കുകയാണോ എന്ന ചോദ്യത്തിന് മലയാളം മരിച്ചു കൊണ്ടേയിരിയ്ക്കുന്നു എന്ന് തന്നെ ഉത്തരം പറയേണ്ടി വരും. പതിനായിരക്കണക്കിന് പദങ്ങളാല്‍ സമ്പന്നമായ മലയാളത്തിന്റെ ഇന്ന് ഉപയോഗത്തിലുള്ള പദങ്ങള്‍ കേവലം മൂവായിരത്തിനും താഴെ മാത്രമേ ഉള്ളൂ‍ എന്ന് തിരിച്ചറിയുമ്പോള്‍ മാത്രമേ മലയാളം മലയാളിയില്‍ നിന്നും എന്ത് മാത്രം അകന്നു പോയിരിയ്ക്കുന്നു എന്ന് മനസ്സിലാകുള്ളൂ. മലയാളം ബ്ലോഗുകളില്‍ ഇന്ന് എഴുതപ്പെടുന്ന പോസ്റ്റുകളിലെ എല്ലാ വാക്കുകളും കൂടെയെണ്ണിയാലും ഈ മൂവായിരത്തിനുള്ളില്‍ നില്‍ക്കും. പത്രങ്ങളും ആനുകാലികങ്ങളും പുതിയ കഥകളും കവിതകളും ലേഖനങ്ങളും എല്ലാം കൂടി പരതിയാലും പദങ്ങള്‍ മൂവായിരത്തിനും മുകളില്‍ കാണില്ല തന്നെ.

പദമുദ്ര എന്ന സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ നിഘണ്ടു പദ്ധതിയിലേയ്ക്ക് പദങ്ങള്‍ ചേര്‍ക്കാന്‍ ഒരവസരം കിട്ടിയപ്പോഴാണ് മലയാള ഭാഷ എന്നില്‍ നിന്നും എത്രയോ അകലെയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. ഭാഷയില്ലാത്തവന്റെ മലയാള ഭാഷാ ബ്ലോഗിങ്ങാണ് ഞാന്‍ നടത്തുന്നത് എന്ന തിരിച്ചറിവ് എന്നില്‍ ഉണ്ടാക്കിയത് പദമുദ്ര എന്ന നിഘണ്ടു പദ്ധതിയാണ് എന്ന് പറയുന്നതില്‍ സന്തോഷമേ ഉള്ളൂ. മലയാള ഭാഷയിലേയ്ക്ക് തിരികെ ചെല്ലാനായിരുന്നു പിന്നെയെന്റെ ശ്രമം. മക്കളുടെ മലയാളം പാഠപുസ്തകങ്ങളും ശബ്ദതാരാവലിയും ഒക്കെ എടുത്ത് വെച്ച് മലയാളം പഠിയ്ക്കാന്‍ തുടങ്ങി. അപ്പോഴാണ് അക്ഷരാര്‍ത്ഥത്തില്‍ മലയാളത്തിന്റെ മഹത്വം മനസ്സിലാകുന്നത്. ജീവിതത്തില്‍ ഇന്നേവരെ ഉപയോഗിച്ചിട്ടില്ലാത്ത എത്രയോ വാക്കുകള്‍ മലയാളത്തില്‍ ഉണ്ട്? ആ വാക്കുകളൊന്നും കേട്ടിട്ടു പോലുമില്ലാത്ത ഞാനും മലയാളിയാണ്!

മലയാളത്തിന്റെ പദസമ്പത്ത് കാലഹരണപ്പെടുകയാണ്. ഭാഷ അങ്ങിനെയാണ്. നമ്മള്‍ അകലുന്നതിനേക്കാള്‍ വേഗം അത് നമ്മളില്‍ നിന്നും അകലും. അങ്ങിനെ അകന്ന് കൊണ്ടിരിയ്ക്കുന്ന ഭാഷയെ നമ്മുടെ വിരല്‍ തുമ്പിലേയ്ക്ക് വീണ്ടുമെത്തിയ്ക്കാന്‍ പദമുദ്ര എന്ന നിഘണ്ടു പദ്ധതിയ്ക്ക് കഴിയും എന്നതില്‍ യാതൊരു തര്‍ക്കവും ഇല്ല.

മലയാളം കമ്പൂട്ടറുകളില്‍ സജീവമാകുന്നതോടു കൂടി പദങ്ങളുടെ ഉപയോഗം കൂടണം. കമ്പൂട്ടറില്‍ തന്നെ വാക്കുകള്‍ തിരയാനുള്ള അവസരം സംജാതമാക്കുകയാണ് പദമുദ്ര ലക്ഷ്യമിടുന്നതും. പദമുദ്രയും പരമ്പരാഗത മലയാളം നിഘണ്ടുവും തമ്മില്‍ വ്യത്യാസപ്പെടുന്നത് അതിന്റെ ഉപയോഗത്തിലുള്ള ലാളിത്യം കൊണ്ടാണ്. അക്ഷരമാല കൃത്യമായി അറിയാത്ത ഒരുവന് പരമ്പരാഗത നിഘണ്ടുവില്‍ നിന്നും വാക്കര്‍ത്ഥം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരിയ്ക്കും. എന്നാല്‍ പദമുദ്രയില്‍ ഒരു പദത്തിന്റെ അര്‍ത്ഥം എന്താണെന്നറിയാന്‍ നിശ്ചിത സ്ഥലത്ത് പദം ടൈപ്പ് ചെയ്ത് തിരയാനുള്ള നിര്‍ദ്ദേശം കൊടുത്താല്‍ മാത്രം മതി. ആ വാക്കിന്റെ അര്‍ത്ഥങ്ങളും പദഛേദം അടക്കം ബന്ധപ്പെട്ട വിവരങ്ങളും അടുത്ത നിമിഷം നമ്മുടെ മുന്നിലെത്തും. അതായത് കേവല ഭാഷാ പരിജ്ഞാനം ഇല്ലാത്ത ഒരാള്‍ക്ക് പോലും പദമുദ്രയിലൂടെ വാക്കര്‍ത്ഥങ്ങള്‍ ലളിതമായി മനസ്സിലാക്കാന്‍ കഴിയും എന്ന് ചുരുക്കം.

പദമുദ്രയുടെ ക്രോഡീകരണം പുരോഗമിയ്ക്കുന്നത് ജനകീയമായിട്ടാണ്. നിലവില്‍ ഇരുപത്തഞ്ചോളം അംഗങ്ങള്‍ ഈ പദ്ധതിയില്‍ പങ്കു ചേര്‍ന്നിരിയ്ക്കുന്നു. നമ്മുക്ക് ഏവര്‍ക്കും സുപരിചിതനായ തമനു എന്ന ബ്ലോഗറാണ് ഏറ്റവും കൂടുതല്‍ വാക്കുകള്‍ ഇതുവരെ പദമുദ്രയ്ക്ക് സംഭാവന ചെയ്തിരിയ്ക്കുന്നത്. തൊട്ടു പിറകില്‍ മുസ്തഫ തൊഴിയൂറെന്ന അഗ്രജന്‍ ഉണ്ട്. അചിന്ത്യയും, ശിവകുമാറും, കൈപ്പള്ളിയും, സിദ്ധാര്‍ത്ഥനും, രെഞ്ജിത് സിങ്ങും, പച്ചാളവും, ജിജിയും, അനില്‍ശ്രീയും, കണ്ണൂസും, സുനില്‍ കെ.ചെറിയാനും, എതിരവന്‍ കതിരവനും, ഹരിയണ്ണനും, തറവാടിയും, ഉമേഷ് നായരും, കരീം മാഷും, അതുല്യയും, സനാതനനും തങ്ങളുടേതായ സംഭാവനകള്‍ മലയാള ഭാഷയ്ക്ക് നല്‍കി കൊണ്ടാണ് പദമുദ്രയുടെ വളര്‍ച്ചയില്‍ പങ്കാളികളാകുന്നത്. ആര്‍ക്കും ഈ പദ്ധതിയില്‍ തങ്ങളുടേതായ പങ്കു ചേര്‍ക്കാനുള്ള അവസരം ഈ പദ്ധതിയുടെ ചുക്കാന്‍ പിടിയ്ക്കുന്ന നമ്മുടെ പ്രിയപ്പെട്ട സുഹൃത്ത് സിദ്ധാര്‍ത്ഥന്‍ ഒരുക്കുന്നുണ്ട്.

ഏതൊരു ഭാഷാ സ്നേഹിയ്ക്കും ഈ പദ്ധതിയോട് ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കാം.പദമുദ്രയില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതോടെ നിങ്ങളും ഈ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞു. ചേര്‍ക്കപ്പെടുന്ന പദങ്ങള്‍ പരിശോധിച്ച് നല്‍കിയിരിയ്ക്കുന്ന അര്‍ത്ഥങ്ങളുടെ ആധികാരികത എഡിറ്ററന്മാര്‍ ഉറപ്പാക്കിയതിന് ശേഷം പദമുദ്രയിലേയ്ക്ക് മുതല്‍കൂട്ടും. ഏഴ് പേരുടെ ഒരു സമിതിയാണ് എഡിറ്റോറിയല്‍ ബോര്‍ഡ്. അവരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ വാക്കുകള്‍ അംഗീകരിയ്ക്കപ്പെടുകയുള്ളൂ. അതുകൊണ്ട് തന്നെ പദമുദ്രയുടെ ആധികാരികത ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയും തുലോം വിരളമാണ്. ഇന്ന് കേവല ഭാഷാ പരിജ്ഞാനം ഇല്ലാത്തവര്‍ക്ക് കൂടി ഉപയോഗിയ്ക്കാന്‍ കഴിയുന്ന പദമുദ്ര നാളെ ഓണ്‍ലൈന്‍ ഉപയോഗത്തില്‍ മലയാള ഭാഷയ്ക്ക് ഒഴിച്ക് കൂടാന്‍ വയ്യാത്ത ഒരു സങ്കേതം ആയിരിയ്ക്കും എന്ന് സംശയമില്ല തന്നെ.

പദങ്ങളെ കുറിച്ചുള്ള ചര്‍ച്ചയ്ക്കും പദമുദ്ര അവസരം ഒരുക്കുന്നുണ്ട്. ചിത്രങ്ങളുടെ സഹായത്തോടെ വാക്കര്‍ത്ഥം ചേര്‍ക്കാനും പദമുദ്രയില്‍ കഴിയും. പദമുദ്രയുടെ പ്രവര്‍ത്തന രീതികള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ ഉതകുന്ന തരത്തിലാണ് നിഘണ്ടുവിന്റെ ആമുഖം. ആമുഖം മനസ്സിലാക്കിയതിന് ശേഷം ആര്‍ക്കും പദമുദ്രയിലേയ്ക്ക് ലളിതമായി പദങ്ങള്‍ കൂട്ടി ചേര്‍ക്കാം.

കമ്പൂട്ടറിന്റെ മലയാള ഉപയോഗം ഏറ്റവും കൂടുതല്‍ മനസ്സിലാക്കിയിട്ടുള്ളവര്‍ മലയാള ബ്ലോഗെഴുത്ത് കാരാണ് എന്നതുകൊണ്ട് തന്നെ മലയാള ബ്ലോഗറന്മാരുടെ കൂട്ടായ ശ്രമം ഉണ്ടായാല്‍ മലയാളത്തിലെ മുഴുവന്‍ വാക്കുകളും ഈ നിഘണ്ടുവില്‍ ക്രോഡീകരിയ്ക്കുവാന്‍ കഴിയുമെന്നതില്‍ സംശയമൊന്നുമില്ല. മലയാളത്തിന്റെ കാലഹരണപ്പെട്ടുകൊണ്ടിരിയ്ക്കുന്ന പദസമ്പത്തിന് ഒരു പുനര്‍ജനി തന്നെയായിരിയ്ക്കും പദമുദ്രയിലൂടെ സംഭവിയ്ക്കുന്നത്.

പദമുദ്രയുടെ സാങ്കേതിക വിഭാഗത്തിന് മേല്‍നോട്ടം നല്‍കുന്നത് കൈപ്പള്ളിയും ഓണ്‍ലൈന്‍ നിഘണ്ടു പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്നത് സിദ്ധാര്‍ത്ഥനും ആണ്.

പദമുദ്രയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ പദമുദ്ര എന്ന ബ്ലോഗും സന്ദര്‍ശിയ്ക്കാം.

പദമുദ്ര എന്ന സമ്പൂര്‍ണ്ണ ഓണലൈന്‍ നിഘണ്ടു പദ്ധതിയ്ക്ക് സര്‍വ്വ മംഗളങ്ങളും!




ഗ്യാലറികളിലെ ആരവം ഒട്ടും ചോരാതെ ബൂലോഗത്തേയ്ക്ക്....

ചന്ദ്രികയുടെ സ്പോര്‍ട്ട്സ് ലേഖകന്‍ കമാല്‍ വരദൂറിന്റെ ബ്ലോഗ് ഗ്യാലറികളിലെ അവേശവും ആരവവും ഒട്ടും ചോരാതെ കായിക പ്രേമികളിലേയ്ക്ക് എത്തിയ്ക്കുന്ന ബ്ലോഗ് എന്നതിലുപരി മലയാള ബ്ലോഗിങ്ങില്‍ കായികമേളകള്‍ ആധികാരികമായി ചര്‍ച്ച ചെയ്യുന്ന ഏക ബ്ലോഗ് എന്ന പ്രാധാന്യവും അര്‍ഹിയ്ക്കുന്നു. ലോക കായിക മാമാങ്കങ്ങളുടെ വിശദമായ റിപ്പോര്‍ട്ടുകള്‍ ഒട്ടും ചൂടാറാതെ അദ്ദേഹം ബൂലോഗത്തോടും പങ്കു വെയ്ക്കുന്നു.

കായിക മേളകളുടെ റിപ്പോര്‍ട്ടുകളോടൊപ്പം തന്നെ തന്റെ നിലപാടുകളും വിശകലനങ്ങളും വിശദീകരിയ്ക്കുന്ന കമാല്‍ വരദൂറിന്റെ പോസ്റ്റുകള്‍ ബൂലോഗത്തിന് മുതല്‍ കൂട്ടാണ് എന്ന് പറയാതെ വയ്യ.

കമാല്‍ വരദൂറിന്റെ ബ്ലോഗിലേയ്ക്കുള്ള ലിങ്ക് ഇവിടെ.

Friday, July 25, 2008

ഭയം.

മണിക്കുട്ടിയ്ക്ക് അഛനെയാണെയേറെയിഷ്ടം.
അഛനില്ലാതെ മണിക്കുട്ടി ഉണ്ണില്ല.
അഛനോടൊപ്പമാണ് ഉറക്കവും.
അഛന്‍ കുളിപ്പിച്ചെങ്കില്‍ മാത്രമേ കരയാതെ കുളിച്ച് തോര്‍ത്തലും കഴിയുള്ളു. പാഠങ്ങള്‍ പറഞ്ഞ് കൊടുക്കാന്‍ അമ്മ തുനിഞ്ഞാല്‍ അന്ന് യുദ്ധമാണ്. അഛന്‍ പഠിപ്പിച്ചാലെ അവള്‍ പഠിയ്ക്കുകയും ഉള്ളൂ.

അഛനോടൊപ്പം സ്കൂളിലേയ്ക്ക് പോവുകയും അഛനൊപ്പം തന്നെ തിരിച്ച് വരികയുമാണ് മണിക്കുട്ടിയുടെ പതിവ്. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മണിക്കുട്ടി‍. അതേ സ്കൂളിലെ തന്നെ മാഷാണ് മണിക്കുട്ടിയുടെ അഛന്‍. ഇടവേളകളില്‍ മണിക്കുട്ടി മാഷന്മാരുടെ ഓഫീസ് മുറിയിലുണ്ടാകും. കളികളിലെ താല്പര്യം അവള്‍ക്ക് അഛനൊപ്പം പറ്റിച്ചേര്‍ന്ന് നില്‍ക്കുന്നതിനേക്കാള്‍ കുറവായിരുന്നു.

അമ്മയോട് മണിക്കുട്ടിയ്ക്ക് വിരോധമൊന്നുമില്ല. പക്ഷേ എന്തിനും ഏതിനും അഛനെ തന്നെയാണ് മണിക്കുട്ടി സമീപിയ്ക്കുക. വൈകുന്നേരങ്ങളിലെ നടപ്പിലും അഛന്റെ വിരല്‍ തുമ്പില്‍ മണിക്കുട്ടിയുണ്ടാകും. പത്രവും പിടിച്ച് അഛന്‍ ദിവാസ്വപ്നത്തില്‍ മുഴുകുമ്പോള്‍ ചാരുകസേരയ്ക്ക് കീഴേ കളര്‍ പെന്‍സിലുമായി മണിക്കുട്ടിയും കൂടും. അന്ന് കണ്ടതും സ്കൂളില്‍ പഠിച്ചതും ഒക്കെ വരച്ചും നിറം കൊടുത്തും മണിക്കുട്ടി ഉറക്കം വരുവോളം അഛന്റെ കസേര ചുവട്ടില്‍ തന്നെയുണ്ടാകും.

പക്ഷേ അന്ന് മകള്‍ അഛന്റെ അടുത്തേയ്ക്ക് വരാനെ കൂട്ടാക്കുന്നില്ല. സാധാരണ മണിക്കുട്ടി അഛന്റെ മടിയിലിരുന്നാണ് ടീ.വി. കാണുക. മണിക്കുട്ടിയ്ക്ക് ഏറെയിഷ്ടമുള്ള കാര്‍ട്ടൂണ്‍ തുടങ്ങിയിട്ടും മണിക്കുട്ടി അമ്മയോടൊപ്പം അടുക്കളയില്‍ തന്നെ ചുറ്റിപ്പറ്റി നില്‍ക്കുകയാണ്.

“മോളേ...വാ. ദേണ്ടെ നിന്റെ കാര്‍ട്ടൂണ്‍ തുടങ്ങി.”
മറുപടി അമ്മയാണ് പറഞ്ഞത്.
“അവള്‍ക്ക് കാണണ്ടായെന്ന്.”
അഛന്‍ ആലോചിയ്ക്കുകയായിരുന്നു. വൈകുന്നേരത്തെ നടത്തത്തിലും ഇന്ന് മണിക്കുട്ടി കൂടിയില്ല. സ്കൂളില്‍ നിന്നും വരുന്നത് വരെ കുഴപ്പമൊന്നുമില്ലായിരുന്നു. ഇപ്പോള്‍ ഈ കുട്ടിയ്ക്ക് എന്താണ് പറ്റിയത്? ഇന്നി സുഖമില്ലായ്ക വല്ലതുമുണ്ടോ എന്തോ?

“എടേ...അവള്‍ക്ക് അസുഖം വല്ലതുമുണ്ടോ?”
“ഒന്നുമില്ല ചേട്ടാ...”
“പിന്നെന്താ അവളിന്ന് നടക്കാന്‍ വരാഞ്ഞെ?”
“അവള്‍ക്കെന്തോ ഒരു വിഷമം പോലെ, എന്താണെന്ന് പറയുന്നുമില്ല.”

അഛന്‍ അടുക്കളയിലേയ്ക്ക് കയറി. മണിക്കുട്ടിയ്ക്കെന്തോ അസ്കിതയുണ്ട്. സംശയമില്ല.

“മോളേ...വാ. അഛന്‍ നോക്കട്ടെ, പനിയുണ്ടോന്ന്”
മകളില്‍ നിന്നുണ്ടായ പ്രതികരണം അഛന്‍ തീരെ പ്രതീക്ഷിയ്ക്കാഞ്ഞതാണ്. അവള്‍ അഛന്റെ മുന്നില്‍ പെടാതെ അമ്മയുടെ സാരിയില്‍ ചുറ്റി മറുപുറത്തേയ്ക്ക് മാറി.

“ഇവള്‍ക്കിതെന്നാ പറ്റിയേ...മോളേ അഛന്‍ നോക്കട്ടെ.”
സാരിയില്‍ നിന്നും പിടി വിടുവിയ്ക്കാന്‍ ശ്രമിച്ചു കൊണ്ട് അമ്മ മണിക്കുട്ടിയെ ശാസിച്ചു. മണിക്കുട്ടി അമ്മയുടെ സാരിതുമ്പില്‍ നിന്നും പിടിവിട്ട് കിടപ്പുമുറിയിലേയ്ക്കോടി.

“കിന്നാരിച്ച് കിന്നാരിച്ച് അവളെ നിങ്ങള്‍ തന്നെയാ ചീത്തയാക്കുന്നത്. ഇപ്പോള്‍ ഒരു തരി അനുസരണയില്ല.”
കുറ്റം മുഴുവന്‍ അമ്മ മണിക്കുട്ടിയുടെ അഛനിലേയ്ക്ക് കോരിയിട്ടു.

അഛന്റെ മനസ്സ് പിടഞ്ഞു. മണിക്കുട്ടിയ്ക്കിതെന്നാ പറ്റിയത്?

അത്താഴത്തിനും മണിക്കുട്ടി അഛനോടൊപ്പം കൂടിയില്ല. അടുക്കളയില്‍ അമ്മയുടെ പാത്രത്തില്‍ നിന്നും മണിക്കുട്ടി അത്താഴം കഴിച്ചു. സാധാരണ അത്താഴം കഴിഞ്ഞ് ടെറസ്സില്‍ അഛനും മണിക്കുട്ടിയും ചേര്‍ന്ന് ഇത്തിരി നേരം നടക്കുക പതിവുള്ളതാണ്. അന്ന് ടെറസിലെ ഉലാത്തലിനും അഛന്‍ ഒറ്റയ്ക്കായിരുന്നു.

അമ്മ പാത്രമെല്ലാം മെഴുക്കി വെച്ച് കിടക്കും വരെ മണിക്കുട്ടി അടുക്കളയില്‍ തന്നെ ചുറ്റിത്തിരിഞ്ഞു. പടം വരപ്പും കളര്‍ ചെയ്യലും എല്ലാം മണിക്കുട്ടിയില്‍ നിന്നും അന്ന് അകന്ന് നിന്നു.

അമ്മ കിടപ്പറയിലേയ്ക്ക് കടക്കവേ മണിക്കുട്ടി അമ്മയുടെ സാരിയില്‍ പിടിച്ച് വലിച്ചു.

“അമ്മേ...നമ്മുക്ക് മറ്റേ മുറിയില്‍ കിടക്കാം.”
മണിക്കുട്ടിയുടെ നിറഞ്ഞ മിഴികളില്‍ നിന്നും കണ്ണുനീര്‍ ഇപ്പം ചാടും എന്നനിലയിലായിരുന്നു.
“ഈ പെണ്ണിനിത് എന്നാത്തിന്റെ കേടാ. ഇങ്ങോട്ട് വാ കൊച്ചേ...”
മണിക്കുട്ടിയെ ശകാരിച്ച് കൊണ്ട് അമ്മ മകളെ പിടിച്ച് വലിച്ച് കിടപ്പറയിലേയ്ക്ക് കയറി.
“വേണ്ടമ്മേ...നമ്മുക്കീമുറിയില്‍ കിടക്കണ്ട.”
മണിക്കുട്ടിയുടെ വിതുമ്പല്‍ കരച്ചിലായി മാറിയിരുന്നു. എന്താണ് സംഭവിയ്ക്കുന്നതെന്നറിയാതെ അഛനും വിഷമത്തിലായി.
“എന്താ മോളേ നീയിങ്ങനെ...നിനക്കിതെന്തു പറ്റി?”
അഛന്റെ വാക്കുകളും തൊണ്ടയില്‍ കുടുങ്ങി.
“വേണ്ടാ...മോള്‍ക്കഛനെ പേടിയാ....അഛനെ മണിക്കുട്ടിയ്ക്ക് കാണണ്ടാ...”
“മോളേ...”
അഛന്റെ ശബ്ദം നോവ് നിറഞ്ഞ് വിറങ്ങലിച്ചതായിരുന്നു. മണിക്കുട്ടിയുടെ രോദനം വീണ്ടും മുഴങ്ങി...
“അഛന്‍ മോളെ ബലാത്സംഗം ചെയ്തു കൊല്ലും അമ്മേ....അഛനെ മണികൂട്ടിയ്ക്ക് പേടിയാ...”

പിതാവിനാല്‍ പീഡിപ്പിയ്ക്കപ്പെട്ട് അരുംകൊലചെയ്യപ്പെട്ട പതിനാലു വയസ്സുകാരിയുടെ ദാരുണ മരണം ആഘോഷിയ്ക്കുകയായിരുന്നു ചാനലുകളായ ചാനലുകളെല്ലാം - അപ്പോഴും!

ഉചിത പുരാണം.

ഉചിതമായത് മാത്രമേ പ്രവര്‍ത്തിയ്ക്കാവൂ. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഉചിതമായത് അല്ലാത്തതൊന്നും ചെയ്തുപോകരുത്. ഏതൊരു ജനാധിപത്യ വിശ്വാസിയും അടിസ്ഥാനപരമായി മനസ്സിലാക്കിയിരിയ്കേണ്ട ഉചിത സൂക്തമാണ് താഴെ പറവാന്‍ പോകുന്നത്.

“അനുചിതമായത് ചെയ്യരുത്,
അവസരവാദം അരുത്,
ഉചിതമായത് ചെയ്യുക
ഉന്നതിയിലേയ്ക്ക് ഉയരുക...”

ഉചിതമായത് ചെയ്യാന്‍ ഏറ്റവും ഉചിതമായിടം ജനാധിപത്യത്തിന്റെ ശ്രീകോവിലല്ലാതെ മറ്റെന്താണ്?. ഉചിതമായതെല്ലാം കണ്ട് കണ്ട് കണ്ട് ഉന്മത്തരായിരിയ്ക്കുന്ന ചിലര്‍ക്ക് അനുചിതമായത് ചിലത് കണ്ടു പോയില്ലേ എന്നൊരു ശങ്ക. ശങ്കിയ്ക്കുന്നവരേ...നിങ്ങള്‍ ആശങ്കപ്പടരുത്. ആശങ്കകള്‍ അസ്ഥാനത്താണ്!

“വോട്ട് തരൂ...നോട്ട് തരാം,
നോട്ട് തരൂ... വോട്ട് തരാം.”

വോട്ട് കൊടുത്ത് നോട്ട് വാങ്ങി. ഉചിതം.
നോട്ട് കൊടുത്ത് വോട്ട് വാങ്ങി. ഉചിതോചിതം.

കൊടുത്ത നോട്ട് കെട്ടാക്കി ജനാധിപത്യത്തിന്റെ ശ്രീകോവിലിലിട്ട് അമ്മാനമാടി. ആഹ്ലാദം പങ്കു വെയ്ക്കുന്നത് ലോകം മുഴുവന്‍ കാണണം എന്ന് കരുതിയതില്‍ എന്ത് തെറ്റ്? നാളിന്ന് വരെ ഒരു നൂറിന്റെ നോട്ട് ഒന്നിച്ച് കണ്ടിട്ടില്ലാത്ത ഭാരത ദാരിദ്ര്യം പത്തുലക്ഷത്തിന്റെ ഒറ്റകെട്ടുകള്‍ കണ്ട് അന്തംവിടാനുള്ള അവസരം ഒരുങ്ങിയത് ഉചിതമല്ലാതെ മറ്റെന്താണ്?

വോട്ടിന് കാട്ടിയ നോട്ട് നാട്ടുകാരെ കാട്ടി വോട്ടെടുപ്പേ അട്ടിമറിയ്ക്കാന്‍ ഉചിതമായ സമയത്ത് ഉചിതമായത് ചെയ്റ്റ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ചെയ്തികള്‍ ഒന്നാമത്തെ ഉചിതക്രിയ.

ഞങ്ങള്‍ കാണ്‍ഗ്രസ് കാര്‍ പണ്ടേ അഭിമാനികളാ...ആരുടേയും ഔദാര്യം ഞങ്ങള്‍ക്ക് മാണ്ട. ചോദിച്ച പണം പറഞ്ഞുറപ്പിച്ചാ ഞങ്ങള് വോട്ടൊറപ്പിച്ചത്. വോട്ട് മറിയ്ക്കാന്‍ അച്ചാരം കൊടുത്തില്ലേ? ബാക്കി പിന്നെ കൊടുക്കുമായിരുന്നല്ലോ? വെറുതേയല്ലല്ലോ വോട്ട് ചോദിച്ചത്? വോട്ടിന് പകരം നോട്ട് കൊടുക്കാമെന്ന് പറഞ്ഞില്ലേ? ഭാരതത്തിന് “സ്വാതന്ത്ര്യം തന്നില്ലേല്‍ മാണ്ട...വിലയ്ക്ക് താ സായിപ്പേ” എന്നോതിയ നെഹ്രു തറവാട്ടിന്റെ പാത പിന്തുടരുന്ന ഞങ്ങള്‍ക്ക് എന്തിനാ ഔദാര്യം? പണം കൊടുത്ത് വോട്ട് നേടിയതിനപ്പുറം ഉചിതമായത് എന്താണുള്ളത് കമ്യൂണിസ്റ്റേ? ഉചിതമായത് ഉചിതമായ സമയത്ത് ഞങ്ങളുടെ അഹമ്മദ് പട്ടേലര്‍ക്ക് ചെയ്യാനറിയാം. അനുചിതമായതൊന്നും ജനാധിപത്യത്തില്‍ പാടില്ലാ എന്ന് ഞങ്ങളുടെ സജ്ജൈയ് ഗാന്ധി തന്നെ പഠിപ്പിച്ചിട്ടുണ്ടല്ലോ? ഉചിതമായത് ഉചിതമായ സമയത്ത് ഉചിതമായി ചെയ്തോണ്ടല്ലേ ആണവകരാറിന്മേല്‍ ഉചിതമായി പ്രവര്‍ത്തിയ്ക്കാന്‍ സഭ ഞങ്ങള്‍ക്ക് സമ്മതം തന്നത്?

ഉചിതമായത് ഉചിതമായ സമയത്ത് ഉചിതമായി ചെയ്യാന്‍ ലോകസഭയിലെ ഉചിതനായ സ്പീക്കര്‍ സഖാവിനോട് അരുമ സഖാവ് കാരാട്ട് ഉചിതമായ സമയത്ത് ഉചിതമായി പറഞ്ഞിരുന്നു. ഉചിതമായത് ചെയ്യാത്ത സഖാവ് അനുചിതനായി. അനുചിതനായ സഖാവിനെ ഉചിതമായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതില്‍ എന്ത് അനൌചിത്യമാണുള്ളത് സഖാക്കളേ? ചാറ്റര്‍ജി സഖാവിനെ ഉചിതമായ സമയത്ത് സ്പീക്കറാക്കിയത് പാര്‍ട്ടി. പാര്‍ട്ടിയ്ക്ക് ഉചിതമായി പ്രവര്‍ത്തിയ്ക്കാത്തവന്‍ ചീറ്റര്‍ജിയല്ലാതെ മറ്റെന്താണ്?

പാര്‍ട്ടിയെ ഉചിതമായ സമയത്ത് ചീറ്റ് ചെയ്തവനെ രാഷ്ട്രപതിയാക്കിയിരുന്നേല്‍ ഇപ്പോ എന്നാ ചെയ്യുമായിരുന്നു? പ്രതിഭാജീ രാഷ്ട്രപതിയായി വരുന്നതിനുമുമ്പൊരുന്നാള്‍ ഒത്തു തീര്‍പ്പ് സ്ഥാനാര്‍ത്ഥിയായി നമ്മുടെ സഖാവിന്റെ പേരും കേട്ടിരുന്നൊരു കാലം നമ്മുക്ക് മറക്കാന്‍ കഴിയുമോ? അന്ന് ചാറ്റര്‍ജി രാഷ്ട്രപതി കുപ്പായവും തുന്നിയിരുന്നതിനെ ഉചിതമായി പാരവെച്ച പാര്‍ട്ടിയ്ക്കിട്ട് ഉചിതമായ സമയത്ത് ചാറ്റര്‍ജി സഖാവ് കട്ടപ്പാരകേറ്റിയത് ഉചിതമല്ലേ സഖാക്കളേ? അന്ന് ഈ വഞ്ചകനെ രാഷ്ട്രപതിയെങ്ങാനും ആക്കിയിരുന്നേല്‍ ഇപ്പോ എന്നാ ചെയ്യുമായിരുന്നു...ഹോ ഉചിതമായെടുത്ത തീരുമാനം പാര്‍ട്ടിയുടെ മാനം കാത്തു!

വര്‍ഗ്ഗീയ കക്ഷിയായ ഭാരതീയ ജനതാപാര്‍ട്ടിയോടൊത്ത് ചേര്‍ന്ന് വോട്ട് ചെയ്യാന്‍ കഴിയില്ല എന്ന ചാറ്റര്‍ജി സഖാവിന്റെ തീരുമാനമാ‍ണ് മറ്റൊരു ഉചിതമായ ജനാധിപത്യ സംഭവം. വര്‍ഗ്ഗീയ ഫാസിസ്റ്റ് കക്ഷിയുടെ ഔദാര്യവും കൂടി ചെര്‍ന്നല്ലേ സഖാവ് സ്പീക്കറായത് എന്ന ഉചിതമായ ചോദ്യം ആരും ചോദിയ്ക്കരുത്. ഇരുട്ടില്‍ കെട്ടിപ്പിടിച്ച് കിടന്ന് ഉറങ്ങാമെന്ന് കരുതി പകല്‍ വെട്ടത്ത് തേവിടിശ്ശിയെ കെട്ടിപ്പിടിച്ച് നടക്കുന്നതല്ലേ സഖാക്കളേ അനുചിതം. അതു കൊണ്ടാണ് ചാറ്റര്‍ജി സഖാവ് ഉചിതമായി ഇത്രയും നാള്‍ അഭിസാരികയോടൊപ്പം ശയിച്ചത്. പകല്‍ വെട്ടത്ത് അവളുമായി അകന്ന് മാറിയത് ഉചിതമല്ലാതെ മറ്റെന്താണ്?

ഭാരതത്തിലെ ഏറ്റവും മതേതര കക്ഷിയായ മുസ്ലീം ലീഗിന്റെ ഉചിതനായ ജനറല്‍ സെക്രട്ടറി കുഞ്ഞാലികുട്ടിയുടെ ഉചിതമായ ചോദ്യം കേട്ടില്ലേ? “വര്‍ഗ്ഗീയ കക്ഷികളോട് കൂട്ട് ചേര്‍ന്ന് സര്‍ക്കാറിനെ മറിയ്ക്കാന്‍ ശ്രമിച്ച ഇടത് ചേരിയെ മതേതര ജനാധിപത്യ ഭാരതം ഒറ്റപ്പെടുത്തും” ഇത്രയും ഉചിതമായ ഒരു പ്രസ്ഥാവന ഭൂമിഭാരതം കേട്ട് കോള്‍മയിര്‍ കൊള്ളൂന്ന കാഴ്ച...ഹോ...അതൊന്നൊന്നര പ്രസ്ഥാവന തന്നെ. ഉചിതമായ പ്രസ്ഥാവനയിതല്ലാതെ മറ്റെന്താണ്?

മൂന്നക്കമുള്ള പാര്‍ട്ടിയുടെ ചീഫ് വിപ്പാണ് നമ്മുടെ സ്വന്തം ശിവയണ്ണന്‍. കന്നടക്കാരനേ..അതേന്ന്. നമ്മുടെ സ്വന്തം വീരേന്ദ്രകുമാര്‍ സാറിന്റെ സ്വന്തം പാര്‍ട്ടിയുടെ ഉചിതനായ ചീഫ് വിപ്പ്. സര്‍ക്കാരിനെതിരേ വോട്ട് ചെയ്യാന്‍ വിപ്പ് പുറപ്പെടുവിച്ച ചീഫ് വിപ്പ് നേരം വെളുത്തപ്പോള്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് കുത്തി. ഇത്രയും ഉചിതമായ ഒരു കാഴ്ച ഭാരതമഹാരാജ്യത്ത് ഇന്നി എന്നെങ്കിലും കാണാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? നമ്മുടെ ജീവിതം ധന്യമാകാനിന്നി മറ്റെന്തു വേണ്ടൂ...ജനാധിപത്യത്തിലെ ഏറ്റവും ഉചിതമായ മറ്റൊരു കാഴ്ച തന്നെയായിരുന്നേ ശിവയണ്ണന്‍ നമ്മുക്കായി സമ്മാനിച്ചത്.

ഉചിതമായ സമയത്ത് ഏറ്റവും ഉചിതമായിട്ടാണ് ലക്നൌ വിമാനതാവളത്തിന് ചൌധരി ചരണ്‍ സിങ്ങിന്റെ പേര് മന്മോഹന സര്‍ക്കാര്‍ ചാര്‍ത്തി കൊടുത്തത്. പിതാവിന്റെ പേരു കൊടുത്ത വിമാന താവളത്തിലൂടെ മകന്‍ അജിത് സിങ്ങിന്റെ പാര്‍ട്ടിയുടെ മൂന്ന് വോട്ട് ഉചിതമായ സമയത്ത് പ്രതീക്ഷിച്ച കാണ്‍ഗ്രസിനെ അജിത് സിങ്ങ് ഉചിതമായി തന്നെ ചതിച്ചു. കിട്ടാവുന്നതൊക്കെ ഇരന്ന് വാങ്ങുക എന്നിട്ട് തിരിഞ്ഞ് കുത്തുക - ഇതൊക്കെ തന്നെയല്ലേ ഉചിതമായ ജനാധിപത്യം?

ഭാരതത്തിന്റെ ഭാവി പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയുടെ ഉചിതമായ പ്രസംഗം കേട്ട് കോള്‍മയിര്‍ കൊള്ളാത്ത ഏത് ഭാരതീയനാണ് ഉള്ളത്. ശശികലയും കലാവതിയും ഭാഗ്യം ചെയ്ത രണ്ട് മങ്കമാര്‍ തന്നെ. ആണവോര്‍ജ്ജം ഇന്നാട്ടില്‍ എത്തിക്കഴിഞ്ഞാല്‍ ഒരോ ടണ്‍ വീതം വിദര്‍ഭയില്‍ നക്കിതിന്നാന്‍ നല്ലുപ്പില്ലാത്ത ശശികലയുടേയും കലാവതിയുടേയും ഭവനങ്ങളില്‍ എത്തിച്ച് അവരുടെ എല്ലാ കഷ്ടപ്പാടുകളും ഈ ഭാവി പ്രധാനമന്ത്രി അവസാനിപ്പിയ്ക്കും. എല്ലാ ദരിദ്രവാസികളുടേയും ദാരിദ്ര്യം യുറേനിയം ഇങ്ങെത്തുന്നതോടെ അവസാനിയ്ക്കും എന്ന രാഹുലേയ സിദ്ധാന്തം ഭാരതത്തിന് വീണ് കിട്ടിയ ഏറ്റവും ഉചിതമായ വെളിപാടാണ്. എഴുതി പഠിപ്പിച്ചവര്‍ അനുചിതരായതു കൊണ്ട് മാത്രമാണ് ഇടയ്ക്ക് ഉചിതമായ വാക്കുകള്‍ കിട്ടാതെ ഭാവി പ്രധാനമന്ത്രി ഇത്തിരി വിക്കിയത്. എന്തായാലും ഭാരതത്തിന് മന്മോഹന്‍ സിങ്ങിനേക്കാള്‍ ഉചിതനായ പ്രധാനമന്ത്രിയായിരിയ്ക്കും രാഹുല്‍ ഗാന്ധി എന്ന് ആ ഒരൊറ്റ പ്രസംഗത്തോടെ നമ്മുക്ക് മനസ്സിലായില്ലേ? ഈ ചങ്ങാതി പ്രധാനമന്ത്രിയായല്‍ പ്രസംഗം മുതല്‍ ഭരണം വരെ കൂടെയുള്ളവരങ്ങ് ചെയ്തോളും. ചെക്കന്‍ ഉചിതമായി അങ്ങ് നിന്ന് കൊടുത്താല്‍ മാത്രം മതി. ഇപ്പോള്‍ മന്മോഹന്‍ സിങ്ങ് ചെയ്യും പോലെ തന്നേന്ന്!

ലോകസഭയിലെ ഉചിതമായ വിവരസാങ്കേതിക വിദ്യ കണ്ട് ഭാരതം കണ്ണുമിഴിച്ച ഒരു ദിനവും കൂടിയാണ് കടന്ന് പോയത്. വോട്ട് ചെയ്യാന്‍ അറിയാത്ത ലോകസഭാംഗങ്ങള്‍ അമ്പത് പേരായിരുന്നു. നാലു പേര്‍ ലോബിയിലിരുന്ന് ഉചിതമായി സ്ലിപ്പിലൂടെ വോട്ട് ചെയ്തു. ബാക്കി അമ്പത് പേര്‍ക്ക് എങ്ങിനെ വോട്ട് ചെയ്യണം എന്നു പോലും അറിയില്ലായിരുന്നു പോലും. വോട്ടിങ്ങ് ബട്ടന്റെ എവിടെയൊക്കെയോ കുത്തി. ഒന്നും പതിഞ്ഞില്ല. പിന്നെ സ്ലിപ്പ് വാങ്ങി കുത്തി കൊടുത്തു. വോട്ടെടുപ്പ് കഴിഞ്ഞിട്ടും അമ്പത്തിനാലു വോട്ടിന്റെ ഫലം അറിയാന്‍ മണിക്കൂറൊന്നു!. മുടന്തുന്ന ജനാധിപത്യത്തിന്റെ ഫലവും ഇങ്ങിനെയല്ലാതെ മറ്റൊന്നാകാന്‍ പാടില്ലല്ലോ. ഭാരത ജനാധിപത്യത്തിന് ഏറ്റവും ഉചിതമായ വോട്ടിങ്ങ് സമ്പ്രദായവും വോട്ടെണ്ണലും തന്നേന്ന്.

ഉചിതമല്ലാത്തതൊന്ന് മാത്രം. അത് കാലാകാലങ്ങളില്‍ വരുന്ന പൊതു തിരഞ്ഞെടുപ്പാണ്. തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന്റെ രീതി അനുചിതമാണ്. വരും തിരഞ്ഞെടുപ്പ് മുതല്‍ വോട്ടിന് പകരം പണം അല്ലെങ്കില്‍ വോട്ട് തരാം പണം തരൂ എന്നതാവണം വോട്ടെടുപ്പ് രീതി.

ഒരോ വോട്ടര്‍ക്കും ഉചിതമായ പണം നല്‍കി സ്ഥാ‍നാര്‍ത്ഥികള്‍ക്ക് വോട്ട് വാങ്ങാം എന്നാക്കണം തിരഞ്ഞെടുപ്പ് നിയമം. എതിര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിയ്ക്കുന്നവന്റെ വോട്ട് സ്വന്തം പെട്ടിയില്‍ വീഴ്ത്താന്‍ ഒരു തുക. സ്വന്തം പാര്‍ട്ടിയില്‍ പ്രവര്‍ത്തിയ്ക്കുന്നവന്റെ വോട്ട് സ്വന്തം പാര്‍ട്ടീ സ്ഥാനാര്‍ത്ഥിയ്ക്ക് തന്നെ ഉറപ്പിച്ച് നിര്‍ത്താന്‍ മറ്റൊരു തുക. എതിര്‍ സ്ഥാനാര്‍ത്ഥിയ്ക്കേ വോട്ട് ചെയ്യൂ‍ എന്ന് മസില് പിടിച്ച് നില്‍ക്കുന്നവന്‍ പോളിങ്ങ് ബൂത്തിന്റെ ഏഴ് അയലത്ത് പോലും വരാതിരിയ്ക്കാന്‍ ഒരു കുഞ്ഞ് തുക. കള്ള വോട്ട് തേടാന്‍ ഇമ്മിണി ബല്യ തുക. എല്ലാ സ്ഥാനാര്‍ത്ഥികളും വോട്ടിന് അവരവര്‍ക്ക് നല്‍കാന്‍ കഴിയുന്ന വില പ്രകടന പത്രികയ്ക്ക് പകരം ഇറക്കട്ടെ. വോട്ടിന് ഏറ്റവും നല്ല വില നല്‍കുന്ന സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് നല്‍കാം.

അങ്ങിനെ ഗ്രാമങ്ങളില്‍ നിന്നും ചില്ലറയായി വാങ്ങുന്ന വോട്ടു കൊണ്ട് ജയിയ്ക്കുന്ന സ്ഥാനാര്‍ത്ഥി ആ വോട്ടെല്ലാം കൂടി മൊത്തകച്ചവടം നടത്തി സര്‍ക്കാറുണ്ടാക്കുകയോ പ്രതിപക്ഷത്ത് പോയിരിയ്ക്കുകയോ കല്‍ഖരിഖനിയുടെ ക്യാബിനറ്റ് മന്ത്രിയാവുകയോ ഒക്കെ ചെയ്യട്ടെ. ഗ്രാമവാസികള്‍ക്കും കിട്ടട്ടെ വോട്ടിന്റെ പേരില്‍ പത്ത് പുത്തന്‍. തന്നേമല്ല പണ്ടേതൊ ഒരു മഹാന്‍ പറഞ്ഞിട്ടില്ലേ “വികസനം ഗ്രാമങ്ങളില്‍ നിന്നും തുടങ്ങണമെന്നോ ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണെന്നോ” മറ്റോ ഒക്കെ. അതുകൊണ്ട് തിരഞ്ഞെടുപ്പ് കൃഷിയും ഗ്രാമങ്ങളില്‍ നിന്നും തന്നെ തുടങ്ങണം. അദ്ദാണുചിതം.

അങ്ങിനെ ഏറ്റവും ഉചിതമായ വിലയ്ക്ക് വോട്ട് വില്‍ക്കാന്‍ കഴിയുന്ന ഉചിതമായ ദിനങ്ങള്‍ കടന്നു വരട്ടെ....എല്ലാം ഉചിതമാകുന്ന നല്ലൊരു ദിനത്തിനായി നമ്മുക്ക് മുട്ടിപ്പായി പ്രാര്‍ത്ഥിയ്ക്കാം!

സാരേ ജഹാംസെ അഛാ!