Wednesday, January 23, 2008

വിപണി കരടി പിടിയിലേക്ക്.

ഭാരതത്തിന്റെ മൂലധന വിപണിയില്‍ ഉണ്ടായിരിക്കുന്ന തകര്‍ച്ച താല്‍ക്കാലിമല്ല. രണ്ടായിരത്തി മൂന്നില്‍ തുടങ്ങിയ ആഗോള മൂലധന വിപണിയുടെ വളര്‍ച്ച തിരിച്ചടിയുടെ വക്കിലാണ്. കാരണം മറ്റൊന്നല്ല. ഇറാന്‍-അമേരിക്ക പ്രതിസന്ധി ഏപ്രിലോടുകൂടി ഏറ്റവും മോശമായ അവസ്ഥയിലേക്ക് മാറുകയും പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷ ഭരിതമാവുകയും ചെയ്യും എന്ന് ഏറ്റവും ആദ്യം മനസ്സിലാക്കുന്നത് ലോക വിപണിയെ നിയന്ത്രിക്കുന്ന കോര്‍പ്പറേറ്റ് ഭീമന്‍മാരാണ്. വൈറ്റ് ഹൌസ് പോലും തിരിച്ചറിയും മുമ്പ് എണ്ണയിലും സ്വര്‍ണ്ണത്തിലും മൂലധനവിപണിയിലും ഉണ്ടാകാന്‍ പോകുന്ന കയറ്റിറക്കങ്ങള്‍ മരത്തില്‍ കാണാന്‍ വിപണി നിയന്ത്രിക്കുന്നവര്‍ക്ക് കഴിയും. അല്ലെങ്കില്‍ ലോകത്ത് എന്ത് എപ്പോള്‍ എങ്ങിനെ നടക്കണം എന്ന് തീരുമാനിക്കുന്നത് വന്‍‌കിട സാമ്പത്തിക കൈകാര്യ കര്‍ത്താക്കളാണ്.

അമേരിക്കയുടെ നയങ്ങള്‍ക്ക് അനുസരണമായി ഭാരതത്തിന്റെ കമ്പോളവും ചലിക്കുന്നു എന്നത് ആഗോള വിപണിയുടെ പൊതു സ്വഭാവത്തിന്റെ ഭാഗമാണെന്ന് പറയാമെങ്കിലും ഭാരതത്തിന്റെ മൂലധന വിപണി എത്തി നില്‍ക്കുന്നത് ഒരു വല്ലിയ പ്രതിസന്ധിയിലാണ്. ആ പ്രതിസന്ധി സ്വയം ഉണ്ടായതല്ല. കൃതൃമമായി ഉണ്ടാക്കിയെടുത്തതാണ്. കാരണം കഴിഞ്ഞ ഒന്നര വര്‍ഷം കൊണ്ട് വിപണി നേടിയത് ഏകദേശം പതിമൂന്നായിരം പോയിന്റാണ്. ഇത്രയധികം പണം വിപണിയിലേക്ക് എത്തിച്ചത് ദീര്‍ഘകാല നിക്ഷേപകരാണോ? അല്ല തന്നെ. ദീര്‍ഘകാല നിക്ഷേപകരാണ് വിപണിയുടെ നട്ടെല്ല്. ഊഹകച്ചവടവും ഹൃസ്വകാല നിക്ഷേപകരും വിപണിയില്‍ നിന്നും അവര്‍ക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല ലാഭം എത്തി എന്ന് തോന്നിയാല്‍ വിപണിയില്‍ നിന്നും പിന്‍‌വാങ്ങും, യാതൊരു മുന്‍‌വിധിയും ഇല്ലാതെ തന്നെ.

നമ്മുടെ വിപണിയിലേക്ക് ഒഴുകുന്ന പണം ഭാരതത്തിലെ യഥാര്‍ത്ഥ നിക്ഷേപരുടേതല്ല. എഫ്.ഐ.ഐ. എന്ന് ഓമന പേരില്‍ അറിയപ്പെടുന്ന ഫോറിന്‍ ഇന്‍സ്റ്റിട്യൂഷനല്‍ ഇന്‍‌വെസ്റ്റേഴ്സിന്റെ പണമാണ് ഇന്ന് വിപണിയെ നിയന്ത്രിക്കുന്നത്. അതായത് ഭാരതത്തിന്റെ സാമ്പത്തിക ഭദ്രതയെ അല്പം പോലും മാനിക്കാതെ തങ്ങളുടെ ലാഭം മാത്രം ലാക്കാക്കി വിപണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിപണിയില്‍ നിന്നും ഏറ്റവും കൂടുതല്‍ ലാഭം കൊയ്ത് പിന്‍‌വാങ്ങാനുള്ള അവസരം അവര്‍ തന്നെ കൃതൃമമായി ഉണ്ടാക്കിയിട്ട് വിപണിയില്‍ നിന്നും അവര്‍ ഒഴിഞ്ഞ് തുടങ്ങിയെന്ന്. എങ്ങിനെയെന്നാല്‍ ‍നിമിഷങ്ങള്‍ കൊണ്ട് ഇരട്ടിപ്പിക്കാമെന്ന വ്യമോഹിപ്പിച്ച് വിപണിയുടെ ഉണര്‍വിലേക്ക് മക്കളെ കെട്ടിക്കാന്‍ വെച്ചിരുന്ന പണം വരെ കൊണ്ടു തള്ളാന്‍ പ്രേരിപ്പിച്ച് ഉയര്‍ന്ന വിലയില്‍ ഓഹരികള്‍ വാങ്ങി ആത്മഹത്യയുടെ വക്കിലേക്ക് ഭാരതത്തിലെ സാധാരണക്കാരനെ എത്തിച്ചിട്ട് വിപണി ഉറങ്ങികിടന്നപ്പോള്‍ വാങ്ങിക്കൂട്ടിയ ഓഹരികളില്‍ നിന്നും ലാഭം കൊയ്ത് വിദേശിയര്‍ കൊള്ളലാഭം ഉണ്ടാക്കിയിട്ട് മാറി നില്‍ക്കും. ഇന്നിയും തകര്‍ന്നടിയുന്ന വിപണിയില്‍ നിന്നും സാധാരണക്കാരന്‍ ഒഴിഞ്ഞ് പോകുമ്പോള്‍ വീണ്ടും നനഞ്ഞ പൂച്ചയെപോലെ കടന്ന് വന്ന് ആരും അറിയാതെ വില കുറഞ്ഞ നിലയില്‍ ഓഹരികള്‍ വാങ്ങികൂട്ടും. വീണ്ടും വിപണി ഉയരും. സാധാരണക്കാരന്‍ ഉയര്‍ന്ന വിലയില്‍ വിദേശീയരുടെ കയ്യില്‍ നിന്നും സ്വദേശീ ഓഹരികള്‍ വാങ്ങും. വീണ്ടും വിദേശീയര്‍ക്കായി വിപണി പൊട്ടും. കൂടെ പൊട്ടുന്നത് സാധാരണക്കാരും.

ഇന്നലെ മാത്രം വിപണിയില്‍ നിന്നും ആവിയായത് ഏകദേശം പത്ത് ലക്ഷം കോടി രൂപയാണ്. ഈ പണമത്രയും പോയത് സാധാരണക്കാരായ നിക്ഷേപകരില്‍ നിന്നുമായിരുന്നു എന്ന വാര്‍ത്ത ശരിവെക്കുന്നത് വിപണിയുടെ കൃതൃമങ്ങളാണ്. ഇന്നലെ വരെ വിപണിയുടെ കരുത്തിനെ പ്രകീര്‍ത്തിച്ചിരുന്നവരുടെ ശരീര ഭാഷകളില്‍ മാറ്റം വന്നു തുടങ്ങി. പത്ത് ദിനം മുമ്പ് ഒരു ദിനം വിപണി താഴേക്കിരുന്നപ്പോള്‍ ഭാരതത്തിന്റെ മൂലധന വിപണീ വിദഗ്ദര്‍ പറഞ്ഞ ഒരു കാരണം “റിലയന്‍സിന്റെ നാച്വറല്‍ റിസോര്‍സിലേക്ക് ഫണ്ട് തിരിച്ചു വിട്ടത് കൊണ്ടാണ് വിപണി താഴ്ന്നത്” എന്നാണ്. ഒരു കമ്പനിയുടെ ഐ.പി.ഓയിലേക്കോ മ്യൂച്വല്‍ ഫണ്ടിലേക്കോ പണം നിക്ഷേപിക്കണമെങ്കില്‍ അപേക്ഷിക്കുന്ന അതേ സമയത്ത് പണമായി തന്നെ നിക്ഷേപിക്കണം. മൂലധന വിപണിയില്‍ നിന്നും ഓഹരികള്‍ വിറ്റാല്‍ ഏറ്റവും കുറഞ്ഞത് പതിനഞ്ച് ദിനമെങ്കിലും വേണം പണം കയ്യില്‍ കിട്ടാന്‍. പിന്നെങ്ങിനെ ഒറ്റ ദിനം കൊണ്ട് വിപണിയില്‍ നിന്നും പണം പിന്‍‌വലിച്ച് “റിലയന്‍സ് നാച്വറല്‍ റിസോഴ്സില്‍” നിക്ഷേപിക്കും. വിപണി താഴുമ്പോള്‍ എന്തെങ്കിലുമൊക്കെ തട്ടി മൂളിക്കാന്‍ റിലയന്‍സും ഒരു കാരണമായി എന്ന് മാത്രം.

പത്ത് ദിനത്തിന് ശേഷം ഇന്നലെയും ഇന്നുമായി വിപണി ചരിത്രത്തിലെ ഏറ്റവും വല്ലിയ രണ്ടാമത്തെ തകര്‍ച്ചക്ക് സാക്ഷ്യം വഹിക്കുമ്പോള്‍ (ഏറ്റവും വലിയ തകര്‍ച്ച ഹര്‍ഷത് മേത്ത സംഭാവന ചെയ്തത്) വിപണീ വിദഗ്ദര്‍ക്ക് പറയാനുള്ളത് ഇപ്പോഴും റിലയന്‍സിലേക്ക് ഫണ്ട് പോയതും അമേരിക്കയുടെ സാമ്പത്തിക മാന്ദ്യവും സിറ്റി ബാങ്കിന്റെ പ്രവര്‍ത്തന നഷ്ടവും ഒക്കെ തന്നെയാണ്. എന്നിട്ട് ആശ്വാസം കൊള്ളുന്നതോ ഫോറിന്‍ ഇന്‍സ്റ്റിട്യൂഷനല്‍ ഇന്‍‌വെസ്റ്റേഴ്സ് പണവുമായി കാത്തിരിക്കുകയാണ് അവര്‍ ഭാരത വിപണിയില്‍ നിക്ഷേപിക്കും എന്ന്. അവര്‍ നിക്ഷേപിക്കുന്നത് അവരുടെ ലാഭത്തിന്. അതില്‍ ഭാരതീയന് എന്ത് കാര്യം.

ഭാരതത്തിലെ ചെറുകിട നിക്ഷേപകരേയും സാധാരണക്കാരനേയും വ്യാമോഹിപ്പിച്ച് വിപണിയുടെ ചതിക്കുഴികളില്‍ പെടുത്തിയിട്ട് ലാഭവുമായി വിദേശീയര്‍ മടങ്ങുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്. “വിപണിയെ സമചിത്തതയോടെ സമീപിക്കൂ ചെറുകിടക്കാരേ...നിങ്ങള്‍ ഭയപ്പെടേണ്ട ഞാന്‍ നിന്നോടു കൂടെയുണ്ട്” എന്ന് ചിദംബരം ഇന്ന് പറയുമ്പോള്‍, ഇല്ലാത്ത പണം കൊണ്ട് വിപണി പതിനായിരം പോയിന്റിലേക്കെത്തി നാലു ദിനം കൊട്ട് പൊട്ടി പൊളിഞ്ഞപ്പോള്‍ അന്നത്തെ ധനകാര്യ മന്ത്രി മന്മോഹന്‍ സിങ്ങും “വിപണിയെ സമചിത്തതയോടെ സമീപിക്കൂ ചെറുകിടക്കാരേ...നിങ്ങള്‍ ഭയപ്പെടേണ്ട ഞാന്‍ നിന്നോടു കൂടെയുണ്ട്” എന്ന് തന്നെയാണ് പറഞ്ഞത്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടില്‍ ഒമ്പതിനായിരത്തി എഴുനൂറില്‍ നിന്നും പൊട്ടിയ വിപണി എത്തി നിന്നത് മൂവായിരത്തിനടുത്ത്. പിന്നെ എത്രയോ വര്‍ഷങ്ങള്‍ വിപണി കരടിയുടെ പിടുത്തത്തിലായിരുന്നു.

ഇപ്പോള്‍ വിപണി വീണ്ടും കരടിയുടെ പിടുത്തത്തിലേക്ക് പോകുന്നു. അത് തുടങ്ങി കഴിഞ്ഞു. ഏപ്രിലോടുകൂടി ഇറാനില്‍ അമേരിക്ക ആദ്യ ബോംബിടും അതോടെ ആഗോള വിപണിക്കൊപ്പം നമ്മുടെ വിപണി തകര്‍ന്നടിയും. അതിന്റെ തുടക്കമാണ് ആഗോള വിപണിയില്‍ കാണുന്നത്. വിപണിക്ക് ഒരു മനശ്ശാസ്ത്രമുണ്ട്. വിപണി ഉയര്‍ച്ചയുടെ പാതയിലാണെങ്കില്‍ വിപരീതമായി വരുന്ന കാര്യങ്ങളിലെ അനുകൂലഘടകങ്ങളെ കണ്ടെത്തി അതിനോട് ചേര്‍ന്ന് പോസിറ്റീവ് ആയി പ്രതികരിക്കും. വീണ്ടും ഉയരത്തിലേക്ക് പോകും. അതേ സമയം വിപണി താഴ്ചയിലാണെങ്കില്‍ അനുകൂല ഘടകങ്ങള്‍ വന്നാ‍ലും ആ അനുകൂല ഘടകങ്ങളിലെ ന്യൂനതകള്‍ മുന്‍‌കൂട്ടി കണ്ട് വിപണി അതിനനുസരിച്ച് വീണ്ടും താഴേക്ക് പോകും. അതായത് വിപണിയുടെ ഉയര്‍ച്ചയുടെ സമയത്താണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്. അധികാരത്തില്‍ ബീ.ജെ.പി വീണ്ടും വരികയും ഹിമാചലില്‍ കോണ്‍ഗ്രസ് നിലം പതിക്കുകയും ചെയ്തപ്പോള്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് നേരിട്ട തിരിച്ചടി എന്ന ന്യൂനതയില്‍ വിപണി താഴേക്ക് പോരേണ്ടുന്നതായിരുന്നു. പക്ഷേ സംഭവിച്ചത് നേരേ തിരിച്ചും. കാരണമെന്താ. ഉടന്‍ ഒരു പൊതു തിരഞ്ഞെടുപ്പ് ഒഴിവായി എന്ന ഒരു ചെറിയ അനുകൂലഘടകത്തെ ഭരണ കക്ഷിക്കേറ്റ തിരിച്ചടി എന്ന വന്‍ ന്യൂനതയില്‍ നിന്നും വിപണി വേര്‍തിരിച്ചെടുത്തു. അത്ര തന്നെ. നേരേ മറിച്ച് ഗുജറാത്ത് ഹിമാചല്‍ തിരഞ്ഞെടുപ്പ് സമയത്ത് വിപണി കരടിപിടിയിലായിരുന്നു എങ്കില്‍ വീണ്ടും താഴേക്ക് തന്നെ പോകുമായിരുന്നു. അപ്പോള്‍ കാരണം “ഭരണ കക്ഷിക്കേറ്റ തിരിച്ചടി” ആവുകയും ചെയ്യുമായിരുന്നു.

ഇപ്പോള്‍ വിപണി താഴ്ചയിലേക്കാണ്. ഇന്ന് അമേരിക്കന്‍ ഫേഡറല്‍ റേറ്റ് മുക്കാല്‍ ശതമാനം കുറച്ചതിനോട് നാളെ വിപണി അനുകൂലമായി പ്രതികരിക്കില്ല. “അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യം കൂടുന്നതിനാലാണ് ഫെഡറല്‍ റിസര്‍വ് റേറ്റ് കുറച്ചത്, അതിനാല്‍ അമേരിക്കന്‍ വിപണിയോടൊപ്പം ഏഷ്യന്‍ വിപണിയും കുടെ നമ്മുടെ വിപണിയും താഴേക്ക്” എന്നതായിരിക്കും നാളത്തെ വിപണിയുടെ മന:ശ്ശാസ്ത്രം. സെപ്തംബറില്‍ അമേരിക്ക ഫെഡറല്‍ റിസര്‍വ്വ് റേറ്റ് അരശതമാനം കുറച്ചപ്പോള്‍ ഭാരത വിപണി മുന്നേറിയത് അന്ന് വിപണി മുന്നേറ്റത്തിന്റെ പാതയിലായിരുന്നത് കൊണ്ടാണ്. ഇന്ന് വിപണി താഴ്ചയിലാണ്. സാമ്പത്തിക മേഖലയില്‍ ഉണ്ടാകുന്ന എല്ലാ അനുകൂല ഘടകങ്ങളോടൂം വിപണി ഇപ്പോള്‍ വിപരീതമായേ പ്രതികരിക്കുള്ളൂ.

ഇന്ന് ഒരു മണിക്കൂര്‍ വിപണി അടച്ചിട്ടട്ട് വീണ്ടും വിപണി തുറന്നപ്പോള്‍ തകര്‍ച്ചയുടെ തടയിട്ടതിന്റെ പിന്നാമ്പുറം തേടി പോയാല്‍ യൂ.ടീ.ഐക്കും എല്‍.ഐ.സിക്കും ഒക്കെ ഒരു പാട് പറയാന്‍ കാണും. വിപണിയിലേക്ക് നമ്മുടെ പൊതു മേഖലാ സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നും ഇന്ന് തടസ്സപ്പെട്ട ഒരു മണിക്കൂറിന് ശേഷം ഒഴുകിയ പണത്തിന് ഒരു കണക്കും ഉണ്ടാകില്ല. വിപണിയെ പിടിച്ച് നിര്‍ത്താന്‍ വേണ്ടി ഏറ്റവും ഉയര്‍ന്ന നിലയില്‍ ഇന്ന് വിപണിയില്‍ നിന്നും ഓഹരികള്‍ വാങ്ങാന്‍ നിര്‍ബന്ധിതരായിട്ടുള്ള നമ്മുടെ സാധാരണക്കാരന്റെ നിക്ഷേപ താല്പര്യ സംരക്ഷണാര്‍ത്ഥം സൃഷ്ടിക്കപ്പെട്ട ധനകാര്യ സ്ഥാപനങ്ങളുടെ നെറ്റ് അസറ്റ് വാല്യൂ താഴേക്ക് പോകുന്നതും നാളെ കാണാം.

ഭാരത മൂലധന വിപണിയിലെ സെക്കന്ററി മാര്‍ക്കറ്റില്‍ ഒരിക്കലും പണം നിക്ഷേപിക്കരുത്. പബ്ലിക്ക് ഇഷ്യൂവില്‍ നേരിട്ട് പണം നിക്ഷേപിച്ച് മാന്യമായ ലാഭം കിട്ടുമ്പോള്‍ വിറ്റുമാറുക. ലോകത്തിലെ ഏറ്റവും അനിശ്ചിതമായ മൂലധന വിപണിയാണ് ഭാരതത്തിന്റേത് എന്ന് സ്വയം തിരിച്ചറിയുക.

Wednesday, January 09, 2008

അക്ഷര ജാ‍ലകമേ....വിട.

കലാകൌമുദി ഒരു ശീലമായിരുന്നു. സാഹിത്യ വാരഫലം ഒരു കാലത്ത് ഹൃദയത്തോട് ചേര്‍ത്ത് വെച്ച കോളവും. നിരൂപണം ജനകീയമാക്കിയ ആ കോളത്തിന് പകരം വന്ന “അക്ഷര ജാലകവും” അതേ ഊഷ്മളതയോടെ തന്നെ ഹൃദയത്തിലേക്ക് ഏറ്റു വാങ്ങി. “അക്ഷര ജാലകം” ബൂലോകത്തേക്കെത്തിയപ്പോള്‍ ഒത്തിരി സന്തോഷിച്ചു. ബൂലോകത്തിന്റെ ഒരു നേര്‍ കാഴ്ചയായി “അക്ഷര ജാലകം” ബൂലോകത്ത് നിറഞ്ഞ് നില്‍ക്കുമെന്ന് വെറുതെ വിചാരിച്ചു പോയി. ഇന്ന് ഖേദമുണ്ട്. “അക്ഷരജാലകം” ഇന്നി എന്റെ വായനയില്‍ ഇല്ല. കലാകൌമുദി ശീലമായി ഇന്നിയും തുടരും.

അക്ഷര ജാലകം പിറന്നത് അക്ഷരവിരോധത്തിന്റെ അല്പത്വത്തില്‍ നിന്നുമായിരുന്നു എന്ന തിരിച്ചറിവിന് ബൂലോകം വേണ്ടി വന്നു എന്നത് ബൂലൊകത്തിന്റെ മറ്റൊരു നന്മ.

കലാകൌമുദിയില്‍ കമന്റ് ഓപ്‌ഷന്‍ ഉണ്ടാകാഞ്ഞത് നന്നായി എന്ന് കരുതാന്‍ വരട്ടെ. പട പേടിച്ച് കൌമുദിയില്‍ ചെന്നപ്പോള്‍ അവിടെ ചൂട്ടും കത്തിച്ചാ...


അക്ഷരജാലകത്തിന്റെ വിമര്‍ശനമേറ്റുവാങ്ങിയ ആരെങ്കിലും അദ്ദേഹത്തെ അധിക്ഷേപിക്കാന്‍ വ്യാജ ഐ.ഡിയില്‍ “അക്ഷരജാലകം” എന്ന പേരില്‍ എം.കെ.ഹരികുമാറിന്റെ ഫോട്ടോയും വെച്ച് ബ്ലോഗ് തുടങ്ങിയതാണ് എന്ന് വിശ്വാസിക്കാനായിരുന്നു ആദ്യം ആഗ്രഹിച്ചത്. ബൂലോകത്തെ “അക്ഷരജാലകത്തിന്റെ” അപചയം അതിരു വിട്ടപ്പോള്‍ ആ സംശയം ഇരട്ടിച്ചു. പക്ഷേ ആ എം.കെ. ഹരികുമാര്‍ തന്നെ ഈ എം.കെ. ഹരികുമാറെന്ന വസ്തുത തിരിച്ചറിഞ്ഞപ്പോള്‍ അമര്‍ഷം എന്റെ ആസ്വാദനത്തോട് തന്നെ. അല്ലാതെന്ത് ചെയ്യാന്‍.

Wednesday, January 02, 2008

ബൂലോകത്തിന്റെ സ്വന്തം കാര്‍ട്ടൂണിസ്റ്റിന് സ്നേഹ പൂര്‍വ്വം..

സജ്ജീവ് ബാലകൃഷ്ണന്‍ എന്ന കാര്‍ട്ടൂണിസ്റ്റ് ഒരു നിശ്ശബ്ദ പ്രയാണത്തിലായിരുന്നു...അഞ്ച് മാസം കൊണ്ട് മലയാള ബ്ലോഗറന്മാരുടെ നൂറ് കാരിക്കേച്ചര്‍ വര‍ക്കുക എന്ന ദുര്‍ഘടമായ ഒരു ഉദ്യമം സ്വയം ഏറ്റെടുത്ത് നിശ്ശബ്ദനായി മുന്നോട്ട് പോയ സജ്ജീവ് തന്റെ ലക്ഷ്യം നേടുന്നതാണ് ഡിസംബര്‍ മുപ്പത്തിയൊന്നാം തീയതി കണ്ടത്. അതായത് നൂറ്റി അമ്പത് ദിവസം കൊണ്ട് നൂറ് കാരിക്കേച്ചര്‍. ലളിതമല്ലായിരുന്നു ആ ലക്ഷ്യം. പ്രത്യകിച്ചും വര്‍ണ്ണത്തില്‍ ചാലിച്ച കാരിക്കേച്ചര്‍ വരക്കുക അത്രയെളുപ്പമല്ലായെന്ന് വരയും വര്‍ണ്ണവും തിരിച്ചറിയുന്നവര്‍ സാക്ഷ്യപ്പെടുത്തും. ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലാത്തവരുടെ, ബ്ലോഗിലെ പ്രൊഫൈല്‍ നല്‍കുന്ന കുഞ്ഞു ഫോട്ടോകളില്‍ നിന്നും ബ്ലോഗിലെ അവരുടെ എഴുത്തിന്റെ ശൈലിയില്‍ നിന്നുമൊക്കെ ബ്ലോഗറെ ആവാഹിച്ച് കാരിക്കേച്ചറാക്കി തുറന്ന് വിടുമ്പോള്‍ പ്രസ്തുത ബ്ലോഗറെ നേരിട്ട് കണ്ടിട്ടുള്ളവര്‍ “ഇത് അയാള്‍ തന്നെ” എന്ന് സാക്ഷ്യപ്പെടുത്തുന്നത് ബൂലോകര്‍ പലവുരു കണ്ടിട്ടുള്ളതാണ്. സജ്ജീവ് ബാലകൃഷ്ണന്‍ ഒരു വിജയമാകുന്നതും അവിടെ തന്നെ.

സജ്ജീവ് ബാലകൃഷ്ണന്‍ തുടങ്ങുന്നത് രണ്ടായിരത്തി ഏഴ് ജൂലൈ ഇരുപത്തി നാലാം തീയതി ബൂലോകത്തിന്റെ പുപ്പുലിയെ ആവാഹിച്ച് കൊണ്ടാണ്. ബൂലോകത്തേക്ക് സജ്ജീവ് ബാലകൃഷ്ണനെ കൈപിടിച്ചെത്തിച്ച വിശാലമനസ്കനില്‍ തുടങ്ങിയ ജൈത്രയാത്ര നൂറെന്ന നാഴിക കല്ലിലെത്തുമ്പോള്‍ കാര്‍ട്ടൂണ്ണിസ്റ്റിന്റെ തൂലിക ചലിച്ചത് സജ്ജിവ് ബാലകൃഷ്ണനെ കാര്‍ട്ടൂണുകളുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ സണ്ണിമാഷിന് വേണ്ടിയായിരുന്നു. സണ്ണിമാഷും കാര്‍ട്ടൂണിസ്റ്റായ സജ്ജീവ് ബാ‍ലകൃഷ്ണനും തമ്മിലുള്ള ആത്മ ബന്ധം ബൂലോകര്‍ക്ക് എന്നെന്നും ഓര്‍ത്തുവെക്കാന്‍ കഴിയുന്ന ഒരു കുറിപ്പുമായി. ഗുരുശിഷ്യ ബന്ധത്തിന്റെ മഹത്വവും ആത്മമിത്രങ്ങളുടെ മഹിമയും സാഹോദര്യത്തിന്റെ വിശുദ്ധിയും ഒരു പോലെ അനുവാചകനിലേക്ക് സന്നിവേശിപ്പിക്കുന്നതായിരുന്നു സണ്ണിമാഷിനെ കുറിച്ചുള്ള ഓര്‍മ്മകുറിപ്പ്.

നൂറ് പുലികളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഏതാണ് എന്ന് സജ്ജിവ് ബാലകൃഷ്ണനോട് ചോദിച്ചാല്‍ എല്ലാം ഒരു പോലെയെന്ന മറുപടിയായിരിക്കും ലഭിക്കുക. സൃഷ്ടികര്‍ത്താവിന് അങ്ങിനെയായിരിക്കുമെങ്കിലും അനുവാചകന് ഏറ്റകുറച്ചിലുകള്‍ ഉണ്ടാകുമല്ലോ? അല്ല ഉണ്ടാകണം. ഏതാനും വരകള്‍ കൊണ്ട് ഒരു വ്യക്തിയുടെ സ്വഭാവവും ശൈലിയും രൂപവും അതേപടി ആവാഹിച്ച് വെക്കുന്നതാണ് കാരിക്കേച്ചര്‍ എങ്കില്‍ സജ്ജീവിന്റെ ലിസ്റ്റിലെ നാല്പതാം നമ്പര്‍ പുലി ആകാന്‍ ഭാഗ്യം സിദ്ധിച്ച കൂഴൂര്‍ വിത്സന്റെ കാരിക്കേച്ചര്‍ ആയിരിക്കും ഒന്നാമതെത്തുക. ഒരിക്കലെങ്കിലും കൂഴൂര്‍ വിത്സനെ നേരിട്ട് കണ്ടിട്ടുള്ളവര്‍ക്ക് അത് ബോധ്യമാകും.

അറുപത്തി മൂന്നാം നമ്പര്‍ പുലിമണി ദേവസേനയും കിടാങ്ങളും പുലി ലിസ്റ്റില്‍ വേറിട്ട് നില്‍ക്കുന്നു. കൂടെയുള്ള കുറിപ്പും കൂടിയാകുമ്പോള്‍ എല്ലാം തികഞ്ഞു.

ആദ്യ ബൂലോക വിവാഹത്തിന് സജ്ജീവിന്റേതായി വന്ന വിവാഹ സമ്മാനവും മംഗള പത്രവും നന്നായി ആസ്വദിക്കപ്പെട്ട കാരിക്കേച്ചര്‍ ആയിരുന്നു. കുപ്പയമില്ലാത്ത മെലിഞ്ഞ ഉടലുമായി “കട്ടനും” അടച്ച് എഴുതി തള്ളുന്ന ബെര്‍ളീതോമസും ചട്ടയിട്ട് വാലിട്ട മുണ്ടുമുടുത്ത് തിരിഞ്ഞ് നോക്കി തിരിഞ്ഞ് നോക്കി ഒതുക്കത്തില്‍ ഓടിപോകുന്ന കൊച്ചു ത്രേസ്യയും ചെവിയില്‍ ചെമ്പരത്തി ചൂടി പായസമിളക്കുന്ന കൈതമുള്ളും വള്ളിനിക്കറുമിട്ട് ചിമ്മിനി വെട്ടത്തില്‍ വരമൊഴി സ്ലേറ്റിലെഴുതുന്ന സിബുവും തുടങ്ങിയെല്ലാ കാരിക്കേച്ചറുകളും ബൂലോകര്‍ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയതിന് തെളിവാണ് ഈ കാരിക്കേച്ചറുകളില്‍ മിക്കതും അതാത് ബ്ലോഗറന്മാരുടെ ബ്ലോഗുകളില്‍ ഇടം തേടിയിരിക്കുന്നു എന്നത്.

ചിരി ഒരു വളവാണ് എന്നപേരില്‍ കൂഴൂര്‍ വിത്സന്‍ തന്റെ വാര്‍ത്തകള്‍ വായിക്കുന്നത് എന്ന ബ്ലോഗില്‍ സജ്ജീവ് ബാലകൃഷ്ണനെ ഏഷ്യനെറ്റ് വഴി പരിചയപ്പെടുത്തുന്നത് അദ്ദേഹം അര്‍ഹിക്കുന്ന അംഗീകാരമായിരുന്നു.

കേവലം ആത്മ സംതൃപ്തിക്ക് വേണ്ടി മാത്രം ബൂലോകത്തിലെ ബ്ലോഗറന്മാരുടെ കാരിക്കേച്ചറുകള്‍ വരച്ചു തുടങ്ങുകയും നൂറ്റി അമ്പത് ദിനങ്ങള്‍ കൊണ്ടു നൂറ് കാരിക്കേച്ചറുകള്‍ വരച്ച് ബൂലോകത്തിന്റെ ഹൃദയത്തിലേക്ക് ചേക്കേറുകയും ചെയ്ത സജ്ജീവ് ബാലകൃഷ്ണന് സ്നേഹോപഹാരമായി രണ്ടായിരത്തി എട്ടിലെ ആദ്യ പോസ്റ്റ് സമര്‍പ്പിക്കുന്നു.

രണ്ടായിരത്തി പത്ത് ഡിസംബറ് മുപ്പത്തിയൊന്നാം തീയതി ആയിരം “പുലികള്‍” എന്ന ബൂലോകത്തിന്റെ സ്വന്തം കാര്‍ട്ടൂണിസ്റ്റിന്റെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കപ്പെടട്ടെ!

Saturday, December 01, 2007

ദേശീയ ദിനാശംസകള്‍....



യൂ.ഏ.യീ അതിന്റെ മുപ്പത്തിയാറാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ആയിരത്തി തൊള്ളായിരത്തി എഴുപത്തിയൊന്ന് ഡിസംബര്‍ രണ്ടാം തീയതി ബ്രിട്ടീഷ്‌കാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയ അബൂദാബി, ദുബായ്, ഷാര്‍ജ്ജ, അജ്മാന്‍, ഉമ്മുല്‍ഖൊയ്‌വാന്‍, ഫുജൈറ എന്നീ ആറു എമിരേറ്റുകള്‍ ചേര്‍ന്ന് ഒരു ഫെഡെറേഷനായി യുണൈറ്റഡ് അരബ് എമിരേറ്റ്സ് നിലവില്‍ വന്നു. റസല്‍ഖൈമ തുടക്കത്തില്‍ ഫെഡറേഷനില്‍ അംഗമായിരുന്നില്ല. ആയിരത്തി തൊള്ളായിരത്തി എഴുപത്തി രണ്ട് ഫെബ്രുവരി പത്താം തീയതിയാണ് റാസല്‍ഖൈമയും കൂടിചേര്‍ന്ന ഇന്നത്തെ രീതിയിലുള്ള ഒരു എമിരേറ്റ്സുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് അരബ് എമിരേറ്റ്സ് എന്ന രാജ്യം നിലവില്‍ വന്നത്. എങ്കിലും എല്ലാ എമിരേറ്റുകളും വിദേശാധിപത്യത്തില്‍ നിന്നും വിമോചിക്കപ്പെട്ട ഡിസംബര്‍ രണ്ട് തന്നെയാണ് ദേശീയ ദിനമായി യൂ.ഏ.യീ. ആചരിക്കുന്നത്.

സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം ഏതെങ്കിലും ഒരു രാജ്യം യുണൈറ്റഡ് അറബ് എമിരേറ്റ്സ് നേടിയെടുത്ത പോലൊരു വളര്‍ച്ച നേടിയിട്ടുണ്ടാകുമോ എന്ന് സംശയമാണ്. ലോക വാണിജ്യ ഭൂപടത്തില്‍ യൂ.ഏ.യീക്കുള്ള സ്ഥാനം വളരെ ഉയര്‍ന്നതാണ്. വികസിതരാജ്യങ്ങളില്‍ ഇരുപതാം സ്ഥാനം കയ്യാളുന്ന യൂ.ഏ.യീ അന്യ ദേശക്കാരോടു കാട്ടുന്ന സഹിഷ്ണുതയും സ്നേഹവും സഹവര്‍ത്തിത്വവും അനന്യമാണ്. വിദേശീയരോടുള്ള സര്‍ക്കാറിന്റെ നിലപാടുകള്‍ എപ്പോഴും സൌഹാര്‍ദ്ദപരമാണ് എന്നതിലുപരി യൂ.ഏ.യീ പൌരന്മാരുടെ സ്നേഹവും ദയയും സഹകരണവും ഒരു പക്ഷേ ലോകത്ത് മറ്റൊരു ജനതയിലും ദര്‍ശിക്കാന്‍ കഴിയില്ല തന്നെ.

അറബിക് ആണ് ഔദ്യോതിക ഭാഷയെങ്കിലും ഇംഗ്ലീഷും ഹിന്ദിയും ഉറുദുവും പൊതുവായി ഉപയോഗിക്കപ്പെടുന്നു. മലയാളം സംസാരിക്കാ‍ത്ത ഒരു കോണും യൂ.ഏ.യില്‍ ഇല്ല തന്നെ. മലയാളം മാത്രം പറഞ്ഞ് ജീവിക്കാമെന്ന് ചുരുക്കം. മലയാളിക്ക് രാജ്യം നല്‍കുന്ന പ്രാധാന്യം അറിയണമെങ്കില്‍ അറബികളുമായി സംസാരിക്കണം. സ്വന്തം സഹോദരനു തുല്യം മലയാളിയെ കാണുന്ന യൂ.ഏ.യീ പൌരന്മാരെ പലപ്പോഴും നമ്മുടെ ആള്‍ക്കാര്‍ കുഴപ്പത്തില്‍ ചാടിക്കാറുമുണ്ട്. എങ്കിലും എപ്പോഴും മലയാളികളെ തന്നെയാണ് യൂ.ഏ.യീ. പൌരന്മാര്‍ കൂടുതലും വിശ്വാസിക്കുന്നതും ഉത്തരവാദിത്തങ്ങള്‍ ഏല്പിക്കുന്നതും. വിശ്വസ്തരായിരിക്കാന്‍ നമ്മുക്ക് കഴിയുന്നിടത്തോളം രാജ്യത്ത് മലയാളിക്കുള്ള അവസരങ്ങള്‍ കുറയുകയല്ല, കൂടുകയാണ് ചെയ്യുന്നത്.

മാതൃഭൂവില്‍ ജീവിതം ദുസ്സഹമാകുമ്പോള്‍ മലയാളിക്കെന്ന പോലെ മൂന്നാം ലോകരാജ്യങ്ങളിലെ പൌരന്മാര്‍ക്കൊക്കെയും താങ്ങും തണലും സാന്ത്വനവും ജീവിതവും നല്‍കി പോറ്റമ്മയായി മാറുന്ന, ഉന്നതിയില്‍ നിന്നും ഉന്നതിയിലേക്ക് കുതിക്കുന്ന യുണൈറ്റഡ് അറബ് എമിരേറ്റ്സിന് ഹൃദയം നിറഞ്ഞ മുപ്പത്തിയാറാം ജന്മദിനാശംസകള്‍...

Friday, November 30, 2007

എയര്‍ ഇന്‍ഡ്യാ എക്സ്പ്രസിന്റെ ചെപ്പടി വിദ്യ.

എയര്‍ ഇന്‍ഡ്യയുടെ ഗള്‍ഫ് മലയാളികളോടുള്ള ഇരട്ടത്താപ്പും പകല്‍കൊള്ളയും പലതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ബജറ്റ് എയര്‍ ലൈന്‍ കൊണ്ടു വന്ന് ഗള്‍ഫ് മലയാളിയുടെ കഷ്ടതകള്‍ക്ക് പരിഹാരം കാണുമെന്ന് പറഞ്ഞ എയര്‍ ഇന്‍ഡ്യ താരതമ്യാന ചിലവ് കുറഞ്ഞ ടിക്കറ്റ് കൊടുത്ത് പ്രവാസീ മലയാളിയെ സേവിക്കുന്നതിന്റെ പിന്നാമ്പുറത്ത് കൂടിയുള്ള യാത്ര രസകരമാണ്. മൂന്ന് മാസം മുമ്പ് ബുക്ക് ചെയ്താല്‍ ഏറ്റവും കുറഞ്ഞ കൂലി. യാത്ര അടുത്തു വരുന്തോറും കൂലിയും കൂടി വരും. അവസാന ദിനങ്ങളില്‍ “പട്ടിണി വണ്ടിയിലെ” കൂലി “ശാപ്പാട് വണ്ടിയിലെ” കൂലിയോടൊപ്പമോ അല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതലോ ആകും.

ഗള്‍ഫ് മേഖലയില്‍ അന്നം തേടുന്ന, കഞ്ഞിയും പായയും അടക്കം എണ്ണൂറ് ദിര്‍ഹം/റിയാല്‍ പ്രതിമാസ വേതനം പറ്റുന്ന അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗത്തിനെ സഹായിക്കാനായി തുടങ്ങിയതാണ് കൊട്ടിഘോഷിക്കപ്പെട്ട “പട്ടിണി വണ്ടി” എന്നാണല്ലോ വെയ്പ്പ്. മൂന്ന് മാസം മുന്നേ അവധി അനുവദിച്ചു കിട്ടുന്ന ഏത് തൊഴിലാളിക്കാണ് കുറഞ്ഞ ചിലവില്‍ “പട്ടിണി വണ്ടിയില്‍” യാത്ര ചെയ്യാന്‍ കഴിയുക. മലയാളി മുതലാളിമാര്‍ പോലും തൊഴിലാളികളെ കൃത്യമായി മുന്ന് മാസം മുന്നേ അവധി പ്രഖ്യാപിച്ച് നാട്ടിലേക്കയക്കാനുള്ള മഹാമനസ്കതയൊന്നും കാട്ടാറില്ല. പിന്നല്ലേ അറബി മുതലാളിമാര്‍. ഇന്നി ഒരു ധൈര്യത്തില്‍ അടിസ്ഥാന തൊഴിലാളി മൂന്ന് മാസം മുന്നേ കേറി ടിക്കറ്റ് എടുത്തെന്നിരിക്കട്ടെ. അതേ ദിനം മുതലാളി യാത്ര മുടക്കിയാല്‍ ടിക്കറ്റെടുത്ത പണം സ്വാഹ.

ഇതിനും പുറമേയാണ് “പട്ടിണി വണ്ടിക്കാരുടെ” മറ്റൊരു തരികിടയും. ചുണ്ടക്ക കാല്പണം ചുമട്ടുകൂലി മുക്കാപ്പണമെന്ന് കേട്ടിട്ടില്ലേ. അതു അക്ഷരാര്‍ത്ഥത്തില്‍ അനുഭവിക്കാന്‍ കഴിയുന്നത് എയര്‍ ഇന്‍ഡ്യാ എക്സ്പ്രസിന്റെ “യാത്രക്കൂലി കാല്‍പ്പണം നികുതി മുക്കാല്‍ പണം” ആയി മാറുന്നിടത്താണ്. യാത്രാക്കൂലി കുറയുമ്പോള്‍ നികുതി ആനുപാതികമായി കൂടുന്ന ചെപ്പടി വിദ്യയിലൂടെ കൊട്ടും കുരവയുമായി പ്രവാസി മലയാളിയെ സേവിക്കാനെത്തിയ എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് എന്ന “പട്ടിണി വണ്ടി” പ്രവാസത്തിന്റെ പിന്നാമ്പുറത്ത് നരകയാതന അനുഭവിക്കുന്നവന്റെ ചട്ടിയില്‍ കയ്യിട്ട് വാരുന്നത് എങ്ങിനെയാണെന്ന് നോക്കാം.


എമിരേറ്റ്സ് എയര്‍ ലൈന്‍സില്‍ ദുബായി അന്താരാഷ്ട്രാ എയര്‍പോര്‍ട്ടില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര പോകുന്നവന്‍ നികുതിയിനത്തില്‍ കെട്ടേണ്ടുന്നത് കേവലം അറുപത് ദിര്‍ഹം. കള്ളും വെള്ളവും ജ്യൂസും ബിസ്കറ്റും ബിരിയാണിയും എല്ലാമടക്കം യാത്രാക്കൂലി സ്വാഭാവികമായും കൂടുതല്‍ ആയിരിക്കുമെന്ന് പറയേണ്ടല്ലോ.


ഷാര്‍ജ്ജയില്‍ നിന്നും പുറപ്പെടുന്ന മൊറ്റൊരു “പട്ടിണി വണ്ടിയുമായി” നമ്മുക്ക് നമ്മുടെ “പട്ടിണി വണ്ടിയെ” താരതമ്യം ചെയ്യുകയാ ഇത്തിരിക്കൂടി ബുദ്ധിപരം. എയര്‍ അറേബ്യ നാഗ്‌പൂരെന്ന ഇന്‍ഡ്യന്‍ നഗരത്തിലേക്ക് പറക്കുന്നതിന് ഈടാക്കുന്ന നികുതി കേവലം നൂറ്റി നാല്പത് ദിര്‍ഹം. സംശയമുണ്ടെങ്കില്‍ ഇടത് വശത്ത് കാണുന്ന ടിക്കറ്റില്‍ ഒന്നു ക്ലിക്ക് ചെയ്ത് നോക്കിക്കോളൂ. യാത്രാക്കൂലിയും ഒന്നു മനസ്സില്‍ വെച്ചോളൂ പിന്നെ ആവശ്യം ആയി വരും.


ഇനി നമ്മുക്ക് നേരെ നമ്മുടെ സ്വന്തം പട്ടിണി വണ്ടിയിലേക്ക് വരാം. ഗള്‍ഫ് മലയാളിക്ക് നാട്ടിലേക്ക് കുറഞ്ഞ ചിലവില്‍ പറക്കാനേര്‍പ്പാടാക്കിയിരിക്കുന്ന എയര്‍ ഇന്‍ഡ്യാ എക്സ് പ്രസില്‍ നികുതിയും മറ്റും എന്ന കോളത്തില്‍ എഴുതിയിരിക്കുന്ന തുക മറ്റൊരു വിമാന കമ്പനിയുടെ ടിക്കറ്റിലും കാണാത്തത്ര ഉയരത്തിലുള്ളതാണ്. ഷാര്‍ജ്ജാവില്‍ നിന്നും കൊച്ചിയിലേക്ക് പറക്കാന്‍ ആളൊന്നുക്ക് ഇരുന്നൂറ്റി തൊണ്ണൂറ് ദിര്‍ഹം നികുതി കൊടുക്കണം. എമിരേറ്റ്സ് എയര്‍ ലൈന്‍സില്‍ കേവലം അറുപത് ദിര്‍ഹമായ നികുതി എയര്‍ അറേബ്യയില്‍ നൂറ്റി നാല്പത് ആയി ഉയര്‍ന്നു. എയര്‍ ഇന്‍ഡ്യാ എക്സ് പ്രസില്‍ അത് വീണ്ടും ഇരുന്നൂറ്റി തൊണ്ണൂറ് ആയി കുത്തനെ ഉയര്‍ന്നു. അതായത് യാത്രാക്കൂലി കുറയുമ്പോള്‍ നികുതി കൂട്ടുക!. ഇതെന്നാ പ്രതിഭാസം?

നാഗ്പൂരിലേക്ക് യാത്ര ചെയ്യാന്‍ ഇരുന്നൂറ്റി നാല്പത്തി ഒമ്പത് ദിര്‍ഹം എയര്‍ അറേബ്യ കൂലി ഈടാക്കുമ്പോള്‍ തിരുവനന്തപുരത്തേക്ക് യാത്ര പോകാന്‍ എയര്‍ ഇന്‍ഡ്യാ എക്സ്പ്രസ് ഈടാക്കുന്നത് നാണൂറ്റി നാല്‍പത്തി ഒമ്പത് ദിര്‍ഹം. കൂട്ടത്തില്‍ സേവനകൂലി എന്ന പേരില്‍ മറ്റൊരു പതിനെട്ട് ദിര്‍ഹവും. (എന്നതാണോ എന്തോ ഈ സേവനം?) കൂട്ടത്തില്‍ വേറെയാരും ഈടാക്കാത്ത നികുതിയും. ഈ എയര്‍പോര്‍ട്ട് ടാക്സ് എയര്‍പോര്‍ട്ട് ടാക്സ് എന്ന് പറയുന്ന സാധനം എയര്‍ ലൈന്‍ കമ്പനികള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം കൂട്ടാനും കുറക്കാനും കഴിയുന്ന സംഗതിയാണോ?

നമ്മുടെ സ്വന്തം പട്ടിണി വണ്ടി മറ്റു എയര്‍ലൈനുകള്‍ ഈടാക്കുന്നതിനേക്കാളും ഉയര്‍ന്ന നികുതി ഈടാക്കുന്നതിനുള്ള കാരണം അന്വോഷിച്ചപ്പോള്‍ കിട്ടിയ മറുപടിയും രസാവഹം തന്നെ. “എയര്‍ അറേബ്യ ഷാര്‍ജ്ജയുടെ വിമാനം ആയതു കൊണ്ട് അവര്‍ക്ക് കുറഞ്ഞ നികുതിയേ ഉള്ളൂ.” “എമിരേറ്റ്സിന്റെ നികുതി കുറയാനുള്ള കാരണം അത് ദുബായിയുടെ സ്വന്തം എയര്‍ലൈന്‍ ആയതു കൊണ്ട്.” അങ്ങിനെ വരുമ്പോള്‍ എയര്‍ ഇന്‍ഡ്യാ ഭാ‍രതാവിന്റെ സ്വന്തം എയര്‍ ലൈനല്ലേ എന്ന ഒടങ്കൊല്ലി ചോദ്യം അങ്ങോട്ട് ചോദിക്കുകയും ലൈന്‍ കട്ടാവുകയും ഒരേ നിമിഷം സംഭവിച്ചു.

പട്ടിണിവണ്ടിയില്‍ യാത്ര ചെയ്യുന്ന ഒരു ഹതഭാഗ്യന്, യാത്ര റദ്ദാ‍ക്കിയാല്‍ പണം പൊഹയാകുന്ന ടിക്കറ്റ് മൂന്ന് മാസം മുന്നേ മുങ്കുറായിട്ടെടുത്ത് കണ്ണിലെണ്ണയൊഴിച്ച് കാത്ത് കാത്തിരുന്ന് കള്ളും വെള്ളവും ഭക്ഷണവും ഉപേക്ഷിച്ച് യാത്ര പോയാല്‍ ലാഭിക്കാവുന്ന ചില്ലറകളെത്രയെന്ന് പട്ടിണി വണ്ടിയിലിരുന്ന് തന്നെ വിരലെണ്ണി നോക്കണം.എങ്കിലേ അതിന്റെ സുഖം ശരിക്കും അനുഭവിക്കാന്‍ കഴിയുള്ളൂ....