Thursday, June 26, 2008

കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവന് വധശിക്ഷ വേണ്ട-അമേരിക്കന്‍ സുപ്രീം കോടതി.

കുഞ്ഞുങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്ന ലൂസിയാന സ്റ്റേറ്റിന്റെ നിയമത്തെ റദ്ദാക്കികൊണ്ട് അമേരിക്കന്‍ സുപ്രീം കോടതി വിധി പ്രസ്താവിച്ച വാര്‍ത്ത വന്നത്, നാല്പത്തിമൂന്ന് കാരന്റെ ലൈംഗിക വൈകൃതത്തിന് വിധേയയായി ജീവന്‍ വെടിയേണ്ടി വന്ന ഷാഹിനയെന്ന കുരുന്നിന്റെ ഓര്‍മ്മകള്‍ മനസ്സിനെ മരവിപ്പിക്കുന്ന ദിവസങ്ങളില്‍ ഒന്നായത് ഒരു പക്ഷേ യാദൃശ്ചികമായിരിക്കാം. ലോകത്തിലെ ഏറ്റവും പരിഷ്കൃതമായി ഗണിക്കപ്പെടുന്ന അമേരിക്കന്‍ ജീവിത സാഹചര്യങ്ങളില്‍ പോലും പിതാക്കന്മാരാലും വളര്‍ത്തഛന്മാരാലും അമ്മാ‍വന്മാരാലും അയല്‍വാസികളാലും ലൈംഗിക പീഡനത്തിനിരയാകുന്ന ബാല്യങ്ങളുടെ എണ്ണം നമ്മുടെ ജീര്‍ണ്ണതകളില്‍ നിന്നും തുലോം വിരളമല്ല എന്ന ഭീതിതമായ വസ്തുതയിലേക്കാണ് അമേരിക്കന്‍ സുപ്രീം കോടതി വിധിയുടെ ലിങ്കിലൂടെ പിടിച്ചു കയറുന്ന ഒരുവന്‍‍ എത്തിച്ചേരുന്നത്. അഞ്ചും എട്ടും വയസ്സുള്ള രണ്ടു പെണ്‍കുഞ്ഞുങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കിയ ലൂസിയാനക്കാരായ രണ്ട് സാമദ്രോഹികളുടെ വധശിക്ഷയാണ് അമേരിക്കന്‍ സുപ്രിം കോടതി വിധിയിലൂടെ റദ്ദാക്കപ്പെടുന്നത്.

കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നതിലൂടെ ലൈംഗിക സംതൃപ്തി നേടുന്ന ഒരുവന്‍ ജീവിച്ചിരിക്കാനുള്ള അവകാശം ഉള്ളവനല്ല എന്നതാണ് വസ്തുത. അവന്‍ ഒരു സാമുഹ്യ ജീവിയും അല്ല. മനുഷ്യന്‍ എന്ന പദത്തേക്കാള്‍ “ജന്തു” എന്ന പദമാണ് ഇവര്‍ക്ക് യോജിക്കുന്നതും. ഈ ജന്തുക്കളെ സമൂഹത്തില്‍ ജീവിക്കാന്‍ അനുവദിക്കുന്നത് പേയ് പിടിച്ച നായ്ക്കളെ ജനസഞ്ചയത്തിനിടയിലേക്ക് തുറന്ന് വിടുന്നതിനേക്കാള്‍ അപകടമാണ്. പേപ്പട്ടി കടിച്ചാല്‍ പ്രതിരോധ കുത്തിവെയ്പിലൂടെ ജീവന്‍ രക്ഷിക്കാം. ഈ ജന്തുക്കളുടെ അക്രമണത്തിന് വിധേയമാകുന്ന കുഞ്ഞുങ്ങള്‍ക്ക് പിന്നെ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ കഴിയുക അപൂര്‍വ്വമാണ്. മിക്കവരും മരണത്തെ പുല്‍കുകയാണ് പതിവ്.

മനുഷ്യന് വധശിക്ഷ വിധിക്കുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ല. വധശിക്ഷ ഒരു ശിക്ഷാവിധിയേ അല്ല. ഒരു തരം പ്രതികാരമാണത്. നിയമവിധേയമായ പ്രതികാരം. കൊല ആരു ചെയ്താലും അത് തെറ്റ് തന്നെ. ഭരണകൂടത്തിനും നിയമത്തിന്റെ ആ‍നുകൂല്യത്തില്‍ ഒരുവനെ കൊല്ലാനുള്ള അവകാശം ഇല്ല. കൊടും ക്രൂരതയ്ക്ക് ശിക്ഷയായി കൊലപ്പെടുത്തുക എന്നാല്‍ കുറ്റവാളിയെ ഒരു നിമിഷം മുന്നേ രക്ഷപെടുത്തുക എന്നതാണര്‍ത്ഥം. മരിക്കുന്നവന്‍ ശിക്ഷിക്കപ്പെടുന്നില്ല. ജീവിച്ചിരുന്നെങ്കില്‍ മാത്രമേ അവന്‍ ശിക്ഷിക്കപ്പെടുന്നുള്ളു. മരണമെന്ന പരമമായ പ്രപഞ്ച സത്യത്തിലേക്ക് ഒരുവനെ ഒരു നിമിഷം മുന്നേ തള്ളിവിടുന്നത് എങ്ങിനെ ശിക്ഷയാകും? കൊടും ക്രൂരതകള്‍ക്ക് മുതിരുന്നവന് പാഠമാണ് വധശിക്ഷയെന്ന ന്യായവും വെറും ജലരേഖയാണ്. കൊടും ക്രൂരതയ്ക് പുറപ്പെടുന്നവന്‍ ചെയ്യുന്ന തെറ്റിന്റെ ശിക്ഷയെ തൂക്കി നോക്കിയിട്ടല്ല കുറ്റം ചെയ്യുന്നത്. രക്ഷപെടാനുള്ള മാര്‍ഗ്ഗങ്ങള്‍ ഒരുക്കി വെയ്ക്കുക എന്നതല്ലാതെ കിട്ടുന്ന ശിക്ഷയെ കുറിച്ച് പഠിച്ചിട്ടാണ് ഒരുവന്‍ കുറ്റം ചെയ്യാന്‍ പുറപ്പെടുന്നത് എന്ന നിഗമനം എത്രത്തോളം ബാലിശമാണ്?

വധശിക്ഷ ഒരു ശിക്ഷാവിധി അല്ല എന്നതു കൊണ്ട് തന്നെ അത് നിരോധിക്കേണ്ടതുമാണ്. കുറ്റം ചെയ്തവന്‍ ശിക്ഷയായി കൊല്ലപ്പെട്ടാല്‍ രണ്ടുനാള്‍ ദിനം കൊണ്ട് ആ വാര്‍ത്ത സമൂഹത്തില്‍ നിന്നും മറയും. ചെയ്ത തെറ്റിനുള്ള ശിക്ഷ പച്ച ജീവനോടെ അനുഭവിച്ച് തീര്‍ക്കാനുള്ള സാഹചര്യമാണ് നിയമ വ്യവസ്ഥയില്‍ ഉണ്ടാകേണ്ടുന്നത്. കൊടും ക്രൂരതകള്‍ക്ക് അവസരം പാര്‍ത്തിരിക്കുന്നവര്‍ക്കും പൈശാചിക കുറ്റവാസനകള്‍ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നവര്‍ക്കും കുറ്റവാളി ജീവനോടെയിരുന്ന് ശിക്ഷിക്കപ്പെടുന്നതാണ് പാഠമാകുക. സുന്ദരമായ ജീവിതത്തിന്റെ വര്‍ണ്ണങ്ങള്‍ കെട്ട് സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് ഏകാന്ത വാസം അനുഭവിക്കുക എന്നത് വധശിക്ഷയ്ക്കും എത്രയോ ഉയര്‍ന്ന ദണ്ഡനമുറയാണ്?

ഒമ്പത് വയസ്സുകാരിയെ മാനഭംഗത്തിന്നിരയാക്കി കൊലപ്പെടുത്തിയ ഭൂമിമലയാളത്തിലെ ജന്തുവിനും ലൂസിയാനയിലെ ജന്തുക്കള്‍ക്കും ഒരേ മുഖമാണുള്ളത്. ജീര്‍ണ്ണതയുടെ പുഴുത്ത് നാറിയ മുഖം. ഈ ജീര്‍ണ്ണത ഇക്കൂട്ടരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. നാം അധിവസിക്കുന്ന സമൂഹത്തിലാകെ ഇഴകി ചേര്‍ന്നിരിക്കുന്ന മഹാ വിപത്താണ്.

ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള അശ്ലീലത കുട്ടികളുമായി ബന്ധപ്പെട്ടതാണ് എന്ന വസ്തുത ഒട്ടും രഹസ്യമല്ല. കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക വൈകൃതങ്ങള്‍ ചിത്രീകരിക്കുകയും അത് വിതരണം ചെയ്യുകയും ചെയ്യുന്ന ഒരു മാഫിയ തന്നെ ഇന്ന് ലോകത്ത് നിലവിലുണ്ട്. പണത്തിനായി കുട്ടികളെ പീഡിപ്പിച്ച് നീല ചിത്രം നിര്‍മ്മിക്കുന്ന ഒരുവന്‍ ആ ഉത്പന്നം നട്ടു നനച്ച് വളര്‍ത്തി വിളവെടുത്തല്ല പണമുണ്ടാക്കുന്നത്. കുട്ടികളെ പീഡിപ്പിക്കുന്നത് കാണാന്‍ കാത്തിരിക്കുന്ന ഒരു സമൂഹത്തിന് വിറ്റ് പണമുണ്ടാക്കാനാണ് പെണ്‍കുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്നത്. അഥവാ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത്, പണം കൊടുത്ത് ആ നീലചിത്രങ്ങള്‍ വാങ്ങുന്ന ഒരു സമൂഹത്തിന്റെ മാനസികോല്ലാസത്തിന് വേണ്ടിയാണ്. ഒരു ജന്തുവിന്റെ ഒരു നിമിഷത്തെ മാനസിക വൈകൃതത്തിന് വിധേയമാകുന്നതിനേക്കാള്‍ എത്രയോ മടങ്ങ് ക്രൂരമാണ് കൃത്യമായ തിരകഥയുടെ അകമ്പടിയോടെ ക്യാമറയുടെ മുന്നില്‍ രതിവൈകൃതങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്ന കുട്ടികളുടെ അവസ്ഥ?

പിഞ്ചുപെണ്‍കുഞ്ഞുങ്ങളെ ഉപയോഗിച്ചുള്ള രതിവൈകൃതങ്ങള്‍ക്ക് വിപണിയുണ്ടാകുന്നത് സമൂഹത്തിന്റെ മുഴുവന്‍ സാംസ്കാരിക ജീര്‍ണ്ണതയ്ക്ക് മകുടോദാഹരണമാണ്. പീഡനത്തിനിരയാക്കുന്നവര്‍ ചെയ്യുന്ന ക്രൂരതയ്ക്കും മേലെയാണ് അത് വിലകൊടുത്ത് വാങ്ങി ആസ്വാദിക്കുന്നവര്‍ ചെയ്യുന്ന തെറ്റ്.

സമൂഹത്തില്‍ സ്വതന്ത്രമായി ജീവിക്കാനുള്ള ഒരവകാശവും പെണ്‍കുഞ്ഞുങ്ങളെ പച്ച ജീവനോടെ കടിച്ച് കീറുന്നവനില്ല. ഒരു നിമിഷത്തെ മാ‍നസിക വൈകല്യത്തില്‍ കുഞ്ഞുങ്ങള്‍ക്ക് മേലേ കടന്ന് കയറുന്നവനെ ഭ്രാന്താശുപത്രിയിലടയ്ക്കാം. പക്ഷേ വ്യക്തമായ ലക്ഷ്യത്തോടെ കുഞ്ഞുങ്ങളെ കച്ചവടത്തിനായി പീഡിപ്പിക്കുകയും ആ പീഡനങ്ങള്‍ ആസ്വൊദിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ ആജീവനാന്തം കാരാഗൃഹത്തിലടയ്ക്കണം. വധശിക്ഷ എന്നാല്‍ ആ ജന്തുക്കളെ രക്ഷപ്പെടുത്തുക എന്നതാണ് അര്‍ത്ഥം. സാമൂഹിക ജീവിതത്തില്‍ നിന്നും ഇരുട്ടറയിലേക്ക് മാറ്റപ്പെടുന്ന ഇത്തരം കൊടും പാതകികളെ ഇടയ്ക്കിടയ്ക്ക് പുറം ലോകത്തിന് കാട്ടിയും കൊടുക്കണം-മനുഷ്യനും മൃഗത്തിനും ഇടയ്ക്കുള്ള അവസ്ഥയില്‍ കാരാഗൃഹ വാസം അനുഭവിക്കുന്നവന്റെ ജീവിതാവസ്ഥകള്‍ പുറം ലോകത്ത് ജീവിച്ചിരിക്കുന്ന പകല്‍ മാന്യന്മാരായ കുറ്റവാളികള്‍ക്ക് പാഠമാകാന്‍.


പെണ്‍കുഞ്ഞുങ്ങളുടെ മേലുള്ള ലൈംഗിക പീഡനം കൊടും പാതകങ്ങളുടെ ഗണത്തില്‍ പെടുത്താവുന്ന ഒന്ന് തന്നെ. പക്ഷേ അതിന് മരണ ശിക്ഷയല്ല വേണ്ടത് എന്ന അമേരിക്കന്‍ സുപ്രീം കോടതി വിധി സാധൂകരിക്കപ്പെടുന്നത്, ജീവിച്ചിരിക്കുന്ന കുറ്റവാളിയേ ശിക്ഷിക്കപ്പെടുന്നുള്ളു എന്ന തത്വത്തിലൂടെയാണ്. തൂക്കിലേറ്റപ്പെടുന്നവന് വധശിക്ഷയൊരിയ്ക്കലും ഒരു ശിക്ഷാവിധിയാകുന്നില്ല. ചെയ്ത തെറ്റിനുള്ള ശിക്ഷ പച്ച ജീവനോടെ അനുഭവിച്ച് തീര്‍ക്കാന്‍ ഈ ജന്തുക്കളെ അനുവദിയ്ക്കണം. അത് തന്നെയാണ് വധശിക്ഷയ്ക്ക് വിധേയനാകുന്ന കുറ്റവാളിയേക്കാള്‍ സമൂഹത്തിന് പാഠമാകുന്നതും.

Tuesday, June 24, 2008

ഏറ്റവും അനിവാര്യമായതെന്ത്?


ജീര്‍ണ്ണ സംസ്കാരത്തിന്റെ ചീഞ്ഞ മുഖം

ജീവവായുവാണോ ഏറ്റവും അനിവാര്യമായത്? അല്ല. ആവശ്യം പോലെയുണ്ട്. വെറുതേ മൂക്കുവിടര്‍ത്തി വലിച്ചങ്ങ് കേറ്റുക. പുറത്തേക്ക് വിടണ്ട. നിമിഷമൊന്നു കഴിയുമ്പോള്‍ നാം പോലും അറിയാതെ അതങ്ങ് പുറത്തേക്ക് പൊയ്ക്കൊള്ളും.

വെള്ളം? മലിനമാണ്. പക്ഷേ കുപ്പിയിലാക്കിയത് ആവോളം. കാശ് കൊടുക്കുക വാങ്ങി വലിച്ചു കുടിക്കുക. അപ്പോള്‍ വെള്ളവും നമ്മുക്കൊരു പ്രശ്നമല്ല.

തീറ്റ? ആന്ധ്രയില്‍ നിന്നും പഞ്ചാബില്‍ നിന്നും വരുന്നുണ്ട്. ഇപ്പോള്‍ ബംഗാളില്‍ നിന്നും എത്തിതുടങ്ങി. ചുമ്മാ ഉരുട്ടി വിഴുങ്ങിയാല്‍ മതി.

കിടപ്പാടം? സ്വന്തമായില്ലായെങ്കില്‍ വെട്ടിപ്പിടിക്കാം. ഇന്നിയും വെട്ടിപ്പിടിക്കാനെവിടെല്ലാം ബാക്കിയാണ്. സൈലന്റ് വാലിയും പൊന്മുടിയും ഒക്കെ വെറുതെ കിടക്കുകയല്ലേ? നികത്താനാണെങ്കില്‍ വേമ്പനാട്ട് കായലും ഇത്തിക്കരയാറും ശാസ്താംകോട്ട തടാകവും ആളെക്കിട്ടാതെ വിഷമത്തിലും. അപ്പോ കിടപ്പാടവും നമ്മുക്ക് പ്രശ്നമേ അല്ല.

തുണി? അനാവശ്യം. ഇടയ്ക്കിടയ്ക്ക് ഉരിഞ്ഞുടുക്കണം എന്ന അസൌകര്യാമല്ലാതെ തുണികൊണ്ട് എന്തു ഗുണം? മോന്തിയായാല്‍ ഉരിഞ്ഞ് തലയില്‍ കെട്ടാം. അങ്ങിനൊരു ഗുണമുണ്ട്. പക്ഷേ അതും ഒരു പ്രശ്നമൊന്നുമല്ലല്ലോ?

പിന്നെന്താ നമ്മുടെ പ്രശ്നം?
നമ്മുടെ പ്രശ്നം ലൈംഗികതയാണ്. സാരി തുമ്പ് കണ്ടാല്‍, പെണ്ണെന്ന് കേട്ടാല്‍ സര്‍വ്വ നിയന്ത്രണവും പൊട്ടിത്തകരുന്ന പ്രശ്നം. പുലരുവോളം നാം നീല കണ്ട് ആസ്വാദിക്കും. പുലര്‍ന്നാല്‍ സദാചാരം പ്രസംഗിക്കും. നീലയിലെ നായികയെ പകല്‍ വെട്ടത്ത് കണ്ടാല്‍ കല്ലെറിഞ്ഞ് കൊല്ലും. കല്ലെറിഞ്ഞ് കൊന്ന നായികയുടെ നീല രാത്രിയില്‍ വീണ്ടും കണ്‍കുളിര്‍ക്കേ കണ്ട് സ്വയംഭോഗം നടത്തും.

ഒന്നര മാസം (ഒന്നര വയസ്സല്ല) മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ അമ്മാവന്‍ ലൈംഗികാധിക്രമത്തിന് വിധേയമാക്കിയ വാര്‍ത്തയുണ്ടാക്കിയ നടുക്കം വിട്ടുമാറുന്നില്ല.

പതിനാലു കാരിയുടെ ജീര്‍ണ്ണിച്ച ജഡം തേയില കാട്ടില്‍ നിന്നും കണ്ടെത്തുമ്പോള്‍ അവള്‍ കൊല്ലപ്പെട്ടത് പിതാവിന്റെ കാമപൂര്‍ത്തീകരണത്തിന് ശേഷമായിരുന്നു എന്ന വാര്‍ത്ത ഞടുക്കമല്ല ഉണ്ടാക്കിയത്. അറപ്പാണ്. ഈ സമൂഹത്തില്‍ ജീവിയ്ക്കേണ്ടി വരുന്നല്ലോ എന്ന അറപ്പ്.

ഒമ്പത് കാരിയുടെ ചുരുട്ടികൂട്ടി ചാക്കില്‍കയറ്റിയ ജഡം തട്ടിന്‍ പുറത്ത് നിന്നും കെട്ടിയിറക്കുമ്പോള്‍ ആ കുട്ടി മരണത്തിനെ അഭിമുഖീകരിച്ച നിമിഷങ്ങള്‍ മുന്നിലൂടെ കടന്ന് പോകുന്നു. കിരാതന്റെ കരം കടിച്ചു മുറിച്ചും കുതറിമാറിയും വാവിട്ട് നിലവിളിച്ചും ജീവന് വേണ്ടി യാജിച്ച കുരുന്നിന്റെ പിഞ്ചു മുഖം....

ഹോ...കഷ്ടം.
കംഫര്‍ട്ട് സ്റ്റേഷനുകള്‍ക്ക് പകരം നമ്മുക്ക് വേണ്ടത് വാര്‍ഡുകള്‍ തോറുമുള്ള പ്രാഥമിക ലൈംഗികാശ്വോസ കേന്ദ്രങ്ങളാണ്. പൊതു നിരത്തിലിരുന്ന് തൂറുകയും പെടുക്കുകയും വാളുവെയ്ക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിനെന്തിന് കംഫര്‍ട്ട് സ്റ്റേഷന്‍?. ലൈംഗികാരജകത്വം കൊടികുത്തി വാഴുന്ന നാട്ടില്‍ നമ്മുടെ പെണ്‍കുഞ്ഞുങ്ങളുടേയും സ്ത്രീകളുടേയും മാനവും ജീവനും സംരക്ഷിക്കപ്പെടണമെങ്കില്‍ വാര്‍ഡുകള്‍ തോറും പ്രാഥമിക ലൈംഗികാ‍ശ്വാസ കേന്ദ്രങ്ങള്‍ തുടങ്ങണം. കാമം തലയ്ക്ക് പിടിച്ച് ഒന്നര വയസ്സുകാരിയെ പ്രാപിയ്ക്കാന്‍ പുറപ്പെടുന്നവന്‍ അവിടങ്ങളില്‍ കയറി കാമം പൂരണം നടത്തട്ടെ.

പാവാടതുമ്പ് കാണുമ്പോള്‍ ഉദ്ധാരണം സംഭവിക്കുന്ന കേരളീയ പൌരുഷ്വത്തിന് ഓടിക്കയറി കാമാസക്തി ഒഴുക്കികളയാനുള്ള പൊതു സംവീധാനമാണ് നമ്മുക്കിന്ന് ഏറ്റവും അനിവാര്യമായി ഉണ്ടാകേണ്ട അടിസ്ഥാന ജീവിത സൌകര്യം. ജീര്‍ണ്ണിച്ച സമൂഹത്തിന്റെ കാമാഗ്നിയില്‍ നിന്നും നമ്മുടെ പെണ്‍കുഞ്ഞുങ്ങളേയും സ്ത്രീകളേയും രക്ഷപെടുത്താന്‍ മറ്റെന്തുണ്ട് മാര്‍ഗ്ഗം?

Monday, June 23, 2008

മനുഷ്യനും മതവും ദൈവവും പിന്നെ ഭൂമിമലയാളത്തിലെ കുറേ പിശാചുക്കളും.

“മറ്റുള്ളവര്‍ നിനക്ക് ചെയ്ത് തരണമെന്ന് നീ ആഗ്രഹിക്കുന്നത് നീ മറ്റുള്ളവര്‍ക്ക് ചെയ്തു കൊടുക്കുക.” കൊച്ചിയില്‍ വസിച്ചിരുന്നൊരു കാലത്ത് എന്നും രാവിലെ കണികണ്ടുണര്‍ന്നിരുന്ന ഒരു വാചകം. തേവരയിലേക്ക് പോകുന്ന വഴിയിലെ ഒരു പള്ളിയുടെ മതിലില്‍ എഴുതിയിട്ടിരുന്ന ഈ ജീസസ് വാചകം വായിച്ച് തുടങ്ങുന്ന ദിനത്തിന് എന്നും പുതു അര്‍ത്ഥങ്ങള്‍ ഉണ്ടാകുമായിരുന്നു. നാമാഗ്രഹിക്കുന്നത് ആവശ്യമുള്ള മറ്റൊരുവന് വേണ്ടി ത്യജിയ്ക്കാന്‍ കഴിയുന്ന ഹൃദയവിശാ‍ലതയുള്ളവന്‍ തന്നെയാണ് ദൈവദൂതന്‍. പത്ത് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മനസ്സില്‍ ഇടം പിടിച്ചിരുന്ന ഈ മഹത് വചനം ഇന്ന് എസ്.എഫ്.ഐ നേതാവിന്റെ ശബ്ദത്തില്‍ ഏഷ്യാനെറ്റില്‍ വായിച്ച് കേട്ടപ്പോഴാണ് ദൈവത്തെ മലയാളമണ്ണില്‍ നിന്നും ആട്ടിപായിക്കാന്‍ ഹിന്ദുമുസ്ലീംക്രൈസ്തവ പൌരോഹിത്യവും ജാതിരാഷ്ട്രീയക്കാരും തെരുവ് യുദ്ധങ്ങള്‍ നടത്തുന്ന വൈരുദ്ധ്യത്തെ കുറിച്ച് ചിന്തിച്ച് പോയത്.

മതം മലയാളത്തില്‍ നല്ലൊരു കച്ചവട ചരക്കാണ്. കച്ചവടത്തില്‍‍ ആരാണ് മുന്നില്‍ എന്നുള്ള തര്‍ക്കത്തിന് മാത്രമേ പ്രസക്തിയുള്ളു. ഭൂമിമലയാളത്തിലെ പൌരോഹിത്യവും സമുദായ രാഷ്ട്രീയക്കാരും മനുഷ്യനോ മതത്തിനോ ദൈവത്തിനോ വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്. അവനവന്‍ ട്രസ്റ്റും ആഭിചാരങ്ങള്‍ക്കായുള്ള ആശ്രമവും അനാശാസ്യത്തിന് മറപിടിക്കുന്ന രാഷ്ട്രീയവും അന്ധവിശ്വാസത്തില്‍ കൂട്ടികുഴച്ച് മനുഷ്യനെ ദൈവത്തില്‍ നിന്നും അകറ്റി ശൈത്താന്റെ പിണിയാളുകളാക്കുകയാണ് ഭൂമിമലയാളത്തിലെ സര്‍വ്വമത പുരോഹിതന്മാരും മേലാളന്മാരും സാമുദായിക രാഷ്ട്രീയാചാര്യന്മാരും ചെയ്യുന്നത്. കഴിഞ്ഞ കുറേ നാളുകളായി ഭൂമിമലയാളത്തില്‍ മതത്തിന്റെ പേരില്‍ ഉണ്ടായിട്ടുള്ള എല്ലാ സമരങ്ങളും പ്രതിഷേധങ്ങളും, മനുഷ്യനും മതത്തിനും ദൈവത്തിനും എതിരായിരുന്നു എന്നിടത്താ‍ണ് മതത്തിന്റെ നന്മകളെ കുറിച്ച് ചിന്തിക്കുന്ന ദൈവഭയമുള്ള, മനുഷ്യന്റെ ആകുലതകളെ ഹൃത്തിലേറ്റു വാങ്ങുന്ന ഏതൊരുവനും എത്തിച്ചേരുന്നത്.

പാഠപുസ്തകത്തിലെ മതനിഷേധത്തിനെതിരേ ഉറഞ്ഞു തുള്ളുന്നവരെ പ്രകോപിപ്പിക്കാന്‍ തക്കത് വല്ലതും പാഠഭാഗങ്ങളില്‍ ഉണ്ടോ എന്ന് തിരഞ്ഞ് പോകുന്ന ഒരു സാധാരണ മനുഷ്യ ജീവി ചെന്നെത്തുന്നത് പാഠഭാഗങ്ങള്‍ക്കെതിരേ പടവാളും ഇടയലേഖനവും ജിഹാദുമായി ഇറങ്ങിതിരിച്ചിരിക്കുന്ന ഒറ്റയെണ്ണത്തിനും ദൈവികജ്ഞാനമോ മതപാണ്ഡിത്യമോ മനുഷ്യപറ്റോ ഇല്ലാ എന്നിടത്താണ്. ദൈവത്തെ പാഠഭാഗം ഒരിടത്തും നിഷേധിക്കുന്നില്ല. മതം മനുഷ്യ നന്മക്ക് എന്ന സുന്ദര ദര്‍ശനമാണ് മതനിന്ദയെന്ന് പൌരോഹിത്യം ആരോപിക്കുന്ന പാഠഭാഗം പുതുതലമുറയ്ക്ക് നല്‍കുന്നത്.

എല്ലാമതങ്ങളും മനുഷ്യ നന്മമാത്രമേ പ്രചരിപ്പിക്കുന്നുള്ളു. എന്നിട്ടും മതങ്ങള്‍ തമ്മിലും മതങ്ങള്‍ക്കുള്ളിലെ ഭിന്നവിഭാഗങ്ങള്‍ തമ്മിലും എങ്ങിനെ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാകുന്നു എന്ന ചോദ്യം കുട്ടികളില്‍ ഉണര്‍ത്തപ്പെടേണ്ടുന്നത് തന്നെയാണ്. ആ ചോദ്യം ലളിതമായി തന്നെ കുരുന്നു മനസ്സുകളില്‍ പാഠഭാഗം ഉണര്‍ത്തുന്നുമുണ്ട്.

ജാതിവ്യവസ്തിതിക്ക് അന്യമാണ് ഇസ്ലാം മതം. എന്നാല്‍ മുസ്ലീം മതവിഭാഗത്തിനുള്ളിലെ രക്തരൂഷിതമായ അക്രമണങ്ങള്‍ക്ക് തുല്യം മറ്റേതെങ്കിലും ജാതിവ്യവസ്തയിലെ ഏതെങ്കിലും അക്രമങ്ങളെ ചൂണ്ടികാണിക്കാന്‍ കഴിയുമോ എന്ന് സംശയമാണ്. ഷിയാ സുന്നി പോരാട്ടങ്ങള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള ദൈവികവിധിയുണ്ടോ എന്ന് പരസ്പരം കൊന്നും കൊലവിളിച്ചും നടക്കുന്നവര്‍ ചിന്തിക്കാറുമില്ല. ജൂതന് പോലും സലാം ചൊല്ലി മാതൃകകാണിച്ച പ്രവാചക തിരുമേനിയുടെ പുതുതലമുറ സ്വസമുദായത്തിലെ ഭിന്നവിഭാഗത്തോടെ പോലും സലാം ചൊല്ലരുത് എന്ന് ഭത്‌വ പുറപ്പെടുവിക്കുന്നത് ഭൂമിമലയാളത്തിലെ ഇന്നിന്റെ കാഴ്ചയാണ്. കേരളത്തില്‍ ഇന്ന് ഇസ്ലാം മതവിശ്വാസി ഉണ്ടോ? ഇല്ല തന്നെ. സുന്നിയും മുജാഹിതും ജമാ‍അത്തും ഒക്കെയായി വേര്‍തിരിഞ്ഞ് പരസ്പരം പള്ളികള്‍ പൊളിക്കുന്നവര്‍ക്ക് ദൈവത്തോട് എന്ത് കൂറാണുള്ളത്? മതത്തോട് എന്ത് മമതയാണ് ഉള്ളത്? മനുഷ്യനോട് എന്ത് മനുഷ്യത്വമാണുള്ളത്?

ക്രൈസ്തവ മതത്തിലെ അവാന്തരവിഭാഗങ്ങള്‍ കേരളീയ സാമൂഹ്യ ജീവിത ക്രമത്തില്‍ ഉണ്ടാക്കികൊണ്ടിരിക്കുന്ന പ്രക്ഷുബ്ദമായ സംഭവങ്ങള്‍ക്ക് നാമേവരും സാക്ഷികളാണ്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ളത്ര ശത്രുതയാണ് ക്രൈസ്തവ മതത്തിലെ ഭിന്ന വിഭാഗങ്ങള്‍ തമ്മില്‍ കേരളത്തില്‍ ഇന്ന് നില നില്‍ക്കുന്നത്. യേശുവിനെ പങ്കിട്ടെടുക്കാന്‍ തമ്മിലടിക്കുന്നവര്‍ക്ക് “മറ്റുള്ളവര്‍ നിനക്ക് ചെയ്ത് തരണമെന്ന് നീ ആഗ്രഹിക്കുന്നത് നീ മറ്റുള്ളവര്‍ക്ക് ചെയ്തു കൊടുക്കുക ” എന്ന ആപ്ത വാക്യത്തെ എങ്ങിനെ പിന്‍‌പറ്റാന്‍ കഴിയും? സ്വസമുദായത്തിനുള്ളിലെ തര്‍ക്കങ്ങള്‍ പോലും ചേരിതിരിഞ്ഞ തെരുവ് യുദ്ധമാക്കി മാറ്റുന്നവര്‍ക്ക് എങ്ങിനെ മാനവികതയുടെ മതമായി മാറാന്‍ കഴിയും? ദൈവത്തെയും ദൈവപുത്രനേയും താന്താങ്ങളുടെ സൌകര്യത്തിനായി താന്താങ്ങള്‍ക്ക് തോന്നുന്ന രീതിയില്‍ വ്യാഖ്യാനിച്ച് അവനവന്‍ചേരി ഉണ്ടാക്കുന്ന ആധുനിക ലോക ക്രമത്തില്‍ കുട്ടികള്‍ക്ക് സ്വയം തിരഞ്ഞെടുക്കാനുള്ള ബോധം ഒരു പാഠപുസ്തകം നല്‍കുന്നു എങ്കില്‍ അതിനെ ശ്ലാഘിക്കുകയാണ് വേണ്ടത്.

“നിനക്ക് അഹിതമായത് എന്തോ അത് അന്യനും അഹിതമാണെന്ന് ധരിക്കണം. നിനക്ക് ഇഷ്ടമാകാത്തത് അന്യനെ ഏല്പിക്കരുത്. ഇതാണ് ധര്‍മ്മത്തിന്റെ സാരം” - മഹാഭാരതം. വിവാദ പാഠഭാഗത്തില്‍ കൊടുത്തിരിക്കുന്ന മഹാഭാരതത്തിലെ രണ്ടു വരികള്‍. ഇത് ഏത് ഹൈന്ദവ വിശ്വസത്തേയാണ് ഹനിക്കുന്നത്. അന്യന്റെ ഇഷ്ടങ്ങളെ വകവെച്ചു കൊടുക്കുക എന്നത് ഹിന്ദുമതത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നവര്‍ക്ക് ദഹിക്കുകയില്ല. അതല്ലാതെ ഈ വാചകങ്ങള്‍ക്കെതിരേ കുറുവടി ഏന്തുന്നവര്‍ക്ക് ഒരു ന്യായീകരണവും ഉണ്ടാകില്ല.

“മറ്റുള്ളവര്‍ നിങ്ങളോട് എങ്ങിനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അതുപോലെ അവരോടും പെരുമാറുക” - ബൈബിളിലെ ഈ വാക്യങ്ങള്‍ വിവാദമായ പാഠപുസ്തകത്തില്‍ അതീവ പ്രാധാന്യത്തോടെ നല്‍കിയിരിക്കുന്നു. ഇത്രയും സുന്ദരമായ ഒരു ദര്‍ശനത്തെ പാഠപുസ്തകത്തില്‍ കണ്ടിട്ടും മതനിഷേധമാണീ പാഠഭാഗം എന്ന് പറഞ്ഞ് പോര്‍വിളി നടത്തുന്ന ക്രൈസ്തവ പൌരോഹിത്യത്തിന് പിതാവിനോടോ പുത്രനോടോ പരിശുദ്ധാത്മാവിനോടോ മനുഷ്യനോടോ ഏതെങ്കിലും തരത്തിലുള്ള വിധേയത്വമുണ്ടോ?

“തനിക്ക് വേണ്ടി ഇഷ്ടപ്പെടുന്നതെല്ലാം സഹോദരനുവേണ്ടിയും ഇഷ്ടപ്പെടുക. തനിക്ക് വേണ്ടി ഇഷ്ടപ്പെടാത്തതെല്ലാം സഹോദരന് വേണ്ടിയും ഇഷ്ടപ്പെടാതിരിക്കുക.” മുഹമ്മദ് നബിയുടെ ഈ വചനങ്ങളെ തള്ളിപ്പറഞ്ഞ് കൊണ്ടല്ലാതെ ആ വചനങ്ങള്‍ അച്ചടിച്ച് വെച്ചിരിക്കുന്ന പാഠഭാഗത്തിനെ തള്ളിപ്പറയാന്‍ ഒരു സമുദായ സ്നേഹിക്കും കഴിയില്ല. സമുദായത്തിന്റെ മൊത്തകച്ചവടക്കാരയാ അഖിലഭാരതീയമലപ്പുറം പാര്‍ട്ടിക്ക് ഈ പാഠഭാഗത്തെ തള്ളിപ്പറയാന്‍ കഴിയുന്നത് പ്രവാചകചര്യയെന്തെന്ന് അറിയാത്തതുകൊണ്ടാണ്. അല്ലെങ്കില്‍ എല്ലാം അറിഞ്ഞു കൊണ്ട് ഒരു സമുദായത്തെ മുഴുവനും താന്താങ്ങളുടെ താത്പര്യ സംരക്ഷണാര്‍ത്ഥം വേണ്ടും വിധത്തില്‍ ഉപയോഗിക്കപ്പെടുത്തണം എന്ന ദുഷ്‌ലാക്കോടെ സമുദായ താല്പര്യങ്ങളെ ദുരുപയോഗം ചെയ്യുന്നതു കൊണ്ടാണ്.

“ആര്‍ക്കും തിന്മ വരണമെന്ന് ആഗ്രഹിക്കരുത്. ആരെകുറിച്ചും പരുഷമായി സംസാരിക്കരുത്. ആര്‍ക്കും പ്രവര്‍ത്തന വിഘ്നം ഉണ്ടാക്കരുത്” ഗുരുനാനാക്കിന്റെ വചനങ്ങളും പാഠഭാഗത്തിലുണ്. എത്ര സുന്ദരമായ സന്ദേശം.

മതങ്ങള്‍ മുന്നോട്ട് വെക്കുന്ന നന്മകളാണ് പാഠഭാഗം കുട്ടികളുമായി ചര്‍ച്ച ചെയ്യുന്നത്. ആ നന്മകളെ ഉന്മൂലനം ചെയ്തു കൊണ്ടിരിക്കുന്ന പൌരോഹിത്യവും സമുദായരാഷ്ട്രീയവും മലയാള ജീവിത ക്രമത്തെ ശിലായുഗത്തിലേക്ക് തള്ളി വിടാനാണ് അനുനിമിഷം ശ്രമിക്കുന്നത്. ശിലായുഗവാസിയാകാന്‍ പോലും യോഗ്യതിയില്ലാത്ത ഒരു പാതിരി ഇന്ന് ചാനലില്‍ ഇരുന്ന് മുരളുന്നത് കേട്ടു. ആ ദൈവനിഷേധിയുടെ വാക്കുകളില്‍ തന്നെയാകാം:

“വിവാദമായ പാഠഭാഗത്തില്‍ ഒരു ചോദ്യമുണ്ട്. താഴെ പറയുന്ന വിവിധ പ്രശ്നങ്ങളില്‍ ഏതു മതത്തില്‍പ്പെട്ടവരെയാണ് കൂടുതല്‍ ബാധിക്കുക?
ഒന്ന്: വിലക്കയറ്റം. രണ്ട്: കുടിവെള്ളക്ഷാ‍മം. മൂന്ന്: പകര്‍ച്ചവ്യാധികള്‍. നാല്: ഭൂകമ്പം.
എന്ത് ചോദ്യമാ ഇത്? മതവും ഈ ചോദ്യവും ഉത്തരങ്ങളും തമ്മില്‍ എന്ത് ബന്ധമാണുള്ളത്. അബദ്ധങ്ങള്‍ പറഞ്ഞ് കുട്ടികളെ മതനിഷേധികളാക്കാനാണ് ഈ ചോദ്യങ്ങളിലൂടെ കേരളാ സര്‍ക്കാര്‍ ശ്രമിക്കുന്നത്.”

പിശാചിന്റെ പിണിയാളാകുന്ന ഒരുവനല്ലാതെ പാഠപുസ്തകത്തിലെ മേല്‍ പറഞ്ഞ വാ‍ചകത്തെ വളച്ചൊടിച്ച് ദൈവനിഷേധമാണെന്ന് വരുത്തി തെരുവ് യുദ്ധത്തിലേക്ക് കുഞ്ഞാടുകളെ കയറൂരി വിടാന്‍ കഴിയില്ല. ദൈവദാസന്മാര്‍ എന്ന വ്യാജേന പിശാചുകള്‍ക്ക് ഒളിസേവ ചെയ്യുകയാണ് ഭൂമിമലയാളത്തിലെ പൌരോഹിത്യം.

ചോദ്യം വായിക്കുന്ന കുട്ടി എല്ലാ പ്രശ്നങ്ങളും എല്ലാ മതസ്ഥരേയും ഒരുപോലെയാണല്ലോ ബാധിക്കുന്നത് എന്ന തികച്ചും മൌലികമായ ഉത്തരത്തില്‍ എത്തുന്നതിനെ ആ പാതിരി ഭയക്കുന്നു. അതുകൊണ്ടാണ് അയാള്‍ ചാനലില്‍ ഇരുന്ന തൊള്ളതുറന്നത്.

മതവും ദൈവവും മനുഷ്യ നന്മക്ക് എന്ന വിശാലമായ ദര്‍ശനത്തില്‍ അടിയുറച്ചതാണ് ഇന്ന് ഭൂമിമലയാളത്തിലെ മതകച്ചവടക്കാരാല്‍ എതിര്‍ക്കപ്പെടുന്ന ഏഴാം ക്ലാസ് പാഠഭാഗങ്ങള്‍. മതങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന മനുഷ്യ സ്നേഹത്തിന്റെ കടയ്ക്കലില്‍ കത്തിവെക്കാന്‍ ശ്രമിക്കുന്ന പൌരോഹിത്യവും സമുദായരാഷ്ട്രീയവും ആധുനികമനുഷ്യനെ കാട്ടിലേക്ക് തന്നെ ആട്ടിതെളിക്കുവാനാണ് ചാനല്‍ ചര്‍ച്ചകളും തെരുവ് യുദ്ധങ്ങളും നടത്തുന്നത്. ഈ പോക്കോലങ്ങളെ തുറന്ന് കാട്ടാന്‍ എല്ലാ ഈശ്വരവിശ്വാസികള്‍ക്കും കഴിയണം.

Friday, June 20, 2008

രാഹുലന്റെ വെറും തോന്നലുകള്‍

രാഹുലന്‍.
ദേശസാല്‍കൃത ബാങ്കില്‍ ഗുമസ്തന്‍. താമസം തലസ്ഥാന നഗരിയിലെ വാടക വീട്ടില്‍. കുടുംബത്തോടൊപ്പം ചേരാന്‍ ആഴ്ചയില്‍ ഒരിക്കല്‍ ജന്മനാട്ടിലേക്ക് പോകും. ഒറ്റയ്ക്കുള്ള ജീവിതം രാഹുലന് ശീലമായി കഴിഞ്ഞിരിക്കുന്നു. മഹാനഗരത്തിന്റെ കാപട്യമൊന്നും ലവലേശം തീണ്ടാത്ത ശുദ്ധനായ ഗ്രാമീണന് പക്ഷേ ഒരു പ്രശ്നമുണ്ട്. പ്രശ്നം രാഹുലനെ സംബന്ധിച്ചിടത്തോളം തീരെ നിസ്സാ‍രം. എന്നാല്‍ ചുറ്റുപാടുകള്‍ക്ക് അതീവ ഗുരുതരവും.

സംശയമായിരുന്നു രാഹുലന്റെ പ്രശ്നം. തെറ്റിദ്ധരിക്കണ്ട. സംശയമെന്നാല്‍ ഭാര്യയുടെ ചാരിത്ര്യശുദ്ധിയിലുള്ള സംശയമൊന്നുമല്ല. ഹേയ്... അങ്ങിനെ ഒരു സംശയമേ ഇയാളെ തൊട്ടു തീണ്ടിയിട്ടില്ല എന്ന് മാത്രമല്ല രാഹുലനൊരു തികഞ്ഞ ഭാര്യാ ഭക്തനുമായിരുന്നു. പിന്നെയോ, സഹപ്രവര്‍ത്തകര്‍ക്ക് വെടിവട്ടത്തിനുള്ള വക രാഹുലന്റെ സംശയം ഉണ്ടാക്കികൊടുക്കുന്നുമുണ്ട്.

രാഹുലന് സ്വന്തമായി ഒരു മാരുതി സെന്‍ കാറ് ഉണ്ട്. ഓഫീസിലേക്ക് പോകാനും വാ‍ടകവീട്ടിലേക്ക് തിരിച്ച് വരാനും ആഴ്ചയില്‍ ഒരിക്കല്‍ കുടുംബത്തോടൊപ്പം ചേരാനും ഒക്കെ രാഹുലന്‍ ആ വാഹനമാണ് ഉപയോഗിക്കുന്നത്. മാരുതി പാര്‍ക്ക് ചെയ്തതിന് ശേഷം ഡോര്‍ പൂട്ടിയിട്ടുണ്ടോ എന്ന ശങ്കയാണ് രാഹുലന്റെ സംശയങ്ങളില്‍ ഒന്ന്. ഏറ്റവും കുറഞ്ഞത് മൂന്ന് തവണയെങ്കിലും മാരുതി പൂട്ടിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് വണ്ടി പാര്‍ക്ക് ചെയ്ത് അയാള്‍ ഓഫീസിലേക്ക് കയറുന്നത്. ഇരിപ്പിടത്തിലേക്കെത്തി നിമിഷങ്ങള്‍ക്കുള്ളില്‍ സംശയം ഇരച്ച് കയറുകയായി... വണ്ടി പൂട്ടിയോ?..മിനിറ്റുവെച്ച് ആ സംശയം അയാളെ കീഴ്പ്പെടുത്തും. പിന്നെ അര നിമിഷം പോലും അയാള്‍ക്ക് സ്വസ്തത കിട്ടില്ല. തിരികേ വന്ന് മാരുതിയുടെ ഡോറുകള്‍ പിടിച്ച് വലിച്ച് നോക്കി, വീണ്ടും ഒന്നു കൂടി തുറന്ന് പിന്നെയും പൂട്ടി തിരിച്ച് ഓഫീസിലേക്ക് കയറുന്ന നിമിഷം അടുത്ത സംശയം മനസ്സിലേക്ക് അരിച്ച് കയറും. രണ്ടാമത് ഡോറ് തുറന്നിട്ട് പിന്നെ താന്‍ പൂട്ടിയിട്ടുണ്ടാകുമോ? നിമിഷങ്ങള്‍ക്കുള്ളില്‍ രാഹുലനെ വീണ്ടും മാരുതിക്ക് അടുത്ത് കാണാം. ഇത് ഇയാളുടെ സംശയത്തിന്റെ ഏറ്റവും ചെറിയ ഒരംശം.

വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടതിന് ശേഷം ഇസ്തിരിപ്പെട്ടി കേടുത്തിയോ ഇല്ലയോ എന്ന് ഓഫീസിലേക്ക് തിരിക്കും വരെ അയാള്‍ ഉറപ്പാക്കി കൊണ്ടിരിക്കും. ഓഫീസിലേക്ക് തിരിച്ചാലും ഇടക്ക് ഇസ്തിരിയെ വൈദ്യുതിയില്‍ നിന്നും വേര്‍പെടുത്താന്‍ അയാള്‍ തീരിച്ച് വീട്ടിലേക്ക് വരിക പതിവാണ്. തിരികെ വന്ന് വെറുതേയിരിക്കുന്ന ഇസ്തിരിയേയും നോക്കി രാഹുലന്‍ സന്തുഷ്ടനായി മടങ്ങും.

കുളികഴിഞ്ഞ് തലതുവര്‍ത്താന്‍ തോര്‍ത്തെടുക്കുമ്പോഴായിരിക്കും തലയില്‍ എണ്ണ തേയ്ച്ചിട്ടാണോ താന്‍ കുളിച്ചത് എന്ന സംശയം രാഹുലനില്‍ ഉടലെടുക്കുക. തല തുവര്‍ത്തിയിട്ട് എണ്ണ തേച്ച് പിടിപ്പിച്ച് വീണ്ടുമൊരു കുളിയും അയാള്‍ക്ക് പതിവാണ്. മൂന്നാമതും സംശയമുണ്ടായാല്‍ വീണ്ടും കുളിക്ക തന്നെ.

രാവിലെ പല്ലുമിനുക്ക് മിക്കപ്പോഴും രണ്ടില്‍ കൂടുതല്‍ തവണയാണ് രാഹുലന്. ഒന്നാം വട്ടം പല്ല് ശുചിയാക്കിയിട്ട് മുഖമിനുക്കത്തിനിടയ്ക്കായിരിക്കും പല്ലു തേച്ചിട്ടുണ്ടോ എന്ന സംശയം രാഹുലനിലേക്ക് അരിച്ച് കയറുന്നത്. പിന്നെ ഉറപ്പിക്കാന്‍ വേണ്ടി വീണ്ടും പല്ല് ശുചിയാക്കല്‍ തന്നെ. കുളി കഴിഞ്ഞതിന് ശേഷം വീണ്ടും പല്ലിന്റെ കാര്യം സംശയത്തിലാകുന്ന ദിനവും കുറവല്ല.

പ്രാതല്‍ വെച്ചുണ്ടാക്കിയതിന് ശേഷം ഗ്യാസ് കുറ്റി ശരിയായി പൂട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ എത്ര തവണ അടുക്കളയിലേക്ക് പോകാറുണ്ട് എന്ന് രാഹുലന് പോലും അറിയില്ല. അപകടമൊന്നുമില്ലാതെ അണഞ്ഞ് കിടക്കുന്ന ഗ്യാസ് സ്റ്റൌ കണ്ടാലും രാഹുലന് മതിയാകില്ല. ഗ്യാസ് ചോരുന്നുണ്ടോ എന്ന് മൂക്കു വിടര്‍ത്തി മണം പിടിച്ച് ഗ്യാസ് കുറ്റിയുടെ തലയൊന്നു കൂടി പിടിച്ച് തിരിച്ച് കൃത്യത മനസ്സിലാക്കി ഓഫീസിലേക്ക് പോകാന്‍ കാറില്‍ കയറേണ്ട താമസം വീണ്ടും സംശയം: ഗ്യാസ് കുറ്റി ഇപ്പോള്‍ പിടിച്ച് തിരിച്ചപ്പോള്‍ അത് അറിയാതെയെങ്ങാനും അയഞ്ഞിട്ടിണ്ടാകുമോ....അതാ രാഹുലന്‍ അടുക്കളയില്‍ തന്നെ.

കതകടയ്ക്കലും കുറ്റിയിടലും ഉറക്കം കണ്‍പോളകളെ കീഴ്പ്പെടുത്തുന്നതു വരെയാണ്. രാത്രിയില്‍ ടോര്‍ച്ചുമായി ഗേറ്റിടുത്തേക്ക് നടക്കലും ഗേറ്റ് പൂട്ടിയിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതും എത്ര തവണയാണെന്നിപ്പോള്‍ അയല്‍ക്കാര്‍ ഉറക്കമിളിച്ചിരുന്ന് എണ്ണാറുമില്ല. ആദ്യമാദ്യം കൌതുകത്തോടെ ഒന്നും രണ്ടും പറഞ്ഞ് കളിയാക്കിയ അയല്‍വാസികളോന്നും ഇപ്പോള്‍ രാഹുലനെ ഉപദ്രവിക്കാറില്ല. കാണുന്നവര്‍ കളിയാക്കിയാലും സംശയ നിവര്‍ത്തി വരുന്നത് വരെ രാഹുലന്‍ അയാളുടെ പ്രവര്‍ത്തി തുടര്‍ന്നു കൊണ്ടേയിരിക്കുകയും ചെയ്യും.

അടഞ്ഞ കതകുകള്‍ അരനിമിഷം കൊണ്ട് രാഹുലന്റെ മനസ്സില്‍ മലര്‍ക്കെ തുറക്കപ്പെടും. കെടുത്തിയ അടുപ്പ് അടുത്ത നിമിഷം രാഹുലന്റെ മനസ്സില്‍ ആളികത്തും. പക്ഷേ രാഹുലന് ഇതൊന്നും ഒരു പ്രശ്നമേ അല്ലായിരുന്നു.
അങ്ങിനെ രാഹുലനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടൊന്നും ഇല്ലാത്ത അദ്ദേഹത്തിന്റെ ഒടുങ്ങാത്ത സംശയം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ബുദ്ധിമുട്ടായിത്തുടങ്ങിയിടത്താണ് രാഹുലന്‍ ഒരു രോഗിയായി മാനസികരോഗ വിദഗ്ദന്റെ മുന്നിലേക്കെത്തുന്നത്. കാര്യങ്ങളൊക്കെ സസൂഷ്മം കേട്ട മാനസികരോഗ വിദഗ്ദന്‍ രാഹുലന് മരുന്നൊന്നും കുറിച്ചില്ല. ഒരു ഉപദേശം മാത്രം നല്‍കി രാഹുലനെ അദ്ദേഹം മടക്കി.

“രാഹുലന്‍, താങ്കളുടേത് ഒരു രോഗമേ അല്ല. ഇതെല്ലാം താങ്കളുടെ തോന്നലുകളാണ്. എല്ലാ കാര്യങ്ങളിലും ഉള്ള അമിതമായ ഉത്കണ്ഠയാണ് താങ്കളുടെ പ്രശ്നം. താങ്കള്‍ക്ക് മരുന്നിന്റെ ആവശ്യമൊന്നുമില്ല.”

രാഹുലന് സമാധാമായി. തനിക്ക് രോഗമൊന്നുമില്ലന്ന് തനിക്കറിയാവുന്ന വസ്തുത ഡോക്ടര്‍ സ്ഥിരീകരിച്ചതോടെ രാഹുലന്‍ അതീവ സന്തുഷ്ടനായി. ഡോക്ടര്‍ തുടര്‍ന്നു.

“ഇന്നി മുതല്‍ രാഹുലന്‍ സംശയം തോന്നുന്ന കാര്യത്തിന് കൂടുതല്‍ ശ്രദ്ധ കൊടുക്കരുത്. കതകടച്ചിട്ടില്ല എന്ന് തോന്നിയാല്‍ അത് വെറും തോന്നലാണെന്ന് സ്വയം മനസ്സിലാക്കണം. വാ‍ഹനത്തിന്റെ ഡോര്‍ അടച്ചിട്ടില്ലാ എന്നത് എപ്പോഴും താങ്കളുടെ തോന്നല്‍ മാത്രമായിരിക്കും. എപ്പോഴും പാര്‍ക്കു ചെയ്ത് കഴിഞ്ഞാല്‍ നാം യാന്ത്രികമായി തന്നെ വാഹനത്തിന്റെ ഡോര്‍ അടച്ച് ലോക്ക് ചെയ്യും. പൂട്ടിയിട്ടില്ല എന്നത് വെറും തോന്നലാണ്. അങ്ങിനെ സംശയം തോന്നിയാല്‍ അത് വെറും സംശയം മാത്രമാണെന്ന് താങ്കള്‍ മനസ്സിനെ പറഞ്ഞ് പഠിപ്പിക്കണം. പിന്നെ അതിനെ അങ്ങ് മറന്ന് കളയണം. നാലഞ്ച് തവണ ഇങ്ങിനെ ചെയ്ത് കഴിയുമ്പോള്‍ വീണ്ടും വീണ്ടും സംശയം ഉണ്ടാകുന്നത് പതുക്കെ പതുക്കെ കുറഞ്ഞ് കുറഞ്ഞ് വരും. ആദ്യമാദ്യം ഇത്തിരി വിഷമം ഉണ്ടാകുമെങ്കിലും കാലക്രമത്തില്‍ താങ്കളില്‍ നിന്നും ഇങ്ങിനെയുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാകും. ധൈര്യമായി പൊയ്ക്കൊള്ളൂ...”

ഡോക്ടറുടെ ഉപദേശവും സ്വീകരിച്ച് രാഹുലന്‍ നേരെ വീട്ടിലേക്ക് പോയി. രാത്രി കതകടച്ചിട്ടുണ്ടോ എന്ന സംശയം തീര്‍ക്കാനാകാതെ ഉറങ്ങാന്‍ രാഹുലന് കഴിയുമായിരുന്നില്ല. പക്ഷേ ഡോക്ടറുടെ ഉപദേശം ലംഘിക്കാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് രാഹുലന്‍ നേരം വെളുപ്പിച്ചു.

രാവിലെ തന്നെ വീട്ടിലേക്ക് വിളിച്ച് ഭാര്യയോട് ഡോക്ടറെ കണ്ടതും കഴിഞ്ഞ രാത്രി മുതല്‍ ഡോക്ടറുടെ ഉപദേശം അനുസരിച്ച് തുടങ്ങിയതും രാത്രി ഒരു പോള കണ്ണടച്ചില്ലാ എങ്കിലും സംശയ നിവര്‍ത്തി വരുത്താന്‍ കതക് അടച്ചിട്ടുണ്ടോ എന്ന് വീണ്ടും വീണ്ടും പരിശോധിക്കാതിരുന്നതും ഭാര്യയോട് വിശദീകരിക്കുമ്പോള്‍ രാഹുലന്‍ അല്പാല്പം ആത്മവിശ്വാസം വീണ്ടെടുക്കുകയാ‍യിരുന്നു.

ഓഫീസിലേക്ക് പോകും വഴിയും രാഹുലനെ സംശയം പിടിമുറുക്കുന്നുണ്ടായിരുന്നു. കതക് ശരിക്കും പൂട്ടിയിട്ടുണ്ടോ? ഇസ്തിരിയിട്ടതിന് ശേഷം ഇസ്തിരി കെടുത്തി വെച്ചിരുന്നോ? കുളിമുറിയിലേയും അടുക്കളയിലേയും ടാപ്പുകള്‍ ശരിക്കും അടക്കാതെ വെള്ളം ഒഴികി പോകുന്നുണ്ടാകുമോ? ഗ്യാസ് കുറ്റി പൂട്ടിയിരുന്നോ? പുറത്തേക്ക് വന്നിട്ട് ഗേറ്റ് കൃത്യമായും അടച്ചിരുന്നോ? സംശയങ്ങള്‍ അങ്ങിനെ മനസ്സിലേക്ക് നുരഞ്ഞ് കയറുകയാണ്. അടഞ്ഞ കതക് രാഹുലന്റെ മനസ്സില്‍ തുറന്ന് വരവേ നിര്‍ദ്ദാക്ഷണ്യം രാഹുലന്‍ കതക് വലിച്ചടച്ച് മനസ്സിന്റെ താഴിട്ട് ഡോക്ടറുടെ ഉപദേശം കൊണ്ട് പൂട്ടി. അടുക്കളയിലെ ഗ്യാസ് കുറ്റി മടക്കി വിളിച്ചെങ്കിലും രാഹുലന്‍ മനസ്സിന് മുറക്കമേകി ഓഫീസിലേക്ക് തന്നെ വാഹനമോടിച്ച് പോയി. വെറും തോന്നലുകള്‍ക്കായി തിരികേ ചെന്ന് താന്‍ സ്വയം തുടങ്ങിയ ചികിത്സ തുടക്കത്തില്‍ തന്നെ പരാജയപ്പെടാതിരിക്കാന്‍ രാഹുലന്‍ എല്ലാ സംശയങ്ങള്‍ക്കും പിന്നില്‍ മനസ്സിനെ കൊട്ടിയടച്ചു.

സംശയ നിവര്‍ത്തിക്കാ‍യി തിരിച്ച് പോകാതിരുന്നതിനാല്‍ രാഹുലന്‍ അന്ന് പതിവിലും നേരത്തേ ഓഫീസിലേക്കെത്തി. ആകപ്പാടെ ഒരു പരവേശം ഉണ്ടെങ്കിലും ഓഫീസിലെ ജോലികളില്‍ വ്യാപൃതനായി കഴിഞ്ഞപ്പോള്‍ ആശങ്കകള്‍ രാഹുലനില്‍ നിന്നും പതുക്കെ പതുക്കെ വിട്ടകന്നു. അപ്പോഴാണ് രാഹുലന്റെ മൊബൈല്‍ ശബ്ദിച്ചത്.

നോക്കിയപ്പോള്‍ വീട്ടിന്റെ അയല്‍ വക്കത്തുള്ള സുകുവിന്റെ നമ്പരാണ്.

കുറച്ച് ദിവസമായി സുകുവിന്റെ ഭവനവായ്പയുടെ വിവരം അറിയാനായി അയാള്‍ വിളിച്ചുകൊണ്ടിരിക്കുന്നു. സുകുവിന്റെ വീട് പുതുക്കി പണിയുന്നതിന് വേണ്ടിയുള്ള വായ്പ ഇപ്പോള്‍ സാങ്കേതിക പരിശോധനാ വിഭാഗത്തില്‍ അനുമതിക്ക് വേണ്ടി കാത്തുകിടക്കുന്നു.

“സുകൂ...രണ്ടു ദിവസം കൊണ്ട് പരിശോധന കഴിയും. താനൊന്ന് ക്ഷമിക്കടോ..”

ഔപചാരികതയൊന്നുമില്ലാതെ രാഹുലന്‍ പറഞ്ഞ് ഫോണ്‍ വെക്കാന്‍ ശ്രമിക്കുമ്പോള്‍ സുകുവിന്റെ പരിഭ്രാന്തി നിറഞ്ഞ ശബ്ദം അങ്ങേതലക്കല്‍...

“സാറേ...അതല്ല. സാറിന്റെ വീട്ടില്‍ നിന്നും തീയും പുകയും ഉയരുന്നു. ആള്‍ക്കാര്‍ അങ്ങോട്ടേക്കോടിയിട്ടുണ്ട്. ഫയര്‍ഫോഴ്ശിന് ഞാന്‍ ഫോണ്‍ ചെയ്തിട്ടുണ്ട്...സാറ് പെട്ടെന്ന് വരണം. എന്താണ് സംഭവിച്ചതെന്ന് മനസ്സിയിട്ടില്ലാ ...”
സുകുവിന്റെ ഫോണ്‍ കട്ടായി.

പക്ഷേ രാഹുലന് അപ്പോഴേയ്ക്കും എല്ലാ മനസ്സിലായി കഴിഞ്ഞിരുന്നു. എല്ലാം.

Wednesday, June 18, 2008

ചാവിന്നു ബന്ധുത്വമേറുമല്ലോ....

“ചാവിന്നു ബന്ധുത്വമേറുമല്ലൊ-
ചാവാതിരിക്കുമ്പോഴെന്തുമാട്ടെ.”
കോറിയിട്ടത് കടമനിട്ട. പക്ഷേ അറം പറ്റിയത് കവിയോടൊപ്പം യാത്രയായ ചങ്ങാതിക്കും.

മനുഷ്യനെ മരണം മഹത്വവല്‍ക്കരിക്കുമെന്ന കടമനിട്ടയുടെ ദര്‍ശനം അദ്ദേഹത്തിന്റെ സമകാലീനനും ചങ്ങാതിയും തന്നോടൊപ്പം തന്നെ വിടവാങ്ങിയ നാടാകാചാര്യനുമായ ശ്രീ. കെ.ടി. മുഹമ്മദിനാണ് അറം പറ്റിയത്. സിനിമാ സീരിയല്‍ നടി സീനത്ത് തന്റെ മുന്‍ ഭര്‍ത്താവിനെ അനുസ്മരിച്ചു കൊണ്ട് ഭാഷാപോഷിണിയില്‍ എഴുതിയിട്ടിരിക്കുന്ന അനുഗ്രഹം എന്ന അനുസ്മരണ കുറിപ്പ് കടമനിട്ടയുടെ വരികള്‍ക്ക് നേര്‍കാഴ്ചയാണ്.

കെ.ടി. മുഹമ്മദിന്റെ ഇഷ്ടമാണ് സീനത്തിനെ അദ്ദേഹത്തിന്റെ ഭാര്യ പദവിയില്‍ എത്തിച്ചത്. ആദ്യം അദ്ദേഹത്തിന്റെ ഇഷ്ടത്തെ ഇഷ്ടപ്പെടാന്‍ സീനത്തിന് കഴിഞ്ഞില്ലാ എങ്കിലും തന്റെ ഇഷ്ടക്കേട് കലിംഗയില്‍ നിന്നും തനിക്ക് പുറത്തേക്കുള്ള വഴിയൊരുക്കെമെന്ന തിരിച്ചറിവ് കലിംഗയില്‍ നിന്നും പുറത്തായാലും കെ.ടിയുടെ ജീവിതത്തില്‍ നിന്നും തന്നെ ആര്‍ക്കും പുറത്താക്കാന്‍ കഴിയില്ല എന്ന തീരുമാനത്തില്‍ സീനത്തിനെ കൊണ്ടു ചെന്നെത്തിക്കുകയായിരുന്നു. ഒരു നാടകക്കാരന്‍ എന്നതിനപ്പുറം കേരളാ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എന്ന പദവിയിലേക്കെത്തിയതോടെ കെ.ടി.യുടെ ഇഷ്ടം സീനത്ത് അങ്ങ് വകവെച്ചുകൊടുത്തു എന്നതായിരിക്കും കൂടുതല്‍ ശരി. കെ.ടിയെ ചെയര്‍മാനാക്കിയ സര്‍ക്കാറിന്റെ കാലാവധി കഴിഞ്ഞതോടെ ഔദ്യോതിഗിക വസതി വിട്ട കെ.ടി. സീനത്തിനോടൊപ്പം കോഴിക്കോട്ടേക്ക് താമസം മാറ്റി. കൂട്ടു കുടുംബമായി ജീവിച്ചു പോകാന്‍ താല്പര്യം കാട്ടിയ കെ.ടിയുടെ ജീവിത വീക്ഷണത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ സീനത്തിന് കഴിഞ്ഞില്ല. ഒറ്റയ്ക്ക് മാറി താമസിക്കണം എന്ന സീനത്തിന്റെ ആവശ്യം തിരിച്ചറിവില്ലാത്ത ഒരു കുട്ടിയുടെ പിടിവാശി മാത്രമായി കണ്ട കെ.ടിക്ക് അതോടെ നഷ്ടപ്പെട്ടത് ജീവിത സഖിയെ തന്നെയായിരുന്നു.

പിരിയാനുള്ള കാരണമായി സീനത്ത് വളരെ ലളിതമായി അനുസ്മരണകുറിപ്പില്‍ പറയുന്നത് ഞങ്ങളുടെ ജീവിത വീക്ഷണങ്ങള്‍ വ്യത്യസ്ഥമായിരുന്നു എന്നാണ്. വ്യത്യസ്ഥമായ ജീവിത വീക്ഷണമുള്ളവര്‍ ഒന്നിച്ച് കഴിയാതിരിക്കുകയാണ് നല്ലത്. പക്ഷേ സീനത്ത് കെ.ടിയില്‍ നിന്നും വിട്ടകന്ന ദിനം എല്ലാം തകര്‍ന്നൊരു പച്ചമനുഷ്യനായി കുതിര്‍ന്ന കണ്ണുകളോടെ അപമാനിതനായി നമ്മുടെ മുന്നില്‍ നിന്ന കെ.ടി. ഇന്നും കണ്മുന്നില്‍ നിന്നും മാഞ്ഞിട്ടില്ല. വ്യവസ്ഥാപിതമായ രീതിയില്‍ വൈവാഹിക ബന്ധം വിടര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ മതപരമായും നിയമപരമായും നിലവിലുള്ളപ്പോള്‍ ഭര്‍ത്താവിന് ഭാര്യയെ കാണ്മാനില്ല എന്ന പരാതിയുമായി മുന്നോട്ട് വരേണ്ട നീചമായ നിമിഷങ്ങള്‍ ഉണ്ടാക്കുകയും കെ.ടിയുടെ ആത്മാഭിമാനത്തെ വരെ ചോദ്യം ചെയ്തു കൊണ്ട് വിഴുപ്പലക്കുകയും ചെയ്ത ഒരാള്‍ അദ്ദേഹത്തിന്റെ മരണ ശേഷം അദ്ദേഹം തനിക്കെല്ലാമായിരുന്നു എന്ന പുറം പൂച്ചുമായി മാദ്ധ്യമങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്നത് സമകാലികന്‍ പറഞ്ഞ് വെച്ച വരികളെ അന്വര്‍ത്ഥ്വമാക്കുകയാണ് ചെയ്യുന്നത്.

ഭര്‍ത്താവ് പദവിയില്‍ നിന്നും പടിയടച്ചെങ്കിലും കെ.ടി. തനിക്കെന്നും ഗുരുസ്ഥാനത്തായിരുന്നു, വേഷം കെട്ടാനായി കണ്ണാടിക്ക് മുന്നില്‍ ഇരിക്കുമ്പോള്‍ കെ.ടി.തലയില്‍ തൊട്ടനുഗ്രഹിക്കുന്നത് ഇന്നും തനിക്ക് അനുഭവിച്ചറിയാന്‍ കഴിയുന്നുണ്ട്, ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചില്‍ ആദ്യമായി ഗള്‍ഫില്‍ പരിപാടിക്ക് പോയപ്പോള്‍ താന്‍ കെ.ടിയുടെ അനുഗ്രഹം തേടിയിട്ടുണ്ട്, അനുഗ്രഹത്തോടോപ്പം “നിനക്കും ചില തെറ്റുകള്‍ പറ്റിയിട്ടുണ്ട്..” എന്ന അന്നത്തെ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നും തന്റെ ചെവികളില്‍ മുഴങ്ങുന്നുണ്ട്, മറ്റൊരു വിവാഹത്തിന് ശേഷം മകനെ കെ.ടിക്ക് വിട്ടു കൊടുത്തത് അദ്ദേഹത്തോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടാണ്, കെ.ടിയെ കാണാന്‍ ചെല്ലാറില്ലെങ്കിലും എല്ലാ വിവരങ്ങളും തന്റെ മകനോട് ചോദിച്ചറിയുമായിരുന്നു, പെങ്ങളുടെ മരണ ശേഷം അദ്ദേഹത്തിന് സഹായത്തിനായി താന്‍ ഒരു ഹോം നെഴ്സിനെ ഏര്‍പ്പാടാക്കി കൊടുത്തു തുടങ്ങി സീനത്തിന്റെ ഗീര്‍വ്വാണങ്ങള്‍ അവരുടേ കെ.ടി അനുസ്മരണത്തില്‍ അങ്ങിനെ നീളുകയാണ്.

സൌഹൃദങ്ങള്‍ കെ.ടി.ക്ക് എങ്ങിനെയായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ അഭിമുഖത്തില്‍ കൂടി പോലും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. പക്ഷേ സീനത്തിന്റെ വ്യാഖ്യാനം തികച്ചും വ്യത്യസ്ഥമാണ്. അവസാന കാലത്ത് ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പോലും കെ.ടിയെ കാണാന്‍ വരാഞ്ഞതിനേ ഓര്‍ത്ത് ഈ മുന്‍ഭാര്യ വേദനിക്കുന്നു. ബാങ്ക് ബാലന്‍സ് കുറഞ്ഞ് വരുന്നതിലും കെ.ടിക്ക് ദുഃഖമുണ്ടായിരുന്നു പോലും. കേരളാ സര്‍ക്കാര്‍ ചികിത്സയ്ക്കായി അനുവദിച്ച ഒരു ലക്ഷം രൂപ കെ.ടിക്ക് വല്യ ആശ്വോസമായിരുന്നു എന്ന് സമാധാനിക്കുന്ന മുന്‍ ഭാര്യ മാദ്ധ്യമങ്ങള്‍ പോലും അദ്ദേഹത്തെ അവസാന നിമിഷങ്ങളില്‍ വേദനിപ്പിച്ചു എന്നിടത്ത് എത്തുന്നു.

കോഴിക്കോട്ടെ ഒരു പ്രാദേശിക ചാനല്‍ അഭിമുഖത്തിനായി കെ.ടിയോട് അനുവാദം ചോദിച്ചെങ്കിലും അവര്‍ ആ പരിപാടി വേണ്ടെന്നു വെച്ചു. അദ്ദേഹത്തിന് ആ സംഭവം വല്യ വിഷമമായി. സങ്കടം സഹിക്ക വയ്യാതെ കെ.ടി. തന്റെ മകനോട് “ഇപ്പോള്‍ നമ്മള്‍ മൂന്ന് പേര്‍ മാത്രം ബാക്കിയായി അല്ലേ മോനേ” എന്ന ചോദിച്ചു. അതാരാണ് ആ മൂന്നാമത്തെ ആള്‍ എന്ന മകന്റെ സംശയത്തിന് നിന്റെ ഉമ്മിച്ചി(ഞാന്‍) എന്ന് കെ.ടി.മറുപടി പറഞ്ഞതിനെ എടുത്ത് പറയുന്നിടത്ത് സീനത്ത് കെ.ടിയെ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായി കാണുന്ന ഒരാളെ കുറ്റം പറയാന്‍ കഴിയില്ല. സീനത്തിന്റെ കെ.ടി.അനുസ്മരണം അവരുടെ അവകാശം സ്ഥാപിക്കലിനുമപ്പുറം മറ്റൊന്നുമല്ല.

ജീവിച്ചിരുന്നപ്പോള്‍ കെ.ടിക്ക് സീനത്ത് ശിഷ്യയും കാമുകിയും ഭാര്യയും ഒക്കെയായിരുന്നു. ഇണയുടെ സാമീപ്യവും പരിചരണവും സാന്ത്വനവും അനിവാര്യമായിരുന്ന ജീവിത സായഹ്നത്തില്‍ കെടിയോടൊപ്പം ശിഷ്യയോ കാമുകിയോ ഭാര്യയോ ആയി സീനത്ത് ഉണ്ടായിരുന്നില്ല. ഒരു വല്യ മനുഷ്യന്റെ ഹൃദയത്തെ കീറി മുറിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും സുഖലോലുപതയുടെ വര്‍ണ്ണക്കാഴ്ചകളിലേക്ക് പടിയിറങ്ങിയ ഈ സീരിയല്‍ സിനിമാ നടി കെ.ടിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ മഹത്വങ്ങള്‍ വാഴ്ത്തിപ്പാടി എഴുതി വിടുന്ന അനുസ്മരണങ്ങള്‍ വായിക്കുന്ന അനുവാചകന്റെ ചുണ്ടുകളില്‍ കടമനിട്ടയുടെ വരികള്‍ അറിയാതെ കടന്നു വരും:

“ചാവിന്നു ബന്ധുത്വമേറുമല്ലൊ-
ചാവാതിരിക്കുമ്പോഴെന്തുമാട്ടെ....”

--------------------
വിവരങ്ങള്‍ക്ക് കടപ്പാട്: ഭാഷാപോഷിണിയില്‍ സീനത്ത് എഴുതിയ അനുഗ്രഹം എന്ന കെ.ടി.അനുസ്മരണക്കുറിപ്പ്.