Monday, July 07, 2008

ഇരുപതാമാണ്ട് താണ്ടുന്ന പെരുമണ്‍ ദുരന്തം

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി എട്ട് ജൂലൈ എട്ടാം തീയതി നട്ടുച്ചയ്ക്ക് കൊല്ലത്തോടടുക്കുന്ന ഐലന്റ് എക്സ്പ്രസ്. ബാംഗ്ലൂരില്‍ നിന്നും കന്യാകുമാരിയിലേയ്ക്ക് പോകുന്ന തീവണ്ടിയിലെ കൊല്ലത്തേക്കുള്ള യാത്രക്കാര്‍ വണ്ടിയില്‍ നിന്നും ഇറങ്ങാനുള്ള ഒരുക്കത്തില്‍. ബാത്ത് റൂമില്‍ കയറി മുടിയൊന്ന് ചീകി മുഖം മിനുക്കി ബന്ധുക്കള്‍ക്കൊപ്പം ചേരാന്‍ വെമ്പല്‍ കൊണ്ട നൂറ്റി അഞ്ച് ജീവനുകള്‍ അടുത്ത നിമിഷം ഭൂലോകത്ത് നിന്നും അപ്രത്യക്ഷമായി. ഭാരതം കണ്ട ഏറ്റവും കൊടിയ തീവണ്ടി ദുരന്തങ്ങളില്‍ ഒന്നിനായിരുന്നു പെരുമണ്‍ നിവാസികള്‍ അന്ന് സാക്ഷികളായത്.

ആണ്ടിലൊരിക്കല്‍ പരിസര ശുചി വരുത്തുന്ന പെരുമണ്‍ സ്മൃതി മണ്ഡപത്തില്‍ ഇന്നും പുഷ്പാര്‍ച്ചന നടക്കും-ഒരു നേര്‍ച്ച പോലെ. പെരുമണില്‍ കൊഴിഞ്ഞ ജീവിതങ്ങളോട് ഒരിക്കലും റെയില്‍‌വേ നീതി കാട്ടിയിട്ടില്ല. തങ്ങള്‍ കൊല്ലപ്പെട്ടത് ആരുടെ ഭാഗത്ത് നിന്നും വന്ന പിഴവിനാല്‍? ആ ചോദ്യത്തിനുത്തരം ഇരുപതാണ്ടിനിപ്പുറവും ദുരൂഹമായി തന്നെ തുടരുന്നു.

എന്തായിരുന്നു പെരുമണ്‍ ദുരന്തത്തിന് ഹേതുവായത്? ഇഞ്ചിന്‍ ഡ്രൈവറുടെ അശ്രദ്ധ? പാലത്തിന്റെ തൂണുകളുടെ ബലക്ഷയം? പാളത്തിലുണ്ടായ വിള്ളല്‍? അട്ടിമറി? ഇതിലേതായാലും റെയില്‍‌വേ ജീവനക്കാരന്‍ കുടുങ്ങുമായിരുന്നു. അങ്ങിനെയിരിക്കവേയാണ് റെയില്‍‌വേ സേഫ്റ്റി കമ്മീഷണര്‍ അന്വോഷണത്തിനായി പെരുമണ്‍ പാളത്തില്‍ കയറിയത്.

പാളത്തിന് മുകളില്‍ കയറി അഷ്ടമുടികായലിന്റെ നീലപരപ്പിലേക്ക് നോക്കിയ സേഫ്റ്റി കമ്മീഷണറുടെ തലയില്‍ ചുഴലി വീശിയടിച്ചു. തലചുറ്റിയ കമ്മീഷണര്‍ അടുത്ത നിമിഷം റിപ്പോര്‍ട്ടെഴുതി:

“പെരുമണില്‍ ചുഴലികാ‍റ്റ്. ട്രെയിനിന് മേലേ വീശിയടിച്ച ടൊര്‍ണാഡോ എന്ന ചുഴലികാറ്റാണ് പെരുമണ്‍ ദുരന്തത്തിന് കാരണം.”

കാലാവസ്താ നിരീക്ഷണ കേന്ദ്രത്തിനോ നാട്ടുകാര്‍ക്കോ നിരീക്ഷിക്കാന്‍ കഴിയാതിരുന്ന ചുഴലികാറ്റ് കൊണ്ടു പോയത് നൂറ്റി അഞ്ച് ജീവനുകള്‍...സേഫ്റ്റി കമ്മീഷണറുടെ തലയ്ക്കുള്ളില്‍ വീശിയടിച്ചതല്ലേ ടോര്‍ണാഡോ എന്ന് ആരും അന്ന് ചോദിച്ചില്ല. കാരണം പെരുമണ്‍ അപ്പോഴേക്കും നമ്മള്‍ മറന്നു കഴിഞ്ഞിരുന്നു.

നൂറ്റി അഞ്ച് ജീവനുകളുടെ ഉത്തരവാദിത്തം പെരുമണ്‍ ദുരന്തത്തിന് മുന്നേയോ പെരുമണ്‍ ദുരന്തത്തിന്റെ അന്നോ പെരുമണ്‍ ദുരന്തത്തിന് ശേഷമോ സഹ്യന്‍ കടന്ന് വന്നിട്ടില്ലാത്ത പാവം ടൊര്‍ണാഡോയുടെ പിടലിയില്‍ കെട്ടി വെച്ച് നാം അടുത്ത ദുരന്തത്തിനായി കാത്തിരുന്നു.

അപകടങ്ങളെ ആഘോഷങ്ങളാക്കുന്ന നാം കൊല്ലത്തെ ആഘോഷത്തിന് ശേഷം മടങ്ങിയിട്ട് ഇരുപതാണ്ട് ഇന്ന് തികയുന്നു. അപകടം കാണാന്‍ കൊല്ലത്തേക്കൊഴുകിയ സഹൃദയര്‍ അന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടാക്കിയ തടസ്സങ്ങള്‍ ചില്ലറയല്ലായിരുന്നു. ദുരന്തമാസ്വാദിക്കാന്‍ വേണ്ടി മാത്രം ദൂരെ ദിക്കില്‍ നിന്നും കൊല്ലത്ത് തമ്പടിച്ചവര്‍ പെരുമണില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു ആദ്യ രണ്ട് ദിനങ്ങളില്‍. പിന്നെ പിന്നെ മരിച്ചവര്‍ ദുര്‍ഗന്ധം പരത്തി തുടങ്ങിയപ്പോള്‍ പതുക്കെ പതുക്കെ കാഴ്ചക്കാര്‍ പിന്‍വാങ്ങി തുടങ്ങി. ദിനങ്ങള്‍ അഞ്ച് കഴിഞ്ഞിട്ടും വെള്ളത്തിലാണ്ട് കിടന്നിരുന്ന ബോഗികളില്‍ നിന്നും മൃതശരീരങ്ങള്‍ പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പോലീസും പട്ടാളവും സമൂഹവും മൂക്കു പൊത്തി നിന്നിടത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെള്ളത്തില്‍ വീണ് ചീര്‍ത്ത ശവശരീരം വാരിയെടുക്കാന്‍ മുന്നിട്ടിറങ്ങിയതും മറക്കാന്‍ കഴിയുന്നില്ല. ആര്‍.എസ്.എസ്. എന്ന പ്രസ്ഥാനത്തോട് ബഹുമാനം തോന്നിയ നിമിഷങ്ങളായിരുന്നു അത്.

റെയില്‍‌വേ സേഫ്റ്റി കമ്മീഷണറുടെ തലയ്ക്ക് പിടിച്ച ടൊര്‍ണാഡോ ചുഴലി കൊടുങ്കാറ്റില്‍ അഷ്ടമുടിക്കായലിലേക്ക് കൂപ്പുകുത്തിയ ഐലന്റ് എക്സ്പ്രസിനോടൊപ്പം ഹോമിക്കപ്പെട്ട ജീവനുകള്‍ക്കും ജീവിച്ചിരിക്കുന്ന രക്തസാക്ഷികള്‍ക്കും പെരുമണ്‍ ദുരന്തത്തിന്റെ ഇരുപതാമാണ്ടില്‍ സ്മരണാഞ്ജലികള്‍....

Sunday, July 06, 2008

ടോള്‍ ഗേറ്റില്‍ കുടുങ്ങിയ ചങ്ങാതി.

ചങ്ങാതി വാശിയിലാണ്. ഒരു കാരണ വശാലും ടോള്‍ ടാഗെടുക്കില്ല. ദുബായിലെ ഷെയ്ക്ക് സെയ്ദ് റോഡിലും ഗര്‍ഹൂദ് പാലത്തിലും ടോള്‍ ഗേറ്റ് വന്നിട്ട് വര്‍ഷം ഒന്നു കഴിഞ്ഞിട്ടും അതിയാനിതുവരെ ടോള്‍ ടാഗെടുത്തിട്ടുമില്ല. ഗര്‍ഹൂദ് പാലം ചങ്ങാതിയുടെ വാഹനം കഴിഞ്ഞ ജൂലൈയ്ക്ക് ശേഷം കണ്ടിട്ടില്ലാ എങ്കിലും ദിവസവും അദ്ദേഹം ഷെയ്ക്ക് സെയ്ദ് റോഡ് വഴി വണ്ടിയോടിക്കുകയും ചെയ്യുന്നുണ്ട്.

ബുസിനസ് ബേ വഴിയോ, മക്തൂം പാലം വഴിയോ, ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് വഴിയോ, ഷിന്‍ഡാഗാ ടണല്‍ വഴിയോ കയറി ആദ്യത്തെ കടമ്പ കടക്കുന്ന വിദ്വോന്‍ അല്‍ ബര്‍ഷാ ടോള്‍ ഗേറ്റില്‍ പെടാതിരിക്കാന്‍ ബീച്ച് റോഡ് വഴിയോ അല്‍ക്കായേല്‍ റോഡുവഴിയോ വണ്ടി തിരിച്ചു വിടും. ടോളൊന്നും കൊടുക്കാതെ സുഖകരമായി യാ‍ത്ര ചെയ്തു കൊണ്ടിരുന്ന ചങ്ങാതി ഒരിക്കല്‍ അല്‍ ബര്‍ഷാ ടോള്‍ ഗേറ്റിന്റെ മുന്നില്‍ പെട്ടു. മീഡിയാ സിറ്റിയില്‍ നിന്നും തിരിഞ്ഞ് അല്‍ക്കായേല്‍ റോഡിലേക്ക് കയറി ടോള്‍ കഴിച്ചിലാക്കാനുള്ള ശ്രമത്തിനിടയിലെ വളരെ ചെറിയ ഒരശ്രദ്ധ അതിയാനേ നേരേ അല്‍ ബര്‍ഷ ടോള്‍ ഗേറ്റിന് മുന്നിലെത്തിച്ചു.

വാഹനത്തിലാണേല്‍ ടോള്‍ ടാഗില്ല. മുന്നോട്ട് പോയാല്‍ ടോള്‍ ഗേറ്റില്‍ പെടും, ഫൈന്‍ വരും. പിന്നോട്ടെടുക്കാന്‍ കഴിയുകയുമില്ല. നിരനിരയായി വാഹനങ്ങള്‍ വന്നു കൊണ്ടേയിരിയ്ക്കുകയും ചെയ്യുന്നു. ചങ്ങാതി കുടുങ്ങിയത് തന്നെ.

പക്ഷേ അതിയാന്‍ ഫൈന്‍ വരാതെ ടോള്‍ ഗേറ്റില്‍ നിന്നും കഴിച്ചിലായി. എങ്ങിനെയാണ് അദ്ദേഹം ആ വിഷമവൃത്തത്തില്‍ നിന്നും തടികഴിച്ചിലാക്കിയത് എന്ന് പറയാന്‍ കഴിയുമോ?

ചോദ്യം ഒരിക്കല്‍കൂടി.
ടോള്‍ ടാഗില്ലാതെ ടോള്‍ ഗേറ്റിന്റെ മുന്നില്‍ പെട്ട ചങ്ങാതി ഫൈന്‍ വരാതെ ടോള്‍ ഗേറ്റ് കടന്നു. എങ്ങിനെ?

ശരിയായി ഉത്തരം പറയുന്ന ഒരാള്‍ക്ക് കൊച്ചി മെട്രോ റെയിലില്‍ യാത്ര ചെയ്യാനുള്ള ഒരു ടിക്കറ്റ് സമ്മാനം. (അമ്പത് വര്‍ഷത്തിന് ശേഷം ബന്ധപ്പെടേണ്ട വിലാസം കൂടി മത്സരാര്‍ത്ഥികള്‍ രേഖപ്പെടുത്തേണ്ടുന്നതാകുന്നു!)

Saturday, July 05, 2008

മലയാളത്തില്‍ പരീക്ഷയെഴുതിയ ഇംഗ്ലീഷ് മീഡിയത്തിലെ കുട്ടി.

“ഇംഗ്ലീഷ് മീഡിയത്തിലെ കുട്ടിയ്ക്കെന്താ മലയാളത്തില്‍ പരീക്ഷയെഴുതി കൂടെ?”
ചോദ്യം ഉമ്മന്‍ചാണ്ടി സാറിന്റെ സ്വന്തം തറവാട്ടു വക സ്കൂളിലെ സ്വന്തം പ്രധാനാദ്ധ്യാപികയുടേതാണ്.

ചാണ്ടി സാറിന്റെ പുതുപള്ളിയിലുള്ള തറവാട്ടു സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ നിന്നും “സാത്താന്റെ പാഠപുസ്തകം” തിരിച്ചു വാങ്ങിയത് ഒരു ഇടതു പക്ഷ രക്ഷാകര്‍ത്താവിന് തീരെ സുഖിച്ചില്ല. അതിയാന്‍ പരാതിയുമായി കാണേണ്ടവരെ കാണേണ്ടുന്ന രീതിയില്‍ കണ്ടു.

ഉത്തരവാദപ്പെട്ടവര്‍ സ്കൂളിലെത്തി വിവരങ്ങള്‍ തിരക്കിയപ്പോള്‍ സ്കൂള്‍ അധികൃതരുടെ ഭാഗം തികച്ചും ന്യായം:

“ആ കുട്ടി ഇംഗ്ലീഷ് മീഡിയത്തിലാണ്. ഏഴാം ക്ലാസിലെ സാമൂഹ്യപാഠ പുസ്തകം തെറ്റി കൊടുത്തതാണ്. അത് തിരിച്ച് വാങ്ങിയെന്നേയുള്ളൂ‍....”
ഹോ എന്നാ വിനയം!

അപ്പോള്‍ പിന്നെ കുട്ടി കഴിഞ്ഞ ടേമില്‍ പരീക്ഷയെഴുതിയത് മലയാളത്തിലാണല്ലോയെന്നായി പത്രക്കാര്‍.

അതിന് മറുപടിയായിട്ടാണ് ചാണ്ടി സാറിന്റെ സ്വന്തം തറവാട്ടു സ്കൂളിലെ സ്വന്തം പ്രധാനാദ്ധ്യാപിക തുള്ളിതെറിച്ചുകൊണ്ട് ഇങ്ങിനെ തൊള്ള തുറന്നത്.

“കോളേജില്‍ വരെ മലയാളത്തില്‍ പരീക്ഷയെഴുതാം. പിന്നാണോ ഏഴാം ക്ലാസില്‍? ആദ്യം പോയി നിയമം പഠിച്ചിട്ട് വാടോ...”

മലയാളം മീഡിയത്തില്‍ പഠിയ്ക്കുന്ന തന്റെ കുട്ടി ഒറ്റ ദിനം കൊണ്ട് ഇംഗ്ലീഷ് മീഡിയത്തിലേയ്ക്ക് ഉടലോടെ ഉയര്‍ത്തപ്പെട്ടതറിഞ്ഞ രക്ഷാകര്‍ത്താവ് കണ്ണും മിഴിച്ച് നിന്ന കാഴ്ചയാണ് “സാത്താന്റെ പാഠപുസ്തക” വിവാദത്തിലെ ഏറ്റവും പുതിയ കൌതുകം.

ഏഴാം ക്ലാസിലെ സാമൂഹ്യപാഠം കുട്ടികളില്‍ നിന്നും തിരിച്ചു വാങ്ങിയെന്ന തെറ്റിനെ ന്യായീകരിയ്ക്കാന്‍ ഉളിപ്പേതുമില്ലാതെ കുട്ടിയെ സംബന്ധിച്ച പച്ചകള്ളം ദൃശ്യമാധ്യമങ്ങളിലൂടെ വിളിച്ച് പറയാന്‍ മടിയില്ലാത്ത ആയമ്മ, ഉമ്മന്‍ചാണ്ടി സാറിന്റെ തറവാട്ടു സ്കൂളിന് ഏറ്റവും അനുയോജ്യയായ പ്രധാനാദ്ധ്യാപിക തന്നെ.

അക്ഷരങ്ങളെ അഗ്നിക്കിരയാക്കാന്‍ അക്ഷരവിരോധികള്‍ക്ക് ചൂട്ടുപിടിച്ചു കൊടുക്കുന്ന പ്രതിപക്ഷ നേതാവിന്റെ കളരിയും ഒരു വേള തറവാട്ടു വക സ്കൂളു തന്നെയായിരുന്നിരിയ്ക്കണമല്ലോ?

Thursday, July 03, 2008

ഇരട്ടകളുടെ അപൂര്‍വ്വ സംഗമം.

ദുബായിലെ കരാമക്കടുത്ത് ഇരട്ട തെങ്ങുകളുടെ അപൂര്‍വ്വ സംഗമം കാണാം. ഒരു നിരയില്‍ അഞ്ച് തെങ്ങുകളാണ് ഇരട്ടകളായി കൌതുകം ഉണര്‍ത്തുന്നത്. കുറച്ച് നാള്‍ മുമ്പ് വരെ ആറ് തെങ്ങുകള്‍ ഇരട്ടകളായിരുന്നു. ഇപ്പോള്‍ ഒന്നിന്റെ ഒരു ശിഖരം കാണുന്നില്ല. മുറിഞ്ഞ് വീണതോ അതോ മുറിച്ച് മാറ്റിയതോ എന്നറിയില്ല.











കൂട്ടത്തില്‍ ഏറ്റവും തലയെടുപ്പ് ഇവന് തന്നെ. ഷിന്‍ഡാഗ ടണല്‍ കേറി ഇടത്തേക്ക് തിരിഞ്ഞ് കരാമയിലേക്ക് പോകുമ്പോള്‍ ഏവരേയും ഇവനാണ് സ്വാഗതമോതുന്നത്.

ഇവന്‍ രണ്ടാമന്‍. അതേ റോഡില്‍ മുന്നോട്ട് പോകവേ‍ ഈദ്ഗാഹിനു മുന്നില്‍ നിറഞ്ഞ് നില്‍ക്കുന്നു. “ഞാനാരാ മോന്‍” എന്ന് മറ്റൊറ്റ തെങ്ങുകളെ നോക്കി കൊഞ്ഞനം കാട്ടുന്ന പോലെ തോന്നും ഇവന്റെ നില്പ് കണ്ടാല്‍.


ഗ്രൂപ്പ് ഫോട്ടൊ. അതേ വഴിക്ക് ഇത്തിരിക്കൂടെ മുന്നോട്ട് പോയാല്‍ ഇവന്മാര് മൂന്ന് പേരെ ഒന്നുച്ച് കാണാം. ഇടക്ക് ഒരു ഒറ്റയാനുണ്ട്. ആദ്യത്തവനും മൂന്നാമത്തവനും നാലാമത്തവനും ഇരട്ടകളാണ്. കുട്ടത്തില്‍ ഏറ്റവും കുഞ്ഞന്‍ ഇതില്‍ രണ്ടാമത്തവനാണ്.


ഇവന്‍ മൂന്നാമന്‍. (ഗ്രൂപ്പില്‍ കണ്ട ആദ്യത്തവന്‍.)


ഗ്രൂപ്പില്‍ രണ്ടാമന്‍. കൂട്ടത്തില്‍ ഏറ്റവും ചിന്നന്‍. ആരോഗ്യം തീരെ പോര. അടുത്തകാറ്റിന് യമപുരി പൂകുന്ന ലക്ഷണമാണ്.


ഗ്രൂപ്പില്‍ മൂന്നാമന്‍ വെള്ളക്കായും കൊതുമ്പും ഇവനിലേ പേരിനെങ്കിലും കാണാനാകുള്ളൂ. നിരയില്‍ ഏറ്റവും അവസാനത്തവനാണിവന്‍. കരാമയോട് ചേര്‍ന്നാണ് നില്പ്.


ഏറ്റവും ഒടുവിലത്തവന്റെ വെള്ളക്കായില്‍ മാത്രം ഫോക്കസ് ചെയ്തെടുത്തതാണ്. പൊട്ടോ പിടുത്തക്കാരന്റെ പരിചയ സമ്പന്നതകാരണം വെള്ളക്ക മാത്രം കിട്ടിയില്ല.

ഒരു നിരയയില്‍ അഞ്ച് തെങ്ങുകള്‍ ഇരട്ടകളായി കണ്ടപ്പോള്‍ തോന്നിയ കൌതുകം. അതും മരുഭൂമിയില്‍ വളര്‍ത്തി നിര്‍ത്തിയിരിക്കുന്ന തെങ്ങുകള്‍. ഒരിക്കലും കായിക്കാത്ത തെങ്ങുകള്‍. ഈതെങ്ങുകളെ ഇരട്ടകളായി കൃതൃമമായി ഉല്പാദിപ്പിക്കുന്നതാണോ? അല്ലാതെ ഇതെങ്ങിനാ ഏകദേശം ഒരേ പ്രായത്തിലുള്ള ഒന്നിലധികം തെങ്ങുകള്‍ ഇരട്ടകളായി പിറക്കുന്നത്?

Sunday, June 29, 2008

അവിടേയും ഇവിടേയും

“കൊച്ചിയില്‍ മെട്രോ റെയില്‍ ഗതാഗതം വരുന്നൂ....”
നാലു വര്‍ഷം മുമ്പ് കേട്ടൊരു വാര്‍ത്ത.
കൊച്ചീടെ മുഖഛായ മാറ്റാന്‍ പോകുന്നൊരു പദ്ധതി.

പദ്ധതി അടങ്കല്‍ പ്രഖ്യാപിച്ചു. സര്‍വ്വേ തുടങ്ങി. സ്ഥലമെടുപ്പാരംഭിച്ചു.
ഒപ്പം സമരവും തുടങ്ങി ജാഥ ജാഥയായി കോടതി സ്റ്റേകളും വന്നു.

മെട്രോ റെയില്‍ നഗരത്തിന്റെ ഭംഗി നശിപ്പിക്കുമെന്ന് ഒരു വിഭാഗം. കൊച്ചീ നഗരത്തിലെ എം.ജീ.റോഡിനങ്ങിനെയൊരു മഹത്തായ നഗര ഭംഗിയുണ്ടെന്ന് നാം മനസ്സിലാക്കാന്‍ മെട്രോ പദ്ധതി പ്രഖ്യാപിയ്ക്കേണ്ടി വന്നു. എം.ജി.റോഡിന്റെ ഒരു സൌന്ദര്യമേ. സൌരഭ്യത്താല്‍ മൂക്കില്‍ നിന്നും കൈയ്യെടുക്കാന്‍ കഴിയില്ലാ എന്ന് മാത്രം.

സര്‍വ്വേ,സെമിനാറുകള്‍,പഞ്ചനക്ഷത്ര മീറ്റിങ്ങുകള്‍, ബിരിയാണി വിഴുങ്ങല്‍, സുലൈമാനി കുടി, അടിച്ച് പിരിയല്‍, ദില്ലീ യാത്ര, തിരോന്തരം യാത്ര, ദില്ലി തിരോന്തരം യാത്ര, മെട്രോകാണാന്‍ മന്ത്രിമാരുടെ ഉഗാണ്ടന്‍ യാത്ര, ഭൂമി,പൊന്നുംവില,ഏറ്റെടുക്കല്‍,സമരം,സ്റ്റേ....

അങ്ങിനെയങ്ങിനെയങ്ങിനെ ഒടുവില്‍ വര്‍ഷം നാലിനിപ്പുറം മെട്രോ ഇപ്പോഴും തിരുനക്കര തന്നെ. വേണോ വേണ്ടയോ എന്ന് അടുത്ത് തന്നെ തീരുമാനിക്കും എന്ന്.

ദുബായില്‍ മൂന്ന് വര്‍ഷം മുമ്പ് മെട്രോ പദ്ധതി വരുന്നു എന്ന് ആദ്യം കേട്ടു. വര്‍ഷം മൂന്നിനിപ്പുറം പണികള്‍ നല്ലൊരു പങ്കും കഴിഞ്ഞു. ആദ്യത്തെ ട്രയല്‍ റണ്‍ കഴിഞ്ഞ മാസം നടന്നു. അടുത്ത വര്‍ഷം അവസാനത്തോടെ ട്രെയിന്‍ ഓടിതുടങ്ങും.

പണമാണോ ദുബായിലെ മെട്രോ പണികള്‍ ത്വരിത ഗതിയിലാക്കിയത്? കൊച്ചിയിലെ മെട്രോ ഇപ്പോഴും തിരുനക്കര തന്നെയാകാന്‍ സാമ്പത്തിക പ്രതിസന്ധി കാ‍രണമാകുന്നുണ്ടോ?

സാമ്പത്തികമല്ല ഇവിടെ മാനദണ്ഡം. അവനവന്‍ ചേരികളാണ് നമ്മുടെ നാട്ടിന്റെ വികസനത്തെ പിന്നോട്ട് വലിയ്ക്കുന്നത്. ഒരുവന് വേണ്ടി,ഒരു സമൂഹത്തിന് വേണ്ടി,നളേയ്ക്ക് വേണ്ടി ഒന്നും നഷ്ടപ്പെടുത്താന്‍ നാം ഇന്ന് തയ്യാറല്ല.

ഒരു സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമാ‍ക്കുന്ന പദ്ധതിയ്ക്കു വേണ്ടി സ്ഥലം വിട്ടുകൊടുക്കാന്‍ മടിക്കുന്ന ഒരു സമൂഹം ഒരു രാജ്യത്തിന്റെ വികസനത്തെ തന്നെയാണ് തുരങ്കം വെയ്ക്കുന്നത്. തങ്ങളുടെ കച്ചവട താല്പര്യങ്ങള്‍ക്ക് ക്ഷതം സംഭവിക്കുന്നിടത്ത് ഒരു സമൂഹത്തിന് ലഭിയ്ക്കാവുന്ന നന്മകളെ തള്ളിപറയുന്നത് ഒരു സമൂഹത്തെയാകെ വില്പന ചരക്കാക്കുന്നതിന് തുല്യമാണ്. അവനവന്‍ ചേരികള്‍ പടുത്തുയര്‍ത്തി പൊതു നന്മയ്ക്കെതിര്‍ നില്‍ക്കുന്നവരുടെ സംഘാടക ശക്തിയാണ് നമ്മുടെ നാട് ഇന്ന് അനുഭവിയ്ക്കുന്ന എല്ലാ ശാപങ്ങള്‍ക്കും കാരണം.

അപ്പോള്‍ പിന്നെ അവനവന്‍ചേരികളുടെ അവകാശ സംരക്ഷണാര്‍ത്ഥം അനായാസം ചെയ്യാന്‍ കഴിയുന്ന തൊഴില്‍ നമ്മുക്ക് ഒരുമിച്ചങ്ങ് ചെയ്ത് കൊണ്ടേയിരിക്കാം. ഭരിക്കുന്നവര്‍ക്കും പ്രതിപക്ഷത്തിനും ഭരിക്കപ്പെടുന്നവര്‍ക്കും എല്ലാം ഒരേ പോലെ ചെയ്യാന്‍ കഴിയുന്ന നമ്മുടെ ദേശീയ തൊഴില്‍...

“ഇങ്ക്വിലാബ് സിന്ദാബാദ്...."
“ലക്ഷം ലക്ഷം പിന്നാലേ...”
“എണ്ണാമെങ്കില്‍ എണ്ണിക്കോ...”
“നാളെ കള്ളം പറയരുതേ....”