Friday, July 25, 2008

ഭയം.

മണിക്കുട്ടിയ്ക്ക് അഛനെയാണെയേറെയിഷ്ടം.
അഛനില്ലാതെ മണിക്കുട്ടി ഉണ്ണില്ല.
അഛനോടൊപ്പമാണ് ഉറക്കവും.
അഛന്‍ കുളിപ്പിച്ചെങ്കില്‍ മാത്രമേ കരയാതെ കുളിച്ച് തോര്‍ത്തലും കഴിയുള്ളു. പാഠങ്ങള്‍ പറഞ്ഞ് കൊടുക്കാന്‍ അമ്മ തുനിഞ്ഞാല്‍ അന്ന് യുദ്ധമാണ്. അഛന്‍ പഠിപ്പിച്ചാലെ അവള്‍ പഠിയ്ക്കുകയും ഉള്ളൂ.

അഛനോടൊപ്പം സ്കൂളിലേയ്ക്ക് പോവുകയും അഛനൊപ്പം തന്നെ തിരിച്ച് വരികയുമാണ് മണിക്കുട്ടിയുടെ പതിവ്. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മണിക്കുട്ടി‍. അതേ സ്കൂളിലെ തന്നെ മാഷാണ് മണിക്കുട്ടിയുടെ അഛന്‍. ഇടവേളകളില്‍ മണിക്കുട്ടി മാഷന്മാരുടെ ഓഫീസ് മുറിയിലുണ്ടാകും. കളികളിലെ താല്പര്യം അവള്‍ക്ക് അഛനൊപ്പം പറ്റിച്ചേര്‍ന്ന് നില്‍ക്കുന്നതിനേക്കാള്‍ കുറവായിരുന്നു.

അമ്മയോട് മണിക്കുട്ടിയ്ക്ക് വിരോധമൊന്നുമില്ല. പക്ഷേ എന്തിനും ഏതിനും അഛനെ തന്നെയാണ് മണിക്കുട്ടി സമീപിയ്ക്കുക. വൈകുന്നേരങ്ങളിലെ നടപ്പിലും അഛന്റെ വിരല്‍ തുമ്പില്‍ മണിക്കുട്ടിയുണ്ടാകും. പത്രവും പിടിച്ച് അഛന്‍ ദിവാസ്വപ്നത്തില്‍ മുഴുകുമ്പോള്‍ ചാരുകസേരയ്ക്ക് കീഴേ കളര്‍ പെന്‍സിലുമായി മണിക്കുട്ടിയും കൂടും. അന്ന് കണ്ടതും സ്കൂളില്‍ പഠിച്ചതും ഒക്കെ വരച്ചും നിറം കൊടുത്തും മണിക്കുട്ടി ഉറക്കം വരുവോളം അഛന്റെ കസേര ചുവട്ടില്‍ തന്നെയുണ്ടാകും.

പക്ഷേ അന്ന് മകള്‍ അഛന്റെ അടുത്തേയ്ക്ക് വരാനെ കൂട്ടാക്കുന്നില്ല. സാധാരണ മണിക്കുട്ടി അഛന്റെ മടിയിലിരുന്നാണ് ടീ.വി. കാണുക. മണിക്കുട്ടിയ്ക്ക് ഏറെയിഷ്ടമുള്ള കാര്‍ട്ടൂണ്‍ തുടങ്ങിയിട്ടും മണിക്കുട്ടി അമ്മയോടൊപ്പം അടുക്കളയില്‍ തന്നെ ചുറ്റിപ്പറ്റി നില്‍ക്കുകയാണ്.

“മോളേ...വാ. ദേണ്ടെ നിന്റെ കാര്‍ട്ടൂണ്‍ തുടങ്ങി.”
മറുപടി അമ്മയാണ് പറഞ്ഞത്.
“അവള്‍ക്ക് കാണണ്ടായെന്ന്.”
അഛന്‍ ആലോചിയ്ക്കുകയായിരുന്നു. വൈകുന്നേരത്തെ നടത്തത്തിലും ഇന്ന് മണിക്കുട്ടി കൂടിയില്ല. സ്കൂളില്‍ നിന്നും വരുന്നത് വരെ കുഴപ്പമൊന്നുമില്ലായിരുന്നു. ഇപ്പോള്‍ ഈ കുട്ടിയ്ക്ക് എന്താണ് പറ്റിയത്? ഇന്നി സുഖമില്ലായ്ക വല്ലതുമുണ്ടോ എന്തോ?

“എടേ...അവള്‍ക്ക് അസുഖം വല്ലതുമുണ്ടോ?”
“ഒന്നുമില്ല ചേട്ടാ...”
“പിന്നെന്താ അവളിന്ന് നടക്കാന്‍ വരാഞ്ഞെ?”
“അവള്‍ക്കെന്തോ ഒരു വിഷമം പോലെ, എന്താണെന്ന് പറയുന്നുമില്ല.”

അഛന്‍ അടുക്കളയിലേയ്ക്ക് കയറി. മണിക്കുട്ടിയ്ക്കെന്തോ അസ്കിതയുണ്ട്. സംശയമില്ല.

“മോളേ...വാ. അഛന്‍ നോക്കട്ടെ, പനിയുണ്ടോന്ന്”
മകളില്‍ നിന്നുണ്ടായ പ്രതികരണം അഛന്‍ തീരെ പ്രതീക്ഷിയ്ക്കാഞ്ഞതാണ്. അവള്‍ അഛന്റെ മുന്നില്‍ പെടാതെ അമ്മയുടെ സാരിയില്‍ ചുറ്റി മറുപുറത്തേയ്ക്ക് മാറി.

“ഇവള്‍ക്കിതെന്നാ പറ്റിയേ...മോളേ അഛന്‍ നോക്കട്ടെ.”
സാരിയില്‍ നിന്നും പിടി വിടുവിയ്ക്കാന്‍ ശ്രമിച്ചു കൊണ്ട് അമ്മ മണിക്കുട്ടിയെ ശാസിച്ചു. മണിക്കുട്ടി അമ്മയുടെ സാരിതുമ്പില്‍ നിന്നും പിടിവിട്ട് കിടപ്പുമുറിയിലേയ്ക്കോടി.

“കിന്നാരിച്ച് കിന്നാരിച്ച് അവളെ നിങ്ങള്‍ തന്നെയാ ചീത്തയാക്കുന്നത്. ഇപ്പോള്‍ ഒരു തരി അനുസരണയില്ല.”
കുറ്റം മുഴുവന്‍ അമ്മ മണിക്കുട്ടിയുടെ അഛനിലേയ്ക്ക് കോരിയിട്ടു.

അഛന്റെ മനസ്സ് പിടഞ്ഞു. മണിക്കുട്ടിയ്ക്കിതെന്നാ പറ്റിയത്?

അത്താഴത്തിനും മണിക്കുട്ടി അഛനോടൊപ്പം കൂടിയില്ല. അടുക്കളയില്‍ അമ്മയുടെ പാത്രത്തില്‍ നിന്നും മണിക്കുട്ടി അത്താഴം കഴിച്ചു. സാധാരണ അത്താഴം കഴിഞ്ഞ് ടെറസ്സില്‍ അഛനും മണിക്കുട്ടിയും ചേര്‍ന്ന് ഇത്തിരി നേരം നടക്കുക പതിവുള്ളതാണ്. അന്ന് ടെറസിലെ ഉലാത്തലിനും അഛന്‍ ഒറ്റയ്ക്കായിരുന്നു.

അമ്മ പാത്രമെല്ലാം മെഴുക്കി വെച്ച് കിടക്കും വരെ മണിക്കുട്ടി അടുക്കളയില്‍ തന്നെ ചുറ്റിത്തിരിഞ്ഞു. പടം വരപ്പും കളര്‍ ചെയ്യലും എല്ലാം മണിക്കുട്ടിയില്‍ നിന്നും അന്ന് അകന്ന് നിന്നു.

അമ്മ കിടപ്പറയിലേയ്ക്ക് കടക്കവേ മണിക്കുട്ടി അമ്മയുടെ സാരിയില്‍ പിടിച്ച് വലിച്ചു.

“അമ്മേ...നമ്മുക്ക് മറ്റേ മുറിയില്‍ കിടക്കാം.”
മണിക്കുട്ടിയുടെ നിറഞ്ഞ മിഴികളില്‍ നിന്നും കണ്ണുനീര്‍ ഇപ്പം ചാടും എന്നനിലയിലായിരുന്നു.
“ഈ പെണ്ണിനിത് എന്നാത്തിന്റെ കേടാ. ഇങ്ങോട്ട് വാ കൊച്ചേ...”
മണിക്കുട്ടിയെ ശകാരിച്ച് കൊണ്ട് അമ്മ മകളെ പിടിച്ച് വലിച്ച് കിടപ്പറയിലേയ്ക്ക് കയറി.
“വേണ്ടമ്മേ...നമ്മുക്കീമുറിയില്‍ കിടക്കണ്ട.”
മണിക്കുട്ടിയുടെ വിതുമ്പല്‍ കരച്ചിലായി മാറിയിരുന്നു. എന്താണ് സംഭവിയ്ക്കുന്നതെന്നറിയാതെ അഛനും വിഷമത്തിലായി.
“എന്താ മോളേ നീയിങ്ങനെ...നിനക്കിതെന്തു പറ്റി?”
അഛന്റെ വാക്കുകളും തൊണ്ടയില്‍ കുടുങ്ങി.
“വേണ്ടാ...മോള്‍ക്കഛനെ പേടിയാ....അഛനെ മണിക്കുട്ടിയ്ക്ക് കാണണ്ടാ...”
“മോളേ...”
അഛന്റെ ശബ്ദം നോവ് നിറഞ്ഞ് വിറങ്ങലിച്ചതായിരുന്നു. മണിക്കുട്ടിയുടെ രോദനം വീണ്ടും മുഴങ്ങി...
“അഛന്‍ മോളെ ബലാത്സംഗം ചെയ്തു കൊല്ലും അമ്മേ....അഛനെ മണികൂട്ടിയ്ക്ക് പേടിയാ...”

പിതാവിനാല്‍ പീഡിപ്പിയ്ക്കപ്പെട്ട് അരുംകൊലചെയ്യപ്പെട്ട പതിനാലു വയസ്സുകാരിയുടെ ദാരുണ മരണം ആഘോഷിയ്ക്കുകയായിരുന്നു ചാനലുകളായ ചാനലുകളെല്ലാം - അപ്പോഴും!

ഉചിത പുരാണം.

ഉചിതമായത് മാത്രമേ പ്രവര്‍ത്തിയ്ക്കാവൂ. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഉചിതമായത് അല്ലാത്തതൊന്നും ചെയ്തുപോകരുത്. ഏതൊരു ജനാധിപത്യ വിശ്വാസിയും അടിസ്ഥാനപരമായി മനസ്സിലാക്കിയിരിയ്കേണ്ട ഉചിത സൂക്തമാണ് താഴെ പറവാന്‍ പോകുന്നത്.

“അനുചിതമായത് ചെയ്യരുത്,
അവസരവാദം അരുത്,
ഉചിതമായത് ചെയ്യുക
ഉന്നതിയിലേയ്ക്ക് ഉയരുക...”

ഉചിതമായത് ചെയ്യാന്‍ ഏറ്റവും ഉചിതമായിടം ജനാധിപത്യത്തിന്റെ ശ്രീകോവിലല്ലാതെ മറ്റെന്താണ്?. ഉചിതമായതെല്ലാം കണ്ട് കണ്ട് കണ്ട് ഉന്മത്തരായിരിയ്ക്കുന്ന ചിലര്‍ക്ക് അനുചിതമായത് ചിലത് കണ്ടു പോയില്ലേ എന്നൊരു ശങ്ക. ശങ്കിയ്ക്കുന്നവരേ...നിങ്ങള്‍ ആശങ്കപ്പടരുത്. ആശങ്കകള്‍ അസ്ഥാനത്താണ്!

“വോട്ട് തരൂ...നോട്ട് തരാം,
നോട്ട് തരൂ... വോട്ട് തരാം.”

വോട്ട് കൊടുത്ത് നോട്ട് വാങ്ങി. ഉചിതം.
നോട്ട് കൊടുത്ത് വോട്ട് വാങ്ങി. ഉചിതോചിതം.

കൊടുത്ത നോട്ട് കെട്ടാക്കി ജനാധിപത്യത്തിന്റെ ശ്രീകോവിലിലിട്ട് അമ്മാനമാടി. ആഹ്ലാദം പങ്കു വെയ്ക്കുന്നത് ലോകം മുഴുവന്‍ കാണണം എന്ന് കരുതിയതില്‍ എന്ത് തെറ്റ്? നാളിന്ന് വരെ ഒരു നൂറിന്റെ നോട്ട് ഒന്നിച്ച് കണ്ടിട്ടില്ലാത്ത ഭാരത ദാരിദ്ര്യം പത്തുലക്ഷത്തിന്റെ ഒറ്റകെട്ടുകള്‍ കണ്ട് അന്തംവിടാനുള്ള അവസരം ഒരുങ്ങിയത് ഉചിതമല്ലാതെ മറ്റെന്താണ്?

വോട്ടിന് കാട്ടിയ നോട്ട് നാട്ടുകാരെ കാട്ടി വോട്ടെടുപ്പേ അട്ടിമറിയ്ക്കാന്‍ ഉചിതമായ സമയത്ത് ഉചിതമായത് ചെയ്റ്റ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ചെയ്തികള്‍ ഒന്നാമത്തെ ഉചിതക്രിയ.

ഞങ്ങള്‍ കാണ്‍ഗ്രസ് കാര്‍ പണ്ടേ അഭിമാനികളാ...ആരുടേയും ഔദാര്യം ഞങ്ങള്‍ക്ക് മാണ്ട. ചോദിച്ച പണം പറഞ്ഞുറപ്പിച്ചാ ഞങ്ങള് വോട്ടൊറപ്പിച്ചത്. വോട്ട് മറിയ്ക്കാന്‍ അച്ചാരം കൊടുത്തില്ലേ? ബാക്കി പിന്നെ കൊടുക്കുമായിരുന്നല്ലോ? വെറുതേയല്ലല്ലോ വോട്ട് ചോദിച്ചത്? വോട്ടിന് പകരം നോട്ട് കൊടുക്കാമെന്ന് പറഞ്ഞില്ലേ? ഭാരതത്തിന് “സ്വാതന്ത്ര്യം തന്നില്ലേല്‍ മാണ്ട...വിലയ്ക്ക് താ സായിപ്പേ” എന്നോതിയ നെഹ്രു തറവാട്ടിന്റെ പാത പിന്തുടരുന്ന ഞങ്ങള്‍ക്ക് എന്തിനാ ഔദാര്യം? പണം കൊടുത്ത് വോട്ട് നേടിയതിനപ്പുറം ഉചിതമായത് എന്താണുള്ളത് കമ്യൂണിസ്റ്റേ? ഉചിതമായത് ഉചിതമായ സമയത്ത് ഞങ്ങളുടെ അഹമ്മദ് പട്ടേലര്‍ക്ക് ചെയ്യാനറിയാം. അനുചിതമായതൊന്നും ജനാധിപത്യത്തില്‍ പാടില്ലാ എന്ന് ഞങ്ങളുടെ സജ്ജൈയ് ഗാന്ധി തന്നെ പഠിപ്പിച്ചിട്ടുണ്ടല്ലോ? ഉചിതമായത് ഉചിതമായ സമയത്ത് ഉചിതമായി ചെയ്തോണ്ടല്ലേ ആണവകരാറിന്മേല്‍ ഉചിതമായി പ്രവര്‍ത്തിയ്ക്കാന്‍ സഭ ഞങ്ങള്‍ക്ക് സമ്മതം തന്നത്?

ഉചിതമായത് ഉചിതമായ സമയത്ത് ഉചിതമായി ചെയ്യാന്‍ ലോകസഭയിലെ ഉചിതനായ സ്പീക്കര്‍ സഖാവിനോട് അരുമ സഖാവ് കാരാട്ട് ഉചിതമായ സമയത്ത് ഉചിതമായി പറഞ്ഞിരുന്നു. ഉചിതമായത് ചെയ്യാത്ത സഖാവ് അനുചിതനായി. അനുചിതനായ സഖാവിനെ ഉചിതമായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതില്‍ എന്ത് അനൌചിത്യമാണുള്ളത് സഖാക്കളേ? ചാറ്റര്‍ജി സഖാവിനെ ഉചിതമായ സമയത്ത് സ്പീക്കറാക്കിയത് പാര്‍ട്ടി. പാര്‍ട്ടിയ്ക്ക് ഉചിതമായി പ്രവര്‍ത്തിയ്ക്കാത്തവന്‍ ചീറ്റര്‍ജിയല്ലാതെ മറ്റെന്താണ്?

പാര്‍ട്ടിയെ ഉചിതമായ സമയത്ത് ചീറ്റ് ചെയ്തവനെ രാഷ്ട്രപതിയാക്കിയിരുന്നേല്‍ ഇപ്പോ എന്നാ ചെയ്യുമായിരുന്നു? പ്രതിഭാജീ രാഷ്ട്രപതിയായി വരുന്നതിനുമുമ്പൊരുന്നാള്‍ ഒത്തു തീര്‍പ്പ് സ്ഥാനാര്‍ത്ഥിയായി നമ്മുടെ സഖാവിന്റെ പേരും കേട്ടിരുന്നൊരു കാലം നമ്മുക്ക് മറക്കാന്‍ കഴിയുമോ? അന്ന് ചാറ്റര്‍ജി രാഷ്ട്രപതി കുപ്പായവും തുന്നിയിരുന്നതിനെ ഉചിതമായി പാരവെച്ച പാര്‍ട്ടിയ്ക്കിട്ട് ഉചിതമായ സമയത്ത് ചാറ്റര്‍ജി സഖാവ് കട്ടപ്പാരകേറ്റിയത് ഉചിതമല്ലേ സഖാക്കളേ? അന്ന് ഈ വഞ്ചകനെ രാഷ്ട്രപതിയെങ്ങാനും ആക്കിയിരുന്നേല്‍ ഇപ്പോ എന്നാ ചെയ്യുമായിരുന്നു...ഹോ ഉചിതമായെടുത്ത തീരുമാനം പാര്‍ട്ടിയുടെ മാനം കാത്തു!

വര്‍ഗ്ഗീയ കക്ഷിയായ ഭാരതീയ ജനതാപാര്‍ട്ടിയോടൊത്ത് ചേര്‍ന്ന് വോട്ട് ചെയ്യാന്‍ കഴിയില്ല എന്ന ചാറ്റര്‍ജി സഖാവിന്റെ തീരുമാനമാ‍ണ് മറ്റൊരു ഉചിതമായ ജനാധിപത്യ സംഭവം. വര്‍ഗ്ഗീയ ഫാസിസ്റ്റ് കക്ഷിയുടെ ഔദാര്യവും കൂടി ചെര്‍ന്നല്ലേ സഖാവ് സ്പീക്കറായത് എന്ന ഉചിതമായ ചോദ്യം ആരും ചോദിയ്ക്കരുത്. ഇരുട്ടില്‍ കെട്ടിപ്പിടിച്ച് കിടന്ന് ഉറങ്ങാമെന്ന് കരുതി പകല്‍ വെട്ടത്ത് തേവിടിശ്ശിയെ കെട്ടിപ്പിടിച്ച് നടക്കുന്നതല്ലേ സഖാക്കളേ അനുചിതം. അതു കൊണ്ടാണ് ചാറ്റര്‍ജി സഖാവ് ഉചിതമായി ഇത്രയും നാള്‍ അഭിസാരികയോടൊപ്പം ശയിച്ചത്. പകല്‍ വെട്ടത്ത് അവളുമായി അകന്ന് മാറിയത് ഉചിതമല്ലാതെ മറ്റെന്താണ്?

ഭാരതത്തിലെ ഏറ്റവും മതേതര കക്ഷിയായ മുസ്ലീം ലീഗിന്റെ ഉചിതനായ ജനറല്‍ സെക്രട്ടറി കുഞ്ഞാലികുട്ടിയുടെ ഉചിതമായ ചോദ്യം കേട്ടില്ലേ? “വര്‍ഗ്ഗീയ കക്ഷികളോട് കൂട്ട് ചേര്‍ന്ന് സര്‍ക്കാറിനെ മറിയ്ക്കാന്‍ ശ്രമിച്ച ഇടത് ചേരിയെ മതേതര ജനാധിപത്യ ഭാരതം ഒറ്റപ്പെടുത്തും” ഇത്രയും ഉചിതമായ ഒരു പ്രസ്ഥാവന ഭൂമിഭാരതം കേട്ട് കോള്‍മയിര്‍ കൊള്ളൂന്ന കാഴ്ച...ഹോ...അതൊന്നൊന്നര പ്രസ്ഥാവന തന്നെ. ഉചിതമായ പ്രസ്ഥാവനയിതല്ലാതെ മറ്റെന്താണ്?

മൂന്നക്കമുള്ള പാര്‍ട്ടിയുടെ ചീഫ് വിപ്പാണ് നമ്മുടെ സ്വന്തം ശിവയണ്ണന്‍. കന്നടക്കാരനേ..അതേന്ന്. നമ്മുടെ സ്വന്തം വീരേന്ദ്രകുമാര്‍ സാറിന്റെ സ്വന്തം പാര്‍ട്ടിയുടെ ഉചിതനായ ചീഫ് വിപ്പ്. സര്‍ക്കാരിനെതിരേ വോട്ട് ചെയ്യാന്‍ വിപ്പ് പുറപ്പെടുവിച്ച ചീഫ് വിപ്പ് നേരം വെളുത്തപ്പോള്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് കുത്തി. ഇത്രയും ഉചിതമായ ഒരു കാഴ്ച ഭാരതമഹാരാജ്യത്ത് ഇന്നി എന്നെങ്കിലും കാണാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? നമ്മുടെ ജീവിതം ധന്യമാകാനിന്നി മറ്റെന്തു വേണ്ടൂ...ജനാധിപത്യത്തിലെ ഏറ്റവും ഉചിതമായ മറ്റൊരു കാഴ്ച തന്നെയായിരുന്നേ ശിവയണ്ണന്‍ നമ്മുക്കായി സമ്മാനിച്ചത്.

ഉചിതമായ സമയത്ത് ഏറ്റവും ഉചിതമായിട്ടാണ് ലക്നൌ വിമാനതാവളത്തിന് ചൌധരി ചരണ്‍ സിങ്ങിന്റെ പേര് മന്മോഹന സര്‍ക്കാര്‍ ചാര്‍ത്തി കൊടുത്തത്. പിതാവിന്റെ പേരു കൊടുത്ത വിമാന താവളത്തിലൂടെ മകന്‍ അജിത് സിങ്ങിന്റെ പാര്‍ട്ടിയുടെ മൂന്ന് വോട്ട് ഉചിതമായ സമയത്ത് പ്രതീക്ഷിച്ച കാണ്‍ഗ്രസിനെ അജിത് സിങ്ങ് ഉചിതമായി തന്നെ ചതിച്ചു. കിട്ടാവുന്നതൊക്കെ ഇരന്ന് വാങ്ങുക എന്നിട്ട് തിരിഞ്ഞ് കുത്തുക - ഇതൊക്കെ തന്നെയല്ലേ ഉചിതമായ ജനാധിപത്യം?

ഭാരതത്തിന്റെ ഭാവി പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയുടെ ഉചിതമായ പ്രസംഗം കേട്ട് കോള്‍മയിര്‍ കൊള്ളാത്ത ഏത് ഭാരതീയനാണ് ഉള്ളത്. ശശികലയും കലാവതിയും ഭാഗ്യം ചെയ്ത രണ്ട് മങ്കമാര്‍ തന്നെ. ആണവോര്‍ജ്ജം ഇന്നാട്ടില്‍ എത്തിക്കഴിഞ്ഞാല്‍ ഒരോ ടണ്‍ വീതം വിദര്‍ഭയില്‍ നക്കിതിന്നാന്‍ നല്ലുപ്പില്ലാത്ത ശശികലയുടേയും കലാവതിയുടേയും ഭവനങ്ങളില്‍ എത്തിച്ച് അവരുടെ എല്ലാ കഷ്ടപ്പാടുകളും ഈ ഭാവി പ്രധാനമന്ത്രി അവസാനിപ്പിയ്ക്കും. എല്ലാ ദരിദ്രവാസികളുടേയും ദാരിദ്ര്യം യുറേനിയം ഇങ്ങെത്തുന്നതോടെ അവസാനിയ്ക്കും എന്ന രാഹുലേയ സിദ്ധാന്തം ഭാരതത്തിന് വീണ് കിട്ടിയ ഏറ്റവും ഉചിതമായ വെളിപാടാണ്. എഴുതി പഠിപ്പിച്ചവര്‍ അനുചിതരായതു കൊണ്ട് മാത്രമാണ് ഇടയ്ക്ക് ഉചിതമായ വാക്കുകള്‍ കിട്ടാതെ ഭാവി പ്രധാനമന്ത്രി ഇത്തിരി വിക്കിയത്. എന്തായാലും ഭാരതത്തിന് മന്മോഹന്‍ സിങ്ങിനേക്കാള്‍ ഉചിതനായ പ്രധാനമന്ത്രിയായിരിയ്ക്കും രാഹുല്‍ ഗാന്ധി എന്ന് ആ ഒരൊറ്റ പ്രസംഗത്തോടെ നമ്മുക്ക് മനസ്സിലായില്ലേ? ഈ ചങ്ങാതി പ്രധാനമന്ത്രിയായല്‍ പ്രസംഗം മുതല്‍ ഭരണം വരെ കൂടെയുള്ളവരങ്ങ് ചെയ്തോളും. ചെക്കന്‍ ഉചിതമായി അങ്ങ് നിന്ന് കൊടുത്താല്‍ മാത്രം മതി. ഇപ്പോള്‍ മന്മോഹന്‍ സിങ്ങ് ചെയ്യും പോലെ തന്നേന്ന്!

ലോകസഭയിലെ ഉചിതമായ വിവരസാങ്കേതിക വിദ്യ കണ്ട് ഭാരതം കണ്ണുമിഴിച്ച ഒരു ദിനവും കൂടിയാണ് കടന്ന് പോയത്. വോട്ട് ചെയ്യാന്‍ അറിയാത്ത ലോകസഭാംഗങ്ങള്‍ അമ്പത് പേരായിരുന്നു. നാലു പേര്‍ ലോബിയിലിരുന്ന് ഉചിതമായി സ്ലിപ്പിലൂടെ വോട്ട് ചെയ്തു. ബാക്കി അമ്പത് പേര്‍ക്ക് എങ്ങിനെ വോട്ട് ചെയ്യണം എന്നു പോലും അറിയില്ലായിരുന്നു പോലും. വോട്ടിങ്ങ് ബട്ടന്റെ എവിടെയൊക്കെയോ കുത്തി. ഒന്നും പതിഞ്ഞില്ല. പിന്നെ സ്ലിപ്പ് വാങ്ങി കുത്തി കൊടുത്തു. വോട്ടെടുപ്പ് കഴിഞ്ഞിട്ടും അമ്പത്തിനാലു വോട്ടിന്റെ ഫലം അറിയാന്‍ മണിക്കൂറൊന്നു!. മുടന്തുന്ന ജനാധിപത്യത്തിന്റെ ഫലവും ഇങ്ങിനെയല്ലാതെ മറ്റൊന്നാകാന്‍ പാടില്ലല്ലോ. ഭാരത ജനാധിപത്യത്തിന് ഏറ്റവും ഉചിതമായ വോട്ടിങ്ങ് സമ്പ്രദായവും വോട്ടെണ്ണലും തന്നേന്ന്.

ഉചിതമല്ലാത്തതൊന്ന് മാത്രം. അത് കാലാകാലങ്ങളില്‍ വരുന്ന പൊതു തിരഞ്ഞെടുപ്പാണ്. തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന്റെ രീതി അനുചിതമാണ്. വരും തിരഞ്ഞെടുപ്പ് മുതല്‍ വോട്ടിന് പകരം പണം അല്ലെങ്കില്‍ വോട്ട് തരാം പണം തരൂ എന്നതാവണം വോട്ടെടുപ്പ് രീതി.

ഒരോ വോട്ടര്‍ക്കും ഉചിതമായ പണം നല്‍കി സ്ഥാ‍നാര്‍ത്ഥികള്‍ക്ക് വോട്ട് വാങ്ങാം എന്നാക്കണം തിരഞ്ഞെടുപ്പ് നിയമം. എതിര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിയ്ക്കുന്നവന്റെ വോട്ട് സ്വന്തം പെട്ടിയില്‍ വീഴ്ത്താന്‍ ഒരു തുക. സ്വന്തം പാര്‍ട്ടിയില്‍ പ്രവര്‍ത്തിയ്ക്കുന്നവന്റെ വോട്ട് സ്വന്തം പാര്‍ട്ടീ സ്ഥാനാര്‍ത്ഥിയ്ക്ക് തന്നെ ഉറപ്പിച്ച് നിര്‍ത്താന്‍ മറ്റൊരു തുക. എതിര്‍ സ്ഥാനാര്‍ത്ഥിയ്ക്കേ വോട്ട് ചെയ്യൂ‍ എന്ന് മസില് പിടിച്ച് നില്‍ക്കുന്നവന്‍ പോളിങ്ങ് ബൂത്തിന്റെ ഏഴ് അയലത്ത് പോലും വരാതിരിയ്ക്കാന്‍ ഒരു കുഞ്ഞ് തുക. കള്ള വോട്ട് തേടാന്‍ ഇമ്മിണി ബല്യ തുക. എല്ലാ സ്ഥാനാര്‍ത്ഥികളും വോട്ടിന് അവരവര്‍ക്ക് നല്‍കാന്‍ കഴിയുന്ന വില പ്രകടന പത്രികയ്ക്ക് പകരം ഇറക്കട്ടെ. വോട്ടിന് ഏറ്റവും നല്ല വില നല്‍കുന്ന സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് നല്‍കാം.

അങ്ങിനെ ഗ്രാമങ്ങളില്‍ നിന്നും ചില്ലറയായി വാങ്ങുന്ന വോട്ടു കൊണ്ട് ജയിയ്ക്കുന്ന സ്ഥാനാര്‍ത്ഥി ആ വോട്ടെല്ലാം കൂടി മൊത്തകച്ചവടം നടത്തി സര്‍ക്കാറുണ്ടാക്കുകയോ പ്രതിപക്ഷത്ത് പോയിരിയ്ക്കുകയോ കല്‍ഖരിഖനിയുടെ ക്യാബിനറ്റ് മന്ത്രിയാവുകയോ ഒക്കെ ചെയ്യട്ടെ. ഗ്രാമവാസികള്‍ക്കും കിട്ടട്ടെ വോട്ടിന്റെ പേരില്‍ പത്ത് പുത്തന്‍. തന്നേമല്ല പണ്ടേതൊ ഒരു മഹാന്‍ പറഞ്ഞിട്ടില്ലേ “വികസനം ഗ്രാമങ്ങളില്‍ നിന്നും തുടങ്ങണമെന്നോ ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണെന്നോ” മറ്റോ ഒക്കെ. അതുകൊണ്ട് തിരഞ്ഞെടുപ്പ് കൃഷിയും ഗ്രാമങ്ങളില്‍ നിന്നും തന്നെ തുടങ്ങണം. അദ്ദാണുചിതം.

അങ്ങിനെ ഏറ്റവും ഉചിതമായ വിലയ്ക്ക് വോട്ട് വില്‍ക്കാന്‍ കഴിയുന്ന ഉചിതമായ ദിനങ്ങള്‍ കടന്നു വരട്ടെ....എല്ലാം ഉചിതമാകുന്ന നല്ലൊരു ദിനത്തിനായി നമ്മുക്ക് മുട്ടിപ്പായി പ്രാര്‍ത്ഥിയ്ക്കാം!

സാരേ ജഹാംസെ അഛാ!

Thursday, July 24, 2008

പിതാമഹന്റെ ബ്ലോഗിലേയ്ക്ക്....

അഗ്രഗേറ്ററുകള്‍ പല ബ്ലോഗ് പോസ്റ്റുകളും വിഴുങ്ങുന്ന കാലം. ഒട്ടനേകം പോസ്റ്റുകളുമായി ബൂലോകത്തുള്ളവരുടെ പുതിയൊരു പോസ്റ്റ് അഗ്രഗേറ്റര്‍ കാട്ടാന്‍ മടികാണിച്ചാലും പോസ്റ്റിന്റെ ഉടമയ്ക്ക് പ്രയാസം ഉണ്ടാകുന്നതും സ്വാഭാവികം. അങ്ങിനെയാകുമ്പോള്‍ പുതിയൊരു ബ്ലോഗറുടെ പുതിയ പോസ്റ്റുകള്‍ അഗ്രഗേറ്ററുകളില്‍ വരുന്നില്ലാ എങ്കില്‍ അവര്‍ക്കുണ്ടാകുന്ന വിഷമവും മനസ്സിലാക്കുന്നു.

അങ്ങിനെ അഗ്രഗേറ്ററുകള്‍ വെളിച്ചം കാട്ടാ‍ത്ത ഒരു ബ്ലോഗാണ് പിതാമഹം. പിതാമഹനിലേയ്ക്കൊരു ലിങ്ക് . സ്വന്തം ജീവന്‍ കൊണ്ടെഴുതിയത് എന്ന് എഴുത്ത്കാരന്‍ അവകാശപ്പെടുന്നൊരു പോസ്റ്റ് വെളിച്ചം കാണാതിരുന്നു കൂട തന്നെ.

പിതാമഹന് സര്‍വ്വ ഭാവുകങ്ങളും.

Tuesday, July 22, 2008

മന്‍‌മോഹന്‍ സിങ്ങിനെ ബീ.ജെ.പി. താങ്ങി നിര്‍ത്തും!

ആരാണ് കൊടിയ ശത്രുക്കള്‍?

കോണ്‍ഗ്രസും ബീജേപിയും? അല്ല. രണ്ടും ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍. ബീജേപിയുടെ അജണ്ഡയായിരുന്നു ആണവകരാര്‍. ഊര്‍ജ്ജ പ്രതിസന്ധിയ്ക്ക് പരിഹാരം ആണവോര്‍ജ്ജം മാത്രമാണെന്ന വെളിപാട് ആദ്യമായുണ്ടായത് ഭാരതീയ ജനതാപാര്‍ട്ടിയ്ക്കായിരുന്നു താനും. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാതെ ന്യൂക്ലിയര്‍ സപ്ലൈ ഗ്രൂപ്പിന്റെ ഇഷ്ടക്കാരാ‍കാന്‍ അമേരിയ്ക്കയുമായുള്ള ബാന്ധവം എന്ന ആശയം ആദ്യം മുന്നോട്ട് വെച്ചത് കോണ്‍ഗ്രസ് സര്‍ക്കാറല്ല. മുന്‍ ദേശീയ ജനാധിപത്യ സഖ്യ സര്‍ക്കാറാണ്. ബീ.ജെ.പിയുടേയും കോണ്‍ഗ്രസിന്റേയും സാമ്പത്തിക വിദേശ നയങ്ങള്‍ എപ്പോഴും പരസ്പരപൂരകങ്ങളും ആണ്. സാമ്രാജ്യത്വത്തോടുള്ള ഇരു പാര്‍ട്ടികളുടെ സമീപനവും ഒന്ന് തന്നെ - കയ്യൂക്കുള്ളവനെ കാര്യക്കാരനായി അങ്ങ് വക വെച്ച് കൊടുക്കുക!

കോണ്‍ഗ്രസിന്റെ മുഖ്യ ശത്രു ബീ.ജേ.പി അല്ല എന്നതു പോലെ തന്നെ ബീ.ജേ.പിയുടെ മുഖ്യ എതിരാളി കോണ്‍ഗ്രസും അല്ല.

കോണ്‍ഗ്രസിന്റെ എക്കാലത്തേയും കൊടിയ ശത്രു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ഇടതു പക്ഷവും ആണ്. ഭാരതത്തിലെ മൂന്നേ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം വേരോട്ടമുള്ള ഇടതു ചേരി ഈ മൂന്നടത്തും നേരിടുന്നതും കോണ്‍ഗ്രസിനേയാണ്. തങ്ങളുടെ ആജന്മ ശത്രുവിനോട് ചേര്‍ന്ന് മറ്റൊരു ശത്രുവിനെ എതിര്‍ക്കാന്‍ വേണ്ടിയായിരുന്നു പോയ നാലുവര്‍ഷം ഇടത് ചേരി കോണ്‍ഗ്രസിന്റെ മൂട് താങ്ങിയത്. അതായത് ബീ.ജേ.പിയുടേയും കോണ്‍ഗ്രസിന്റേയും പൊതു ശത്രുവാണ് ഇടത് പക്ഷം എന്ന് ചുരുക്കം.

ഇടത് ചേരിയ്ക്ക് നേരിട്ട് ഭാരതീയ ജനതാപാര്‍ട്ടി ഒരിടത്തും ബദലാകുന്നില്ല. അതുകൊണ്ട് തന്നെ ഇടത് ചേരിയും ഭാരതീയ ജനതാപാര്‍ട്ടിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒന്നുകില്‍ കയ്യാങ്കളിയിലോ അല്ലെങ്കില്‍ പരസ്പരം ചെളിവാരിയെറിയലിലോ അവസാനിയ്ക്കും. ഇവര്‍ക്ക് പരസ്പരം ബഹുമാനമോ ഭയമോ ഉണ്ടാകേണ്ടുന്ന കാര്യവുമില്ല. കാര്യങ്ങള്‍ അങ്ങിനെ പോകവേയാണ് ഇടത് ചേരി മന്മോഹന്‍ സാറിന്റെ പാലം വലിയ്ക്കുന്നതും അവിശ്വാസം കടന്നു വരുന്നതും. അവിടെയാണ് എല്ലാം കുഴഞ്ഞത്. മുലായം സിങ്ങ് ഒരു ചത്ത കുതിരയാണെന്ന് മറ്റാരേക്കാളും അറിയാവുന്നത് അഡ്വനിജീയ്ക്കാണ്. മുലായവും ഇടതുചേരിയും കൂടി സര്‍ക്കാറിനെ മറിയ്ക്കുമെന്നും നനഞ്ഞ പൂച്ചയേ പോലെ തങ്ങള്‍ക്ക് അധികാരത്തില്‍ കടന്നിരിയ്ക്കാമെന്നുമുള്ള ഭാരതീയ ജനതാപാര്‍ട്ടിയുടെ സ്വപ്നം തകര്‍ന്നത് മായാവതി കളത്തില്‍ ഇറങ്ങി കളി തുടങ്ങിയപ്പോഴാണ്.

മൂന്ന് സംസ്ഥാനങ്ങളിലെ മൊത്തം എം.പി മാരുടെ എണ്ണത്തേക്കാള്‍ ഇരട്ടിയോളം വരുന്ന ഉത്തര്‍പ്രദേശും കൂടി ഇടത്തോട്ട് പോയാല്‍ ഭാരതീയ ജനതാപാര്‍ട്ടി കുഴപ്പത്തിലാകും. മായാവതി ഇപ്പോള്‍ ഉത്തര്‍പ്രദേശിന്റെ കണ്‍കണ്ട ദൈവവും. രാമനെ തങ്ങള്‍ ഉപേക്ഷിച്ചതോടെ ഉത്തര്‍ പ്രദേശിലെ രാമഭക്തന്മാരും സവര്‍ണ്ണരും തങ്ങളെ കൈയൊഴിഞ്ഞ നിലയില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ മായാവതി ഉത്തര്‍പ്രദേശ് കീഴടക്കുകയും ഇടതു പക്ഷം സ്ഥിരനിക്ഷേപവുമായി മായാവതിയുമായി ചേരുകയും തെലുങ്കും തമിഴും ഭരണ കക്ഷിയോടുള്ള വിയോജിപ്പ് പ്രകടിപ്പിയ്ക്കാന്‍ ചന്ദ്രബാബു നായിഡുവിനേയും ജയലളിതയേയും പിന്തുണയ്ക്കുകയും ചെയ്താല്‍ എല്ലാവരും കൂടി ഭരിയ്ക്കും. വരുന്നൊരഞ്ച് വര്‍ഷം അങ്ങിനെയങ്ങ് കൈവിട്ട് കളയാന്‍ അഡ്വാനിയ്ക്കാകുമോ?

അവിടെയാണ് ഇന്ന് ആറുമണിയ്ക്ക് അത്ഭുതം സംഭവിയ്ക്കാന്‍ പോകുന്നത്. അത്ഭുങ്ങള്‍ സംഭവിയ്ക്കുമെന്ന് വയലാര്‍ രവി മൂന്ന് ദിനം മുന്നേ പറഞ്ഞത് വെറുതേയല്ല. മായാവതിയ്ക്ക് ഇന്ന് ദേശീയ രാഷ്ട്രീയത്തില്‍ കിട്ടുന്ന അമിത പ്രാധാന്യം ഭാരതീയ ജനതാപാര്‍ട്ടിയെ ഒട്ടൊന്നുമല്ല ബേജാറിലാക്കുന്നത്. ഭാരതത്തിലെ ഏറ്റവും കൊടിയ രാഷ്ട്രീയ ശത്രുത ഭാരതീയ ജനതാപാര്‍ട്ടിയും ഇടതു ചേരിയും തമ്മിലാണ്. അതിന്റെ കൂട്ടത്തില്‍ മായാവതിയും ജയലളിതയും ചന്ദ്രബാബു നായിഡുവും കൂടി ചേര്‍ന്ന് വരുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തെ അതിജീവിയ്ക്കുന്നതിലും എളുപ്പം കോണ്‍ഗ്രസിനെ മറികടക്കുന്നതാണ് എന്ന് ഭാരതീയ ജനതാപാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. വിശ്വാസ പ്രമേയം വോട്ടിനിടുമ്പോള്‍ അത് പരാജയപ്പെട്ടാല്‍ വിജയിയ്ക്കുന്നത് ഇടതുപക്ഷമല്ല. മായാവതിയാണ്. പിന്നെ കാണുക മായാവതിയുടെ ജൈത്രയാത്രയായിരിയ്ക്കും. ആ സാഹചര്യത്തിലേക്ക് ഭാരത രാഷ്ട്രീയത്തെ കൊണ്ട് പോകാന്‍ ഭാരതീയ ജനതാപാര്‍ട്ടി ഒരിയ്ക്കലും ശ്രമിയ്ക്കില്ല.

ഇടതുപക്ഷവും മായാവതിയും ജയിയ്ക്കുന്നതിനേ തടയാന്‍ ഭാരതീയ ജനതാപാര്‍ട്ടിയ്ക്ക് സര്‍ക്കാറിനനുകൂലമായി നേരിട്ട് വോട്ട് കുത്താനും കഴിയില്ല. അതുകൊണ്ട് തന്നെ ബീജേപിയുടെ മൌനാനുവാദത്തോടെ തങ്ങളുടെ ചേരിയില്‍ നിന്നും വോട്ട് ചോര്‍ന്ന് പോകാന്‍ ദേശീയ ജനാധിപത്യ സഖ്യം അനുവദിയ്ക്കും. അങ്ങിനെ സര്‍ക്കാറിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നു എന്ന് വരുത്തി, തങ്ങളൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന നിലയില്‍ മന്‍‌മോഹന്‍ സിങ്ങിനെ ഭരണത്തില്‍ തൂങ്ങി നില്‍ക്കാനുള്ള സംവീധാനം ലാല്‍ കൃഷ്ണ അഡ്വാനി എപ്പോഴേ ഉറപ്പിച്ചിട്ടുണ്ടാകും?

ഇന്ന് മന്‍‌മോഹന്‍ സിങ്ങ് വിശ്വാസ വോട്ട് നേടും. പക്ഷേ അത് മുഖ്യ പ്രതിപക്ഷ കക്ഷികളുടെ സഹായത്തോടെയായിരിയ്ക്കും എന്നതില്‍ സംശയമൊന്നും വേണ്ട. അതിന് കാരണമാവുക ഇടതുപക്ഷവും മായവതിയും ഭാരതീയ ജനതാപാര്‍ട്ടിയും തമ്മിലുള്ള വൈരം മാത്രവുമല്ല. അമേരിയ്ക്കക്ക് ഭാരതീയ ജനതാപാര്‍ട്ടിയും കോണ്‍ഗ്രസും ഒരു പോലെയും ഇടതുപക്ഷം അല്‍ഖായിദയ്ക്ക് തുല്യവുമാണ്.

അങ്ങിനെയങ്ങിനെ അമേരിയ്ക്കയ്ക്ക് വേണ്ടി കോണ്‍ഗ്രസും ബീജേപിയും ഒന്നിച്ച് കളിച്ച് അമേരിയ്ക്കയുടെ ഭാരതത്തിലെ വൈസ്രോയിയായ മന്മോഹന്‍ സിങ്ങിനെ അധികാരത്തില്‍ ഉറപ്പിയ്ക്കും.

Monday, July 21, 2008

ചതിയില്‍ വഞ്ചന പാടില്ല അഥവാ ആരാണ് വ്യഭിചാരികള്‍?

ഞാന്‍ ആകെ ആശയ കുഴപ്പത്തിലാണ്. ഇന്നലെ ബ്ലൂടൂത്ത് വഴി എന്റെ മൊബൈലില്‍ വന്ന ഒരു ശൃംഗരമാണ് എന്നെ ആകെ കുഴപ്പത്തില്‍ ചാടിച്ചിരിയ്ക്കുന്നത്. നാട്ടിലെ ഭാര്യയ്ക്കും മക്കള്‍ക്കും വേണ്ടി എണ്ണപ്പാടത്ത് രക്തം വെള്ളമാക്കുന്ന ഒരു ഭര്‍ത്താവിന്റെ നാട്ടിലെ സുന്ദരിയും സുശീലയും സര്‍വ്വോപരി സ്നേഹസമ്പന്നയുമായ ഭാര്യയും, അവളുടെ സ്നേഹസമ്പന്നനും സുമുഖനും സുശീലനുമായ കാമുകനും തമ്മിലുള്ള വളരെ സ്വകാര്യമായ ചില ചില്ലറ കിന്നാരങ്ങള്‍ പരസ്യമായിരിയ്ക്കുന്നു! ഇവരുടെ അങ്ങേയറ്റം സ്വകാര്യമായ സംഭാഷണ ശകലം നമ്മുടെ ബ്ലൂട്ടൂത്തില്‍ നിന്നും ബ്ലൂട്ടൂത്തിലേക്ക് പടര്‍ന്നു കൊണ്ടിരിയ്ക്കുന്നു സുഹൃത്തുക്കളേ...പടര്‍ന്നുകൊണ്ടിരിയ്ക്കുന്നു. ഹോ...എന്തൊരന്യായം!

ഒന്നുകില്‍ ഈ ചൂടുള്ള സംഭാഷണത്തിലെ നായകന്‍ തന്നെ സംഭാഷണം റിക്കോര്‍ഡ് ചെയ്ത് പരസ്യമാക്കിയത് ആയിരിയ്ക്കാം. അല്ലെങ്കില്‍ ആരെങ്കെലും ചോര്‍ത്തി പരസ്യപ്പെടുത്തിയതും ആകാം. രണ്ടായാലും തെറ്റ് തന്നെ. ഗള്‍ഫിലായ ഭര്‍ത്താവിനെ ചതിച്ച് ഒരു പുരുഷനോട് ഇത്തിരി അശ്ലീലം പറഞ്ഞ ആ ഭാര്യയെ ഇങ്ങിനെ വഞ്ചിയ്ക്കാന്‍ പാടുണ്ടോ? ഈ വഞ്ചന ആ പാവം ഭാര്യ അറിയുമ്പോള്‍ അവര്‍ എത്ര മാത്രം വിഷമിച്ചിട്ടുണ്ടാകും? ആ ഭാര്യയ്ക്കുണ്ടായ മനോവേദന എന്നെ ആകെ വിഷമിപ്പിയ്ക്കുന്നു. എന്റെ മനസ്സാകെ കലങ്ങി മറിയുന്നു. എന്റെ മനം ആ അബലയായ ഭാര്യയ്ക്ക് വേണ്ടി തുടിയ്ക്കുന്നു....(പറഞ്ഞതെത്രയോ തുച്ഛം. പറയാനിനിയെത്രയോ ബാക്കി)

ഈ സമൂഹത്തെ സദാചാരം പഠിപ്പിയ്ക്കുക എന്റെ ഉദ്ദേശ്യമേ അല്ല. ചതിയാകാം. പക്ഷേ ചതിയില്‍ വഞ്ചന പാടില്ല. അതൊന്ന് ഓര്‍മ്മപ്പെടുത്തുക മാത്രമാണ് എന്റെ ലക്ഷ്യം.

ഈ സല്‍ഗുണ സമ്പന്നയായ പേര്‍ഷ്യക്കാരിയും അവളുടെ നല്ലവനായ കാമുകനും പരസ്പരം അങ്ങേയറ്റം വിശ്വസിയ്ക്കുന്നുണ്ട്. ആരും കാണാതെ ആരോരും അറിയാതെ നടമാടിയിരുന്ന ഇവരുടെ നിര്‍മ്മലമായ ബന്ധം പുറത്തായതിലൂടെ പോറലേറ്റിരിയ്ക്കുന്നത് അവരുടെ പരസ്പര വിശ്വാസത്തിനാണ്. ഇത് പുറത്താക്കിയത് ആ കാമുകനാണെങ്കില്‍ പരിശുദ്ധയായ ഭാര്യയോട് വഞ്ചകനായ കാമുകന്‍ കാട്ടിയ നെറികേട് ഒരിയ്ക്കലും ന്യായീകരിയ്ക്കാന്‍ കഴിയില്ല. ആരോടും ഒന്നും പറയില്ലാ എന്ന് പറഞ്ഞിട്ട് എല്ലാം റിക്കോര്‍ഡ് ചെയ്ത് മറ്റുള്ളവരെ കേള്‍പ്പിക്കുന്നത് കൊടും വഞ്ചനയല്ലേ...കൂട്ടരെ നിങ്ങള്‍ പറയൂ അവള്‍ അവളുടെ ഭര്‍ത്താവിനെ ചതിച്ചു എന്ന് കരുതി കാമുകന്‍ അവളെ വഞ്ചിയ്ക്കാന്‍ പാടുണ്ടായിരുന്നുവോ? ലോകം ആകെ നെറികെട്ടു പോയിരിയ്ക്കുന്നു - അല്ലേ?

ഭര്‍ത്താവുള്ള സ്ത്രീയുടേയും ഭാര്യയുള്ള പുരുഷന്റേയും ശുദ്ധമായ അവിഹിത ബന്ധം ഒരിയ്ക്കലും പുറത്താകാതെ അതീവ രഹസ്യമാക്കി വെയ്ക്കേണ്ടുന്ന ഒന്നാണ്. പനിനീര്‍ പൂവിന്റെ പരിശുദ്ധിയുള്ള ആ ബന്ധങ്ങള്‍ക്കിടയിലുള്ള രഹസ്യങ്ങള്‍ പുറത്താകുന്നതിനുമപ്പുറം സദാചാര വിരുദ്ധമായ മറ്റെന്തുണ്ട് ലോകത്ത്. തുല്യതയില്ലാത്ത ഒരു ദുരന്തമെന്നല്ലാതെ ഈ ബ്ലൂടൂത്ത് പ്രചാരണത്തെ എന്ത് വിളിയ്ക്കാന്‍?

ഇന്നി ഒളിക്യാമറകള്‍ എവിടെയൊക്കെ കടന്ന് വരാം? കുളിമുറികളില്‍...കിടപ്പറകളില്‍....ഈശ്വരാ അതൊക്കെ ഇന്നി എവിടുന്ന് തപ്പിയെടുത്തൊന്ന് കാണും? വിവര സാങ്കേതിക വിദ്യ ഇത്രയും എത്തിയ സ്ഥിതിയ്ക്ക് അതൊക്കെ എവിടുന്നെങ്കിലും കിട്ടുമായിരിയ്ക്കും!

എന്റെ ഒരു സഹബ്ലോഗറോട് ഞാനാ‍ ഭര്‍ത്തൃമതിയെ കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം നെഞ്ചത്തടിച്ച് നിലവിളിച്ചു. ആ ക്ലിപ്പിങ്ങ് എങ്ങിനെയെങ്കിലും തരപ്പെടുത്തി തരണം എന്ന് പറയുമ്പോള്‍ അദ്ദേഹം വിതുമ്പുന്നുണ്ടായിരുന്നു. ആ പാവം ഭാര്യയുടെ സംഭാഷണം കേള്‍ക്കാനുള്ള അദ്ദേഹത്തിന്റെ ആവേശം എന്നെ വീണ്ടും വിഷമത്തിലാക്കി. എന്റെ മൊബൈലില്‍ സംരക്ഷിച്ചിരിയ്ക്കുന്ന ആ അപൂര്‍വ്വ ക്ലിപ്പിങ്ങ് ഞാന്‍ അദ്ദേഹത്തിനും ബ്ലൂടൂത്ത് വഴി പകര്‍ന്ന് നല്‍കി. അദ്ദേഹത്തിന്റെ കണ്ണുകള്‍ നന്ദി പൂര്‍വ്വം തിളങ്ങി.

കമിതാക്കളുടെ ഫോണ്‍ സംഭാഷണം ഇത്തിരി എരിവും പുളിയുമൊക്കെയുള്ളതാകുന്നതില്‍ എന്ത് തെറ്റാണുള്ളത്? അത് എന്തിനാ മറ്റുള്ളവര്‍ ആസ്വാദിയ്ക്കുന്നത്? ഇവരുടെയൊക്കെ ബന്ധുക്കളോ മറ്റോ ഇക്കിളി പറഞ്ഞാല്‍ സദാചാരം പ്രസംഗിയ്ക്കും. അവരെ ഓടിച്ചിട്ടടിയ്ക്കും. പിഴച്ചവര്‍ എന്ന് മുദ്രകുത്തും. എന്തിനാ അവരെ അങ്ങിനെ ബുദ്ധിമുട്ടിയ്ക്കുന്നത്. അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ അവര്‍ ജീവിയ്ക്കട്ടെ. ക്ലിപ്പിങ്ങുകളായി വരുമ്പോള്‍ ബ്ലൂടൂത്ത് വഴി നമ്മുക്കും അത് കേട്ട് ആസ്വാദിയ്ക്കാമല്ലോ. ഇപ്പോ ഇവര്‍ ഇങ്ങിനെ സദാചാരം പ്രസംഗിച്ചാല്‍ നാളെ ക്ലിപ്പിങ്ങുകള്‍ കിട്ടാതെ വരുമോ എന്നാണ് എന്റെ പേടി.

കുടുംബം, കുട്ടികള്‍, ബന്ധുക്കള്‍, ശത്രുക്കള്‍, അയല്‍ക്കാര്‍ എന്നു വേണ്ട ‍എല്ലാ തൊന്തരവുകളും ഉള്ളവരാണ് ഈ കമിതാക്കള്‍. ഈ പരിപാവനമായ സംഭാഷണ ശകലങ്ങള്‍ അവരുടെ ഭാര്യ/ഭര്‍ത്താവ്/കുട്ടികള്‍/ശത്രുക്കള്‍/അയല്‍ക്കാര്‍ ഒക്കെ ശ്രവിച്ചാല്‍ പിന്നീട് എന്താണുണ്ടാവുക? എന്റെ സ്വസ്തത നശിച്ചത് അതോര്‍ത്തിട്ടാണ്.

ഇപ്പോള്‍ തന്നെ ആ ഭാര്യയും കാമുകനും എന്ത് മാത്രം വിഷമിയ്ക്കുന്നുണ്ടാകും. ഗള്‍ഫിലുള്ള ആ കിഴങ്ങന്‍ ഭര്‍ത്താവ് ഇതറിഞ്ഞിട്ട് പാ‍ഞ്ഞ് വന്നു ആ പാവം ഭാര്യയെ നുള്ളിയിട്ട് പോകില്ലേ? ആ കാലമാടന്‍ ഗള്‍ഫില്‍ കിടന്നങ്ങ് തുലഞ്ഞാലും മതിയായിരുന്നു. പരിപാവനമായ ഈ അവിഹിത ബന്ധം ഇങ്ങിനെ തുടരുന്നതില്‍ ആ ബ്ലൂ‍ടൂത്ത് ഒരു പാരയായതില്‍ ഞാന്‍ അതീവ ദുഃഖിതനാണ് കൂട്ടരേ...ദുഃഖിതനാണ്.

ഞാന്‍ ഇന്നലെ മുതല്‍ ആ സ്ത്രീയെ കുറിച്ച് ആലോചിയ്ക്കുകയായിരുന്നു. അവര്‍ക്ക് ഈ അന്യപുരുഷനുമായുള്ള ബന്ധം ആവശ്യമായിരുന്നു. ഉണ്ണാനും ഉടുക്കാനും ഉള്ളത് ഭര്‍ത്താവായ കിഴങ്ങന്‍ ഗള്‍ഫില്‍ കിടന്ന് വിയര്‍ത്തെങ്കിലേ ഉണ്ടാവുള്ളൂ എന്നത് വാസ്തവം. പക്ഷേ ഉണ്ണലും ഉടുക്കലും ഉറങ്ങലും മാത്രമല്ലല്ലോ ജീവിതം. ആ തൊണ്ടന്‍ ഭര്‍ത്താവിന് ഒരു പകരക്കാരന്‍ തന്നെയായിരുന്നു ഈ പാവം കാമുകന്‍. ഭാര്യയ്ക്ക് നാട്ടില്‍ എന്തിനും ഒരു തുണതന്നെയായിരുന്നു ആ കാമുകന്‍..കഷ്ടം.അദ്ദേഹം എന്ത് മാത്രം സഹായിച്ചു ആ ഭാര്യയെ. എന്നിട്ടും ഇപ്പോള്‍....

എല്ലാം രഹസ്യമായിരിയ്ക്കണം എന്ന് ആ പാവം സ്തീ അങ്ങേയറ്റം ആഗ്രഹിച്ചിരുന്നു. ദൈവത്തെ പിടിച്ച് ആണയിടീപ്പിച്ചിട്ടാണ് ഇതൊക്കെ ആ കൊച്ചുകള്ളനെ കൊണ്ട് ചെയ്യിച്ചത്. നമ്മുടെ ലോകം എത്ര ഇടുങ്ങിയതാണ്. ദൈവത്തെ കൊണ്ട് സത്യം ചെയ്യിച്ചിട്ട് പോലും ഇവരുടെ സംഭാഷണം എങ്ങിനെ പുറത്ത് വന്നു. തികച്ചും സ്വകാര്യമാക്കി വെയ്ക്കേണ്ടുന്നതല്ലേ അവിഹിത ബന്ധങ്ങള്‍... എന്നാലല്ലേ അതിന്റെ പവിത്രത കാത്ത് സുക്ഷിക്കാന്‍ കഴിയുള്ളൂ... ലോകം എപ്പോഴും അങ്ങിനെ തന്നെയാണ് വേണ്ടത്. സ്ത്രീ എപ്പോഴും ന്യായീകരിയ്ക്കപ്പെടണം. പുരുഷന്‍ ഗള്‍ഫിലുള്ള സ്ത്രീയാണെങ്കില്‍ നാട്ടില്‍ അന്തിക്കൂട്ടിന് ആരെങ്കിലും വേണ്ടേ? അതൊരു ചതിയാണോ? സ്ത്രീ എന്തൊക്കെ സഹിയ്ക്കണം?

ഇവരുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ആ ഭാര്യയെ അല്ലേ കുറ്റം പറയുക. പരിശുദ്ധയായ ആ സ്തീ ഭര്‍ത്താവിനെ ഒന്ന് ചതിച്ചെന്ന് കരുതി അവരെ അങ്ങിനെ ക്രൂശിയ്ക്കാന്‍ പാടുണ്ടോ?

കര്യമിതെന്തുമാട്ടെ. ഇവിടുത്തെ പ്രശ്നം പരന്ന് പിടിയ്ക്കുന്ന രോഗമാണ്. ആ ഭീകര രോഗവും കൂടി പരിപാവനമായ അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടുന്ന ആ ഭാര്യയ്ക്ക് വന്നാലുള്ള സ്ഥിതി ഓര്‍ത്തിട്ട് എനിയ്ക്ക് കരച്ചിലടക്കന്‍ കഴിയുന്നില്ല.

കൂട്ടരെ...ഇത് സദാചാരവിരുദ്ധമല്ലേ?

ഇതൊക്കെ ഓര്‍ത്തിട്ട് എനിയ്ക്കൊറ്റ കാര്യമേ അറിയേണ്ടതായിട്ടുള്ളൂ...

ചതിയില്‍ വഞ്ചന പാടുണ്ടോ?