Wednesday, September 17, 2008

അമ്മയുടെ കാമവും മകളെന്ന ശല്യവും.

അമ്മമാര്‍ക്ക് കാമുകര്‍ ഉണ്ടാകുന്നതോ ഭര്‍ത്താവിനെ വിട്ട് മക്കളുടെ പ്രായമുള്ള കുഞ്ഞു കാമുകര്‍ക്കൊപ്പം അമ്മ പൊറുതി തുടങ്ങുന്നതോ ഇന്ന് വാര്‍ത്തയല്ല. അതുപോലെ തന്നെ വാത്സല്യ നിധികളായ പിതാക്കന്മാരുടെ കാമപൂരണത്തിനിരയായി യമപുരി പൂകുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്മക്കളും, സ്വന്തം പിതാവിന്റെ തന്നെ കുഞ്ഞുങ്ങളെ പ്രസവിയ്ക്കേണ്ടി വരുന്ന കൌമാരക്കാരികളും ഭൂമിമലയാളത്തില്‍ വാര്‍ത്തയേ ആകുന്നില്ല. നിത്യ സംഭവങ്ങള്‍ അല്ലാത്തവയാണല്ലോ വാര്‍ത്തയാകുന്നത്.

ഭര്‍ത്താവ് നഷ്ടപ്പെട്ട മാതാവ് - പഴയ കാലത്ത് വിധവ എന്ന് വിളിച്ചിരുന്നു - ശിഷ്ടകാലം മക്കളെ വളര്‍ത്തി കഴിഞ്ഞു കൂടണം എന്ന ക്രൂരതയൊന്നും ഒരു സ്ത്രീയോടും ചെയ്യാന്‍ പാടില്ല. അതും ഇരുപത്തി ഏഴ് വയസ്സില്‍ കണവന്‍ ഇഹലോക വാസം വെടിഞ്ഞാല്‍ പിന്നെ നല്ലപാതി വെള്ളവസ്ത്രമുടുത്ത് ചമയങ്ങളില്‍ നിന്നും വിട്ട് സമൂഹത്തില്‍ നിന്നും അകന്ന് ഏകാന്ത വാസം നയിയ്ക്കാന്‍ ഇത് എന്താ സ്വാമിജി മനുവിന്റെ കാലഘട്ടമോ?

നാഗരിക മധ്യവര്‍ഗ്ഗത്തിന്റെ ജീവിത ശൈലിയില്‍ കണ്ടു വരുന്ന ലൈംഗിക അരാജകത്വം ഇന്ന് ഗ്രാമങ്ങളിലേയ്ക്ക് പടര്‍ന്നിറങ്ങിയിരിയ്ക്കുന്നു. നഗരങ്ങളിലെ ലൈംഗിക തൃഷ്ണയ്ക്ക് ശമനമേകാന്‍ ഉപാധികള്‍ അനവധിയുള്ളപ്പോള്‍ ഗ്രാമങ്ങളില്‍ പക്ഷേ പരിഹാരത്തിന് തെറ്റിയോ തെറിച്ചോ ഒന്നോ രണ്ടോ ദേവദാസി പുരകള്‍ ഉണ്ടായാല്‍ ആയി. പക്ഷേ അവിടേയും ആണിന് കാമം ഒഴുക്കാനുള്ള സൌകര്യമല്ലേയുള്ളൂ. പെണ്ണെന്തു ചെയ്യും? ഇരുട്ടിന്റെ മറവില്‍ ആരെയെങ്കിലും വിളിച്ച് അകത്ത് കയറ്റിയാല്‍ കയറുന്നവന്‍ തന്നെ പിറ്റേ ദിവസം ബ്ലൂട്യൂത്തുമായി ഇറങ്ങും.ലൈവായി ചാനല്‍ റിപ്പോര്‍ട്ടുകള്‍ വരവാകും. മരത്തില്‍ തൂങ്ങിയാടുകയല്ലാതെ പിന്നെന്തുണ്ട് മാര്‍ഗ്ഗം?

കാമവെറിയ്ക്ക് മാതാവെന്നോ പിതാവെന്നോ വിഭാര്യനെന്നോ വിധവയെന്നോ വിവാഹിതരെന്നോ അവിവാഹിതരെന്നോ വ്യത്യാസമില്ലല്ലോ? കത്തിക്കയറിയാല്‍ ശമിപ്പിയ്ക്കാനുള്ള ഉപാധികള്‍ ഉണ്ടായേ കഴിയുള്ളൂ. ഉപാധികള്‍ ലഭ്യമല്ലാ എങ്കില്‍ സ്വയം കണ്ടെത്താന്‍ ശ്രമിയ്ക്കും. കപട സദാചാരം ജീവിത രീതിയായ മലയാളീ പൊതുസമൂഹത്തില്‍ കത്തുന്ന കാമം ആറ്റിതണുപ്പിയ്ക്കാന്‍ കണ്ടെത്തുന്ന മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും രക്തം മരവിപ്പിയ്ക്കും. ഏറ്റവും ഒടുവില്‍ അഞ്ചുവര്‍ഷം മുന്നേ ഭര്‍ത്താവ് മണ്ണായ ഒരു സാധു സ്ത്രീ തിരുവോണ ദിവസം ചെയ്ത പ്രായോഗികതയും അതു തന്നെ.

പതിനാലും പതിമൂന്നും വയസ്സുള്ള രണ്ടു പെണ്മക്കളുടെ മാതൃത്വത്തിന്റെ നല്ലപാതി അഞ്ചുവര്‍ഷം മുന്നേ മണ്ണടിഞ്ഞു. അപ്പോള്‍ ആ പാവം മാതാവിന് വയസ്സ് ഇരുപത്തി ഏഴ്. നല്ല പ്രായം. ഇന്ന് പതിനാലും പതിമൂന്നും വയസ്സുള്ള ആ പെണ്മക്കള്‍ക്ക് ഭര്‍ത്താവ് പോകുമ്പോള്‍ പ്രായം യഥാക്രമം ഒമ്പതും എട്ടും. വ്യവസ്ഥാപിതമായ രീതിയില്‍ ഒരു പുനര്‍വിവാഹത്തിനു തടസമേതുമില്ലാത്ത ജീവിതക്രമത്തില്‍ പക്ഷേ ഈ മാതാവ് അതിനു മുതിരാതെ തന്റെ കൂട്ടുകാരിയുടെ പത്തൊമ്പതു വയസ്സുകാരനായ മകനുമായി ചങ്ങാത്തം സ്ഥാപിയ്ക്കുന്നു. അമ്മയുടേയും തങ്ങളുടെ കളികൂട്ടുകാരനായ ഇക്കാക്കയുടേയും ഒളിച്ചുകളികള്‍ കണ്ണില്‍ പെട്ട മൂത്തമകളില്‍ നിന്നും രക്ഷപെടുവാന്‍ മാതാവും കാമുകനും ഒളിച്ചോടുന്നു. കൂട്ടത്തില്‍ കാര്യങ്ങളൊന്നും അത്രയ്ക്ക് വശമില്ലാത്ത ഇളയ മകളേയും കൂട്ടുന്നു. സഹായത്തിനൊരാള് വേണമല്ലോ? കൂടെയുള്ളവന്‍ സഹോദരതുല്യനാണെന്ന് മാതാവ് മകളെ പറഞ്ഞ് ധരിപ്പിയ്ക്കുന്നു. പക്ഷേ പന്ത്രണ്ട് വയസ്സുകാരിയ്ക്കു മനസ്സിലാകാത്ത തരത്തില്‍ മാതാവും സഹോദരതുല്യനും കാണപ്പെട്ട നിമിഷം ആ പിഞ്ചു കുഞ്ഞിന്റെ നിമിഷങ്ങളും എണ്ണപ്പെട്ടു കഴിഞ്ഞിരുന്നു.

മകളെ കൊലപ്പെടുത്തുവാനായി കൊടിയ വിഷം ശേഖരിച്ചു സൂക്ഷിയ്ക്കുക. ദാഹജലം ചോദിച്ച മകള്‍ക്ക് കഞ്ഞിവെള്ളത്തില്‍ വിഷം കലര്‍ത്തി നല്‍കുക. മകളുടെ മരണം മനസ്സക്ഷി കുത്തില്ലാതെ നോക്കി നിന്നു ഉറപ്പ് വരുത്തുക. മരിച്ചു എന്നുറപ്പാക്കിയിട്ട് അലമുറയിട്ട് കരച്ചില്‍ അഭിനയിയ്ക്കുക. മരിച്ച മകളെ രക്ഷപ്പെടുത്തുവാന്‍ അയല്‍ക്കാരെ വിളിച്ചു കൂട്ടുക. പുല്ലു ചെത്താന്‍ പോയ വഴിയ്ക്ക് പൊന്നുമോളെ പാമ്പു കടിച്ചതാണെന്ന കള്ളം പറഞ്ഞ് നാട്ടുകാ‍രെയും ആശുപത്രി ജീവനക്കാരേയും പോലീസിനേയും കബളിപ്പിയ്ക്കുക. ഇളയ മകളെ മൂത്തമകളായി അവതരിപ്പിയ്ക്കുക. ഒടുവില്‍ വിഷം ഉള്ളില്‍ ചെന്നാണ് മരണം നടന്നത് എന്ന് ശവപരിശോധനയില്‍ തെളിഞ്ഞ് പിടിയ്ക്കപ്പെടുമ്പോള്‍ ആ മാതാവ് കൂസലന്യാ നടന്ന സംഭവം പോലീസിനോട് വെളിപ്പെടുത്തുക.

പന്ത്രണ്ട് വയസ്സുകാരിയായ സ്വന്തം മകളെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയിട്ട് ശവശരീരത്തെ പോലും കാമപൂരണത്തിനുപയോഗിച്ച പിതാവിന്റെ നാട്ടില്‍, പതിനാലു വയസ്സുകാരിയെ തന്റെ ഇംഗിതത്തിന് ഇരയാക്കിയിട്ട് ഹോട്ടലുകള്‍ തോറും കൊണ്ടു നടന്ന് വില്പന നടത്തിയ പിതാവിന്റെ കേരളത്തില്‍‍, നാടുവിട്ട് പോയി തിരിച്ചു വന്ന പിതാവിന്റെ പിതൃസ്നേഹത്താല്‍ കൊലചെയ്യപ്പെട്ട് തെയിലതോട്ടത്തില്‍ ചീഞ്ഞളിയേണ്ടി വന്ന പന്ത്രണ്ട് വയസ്സുകാരിയുടെ നാട്ടില്‍ - മാതാവ് എന്തിന് കുറയ്ക്കണം?

ആ അമ്മയ്ക്ക് വ്യവസ്ഥാപിതമായ രീതിയില്‍ പുനര്‍ വിവാഹം നടത്തി തന്റെ പെണ്‍കുഞ്ഞിനെ ജീവിയ്ക്കാന്‍ അനുവദിയ്ക്കാമായിരുന്നു. ജീവിത സുഖം ഉറപ്പ് വരു‍ത്തുവാനായി ശല്യമായ മകളെ വകവരുത്തുവാന്‍ കഞ്ഞിവെള്ളത്തില്‍ വിഷം കലര്‍ത്തി ദാഹിച്ച മകള്‍ക്ക് നല്‍കിയ ആ മാതാവിനെ വിഷം കലര്‍ത്തിയ നിമിഷം ഭരിച്ച വികാരം എന്തായിരിയ്ക്കും? പെണ്മക്കളുള്ള വിധവ പുനര്‍വിവാഹം കഴിച്ചാല്‍ ഇളയച്ഛന്റെ കാമവെറിയില്‍ നിന്നും പെണ്മക്കളെ രക്ഷപെടുത്തുവാന്‍ ഇന്നത്തെ കപട സദാചാര കേരളത്തില്‍ ആ മാതാവിനു കഴിയുമായിരുന്നോ? അമ്മയുടെ ക്രൂരതയില്‍ നിന്നും ഭാഗ്യം കൊണ്ടു മാത്രം രക്ഷപെട്ട മൂത്തമകള്‍, ഗുരുതരമായ മനോരോഗത്തിനടിപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്ന കേരളീയ പൊതു സമൂഹത്തില്‍ ഇന്നി എങ്ങിനെ ജീവിയ്ക്കും?

കേരളം അതി സങ്കീര്‍ണ്ണമായ ലൈംഗികാരജകത്വത്തിലേയ്ക്ക് വഴുതി വീഴുകയാണ്. പെണ്‍കുഞ്ഞുങ്ങള്‍ ഭ്രൂണാവസ്ഥമുതല്‍ പീഡിപ്പിയ്ക്കപ്പെടുന്നു. പിതാവിനാല്‍, അയല്‍‌വാസിയാല്‍, ഗുരുക്കന്മാരാല്‍, സഹപാഠിയാല്‍, സഹോദരനാല്‍ ഇപ്പോള്‍ ഇതാ മാതാവിനാലും.

Wednesday, August 27, 2008

അരനാഴിക മുന്നേ....

അച്യുതന്‍ തെങ്ങേന്ന് വീണു. വീണപ്പോഴേ അച്ചു അബോധാവസ്ഥയില്‍.

നാട്ടുകാര്‍ അച്ചൂനെ വാരി വലിച്ച് ആശുപത്രിയില്‍ എത്തിച്ചു. ഡാക്കിട്ടര്‍ അച്ചൂന്റെ കണ്‍പോളകളൊന്ന് പിടിച്ച് താഴ്ത്തി കൈത്തണ്ടയിലെ ഞരമ്പൊന്നു ഞെക്കി കഴുത്തിലെ കുഴലെടുത്ത് നെഞ്ചത്ത് വെച്ച് പതുക്കെ മൊഴിഞ്ഞു.

“....ഇന്നിയൊന്നും ചെയ്യാനില്ല. ഒരു അരനാഴിക മുന്നേ ഇവിടെ എത്തിച്ചിരുന്നേല്‍ ആള് രക്ഷപെട്ടേനെ.”

“ഡാക്കിട്ടറേ...അതിന് അച്ചു തെങ്ങുമ്മേന്ന് ഒന്ന് വീണു കിട്ടീട്ട് വേണ്ടേ ഇങ്ങാട്ട് കൊണ്ട് വരാന്‍...”

ബന്ധുക്കളിലൊരുവന്റെ സംശയം കേട്ടില്ലാന്ന് നടിച്ച് സംശയക്കാ‍രനെ രൂക്ഷമായൊന്നു നോക്കി ഡാക്കിട്ടര്‍ അച്ചൂന്റെ മുഖത്തേയ്ക്ക് വെള്ള വലിച്ചിട്ടു.

Wednesday, August 20, 2008

ഹര്‍ത്താലുകള്‍ക്കായി ഒരു ബ്ലോഗ്.

പൊതു പണിമുടക്ക്, ഹര്‍ത്താല്‍, ബന്ദ് തുടങ്ങിയ ജനകീയാഘോഷങ്ങള്‍ നാളത്തെ തലമുറയ്ക്കായി കാത്തു സൂക്ഷിയ്ക്കാന്‍ ഒരു ഗ്രൂപ്പ് ബ്ലോഗ്. അതാണ്
ഹര്‍ത്താല്‍.

ഇന്നത്തെ ഹര്‍ത്താലുകളെ നാളേയ്ക്കായി ഓര്‍ത്തു വെയ്ക്കാനുള്ള ഈ പ്രയത്നത്തില്‍ പങ്കാളികളാകാന്‍ താല്പര്യമുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു.

അഗ്രഗേറ്ററുകള്‍ ഹര്‍ത്താലിനെതിരേ സമരം പ്രഖ്യാപിച്ചിരിയ്ക്കുന്നതിനാലാണ് ഇങ്ങിനെയൊരു നോട്ടീസ്. സദയം ക്ഷമിയ്ക്കുക.

ഹര്‍ത്താല്‍ വിജയിപ്പിയ്ക്കൂ...നാട്ടിനെ രക്ഷിയ്ക്കൂ‍!

Thursday, August 14, 2008

കുരീപ്പുഴ ശ്രീകുമാറിന്റെ ജെസ്സി കേള്‍ക്കാം.

ഒരിയ്ക്കല്‍ ജെസ്സി ഒരു ഹരമായിരുന്നു.

പഠനകാലത്ത് കുരീപ്പുഴ ശ്രീകുമാര്‍ സാറിന്റെ ജെസ്സി എപ്പോഴും ചുണ്ടുകളില്‍ ഉണ്ടാകുമായിരുന്നു. ഒരു കോളേജ് ഡേയ്ക്ക് അഥിതിയായെത്തിയ കുരീപ്പുഴ ശ്രീകുമാര്‍ സാറിന്റെ ചുണ്ടുകളില്‍ നിന്നും ഉതിര്‍ന്ന് വീണാണ് ആദ്യം ജെസ്സി കേട്ടത്. കവിത ചൊല്ലുമ്പോഴുള്ള അദ്ദേഹത്തിന്റെ ഭാവം ഇന്നും കണ്മുന്നില്‍ ഉണ്ട്.

അന്ന് കവിതാ പാരായണ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആലപിച്ചു കേട്ടിട്ടുള്ളതും ജെസ്സി തന്നെയായിരുന്നു. നാറാണത്ത് ഭ്രാന്തനും അഗസ്ത്യ ഹൃദയവും ഭൂമിയ്ക്കൊരു ചരമ ഗീതവും കുറത്തിയും ഒക്കെ കാസറ്റുകളിലൂടെ പ്രചരിപ്പിക്കപ്പെട്ടിരുന്ന ഒരു കാലത്ത് വേദികളില്‍ നിന്നും വേദികളിലേയ്ക്ക് കുരീപ്പുഴ സാര്‍ ജെസ്സിയുമായി ആ തലമുറയിലെ അനുവാചകരിലേയ്ക്ക് നേരിട്ടെത്തുകയായിരുന്നു.

അര്‍ഹതയുണ്ടായിട്ടും പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെട്ടു പോയ ഒരു കവിയാണ് കുരീപ്പുഴ ശ്രീകുമാര്‍. കൊച്ചിയില്‍ വെച്ച് തൊണ്ണൂറ്റി ആറില്‍ നടന്ന സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിലെ പദ്യം ചൊല്ലല്‍ വേദിയില്‍ “അമ്മ മലയാളം” എന്ന കവിത ചൊല്ലിയ കുട്ടി സദസ്സിനെ അപ്പാടെ കയ്യിലെടുക്കുകയായിരുന്നു. എല്ലാം കൊണ്ടും ഒന്നാം സ്ഥാനത്തിനര്‍ഹമായിരുന്ന ആ കുട്ടി തഴയപ്പെട്ടത് കവിയുടെ പേരിലായിരുന്നു. പത്രക്കാര്‍ എന്തുകൊണ്ട് “അമ്മമലയാളം” ചൊല്ലിയ കുട്ടി സമ്മാനാര്‍ഹയായില്ല എന്ന ചോദ്യത്തിന് “ആദ്യം അതെഴുതിയ ആള്‍ കവിത എഴുതാന്‍ പഠിയ്ക്കട്ടെ” എന്നായിരുന്നു വിധികര്‍ത്താവായിരുന്ന മലയാളത്തിലെ പുകള്‍പെറ്റ ഒരു കവിയുടെ മറുപടി. ആ വേദിയില്‍ ചൊല്ലി കേട്ട “അമ്മ മലയാളത്തിന്” ഒപ്പം വെയ്ക്കാന്‍ മറ്റൊരു പദ്യവും ആ വേദിയിലോ ഒരു പക്ഷേ മറ്റു വേദികളിലോ കേട്ടിട്ടില്ല. കുരീപ്പുഴ ശ്രീകുമാര്‍ ആയിരുന്നു അമ്മ മലയാളത്തിന്റെ കര്‍ത്താവ്. “അമ്മ മലയാളം” പിന്നെ എങ്ങും ചൊല്ലി കേട്ടിട്ടില്ല.

ജെസ്സി ഇന്നും കേള്‍ക്കുന്നത് ഹരമാണ്. അത് കുരീപ്പുഴ ശ്രീകുമാറിന്റെ ശബ്ദത്തില്‍ തന്നെ കേള്‍ക്കണം. ജെസ്സി തപ്പി നെറ്റ് മുഴുവന്‍ നടന്നു. അപ്പോഴാണ് ശരത്തിന്റെ ബ്ലോഗില്‍ ജെസ്സിയെ കിട്ടിയത്.

നിരവധി കവിതകളുടെ ഒരു സഞ്ചയമാണ് ശരത് ഒരുക്കിയിരിയ്ക്കുന്നത്. അധികമൊന്നും ശ്രദ്ധിയ്ക്കാതെ പോയ ശരത്തിന്റെ ബ്ലോഗ് സന്ദര്‍ശിയ്ക്കേണ്ട ഒന്നാണ്. നാറാണത്ത് ഭ്രാന്തനും, ആത്മാവിലൊരു ചിതയും, സര്‍ഗ്ഗ സംഗീതവും, രാവണ പുത്രിയും, പെങ്ങളും അടക്കം നിരവധി കവിതകള്‍ ഓണലൈനില്‍ കേള്‍ക്കാം.

ഇംഗ്ലീഷിലാണ് ശരത് അദ്ദേഹത്തിന്റെ ബ്ലോഗ് ഒരുക്കിയിരിയ്ക്കുന്നത്. ഒരു പക്ഷേ അതു കൊണ്ടാകാം ബൂലോഗത്തില്‍ ഈ ബ്ലോഗിന്റെ സാനിദ്ധ്യം കാണാത്തത്.

ഏഷ്യാനെറ്റിന്റെ അര്‍ദ്ധരാത്രിയിലെ കൂരിരിട്ട്!

അഭിനവ് ബിന്ദ്ര ഭാരതത്തിന്റെ അഭിമാനങ്ങളില്‍ ഒരാളാണ്. എന്നാല്‍ ഭാരതത്തിന്റെ കായിക ചരിത്രം അഭിനവ് ബിന്ദ്രയിലേയ്ക്ക് ചുരുക്കുന്നതും തെറ്റാണ്. അദ്ദേഹത്തിന്റെ നേട്ടത്തില്‍ ദേശം ഒന്നടങ്കം സന്തോഷിയ്ക്കുന്നു. അതു വേണ്ടതും ആണ്. പക്ഷേ ഒളിമ്പിക്സിലെ സുവര്‍ണ്ണ നേട്ടത്തിന് ശേഷം ഭാരതത്തിലേയ്ക്ക് തിരിച്ചെത്തിയ അഭിനവ് ബിന്ദ്രയ്ക്ക് വിമാനത്താവളത്തില്‍ കൊടുത്ത സ്വീകരണം തത്സമയം റിപ്പോര്‍ട്ടാക്കി ഇന്നലെ ഏഷ്യനെറ്റില്‍ പ്രത്യേക വാര്‍ത്താ ബുള്ളറ്റിന്‍ ആയി കാട്ടിയ ആഭാസം ഒരു നിലയ്ക്കും അംഗീകരിയ്ക്കാന്‍ കഴിയുന്നില്ല.

ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്ന ആള്‍ ആ സംഭവത്തിന്റെ ആവേശത്തിലേയ്ക്ക് ഇറങ്ങി ചെല്ലുന്നതിനെ കുറ്റം പറയുന്നില്ല. പക്ഷേ ഇന്നലെ അഭിനവ് ബിന്ദ്രയ്ക്ക് വിമാനത്താവളത്തില്‍ നല്‍കപ്പെട്ട സ്വീകരണം റിപ്പോര്‍ട്ട് ചെയ്ത ചങ്ങാതി ആവേശത്തോടേ വിളിച്ചു കൂവിയ ചളിപ്പുകള്‍ക്ക് ഒരു കണക്കുമുണ്ടായിരുന്നില്ല. മിമിക്രിക്കാരുടെ സ്ഥിരം പല്ലവിയായ അര്‍ദ്ധരാത്രിയിലെ കൂരിരിട്ട് മുതല്‍ ഈ രാത്രിയുടെ അനന്തമായ ഇരുട്ട് എന്നുവരെ ആവേശത്തില്‍ അതിയാന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.

ഈ അര്‍ദ്ധരാത്രിയുടെ കൂരിരിട്ടിലും അഭിനവ് ബിന്ദ്രയെ ഒരു നോക്കു കാണാനായി അനന്തമായി തടിച്ചു കൂടിയിരിയ്ക്കുന്ന ജന സാഗരത്തിന്റെ ആവേശം അലകടലായി ആര്‍ത്തിരമ്പുന്ന ആവേശ്വാജ്ജ്വലമായ കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിയ്ക്കുന്നത്....(തുടങ്ങിയിട്ടേ ഉള്ളൂ)

ഭാരതത്തില്‍ നിന്നും ചൈനയ്ക്കേറ്റ അതി ഭയാനകമായ പ്രഹരത്തില്‍ നിന്നും ചൈന ഇന്നിയും മുക്തി നേടിയിട്ടില്ല. ചൈനയുടെ സുവര്‍ണ്ണ താരത്തിനേറ്റ പരാജയം ഇപ്പോഴും ചൈനയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. (ഈ ഭയാനകമായ പരാജയത്തില്‍ നിന്നും മുക്തി നേടാനാകാതെ ഒളിമ്പിക്സ് തന്നെ ചൈന നിര്‍ത്തി വെയ്ക്കാന്‍ ആലോചിയ്ക്കുന്നു എന്നു കൂടി പറയാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രം.)

ലോകത്തിന്റെ നെറുകയിലേയ്ക്ക് ഭാരതത്തെ കൊണ്ടെത്തിച്ച വിജയമാണ് അഭിനവ് ബിന്ദ്ര നേടിയിരിയ്ക്കുന്നത് (പത്ത് മീറ്റര്‍ എയര്‍ റൈഫിളിലെ വിജയിയെ നിര്‍ണ്ണയിയ്ക്കാനാണ് നലുവര്‍ഷത്തില്‍ ഒരിയ്ക്കല്‍ ഒളിമ്പിക്സ് നടത്തുന്നത്!).

നൂറ്റി എട്ട് വര്‍ഷത്തെ ഒളിമ്പിക്സ് ചരിത്രത്തിനിടയ്ക്ക് ഭാരതത്തിലേയ്ക്ക് ആദ്യമായി സ്വര്‍ണ്ണമെത്തിച്ച മഹാനാണ് അഭിനവ് ബിന്ദ്ര (വ്യക്തിഗതം എന്നത് ആവേശത്തില്‍ അതിയാന്‍ അങ്ങ് വിട്ടു പോയി-പലവട്ടം).

ആധുനിക ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ ഒളിമ്പിക്സ് വേദിയില്‍ ആദ്യമായി ദേശീയ ഗാനം മുഴങ്ങി കേട്ട ദിനം. (ഹോക്കിയില്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ മുഴങ്ങി കേട്ടിരുന്നത് എന്തായിരുന്നോ എന്തോ?)

ഭാരതത്തിന്റെ കായിക ചരിത്രം ഇന്നി അഭിനവ് ബിന്ദ്രയ്ക്ക് മാത്രം സ്വന്തം. (ക്രിക്കറ്റ്, ഹോക്കി, ചെസ്സ്, ടെന്നീസ് എല്ലാം വെറും പുല്ല്)

അദ്ദേഹത്തിന്റെ തലയും വാലുമില്ലാത്ത കമന്ററി (റിപ്പോര്‍ട്ടിങ്ങ് അല്ല) അങ്ങിനെ നീണ്ടു.

ബീജിങ്ങ് ഒളിമ്പിക്സില്‍ ഭാരതത്തിന്റെ മാനം കാത്തത് അഭിനവ് ബിന്ദ്ര തന്നെ. സംശയമില്ല. പക്ഷേ എഷ്യാനെറ്റിന്റെ ഇന്നലത്തെ ആ പ്രത്യേക വാര്‍ത്താ ബുള്ളറ്റിന്‍ അഭിനവ് ബിന്ദ്രയ്ക്ക് മനസ്സിലാകുന്ന ഭാഷയില്‍ പരിഭാഷപ്പെടുത്തി അദ്ദേഹത്തെ കേള്‍പ്പിച്ചിരുന്നു എങ്കില്‍ അഭിനവ് ബിന്ദ്ര ഒറ്റ ബുള്ളറ്റ് കൊണ്ട് അത് റിപ്പോര്‍ട്ട് ചെയ്തവനെ അപ്പോള്‍ തന്നെ തീര്‍ത്തേനെ. അത്രയ്ക്ക് കേമമായിരുന്നു ഇന്നലെ രാത്രി ഏഷ്യാനെറ്റ് അഭിനവ് ബിന്ദ്രയെ പ്രത്യേക വാര്‍ത്താ ബുള്ളറ്റിനാക്കി കൊല്ലാകൊല ചെയ്തത്!