Wednesday, November 03, 2010

ജന്തു സ്നേഹത്തിന്റെ ഷാര്‍ജ്ജാ മാതൃക!

നുഷ്യനെ ആശ്രയിച്ചു ജീവിക്കുന്ന മൃഗങ്ങളില്‍ മനുഷ്യന്റെ സാമീപ്യവും സഹവാസവും ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന ജീവികളാണ് നായ്ക്കളും മാര്‍ജ്ജാരന്മാരും. മനുഷ്യ സ്നേഹം പിടിച്ച് വാങ്ങാന്‍ എപ്പോഴും ഈ ജന്തുക്കള്‍ ശ്രമിക്കാറും ഉണ്ട്. നായ്ക്കളും പൂച്ചകളും ഒരിക്കലും വന്യമൃഗത്തിന്റെ സ്വഭാവം സൂക്ഷിക്കുന്നവരല്ല. മനുഷ്യനോടൊപ്പം സഹവസിക്കാനാണ് ഇവ എപ്പോഴും ശ്രമിക്കാറ്. എങ്കിലും അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായ്ക്കളും പൂച്ചകളും മനുഷ്യന് പലപ്പോഴും അപകടങ്ങള്‍ വരുത്തി വയ്ക്കാറും ഉണ്ട്.

ഷാര്‍ജ്ജയിലെ തെരുവുകളിലും അലഞ്ഞ് തിരിയുന്ന പൂച്ചകള്‍ സര്‍വ്വസാധാരണമാണ്. എങ്കിലും, അലഞ്ഞ് നടക്കുന്ന നായ്ക്കള്‍ താരതമ്യേന ഇല്ലാ എന്നു തന്നെ പറയാം. പൂച്ചകള്‍ പക്ഷേ എവിടേയും എപ്പോഴും കാണാം. അലഞ്ഞ് തിരിയുന്ന പൂച്ചകളെ ഉണ്മൂലനം ചെയ്യുക എന്ന ഒരു തീരുമാനം അധികാരികള്‍ എടുത്താല്‍ പൂച്ച ശല്യം കുറക്കാന്‍ എളുപ്പം ഒരു പക്ഷേ ആ തീരുമാനം ആയിരിക്കാം. എന്നാല്‍ ഷാര്‍ജ്ജയിലെ ഭരണാധികാരികള്‍ എടുത്ത തീരുമാനം ഒരു ഭരണ കൂടത്തിന്റെ നന്മകളെയാണ് വിളിച്ചോതുന്നത്.

ഷാര്‍ജ്ജാ ഭരണാധികാരി ഹിസ് ഹൈനസ് ഷേക്ക് ഖാസിമിയുടെ തീരുമാനമാണ് തെരുവ് പൂച്ചകള്‍ക്ക് ആശ്രയമായി ഷാര്‍ജ്ജാ ക്യാറ്റ്സ് ആന്റ് ഡോഗ്സ് ഷെല്‍റ്റര്‍ നിലവില്‍ വന്നത്. അഭയമോ ആശ്രയമോ ഇല്ലാത്ത അവസ്ഥ... അത് മനുഷ്യനായാലും മൃഗമായാലും ഭയാനകമാണ്. ലോകം മുഴുവനും അടക്കി വാഴുന്ന മനുഷ്യന്‍ അറിഞ്ഞു കൊണ്ടും അറിയാതെയും ഈ ലോകത്തിന്റെ തുല്ല്യ അവകാശികളായ മറ്റു ജന്തുക്കളുടെ ആവാസ വ്യവസ്ഥകള്‍ ഇല്ലായ്മ ചെയ്യുകയാണ് ഒരോ നിമിഷവും ചെയ്യുന്നത്. തെരുവില്‍ ഒരു പൂച്ച കുഞ്ഞിനെ കണ്ടാല്‍ തൊഴിച്ചു തെറിപ്പിക്കുന്ന സംസ്കാരത്തില്‍ നിന്നും മനുഷ്യനെ വ്യതി ചലിപ്പിക്കാന് ആ പൂച്ച കുഞ്ഞിനും ജീവിക്കാനുള്ള അവകാശം നമ്മുക്ക് തുല്ല്യമാണ് എന്നോര്‍മ്മപ്പെടുത്തി കൊണ്ടാണ് ഷാര്‍ജ്ജാ ക്യാറ്റ് ആന്റ് ഡോഗ്സ് ഷെല്‍റ്റര്‍ പ്രവര്‍ത്തിക്കുന്നത്.

അനാഥമായി അലഞ്ഞ് തിരിയുന്ന പൂച്ചകളെ കണ്ടാല്‍ അവയെ സംരക്ഷിക്കാനായി ഒരു അഭയ കേന്ദ്രം സര്‍ക്കാര്‍ ചുമതലയില്‍ ഈ പട്ടണത്തില്‍ ഉണ്ട് എന്നോര്‍ക്കുക! ഷാര്‍ജ്ജാ ക്യാറ്റ് ആന്റ് ഡോഗ്സ് ഷെല്‍റ്ററിന്റെ 06-5453985 എന്ന നമ്പരില്‍ വിളിച്ചറിയിച്ചാല്‍ സ്കാഡ്സിന്റെ വാഹനത്തില്‍ ജീവനക്കാരെത്തി പൂച്ചകളെ പിടിച്ച് കൊണ്ടു പോയി പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തി ഭക്ഷണവും വെള്ളവും സുലഭമായി കിട്ടുന്നിടങ്ങളില്‍ തിരികെ എത്തിക്കുകയോ അല്ലെങ്കില്‍ പൂച്ചകളെ ദത്തെടുത്ത് വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേരിയ ചില നടപടി ക്രമങ്ങളിലൂടെ നല്‍കുകയോ ചെയ്യും.

പൂച്ചകള്‍ ഒരിക്കലും മനുഷ്യന് ശല്ല്യമല്ല. നമ്മുടെ വാസ സ്ഥലത്തെ എലി, പാറ്റ, പല്ലി ശല്ല്യം മുഴുവനായി തന്നെ ഒഴിവാക്കാന്‍ പൂച്ചയുടെ സാനിദ്ധ്യം കൊണ്ട് കഴിയുകയും ചെയ്യും. എലിശല്ല്യം ഒഴിവാക്കാന്‍ വിഷം വെക്കുന്ന രീതി കുഞ്ഞുങ്ങള്‍ക്കും മറ്റു വളര്‍ത്തു മൃഗങ്ങള്‍ക്കും ഉണ്ടാക്കുന്ന അപകടങ്ങള്‍ നാം തിരിച്ചറിയേണ്ടുന്നതുണ്ട്. ഒരു പൂച്ചക്കിത്തിരി സ്നേഹവും ഇമ്മിണി ഭക്ഷണവും കുറച്ച് വെള്ളവും കിടക്കാനൊരു മൂലയും കൊടുത്താല്‍ ഒരെലിയും പിന്നെ വീട്ടിനുള്ളില്‍ കടക്കില്ല!

നമ്മള്‍ കഴിച്ചു ബാക്കിയാകുന്ന ഭക്ഷണത്തിന്റെ ഒരോഹരി മതി ഒരു പൂച്ചയെ നമ്മുക്ക് ദത്തെടുത്ത് പോറ്റുവാന്‍. കച്ചറ ഡബ്ബയില്‍ തള്ളുന്ന ഭക്ഷണത്തില്‍ തലയിട്ട് മാന്തി അന്നം തേടുന്ന പൂച്ച കുഞ്ഞുങ്ങള്‍ക്ക് നുറുങ്ങ് സ്നേഹം ചേര്‍ത്ത് നമ്മുടെ ഉമ്മറത്ത് അന്നമൊരിയ്ക്കിയാല്‍ അത് നമ്മേ പോലെ തന്നെ ഈ ലോകത്ത് ജീവിക്കാന്‍ അവകാശമുള്ളൊരു ജീവിയോട് ചെയ്യുന്ന വല്ല്യ കാരുണ്യമായിരിക്കും. സ്കാഡ്സ് നമ്മേ ഓര്‍മ്മിപ്പിക്കുന്നതും ഈ വസ്തുതയാണ്.

ഒരിക്കല്‍ സ്കാഡ്സ് സന്ദര്‍ശിക്കുന്ന ഒരാളെ കാത്തിരിക്കുന്നത് ഓമനത്തം തുളുമ്പുന്ന നിരവധി പൂച്ചകളാണ്. എല്ലാം തെരുവിന്റെ സന്തതികളും. തെരുവില്‍ അലഞ്ഞ് തിരിഞ്ഞ് അന്നം തേടിയിരുന്നവര്‍ക്ക് ഷാര്‍ജ്ജാ ഷേക്കിന്റെ സമ്മാനമാണ് സ്കാഡ്സ്. മനുഷ്യത്വം മഹത്തരമാകുന്നത് ഇങ്ങിനെയുള്ള നന്മകളിലൂടെയും കൂടിയാണല്ലോ?

നവംബര്‍ അഞ്ചാം തീയതി ദത്തു ദിനമാണ്. കുഞ്ഞു പൂച്ചകള്‍ക്ക് അഭയം നല്‍കാന്‍ സന്മനസുള്ളവര്‍ക്ക് ഷാര്‍ജ ക്യാട്സ് ആന്റ് ഡോഗ്സ് ഷെല്‍ട്ടറില്‍ എത്താം. വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിമുതല്‍ വൈകിട്ട് മൂന്നു മണിവരെയാണ് പരിപാടി. കുട്ടികള്‍ക്ക് വളരെ താല്പര്യം ഉണ്ടാക്കുന്ന പരിപാടികളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. ‍

scads.ae എന്ന സൈറ്റില്‍ പോയാല്‍ മനുഷ്യ സ്നേഹത്തിന്റെ വേറിട്ടൊരു മുഖം കാണാം. ഷാര്‍ജ്ജാ ഭരണാധികാരിയും സുപ്രീം കൌണ്‍സില്‍ അംഗവുമായ ഹിസ് റോയല്‍ ഹൈനസ് ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഹൃദയ വിശാലതയുടെ നേര്‍ ചിത്രവും....

Wednesday, October 27, 2010

ആരായിരുന്നു ആ അഞ്ചെട്ടു പേര്‍?

"അമ്പ് ഏതു നിമിഷവും
മുതുകിൽ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റും
എന്റെ രുചിയോർത്ത്
അഞ്ചെട്ടു പേർ
കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതിൽ തുറന്ന്
ഒരു ഗർജ്ജനം സ്വീകരിച്ചു
അവന്റെ വായ്‌ക്ക് ഞാനിരയായി"

ആകാശം നോക്കി തോക്കുകള്‍ തുപ്പിയ ഗര്‍ജ്ജനം സ്വീകരിച്ചു ശാന്തി കവാടത്തിന്റെ വാതില്‍ തുറന്നു വൈദ്യുത സ്മശാനത്തിന്റെ വായിക്കിരയായി കവി പോയി - ഉടുപ്പിന്റെ ഇടുപ്പില്‍ തിരുകിയ കുറിപ്പില്‍ പറഞ്ഞു വെച്ചത് അക്ഷരം പ്രതി അനുവര്‍ത്തിച്ചു കൊണ്ട്!

വരികളെല്ലാം മനസ്സിലായി. പക്ഷെ തന്നെ രുചിക്കാന്‍ കൊതിയോടെ നിന്ന ആ അഞ്ചെട്ടു പേര്‍ ആരായിരുന്നു. ഒരാളെ എനിക്കറിയാം. അത് കേരളത്തിന്റെ ബഹുമാനപെട്ട സാംസ്‌കാരിക വകുപ്പ് മന്ത്രിയാണ്. ബാക്കി ആറേഴു പേര്‍? അത് ആരൊക്കെയാണ്?

ഒരിക്കലും ആരുടേയും സൗകര്യം നോക്കി ജീവിച്ചിരുന്ന ആളല്ലായിരുന്നു കവി. മരിച്ചപ്പോള്‍ എല്ലാവരുടെയും സൗകര്യം നോക്കി അഞ്ചു നാള്‍...

കൈരളിയുടെ ഒരേയൊരു മുഴു സമയ കവിയാണ്‌ തെരുവില്‍ കിടന്നു അനാഥമായി മരിച്ചത്. ബാക്കിയെല്ലാം പാര്‍ട്ട്‌ ടൈം കവികളാണ്. എന്തൊക്കെയോ ചെയ്യുന്നതിനടയില്‍ കവിതയും എഴുതുന്നവര്‍.... അയ്യപ്പന് പക്ഷെ കവിത തന്നെയായിരുന്നു ജീവിതം. കവിത കൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്തവന്‍...

അഞ്ചു നാള്‍ സാംസ്കാരിക കേരളം കനിഞ്ഞു നല്‍കിയ അനാദരവും അപമാനവും ഏറ്റു വാങ്ങി വെറും ഇറച്ചിയായി ഫ്രിഡ്ജില്‍ കിടന്ന കവിയ്ക്കു തുണയാകാന്‍ കേരളത്തിന്റെ പുകള്‍ പെറ്റ ഒരു പാര്‍ട്ട്‌ ടൈം കവിയ്ക്കും നാവു പൊന്തിയില്ല....

ഒടുവില്‍ എല്ലാര്‍ക്കും സൗകര്യം ഒത്തു വന്നപ്പോള്‍ ഇറച്ചിയെടുത്തു വെള്ളത്തിലിട്ടു ഐസ് മാറ്റി ചുറ്റും കൂടി വെടി പൊട്ടിച്ചു കുശലം പറഞ്ഞു ചുട്ടു തിന്നു - സാംസ്കാരിക കേരളം.

പക്ഷെ...
കവേ,
താങ്കള്‍ക്ക് സന്തോഷിയ്ക്കാമല്ലോ?
ഞങ്ങള്‍ മാനത്തേക്ക് വെടി വെച്ചില്ലേ?
പഞ്ചറായ സൈക്കിള്‍ വീലിന്റെ മേലെ ചുറ്റിയ പുഷ്പ ചക്രം എത്രയാ അങ്ങയുടെ നെഞ്ചത്ത്‌ കുന്നു കൂടിയേ?
ആനന്ദ ലബ്ദിക്കിനി മറ്റെന്തു വേണ്ടൂ..

Thursday, September 16, 2010

വിധിയെത്തുമ്പോള്‍....

ചിത്രം വിക്കിയില്‍ നിന്നും.
ബാബറി മസ്ജിദ് രാമജന്മ ഭൂമി തര്‍ക്ക ഭൂവിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി പതിറ്റാണ്ടാറായി നടക്കുന്ന വ്യവഹാരത്തിനു പരിഹാരമാകുമെന്ന് കരുതുന്ന കോടതി വിധി എത്താന്‍ ഇന്നി ഏതാനും ദിനങ്ങള്‍ മാത്രം. മസ്ജിദായാലും മന്ദിരമായാലും ദൈവം ഭൂമിയിലെ വിധിക്കായി കാത്തിരിക്കുന്നത് കൌതുകതരം തന്നെ. ദൈവ ചിഹ്നങ്ങള്‍ക്കായി മല്ലടിക്കുന്ന മനുഷ്യന്‍ സത്യത്തില്‍ ഈശ്വര ചൈതന്യത്തെ തന്നെയാണ് തല്ലിക്കെടുത്തുന്നത്. പ്രപഞ്ച സൃഷ്ടാവായ, സര്‍വ്വ ചരാചരങ്ങള്‍ക്കും ഉടമയായ ഈശ്വരന് രണ്ടായിരത്തി പത്ത് സെപ്റ്റംബര്‍ ഇരുപത്തി നാലാം തീയതിയില്‍ എന്തെങ്കിലും താല്പര്യമുണ്ടാകുമോ? ഈശ്വര ചിന്തകള്‍ക്കല്ലല്ലോ ഇവിടെ പ്രസക്തി. വിധിയെന്തായാലും പരാജയപ്പെടുന്നത് ഈശ്വരന്‍ തന്നെയായിരിക്കും!

ഈശ്വരന് യാതൊരു താത്പര്യവും ഉണ്ടാകാന്‍ ഒരു സാധ്യതയും ഇല്ലാത്ത സെപ്തംബര്‍ ഇരുപത്തി നാലാം തീയതി വരാന്‍ പോകുന്ന അലഹബാദ് ഹൈക്കോടതിയുടെ വിധി എങ്ങിനെയായിരിക്കും? നാലു സാധ്യതകളാണ് കാണുന്നത്.

1. 1992 ഡിസംബര്‍ ആറിനു തകര്‍ക്കപ്പെട്ട ബാബറി പള്ളി യഥാസ്ഥാനത്ത് പുനര്‍ നിര്‍മ്മിക്കുക.

2. ശ്രീരാമന്റെ ജന്മസ്ഥലമാണെന്ന് "ശാസ്ത്രീയമായി" കണ്ടു പിടിച്ചതിനാല്‍ തര്‍ക്ക സ്ഥലത്ത് രാമക്ഷേത്രം പണിയാനുള്ള നടപടികള്‍ തുടങ്ങുക.


3. തര്‍ക്ക സ്ഥലം ആര്‍ക്കും വിട്ടുകൊടുക്കാതെ അതീവ സംരക്ഷിത മേഖലയായി സൂക്ഷിക്കുക.

4. തര്‍ക്ക ഭൂമിയിലെ രാം ലാല വിഗ്രഹം "സ്വയംഭൂവായി" എന്നവകാശപ്പെടുന്ന സ്ഥലത്ത് രാമ ക്ഷേത്രവും മറുവശത്ത് മസ്ജിദും നിര്‍മ്മിക്കാനുള്ള സാധ്യതകള്‍ ആരായുക.

ഈ നാലിന സാധ്യതകളില്‍ ആദ്യ രണ്ടിനം ഭാരതത്തില്‍ വീണ്ടും അശ്ശാന്തി പരത്തും. സംഗതികള്‍ 1992 നു തുല്ല്യമല്ല ഇപ്പോഴുള്ളതും. ആഭ്യന്തര സുരക്ഷ അതീവ ദുര്‍ബലമായിരിക്കുന്ന ഒരു സാഹചര്യത്തില്‍ മറ്റൊരു കലാപം പൊട്ടിപ്പുറപ്പെടാനെ ആദ്യ രണ്ടിന വിധി ഉപകരിക്കുള്ളൂ. കാശ്മീരിലെ വിഘടന വാദികളും മാവോവാദികളും അങ്ങിനെ ഒരു സാഹചര്യത്തെ നന്നായി മുതലെടുക്കാന്‍ ശ്രമിച്ചേക്കാം. ആവണക്കെണ്ണയില്‍ കടുകിട്ട മാതിരിയുള്ള ഒരു പ്രതിരോധ മന്ത്രിയും മുംബൈ ഓഹരി വിപണി ചായുമ്പോള്‍ മാത്രം രാജ്യ സുരക്ഷയെ കുറിച്ച് വാചാലനാകുന്നൊരു ആഭ്യന്തര മന്ത്രിയും ഭരിക്കുന്നിടത്ത് നാടു കുട്ടിച്ചോറാകാനല്ലാതെ ആദ്യ രണ്ടിന വിധികള്‍ മറ്റൊന്നിനും കാരണമാകില്ല.

തര്‍ക്ക പ്രദേശം സംരക്ഷിത മേഖലയാക്കി മാറ്റുക എന്നാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാതെ വരും തലമുറയുടെ സ്വസ്ഥതകളിലേക്ക് തര്‍ക്കങ്ങളെ തള്ളിവിടുക എന്നതാണര്‍ത്ഥം. എക്കാലത്തേക്കുമായി അയോദ്ധ്യ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കും കലാപങ്ങള്‍ക്കും ഹേതുവായിരിക്കും. വരാന്‍ പോകുന്ന സര്‍വ്വ പൊതു തിരഞ്ഞെടുപ്പുകള്‍ക്കും മുന്നേ അയോദ്ധ്യയിലേക്ക് പ്രകടനങ്ങള്‍ ഉണ്ടാകാം. പ്രകടനങ്ങള്‍ കലാപങ്ങളാക്കി മാറ്റാന്‍ കഴിയുന്ന നേതൃത്വം ഉള്ളിടത്ത് ഭാരതം എക്കാലത്തും മുള്ളിന്‍ മുനയിലായിരിക്കും. അതു കൊണ്ടു അങ്ങിനൊരു വിധിയും ആശാസ്യം അല്ല!


ഒരിടത്ത് രാമ ക്ഷേത്രവും മറ്റൊരിടത്ത് മസ്ജിദും! നന്നായിരിക്കും!സങ്കുചിതമല്ലാത്തൊരു മനസ്സും ചിന്താഗതിയും മരുന്നിനു പോലും കണ്ടെത്താന്‍ കഴിയാത്ത ഭാരത മണ്ണില്‍ അങ്ങിനൊരു പരീക്ഷണത്തിനു മുതിരുന്നതിനു മുന്നേ പലവുരു ചിന്തിക്കേണ്ടിയിരിക്കുന്നു.

സെപ്തംബര്‍ ഇരുപത്തിനാലാം തീയതി കോടതി എന്തു പറഞ്ഞാലും അതൊന്നും തന്നെ പ്രായോഗികമാകാന്‍ ഇടയില്ല തന്നെ. വികാരങ്ങളെ കലാപങ്ങളാക്കാനും കലാപങ്ങളെ വോട്ടാക്കാനും വോട്ടിനെ അധികാരമാക്കാനും കച്ചകെട്ടിയിറങ്ങിയവരുടെ മുന്നില്‍ നാടും നാട്ടാരും ഈശ്വരനും പരാജയപ്പെടാതെ തരമില്ല.

പക്ഷേ കരുണീയമായ ചിലതുണ്ട്. അത് പൂര്‍ണ്ണമായും മുസ്ലീങ്ങളുടെ വിവേചന ബുദ്ധിയിലും വിശ്വാസത്തിലും അധിഷ്ടിതമാണ് താനും. ബാബറി മസ്ജിദ് തകര്‍പ്പെട്ടു എന്ന വസ്തുത ഭാരതത്തിലേയും ലോകത്തിലേയും മുസ്ലീം ജനവിഭാഗം അംഗീകരിക്കുക. മസ്ജിദുകള്‍ തകര്‍ക്കപ്പെടുക എന്നത് ലോകത്ത് ആദ്യം ഉണ്ടാകുന്ന സംഭവവും അല്ല. അക്രമികളാല്‍ തകര്‍ക്കപ്പെട്ടിട്ടുള്ള എല്ലാ മസ്ജിദുകളും അതേ സ്ഥലത്ത് അതേ പോലെ പുനര്‍ നിര്‍മ്മിക്കപ്പെട്ടിട്ടും ഇല്ല. നിര്‍ഭാഗ്യവശ്ശാല്‍ നമ്മുടെ നാട്ടിലും അങ്ങിനെ ഒരു മസ്ജിദ് തകര്‍ക്കപ്പെട്ടു. ആ സ്ഥലത്തെ ചൊല്ലി ഇന്നി തര്‍ക്കം വേണ്ടാ എന്ന് മുസ്ലീം ജനവിഭാഗം ഒറ്റക്കെട്ടായി തീരുമാനമെടുക്കുക. ബാബറി മസ്ജിദ് സൌകര്യ പ്രദമായ മറ്റൊരു സ്ഥലത്ത് നിര്‍മ്മിക്കുക. തീവ്രവാദികള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ദേശീയതയ്ക്കും മതസൌഹാര്‍ദ്ദത്തിനും മാറ്റു കൂട്ടാന്‍ ഹൈന്ദവര്‍ മസ്ജിദ് നിര്‍മ്മിക്കാന്‍ സാമ്പത്തികമായും സാമൂഹികമായും സഹകരിക്കുക! എന്തു സുന്ദരമായിരിക്കും അങ്ങിനെയൊരു തീരുമാനത്തില്‍ മുസ്ലീം ജനവിഭാഗം എത്തിച്ചേര്‍ന്നാല്‍...

ഇങ്ങിനെ ചിന്തിക്കുമ്പോള്‍ തന്നെ ഭാരത മുസ്ലീങ്ങളെ അലട്ടുന്ന ഭീതിതമായ ചില പ്രശ്നങ്ങളുമുണ്ട്. മുസ്ലീം സമൂഹം ബാബറി മസ്ജിന്റെ കാര്യത്തില്‍ മൃദ്യുല സമീപനം കൈകൊള്ളുന്നതില്‍ ഒരു പക്ഷേ വിമുഖരായിരിക്കില്ല. എന്നാല്‍ അവരെ പിടിവാശിക്കാരാക്കുന്നത് ബാഹ്യമായ മറ്റു ചില കാരണങ്ങളാണ്. പൊളിക്കപ്പെട്ട പള്ളി പുനര്‍ നിര്‍മ്മിക്കപ്പെടുക എന്നതിനുമപ്പുറം കൂടുതല്‍ ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുന്നത് തടയുക എന്ന ചിന്ത കൂടി മുസ്ലീം ജനവിഭാഗത്തെ ഭരിക്കുന്നുണ്ട്. കേസില്‍ കക്ഷികളാക്കപ്പെട്ടിട്ടുള്ള മുസ്ലീം സമുദായ സംഘടനകളും ഭാരത മുസ്ലീമുകള്‍ ഒന്നടങ്കവും ഈ ഭവിഷിത്തിനെയാണ് ഭയക്കുന്നത്.

കാശിയും വാരണാസിയും ജുമാമസ്ജിദും അജ്മീരും അടക്കം 3333 മസ്ജിദുകള്‍ സംഘപരിവാറിന്റെ ഹിറ്റ് ലിസ്റ്റില്‍ ഉണ്ട്. ബാബറി മസ്ജിദ് തകര്‍ന്നിടത്ത് അക്രമികള്‍ ലക്ഷ്യം വെച്ചതു പോലെ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടാല്‍ മറ്റു മസ്ജിദുകളും ഉന്നം വെക്കപ്പെടുകയും സാഹചര്യം ഒത്തു വരുന്നിടത്ത് തകര്‍ക്കപ്പെടുകയും ചെയ്യപ്പെടാം എന്ന് മുസ്ലീം സമൂഹം ഭയപ്പെടുന്നു. ബാബറി മസ്ജിദിന്റെ കാര്യത്തില്‍ മുസ്ലീം സമുദായം അയവില്ലാത്ത നിലപാടെടുക്കാന്‍ കാരണം ഈ ഭയമാണ്. ആ ഭയം ഒരിക്കലും അസ്ഥാനത്തല്ലാ താനും. എന്നാല്‍ ഈ ഭയത്തെയും അതിജീവിക്കാന്‍ സമുദായത്തിനു കഴിയുന്നതരത്തില്‍ ഇപ്പോഴത്തെ കോടതി ഇടപെടലുകളെ മാറ്റിയെടുക്കാന്‍ കഴിയും.

മുസ്ലീങ്ങള്‍ ബാബറി മസ്ജിദിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറാവുകയും ഇന്നി മറ്റൊരു ദേവാലയവും തകര്‍ക്കപ്പെടുകയില്ല എന്ന് ബന്ധപ്പെട്ടവരില്‍ നിന്നും സര്‍ക്കാറില്‍ നിന്നും കോടതികളില്‍ നിന്നും സമൂഹത്തില്‍ നിന്നും ഉറപ്പ് വാങ്ങി കൊണ്ട് ബാബറി മസ്ജിദ് ഹൈന്ദവ സമൂഹത്തിന്റെ പിന്തുണയോടെ ആരാധനയ്ക്ക് അനുയോജ്യമായൊരിടത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്താല്‍ ജയിക്കുന്നത് ഭാരത സംസ്കാരവും ഇന്‍ഡ്യന്‍ മുസ്ലീമുമായിരിക്കും. മൊത്തം ഭാരത ജനതയുടെ സ്നേഹവും ബഹുമാനവും ആര്‍ജ്ജിച്ച് ലോക മുസ്ലീങ്ങള്‍ക്ക് തന്നെ സഹിഷ്ണുതയുടെ പാഠം കാട്ടി കൊടുത്തു കൊണ്ട് ലോകത്തിനു തന്നെ മാതൃകയാകാന്‍ ഇപ്പോള്‍ വന്നിരിയ്ക്കുന്ന അവസരം ഉപയോഗിക്കാന്‍ ഭാരത മുസ്ലീമിനു കഴിയണം. പ്രത്യേകിച്ചും ലോകമെമ്പാടും ഇസ്ലാമും ശരീഅത്തും അങ്ങേയറ്റം തെറ്റായി വ്യാഖാനിക്കപ്പെടുന്ന വര്‍ത്തമാന കാലത്തില്‍ യഥാര്‍ത്ഥ ഇസ്ലാം സഹിഷ്ണുതയുടേയും സഹവര്‍ത്തിത്വത്തിന്റേയും സഹനത്തിന്റേയും ഊഷ്മള സ്നേഹത്തിന്റേയും മതമാണെന്ന് ലോകത്തിനു കാട്ടി കൊടുക്കാന്‍ ലോകത്തെ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങള്‍ അധിവസിക്കുന്ന രണ്ടാമത്തെ രാജ്യത്തിനു കഴിഞ്ഞാല്‍ ഈ നൂറ്റാണ്ടിനു ഭാരതം നല്‍കുന്ന ഏറ്റവും വിലപ്പെട്ട സന്ദേശങ്ങളില്‍ ഒന്നായിരിക്കും അത്.
--------------------------------------------------------------
വാസ്തവത്തിലെ വിധിയെത്തുമ്പോള്‍....

Tuesday, March 09, 2010

ബില്ലും തല്ലും!

അധികാരത്തിന്റെ മൂന്നിലൊന്ന് വനിതകള്‍ക്ക് ഭാഗം വെച്ച് നല്‍കുന്നതിനെ എതിര്‍ക്കുന്നവര്‍ ലോകസഭയില്‍ മുന്നേമുക്കാലെണ്ണം മാത്രം. പക്ഷേ വനിതാ ബില്ല് ലോകസഭയില്‍ അടിക്കടി അടിപിടിക്ക് കാരണമാകുന്നു. ബില്ല് പാസ്സാ‍ക്കപ്പെടും എന്ന് തോന്നുന്ന നിമിഷം ബില്ല് അവതരണം മുടങ്ങുന്നതില്‍ എന്തോ ദുരൂഹതയില്ലേ? മുന്നിലൊന്ന് ഭാഗം കസേരകള്‍ സ്ത്രീക്ക് നല്‍കണം എന്ന് ആഗ്രഹമുള്ള ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടീകള്‍ ഇന്ന് ഭാരതത്തില്‍ ഉണ്ടോ? ഇല്ല എന്നത് തന്നെയാണ് വസ്തുത.

വനിതാ ദിനത്തില്‍ ഭാരത സ്ത്രീത്വം ഭാരതത്തിന്റെ ഭരണ സൌധത്തില്‍ ചവിട്ടിയരക്കപ്പെട്ടു എന്നത് ഭാരത സ്ത്രീയിക്കല്ല അപമാനം. “പുരുഷന്‍” എന്ന പേരും പേറി ഇരുകാലുകളില്‍ നടക്കുന്ന ആണും പെണ്ണും കെട്ട ഒരു തരം പൂതു ജനുസില്‍ പെട്ട രാഷ്ട്രീയമാണ് നഗ്നമാക്കപ്പെട്ടത്. സ്ത്രീയുടെ മാനം കാക്കേണ്ടത് പുരുഷന്റെ ധര്‍മ്മമോ അല്ലെങ്കില്‍ ഉത്തരവാദിത്തമോ ആണ്. പുരുഷന്‍ പരാജയപ്പെടുന്നിടത്ത് സ്ത്രീക്ക് മാനഹാനി സംഭവിക്കും. രാജ്യസഭയില്‍ ഇന്ന് സ്ത്രീത്വം ഹനിക്കപ്പെട്ടെങ്കില്‍ അതിന്റെ ഉത്തരവാദികള്‍ ഭാരതത്തിലെ പുരുഷന്മാര്‍ തന്നെയാണ്.

രാജ്യസഭയില്‍ ഇന്ന് നടന്നത് നാടകമായിരുന്നില്ലേ? ചെയറിലേക്ക് കടന്നു കയറാന്‍ ശ്രമിക്കുന്ന അംഗങ്ങളെ ബലം പ്രയോഗിച്ച് മാറ്റുന്നതാണ് ഇന്നലെ വരെ നാം കണ്ട ചാനല്‍ കാഴ്ചകള്‍. രാജ്യസഭയിലും ലോകസഭയിലും നിയമസഭകളിലും എല്ലാം തല്ലുകള്‍ ഉണ്ടാകാറുണ്ട്. അപ്പോഴെല്ലാം ഉത്തരവാദപ്പെട്ടവര്‍ അതിനെ തടയുകയാണ് പതിവ്. പക്ഷേ ഇവിടെയോ?  “ഈ പേപ്പറുകള്‍ ആരെങ്കിലും ഒന്നു പിടിച്ച് വാങ്ങിച്ച് കീറി കളയൂ...” എന്ന രീതിയില്‍ ഇരിക്കുന്ന ഒരു സഭാദ്ധ്യക്ഷനും “എങ്ങിനെയെങ്കിലും ഇതൊന്നു തടസ്സപ്പെടുത്തൂ...” എന്ന നിലപാടില്‍ അക്ഷോഭ്യരായിരിക്കുന്ന സഭാംഗങ്ങളും! അംഗങ്ങളില്‍ ആരെങ്കിലും ഒരാള്‍ “മാഡത്തെ” വാക്കുകള്‍ കൊണ്ടൊന്നു തോണ്ടിയാല്‍ പോലും ചീറി കൊണ്ടു ചാടി വീഴുന്ന കാണ്‍ഗ്രസ് പുലികളോ മാവോയിസ്റ്റുകളെ ഒന്നു തോണ്ടിയാല്‍ പോലും അലറി വിളിക്കുന്ന മമതാ സംഘമോ മുല്ലപ്പെരിയാര്‍ എന്നു കേട്ടാല്‍ പിശാചിനെ കണ്ട നായയെ പോലെ അമറുന്ന കരുണാനിധി കൂട്ടരോ ഒന്നും മുരടനക്കാന്‍ പോലും ശ്രമിച്ചു കണ്ടില്ല. കാരണം അതു തന്നെ. ഈ ബില്ലവതരണം എങ്ങിനെയെങ്കിലും തടസ്സപ്പെടണം! എന്നാലോ “...ഞങ്ങള്‍ക്കീ രക്തത്തില്‍ പങ്കില്ല...” എന്ന നാട്യം മാളോകരില്‍ എത്തിക്കുകയും വേണം.

ഭാരതത്തിന്റെ അധികാരം ഭാരത സ്ത്രീക്ക് എന്നും അന്യം തന്നെ. ഭരിക്കുന്ന കോണ്‍ഗ്രസ് മുതല്‍ താഴേക്ക് എണ്ണിയാല്‍ പകല്‍ പോലെ വ്യക്തമാകുന്ന ചില സംഗതികള്‍ ഉണ്ട്. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മുപ്പത്തി മൂന്ന് ശതമാനം വനിതകള്‍ക്കായി വക വെച്ചു നല്‍കിയ കേരളത്തിലെ ഇടതു പക്ഷ കക്ഷികളില്‍ അടക്കം പാര്‍ട്ടീ തലത്തില്‍ വനിതാ പ്രാതിനിധ്യം എത്രത്തോളം ഉണ്ട്? സ്വന്തം പാര്‍ട്ടിയുടെ നേതൃസ്ഥാനങ്ങളിലോ ഉപരി സമിതികളിലോ അല്ലെങ്കില്‍ കീഴ് ഘടകങ്ങളിലോ പത്തു ശതമാനം പോലും പ്രാധിനിത്യം നല്‍കാന്‍ കഴിയാത്തവരാണ് ഇന്ന് മുപ്പത്തി മൂന്ന് ശതമാനത്തെ കുറിച്ച് പറയുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സംവരണം ചെയ്യപ്പെട്ട സീറ്റുകളില്‍ നിര്‍ത്തുവാന്‍ പോലും സ്വന്തം പ്രവര്‍ത്തകരെ ലഭിക്കുന്നവരല്ല നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍. ഒരുമാതിരി സംസാരിക്കാന്‍ അറിയുന്ന വനിതകളെ ചാക്കിട്ട് പിടിച്ച് ഭര്‍ത്താവിനേയോ മക്കളേയോ കൊണ്ട് നിര്‍ബന്ധിച്ച് മത്സരിപ്പിക്കുന്നതാണ് പതിവ്. പാര്‍ട്ടികളിലേക്ക് വനിതകളെ ആകര്‍ഷിച്ച് അവരെ നേതൃനിരയിലേക്ക് കൊണ്ടു വരുന്നതിനു ആരും ശ്രമിക്കാറില്ല. സ്വയം മുന്നിലേക്ക് വരുന്നവരോ തന്നിഷ്ടക്കാരികള്‍ ആയി ചിത്രീകരിക്കപ്പെടുകയാണ് പതിവും. അവരുടെ ഗാര്‍ഹിക ജീവിതം കുട്ടിച്ചോറാകുന്നതും പതിവ് കാഴ്ച!

രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വയം മുപ്പത്തി മൂന്ന് ശതമാനം സംവരണം വനിതകള്‍ക്ക് അനുവദിച്ചു നല്‍കിയതിനു ശേഷമല്ലേ മുപ്പത്തി മൂ‍ന്ന് ശതമാനം സംവരണത്തേ കുറിച്ച് സംസാരിക്കേണ്ടത്? എന്തിനാണ് ഈ മുപ്പത്തി മൂന്ന് ശതമാനം? ഭാരതത്തില്‍ സ്ത്രീയും പുരുഷനും തമ്മിലുള്ള അനുപാതം ഏകദേശം ഒന്നേ ഒന്ന് തന്നെയല്ലേ? അപ്പോള്‍ അമ്പതു ശതമാനം സംവരണത്തിനും അര്‍ഹരല്ലേ ഭാരത വനിതകള്‍? അല്ലെങ്കില്‍ തന്നെ എന്താനാണീ ശതമാനക്കണക്ക്? പഞ്ചായത്ത് വാര്‍ഡുമുതല്‍ ലോകസഭാ മണ്ഡലങ്ങള്‍ വരെ അങ്ങ് ഇരട്ട പ്രാധിനിത്യം ആക്കിയാല്‍ അതല്ലേ കൂടുതല്‍ നീതീകരിക്കപ്പെടുന്നത്. ഒരു പുരുഷനും ഒരു സ്ത്രീയും തിരഞ്ഞെടുക്കപ്പെടട്ടെ! അപ്പോ പിന്നെ പരാതിയില്ലല്ലോ? രാജ്യസഭയില്‍ പൊക്കണം കേട് കാട്ടുന്ന പുരുഷകേസരികളുടെ സീറ്റുകള്‍ അവിടെ ഉറച്ചു തന്നെയുണ്ടാവുകയും ചെയ്യും.

പ്രതിനിധികള്‍ മാത്രമല്ല സംവരണം ചെയ്യപ്പെടേണ്ടത്. മന്ത്രിക്കസേരകളും സംവരണം ചെയ്യപ്പെടണം. അധികാരം സ്ത്രീശാക്തീകരണത്തിന് ഇന്ധനമാകണമെങ്കില്‍ അവര്‍ വെറും കൈപൊക്കികള്‍ ആയി കസേരകളില്‍ ചടഞ്ഞ് കൂടി ഇരുന്നാല്‍ മാത്രം പോര. തീരുമാനം എടുക്കാനുള്ള, എടുക്കുന്ന തീരുമാനം നടപ്പാക്കാനുള്ള അധികാരമാണ് അവര്‍ക്ക് ലഭ്യമാകേണ്ടത്. അല്ലെങ്കില്‍ “മാഡം” കോണ്‍ഗ്രസ് അധികാരിയായതു പോലെയാകും. എല്ലാവരും എടുക്കുന്ന തീ‍രുമാനത്തിനു മേല്‍ ഒപ്പുവെക്കുക എന്ന അധികാരമാണ് ഇന്ന് സോണിയാ ഗാന്ധി കാണ്‍ഗ്രസില്‍ കയ്യാളുന്നത്. അതു കൊണ്ടാണ് ഭാരത സ്ത്രീക്ക് സമ്മാനം നല്‍കുമെന്ന് മാഡം ഉറക്കേ പ്രഖ്യാപിച്ച  ദിനത്തില്‍ ഭാരത സ്ത്രിത്വം ഭാരതത്തിന്റെ മഹനീയമായ ഭരണ കേന്ദ്രത്തില്‍ കൂട്ട ബലാത്സംഗത്തിനു വിധേയമായത്.

ഇറങ്ങി കളിച്ചത് യാദവന്മാരായിരുന്നു എങ്കിലും സാഹചര്യം ഉണ്ടാക്കി കൊടുത്തതില്‍ ഭാരതത്തിലെ എല്ലാ കക്ഷികള്‍ക്കും പങ്കുണ്ട്. മുപ്പത്തി മൂന്ന് ശതമാനം അധികാരം വീതിച്ചു നല്‍കാന്‍ കഴിയില്ല എങ്കില്‍ വേണ്ട. പക്ഷേ ഇടക്കിടെ ഭാരത സ്ത്രീയെ ഭരണ സിരാകേന്ദ്രത്തിലിട്ട് മാനഭംഗപ്പെടുത്തുന്നതെങ്കിലും അവസാനിപ്പിക്കണം! മുപ്പത്തി മൂന്ന് ശതമാനം അധികാരം വീതിച്ചു കിട്ടി എന്നുള്ളതു കൊണ്ട് ഭാരത സ്ത്രീക്ക് തുല്യ നീതി ലഭിക്കും എന്നു കരുതുന്നതും ആന മഠയത്തമാണ്. പുരുഷനെ അംഗീകരിക്കുന്നത് പോലെ സ്ത്രീയേയും അംഗീകരിക്കാന്‍ സ്ത്രീയും പുരുഷനും ഉള്‍പെട്ട സമൂഹം തയ്യാറാകുന്നതു വരെ സ്ത്രീക്ക് രണ്ടാം തരം പൌരത്വമേ ലഭിക്കുള്ളു. അധികാരം പകുത്ത് നല്‍കുന്നതിലല്ല അര്‍ഹിക്കുന്ന അംഗീകാരവും സ്ഥാനവും പരിരക്ഷയും ലഭിക്കുന്നിടത്തേ സ്ത്രീക്ക് തുല്യത നേടാന്‍ കഴിയുള്ളൂ!

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ അപമാനിക്കപ്പെട്ട ഭാരത സ്ത്രീത്വത്തിന്റെ വ്രണിത ഹൃദയത്തിനു മുന്നില്‍ ഒരു പിടി നൊമ്പരത്തി പൂക്കള്‍ അര്‍പ്പിക്കുവാനെങ്കിലും നാം ഭാരതീയര്‍ എന്ന് അടിക്കടി അഹങ്കരിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്!

Friday, February 26, 2010

വെറുപ്പിന്റെ രാഷ്ട്രീയം.

ജനായത്ത ഭരണ ക്രമത്തില്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ അധികാര സ്ഥാനങ്ങളിലെത്തിയാല്‍ അയാള്‍ പിന്നെ സമൂഹത്തിന്റെ പൊതു സ്വത്താണ് എന്നാണല്ലോ വെയ്പ്. വാര്‍ഡുമെമ്പറായാലും പ്രധാനമന്ത്രിയായാലും തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ എതിരാളിയുടെ പോലും പ്രതിനിധിയാണ് തിരഞ്ഞെടുക്കപ്പെടുന്നയാള്‍. പാര്‍ട്ടിക്കുപരി പ്രവര്‍ത്തിക്കാന്‍ പ്രതിനിധികള്‍ക്ക് കഴിയില്ല എന്ന വസ്തുത നില നില്‍ക്കേ തന്നെ നമ്മുടെ ജനായത്ത ഭരണക്രമത്തില്‍ പ്രജകളെ ഒന്നായി കാണാന്‍ പ്രതിനിധികള്‍ക്ക് കഴിയുന്നിടത്തേ ജനാധിപത്യം പൂര്‍ണ്ണതയില്‍ എത്തുകയും ഉള്ളു. ജാതി മത വര്‍ണ്ണ രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കും എന്നു പ്രതിജ്ഞയെടുത്താണ് വാര്‍ഡു തലം മുതല്‍ ജനപ്രതിനിധികള്‍ അധികാരം ഏറ്റെടുക്കുന്നതും. അതുകൊണ്ട് തന്നെ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുടേയോ പ്രസ്ഥാനത്തിന്റേയോ പ്രവര്‍ത്തകന്‍ ആണെങ്കില്‍ കൂടിയും അയാള്‍ സമൂഹത്തെ മൊത്തം പ്രതിനിധീകരിക്കാന്‍ ബാധ്യസ്ഥനാണ്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ജനായത്ത ഭരണക്രമത്തില്‍ ജനാധിപത്യത്തിന്റെ ഈ അടിസ്ഥാന തത്വം തന്നെ ബലികഴിക്കപ്പെടുന്ന കാഴ്ചയാണ് അനുദിനം നാം കാണുന്നത്.

കൊല്ലം മേയറെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി പുറത്താക്കിയതും ഇമ്മാതിരി അസ്സഹിഷ്ണതയുടെ പരിണതിയാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി പൊതുരംഗത്ത് വന്നൊരാള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവായിരിക്കുന്നിടത്തോളം എതിരാളിയുടെയോ എതിര്‍ ചേരികളുടേയോ പൊതു പരിപാടികളില്‍ പങ്കെടുക്കുന്നത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം തെറ്റായിരിക്കാം. പക്ഷേ ഒരു കോര്‍പ്പറേഷന്‍ മേയറായി പാര്‍ട്ടിക്കാരന്‍ മാറുമ്പോള്‍ പാര്‍ട്ടിക്കുപരിയായി സമൂഹത്തോടും അയാള്‍ ചരിക്കുന്ന ചുറ്റുപാടുകളോടും ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. നിരീശ്വരവാദിയാണെങ്കിലും ദേവാലയങ്ങളുടെ പൊതു പരിപാടികളിലും ഉത്ഘാടന ചടങ്ങുകളിലും ഒക്കെ മാര്‍ക്സിസ്റ്റ് പാര്‍ട്ടീ നേതാക്കന്മാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടീ നേതാക്കന്മാരും പങ്കെടുക്കുന്നതും അതു കൊണ്ട് തന്നെ.

ആര്‍.എസ്സ്.എസ്സ് എന്നത് ഭാരതത്തില്‍ നിരോധിക്കപ്പെട്ട ഒരു സംഘടനയല്ല. നിരോധിക്കപ്പെടേണ്ട സംഘടനകള്‍ നിര്‍ബാധം പ്രവര്‍ത്തിക്കുന്ന ഭാരതത്തില്‍ ആര്‍.എസ്സ്.എസ്സും നിരോധിക്കപ്പെടേണ്ട ഒരു സംഘടനയായിരിക്കാം. പക്ഷേ ഇപ്പോള്‍ നിരോധിക്കപ്പെട്ടിട്ടില്ല. അങ്ങിനെയൊരു സംഘടനയുടെ ഒരു പരിപാടിക്ക് ക്ഷണിക്കപ്പെട്ടാല്‍ ഒരു ജനപ്രതിനിധി അത് നിരസിക്കേണ്ടതുണ്ടോ? ആ ജനപ്രതിനിധി പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തെ ആര്‍.എസ്സ്.എസ്സ് എതിര്‍ക്കുന്നു എന്നത് ജനപ്രതിനിധിയായ മേയര്‍ക്ക് അവരുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിനു എങ്ങിനെ തടസ്സമാകും? ആര്‍.എസ്സ്.എസ്സ് പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടത് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവല്ല. ബഹുമാനപ്പെട്ട കൊല്ലം മേയറാണ്. സ്വാഭാവികമായും ജനപ്രതിനിധികള്‍ ഇങ്ങിനെ ക്ഷണിക്കപ്പെടാറുമുണ്ട്. വ്യവസ്ഥാപിതമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് ആര്‍.എസ്സ്.എസ്സ്. അങ്ങിനെ അല്ലെങ്കില്‍ അതിനെ നിയമം കൊണ്ട് നിരോധിക്കെണ്ടത് ഭരണ കൂടമാണ്. അത് ചെയ്യാത്തിടത്തോളം ഒരിക്കലും ആര്‍.എസ്സ്.എസ്സും അനഭിമതരാകുന്നില്ല. പോരെങ്കില്‍ ഒരിക്കല്‍ കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകളെ ഭരണത്തിലിരിക്കാന്‍ അനുവദിച്ച ഒരു പാര്‍ട്ടിയുടെ കാര്യത്തിലെങ്കിലും.

എതിര്‍ ചേരിയിലുള്ളവരുടെ ഒരു നന്മയെ നമ്മുടെ രാഷ്ട്രീയത്തിലെ മറുചേരി ഒരിക്കലും അംഗീകരിക്കാറില്ല. എപ്പോഴും എതിര്‍ചേരിയെ ചെളിവാരിയെറിയുക എന്നതാണ് നമ്മുടെ കീഴ്വഴക്കം. കെ.ആര്‍.ഗൌരിയമ്മയെ കോണ്‍ഗ്രസ്സ് സ്വാധീനമുള്ള കുട്ടനാട് വികസന സമിതി എന്ന സന്നദ്ധസംഘടന അനുമോദിച്ചതാണ് ജെ.എസ്സ്.എസ്സ് എന്ന പാര്‍ട്ടിയുണ്ടാകാന്‍ കാരണം. അനുമോദനം സ്വീകരിച്ച കെ.ആര്‍. ഗൌരിയമ്മ പാര്‍ട്ടിക്ക് അനഭിമതയായി. അവര്‍ അനഭിമതയാകാന്‍ പാര്‍ട്ടിക്ക് മറ്റുകാരണങ്ങളും ഉണ്ടാകാം. പക്ഷേ അതിന്റെയൊക്കെ തുടക്കം ആ അനുമോദനം തന്നെ ആയിരുന്നു. എതിര്‍ പാര്‍ട്ടിക്കാരിയെ അനുമോദിക്കാന്‍ കോണ്‍ഗ്രസ്സ് സ്വാധീനമുള്ള ഒരു സന്നദ്ധസംഘടന ശ്രമിച്ചതിനെ ശ്ലാഘിക്കുകയായിരുന്നില്ലേ വേണ്ടത്? എന്തു തന്നെയാ‍യാലും കെ.ആര്‍.ഗൌരിയമ്മ മികച്ച ഒരു പാര്‍ലമെന്റേറിയനും പൊതുസമ്മതിയുള്ള നേതാവും ആയിരുന്നു എന്നുള്ളത് തന്നെയല്ലേ വസ്തുത? അത് എതിര്‍ ചേരിയിലുള്ളവര്‍ അംഗീകരിച്ചാല്‍ അതിനെ ഉള്‍കൊള്ളാന്‍ സ്വന്തം പാര്‍ട്ടിക്ക് കഴിയാത്തത് നമ്മുടെ രാഷ്ട്രീയത്തിന്റെ അസ്സഹിഷ്ണുതയല്ലേ വെളിവാക്കുന്നത്? എതിര്‍ ചേരിയുടെ നന്മകളെ ഉള്‍കൊള്ളാന്‍ നമ്മുടെ പാര്‍ട്ടികള്‍ക്ക് കഴിയാറേയില്ല. സ്വന്തം പാര്‍ട്ടിക്കാരുടെ നന്മകളെ ഉള്‍കൊള്ളാന്‍ കഴിയുന്നില്ല. പിന്നല്ലേ എതിര്‍ ചേരിയുടെ. ഹല്ല പിന്നെ!

അസ്സഹിഷ്ണുതയുടെ പങ്കാളിത്തത്തില്‍ നിന്നും ഒരു രാഷ്ട്രീയ പ്രസ്ഥാനവും മോചിതമല്ല എന്നതാണ് സത്യം. കാലാകാലം ചീത്തവിളിച്ചു നടന്ന അബ്ദുല്ലകുട്ടിയും ശിവരാമനുമെല്ലാം കോണ്‍ഗ്രസ്സിനു സ്വീകാര്യമാണ്. ഒരിക്കല്‍ തങ്ങളുടെ തന്നെ പ്രസിഡന്റായിരുന്ന കെ.മുരളീധരന്‍ അസ്സ്വീകാര്യനും. കൂടെ നിന്നപ്പോള്‍ അബ്ദുല്‍ നാസര്‍ മദനിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും കാണ്‍ഗ്രസിനു സ്വീകാര്യം. അന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കും ഇടതു പക്ഷത്തിനും മദനി അസ്സ്വീകാര്യന്‍. ഇപ്പോള്‍ മദനി മറുകണ്ടം ചാടിയപ്പോള്‍ പാര്‍ട്ടികളും കളം മാറ്റി. ശ്രേയസ് കുമാ‍റിന്റെ വയനാട് ഭൂമി പുറമ്പോക്കാണെന്ന് ആദ്യം പറഞ്ഞത് ഉമ്മന്‍ ചാണ്ടിയും ഐക്യമുന്നണിയും. അന്ന് പക്ഷേ കുമാര്‍ ഇടത്തായിരുന്നു. ഇപ്പോള്‍ ശ്രേയസ്സ് കുമാറും പപ്പായും മറുകണ്ടം ചാടി. കാണ്‍ഗ്രസിനു ശ്രേയസ് കുമാറിന്റെ ഭൂമി അദ്ദേഹത്തിന്റെ തറവാ‍ട്ടു സ്വത്തുമായി! ഇന്നലെ വരെ മാര്‍ക്സിസ്റ്റായിരുന്നൊരുവന്‍ ഇന്ന് മുതല്‍ ലീഗാകുന്നു! ഇന്നലെ വരെ ലീഗായൊരുവന്‍ ഇന്നു മുതല്‍ മാര്‍ക്സിസ്റ്റാകുന്നു! ആദര്‍ശം എവിടെ? എന്ത് ആശയത്തിന്റെ പേരിലാണ് ഇവര്‍ ജനത്തെ അഭിമുഖീകരിക്കുന്നത്? ഇരട്ടത്താപ്പും കുതികാല്‍ വെട്ടും അസ്സഹിഷ്ണൂതയും കേരള രാഷ്ട്രീയത്തിന്റെ ശാപമായി മാറിയിട്ട് കാലമേറെയായി.

നയപ്രഖ്യാപന പ്രസംത്തിനു ശേഷം നിയമസഭ വിട്ടു പുറത്തേക്ക് വന്ന ഗവര്‍ണ്ണര്‍ പ്രതിപക്ഷ നേതാവിനെ അഭിവാദ്യം ചെയ്തത് എന്തോ അക്ഷന്തവ്യമായ അപരാധമായി പോയി എന്ന രീതിയിലാണ് ഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറിയുടെ പ്രതികരണം. വെറുപ്പിന്റെ രാഷ്ട്രീയം ഏറ്റവും നന്നായി ഉപയോഗിക്കുന്നവരാണ് ഭരണ കക്ഷിയുടെ സെക്രട്ടറിയും പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും എല്ലാം. ആരും ആരില്‍ നിന്നും ഒട്ടും തന്നെ വിത്യസ്ഥരല്ല.

എതിര്‍പ്പിന്റേയും അസ്സഹിഷ്ണുതയുടേയും രാഷ്ട്രീയമാണ് നമ്മുടെ നാടിനെ ഇന്ന് ഭരിക്കുന്നത്. അതിനെ രാഷ്ട്രീയം എന്നു പറയുന്നതു പോലും രാഷ്ട്രത്തോടു ചെയ്യുന്ന തെറ്റാകും. അരാഷ്ട്രീയ വാദികള്‍ രാഷ്ട്രീയം കയ്യാളുന്ന സാഹചര്യം സംജാതമായതാണ് നാട് കുട്ടിച്ചോറാകാന്‍ കാരണം. ആര്‍ക്കും ആരോടും ഒരു തരത്തിലുള്ള ഉത്തരവാദിത്തവുമില്ല. ആര്‍ക്കും ആരോടും വിധേയത്വം ഇല്ല. ആര്‍ക്കും ആരോടും സ്നേഹമോ ബഹുമാനമോ അനുകമ്പയോ ദയയോ ദാക്ഷണ്യമോ സൌഹാര്‍ദ്ദമോ ഒന്നുമില്ല. ഉള്ളത് വെറുപ്പ്, വിരോധം, അറപ്പ്, അസ്സഹിഷ്ണുത തുടങ്ങിയ വികാരങ്ങള്‍ മാത്രം! നാട് മുടിയാന്‍ പിന്നെന്തു വേണ്ടൂ....