Thursday, April 26, 2012

കടലിലെ കൊല സമവായത്തില്‍ എത്തുമ്പോള്‍....

കടലിലെ കൊല ഒത്തു തീര്‍പ്പാവുക തന്നെയാണ് രാജ്യത്തിനു മൊത്തത്തിലും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക് പ്രത്യകിച്ചും നല്ലത്. എന്തെന്നാല്‍:

1 . കുടുങ്ങി പോയ തങ്ങളുടെ രണ്ടു പൌരന്മാരുടെ മോചനത്തിന് വേണ്ടി ഇറ്റാലിയന്‍ സര്‍ക്കാര്‍ കാട്ടുന്ന ജാഗ്രത ബഹുമാനം അര്‍ഹിക്കുന്നു. ഭാരതത്തിന്റെ ഏറ്റവും പ്രധാന പെട്ട കയറ്റുമതി ഉല്പന്നം ആയ   ഭാരത പൌരന്‍ ലോകത്തിന്റെ ഏതെങ്കിലും കോണില്‍ ചെന്ന് കെണിഞ്ഞു പോയാല്‍  ഉള്ള ഗതി ഓര്‍ത്താല്‍ മതി ഇറ്റാലിയന്‍ സര്‍ക്കാര്‍ തങ്ങളുടെ പ്രജകളോട് കാട്ടുന്ന ഉത്തരവാദിത്തം മനസ്സിലാക്കാന്‍.

2 . കൊലപാതകം നടത്തണം എന്ന ഉദ്ദേശമോ പൂര്‍വ്വ വൈരാഗ്യമോ ഇറ്റാലിയന്‍ നാവികര്‍ക്ക് ഉണ്ടായിരുന്നില്ല എന്നത് കൊണ്ട് തന്നെ മനപൂര്‍വം അല്ലാത്ത നരഹത്യക്ക് കേസെടുത്തു കുറെ നാള്‍ വിചാരണ നടത്തിയിട്ട് ആര്‍ക്കു എന്ത് ഗുണം? അതിലും നല്ലത് നാഥന്‍ ഇല്ലാതായ കുടുംബത്തിനു ഒത്തു തീര്‍പ്പിന്റെ പേരില്‍ ഒരു തുക കിട്ടുക തന്നെയാണ്.

3 . ഇരു രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നത്തിന്റെ ഇടയിലേക്ക് ചൈനയും പാകിസ്താനും ഒക്കെ അഭിപ്രായം പറഞ്ഞു തുടങ്ങിയിരിക്കുന്നു. അത് രാജ്യത്തിനു ഗുണ പരം അല്ല.

4 . വെടിവെച്ചിട്ടു കടന്നു കളയാതെ  നിയമ നടപടികള്‍ക്ക് തയ്യാറായ നാവികരുടെ  നിലപാട് മാനിക്കണം. വല്ല പാകിസ്താന്‍ കപ്പലില്‍ നിന്നും ആയിരുന്നു വെടിയെങ്കില്‍ അവര്‍ നേരെ കറാച്ചിയിലേക്ക് മുങ്ങിയേനെ. പിന്നെ എന്ത് നഷ്ട പരിഹാരം എന്ത് കേസ് എന്ത് ഒത്തു തീര്‍പ്പ്.

5. ഇറ്റാലിയന്‍ നാവികര്‍ക്ക് ജയിലില്‍ നല്‍കേണ്ട പ്രത്യക പരിരക്ഷക്കുള്ള ചിലവും നികുതി പണം കൊണ്ട് തന്നെ വഹിക്കണം. വിചാരണയിലേക്കും വിധിയിലെക്കും നീണ്ടു ഒടുവില്‍ ഇരുവരെയും വെറുതെ വിടാന്‍ ആയിരിക്കും മിക്കവാറും വിധി വരിക. കാരണം എവിടെ വെച്ചാ വെടി വെപ്പുണ്ടായത് എന്ന് സംശയ ലേശമന്യ പറയാന്‍ ആര്‍ക്കും കഴിയുന്നില്ല. മാത്രം അല്ല കൊലപാതകം കരുതി കൂട്ടി അല്ലാത്തതും ആണ്. പിന്നെന്തിനാ ഈ ചിലവുകള്‍ ജനങ്ങള്‍ വഹിക്കുന്നത്?

6 . രാജ്യത്തിന്റെ പരമാധികാരം? രാജ്യ സ്നേഹം? ആര്‍ക്കും കേറി മേയാമോ? തുടങ്ങിയ ചോദ്യങ്ങള്‍.. ഇതൊക്കെ വെറും ചോദ്യങ്ങള്‍ മാത്രം. വെറും നാട്യങ്ങള്‍. ഒരിക്കലും ഉത്തരം കിട്ടാത്ത വെറും തോന്നലുകള്‍... ചൊറി കുത്തി ഇരിക്കുമ്പോള്‍ ബോറടിക്കാതിരിക്കാന്‍ ഓരോ ഭാരതീയനും സ്വയം ചോദിക്കേണ്ട ചോദ്യങ്ങള്‍. അതിനു ഇറ്റലിക്കാര്‍ എന്നാ പിഴച്ചു?

കഴിഞ്ഞ രണ്ടു മൂന്നു  ദിവസം ആയി നടക്കുന്ന ചാനല്‍ ചര്‍ച്ചകളിലും സൈബര്‍ ചര്‍ച്ചകളിലും മുഴങ്ങി കേട്ട ചില വാചകങ്ങള്‍ ആണ് താഴെ കൊടുക്കുന്നത്:

1 . ഏതൊരു വിദേശിക്കും കേറി ആരെയും കൊന്നിട്ട് നഷ്ട പരിഹാരം കൊടുത്തു രക്ഷ പെടാമോ?
2 . നഷ്ട പരിഹാരം കൊടുത്താല്‍ ഇല്ലാതായ രണ്ടു ജീവന്‍ തിരികെ കിട്ടുമോ?
3 . ഭാരത പൌരന്റെ ജീവന് ഒരു വിലയും ഇല്ലേ?
4 . ഇറ്റലിയുടെ മുന്നില്‍ ഭാരതത്തിന്റെ ആത്മാഭിമാനം പണയ പെടുത്തിയില്ലേ.
5 . സോണിയാ ഗാന്ധിയും ആര്‍ച്ച് ബിഷപ്പും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നില്ലേ?

ഈ നാലഞ്ചു  പോയിന്റുകളില്‍ ആണ് ചര്‍ച്ചകള്‍ കിടന്നു വട്ടം കറങ്ങുന്നത്. അപ്പോള്‍ സ്വാഭാവികം ആയും ചില മറു  ചോദ്യങ്ങള്‍  ഉയര്‍ന്നു വരുന്നു. അത് ഇതൊക്കെയാണ്.

1 . മരണത്തിന്റെ ഹെതുവിനു വിദേശീ സ്വദേശീ വ്യത്യാസം ഉണ്ടോ? ഇങ്ങിനെ ഒരു ചോദ്യത്തിന്റെ പ്രസക്തി നാട്ടില്‍ സ്വദേശീ കൊലപാതകീകളാള്‍ കൊല്ലപ്പെടുന്ന നിരപരാധികളുടെ കൊലകളുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതി  നിഷ്ടൂരം ആയ കൊല പാതകങ്ങളില്‍ പോലും  പ്രതികള്‍ പിടിക്ക പെടാറില്ല.  പിടിക്ക പെട്ടാല്‍ തന്നെ നല്ലൊരു വക്കീലും പത്തിരുപതു ലക്ഷം  രൂപയും ഉണ്ടെങ്കില്‍ ഏതു കൊല കേസില്‍ നിന്നും പുട്ട് പോലെ ഊരി പോരാം. കൊലപാതകം ആണ് എന്ന് കണ്ടെത്തി പക്ഷെ  തെളിയിക്കാന്‍ കഴിയുന്നില്ല എന്ന കുറിപ്പോടെ കേസ് എഴുതി തള്ളുന്നതും ഒട്ടും  പുതുമ അല്ലാതായി മാറിയിരിക്കുന്നു. അങ്ങിനെ ഓരോ നിമിഷവും നിരപരാധികള്‍ വെറുതെ കൊല്ലപ്പെടുന്നിടത്ത് ഒന്നും തന്നെ  ഇപ്പോള്‍ കാണുന്ന ആദര്‍ശത്തിന്റെയും രാജ്യ സ്നേഹത്തിന്റെയും ഒലിപ്പീരു കാണാറില്ല. കൊല്ലപ്പെട്ടവന്റെ കുടുംബം എങ്ങിനെ കഴിയുന്നു എന്ന് ആരും തിരക്കാറില്ല.

ചിന്താ വിഷ്ടയായ ശ്യാമളയില്‍ ശ്രീനിവാസനോട് സ്വാമി പറയുന്ന പോലെ "ഭാര്യ സുന്ദരി ആണെങ്കില്‍ സഹായിക്കാന്‍ ആരെങ്കിലും ഒക്കെ ഉണ്ടാകും." അത്ര തന്നെ!

2 . നഷ്ട പരിഹാരം കൊടുത്താല്‍ നഷ്ട പെട്ട ജീവന്‍ തിരികെ കിട്ടുമോ എന്ന ചോദ്യം. ഇത് വെറുതെ ഒരു വെറും ചോദ്യം. സംഭവിക്കാനുള്ളതു നിര്‍ഭാഗ്യ വശാല്‍ സംഭവിച്ചു പോയി. അതിനുള്ള പരിഹാരം നിരാലംബരായ ഒരു കുടുംബത്തിനു പിടിച്ചു നില്‍ക്കാന്‍ കിട്ടുന്ന ഏതു കാച്ചി തുരുമ്പും ആശ്രയം തന്നെ ആണ്. മറവി മനുഷ്യന്റെ മഹാ ഭാഗ്യം ആണ്. മരണ പെട്ടയാള്‍ മറവിയിലേക്ക് പോകും. പക്ഷെ ജീവിച്ചിരിക്കുന്നവര്‍ക്ക് ജീവിച്ചേ കഴിയുള്ളൂ. എങ്ങും എത്താത്ത കോടതി നടപടികള്‍ക് ഒടുവില്‍ "മനപൂര്‍വം അല്ലാത്ത കൊലപാതകം ആയതിനാല്‍ പ്രതിള്‍ക്ക് ആറു മാസം കഠിന തടവ്‌" എന്ന് കേള്‍ക്കുമ്പോള്‍ ആശ്വാസം കൊണ്ടിട്ടു എന്ത് കാര്യം? അല്ലെങ്കില്‍ തന്നെ കേസ് തള്ളി പോകാനും സാധ്യതകള്‍ നിരവധി. ആര്‍ക്കും ഒരു ഗുണവും ഉണ്ടാകാന്‍ സാധ്യത ഇല്ലാത്ത ഒരു കേസും കൂട്ടവും ആയി കുറെ നാള്‍ കൂടി ചര്‍ച്ചിക്കാം അത്ര തന്നെ.

3 . ഭാരത പൌരനു ഒരു വിലയും ഇല്ലേ?
ഈ ചോദ്യം ചോദിക്കേണ്ടത്‌ ഗള്‍ഫ് നാടുകളില്‍ ഉള്‍പ്പെടെ നാട്ടിലേക്ക് പോകാന്‍ ക്ലിയറണ്‍സിനു വേണ്ടി മോര്‍ചറികളില്‍   കാത്തു കെട്ടി കിടക്കുന്ന നിര്‍ഭാഗ്യരായ ശവ ശരീരങ്ങളോട് ആണ്. എന്ത് വിലയാണ് ഭാരത പൌരനു ഉള്ളത് എന്ന് തിരിച്ചറിയണം എങ്കില്‍ വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എമ്പസികളിലും കോണ്‍സുലേറ്റുകളിലും കുറച്ചു നേരം പോയി നിന്നാല്‍ മതി. നമ്മുടെ സര്‍ക്കാര്‍ നമ്മുക്കിട്ടിരിക്കുന്ന വില എന്തെന്ന് അറിയാം. വിദേശി കൈവെക്കുമ്പോള്‍ മാത്രം ഉയരുണ്ണ്‍ വ്യാജ മാര്‍ക്കറ്റ് വിലയാണ് നമുക്കുള്ളത്. വ്യാജ എട്ടു മുട്ടലുകളിലും ക്വോട്ടേഷന്‍ സംഘങ്ങളുടെ ആക്രമങ്ങളിലും ഒക്കെ കൊല്ലപ്പെടുന്ന സാധുക്കള്‍ക്ക് നമ്മുടെ നാട് ഇട്ടിരിക്കുന്ന വില എത്രയാണ്?   

4 . ഇറ്റലിയുടെ മുന്നില്‍ ഇന്ത്യയുടെ ആത്മാഭിമാനം പണയ പെടുത്തി.
തെറ്റ്. ഇറ്റലി ചില പാഠങ്ങള്‍ ഭാരതത്തെ പഠിപ്പിച്ചു. അതാ ശരി. സ്വന്തം പ്രജയോടു എങ്ങിനെ കൂറ് ഉണ്ടാകണം എന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ നമ്മെ നന്നായി തന്നെ ബോധിപ്പിച്ചു. കേസ് എന്താണെന്ന് നേരെ ചൊവ്വേ കോടതിയുടെ മുന്നില്‍ പോലും അവതരിപ്പിക്കാന്‍ കഴിയാത്ത നമ്മുടെ നിയമ പാലകര്‍ ഇറ്റലിയുടെ മുന്നില്‍ മാത്രം അല്ല ലോകത്തിന്റെ മുന്നില്‍ തന്നെ ആത്മാഭിമാനം കുഴിച്ചു മൂടി. അതാണ്‌ സംഭവിച്ചത്.

5 . സോണിയാ ഗാന്ധിയും ആര്‍ച്ച് ബിഷപ്പും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നില്ലേ?
ശരിയാണ്. പക്ഷെ തെറ്റ് ആരുടെതാണ്? ഭാരതത്തില്‍ ജനിച്ചു വളര്‍ന്ന ഒരു നേതാവിന് ഭാരതത്തിലെ ഭരണ കക്ഷിയുടെ തലപ്പത്ത് എത്താന്‍ കഴിയാത്തതിന് കാരണം എന്താണ്? ഭാരതത്തിലെ ഏറ്റവും സ്വാധീന ശേഷിയും ശക്തിയും ഉള്ള വ്യക്തി വിദേശ പൌരത്വം ഉള്ള ഒരാളായത് ആരുടെ തെറ്റ്? ജാതി മത സംഘടനകള്‍ക്കും സഭകള്‍ക്കും രാജ്യത്തിന്റെ ഭരണ കാര്യങ്ങളില്‍ ഇടപെടാന്‍ അവസരം ഉണ്ടാക്കിയിട്ട് പിന്നെ അലമുറ ഇട്ടിട്ടു എന്ത് കാര്യം?

കൊല്ലപെട്ടവന് തന്റെ മരണത്തിനു  കാരണം ആയതു വിദേശി എന്നോ സ്വദേശി എന്നോ വ്യത്യാസം ഇല്ല. അവന്റെ കുടുംബത്തിനു താങ്ങും തണലും ആകാന്‍ എന്തെങ്കിലും ഉപാധികള്‍ വേണം. ഒരു പരിധി വരെ സര്‍ക്കാര്‍ സഹായം അവര്‍ക്ക് ഉണ്ടാകും എങ്കില്‍ അത് മതി. കൊലപാതകിയുടെ സഹായം കൊണ്ട് ജീവിക്കുന്നതിനേക്കാള്‍ അതാണ്‌ നല്ലതും. ആ വഴിക്ക് ചര്‍ച്ചകള്‍ നടന്നിട്ടില്ല. അങ്ങിനെ ഒരു അഭിപ്രായം എങ്ങും കണ്ടതും ഇല്ല. 

നിര്‍ഭാഗ്യകരം ആയി മരണം സംഭവിച്ചു പോയി. ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും രാര്ഷ്ട്രീയത്തിനും കേസിനും അപ്പുറം ഒരു ദുരന്തം ഏറ്റു വാങ്ങിയ കുടുംബം എന്നൊരു യാഥാര്‍ത്ഥ്യം ഉണ്ട്. അവരെ സംരക്ഷിക്കാന്‍ കഴിയുക എന്നതാണ് പ്രധാനം.

ഒന്നിനും ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയും ഇല്ലാത്ത പണം ഉണ്ടെങ്കില്‍ എന്തും ചെയ്യാന്‍ കഴിയുന്ന നമ്മുടെ നീതി വ്യവസ്ഥയില്‍ ഈ കേസ് എങ്ങും എത്ത പെടാതെ  പോകുമ്പോള്‍ കഥ അവസാനിക്കുന്നത് നിരാലംബരായ കുടുംബം പിച്ച ചട്ടിയുടെ  പിറകില്‍ ഇരിക്കുന്ന ചിത്രത്തിനു മുന്നില്‍ ആകില്ല എന്നെങ്കിലും ഈ ഒത്തു തീര്‍പ്പ് കൊണ്ട് ഗുണം ഉണ്ട്.

മരിച്ചവന് ഉള്ളതല്ല ജീവിതം അത് ജീവിച്ചിരിക്കുന്നവന് ഉള്ളതാണ്.

വാക്ക് : "ഒരു കോടി ഉണ്ടെങ്കില്‍ ആര്‍ക്കും കടന്നു വന്നു ഏതൊരു ഭാരതീയനെയും കൊന്നു രസിക്കാമോ?"

മറുവാക്ക് : "കോടിയൊന്നും വേണ്ട. ഒരു പത്തിരുപതു ലക്ഷം രൂപയും നല്ലൊരു വക്കീലും  ഉണ്ടെങ്കില്‍ ഭാരതത്തില്‍ ആര്‍ക്കും ആരെയും കൊല്ലാം. പുട്ട് പോലെ ഊരി പോരാം. മാന്യനായി ജീവിക്കാം. അതാണ്‌ നാട്ടു നടപ്പ്."

Tuesday, April 10, 2012

മാര്‍ക്സിസ്റ്റ്‌ പാര്‍ടിയുടെ തൊണ്ടയില്‍ കുടുങ്ങിയ ചര്‍ദ്ദി!

വി.എസ്. അച്ചുദാനന്ദനെ മാര്‍ക്സിസ്റ്റ്‌ കമ്യുണിസ്റ്റ് പാര്‍ടിയുടെ പരമോന്നത സഭയായ പോളിറ്റ് ബ്യൂറോയില്‍ ഉള്‍പെടുത്താത് ശരിയോ തെറ്റോ എന്നുള്ളത് പൊതു സമൂഹത്തിനും താല്പര്യം ഉള്ള വിഷയം തന്നെ ആണ്. അത്  പാര്‍ടികാര്‍ മാത്രം സംസാരിച്ചാല്‍ മതിയെന്നോ മറ്റുള്ളവര്‍ ഇട പെടെണ്ട കാര്യം ഇല്ലാ എന്നോ ഒക്കെ പിണറായി പറയുന്നത് മുടി പ്രശ്നം വിശ്വാസികള്‍ മാത്രം ചര്‍ച്ച ചെയ്‌താല്‍ മതി എന്ന കാന്തപുരത്തിന്റെ അഭിപ്രയത്തോളം അല്ലെങ്കില്‍ അതിലും ഉപരി ബാലിശം ആണ്. പൊതു സമൂഹത്തിനു ചുറ്റും നടക്കുന്ന എന്തിനെ കുറിച്ചും അഭിപ്രായം പറയാനും ചര്‍ച്ചകള്‍ നടത്താനും സ്വാതന്ത്ര്യവും അവകാശവും ഉണ്ട്.

വി.എസ്. അച്ചുദാനന്ദന്‍ പാര്‍ടിയില്‍ നിന്നു തന്നെ പുറത്താക്കേണ്ട തരത്തില്‍ അദ്ദേഹം അംഗമായ പാര്‍ടിയോട് നീതി കെടും അച്ചടക്ക രാഹിത്യവും കാണിച്ച ഒരാളാണ്. അങ്ങിനെ  ഒരാളെ അതിന്റെ ഉപരി സഭയില്‍ നിന്നും മാത്രമേ ഒഴിവാക്കിയിട്ട് ഉള്ളൂ എന്നതാണ് വസ്തുത. ഏതു പാര്‍ട്ടിയില്‍ ആണെങ്കിലും വ്യക്തി പാര്‍ടിക്ക് വിധേയന്‍ ആവുക തന്നെ വേണം. കാരണം വ്യക്തി പാര്‍ടി ആയി മാറിയാല്‍ വ്യക്തി ഇല്ലാതാവുമ്പോള്‍ പാര്‍ടിയും ഇല്ലാതാകും! ഉദാഹരണം പശ്ചിമ ബംഗാള്‍ തന്നെ. അവിടെ ജ്യോതി ബസു ആയിരുന്നു പാര്‍ടി. അദ്ദേഹം കിടക്കയില്‍ ആയപ്പോള്‍ പാര്‍ടിയും കിടക്കയില്‍ ആയി. അദ്ദേഹം മരിച്ചപ്പോള്‍ പാര്‍ടിയും മരണത്തിന്റെ വാക്കിലേക്ക് എത്തി നില്‍ക്കുന്നു!

ഈ തലത്തില്‍ നിന്നും കൊണ്ട് വി.എസ്. വിഷയം പരിശോധിച്ചാല്‍ വി.എസ്. തെറ്റുകാരന്‍ തന്നെ ആണ്. വ്യക്തി ഒരിക്കലും പാര്‍ടിക് അതീതന്‍ ആകരുത്. അത് ഒരു പാര്‍ടിക്കും ഗുണകരം ആകില്ല. വ്യക്തി കേന്ദ്രീക്രിതം ആകുന്ന പാര്‍ട്ടി വ്യക്തിയുടെ അന്ത്യത്തോടെ അവസാനിക്കും. പര്ടിയെക്കാള്‍ വ്യക്തി വലുതാകുമ്പോള്‍ (അത് ഏതു പാര്‍ട്ടിയും ആകട്ടെ) ആ വ്യക്തി പാര്‍ടിയെയും കൂടെ നിര്‍ത്തി പാര്‍ടിയെയും ഒപ്പം വലുതാക്കാന്‍ ശ്രമിക്കണം. ഇവിടെ വി.എസ്.എന്ന വ്യക്തി പാര്‍ടിക്കും മുകളിലേക്ക് വളരുമ്പോള്‍ പാര്‍ടിയെ ഒപ്പം കൂട്ടാന്‍ അദ്ദേഹത്തിന് കഴിയാതെ വന്നു. അത് കൊണ്ടാണ് പാര്‍ടി ഒരു വശത്തും വ്യക്തി മറു വശത്തും ആയതു.

ഇന്ന് പാര്‍ട്ടി അനുഭവിക്കുന്ന അടിസ്ഥാന പ്രശ്നം ഐഡന്റിറ്റി  ക്രൈസിസ് ആണ്.. പാര്‍ടി എന്താണെന്ന് പാര്‍ടി കാര്‍ക്ക് അറിയാന്‍ കഴിയാത്ത അവസ്ഥ. അധികാരം എന്നത് ജനങ്ങളുടെ അംഗീകാരത്തോടെ എത്തേണ്ട ഒന്നാണ് എന്നതിന് പകരം അടവ് നയങ്ങളുടെ പിന്നാലെ പോകേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന അടിസ്ഥാന പരം ആയ പാളിച്ച. അതായത് പാര്‍ടിക്ക് സ്വയം ഒരു കേഡര്‍ സ്വഭാവത്തില്‍ നില്‍കുകയും വേണം എന്നാല്‍ അധികാരത്തിന്റെ ശീതള ച്ഛായ വിട്ടോഴിയാനും വയ്യ. ഇവിടെ വി.എസ് എന്ന ജനകീയനെ മുന്നില്‍ നിര്‍ത്തി അധികാരം പിടിക്കണം എന്നാല്‍ വി.എസ്. പാര്‍ടിക്ക് അതീതന്‍ ആകുന്നോ എന്ന സംശയവും. പാര്‍ടിക്ക് അതീതന്‍ ആകുന്നു എന്ന് കണ്ടാല്‍ പാര്‍ടിയില്‍ നിന്നും പുറത്തു കളയണം. പക്ഷെ വി.എസിന് ഉണ്ട് എന്ന് പാര്‍ട്ടിയോ അല്ലെങ്കില്‍ വി.എസ്. തന്നയോ കരുതുന്ന ജന പിന്തുണ കളയാനും വയ്യ. പക്ഷെ പാര്‍ടിയും വി.എസും അറിഞ്ഞോ അറിയാതെയോ മറന്നു പോകുന്ന ഒരു സംഗതി വി.എസിന് ലഭിച്ച ജനകീയ പരിവേഷം പാര്‍ടിയുടെ ശത്രുക്കള്‍ അദ്ദേഹത്തിന് ഉണ്ടാക്കി കൊടുത്തതാണ് എന്നതാണ്.

ഭരണത്തില്‍ ഇരുന്നപ്പോള്‍ പാര്‍ടിക്ക് എതിരേ നില്‍ക്കുന്നു എന്ന് തോന്നിയപ്പോഴാണ് ശത്രു പക്ഷം വി.എസിന് പിന്നാലെ കൂടിയത്. അത് തെറ്റായിരുന്നു എന്നും തങ്ങള്‍ ഉണ്ടാക്കി കൊടുത്ത ജനകീയ പരിവേഷം തങ്ങള്‍ക് തന്നെ വിന ആകും എന്നും തിരിച്ചറിഞ്ഞപ്പോള്‍ ആണ് വി.എസിന് എതിരേ പാര്‍ടിയുടെ ശത്രു പക്ഷം തിരിഞ്ഞത്. അപ്പോഴേക്കും പാര്‍ടിയില്‍ വി.എസ്. ആവശ്യത്തില്‍ അധികം ശത്രുക്കളെ ഉണ്ടാക്കി കഴിഞ്ഞിരുന്നു. ഇവിടെ തിരിച്ചറിയേണ്ടത്  വി.എസ്. ഒരിക്കലും നമ്മള്‍ ധരിച്ചു വെച്ചിരിക്കുന്നത് പോലെ  അത്ര സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമ അല്ല എന്നതാണ്. സസൂഷ്മം നിരീക്ഷിക്കുന്ന ഒരാള്‍ക് ഒരു തരം അവസരവാദം നിലപാടുകള്‍ അദ്ദേഹത്തിന്റെ  ജീവിതത്തില്‍ ഉടനീളം ദര്‍ശിക്കാന്‍ കഴിയും.

ഈ.എം.എസിന് എതിരേയും, കേരളം കണ്ട ഏറ്റവും മികച്ച  ജനകീയ നേതാക്കളില്‍ ഒരാളായ നായനാര്‍ക്ക് എതിരെയും ഗൌരിയമ്മക്ക് എതിരെയും ഒക്കെ ഇദ്ദേഹം സ്വന്തം കാര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.  ഗൌരിയമ്മയുടെ പുറത്തു പോക്കിനും വി.എസ്. തന്റേതായ പങ്കു വഹിച്ചിട്ടുണ്ട്‌. പിണറായിയും വി.എസും ഒരു കാലത്ത് ഒരേ തൂവല്‍ പക്ഷികള്‍ ആയിരുന്നു എന്നതും വസ്തുത ആണല്ലോ? മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ പത്രക്കാരെയും കൂട്ടി മലകയറിയതും പ്രതി പക്ഷത് ആയിരുന്നപ്പോള്‍ പറഞ്ഞതൊക്കെയും ഭരണം കിട്ടിയപ്പോള്‍ വിഴുങ്ങിയതും മകനെ കയറൂരി വിട്ടതും ഒക്കെ അദ്ദേഹത്തിന്റെ അവസരവാദത്തിന്റെയും അധികാര മോഹത്തിന്റെയും ഉദാഹരണങ്ങള്‍ ആണ്. എന്നാല്‍ ഇതിനു ഒക്കെയും അപ്പുറം അദ്ദേഹത്തെ ഇന്ന് കാണുന്ന ഇമേജ് ഉള്ള ഒരു വി.എസ്. ആക്കി മാറ്റിയത് പാര്‍ടിയുടെയും അദ്ദേഹത്തിന്റെ സ്വന്തം തന്നെയും ശത്രു പക്ഷം ആണ്.

എങ്ങിനെയും അധികാരം എന്ന നിലപാട് മൂലം ആണ് അനഭിമതന്‍ ആയ വി.എസിനെ പാര്‍ടിയില്‍ നിന്നും പുറത്താക്കാതെ അവര്‍ക്ക് പിന്നെയും പിന്നെയും  ചുമക്കേണ്ടി വരുന്നത്. പാര്‍ടി സ്വന്തം അസ്ഥിത്വം തിരിച്ചറിഞ്ഞു ദന്തഗോപുരങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക്‌ ഇടയിലേക്ക് ഇറങ്ങി ചെന്ന് ജനങ്ങള്‍ക് വേണ്ടി നില കൊണ്ട് അങ്ങിനെ സ്വാഭാവികം ആയി ആര്‍ജിക്കുന്ന ജന പിന്തുണയോടെ അധികാരത്തില്‍ എത്താന്‍ ശ്രമിക്കുന്നതിനു പകരം അടവ് നയങ്ങള്‍ക് പിറകെ പോയാല്‍ വി.എസിനെ പോലെയുള്ള ചര്‍ദ്ദി തുപ്പി കളയാതെ വായില്‍ നിറച്ചു കൊണ്ട് നടക്കേണ്ടി വരും - ഇന്നിയും.

Friday, April 06, 2012

മുസ്ലീം ലീഗ് - കേരള രാഷ്ട്രീയത്തിലെ ഫ്യുഡല്‍ മാതൃക.

മുസ്ലീം  ലീഗിന്റെ നേതാക്കന്മാരും അണികളും ജനാധിപത്യം മറക്കുന്നുവോ എന്ന് തോന്നിപോകുന്നു - ഏറ്റവും ഒടുവിലത്തെ സംഭവ വികാസങ്ങള്‍ കാണുമ്പോള്‍. ഇരുപതോളം എം.എല്‍.ഏ, മാരുള്ള പാര്‍ട്ടി ഇപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ടിയുടെ സ്വഭാവം അല്ല പ്രകടിപ്പിക്കുന്നത്. മുസ്ലീം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ്‌ ആയ പാണക്കാട് ഹൈദരാലി ശിഹാബ്  തങ്ങള്‍ ഒരു കാര്യം മൊഴിഞ്ഞാല്‍ അത്  പറഞ്ഞത് പോലെ നടന്നിരിക്കണം എന്ന നിലപാട് ജനാധിപത്യ പരമേ അല്ല. അത് സാമുദായികമോ വര്‍ഗീയമോ പോലും അല്ല. വെറും മാടമ്പിത്തരം എന്നല്ലാതെ അതിനെ മറ്റൊന്നും പേരിട്ടു വിളിക്കാന്‍ കഴിയില്ല.

ഒരു സമ്മിശ്ര സാമുദായിക  സംസ്കാരം നിലനില്‍ക്കുന്ന കേരളത്തിന്റെ  സാമുഹിക സാഹചര്യത്തില്‍ മറ്റുള്ള സമുദായങ്ങളും ഇതൊക്കെ കാണുന്നുണ്ട് എന്ന് എങ്കിലും ലീഗിന്റെ നേതൃത്വം തിരിച്ചറിയണം. മറ്റുള്ള സമുദായങ്ങളും  ജനാധിപത്യം വിട്ടു സ്വാമി പറഞ്ഞാല്‍ പറഞ്ഞതു പോലെ നടക്കണം, പിതാവ് ഒന്ന് പറഞ്ഞാല്‍ അത് നടന്നിരിക്കണം എന്ന രീതിയില്‍ ചിന്തിച്ചു തുടങ്ങിയാല്‍ പിന്നെ എന്താകും ഭൂമി മലയാളത്തിന്റെ സാമൂഹിക ജീവിതം? സ്വാമിയും പിതാവും ഒക്കെ പറഞ്ഞാല്‍ അതേ പടി നടക്കേണ്ട രീതിയില്‍ സാമുദായിക ധ്രുവീകരണം നടത്താന്‍ മറ്റു സമുദായങ്ങള്‍ക്കും കഴിയുക തന്നെ ചെയ്യുന്ന സാമൂഹിക സാമുദായിക രാഷ്ട്രീയ  ചുറ്റു പാടാണ്‌ ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്നത്. ഏറ്റവും മോശപെട്ട സാമുദായിക ധ്രുവീകരണത്തിന് ഉള്ള  ഊര്‍ജം ആണ് ഇന്ന് കുടപ്പനക്കല്‍ തറവാട്ടില്‍ നിന്നും പുറത്തേക്ക് വമിക്കുന്നതു.

അണികളോ പ്രവര്‍ത്തകരോ ഒരു ആവേശത്തിന്റെ പുറത്തു "തങ്ങള്‍ പറഞ്ഞാല്‍ അത് പോലെ സംഭവിക്കണം" എന്ന് പറയുന്നതിനെ ഒരു പരിധിവരെ വികാരപരം ആയി കണക്കാക്കാം. പക്ഷെ, ഇ.ടി. മുഹമ്മദു ബഷീറും കെ.പി.ഏ. മജീദും ഒക്കെ ഇതേ രീതിയില്‍ പ്രതികരിക്കുന്നത് ഒരു ജനാധിപത്യ സംവീധാനത്തില്‍ എത്രത്തോളം ശരിയാണെന്ന് ലീഗിന്റെ നേതൃത്വം തന്നെയാണ് ആദ്യം തിരിച്ചറിയേണ്ടത്. ഇന്നി അതല്ല സാമുദായിക ധ്രുവീകരണം തന്നെയാണ് മേപ്പടി നേതൃത്വം ശ്രമിക്കുന്നത് എങ്കില്‍ അത് തീക്കൊള്ളി കൊണ്ട് തല ചൊറിയല്‍ ആകും. മാറാട് കലാപത്തില്‍ ഉള്‍പടെ ചില സാമുദായിക സംഘര്‍ഷങ്ങളില്‍ ലീഗ് സംശയ ദ്രിഷ്ടിയില്‍ ആണ് താനും.

എത്രത്തോളം ജനാധിപത്യ മതേതര പാര്‍ടി ആണ് ലീഗ് എന്ന് ആരു പറഞ്ഞാലും പുറത്തുള്ളവര്‍ക്ക് അതൊരു മതാധിഷ്ടിത പാര്‍ടി മാത്രം ആണ്. അതിലെ ചടങ്ങുകള്‍ എല്ലാം തന്നെ മത പരം ആണ്. അതിന്റെ ഘടന മതപരം ആണ്. നേതൃത്വത്തില്‍ എവിടെയെങ്കിലും ഒരു അമുസ്ലീമിനെ കാണാനേ കഴിയില്ല. ഒരു രാമന്‍  എപ്പോഴോ ലീഗിന് കിട്ടിയ അസംബ്ലീ  സംവരണ മണ്ഡലത്തില്‍ കോണി ചിഹ്നത്തില്‍ മത്സരിച്ചിട്ടുണ്ട് എന്നത് മറക്കുന്നില്ല. അത് മറ്റു നിവര്‍ത്തി ഇല്ലാത്തത് കൊണ്ട് മാത്രം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും അമുസ്ലീം കോണി ചിഹ്നത്തില്‍ മത്സരിക്കുന്നുണ്ട് എങ്കില്‍ അതും സംവരണ മണ്ഡലങ്ങളില്‍ മാത്രം ആയിരിക്കും. അതും ഒപ്പിക്കല്‍ ആണ് എന്നതാണല്ലോ ശരി. അപ്പോള്‍ ലീഗ് ഒരു മതാധിഷ്ടിത പാര്‍ടി തന്നെ. 

ലീഗിന് അഞ്ചു മന്ത്രിയോ ആറു മന്ത്രിയോ അല്ലെങ്കില്‍ പത്ത് മന്ത്രിയോ  ഒക്കെ ആകാം. പക്ഷെ അത് ജനാധിപത്യ പരം ആയ ചര്‍ച്ചകളിലൂടെ ഉരിതിരുഞ്ഞു വരേണ്ടത് ആണ്. അല്ലാതെ അതിന്റെ നേതാവ് ഒന്ന് പറഞ്ഞാല്‍ അത് പോലെ ജനാധിപത്യ കേരളം അനുസരിക്കണം എന്ന് പറയുന്നതിനെ ഒരു വിധത്തിലും അംഗീകരിക്കാന്‍ കഴിയില്ല.

ലീഗ് ഒരു മതേതര രാഷ്ട്രീയ പാര്‍ടി ആണ് എന്ന് അതിന്റെ അനുഭാവികളും പ്രവര്‍ത്തകരും നേതാക്കളും പറയുന്നിടത്തോളം എങ്കിലും ലീഗിന്റെ നേതാവായ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ക്കു കെ.ആര്‍. ഗൌരി അമ്മ, എം.വി. രാഘവന്‍, ഷിബു ബേബി ജോണ്‍, ആര്‍. ബാല കൃഷ്ണ പിള്ള, കെ.എം. മാണി തുടങ്ങിയ നേതാക്കന്മാരെക്കാള്‍ എന്തെങ്കിലും പ്രാധാന്യം ഉള്ളതായി കാണാന്‍ കഴിയില്ല. അല്ലാതെ കേരള മുസ്ലീങ്ങളുടെ ആത്മീയ നേതാവ് ആണ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ എന്നാണു പറഞ്ഞു വരുന്നത് എങ്കില്‍ ഒരു ജനാധിപത്യ മതേതര രാഷ്ട്രീയ പാര്‍ടി എന്ന് അവര്‍ പറയുന്ന ലീഗിന്റെ നേതൃത്വത്തില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞു നില്‍ക്കണം.


ഒരു മതാധിഷ്ടിത പാര്‍ടി അവസരത്തിനൊത്ത് മതത്തെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നതാണ് ലീഗിന്റെ രീതി. അത് ഓന്തിന്റെ നിറം മാറുന്ന പോലെ  തരാതരം മതാധിഷ്ടിത പാര്‍ടിയും ആകും പിന്നെ മതേതര പാര്‍ടിയും ആകും. ലീഗിന്റെ സമ്മേളനങ്ങള്‍ എല്ലാം മത ചിഹ്നങ്ങള്‍ നിറഞ്ഞത്‌ ആണ്. അല്‍ ഫാതിഹയില്‍ തുടങ്ങി സ്വലാത്തില്‍ അവസാനിക്കുന്ന സമ്മേളനങ്ങള്‍. വിളക്കു തെളിയിച്ചു  ഉത്ഘാടനം നടത്താന്‍ തയ്യാറാകാത്ത മന്ത്രി മാരുടെ നിലപാടുകള്‍. ചെയ്തികള്‍ എപ്പോഴും മതപരം. പ്രസംഗം ജനാധിപത്യ മതേതരം. ആയിരം തവണ ലോകത്തെ നശിപ്പിക്കാന്‍ തക്ക വണ്ണം ശക്തിയുള്ള ആറ്റം ബോംബുകളുടെ മുകളില്‍ കയറി ഇരുന്നു ആറ്റം ബോംബുകള്‍ നിരോധിക്കണം എന്ന് പറയുന്ന അമേരിക്കന്‍ നിലപാട് പോലെ ആണ് ലീഗിന്റെ വര്‍ഗീയതക്ക് എതിരെയുള്ള പ്രസംഗം. പേര് കൊണ്ടും പ്രവര്‍ത്തി കൊണ്ട് കേരളത്തിലെ ഏറ്റവും വര്‍ഗീയം ആയ പാര്‍ടി ലീഗ് തന്നെ ആണ്.

ലീഗിന്റെ പ്രസിഡണ്ട്‌ മറ്റേതൊരു രാഷ്ട്രീയ പാര്‍ടിയുടെ പ്രസിഡന്റിനെയും പോലെ ഒരാള്‍ ആണ്. അതില്‍ കൂടുതല്‍ എന്തെങ്കിലും ആണെന്ന തോന്നല്‍ പൊതു സമൂഹത്തില്‍  സ്വയം ഉണ്ടാക്കാന്‍ ആണ് ആ പാര്‍ട്ടിയുടെ നേതൃത്വം എപ്പോഴും  ശ്രദ്ധിക്കുന്നത്. 
കുടപ്പനക്കല്‍ തറവാട്ടിലെ മാറി മാറി വരുന്ന പ്രഭുക്കന്മാര്‍ കല്‍പ്പിക്കും, ബാക്കിയുള്ളവര്‍ അനുസരിക്കും. ലീഗിലെ  ആ രീതി ഇപ്പോള്‍ ഭരണത്തിലും അടിച്ചേല്‍പ്പിക്കാന്‍ ആണ് ലീഗിന്റെ നേതൃത്വം ശ്രിമിച്ചു കൊണ്ടേ ഇരിക്കുന്നത്.

നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമ്പോഴോ  തര്‍ക്കങ്ങള്‍ വരുമ്പോഴോ ഹൈകമാന്റിന്റെ അല്ലെങ്കില്‍ പോളിറ്റ് ബ്യൂറോയുടെ അല്ലെങ്കില്‍ സംസ്ഥാന സമിതിയുടെ തീരുമാനത്തിന് വിട്ടു എന്നാണു ഏതൊരു രാഷ്ട്രീയ പാര്‍ടിയും പറയുന്നത്. ഇവിടെ ലീഗിന്റെ കാര്യത്തില്‍ "അത് പാണക്കാട് തങ്ങളുടെ തീരുമാനത്തിന് വിട്ടു" എന്നാണു. തീരുമാനങ്ങള്‍  എല്ലാം ഒരാള്‍ക്ക്‌ എടുക്കാന്‍ കഴിയും എങ്കില്‍ പിന്നെ  ലീഗില്‍ എവിടെയാണ് ജനാധിപത്യം. ഒരു സമൂഹത്തിന്റെ തീരുമാനം  ഒരാള്‍ എടുക്കുന്നത് ഒരു തരം ഫ്യൂടലിസം തന്നെ അല്ലെ?


ഇപ്പോള്‍ കാര്യങ്ങള്‍ കുറെ കൂടി മോശം ആയിരിക്കുന്നു. മുഹമ്മദാലി ശിഹാബ് തങ്ങളുടെ കാലം വരെ കുടപനക്കല്‍ പ്രഭു പറയുന്നത് പോലെ ആയിരുന്നു ലീഗിലെ ജനാധിപത്യം. പക്ഷെ ഇപ്പോള്‍ ഹൈദരാലി ശിഹാബ് തങ്ങള്‍ എന്ന പാവയെ മുന്നില്‍ നിര്‍ത്തി കുഞ്ഞാലി കുട്ടിയാണ് എല്ലാം നിയന്ത്രിക്കുന്നത്‌ എന്നതാണ് വസ്തുത. വേണ്ട വിധം പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെ ഉപയോഗിക്കാന്‍ കുഞ്ഞാലി കുട്ടിക്ക് നന്നായി കഴിയുന്നും ഉണ്ട്. ഇതിന്റെ കാരണം മറ്റൊന്നും അല്ല. ഹൈദരാലി ശിഹാബ് തങ്ങളുടെ ഭരണ പരം ആയ പരിചയ കുറവ് തന്നെ. 

മുഹമ്മദ്‌ ആലി ശിഹാബ് തങ്ങള്‍ക്കു ഉണ്ടായിരുന്നു എന്ന് അവര്‍ കരുതുന്ന വിശാലം ആയ ജനകീയ പിന്തുണ (ഏറ്റവും കുറഞ്ഞത്‌ കൊല്ലം ജില്ലയില്‍ എങ്കിലും  അങ്ങിനെ ഒന്ന് കണ്ടിട്ടില്ല കേട്ടോ) "ശിഹാബ്" എന്ന പേരിലൂടെ നിലനിര്‍ത്താന്‍ ആണ് ലീഗ് ശ്രമിച്ചത്. അത് അല്ലാതെ കേരള രാഷ്ട്രീയത്തില്‍ പുതിയ തങ്ങള്‍ക്കു എന്ത് പാരമ്പര്യം ആണ് ഉള്ളത്? ലീഗിന്റെയോ യൂ,ഡീ.എഫിന്റെയോ അല്ലെങ്കില്‍ കേരളത്തിന്റെ മുഖ്യ ധാരാ രാഷ്ട്രീയതിന്റെയോ പൊതു വേദികളില്‍ എവിടെ എങ്കിലും പുതിയ പാണക്കാട് തങ്ങളെ മുമ്പ് കണ്ടിട്ടുണ്ടോ?

ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളും തര്‍ക്കങ്ങളും അവകാശ വാദങ്ങളും ഒക്കെ രണ്ടു രാഷ്ട്രീയ പാര്‍ടികള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് അപ്പുറത്തേക്ക് സാമുദായികവും വര്‍ഗീയവും ആയ തലത്തിലേക്ക് നീളാന്‍ കാരണം ലീഗിന്റെ മതാധിഷ്ടിത ഘടനയാണ്. രാഷ്ട്രീയം ചര്‍ച്ച ചെയ്യപെടുന്നതിനു പകരം കാര്യങ്ങള്‍ മതപരവും സാമുദായികവും വര്‍ഗീയവും ഒക്കെ ആകുന്നതു കേരളത്തില്‍ ദൂര വ്യാപകം ആയ ദുരന്തങ്ങള്‍ക്ക് കാരണം ആകും.

ഒരു സാമുദായിക പാര്‍ടിയുടെ പിടിവാശിക്ക്‌ വഴങ്ങി  ഒരാളെ മന്ത്രിയാക്കാന്‍ വേണ്ടി സ്പീക്കറെ വരെ അവമതിക്കാന്‍ കഴിയുന്ന തരത്തിലേക്ക് കേരളത്തിലെ മുഖ്യ ധാര രാഷ്ട്രീയ പ്രസ്ഥാനം അധപതിച്ചു എങ്കില്‍ അതിനു കാരണം കേരളം അത്രത്തോളം സാമുദായികം ആയി ധ്രുവീകരിക്കപെട്ടു കഴിഞ്ഞു എന്നതാണ്. മുസ്ലീം ലീഗിന്റെ വളര്‍ച്ച മുലീം ലീഗ് എന്ന രാഷ്ട്രീയ പാര്‍ടിയുടെ വളര്‍ച്ച അല്ല കാണിക്കുന്നത്. കേരള മുസ്ലീങ്ങളിലെ ഒരു വിഭാഗത്തെ രാഷ്ട്രീയം ആയി ഉപയോഗിക്കാന്‍ ഉള്ള ശ്രമത്തിന്റെ വിജയം ആണ് അത് . മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മുസ്ലീം സാമുദായിക ധ്രുവീകരണം. അല്ലാതെ ഒരു രാഷ്ട്രീയ പാര്‍ടിയുടെ വിജയം ആയി അതിനെ കാണാന്‍ ശ്രമിക്കുന്നതാണ് കോണ്‍ഗ്രസിന്റെയും യൂ.ഡി.എഫിന്റെയും പരാജയവും.

ഒരു ഫ്യൂഡല്‍ പാര്‍ടിയുടെ പിടിവാശിക്ക്‌ മുന്നില്‍ കേരള രാഷ്ട്രീയം തല കുനിക്കരുത്. അത് പ്രബുദ്ധ കേരളത്തിന്റെ യശസ്സിനു കളങ്കം ചാര്‍ത്തും. ഇപ്പോള്‍ തന്നെ സാമുദായിക സംഘടനകളുടെ നീരാളി പിടുത്തതിലേക്ക് അകപെട്ടു കഴിഞ്ഞിരിക്കുന്ന കേരള രാഷ്ട്രീയം കൂടുതല്‍ അപകടകരം ആയ തലത്തിലേക്ക് കൊണ്ട് പോകാനേ ലീഗിന്റെയും കൊണ്ഗ്രസിന്റെയും ഇപ്പോഴത്തെ നിലപാടുകള്‍ കൊണ്ട് കഴിയുള്ളൂ. ഇത് ജനാധിപത്യത്തിനു ഒട്ടും ഗുണകരം അല്ല തന്നെ.

Friday, December 23, 2011

പഞ്ചവടിപ്പാലം ഓര്‍മ്മ പെടുത്തുന്നത്.


 1984  മോഡല്‍ സിനിമ.
നാട്ടിന്റെയും നാട്ടാരുടേയും നാട്ടു കള്ളന്മാരുടെയും കരിഞ്ചന്തക്കാരുടെയും കഥ. കെ.ജി. ജോര്‍ജ്ജ് അന്ന് പറഞ്ഞു വെച്ചത് കേരളത്തിനു എക്കാലത്തേക്കും വേണ്ടിയുള്ള കഥ തന്നെ.

മുല്ലപ്പെരിയാറിന്റെ പേരില്‍ ഒഴുക്കപ്പെടുന്ന മുതല കണ്ണീര്‍  പഞ്ചവടിപ്പാലത്തെ വീണ്ടും ഓര്‍മ്മയിലേക്ക് കൊണ്ട് വരുന്നു.

ദുശാസനക്കുറുപ്പ്, മണ്ഡോദരിയമ്മ, ശിഖണ്ഡിപ്പിള്ള, യൂദാസ് കുഞ്ഞ്,  ബറാബാസ്, അനാര്‍ക്കലി, അവറാച്ചന്‍, സ്വാമി, ആബേല്‍, രാഹേല്‍, ഇസഹാക്ക്, തരകന്‍, ജഹാംഗീര്‍, കാതരോയന്‍, പൂതന, അങ്ങിനെ മിക്കവാറും വെള്ളിത്തിരയില്‍ മുപ്പതാണ്ട് മുന്നേ മിന്നി മറഞ്ഞ കഥാ പാത്രങ്ങള്‍ ഒക്കെയും ഇന്ന് മുല്ലപ്പെരിയാറിന്റെ വേദിയില്‍ പുനര്‍ജ്ജനിച്ചിരിക്കുന്നു.

ദേണ്ടെ ദുശ്ശാസന കുറുപ്പ് കത്തിക്കയറുകയാണ്...


അങ്ങിനെ പാലം...
സോറി അണക്കെട്ട് അപകടത്തില്‍ ആയിക്കഴിഞ്ഞു.

അഴിമതിയുടെ അക്ഷയ ഖനിയാണ് തുറക്കപ്പെടാന്‍ പോകുന്നത്. 

ഇന്നി  ബറാബസിന്റെ ഊഴം.അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം...ഒരു കറുത്ത വാവിന്റെ അകലത്തില്‍  ബറാബസ് ഉണ്ട്. ഏതു നിമിഷം  വേണമെങ്കിലും ബറാബസ് കാത്തിരിപ്പ് അവസാനിപ്പിച്ചേക്കാം....

പാലം... സോറി..
അണക്കെട്ട് അപകടത്തില്‍ ആണ്. പക്ഷെ ഒഴുകി പോകുന്ന ജീവനുകള്‍ അല്ല ഇപ്പോള്‍ ഒഴുക്കപ്പെടുന്ന  മുതല കണ്ണീരിന്റെ ഹേതു. അത് അനന്തമായ അഴിമതിയുടെ വാതായനങ്ങള്‍ തുറക്കപ്പെടുന്നത് കാണുമ്പോള്‍ ഉണ്ടാകുന്ന ആനന്ദ കണ്ണീര്‍ ആണ്.

ഈശ്വരാ രക്ഷിതോ... യൂദാസ് കുഞ്ഞന്മാരുടെ ഒറ്റില്‍ നിന്നും - ഈ തുണ്ട് ഭൂമിയെ!

Monday, December 19, 2011

ഗീബത്സിന്റെ ജാര സന്തതികള്‍ !


ഗീബല്സ്  ആത്മ ഹത്യ ചെയ്തത്   മക്കള്‍ ആറു പേരെ സയനൈഡില്‍ അവസാനിപ്പിച്ചു ഭാര്യ മഗ്ദയെ വെടിവെച്ചു  കൊന്നിട്ടാണ്. ഗീബത്സിന്റെ പരമ്പര അതോടെ അന്ന് അഡോള്‍ഫ് ഹിട്ലരിനോടൊപ്പം ചത്തൊടുങ്ങി എന്ന് ചരിത്രം. പക്ഷെ ഗീബത്സിന്റെ സന്തതി പരമ്പര ഇന്നും ജീവിച്ചിരിക്കുന്നു. ഇങ്ങു കൊച്ചു കേരളത്തില്‍...  അത് പക്ഷെ ഗീബത്സിന്റെ ജാര സന്തതി  പരമ്പര ആണെന്ന് മാത്രം.

നാസി ജര്‍മനയില്‍ ഹിട്ലരുടെ എല്ലാ കൊള്ളരുതായ്മകള്‍ക്കും വെള്ള പൂശുകയായിരുന്നു അദ്ദേഹത്തിന്റെ പ്രോപ്പഗണ്ടാ   മിനിസ്ടര്‍ ആയിരുന്ന  ഗീബല്സില്‍ നിക്ഷിപ്തം ആയിരുന്ന കര്‍ത്തവ്യം. "ഒരു കളവു പല  വട്ടം പറഞ്ഞാല്‍ അത് സത്യം ആയി മാറും" എന്ന ലോക തത്വത്തിന്റെ ഉപജ്ഞാതാവ്.  പക്ഷെ മലയാളക്കരയില്‍  ഗീബത്സിന്റെ ജാര സന്തതി പരമ്പര തിമിര്‍ത്താടുകയാണ്. പത്തു തവണ പറഞ്ഞാല്‍ ഏത് കളവും ഇന്ന് ഭൂമി മലയാളത്തില്‍ സത്യം ആയി മാറും. ഓരോ നേതാവും ഓരോ  പാര്‍ട്ടിയും  ഓരോ പ്രോപ്പഗണ്ടാ മിനിസ്ടരും ആണ്. കളവുകള്‍ മാത്രം പറഞ്ഞു കൊണ്ടിരിക്കുന്ന, തെറ്റാണു ചെയ്യുന്നത് എന്ന് പൂര്‍ണ വിശ്വാസം ഉള്ള കാര്യങ്ങള്‍ പോലും ഒരിളിപ്പുമില്ലാതെ,  ജനങ്ങള്‍ക്ക്‌ വേണ്ടി എന്ന് ആണയിടാന്‍ കഴിയുന്ന ഗീബത്സിന്റെ ജാര സന്തതികള്‍...

മുഖ്യ മന്ത്രി മുതല്‍ പ്രതി പക്ഷ നേതാവ് വരെ ഒരെണ്ണം പോലും സത്യം പറയില്ല. എല്ലാവരും എപ്പോഴും ജനപക്ഷത്ത് ആണ് എന്ന വ്യജേന നാടിന്റെ നന്മകളെ ഊറ്റി കുടിക്കും. ജനമോ എപ്പോഴും മറു പക്ഷത്തും. ജനപക്ഷത്തു നില്‍ക്കുന്ന ഏതെങ്കിലും ജനകീയന്‍ ഉണ്ടെങ്കില്‍ അവനെ ഗീബല്സീയന്‍ സിദ്ധാന്ധത്തില്‍ മുക്കി കൊല്ലും. അണികള്‍ തെരുവില്‍ തല്ലി മരിക്കും. അഴിമതിയില്‍, പെണ്‍ വാണിഭത്തില്‍, വ്യാജ  വാറ്റില്‍, കൊട്ടേഷന്‍ സംഘങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ എല്ലാം ഒറ്റ കെട്ടും. എപ്പോഴും ഭരണ പ്രതിപക്ഷ കക്ഷികളുടെ ഒരു അധോലോക രാഷ്ട്രീയ അടിത്തറയില്‍ ആണ് മുഖ്യ ധാര രാഷ്ട്രീയം കെട്ടിപ്പടുത്തിരിക്കുന്നത്. പുറമേ നിന്ന് നോക്കിയാല്‍ പരസ്പരം കടിച്ചു കീറാന്‍ വെമ്പല്‍ കൊള്ളുന്ന പ്രത്യായ ശാസ്ത്രങ്ങള്‍. പക്ഷെ അഴിമതിയുടെയും അവമതിയുടെയും ചൂഷണത്തിന്റെയും ജനദ്രോഹത്തിന്റെയും  കാര്യത്തില്‍ എല്ലാ കൊടികളെയും നേതാക്കന്മാരെയും  കൂട്ടി യോജിപ്പിക്കുന്ന ഒരു അദൃശ്യ ചങ്ങല കേരള രാഷ്ട്രീയത്തെ ചൂഴ്ന്നു നില്‍ക്കുന്നു. അത് ഏറ്റവും ഒടുവില്‍ വെളിവാക്ക പെട്ടത് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആണ് താനും.

ചപ്പാത്തെ  സമരം മുഖ്യ ധാര രാഷ്ട്രീയക്കാര്‍ ഏറ്റെടുത്തതിനു ശേഷം പെട്ടെന്ന് സമരത്തിന്റെ ഗതി മാറിയത് ജയലളിത ഒരു പ്രസ്താവന ഇറക്കിയതിനു ശേഷം ആണ്. കമ്പത്തും തേനിയിലും ഉള്ള കേരള നേതാക്കന്മാരുടെ ഭൂ സ്വത്തിന്റെ വിവരം പുറത്തു വിടും എന്ന ഭീഷണിക്ക് ശേഷം സമരങ്ങളുടെ ഗതി മാറി. കേരള സര്‍ക്കാരിന്റെ നില നില്പ് തന്നെ അപകടത്തില്‍ ആക്കാന്‍ തക്ക ശേഷിയുള്ള പിറവം ഉപ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ഇടതു പക്ഷത്തിനു വ്യക്തമായ മേല്‍കൈ ലഭിക്കാന്‍ കഴിയും ആയിരുന്ന മുല്ലപ്പെരിയാര്‍ സമര മുഖത്ത്  നിന്നും പിന്മാറാന്‍ തയ്യാറാണെന്ന് സര്‍വ്വ കക്ഷി സംഘം പ്രധാന മന്ത്രിയെ കണ്ടപ്പോള്‍ ആദ്യം പറഞ്ഞത് പിണറായി വിജയന്‍ ആണ്. തുടര്‍ന്ന് സര്‍വ്വ കക്ഷി സംഘത്തില്‍ പെട്ട എല്ലാവരും അതേറ്റു പിടിച്ചു. പ്രധാന മന്ത്രിയില്‍ നിന്നും വ്യക്തമായ  ഒരു ഉറപ്പും ലഭിക്കാതെ തിരിച്ചു പോരും വഴി ഉമ്മന്‍ ചാണ്ടി പറഞ്ഞത് പ്രധാന മന്ത്രി ഉടന്‍ പ്രശ്നത്തില്‍ ഇടപെടും എന്നാണ്. അങ്ങിനെ അല്ല എന്ന് കൃത്യം ആയി അറിയാവുന്ന പ്രതിപക്ഷത്തെ ഒരാള്‍ പോലും ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയെ എതിര്‍ത്തില്ല. സത്യത്തോട് പുല ബന്ധം പോലും ഇല്ലാത്ത ഒരു സംഗതിയെ സത്യം ആയി അവതരിപ്പിച്ച മുഖ്യ മന്ത്രിയുടെ  ഗീബല്സീയന്‍ പ്രസ്താവനയെ മറ്റെല്ലാ ഗീബല്സുകളും കൈടിച്ചു അങ്ങീകരിക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ജയലളിത തന്റെ പ്രസ്താവനയില്‍ ഉറച്ചു നിന്ന് കൊണ്ട് കേരള ഭൂ ഉടമകളുടെ പേര് വിവരം പ്രഖ്യാപിച്ചാല്‍ തങ്ങള്‍ക്കുണ്ടാകുന്ന നഷ്ടത്തെ കുറിച്ച് കൂട്ടായി ചര്‍ച്ച ചെയ്യാനുള്ള അവസരമാക്കുക ആയിരുന്നു ദില്ലി യാത്രയുടെ രഹസ്യ അജണ്ട എന്ന് തോന്നുന്ന തരത്തില്‍ ആയിരുന്നു സമരത്തിനുണ്ടായ വഴിത്തിരുവുകള്‍.

ഓരോ പാര്‍ട്ടികളും കമ്മിറ്റി കൂടിയതിനു ശേഷം സെക്രട്ടറിയോ പ്രസിടെണ്ടോ വിളിച്ചു കൂട്ടുന്ന പത്ര സമ്മേളനങ്ങളില്‍ ഓരോ തവണയും കേള്‍ക്കുന്നത് ഗീബല്സീയന്‍ ഗീര്‍വാണങ്ങള്‍  ആണ്. പരസ്പരം കണ്ടാല്‍ മുഖം തിരിച്ചു നടക്കുന്ന നേതാക്കന്മാര്‍ ഒരുമിച്ചിരിന്ന് കൂടുന്ന മീറ്റിങ്ങുകളില്‍  ആദ്യമത്യാന്തം തൊഴുത്തില്‍  കുത്തും തമ്മിലടിയും ആയിരിക്കും. എന്നാല്‍ വെളുക്കെ ചിരിച്ചു കൊണ്ട് പത്രക്കാരോട് പറയുക ഒറ്റ കെട്ടായി തീരുമാനം എടുത്തു എന്നും. എടുത്ത തീരുമാനങ്ങള്‍ ഒരു പക്ഷെ ചര്‍ച്ചക്ക് പോലും വന്നിട്ടുണ്ടാവില്ല.

ജനാധിപത്യ വ്യവസ്ഥിതിയില്‍ എല്ലാം അറിയേണ്ടുന്നത് പ്രജകള്‍ തന്നെയാണ്.  ജനാധിപത്യ പാര്‍ട്ടികള്‍ നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും പാര്‍ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടിയല്ല. ജനങ്ങള്‍ക്ക്‌ വേണ്ടിയാണ്. ഓരോ പാര്‍ടിയുടെയും ആശയങ്ങളും സന്ദേശങ്ങളും ജനങ്ങളിലേക്ക് എത്തിക്കുകയും ജന നന്മക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ആണ് ഓരോ പാര്‍ടി പ്രവര്ത്തകന്റെയും ധര്‍മം. അത് കൊണ്ഗ്രെസ്സ് ആയാലും കമ്മ്യുണിസ്റ്റ്  ആയാലും സംഘപരിവാര്‍ ആയാലും ലീഗ് ആയാലും അങ്ങിനെ തന്നെ. പക്ഷെ ഇപ്പോഴും പാര്‍ട്ടികള്‍ക്ക് ഉള്ളില്‍  നടക്കുന്ന സംഗതികളും ചര്‍ച്ചകളും ജനങ്ങളില്‍ നിന്നും ഒളിച്ചു വെച്ച് ജനത്തെ സുഖിപ്പിക്കുന്ന  പ്രസ്താവനകള്‍ ആണ്  ഓരോ പാര്‍ട്ടിക്കാരും  നടത്തികൊണ്ടിരിക്കുന്നത്.

കണ്ടാല്‍ മുഖം തിരിക്കുന്ന നേതാക്കന്മാര്‍ നിറഞ്ഞ,  അഭിപ്രായങ്ങള്‍ക്ക് അജഗജാന്തരം  ഉള്ള സി.പി.എമ്മില്‍ വിഭാഗീയത ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന്  നിര്‍ലജ്ജം പത്രക്കാരോടും ജനത്തോടും പറയും. പക്ഷെ സി.പി.എമ്മില്‍ വിഭാഗീയത ഇല്ലാത്തതു കളവു പറയുന്ന കാര്യത്തില്‍ മാത്രമാണെന്ന് ഇന്ന് ഓരോ സാധാരണ കാരനും അറിയാം.

ലീഗിന്റെ പാര്‍ടി സമ്മേളനത്തിന് ശേഷം സ്ഥിരം ആയി കേള്‍ക്കുന്ന ഒരു പ്രസ്താവനയാണ് "എല്ലാം പാണക്കാട് തങ്ങളുടെ തീരുമാനത്തിന് വിട്ടു" എന്നത്. അതും പേരും  നുണയാണ്. കേരള രാഷ്ട്രീയത്തില്‍ പാണക്കാട് തറവാട്ടിന്  മാത്രമായി എന്തെങ്കിലും തീരുമാനം എടുക്കാന്‍ കഴിയുമോ? തീരുമാനം എടുക്കുക എല്ലായിപ്പോഴും   കുഞ്ഞാലി കുട്ടി തന്നെയായിരിക്കും. പക്ഷെ പറയുന്നതോ പാണക്കാട്  തങ്ങള്‍ എല്ലാം തീരുമാനിക്കും എന്ന കളവും.

കോണ്‍ഗ്രസ്‌  മീറ്റിങ്ങുകളില്‍ അജണ്ട ഒന്നും, ചര്‍ച്ച വേറൊന്നും, തീരുമാനം മറ്റൊന്നും ആയിരിക്കും. തുടര്‍ന്ന്, പത്രക്കാരോടും ജനത്തോടും വിശദീകരിക്കുന്നത് ഇതൊന്നും അല്ലാത്ത മറ്റു  എന്തെങ്കിലും ഒക്കെ ആയിരിക്കുകയും ചെയ്യും. പത്ര സമ്മേളനത്തിലെ വിശദീകരണം കേള്‍ക്കുമ്പോള്‍  തങ്ങള്‍ ഉള്‍പെട്ട മീറ്റിങ്ങില്‍ എടുത്ത തീരുമാനം ആണോ ഇതെന്ന രീതിയില്‍ അന്തം വിട്ടിരിക്കുന്നത് കാണാം - ചില സാധുക്കള്‍. ചിലപ്പോഴെങ്കിലും പ്രതികരിക്കുന്നത് വി.എം.സുധീരന്‍ മാത്രവും! ഓരോ നേതാവും ഓരോ ഗ്രൂപ്പ്‌ ആയ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ ഓരോരോ വഴിക്കായിരിക്കും എങ്കിലും തീരുമാനം ഏകഖണ്ഡം ആയിട്ടാണെന്ന് പച്ച കള്ളം പത്രക്കാര്‍ക്ക് മുന്നില്‍ എഴുന്നുള്ളിക്കാന്‍ പ്രസിടെന്റിനു ഒരു മനസാക്ഷി കുത്തും ഉണ്ടാവാറില്ല.

പത്ര സമ്മേളനം വിളിച്ചിട്ട് "ലീഗിന് അഞ്ചു മന്ത്രി സ്ഥാനം യൂ.ഡി.എഫ് സര്‍ക്കാരില്‍ ഉണ്ടാകും" എന്ന് പോയ നിയമ സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രസ്താവിച്ച പാണക്കാട് തങ്ങള്‍ക്കു അറിയാം - അതൊരു വെറും വാക്കാണെന്നും അങ്ങിനെ ഒരു തീരുമാനം എടുത്തിട്ടില്ല എന്നും. എന്നിട്ടും യാതൊരു വിധ ഭാവ വിത്യാസവും ഇല്ലാതെ ആണ് ആ പ്രസ്താവന ലീഗിന്റെ ആത്മീയ നേതാവ് പുറപ്പെടുവിച്ചത്. മഞ്ഞളാം കുഴി അലിയുടെ അനുയായികളെ തൃപ്തി പെടുത്താന്‍ അങ്ങിനെ ഒരു പ്രസ്താവന ലീഗ് നേതാവിന് വേണ്ടി വന്നു എന്നതാണ് വസ്തുത. ആത്മീയ നേതാവും കേരളത്തില്‍ ഗീബല്സീയന്‍ പ്രഭാവത്തില്‍ തന്നെ! ആ കളവിന്റെ തുടര്‍ കളവുകള്‍ ഇടയ്ക്കിടയ്ക്ക് ഇപ്പോഴും അലയടിക്കുന്നത് കേള്‍ക്കാം.

പോയ സര്‍ക്കാരിന്റെ കാലത്ത് അവസാനം ആയി അവതരിപ്പിച്ച ബജറ്റില്‍ ഡോക്ടര്‍ തോമസ്‌ ഐസക് പറഞ്ഞ ഒരു ഹിമാലയന്‍ കളവായിരുന്നു നാല്‍പതിനായിരം കോടി രൂപ മുടക്കി കേരളത്തിലെ റോഡുകള്‍ നവീകരിക്കും എന്നത്. ഫണ്ട് കൊണ്ട് വരുന്നത് ഭാവിയില്‍ തുടങ്ങാന്‍ പോകുന്ന അല്‍ബറാക് ഇസ്ലാമിക് ബാങ്കില്‍ നിന്നും വായ്പ എടുത്തിട്ടും. ബാങ്ക് തുടങ്ങിയിട്ട് പോലും ഇല്ല. ഇല്ലാത്ത ബാങ്കില്‍ നിന്നും കിട്ടാത്ത വായ്പ കൊണ്ട് കേരളത്തിന്റെ റോഡു വികസനം. കളവാണെന്ന് ഐസക്കിന് അറിയാം. എന്നിട്ടും അത് ബജറ്റില്‍ ഉള്‍പെടുത്താന്‍ തക്ക ചങ്കൂറ്റം ഉണ്ടാകുന്നത് രക്തത്തില്‍ ഗീബത്സിന്റെ പാരമ്പര്യം  ഇഴകി ചേര്‍ന്നിരിക്കുന്നത് കൊണ്ട് മാത്രമാണ്.

കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശി അവധിയില്‍ പ്രവേശിച്ച കാര്യം വെളുപ്പെടുത്തിയ പിണറായി വിജയന്‍റെ പത്ര സമ്മേളനത്തില്‍ കല്ല്‌ വെച്ച നുണ പറയുമ്പോഴും അദ്ധേഹത്തിന്റെ ശരീര ഭാഷയില്‍ ഒരു വ്യതിയാനവും ഉണ്ടായിരുന്നില്ല. പെണ്‍ കേസില്‍ സഖാവിനെ പുറത്താക്കുക ആയിരുന്നു എന്ന പകല്‍ പോലത്തെ സത്യം മറച്ചു വെച്ച് എത്ര തന്മയത്വത്തോടെ ആണ് പാര്‍ട്ടി  സെക്രട്ടറി പത്രക്കാരുടെയും ജനങ്ങളുടെയും മുന്നില്‍ പച്ച കള്ളം പറഞ്ഞത്. അതേ കള്ളം അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കൊടിയേരിയും അതേ പടി ആവര്‍ത്തിച്ചു. നട്ടാല്‍ കുരുക്കാത്ത നുണ പറയുന്നത് നാടിന്റെ ആഭ്യന്തര മന്ത്രി ആയിരുന്നു എന്നോര്‍ക്കണം!

കളവുകളില്‍ നിന്നും കളവുകളിലെക്കുള്ള ഞാണിന്‍മേല്‍ കളിയാണ് ഇന്നത്തെ കേരള രാഷ്ട്രീയം.  അഴിമതി ആരോപണങ്ങള്‍ പോലും കല്ല്‌ വെച്ച നുണകള്‍ ആണ്. കൃത്യമായി സംഭവിക്കുന്ന  അഴിമതികള്‍ പുറത്ത് വരാതിരിക്കാന്‍ ഓരോരുത്തരും പരസ്പരം സഹായിക്കുകയും ചെയ്യും. ഇല്ലാത്ത അഴിമതികഥകള്‍ വിളിച്ചു പറഞ്ഞു കോലാഹലം ഉണ്ടാക്കി യഥാര്‍ത്ഥ അഴിമതികളെ മറച്ചു വെക്കാനാണ് നേതാക്കന്മാര്‍ പരസ്പരം ശ്രമിക്കുന്നത്. അഴിമതിയില്‍ മുങ്ങി കേരളം നില്‍ക്കുമ്പോഴും ഒരു അഴിമതിക്കാരും പിടിക്കപെടാത്തതും ശിക്ഷിക്കപെടാത്തതും ആരോപിക്കുന്നവരും ഇരകളും തമ്മിലുള്ള ഇഴയടുപ്പം കൊണ്ടാണ്.

നാസി ജര്‍മനിയോടും അഡോള്‍ഫ് ഹിട്ലരോടും ദേശീയ സോഷ്യലിസത്തോടും ഗീബല്സിനു കൂറ് ഉണ്ടായിരുന്നു. താന്‍ വിശ്വസിച്ച പ്രത്യായ ശാസ്ത്രത്തിനും ജനതക്കും നേതാവിനും വേണ്ടിയാണ് ഗീബല്സ് കളവുകള്‍ പ്രചരിപ്പിച്ചു കൊണ്ടേയിരുന്നത്. പക്ഷെ ഭൂമി മലയാളത്തിലെ ഗീബത്സിന്റെ ജാര സന്തതികള്‍ക്ക് കൂറ് തങ്ങളുടെ കീശകളോട് മാത്രമാണ്. തങ്ങളുടെ തല്പര്യങ്ങളോട് മാത്രമാണ്. ജനതയോടോ,അണികളോടോ, എന്തിനു ആശ്രിതരോടോ പോലും ലവലേശം ആത്മാര്‍ഥതയോ  സ്നേഹമോ താല്പര്യമോ ഉണ്ടെന്നു തെറ്റിദ്ധരിക്കേണ്ട. ഗീബല്സും മലയാള രാഷ്ട്രീയവും തമ്മില്‍ അല്പം എങ്കിലും വേറിട്ട്‌ നില്‍ക്കുന്നത് ഇക്കാര്യത്തില്‍ ആണ് താനും. അവിടെയും ഭേതം ഗീബല്സു ആണ്!

നുണപരിശോധനാ യന്ത്രങ്ങള്‍ക്കു  പോലും കേരള രാഷ്ട്രീയത്തിലെ നുണകളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയില്ല. നുണ പറയുമ്പോള്‍ ഉണ്ടാകുന്ന തലച്ചോറിന്റെ  വ്യതിയാനങ്ങള്‍ ആണല്ലോ നുണ പരിശോധനാ യന്ത്രത്തിന്റെ വിജയത്തിന് അടിസ്ഥാനം. ഗീബത്സിന്റെ നുണകള്‍ ഗീബല്സിനെ സംബന്ധിച്ചിടത്തോളം സത്യം ആയതിനാല്‍ ശരീര ചലനങ്ങളിലും തലച്ചോറിലും ഒരു വ്യതിയാനവും ഉണ്ടാക്കില്ല. കേരളത്തിന്റെ  രാഷ്ട്രീയ നേതാക്കന്മാരെ നുണ പരിശോധനക്ക് വിധേയം ആക്കിയാലും സ്ഥിതി അതായിരിക്കും. നുണ പരിശോധനാ യന്ത്രം നാണിച്ചു തല താഴ്ത്തും.