Sunday, April 14, 2013

സഹകരണ മേഖലയിലെ പ്രവാസീ ഗുണ്ട്!


സഹകരണ മേഖലയിൽ പ്രവാസീ ബാങ്ക് എന്നത്  മറ്റൊരു  സർക്കാർ വിലാസം പറ്റിക്കൽ പ്രസ്താവനയാണ്.

".... പ്രവാസികളുടെ നിക്ഷേപം സ്വീകരിക്കുന്നതിൽ ഉത്സാഹിക്കുന്ന ബാങ്കുകൾ അവർക്ക് വായപ്കൾ നൽകുന്നതിൽ വേണ്ടത്ര പരിഗണനകൾ നല്കുന്നില്ല. പ്രവാസികൾ അനുഭവിക്കുന്ന ഈ ബുദ്ധിമുട്ട് പരിഹരിക്കാൻ സഹകരണ മേഖലയിൽ ഒരു പ്രവാസീ ബാങ്ക് തുടങ്ങാൻ സർക്കാർ തീരുമാനിച്ചു..."

മുഖ്യമന്ത്രിയുടെ വാചകങ്ങൾ...

എന്താണ് എൻ. ആർ. ഐ  എന്നോ,  എന്താണ് ഫെറ എന്നോ, ഫെമ എന്ത് ആണെന്നോ, വിദേശ ഭാരതീയൻറെ വായ്പാ നയത്തിൽ റിസർവ്വ് ബാങ്ക് പിന്തുടരുന്ന നയങ്ങൾ  എന്താണ് എന്നോ തിരിച്ചറിയാതെ മുഖ്യമന്ത്രി   വിളമ്പിയ വിവരക്കേട് അല്ലാതെ ഒന്നും അല്ല സഹകരണ മേഖലയിലെ പ്രവാസീ ബാങ്ക്.

വായ്പ നൽകിയാൽ  തിരികെ കിട്ടും എന്ന്  മിനിമം ഉറപ്പുള്ള ആർക്കും വായ്പാ നൽകാൻ ആണ് വാണിജ്യ ബാങ്കുകൾ കടയും തുറന്നു വെച്ചിരിക്കുന്നത്. തിരികെ കിട്ടും എന്ന് മിനിമം ഉറപ്പുള്ള  വിദേശത്ത് തൊഴിൽ എടുക്കുന്ന  ഒരാൾക്ക് വേണ്ടത്ര ആസ്തികളുടെ പണയത്തിൽ വായ്പ നല്കാൻ ബാങ്കുകൾക്ക് മടി ഒട്ടും തന്നെ  ഉണ്ടായിട്ടല്ല നിക്ഷേപ വായ്പാ അനുപാദം കുറയുന്നത്. റിസർവ്വ് ബാങ്കിന്റെ ശക്തം ആയ നിയന്ത്രണം ഒന്ന് കൊണ്ട് മാത്രം ആണ് വാണിജ്യ ബാങ്കുകൾക്ക് എൻ. ആർ. ഐ വായ്പകൾ വാരി കോരി  അനുവദിക്കാൻ കഴിയാത്തതു.

എൻ. ആർ. ഐ അക്കൌണ്ടിൽ  ഭാവന വായ്പ ഒഴികെ ഉള്ള വായ്പകൾക്ക്  ശക്തം ആയ നിയന്ത്രണങ്ങൾ ഉണ്ട്. അതിൽ വെള്ളം ചേർത്താൽ ഫെമയുടെ ലംഘനം ആകും. എൻ. ആർ. ഐ അക്കൌണ്ടിൽ ക്രെഡിറ്റ് കാർഡ്‌ ലഭ്യം ആകാൻ പോലും അത്ര എളുപ്പം അല്ല.

എൻ. ആർ. ഐ അക്കൌണ്ടിൽ വാങ്ങിയ ഓഹരികൾ, കടപത്രങ്ങൾ, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് തുടങ്ങിയ ആസ്തികൾ പണയം വെച്ചോ കൃഷി ഭൂമി, വിവിധ വിള തോട്ടങ്ങൾ, കൊമേഴ്സ്യൽ ആസ്തികൾ എന്നിവ ഒഴികെയുള്ള ജംഗമ സ്വത്തുക്കൾ എന്നിവയുടെ ഈടിൻമെലോ എൻ. ആർ. ഐ അക്കൌണ്ടിലെ സ്ഥിര നിക്ഷപത്തിന്മേലോ  തികച്ചും വ്യക്തിപരം ആയ വായ്പകൾ മാത്രമേ എൻ. ആർ. ഐ അക്കൌണ്ടിൽ ബാങ്കുകൾക്ക് നല്കാൻ കഴിയുള്ളൂ. എൻ. ആർ. ഐ അക്കൌണ്ടിൽ വാണിജ്യ വ്യാപാര വ്യവസായ വായ്പകൾ അനുവദിക്കാൻ നിലവിലെ റിസർവ്വ് ബാങ്ക് നിയന്ത്രണങ്ങൾ അനുവദിക്കുന്നില്ല.


അതായത് പ്രവാസി ഇന്ത്യക്കാരന് ഭാവന വായ്പ ഒഴികെയുള്ള വായ്പകൾ നല്കാൻ റിസര്വ്വ് ബാങ്കിന് ഒരു താല്പര്യവും ഇല്ല. കാരണം വളരെ ലളിതം. വായ്പ എടുക്കുന്ന പണം നിയമ വിധേയം അല്ലാത്ത മാര്ഗത്തിലൂടെ വിദേശങ്ങളിലേക്ക് കടത്തി കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിക്കാം എന്ന ആശങ്ക തന്നെ പ്രധാനം. ഒരു പരിധി വരെ ആ ആശങ്ക ആസ്ഥാനത്ത് അല്ലാ താനും. കള്ള പണം വെളുപ്പിക്കാൻ അല്ലെങ്കിൽ തന്നെയും പുറം രാജ്യങ്ങളിലേക്ക് കച്ചവടം നടത്താനും മറ്റും ഒക്കെയായി വായ്പാ പണം കടത്തി കൊണ്ട് പോകാൻ ഉള്ള സാധ്യത എന്തായാലും റിസര്വ്വ് ബാങ്കിനു തള്ളി കളയാൻ കഴിയില്ല. ഇത് നിലവിലെ ഫെമ നിയന്ത്രണങ്ങൾക്ക് എതിരാണ്.

കാര്യങ്ങൾ ഇങ്ങിനെ ആയിരിക്കുമ്പോഴാണ് പെട്ടി കട തുറക്കാം എന്ന് പറയുന്ന ലാഘവത്തോടെ നമ്മുടെ മുഖ്യ മന്ത്രി  സഹകരണ മേഖലയിൽ പ്രവാസിക്ക് വായ്പ നല്കാൻ ബാങ്ക് തുടങ്ങും എന്ന് ഗീർവാണം മുഴക്കുന്നതു. ഒന്നുകിൽ ഇത് എഴുന്നുള്ളിക്കുന്നവന് തലയ്ക്കു വെളിവ് ഇല്ല. അല്ലെങ്കിൽ ഇത് കേള്ക്കുന്ന പ്രവാസി എല്ലാം വെള്ളം തൊടാതെ അങ്ങ് വിഴുങ്ങി കൊള്ളും എന്ന  വിശ്വാസം. സത്യത്തിൽ ആ വിശ്വാസം തന്നെയാണ് ഇങ്ങിനെ ഉള്ള ഗുണ്ടുകൾ പൊട്ടിക്കുന്നവരുടെ വിജയവും. എല്ലാം കൂടി കെട്ടി പെറുക്കി ഇങ്ങോട്ട് പോരുമ്പോൾ പ്രവാസിയുടെ അണ്ണാക്കിലേക്ക് ഓരോന്ന് തള്ളി തരും. ലവന്മാരുടെ ആസനം താങ്ങികൾ അതെല്ലാം വാരി വലിച്ചു കേറ്റും. എന്നിട്ട് അനു  നിമിഷം വാള് വെച്ച് കൊണ്ടേയിരിക്കും. ചെറ്റകൾ...

എടേയ് ചേട്ടന്മാരെ ങ്ങള് ഭാരിച്ച ഉത്തരവാദിത്തം ഒന്നും പ്രവാസിക്ക് വേണ്ടി ഏറ്റെടുക്കേണ്ട. സീസണ്‍ ആകുമ്പോൾ കഴുത്തിനു കത്തി വെക്കുന്ന വിമാന കമ്പനികളെ ഒന്ന് നിലക്ക് നിർത്താൻ സാറന്മാർക്ക് പറ്റുമോ?അത് പറ...

എയർ കേരള എന്ന ഉഡായിപ്പ് ഒരു അഞ്ചു വര്ഷം നന്നായി പണിയെടുത്താൽ  അസംഭവ്യം ഒന്നും അല്ല. എന്നാൽ സഹകരണ മേഖലയിലെ പ്രവാസീ ബാങ്ക്! അത് കുഞ്ഞൂഞ്ഞിന്റെ  മറ്റൊരു കുഞ്ഞു തമാശ അല്ലാതെ മറ്റൊന്നും അല്ല!

Friday, March 08, 2013

ഒരു കുടക്കീഴില്‍....


Friday, February 15, 2013

ബാലവേശ്യയായി വാഴ്ത്തപ്പെട്ടവൾ!


പതിനാറു വയസ്സ്!
നാല്‍പ്പതു ദിവസം!!
നാല്‍പ്പത്തി രണ്ടോ അതില്‍ അധികമോ മാന്യന്മാര്‍!!!
അവള്‍ പറഞ്ഞത് എല്ലാം   ശരിയായിരുന്നു....

അന്ന് വരെ...

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സ്വന്തം മന്ത്രിയും "ബാജിയായി" തന്‍റെ മേല്‍ അന്നൊരു നാൾ പടര്‍ന്നു കയറി എന്നു അവള്‍ പറയുന്നത് വരെ. ബാജി പിന്നെ പീജേ ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ സൂര്യനെല്ലി  പെൺകുട്ടിയിൽ നിന്നും  അവള്‍ ബാല വേശ്യ ആയി ഉയര്‍ത്തപ്പെട്ടു!

അപ്പാപ്പം കാണുന്നന്നവരെ ഒക്കെയും  അപ്പന്മാരാക്കി  മാറ്റുന്ന  ചീഫ് വിപ്പ് അപ്പാപ്പന്‍ കഴിഞ്ഞൊരു ദിനം ടീവിയില്‍ തുണിയുരിഞ്ഞ നാവു കൊണ്ട് അലക്കിയതും മുഖ്യ മന്ത്രിയും ഭരണ കൂടവും അനു നിമിഷം പുലയാട്ടുന്നതും അത് തന്നെ.   


സൂര്യനെല്ലിയിലെ ഹതഭാഗ്യയായവളുടെ വാക്കുകൾക്ക് ഇന്നും വയസ്സു പതിനാറ് തന്നെ! അനു നിമിഷം മൊഴികൾ മാറ്റപ്പെടുന്ന പെൺ വാണിഭ കേസുകളിൽ നിന്നും വ്യത്യസ്തം അയി സൂര്യനെല്ലിയിലെ മൊഴികൾ പതിനാറു കടക്കാത്തതു മൊഴികളിലെ സത്യസന്ധത ഒന്നു കൊണ്ടു മാത്രം ആണു. പീ.ജെ. കുര്യന്റെ നാമം കേസിൽ ഉയർന്നു വന്നില്ലായിരുന്നു എങ്കില്‍  ഈ കേസിന്റെ വിധി തന്നെ മറ്റു ഒന്ന്  ആകും ആയിരുന്നു.

എന്തു കൊണ്ടു കുട്ടി അന്ന്   രക്ഷപെടാൻ ശ്രമിച്ചില്ല എന്നതാണു വകതിരുവുണ്ടു എന്ന് നടിക്കുന്ന സമൂഹത്തിന്റെ ഇപ്പൊഴത്തെ ചോദ്യം. അപരിചരോടൊപ്പം ഒറ്റപ്പെട്ടു പൊകുന്ന വകതിരിവില്ലാത്ത പ്രായത്തിലെ പെൺകുട്ടിഎങ്ങിനെ വകതിരിവോടെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യും? വാണിഭം നടന്ന ലോഡ്ജിന്റെ മുന്നിൽ പോലീസ് സ്റ്റേഷൻ ഉണ്ടായിരുന്നു... എന്നിട്ടും കുട്ടി രക്ഷപെടാൻ വേണ്ടി പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കാഞ്ഞതു ഉഭയകക്ഷി സമ്മത പ്രകാരം ഉള്ള ലൈംഗിക വേഴ്ചയാണു നടന്നതു എന്നതിനു തെളിവാണു പോലും!

പഷ്ട്!
ബലേ ഭേഷ്!!

ബോധവും വിവരവും പക്വതയും ഉള്ളവർ വരെ ഇങ്ങേ അറ്റം പരാതി   കൊടുക്കാൻ പോലും പോലീസ് സ്റെഷനില്‍ കയറാൻ ഇന്നും പരിചയക്കാരെ തിരയുന്ന നാട്ടിൽ ആണു വില്പനക്കു വെക്കപ്പെട്ടു പോയ ഒരു പതിനാറുകാരി പോലീസിലേക്കു അക്കാലത്ത് ഒറ്റക്കു ചെന്നു കയറാൻ ധൈര്യപ്പെടേണ്ടതു!. പോലീസ് എന്നു കേട്ടാൽ പോലും ഭയപ്പെടുന്ന പ്രായത്തിൽ ആയിരുന്നു ആ കുട്ടി എന്നു സാമാന്യേന ചിന്തിക്കാൻ പൊലും ഈ സാമാനങ്ങൾക്കു കഴിയുന്നില്ലല്ലോ അപ്പാപ്പന്മാരെ?

ആണായാലും പെണ്ണായാലും നിയമ പ്രകാരം പ്രായ പൂർത്തി ആകുന്നത് പതിനെട്ടു തികയുമ്പോൾ ആണു. പതിനെട്ടിന്റെ താഴെ ഉള്ളവർ മൈനർ ആണു. അതായതു മാതാപിതാക്കളുടേയോ നിയമ പ്രകാരം ഉത്തരവാദപ്പെട്ട രക്ഷാകർത്താക്കളുടേയോ അറിവോ സമ്മതമോ ഇല്ലാതെ ഒന്നും ചെയ്യാൻ അനുവാദം ഇല്ലാത്തവർ. ലൈംഗികത ആകുമ്പോൾ രക്ഷാകർത്താക്കളുടെ അറിവും സമ്മതവും ഉണ്ടെങ്കില്‍  പോലും പതിനെട്ടിൽ താഴെ ഉള്ള പെൺകുഞ്ഞുങ്ങളെ ലൈംഗികതക്കു ഉപയോഗിക്കുന്നതു പീഡനം തന്നെ. അവിടെയാണു സൂര്യനെല്ലിയിലെ ഹതഭാഗ്യയായവൾ ബാലവേശ്യ ആകുന്നത്. കേട്ടാൽ തോന്നും ബാലവേശ്യാ വ്രിത്തി ഭാരതത്തിൽ നിയമ വിധേയം ആണു എന്നു! വേശ്യാ വ്രിത്തി തന്നെ നിയമം മൂലം നിരോധിക്കപ്പെട്ട ഒരിടത്തു പിന്നെ ഈ  പറയുന്ന മണുകൊണാപ്പന്മാർ എന്ത് കൊണ്ടു ബാല വേശ്യാവ്രിത്തിയിൽ എർപ്പെട്ടതിനു ഈസാധു പെൺകുട്ടിക്ക് എതിരേ കേസ് എടുത്തില്ല? കൊഞ്ഞാണന്മാർ നാടും കോടതിയും ഭരിക്കുന്നതു കൊണ്ടാണു സൂര്യനെല്ലിക്കു ശേഷവും പെൺ വാണിഭങ്ങൾക്ക് സാത്താന്റെ സ്വന്തം നാട്ടിൽ പഞ്ഞമേതും ഇല്ലാത്തതു!

അന്നു കേന്ദ്ര മന്ത്രിയായിരുന്ന പീ.ജേ. കുര്യന്റെ കേസിലെ പങ്കു  തെളിയിക്കപ്പെടണം. പങ്ക് ഇല്ലാ എങ്കില്‍  അതും. ക്രിത്രിമം ആയി പടച്ചു എടുക്കപ്പെട്ട  തെളിവുകൾക്ക് അപ്പുറം സ്വാഭാവികം ആയ  തെളിവുകൾ ഒരു പരിധിവരെ കുര്യൻ സാറിനു എതിരാണു. എറ്റവും ഒടുവിൽ ധർമ്മരാജന്റെ വെളിപ്പെടുത്തലും ആ വഴിക്കാണു. കുറ്റവാളിയുടെ വെളിപ്പെടുത്തലിനു നിയമ സാധുത ഇല്ലാ എന്നാണു ഇതിനു മറുപടിയായി കുര്യനും കൂട്ടാളികളും പറയുന്ന ഞായം. അങ്ങിനെ എങ്കില്‍  ഒരു കേസിലും ആരെയും ശിക്ഷിക്കാൻ കഴിയില്ലല്ലോ? തടിയന്റവിട നസീർ എന്ന ആഗോള ക്രിമിനലിന്റെ മൊഴിയല്ലെ അബ്ദുൽ നാസർ മദനിക്കു കുരുക്ക് ആയതു? ഉദാഹരണങ്ങൾ എത്ര അങ്ങിനെ ബാക്കിയുണ്ട്?

പതിനാറു വയസ്സിൽ കഷണം കഷണം ആയി  വില്പനക്കു വെക്കപ്പെട്ടവൾ സ്വഭാവ ഹത്യക്കും ചിത്രവധത്തിനും ഇരയായി പതിറ്റാണ്ടുൾക്കു ഇപ്പുറവും ബാലവേശ്യ ആയി ചിത്രീകരിക്കപ്പെടുമ്പോൾ ഒരു ഇരുപത്തി മൂന്നു വയസ്സു കാരിയെ നിന്ദ്യം  ആയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ദില്ലിയിലെ പതിനാറുകാരൻ മൈനർ എന്ന പരിഗണനക്കു  അർഹൻ  അകുന്നു! വയസ്സു പതിനാറിൽ പെൺകുട്ടി ചെയ്യുന്ന പിഴവേ പിഴവ് ആകുള്ളു. ആണിന്റെ തെറ്റു വകതിരിവില്ലാത്ത പ്രായത്തിന്റെ ചാപല്യം!

ഒരു പുരുഷ പക്ഷ സമൂഹത്തിന്റെ എല്ലാ തിന്മകളും എറ്റുവാങ്ങാൻ വിധിക്കപ്പെട്ടവർ ആണു പീഡനത്തിനു വിധേയം ആകേണ്ടി വരുന്ന എല്ലാ പെൺകുഞ്ഞുങ്ങളും. ഭരണ കൂടത്തിന്റേയോ കോടതിയുടയോ പൊതു സമൂഹത്തിന്റേയോ ഒരു സഹതാപവും സഹായവും അവർക്കു ലഭിക്കില്ല. കുടുംബം ഒന്നടങ്കം  കൂട്ട ആത്മഹത്യ ചെയ്യുക എന്നതിനു അപ്പുറം  മറ്റൊരു സാധ്യതയും അവർക്കു മുന്നിൽ ഉണ്ടാകില്ല. കാരണം, ഭരണ കൂടത്തിന്റെ ബന്ധുക്കൾ ഉൾപ്പെട്ട ഒരു കേസിലും ഒരു ഇരക്കും ഒരിക്കലും നീതി കിട്ടിയിട്ടില്ല. എല്ലാ പെണവാണിഭ കേസിലും ഭരണകൂട ബന്ധുക്കൾ എപ്പോഴും ഉൾപെട്ടിട്ടും ഉണ്ടാകും.

ഉദ്ദാരണം ബാധിച്ച പുരുഷ പക്ഷപാത സമൂഹത്തിൽ ജനിച്ച് വളരേണ്ടി വരുന്ന പെൺകുഞ്ഞുങ്ങളെ ഒർത്തു നെടുവീർപ്പിടാം......

അല്ലാതെന്തു ചെയ്യാൻ?



Friday, August 17, 2012

ഗ്രാമ കാഴ്ച...


Thursday, April 26, 2012

കടലിലെ കൊല സമവായത്തില്‍ എത്തുമ്പോള്‍....

കടലിലെ കൊല ഒത്തു തീര്‍പ്പാവുക തന്നെയാണ് രാജ്യത്തിനു മൊത്തത്തിലും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക് പ്രത്യകിച്ചും നല്ലത്. എന്തെന്നാല്‍:

1 . കുടുങ്ങി പോയ തങ്ങളുടെ രണ്ടു പൌരന്മാരുടെ മോചനത്തിന് വേണ്ടി ഇറ്റാലിയന്‍ സര്‍ക്കാര്‍ കാട്ടുന്ന ജാഗ്രത ബഹുമാനം അര്‍ഹിക്കുന്നു. ഭാരതത്തിന്റെ ഏറ്റവും പ്രധാന പെട്ട കയറ്റുമതി ഉല്പന്നം ആയ   ഭാരത പൌരന്‍ ലോകത്തിന്റെ ഏതെങ്കിലും കോണില്‍ ചെന്ന് കെണിഞ്ഞു പോയാല്‍  ഉള്ള ഗതി ഓര്‍ത്താല്‍ മതി ഇറ്റാലിയന്‍ സര്‍ക്കാര്‍ തങ്ങളുടെ പ്രജകളോട് കാട്ടുന്ന ഉത്തരവാദിത്തം മനസ്സിലാക്കാന്‍.

2 . കൊലപാതകം നടത്തണം എന്ന ഉദ്ദേശമോ പൂര്‍വ്വ വൈരാഗ്യമോ ഇറ്റാലിയന്‍ നാവികര്‍ക്ക് ഉണ്ടായിരുന്നില്ല എന്നത് കൊണ്ട് തന്നെ മനപൂര്‍വം അല്ലാത്ത നരഹത്യക്ക് കേസെടുത്തു കുറെ നാള്‍ വിചാരണ നടത്തിയിട്ട് ആര്‍ക്കു എന്ത് ഗുണം? അതിലും നല്ലത് നാഥന്‍ ഇല്ലാതായ കുടുംബത്തിനു ഒത്തു തീര്‍പ്പിന്റെ പേരില്‍ ഒരു തുക കിട്ടുക തന്നെയാണ്.

3 . ഇരു രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നത്തിന്റെ ഇടയിലേക്ക് ചൈനയും പാകിസ്താനും ഒക്കെ അഭിപ്രായം പറഞ്ഞു തുടങ്ങിയിരിക്കുന്നു. അത് രാജ്യത്തിനു ഗുണ പരം അല്ല.

4 . വെടിവെച്ചിട്ടു കടന്നു കളയാതെ  നിയമ നടപടികള്‍ക്ക് തയ്യാറായ നാവികരുടെ  നിലപാട് മാനിക്കണം. വല്ല പാകിസ്താന്‍ കപ്പലില്‍ നിന്നും ആയിരുന്നു വെടിയെങ്കില്‍ അവര്‍ നേരെ കറാച്ചിയിലേക്ക് മുങ്ങിയേനെ. പിന്നെ എന്ത് നഷ്ട പരിഹാരം എന്ത് കേസ് എന്ത് ഒത്തു തീര്‍പ്പ്.

5. ഇറ്റാലിയന്‍ നാവികര്‍ക്ക് ജയിലില്‍ നല്‍കേണ്ട പ്രത്യക പരിരക്ഷക്കുള്ള ചിലവും നികുതി പണം കൊണ്ട് തന്നെ വഹിക്കണം. വിചാരണയിലേക്കും വിധിയിലെക്കും നീണ്ടു ഒടുവില്‍ ഇരുവരെയും വെറുതെ വിടാന്‍ ആയിരിക്കും മിക്കവാറും വിധി വരിക. കാരണം എവിടെ വെച്ചാ വെടി വെപ്പുണ്ടായത് എന്ന് സംശയ ലേശമന്യ പറയാന്‍ ആര്‍ക്കും കഴിയുന്നില്ല. മാത്രം അല്ല കൊലപാതകം കരുതി കൂട്ടി അല്ലാത്തതും ആണ്. പിന്നെന്തിനാ ഈ ചിലവുകള്‍ ജനങ്ങള്‍ വഹിക്കുന്നത്?

6 . രാജ്യത്തിന്റെ പരമാധികാരം? രാജ്യ സ്നേഹം? ആര്‍ക്കും കേറി മേയാമോ? തുടങ്ങിയ ചോദ്യങ്ങള്‍.. ഇതൊക്കെ വെറും ചോദ്യങ്ങള്‍ മാത്രം. വെറും നാട്യങ്ങള്‍. ഒരിക്കലും ഉത്തരം കിട്ടാത്ത വെറും തോന്നലുകള്‍... ചൊറി കുത്തി ഇരിക്കുമ്പോള്‍ ബോറടിക്കാതിരിക്കാന്‍ ഓരോ ഭാരതീയനും സ്വയം ചോദിക്കേണ്ട ചോദ്യങ്ങള്‍. അതിനു ഇറ്റലിക്കാര്‍ എന്നാ പിഴച്ചു?

കഴിഞ്ഞ രണ്ടു മൂന്നു  ദിവസം ആയി നടക്കുന്ന ചാനല്‍ ചര്‍ച്ചകളിലും സൈബര്‍ ചര്‍ച്ചകളിലും മുഴങ്ങി കേട്ട ചില വാചകങ്ങള്‍ ആണ് താഴെ കൊടുക്കുന്നത്:

1 . ഏതൊരു വിദേശിക്കും കേറി ആരെയും കൊന്നിട്ട് നഷ്ട പരിഹാരം കൊടുത്തു രക്ഷ പെടാമോ?
2 . നഷ്ട പരിഹാരം കൊടുത്താല്‍ ഇല്ലാതായ രണ്ടു ജീവന്‍ തിരികെ കിട്ടുമോ?
3 . ഭാരത പൌരന്റെ ജീവന് ഒരു വിലയും ഇല്ലേ?
4 . ഇറ്റലിയുടെ മുന്നില്‍ ഭാരതത്തിന്റെ ആത്മാഭിമാനം പണയ പെടുത്തിയില്ലേ.
5 . സോണിയാ ഗാന്ധിയും ആര്‍ച്ച് ബിഷപ്പും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നില്ലേ?

ഈ നാലഞ്ചു  പോയിന്റുകളില്‍ ആണ് ചര്‍ച്ചകള്‍ കിടന്നു വട്ടം കറങ്ങുന്നത്. അപ്പോള്‍ സ്വാഭാവികം ആയും ചില മറു  ചോദ്യങ്ങള്‍  ഉയര്‍ന്നു വരുന്നു. അത് ഇതൊക്കെയാണ്.

1 . മരണത്തിന്റെ ഹെതുവിനു വിദേശീ സ്വദേശീ വ്യത്യാസം ഉണ്ടോ? ഇങ്ങിനെ ഒരു ചോദ്യത്തിന്റെ പ്രസക്തി നാട്ടില്‍ സ്വദേശീ കൊലപാതകീകളാള്‍ കൊല്ലപ്പെടുന്ന നിരപരാധികളുടെ കൊലകളുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതി  നിഷ്ടൂരം ആയ കൊല പാതകങ്ങളില്‍ പോലും  പ്രതികള്‍ പിടിക്ക പെടാറില്ല.  പിടിക്ക പെട്ടാല്‍ തന്നെ നല്ലൊരു വക്കീലും പത്തിരുപതു ലക്ഷം  രൂപയും ഉണ്ടെങ്കില്‍ ഏതു കൊല കേസില്‍ നിന്നും പുട്ട് പോലെ ഊരി പോരാം. കൊലപാതകം ആണ് എന്ന് കണ്ടെത്തി പക്ഷെ  തെളിയിക്കാന്‍ കഴിയുന്നില്ല എന്ന കുറിപ്പോടെ കേസ് എഴുതി തള്ളുന്നതും ഒട്ടും  പുതുമ അല്ലാതായി മാറിയിരിക്കുന്നു. അങ്ങിനെ ഓരോ നിമിഷവും നിരപരാധികള്‍ വെറുതെ കൊല്ലപ്പെടുന്നിടത്ത് ഒന്നും തന്നെ  ഇപ്പോള്‍ കാണുന്ന ആദര്‍ശത്തിന്റെയും രാജ്യ സ്നേഹത്തിന്റെയും ഒലിപ്പീരു കാണാറില്ല. കൊല്ലപ്പെട്ടവന്റെ കുടുംബം എങ്ങിനെ കഴിയുന്നു എന്ന് ആരും തിരക്കാറില്ല.

ചിന്താ വിഷ്ടയായ ശ്യാമളയില്‍ ശ്രീനിവാസനോട് സ്വാമി പറയുന്ന പോലെ "ഭാര്യ സുന്ദരി ആണെങ്കില്‍ സഹായിക്കാന്‍ ആരെങ്കിലും ഒക്കെ ഉണ്ടാകും." അത്ര തന്നെ!

2 . നഷ്ട പരിഹാരം കൊടുത്താല്‍ നഷ്ട പെട്ട ജീവന്‍ തിരികെ കിട്ടുമോ എന്ന ചോദ്യം. ഇത് വെറുതെ ഒരു വെറും ചോദ്യം. സംഭവിക്കാനുള്ളതു നിര്‍ഭാഗ്യ വശാല്‍ സംഭവിച്ചു പോയി. അതിനുള്ള പരിഹാരം നിരാലംബരായ ഒരു കുടുംബത്തിനു പിടിച്ചു നില്‍ക്കാന്‍ കിട്ടുന്ന ഏതു കാച്ചി തുരുമ്പും ആശ്രയം തന്നെ ആണ്. മറവി മനുഷ്യന്റെ മഹാ ഭാഗ്യം ആണ്. മരണ പെട്ടയാള്‍ മറവിയിലേക്ക് പോകും. പക്ഷെ ജീവിച്ചിരിക്കുന്നവര്‍ക്ക് ജീവിച്ചേ കഴിയുള്ളൂ. എങ്ങും എത്താത്ത കോടതി നടപടികള്‍ക് ഒടുവില്‍ "മനപൂര്‍വം അല്ലാത്ത കൊലപാതകം ആയതിനാല്‍ പ്രതിള്‍ക്ക് ആറു മാസം കഠിന തടവ്‌" എന്ന് കേള്‍ക്കുമ്പോള്‍ ആശ്വാസം കൊണ്ടിട്ടു എന്ത് കാര്യം? അല്ലെങ്കില്‍ തന്നെ കേസ് തള്ളി പോകാനും സാധ്യതകള്‍ നിരവധി. ആര്‍ക്കും ഒരു ഗുണവും ഉണ്ടാകാന്‍ സാധ്യത ഇല്ലാത്ത ഒരു കേസും കൂട്ടവും ആയി കുറെ നാള്‍ കൂടി ചര്‍ച്ചിക്കാം അത്ര തന്നെ.

3 . ഭാരത പൌരനു ഒരു വിലയും ഇല്ലേ?
ഈ ചോദ്യം ചോദിക്കേണ്ടത്‌ ഗള്‍ഫ് നാടുകളില്‍ ഉള്‍പ്പെടെ നാട്ടിലേക്ക് പോകാന്‍ ക്ലിയറണ്‍സിനു വേണ്ടി മോര്‍ചറികളില്‍   കാത്തു കെട്ടി കിടക്കുന്ന നിര്‍ഭാഗ്യരായ ശവ ശരീരങ്ങളോട് ആണ്. എന്ത് വിലയാണ് ഭാരത പൌരനു ഉള്ളത് എന്ന് തിരിച്ചറിയണം എങ്കില്‍ വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എമ്പസികളിലും കോണ്‍സുലേറ്റുകളിലും കുറച്ചു നേരം പോയി നിന്നാല്‍ മതി. നമ്മുടെ സര്‍ക്കാര്‍ നമ്മുക്കിട്ടിരിക്കുന്ന വില എന്തെന്ന് അറിയാം. വിദേശി കൈവെക്കുമ്പോള്‍ മാത്രം ഉയരുണ്ണ്‍ വ്യാജ മാര്‍ക്കറ്റ് വിലയാണ് നമുക്കുള്ളത്. വ്യാജ എട്ടു മുട്ടലുകളിലും ക്വോട്ടേഷന്‍ സംഘങ്ങളുടെ ആക്രമങ്ങളിലും ഒക്കെ കൊല്ലപ്പെടുന്ന സാധുക്കള്‍ക്ക് നമ്മുടെ നാട് ഇട്ടിരിക്കുന്ന വില എത്രയാണ്?   

4 . ഇറ്റലിയുടെ മുന്നില്‍ ഇന്ത്യയുടെ ആത്മാഭിമാനം പണയ പെടുത്തി.
തെറ്റ്. ഇറ്റലി ചില പാഠങ്ങള്‍ ഭാരതത്തെ പഠിപ്പിച്ചു. അതാ ശരി. സ്വന്തം പ്രജയോടു എങ്ങിനെ കൂറ് ഉണ്ടാകണം എന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ നമ്മെ നന്നായി തന്നെ ബോധിപ്പിച്ചു. കേസ് എന്താണെന്ന് നേരെ ചൊവ്വേ കോടതിയുടെ മുന്നില്‍ പോലും അവതരിപ്പിക്കാന്‍ കഴിയാത്ത നമ്മുടെ നിയമ പാലകര്‍ ഇറ്റലിയുടെ മുന്നില്‍ മാത്രം അല്ല ലോകത്തിന്റെ മുന്നില്‍ തന്നെ ആത്മാഭിമാനം കുഴിച്ചു മൂടി. അതാണ്‌ സംഭവിച്ചത്.

5 . സോണിയാ ഗാന്ധിയും ആര്‍ച്ച് ബിഷപ്പും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നില്ലേ?
ശരിയാണ്. പക്ഷെ തെറ്റ് ആരുടെതാണ്? ഭാരതത്തില്‍ ജനിച്ചു വളര്‍ന്ന ഒരു നേതാവിന് ഭാരതത്തിലെ ഭരണ കക്ഷിയുടെ തലപ്പത്ത് എത്താന്‍ കഴിയാത്തതിന് കാരണം എന്താണ്? ഭാരതത്തിലെ ഏറ്റവും സ്വാധീന ശേഷിയും ശക്തിയും ഉള്ള വ്യക്തി വിദേശ പൌരത്വം ഉള്ള ഒരാളായത് ആരുടെ തെറ്റ്? ജാതി മത സംഘടനകള്‍ക്കും സഭകള്‍ക്കും രാജ്യത്തിന്റെ ഭരണ കാര്യങ്ങളില്‍ ഇടപെടാന്‍ അവസരം ഉണ്ടാക്കിയിട്ട് പിന്നെ അലമുറ ഇട്ടിട്ടു എന്ത് കാര്യം?

കൊല്ലപെട്ടവന് തന്റെ മരണത്തിനു  കാരണം ആയതു വിദേശി എന്നോ സ്വദേശി എന്നോ വ്യത്യാസം ഇല്ല. അവന്റെ കുടുംബത്തിനു താങ്ങും തണലും ആകാന്‍ എന്തെങ്കിലും ഉപാധികള്‍ വേണം. ഒരു പരിധി വരെ സര്‍ക്കാര്‍ സഹായം അവര്‍ക്ക് ഉണ്ടാകും എങ്കില്‍ അത് മതി. കൊലപാതകിയുടെ സഹായം കൊണ്ട് ജീവിക്കുന്നതിനേക്കാള്‍ അതാണ്‌ നല്ലതും. ആ വഴിക്ക് ചര്‍ച്ചകള്‍ നടന്നിട്ടില്ല. അങ്ങിനെ ഒരു അഭിപ്രായം എങ്ങും കണ്ടതും ഇല്ല. 

നിര്‍ഭാഗ്യകരം ആയി മരണം സംഭവിച്ചു പോയി. ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും രാര്ഷ്ട്രീയത്തിനും കേസിനും അപ്പുറം ഒരു ദുരന്തം ഏറ്റു വാങ്ങിയ കുടുംബം എന്നൊരു യാഥാര്‍ത്ഥ്യം ഉണ്ട്. അവരെ സംരക്ഷിക്കാന്‍ കഴിയുക എന്നതാണ് പ്രധാനം.

ഒന്നിനും ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയും ഇല്ലാത്ത പണം ഉണ്ടെങ്കില്‍ എന്തും ചെയ്യാന്‍ കഴിയുന്ന നമ്മുടെ നീതി വ്യവസ്ഥയില്‍ ഈ കേസ് എങ്ങും എത്ത പെടാതെ  പോകുമ്പോള്‍ കഥ അവസാനിക്കുന്നത് നിരാലംബരായ കുടുംബം പിച്ച ചട്ടിയുടെ  പിറകില്‍ ഇരിക്കുന്ന ചിത്രത്തിനു മുന്നില്‍ ആകില്ല എന്നെങ്കിലും ഈ ഒത്തു തീര്‍പ്പ് കൊണ്ട് ഗുണം ഉണ്ട്.

മരിച്ചവന് ഉള്ളതല്ല ജീവിതം അത് ജീവിച്ചിരിക്കുന്നവന് ഉള്ളതാണ്.

വാക്ക് : "ഒരു കോടി ഉണ്ടെങ്കില്‍ ആര്‍ക്കും കടന്നു വന്നു ഏതൊരു ഭാരതീയനെയും കൊന്നു രസിക്കാമോ?"

മറുവാക്ക് : "കോടിയൊന്നും വേണ്ട. ഒരു പത്തിരുപതു ലക്ഷം രൂപയും നല്ലൊരു വക്കീലും  ഉണ്ടെങ്കില്‍ ഭാരതത്തില്‍ ആര്‍ക്കും ആരെയും കൊല്ലാം. പുട്ട് പോലെ ഊരി പോരാം. മാന്യനായി ജീവിക്കാം. അതാണ്‌ നാട്ടു നടപ്പ്."