Saturday, March 22, 2014

MH370 - മലേഷ്യ ഒളിക്കുന്നത്‌ എന്ത്?


ലേഷ്യൻ വിമാനം 239 യാത്രക്കാരെയും കൊണ്ട് അപ്രത്യക്ഷം ആയിട്ട് രണ്ടാഴ്ച പിന്നിടുന്നു.  ദുരൂഹതകൾ നിറഞ്ഞ ദിനങ്ങളിലൂടെ ആണ് ലോകം കടന്നു പോകുന്നത്. വിവരസാങ്കേതിക മേഖല പുരോഗമനത്തിന്റെ ഉത്തംഗശൃംഗത്തിൽ എത്തി നില്ക്കുന്നു എന്ന് അനുനിമിഷം അഹങ്കരിക്കുന്ന ആധുനിക ലോകം ഒരു പ്രതിസന്ധിക്ക് മുന്നിൽ വാ പൊളിച്ചു പിച്ചും പേയും പറയുന്ന കാഴ്ച കൌതുകത്തെക്കാൾ ഭീതിയാണ് ഉണർത്തുന്നത്.

ആധുനിക വിവര സാങ്കേതിക വിദ്യയുടെ പ്രവർത്തന ക്ഷമത രസകരം ആണ്. എല്ലാം നൂറുശതമാനവും പെർഫെക്റ്റ് ആയിരിക്കും - സംഗതി കുളം ആകുന്നതു വരെ. പ്രശ്നം ഒന്നും ഇല്ലെങ്കിൽ എല്ലാം കിറു കൃത്യം. എന്തെങ്കിലും പ്രശ്നം വന്നാലോ പിന്നെ എല്ലാം സ്വാഹ!

അപ്രത്യക്ഷം ആയ MH370 എങ്ങിനെ അപ്രത്യക്ഷം ആയി? തകർന്നതാണോ? അബദ്ധത്തിൽ തകർക്കപ്പെട്ടത് ആണോ? റാഞ്ചിയത്‌ ആണോ? അതോ ഏതെങ്കിലും അമാനുഷിക ശക്തി വിമാനത്തെ വിഴുങ്ങിയത് ആണോ?

ഇപ്പോൾ നമ്മുടെ മുന്നിൽ ഒരു സത്യം മാത്രമേ അവശേഷിക്കുന്നുള്ളൂ. അത് 239 യാത്രക്കാരെയും കൊണ്ട് വിമാനം അപ്രത്യക്ഷം ആയി എന്നത് മാത്രം! എങ്ങിനെ അപ്രത്യക്ഷം ആയി?

എട്ടാം തീയതി പുലർച്ചെ 12.41 നു  കോലാലംപൂരിൽ നിന്നും പറന്നു ഉയരുന്നു. അന്തരീക്ഷം ശാന്തം സുന്ദരം. വിമാന പാതയിൽ അസ്വാഭാവികം ആയി ഒന്നും തന്നെ ഇല്ല. 1.21-നു "ശുഭ രാത്രി" നേർന്നു കൊണ്ട് വിമാനം "മലേഷ്യൻ വ്യോമാതിർത്തിയിൽ" നിന്നും എങ്ങോട്ടോ പോയി. പിന്നെ അങ്ങിനെ എങ്ങോട്ടെന്നില്ലാതെ പറന്നു കൊണ്ടേ ഇരുന്നു. രാവിലെ 6.30-നു ബീജിങ്ങിൽ എത്തേണ്ട വിമാനം അവിടെ എത്തിയില്ല. എന്നാൽ 8.15 വരെ വിമാനം പറന്നു എന്നതിന് തെളിവും ഉണ്ട്! പക്ഷേ എങ്ങോട്ടാ പറന്നത്  എന്നറിയില്ല.!!!

ഇന്ത്യ,ചൈന, പാകിസ്താൻ, ബംഗ്ളാദേശ്, ശ്രീലങ്ക, മ്യാന്മർ,  ഇന്തോനേഷ്യ, നേപ്പാൾ, ഫിലിപ്പൈൻ,  ആസ്ത്രേലിയ,  ഉത്തരകൊറിയ,വിയറ്റ്നാം. കസാകിസ്ടാൻ, കിർഗിസ്ഥാൻ, ഉസ്ബകിസ്താൻ, തുർക്കുമെനിസ്താൻ,  അഫ്ഗാനിസ്ഥാൻ, തായ്‌വാൻ, സിംഗപൂര്, ലാവോസ്, ജപ്പാൻ, ദക്ഷിണ കൊറിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളുടെ വ്യോമ മേഖലയിൽ കൂടി അല്ലാതെ ഈ എട്ടുമണിക്കൂർ വിമാനത്തിനു പറക്കാൻ കഴിയില്ല. പക്ഷേ ഈ ഒരു രാജ്യങ്ങളുടെയും സിവിൽ റഡാറിലോ, മിലിട്ടറി റഡാറിലോ വിമാനം പെട്ടിട്ടും ഇല്ല. ആകപ്പാടെ ഒരേ ഒരു രാജ്യത്തിന്റെ സിവിൽ റഡാറിലും മിലിട്ടറി റഡാറിലും  മാത്രമേ വിമാനം പെട്ടിട്ടുള്ളൂ - അത് മലേഷ്യയുടെതിൽ മാത്രം!!!

വിമാനം അപ്രത്യക്ഷം ആയതിന്റെ പത്താംപക്കം മറ്റൊരു രാജ്യം കൂടി തങ്ങളുടെ മിലിട്ടറി റഡാറിൽ വിമാനം പെട്ടിരുന്നു എന്ന് വെളിപ്പെടുത്തി. അത് തായ്‌വാൻ ആയിരുന്നു. പക്ഷേ അവരും പറഞ്ഞത് തങ്ങളുടെ റഡാർ വിമാനം കാണുമ്പോഴും MH370 മലേഷ്യൻ വ്യോമ മേഖലയിൽ തന്നെ ആയിരുന്നു എന്നാണു താനും.


സുശക്തം ആയ വ്യോമ പ്രതിരോധം ഒരുക്കി ഏതു രീതിയിലും എപ്പോഴും കടന്നു വരാവുന്ന ശത്രുവിനെ നിതാന്ത ജാഗ്രതയോടെ കാത്തിരിക്കുന്ന രാജ്യങ്ങളുടെ വ്യോമ പ്രതിരോധ മേഖലകളിലൂടെ യാതൊരുവിധ കമ്യൂണിക്കേഷൻ സംവീധാനവും പ്രതികരണ ഉപാധികളും ഇല്ലാതെ ഒരു വിമാനം ഏഴെട്ടു മണിക്കൂർ അങ്ങിനെ പറന്നു കളിക്കുക!!!!

ഇതെന്താ വെള്ളരിക്കാപട്ടണമോ?

വിമാനം കാണാതെ ആയതു മലേഷ്യയുടെ വ്യോമ മേഖലയിൽ. വേറെ ഒരു രാജ്യത്തിന്റെയും റഡാറിൽ പെടാതെ ഒരു അസാധാരണ വസ്തു തങ്ങളുടെ ഒക്കെ വ്യോമ മേഖലയിൽ കിടന്നു എട്ടു മണിക്കൂർ പറന്നു എന്ന് പറയുന്നത് ഇന്ത്യയെയും ചൈനയും ആസ്ത്രെലിയായെയും അടക്കം സർവ്വ രാജ്യങ്ങളെയും അപമാനിക്കുന്നതിനു തുല്യം ആണ്. ഈ രാജ്യങ്ങളുടെ എല്ലാം വ്യോമ പ്രതിരോധ മേഖല അങ്ങേയറ്റം ശക്തവും പ്രവർത്തന ക്ഷാമവും  ആണ് എന്നാണ് വെപ്പ്. അപ്പോൾ ഈ രാജ്യങ്ങളുടെ വ്യോമതിർത്തി ലംഘിച്ചു വന്ന വിമാനത്തെ ഇവരുടെ റഡാറുകൾ  കാണാതെ പോയത് അല്ല. വിമാനം ഇവരുടെ വ്യോമതിർത്തിയിൽ കടക്കുകയോ ഈ രാജ്യങ്ങളുടെ വ്യോമ പ്രതിരോധ സംവീധാനങ്ങളെ ലംഘിക്കുകയോ ചെയ്തിട്ടല്ല എന്ന് വായിക്കുന്നതല്ലേ ശരിക്കും ശരി.!!!!


നിലവിൽ നമ്മുക്ക് ലഭ്യം ആകുന്ന വാർത്തകളിലൂടെ സഞ്ചരിച്ചാൽ മനസ്സിലാകുന്നത്‌ ഒരു കാര്യം ആണ്. നഷ്ടപെട്ട വിമാനം എങ്ങിനെ കണ്ടു പിടിക്കാതെ ഇരിക്കാം എന്ന രീതിയിൽ ആണ് അന്വഷണം മുന്നോട്ടു പോകുന്നത് എന്ന് .  ഒന്നാം ദിനം മുതൽ അറിയുന്ന കാര്യങ്ങൾ ഒക്കെയും തെറ്റിദ്ധാരണ പരത്താൻ വേണ്ടി മാത്രം ഉള്ളവയാണ്. കടന്നു പോയ ഊഹാപോഹങ്ങൾ എത്രത്തോളം ബാലിശം ആണ്:

സാമാന്യ ബുദ്ധിയിൽ തോന്നുന്ന എല്ലാ കാര്യങ്ങളും പൈലറ്റിലേക്ക് ആണ് വിരൽ ചൂണ്ടുന്നത്. എന്നിട്ടും പൈലറ്റിലെക്ക് അന്വഷണം നീങ്ങാൻ മലേഷ്യൻ സർക്കാർ വിമുഖത പ്രകടിപ്പിക്കുക ആണ്.

കൊലാലംബൂരിൽ നിന്നും ബീജിങ്ങിനെ ലക്‌ഷ്യം ആക്കി പറന്നു ഉയർന്ന വിമാനം എട്ടാം തീയതി 1.24-നു അപ്രത്യക്ഷം ആകുന്നതു വരെ വിമാനത്തിൽ അസാധാരണം ആയ എന്തെങ്കിലും സംഭവിച്ചിട്ടുള്ളതായി ഇതുവരെ വിവരം ഇല്ല. അതായത് 1:24 വരെ എല്ലാം കൃത്യം.  പക്ഷേ ആ 1:24-നും അപ്പോൾ വിമാനം പറന്നു നില്ക്കുന്നിടവും പ്രധാനം ആണ്. അടുത്ത നിമിഷം വിമാനം മലേഷ്യൻ വ്യാമ നിയന്ത്രണ മേഖല കടക്കും. തുടർന്ന് വിമാനത്തെ നിയന്ത്രിക്കുന്നത്‌ വിയറ്റ്നാം ആണ്. പക്ഷെ ഇവിടെ അത്ര ശ്രദ്ധിക്കപ്പെടാതെ  പോകുന്ന ഒരു സംഗതി ഉണ്ട്. ഒരു "പൂയില്യം". പൂയം  കഴിയുകയും ചെയ്തു ആയില്യത്തിൽ എത്തിയിട്ടും ഇല്ല. അതായത്: മലേഷ്യൻ വ്യാമ മേഖലയിൽ നിന്നും വിമാനം മാറി എങ്കിലും വിയറ്റ്നാം വ്യാമ മേഖലയിൽ എത്തിയിട്ടില്ല. അതായത് അപ്രത്യക്ഷം ആകുമ്പോൾ വിമാനം  "നോ മാൻ" മേഖലയിൽ ആണ്. കൃത്യം ഇവിടെ വെച്ചാണ് വിമാനത്തിന്റെ ട്രാൻസ്പോണ്ടർ ഓഫ്‌ ആകുന്നതു. ആ പോയിന്റിൽ വെച്ച് വിമാനത്തിന്റെ നിയന്ത്രണ സംവീധാനം പ്രവർത്തന രഹിതം ആയാൽ ഒരു അപകട മുന്നറിയിപ്പ് യാന്ത്രികം ആയി ഗ്രൌണ്ട് കണ്ട്രോൾ സെക്ഷനിൽ എത്താൻ ഉള്ള സാധ്യത ഇല്ല എന്ന് കൃത്യം ആയി അറിയുന്ന, വിമാനം അപ്പോൾ "ശൂന്യ മേഖലയിൽ" ആണ് എന്ന് ഉറപ്പുള്ള ഒരാളാണ് ട്രാൻസ്പോണ്ടർ പിഴവില്ലാതെ ഓഫ് ചെയ്തിരിക്കുന്നത്. അത് പൈലറ്റ്‌ അല്ലാതെ മറ്റാരും ആകാൻ വഴിയില്ല!

ഏറ്റവും ഒടുവിൽ വന്ന വെളിപ്പെടുത്തൽ അനുസരിച്ച് വിയറ്റ്നാം ATC-യോട് ബന്ധപ്പെടാൻ മലേഷ്യൻ ATC നിർദേശിക്കുമ്പോഴാണ് കോ-പൈലറ്റ്‌ "ശുഭ രാത്രി" പറഞ്ഞു മലെഷ്യയോടു വിട പറയുന്നത്. അടുത്ത നിമിഷം വിമാനം വെട്ടിത്തിരിഞ്ഞു! റാഞ്ചൽ സിദ്ധാന്തത്തെ ന്യായീകരിക്കുന്നത് ആണ് അവസാന നിമിഷം വിമാനത്തിൽ സംഭവിച്ചു എന്ന് കരുതുന്ന കാര്യങ്ങൾ!

"റാഞ്ചൽ" സിദ്ധാന്തവും ആയി മുന്നോട്ടു പോയാൽ പൈലറ്റ്‌  അല്ലാതെ വേറെ ആരു  റാഞ്ചാൻ ശ്രമിച്ചാലും അപകട മുന്നറിയിപ്പ് പോകും എന്ന് ഉറപ്പ് ആണല്ലോ? ഇവിടെ അത് ഉണ്ടാകാത്തിടത്തോളം മനസ്സിലാകുന്നത്‌ പൈലറ്റിനു ഇതിൽ പങ്ക് ഉണ്ട് എന്ന് തന്നെ ആണ്.

വിമാനത്തിന്റെ തിരോധാനവും ആയി വരുന്ന സിദ്ധാന്തങ്ങൾ  ഒക്കെയും തന്നെ  മടലിൽ ചവിട്ടിയ മാതിരി ആണ്. ഒരിടത്ത് ചവിട്ടുമ്പോൾമറ്റേ ഇടം പൊങ്ങും!

താലിബാൻ:
ആദ്യം വന്ന സിദ്ധാന്തങ്ങളിൽ ഒന്ന് താലിബാൻ വിമാനം തട്ടി എടുത്തു എന്നുള്ളതാണ്. ഇന്ത്യയുടെയും ചൈനയുടെയും ആസ്ത്രേലിയായുടെയും അടക്കം എല്ലാ സമീപ രാജ്യങ്ങളുടെയും പ്രതിരോധ മേഖലയെ കബളിപ്പിച്ചു കൊണ്ട് താലിബാൻ വിമാനം തട്ടി എടുത്തു അഫ്ഗാനിസ്ഥാനിലെ ഏതെങ്കിലും ഗോത്ര മേഖലയിൽ കൊണ്ട് ഒളിപ്പിച്ചു എന്നതായിരുന്നു ഒരു സിദ്ധാന്തം. ഇത് ശരിയാകും എങ്കിൽ ഈ രാജ്യങ്ങളുടെ എല്ലാം പ്രതിരോധം താലിബാനെ എല്പിക്കലാ നല്ലത്.  കാണാമറയത്ത് ഉള്ള താലിബാൻറെ വിവര സാങ്കേതിക വിദ്യ ഈ ഭീമന്മാരുടെതിനേക്കാൾ കിടയറ്റതു ആണ് എന്ന് സമ്മതിക്കേണ്ടി വരും! അത് മനസ്സിലാക്കിയത് കൊണ്ട് ആയിരിക്കണം ഈ സിദ്ധാന്തം ഇറങ്ങിയ ദിനം തന്നെ ഇറക്കിയവർ തന്നെ അത് അപ്പാടെ വിഴുങ്ങിയത്.

ഇതേക്കുറിച്ച് ഉള്ള താലിബാന്റെ പ്രതികരണം ആയിരുന്നു ബഹു കേമം "ഹയ്യോ..... വിമാനം ഞങ്ങൾ റാഞ്ചി എന്നോ.. ഞങ്ങളത് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. പക്ഷെ ഞങ്ങൾക്ക് അതിനു അതിയായ ആഗ്രഹമുണ്ട്. ഒന്ന് രണ്ടു വർഷങ്ങൾക്ക് ഇടയ്ക്കു ഞങ്ങൾ ആ ലക്ഷ്യം നേടും."

പൈലറ്റിന്റെ ആത്മഹത്യ:
ആത്മഹത്യ ചെയ്യാൻ എട്ടു മണിക്കൂർ വിമാനം പറത്തണമോ എന്നുള്ള മറുചോദ്യത്തിനു ഉത്തരം ഇല്ല.

Chris Goodfellow-യുടെ സിദ്ധാന്തം:
നിലവിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ഇരുപത് വർഷം ആയി വിമാനം പറത്തുന്ന ശ്രീ. Chris Goodfellow മുന്നോട്ടു വെക്കുന്ന സിദ്ധാന്തം ആണ്.  അദ്ധേഹത്തിന്റെ സിദ്ധാന്തത്തിന്റെ രത്ന ചുരുക്കം ഇങ്ങിനെ ആണ്.

"വിമാനത്തിന്റെ ഇലക്ട്രിക് വയറുകളിൽ തീ പിടിക്കുന്നു. അത് പൈലറ്റൊ ക്യാബിൻ ക്രൂവോ അറിയുന്നില്ല. ക്രമേണ തീ ട്രാൻസ്പോണ്ടരിന്റെ കേബിളുകളിലേക്ക് പടരുന്നു. ട്രാൻസ്പോണ്ടറിലേക്ക് ഉള്ള വൈദ്യുതി വിശ്ച്ചേദിക്കപ്പെടുന്നു. തുടർന്നു തീ കൂടുതൽ വ്യാപിക്കുകയും മൊത്തം കമ്മ്യൂണിക്കേഷൻ സംവീധാനങ്ങളെയും ബാധിക്കുകയും ACARS അടക്കം എല്ലാം നിശ്ചലം ആവുകയും വിമാനത്തിന്റെ നിയന്ത്രണം വിടുകയും ചെയ്യുന്നു. തുടർന്ന് വിമാനത്തിൽ പുകയും മറ്റു വിഷ വാതകങ്ങളും നിറയുകയും വിമാനത്തിൽ ഉള്ളവർ എല്ലാവരും ബോധം കെടുകയും ചെയ്യുന്നു. ഇതിനിടയിലും വിമാനം രക്ഷപെടുത്താൻ വേണ്ടി ആദ്യം എത്താൻ കഴിയുന്നിടത്തെക്ക് വിമാനം തിരിച്ചു വിടാൻ പൈലറ്റ്‌ ശ്രമിക്കുന്നു. പക്ഷെ പൈലറ്റിന്റെയും പ്രവർത്തിക്കാൻ ഉള്ള കഴിവ് നഷ്ടപ്പെട്ടു വിമാനം എട്ടു മണിക്കൂറോളം അലഞ്ഞു തിരിഞ്ഞു കടലിൽ വീഴുന്നു."

 ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഈ സിദ്ധാന്തം ആകെ മൊത്തം തെറ്റാണ് എന്ന് സാമാന്യ ബുദ്ധിയിൽ ആലോചിച്ചാൽ മനസ്സിലാകും. കൂട്ടി യോജിപ്പിക്കാൻ കഴിയാത്ത നിരവധി വിടവുകൾ നിറഞ്ഞതാണ്‌ അദ്ധേഹത്തിന്റെ തിയറിയും.

1. കൃത്യം ആയി മലേഷ്യയുടെ വ്യോമ മേഖലയിൽ നിന്നും വിയറ്റ്നാമിന്റെ വ്യോമ മേഖലയിലേക്ക് വിമാനം കടക്കുന്ന ശൂന്യ വേളയിൽ തന്നെ ആണ് വിമാനം ഗതി മാറുന്നത്. അതും കോ-പൈലറ്റ്‌ വളരെ ശാന്തനായി സൈൻ ഓഫ്‌ ചെയ്തതിനു ശേഷം. നിലവിലുള്ള വിവരം അനുസരിച്ച് കോ-പൈലറ്റ്‌ ശുഭ രാത്രി പറയുമ്പോൾ തന്നെ ട്രാൻസ്പോണ്ടർ ഓഫ് ആയിരുന്നു. Chris Goodfellow - ന്റെ തിയറി ശരിയാകണം എങ്കിൽ ട്രാൻസ്പോണ്ടർ ഓഫ് ആയതു ക്രമാനുഗതം ആയ തീ പിടുത്തം കൊണ്ടാണ്. അങ്ങിനെ എങ്കിൽ "good night" പറയാൻ കിട്ടിയ സമയം കൊണ്ട് കോ-പൈലറ്റ്‌ വിമാനം അപകടത്തിൽ ആയി എന്നല്ലേ പറയുക.

 2. ACARS ഓഫ് ആകുന്നതു കോ-പൈലറ്റ്‌ സൈൻ ഓഫ് ചെയ്തതിനും അരമണിക്കൂർ കഴിഞ്ഞ് ആണ്. അപ്പോൾ ട്രാൻസ്പോണ്ടർ ഓഫ് ആണ്. പക്ഷെ ഭൂമിയും ആയി സംവേദിക്കുന്ന ACARS അപ്പോഴും പ്രവര്ത്തന ക്ഷമം ആണ്. എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നു എങ്കിൽ ഭൂമിയിൽ വിവരം അറിയിക്കാൻ ഉള്ള ഒരുപാട് സമയം പൈലറ്റിനു ലഭിച്ചിരുന്നു. പക്ഷെ അങ്ങിനെ ഒന്നും ഉണ്ടായിട്ടേ ഇല്ല. ഇവിടെ Chris Goodfellow - ന്റെ തിയറി പറയുന്നത് പൈലറ്റ്‌ അടക്കം എല്ലാവരും വിഷ വാതകം ശ്വാസിച്ച് തളർന്നു പോയിട്ടുണ്ടാകും എന്നാണു. ഇത് പറയുന്ന Chris Goodfellow തന്നെയാണ് പറഞ്ഞു വെക്കുന്നത് വിമാനം രക്ഷിക്കാൻ പൈലറ്റ്‌ അങ്ങേ അറ്റം ശ്രമിച്ചു എന്ന്. ഒരു അപായ സൂചന ലോകത്തോടോ മറ്റു വിമാനത്തിനോ കൊടുക്കാൻ കഴിയാതെ തളർന്നു പോയ പൈലറ്റ്‌ വിമാനം രക്ഷപെടുത്താനും തീ അണക്കാനും 45,000 അടിയിലേക്ക് വിമാനം പറത്തുക. ഇത് രണ്ടും കൂടി എങ്ങിനെ നടക്കും.?

3. പൈലറ്റ്‌ അബോധാവസ്ഥയിൽ... വിമാനം ഒരു നിയന്ത്രണവും ഇല്ലാതെ പറക്കുക. നൂറു കണക്കിന് വിമാനങ്ങൾ ആണ് അപ്പോൾ ആകാശത്ത് ഉള്ളത്. ഒരു കമ്മ്യൂണിക്കേഷൻ സംവീധാനവും ഇല്ലാതെ ഒരു വിമാനത്തിലും തട്ടാതെ വൈമാനികൻ ഇല്ലാതെ വിമാനം സുരക്ഷിതം ആയി പറക്കും എങ്കിൽ Chris Goodfellow -ന്റെ തിയറി ശരിയാകും.

4. രണ്ടാം ദിവസവും യാത്രക്കാരുടെ മൊബൈൽ റിംഗ് ചെയ്യുന്നുണ്ടായിരുന്നു. വെള്ളത്തിൽ ചെന്ന് വീണാൽ അത് എങ്ങിനെ സംഭവിക്കും?

നിലവിൽ വരുന്ന ഒരു തിയറിയും യുക്തിക്ക് നിരക്കുന്നത് അല്ല. അത് കൊണ്ട് ഒക്കെ തന്നെയാണ് വിമാനം പൈലറ്റ്‌ തട്ടി കൊണ്ട് പോയത് ആണ് എന്ന് വിചാരിക്കേണ്ടി വരുന്നത്. 

 എട്ടാം തീയതി വിമാനം നഷ്ടപെട്ട സമയത്ത് മലേഷ്യയുടെ ഭാഗത്ത് നിന്നും സംഭവിച്ച ഒരു പിഴവ് ആരും ശ്രദ്ധിക്കുകയോ പിന്നെ അതെ കുറിച്ച് അന്വഷിക്കുകയോ ചെയ്തിട്ടില്ല. എട്ടാം തീയതി വിമാനം മലേഷ്യയുടെ വ്യോമ മേഖലയിൽ നിന്നും വിട്ട് വിയറ്റ്നാമിന്റെ വ്യോമ മേഖലയിലേക്ക് കടക്കെണ്ടുന്ന നിമിഷങ്ങളിൽ ആണ് വിമാനം റൂട്ട് തിരിഞ്ഞു പോകുന്നത്.

സത്യത്തിൽ വിയറ്റ്നാം ആണ് വിമാനം കുഴപ്പത്തിലേക്കു നീങ്ങുന്നു എന്ന് ആദ്യം മനസ്സിലാക്കുന്നത്. വിമാനം തങ്ങളുടെ വ്യോമ മേഖലയിലേക്ക് കടക്കാതെ തിരികെ പോയി എന്ന് തങ്ങൾ മലേഷ്യയെ അറിയിച്ചു എന്നും മലേഷ്യ പ്രതികരിച്ചില്ലാ എന്നും Vietnam Deputy  Minister of Transport എട്ടാം തീയതി രാവിലെ പത്രങ്ങളോട് പറഞ്ഞു. പക്ഷെ അത് പിന്നെ ചർച്ച ചെയ്യപ്പെട്ടില്ല. വിമാനം കുഴപ്പത്തിൽ ആയി എന്ന് വിയറ്റ്നാമിൽ നിന്നും വിവരം ലഭിച്ചിട്ടും മലേഷ്യ " എട്ടാം തീയതി രാവിലെ 6:30-നു ബീജിങ്ങിൽ എത്തേണ്ട MH370 കൊലാലമ്പൂർ - ബീജിംഗ് വിമാനത്തിന്റെ നിയന്ത്രണം നഷ്ടം ആയി" എന്ന് ലോകത്തോട്‌ പറഞ്ഞത് 7:30-നു!

വിമാനം കൈവിട്ടു പോയ 1.30 മുതൽ രാവിലെ 7:30 വരെ മലേഷ്യ എന്ത്  ചെയ്യുക ആയിരുന്നു? വിമാനം ഈ സമയം അത്രയും മലേഷ്യയുടെ മുകളിൽ വട്ടം ഇട്ടു പറന്നു പൈലറ്റ്‌ എന്തോ ആവശ്യപ്പെടുക ആയിരുന്നു എന്ന് വേണം കരുതാൻ.

സ്വാഭാവികം ആയും ലോകം മലെഷ്യയോടു ചോദിക്കേണ്ട പ്രബലം ആയ 5 ചോദ്യങ്ങൾ ആരും ചോദിക്കുന്നത് ആയി കണ്ടില്ല!!!!

1. വിമാനം ഗതി തിരിഞ്ഞു പോകുന്നു എന്ന് വിയറ്റ്നാം അറിയിച്ചിട്ട് പ്രതികരിക്കാതെ ഇരുന്നത് എന്ത് കൊണ്ട്?

2. വിമാനം നഷ്ടപ്പെട്ടു എന്ന് അറിഞ്ഞിട്ടും അത് ലോകത്തോട്‌ പറഞ്ഞു മുൻകരുതലുകൾ എടുക്കാനും അന്വഷണം തുടങ്ങാനും രാവിലെ 7:30 വരെ കാത്തിരുന്നത് എന്ത് കൊണ്ട്?

3. വിമാനത്തിന്റെ എഞ്ചിൻ മെയിന്റനൻസ്  മെസ്സേജ് വിമാനം അപ്രത്യക്ഷം ആയിട്ടും റോൾസ് റോയിസിനു രാവിലെ 8:15 വരെ ലഭിച്ചിരുന്നു എന്ന് ന്യുയോർക്ക് ടൈംസ് മൂന്നാം ദിവസം തന്നെ റിപ്പോർട്ട് ചെയ്തിട്ടും അതിനെ നിഷേധിച്ചു കൊണ്ട് പത്രക്കുറിപ്പ് ഇറക്കിയത് എന്ത് കൊണ്ട്?

4.പത്തൊമ്പതു യാത്രക്കാരുടെ മൊബൈൽ ഫോണുകൾ ഒമ്പതാം തീയതി വൈകിയും റിംഗ് ചെയ്യുന്നുണ്ടായിരുന്നു എന്ന റിപ്പോർട്ടിൻമേൽ മലേഷ്യ എന്ത് നടപടി എടുത്തു എന്നോ ഈ റിപ്പോര്ട്ടിന്റെ നിജസ്ഥിതി എന്താണ് എന്നോ നാളിതുവരെ മലേഷ്യ ലോകത്തോട്‌ പറയാത്തത് എന്താണ്?

5. തങ്ങളുടെ ഭൂ പ്രദേശങ്ങളിലും വിഘടന വാദികൾക്ക് സ്വാധീനം ഉള്ള മേഖലകളിലും മലേഷ്യ തിരച്ചിൽ നടത്തിയിട്ടുണ്ടോ?

വിമാനം നഷ്ടം ആയതു മലേഷ്യയുടെ വ്യോമ മേഖലയ്ക്കു ഉള്ളിൽ തന്നെ ആണ്. തകർന്നു എന്ന് വിശ്വസിക്കുന്നതിനേക്കാൾ എവിടെയോ സർക്കാർ ഒത്താശയോടെ എന്തോ കാരണത്താൽ ഒളിപ്പിച്ചു വെച്ചിരിക്കുന്നു എന്ന് വിശ്വസിക്കാം - തല്ക്കാലം!

മലേഷ്യ നേരിടുന്നതു വൻ പ്രതിസന്ധിയെ ആണ്. ചൈനയുടെ പൌരന്മാർ ആണ് ബന്ധികൾ ആക്കപെട്ടിരിക്കുന്നത്, വിമാനം ഇപ്പോൾ മലേഷ്യയിൽ ആണ് എങ്കിൽ, റാഞ്ചിയ പൈലറ്റിന്റെ ആവശ്യം അംഗീകരിക്കാൻ മലേഷ്യക്ക് കഴിയില്ലാ എങ്കിൽ വിമാനം മലേഷ്യയിൽ ഉണ്ട് എന്ന് അറിയുന്ന നിമിഷം നേരത്തെ തന്നെ എങ്ങിനെ എങ്കിലും മലേഷ്യയെ ചൊറിയാൻ കാത്തിരിക്കുന്ന ചൈന മലേഷ്യയിൽ കേറി നിരങ്ങും. അത് അറിയാവുന്നത് കൊണ്ടാണ് ഇരുട്ടത്ത് അഴിച്ചു വിട്ട കോഴിയെ പോലെ മലേഷ്യ കിടന്നു വട്ടം കറങ്ങുന്നത്. ഒരു ആശ്വാസം ഉള്ളത് വിമാനം തകർക്കാൻ ഉള്ള മലേഷ്യയുടെ ആദ്യ തീരുമാനം മാറ്റി എന്നുള്ളത് ആണ്!
പൈലറ്റ്‌ ബുദ്ധിമാൻ ആണ്. തന്റെ ആവശ്യം മലേഷ്യയ്ക്ക് അംഗീകരിക്കാൻ കഴിയില്ലാ എങ്കിലും ഒടുവിൽ ചൈനക്ക് ഇടപെടേണ്ടി വരും എന്ന് പൈലറ്റ്‌ നേരത്തെ മനസ്സിലാക്കിയിരിക്കുന്നു. ചൈനീസ് പൌരന്മാർ ആണ് വിമാനത്തിൽ ഉള്ളത് എന്നത് കൊണ്ടും വിമാനം മലേഷ്യൻ വ്യാമ മേഖലയിൽ നിന്നും പുറത്തോട്ടു പോയിട്ടില്ലാ എന്നതും കൊണ്ട് ഒന്ന് ഉറപ്പിക്കാം... വിമാനം ഇപ്പോഴും സുരക്ഷിതം ആണ് !!!!

മലേഷ്യയിൽ സർക്കാരിനു അധികം നിയന്ത്രണം ഒന്നും ഇല്ലാത്ത വിമത വിഭാഗങ്ങളോ ഭീകര സംഘടനകളോ നിയന്ത്രിക്കുന്ന ഏതെങ്കിലും മേഖല ഉണ്ടോ എന്നതാണ് അറിയേണ്ടത്.  വിമാനം മലേഷ്യൻ വ്യാമ മേഖല  വിട്ടു പോയിട്ടില്ല എന്ന നിഗമനത്തിൽ ഉറച്ച് നിന്നാൽ മലേഷ്യയിൽ സർക്കാർ നിയന്ത്രണം കുറഞ്ഞ അല്ലെങ്കിൽ ഇല്ലാത്ത ഒരു മേഖല ഉണ്ടാകണം - വിമാനത്തിനു സുരക്ഷിതം ആയി ലാന്ഡ് ചെയ്യാനും നെഗോഷ്യേഷൻ നടത്താനും. അങ്ങിനെ ഒരു സ്ഥലം മലേഷ്യയിൽ ഉണ്ട്.

മലേഷ്യയിലെ സബാ സംസ്ഥാനത്തിലെ ഇന്തോനേഷ്യയുടെ ബോർഡർ പങ്കിടുന്ന താവ്വ്യ (Tawau) എന്ന പ്രദേശം പൊതുവേ ഭീകര സംഘടനകൾക്ക് വേരോട്ടം ഉള്ള സ്ഥലം ആണ്. മലേഷ്യൻ സർക്കാർ വിമാനം കണ്ടെടുക്കാൻ അല്ല ശ്രമിക്കുന്നത്. കണ്ടെടുക്കാതെ ഇരിക്കാൻ ആണ്. സബ സംസ്ഥാനത്ത് മലേഷ്യ അല്ലാതെ മറ്റു ഏതെങ്കിലും ഏജൻസികൾ വേണ്ടും വണ്ണം തപ്പിയാൽ വിമാനം കിട്ടും!
വിമാനം മലേഷ്യയുടെ വ്യോമതിര്ത്തിക്കുള്ളിൽ തന്നെ ആണ് പറന്നത്...അല്ലെങ്കിൽ പറന്നു കൊണ്ടേ ഇരുന്നത്. ലാൻഡ് ചെയ്തതും മലേഷ്യയിൽ തന്നെ! മലേഷ്യൻ ഭരണകൂടത്തിനു ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത എന്തോ ഒന്നിന് വേണ്ടി നെഗോഷ്യേഷൻ നടക്കുന്നുണ്ടാകാം.... അല്ലെങ്കിൽ മലേഷ്യയുടെ നിലനില്പിനെ തന്നെ ചോദ്യം ചെയ്യുന്ന എന്തോ ഒന്ന് MH370 ക്ക് സംഭവിച്ചിട്ട് ഉണ്ടാകാം....

പത്രങ്ങൾ ഇപ്പോൾ പറയുന്നത് ആണ് മലേഷ്യൻ അധികൃതരുടെ പിന്നീടുള്ള വാർത്താ സമ്മേളനം ആയി വരുന്നത് എന്നത് തന്നെ മലേഷ്യ ലോകത്തോട്‌ കള്ളം പറഞ്ഞു കൊണ്ടേ ഇരിക്കുന്നു എന്നതിന് തെളിവും.!!! 

Thursday, March 13, 2014

പ്രവചനം - 2014.

തിരുവനന്തപുരം : ശശി തരൂർ .
ആറ്റിങ്ങൽ : എ. സമ്പത്ത്.
കൊല്ലം : എൻ.കെ. പ്രേമചന്ദ്രൻ.
മാവേലിക്കര : രമേശ് ചെന്നിത്തല
ആലപ്പുഴ : സി.ബി. ചന്ദ്ര ബാബു.
പത്തനംതിട്ട : ഫിലിപ്പോസ് തോമസ്‌
ഇടുക്കി : ജോയ്സ് ജോർജ്
കോട്ടയം : ജോസ്.കെ.മാണി
എറണാകുളം :  കെ.വി.തോമസ്‌
ചാലക്കുടി : ഇന്നസെന്റ്
തൃശൂർ : കെ.പി. ധനപാലൻ
മലപ്പുറം : പി.കെ. സൈനബ
പൊന്നാനി : ഈ.ടി. മുഹമ്മദ്‌ ബഷീർ
കോഴിക്കോട് :  എ.വിജയ രാഘവൻ
വടകര : മുല്ലപ്പള്ളി രാമചന്ദ്രൻ.
കണ്ണൂർ : പി.കെ. ശ്രീമതി
പാലക്കാട് : എം.പി. രാജേഷ്.
ആലത്തൂർ : പി.കെ. ബിജു
വയനാട് : എം.ഐ. ഷാനവാസ്
കാസറഗോഡ് : പി. കരുണാകരൻ.

എൽ.ഡി.എഫ് : 11
യൂ.ഡീ.എഫ് : 9

ഡിസ്ക്ലൈമർ: ഒരു സീറ്റ് അങ്ങോട്ടോ ഇങ്ങോട്ടോ ആകാം.

Thursday, October 10, 2013

നവാബിന് സ്മരണാഞ്ജലികൾ...

  
 
നവാബ് രാജേന്ദ്രന്‍ കടന്നു പോയിട്ട് ദശാബ്ദം പിന്നിടുന്നു.
നീതി നിഷേധങ്ങള്‍ക്കും തീവെട്ടി കൊള്ളകള്‍ക്കും പകല്‍ മാന്യതയ്ക്കും എതിരേ ഒറ്റയാള്‍ പോരാട്ടം നടത്തി ഭരണകൂടങ്ങളുടേയും അഭിനവ മാടമ്പിമാരുടേയും ഉറക്കം കെടുത്തി മലയാളിയുടെ രോഷത്തിന്റെ പരിഛേദമായി വെട്ടിയൊതുക്കാത്ത താടിയും മുടിയും നീട്ടി വളര്‍ത്തി ഭരണകൂട ഭീകരത പല്ല് പറിച്ചെടുത്ത മോണയും ചുണ്ടില്‍‍ എരിയുന്ന ബീഡിയുമായി നമ്മുടെ നീതി പീഠങ്ങളില്‍ അവസാന ശ്വാസം വരെ പോരടിച്ച് നവാബ് രാജേന്ദ്രന്‍ എന്ന നിസ്സാര മനുഷ്യന്‍ നമ്മളില്‍ നിന്നും പിരിഞ്ഞിട്ട് ഇന്ന് ഒരു ദശാബ്ദം തികയുന്നു.

ആയിരത്തി തൊള്ളായിരത്തി അമ്പതില്‍ പയ്യന്നൂരില്‍ പിറന്ന് വീണ രാജേന്ദ്രന്‍ അഴിമതിക്കും ഭരണകൂട ഭീകരതകള്‍ക്കും എതിരേ “നവാബ്” പത്രത്തിലൂടെ പോരാട്ടം തുടങ്ങിയത് ഇരുട്ടിന്റെ ശക്തികളുടെ ഉറക്കം കെടുത്തി. “നവാബ്” അനീതികള്‍ക്കെതിരെ ആഞ്ഞടിച്ചപ്പോള്‍ രാജേന്ദ്രനെ “നവാ‍ബ് രാജേന്ദ്രന്‍” ആയി മലയാളം ഹൃദയത്തിലേറ്റു വാങ്ങി.

ശല്യക്കാരനായ വ്യവഹാരിയാക്കി മാറ്റാന്‍ ശല്യക്കാരുടെ കൂട്ടായ്മയായ കേരള സര്‍ക്കാറിന്റെ അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ കെട്ടിയ കേസ് ഫയലില്‍ പോലും സ്വീകരിക്കാതെ തള്ളികൊണ്ട് ഹൈകോടതി ജഡ്ജി സുകുമാരന്‍ നായര്‍ പുറപ്പെടുവിപ്പിച്ച ഉത്തരവ് നവാബ് രാജേന്ദ്രന്റെ മനുഷ്യസ്നേഹത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിന് കിട്ടിയ നിയമസാധുതയായിരുന്നു. പൊതു താല്പര്യ ഹര്‍ജ്ജി എന്ന് കേട്ടു കേള്‍വി പോലും ഇല്ലാതിരുന്ന ഒരു കാലത്ത് സമൂഹത്തിലെ തിന്മകള്‍ക്കെതിരേ നവാബ് രാജേന്ദ്രന്‍ തൊടുത്തു വിട്ട മിക്ക പോരാട്ടങ്ങളും വിജയം കണ്ടു. പൊതു തല്പര്യങ്ങള്‍ക്ക് വേണ്ടി പോരാടിയ നവാബ് എന്ന എളിയ മനുഷ്യനെ തെരുവില്‍ നേരിട്ടാണ്‍ ഭരണകൂടവും ഇരുട്ടിന്റെ ശക്തികളും പകല്‍ മാന്യതയും നിശ്ശബ്ദനാക്കാന്‍ ശ്രമിച്ചത്. പണത്തിനും പ്രലോഭനങ്ങള്‍ക്കും ഒരിക്കലും വഴങ്ങിയിട്ടില്ലാത്ത നവാബ് അഭിനവ പൊതുതാല്പര്യ ഹര്‍ജ്ജിക്കാരില്‍ നിന്നും വ്യത്യസ്തനാകുന്നതും അതു കൊണ്ട് തന്നെ. ഭീഷണിക്കും പച്ചനോട്ടുകള്‍ക്കും പ്രലോഭനങ്ങള്‍ക്കും നവാബിനെ തന്റെ പ്രവൃത്തി പഥത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കഴിയുമായിരുന്നില്ല. പച്ച നോട്ടുകള്‍ നവാബ് രാജേന്ദ്രന്റെ വൈകല്യമായിരുന്നു എങ്കില്‍ മുഷിഞ്ഞ ഒറ്റ ജൂബയില്‍ ജീവിതം നയിക്കേണ്ടി വരില്ലായിരുന്നു ആ മനുഷ്യ സ്നേഹിക്ക്.

ജീവിതം മുഴുവന്‍ വ്യവഹാ‍രങ്ങള്‍ക്കും നീതിക്കും വേണ്ടി ഉഴിഞ്ഞ് വെച്ച് നവാബ് രാജേന്ദ്രന്‍ രണ്ടായിരത്തി മൂന്ന് ഒക്ടോബര്‍ പത്താം തീയതി വിട പറഞ്ഞപ്പോള്‍ മലയാളിക്ക് നഷ്ടപ്പെട്ടത് മലയാളിയുടെ രോഷത്തിന്റെ അഗ്നി നാളമായിരുന്നു। വ്യവഹാരങ്ങളല്‍ ജീവിക്കാന്‍ മറന്ന മനുഷ്യ സ്നേഹത്തിന്റെ എല്ലിച്ച പ്രതീകത്തിന്റെ അന്ത്യാഭിലാഷം പോലും നിറവേറ്റി കൊടുക്കാതെ കേരള സമൂഹം ആ മനുഷ്യനെ അപമാനിച്ചു. തന്റെ മൃതശരീരം മണ്ണിന്‍‍ നല്‍കാതെ കുട്ടികള്‍ക്ക് പഠിക്കാന്‍ വിട്ടുകൊടുക്കണം എന്ന നവാബ് രാജേന്ദ്രന്റെ ആഗ്രവും ഭരണകൂടം കുഴിച്ചു മൂടി. എല്ലിന്‍ കൂട് തങ്ങള്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട് എന്ന മെഡിക്കല്‍ കോളേജ് അധികാരികളുടെ അവകാശവാദം മറ്റൊരപമാനമായി. എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറി പുതുക്കാനായി തനിക്ക് പുരസ്കാരമായി ലഭിച്ച രണ്ട് ലക്ഷം രൂപ ഉപയോഗിക്കണം എന്ന നവാബ് രാജേന്ദ്രന്റെ ആഗ്രവും നിവര്‍ത്തിച്ച് കൊടുക്കാന്‍ നമ്മുക്ക് കഴിഞ്ഞില്ല. ഇതൊക്കെ നേടാന്‍ നവാബ് വി.ഐ.പി ആയിരുന്നില്ലല്ലോ? ജീവിച്ചിരുന്നപ്പോള്‍ മരിച്ചവരെ കുറിച്ച് ഓര്‍ത്ത് സഹതപിച്ച നവാബ് രാജേന്ദ്രന്‍ അവിടേയും തന്റെ വേറിട്ട പ്രവര്‍ത്തന ശൈലി സമൂഹവുമായി പങ്കു വെക്കാനാണ് ശ്രമിച്ചത്. പക്ഷേ നവാബ് രാജേന്ദ്രനെ ഉള്‍കൊള്ളാന്‍ നമ്മുടെ ഉപഭോത്കൃ മനസ്സ് ഇപ്പോഴും സജ്ജമായിട്ടില്ല. ഒരു ഓര്‍മ്മകുറിപ്പ് പോലും ഇല്ലാതെ നവാബിന്റെ ചരമ ദിനങ്ങൾ കടന്നു  പോകുന്നത് അത് കൊണ്ടാണ്.

നവാബ് രാജേന്ദ്രന്‍ ഒഴിച്ചിട്ട് പോയ സിംഹാസനത്തില്‍ കയറി കൂടാന്‍ അഭിനവ പൊതു താല്പര്യ വ്യവഹാരികളുടെ ഒരു ഘോഷയാത്ര തന്നെ ഉണ്ടായിട്ടും നവാബിന്റെ സിംഹാസനം ഇന്നും ഒഴിഞ്ഞ് തന്നെ കിടക്കുന്നു. നവാബ് രാജേന്ദ്രന് പകരം വെക്കാന്‍ മലയാളിക്ക് കത്തുന്ന രോഷം വീണ്ടും ജന്മമെടുക്കുമെന്ന് കരുതുക വയ്യ. അതു കൊണ്ട് നവാബിന്റെ അന്ത്യാഭിലാഷം നിറവേറ്റാന്‍ കഴിയാത്ത സമൂഹം അദ്ദേഹത്തിന്റെ എല്ലിന്‍കൂട് നശിപ്പിക്കരുത്. അത് സൂക്ഷിച്ച് വെക്കണം. പ്രതികരണ ശേഷി നഷ്ടപ്പെട്ട് അലസമായി ഉറങ്ങുന്ന നാളെയുടെ പുതു തലമുറക്ക് ഉണര്‍ത്ത് പാട്ടാകാന്‍ ആ എല്ലിന്‍ കൂട് നമ്മുക്ക് കാട്ടി കൊടുക്കാം. എന്നിട്ട് പറയാം ഇങ്ങിനെയും ഒരാള്‍ നമ്മുക്കിടയില്‍ ജീവിച്ചിരുന്നു എന്ന്....

Sunday, April 14, 2013

സഹകരണ മേഖലയിലെ പ്രവാസീ ഗുണ്ട്!


സഹകരണ മേഖലയിൽ പ്രവാസീ ബാങ്ക് എന്നത്  മറ്റൊരു  സർക്കാർ വിലാസം പറ്റിക്കൽ പ്രസ്താവനയാണ്.

".... പ്രവാസികളുടെ നിക്ഷേപം സ്വീകരിക്കുന്നതിൽ ഉത്സാഹിക്കുന്ന ബാങ്കുകൾ അവർക്ക് വായപ്കൾ നൽകുന്നതിൽ വേണ്ടത്ര പരിഗണനകൾ നല്കുന്നില്ല. പ്രവാസികൾ അനുഭവിക്കുന്ന ഈ ബുദ്ധിമുട്ട് പരിഹരിക്കാൻ സഹകരണ മേഖലയിൽ ഒരു പ്രവാസീ ബാങ്ക് തുടങ്ങാൻ സർക്കാർ തീരുമാനിച്ചു..."

മുഖ്യമന്ത്രിയുടെ വാചകങ്ങൾ...

എന്താണ് എൻ. ആർ. ഐ  എന്നോ,  എന്താണ് ഫെറ എന്നോ, ഫെമ എന്ത് ആണെന്നോ, വിദേശ ഭാരതീയൻറെ വായ്പാ നയത്തിൽ റിസർവ്വ് ബാങ്ക് പിന്തുടരുന്ന നയങ്ങൾ  എന്താണ് എന്നോ തിരിച്ചറിയാതെ മുഖ്യമന്ത്രി   വിളമ്പിയ വിവരക്കേട് അല്ലാതെ ഒന്നും അല്ല സഹകരണ മേഖലയിലെ പ്രവാസീ ബാങ്ക്.

വായ്പ നൽകിയാൽ  തിരികെ കിട്ടും എന്ന്  മിനിമം ഉറപ്പുള്ള ആർക്കും വായ്പാ നൽകാൻ ആണ് വാണിജ്യ ബാങ്കുകൾ കടയും തുറന്നു വെച്ചിരിക്കുന്നത്. തിരികെ കിട്ടും എന്ന് മിനിമം ഉറപ്പുള്ള  വിദേശത്ത് തൊഴിൽ എടുക്കുന്ന  ഒരാൾക്ക് വേണ്ടത്ര ആസ്തികളുടെ പണയത്തിൽ വായ്പ നല്കാൻ ബാങ്കുകൾക്ക് മടി ഒട്ടും തന്നെ  ഉണ്ടായിട്ടല്ല നിക്ഷേപ വായ്പാ അനുപാദം കുറയുന്നത്. റിസർവ്വ് ബാങ്കിന്റെ ശക്തം ആയ നിയന്ത്രണം ഒന്ന് കൊണ്ട് മാത്രം ആണ് വാണിജ്യ ബാങ്കുകൾക്ക് എൻ. ആർ. ഐ വായ്പകൾ വാരി കോരി  അനുവദിക്കാൻ കഴിയാത്തതു.

എൻ. ആർ. ഐ അക്കൌണ്ടിൽ  ഭാവന വായ്പ ഒഴികെ ഉള്ള വായ്പകൾക്ക്  ശക്തം ആയ നിയന്ത്രണങ്ങൾ ഉണ്ട്. അതിൽ വെള്ളം ചേർത്താൽ ഫെമയുടെ ലംഘനം ആകും. എൻ. ആർ. ഐ അക്കൌണ്ടിൽ ക്രെഡിറ്റ് കാർഡ്‌ ലഭ്യം ആകാൻ പോലും അത്ര എളുപ്പം അല്ല.

എൻ. ആർ. ഐ അക്കൌണ്ടിൽ വാങ്ങിയ ഓഹരികൾ, കടപത്രങ്ങൾ, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് തുടങ്ങിയ ആസ്തികൾ പണയം വെച്ചോ കൃഷി ഭൂമി, വിവിധ വിള തോട്ടങ്ങൾ, കൊമേഴ്സ്യൽ ആസ്തികൾ എന്നിവ ഒഴികെയുള്ള ജംഗമ സ്വത്തുക്കൾ എന്നിവയുടെ ഈടിൻമെലോ എൻ. ആർ. ഐ അക്കൌണ്ടിലെ സ്ഥിര നിക്ഷപത്തിന്മേലോ  തികച്ചും വ്യക്തിപരം ആയ വായ്പകൾ മാത്രമേ എൻ. ആർ. ഐ അക്കൌണ്ടിൽ ബാങ്കുകൾക്ക് നല്കാൻ കഴിയുള്ളൂ. എൻ. ആർ. ഐ അക്കൌണ്ടിൽ വാണിജ്യ വ്യാപാര വ്യവസായ വായ്പകൾ അനുവദിക്കാൻ നിലവിലെ റിസർവ്വ് ബാങ്ക് നിയന്ത്രണങ്ങൾ അനുവദിക്കുന്നില്ല.


അതായത് പ്രവാസി ഇന്ത്യക്കാരന് ഭാവന വായ്പ ഒഴികെയുള്ള വായ്പകൾ നല്കാൻ റിസര്വ്വ് ബാങ്കിന് ഒരു താല്പര്യവും ഇല്ല. കാരണം വളരെ ലളിതം. വായ്പ എടുക്കുന്ന പണം നിയമ വിധേയം അല്ലാത്ത മാര്ഗത്തിലൂടെ വിദേശങ്ങളിലേക്ക് കടത്തി കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിക്കാം എന്ന ആശങ്ക തന്നെ പ്രധാനം. ഒരു പരിധി വരെ ആ ആശങ്ക ആസ്ഥാനത്ത് അല്ലാ താനും. കള്ള പണം വെളുപ്പിക്കാൻ അല്ലെങ്കിൽ തന്നെയും പുറം രാജ്യങ്ങളിലേക്ക് കച്ചവടം നടത്താനും മറ്റും ഒക്കെയായി വായ്പാ പണം കടത്തി കൊണ്ട് പോകാൻ ഉള്ള സാധ്യത എന്തായാലും റിസര്വ്വ് ബാങ്കിനു തള്ളി കളയാൻ കഴിയില്ല. ഇത് നിലവിലെ ഫെമ നിയന്ത്രണങ്ങൾക്ക് എതിരാണ്.

കാര്യങ്ങൾ ഇങ്ങിനെ ആയിരിക്കുമ്പോഴാണ് പെട്ടി കട തുറക്കാം എന്ന് പറയുന്ന ലാഘവത്തോടെ നമ്മുടെ മുഖ്യ മന്ത്രി  സഹകരണ മേഖലയിൽ പ്രവാസിക്ക് വായ്പ നല്കാൻ ബാങ്ക് തുടങ്ങും എന്ന് ഗീർവാണം മുഴക്കുന്നതു. ഒന്നുകിൽ ഇത് എഴുന്നുള്ളിക്കുന്നവന് തലയ്ക്കു വെളിവ് ഇല്ല. അല്ലെങ്കിൽ ഇത് കേള്ക്കുന്ന പ്രവാസി എല്ലാം വെള്ളം തൊടാതെ അങ്ങ് വിഴുങ്ങി കൊള്ളും എന്ന  വിശ്വാസം. സത്യത്തിൽ ആ വിശ്വാസം തന്നെയാണ് ഇങ്ങിനെ ഉള്ള ഗുണ്ടുകൾ പൊട്ടിക്കുന്നവരുടെ വിജയവും. എല്ലാം കൂടി കെട്ടി പെറുക്കി ഇങ്ങോട്ട് പോരുമ്പോൾ പ്രവാസിയുടെ അണ്ണാക്കിലേക്ക് ഓരോന്ന് തള്ളി തരും. ലവന്മാരുടെ ആസനം താങ്ങികൾ അതെല്ലാം വാരി വലിച്ചു കേറ്റും. എന്നിട്ട് അനു  നിമിഷം വാള് വെച്ച് കൊണ്ടേയിരിക്കും. ചെറ്റകൾ...

എടേയ് ചേട്ടന്മാരെ ങ്ങള് ഭാരിച്ച ഉത്തരവാദിത്തം ഒന്നും പ്രവാസിക്ക് വേണ്ടി ഏറ്റെടുക്കേണ്ട. സീസണ്‍ ആകുമ്പോൾ കഴുത്തിനു കത്തി വെക്കുന്ന വിമാന കമ്പനികളെ ഒന്ന് നിലക്ക് നിർത്താൻ സാറന്മാർക്ക് പറ്റുമോ?അത് പറ...

എയർ കേരള എന്ന ഉഡായിപ്പ് ഒരു അഞ്ചു വര്ഷം നന്നായി പണിയെടുത്താൽ  അസംഭവ്യം ഒന്നും അല്ല. എന്നാൽ സഹകരണ മേഖലയിലെ പ്രവാസീ ബാങ്ക്! അത് കുഞ്ഞൂഞ്ഞിന്റെ  മറ്റൊരു കുഞ്ഞു തമാശ അല്ലാതെ മറ്റൊന്നും അല്ല!

Friday, March 08, 2013

ഒരു കുടക്കീഴില്‍....