Monday, March 23, 2020

ദുരന്തങ്ങൾ മഹാ ദുരന്തങ്ങൾക്ക് വഴി തെളിക്കുമ്പോൾ.

ന്ന് പഞ്ചാബിൽ നിന്നും വന്ന ഒരു വാർത്ത അങ്ങേയറ്റം ദുഃഖകരവും അതേസമയം ഭീതി ഉളവാക്കുന്നതും ആണ്. "കൊറോണ" എത്രമേൽ ലളിതമായി നമ്മളിലേക്ക് എത്തിച്ചേരാം എന്നതിന് പ്രത്യക്ഷ ഉദാഹരണം തന്നെയാണ് പഞ്ചാബിലെ ശഹീദ് ഭഗത് സിംഗ് നഗർ ജില്ലയിലെ നവൻഷഹർ പട്ടണത്തിൽ നിന്നും കേൾക്കേണ്ടി വന്നത്. രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ ഓരോന്നും നമ്മുടെ ഉദാസീനത എത്ര മേൽ അപകടം നിറഞ്ഞത് ആണ് എന്ന് നമ്മെ പഠിപ്പിക്കുന്നു.

.
മാർച്ച് അഞ്ചാം തീയതി 70 വയസുള്ള ബൽദേവ് സിംഗ് എന്ന   മുത്തശ്ചൻ  ജർമനിയിൽ നിന്നും ഇറ്റലി വഴി  അദ്ദേഹത്തിന്റെ മാതൃസ്ഥലമായ പത്ലാവ ഗ്രാമത്തിൽ    എത്തുന്നു. വന്നതിന്റെ അടൂത്ത ദിവസം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ബംഗാ സിവിൽ  ഹോസ്പിറ്റലിലേക്ക് എത്തിക്കുന്നു. പ്രാഥമിക പരിശോധനകൾക്ക് ശേഷം അദ്ദേഹത്തെ അഡ്മിറ്റ് ചെയ്യുന്നു. മാർച്ച് അഞ്ച് എന്നത് പഞ്ചാബിൽ കൊറോണയുടെ സാന്നിധ്യം അത്രമേൽ ഉണ്ടായിട്ടില്ല എന്നത് കൊണ്ട് തന്നെ കൊറോണ ടെസ്റ്റ് ഒന്നും നടക്കുന്നില്ല. ദിവസങ്ങളോളം അദ്ദേഹം ഹോസ്പിറ്റലിൽ കിടക്കുന്നു . മാർച്ച് പന്ത്രണ്ടാം തീയതിയോടെ അദ്ദേഹത്തിന്റെ ആരോഗ്യ നില കൂടുതൽ തകരാറിൽ ആകുന്നു. ശക്തമായ ചുമയും ശ്വാസം മുട്ടലും കൊണ്ട് അദ്ദേഹം അനുദിനം അവശനാകുന്നു. അപ്പോഴേക്കും കൊറോണ വ്യാപകമായ അവസ്ഥയായതു കൊണ്ട് കൊറോണ ടെസ്റ്റിന് സാമ്പിൾ അയക്കുന്നു.
.
കഴിഞ്ഞ ബുധനാഴ്ച് ആ മുത്തശ്ചൻ ഹോസ്പിറ്റലിൽ വെച്ച് ഹൃദയാഘാതം മൂലം മരണം അടഞ്ഞു. മരിക്കുമ്പോഴും അദ്ദേഹത്തിന്റെ കൊറോണ ടെസ്റ്റിന്റെ റിസൾട്ട് വന്നിട്ടില്ലായിരുന്നു. പതിനെട്ടാം തീയതി  അദ്ദേഹത്തിന്റെ കോവിഡ് - 19 ടെസ്റ്റ് റിസൾട്ട് വന്നു. ദൗർഭാഗ്യകരം എന്ന് പറയട്ടെ, ടെസ്റ്റ് റിസൾട്ട് പോസിറ്റീവ്. അതേ തുടർന്ന് ബൽദേവ് സിംഗിന്റെ വീടിനു മൂന്നു കിലോമീറ്റർ ചുറ്റളവിൽ ഉള്ള പ്രദേശം സർക്കാർ സീൽ ചെയ്തു. അദ്ദേഹത്തിന്റെ ബന്ധു മിത്രാദികളെയും ശുശ്രൂഷിച്ചവരെയും സന്ദർശിച്ചവരെയും ഒക്കെയും ക്വറന്റൈൻ ചെയ്തു.

ഒരു ദുരന്തത്തിന്റെ ആദ്യ ഘട്ടം ആയിരുന്നു അത്.  ക്വറന്റൈൻ ചെയ്ത ആളുകളുടെ ടെസ്റ്റ് റിപ്പോർട്ട് വന്നപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിലെ പതിനൊന്നു പേർക്ക് കോവിഡ്-19 ടെസ്റ്റ് പോസിറ്റീവ്. അതിൽ രണ്ടു വയസുള്ള ഒരു കുഞ്ഞും ഉണ്ട്. ഇപ്പോൾ ആരോഗ്യ പ്രവർത്തകർക്ക് അദ്ദേഹത്തിന്റെ റൂട്ട് മാപ്പ് ഉണ്ടാക്കാൻ ആകുന്നില്ല. അത് വെളിപ്പെടുത്താൻ ബൽദേവ് സിങ്ങ് ഇന്ന് ജീവിച്ചിരിപ്പില്ല.

ഇങ്ങിനെ ദുരന്തങ്ങൾ വൻ ദുരന്തങ്ങളിലേക്ക് വഴി തെളിക്കുന്ന സംഭവങ്ങൾ ഓരോ ദിവസവും നമ്മുടെ മുന്നിലൂടെ കടന്നു പോകുന്നു. പക്ഷേ ഇപ്പോഴും കൊറോണ എന്ന മഹാ ദുരന്തത്തെ നാം എത്രേമേൽ ആണ് ലാഘവത്തോടെ കണക്കാക്കുന്നത്. സർക്കാരിനും ആരോഗ്യ പ്രവർത്തകർക്കും  മാത്രം ഈ മഹാമാരിയെ തടഞ്ഞു നിർത്താൻ ആകില്ല. അകന്ന് നിന്ന് അകത്തിരുന്ന അപകടത്തെ നാം അകറ്റിയേ മതിയാകുള്ളൂ.

Friday, March 20, 2020

"കൊറോണ" : ചേരികളിലേക്ക് പകർന്നാടിയാൽ !

പ്രജാപതിയുടെ പതിവ് തള്ള് ഉയർത്തി വിടുന്ന ട്രോളുകൾക്കും കോമഡിക്കും അപ്പുറം അലട്ടുന്ന ചില കാര്യങ്ങൾ ഉണ്ട്.
.
മുംബയിലെ ധാരാവിയും അന്തേരിയും, ദില്ലിയിലെ ഭൽസ്വ, കൽക്കട്ടയിലെ ബസന്തി, ചെന്നൈയിലെ നോച്ചിക്കൊപ്പം, ബംഗളൂരുവിലെ രാജേന്ദ്ര നഗർ, ഹൈദരാബാദിലെ ഇന്ദ്രമ്മ നഗർ, അഹമ്മദാബാദിലെ പരിവർത്തൻ നഗർ, ലക്‌നോവിലെ മെഹബുല്ലപ്പൂർ, ഭോപ്പാലിലെ സത്നാമി നഗർ, നാഗ്പൂരിലെ സരോജ്‌നഗർ, തുടങ്ങി രാജ്യത്തിന്റെ പ്രധാന പട്ടണങ്ങളോട് ചേർന്ന് കിടക്കുന്ന ചേരിപ്രദേശങ്ങളിൽ കൊറോണ എത്തിപ്പെട്ടാൽ എന്താകും അവസ്ഥ?.
ലോകത്തിലെ ഏറ്റവും ജനസാന്ദ്രത ഏറിയ പ്രദേശം ആണ് ധാരാവി. ഏകദേശം രണ്ടു  ചതുരശ്ര കിലോമീറ്ററിൽ എട്ട് ലക്ഷത്തോളം ആളുകളാണ് തിങ്ങി പാർക്കുന്നത്. മറ്റു പട്ടണങ്ങളിലെ ചേരികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടങ്ങളിൽ ഒക്കെ എന്ത് തരം ബോധവൽക്കരണം ആണ് നടത്താൻ ആവുക? എന്ത് നിയന്ത്രണങ്ങൾ ആകും അവിടെങ്ങളിൽ കൊണ്ടുവരാൻ ആവുക? മഹാമാരിക്ക് എതിരെ പ്രതിരോധം തീർക്കാൻ ആരോഗ്യ പ്രവർത്തകർക്ക് ഇവിടങ്ങളിൽ ആകുമോ? ഇപ്പോൾ അവിടുത്തെ അവസ്ഥ എന്തായിരിക്കും എന്ന് ആർക്കറിയാം?
.
ഓരോ ചേരിയും പട്ടണത്തെ കൊണ്ടാണ് അതി ജീവിക്കുന്നത്. അല്ലെങ്കിൽ ഓരോ പട്ടണവും ചേരികളുടെ സേവനം കൊണ്ടാണ് മുന്നോട്ട് നീങ്ങുന്നത്. ചേരിയും പട്ടണവും പരസ്പരാശ്രയത്തിൽ ആണ് ജീവിക്കുന്നത്. അന്തിയുറങ്ങാൻ ചേരികളിൽ എത്തുവോളം ചേരിയിലെ ജീവിതങ്ങൾ പട്ടണത്തിന്റെ ഭാഗം തന്നെയാണ്. പട്ടണത്തിലെ ആർഭാട ഭവനങ്ങളിൽ മിക്കതിലും രണ്ടോ അതിലധികമോ ജോലിക്കാർ ചേരികളിൽ നിന്നും ഉണ്ടാകും. "കൊറോണ" പട്ടണത്തിൽ നിന്നും ചേരിയിലേക്കും ചേരിയിൽ നിന്നും പട്ടണത്തിലേക്കും പടർന്നു പിടിക്കാം.

ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു. എന്താണ് പ്രതിവിധി?.

Happy Cat


Monday, March 16, 2020

അഞ്ചാം പാതിര : നട്ടപ്പാതിരയിലെ കൊള്ള.

പ്രേക്ഷക ശ്രദ്ധ നേടിയ സസ്പെൻസ് ത്രില്ലർ നിരൂപകരുടെയും കയ്യടി നേടിയാണ് തീയേറ്ററുകൾ വിടുന്നത്. പക്ഷേ സിനിമ തുടങ്ങിയിടത്ത് നിന്നും മുന്നോട്ട് പോയി ഒടുങ്ങിയത് ഒരുപാട് സംശയങ്ങളും ചോദ്യങ്ങളും അവശേഷിപ്പിച്ച് കൊണ്ടാണ്. സിനിമകളെ സംബന്ധിച്ചിടത്തോളം കഥയിൽ ചോദ്യമേ ഇല്ല എന്ന പ്രമാണത്തെ അംഗീകരിച്ച് കൊണ്ട് തന്നെ പക്ഷേ ചിലത് പറയാതെ വയ്യ.

സ്പോയിലർ അലർട്ട്:
"അഞ്ചാം പാതിര" എന്ന സിനിമ കാണാത്ത എന്നാൽ കാണണം എന്ന് ആഗ്രഹിക്കുന്നവർ തുടർന്ന് വായിക്കരുത്.

ദുരൂഹ സാഹചര്യത്തിൽ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്മാർ അപ്രത്യക്ഷമാകുന്നു. രണ്ടാം പക്കം ചങ്ക് പറിച്ചെടുത്ത നിലയിൽ അവരുടെ മൃതശരീരങ്ങൾ  വിവിധയിടങ്ങളിൽ നിന്നുമായി  കണ്ടെടുക്കുന്നു. കൊല്ലപ്പെടും മുന്നേ ക്രൂരം ആയി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന്  മൃതശരീരങ്ങൾ  സൂചിപ്പിക്കുന്നു. ഇരകൾ പോലീസ് ആണെന്ന് മാത്രം അല്ല  അന്വഷിക്കുന്ന പോലീസും ഇരയാക്കപ്പെടുന്നു. അപ്രത്യക്ഷമായ  ഒരു പോലീസ് കാരന്റെ ബോഡി രണ്ടാം പക്കം അതീവ സുരക്ഷാ മാനദണ്ഡങ്ങൾ ഉള്ള പോലീസ് ആസ്ഥാനത്തിന്റെ തിരുമുറ്റത്ത് തന്നെ ചങ്കില്ലാതെ വികൃതമാക്കപ്പെട്ട് കിടക്കുന്നു. ഒരു പോലീസ് കാരന്റെ ബോഡി അന്വഷണത്തെ സഹായിക്കുന്ന ആളുടെ വീട്ടിൽ തന്നെ പാഴ്‌സൽ ആയി എത്തുന്നു. പ്രതിയെ കുറിച്ച് ഒരു തുമ്പും വാലും ഇല്ലാതെ പോലീസ് പമ്പരം കറങ്ങും പോലെ വട്ടം കറങ്ങുമ്പോഴും കൊലകൾ നിർബാധം നടക്കുന്നു.

കണ്ണ് തുറന്ന  നീതി ദേവതയുടെ ശില്പത്തിന്റെ സാന്നിദ്ധ്യമാണ്  പോലീസ് കാരാണ് കൊല്ലപ്പെടുന്നത് എന്നതിനപ്പുറം  കൊലപാതകങ്ങളെ കൂട്ടി യോജിപ്പിക്കുന്ന ഏക ഘടകം. (പോലീസ് ചെയ്ത തെറ്റിന് നീതി ദേവതയുടെ കണ്ണ് തുറക്കപ്പെട്ടത് എന്തിന് എന്ന് മിഥുൻ മാന്വലിനോട് തന്നെ ചോദിക്കണം). പോലീസ് വാ പൊളിച്ച് നിൽക്കുന്നിടത്തേക്ക് ക്രിമിനോളജിസ്റ്റ് കടന്നു വരുന്നു. കുഞ്ചാക്കോ ബോബൻറെ അൻവർ ഹുസ്സൈൻ പക്ഷേ വേട്ടയിലെ അദ്ദേഹത്തിന്റെ തന്നെ വേട്ടക്കാരന്റെ ഭാവവും ശരീരഭാഷയും ആണ് ഓർമിപ്പിക്കുന്നത്.

അൻവർ ഹുസൈന്റെ നിഗമനങ്ങൾക്ക് ഒപ്പിച്ച് നീങ്ങുന്ന സിനിമ കൊലപാതകങ്ങളും ആയി പുരോഗമിക്കുമ്പോൾ  അന്വഷണ ഉദ്യോഗസ്ഥരിൽ ആരോ ഒരാളാണ് കൊലപാതകങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് എന്ന തോന്നൽ പ്രേക്ഷകന് ഉണ്ടാകുന്നു. പക്ഷേ സിനിമ അവസാനിക്കുന്നത് പ്രേക്ഷകരെ മുഴുവനും എന്ന് മാത്രമല്ല നിരൂപകരെയും വിഡ്‌ഢി വേഷം കെട്ടിച്ചു കൊണ്ടാണ്.

കൊലയാളിയെ സീരിയൽ കൊലയ്ക്ക് പ്രേരിപ്പിക്കുന്ന ഘടകം എന്തും ആകാം. മധ്യകേരളത്തിൽ നടന്ന ഹീനമായ ഒരു ക്രൈമിനെ പാതിരാ കൊലപാതകത്തിലേക്ക് കൊണ്ട് വന്നു എന്നുള്ളതിന് പകരം എന്ത് കൊണ്ട് വന്നാലും അന്വഷണവും അതിന്റെ പുരോഗതിയും ഇത് പോലെ ഒക്കെ തന്നെ ആകും. കാരണം അഞ്ച് ദുരൂഹ മരണങ്ങളുടെ കഥ പറഞ്ഞു പോയ  ഗ്രീക്ക്  ചിത്രം ആയ  "ദി അദർ മി" യിൽ സീരിയൽ കൊലയ്ക്ക് ഹേതുവാകുന്നത് ഒരു കാർ ആക്സിഡന്റ് ആണ്. ആ കാർ ആക്സിഡന്റ് ആണ് പാതിരാ കൊലകൾ ആയി മിഥുന്റെ തലയിൽ ഉദിച്ചതും.

അവിടെ ഹോസ്പിറ്റൽ... ഇവിടെ പോലീസ് ആസ്ഥാനം.
അത്ര വ്യത്യാസമേ ഉള്ളൂ.

ഇനി നമുക്ക് "റബേക്കാ" എന്ന വിളിയിൽ അവസാനിക്കുന്ന ആറാം പാതിരയിൽ അവശേഷിക്കുന്ന ചോദ്യങ്ങളിലേക്ക് പോകാം.

ഒന്ന്:
പോലീസ് ആസ്ഥാനത്തിലെ അതീവ സുരക്ഷ സെക്യൂരിറ്റി സിസ്റ്റം പുഷ്‌പം  പോലെ ഹാക്ക് ചെയ്‌യുന്ന കൊലപാതകി:
 സീ സീ ടി വിയുടെ പാസ്സ് വേഡ് ഹാക്ക് ചെയ്‌താൽ വിഷ്വൽസ് കാണാം എന്നതിനപ്പുറം സീ സീ ടീ വി അപ്പാടെ അട്ടിമറിക്കാം എന്നത് ഒക്കെ എത്രമേൽ വിശ്വാസ യോഗ്യമാണ്?,  അപ്പോൾ പോലീസ് ആസ്ഥാനത്ത് സെക്യൂരിറ്റി സിസ്റ്റം അപ്പാടെ നിയന്ത്രിക്കാൻ ആകുന്ന ഒരു സഹായി കൊലയാളിക്ക് ഉണ്ടാകണം. അത് ആരാണ്? അത് ഒപ്പിച്ച് തന്നെയാണ് സിനിമ തുടങ്ങിയത്. സിനിമ അങ്ങിനെ പുരോഗമിച്ചിരുന്നു എങ്കിൽ "ദി അദർ മീ" മിഥുന്റെ കോളറിന് പിടിക്കും ആയിരുന്നു.

രണ്ട്:
അത്യാവശ്യ ഘട്ടത്തിൽ പോലീസ് ആസ്ഥാനത്തെ വൈദ്യുതി ബന്ധം വിശ്ചേച്ചിക്കൽ:
കൊലപാതകിയുടെ പോലീസ് ആസ്ഥാനത്തെ സഹായിയുടെ സാന്നിധ്യം വീണ്ടും ഉറപ്പിക്കുന്നു. അങ്ങിനെ ഒരു സഹായിയും ആയി മുന്നോട്ട് പോയാൽ വീണ്ടും "ദി അദർ മി" അഞ്ചാം പാതിരയെ ചുറ്റി വളയും.

മൂന്ന്:
കൊലപാതകിയെ സൈക്കോ ആക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ആൾ കൊല്ലപ്പെടുകയും അയാളെ സെൻട്രൽ ജയിലിൽ നടക്കുന്ന ഒരു തീപിടുത്തത്തിൽ ദഹിപ്പിക്കപ്പെടുകയും ചെയ്യുന്നത്:
കൊല്ലപ്പെടുന്നത് ഒരു ഹാക്കർ ആണ് എന്ന് വരുത്തി തീർക്കുകയും അയാളെ ജയിലിൽ നിന്നും രക്ഷപ്പെടുത്തുകയും പകരം ബോഡി മാറ്റുകയും ചെയ്യുന്നത് അത്രമേൽ സുരക്ഷയുള്ള ജയിലിൽ അകത്ത് നിന്നും സഹായം ലഭിക്കാതെ എങ്ങിനെ സംഭവിക്കാൻ ആണ്?. ഒരു ജയിലിൽ അങ്ങിനെ ഒരു സംഭവം നടക്കണം എങ്കിൽ പോലീസിലോ ജയിലിലോ സൈക്കോക്ക് ഒരു സഹായി വേണം. സഹായിയോ മറ്റു ബന്ധങ്ങളോ ഇല്ലാതെ അങ്ങിനെ ഒരു സംഭവം എങ്ങിനെ വിജയകരം ആയി നടപ്പാക്കി എന്ന് സിനിമ പറയുന്നില്ല.

നാല്:
കൊല്ലപ്പെടുന്ന പോലീസ് എല്ലാം കെണിയിൽ പെടും മുന്നേ ഹിപ്‌നോട്ടൈസ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നും, അതിനാലാണ് ഒരു എതിർപ്പും കൂടാതെ അവർ കൊലപാതകിയ്ക്ക് ഒപ്പം പോകുന്നത് എന്നും കഥ പറഞ്ഞു വെക്കുന്നു.  അപ്രത്യക്ഷമാകുന്ന ദിനങ്ങളിൽ ഇരകൾക്ക് ഹിപ്‌നോട്ടൈസ് ചെയ്യപ്പെടാൻ പാകത്തിൽ ഉള്ള മരുന്ന് ഭക്ഷണത്തിലൂടെയോ മറ്റോ നൽകുന്നു. പെട്ടെന്ന് ഭയപ്പെടുമ്പോൾ ആ മയക്ക് മരുന്ന് പ്രവർത്തിക്കുകയും മനഃശാസ്ത്രജ്ഞൻ ആയ കൊലപാതകി അവരെ നിമിഷങ്ങൾ കൊണ്ട് വരുതിയിൽ ആക്കുകയും ചെയ്യുന്നു. പോലീസ് ആസ്ഥാനത്ത് അങ്ങിനെ ഭക്ഷണം വിളമ്പാൻ ഒരു സഹായി കൊലപാതകിക്ക് വേണ്ടേ? അത് ആരാണ്?

ഇനി നമുക്ക് തിരികെ പോകാം:

പോലീസിന്റെ അന്വഷണത്തിന്റെ ഇടയിലേക്ക് കടന്നു വരുന്ന അൻവർ ഹുസൈൻ തന്നെയാണ് കൊലപാതകി എന്ന് കരുതുക. അദ്ദേഹത്തിന്റെ സഹോദരി റബേക്ക അന്വഷണ ഉദ്യോഗസ്ഥയായ ഉണ്ണിമായയും. കഥാപാത്രങ്ങളെ  അങ്ങിനെ പുനഃസൃഷ്ടിച്ചു കൊണ്ട്  വീണ്ടും സിനിമ  ആദ്യം മുതൽ കാണൂ. എല്ലാ ചോദ്യത്തിനും ഉത്തരം കിട്ടും. മിഥുൻ സിനിമ തുടങ്ങിയത് അങ്ങിനെ പുരോഗമിക്കണം എന്ന് നിലയിൽ തന്നെയാകണം. തുടക്കത്തിലെ സൂചനകൾ അങ്ങിനെ തന്നെയാണ്.  പക്ഷെ ക്ളൈമാക്സ് "റബേക്ക" എന്ന വിളിയിൽ കൊണ്ട്  ഒടിച്ച്  കോട്ടി വെക്കാൻ അദ്ദേഹം നിര്ബന്ധിക്കപ്പെട്ടതാണ്. അല്ലെങ്കിൽ "സോഫിയ" എന്ന വിളിയിൽ മനോഹരമായ ക്ളൈമാക്സ് സംവേദിപ്പിച്ച് അവസാനിക്കുന്ന "ദി അദർ മി" ക്ക് ഒരു ക്രെഡിറ്റ് പോലും വെക്കാതെ പ്രദർശന വിജയം നേടിയ "പാതിരാ കൊള്ള" ആദ്യ ദിവസം തന്നെ പിടിക്കപ്പെടും ആയിരുന്നു.

സിനിമ തുടക്കം മുതൽ മെമ്മറീസും, വേട്ടയും, ദി ഗ്രെറ്റ് ഫാദറും  ഒക്കെ ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു. എത്ര ആലോചിച്ചിട്ടും  എന്ത് കൊണ്ട് നിരൂപകരുടെ ശ്രദ്ധയിൽ സിനിമയിലെ ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ പെട്ടില്ല എന്ന് മനസിലാകുന്നില്ല.

സിനിമ കണ്ടിറങ്ങുമ്പോൾ അവശേഷിക്കുന്ന ചോദ്യങ്ങൾക്ക് ഒപ്പം തിയറ്റിറിന് പുറത്തേക്ക് കൂടെ പോരുന്നത് മൂന്നു സീനിൽ മാത്രം ഉണ്ടായിരുന്ന ഇന്ദ്രൻസും നാലു സീനിൽ വന്നു പോയ ജാഫർ ഇടുക്കിയും ആണ്. ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത് അഞ്ചാം പാതിരയ്ക്ക് ശേഷം കണ്ട ദി അദർ മിയും

Sunday, December 30, 2018

സുപ്രീം കോടതിയുടെ ഉണർത്ത് പാട്ട്.

ശബരിമല യുവതീപ്രവേശന സുപ്രീം കോടതി വിധി:

എല്ലാം തികഞ്ഞ സ്ത്രീ സമൂഹം ആണ് പ്രബുദ്ധ കേരളത്തിലേത് എന്ന മിഥ്യാ ധാരണ അടപടലം പൊളിച്ച സംഭവം. അബലയും അശുദ്ധയും ആയി പുരുഷാധിപത്യത്തിന്റെ പാരതന്ത്ര്യം പേറി ആലസ്യത്തിൽ ആണ്ട പെൺ സമൂഹത്തെ അടിച്ചുണർത്തി യാഥാർഥ്യ ബോധത്തിലേക്ക് മടക്കി കൊണ്ട് വരാൻ സഹായിച്ചു എന്നിടത്താണ് സുപ്രീം കോടതി വിധി പ്രസക്തമാകുന്നത്. ഇങ്ങിനെ ഒരു കോടതി വിധിയും അതേകുറിച്ചുള്ള ചർച്ചയും ആണ് എല്ലാം തികഞ്ഞത് എന്നിടത്ത് നിന്നും ഒന്നും ഇല്ലായ്മയെ നാം തിരിച്ചറിയുന്നത്. നടകയറുക എന്നതിനും അപ്പുറം നാടിനൊപ്പം ആയിരിക്കാൻ പോരടിക്കുക എന്നതാണ് അനിവാര്യം ആയതു എന്ന് പെണ്ണ് തിരിച്ചറിയുന്ന ദിവസങ്ങളിലൂടെ ആണ് നാം കടന്നു പോകുന്നത്.

വനിതാ മതിൽ:
എല്ലാം തികഞ്ഞു എന്ന് അഹങ്കരിച്ചിരുന്ന നാം ഒന്നും ആയിട്ടില്ല എന്നിടത്ത് എത്തി നിൽക്കുമ്പോൾ എന്തെങ്കിലും ആകാൻ ഉള്ള പ്രതിരോധം. നടകയറുക എന്നതിനും അപ്പുറം നാടിനൊപ്പം ജീവിക്കാൻ പെണ്ണിന് ഒരു ഐക്യദാർഢ്യം.

നമ്മുടെ പെൺ സമൂഹം നാം അറിയാത്ത പാരതന്ത്ര്യത്തിൽ ആണ്. അറിഞ്ഞോ അറിയാതെയോ നമ്മൾ സ്നേഹപൂർവ്വം ഒരുക്കിയ പാരതന്ത്ര്യത്തിൽ. അത് തിരിച്ചറിയാൻ നമുക്ക് ഒരു സുപ്രീം കോടതി വിധി വേണ്ടി വന്നു.

പോരാടുക പെണ്ണെ... നിനക്ക്  തുണ  നീ മാത്രം എന്നറിയുക.