Tuesday, March 31, 2020

മതവ്യാപന സമ്മേളനം കൊറോണ വ്യാപനത്തിന് ഇന്ധനം ആകുമോ?


മാർച്ച് പതിമൂന്ന് മുതൽ പതിനഞ്ച് വരെ ദില്ലിയിലെ നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് ജമാഅത്ത് ഇന്ത്യയിൽ കൊറോണ വ്യാപനത്തിന് ഇന്ധനം നൽകിയത് പോലെ ആയിട്ടുണ്ട്. നിസ്സാമുദ്ദീനിലെ മർക്കസ് സെന്ററിൽ കൂടിയ ജമാഅത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തിരുന്നു. ഇരുനൂറ്റി അമ്പതിൽ അധികം വിദേശികളും പ്രസ്തുത പ്രാർത്ഥനാ  സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടിൽ ആ സമ്മേളനത്തിൽ പങ്കെടുത്ത പത്ത് പേർ കൊറോണ ബാധിച്ച് മരിച്ചു എന്നാണു.
.
തെലുങ്കാനയിൽ ഇതുവരെ ആറ് മരണങ്ങളും തമിഴ്‌നാട്, കർണാടക, ജമ്മുകാശ്മീർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഓരോരുത്തരും ആണ് മരിച്ചത്. ഇവർ എല്ലാവരും നിസ്സാമുദ്ദീനിലെ ജമാഅത്തിൽ പങ്കെടുത്തവരോ അവരുടെ ബന്ധുക്കളോ ആണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നിരവധി ആളുകൾ ഗുരുതരം ആയ അവസ്ഥയിലും ആണ് എന്നാണു ഒടുവിൽ കിട്ടുന്ന വിവരം.
.

തബ്‌ലീഗ് ജമാഅത്തിന്റെ ഉത്ഭവവും വളർച്ചയും ഇന്ത്യയിൽ തന്നെയാണ്. 1926 -ൽ മൗലാനാ മുഹമ്മദ് ഇല്യാസ് ആണ് തബ്ലീഗ് ജമാഅത്ത് സൃഷ്ടിച്ചത്. അന്താരാഷ്‌ട്ര തലത്തിൽ ഇസ്‌ലാമിക മതപ്രചാരണമാണ് തബ്ലീഗ് ജമാഅത്തിന്റെ പ്രാഥമിക ലക്‌ഷ്യം. നബിചര്യകളെ കർക്കശമായി പിന്തുടരുന്ന പ്രസ്ഥാനമാണിത്. മത പ്രചാരണത്തിലൂടെ അന്യ മതസ്ഥരെ മതം മാറ്റി തൗഹീദിലേക്ക് കൊണ്ടുവരിക എന്നതിലുപരി സ്വസമുദായത്തിലെ തന്നെ അംഗങ്ങളെ കൂടുതൽ ഇസ്‌ലാമിക വൽക്കരിക്കുക എന്നതും ഇവരുടെ പ്രവർത്തനങ്ങളിൽ പെടുന്നു. ഇന്ത്യയിൽ രൂപം കൊണ്ട് ലോകം എമ്പാടും വ്യാപിച്ച പ്രസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത് ഒരു പക്ഷേ തബ്ലീഗ് ജമാഅത്ത് ആകും. യൂറോപ്പിലെ ഏറ്റവും വലിയ പള്ളി  തബ്ലീഗ് ജമാഅത്ത് നിർമ്മിച്ചതാണ്. ലണ്ടനിൽ ആണ് ആ പള്ളി ഉള്ളത്. ബ്രിട്ടണിലെ നാല്പത് ശതമാനം മസ്ജിദുകളും നിയന്ത്രിക്കുന്നത് ഇവർ ആണ്.

.
കുടുംബത്തെയും നാടിനെയും ഒക്കെ ഉപേക്ഷിച്ച് മതപ്രബോധനത്തിനായി ദേശാടനം ആണിവരുടെ പ്രധാന പരിപാടി. തബ്‌ലീഗ് ജമാഅത്തിൽ പെട്ടു പോകുന്നവർ അവരുടെ കുടുംബങ്ങളെ നരക തുല്യം ആക്കും. അവരുടെ കുടുംബത്തിൽ പിന്നെ അടിമുടി മാറ്റം ആകും. ഏറ്റവും കൂടുതൽ വിഷമത്തിൽ ആവുക ഇവരുടെ ഉമ്മയും പെങ്ങന്മാരും ഒക്കെയാണ്. ഭാര്യയുടെ കാര്യം പിന്നെ പറയുകയും വേണ്ട.
.
സോഷ്യൽ മീഡിയയിൽ ഒക്കെ ആദ്യകാലങ്ങളിൽ വിമുഖത കാണിച്ചിരുന്ന ഈ കൂട്ടം ഇപ്പോൾ ആധുനിമ വിവര വിനിമയ സാമൂഹ്യ മാധ്യമങ്ങളിൽ ഒക്കെയും കൂടി മതപ്രചാരണം നടത്തുന്നുണ്ട്. സലഫിസവും ആയി ഏറ്റവും ചേർന്ന് നിൽക്കുന്ന സംവിധാനം ആണ് തബ്ലീഗ് ജമാഅത്ത്. മുജാഹിദ് പ്രസ്ഥാനമായി പലപ്പോഴും തബ്ലീഗ് ജമാഅത്ത് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്.
.
ഒന്നിച്ചുറങ്ങുക. ഒരേ പാത്രത്തിൽ നിന്നും വട്ടമിട്ടിരുന്നു ഉണ്ണുക, ഒരേ കപ്പിൽ നിന്നും കുടിക്കുക, ഒരുമിച്ച് ഒരേ പായയിൽ കിടന്നുറങ്ങുക, ഒരേതരം വസ്ത്രം ധരിക്കുക, ഇടയ്ക്കിടയ്ക്ക് ആലിംഗനം ചെയ്യുക, ചുംബിക്കുക എന്ന് വേണ്ട കൊറോണ എന്തൊക്കെ ആഗ്രഹിക്കുന്നുവോ അതൊക്കെയും ഇവരുടെ ജീവിത ചര്യകളിൽ ഉണ്ട്. ഒരു പാത്രത്തിനു വട്ടമിട്ടു കഴിക്കുമ്പോഴും പരസ്പരം പങ്കുവെക്കലും ഇവരുടെ ഭക്ഷ്യ ശീലമാണ്. വീട്  വിട്ടറങ്ങിയാൽ മാസങ്ങളോളം മതപ്രബോധനവും ആയി ദേശാന്തരങ്ങൾ കറങ്ങും. തികച്ചും മതജീവികൾ.
.
നിസാമുദ്ദീൻ മർക്കസ് 
നിസാമുദ്ദീനിൽ മാർച്ച് പതിമൂന്നാം തീയതി ആണ് ജമാഅത്ത് തുടങ്ങിയത്. മാർച്ച് പതിനഞ്ചിനു ജമാഅത്ത് കഴിഞ്ഞു. കൊറോണ താണ്ഡവം ആടുന്ന വിദേശ രാജ്യങ്ങളിൽ പലതിൽ നിന്നും ജമാഅത്തിൽ ആളുകൾ എത്തിയിട്ടുണ്ട്. മാർച്ച് പതിനഞ്ച് എന്നത് ലോക്ക് ഡൌൺ അല്ലായിരുന്നു എങ്കിലും സാമൂഹിക അകലം പാലിക്കുന്ന സമയം ആയിരുന്നു. കൊറോണ പടർന്നു കൊണ്ടിരിക്കുന്ന ആ സമയത്ത് ആണ് ഇരുനൂറ്റി അമ്പതിൽ അധികം വിദേശികൾ ഉൾപ്പെടെ എണ്ണായിരത്തോളം ആളുകൾ അവിടെ ഒത്തു കൂടിയത്. രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധയിടങ്ങളിൽ നിന്നും ഒത്തു കൂടി എന്നത് മാത്രം അല്ല ഇവർ ഉണ്ടാക്കുന്ന പ്രശ്നം. തബ്ലീഗ് ജമാഅത്ത് കൂടുന്നിടത്തേക്ക് അതാത് പ്രദേശത്തെ ആൾക്കാരെ കഴിയുന്നതും മതസമ്മേളനത്തത്തിലേക്ക് എത്തിക്കാൻ പാരിദോഷികങ്ങൾ അടക്കം ഉള്ള എല്ലാ തന്ത്രങ്ങളും പ്രയോഗിക്കും. പ്രാദേശിക വാസികളെ കൂട്ടുകയും ചെയ്യും.
.
തമിഴ് നാട്ടിൽ നിന്നും മാത്രം ഏകദേശം ആയിരത്തി അഞ്ഞൂറോളം ആളുകൾ ജമാഅത്തിൽ പങ്കെടുത്തിട്ടുണ്ട് എന്നാണു അറിയുന്നത്. കേരളത്തിൽ നിന്നും മുപ്പതോളം ആളുകളും പോയിട്ടുണ്ട് എന്നാണു പ്രാഥമിക വിവരം. നിസാമുദ്ദീനിലെ മാർക്കസിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തവർ ഏറ്റവും അടുത്ത ഹോസ്പിറ്റലുകളിൽ റിപ്പോർട്ട് ചെയ്യണം എന്ന് പറഞ്ഞാൽ അവർ എത്തില്ല. മത ജീവിതത്തിൽ അവർക്ക് ഹോസ്പിറ്റലുകൾ അത്ര പ്രാധാന്യം ഉള്ള ഒരു സംഗതിയേ അല്ല. ഇങ്ങിനെ ഒരു സന്ദേശം ലഭിച്ചാൽ അവർ ഉടൻ ഏറ്റവും അടുത്ത പള്ളിയിലേക്ക് പോകും അത്ര തന്നെ. കരണീയം ആയിട്ടുളളത് ജമാഅത്തിൽ പങ്കെടുത്തിട്ടുണ്ട് എന്നറിഞ്ഞാൽ അവരെ ഹോസ്‌പിറ്റലിലേക്ക് എത്തിക്കാൻ പൊതുസമൂഹം നടപടികൾ സ്വീകരിക്കുക എന്നതാണ്.
.
നിസാമുദ്ദീനിൽ ജമാഅത്തിൽ പങ്കെടുത്തിട്ട് അവർ രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളിലും എത്തിയിട്ടുണ്ട്. 334  പേരെ ഇതുവരെ കൊറോണ ലക്ഷണങ്ങളോടെ ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എഴുനൂറിൽ അധികം പേരെ ക്വറന്റൈനിൽ ആക്കി.  സമ്മേളനം  കഴിഞ്ഞിട്ടും ആയിരത്തിൽ  അധികം  പേര് മർകസിൽ ഉണ്ടായിരുന്നു. ഇന്നോടെ  എല്ലാവരെയും ഒഴിപ്പിച്ചു. യാതൊരു വിധ സുരക്ഷാ സംവിധാനവും അവലംബിക്കാതെ സമൂഹവും ആയി ഇടപഴകുന്നും ഉണ്ടാകും. കൊറോണ കാലത്ത് ഇവർ ഉണ്ടാക്കിയ സാമൂഹിക വ്യാപനം ചെറുതല്ല. ഇവരുടെ റൂട്ട് മാപ്പ് ഉണ്ടാക്കുക എന്നത് ഒക്കെ വല്യ വെല്ലുവിളി തന്നെയാകും. മതജീവികൾ സമൂഹത്തിനു ഉണ്ടാക്കുന്ന ദുരന്തങ്ങളിൽ ഒന്ന് കൂടി ചേർത്ത് എഴുതാം.

Monday, March 30, 2020

കൊറോണ കാലത്ത് മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം (മാർച്ച് - 30)


സംസ്ഥാനത്ത് 32 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. . ഇതില്‍ 17 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. ബാക്കി 15 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. കാസര്‍കോട് 17 പേര്‍ക്കും കണ്ണൂരില്‍ 11 പേര്‍ക്കും ഇടുക്കിയിലും വയനാട്ടിലും രണ്ടുപേര്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്താകെ കോവിഡ് ബാധിതരുടെ എണ്ണം 213 ആയി. ആകെ 1,57,253 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,56,660 പേരും വീടുകളിലാണ്. ആശുപത്രികളില്‍ 623 പേരാണുള്ളത്. ഇന്ന് മാത്രം 126 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6991 സാമ്പിളുകളാണ് ഇന്ന് അയച്ചിട്ടുള്ളത്. പരിശോധന വേഗത്തിലാക്കാന്‍ റാപ്പിഡ് ടെസ്റ്റ് സംവിധാനം ഒരുക്കും.
.
ചങ്ങനാശേരി പായിപ്പാട് അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങിയ സംഭവം ആസൂത്രിതമായിരുന്നു.  ഇതിനു പിന്നില്‍ ഒന്നിലധികം ശക്തികള്‍ പ്രവര്‍ത്തിച്ചു. അതിഥി തൊഴിലാളികളെ ഇളക്കി വിടാനാണ് പായിപ്പാട് ശ്രമിച്ചത്. കേരളം കൊറോണ പ്രതിരോധത്തില്‍ നേടിയ മുന്നേറ്റത്തെ താറടിച്ചു കാണിക്കുന്നതിനുള്ള ചില കുബുദ്ധികളുടെ ശ്രമം ഇവിടെ കാണാം.
.
5178 ക്യാംപുകള്‍ അതിഥി തൊഴിലാളികള്‍ക്കായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അവര്‍ക്ക് അവരുടെ നാട്ടിലെ ഭക്ഷണം വേണമെന്ന ആവശ്യം വന്നപ്പോള്‍ അതു സാധിച്ചുകൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മലപ്പുറത്ത് അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട വ്യാജപ്രചാരണം നടത്തിയ 2 പേരെ പിടിച്ചു. ഇവര്‍ മലയാളികളാണ്. . അതിഥി തൊഴിലാളികളുടെ ക്യാംപുകള്‍ സന്ദര്‍ശിച്ച് ക്ഷേമം അന്വേഷിക്കുന്നതിന് ഹിന്ദി അറിയാവുന്ന ഹോം ഗാര്‍ഡുകളെ ചുമതലപ്പെടുത്തി. ഒറിയ, ബംഗാളി, ഹിന്ദി ഭാഷകളിലെ സന്ദേശം അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കും.
.
സൗകര്യപ്രദമായ രീതിയില്‍ ഇവരെ താമസിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. അതനുസരിച്ച് സൗകര്യങ്ങള്‍ ഉറപ്പാക്കണം. ആട്ട, ഉരുളക്കിഴങ്ങ്, ഉള്ളി, പരിപ്പ് തുടങ്ങിയവയെല്ലാം നല്‍കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാനതല കണ്‍ട്രോള്‍ റൂം തുറന്നു.
.
പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണ്. അവരെ അപഹസിക്കുന്ന വിധത്തിലുള്ള ഒരു സമീപനവും ഉണ്ടാകരുത്. പ്രവാസികള്‍ മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി അധ്വാനിച്ച പണംകൊണ്ടാണ് നാം കഞ്ഞികുടിച്ച് കഴിഞ്ഞിരുന്നത് എന്നകാര്യം മറന്നു പോകരുത്.
.
കോവിഡ് ലോകത്താകെ പടര്‍ന്നുപിടിച്ചിട്ടുള്ള ഒരു രോഗമാണ്. ചില വികസിത രാഷ്ട്രങ്ങള്‍ നിസ്സഹായതയോടെ ഇതിനെ നേരിടുന്ന കാഴ്ച നാം കാണുന്നുണ്ട്. ഇതില്‍ ഏതെങ്കിലും ഒരു വ്യക്തിയെ കുറ്റപ്പെടുത്താനാവില്ല. നമ്മുടെ നാട് ലോകത്താകെ വ്യാപിച്ചുകിടക്കുന്ന ഒരു നാടാണ്. കാരണം. നമ്മുടെ സഹോദരങ്ങള്‍ ലോകത്താകെ വ്യാപിച്ചു കിടക്കുന്നു. അവര്‍ മണലാരണ്യത്തിലടക്കം കഠിനമായി അധ്വാനിച്ച വിയര്‍പ്പിന്റെ കാശിലാണ് നാം ഇവിടെ കഞ്ഞികുടിച്ച് നടന്നിരുന്നത്. ഇത് നാം മറന്നുപോകാന്‍ പാടില്ല.
.
നമ്മുടെ നാടിന്റെ നട്ടെല്ലാണ് പ്രവാസികള്‍. അവര്‍ പോയ രാജ്യങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ സ്വാഭാവികമായും അവര്‍ നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കില്ലേ. തിരിച്ചുവന്നപ്പോള്‍ ന്യായമായ പ്രതിരോധ നടപടികള്‍ പൊതുവില്‍ എല്ലാവരും സ്വീകരിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ചില കേസുകളാണ് വ്യത്യസ്തമായി ഉണ്ടായത്. ആ ഒറ്റപ്പെട്ടതിന്റെ ഭാഗമായി ഈ പറയുന്ന നമ്മുടെ നാടിന്റെ ഏറ്റവും കരുത്തുറ്റ വിഭാഗത്തെ ഒരുതരത്തിലും അപഹസിക്കാനോ മനസ്സില്‍ ഈര്‍ഷ്യയോടെ കാണാനോ പാടില്ല.
.
ഇതു നാം എല്ലാവരും മനസിലാക്കേണ്ട ഒരു കാര്യമാണ്. നമ്മുടെ പ്രവാസി സഹോദരങ്ങള്‍ക്ക് സ്വാഭാവികമായും നാട്ടിലുള്ള കുടുംബത്തെക്കുറിച്ച് ഉല്‍ക്കണ്ഠ ഉണ്ടാകും. കാരണം ഇപ്പോള്‍ അവര്‍ക്ക് ആര്‍ക്കും നാട്ടിലേക്ക് വരാനുള്ള യാത്രാ സൗകര്യമില്ല. അവരോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂ. അവര്‍ക്കാര്‍ക്കും അത് സംബന്ധിച്ച് ഉത്കണ്ഠ വേണ്ടതില്ല. നിങ്ങളവിടെ സുരക്ഷിതരായി കഴിയുക. അതിന്റെ ഭാഗമായുള്ള സാമൂഹ്യ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ തയ്യാറാകുക. ഇവിടെയുള്ള നിങ്ങളുടെ കുടുംബമെല്ലാം സുരക്ഷിതമായിരിക്കും. ഈ നാട് എപ്പോഴും നിങ്ങളുടെ കൂടെയുണ്ട് എന്ന് പ്രവാസി ലോകത്തിന് ഉറപ്പു നല്‍കുകയാണ്.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പിഎസ്‌സി. റാങ്ക് ലിസ്റ്റ് നീട്ടി. 20-03-2020ന് കാലവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നുമാസം കൂട്ടി ദീര്‍ഘിപ്പിച്ചതായി പിഎസ്‌സി അറിയിച്ചിട്ടുണ്ട്.
.
ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സായുധ സേനാ എഡിജിപിയെ ചുമതലപ്പെടുത്തി. പരിശോധനാ രീതികള്‍ സംബന്ധിച്ച് പൊലീസുകാര്‍ക്ക് ദിവസേന എസ്എംഎസ് വഴി നിര്‍ദേശങ്ങള്‍ നല്‍കും.
.
1034 തദ്ദേശ സ്ഥാപനങ്ങളില്‍ 1031ലും കമ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചു. ആകെ 1,213 കമ്യൂണിറ്റി കിച്ചണ്‍ ഉണ്ട്. 1,54,258 പേര്‍ക്ക് കഴിഞ്ഞ ദിവസം ഭക്ഷണം നല്‍കി. ഇതില്‍ 1,37,930 പേര്‍ക്കും സൗജന്യമായാണ് ഭക്ഷണം നല്‍കിയത്.
.
കമ്യൂണിറ്റി കിച്ചനുകളില്‍ അത്യാവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കാനാണ് ഉദ്ദേശിച്ചത്. ഇതില്‍ കൃത്യത ഉണ്ടാകണം. ഇതിനകത്ത് കാശു കൊടുത്ത് ഭക്ഷണം വാങ്ങാന്‍ തയാറാകുന്നവരുണ്ട്. അവര്‍ക്ക് കമ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം നല്‍കാനല്ല ഉദ്ദേശിച്ചത്. സംസ്ഥാനത്ത് തുടങ്ങാന്‍ ഉദ്ദേശിച്ച 1000 ഹോട്ടലുകളില്‍ ഈ പറയുന്ന ആള്‍ക്കാര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനു പ്രശ്‌നമുണ്ടാകില്ല.
.
കരാര്‍ ജീവനക്കാര്‍ക്ക് ശമ്പളം വാങ്ങാന്‍ ഓഫിസുകളിലോ ബാങ്കുകളിലോ പോകാന്‍ അനുമതിയുണ്ട്.
.
ഉള്‍വനത്തില്‍ താമസിക്കുന്ന ആദിവാസികളുണ്ട്. അവരുടെ ഉത്പന്നങ്ങള്‍ വാങ്ങാനും സാധനങ്ങള്‍ വാങ്ങാനും ചില ക്രമീകരണം ഏർപ്പെടുത്തും.
.
ആനകൾകൾക്ക് തീറ്റയ്ക്കുള്ള പട്ട വാഹനത്തിൽ കൊണ്ട് വരുന്നതിനു തടസങ്ങൾ ഒന്നും ഉണ്ടാകില്ല.
.
വിത്ത്ഡ്രാവൽ സിംപ്റ്റം കാട്ടുന്ന മദ്യപന്മാർക്ക് മദ്യം നൽകാൻ ഉള്ള സാധ്യത എക്സൈസ് വകുപ്പിനോട് ആലോചിച്ച് തീരുമാനിക്കും.
.
ആയുർവേദത്തിലെ പ്രതിരോധ ശേഷി കൂട്ടാൻ ഉള്ള മരുന്നുകളുടെ ഉപയോഗം എത്രത്തോളം ഫലപ്രദമാണെന്ന് പരിശോധിക്കും. അത് ഫലപ്രദമാണെന്ന് കണ്ടാൽ ആ മരുന്നുകൾ പൊതുവേ പ്രതിരോധ ശേഷി കൂട്ടാൻ ആയി ഉപയോഗിക്കും.
.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്ല രീതിയിൽ സംഭവങ്ങൾ ലഭിക്കുന്നുണ്ട്. നാട്ടിലെ എംപ്ലോയീസ് സംഘടനകളുടെ പ്രതിനിധികളുമായി ചർച്ച നടത്തി. അവരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണം എന്ന് അവരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈഫ്‌ കൗൺസിൽ  ഒരു കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട്. ഇത് ഉദാത്തമായ ഒരു മാതൃകയാണ്.
.
രാജീവ് ഗാന്ധി ഇന്സ്ടിട്യൂട്ടിൽ കൊറോണ ടെസ്റ്റ് നടത്താൻ ഉള്ള അനുവാദം ലഭിച്ചിട്ടുണ്ട്. ദിവസം മൂവായിരം ടെസ്റ്റുകൾ നമുക്ക് അവിടെ നടത്താനാകും.
.
പായിപ്പാട് സംഭവത്തിൽ ഗൂഡാലോചനയിൽ പങ്കെടുത്തവരെ കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്. ഫോൺ സന്ദേശങ്ങളും മറ്റും പരിശോധിക്കുന്നുണ്ട്.
.
പോത്തൻകോട് കൊറോണ ബാധിച്ച ആൾ നിരവധി രോഗങ്ങളാൽ അവശൻ ആണ്. അദ്ദേഹത്തിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നില്ല. എങ്കിലും ബന്ധുക്കളിൽ നിന്നും ഒക്കെ വിവരങ്ങൾ ശേഖരിച്ച് റൂട്ട് മാപ്പ് ക്രമപ്പെടുത്താൻ ഉള്ള ശ്രമം പുരോഗമിക്കുന്നുണ്ട്. അദ്ദേഹത്തിന് രോഗം ബാധിച്ചത് എവിടെ നിന്ന് എന്ന് കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.സമൂഹ വ്യാപനം ആണെന്ന് കരുതുന്നില്ല.
.
ബാഗ്ലൂർ അതിർത്തി മണ്ണിട്ട് അടച്ചത് പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി അതെ കുറിച്ച് സംസാരിച്ചു. ഗവർണർ തലത്തിലും പ്രശ്ന പരിഹാരം തേടുന്നുണ്ട്. പ്രശ്നം രമ്യമായി പരിഹരിക്കാൻ ആകും എന്നാണു പ്രതീക്ഷിക്കുന്നത്.
.
കൊറോണ പ്രതിരോധ രംഗത്ത് ആരോഗ്യ പ്രവർത്തകരുടെ ഒന്നാം നിരയാണ് ഇപ്പോൾ സേവന രംഗത്ത് ഉള്ളത്. ആവശ്യമെങ്കിൽ അടുത്ത ഘട്ടത്തിൽ സേവന രംഗത്ത് ഇറക്കാൻ ആകും വിധം മറ്റു സംവീധാനങ്ങളും പൂർണമായും സജ്ജമാണ്.
.
ഇന്ന് മുൻ ദിനങ്ങളെ അപേക്ഷിച്ചു നിരത്തുകളിൽ കൂടുതൽ ആളുകൾ ഇറങ്ങി. വാഹനങ്ങളും കൂടുതൽ ആയിട്ട് ഉണ്ടായിരുന്നു. അത് അഭിലഷണീയമല്ല. നാട്ടുകാർ തന്നെ ഇതിനു എതിരെ രംഗത്ത് വന്നിട്ടുണ്ട്. പോലീസ് കൂടുതൽ കാക്കശം ആകാൻ ഉള്ള ഇട ഉണ്ടാകരുത്.

മുംബയിൽ മലയാളി നഴ്‌സുമാർ കൊറോണ ഭീതിയിൽ.

മുംബയിൽ പ്രശസ്തമായ ജസ്‌ലോക് ഹോസ്പിറ്റൽ ആൻറ് റിസർച്ച് സെന്ററിൽ നിന്നും ലഭിക്കുന്നത് കുറച്ച് മോശം വാർത്തയാണ്. ഏകദേശം മുന്നൂറിൽ അധികം നഴ്‍സന്മാർ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ ഭൂരിഭാഗവും  മലയാളീ നഴ്‌സുമാരാണ്. അതിൽ  ഒരു  നഴ്‌സിന്റെ ശബ്ദ സന്ദേശം ആണിത്. അത്രമേൽ ആശങ്ക ഉളവാക്കുന്ന ഒരു ശബ്ദ സന്ദേശം ആണ്.
.
മൂന്നു ഹോസ്റ്റലുകളിൽ ആയിട്ട് പാർപ്പിച്ചിരിക്കുന്ന ഈ നഴ്‌സുമാരിൽ ഏദൻ ഹോസ്പിറ്റലിൽ പാർപ്പിച്ചിരുന്ന ഒരു മലയാളി നഴ്‌സിന് കോവിഡ്-19 പോസിറ്റീവ് ആയി. രണ്ടു ദിവസം മുന്നേ റിസൾട്ട് വന്നു എങ്കിലും സഹപ്രവർത്തകരെ അറിയിച്ചിരുന്നില്ല. കൊറോണ സ്ഥിരീകരിച്ച നഴ്‌സിന് ഒപ്പം റൂമിൽ താമസിച്ചിരുന്ന മറ്റു മൂന്നു നഴ്‌സൻമാരെയും സ്ഥിരീകരണം നടന്ന ശേഷവും ക്വറന്റൈൻ ചെയ്തിട്ടല്ലായിരുന്നു. അതിൽ ഒരു നഴ്‌സിന് കൊറോണ ലക്ഷണങ്ങൾ കാട്ടിയിട്ടും വേണ്ടത്ര ശ്രദ്ധയോ ചികിത്സയോ ലഭ്യമാക്കിയിട്ടില്ല. ഐസൊലേഷൻ എന്ന പേരിൽ ഒരു റൂമിൽ ആക്കി എന്നുള്ളത് അല്ലാതെ ഭക്ഷണം ഒഴികെ മറ്റൊരു ശുശ്രൂഷയും അവർക്ക് ലഭിച്ചിട്ടില്ല. എന്തിനേറെ? പനി ചെക്ക് ചെയ്യുക പോലും ചെയ്തിട്ടില്ല. കൊറോണയുടെ സർവ്വ ലക്ഷണവും കാട്ടിയിട്ടും അവർക്ക് സ്വാബ് ടെസ്റ്റ് നടത്തിയിട്ടില്ല. സ്വാബ് ടെസ്റ്റ് നടത്തണം എന്ന സഹപ്രവർത്തകരുടെ നിർബന്ധം വന്നപ്പോൾ ഇപ്പോൾ ടെസ്റ്റ് നടത്താൻ ആകില്ല എന്ന മറുപടിയാണ് അവർക്ക് ആശുപത്രി അധികാരികളിൽ നിന്നും ലഭിച്ചത്.
.
ഇപ്പോൾ കൊറോണ സ്ഥിരീകരിച്ച നഴ്സ് ഉൾപ്പടെ ആകെ എൺപത്തി നാല് മലയാളി സ്റ്റാഫ് നഴ്‌സുമാരാണ് അവിടെ ഉള്ളത്. അവർ എല്ലാവരും എല്ലായിപ്പോഴും പരസ്പരം ഇടപഴകുന്നവർ ആണ്. അവർക്ക് കോമൺ ബാത്ത് റൂമും, ഡോർമെറ്ററി പോലത്തെ അക്കൊമൊഡേഷനും, കോമൺ വാഹന സൗകര്യവും ആണ്  ഉള്ളത്.
.
സാഹചര്യങ്ങൾ ഇത്രമേൽ ഗുരുതരം ആയിട്ടും കൊറോണ ലക്ഷണങ്ങൾ കാണിച്ചവർക്കും സ്വാബ് ടെസ്റ്റ് നടത്താൻ ആശുപത്രി കൂട്ടാക്കുന്നില്ല. ഡോക്ടറന്മാർ ക്വറന്റൈനിൽ ആണ് എന്നതാണ് അധികൃതർ കാരണമായി പറയുന്നത്.
.
തങ്ങൾ കൊറോണ വാഹകർ ആയിട്ട് രോഗികളെ ശുശ്രൂഷിക്കുന്നത് അപകടകരം അല്ലെ എന്ന ചോദ്യത്തിന് രോഗികളെ ശുശ്രൂഷിക്കാതിരിക്കാൻ ആകില്ലല്ലോ എന്ന വളരെ നിരുത്തരവാദപരമായ മറുപടിയാണ് ആശുപത്രി അധികാരികൾ നൽകുന്നത്. ഡ്യൂട്ടിക്ക് എല്ലാവരും ഹാജകണം എന്ന നിർദ്ദേശവും നൽകി.
.
കാര്യങ്ങൾ വഷളാകുന്നത് കണ്ടു അവരിൽ ഒരാൾ ബീ എം സി യിൽ റിപ്പോർട്ട് ചെയ്തു. ബീ എം സിയിൽ നിന്നും ഉത്തരവാദപ്പെട്ടവർ വരികയും ഇപ്പോൾ സംശയം ഉള്ളവരെ ക്വറന്റൈനിൽ വെക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ അവർക്കു ക്വറന്റൈൻ സൗകര്യങ്ങൾ ഹോസ്പിറ്റൽ ചെയ്തിട്ടില്ല.
.
ചികിത്സ ഭക്ഷണം ശുദ്ധിയും സുരക്ഷിതവും ആയ  താമസം ഒന്നും ലഭ്യമല്ല. അവിടെ അതൊക്കെ ഉറപ്പാക്കാനും ഇവരെ കേൾക്കാനും ആരും തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ കേരള സർക്കാർ ഇടപെട്ട്  വേണ്ടത് ചെയ്യണം എന്നാണു ശബ്ദ സന്ദേശത്തിൽ പറയുന്നത്.
.
ശബ്ദ സന്ദേശം ചുവടെ.

Sunday, March 29, 2020

ലോക്ക് ഡൌൺ പാളിയത് എവിടെ?


കൊറോണയ്ക്ക് എതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി എട്ടു മണിയ്ക്ക് വന്ന് രാത്രി പന്ത്രണ്ട് മണിമുതൽ ഇന്ത്യ കംപ്ലീറ്റ് ലോക്ക് ഡൌൺ ആകുന്നു എന്ന് പ്രസ്താവിച്ചത് കൂടിയാലോചനകൾക്ക് ശേഷം അല്ല എന്ന് കരുതാൻ ആകില്ല. ആ പ്രസ്താവനയിൽ അദ്ദേഹം  ചേർത്ത് പറഞ്ഞത് "ഇപ്പോൾ എവിടെയാണോ അവിടെ തുടരണം" എന്നും "വീടിന്റെ വാതിൽക്കൽ ലക്ഷ്മണ രേഖ ആണെന്നും അത് മറികടക്കരുത് എന്നും" ആണ്.
.
പ്രായോഗിക തലത്തിൽ കരുണീയം ആയ ഒരു തീരുമാനം തന്നെ ആയിരുന്നു അത്. കാരണം ഇറ്റലിയുടെ ഭീതി പെടുത്തുന്ന ദുരനുഭവങ്ങൾ 
നമ്മുടെ മുന്നിൽ ഉണ്ട്. അതെന്താണ്?
.
ഇറ്റലി ആദ്യം ചെയ്തത് കൊറോണ ബാധിച്ച ഓരോ പ്രോവിൻസും അടയ്ക്കുക ആയിരുന്നു. അവിടെ റെഡ് സോൺ ആയി പ്രഖ്യാപിക്കുക ആണ് ഇറ്റലി സർക്കാർ ചെയ്തത്. ഓരോ പ്രോവിൻസും റെഡ് സോൺ ആയി പ്രഖ്യാപിക്കുമ്പോൾ ആ സോണിൽ നിന്നും ആളുകൾ ലോക്ക്ഡൌൺ ഭയന്ന് റെഡ് സോൺ ആകാത്ത ഇടത്തേയ്ക്ക് യാത്ര ചെയ്തു. റെഡ് സോൺ ആയി പ്രഖ്യാപിക്കാത്ത ഇടങ്ങളിലെ ബന്ധുക്കൾ സുഹൃത്തുക്കൾ എന്നിവരുടെ വീടുകളിലേക്ക് റെഡ് സോണിൽ നിന്നും ആളുകൾ ചേക്കേറി. റെഡ് സോണിലെ ഹോട്ടലുകൾ ഒഴിഞ്ഞു കിടന്നപ്പോൾ റെഡ് സോൺ പ്രഖ്യാപിക്കാതെ ഇടങ്ങളിലെ ഹോട്ടലുകൾ നിറഞ്ഞു കവിഞ്ഞു.
.
കൊറോണ വ്യാപകം ആകുന്ന ഓരോ പ്രൊവിൻസിലും റെഡ് അലർട്ട് പ്രഖ്യാപിക്കും മുന്നേ ജനങ്ങൾക്ക് ബുദ്ധിമുട്ടു ഉണ്ടാകാതിരിയ്ക്കാനും സാധനങ്ങൾ വാങ്ങാനും പുറത്ത് പോയിരുന്നവർക്ക് വീട്ടിലേക്ക് മടങ്ങി എത്താനും ഒക്കെ സൗകര്യപ്രദമായ രീതിയിൽ സമയം കൊടുത്തിരുന്നു. പക്ഷേ കൊറോണയെക്കാൾ ലോക്ക്ഡൗണിനെ ഭയന്ന ഇറ്റാലിയൻ ജനത അതാതിടങ്ങളിൽ തുടരാൻ ഉള്ള കരുതലുകൾ ചെയ്യേണ്ടതിനു പകരം വാഹനങ്ങളും എടുത്ത് കുടുംബ സമേതം റെഡ് സോൺ അല്ലാത്തിടങ്ങളിലേക്ക് യാത്ര ആവുകയായിരുന്നു. അനന്തര ഫലം നാം കണ്ടു. റെഡ് സോണിൽ നിന്നും റെഡ് സോൺ അല്ലാത്തിടത്തേക്ക് കൊറോണ വണ്ടി പിടിച്ച് എത്തിയതിനു തുല്യം ആയിരുന്നു അത്.ചുരുങ്ങിയ ദിനം കൊണ്ട് ഇറ്റലി ഒന്നാകെ തന്നെ കൊറോണ ബാധിത പ്രദേശമായി മാറി.
.
തീർച്ചയായും ഭീതിതമായ ഈ അനുഭവം തന്നെ ആണ് ഇന്ത്യയിൽ തായാറെടുപ്പിനു  അല്പം പോലും ഇടം നൽകാതെ ലോക്ഡൌൺ പ്രഖ്യാപിക്കാൻ കാരണം. ലോക് ഡൌൺ പ്രഖ്യാപിക്കും മുന്നേ സോഷ്യൽ എക്സ്പിരിമെന്റ് ആയി നടത്തിയ ജനതാ ഹർത്താൽ കൊട്ടിപ്പാട്ട് ഒരു അപവാദം ആയെങ്കിലും തരക്കേടില്ലാത്ത ആരോഗ്യകരമായ പ്രതികരണം ജനങ്ങളിൽ നിന്നും ഉണ്ടാവുകയും ചെയ്തു. ആ ധൈര്യത്തിൽ ആണ് ഒട്ടും സമയം നൽകാതെ കംപ്ലീറ്റ് ലോക്ക്ഡൌൺ പ്രഖ്യാപിക്കുന്നത്. സമയം കൊടുത്ത്  ലോക്ക്ഡൌൺ പ്രഖ്യാപിച്ചാൽ ജനം ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് യാത്ര തിരിക്കും എന്ന അപകടം ഒഴിവാക്കാൻ തന്നെയാകണം ഒട്ടും സമയം നൽകാതെ ഇന്ത്യ കംപ്ലീറ്റ് ലോക്ക്ടൗണിലേക്ക് പോയത്.
.
കാര്യങ്ങൾ ഇവിടം വരെ ശെരിക്കും ശെരിയാണ്. പക്ഷേ പിന്നെയാണ് പാളിയത്. ലോക്ക്ഡൌൺ സംഭവിക്കുമ്പോൾ ജോലിയും കൂലിയും നഷ്ടപ്പെട്ട് ദുരന്തത്തിൽ ആകുന്നവർക്കുള്ള അഭയവും ഭക്ഷണവും ആദ്യ ദിനം തന്നെ ഉറപ്പ് വരുത്താൻ പ്രധാനമന്ത്രിക്ക് ആകാതെ പോയി. ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിനു ഒപ്പം തന്നെ അഭയവും ഭക്ഷണവും ഉറപ്പ് വരുത്തുന്ന പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തണമായിരുന്നു. അത് ചെയ്തില്ല. മാത്രമല്ല കരുതലോ സമ്പാദ്യമോ ഇല്ലാത്ത അന്ന് അന്നത്തെ അന്നത്തിനു അന്നന്ന് തൊഴിൽ എടുക്കുന്ന ജനതയെ പ്രധാനമന്ത്രി മറന്നു പോയി. അവർക്ക് തൊഴിലിടം നഷ്ടപ്പെട്ടാൽ പിന്നെ സ്വന്തം നാട് എന്നതിന് അപ്പുറം മറ്റൊരു ഓപ്‌ഷനും ഇല്ല എന്നതും ഭരിക്കുന്നവർ അറിഞ്ഞില്ല.
.
അന്നത്തെ അധ്വാനത്തിന്റെ ഫലത്തിൽ നിന്നും ആണ് ദിവസ ജോലിക്കാർ വാടകയും കണ്ടെത്തേണ്ടത്. ജോലി ഇല്ലാ എന്നത് വാടക നൽകാതിരിക്കാൻ ഉള്ള കാരണം ആയി പാർപ്പിട ഉടമകൾ കാണില്ല. തൊഴിൽ ഇല്ലാതെ തൊഴിൽ ഇടത്ത് തുടരാൻ തൊഴിലാളികൾക്ക് ഇതുമൂലം ആവുകയും ഇല്ല. ഭക്ഷണം സർക്കാർ സംവിധാനം നൽകിയാലും പാർപ്പിടം ആര് നൽകും? അതിന്റെ വാടക എങ്ങിനെ കൊടുക്കാൻ ആകും. ഫലം പാലായനമായി.
.
ഒറ്റയടിക്ക് ഉള്ള ലോക്ക് ഡൌൺ  ഐഡിയ തന്നെയായിരുന്നു. പക്ഷേ ദിവസ വേതനക്കാരെയും തൊഴിലാളികളെയും എങ്ങിനെ ആശങ്കകൾ അകറ്റി "നിൽക്കുന്നിടത്ത് നിർത്താം" എന്ന ഗൃഹപാഠം കേന്ദ്ര സർക്കാർ ചെയ്തില്ല. ഇപ്പോൾ സംഭവിക്കുന്നത് താരതമ്യേന സുരക്ഷിതമായിരുന്ന അല്ലെങ്കിൽ കൊറോണ മുക്തമായിരുന്ന  ഗ്രാമങ്ങളിലേക്ക് കൊറോണ കൂട്ടം കൂട്ടമായി നടന്നടുക്കുന്നു എന്ന നില വന്നു. ഇറ്റലിയിൽ കൊറോണ വണ്ടി പിടിച്ച് രാജ്യം മൊത്തം കുട്ടിച്ചോർ ആക്കിയെങ്കിൽ ഇന്ത്യയിൽ കാൽ നടയായി നടയായി രാജ്യം കീഴടക്കുന്ന നിലവരുന്നു.
.
പാലയനങ്ങളും പുറപ്പാടും കാണുമ്പോൾ ഭയം തോന്നുന്നു. ലോക്ക് ഡൌൺ എന്തിനായിരുന്നോ അത് പരാജയപ്പെട്ടിരിക്കുന്നു. നാളെ എന്താകും എന്ന് ഊഹിക്കാൻ പോലും ആകുന്നില്ല. കൊറോണയെ പ്രതിരോധിക്കാൻ ഉള്ള ഫലപ്രദമായ ഏറ്റവും നല്ല ഉപാധിയാണ് നിർവഹണത്തിലെ പിഴവ് മൂലം ദുരന്തമായി മാറിയിരിക്കുന്നത്.

Saturday, March 28, 2020

കൊറോണ കാലത്ത് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം (മാർച്ച്-28)



സംസ്ഥാനത്ത്  ഇന്ന് 6 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു.  ഇന്ന്  തിരുവനന്തപുരം ജില്ലയില്‍ രണ്ടുപേര്‍ക്കും കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഒരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള ഒരാള്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള രണ്ടുപേര്‍ക്കും എറണാകുളം ജില്ലയില്‍നിന്ന് ഒരാള്‍ക്കും (വിദേശി) രോഗം ഭേദമായിട്ടുണ്ട്. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 165 ആയി.

ഇപ്പോള്‍ സംസ്ഥാനത്ത് നിരീക്ഷണത്തിൽ ഉള്ളത് 1,34,370 പേരാണ്. 1,33,750 പേര്‍ വീടുകളിലും 620 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 148 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6067 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 5276 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
.
കോവിഡ് ബാധിച്ച് മരണമടഞ്ഞ മട്ടാഞ്ചേരിയുടെ സ്വദേശിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. കടുത്ത ന്യുമോണിയയുടെ ലക്ഷണങ്ങളുമായി മാര്‍ച്ച് 22നാണ് അദ്ദേഹത്തെ കോവിഡ് ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ഹൃദ്രോഗിയായ അദ്ദേഹം നേരത്തേ ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. രക്തസമ്മര്‍ദവും ഉണ്ടായിരുന്നു. ഇങ്ങനെ വിവിധ രോഗങ്ങളുള്ളതുകൊണ്ടാണ് ജീവന്‍ രക്ഷിക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടത്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു. നമ്മുടെ ചികിത്സാ സംവിധാനങ്ങള്‍ എത്ര ശക്തമായാലും ഇതുപോലുള്ള അനുഭവങ്ങളുണ്ടാവാം. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമമാണ് നാം നടത്തുന്നത്.
.
നിലവിലുള്ള പ്രത്യേക സാഹചര്യത്തില്‍ കേരളത്തിലെ സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സാമൂഹ്യവ്യാപനം ഉണ്ടാകുന്നുണ്ടോ എന്ന് ഗൗരവമായി പരിശോധിക്കാന്‍ നിരീക്ഷണത്തിലിരിക്കുന്ന എല്ലാവരുടെയും രക്തസാമ്പിള്‍ എടുത്ത് റാപ്പിഡ് ടെസ്റ്റ് നടത്താന്‍ ആലോചിച്ചിട്ടുണ്ട്. പെട്ടെന്ന് ഫലമറിയാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.
.
റെസ്പിറേറ്റേറുകളുടേയും, വെന്റിലേറ്ററുകളുടെയും, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷാ കവചങ്ങളുടെയും, എന്‍ 95 മാസ്‌കളുടെയും, ഓക്‌സിജന്‍ സിലിണ്ടറുകളുടെയും, ബയോ മെഡിക്കല്‍ ഉപകരണങ്ങളുടെയും  നിര്‍മാണത്തിന് വിവിധതലത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൊച്ചിയിലെ സൂപ്പര്‍ ഫാബ് ലാബ്, വന്‍കിട, ചെറുകിട വ്യവസായ സംരംഭങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയെ കോര്‍ത്തിണക്കുന്ന പദ്ധതിയാണ് ആവിഷ്‌കരിച്ചത്. ഈ ഉപകരണങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നതിന് കഞ്ചിക്കോട്ട് വ്യവസായ സംരംഭകരുടെ ക്ലസ്റ്റര്‍ രൂപീകരിക്കും. മോഡലുകള്‍ വികസിപ്പിക്കുന്നതില്‍ ഫാബ് ലാബിനൊപ്പം വിഎസ്എസ്സിയുടെ സൗകര്യവും പ്രയോജനപ്പെടുത്തും.
.
കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് നൂതനാശയങ്ങള്‍ സമര്‍പ്പിക്കാന്‍ 'ബ്രേക്ക് കൊറോണ' പദ്ധതി ആരംഭിച്ചു. ഇതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹായത്തോടെ breakcorona.in എന്ന  വെബ്‌സൈറ്റ് സജ്ജീകരിച്ചു.. ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുള്ള പിന്തുണ, സമൂഹ രോഗബാധ തടയല്‍, മാസ്‌കുകളും കൈയുറകളും ഉല്‍പാദിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, ലോക് ഡൗണ്‍ സംവിധാനത്തില്‍ തൊഴിലവസരവും വരുമാനവും സൃഷ്ടിക്കല്‍ എന്നിങ്ങനെയുള്ള ആശയങ്ങളാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണത്തിന് സമയമില്ലാത്തതിനാല്‍ പ്രയോഗക്ഷമമായ പദ്ധതികള്‍ വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. വിദഗ്ധരുടെ പാനല്‍ ഇവ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും.
.
രോഗവ്യാപനം തടയാന്‍ സമൂഹം തന്നെ നല്ല കരുതലെടുക്കുന്നുണ്ട്. അതിന്റെ ഭാഗമായി പല തരത്തിലും നിയന്ത്രണങ്ങള്‍ പ്രാദേശികമായി ഏര്‍പ്പെടുത്തുന്നുണ്ട്. പത്രവിതരണം അവശ്യസര്‍വീസാണ്. അതിന് തടസ്സം നില്‍ക്കുന്ന അവസ്ഥ ഉണ്ടാകരുത്. ചില റസിഡന്‍സ് അസോസിയേഷനുകള്‍ പത്രവിതരണം വിലക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം വിലക്കുകള്‍ ഒഴിവാക്കി പത്ര വിതരണവുമായി സഹകരിക്കണം.
.
ചുമതലപ്പെട്ട ആളുകളല്ലാതെ മറ്റാരും കമ്യൂണിറ്റി കിച്ചണുകളില്‍ കടക്കാന്‍ പാടില്ല. അങ്ങനെ ചെല്ലുന്നതും ഇടപഴകുന്നതും പല പ്രശ്‌നങ്ങളും ഉണ്ടാക്കും. അവിടെ ചെന്ന് പടമെടുക്കാനും ഇടപഴകാനും പലരും പോകുന്നു. സുരക്ഷാപരമായ കാരണങ്ങളാല്‍ തന്നെ മറ്റുള്ളവര്‍ അവിടെ പോകുന്നത്, അവര്‍ ആരായാലും ഒഴിവാക്കേണ്ടതാണ്.
.
സംസ്ഥാനത്ത് ആകെ 1059 കമ്യൂണിറ്റി കിച്ചനുകളാണ് ആകെ തുടങ്ങിയത്. ആറ് കോര്‍പ്പറേഷനുകളും 87 മുനിസിപ്പാലിറ്റികളും പൂര്‍ണ്ണമായും തുടങ്ങി. 125 കമ്യൂണിറ്റി കിച്ചനുകളാണ് നഗര കേന്ദ്രങ്ങളില്‍ ഒരുക്കിയത്. 941 പഞ്ചായത്തുകളില്‍ 831 പഞ്ചായത്തുകളും കമ്യൂണിറ്റി കിച്ചന്‍ തുടങ്ങി. 934 കമ്യൂണിറ്റി കിച്ചന്‍ പഞ്ചായത്തുകളില്‍ ആരംഭിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ, പൊതുമേഖലാ സ്ഥാപനം, സഹകരണ സ്ഥാപനം എന്നിവയുടെ നേതൃത്വത്തിലാണ് കമ്യൂണിറ്റി കിച്ചന്‍ ഒരുക്കിയത്.
.
ഇന്നലത്തെ കണക്ക് അനുസരിച്ച് 52,480 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്. ഇതില്‍ 41,826 പേര്‍ക്കും സൗജന്യമായാണ് നല്‍കിയത്. 31,263 പേര്‍ക്കും വീട്ടിലെത്തിച്ച് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഭക്ഷണം ലഭിക്കാന്‍ അര്‍ഹതയും ആവശ്യവും ഉള്ളവര്‍ക്കു മാത്രമാണ് അത് നല്‍കേണ്ടത് എന്നതാണ്. ഭക്ഷണം ആര്‍ക്കാണോ വിതരണം ചെയ്യേണ്ടത്, അത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അര്‍ഹതയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കണം. വിതരണത്തിനാവശ്യമായ വളണ്ടിയര്‍മാരെ ഇപ്പോള്‍ തന്നെ ചുമതലപ്പെടുത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയണം.
.
വീട്ടില്‍ ഇരിക്കുക എന്നത് പലര്‍ക്കും പരിചയമുള്ള കാര്യമാവില്ല. വീട്ടിലിരിക്കുന്ന വേള വ്യത്യസ്ത തലത്തില്‍ ക്രിയാത്മകമായി ഉപയോഗിക്കണം. ഏറ്റവും നല്ലത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി ഉള്ളുതുറന്ന് സംസാരിക്കലാണ്. അതോടൊപ്പം ഈ സമയം നല്ലതുപോലെ വായനയ്ക്കും ചെലവഴിക്കാം. കൗണ്‍സലിങ്ങിനുള്ള സംവിധാനം സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുണ്ട്. സമ്മര്‍ദം കുറയ്ക്കാന്‍ ആ മാര്‍ഗം തേടാം.
.
ആളുകള്‍ വീടുകളില്‍ തന്നെ ഉണ്ട് എന്നതുകൊണ്ട് മറ്റുചില വിഷയങ്ങളുമുണ്ടാകും. ടോയ്‌ലറ്റ് ടാങ്കുകളുടേതാണ് അതിലൊരു പ്രശ്‌നം. ടാങ്കുകള്‍ നിറഞ്ഞുകവിയുന്നത് കുടിവെള്ളത്തിനുപോലും പ്രശ്‌നമുണ്ടാക്കും. ഇക്കാര്യത്തില്‍ കൃത്യസമയത്ത് ശാസ്ത്രീയ രീതിയില്‍ മാലിന്യനിര്‍മാര്‍ജന മാര്‍ഗങ്ങള്‍ അവലംബിക്കണം. ഇതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം.
.
പ്രത്യേക സാഹചര്യത്തില്‍ നാം ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജന കിറ്റും വിതരണം ചെയ്യുന്നുണ്ട്. അത് എല്ലാവര്‍ക്കും വേണ്ടിവരില്ല. അങ്ങനെ ആവശ്യമില്ലാത്ത ആളുകള്‍ അക്കാര്യം അറിയിക്കണം. അത് രേഖപ്പെടുത്താനുള്ള കേന്ദ്രീകൃത സംവിധാനമുണ്ടാവും. ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് തടസ്സം കൂടാതെ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താന്‍ ഭക്ഷ്യ-ഗതാഗത വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു.
.
അരി, ഗോതമ്പ്, പയര്‍വര്‍ഗങ്ങള്‍, പരിപ്പ്, ഉപ്പ്, പഞ്ചസാര എന്നിവയ്ക്കു പുറമെ എണ്ണ, ഉള്ളി, തക്കാളി, വറ്റല്‍മുളക്, തേയില, പാല്‍പ്പൊടി എന്നിവ കൂടി സംഭരിക്കും. ബിസ്‌കറ്റ്, റസ്‌ക്, നൂഡില്‍സ്, ഓട്‌സ് തുടങ്ങിയവ ഡ്രൈ റേഷന്‍ എന്ന നിലയ്ക്കും സംഭരിക്കും. അടുത്ത ഘട്ടമായി പാല്‍, തൈര് പച്ചക്കറി, മുട്ട, ശീതികരിച്ച മത്സ്യ-മാംസാദികള്‍ തുടങ്ങിയവയാണ് ജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ടത്. ഇവ ഗുണനിലാരം ഉറപ്പുവരുത്തി സംഭരിക്കുക, പരമാവധി ആളുകളെ കടകളിലേക്ക് വരുത്താതെ ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വീട്ടിലെത്തിക്കുക എന്നതാണ് ആലോചിക്കുന്നത്.
.
എഫ്‌സിഐ, സപ്ലൈകോ, മാര്‍ക്കറ്റ്‌ഫെഡ്, കണ്‍സ്യൂമര്‍ഫെഡ് തുടങ്ങിയ പൊതുവിതരണ ഏജന്‍സികളുടെ പക്കലുള്ള അത്യാവശ്യ സാധനങ്ങളുടെ സ്റ്റോക്കിന്റെ കണക്ക് ഏകോപിപ്പിക്കും. മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ തയ്യാറാക്കിവെക്കും. ചക്ക, മാങ്ങ, തേങ്ങ, പച്ചക്കറി, പഴങ്ങള്‍, മുട്ട, പാല്‍ തുടങ്ങി പ്രാദേശികമായി ഉല്‍പാദിപ്പിക്കപ്പെടുന്ന ഉല്‍പന്നങ്ങളും സമാഹരിക്കാനും വിതരണം ചെയ്യാനും വളണ്ടിയര്‍മാരെ ഉപയോഗിക്കും. ഭക്ഷ്യ സ്റ്റോക്കിന്റെ കാര്യത്തില്‍ ഒരു ആശങ്കയും വേണ്ടതില്ല.
.
ഗുണനിലവാരം ഉറപ്പാക്കി ഓണ്‍ലൈന്‍ വിതരണ ശൃംഖല ശക്തിപ്പെടുത്തുകയാണ്. ഉല്‍പാദകര്‍ക്കും വിതരണക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണകരമായ രീതിയിലാണ് ഇത് നടപ്പാക്കുക. ഓണ്‍ലൈന്‍ സൗകര്യം വിപുലമാക്കണം. മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക തുടങ്ങി ദേശീയതലത്തിലുള്ള മൊത്തക്കച്ചവടക്കാരെ ബന്ധപ്പെട്ട് സാധനസമാഗ്രികളുടെ ലഭ്യത ഉറപ്പാക്കും. നാഫെഡ് എല്ലാ സഹായവും ചെയ്യാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.
.
എല്ലാവരും വീട്ടിലാണ്. എന്നാല്‍, എല്ലാവരും രോഗികളല്ല. അപൂര്‍വ്വം രോഗികളെ ഉള്ളൂ. ഈസ്റ്ററും വിഷുവും അടുത്തു വരുന്നു. ഭക്ഷ്യസാധനങ്ങള്‍ക്ക് ഇനിയും ചെലവ് കൂടും. അത് മുന്നില്‍ക്കണ്ട് ഭക്ഷ്യശേഖരണത്തിനുള്ള തയ്യാറെടുപ്പ് നടത്തണം. ഭക്ഷ്യസംസ്‌കരണ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് സഞ്ചാര നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കും. മറ്റ് സംസ്ഥാനങ്ങളുമായി ചരക്കുഗതാഗത തടസ്സങ്ങള്‍ നീക്കാന്‍ ഉന്നതതലത്തില്‍ പ്രത്യേക ചുമതല നല്‍കും.
.
കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്ക് അനുസൃതമല്ലാത്ത നിലപാടുകള്‍ ചില സംസ്ഥാനങ്ങള്‍ എടുക്കുന്നുണ്ട്. അതില്‍ കര്‍ണാടകയുടെ കാര്യത്തില്‍ വലിയ മാറ്റം ഉണ്ടായിട്ടില്ല. മണ്ണിട്ട് തടസ്സമുണ്ടാക്കിയത് പൂര്‍ണമായും നീക്കിയിട്ടില്ല. ഇക്കാര്യത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെടാന്‍ പല തവണ ശ്രമിച്ചിട്ടും സാധ്യമായിട്ടില്ല. എന്നാല്‍ പ്രധാനമന്ത്രി ചുമതലപ്പെടുത്തിയ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മുന്നില്‍ ഇക്കാര്യം അവതരിപ്പിച്ചു. മണ്ണിട്ട് തടസ്സപ്പെടുത്തിയത് മാറ്റേണ്ടതുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ കര്‍ണാടക സര്‍ക്കാരുമായി സംസാരിച്ച് അക്കാര്യത്തില്‍ പരിഹാരമുണ്ടാക്കാമെന്നും ഉടനെ പുരോഗതി അറിയിക്കാമെന്നും പറഞ്ഞിട്ടുണ്ട്. അതോടൊപ്പം കേന്ദ്രകാബിനറ്റ് സെക്രട്ടറിയുടെ ശ്രദ്ധയിലും ഇവിടത്തെ ചീഫ് സെക്രട്ടറി ഇക്കാര്യം പെടുത്തിയിരുന്നു.
.
ആരോഗ്യകരപരമായ ചികിത്സ വേണ്ടി വന്നാല്‍ കാസര്‍കോട് ഭാഗത്തുള്ളവര്‍ മംഗലാപുരത്തെയാണ് ആശ്രയിക്കുന്നുത്. ഡയാലിസസ് മുടങ്ങിപോയാല്‍ ഉണ്ടാകാവുന്ന ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഇവരെ പ്രത്യേക ആംബുലസില്‍ മംഗലാപുരത്ത് എത്തിക്കാനുള്ള ആവശ്യം കേന്ദ്രമന്ത്രി സദാനന്ദഗൗഡയുടെ മുന്നില്‍ വെച്ചിരുന്നു. ഇക്കാര്യം കര്‍ണാടക സര്‍ക്കാരുമായി ആലോചിക്കാമെന്ന് അദ്ദേഹം പറഞ്ഞു. വേഗം തീരുമാനമാകുമെന്നാണ് പ്രതീക്ഷ.
.
തമിഴ്‌നാട്ടിലേക്കുള്ള ഗതാഗതവുമായി ബന്ധപ്പെട്ട് പാലക്കാട് ഭാഗത്തുണ്ടായ ചില പ്രശ്‌നങ്ങളില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നു തന്നെ ഇടപടല്‍ ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ നിന്ന് പോകുന്ന ലോറികള്‍ ആവശ്യമായ രീതിയില്‍ അണുമുക്തമാക്കുമെന്ന കാര്യം ഉറപ്പുവരുത്തും. ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി പാലക്കാടുണ്ട്. തമിഴ്‌നാട്ടിലെ മന്ത്രി വേലുമണി, ഡെപ്യൂട്ടി സ്പീക്കര്‍ ജയരാമന്‍ എന്നിവര്‍ നാളെ (ഞായറാഴ്ച) രാവിലെ 9 മണിക്ക് നടപ്പുളി ചെക്ക് പോസ്റ്റില്‍ നേരിട്ട് വരാമെന്ന് സമ്മതിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ആ ഭാഗത്തുള്ള വണ്ടികളുടെ സുഗമമായ ഗതാഗതം ഉറപ്പുവരുത്താനാകും.
.
ആദിവാസി മേഖലകളില്‍ വിദ്യാഭ്യാസ വളണ്ടിയര്‍മാര്‍, അവര്‍ക്കിടയിലെ വിദ്യാസമ്പന്നർ, പ്രൊമോട്ടര്‍മാര്‍ എന്നിവരെ നിയോഗിച്ച് ബോധവല്‍ക്കരണ-ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തണം. അവിടങ്ങളില്‍ ആവശ്യമായ ഭക്ഷണം എത്തിക്കും. കോളനികളുടെ ശുചീകരണം ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കി.
.
ഇന്ന് പുതുതായി രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ കുറവ് വന്നു എന്നത് ആശങ്ക അവസാനിച്ചു എന്നതിന്റെ സൂചനയല്ല. ഇനിയും റിസല്‍റ്റ് വരാന്‍ ബാക്കിയുണ്ട്. നമ്മുടെ മുന്‍കരുതലില്‍ ഒരു തരത്തിലുള്ള വെള്ളം ചേര്‍ക്കലും ഉണ്ടാകരുത്. 'ശാരീരിക അകലം, സാമൂഹിക ഒരുമ' എന്നത് നാം ആവര്‍ത്തിച്ച് ഉറപ്പിക്കേണ്ട മുദ്രാവാക്യമാണ്. ക്വാറന്റൈനില്‍ ഉള്ളവരും കൃത്യമായ ശാരീരിക അകലം പാലിക്കണം. വിദേശ രാജ്യങ്ങളില്‍നിന്ന് വന്നവരെ പ്രത്യേകം നിരീക്ഷണത്തില്‍ നിര്‍ത്തുകയും അവരുടെ സുരക്ഷയില്‍ കര്‍ക്കശ നിലപാട് എടുക്കുകയും വേണം.
.
ഇന്ന് സംസ്ഥാനത്തിന്റെ പൊതുവായ രീതിക്ക് ചേരാത്ത ഒരു ദൃശ്യം നാം കാണാനിടയായി. കണ്ണൂരില്‍ ജില്ലാ പൊലീസ് മേധാവി നേരിട്ട് ചിലരെ ഏത്തമിടുവിപ്പിക്കുന്ന ദൃശ്യം. ഇത് സംബന്ധിച്ച് ഹോം സെക്രട്ടറി ഡിജിപിയുമായി ബന്ധപ്പെട്ട് ആവശ്യമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഒരുതരത്തിലും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണ്. പൊതുവെ മികച്ച പ്രവര്‍ത്തനം നടത്തുന്ന പൊലീസിന്റെ യശസ്സിനെയാണ് ഇത് ബാധിക്കുക. പല സ്ഥലങ്ങളിലും പ്രാഥമിക സൗകര്യം പോലും ഇല്ലാതെ അവര്‍ പ്രവര്‍ത്തിക്കുന്നു. ആ പ്രവര്‍ത്തനങ്ങളുടെ സ്വീകാര്യതക്ക് മങ്ങലേല്‍പിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകരുത് എന്നതാണ് സര്‍ക്കാര്‍ നിലപാട്.
.
കേരളത്തിലുള്ള അതിഥി തൊഴിലാളികളെ സംബന്ധിച്ച് വിവിധ മുഖ്യമന്ത്രിമാര്‍ കത്തുകളിലൂടെ വിവരങ്ങള്‍ ആരാഞ്ഞിരുന്നു. തമിഴ്‌നാട്, നാഗാലാന്റ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, മണിപ്പൂര്‍ മുഖ്യമന്ത്രിമാര്‍ക്ക് ഇക്കാര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് സ്വീകരിച്ച കരുതല്‍ ചൂണ്ടിക്കാട്ടി മറുപടി അയച്ചു. അതിഥി തൊഴിലാളികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കുമെന്ന് അവര്‍ക്ക് ഉറപ്പുനല്‍കി. ഈ വിഷയം കൈകാര്യം ചെയ്യാന്‍ സംസ്ഥാനതലത്തില്‍ ഒരു ഉദ്യോഗസ്ഥനെ പ്രത്യേകമായി ചുമതലപ്പെടുത്തും. കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമെങ്കില്‍ അദ്ദേഹത്തെയോ ബന്ധപ്പെടാമെന്നും മുഖ്യമന്ത്രിമാരെ അറിയിച്ചിട്ടുണ്ട്.
.
ഇന്ത്യയ്ക്കകത്ത് മരുന്ന് എത്തിക്കാന്‍ എയര്‍ ഏഷ്യയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. അത് ആശ്വാസകരമാണ്. അവശ്യ മരുന്നുകള്‍ കൊറിയര്‍-പോസ്റ്റല്‍ സര്‍വീസ് വഴിയാണ് മിക്കവാറും വരുന്നത്. ഇപ്പോള്‍ ഇവ ഏറെക്കുറെ നിലച്ചിരിക്കുന്നു. അത് തടസ്സപ്പെടാതിരിക്കാന്‍ കൊറിയര്‍ ഏജന്‍സികളുമായി സര്‍ക്കാരിന്റെ വാര്‍ റൂം ബന്ധപ്പെടും. മരുന്നിന്റെ ദൗര്‍ലഭ്യം ഉണ്ടാകാന്‍ പാടില്ല എന്നാണ് സര്‍ക്കാര്‍ കാണുന്നത്.
.
ഏപ്രില്‍ രണ്ടു മുതല്‍ സംസ്ഥാനത്തെ സര്‍വീസ് പെന്‍ഷനുകള്‍ വിതരണം ചെയ്യുകയാണ്. കൊറോണക്കാലത്തെ ആരോഗ്യ സുരക്ഷാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് പെന്‍ഷന്‍ വിതരണം ക്രമീകരിക്കുന്നത് ഉറപ്പാക്കും. ട്രഷറികള്‍ 9 മണി മുതല്‍ 5 മണി വരെ പ്രവര്‍ത്തിക്കും. തിരക്ക് ഒഴിവാക്കാന്‍ മറ്റു ക്രമീകരണങ്ങളും നടത്തും.
.
നമ്മുടെ നാട്ടില്‍ പൈനാപ്പിള്‍ കൃഷി വ്യാപകമാണ്. ഇത് വിളവെടുപ്പിന്റെ കാലമാണ്. ആവശ്യമായ അകലം പാലിച്ച് വിളവെടുപ്പ് നടത്താനാവണം. 57,000 ഹെക്ടര്‍ സ്ഥലത്ത് പച്ചക്കറി കൃഷി നടക്കുന്നുണ്ട്. ഇതിന്റെ വിളവെടുപ്പും സംഭരണവും വിതരണവും സുഗമമാക്കണം. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കിയില്ലെങ്കില്‍ ലാപ്‌സാകുന്ന പ്രശ്‌നമുണ്ട്. ഇക്കാര്യത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി ബന്ധപ്പെട്ട് എന്തു ചെയ്യാനാവുമെന്ന് പരിശോധിക്കും. കൊറോണ പ്രതിരോധ രംഗത്തുള്ള പൊലീസുകാരെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പെടുത്തേണ്ടതിന്റെ ആവശ്യകത കേന്ദ്രത്തെ അറിയിക്കും.
.
ജില്ലകളില്‍ വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നുണ്ട്. ആവശ്യത്തിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഇവയ്ക്ക് ഏര്‍പ്പെടുത്തണം. തിങ്ങിനിറഞ്ഞ് ശാരീരിക അകലം പാലിക്കാതെയുള്ള കൂട്ടായ്മ പാടില്ല. പൊതുപ്രവര്‍ത്തകര്‍ സാധാരണ മട്ടില്‍ എല്ലായിടത്തും എത്തുന്നതിലും നിയന്ത്രണം വേണം.
.
ആരാധനാലയങ്ങളെ ആശ്രയിച്ച് കഴിയുന്നവര്‍ ഈ നിയന്ത്രണത്തിന്റെ കാലത്ത് പട്ടിണി കിടക്കാനിടവരരുത്. അവരുടെ ഭക്ഷണം ഉറപ്പാക്കണം. അവിടെ നിന്ന് കിട്ടുന്ന ഭക്ഷണം കഴിച്ചു ജീവിക്കുന്നവര്‍ക്ക് ഭക്ഷണം ഉറപ്പുവരുത്തണമെന്ന് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാധനങ്ങള്‍ വാങ്ങാന്‍ തിരക്കുണ്ടാവുക സ്വാഭാവികമാണ്. തിരുവനന്തപുരം സെക്രട്ടറിയറ്റ് സൊസൈറ്റിയിലെ ഷോപ്പില്‍ ലിസ്റ്റും ഫോണ്‍ നമ്പരും കൊടുത്തിട്ട് ടോക്കണ്‍ വാങ്ങി പോകുക; സാധനങ്ങള്‍ എടുത്തുവെച്ചശേഷം വിളിച്ചറിയിക്കുക എന്ന രീതിയാണ് അനുവര്‍ത്തിക്കുന്നത്. ആ സമയത്ത് പണം കൊടുത്ത് സാധനവുമായി മടങ്ങാം. നല്ല മാതൃകയാണത്. ഈ ഘട്ടത്തില്‍ ഏറ്റവും ആവശ്യവുമാണത്.
.
പാചകത്തൊഴിലാളികള്‍ തൊഴിലില്ലാതെ ഇരിക്കുകയാണ്. അവരെ കമ്യൂണിറ്റി കിച്ചണുകളില്‍ ആവശ്യമാണെങ്കില്‍ നിയോഗിക്കും.  സംസ്ഥാനത്തെ കൊറോണ വാര്‍ റൂമിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കും. ഭക്ഷണം അതിഥി തൊഴിലാളികളുടെ കാര്യങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക ചുമതലക്കാരെ ഇവിടെ നിശ്ചയിക്കും. രോഗബാധിതരുടെ പേരുവിവരങ്ങള്‍ തല്‍ക്കാലം പുറത്തുവിടേണ്ടതില്ല എന്നാണ് തീരുമാനം. രോഗബാധിതരുമായി ഇടപെട്ടവരെ കണ്ടെത്താന്‍ പൊലീസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ കൂട്ടായി ശ്രമം നടത്തും. പ്രാദേശികമായി ഇത്തരത്തില്‍ കൂടുതല്‍ ഇടപെടല്‍ നടത്തണം.
.
ഇടുക്കിയില്‍ തോട്ടം മേഖലയില്‍ അരി വിതരണം സിവില്‍ സപ്ലൈസ് വകുപ്പ് പ്രത്യേകമായി ശ്രദ്ധിക്കണം. അവിടെ പ്രത്യേകതരം അരിയാണ്. കേരളത്തില്‍നിന്ന് പച്ചക്കറി ഉള്‍പ്പെടെ വാങ്ങാന്‍ പോകുന്ന വാഹനങ്ങള്‍ അണുവിമുക്തമാക്കണം എന്നുറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമ്യൂണിറ്റി വളണ്ടിയര്‍മാരുടെ രജിസ്‌ട്രേഷന്‍ അതിവേഗം നടക്കുന്നുണ്ട്. ഇതുവരെ 78,000 രജിസ്‌ട്രേഷന്‍ നടന്നു. ഇക്കാര്യത്തില്‍ ഏകോപിപ്പിച്ച പ്രവര്‍ത്തനമുണ്ടാകും. മദ്യപിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശാനുസരണം ആവശ്യമായ മദ്യം ലഭ്യമാക്കാന്‍ എക്‌സൈസ് വകുപ്പ് നടപടിയെടുക്കും.
.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള ആഹ്വാനം നല്ല നിലയിലാണ് സ്വീകരിക്കപ്പെട്ടത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പത്തുകോടി രൂപ നല്‍കാമെന്നാണ് അറിയിച്ചത്. ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കൊല്ലത്തെ ആശുപത്രിയിലെ സൗകര്യങ്ങള്‍ കോവിഡ് പ്രതിരോധത്തിന് ഉപയുക്തമാക്കാമെന്നും അറിയിച്ചു. മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പ് രണ്ടുകോടി, കല്യാണ്‍ ഗോള്‍ഡ് രണ്ടുകോടി എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളും വന്നു. അനേകം വ്യക്തികളില്‍നിന്നും സംഘടനകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും സന്നദ്ധത അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ വരുന്നുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇത്രയേറെ താല്‍പര്യത്തോടെ ആളുകള്‍ രംഗത്തുവരുന്നത് നാടിനോടും മനുഷ്യനോടുമുള്ള പ്രതിബദ്ധതയും സ്‌നേഹവും കൊണ്ടാണ്.
.
നേരിട്ട് സംഭാവന എത്തിക്കാന്‍ പലര്‍ക്കും ഈ ഘട്ടത്തില്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ സംവിധാനം വഴി പണം അടക്കാന്‍ എല്ലാവര്‍ക്കും കഴിയും.  donation.cmdrf.kerala.gov.inഎന്ന വെബ്‌സൈറ്റിലൂടെയാണ് സംഭാവന നല്‍കാന്‍ കഴിയുക. ആ സംവിധാനം പ്രയോജനപ്പെടുത്താന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു,
.
മുഖ്യമന്ത്രി പറഞ്ഞു നിർത്തുമ്പോൾ പത്രക്കാർക്ക് കൂടുതൽ ഒന്നും ചോദിക്കാൻ ഇല്ല. ചോദിക്കാൻ വേണ്ടി ചോദിക്കുന്ന ചോദ്യങ്ങൾ ആകട്ടെ മുഖ്യമന്ത്രി പറഞ്ഞതൊക്കെയും. രാജ്യവും ലോകവും പ്രതിസന്ധികളിലൂടെയാണ് നീങ്ങുന്നത്. അതിൽ നിന്നും നമുക്കും വിടുതൽ അത്ര എളുപ്പം അല്ല.
.
കർണാടകയിൽ നിന്നും വരുന്നത് രാഷ്ട്രീയ എതിർപ്പ് ആണ്. അത് കൊണ്ട് തന്നെ ഭക്ഷ്യ പച്ചക്കറികൾക്ക് കർണാടകയെ കൂടുതൽ ആശ്രയിക്കാതെ മറ്റ്  മാർഗങ്ങൾ തേടണം. തമിഴ്‌നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും കൂടുതൽ സാധനങ്ങൾ സംഭരിക്കാൻ ആകും. കാസർഗോഡ് നിന്നും ഡയാലിസിസിന് ബുദ്ധിമുട്ടുന്നവർക്ക് മംഗലാപുരത്തെ ആശ്രയിക്കാതെ ചികിത്സ നൽകാൻ ഉള്ള സാഹചര്യം എത്രയും  വേഗം
ഉണ്ടാക്കണം.
.
അതിർത്തി ജില്ലകളിലെ മൂന്നു എം പി മാർക്ക് എന്തെങ്കിലും ഒക്കെ നാടിനു വേണ്ടി ചെയ്യാൻ ആകുന്ന സമയമാണ്. വേണ്ടത് ചെയ്യണം.
.
കൊറോണയ്ക്ക് എതിരെ സർവ്വ ശക്തിയും എടുത്ത് പോരാടണം എന്നതാണ് ഇന്നത്തെയും മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തതിന്റെ ആകെ സന്ദേശം. അത് നമുക്കും ഉൾക്കൊള്ളാം.
.
നമുക്ക് അതിജീവിച്ചേ മതിയാകുള്ളൂ.