വായനക്കാരാ,
ഈ കുറിപ്പ് നിങ്ങള്‍ വായിച്ച് തീരുമ്പോഴേക്കും ഞങ്ങള്‍ സ്വാതന്ത്ര്യം നേടിയിട്ടുണ്ടാകും. സ്വയം പൊട്ടി ചിതറാന്‍ വെമ്പല്‍ കൊള്ളുന്നവരാണ് ഞങ്ങളുടെ കാവല്ക്കാര്. ഞങ്ങളെ പൂട്ടിയിട്ടിരിക്കുന്ന ഈ മണ്‍കൂരക്ക് മുകളില്‍ ലോക സമാധാനത്തിന്റെ പുതു നാമ്പുകള്‍ വീണ് പൊട്ടിതെറിക്കുന്നത് ഞങ്ങള്‍ എപ്പോഴും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഭക്ഷണം കണികണ്ടിട്ട് ദിവസങ്ങളായി. വെള്ളം ഏറ്റവും വിലയേറിയ വസ്തുക്കളിലൊന്നാണെന്ന് ഞങ്ങളിന്ന് മനസ്സിലാക്കുന്നു.
ഞങ്ങള്‍ ഇരുപത്തി മൂന്ന് പേര്. തീവ്ര മനുഷ്യ സ്നേഹം മനം നിറച്ചോര്‍. മരണം ചിറകു വിടര്‍ത്തി ആടുന്ന ഈ മണ്ണില്‍ ഞങ്ങളെത്തിയത് അശ്ശരണര്‍ക്ക് ആവുന്ന ആശ്വാസവുമായിട്ടാണ്. ഇന്ന് ഞങ്ങള്‍ വാതിന് ഈടാക്കപെട്ടവര്‍. ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. ജയിലറകളില്‍ പെട്ടാല്‍ ഭക്ഷണവും വെള്ളവും ഉറപ്പാക്കപ്പെടുന്ന അവസ്തയല്ല ഇവിടെയുള്ളത്. മരണം മഹത്തായി കാണുന്ന ഒരു പറ്റം ആള്‍ക്കാരില്‍ നിന്നും അവര്‍ക്കുള്ള വിഹിതം ഭക്ഷണത്തില്‍ നിന്നും ഞങ്ങളെന്ത് പ്രതീക്ഷിക്കാന്‍. ദിവസം ഏതാനും റൊട്ടി കിട്ടിയാല്‍ മഹാഭാഗ്യം. വെള്ളത്തില്‍ മുക്കി അത് കഴിക്കാം.
ഞങ്ങളുടെ പേരുകള്‍ ഞങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നു. ഒരോരുത്തരുടേം കഴുത്തില്‍ ഒരോ അക്കങ്ങള്‍ തൂക്കിയിട്ടുണ്ട്. എന്റെ അക്കം ഏതാണെന്ന് എനിക്കറിയില്ല. ഇതെനിക്കറിയാത്ത ഭാഷ. ഭാഷക്കിവിടെയെന്ത് പ്രസക്തി? ഞങ്ങളുടെ അക്കങ്ങള്‍ ഞങ്ങളെന്തിനറിയണം. തിരിച്ചറിയപെടേണ്ടുന്നത് ഞങ്ങള്‍ക്കല്ലോല്ലോ. അക്കങ്ങള്‍ തൂക്കിയോര്‍ക്ക് അതറിയാം. അതവരുടെ താല്പര്യം.
ഇവിടെ സംസാരം നിഷിദ്ധമാണ്. സംസാരിക്കരുത് എന്ന ആംഗ്യഭാഷയിലൂടെ താടി നെഞ്ചോളം നീട്ടിയ വല്ലിയ തലപ്പാവ് വെച്ച കുര്‍ത്ത ധാരിയായ മുഖം തലപ്പാവിന്റെ അഗ്രം കൊണ്ട് മറച്ച കണ്ണും കയ്യിലെ ഗണ്ണും മാത്രം പുറത്തേക്ക് കാട്ടി ഞങ്ങളുടെ കാവല്ക്കാരന് ഞങ്ങള്‍ക്ക് നിര്‍ദ്ധേശം നല്‍കിയിട്ടുണ്ട്. നിര്‍ദ്ധേശം ലംഘിച്ചവരുടെ വായില്‍ നിന്നും കുത്തികയറ്റിയ തുണി പുറത്തെടുക്കുന്നത് റൊട്ടി കഴിക്കാന്‍ വേണ്ടി മാത്രം. ഭക്ഷണാനന്തരം നെഞ്ചോളമെത്തിയ താടിക്കാരന് തന്നെ തുണി വീണ്ടും വായില്‍ തിരുകി കൊടുക്കുകയും ചെയ്യും. കയ്യുകള്‍ അഴിക്കപെടുന്നതും അപുര്‍വ്വമായി മാത്രം.
എന്തിന് വേണ്ടിയാണ് ഞങ്ങള്‍ ഈടാക്കപെട്ടതെന്നൊന്നും ഞങ്ങള്‍ക്കറിയില്ല. ബന്ധനത്തിലായതിന്റെ അന്ന് തന്നെ ഞങ്ങളുടെ കഴുത്തില്‍ അക്കങ്ങളുടെ കുരുക്ക് വീണിരുന്നു. ആദ്യ ദിനങ്ങളിലൊന്നില്‍ തന്നെ ഞങ്ങളില്‍ രണ്ട് അക്കങ്ങള്‍ മോചിപ്പിക്കപെട്ടു. അവരിപ്പോള്‍ എത്ര സന്തോഷിക്കുന്നുണ്ടാകും. ഈ നരകത്തില്‍ നിന്നും രക്ഷപെട്ടോര്‍, പുര്‍വ്വാശ്രമത്തില്‍ ഭാഗ്യം ചെയ്തോര്.
ഈ ദുഷ്കരമായ ജീവിതം ഇനിയും താങ്ങാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഞങ്ങള്‍ ദൈവത്തെ വിളിച്ച് ഇപ്പോള്‍ കരയാറില്ല. ദൈവം സ്നേഹമാണെന്ന സങ്കല്പം എന്തൊരു വിഡ്ഡിത്തമാണ്?. തീവ്ര സ്നേഹം തീവ്രവാദികള്‍ ബന്ധനത്തിലാക്കുന്നത് സ്നേഹമായ ദൈവത്തിനെങ്ങനെ കാണാതിരിക്കാന്‍ കഴിയും. ഒക്കെയും ഒരു തരം മിത്ത്. അത്ര തന്നെ.
രാത്രിയും പകലും തിരിച്ചറിയാന്‍ ഈ മണ്കൂരയില് അടയാളമേതുമില്ല തന്നെ. എന്തൊരു ചൂടാണിവിടെ. ചുട്ടുപൊള്ളുന്ന ഗുഹക്കുള്ളിലെ ചൂട് ഞങ്ങളുടേ ഹൃദയങ്ങളെ ഉരുക്കാന്‍ തുടങ്ങിയിട്ട് ഇന്ന് ഇരുപത് ദിവസങ്ങള്‍ കഴിയുന്നു. വെള്ളവും വെളിച്ചവും വായുവും ഞങ്ങള്‍ക്ക് എന്ത് മാത്രം പ്രിയപെട്ടതായി മാറുന്നു. ദുര്‍ഗന്ധം തിരിച്ചറിയാനുള്ള കഴിവ് ഞങ്ങള്‍ക്ക് നഷ്ടമായത് മഹാഭാഗ്യം.
ഇടക്കൊരു ദിവസം ഞങ്ങളെയെല്ലാം ഒരുമിച്ച് മോചിപ്പിക്കാന്‍ പോകുന്നു എന്ന ഒരു പ്രതീക്ഷ നീണ്ട താടിക്കാരനായ കാവല്ക്കാരന് ഞങ്ങള്‍ക്ക് തന്നിരുന്നു. അതും പിന്നെ നടന്നില്ല. ഇപ്പോള്‍ ഒരോരുത്തര് ഒരോരുത്തരെയായി മോചിപ്പിക്കയാണ്. കാവല്ക്കാരന് വാതില്‍ തുറന്ന് ആരെയെങ്കിലും ഒരാളെ മോചിപ്പിക്കാന്‍ പിടിക്കുമ്പോള്‍ “എന്നെയാദ്യം...എന്നെയാദ്യം” എന്നാര്‍ത്തെല്ലാവരും ഒന്നിച്ച് വിളിച്ചാല്‍ കാവല്‍ക്കാരനെന്തു ചെയ്യും. അങ്ങിനെയാണ് അയാള്‍ ഞറുക്കെടുപ്പാക്കിയത്. ഞങ്ങള്‍ അക്കങ്ങള്‍ ഞറുക്ക് വീഴുന്നതും കാത്തിരുന്നു...
ഇവരുടെ ആവശ്യങ്ങള്‍ ഒന്നും നടപ്പാക്കാന്‍ പാവം പാവകള്‍ക്കാകില്ലല്ലോ. സാധുക്കള്‍. ഞങ്ങള്‍ എല്ലാവരേം മൊചിപ്പിച്ച് കഴിഞ്ഞാല്‍ പിന്നെ ഇവരെന്തു ചെയ്യും. ഓ.. അതെന്ത് ചോദ്യമല്ലേ? വീണ്ടും ആരെയെകിലും ഇവര്‍ക്ക് കിട്ടാതിരിക്കില്ല.
ഹോ...കാവല്‍ക്കാരനെത്തി. നീണ്ട താടി. പൊങ്ങിയ തലപ്പാവ്. കണ്ണും കയ്യിലെ ഗണ്ണും പിന്നെ ഞറുക്കെടുക്കാനുള്ള പാട്ടയും. ഞങ്ങളൊരോരുത്തരും അവരവരുടെ പേര് വീഴണേ എന്ന് ചിന്തിച്ച് നില്ക്കവേ താടിയുടെ കയ്യുകള്‍ എന്റെ തോളത്ത് വീണു. എന്റെ ഊഴം. എനിക്ക് കുറി വീണിരിക്കുന്നു. എല്ലാവരോടും കണ്ണുകൊണ്ട് യാത്ര ചോദിച്ച് ഞാന്‍ താടിയുടെ പിറകേ നടന്നു. കൂട്ടുകാരുടെ കണ്ണിലെ അസൂയ ഞാന്‍ കണ്ടില്ലായെന്ന് നടിച്ചു.
സൂര്യന് വിതറുന്ന പ്രകാശം എത്ര സുന്ദരമാണ്. പകല്‍ വെളിച്ചം കണ്ട് കണ്ണിന്റെ കൊതി തീരാതെ തന്നെ കണ്ണുകള്‍ ദുഷിച്ച് നാറിയ കൂറത്തുണിയാല്‍ മൂടപെട്ടു. തപ്പി തടഞ്ഞ് അധികം മുന്നോട്ട് പോകാതെ തന്നെ നില്‍ക്കാനുള്ള സൂചന കിട്ടി. കാലുകളും ബന്ധിക്കപെടുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. കയ്യുകള്‍ പിന്നിലേക്കാക്കി മുറുക്കി കെട്ടുന്നത് എന്റെ മനസ്സില്‍ കുളിരു കോരി. നനു നനുത്ത ആഹ്ലാദം മനസ്സില്‍ നുരഞ്ഞ് പൊന്തി.
ഞാനിതാ മോചിപ്പിക്കപെടാന്‍ പോകുന്നു. കഴുത്തിന് പിടിച്ച് കുന്തിച്ചിരിക്കാനുള്ള സൂചന കിട്ടവേ ഞാന്‍ നിലത്ത് തലമാത്രം ഉയര്‍ത്തി, വല്ലിയ തലപ്പവും നെഞ്ചോളം നീണ്ട താടിയുമുള്ള, മനുഷ്യ സ്നേഹം മുഖമുദ്രയാക്കിയ മഹാമതത്തിന്റെ അനുയായി ദയാപൂര്‍വ്വം ഉയര്‍ത്തിയ വാളിന് കീഴെ പരമമായ മോചനം തേടി മുട്ടുകുത്തിയിരുന്നു....
Monday, August 06, 2007
Subscribe to:
Post Comments (Atom)
5 comments:
തീവ്രമനുഷ്യ സ്നേഹം തീവ്രവാദികളാല്‍ ബന്ധിക്കപെടുമ്പോള് സ്നേഹമായ ദൈവത്തിന് കണ്ണടച്ചിരിക്കാന്‍ കഴിയുന്നതെങ്ങനെ?
ദൈവം ഒരു മിത്തിനപ്പുറമൊന്നുമല്ലെന്നോ?
:)
Good :)
അഞ്ചല്‍ക്കാരാ വിലപിക്കാതെന്ത് ചെയ്യും?
മനുഷ്യത്വം എന്നത് ഈ ഭൂമിയില്‍ നിന്നും അറ്റ് പോകുകയാണോ?
സ്നേഹിക്കാന്‍ മാത്രമറിയാന്നുവര് കഴുത്തറുക്കപ്പെടാന് വിധിക്കപെടുന്നതെങ്ങനാ സാജാ?
ഈ ദുരന്തങ്ങളില്‍ ദൈവം ആരുടെ പക്ഷത്താണ്? ബോമ്പു മഴ പെയ്യിക്കുന്നോര്ക്കും സാധുക്കളുടെ കഴുത്തറുക്കുന്നോര്ക്കും ദൈവം തടസ്സമാകാത്തതെന്താണ്.
പേടിപെടുത്തുന്ന, രക്തം മരവിച്ച് പോകുന്ന ഒരു കാഴ്ച ഇന്നലെ നെറ്റില്‍ കണ്ടു. മനുഷ്യന് മനുഷ്യനോടിതെങ്ങനെ ചെയ്യാന്‍ കഴിയുന്നു. ജീവിതത്തേക്കാള്‍ മരണം മഹത്തരമാകുന്ന കാഴ്ചകള്‍ .....
Post a Comment