Saturday, May 10, 2008

അമേരിക്കയില്‍‌ നിന്നും ലോകം കാംക്ഷിക്കുന്നത് എന്തെന്നാല്‍...

അമേരിക്കയില്‍ ഒരു പ്രസിഡന്റിനെ തിരഞ്ഞെടുക്കുക എന്നാല്‍ ഏക ധ്രുവ ലോക ക്രമത്തില്‍ ഒരു അന്താരാഷ്ട്രാ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന് തുല്യമാണ്. അമേരിക്കന്‍ പ്രസിഡന്റ് അമേരിക്കക്ക് വേണ്ടി എന്ത് ചെയ്യുന്നു എന്നതിലുപരി അന്താരാഷ്ട്രാ പൊതു സമൂഹത്തിന് വേണ്ടി എന്തു ചെയ്യുന്നു എന്നുള്ളതാണ് ചിന്തനീയം. അമേരിക്കയുടെ ഭരണത്തലവന്‍ കഴിവ് കെട്ടവനും ഹിംസയെ പ്രോത്സാഹിപ്പിക്കുന്നവനും സ്വന്തം പ്രജകള്‍ക്ക് പോലും അനഭിമതനും ആയിതീര്‍ന്നാല്‍ ലോക സമാധാനത്തിനും പൊതു ജീവിതത്തിനും ആ പ്രസിഡന്റ് പദവി ഏല്പിക്കുന്ന അഘാതങ്ങള്‍ ചെറുതല്ലാത്തതായിരിക്കും. ഇന്ന് ലോകം നേരിടുന്ന പ്രതിസന്ധികള്‍ തന്നെയാണ് അതിനുദാഹരണം.


ഒരു രാജ്യത്തെ ഭരണ കൂടത്തിന്റെ വീഴ്ചയില്‍ നിന്നും ജനതയുടെ ശ്രദ്ധ തിരിച്ച് വിടുവാന്‍ പലപ്പോഴും ഭരണാധികാരികള്‍ കാട്ടുന്ന ചെപ്പടി വിദ്യകളില്‍ ഒന്നാണ് അന്യ രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്ന് കയറ്റം. ആ നശിച്ച സെപ്തംബര്‍ പതിനൊന്നിന്റെ തലേന്ന് വരെ ഭൂ‍ലോകത്തെ ഏറ്റവും സുരക്ഷിതരായ ഒരു സമൂഹമാണ് തങ്ങെളെന്നായിരുന്നു അമേരിക്കന്‍ ജനത കരുതിയിരുന്നത്. ഏതാനും കൂലിപടയാളികള്‍ ഒന്നിരുത്തി ചിന്തിച്ച് ഒത്തുപിടിച്ചപ്പോള്‍ തകര്‍ന്നത് ഒരു ഇരട്ട കെട്ടിടം മാത്രം ആയിരുന്നില്ല. ചോദ്യം ചെയ്യപ്പെടാനാകാത്ത ശക്തികളാണ് തങ്ങളെന്ന അതുവരെയുണ്ടായിരുന്ന അമേരിക്കന്‍ പൊതു സമൂഹത്തിന്റെ വിശ്വാസം കൂടിയാണ്. ആ തകര്‍ച്ചയുടെ അടിവേര് ചെന്ന് നില്‍ക്കുന്നത് ആഭ്യന്തര സുരക്ഷയില്‍ ഭരണകൂടത്തിനുണ്ടായ ഭീതിതമായ പിഴവിലേക്കാണ്. ആ പിഴവ് മറച്ച് വെക്കാനാണ് ആദ്യം അഫ്‌ഗാനിസ്ഥാനിലേക്കും പിന്നെ ഇറാക്കിലേക്കും അമേരിക്കന്‍ ഭരണകൂടം ഇരച്ച് കയറിയത്.

ആറ് വര്‍ഷത്തിനിപ്പുറവും അക്രമകാരികളെ അമര്‍ച്ച ചെയ്യാന്‍ തങ്ങളെ കൊണ്ട് കഴിഞ്ഞിട്ടില്ല എന്ന് അമേരിക്കന്‍ ഭരണകൂടം കുറ്റ സമ്മതം നടത്തുമ്പോള്‍ ആറ് വര്‍ഷത്തിനപ്പുറം അമേരിക്കന്‍ പൌരന്മാര്‍ എത്രത്തോളം സുരക്ഷിതരായിരുന്നു അല്ലെങ്കില്‍ ലോകം എത്രത്തോളം അപകട രഹിതമായിരുന്നു എന്ന് കൂടി ചിന്തിക്കണം. തങ്ങളുടെ പിഴവുകളുടെ ഫലമായി ഉണ്ടായ ഒരു സംഭവത്തിന് പ്രതികാരത്തിനിറങ്ങി തിരിച്ചവര്‍ ലോകത്ത് കൂടുതല്‍ അനാഥരെ സൃഷ്ടിച്ചു. അനാഥത്വം തീവ്രവാദികള്‍ക്കും ഭീകരതക്കും ജന്മം നല്‍കി. അങ്ങിനെ അമേരിക്കയുടെ താരതമ്യേന കഴിവു കെട്ട, ലോക സമൂഹത്തിന്റെ നിലനില്പിനെ കുറിച്ച് ചിന്തിക്കാത്ത ഒരു അമേരിക്കന്‍ പ്രസിഡന്റിന്റെ കീഴില്‍ ലോകം ഏറ്റവും ദുര്‍ഘടമായ പാതയിലൂടെ സഞ്ചരിക്കാന്‍ നിര്‍ബന്ധിതമായി. അമേരിക്കന്‍ പ്രസിഡന്റിന്റെ പിടിപ്പുകേടില്‍ ലോകം ദുരന്തങ്ങളില്‍ നിന്നും ദുരന്തങ്ങളിലേക്ക് പ്രയാണം നടത്തവേയാണ് രണ്ടായിരത്തി എട്ടിലെ പൊതു തിരഞ്ഞെടുപ്പ് കടന്ന് വരുന്നത്.


ഹില്ലാരി ക്ലീന്റണ്‍ അമേരിക്കയുടെ പ്രഥമ വനിതയായിരുന്ന ഒരു കാലഘട്ടത്തില്‍ അവരുടെ നയ ചാതുരിയില്‍ അത്ഭുതം തോന്നിയിരുന്നു. ഡയാന രാജകുമാരി ലോകത്തിന് എങ്ങിനെ പ്രിയപ്പെട്ടവളായിരുന്നുവോ അതിന് തുല്യമോ അല്ലെങ്കില്‍ ഒരു പടി കൂടിയോ ലോകം ഹില്ലാരിയെ സ്നേഹിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. രണ്ടായിരത്തി എട്ടിലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ശ്രീമതി ഹില്ലാരി സ്ഥാനാര്‍ത്ഥിയാകും എന്ന് വാര്‍ത്തകള്‍ വന്നപ്പോള്‍ അമേരിക്കയില്‍ ആദ്യമായി ഒരു വനിതാ പ്രസിഡന്റ് ഉണ്ടാകുന്നു എന്നതിലുപരി ലോക ക്രമത്തിന് പുതിയ മാനങ്ങള്‍ ഉണ്ടാകും എന്ന സന്തോഷമാണ് ലോക സമാധാനം കാംക്ഷിക്കുന്ന ഏവര്‍ക്കും ഉണ്ടായത്. ബാരിക്ക് ഒബാമയുടെ സ്ഥാനാര്‍ത്ഥിത്വം ഹില്ലാരിക്ക് ഉറക്കം നഷ്ടപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ മുതലാണ് ശ്രീമതി ഹില്ലാരിയുടെ തനിനിറം പുറത്ത് വരാന്‍ തുടങ്ങിയത്.

രണ്ടായിരത്തി എട്ടില്‍ അമേരിക്കയുടെ പ്രസിഡന്റ് താനായിരിക്കുമെന്ന് ഉറപ്പിച്ച് പ്രചാരണം ആരംഭിച്ച ശ്രീമതി ഹില്ലാരി തിരഞ്ഞെടുപ്പ് പ്രകൃയയില്‍ നിന്നും പതുക്കെ പതുക്കെ പുറന്തള്ളപ്പെട്ടു കൊണ്ടിരിക്കുന്നു. ഒരിക്കലും ഇങ്ങിനെയൊരു പരിണതി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച നിമിഷങ്ങളില്‍ ശ്രീമതി ഹില്ലാരി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. നോര്‍ത്ത് കാരളൈന്‍ പ്രൈമറിയിലെ പരാജയവും ഇന്‍‌ഡ്യാനയിലെ നിറമില്ലാത്ത വിജയവും ഹില്ലാ‍രി ക്ലിന്റണെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള മത്സരയോട്ടത്തില്‍ നിന്നും പിന്‍‌വാങ്ങാന്‍ നിര്‍ബന്ധിതയാക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് അതാത് രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിന് വേണ്ടി നടത്തപ്പെടുന്ന പ്രൈമറികളിലെ വോട്ടെടുപ്പ് അവസാ‍നത്തോടടുക്കുമ്പോള്‍ തുടക്കം മുതല്‍ തന്നെ ഹില്ലാരിയെ പിന്തള്ളിയ ഒബാമ തന്റെ സ്ഥാനാര്‍ത്ഥിത്വം അവസാനം നടന്ന രണ്ട് പ്രൈമറികളില്‍ കാട്ടിയ തിളക്കമാര്‍ന്ന പ്രകടനത്തിലൂടെ ഉറപ്പിച്ചിരിക്കുന്നു.


ഒരു തിരിച്ചുവരവ് ഹില്ലാരിക്ക് ഇന്നി അപ്രാപ്യമാണ്. അത് മറ്റേരേക്കാളും അറിയുന്നത് ഹില്ലാരിക്കാണ് താനും. പിന്നെയും അവസാനം ഫലം വരുന്നതു വരെയും പോരാടും എന്ന നിലപാടിലേക്ക് ഹില്ലാരി നീങ്ങുന്നത് എന്തു കൊണ്ടാണ്? ഒന്നും കാണാതെയാകില്ല ഹില്ലാരി ഈ തീരുമാനം എടുത്തിരിക്കുക.ആന്റി ക്ലൈമാക്സിലേക്ക് നീങ്ങുന്ന ഹില്ലാരി ഒബാമ പോരാട്ടത്തിനൊടുവില്‍ ഹില്ലാരി തന്നെ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയാകുന്നിടത്ത് ആയിരിക്കും ഈ നാടകങ്ങള്‍ അവസാനിക്കുക. സൂപ്പര്‍ ഡെലിഗേറ്റുകളുടെ പിന്തുണയോടെ ഹില്ലാരി അടുത്ത അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും മെക്കയനോട് പരാജയം ഏറ്റു വാങ്ങുകയും ചെയ്യും.


സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാന്‍ തന്റെ സഹപ്രവര്‍ത്തകനായിരുന്ന എതിര്‍ സ്ഥാനാര്‍ത്ഥിയ്ക്കെതിരേ പോലും ഏത് നെറികെട്ട പ്രചാരണവും നടത്താന്‍ മടിക്കാത്ത, പൊട്ടിക്കരഞ്ഞും പുലഭ്യം പറഞ്ഞും വോട്ടു കൂട്ടാന്‍ ശ്രമിക്കുന്ന ശ്രീമതി ഹില്ലാരി ക്ലിന്റണില്‍ നിന്നും അമേരിക്കയോ അല്ലെങ്കില്‍ അന്താരാഷ്ട്ര സമൂഹമോ എന്ത് പ്രതീക്ഷിക്കണം? പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പോലും ആകുന്നതിന് മുന്നേ ഒരു രാഷ്ട്രത്തിനെതിരേ യുദ്ധ പ്രഖ്യാപനം നടത്തുന്ന ശ്രീമതി ഹില്ലാരി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കക്കും ലോകത്തിനും വരുത്തി വെക്കാന്‍ പോകുന്ന വിനകള്‍ എന്തൊക്കെയാകും? എന്ത് വിലകൊടുത്തും വിജയം വരിക്കാന്‍ ശ്രമിക്കുന്ന ഒരു നേതാവും ഒരു ജനതക്കും ഹിതകരമല്ല. ശ്രീമതി ഹില്ലാരിയെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും തടയാന്‍ ശ്രമിക്കുന്ന ഡെമോക്രാറ്റ് പാര്‍ട്ടീ പ്രവര്‍ത്തകര്‍ ലോകത്തെ തന്നെയാണ് രക്ഷിക്കാന്‍ ശ്രമിക്കുന്നത്.

അമേരിക്കയില്‍ ഒരു മാറ്റം അനിവാര്യമാണ്. ബാരിക് ഒബാമ അമേരിക്കയില്‍ മാറ്റത്തിന് നാന്നി കുറിക്കുമെന്ന് ലോകം കരുതുന്നു. ആ മാറ്റം സമാധാനപരമായ ലോക ക്രമത്തിനും അനിവാര്യമാണ്. ബാരിക്ക് ഒബാമയില്‍ ലോകം വേറിട്ട ഒരു അമേരിക്കന്‍ പ്രസിഡന്റിനെയാണ് ദര്‍ശിക്കുന്നത്. അന്താരാ‍ഷ്ട്രാ സമൂഹത്തിന്റെ പ്രതീക്ഷക്കൊത്ത് അമേരിക്കന്‍ പ്രസിഡന്റാകുന്ന ബാരിക് ഒബാമക്ക് ഉയരാന്‍ കഴിയുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബാരിക് ഒബാമ മത്സരിക്കാന്‍ ഉണ്ടാകില്ല.

ലോകത്തെ ഏറ്റവും പരിഷ്കൃത സമൂഹം വംശീയതയുടെ പേരില്‍ ബാരിക്ക് ഒബാമയെ പിന്നിലേക്ക് മാറ്റി ശ്രീമതി ഹില്ലാരിയെ സ്ഥാനാര്‍ത്ഥിയാക്കും. പെണ്ണിനെ പ്രസിഡന്റാക്കാന്‍ മടിക്കുന്ന അമേരിക്കന്‍ യാഥാസ്തിക സമൂഹം ഹില്ലാരി എന്ന പെണ്ണിനെതിരേ വോട്ട് കുത്തും. ശ്രീമാന്‍ ബുഷിന്റെ യഥാര്‍ത്ഥ പിന്‍ഗാമിയായ, യുദ്ധവെറിയില്‍ മുന്‍‌ഗാമിയേക്കാള്‍ ഒട്ടും പിന്നിലല്ലാത്ത മെക്കയന്‍ ലോകത്തെ ബുഷിന്റെ പാതയിലൂടെ തന്നെ ആട്ടിതെളിക്കും. യുദ്ധങ്ങള്‍ പരമ്പരയാകും. അനാഥര്‍ ഇന്നിയും കൂടും. തീവ്രവാദം ലോകക്രമമായി തീരും. ഇതില്‍ കൂടുതല്‍ ഒന്നും ലോകത്തെ വന്‍ ശക്തിയില്‍ നിന്നും പ്രതീക്ഷിക്കുക വയ്യ.

Monday, May 05, 2008

ആരും അച്ചായനെ അനുകരിക്കാന്‍‌ ശ്രമിക്കരുതേ...

(ഇതൊരു പുനര്‍ പോസ്റ്റിങ്ങാണ്. ഇന്നലെ ഒരു പോസ്റ്റിനുള്ള വഹ നമ്മുടെ ബുഷണ്ണന്‍ തന്നിരുന്നു. ഇന്ന് ചൊറിയും കുത്തിയിരുന്നിട്ടും ഒരു പോസ്റ്റിനുള്ള വഹയും കിട്ടിയില്ല. എന്നാ പിന്നെ പഴയതൊന്നെടുത്ത് പൊടി തട്ടിയിട്ടേക്കാമെന്ന് വെച്ചു. മധുരമുള്ള ഒരുപിടി ഓര്‍മ്മകള്‍ സമ്മാനിച്ച് പ്രവാസം മതിയാക്കി ആറേഴ് വര്‍ഷം മുമ്പ് കുടുംബത്തോടൊപ്പം വിശ്രമ ജീവിതത്തിനായി നാട് പുല്‍കിയിട്ട് ഉറ്റവരാലും സ്വന്തം മക്കളാലും അവഗണിക്കപ്പെട്ട് വൃദ്ധസദനത്തില്‍ അവസാനത്തെ വണ്ടിയും കാത്ത് കഴിയുന്ന അച്ചായനെ ഒന്നു കൂടി സ്മരിക്കാന്‍‍ ഒരവസരവും. ഈ പോസ്റ്റില്‍ പരാമര്‍ശിക്കുന്ന മകള്‍ പോലും അച്ചായന് വാര്‍ദ്ധക്യത്തില്‍ തുണയല്ല. കെട്ടിയോനൊപ്പം അമേരിക്കാവില്‍ സുഖവാസത്തിലായ ആ മകള്‍ക്കറിയേണ്ടല്ലോ ഈ പോസ്റ്റിന്റെ പിന്നമ്പുറത്ത് അച്ചായന്‍ നേരിട്ട പ്രതിസന്ധികള്‍...)


സംഭവം നടക്കുന്നത് പന്ത്രണ്ട് വര്‍ഷം മുമ്പ്.
ആ ദിനങ്ങളില്‍ അച്ചായനാകെ വിഷമത്തിലായിരുന്നു. കാരണം മകളുടെ മെഡിസിന്‍ പ്രവേശനം പണത്തിന്റെ കുറവില്‍ തട്ടി മുന്നോട്ട് നീങ്ങാതെ നില്‍ക്കുകയാണ്. സഹമുറിയന്മാരായ ഞങ്ങള്‍ അഞ്ചു പേരും കഴിയാവുന്നതൊക്കെ ചെയ്തിട്ടും ഒരുമാതിരി പരിചയമുള്ളവരോടൊക്കെ പണം കടമായി വങ്ങിയിട്ടും ഒരു വിളിക്കുറി നടത്തിയിട്ടും ഇനിയും വേണം അച്ചായന്‌ മകളുടെ പഠനത്തിന് തലവരി കെട്ടാന്‍ ദിര്‍ഹം 25,000/=. തലവരി അടക്കാനുള്ള അവസാന ദിനത്തിന് രണ്ടു പകലുകള്‍ മാത്രം ബാക്കി‌.

പണത്തിന് വഴിയേതും കാണാതെ അച്ചായന്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചത്‌ ഞങ്ങള്‍ വ്യസനത്തോടെ തിരിച്ചറിഞ്ഞിരിന്നു. പ്രയാസം കാണാന്‍ നില്‍ക്കാതെ ഞങ്ങള്‍ പുലര്‍ച്ചെ കമ്പനിയിലേക്ക്‌ പോയി. അച്ചായന്‍ മകളുടെ പ്രവേശനത്തിനു വേണ്ടി പണത്തിനായി പായാന്‍ രണ്ടു ദിവസത്തേക്ക്‌ മെഡിക്കല്‍ ലീവെടുത്തിരിക്കയാണ്‌. അച്ചായന്റെ വിഷമം ഇന്നും കാണണമല്ലോ എന്ന മനസ്താപത്തോടെയാണ്‌ ജോലി കഴിഞ്ഞ് റൂമിലെത്തിയത്‌. പക്ഷെ തികച്ചും സന്തോഷഭരിതനായി "സ്ത്രീ" യും കണ്ടിരിക്കുന്ന അച്ചായനെയാണ്‌ കണ്ടത്‌. പൈസ റെഡിയായോ എന്ന് ഞങ്ങള്‍ ചോദിച്ചില്ല.

പക്ഷെ അച്ചായന്‍ പറഞ്ഞു:"ഡെയ്‌ അതൊരുവിധം സോള്‍വ്‌ ചെയ്തു."

സോള്‍വു ചെയ്തത്‌ എങ്ങിനെയെന്നുള്ള ചോദ്യം അപ്രസക്തമായതുകൊണ്ട്‌ അത്‌ ഞങ്ങള്‍ ഒഴിവാക്കി.രാത്രി വൈകിയും ആരൊക്കൊയോ അച്ചായനെ കാണാന്‍ വന്നു കൊണ്ടിരുന്നു. രാവിലെ ലീവ്‌ ക്യാന്‍സല്‍ ചെയ്തു അച്ചായന്‍ ഞങ്ങളോടൊപ്പം കമ്പനിയിലേക്ക്‌ പുറപ്പെടുകയും ചെയ്തു. ഉച്ചക്ക്‌ തന്നെ 30,000/= ദിര്‍ഹം നാട്ടിലേക്കയച്ച അച്ചായന്‍ മകളുടെ പഠനത്തിനുള്ള തുക കണ്ടെത്തിയ സന്തോഷത്തിലായിരുന്നു.

ഞങ്ങളുടെ അത്ഭുതം ഹിമാലയം കയറിയിരുന്നു. ഇന്നലെ രാവിലെ വരെ പണത്തിന്‌ വേണ്ടി നെട്ടോട്ടമോടിയിരുന്ന അച്ചായന്‌ ഇത്രയും പണം ഒരു ദിവസം കൊണ്ടെങ്ങിനെ ഒത്തു. പരിചയക്കാരൊന്നും അത്രേം കൊടുക്കാന്‍ മാത്രം ത്രാണിയുള്ളവരല്ല. "വട്ടി പലിശക്കാരാണെങ്കില്‍" ഓ അങ്ങിനെ വല്ലതും ആയിരിക്കുമെന്ന് ഞങ്ങള്‍ സമാധാനിച്ചു.

വൈകിട്ട്‌ കുപ്പിയുമായി അച്ചായന്‍ കുഷിയായി "സ്ത്രീ" ക്കുമുന്നില്‍ ചമ്രം പടഞ്ഞിരിക്കയാണ്‌. ജബലാലിയിലുള്ള ഒരു ചങ്ങാതിയുടെ ഫോണ്‍. എല്ലാവരും "സ്ത്രീ" യുടെ മുന്നിലാണ്‌. ടീവിയുടെ ശബ്ദം കുറച്ചാല്‍ പച്ചത്തെറി ഉറപ്പ്‌. അച്ചാ‍യനുന്‍ “സ്ത്രീയും” തമ്മിലുള്ള വൈകാരിക ബന്ധം അറിയാവുന്നതു കൊണ്ട് തന്നെ കോവണിയിലേക്ക്‌ നടന്നു. മൊബൈലിന്റെ അങ്ങേ തലക്കല്‍ ജബലാലി ചങ്ങാതിയുടെ ശബ്ദം.

"ഡെയ്‌....നിങ്ങളുടെ അച്ചായന്റെ പക്കല്‍ എന്റെ ഒരു ചങ്ങാതീം 2,000/= ദിര്‍ഹം വിസക്ക്‌ അഡ്വന്‍സ്‌ കൊടുത്തിട്ടുണ്ട്‌....അത്‌ നമ്മുക്ക്‌ വേണ്ട പെട്ട ഒരാളാണ്‌. അക്കൗണ്ടന്റ്‌ വിസ തന്നെ തരപ്പെടുത്തി തരാന്‍ നീ കൂടൊന്ന് അച്ചായനോട്‌ പറയണേ..."
ചങ്ങാതിയുടെ ശുപാര്‍ശ്ശ അങ്ങിനെ നീണ്ടു പോയി.

അച്ചായന്റെ മകളുടെ മെഡിസിന്‍ പ്രവേശനത്തിന്റെ തലവരി പണത്തിന്റെ സ്രോതസ്‌ തിരിച്ചറിഞ്ഞപ്പോള്‍ 45 ദിവസത്തിന്‌ ശേഷം അച്ചായന്‍ വിസക്ക്‌ അഡ്വന്‍സ്‌ കൊടുത്തവരോട്‌ പറയാന്‍ പോകുന്ന മറുപടി എന്തായിരിക്കുമെന്ന് ഊഹിക്കാന്‍ കഴിയുമായിരുന്നൂ...

Saturday, May 03, 2008

വെളിവ് കെട്ടവന്റെ വെളിപാടുകള്‍‌ !

“ഭാരത ദരിദ്രവാസികളേ നിങ്ങള്‍ പഷ്ണി കിടക്കൂ...ഞങ്ങള്‍ക്ക് തിന്നു കുടിച്ച് ആര്‍മ്മാദിക്കാനായി!”

പറയുന്നത് ലോകത്തിലേ ഏറ്റവും പരിഷ്കൃതസമൂഹമെന്ന് സ്വയം ഊറ്റം കൊള്ളുന്ന അമേരിക്കയുടെ ഭരണത്തലവന്‍. അസ്സഹിഷ്ണുതയുടെ ആള്‍രൂപമാണ് താനെന്ന് അനുനിമിഷം തെളിയിച്ചുകൊണ്ടിരിക്കുന്ന ജോര്‍ജ്ജ് ബുഷിന്റേതായി ഇപ്പോള്‍ വന്ന പ്രസ്ഥാവന ഭാരതത്തിലെ ദരിദ്രനാരായണന്മാര്‍ മൂന്ന് നേരം ഭക്ഷണം കഴിച്ചു തുടങ്ങിയതിനെതിരേയാണ്. ലോക ഭക്ഷ്യ പ്രതിസന്ധിക്ക് കാരണം ഭാരതത്തിലെ ദാരിദ്ര്യപേക്കോലങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് കഞ്ഞികുടിച്ചു തുടങ്ങിയതാണെന്നാണീ വിദ്വാന്റെ കണ്ടെത്തല്‍.

“ഞങ്ങളുടെ എണ്ണ എങ്ങിനെ നിങ്ങളുടെ ഭൂമിക്കടിയില്‍ വന്നൂ.....”
ഇതായിരുന്നു കുറച്ച് കാലമായി ജോര്‍ജ്ജ് ബുഷിന്റെ പ്രശ്നം. ആ പ്രശ്ന പരിഹാരത്തിനായി എണ്ണയുല്പാദന രാജ്യങ്ങളിലേക്കുള്ള തേരോട്ടം ഇറാക്കില്‍ തട്ടി നിന്നും പോയി. ഇറാനെ തൊടാനാണെങ്കില്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ ഉശ്ശിര് പോരാ താനും. നാലും മൂന്നും ഏഴ് താടിക്കാരായ അല്‍ഖായിദാക്കാരെ കഴിഞ്ഞ നാലഞ്ച് വര്‍ഷമായി വേട്ടയാടാന്‍ തുടങ്ങിയിട്ടും അവരെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല എന്ന ഉളിപ്പില്ലാത്ത പ്രസ്ഥാവനക്ക് പിന്നാലെ ഭാരത ദാരിദ്ര്യത്തിന്റെ മേലേ കുതിരകേറാനാണ് അമേരിക്കന്‍ പ്രസിഡന്റ് ശ്രമിക്കുന്നത്.

ലോകത്ത് ഭക്ഷ്യ പ്രതിസന്ധിയുണ്ടോ? ഭക്ഷ്യ പ്രതിസന്ധിയെന്നാല്‍ പണംകൊടുത്താലും ഭക്ഷ്യ വസ്തുക്കള്‍ ലഭിക്കാത്ത അവസ്ഥയാണ്. ഇന്ന് പണം കൊടുത്താല്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ലഭിക്കുന്നുണ്ട്. അതായത് ഭക്ഷ്യപ്രതിസന്ധിയല്ല ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്നം, ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവാണ്.


ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവിന് കാരണമെന്താണ്? ഭാ‍രതത്തിലെ ദരിദ്രനാരായണന്മാര്‍ മൂന്ന് നേരം കഞ്ഞികുടിച്ചു തുടങ്ങിയതോ? അങ്ങിനെയൊരു വിലയിരുത്തലിന് ജോര്‍ജ്ജ് ബുഷും കൊണ്ടാലിസാ റൈസും മുതിര്‍ന്നത് ഏത് സ്റ്റാറ്റിക്സിന്റെ അടിസ്ഥാനത്തിലാണ്? ഭാരതത്തില്‍ നിന്നും അധിക ധാന്യശേഖരം അമേരിക്കയിലെ സാധാരണക്കാരെ തീറ്റിപ്പോറ്റുന്നു എന്നൊന്നും ഇതുവരെ പറഞ്ഞ് കേട്ടിട്ടില്ല. കുറേ കൊഞ്ചും തവളയും കുരുമുളകും കയറ്റി അയക്കുന്നുണ്ട് എന്നത് വാസ്തവം. പക്ഷേ മുട്ടവിറ്റ് കപ്പ വാങ്ങിക്കഴിക്കുന്ന ഭാരതീയന്റെ ഭക്ഷ്യസംസ്കാ‍രത്തിലെങ്ങും കൊഞ്ച് തവള കുരുമുളക് തുടങ്ങിയവ കടന്നുവന്നിട്ടുണ്ട് എന്ന് തോന്നുന്നില്ല. പിന്നെ എങ്ങിനെ ഭാരതം ദാരിദ്ര്യത്തെ അതിജീവിക്കുന്നത് അമേരിക്കയിലെ അല്ലെങ്കില്‍ ലോകത്തിലെ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് കാരണമാകും?


അപ്പോള്‍ അതല്ല വസ്തുത. ലോകത്തിലെ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനക്ക് കാരണം എണ്ണവിലയിലുണ്ടായ അഭൂതപൂര്‍വ്വമായ ഉയര്‍ച്ചയാണ്. ബാരലിന് നൂറ്റിപ്പതിനേഴ് ഡോളറില്‍ വിപണനം നടക്കുന്ന എണ്ണ ലോകത്ത് ഉണ്ടാക്കുന്ന പ്രതിസന്ധി തുല്യതയില്ലാത്തതാണ്. എണ്ണവില എന്തുകൊണ്ടിങ്ങനെ കുത്തനേ കയറുന്നു? ഉല്‍പ്പാദനം കുറച്ചിട്ടില്ലാ എന്നും ഉപഭോഗത്തിന് ആനുപാതികമായി തന്നെ ഉല്‍പ്പാദനം നടത്തുന്നുണ്ട് എന്നും എണ്ണയുല്‍പ്പാദക രാജ്യങ്ങളുടെ സാക്ഷ്യപത്രം വന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടില്ല. ഉല്‍പ്പാദനം കൂട്ടിയതു കൊണ്ടും എണ്ണയുടെ വിലകുറയുകയില്ലാ എന്നാണ് ഒപെക് രാജ്യങ്ങള്‍ ആ പ്രസ്ഥാവനയിലൂടെ സമര്‍ത്ഥിച്ചത്. അപ്പോള്‍ പിന്നെ എണ്ണ വില കൂടാനുള്ള കാരണം?

മധ്യേഷ്യയിലെ അനിശ്ചിതാവസ്ഥയാണ് ഇപ്പോള്‍ എണ്ണവില കുത്തനെ കയറി നില്‍ക്കാന്‍ കാരണമാകുന്നത്. ഇറാക്കിലെ പ്രതിസന്ധി പരിഹരിക്കപ്പെടുന്നില്ല. അതിനോടൊപ്പം ഇറാനെ ഇപ്പോള്‍ കയറി പിടിക്കും എന്ന അമേരിക്കയുടെ ഭീഷണിയും കൂടിയാകുമ്പോള്‍ നാളെ എന്തും സംഭവിക്കും എന്ന സ്ഥിതി. അതു കൊണ്ട് തന്നെ അവധി വ്യാപാ‍രത്തില്‍ എണ്ണ വിലകൂടി തന്നെ നില്‍ക്കുന്നു.

ഇല്ലാത്ത ആണവായുധം തേടി അമേരിക്ക ഏതു നിമിഷവും ഇറാനിലേക്ക് ഇരച്ച് കയറും, അത് മിക്കവാറും അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പേ ഉണ്ടാകും എന്ന് വിപണി ധരിച്ച് വെച്ചിരിക്കുന്നു. നാളെ ഇറാനില്‍ ഉണ്ടാകാവുന്ന ഏത് അമേരിക്കന്‍ നടപടിയും എണ്ണയുല്പാദനം തകിടം മറിക്കും. അത് മുന്‍ കൂട്ടി കാണുന്ന വിപണി എണ്ണവില ഉയര്‍ത്തി തന്നെ നിര്‍ത്തുന്നു. അതായത് എണ്ണവില ഇങ്ങിനെ ആകാശം മുട്ടേ നില്‍ക്കുന്നതിന് കാരണം അടിക്കടി ഇറാനേ അക്രമിക്കുമെന്ന് ആണയിടുന്ന അമേരിക്ക തന്നെ. എണ്ണവില ഉയരുന്നതിന്ന് ആനുപാതികമായി ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കും വിലകൂടുന്നു. ചുരുക്കത്തില്‍ എണ്ണവിലകൂടുന്നതിന് പ്രത്യക്ഷമായി തന്നെ കാരണക്കാരായ അമേരിക്ക തന്നെയാണ് ലോകത്ത് ഭക്ഷ്യോല്പന്നങ്ങളുടെ വിലകയറ്റത്തിനും കാരണം.


സ്വന്തം തെറ്റുകളില്‍ നിന്നും പാഠങ്ങള്‍ ഉള്‍കൊള്ളാതെ ലോക ജനതയെ അപ്പാടെ തങ്ങളുടെ ജനതക്കെതിരാക്കി മാറ്റി ലോക ജീവിത ക്രമം തന്നെ താളം തെറ്റിക്കുന്ന അമേരിക്കന്‍ ഭരണാധികാരികള്‍ അവരവരുടെ ചെയ്തികളുടെ ഫലമായുണ്ടാകുന്ന പ്രതിസന്ധികളെ മൂന്നാം ലോക രാജ്യങ്ങളുടെ പിടലിക്ക് വെച്ച് കെട്ടാന്‍ ശ്രമിക്കുന്നതിനെ ചോദ്യം ചെയ്യാന്‍ അമേരിക്കയിലെ തന്നെ സാധാരണ പൌരന്മാര്‍ക്ക് കഴിയാത്തിടത്തോളം ലോകത്തെ ഒരു പ്രതിസന്ധിയ്ക്കും പരിഹാരമുണ്ടാകില്ല.

--------------------------------------------------
ചേര്‍ത്ത് വായിക്കേണ്ടത് :
1. അനില്‍ ശ്രീയുടെ ‍ ഇന്‍ഡ്യാക്കാര്‍ ആര്‍ത്തി പിടിച്ചവര്‍ - ബുഷ്
2. സ്വ.ലേയുടെ ബുഷെക്കൊണോമിക്സ് : അരി വിലാപങ്ങള്‍
3. മൂര്‍ത്തിയുടെ ‘അരി’കില്‍ നീ ഉണ്ടായിരുന്നില്ലെങ്കില്‍
4. ഗുപ്തന്റെ വാനര ജന്മം
5. ഇഞ്ചിപെണ്ണിന്റെ ജോര്‍ജ്ജ് ബുഷറിയാന്‍.

Friday, May 02, 2008

കാഴ്ചയാകുന്ന ദുരന്തങ്ങള്‍‌.....

ഭാരതത്തിന്റെ തലസ്ഥാന നഗരിയിലെ എണ്ണിയാലൊടുങ്ങാത്ത മന്ത്രാലയ ഓഫീസുകള്‍ മുതല്‍ നമ്മുടെ ഗ്രാമങ്ങളിലെ ഗ്രാമ പഞ്ചായത്തും വില്ലേജ് ആഫീസും വരെ ഭാരത പൌരനെ സേവിക്കാന്‍ ഉടുത്തൊരുങ്ങി നില്‍ക്കുന്ന സര്‍ക്കാര്‍ സംവീധാനങ്ങള്‍ എത്രയാണിന്ന് ഭാരത ദേശത്തുള്ളത്. വില്ലേജാഫീസ് എന്ന ഭരണ സംവീധാനമാണല്ലോ ഒരു പൌരന്റെ അടിസ്ഥാനാവകാശങ്ങള്‍ നിവര്‍ത്തിച്ചു കൊടുക്കേണ്ട ഏറ്റവും താഴേ തട്ടിലുള്ള സര്‍ക്കാര്‍ ഏജന്‍സി. അതായത് ഒരു സാധാരാണ പൌരന് ജീവിക്കാന്‍ വേണ്ടുന്ന അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാകാന്‍ അയാള്‍ നേരേ അനന്തപുരിയിലേക്കോ ഇന്ദ്രപ്രസ്ഥത്തിലേക്കോ വണ്ടി കേറാതെ വില്ലേജാഫീസിലൂടെയും ഗ്രാമ പഞ്ചായത്തിലൂടെയും അയാള്‍ക്ക് വേണ്ടുന്നത് നേടിയെടുക്കാം എന്ന് ചുരുക്കം. അതങ്ങനെ തന്നെയാകണമല്ലോ?

ഭാ‍രതത്തിലെവിടെയെങ്കിലും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ആ ദുരന്തങ്ങളുടെ ആഴവും പരപ്പും ഏറ്റവും അടുത്തറിയാന്‍ കഴിയുന്നതും ഉടനടി പ്രതികരിക്കാന്‍ കഴിയുന്നതും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഗ്രാമങ്ങളിലെ പ്രാധിനിത്യമായ വില്ലേജാഫീസുകള്‍ക്കും ഗ്രാമപഞ്ചായത്തുകള്‍ക്കുമാണ്. ജനങ്ങളുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന ഈ സര്‍ക്കാര്‍ സംവീധാനങ്ങള്‍ നല്‍കുന്ന പ്രകൃതി ദുരന്ത ചിത്രങ്ങള്‍ പഠിച്ച് നിമിഷങ്ങള്‍ കൊണ്ട് പ്രതിവിധി കണ്ടെത്തി പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ നമ്മുടെ ഭരണ നേതൃത്വങ്ങള്‍ക്ക് കഴിയും. പക്ഷേ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് നിരീക്ഷിക്കാന്‍ ദില്ലിയില്‍ നിന്നും ആള്‍ക്കാര്‍ വന്ന് ദുരന്തത്തിന്റെ മേല്‍പ്പരപ്പ് മാത്രം കണ്ട് പഞ്ചനക്ഷത്ര ഹോട്ടല്‍ വാസവും കഴിഞ്ഞ് അങ്ങ് ദില്ലിയിലേക്ക് തിരിച്ച് പോയി പരിഹാരം നിര്‍ദ്ദേശിക്കാം എന്നത് എവിടെ തുടങ്ങിയ കീഴവഴക്കമാണ്?

വികേന്ദ്രീകൃത ഭരണ ക്രമത്തില്‍ ഭരണ സംവീധാനത്തിന്റെ എല്ലാ മുക്കിലും മൂലയിലും സര്‍ക്കാര്‍ ഏജന്‍സികള്‍ ഉള്ളപ്പോള്‍ ആ ഏജന്‍സികളുടെ റിപ്പോര്‍ട്ട് പഠിച്ച് പരിഹാരം തേടേണ്ടുന്നതിന് പകരം കേന്ദ്രീകൃത ഭരണ സംവീധാനത്തിന്റെ അസൌകര്യങ്ങളിലേക്ക് പ്രകൃതി ദുരന്തങ്ങള്‍ ചുരുങ്ങിപ്പോകുന്നത് ആര്‍ക്കാണ് ഗുണം ചെയ്യുന്നത്? ദുരന്തരങ്ങളിലേക്കിറങ്ങി ചെന്ന് ജനതക്ക് ആത്മവിശ്വാസം നല്‍കാന്‍ കഴിയുന്ന നേതാക്കന്മാര്‍ അത് ചെയ്യാനായി ദുരന്ത സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനെയല്ല ഇവിടെ പരാമര്‍ശ വിധേയമാക്കുന്നത്. ദുരന്ത കാഴ്ചകള്‍ ആഘോഷമാക്കുന്ന കേവലം പോക്കുവരവ് സംഘങ്ങള്‍ മാത്രമായ ദുരന്ത പഠന ദൌത്യസേനയേയാണ്.

ഒരു പ്രകൃതി ദുരന്ത സ്ഥലത്തെ ജീവിതം നരക തുല്യമാണ്. അവിടുത്തെ തന്നെ പ്രാദേശിക ഭരണ സംവീധാനങ്ങളും ആ നരകയാതനയുടെ ഇരകള്‍ ആയിരിക്കും എന്നതില്‍ തര്‍ക്കമേതുമില്ലല്ലോ. അതുകൊണ്ട് തന്നെ ദുരന്തത്തിന്റെ തീവ്രത ഏറ്റവും നന്നായി ഭരണ സിരാകേന്ദ്രങ്ങളില്‍ എത്തിക്കാന്‍ കഴിയുന്നതും ഈ പ്രാദേശിക സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായിരിക്കും. അതിന് പകരം പ്രളയമുണ്ടാകുമ്പോള്‍, വരള്‍ച്ചയുണ്ടാകുമ്പോള്‍ അങ്ങ് ദില്ലിയിലേ ഏതെങ്കിലും നിശാക്ലബ്ബുകളില്‍ ഒന്നില്‍ ആര്‍മ്മാദിച്ചിരിക്കുന്ന ഒരു ഉദ്യോഗസ്ഥനെ ദുരന്തകാഴ്ചകാട്ടാനായി ഹെലികോപ്റ്ററില്‍ ഇങ്ങാട്ട് എഴുന്നുള്ളിച്ചിട്ട് ആര്‍ക്ക് എന്ത് ചേതം? അവര്‍ വരും ദുരന്ത കാഴ്ചകള്‍ കണ്ട് കണ്‍കുളിര്‍ന്ന് മടങ്ങും. പിന്നെയും റിപ്പോര്‍ട്ട് നല്‍കേണ്ടുന്നത് പ്രാദേശിക സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെയായിരിക്കുകയും ചെയ്യും. ആദ്യം തന്നെ പ്രകൃതി ദുരന്തങ്ങളുടെ വിശദമായ വിശകലനം അങ്ങ് ഭരണ സിരാകേന്ദ്രത്തില്‍ എത്തിച്ച് പരിഹാരം തേടേണ്ടുന്നതിന് പകരം തലപ്പത്ത് നിന്നുള്ള എഴുന്നുള്ളത്തിന് ശേഷം മാത്രം റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പരിഹാരം കാണാനുള്ള ശ്രമം അപലപനീയമാണ്. അഥവാ, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ നേരിട്ടെത്തി മുഖം കാണിച്ചാലേ പരിഹാരം ഉണ്ടാവുകയുള്ളൂ എന്ന കേന്ദ്ര മന്ത്രാലയങ്ങളുടെ നിലപാടുകള്‍ നയപരമായി തന്നെ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.

ഒരു പ്രശ്നത്തിന് പരിഹാരം കാണാന്‍ തിരുവനന്തപുരത്ത് നിന്നും ഒരു കൂട്ടര്‍ കുഞ്ഞു കൂട്ടി പാരിവാരങ്ങള്‍ അടക്കം ദില്ലിയിലേക്ക് പറക്കുന്നു-സര്‍ക്കാര്‍ ചിലവില്‍. അവിടെ ഹോട്ടലിലോ കേരളാ ഹൌസിലോ മറ്റോ തങ്ങുന്നു-സര്‍ക്കാര്‍ ചിലവില്‍. ഒന്നു രണ്ടു ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ക്രിക്കറ്റ് കളിയൊന്നുമില്ലാത്ത നിമിഷങ്ങളൊന്നില്‍ മന്ത്രി പുംഗവനെ മുഖം കാണിച്ചെന്ന് വരുത്തി തിരോന്തരത്തേക്ക് മടങ്ങുന്നു. മന്ത്രി പുംഗവനെ കണ്ടെന്നും സര്‍വ്വ പ്രശ്നങ്ങള്‍ക്കും പരിഹാരമായെന്നും ഇന്നി കേരളത്തില്‍ തേനും പാലുമൊഴുകുമെന്നും ദില്ലീ യാത്രാ സംഘം തിരോന്തരം എയര്‍പ്പോര്‍ട്ടില്‍ തന്നെ പത്ര സമ്മേളനം വിളിച്ച് സായൂജ്യമടയുന്നു.

ക്രിക്കറ്റ് കളിയൊന്നും ഇല്ലാത്ത മറ്റൊരു ദിനം മന്ത്രി പുംഗവന്റെ ആപ്പീസ് ഇങ്ങാട്ട് വിളിച്ച് “നിങ്ങള്‍ വന്നതൊക്കെ ശരി. നിങ്ങളെയൊക്കെ കണ്ടതില്‍ മന്ത്രി അതിയായി സന്തോഷിക്കുന്നു. പക്ഷേ ഇപ്പം ഒന്നും തടയൂല്ലാ..”എന്ന് അരുളുന്നു. പിന്നെ കേരളത്തിലങ്ങോളമിങ്ങോളം കേന്ദ്ര മന്ത്രിയേയും തെറിവിളിച്ച് സര്‍ക്കാര്‍ സ്പോണ്‍സേഡ് പ്രകടനങ്ങല്‍ നടക്കുന്നു. പ്രകടനങ്ങള്‍ക്ക് നേരേ അടി കല്ലേറ് ലാത്തിച്ചാര്‍ജ്ജ് പിന്നെ പ്രകടനക്കാരുടെ പൊതു സ്വത്തിന്മേലുള്ള കലാപാരിപാടികള്‍...അതേ തുടര്‍ന്ന് വരുന്ന ഹര്‍ത്താലെന്ന ഓമനപ്പേരിലുള്ള ബന്ദ്. അപ്പോഴേക്കും ദുരന്തങ്ങള്‍ മറന്ന് ഭരണകൂടവും ആപ്പീസുകളും ഹര്‍ത്താലുകള്‍ ആഘോഷിക്കാന്‍ തുടങ്ങുകയായി.

ദുരന്തത്തിന്നിരയായവര്‍ പിച്ചച്ചട്ടിയും പേറി സര്‍ക്കാര്‍ ആപ്പീസുകള്‍ നിരങ്ങാന്‍ തുടങ്ങിയിട്ടുണ്ടാകും അപ്പോഴേക്കും. സെന്‍സേഷനുകള്‍ക്കുള്ള വഹ‍ ഇല്ലാതാവാവുന്നതോടെ പത്രക്കാരും ദുരന്ത ബാധിതരേ കൈയ്യൊഴിഞ്ഞ് “പാറമടയിലെ അനധികൃത പൊട്ടിക്കലുകളിലെ സെന്‍സേഷനുകള്‍” തേടിയിറങ്ങുകയായി. അങ്ങിനെ ജനവും ദുരന്തങ്ങള്‍ മറന്നു തുടങ്ങും.


വിവര സാങ്കേതിക വിദ്യ അതിന്റെ ഏറ്റവും ഉയര്‍ന്ന വേഗതയും സൌകര്യങ്ങളും തരുന്ന ഇക്കാലത്ത് ആ സൌകര്യങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കാതെ ദില്ലിയിലേക്ക് നേരിട്ടെത്തി പരാതി സമര്‍പ്പിച്ച് പരിഹാരം തേടുന്ന ഇന്നത്തെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുടെ കലാപരിപാടി ഫ്യൂഡല്‍ ഭരണക്രമത്തിലെ ജന്മിത്വത്തിനെ മുഖം കാണിക്കുക എന്ന അടിയാളന്മാരുടെ അടിമത്വത്തില്‍ നിന്നും ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഭരണക്രമവും വിടുതല്‍ നേടിയിട്ടില്ല എന്ന ഭയാനകമായ യാഥാര്‍ത്ഥ്യത്തെയാണ് വെളിവാക്കുന്നത്.

Thursday, May 01, 2008

അരുത്...അഗ്രജാ പോകരുത് അഥവാ അഗ്രജന്‍ നീതി പാലിക്കുക!

അഗ്രജന്‍ ബ്ലോഗ് പൂട്ടി!
അദ്ദേഹത്തിന്റെ ഉടമസ്ഥാവകാശത്തിലുള്ള നാലു ബ്ലോഗുകളും ഇന്നലെ മുതല്‍ കാണാതായിരിക്കുന്നു! ആദ്യം കരുതിയത് ഗൂഗ്ലിന്റെ കുരുത്തക്കേട് കൊണ്ട് അഗ്രജ ബ്ലോഗുകള്‍ അപ്രത്യക്ഷമായി എന്നാണ്. അഗ്രജ ബ്ലോഗുകള്‍ എവിടേയെന്ന നീണ്ട അന്വോഷണത്തിനൊടുവിലാണ് ആ ഞെട്ടിക്കുന്ന സത്യം വെള്ളിടി പോലെ ഞാന്‍ മനസ്സിലാക്കിയത്...
അഗ്രജന്‍ ബ്ലോഗും പൂട്ടി...ബ്ലോഗിങ്ങും നിര്‍ത്തി.

അഗ്രജന്‍ എനിക്കാരായിരുന്നു?
ജോര്‍ജ്ജ് ബുഷ് എനിക്കാരായിരുന്നു? സദ്ദാം ഹുസ്സൈന്‍ എനിക്കാരായിരുന്നു? ഉസാമ ബിന്‍ലാദന്‍ എനിക്കാരായിരുന്നു? വീരപ്പന്‍ എനിക്കാരായിരുന്നു? ബെര്‍ളീതോമസ് എനിക്കാരായിരുന്നു? വിശാല മനസ്കന്‍ എനിക്കാരായിരുന്നു? കുറുമാനും ദേവനും എനിക്കാരായിരുന്നു? തറവാടിയും വല്ല്യമ്മായിയും എനിക്കാരായിരുന്നു? ഇവരൊന്നും എനിക്കാരുമായിരുന്നില്ല. അതു പോലെ നിരര്‍ത്ഥകമായ ഒരു ചോദ്യമല്ല “അഗ്രജന്‍ എനിക്കാരായിരുന്നു?” എന്നത്.

പച്ച ജീവനോടെ ഞാനാദ്യം കണ്ട മലയാള ബ്ലോഗറായിരുന്നു അഗ്രജന്‍. മലയാള ബ്ലോഗെഴുതുന്നത് വിചാരവും ജീവനും ഓജസ്സും ഉള്ള മനുഷ്യരാണെന്ന് ഞാനാദ്യം തിരിച്ചറിഞ്ഞത് അന്ന് ആ ഇരുണ്ട രാത്രിയില്‍ ഷാര്‍ജ്ജാ റോളയില്‍ വെച്ച് അഗ്രജ ബ്ലോഗറെ കണ്ട നിമിഷമായിരുന്നു. അന്നു മുതല്‍ അഗ്രജാ താങ്കള്‍ എന്റെ എത്ര തല്ലു കൊള്ളി പോസ്റ്റുകള്‍ ഡ്രാഫ്റ്റാക്കാന്‍ മുന്‍‌കൈടുത്തു?. ഇന്നും ബൂലോഗത്ത് കൂടുതല്‍ ചതവുകള്‍ ഇല്ലാതെ തുടരാന്‍ കാരണക്കാരന്‍ അഗ്രജനായിരുന്നു. അദ്ദേഹം മുടക്കിയ ബ്ലോഗ് പോസ്റ്റുകള്‍ എന്റെ ബൂലോഗ വാസത്തിനിന്നും കടപ്പെട്ടിരിക്കുന്നു. ജീ ടാക്ക് തുറക്കുമ്പോള്‍ പച്ച പുള്ളിയുമായി എന്നും എന്റെ കോണ്ടാക്ടില്‍ അഗ്രജന്‍ ഉണ്ടായിരുന്നു. ഈ ചാറ്റ് യുഗത്തില്‍ ഞാന്‍ ഒറ്റക്കല്ല എന്ന തോന്നലുളവാക്കി എല്ലായിപ്പോഴും എന്നോടൊപ്പമുണ്ടായിരുന്ന പ്രിയപ്പെട്ട അഗ്രജാ അങ്ങില്ലാത്ത ബ്ലോഗ് ലോകത്തില്‍ ഞാനെങ്ങിനെ പിടിച്ച് നില്‍ക്കും?

ബ്ലോഗ് പൂട്ടി ബ്ലോഗെഴുത്ത് നിര്‍ത്തിയ അഗ്രജന്‍ ജീടോക്കില്‍ നിന്നും അപ്പാടെ അപ്രത്യക്ഷമായി എന്നതാണ് എന്നെ കൂടുതല്‍ വിഷണനാക്കുന്നത്. ഒരു തരത്തിലുള്ള ഔപചാരികതയും ഇല്ലാതെ എപ്പോള്‍ വേണമെങ്കിലും “നമസ്കാരം” പറഞ്ഞ് കടന്നു ചെല്ലാവുന്ന എന്റെ ഒരു കോണ്ടാക്ട് ആയിരുന്നു അഗ്രജന്‍. ജീടാക്കില്‍ നിന്നും അദ്ദേഹത്തിന്റെ പച്ച പുള്ളി അപ്രത്യക്ഷമായതിനെ എങ്ങിനെ ഞാന്‍ ഉള്‍കൊള്ളും.

ആഴ്ചക്കുറിപ്പുകള്‍ എനിക്ക് ഹരമായിരുന്നു. ആഴ്ചക്കുറിപ്പുകളാണ് എന്റെ വാരവിചാരത്തിന് ഹേതുവായത്. ആഴ്ചക്കുറിപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന “പാച്ചു” എന്ന കൊച്ചു കുറുമ്പുകാരിയുടെ ഫാന്‍ ഈ ബ്ലോഗ് പൂട്ടല്‍ എങ്ങിനെ സഹിക്കും? ഒരു വാരം പാച്ചുവില്ലാതെ ആഴ്ചക്കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടാല്‍ എന്തെല്ലാം കോലാഹലങ്ങളായിരുന്നു ബൂലോഗത്ത് നടന്നിരുന്നത്. ഇന്നി പാച്ചുവിന്റെ വികൃതികളുമായി ആഴ്ചക്കുറിപ്പുകള്‍ വരില്ല എന്ന ഞെട്ടിപ്പിക്കുന്ന സത്യം ഈ ബൂലോഗം എങ്ങിനെ ഉള്‍കൊള്ളും? പാച്ചുവിന്റെ ഒന്നാം നമ്പര്‍ ഫാനായ അതുല്യേച്ചി ഈ ബ്ലോഗ് പൂട്ടല്‍ എങ്ങിനെ സ്വീകരിക്കും. എന്നും ആഴ്ചക്കുറിപ്പില്‍ തങ്ങളുടെ സാനിദ്ധ്യം അറിയിച്ചിരുന്ന ദേവന്‍, തറവാടി, വല്യമ്മായി, അപ്പു, അഭിലാഷ്, സാജന്‍,ദില്‍ബന്‍,കുറുമാന്‍, ശ്രീ, സിമി, സുല്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വായനക്കാര്‍ ഈ ബ്ലോഗ് പൂട്ടലിനോട് എങ്ങിനെ പ്രതികരിക്കും? ദൈവമേ...ബൂലോഗത്തെ കാത്തുകൊള്ളേണമേ...


പ്രിയപ്പെട്ട അഗ്രജാ,
ബ്ലോഗെഴുത്ത് നിര്‍ത്തുന്നതും തുടരുന്നതും താങ്കളുടെ ഇഷ്ടം. പക്ഷേ ബ്ലോഗ് പൂട്ടുന്നത് താങ്കളുടെ വായനക്കാരനോട് താങ്കള്‍ കാട്ടുന്ന അനീതിയാണ്. ഒരു പോസ്റ്റ് പൂര്‍ണ്ണമാകുന്നത് ആ പോസ്റ്റിലെ കമന്റുകള്‍ കൂടി ചേരുമ്പോഴാണ്. അതായത് കമന്റെഴുതുന്നവരുടെ ചിന്തകളും വിചാരങ്ങളും ആണ് ഒരു പോസ്റ്റിനെ ജീവസ്സുറ്റതാക്കുന്നത്. താങ്കള്‍ ബ്ലോഗ് പൂട്ടുമ്പോള്‍ താങ്കളുടെ പോസ്റ്റുകള്‍ക്കൊപ്പം ആ കമന്റുകളും തമസ്കരിക്കപ്പെടുന്നു. ബ്ലോഗെഴുത്ത് നിര്‍ത്തുമ്പോള്‍ ബ്ലോഗും പൂട്ടണം എന്നില്ലല്ലോ? ബ്ലോഗ് അങ്ങിനെ കിടക്കട്ടെ. വായിച്ചിട്ടുള്ളവര്‍ക്ക് പിന്നെയെപ്പോഴെങ്കിലും പുനര്‍വായനക്ക് അത് ഉതകുമെങ്കില്‍ അതിന് താങ്കളായിട്ടെന്തിന് തടസ്സം നില്‍ക്കണം? പ്രസിദ്ധീകരിക്കെപ്പെട്ട പോസ്റ്റ് പൊതു സ്വത്താണ്. ബ്ലോഗര്‍ ബ്ലോഗെഴുത്ത് നിര്‍ത്തുമ്പോള്‍ താഴിട്ട് പൂട്ടേണ്ടുന്നതല്ല ബ്ലോഗുകള്‍.


അതുകൊണ്ട് അഗ്രജാ താങ്കള്‍ നീതി പാലിക്കുക! അടച്ചു പൂട്ടിയ ബ്ലോഗുകള്‍ തുറന്നിടുക! ബ്ലോഗെഴുത്ത് നിര്‍ത്തിയത് അങ്ങിനെ തന്നെ തുടരട്ടെ-താങ്കള്‍ക്കിഷ്ടമുള്ളിടം വരെ. പക്ഷേ ബ്ലോഗുകള്‍ തുറന്നിടണം!

അല്ലെങ്കില്‍.....ജാഗ്രതൈ! ആഴ്ചക്കുറിപ്പുകള്‍, പടയിടം, ആഗ്രജാപ്രദേശം, പാച്ചുവിന്റെ ലോകം തുടങ്ങിയ പേരില്‍ മറ്റൊരാള്‍ ബ്ലൊഗ് തുടങ്ങുന്നത് താങ്കള്‍ക്ക് നിറമിഴികളോടെ കണ്ട് നെടുവീര്‍പ്പിടേണ്ടി വരും.