Monday, September 21, 2009

ഔചിത്യം!

എറണാകുളത്തെ സേവന കാലം. അതോ പഠന കാലമോ? എന്തായാലും എറണാകുളത്തെ ജീവിത കാലം. അത്ര തന്നെ!

ഒരിയ്ക്കല്‍ ഒരു ദിനം ഉച്ചയൂണിന്റെ ആലസ്യത്തില്‍ ലെഡ്ജറില്‍ കൈ തലയിണയാക്കി ഒന്നു മയങ്ങാന്‍ തുടങ്ങുമ്പോഴാണ് ആ പെണ്‍കുട്ടി എത്തിയത്. ഒരു പതിനൊന്നു വയസ്സുകാരി.

“സാറേ...ഓണം ബമ്പറാ...പത്തു രൂപയേ ഉള്ളൂ‍.” ആ ദൈന്യം ഇപ്പോഴും മായാതെ മനസ്സിലുണ്ട് - വര്‍ഷം ഇരുപത് കഴിഞ്ഞിട്ടും!

നീട്ടിപിടിച്ച ഓണം ബമ്പറുമായി ദൈന്യതയോടെ പെണ്‍കുട്ടി മുന്നില്‍. ലോട്ടറി എടുക്കുക ശീലമല്ലാത്തതു കൊണ്ടും ലോട്ടറി എന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് തട്ടിപ്പാണെന്നു വിശ്വാസിച്ചിരുന്നൊരു കാലമായിരുന്നതു കൊണ്ടും ലോട്ടറിക്കാരെ നിരുത്സാഹപ്പെടുത്തുകയായിരുന്നു പതിവ്. പക്ഷേ കുട്ടിയുടെ ദൈന്യം അവളെ മടക്കാന്‍ മനസ്സനുവദിയ്ക്കുന്നുമില്ല. എന്തു ചെയ്യണമെന്നാലോചിച്ചിരിയ്ക്കേ വെറുതേ ചോദിച്ചു.

“നിന്റെ പേരെന്താ?”

“ആതിര”

“നീ സ്കൂളില്‍ ഒന്നും പോകുന്നില്ലേ?”

“ഞാന്‍ ആറാം ക്ലാസിലാ സാറേ പഠിയ്ക്കുന്നേ.” സ്കൂളിന്റെ പേരും പറഞ്ഞു.

അന്ന് ശനിയാഴ്ചയാണെന്ന് പെട്ടെന്ന് ഞാനോര്‍ത്തു. എന്തോ കുട്ടിയെ കുറിച്ച് കൂടുതല്‍ അറിയണം എന്നു തോന്നി.

“വീട്ടില്‍ ആരൊക്കെയുണ്ട്....നീയെന്താ ലോട്ടറി വില്‍ക്കാന്‍ നടക്കുന്നേ?” ഒരു ഔചിത്യവും ഇല്ലാത്ത ചോദ്യമാണെന്നറിയാം. പക്ഷേ ആറാം ക്ലാസില്‍ പഠിയ്ക്കുന്നൊരു കുട്ടി ലോട്ടറി വില്‍ക്കാന്‍ നടക്കുന്നതിലുള്ള ആകാംക്ഷയാണ് അങ്ങിനെയൊരു ചോദ്യത്തില്‍ എത്തിച്ചത്.

അതിന് ആ കുട്ടി ഉത്തരമൊന്നും പറഞ്ഞില്ല. മൌനമായിരുന്നു മറുപടി.

“സാറ് ഒരു ലോട്ടറി എടുക്കുമോ? പത്തു രൂപയേ ഉള്ളൂ‍.”

വീണ്ടും കുട്ടി.

ലോട്ടറി എടുക്കണ്ട എന്നു തീരുമാനിച്ചിട്ട് ഇരുപത് രൂപയെടുത്ത് കുട്ടിയ്ക്ക് കൊടുത്തു.

കുട്ടി രണ്ടു ലോട്ടറി എനിയ്ക്കു തന്നു.

“കുട്ടീ...എനിയ്ക്ക് ലോട്ടറി വേണ്ട. ഞാന്‍ ലോട്ടറി എടുക്കാറില്ല.... നീ ആ പൈസ എടുത്തു കൊള്ളൂ‍.”

പ്രതീക്ഷിയ്ക്കാത്തതായിരുന്നു സംഭവിച്ചത്. കുട്ടി പണം മടക്കി.

“വേണ്ട സാറേ. സാറ് ലോട്ടറി എടുത്താല്‍ എനിയ്ക്ക് ലോട്ടറിയുടെ കമ്മീഷന്‍ കിട്ടും. എനിയ്ക്കതുമതി. സാറിനു ലോട്ടറി വേണ്ടാങ്കി ഞാന്‍ പോട്ടെ...” ഉറച്ച വക്കുകള്‍.... ദൈന്യത വിട്ടകന്ന തീഷ്ണമായ ശബ്ദം...

സാറിന്റെ ഔദാര്യം വേണ്ടെന്ന്...ആ കൊച്ചു കുട്ടിയുടെ മുന്നില്‍ ചൂളിപോയ നിമിഷങ്ങള്‍....

കുട്ടി തിരിഞ്ഞു നടക്കാന്‍ തുടങ്ങവേ തിരിച്ചു വിളിച്ചു ലോട്ടറി വാങ്ങി പണം നല്‍കുകയല്ലാതെ എന്റെ മുന്നില്‍ മറ്റു മാര്‍ഗ്ഗമൊന്നുമേയുണ്ടായിരുന്നില്ല.

പിന്നെയും ഞാന്‍ പ്രതീക്ഷിച്ചിരുന്നു അവള്‍ വരുമെന്ന് - ലോട്ടറി വില്പനയ്ക്കായി. പക്ഷേ, പിന്നീടൊരിയ്ക്കലും അവള്‍ ആ പടികടന്നു വന്നിട്ടേയില്ല!

ലോട്ടറിയുമായി എന്നെ സമീപിച്ചിട്ടുള്ള ഒരാളേയും അതിനു ശേഷം നിരാശരായി മടക്കി അയയ്ക്കാന്‍ എനിയ്ക്കായിട്ടുമില്ല....

Sunday, September 20, 2009

ഉഡ്ഡായിപ്പുകള്‍ വിലയ്ക്കു വാങ്ങുന്നവര്‍.

ലാബെല്ലാ രാജന്‍.
എണ്‍പതുകളില്‍ മലയാളിയുടെ മടിശീലയുമായി മുങ്ങിയ രാജന്‍ പിന്നെ ഭാര്യയുടെ പേരില്‍ എലീസാ എന്റര്‍പ്രൈസസുമായി വന്നപ്പോഴും തട്ടിപ്പിന്നിരയാവാന്‍ നമ്മള്‍ക്ക് മടിയേതുമുണ്ടായിരുന്നില്ല. ആന്ധ്രയില്‍ നടത്തിയ വെട്ടിപ്പില്‍ അകത്തായി ആന്ധ്രയിലെ ചിറ്റുര്‍ സബ്‌ ജയിലില്‍ വെച്ച് ഇഹലോകവാസം വെടിഞ്ഞിരുന്നില്ലേല്‍ അദ്ദേഹം ഇപ്പോഴും ഒരു പക്ഷേ നമ്മുക്കിടയില്‍ പുതിയ തന്ത്രങ്ങളുമായി കറങ്ങുന്നുണ്ടാകുമായിരുന്നു. വെട്ടിപ്പുകള്‍ക്ക് തലവെച്ചു കൊടുക്കാന്‍ നമ്മള്‍ നിരനിരയായി...

ആട് വന്നു...തേക്ക് വന്നു....മാഞ്ചിയം വന്നു. എല്ലാത്തിനും കഴുത്തറക്കാന്‍ പാകത്തില്‍ നാം ഉള്ളതു വിറ്റുപിറക്കി നിരനിരയായി നിന്നു. സ്വന്തം വീട്ടില്‍ ഒരാടിനെ മേടിച്ച് നിര്‍ത്താന്‍ ശ്രമിയ്ക്കാതെ, കൃഷി ഭവനില്‍ നിന്നും സൌജന്യമായി ലഭിയ്ക്കുന്ന തേക്കിന്‍ തൈയൊന്നു അതിരില്‍ കുഴിച്ച് വെയ്ക്കാന്‍ മിനക്കെടാതെ, മാഞ്ചിയത്തിനു പകരം നാലു മൂട് കുരുമുളക് വള്ളി വച്ച് പിടിപ്പിയ്ക്കാന്‍ നോക്കാതെ തമിഴ് നാട്ടിലെ ജലസാനിധ്യമില്ലാത്ത ഏതോ മുള്‍ക്കാടുകളില്‍ കണ്ണടച്ചു തുറക്കും മുമ്പ് സമ്പാദ്യം വളര്‍ന്നു വരുമെന്ന് കാട്ടി ഭൂലോക തരികിടകള്‍ നല്‍കിയ പരസ്യത്തിന്റെ പിന്നാലെ പോയി കോടികള്‍ തുലച്ചു. പത്രക്കാര്‍ ഇടപെട്ടില്ലായിരുന്നു എങ്കില്‍ ഇന്നും ഇല്ലാത്ത ആടുകള്‍ പെറ്റു പെരുകുമായിരുന്നു. മണ്ണില്ലാതെ വെള്ളമില്ലാതെ തേക്കുകള്‍ ആകാശത്തോളം വളരുമായിരുന്നു. മൊഞ്ചുള്ള കിനാക്കള്‍ക്ക് വര്‍ണ്ണ പകിട്ടേകി മാഞ്ചിയം പടര്‍ന്നു പന്തലിയ്ക്കുമായിരുന്നു!

എവിടെ നിന്നു തുടങ്ങിയെന്നോ എങ്ങോട്ട് പോകുന്നുവെന്നോ ആര് ചെയ്തെന്നോ തിരിച്ചറിയാന്‍ കഴിയാത്ത മണിചെയിനിലും നാം പെട്ടു. തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ തിരുവനന്തപുരം ആയൂര്‍വ്വേദ കോളേജ് ഹോസ്റ്റലിന്റെ അടച്ചിട്ട ഒരു റുമിന്റെ മുന്നില്‍ അന്വോഷണം അവസാനിച്ചു. പോയ കോടികള്‍ എത്രയെന്ന് അറിയാവുന്നവര്‍ ആരുമില്ല. പക്ഷേ പലവിധത്തില്‍ മണിചെയിന്‍ ഇന്നും കേരളീയ സമൂഹത്തില്‍ വലിഞ്ഞു മുറുകുന്നു. അല്ലെങ്കില്‍ ചങ്ങല നമ്മള്‍ സ്വയം വലിച്ചു മുറുക്കുന്നു.


ഒറ്റനമ്പര്‍ ലോട്ടറിക്കാര്‍ ഇപ്പോഴും പകല്‍ വെട്ടി കൊള്ള നടത്തുന്നു. കൊള്ളിവെയ്പ്പിനു മുന്നില്‍ നിസ്സംഗതയോടെ നാം നമ്മുടെ തടി വെച്ചും കൊടുക്കുന്നു. ഒറ്റനമ്പര്‍ ലോട്ടറിയും ഓണ്‍ലൈന്‍ ലോട്ടറിയും വേണ്ടേല്‍ പേപ്പര്‍ ലോട്ടറിയും വേണ്ട എന്ന സുപ്രീം കോടതി വിധിയില്‍ തട്ടി പേപ്പര്‍ ലോട്ടറി വേണം അതോണ്ട് ഓണ്‍ലൈന്‍ തട്ടിപ്പും നടക്കട്ടെ എന്ന പ്രായോഗികതയില്‍ സര്‍ക്കാര്‍ സ്പോണ്‍സര്‍ഷിപ്പില്‍ ലോട്ടറി തട്ടിപ്പുകള്‍ അരങ്ങു വാഴുന്നു. നമ്മുക്ക് പ്രശ്നമേതുമില്ല തന്നെ. വെട്ടിപ്പിനു ഇരയാകാന്‍ നമ്മളിന്നലയേ തയ്യാര്‍.

ശബരീ നാഥ് ടോട്ടലായി കൊണ്ടു പോയി. ചില്ലറക്കാര്‍ പരാതി പറഞ്ഞെങ്കിലും മൊത്തക്കച്ചവടക്കാര്‍ തൊള്ളതുറക്കാത്തതു കൊണ്ട് ശബരി ഇന്നിയും വരും പുതിയ തന്ത്രങ്ങളുമായി. കോടികള്‍ ടോട്ടലായി തട്ടിക്കൊടുക്കാന്‍ നമ്മള്‍ തിക്കിലും തിരക്കിലും...

നൈജീരിയയില്‍ നിന്നും വരുന്ന വ്യാജ സന്ദേശങ്ങളെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി പണം കളയാനും നമ്മള്‍ക്ക് മടിയേതുമില്ല തന്നെ. ഡോളറിരട്ടിപ്പിനും ലക്ഷം കൊടുത്ത് വഴിയാധാരമായൊരുവനെ ദിവസങ്ങള്‍ക്ക് മുമ്പാണ് ടിവിയില്‍ കണ്ടത്.

അഞ്ഞൂറ് കോടിയുടെ നിധി സ്വന്തമാക്കാന്‍ ദിവ്യാജോഷി എന്ന ഫ്രോഡ് സന്യാസിനിയ്ക്ക് തൊണ്ണൂറു ലക്ഷം കൊടുത്ത് ചാത്തന്‍ സേവ നടത്തിയ പ്രവാ‍സിയുടെ വാര്‍ത്തയും നാം കേട്ടു. ചാത്തന്‍, നിധി, സേവ, കൂടോത്രം, കുന്നായ്മ...എന്തിനും നമ്മള്‍ ഒരുക്കമാണ് - മെയ്യനങ്ങാതെ പണം കിട്ടണം എന്നു മാത്രം. വിഷ്ണുമായയാണെന്നു സ്വയം പ്രഖ്യാപിച്ച ദിവ്യാജോഷിയുടെ പ്രേതം ഏറ്റുവാങ്ങാനാളില്ലാതെ ധര്‍മ്മാശുപത്രിയില്‍ അനാഥമായി കിടക്കുന്നു. ആള്‍ദൈവങ്ങള്‍ നടത്തുന്ന തട്ടിപ്പുകളില്‍ വരിനിന്ന് നാം പണം തുലയ്ക്കുന്നു!

എന്താണ് നമ്മുക്ക് പറ്റുന്നത്. നിക്ഷേപത്തിനു നീതീകരിയ്ക്കാനാകാത്ത പലിശ പ്രതിഫലമായി വാഗ്ദാനം ചെയ്യപ്പെടുമ്പോള്‍ അത് തട്ടിപ്പാണെന്നു നമ്മുക്ക് മനസ്സിലാകാത്തത് എന്തു കൊണ്ടാണ്? ഒരിയ്ക്കല്‍ തട്ടിപ്പു നടത്തി മുങ്ങിയവന്‍ വീണ്ടും പുതിയ രൂപത്തില്‍ ഭാവത്തില്‍ വരുമ്പോള്‍ നമ്മള്‍ വീണ്ടും എന്തു കൊണ്ട് തട്ടിപ്പിനു വിധേയമാകുന്നു? പണത്തിനുള്ള ആര്‍ത്തി എന്നുത്തരം പറയാം. പക്ഷേ വീണ്ടും വീണ്ടും അതാവര്‍ത്തിയ്ക്കുന്നത് എന്തു കൊണ്ട്? കൂടോത്രത്തിലൂടെ നിധിയെടുക്കാന്‍ അരും കൊലകള്‍ക്ക് പോലും നമ്മള്‍ക്ക് മടിയില്ലാത്തത് എന്തുകൊണ്ട്? ഉഡ്ഡായിപ്പുകള്‍ക്കെല്ലാം തലവെച്ചു കൊടുക്കുന്നത് അജ്ഞത കൊണ്ടു മാത്രമല്ലല്ലോ. ആര്‍ത്തി പിടിച്ചൊരു സമൂഹത്തിനിതൊക്കെ സംഭവിച്ചില്ലേല്‍ അതാണത്ഭുതം!

പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിയ്ക്കാത്തവര്‍ ഭൂരിപക്ഷമായൊരു സമൂഹത്തില്‍ പണത്തിനു മേലേ മനുഷ്യത്വത്തിനു വില കല്പിച്ചൊരു വിഭാഗമാണ് ഏറ്റവും പുതിയതൊന്നിനു ഇരയായോ എന്ന സംശയത്തില്‍ എത്തി നില്‍ക്കുന്നത്!

ഏറ്റവും പുതിയതൊന്ന്.

ഇന്നേവരെ കേള്‍ക്കാത്തതൊന്ന്. കേട്ടത് ശരിയാണോ തെറ്റാണോ എന്നു പോലും അറിയാത്തതൊന്ന്. കേള്‍ക്കുന്നത് ശരിയായിരിയ്ക്കരുതേ എന്നു പ്രാര്‍ത്ഥിച്ചു പോകുന്നതൊന്ന്. ഇങ്ങിനെയൊന്നുണ്ടാകുമെന്ന് സ്വപ്നേപി നിരൂപിയ്ക്കാന്‍ കഴിയാത്തതൊന്ന്!

സിയാബ്,
ഒരു തട്ടിപ്പു കാരനാണോ ഈ ചെറുപ്പക്കാരന്‍? അല്ലാ എന്നു കേള്‍ക്കാന്‍ കാത്തിരിയ്ക്കുന്നവര്‍ അനവധിയാണ്.

മെയ്യനങ്ങാതെ പണം നേടാന്‍ ഉഡായിപ്പുകള്‍ക്ക് തലവെച്ചു കൊടുക്കുന്നവര്‍ക്കിടയില്‍, നിസ്സഹായനായി നിന്നൊരു ചെറുപ്പക്കാരനെ പ്രതിഫലേശ്ചയില്ലാതെ, ലാഭേശ്ചയില്ലാതെ സഹായിയ്ക്കാന്‍ ശ്രമിച്ചവര്‍ ഖിന്നരാകേണ്ടി വരും - സിയാബെന്ന ചെറുപ്പക്കാരന്‍ തട്ടിപ്പുകാരനാണെന്നു വന്നാല്‍. അയാളുടെ ചെയ്തികളും വാക്കുകളും ഉഡായിപ്പുകാളായിരുന്നു എന്നു വന്നാല്‍.

അതങ്ങിനെയല്ലാതായിരിയ്ക്കട്ടെ!

Thursday, September 17, 2009

പണ്ടാരത്തിലിന്റെ ഭണ്ഡാരത്തില്‍ പരിശുദ്ധ ഖുറാനും.

വീണ്ടും തൊണ്ടി.

സങ്കടമെന്നേ പറയേണ്ടു. ഇപ്പോള്‍ പകല്‍ കൊള്ളയ്ക്ക് വിധേയമായിരിയ്ക്കുന്നത് വിശുദ്ധ ഖുറാന്‍!

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ എന്ന നമ്മുടെ സുഹൃത്തിന്റെ ഖുര്‍:ആന്‍ മലയാള പരിഭാഷ എന്ന ബ്ലോഗില്‍ വരുന്ന പരിഭാഷയുടെ ഭാഷ, വാക്യങ്ങളുടെ ഘടന, അക്ഷര തെറ്റുകളിലെ കുറവ് എന്നിവ അദ്ദേഹത്തിന്റെ മറ്റു സാഹിത്യങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായതാണ് സംശയ ഹേതു. അങ്ങിനെയാണ് ഗൂഗിളിയത്. ചെന്നെത്തിയത് നേരെ ഇവിടേയും .

വിശുദ്ധ ഖുറാനിലെ ഒന്നാം അദ്ധ്യായം “അല്‍ - ഫാത്തിഹ” മുതല്‍ അവസാനം അദ്ദേഹം തര്‍ജ്ജിമ നിര്‍വ്വഹിച്ചിരിയ്ക്കുന്ന “സൂറത്തുല്‍ ഇബ്രാഹിം” വരെ എല്ലാ പരിഭാഷയും കോപ്പീ പേസ്റ്റ് ആണ്. അതും മാതൃസൈറ്റുകളിലേയ്ക്ക് യാതൊരു വിധ കടപ്പാടും ഇല്ലാതെ. അദ്ദേഹം ലളിതമായി കോപ്പി ചെയ്ത സൈറ്റില്‍ അവര്‍ ഭവ്യതയോടെ പറയുന്നുണ്ട് “ആരെങ്കിലും ഇവിടെ നിന്നും എന്തെങ്കിലും എടുത്താല്‍ ഇതിലേയ്ക്ക് ഒരു ലിങ്ക് കൊടുക്കണം” എന്ന്. ഏറ്റവും ലളിതമായ അക്കാര്യം പോലും ആത്മ സംതൃപ്തിയ്ക്കായി മാത്രം ബ്ലോഗെഴുത്ത് നടത്തുന്ന മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ മുഖവിലയ്ക്കെടുത്തിട്ടില്ല.




സാധാരണയായി അദ്ദേഹത്തിന്റെ ബ്ലോഗില്‍ മുഴച്ചു നില്‍ക്കുന്ന “ഞാന്‍” തന്നെയാണ് ഇങ്ങിനെയൊരു പോസ്റ്റെഴുതാനുള്ള പ്രേരണയുണ്ടാക്കിയത്. അദ്ദേഹത്തിന്റെ ബ്ലോഗിലെ പരിഭാഷകള്‍ അദ്ദേഹത്തിന്റെ സ്വതന്ത്ര പരിഭാഷ തന്നെയാണ് എന്ന ധ്വനിയാണ് ബ്ലോഗില്‍ നിന്നും ലഭിയ്ക്കുന്നത്. പരിഭാഷകളില്‍ ഒരിടത്തും മാതൃസൈറ്റുകളിലേയ്ക്ക് യാതൊരു വിധ ലിങ്കുകളോ കടപ്പാടുകളോ കൊടുത്തിട്ടേയില്ല.

പരിഭാഷാ ബ്ലോഗില്‍ മുഹമ്മദ് സഗീര്‍ ആമുഖമായി പറയുന്നത് “ഞാന്‍ എന്തു മനസ്സിലാക്കി അതാണ് ഞാന്‍ ഇവിടെ എഴുതുന്നത്” എന്നാണ്.


അതായത് തന്റെ സ്വതന്ത്ര വിവര്‍ത്തനമാണ് തന്റെ ബ്ലോഗില്‍ ഉള്ളത് എന്ന് മുഹമ്മദ് സഗീര്‍ സ്ഥാപിയ്ക്കുന്നു. “എന്റെ രചനകള്‍ ഇതുവരെ എന്ന്‍” തന്റെ പോസ്റ്റുകള്‍ക്ക് തലക്കെട്ടു കൊടുക്കുന്നിടത്ത് ആ അവകാശവാദം സഗീര്‍ അരക്കിട്ടുറപ്പിയ്ക്കുന്നു.



മുഹമ്മദ് സഗീര്‍ പണ്ടാരത്തിലിന്റെ ഖുറാന്‍ പരിഭാഷാ ബ്ലോഗില്‍ വരുന്ന പോസ്റ്റുകളില്‍ ആദ്യത്തെ ഭാഗം അറബിയില്‍ തന്നെയാണ്. തുടര്‍ന്ന് അതിന്റെ ഇംഗ്ലീഷ് ഭാഷ്യം. പിന്നീട് മലയാളം. ഇങ്ങിനെയാണ് പരിഭാഷയുടെ ഘടന. ഈ മൂന്ന് ഭാഗങ്ങളും കോപ്പീ പേസ്റ്റ് തന്നെയാണ്. ഇതില്‍ ഇംഗ്ലീഷ് ഭാഷ്യം ജന്ന ഓര്‍ഗ് എന്ന സൈറ്റില്‍ നിന്നുമാണ് കോപ്പീ പേസ്റ്റിയത്. ഉദാഹരണത്തിനു ഏറ്റവും ഒടുവിലത്തെ പരിഭാഷ. വിശുദ്ധ ഖുറാനിലെ പതിനാലാം അദ്ധ്യായത്തിന്റെ ഇംഗ്ലീഷ് ഭാഷ്യം തന്നെയെടുക്കാം.

ജന്ന ഓര്‍ഗ് എന്ന വെബ് സൈറ്റില്‍ ഇംഗ്ലീഷ് ഭാഷ്യം ഇങ്ങിനെ:










മുഹമ്മദ് സഗീറിന്റെ പരിഭാഷാ ബ്ലൊഗിലെ ഇംഗ്ലീഷ് ഭാഷ്യം ഇങ്ങിനെ:









ഈ അദ്ധ്യായത്തിന്റെ മലയാള പരിഭാഷ അദ്ദേഹത്തിന്റെ ബ്ലോഗില്‍:


ഈ പരിഭാഷ കോപ്പി ചെയ്തിരിയ്ക്കുന്നത് ഖുറാന്‍ മലയാളം ഡോട് കോമില്‍ നിന്നും നേരിട്ടുമാണ്.


ഇതു പൊലെ തന്നെയാണ് ഇതുവരെ അദ്ദേഹം തര്‍ജ്ജിമ ചെയ്തിരിയ്ക്കുന്ന എല്ലാ സൂറത്തുകളും. അക്ഷരതെറ്റുകള്‍ പോലും അതേ പോലെ കോപ്പി ചെയ്യാന്‍ ഇതിയാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. രണ്ടാമതു ടൈപ്പു ചെയ്യാന്‍ പോലും മിനക്കെട്ടിട്ടില്ല എന്നു ചുരുക്കം.

സൂറത്തുല്‍ ഫാത്തിഹായ്ക്ക് ഇദ്ദേഹം ഒരു വ്യഖ്യാനവും ചമച്ചിട്ടുണ്ട്. ആ വ്യാഖ്യാനം വിക്കിയില്‍ നിന്നും സുന്ദരമായി കോപ്പി ചെയ്തതാണ്. വ്യാഖ്യാനം തുടരാതിരുന്നത് വ്യാഖ്യാനാനന്തരം അവിടെ നടന്ന ചര്‍ച്ചകളുടെ ഫലമാണ്. അത് തുടര്‍ന്നിരുന്നേല്‍ വിശുദ്ധ ഖുറാനോടു ചെയ്യുന്ന ഒരു ദുരന്തം തന്നെയാകുമായിരുന്നു ആ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും.

രണ്ടായിരത്തി എട്ട് മാര്‍ച്ച് പതിനെട്ടിന് ഇതിയാന്‍ സൂറത്തുല്‍ ഫാത്തിഹയ്ക്ക് നല്‍കിയ വ്യാഖ്യാനം ദേണ്ടെ ഇവിടെ:


രണ്ടായിരത്തി ഏഴ് ജൂണ്‍ രണ്ടിനു വിക്കിയില്‍ വന്ന വ്യാഖ്യാനം ഇങ്ങിനെ:



മുഹമ്മദ് സഗീര്‍ പണ്ടാരത്തിലിനെ തിരുത്തുക ബുദ്ധിമുട്ടാണ്. തെറ്റുകള്‍ സംഭവിച്ചാല്‍ ആ തെറ്റിനെ തെറ്റുകള്‍ കൊണ്ടു തന്നെ ശരിയാക്കുക എന്നതാണ് മുഹമ്മദ് സഗീറിന്റെ ശൈലി. അദ്ദേഹം ബ്ലോഗില്‍ ആമുഖമായി പറയുന്നത് പോലെ ഖുറാന്റെ പ്രചാരണമാണ് ലക്ഷ്യമെങ്കില്‍ തന്റെ തന്നെ കൂടുതല്‍ സന്ദര്‍ശകരുള്ള കവിതാ ബ്ലോഗത്തില്‍ അദ്ദേഹം കോപ്പിചെയ്ത ഖുറാന്‍ വെബ് സൈറ്റുകളിലേയ്ക്കു ലിങ്ക് കൊടുക്കുക എന്നതായിരുന്നു ചെയ്യേണ്ടിയിരുന്നത്. പക്ഷേ അതിനു മിനക്കെട്ടാല്‍ “ഞാന്‍” എന്ന ഭാവം നിലനിര്‍ത്താന്‍ കഴിയില്ലല്ലോ?

കവി, കലാകാരന്‍, പത്രപ്രവര്‍ത്തകന്‍, ചിത്രകാരന്‍, ഫോട്ടോഗ്രാഫര്‍, കഥാകാരന്‍, ലേഖകന്‍ തുടങ്ങി സര്‍വ്വകലാ വല്ലഭനായി നടിയ്ക്കാന്‍ വിശുദ്ധ ഖുറാനേയും ദുരുപയോഗം ചെയ്തത് എന്തായാലും നന്നായില്ല.

വളരെ സൂഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് വിശുദ്ധ ഖുറാന്റെ പരിഭാഷയും വ്യാഖ്യാനവും ഒക്കെ. മറ്റൊരാള്‍ സൂഷ്മതയോടെ നിര്‍വ്വഹിച്ചിരിയ്ക്കുന്ന ആ ധര്‍മ്മം ഒരു കോപ്പീ പേസ്റ്റിന്റെ ആനുകൂല്യത്തില്‍ സ്വന്തം പരിഭാഷയായി തന്റെ ബ്ലോഗിലൂടെ അവതരിപ്പിച്ചിരിയ്ക്കുന്നത് അക്ഷന്തവ്യമായ തെറ്റാണ്.ഡിജിറ്റല്‍ മാജിക്കിലൂടെ ഒരിയ്ക്കല്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച പ്രിയപ്പെട്ട സുഹൃത്തെ ഇപ്പോള്‍ റബ്ബിനോടാണ് താങ്കള്‍ ഉത്തരം പറയേണ്ടി വരുന്നത് എന്നോര്‍ക്കുക!

സൂഷ്മത പാലിയ്ക്കുക!
--------------------------------------------
കൂട്ടിച്ചേര്‍ക്കല്‍!
ഇതു വേണ്ടി വന്നതാണ്.

വിശുദ്ധ ഖുറാന്റെ പരിഭാഷയില്‍ ഉണ്ടാകാവുന്ന സാദൃശ്യങ്ങളല്ലാതെ തന്റെ പരിഭാഷ കോപ്പീ പേസ്റ്റ് അല്ലാ എന്നാണ് പ്രിയപ്പെട്ട മുഹമ്മദ് സഗീര്‍ വാദിയ്ക്കുന്നത്. പക്ഷേ എങ്ങിനെയാണ് ഖുറാന്‍ മലയാളം ഡോട് കോമിന്റെ പരിഭാഷയിലും സഗീറിന്റെ പരിഭാഷയിലും അക്ഷരതെറ്റുകള്‍ ഒരേ പോലെ ആവര്‍ത്തിയ്ക്കുന്നത്. അതും ഖണ്ഡികയിലോ വാക്യങ്ങളിലോ വരികളിലോ വ്യത്യാസം ഇല്ലാതെ? പരിഭാഷാ സമയത്ത് അക്ഷരതെറ്റുകളും ഒരു പോലെ യാദൃശ്ചികമായി വന്നു ചേര്‍ന്നു എന്നായിരിയ്ക്കുമോ ഇന്നി മുഹമ്മദ് സഗീറിന്റെ വ്യാഖ്യാനം?

ഇത് മുഹമ്മദ് സഗീറിന്റെ പരിഭാഷ.


ഇതു ഖുറാന്‍ മലയാളം ഡോട്കോമിന്റെ പരിഭാഷ.


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ തിരുത്തപ്പെടില്ല. അത് അദ്ദേഹം വീണ്ടും തെളിയിയ്ക്കുന്നു. സഹതപിയ്ക്കുകയല്ലാതെ മറ്റെന്തു ചെയ്യാം.

Sunday, April 19, 2009

കാളപ്പേറെടുക്കുന്ന കേരളാ ചാനലുകള്‍.

വോട്ടെടുപ്പ് നടന്ന ഏപ്രില്‍ പതിനാറാം തീയതി.

രാവിലെ.

ഇമ്മിണിപോന്ന ഭൂമിമലയാളത്തിലെ ഡസന്‍ ചാനലുകളിലും കേരളത്തിലെ വോട്ടിംങ്ങ് ശതമാനം എമ്പതിനു മുകളിലേയ്ക്ക് ഉയരുകയായിരുന്നു. ചാനലുകളുടെ തത്സമയ ലേഖകന്മാര്‍ ഇരുന്നും, കിടന്നും, നെടുങ്ങനെ ഓടിയും, ഉറഞ്ഞു തുള്ളിയും, കുട്ടിക്കരണം മറിഞ്ഞും പോളിങ്ങില്‍ ജനം കാട്ടുന്ന ആവേശം ഒട്ടും ചോരാതെ പ്രേക്ഷകരിലേയ്ക്ക് എത്തിച്ചു കൊണ്ടേയിരുന്നു. മന്ത്രിമാര്‍, സിനിമാ നടന്മാര്‍, അബദ്ധത്തില്‍ എപ്പോഴോ സീരിയലില്‍ മുഖം കാണിച്ചവര്‍ എന്നു വേണ്ട ഒരുത്തര്‍ക്കും തത്സമയക്കാര്‍ സ്വൈരം കൊടുക്കുന്നുണ്ടായിരുന്നില്ല. തിരിച്ചറിയല്‍ കാര്‍ഡ് മറന്നു പോയ മെഗാതാരം സ്ക്രോളായത് ദിനം മുഴുവനുമാണ്. രാവിലെ വോട്ടും കുത്തി അവരവരുടെ തൊഴിലുകളിലേയ്ക്ക് മടങ്ങാന്‍ ക്യൂ നിന്നവരുടെ നീണ്ട നിരകാട്ടി കേരളം ഏറ്റവും ഉയര്‍ന്ന പോളിങ്ങ് ശതമാനത്തിലേയ്ക്ക് നീങ്ങുന്ന ചരിത്ര മുഹൂര്‍ത്തത്തിലേയ്ക്ക് ചാനലുകാര്‍ ചര്‍ച്ചകള്‍ നയിച്ചു.

ചര്‍ച്ചകള്‍ നീണ്ടു. കുത്തനെ ഉയരുന്ന പോളിങ്ങ് ആര്‍ക്ക് തുണയാകും? അവരവരുടെ മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും പിന്തുണച്ചവര്‍ക്കും നേതാക്കന്മാര്‍ വിജയം ഉറപ്പിച്ചു കൊണ്ടേയിരുന്നു. തോല്‍ക്കുന്നവര്‍ ആരുമില്ല. എല്ലാവരും ജയിച്ചു കയറുന്നവര്‍. എല്ലാ ചാനലുകളിലും പോളിങ്ങ് ശതമാനം അടിയ്ക്കടി വന്നു കൊണ്ടിരുന്നു. പക്ഷേ എല്ലാ ശതമാനങ്ങളും പരസ്പര വിരുദ്ധമായിരുന്നു. എവിടുന്നൊക്കെയോ കിട്ടിയ ഒരോ മുറി പേപ്പറുമായി അനൌദ്യോഗിക പോളിങ്ങ് ശതമാനം അനുനിമിഷം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്നവര്‍ ഏതാണ്ട് രണ്ടു മണിയോടെ കളം മാറ്റി തുടങ്ങി.

ഉച്ചയ്ക്ക്.

കേരളത്തില്‍ രാവിലെ കണ്ട ആവേശം ഉച്ചയ്ക്ക് ശേഷം കാണുന്നില്ല. വോട്ടു ചെയ്യാന്‍ നില്‍ക്കുന്നവരുടെ നിര ശുഷ്കിച്ചു തുടങ്ങി. വോട്ടിങ്ങ് കുത്തനെ താഴേയ്ക്ക് പോകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. മിനിറ്റുകള്‍ക്കകം ചാനലായ ചാനലുകളിലൊക്കെ കേരളത്തിലെ പോളിങ്ങ് നാല്‍പ്പതു ശതമാനത്തിനും താഴേയ്ക്ക് പോകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുമായി ചര്‍ച്ച തുടങ്ങി.

കേരള ജനത അനാരോഗ്യകരമായ അരാഷ്ട്രീയ വാദത്തിലേയ്ക്ക് വീണിരിയ്ക്കുന്നു. ജനാധിപത്യത്തിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമായിരിയ്ക്കുന്നു. ആറു ലക്ഷത്തിലധികമുള്ള കന്നി വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടിട്ടില്ല. ഇരുമുന്നണികളിലും കക്ഷിരാഷ്ട്രീയത്തിലുമുള്ള കേരള ജനതയുടെ വിമുഖത ആഗോള ജനാധിപത്യത്തിനു തന്നെ ഭീഷണിയാകുന്നു....

ചര്‍ച്ച മുറുകി തുടങ്ങി.

കേരളത്തിലെ പോളിങ്ങില്‍ വന്ന വന്‍ കുറവ് ആരെ ബാധിയ്ക്കും? ആരും വോട്ട് ചെയ്തില്ലേല്‍ ഏതു കക്ഷി ജയിച്ചു കയറും? കേരളം എന്തു കൊണ്ട് ജനാധിപത്യ വിരുദ്ധ നിലപാടിലേയ്ക്ക് പോകുന്നു? തിരുവനന്തപുരത്ത് മുപ്പത്തി എട്ടു ശതമാനം പേരേ വോട്ടു ചെയ്തിട്ടുള്ളൂ. അതിനാല്‍ ആരു ജയിയ്ക്കും? തോല്‍ക്കാന്‍ ആര്‍ക്കായിരിയ്ക്കും വിധി? ചാനലുകളിലെ ഉണ്ണാക്കന്മാര്‍ അനുനിമിഷം ചോദ്യശരങ്ങളുമായി മുന്നണികളിലേയും രാഷ്ട്രീയ കക്ഷികളിലേയും ഉണ്ണാക്കന്മാരെ ചര്‍ച്ചകളിലേയ്ക്ക് വലിച്ചിഴച്ചു കൊണ്ടിരുന്നു. ചാനലുകള്‍ കെട്ടിതാഴ്ത്തിയ കേരളത്തിലെ പോളിങ്ങ് ശതമാനം കണ്ട് നല്ല ബോധം പോയ പ്രതിപക്ഷ നേതാവ് മുങ്കൂര്‍ ജാമ്യം നേടി. “കേരളത്തില്‍ വ്യാപകമായ കള്ളവോട്ട്....” ദേണ്ടെ കിടക്കുന്നു... ആകപ്പാടെ അമ്മാണി ഇമ്മാണി നാല്‍പ്പത് ശതമാനം വോട്ട്. അതിപ്പോ കള്ളവോട്ടും കൂടിയായാല്‍. പിന്നെ ചര്‍ച്ച ആ വഴിയ്ക്കായി. വോട്ടിങ്ങ് ശതമാനം കുറയുകയും കള്ളവോട്ടു വ്യാപകമാവുകയും ചെയ്താല്‍ ആരു ജയിയ്ക്കും?

ചാനല്‍ ചര്‍ച്ചകളില്‍ കേരളീയ പൊതുസമൂഹത്തിന്റെ ജനാധിപത്യ പൌരധര്‍മ്മം തലങ്ങും വിലങ്ങും വ്യഭിചരിയ്ക്കപ്പെട്ടുകൊണ്ടേയിരുന്നു....

സമയം വൈകിട്ട് അഞ്ചു മണി.

പോളിങ്ങ് അവസാനിച്ചിരിയ്ക്കുന്നു. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്തവിധം താഴ്ന്ന പോളിങ്ങ്. കേരളം വോട്ടു ചെയ്യാന്‍ വിമുഖത കാട്ടി. പോളിങ്ങ് അമ്പത് ശതമാനത്തിനു മുകളില്‍ എത്തില്ല. അമ്പതു ശതമാനം കേരളീയരും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. കേരളം അരാഷ്ട്രീയ വാദത്തിലേയ്ക്ക് നീങ്ങി കഴിഞ്ഞിരിയ്ക്കുന്നു!

അഞ്ചു മണി കഴിഞ്ഞതോടെ കേരളം ജനാധിപത്യ വിരുദ്ധമാവുകയായിരുന്നു - ചാനലുകളിലൂ‍ടെ. ഒരൊറ്റ ചാനല്‍ തത്സമയ റിപ്പോര്‍ട്ടിങ്ങില്‍ പോലും പോളിങ്ങ് എഴുപത് ശതമാനം കഴിയുമെന്ന വസ്തുതയുണ്ടായിരുന്നില്ല. മുന്‍ വര്‍ഷത്തെ പോളിങ്ങ് ശതമാനവുമായി താരതമ്യം ചെയ്ത് ഇരുപത് ശതമാനത്തോളം കുറവില്‍ പോളിങ്ങ് അവസാനിയ്ക്കുമെന്ന രീതിയില്‍ ചാനലുകളില്‍ ചര്‍ച്ചകള്‍ കൊഴുത്തു. ചോദ്യം ചോദിയ്ക്കുന്ന ഉണ്ണാക്കന്മാരും ഉത്തരം പറയുന്ന ഉണ്ണാക്കന്മാരും നിജസ്ഥിതി മനസ്സിലാക്കാന്‍ ശ്രമിയ്ക്കകയോ ഏറ്റവും കുറഞ്ഞത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവസാന പോളിങ്ങ് കണക്കുകള്‍ വരുന്നതു വരെ ഒന്നു സമാധാനിയ്ക്കാന്‍ നിര്‍ദ്ദേശിയ്ക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല.

ആറുമണിയ്ക്കുള്ള ബുള്ളറ്റിനുകളിലും പോളിങ്ങ് താഴെ പോകാനുള്ള കാര്യകാരണങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു തത്സമയക്കാര്‍. ഒരോ കക്ഷി നേതാക്കളും പോളിങ്ങ് താഴെ പോയതിനു എതിര്‍ കക്ഷികളേയും മുന്നണികളേയും കുറ്റം പറഞ്ഞ് കൊണ്ടേയിരുന്നു. എന്നിട്ടും ഒരുത്തനും അപ്പോഴും മനസ്സിലാക്കിയിരുന്നില്ല എഴുപത് ശതമാനം മലയാളികളും പോളിങ്ങ് ബൂത്തില്‍ എത്തിയിരുന്നു എന്ന്.

പതിനാറാം തീയതി അര്‍ദ്ധരാത്രി.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോളിങ്ങ് കണക്കുകള്‍ പുറത്തു വന്നു.
കേരളത്തിന്റെ മുക്കാല്‍ ഭാഗം ജനങ്ങളും വോട്ടു ചെയ്തിരിയ്ക്കുന്നു! ജനാധിപത്യത്തിന്റെ മഹത്വം മലയാളിയെ വിഡ്ഡിപ്പെട്ടിയുടെ പ്രതിനിധികള്‍ പഠിപ്പിയ്ക്കേണ്ടതില്ലാ എന്ന മുഖവുരയോടെ! തത്സമയ വാര്‍ത്താ വിതരണക്കാരുടെ മുഖത്ത് ആട്ടും പോലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോളിങ്ങ് ശതമാനം പുറത്ത് വന്നത്. എഴുപത്തി മൂന്നര ശതമാനം കേരള ജനതയും വോട്ടു ചെയ്തിരിയ്ക്കുന്നു.

ഉളിപ്പേതുമില്ലാതെ അതും ചാനലുകളില്‍ സ്ക്രോളായി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പോളിങ്ങ് കൂടുതല്‍! കേരളം ആവേശത്തോടെ വോട്ടെടുപ്പില്‍ പങ്കെടുത്തു! ചാനലുകളില്‍ വീണ്ടും ചര്‍ച്ച. ശതമാനം കൂടിയതിനാല്‍ ആരു ജയിയ്ക്കും. മിനിറ്റുകള്‍ക്ക് മുന്നേ തൂറിയതെല്ലാം കൂടി ചാനലുകള്‍ വാരി വലിച്ചു വിഴുങ്ങി പുതിയ ചര്‍ച്ച തുടങ്ങി. അപ്പോഴും നേതാക്കന്മാര്‍ ചാനലുകളിലെ ഉണ്ണാക്കന്മാര്‍ ചോദിയ്ക്കുന്ന വിഡ്ഡിത്തരങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു. നിമിഷങ്ങള്‍ക്ക് മുന്നേ പറഞ്ഞതിനു വിപരീതമായി. കഷ്ടം... തത്സമയ സം‌പ്രക്ഷേപണത്തിനു മറ്റെന്തെങ്കിലും പേരു കണ്ടുപിടിയ്ക്കേണ്ടിയിരിയ്ക്കുന്നു.

തിരഞ്ഞെടുപ്പിലെ പോളിങ്ങ് ശതമാനം മിനിറ്റു വെച്ച് തത്സമയമാക്കാന്‍ ആരും ആരേയും ചുമതലപ്പെടുത്തിയിരുന്നില്ല. തിരഞ്ഞെടുപ്പ് അഞ്ചുമണിയ്ക്ക് കഴിയും. അതിനു ശേഷം ഒരു മൂന്ന് മണിയ്ക്കൂറിനുള്ളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൃത്യമായ കണക്ക് വരും. അതുവരെ ക്ഷമിയ്ക്കാനുള്ള സാമാന്യ മര്യാദ പാലിയ്ക്കാന്‍ കേരളത്തിലെ ഒരു ചാനലിനും കഴിഞ്ഞില്ല. മണിയ്ക്കൂറുകളോളം ഇല്ലാത്ത കാര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു തലങ്ങും വിലങ്ങും. വോട്ടിങ്ങ് ശതമാനം അറുപതിലും എഴുപതിലും എത്തിക്കഴിഞ്ഞപ്പോഴും ചാനലുകളില്‍ അമ്പതു ശതമാനത്തിന്റെ തര്‍ക്കവിതര്‍ക്കങ്ങള്‍ നടക്കുകയായിരുന്നു. ആര്‍ക്കായിരുന്നു ഇത്ര തിരക്ക്. കേരളീയ പൊതു സമൂഹത്തെ മണിക്കൂറുകളോളം ജനാധിപത്യ വിരുദ്ധരാക്കിയ ഒരൊറ്റ ചാനലും പറ്റിയ കൊടിയ തെറ്റിനു ക്ഷമചോദിച്ചും കണ്ടില്ല.

അക്ഷരാര്‍ത്ഥത്തില്‍ കാളപ്പേറിനു കയറെടുക്കന്ന മാധ്യമ സംസ്കാരമാണ് മലയാള ചാനലുകളെയൊക്കെയും ഇന്നു ഭരിയ്ക്കുന്നത്. എങ്ങിനേയും വാര്‍ത്തകള്‍ പടച്ചെടുക്കുക. എന്നിട്ട് അതിന്മേല്‍ നിരര്‍ത്ഥകമായ ചര്‍ച്ചകള്‍ നടത്തുക. നിരര്‍ത്ഥകമെന്നു തിരിച്ചറിഞ്ഞിട്ടും ആ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ കോട്ടും തുന്നി കുറേ ഉണ്ണാക്കന്മാര്‍ വേറേയും. ആ നിരര്‍ത്ഥക ചര്‍ച്ചകള്‍ ഒന്നും വിടാതെ കണ്ട് കഴുത കരഞ്ഞ് തീര്‍ക്കുന്നതുപോലെ ബ്ലോഗെഴുതി അരിശം തീര്‍ക്കുന്ന എന്നേ പോലെയുള്ള കുറേ ഉണ്ണാക്കന്മാര്‍ ഇതാ ഇവിടേയും....

-----------------------------------------------
പ്രിയ വായാനക്കാരാ,
താങ്കള്‍ ഈ കുറിപ്പിനെ എങ്ങിനെ വിലയിരുത്തി?
താഴെ കാണുന്ന റേറ്റിങ്ങില്‍ ഒന്നമര്‍ത്തുന്നതിലൂടെ ഈ കുറിപ്പ് എങ്ങിനെ വായിയ്ക്കപ്പെട്ടു എന്നു ലേഖകനു സ്വയം വിലയിരുത്തുവാന്‍ ഒരവസരമാണ് താങ്കള്‍ നല്‍കുന്നത്. ഒരു നിമിഷം ചിലവഴിയ്ക്കുമല്ലോ?
നന്ദി..

Tuesday, April 14, 2009

ആ മഴനാളില്‍...

(ബ്ലോഗിങ്ങിന്റെ ആദ്യദിനങ്ങളില്‍ എഴുതിയിട്ട ഒരു ഓര്‍മ്മ കുറിപ്പ്. കൊച്ചിയിലെ ജീവിതം വീണ്ടും ഓര്‍ക്കാന്‍ ഇടയായതിന്റെ ഓര്‍മ്മയ്ക്കായി പുനര്‍ പ്രസിദ്ധീകരിയ്ക്കുന്നു. നേരത്തേ വായിച്ചിട്ടുള്ളവരോട് ക്ഷമാപണം.)

കൊച്ചിയിലാണ്-
കുറച്ചും കൂടി കൃത്യമാക്കിയാല്‍ തമ്മനത്ത്.
ഞാനും ജയകുമാറും മാത്രമേ ആ വീട്ടില്‍ താമസമുള്ളൂ. അടച്ചു പൂട്ടുള്ള വീടാണ്. പക്ഷേ ഭാര്‍ഗ്ഗവീനിലയമല്ല. എങ്കിലും താരതമ്യേന പഴക്കമുള്ള പഴമയുടെ ചൂര് നിറഞ്ഞ് നില്‍ക്കുന്ന വീടാണ്.
താമസം തുടങ്ങിയിട്ട് ഇന്ന് മൂന്നാം നാള്‍.
പുറത്ത് കോരിച്ചൊരിയുന്ന മഴ. ഏകദേശം പത്ത് മണിയോടെ പതിവുള്ള ചാറ്റിങ്ങുമെല്ലാം കഴിഞ്ഞു ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു.ചന്നം പിന്നം പെയ്യുന്ന മഴയുടെ താരാട്ടില്‍ സുഖ നിദ്രയിലേക്ക്...
എന്റെ പുതപ്പ് പെട്ടെന്ന് ആരോ വലിച്ച് മാറ്റിയതു പോലെ...ഞെട്ടിയുണര്‍ന്നു...ശരിയാണ്..പുതപ്പ് അങ്ങ് മുറിയുടെ മൂലയില്‍....
ജയകുമാര്‍ നല്ല ഉറക്കത്തില്‍ തന്നെ...പിന്നെയും സംശയം..അവന്‍ ഉറങ്ങുകയാണോ...അതോ ഉറക്കം നടിക്കുകയാണോ...
‘ജയാ..’
അവനൊന്ന് തിരിഞ്ഞു കിടന്നു. അത്ര തന്നെ. ക്ലോക്കില്‍ ഒരു മണി കഴിഞ്ഞിരിക്കുന്നു. ഒരു ചെറുഭയം അരിച്ചു കയറിയെങ്കിലും വെള്ളം കുടിച്ചു വീണ്ടും കിടന്നു. എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല...
ഒരു അലര്‍ച്ച...
ഞെട്ടി പിടഞ്ഞ് ലൈറ്റിടുമ്പോള്‍..‍..കറണ്ടുമില്ല.
എന്തൊക്കെയോ തട്ടിമറിച്ചിടുന്ന ശബ്ദം. ഇടക്ക് ജയകുമാറിന്റെ അലറി കരച്ചിലും. വല്ലവിധേനയും മെഴുകുതിരി തപ്പിപ്പിടിച്ച് വെളിച്ചം പരന്നപ്പോള്‍ കണ്ട കാഴ്ച...
മുതുക് ഭാഗത്ത് നിന്ന് രക്തം ഒലിപ്പിച്ച് ഭ്രാന്തമായി നില്‍ക്കുന്ന ജയകുമാര്‍...ഷര്‍ട്ട് തലങ്ങും വിലങ്ങും വലിച്ച് കീറിയിട്ടുണ്ട്...പുതപ്പും പിച്ചിപറിച്ചിട്ടിരിക്കുന്നു.
“എന്താ പറ്റിയേ ജയാ...” ഭയപ്പാടോടെ ഞാന്‍ വിളിച്ചു ചോദിച്ചു.
അവന് നാക്കു വഴങ്ങുന്നില്ല. കയ്യിനും പുറത്തിനുമെല്ലാം ശവത്തിന്റെ തണുപ്പ്...
ഒരു വിധത്തില്‍ അവനെ ഓര്‍മ്മയിലേക്ക് തിരിച്ചു കൊണ്ടു വന്നപ്പോള്‍-
“എന്നെ ആരോ മാന്തി പറിച്ചു..” അവന്റെ വിറയാര്‍ന്ന ശബ്ദം.
അത് മാത്രമേ അന്നും ഇന്നും ഞങ്ങള്‍ക്കറിയുള്ളു.
എന്റെ പുതപ്പ് പറന്ന് റൂമിന്റെ മൂലയിലേക്ക് പോയതും ഞാന്‍ അവനെ ഹൊസ്പിറ്റലില്‍ കൊണ്ടു പോയിട്ട് വരുമ്പോള്‍ പറഞ്ഞു.
അത് ആ വീട്ടിലെ ഞങ്ങളുടെ അവസാന ദിവസമായിരുന്നു.
പ്രിയരേ...ഞങ്ങള്‍ രണ്ടു പേരും മാത്രം താമസിച്ചിരുന്ന ആ വീട്ടില്‍ ആ മഴനാളില്‍ എന്താണ് സംഭവിച്ചത്?
------------------------------------------------------------------
(ആദ്യകാല പോസ്റ്റുകള്‍ തിരികേ പോയി വായിയ്ക്കുക നനുനനുത്ത സുഖമുള്ള ഒരനുഭവമാണ്. ഒരു പോസ്റ്റ് എഴുതിയിട്ട് കമന്റുകള്‍ വരുന്നതും കാത്തിരുന്ന ഒരു കാലം. ഈ പോസ്റ്റ് എഴുതാന്‍ അന്ന് എത്രയോ മണിയ്ക്കൂര്‍ എടുത്തിട്ടുണ്ടാകും. വിരലുകള്‍ക്ക് വഴങ്ങാത്ത കീമാനും അക്ഷരത്തെറ്റും എല്ലാം കൂടി ഈ പോസ്റ്റു പോലും നൊസ്റ്റാള്‍ജിക് ആണ്. രണ്ടായിരത്തി ആറ് ആഗസ്റ്റ് പതിനാറിന് ബ്ലോഗിങ്ങ് തുടങ്ങിയ എന്റെ ആദ്യ ബ്ലോഗ് പോസ്റ്റായിരുന്നു ആ മഴനാളില്‍. ആദ്യ ബ്ലോഗ് പോസ്റ്റിനു കമന്റുകളുമായി വന്നവരില്‍ ശ്രീജിത്തും വക്കാരിയും സഞ്ചാരിയും മുല്ലപ്പൂവും ഒക്കെ ബ്ലോഗില്‍ നിന്നേ മറഞ്ഞു. വിശ്വാപ്രഭയും അരവിന്ദും ഇക്കാസും കമന്റുകളിലേയ്ക്ക് മാത്രമായി ഒതുങ്ങി കൂടി. വക്കാരിയുടെ നെടുനെടുങ്കന്‍ കമന്റുകളും പിന്മൊഴിയും ബൂലോഗ ക്ലബ്ബും തമ്മില്‍ തല്ലും മാപ്പിരക്കലും ഓഫു യൂണിയനും ഒക്കെയായ ഒരു കാലം....ഇന്നലെകള്‍ ഇല്ലാതെ ഇന്നുകള്‍ ഉണ്ടാകുന്നില്ല. ഓര്‍മ്മകള്‍ ഉണ്ടായിരിയ്ക്കുന്നതാണ് ഓര്‍ക്കാന്‍ ഒന്നുമില്ലാതിരിയ്ക്കുന്നതിലും സുഖം.)