Friday, August 25, 2017

ബിറ്റ് കോയിൻ - ഒരു ആമുഖം

ബിറ്റ്‌കോയിന്റെ സാങ്കേതിക വശം ചർച്ച ചെയ്യപ്പെടുന്ന ഒരു പോസ്റ്റ് അല്ല ഇത്. പണവിപണിയിലെ ബിറ്റ്കോയിന്റെ സാന്നിദ്ധ്യവും വളർച്ചയും മനസിലാക്കാൻ ഉള്ള ഒരു ശ്രമം. അത്രമാത്രം കണ്ടാൽ മതി.

ബിറ്റ്‌കോയിന്റെ ഉത്ഭവം രണ്ടായിരത്തി എട്ടിൽ ആയിരുന്നു എങ്കിലും വിപണിയിൽ വ്യാപാരം നടന്നത് 2010 ഏപ്രിൽ മാസം ഇരുപത്തി അഞ്ചാം തീയതി ആണ്. ആദ്യത്തെ ഒരു ബിറ്റ്കോയിന്റെ ഓഫർ പ്രൈസ് മൂന്നു സെന്റ് ആയിരുന്നു. എന്നാൽ അതേ വർഷം മെയിൽ വില 10 സെന്റ് ആയി ഉയർന്നു. രണ്ടായിരത്തി പതിനൊന്നു ഫെബ്രുവരിയിൽ വില ഒരു ബിറ്റ്കോയിന് ഒരു ഡോളർ നിലവാരത്തിൽ എത്തി. ഏഴു മാസം കൊണ്ട് ഏകദേശം 1000 മടങ്ങു് വളർച്ച.

അധികം ആരാലും ശ്രദ്ധിക്കപ്പെടാതെ ബിറ്റ്കോയിൻ വിപണിയിൽ നിലയുറപ്പിക്കുന്നതാണ് പിന്നെ കാണുന്നത്. രണ്ടായിരത്തി പതിനൊന്നു മുതൽ രണ്ടായിരത്തി പതിനേഴ് ഈ പോസ്റ്റ് എഴുതുന്നത് വരെ ബിറ്റ്കോയിന്റെ കയറ്റിറക്കങ്ങൾ ഒരു തരത്തിലും നിർവചിക്കാൻ കഴിയാത്ത തരത്തിൽ ആയിരുന്നു.

രണ്ടായിരത്തി പതിനൊന്നു ഫെബ്രുവരിയിൽ ഒരു ഡോളർ എന്ന ഏറ്റവും പ്രധാനപ്പെട്ട മൈൽസ്റ്റോൺ കടന്നതിനു ശേഷം രണ്ടായിരത്തി പതിമൂന്ന് ഏപ്രിൽ വരെ മുന്നോട്ടുള്ള പ്രയാണത്തിൽ ആയിരുന്നു ബിറ്റ്കോയിൻ. എല്ലാ വ്യാപാര ദിവസങ്ങളിലും ഏകദേശം നാല് ശതമാനം വളർച്ച. രണ്ടായിരത്തി പന്ത്രണ്ട് ജനുവരിയിൽ ഒരു ബിറ്റ്കോയിന് 100 ഡോളർ എന്ന അടുത്ത മൈൽസ്റ്റോൺ താണ്ടി. രണ്ടായിരത്തി പതിമൂന്നു ഏപ്രിൽ ആ കാലഘട്ടത്തിലെ ഏറ്റവും ഉയർന്ന വിലയായ 266 ഡോളറിൽ എത്തിയതിനു ശേഷം ആണ് അതുവരെ ഉണ്ടായിരുന്ന ഒരേ ദിശയിൽ ഉള്ള വളർച്ചക്ക് തിരുത്തൽ വന്നത്.

രണ്ടായിരത്തി പതിമൂന്ന് മെയിൽ വില 130 ഡോളറിലേക്ക് വീണു. അതേ വർഷം ജൂണിൽ വില നൂറു ഡോളറിലും താഴേ പോയി. എഴുപത് ഡോളറിൽ വ്യാപാരം നടന്നു. ഈ തിരുത്തലിനു ശേഷം വീണ്ടും ബിറ്റ്കോയിൻ അതിന്റെ ജൈത്രയാത്ര തുടർന്നു. രണ്ടായിരത്തി പതിമൂന്നു ഡിസംബർ ആയപ്പോഴേക്കും വില വീണ്ടും മുകളിലേക്ക് കയറി ഒരു ബിറ്റ്കോയിന്റെ വില ആയിരം ഡോളർ എന്ന നിലയിൽ എത്തി. രണ്ടായിരത്തി പതിമൂന്ന് ഡിസംബർ മുതൽ വീണ്ടും വൻ ഉയർച്ച താഴ്ചകൾ ഉണ്ടായി.

രണ്ടായിരത്തി പതിനാല് മാർച്ചിൽ ആണ് ബിറ്റ്കോയിൻ ഏറ്റവും വല്യ തകർച്ചയെ നേരിട്ടത്. ചൈന ബിറ്റ്കോയിൻ ഇടപാടുകൾ നിരോധിച്ചു എന്ന വ്യാജ വാർത്ത പരന്നതിനെ തുടർന്ന് വില മുന്നൂറു ഡോളറിലേക്ക് വീണു. മെയ് മാസത്തോടെ വീണ്ടും ബിറ്റ്കോയിൻ സ്ഥിരത ആർജിച്ച് തുടങ്ങി.

രണ്ടായിരത്തി പതിനാല് അവസാന മാസങ്ങളിലും രണ്ടായിരത്തി പതിനഞ്ച് ആദ്യ മാസങ്ങളിലും ബിറ്റ്കോയിൻ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കാലം ആണ്. ബിറ്റ്കോയിൻ വെറും ബബിൾ ആണ് എന്നും എപ്പോൾ വേണം എങ്കിലും വിപണിയിൽ നിന്നും നീക്കം ചെയ്യപ്പെടാം എന്നും വിലയില്ലാത്ത നാണ്യം ആയി മാറാം എന്നും ഉള്ള വിലയിരുത്തലുകൾ വിപണിയിൽ വന്നു. ഫലം ഒരു ബിറ്റ്കോയിന്റെ വില ഇരുനൂറു ഡോളറിലേക്ക് വീഴുക എന്നതായിരുന്നു. ഈ അനിശ്ചിതാവസ്ഥ രണ്ടായിരത്തി പതിനഞ്ച് അവസാന മാസങ്ങൾ വരെ തുടർന്നു.

രണ്ടായിരത്തി പതിനാറിൽ ആണ് വീണ്ടും ബിറ്റ്കോയിൻ സ്ഥിരത കൈവരിക്കുന്നത്. ജൂലൈ ആഗസ്ത് മാസങ്ങളിൽ അറുനൂറു ഡോളറിൽ ബിറ്റ് കോയിൻ നിലയുറപ്പിച്ചു. രണ്ടായിരത്തി പതിനാറ് നവംബറിൽ ചൈനയുടെ കറൻസിയുടെ മൂല്യത്തിൽ കുറവ് വരുത്തിയത് ബിറ്റ്കോയിന്റെ വളർച്ചക്ക് ഇന്ധനം ഏകി. വീണ്ടും ആയിരം ഡോളറിലേക്ക് ഉള്ള കുതിപ്പായിരുന്നു ഫലം.

പിന്നെ രണ്ടായിരത്തി പതിനേഴ്. നമ്മുടെ മുന്നിൽ ഉണ്ട്. രണ്ടായിരത്തി പതിനേഴ് ജനുവരിയിലെ വിപണി വില ആയിരം ഡോളറിനു അടുത്ത്. ഇന്നത്തെ വില (25-08-2017) ഒരു ബിറ്റ് കോയിൻ വേണം എങ്കിൽ 4,270 ഡോളർ കൊടുക്കണം.

ബിറ്റ്കോയിന്റെ ഈ കയറ്റിറക്കങ്ങളിൽ വ്യാപാരം നടത്തി കൈപൊള്ളിയവർ ആണ് നേട്ടം ഉണ്ടാക്കിയതിലും കൂടുതൽ. അത് വിപണിയുടെ ശാസ്ത്രം അങ്ങിനെ തന്നെ ആണല്ലോ. വിപണിയിൽ നേട്ടം ഉണ്ടാക്കുന്നവർ ഇപ്പോഴും എപ്പോഴും കുറവ് തന്നെ ആയിരിക്കും - അത് പണ വിപണി ആണെങ്കിലും മൂലധന വിപണി ആണെങ്കിലും അങ്ങിനെ തന്നെ.

നഷ്ടങ്ങൾ ഉണ്ടായവർ ധാരാളം. എന്നാൽ മറ്റൊരു തരത്തിൽ വിശകലനം ചെയ്താലോ? രണ്ടായിരത്തി പത്ത് ഏപ്രിൽ മാസം ആയിരം ഡോളർ കൊടുത്താൽ കിട്ടും ആയിരുന്ന ബിറ്റ്കോയിന്റെ എണ്ണം ഏകദേശം 10,000 ആണ്. ആയിരം ഡോളർ രണ്ടായിരത്തി പത്ത് ഏപ്രിൽ മാസം ദീർഘ കാലാടിസ്ഥാനത്തിൽ നിക്ഷേപിച്ച ഒരുവന്റെ നിക്ഷേപത്തിന്റെ ഇപ്പോഴത്തെ ഏകദേശ മൂല്യം 43 ദശലക്ഷം ഡോളർ ആണ്. അതായത് രണ്ടായിരത്തി പത്തിൽ പതിനായിരം ഡോളർ അഥവാ ഏകദേശം ആറു ലക്ഷം രൂപ നിക്ഷേപിച്ച ഒരു നിക്ഷേപകന്റെ മൂലധനം ഇപ്പോൾ ഇരുനൂറ്റി മുപ്പത് കോടി രൂപ ആയി വളരും ആയിരുന്നു എന്ന് ചുരുക്കം. ഏഴു വര്ഷം കൊണ്ട് ഇങ്ങിനെ ഒരു മൂലധന വളർച്ച അസംഭവ്യം എന്നു വേണം എങ്കിൽ പറയാം. പക്ഷെ ബിറ്റ്കോയിന്റെ വളർച്ചയുടെ നാൾവഴിയും തോതും ആ അസംഭാവ്യത്തെ സാധൂകരിക്കുന്നു എന്നതാണ് വസ്തുത.

ബിറ്റ്കോയിന്റെ പ്രചുരപ്രചാരം അതേ സ്വഭാവത്തിൽ ഉള്ള നിരവധി നാണയങ്ങളുടെ ഉത്ഭവത്തിനും പ്രചാരത്തിനും കാരണം ആയിട്ടുണ്ട്. ആ നാണയങ്ങളുടെ വിപണി ഇടപെടലുകളെ കുറിച്ച് മറ്റൊരു തലത്തിൽ നമുക്ക് ചർച്ച ചെയ്യാം. 

പിച്ച ചട്ടിയിൽ കയ്യിട്ടു വാരുന്നവർ.

പിച്ച ചട്ടിയിൽ കൈയിട്ടു വാരുക എന്ന കൊടും ക്രൂരത ഇന്ന് ഏറ്റവും കൃത്യം ആയി കാണുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിലപാടുകളിൽ ആണ്. അതിനു ചൂട്ടു പിടിച്ചു കൊടുക്കുന്നതോ കേന്ദ്ര സർക്കാരും. ഒരു ബാങ്ക് അക്കൗണ്ട് ഇല്ലാതെ ഭാരതത്തിലെ ഒരു ദരിദ്ര പ്രജക്കും ഇന്ന് ജീവിക്കാൻ കഴിയില്ല. ബുദ്ധിക്ക് മണ്ഡരി ബാധിച്ച ഒരു ഭരണ കൂടത്തിന്റെ തലച്ചോറിൽ വിരിഞ്ഞ പണരഹിത ഇക്കോണമി എന്ന ഉഡായിപ്പിൽ ബാങ്ക് അക്കൗണ്ട് ജീവ വായു പോലെ പ്രധാന പെട്ട ഒരു ഘടകം ആയി മാറി. ഫലമോ ഉണ്ണാനുടുക്കാനില്ലേലും ബാങ്ക് അക്കൗണ്ട് നിർബന്ധം എന്ന നില വന്നു. ഗ്യാസിന്റെ സബ്‌സിഡി, സ്കോളർഷിപ് എന്ന് വേണ്ട സർവ കാര്യങ്ങൾക്കും ബാങ്ക് അക്കൗണ്ട് അത്യാവശ്യം ആവുകയും ചെയ്തു.

രാജ്യത്തെ ഏറ്റവും വല്യ പൊതുമേഖല ബാങ്ക് അങ്ങിനെ ദരിദ്ര ഭാരതീയരുടെ അക്കൗണ്ട് കൊണ്ട് നിറഞ്ഞു. മിനിമം ബാലൻസ് ഇല്ലാ എങ്കിൽ പിഴ ഈടാക്കും എന്ന നില വന്നു. അന്നന്നത്തെ അഷ്ടിക്ക് വകയില്ലാത്തവൻ ബാങ്കിൽ നിർബന്ധിത നിക്ഷേപം നടത്തണം എന്ന്.!

പിഴയുടെ പെരുമഴക്കാലം ബാങ്കുകൾ ആഘോഷിച്ചു തുടങ്ങി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രം കഴിഞ്ഞ മൂന്നു മാസം പിരിച്ചെടുത്ത പിഴ 235 കോടി രൂപ.!!!

പിരിച്ചെടുത്തത് കോർപ്പറേറ്റുകളുടെ പക്കൽ നിന്നും അല്ല. തുശ്ചമായ മിനിമം ബാലൻസ് പോലും ബാങ്കിൽ സൂക്ഷിക്കാൻ കഴിയാത്ത ദരിദ്ര ഭാരതീയന്റെ പിച്ച ചട്ടിയിൽ നിന്നും.

മിനിമം ബാലൻസ് സൂക്ഷിക്കാൻ പോലും നിവർത്തിയില്ലാത്തവനെ ചൂഷണം ചെയ്തിട്ട് അതിൽ നിന്നും ശമ്പളം വാങ്ങുന്നവൻ പോലും ഗതി പിടിക്കില്ല. ഒരു ഗതിയും പരഗതിയും ഇല്ലാത്ത സാധുക്കളെ ബാങ്ക് അക്കൗണ്ട് എന്ന കെണിയിൽ പെടുത്തി ഉണ്ടാക്കുന്ന ലാഭത്തിന്റെ ഒരു ഭാഗം സർക്കാരിലേക്കും പോകുന്നുണ്ട്. സർക്കാർ സ്‌പോൺസേർഡ് ചൂഷണം തന്നെയാണ് ഈ ദ്രോഹവും.

ഉടുതുണിക്ക് മറുതുണിയില്ലാത്ത, ഒരു നേരത്തെ അന്നം പോലും അന്യമായ ഒരു സമൂഹത്തിന്റെ ശാപം ഭരണ കൂടമേ നിങ്ങളെ വിട്ടൊഴിയില്ല. രാജ്യദ്രോഹികളുടെ ഭരണം ജനദ്രോഹം ആകുന്നതിൽ അത്ഭുതപ്പെടാനും ഇല്ല.
  

ഉഡായിപ്പുകളുടെ ആശാന്മാർ ഭരണം കയ്യാളുമ്പോൾ പിച്ച ചട്ടികൾ പോലും കൊള്ളയടിക്കപ്പെടുന്നു.

Wednesday, August 23, 2017

പാണക്കാട് തറവാട്ടിലെ ആർഭാട വിവാഹം.

പൊതു പ്രവർത്തകർ സമൂഹത്തിനു നല്ല സന്ദേശങ്ങൾ നൽകാൻ ശ്രമിക്കണം. പാണക്കാട് തറവാടിനെ ഒരു സമൂഹം സ്വന്തം തറവാട് ആയിട്ടാണ് കാണുന്നത്. അവരുടെ പ്രവർത്തനങ്ങൾക്കും സന്ദേശങ്ങൾക്കും വൻ സ്വീകാര്യത ഉണ്ട്. ജനനം മുതൽ മരണം വരെ എല്ലാത്തിനും പാണക്കാട് തങ്ങൾമാരുടെ സാനിധ്യവും അനുഗ്രവും പ്രതീക്ഷിക്കുന്ന ശുദ്ധഗതിക്കാരായ ഒരു വിഭാഗം ആണ് ആ തറവാടിന്റെ ആത്മവിശ്വാസവും, പെരുമയും.
.
ഒരു തരി പൊന്നു പോലും ഇല്ലാതെ തന്നെ വിവാഹ വേഷത്തിൽ ആ കുഞ്ഞു സുന്ദരി കുട്ടിയാണ്. ഇരുനൂറ്റി ഒന്ന് പവൻ അണിഞ്ഞാലേ ആ കുഞ്ഞു വധു എന്ന നിലയ്ക്ക് പൂർണതയിൽ എത്തുള്ളു എന്ന് നിശ്ചയിച്ചത് ആരായാലും ഒരു വിവാഹം കൊണ്ട് ഒരു സമൂഹത്തിനു നൽകാവുന്ന നല്ലൊരു സന്ദേശത്തിനുള്ള അവസരം ആണ് അവർ നശിപ്പിച്ച് കളഞ്ഞത്. സമൂഹത്തിന്റെ ശ്രദ്ധ പതിയുന്നവർ കുറച്ച് കൂടി വക തിരിവോടെ പെരുമാറിയെങ്കിൽ എന്ന് ആഗ്രഹിക്കുന്നത് തെറ്റല്ലല്ലോ?
.
സമൂഹത്തിനു നൽകേണ്ട ഭൗതിക സഹായങ്ങളും ദാനധർമ്മങ്ങളും ഒക്കെ വേണ്ട പോലെ ചെയ്യുന്ന ഒരു കുടുംബം ആണ് പിന്നെ എന്തിനാ അവരുടെ ആർഭാടത്തിൽ താങ്കൾ ഉൽകണ്ഠ പെടുന്നത് എന്ന ചോദ്യത്തിന് ജീവിതം ആർഭാടം ആയിക്കൊള്ളട്ടെ പക്ഷേ ആർഭാട വിവാഹങ്ങൾക്ക് എതിരേ ബോധവൽക്കരണം നടക്കുന്ന അല്ലെങ്കിൽ നടക്കേണ്ട ഒരു കാലഘട്ടത്തിൽ ഏവരും ശ്രദ്ധിക്കുന്ന ഒരു കുടുംബത്തിലെ വിവാഹം ലളിതം ആയി നടത്തി സമൂഹത്തിനു മാതൃക ആക്കാം ആയിരുന്നു എന്ന് നേരെയുള്ള മറുപടി.
.
പണ്ടൊരു കമ്യൂണിസ്റ്റു കാരി എം.എൽ.എ യുടെ മകളുടെ വിവാഹത്തിലെ സ്വർണാഭരണ ധാരാളിത്തം കണ്ടപ്പോൾ ഇല്ലാത്ത ചൊരുക്ക് താങ്കൾക്ക് ഇപ്പോൾ എവിടുന്ന് വന്നു എന്ന ചോദ്യത്തിന് അന്നും എം.എൽ.എ മാഡത്തിനെ എഫ്.ബി.പോസ്റ്റ് ഇറക്കി ഉപദേശിച്ചിരുന്നു എന്ന് താഴ്മയായി അറിയിക്കുന്നു.
.
ആർഭാട വിവാഹത്തെ നഖശിഖാന്തം എതിർക്കുന്നു എന്ന പേരിൽ ആ കുഞ്ഞുങ്ങളുടെ ഫോട്ടോ ഇട്ടു അവരെ അപമാനിക്കുന്ന തരത്തിൽ ആര്മാദിക്കുന്നവർ എന്ത് സന്ദേശം ആണ് സമൂഹത്തിനു നൽകുന്നത്. അവരുടെ ലക്‌ഷ്യം ആർഭാട വിവാഹത്തിന് എതിരെ ഉള്ള പ്രചാരണം അല്ല. രാഷ്ട്രീയ എതിർപ്പുള്ള ഒരു കുടുംബത്തെ താറടിക്കാൻ കിട്ടുന്ന ഒരു അവസരത്തെ നന്നായി ഉപയോഗപ്പെടുത്തുക എന്നതാണ്. രാഷ്ട്രീയ എതിരാളികൾക്ക് അങ്ങിനെ ഒരു ആയുധം കൊടുക്കാതിരിക്കാൻ എങ്കിലും ആ ചെറുമകളുടെ വിവാഹം നാടിനു മാതൃക ആകുന്ന രീതിയിൽ നടത്താൻ ആ തറവാടിന് കഴിയണം ആയിരുന്നു.
.
പാണക്കാട് തറവാട് ഒരു കുടുംബം മാത്രം അല്ല. ഒരു പ്രസ്ഥാനം തന്നെയാണ്. അത് അറിയേണ്ടവർ അറിയാതിരുന്നാൽ എന്ത് ചെയ്യാൻ?


Tuesday, August 22, 2017

കേരളം കണ്ട സണ്ണിലിയോൺ.

രഞ്ജിത് കൗർ വോറ അഥവാ സണ്ണി ലിയോൺ.

അവർ തിരഞ്ഞെടുത്ത അവരുടെ പ്രൊഫഷനിൽ വിജയം നേടിയ ആളാണ്. വാണിജ്യ മൂല്യം ഉള്ള താരം. ആ താരമൂല്യം ആണ് ബോളിവുഡിൽ അവർ കാസ്റ്റ് ചെയ്യപ്പെടാനും കാരണം. നായിക ആയി വന്ന എല്ലാ സിനിമകളും സൂപ്പർ ഹിറ്റുകൾ ആയതും അവരുടെ താര മൂല്യം കൊണ്ടാണ്.

പോൺ ഇൻഡസ്ട്രി ലോകത്ത് നിരോധിക്കപ്പെട്ടിട്ടുള്ള ഒരു സംഗതി അല്ല. മറ്റേതൊരു പെർഫോമിംഗ് ആർട്ടിലും ഉള്ളത് പോലെ കടുത്ത മത്സരം ഉള്ള മേഖല ആണ് പോൺ മൂവീ വ്യവസായവും. ആ വ്യവസായത്തിൽ പിടിച്ചു നിൽക്കാൻ ഒരു പെർഫോമർക്ക് കഴിയുന്നത് അവരുടെ കഴിവും ആകാര വടിവും കൊണ്ട് തന്നെയാണ്. ആദ്യ പോൺ മൂവീയിൽ അഭിനയിച്ച കാലം മുതൽ ഏകദേശം ഒന്നര പതിറ്റാണ്ടോളം അവർക്ക് ആ മേഖലയിൽ പിടിച്ച് നിൽക്കാൻ കഴിഞ്ഞത് അവരുടെ കഴിവും ഭാഗ്യവും കൊണ്ടാണ്.

ശരീരം അവനവന്റെ സ്വാതന്ത്ര്യം ആണ്. അത് തുറന്ന് കാണിക്കാൻ താല്പര്യം ഉള്ളവർ തെരുവിൽ തുണിയില്ലാതെ നടന്ന് പൊതുശല്ല്യം ആകാത്തിടത്തോളം അവർ ആരും തന്നെ അനഭിമതർ ആകുന്നില്ല. ഓരോ പോൺ മൂവിയും ചിത്രീകരിക്കുന്നത് ക്യാമറാ മാനും സംവിധായകനും ലൈറ്റ് ബോയിയും എന്ന് വേണ്ട ആണും പെണ്ണും ആയി ഒരു പിടി ആളുകളുടെ മുന്നിൽ ആണ്. നിർമ്മാണം കഴിഞ്ഞാൽ കാണുന്നത് കോടിക്കണക്കിനു ആളുകളും. അങ്ങിനെ ആണ് ഓരോ പോൺ താരവും ഉദയം ചെയ്യുന്നത്. അല്ലാതെ ബെഡ് റൂമിൽ ഒളിപ്പിച്ച് വെച്ച ഒളിക്യാമറയിൽ ചിത്രീകരിച്ച് റിലീസ് ചെയ്യുന്നത് അല്ല പോൺ മൂവീ. റിലീസ് ചെയ്യുന്നതും നിയമ വിധേയം ആയിട്ടാണ്. അത് കൊണ്ട് തന്നെ സണ്ണി ലിയോൺ അനഭിമത അല്ല.

സ്വന്തം തൊഴിലിൽ വിജയിച്ച ആൾ. വായിച്ച് അറിഞ്ഞിടത്തോളം ഒരുപാട് നന്മകൾ ഉള്ള ഒരു സ്ത്രീ. പോൺ മൂവീകളിൽ ഇണ എപ്പോഴും ഭർത്താവ് ഡാനിയൽ വെബർ ആയിരിക്കണം എന്ന് നിർബന്ധ ബുദ്ധിയുള്ള ആൾ.

പെൺ വാണിഭം, മയക്കു മരുന്ന് വ്യാപാരം, കള്ള ചാരായ വാറ്റ്, കൊലപാതകം, മോഷണം, ആയുധ വ്യാപാരം, ചാരപ്രവർത്തനം, കുട്ടികളുടെ അശ്‌ളീല ചിത്രീകരണം, കള്ളനോട്ടടി, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ അന്താരാഷ്ട്രാ ക്രിമിനൽ കുറ്റങ്ങളിലെ നായിക അല്ല സണ്ണി ലിയോൺ. ഉപജീവനത്തിനായി അവർ തിരഞ്ഞെടുത്ത തൊഴിലിൽ നിയമം അനുശാസിക്കുന്ന രീതിയിൽ തൊഴിൽ എടുത്ത് ജീവിക്കുന്ന ഒരാൾ. അത്രയും ഗൗരവമേ അവർ അർഹിക്കുന്നുള്ളു. അത്രയും ആശങ്ക മതി നമുക്കും. അതിൽ കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട.

സണ്ണി ലിയോണിനെ കാണാൻ കൊച്ചിയിൽ ഓടി കൂടിയവർ കേരളത്തിന്റെ കപടസദാചാരത്തിനെ പൊളിച്ച് അടുക്കുകയാണ് ചെയ്യുന്നത്. കേരളത്തിന്റെ ശാപങ്ങളിൽ ഒന്നായി മാറിയിരിക്കുന്ന സദാചാര പോലീസിങ്ങിന്റെ അത്രയും അശ്ലീലം അല്ല കൊച്ചിയിൽ സണ്ണി ലിയോണിന് ലഭിച്ച അമ്പരപ്പിക്കുന്ന സ്വീകരണം. കപടസദാചാരത്തിന്റെ പറുദീസയായ കേരളത്തിൽ തലയിലൂടെ മുണ്ടിടാതെ ഒരു ഒരു നീലച്ചിത്ര നായികയെ കാണാൻ കേരള യുവത തയ്യാറായി എന്നത് തന്നെ മാറ്റത്തിന്റെ തുടക്കം ആണ്.

കാമുകനും കാമുകിയും, ആങ്ങളയും പെങ്ങളും, ഭാര്യയും ഭർത്താവും, പിതാവും മകളും, മകനും മാതാവും, എന്തിനേറെ? മുത്തശ്ശനും ചെറുമകളും... ഏതു ആണിനേയും പെണ്ണിനേയും ഒന്നിച്ച് കണ്ടാലും അതെല്ലാം സദാചാര വിരുദ്ധം ആയി കാണുകയും സാദാചാരത്തിന്റെ പേരിൽ അവരെ ഒക്കെയും തല്ലി ചതയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സദാചാര പോലീസിങ്ങിനു എതിരെ പ്രതികരിച്ചവരെയും തല്ലി ഓടിക്കാൻ മാത്രം ശക്തം ആണ് കേരളത്തിലെ സദാചാര ഗുണ്ടകൾ. ആ സദാചാര പോലീസിങ്ങിനു എതിരെ ഉള്ള ഉണർത്ത് പാട്ടായി കാണാനേ സണ്ണിലിയോണിന് ലഭിച്ച സ്വീകരണം കാരണം ആകുന്നുള്ളു.

കാണാൻ കൂടിയ ആളുകളെയും താരത്തെയും അപമാനിച്ച് കൊണ്ടും അവഹേളിച്ച് കൊണ്ടും കുറിപ്പുകൾ എഴുതി പോസ്റ്റ് ചെയ്യുന്നവർക്ക് അതിൽ അല്പം ആത്മരതിയുടെ സുഖം ലഭിക്കുന്നു എങ്കിൽ ആയിക്കോട്ടെ. പക്ഷെ അതിനു മുന്നേ അവരവരുടെ സദാചാര പെരുമയ്ക്ക് മുന്നിൽ ഒരു കണ്ണാടി എടുത്ത് പിടിക്കണം. അപ്പോൾ അവിടെ നിലക്കണ്ണാടിയുടെ ഒരു മൂലയ്ക്ക് മന്ദഹസിച്ച് കൊണ്ട് സണ്ണി ലിയോൺ നിൽക്കുന്നത് കാണാം.

സണ്ണിലിയോണിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ "എന്നെ വിധിക്കുന്നവർ വിധിക്കും മുന്നേ എന്റെ പാദരക്ഷയും പാദങ്ങളും ഉപയോഗിച്ച് ഞാൻ നടന്നിടത്ത് കൂടെ നടക്കണം. എന്നിട്ട് അവിടെ നിന്നും എന്നെ വിധിക്കണം. എങ്കിൽ മാത്രമേ അത് ന്യായ വിധിയാകുള്ളൂ,". അതേ അത് തന്നെയാണ് ശെരി. എല്ലാ പാദങ്ങളും പാദരക്ഷകളും കാലടികളും ഒരു പോലെ അല്ല. ആദ്യം നാം എവിടെ എന്ത് എങ്ങിനെ എന്നതാണ്. പിന്നെയാണ് വിമർശിക്കപ്പെടേണ്ടവർ.



വേണം പുതിയ ഊർജ്ജ സംസ്കാരം.

കേരളത്തിലെ വൈദ്യുത പ്രതിസന്ധിക്ക് പുതിയ ജലവൈദ്യുത പദ്ധതികൾ ഒരിക്കലും പരിഹാരം ആകില്ല. മഴയെ ആശ്രയിച്ച് ഊർജോത്പാദനത്തിനു പകരം വെയിലിനെ ആശ്രയിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പുനരുപയോഗ വൈദ്യുത സ്രോതസുകളിലേക്ക് ഭരണകൂടത്തിന്റെ ശ്രദ്ധ തിരിയേണ്ടതുണ്ട്. സ്വതവേ പരിസ്ഥിതി ദുർബലം പ്രദേശം ആണ് കേരളം. ആകപ്പാടെ ഇമ്മിണി സ്ഥലം. അവിടെ തന്നെ ഡസൻ കണക്കിന് ഡാമുകളും. എന്നിട്ടും മഴയില്ലേൽ വെളിച്ചത്തിനു മാനത്തോട്ടു നോക്കേണ്ട സ്ഥിതിയും.
.
വനവും മഴക്കാടും നശിപ്പിച്ചിട്ട് പ്രകൃതിയെ പ്രോകോപിപ്പിച്ച് മഴയെ ആട്ടി ഓടിച്ചിട്ട് ആണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന അതിരപ്പള്ളി വൈദ്യുത പദ്ധതിയും മഴയെ ആശ്രയിച്ച് തന്നെ കെട്ടി പൊക്കാൻ ശ്രമിക്കുന്നത്. മാതാപിതാക്കളെ തല്ലി കൊന്നിട്ട് കോടതിയിൽ ചെന്ന് "ഞാൻ അനാഥനാണ് യുവർ ഓണർ... എന്നെ വെറുതെ വിടണം" എന്ന് പറയുന്നത് പോലെ നിരർത്ഥകം. ഊർജ്ജത്തിനായി മലകളെയും മരങ്ങളെയും നശിപ്പിക്കും. ഡാമുകൾ കെട്ടിപ്പൊക്കും. മഴക്കായി പിന്നെ മാനത്തോട്ടു നോക്കി ഇരിക്കും. മഴയും ഇല്ല വെള്ളവും ഇല്ല വെളിച്ചവും ഇല്ല. വീണ്ടും അയൽ സംസ്ഥാനങ്ങളുടെ ദയയ്ക്കായി കാത്തിരിക്കും. അല്ലെങ്കിൽ ദേശീയ ഗ്രിഡിൽ നിന്നും അന്യായ വില കൊടുത്ത് ഊർജം വാങ്ങും. എന്നാ പിന്നെ ഡാമുകൾ കെട്ടാതെ ഇതങ്ങു ആദ്യം ചെയ്‌താൽ പോരെ? കാലാവസ്ഥാ വ്യതിയാനം സംഭവിച്ചാൽ ചൂട് കൂടും. എയർ കണ്ടീഷനുകളുടെ എണ്ണം കൂടും. പ്രകൃതിയെ നശിപ്പിച്ച് കൊണ്ട് ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുമ്പോൾ അങ്ങിനെ മൂന്നു യൂണിറ്റ് വൈദ്യുതി പുതുതായി ചിലവാക്കപ്പെടും. വീണ്ടും നമ്മുക്ക് ഡാമുകൾ നിർമിക്കേണ്ടി വരും. എന്നാലോ ഊർജ്ജ പ്രതിസന്ധി അവസാനിക്കുകയും ഇല്ല. അണിയറയിൽ പ്രവർത്തിക്കുന്നവരുടെ സാമ്പത്തിക പ്രതിസന്ധി അവസാനിപ്പിക്കാൻ മാത്രമേ പുതുതായി ഉണ്ടാകുന്ന ജലവൈദ്യുത പദ്ധതികൾ കാരണം ആവുകയുള്ളൂ.
.
പാരമ്പര്യേതര ഊർജ്ജ സ്രോതസ്സിലേക്ക് നാം മാറണം. ജലവൈദ്യുത പദ്ധതിക്ക് ചിലവാക്കുന്ന പണം പാരമ്പര്യേതര ഊർജ്ജ സ്രോതസുകളിലേക്ക് മാറ്റിയാൽ അത് ഭാവി തലമുറയോട് ചെയ്യുന്ന നീതിയായിരിക്കും. മൂലധന നിക്ഷേപം താരതമ്യേന കൂടുതൽ ആയിരിക്കും എന്നതാണ് സോളാർ എനർജിയിലേക്കും വിൻഡ് മില്ലിലേക്കും തിരിയുന്നതിൽ നിന്നും നമ്മെ പിന്നോട്ട് വലിക്കുന്നത്.
.
പൊതു ജന പങ്കാളിത്തത്തോടെ ഊർജ്ജ പ്രതിസന്ധിയെ അതിജീവിക്കാൻ ഭാവനാ പൂർവ്വം ആയ നടപടികൾ ആണ് ഉണ്ടാകേണ്ടത്. പാരമ്പര്യേതര ഊർജോത്പാദനത്തിനു വേണ്ടി പുതിയ ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി ഉണ്ടാക്കണം. കേരളത്തിലെ മുഴുവൻ ആളുകളെയും അതിൽ ഓഹരി ഉടമകൾ ആക്കണം. നാടിന്റെ നില നില്പിനു് വേണ്ടിയുള്ള കരുതലിന്റെ ഭാഗം ആണ് ഈ ഉദ്യമം എന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തണം. മറ്റു കമ്പനികളിലെ മൂലധന നിക്ഷേപത്തിന്റെ മാനദണ്ഡത്തിൽ നിന്നും തികച്ചു വ്യത്യസ്തം ആയി ഓരോ കുടുംബത്തിലും നിലവിൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവിനെയും അംഗങ്ങളുടെ എണ്ണത്തെയും മാനദണ്ഡം ആക്കി ഓരോ കുടുംബവും എടുക്കേണ്ട ഓഹരികൾ നിശ്ചയിക്കണം. ഒരു മാസം ഒരു കുടുംബം ഉപയോഗിക്കുന്ന ഓരോ ഇരുപത്തി അഞ്ചു യൂണിറ്റിനും ഒരു ഓഹരി നിർബന്ധം ആക്കണം. ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ളവരെ ഓഹരി എടുക്കാൻ സർക്കാരും പ്രാദേശിക ഭരണകൂടങ്ങളും അനർട്ടും സഹായിക്കണം.
.
ഒരുപാട് കാര്യങ്ങൾക്ക് നാം കേരളീയർ ലോകത്തിനു മാതൃക ആയിട്ടുണ്ട്. പൊതു ജന പങ്കാളിത്തത്തോടെ ഊർജോത്പാദനം എന്ന ഈ മിത്ത് സംഭവിക്കപ്പെടുക ആണെങ്കിൽ അതും ലോകത്തിനു മാതൃക ആണ്. പാരമ്പര്യേതര ഊർജ്ജ സ്രോതസുകൾ ഉപയോഗിക്കുന്നതിനു പകരം ആയി ആഗോള തലത്തിൽ ലഭിക്കുന്ന കാർബൺ ക്രെഡിറ്റിലൂടെയും ഒരു വരുമാനം ഉണ്ടാക്കാനും നമുക്ക് ഇതിലൂടെ സാധിക്കും. ഓഹരി ഉടമകൾക്ക് ചിലവ് കുറഞ്ഞ വൈദ്യുതി, പ്രകൃതിക്ക് സംരക്ഷണം, പുതിയൊരു ഊർജ്ജ വിനിയോഗ സംസ്കാരം എല്ലാം നേടാൻ കഴിയും. ഇതൊരു ബ്രിഹത് പദ്ധതി ആയിരിക്കും. വൈദ്യുതിയുടെ ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രം അല്ല നിക്ഷേപം സ്വീകരിക്കേണ്ടത്. സ്വകാര്യ കോർപ്പറേറ്റ് മൂലധനവും സ്വീകരിക്കാം.
.
കൃത്യം ആയി പഠിച്ച് നടപ്പാക്കുക ആണ് എങ്കിൽ ഓരോ വീടും ഓരോ ഊർജോൽപ്പാദന യൂണിറ്റുകൾ ആയി മാറും. തരിശായി കിടക്കുന്നിടം, കെട്ടിടങ്ങളുടെ മട്ടുപ്പാവുകൾ തുടങ്ങി എവിടെയും ഊർജ്ജം ഉൽപാദിപ്പിക്കാം. നാളേക്കായി ഇന്നേ കരുതാം.