Sunday, August 27, 2017

ദുരന്തം വിതയ്ക്കുന്ന ആൾ ദൈവങ്ങൾ.

Jim Jones
ൾ ദൈവങ്ങൾ മാനവ രാശിക്ക് ഉണ്ടാക്കുന്ന ദുരന്തങ്ങളിൽ ഏറ്റവും ഭീകരം ആയി കണക്കാക്കുന്നത് പീപ്പിൾസ് ടെംപിൾ ദുരന്തം ആണ്. ജെയിംസ്‌ വാറന്‍ ജോണ്‍സ് എന്ന അരക്കിറുക്കൻ പാസ്റ്റർ ഒരു വെളിപാട് പോലെ സൃഷ്‌ടിച്ചെടുത്ത പീപ്പിൾസ് ടെംപിളിൽ ആകൃഷ്ടർ ആയതു പതിനായിരക്കണക്കിന് സാധുക്കൾ ആണ്. അമേരിക്കയിലെ ഇൻഡ്യാനയിൽ 1931-ൽ ഭൂജാതനായ ജെയിംസ്‌ വാറന്‍ ജോണ്‍സ് കൗമാരത്തിലും യവ്വനാരംഭത്തിലും കമ്യൂണിസത്തിൽ ആകൃഷ്ടൻ ആയിരുന്നു. അമേരിക്കയിൽ കമ്യൂണിസം വേട്ടയാടപ്പെട്ടപ്പോൾ ഇദ്ദേഹം കമ്യൂണിസം ഒക്കെ ഉപേക്ഷിച്ച് പെന്തകോസ്ത് ആയി. സെവൻത് ഡേ പാപ്സ്റ്റിക് ചർച്ചിന്റെ അത്ഭുത രോഗ ശാന്തി ശുശ്രൂഷകളിൽ തല്പരനായി അതിൽ എത്തി ചേർന്നു. പതുക്കെ അതിന്റെ പ്രചാരകനും ആയി. അതായിരുന്നു തുടക്കം. പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു.

കമ്യൂണിസവും സോഷ്യലിസവും ക്രിസ്ത്യാനിസവും പെന്തകൊസ്തിസവും എല്ലാം കൂടി ചേരും പടി ചേർത്ത് കൂഴച്ചക്ക പോലെ കുഴച്ച് അവിയൽ പരുവത്തിൽ അദ്ദേഹം ഒരു മതം ഉണ്ടാക്കി. അതിനു പ്യൂപ്പിൾസ് ടെംപിൾ എന്ന് പേരും നൽകി. ജെയിംസ്‌ വാറന്‍ ജോണ്‍സ് എന്ന തന്റെ പേര് പരിഷ്കരിച്ച് ജിം ജോൺസ് എന്നാക്കി. 1956-ൽ പ്യൂപ്പിൾസ് ടെംപിൾ സ്വന്തം ആയി ചർച്ച് സ്ഥാപിച്ചു. ഇന്ന് ആൾ ദൈവങ്ങളുടെ തന്ത്രങ്ങൾ എല്ലാം അദ്ദേഹം അന്നേ കൃത്യം ആയി നടപ്പാക്കിയിരുന്നു. കുറഞ്ഞ നാൾ കൊണ്ട് പതിനായിരക്കണക്കിന് എന്തിനും പോന്ന അനുയായികൾ ഉണ്ടായി. സമൂഹത്തിന്റെ അടിത്തട്ടിൽ നരകിച്ചിരുന്ന കറുത്ത വർഗക്കാരെയും രോഗികളെയും ഒക്കെ ഒപ്പം ചേർത്ത് അവർക്ക് ആശ്വാസം നൽകി. പൂപ്പിൾസ് ടെംപിൾ അതിവേഗം വളർന്നു. സോഷ്യലിസവും കമ്യൂണിസവും മേമ്പൊടിക്ക് ഉണ്ടായിരുന്നത് കൊണ്ട് സോഷ്യലിസ്റ് ചേരിയുടെ മാനസപുത്രൻ ആയി ജിം ജോൺസ്. അമേരിക്കയിൽ കണ്ണ് ഉണ്ടായിരുന്ന സോവിയറ്റ് റഷ്യ ജിം ജോൺസിനെ കയ്യയച്ചു സഹായിച്ചു.

സോവിയറ്റ് യൂണിയന്റെ സഹായത്തോടെ അമേരിക്കയിൽ ഉടനീളം പൂപ്പിൾസ് ടെംപിൾ ചർച്ചുകൾ സ്ഥാപിക്കപ്പെട്ടു. 1970 ആയപ്പോഴേക്കും അമേരിക്കയിൽ ശക്തം ആയ സാമ്പത്തിക അടിത്തറയും അംഗബലവും ഉള്ള ഒരു സമാന്തര മതമോ പ്രസ്ഥാനമോ ഒക്കെയായി ജിം ജോൺസിന്റെ പൂപ്പിൾസ് ടെംപിൾ മാറിയിരുന്നു. മറ്റേതൊരു ആൾദൈവ സെറ്റപ്പുകളെയും പോലെ പൂപ്പിൾസ് ടെംപിൾസും മയക്കു മരുന്നിന്റെ വ്യാപനത്തിലേക്കും വഴിവിട്ട ലൈംഗികതയിലേക്ക് വളരെ പെട്ടെന്ന് വഴിമാറി. കമ്യൂണിസവും ക്രിസ്ത്യാനിസവും കൂടി ചേർന്നപ്പോൾ പൂപ്പിൾസ് ടെംപിളിന്റെ ചട്ടക്കൂടും അംഗങ്ങൾക്കിടയിലെ പെരുമാറ്റ ചട്ടങ്ങളും കർക്കശം ആയി. ചെറു തെറ്റുകൾക്ക് പോലും അംഗങ്ങൾ അതി ക്രൂരം ആയി പീഡിപ്പിക്കപ്പെട്ടു.

രാജ്യത്തിന്റെ സുരക്ഷയെ വെല്ലു വിളിച്ചു കൊണ്ട് സ്വകാര്യ സായുധ സേനയും ആയുധ പരിശീലനങ്ങൾക്കായി സർവീസിൽ നിന്നും പിരിഞ്ഞ പട്ടാളക്കാരെ റിക്രൂട്ട് ചെയ്യുകയും ചെയ്തു. അമേരിക്കൻ തിരഞ്ഞെടുപ്പിൽ പോലും ഇടപെടാൻ കഴിയുന്ന വിധത്തിലേക്ക് പൂപ്പിൾസ് ടെംപിൾ വളർന്നു പന്തലിച്ചു. രാഷ്ട്രീയത്തിൽ ഇടപെട്ടതോടെ മിത്രങ്ങൾക്ക് ഒപ്പം ശത്രുക്കളും പൂപ്പിൾസ്‌ ടെമ്പിളിന് ഉണ്ടായി. ജിം ജോൺസിന്റെ പീഡനങ്ങളിൽ മനം മടുത്ത് അവരുടെ ഇരുമ്പ് മറക്ക് ഉള്ളിൽ നിന്നും അത്ഭുതകരം ആയി രക്ഷപെട്ട എട്ടു അനുയായികൾ ജിം ജോൺസിന് എതിരായി പൂപ്പിൾസ് ടെംപിളിന്റെ മനുഷ്യാവകാശ ധ്വംസനത്തെ കുറിച്ച് തെളിവുകൾ നിരത്തി അധികാരികളെ സമീപിച്ചു. അതോടെ മാധ്യമങ്ങൾ പൂപ്പിൾസ് ടെമ്പിളിന് എതിരെ തിരിഞ്ഞു. പത്ര പ്രവർത്തകരുടെ ശല്യവും പോലീസ് അന്വഷണവും ചേർന്ന് വന്നപ്പോൾ നിൽക്ക കള്ളിയില്ലാതെ ജിം ജോൺസ് അനുയായികളെയും കൊണ്ട് തെക്കൻ അമേരിക്കൻ രാജ്യം ആയ ഗയാനയിലേക്ക് പാലായനം ചെയ്തു.


ഗയാന സർക്കാർ മൂവായിരം ഏക്കർ വനം പൂപ്പിൾസ് ടെമ്പിളിന് നൽകി. കൃഷിക്ക് എന്ന വ്യാജേന ആണ് ഗയാന സർക്കാരിൽ നിന്നും ഇത്രയും ഭൂമി ജിം തട്ടിയെടുത്തത്. ആ ഭൂമിയിൽ ജിം ജോൺസ് തന്റെ കമ്യൂണിസ്റ്റു സോഷ്യലിസ്റ് പെന്തകോസ്ത് പദ്ധതി നടപ്പിലാക്കി കൊണ്ട് പ്യൂപ്പിൾസ് ടെംപിൾ അഗ്രിക്കൾച്ചറൽ പ്രോജെക്ട ആരംഭിച്ചു. ഒരു സ്വാശ്രയ സോഷ്യലിസ്റ്റു ആശ്രമം. സ്വയം പര്യാപ്തം ആയ ഒരു കൊച്ചു ലോകം. പ്രോജക്ട് നടപ്പാക്കപ്പെട്ടപ്പോൾ അഗ്രിക്കൾച്ചർ മാറി ജോൺസ് ടൗൺ ആയി. കൃഷിയോടൊപ്പം കറുപ്പും കഞ്ചാവും ഒക്കെ കൃഷിയിറക്കി. സോവിയറ്റ് ചേരിയുടെ സാമ്പത്തിക സഹായം ഉണ്ടായിരുന്നത് കൊണ്ട് പണം ജിം ജോൺസിന് ഒരു പ്രശ്നം ആയിരുന്നില്ല. മയക്കു മരുന്നും ലഹരി വസ്തുക്കളും കൊണ്ട് ആറാട്ടായി. ആയുധങ്ങളും വാങ്ങി കൂട്ടി.

പുറം ലോകവും ആയി അന്തേവാസികൾക്ക് ഒരു ബന്ധവും ഉണ്ടായിരുന്നില്ല. കുട്ടികൾക്ക് ഉള്ള കളിസ്ഥലങ്ങൾ, ബാസ്കറ്റ് ബാൾ കോർട്ട്, സ്‌കൂൾ, തയ്യൽക്കട, ബാർബർഷാപ്പ്, പാസ്തറി, ചന്ത, എന്ന് വേണ്ട സമൂഹത്തിനു വേണ്ടതെല്ലാം അവിടെ ജോൺസ് ടൗണിൽ സൃഷ്ടിക്കപ്പെട്ടു. ഹോസ്പിറ്റൽ മാത്രം ഉണ്ടായിരുന്നില്ല. അത് പ്രാർത്ഥനയിലൂടെ ആയിരുന്നു രോഗ ശാന്തി. ജോൺസ് ടെംപിളിലെ അംഗങ്ങളുടെ "ഡാഡ്" ആയി ജിം ജോൺസ് സുഖലോലുപതിയിൽ രമിച്ചു.

വനത്തിനുള്ളിൽ തന്റെ സ്വർഗ്ഗരാജ്യം സൃഷ്ടിക്കാൻ ഇറങ്ങി പുറപ്പെട്ട ജിം ജോൺസിന് കൃഷി അത്ര സുഖകരം അല്ലാത്ത ഏർപ്പാട് ആണ് എന്ന് പതുക്കെ പതുക്കെ മനസിലായി തുടങ്ങി. കൃഷി നഷ്ടത്തിൽ ആയി. അമേരിക്കയിലെ റിബൽ ആയിരുന്നപ്പോൾ സഹായിച്ചത് പോലെ സോവിയറ്റ് ചേരി ജിമ്മിനെ സഹായിക്കാതെ വന്നു. പതുക്കെ ദാരിദ്യം പൂപ്പിൾസ് ടെംപിളിൽ പടർന്നു തുടങ്ങി. ദാരിദ്ര്യം എതിർ അഭിപ്രായങ്ങൾക്ക് കാരണം ആയി. എതിർ ചേരിയിൽ പതുക്കെ ജിമ്മിന്റെ സഹോദരൻ എത്തിപ്പെട്ടു. അതോടെ ഡാഡിക്ക് ആകെ മൊത്തം സംശയം ആയി. സംശയ രോഗം ജിമ്മിനെ അടിപ്പെടുത്താൻ തുടങ്ങി.

അന്തേവാസികളുടെ വിശ്വാസം അളക്കാൻ ജിം ജോൺസ് ചില രാത്രികളിൽ വൈറ്റ് നൈറ്റ് എന്ന പേരിട്ടു ഒരു തരം ആത്മഹത്യ ടെസ്റ്റ് നടത്താൻ തുടങ്ങി. അർദ്ധരാത്രിയിൽ ഒരു സൈറൺ മുഴക്കി സർവ്വ അന്തേവാസികളെയും വിളിച്ചു ഉണർത്തി വലിയ പാത്രങ്ങളിൽ കലക്കി വെച്ചിരിക്കുന്ന ഒരു ദ്രാവകം കുടിക്കാൻ കൊടുക്കും. അത് വിഷം ആണ് എന്ന് പറയും. എല്ലാവരും കുടിക്കണം എന്നാണു നിയമം. കുടിക്കാൻ മടിക്കുന്നവരെ മാനസികം ആയും ശാരീരികം ആയും ക്രൂരം ആയി പീഡിപ്പിക്കും. പക്ഷേ അത് വിഷം ആയിരിക്കില്ല. ഒരു പരീക്ഷണം മാത്രം. ഇടയ്ക്ക് ഇടയ്ക്ക് ഈ നാടകം ആവർത്തിക്കും. പതുക്കെ പതുക്കെ അന്തേവാസികൾക്ക് അത് വിഷം അല്ലാ വെറും നാടകം ആണ് എന്ന് ഉറപ്പായി. ഭയം ഇല്ലാതായി.

അന്തേവാസികൾ തമ്മിൽ സംസാരിക്കുന്നതിനു പോലും വിലക്കുകൾ ഉണ്ടായി. ആണും പെണ്ണും തമ്മിൽ സംസാരിക്കുന്നതു പൊതു സ്ഥലത്ത് വെച്ച് ആകണം എന്ന് നിയമം വന്നു. ഭാര്യക്കും ഭർത്താവിനും സ്വകാര്യത നിഷേധിച്ചു. ഡാഡിക്ക് ഏതു പെണ്ണുമായും ശയിക്കാം എന്ന നില വന്നു. ലഹരിക്ക് അടിപെട്ട ജിം ജോൺസ് ഭ്രാന്തമായ ഭോഗാസക്തി ഉള്ള ആളായി പരിണമിച്ചു. പൂപ്പിൾസ് ടൗണിൽ സ്ത്രീ ഡാഡിക്ക് മാത്രം അനുഭവിക്കാൻ ഉള്ള ഉപഭോഗ വസ്തുവായി. അതിൽ മാതാവും പുത്രിയും സഹോദരികളും എന്ന വ്യത്യാസങ്ങൾ ഒന്നും ഇല്ലാതായി. മാതാവിനെയും പുത്രിമാരെയും ഒരേ സമയം ലൈംഗിക വൈകൃതങ്ങൾക്ക് ജിം ജോൺസ് ഉപയോഗിച്ചു. അതിനായി പ്രത്യക അറകൾ തന്റെ ഭവനത്തിൽ സജ്ജീകരിച്ചു. എതിർക്കുന്നവരെ ക്രൂരം ആയി പീഡിപ്പിച്ചു. അസ്വാഭാവിക മരണങ്ങൾ പൂപ്പിൾസ് ടൗണിൽ തുടർക്കഥയായി. എല്ലാം ദൈവത്തിങ്കൽ ഉള്ള നിത്യ ശാന്തിയായി വാഴ്ത്തപ്പെട്ടു.

പതുക്കെ പൂപ്പിൾസ് ടൗൺ അരക്ഷിതാവസ്ഥയിൽ ആയി. എല്ലാം കണ്ടും കെട്ടും മനം മടുത്ത തന്റെ മനസാക്ഷി സൂക്ഷിപ്പ് കാരിയും ജോൺസ് ടൗണിന്റെ സാമ്പത്തിക കാര്യ സെക്രട്ടറിയും ആയിരുന്ന ഡബ്ബറ ഗയാനയിലെ അമേരിക്കൻ എമ്പസിയിൽ അഭയം തേടി. ജോൺസ് ടൗണിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് പുറം ലോകത്തെ അറിയിച്ചു. ഗയാനയിൽ ആയിരുന്നത് കൊണ്ട് അമേരിക്കക്ക് നേരിട്ട് ജോൺസ് ടൗണിൽ ഇടപെടാൻ കഴിയും ആയിരുന്നില്ല. ഗയാനക്ക് അവരുടേതായ പ്രശ്നങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് അവർ ഡബ്ബറയെ വേണ്ടത്ര ശ്രദ്ധിച്ചതും ഇല്ല. പക്ഷെ ജോൺസ് ടൗണിൽ പെട്ട് പോയ തങ്ങളുടെ ബന്ധുക്കളുടെ സുരക്ഷയിൽ ആശങ്കയിലായി അമേരിക്കയിലെ ബന്ധുക്കൾ പ്രക്ഷോഭം ആരംഭിച്ചു. പ്രക്ഷോഭം ശക്തം ആയി. കൊണ്ഗ്രെസ്സ് മെമ്പറും അമേരിക്കൻ പ്രവാസികാര്യ കമ്മറ്റിയുടെ ചെയർമാനും ആയിരുന്ന ലിയോ റയൻസ് ഒടുവിൽ ജോൺസ് ടൗൺ സന്ദർശിക്കാൻ തീരുമാനിച്ചു.

മാധ്യമ പ്രവർത്തകരും നയതന്ത്ര പ്രവർത്തകരും ഉൾപ്പെടെ പതിനഞ്ചു പേരും ആയി റയൻസ് 1978 നവമ്പർ പതിനേഴിന് ഗയാനയിലേക്ക് പുറപ്പെട്ടു. ജോൺസ് ടൗണിൽ സന്ധ്യയോടെ അവർ എത്തിച്ചേർന്നു. ജോൺസ് ടൗണിൽ എത്തിച്ചേർന്ന അവർ പ്രതീക്ഷിച്ചതിൽ നിന്നും വ്യത്യസ്ഥം ആയ ഒരു കാഴ്ച ആണ് കണ്ടത്. സർവത്ര സന്തോഷവും ആഹ്ലാദവും നിറഞ്ഞ ജീവസുറ്റ അന്തരീക്ഷം ആയിരുന്നു റയൻസിനെയും സംഘത്തെയും സ്വീകരിച്ചത്. സർവത്ര സൗഹാർദം ആയ അന്തരീക്ഷത്തിൽ മാധ്യമ പ്രവർത്തകർ അന്തേവാസികളുടെ അഭിമുഖങ്ങളും ജിം ജോൺസിന്റെ അഭിപ്രായങ്ങളും രേഖപ്പെടുത്തുകയും ചെയ്തു. സംഗതികൾ അങ്ങിനെ പുരോഗമിക്കേ പത്രപ്രവർത്തകരുടെ കയ്യിലേക്ക് ഒരു ഊമ കത്ത് എത്തി "ഞങ്ങൾ ദുരന്തത്തിൽ ആണ്. എപ്പോൾ വേണം എങ്കിലും എന്തും സംഭവിക്കാം. ഞങ്ങളുടെ ജീവൻ അപകടത്തിലാണ്. തടവിലാക്കപ്പെട്ട ഞങ്ങളെ രക്ഷിക്കണം." അതായിരുന്നു കുറിപ്പ്.


അങ്ങിനെ ഒരു കുറിപ്പ് കൈമാറ്റപ്പെട്ടു എന്ന് മനസിലാക്കിയ ജിം ജോൺസ് അതിനു പിന്നിൽ ഉണ്ടായിരുന്നവരെ കൂടെ കൊണ്ട് പോകാൻ ഒരു ഇഷ്ടക്കേടും ഇല്ലാതെ റയൻസിനെ അനുവദിച്ചു. പക്ഷെ പെട്ടെന്ന് ഒരു അനുയായി റയൻസിനെ കത്തി കൊണ്ട് കുത്തി പരിക്ക് ഏല്പിച്ചു. അന്തരീക്ഷം അതിവേഗം സംഘർഷ ഭരിതം ആയി. തുടർന്നു നടന്ന സംഘർഷത്തിൽ റയൻസ് കൊല്ലപ്പെട്ടു. 

താൻ പിടിക്കപ്പെട്ടു എന്ന് മനസിലാക്കിയ ജിം ജോൺസ് വൈറ്റ് നൈറ്റ് പ്രഖ്യാപിച്ചു. ആത്മഹത്യയിലൂടെ നാം ഒരു വിപ്ലവം സൃഷ്ടിക്കാൻ പോകുന്നു എന്ന് പറഞ്ഞു എല്ലാവരും വിഷം കുടിക്കാൻ പറഞ്ഞു. ആദ്യത്തെ ഊഴം കുട്ടികൾക്ക് ആയിരുന്നു. ഒരു സങ്കോചവും കൂടാതെ കുട്ടികളെ കൊണ്ട് മാതാപിതാക്കൾ സയനൈഡ് കുടിപ്പിച്ചു. പിന്നെ സ്ത്രീകളുടെ ഊഴം. തുടർന്ന് പുരുഷന്മാർ. എതിർത്തവരെ പിടിച്ചു കെട്ടി സയനൈഡ് കുത്തി വെച്ച് കൊന്നു. അഭിമാനത്തോട് കൂടി മരിക്കുക എന്ന നിർദ്ദേശം മൈക്കിലൂടെ തുടർച്ചയായി മുഴങ്ങി കൊണ്ടിരുന്നു. എല്ലാവരും ആത്മഹത്യ ചെയ്യുകയും കൊല്ലപ്പെടുകയും ചെയ്തു കഴിഞ്ഞപ്പോൾ ഡാഡി സ്വയം വെടി വെച്ചു മരിച്ചു.

തൊള്ളായിരത്തി ഒമ്പതു മനുഷ്യർ ആണ് ഒരു കിറുക്കന്റെ ക്രൂരം ആയ ഭ്രാന്തിൽ അവിടെ ഗയാനയുടെ വനാന്തർഭാഗത്ത് പുഴുക്കളെ പോലെ മരിച്ചു വീണത്. അതിൽ മുന്നൂറിൽ അധികം കുഞ്ഞുങ്ങൾ ആയിരുന്നു. തങ്ങളുടേത് അല്ലാത്ത കാരണത്താൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾ. ആയിരത്തി തൊള്ളായിരത്തി എഴുപത്തി എട്ടു നവമ്പർ പതിനേഴ് അങ്ങിനെ മാനവ ചരിത്രത്തിലെ കറുത്ത ഏടായി മാറി.


Ram Rahim

ഒരു റാം റഹീം ഇന്ന് കോടിക്കണക്കിനു അനുയായികളും ആയി രാജ്യത്തെ ദുരന്ത വക്കിൽ എത്തിക്കുന്ന ഈ ദിവസങ്ങളിൽ ദേര സച്ചാ സൗദ പ്രസ്ഥാനത്തിന് ജിം ജോൺസിന്റെ പൂപ്പിൾസ് ടെംപിളിനും ജോൺസ് ടൗണിനും ആയി സാദൃശ്യം തോന്നുന്നത് യാദൃശ്ചികം അല്ല. എല്ലാ ആൾ ദൈവങ്ങളും മസ്തിഷ്ക്ക പ്രക്ഷാളനം ആണ് നടത്തുന്നത്. തങ്ങൾക്ക് വേണ്ടി ചാവാനും കൊല്ലാനും ഒരു മടിയും ഇലലാത്ത അനുയായികളെ സൃഷ്ടിക്കുക എന്നതാണ് ഓരോ ആൾ ദൈവവും ചെയ്യുന്നത്. ഒരിക്കൽ അമേരിക്കയിൽ ആയിരുന്നു ഇങ്ങിനെ ഉള്ള സാമൂഹ്യ ദ്രോഹികൾ വളർന്നു വന്നരിരുന്നത്. പക്ഷെ ഇന്ന് ആൾ ദൈവങ്ങളുടെ പറുദീസ ഭാരതം ആണ്. ലോകത്ത് എല്ലായിടത്തും ആൾ ദൈവങ്ങളെ എതിർക്കാൻ ആണ് ഉത്തരവാദിത്തം ഉള്ള സർക്കാരുകൾ ശ്രമിക്കുന്നത്. പക്ഷെ നിർഭാഗ്യ വശാൽ ഭാരതത്തിൽ അത് സർക്കാർ സ്പോൺസേഡ് പ്രോഗ്രാം ആണ്.




ഒരു ആൾ ദൈവവും മനുഷ്യ നന്മ അല്ല ലക്‌ഷ്യം വെക്കുന്നത്. ഈ ജന്തുക്കൾക്ക് ആതുര സേവനം എന്നത് ഒരു മറ മാത്രം ആണ്. അരക്കിറുക്കുകളുടെ തമ്പുരാക്കന്മാർ. എപ്പോൾ വേണം എങ്കിലും ഇവർ ദുരന്തം വിതച്ചേക്കാം.

Saturday, August 26, 2017

ബിറ്റ് കോയിൻ ലോകം കീഴടക്കാമോ?

സ്വയംഭൂവായ ഒരു നാണയം എന്ന് ബിറ്റ്കോയിനെ വിളിക്കാം. ജന്മം നൽകിയത് ആര്? പിറവി എവിടെ? എങ്ങിനെ വളർന്നു? ആര് വളർത്തി? അവകാശികൾ ആര്? തുടങ്ങിയ ചോദ്യങ്ങൾക്ക് ഒന്നും തന്നെ കൃത്യം ആയ ഉത്തരങ്ങൾ ഇല്ല. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ആയി കുറെ ഊഹാപോഹങ്ങൾ മാത്രം. പക്ഷേ ഒന്നുണ്ട്. നാണയ വിപണിയുടെ ചരിത്രത്തിൽ തന്നെ ബിറ്റ്കോയിന്റെ അത്രയും വേഗത്തിൽ വ്യാപകം ആയി പ്രചാരത്തിൽ എത്തിയ മറ്റൊരു നാണയവും ഭൂലോകത്ത് ഇല്ല തന്നെ. അതും ഭൗതിക രൂപം ഇല്ലാത്ത ഒരു നാണയം. ജന്മം കൊണ്ട ഒമ്പതാം വർഷത്തിൽ ലോകത്തിലെ ഏറ്റവും മൂല്യം ഉള്ള നാണയം ആയി ബിറ്റ്കോയിൻ മാറിയത് എങ്ങിനെ എന്ന് ചോദിച്ചാൽ അതിനും യുക്തിഭദ്രം ആയ ഉത്തരം ഇല്ല. ദുരൂഹതകളിൽ നിന്നും ദുരൂഹതകളിലേക്ക് ഉള്ള ക്രയവിക്രയം ആണ് ബിറ്റ്കോയിന്റെ ശക്തികയും ദൗർബല്യവും.


കോയിൻ (ചക്രം) എന്ന സങ്കല്പത്തെ കൃത്യം ആയി സാധൂകരിക്കുന്നതാണ് ബിറ്റ്കോയിന്റെ കൊടുക്കൽ വാങ്ങലുകൾ. രാഷ്ട്രങ്ങൾ, പ്രത്യായ ശാസ്ത്രങ്ങളുടെ വിധിവിലക്കുകൾ, ഉടമ്പടികൾ, സെൻട്രൽ ബാങ്കുകൾ, ഭരണഘടനകൾ, പണമിടപാട് നിയമങ്ങൾ, ലോക ബാങ്ക്, ഇമ്മാതിരി ഉള്ള അതിരുകളും നിബന്ധനകളും വാരികുഴികളും ഒന്നും ബിറ്റ്കോയിന്റെ മാർഗത്തിൽ തടസങ്ങൾ തീർക്കുന്നില്ല. അതങ്ങിനെ അനസ്യൂതം ഉടമകളിൽ നിന്നും ഉടമകളിലേക്ക് സ്വയം കറങ്ങി കൊണ്ടേ ഇരിക്കുന്നു. ഒരു ഉടമയിൽ നിന്നും നേരിട്ട് മറ്റൊരു ഉടമയിലേക്കു. ഇടനിലക്കാർ എന്നൊരു വർഗ്ഗമേ ഇല്ല.

രൂപം ഇല്ലാത്ത ഈ ചങ്ങാതിയെ എങ്ങിനെ സ്വന്തം ആക്കാം? മൂന്നു വിധത്തിൽ ബിറ്റ് കോയിൻ സ്വന്തം ആക്കാം. ഖനനം ചെയ്ത് എടുക്കാം, ബിറ്റ്കോയിന്റെ നാൾവഴി സൂക്ഷിക്കുന്നതിനും ക്രമപ്പെടുത്തുന്നതിനു കൂലിയായി നാണയം നേടാം. മറ്റു കറൻസികൾ കൊടുത്ത് ബിറ്റ്കോയിൻ ഓൺലൈൻ വഴി വാങ്ങാം. അതായത് ഒരാൾക്ക് തന്നെ തൊഴിലാളിയും കണക്കപിള്ളയും മുതലാളിയും ഒക്കെ ആകാം എന്ന്. ഒരു സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥി അവന്റെ പഠന കാലത്ത് സ്വായത്തം ആക്കിയ നാണയങ്ങളുടെ ചട്ടക്കൂടിന്റെ അടിസ്ഥാന പ്രമാണങ്ങൾ ഒക്കെയും തകിടം മറിക്കുന്ന സംവിധാനവും സാങ്കേതികത്വവും ആണ് ഈ പണത്തിന്റെ പ്രത്യാകത. ചിലർ വരുമ്പോൾ വഴിമാറേണ്ടി വരും എന്ന് കേട്ടിട്ടില്ലേ? അത് അക്ഷരം പ്രതി ശെരിയാവുക ബിറ്റ്കോയിന്റെ പണവിപണിയിലെ വരവ് ആണ്. പരമ്പരാഗത നാണയങ്ങൾ നിബന്ധനകളുടെ ചട്ടക്കൂട്ടിൽ കിടന്നു ഞെളിപിരി കൊള്ളുമ്പോൾ ബിറ്റ്കോയിൻ ഒരു വിധിവിലക്കുകളുടെ ഏടാകൂടങ്ങൾ ഇല്ലാതെ പണവിപണിയിൽ ആധിപത്യം ഉറപ്പിക്കുന്നു.

കറൻസിയുടെ അടിസ്ഥാനം വിദേശ കറൻസികളുടെയും സ്വർണത്തിന്റെയും കരുതൽ ധനം ആണ് എന്നതാണ് ഏതൊരു സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥിയും മനസ്സിൽ സ്റ്റാമ്പ് ചെയ്തു വെച്ചിരിക്കുന്ന പണസിദ്ധാന്തം. ഓരോ കറൻസിയെയും നിയന്ത്രിക്കുന്നത് അതാത് രാജ്യത്തെ സെൻട്രൽ ബാങ്കുകളോ, ധനകാര്യ മന്ത്രാലയങ്ങളോ ആയിരിക്കും. ഓരോ കറൻസിക്കും അതാത് രാജ്യത്തെ സംസ്കാരവും ആയി ബന്ധങ്ങൾ ഉണ്ടാകും. ഓരോ രാജ്യത്തിന്റെയും വളർച്ച തളർച്ചകളും ലോകത്ത് ഉണ്ടാകുന്ന സംഭവ വികാസങ്ങളും അതാത് രാജ്യത്തെ കറന്സികളുടെ മൂല്യത്തെയും അനുദിനം മാറ്റി മറിച്ച് കൊണ്ടിരിക്കും. ഒരു രൂപ നമ്മുടെ കയ്യിൽ ഉണ്ട് എങ്കിൽ അതിനു ആനുപാതിക ആയ സ്വർണത്തിന്റെ അംശവും വിദേശ കറൻസിയുടെ അംശവും നമ്മുടെ കയ്യിൽ ഉണ്ട് എന്ന് ആണ് പ്രമാണം. അങ്ങിനെ ഒരു വിധത്തിൽ ഉള്ള കരുതലുകളും ബിറ്റ്കോയിന്റെ കാര്യത്തിൽ ഇല്ല. ഫലം, പഠിച്ച ഇക്കോണമിക്സ് കിം നഹീം.

പിന്നെ എങ്ങിനെ ബിറ്റ്കോയിന് മൂല്യം ഉണ്ടാകുന്നു? അത് ലളിതം. വിപണിയുടെ ചോദനവും (demand) പ്രദാനവും (supply) മെറ്റീരിയൽസിന്റെ മൂല്യം നിശ്ചയിക്കുന്ന പോലെ ബിറ്റ്കോയിന്റെ പ്രദാനവും ചോദനവും സ്വയം മൂല്യത്തെ സൃഷ്ടിക്കുന്നു. വേണ്ട എന്ന് കരുതി നമ്മൾ എറിഞ്ഞു കളയുന്ന സാധനങ്ങളും കച്ചവടത്തിന് വെച്ചാൽ വിപണി സ്വയം അതിനും മൂല്യം കണ്ടെത്തും. അത് പോലെ പ്രചാരം കൂടുന്നതിന് അനുസരിച്ച് ബിറ്റ്കോയിന്റെ മൂല്യത്തിനും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു. പരമ്പരാഗത കറൻസിയുടെ മൂല്യവും ഉറപ്പും ഒരു കെട്ടുകഥയാണ് എന്ന് ഭാരതീയരായ നമ്മെ ആരും പറഞ്ഞു പഠിപ്പിച്ച് തരേണ്ട ഒരു ആവശ്യവും ഇല്ല. വിശ്വസ്ഥയുടെ പരകോടി എന്ന് നാം വിശ്വസിച്ച് സൂക്ഷിച്ചിരുന്ന നമ്മുടെ കറൻസി ഒറ്റ രാത്രി കൊണ്ട് ടോയ്‌ലറ്റ് പേപ്പറിന് തുല്യം ആയതു നാം കണ്ടതും അനുഭവിച്ചതും ആണ്. അത് കൊണ്ട് കരുതൽ ധനം, നിയന്ത്രണങ്ങൾ എന്നൊക്കെ പൊടിപ്പും തൊങ്ങലും വെച്ച് പരമ്പരാഗത കറൻസികയെ പുകഴ്തത്താം എങ്കിലും ഇതൊക്കെയും വെറും മായയാണ്. ആ മായ പരോക്ഷം ആയാണ് പരമ്പരാഗത കറൻസികൾ നമ്മളിലേക്ക് എത്തിക്കുന്നത് എങ്കിൽ ഇതൊക്കെയും ആദ്യം തന്നെ തള്ളി "ഞാൻ ഇങ്ങിനെ ഒക്കെ ആണ്... വേണമെങ്കിൽ എന്നെ വിശ്വസിച്ചോ" എന്ന പ്രത്യക്ഷ നിലപാടിൽ ക്രയവിക്രയത്തിനു എത്തുന്ന സത്യസന്ധൻ ആണ് ബിറ്റ്കോയിൻ.

പണത്തിന്റെ ധർമ്മം എന്താണ്? ഒറ്റവാക്കിൽ പറഞ്ഞാൽ "കാര്യങ്ങൾ നടക്കണം." അതിനു ഏതെങ്കിലും രാജ്യത്തിന്റെ സെൻട്രൽ ബാങ്ക് എപ്പോൾ വേണം എങ്കിലും പിൻവലിക്കാവുന്ന രീതിയിൽ അടിച്ചിറക്കുന്ന പേപ്പർ തന്നെ വേണം എന്നില്ല. ചില കമ്പനികൾ പ്രൊമോഷൻ ആയി നൽകുന്ന ഗിഫ്ട് കൂപ്പണുകൾ ഉപയോഗിച്ച് സാധനങ്ങളും സേവനങ്ങളും കൈമാറ്റം ചെയ്യപ്പെടുന്നില്ലേ? അവിടെ കറൻസിയുടെ ഇടനില ഇല്ലല്ലോ? നമുക്ക് കാര്യങ്ങൾ നടന്നാൽ മതി. കറൻസികളുടെയും ഇടപാടുകളുടെയും ഉപഭോക്താവിന്റെയും ഇടയിൽ ഉണ്ടായിരുന്ന ആ വിടവ് ആണ് ബിറ്റ്കോയിനെ പോലെ ഉള്ള പുതുതലമുറ നാണയങ്ങൾ നികത്തുന്നത്.

പരമ്പരാഗത ഡിജിറ്റൽ കറൻസി ഉപയോഗിക്കുമ്പോൾ ആര് എപ്പോൾ എന്തിനു ഉപയോഗിച്ചു എന്ന് രേഖപ്പെടുത്ത പെടും അല്ലോ? ബിറ്റ്കോയിന്റെ കാര്യത്തിൽ ഇത്ര കോയിൻ അതിന്റെ ഉടമയാൽ ചിൽവഴിക്കപെട്ടു അല്ലെങ്കിൽ ഉടമ ഇത്ര ബിറ്റ്കോയിൻ നേടി എന്നേ ബിറ്റ്കോയിന്റെ നാൾവഴിയിൽ (block link) രേഖപ്പെടുത്ത പെടുള്ളൂ. വാലറ്റിൽ ഇത്ര ബിറ്റ് കോയിൻ വന്നു, ഇത്ര ബിറ്റ് കോയിൻ പോയി. ദേ പോയി.... ദാ വന്നു. അത്ര തന്നെ. മറ്റു ഡെക്കറേഷനുകൾ ഒന്നും തന്നെ ഇല്ല. ആര് എപ്പോൾ എന്ത് ചെയ്തു? അത് നമ്മുക്ക് അറിയേണ്ട കാര്യം ഇല്ലല്ലോ. നമുക്കെന്താ കാര്യങ്ങൾ നടക്കണം. ബിറ്റ് കോയിന്റെ ഈ സൗകര്യം നിയമ വിരുദ്ധം ആയ കാര്യങ്ങൾക്ക് ബിറ്റ് കോയിൻ ഉപയോഗിക്കപ്പെടാം എന്നുള്ളതിനാൽ രാജ്യാന്തര തലത്തിൽ ബിറ്റ്കോയിൻ നിരോധിക്കപ്പെടാം. ആ നിരോധനത്തെ ബിറ്റ് കോയിൻ ഒരു പക്ഷേ അതിജീവിക്കാനുള്ള സാധ്യത കുറവ് ആണ്. ആരുടേയും നിയന്ത്രണത്തിൽ അല്ലാ എങ്കിലും ബിറ്റ്കോയിന്റെ ജീവ രക്തവും ജീവവായുവും ഇന്റർനെറ്റു ആണ്. അനഭിമതം ആയ സൈറ്റുകളിലേക്കു ഉള്ള വഴികൾ ഏതു രാജ്യത്തിനും എപ്പോൾ വേണം എങ്കിലും തടയാം എന്നിരിക്കേ അന്താരാഷ്ട്രാ തലത്തിൽ രാജ്യങ്ങൾ എല്ലാം കൂടി ചേർന്ന് ബിറ്റ്കോയിൻ ആപ്പ്ളികേഷനുകളും സൈറ്റുകളും ബ്ലോക്ക് ചെയ്‌താൽ അതോടെ ബിറ്റ് കോയിൻ അവസാനിക്കും.

ബിറ്റ് കോയിന്റെ രഹസ്യ സ്വഭാവം ആണ് അതിന്റെ ശക്തി. ആ ശക്തി ക്ഷയിപ്പിച്ചാലും ബിറ്റ് കോയിന് നില നിൽക്കാൻ കഴിയും എന്നത് കൊണ്ട് അന്താരാഷ്ട്രാ തലത്തിൽ ബിറ്റ്കോയിന്റെ രഹസ്യ സ്വഭാവത്തിൽ മാറ്റം വരുത്തണം എന്ന മുറവിളി ഉണ്ടായാൽ ഒരു പക്ഷെ ബിറ്റ് കോയിൻ ഫൗണ്ടേഷൻ ആ താല്പര്യത്തിനു വഴങ്ങിയേക്കും. അങ്ങിനെ ബിറ്റ് കോയിൻ നിലനിർത്താൻ ഫൗണ്ടേഷന് കഴിഞ്ഞേക്കും.

ബിറ്റ് കോയിൻ പോലെയുള്ള പുതു തലമുറ നാണയങ്ങളുടെ സാങ്കേതികത്വം ചർച്ച ചെയ്യുക ആയിരുന്നില്ല ഈ പോസ്റ്റുകളുടെ ഉദ്ദേശ്യം. നിക്ഷേപ സാധ്യതകൾ ആയിരുന്നു ലക്‌ഷ്യം വെച്ചത്. ഈ പോസ്റ്റിൽ ബിറ്റ്കോയിന് തുല്യം ആയതും വിപണിയിൽ ലഭ്യം ആയതും ആയ മറ്റു നാണയങ്ങളിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് മനസിലാക്കാം എന്ന ലക്ഷ്യത്തോടെ ആണ് ഈ പോസ്റ്റ് എഴുതി തുടങ്ങിയത്. ബിറ്റ്കോയിൻ എന്നെ വേറെ എങ്ങോട്ടൊക്കെയോ കൊണ്ട് പോയി. പോസ്റ്റ് കാട് കയറി. അത് കൊണ്ട് മേപ്പടി നാണയങ്ങളിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് അടുത്ത് പോസ്റ്റിൽ ചർച്ച ചെയ്യാം.


Friday, August 25, 2017

സ്വകാര്യതയും ആയി ലിങ്കായ ആധാറിന്‌ കിട്ടിയ പണി.

ചോദ്യം : മലയാളികൾ ആധാറിനെ ഇത്രമാത്രം എതിർക്കുന്നത് എന്നാത്തിനാ?

ഉത്തരം : ആധാറിനെ അല്ല മലയാളികൾ എതിർക്കുന്നത്. അവനവന്റെ സ്വകാര്യത അവനവനു സ്വന്തം അല്ല എന്ന കേന്ദ്ര സർക്കാർ നിലപാട് ആധാറിനൊപ്പം ലിങ്ക് ചെയ്തതാണ് മലയാളീ പ്രതിരോധത്തിന് കാരണം. അതായത് ഉത്തമാ സ്വകാര്യതയിലെ മൗലികവകാശ വാദം ആധാറുമായി കൂട്ടി കെട്ടിയില്ലായിരുന്നു എങ്കിൽ നുമ്മ ആധാറിനെ ഇത്രമാത്രം പ്രതിരോധിക്കും ആയിരുന്നില്ല. നമ്മൾ ആധാറിന്‌ എതിരെ അല്ല സമരം ചെയ്യുന്നത്. നമ്മുടെ സ്വകാര്യത നമുക്ക് തന്നെ സ്വാകാര്യം ആയി സ്ഥിരപ്പെടുത്താൻ വേണ്ടിയാണ് നമ്മുടെ സമരം.

എന്തൊക്കെയാണ് സ്വകാര്യത എന്നും ആധാറിൽ ഹനിക്കപ്പെടുന്ന സ്വകാര്യത എന്തൊക്കെയാണ് എന്നും പൊതു സമൂഹത്തിനു മനസിലാകുന്ന വിധം നിർവചിക്കപെട്ടാൽ തീരാവുന്ന പ്രശ്നമേ നമുക്കുള്ളൂ. സർക്കാരും കോടതിയും ചേർന്ന് അത് വേണ്ട പോലെ അങ്ങ് നിർവചിച്ചാൽ മതി. അല്ലാതെ ജനതയുടെ സ്വകാര്യത ജനതയ്ക്കു സ്വന്തം അല്ല അത് സ്റ്റേട്സിന്റെ സ്വത്ത് ആണ് എന്ന രീതിയിൽ കോടതിയിൽ ചെന്ന് വാദിച്ചതാണ് മലയാളിയെ ചൊടിപ്പിച്ചത്.

സ്വകാര്യത എന്ന് കേൾക്കുമ്പോൾ ഒരു സാധാരണക്കാരൻ ചിന്തിക്കുന്നത് ആധാറിലെ വിരലടയാളവും കൃഷ്ണമണി അടയാളവും അല്ല. അടുക്കളയും ഉറക്കറയും ബാത്റൂമും കുടുംബ ബന്ധങ്ങളും സമൂഹത്തിലെ ഇടപെടലുകളും സ്വന്തന്ത്ര്യവും cctv ക്യാമറയും ഒക്കെ ആണ്. അവനവന്റെ സ്വസ്ഥ ജീവിതത്തിലേക്കും വ്യക്ത്യാധിഷ്ഠിത ഇഷ്ടാനിഷ്ടങ്ങളിലേക്കും സ്റ്റേറ്റ്സ് കടന്നു കയറും എന്ന ഭയമാണ് സ്വകാര്യത മൗലികാവകാശം അല്ലാ എന്ന വാദത്തിനു എതിരെ കേരളം അത്രമാത്രം എതിർപ്പും ആയി വരാൻ കാരണം. പാവം ആധാർ തന്റേതു അല്ലാത്ത കാരണത്താൽ അതിൽ പെട്ട് പോയി എന്നേ ഉള്ളൂ.

ആധാറിന്‌ വേണ്ടി സ്വകാര്യത മൗലികാവകാശം അല്ലാ അത് സ്റ്റേട്സിന്റെ അവകാശം ആണ് എന്ന വിധി സ്വന്തം ആക്കിയാൽ നാളെ ഇതേ വിധി കക്കൂസിൽ കേറി സ്വകാര്യത പരിശോധിക്കാൻ വേണ്ടി പോലും ഉപയോഗിക്കപ്പെടും എന്ന് മലയാളിയെ ആരും പറഞ്ഞു പഠിപ്പിക്കേണ്ടത് ഇല്ല. സൂചി കേറ്റാൻ സ്ഥലം കിട്ടിയാൽ കുത്തബ് മിനാർ കുത്തി കേറ്റുന്നവർ ആണ് ഭരണ യന്ത്രം തിരിക്കുന്നത് എന്ന് മലയാളിക്ക് ഉള്ള തിരിച്ചറിവ് തന്നെയാണ് പ്രതിരോധത്തിന് കാരണം.

ബിറ്റ് കോയിൻ - ഒരു ആമുഖം

ബിറ്റ്‌കോയിന്റെ സാങ്കേതിക വശം ചർച്ച ചെയ്യപ്പെടുന്ന ഒരു പോസ്റ്റ് അല്ല ഇത്. പണവിപണിയിലെ ബിറ്റ്കോയിന്റെ സാന്നിദ്ധ്യവും വളർച്ചയും മനസിലാക്കാൻ ഉള്ള ഒരു ശ്രമം. അത്രമാത്രം കണ്ടാൽ മതി.

ബിറ്റ്‌കോയിന്റെ ഉത്ഭവം രണ്ടായിരത്തി എട്ടിൽ ആയിരുന്നു എങ്കിലും വിപണിയിൽ വ്യാപാരം നടന്നത് 2010 ഏപ്രിൽ മാസം ഇരുപത്തി അഞ്ചാം തീയതി ആണ്. ആദ്യത്തെ ഒരു ബിറ്റ്കോയിന്റെ ഓഫർ പ്രൈസ് മൂന്നു സെന്റ് ആയിരുന്നു. എന്നാൽ അതേ വർഷം മെയിൽ വില 10 സെന്റ് ആയി ഉയർന്നു. രണ്ടായിരത്തി പതിനൊന്നു ഫെബ്രുവരിയിൽ വില ഒരു ബിറ്റ്കോയിന് ഒരു ഡോളർ നിലവാരത്തിൽ എത്തി. ഏഴു മാസം കൊണ്ട് ഏകദേശം 1000 മടങ്ങു് വളർച്ച.

അധികം ആരാലും ശ്രദ്ധിക്കപ്പെടാതെ ബിറ്റ്കോയിൻ വിപണിയിൽ നിലയുറപ്പിക്കുന്നതാണ് പിന്നെ കാണുന്നത്. രണ്ടായിരത്തി പതിനൊന്നു മുതൽ രണ്ടായിരത്തി പതിനേഴ് ഈ പോസ്റ്റ് എഴുതുന്നത് വരെ ബിറ്റ്കോയിന്റെ കയറ്റിറക്കങ്ങൾ ഒരു തരത്തിലും നിർവചിക്കാൻ കഴിയാത്ത തരത്തിൽ ആയിരുന്നു.

രണ്ടായിരത്തി പതിനൊന്നു ഫെബ്രുവരിയിൽ ഒരു ഡോളർ എന്ന ഏറ്റവും പ്രധാനപ്പെട്ട മൈൽസ്റ്റോൺ കടന്നതിനു ശേഷം രണ്ടായിരത്തി പതിമൂന്ന് ഏപ്രിൽ വരെ മുന്നോട്ടുള്ള പ്രയാണത്തിൽ ആയിരുന്നു ബിറ്റ്കോയിൻ. എല്ലാ വ്യാപാര ദിവസങ്ങളിലും ഏകദേശം നാല് ശതമാനം വളർച്ച. രണ്ടായിരത്തി പന്ത്രണ്ട് ജനുവരിയിൽ ഒരു ബിറ്റ്കോയിന് 100 ഡോളർ എന്ന അടുത്ത മൈൽസ്റ്റോൺ താണ്ടി. രണ്ടായിരത്തി പതിമൂന്നു ഏപ്രിൽ ആ കാലഘട്ടത്തിലെ ഏറ്റവും ഉയർന്ന വിലയായ 266 ഡോളറിൽ എത്തിയതിനു ശേഷം ആണ് അതുവരെ ഉണ്ടായിരുന്ന ഒരേ ദിശയിൽ ഉള്ള വളർച്ചക്ക് തിരുത്തൽ വന്നത്.

രണ്ടായിരത്തി പതിമൂന്ന് മെയിൽ വില 130 ഡോളറിലേക്ക് വീണു. അതേ വർഷം ജൂണിൽ വില നൂറു ഡോളറിലും താഴേ പോയി. എഴുപത് ഡോളറിൽ വ്യാപാരം നടന്നു. ഈ തിരുത്തലിനു ശേഷം വീണ്ടും ബിറ്റ്കോയിൻ അതിന്റെ ജൈത്രയാത്ര തുടർന്നു. രണ്ടായിരത്തി പതിമൂന്നു ഡിസംബർ ആയപ്പോഴേക്കും വില വീണ്ടും മുകളിലേക്ക് കയറി ഒരു ബിറ്റ്കോയിന്റെ വില ആയിരം ഡോളർ എന്ന നിലയിൽ എത്തി. രണ്ടായിരത്തി പതിമൂന്ന് ഡിസംബർ മുതൽ വീണ്ടും വൻ ഉയർച്ച താഴ്ചകൾ ഉണ്ടായി.

രണ്ടായിരത്തി പതിനാല് മാർച്ചിൽ ആണ് ബിറ്റ്കോയിൻ ഏറ്റവും വല്യ തകർച്ചയെ നേരിട്ടത്. ചൈന ബിറ്റ്കോയിൻ ഇടപാടുകൾ നിരോധിച്ചു എന്ന വ്യാജ വാർത്ത പരന്നതിനെ തുടർന്ന് വില മുന്നൂറു ഡോളറിലേക്ക് വീണു. മെയ് മാസത്തോടെ വീണ്ടും ബിറ്റ്കോയിൻ സ്ഥിരത ആർജിച്ച് തുടങ്ങി.

രണ്ടായിരത്തി പതിനാല് അവസാന മാസങ്ങളിലും രണ്ടായിരത്തി പതിനഞ്ച് ആദ്യ മാസങ്ങളിലും ബിറ്റ്കോയിൻ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കാലം ആണ്. ബിറ്റ്കോയിൻ വെറും ബബിൾ ആണ് എന്നും എപ്പോൾ വേണം എങ്കിലും വിപണിയിൽ നിന്നും നീക്കം ചെയ്യപ്പെടാം എന്നും വിലയില്ലാത്ത നാണ്യം ആയി മാറാം എന്നും ഉള്ള വിലയിരുത്തലുകൾ വിപണിയിൽ വന്നു. ഫലം ഒരു ബിറ്റ്കോയിന്റെ വില ഇരുനൂറു ഡോളറിലേക്ക് വീഴുക എന്നതായിരുന്നു. ഈ അനിശ്ചിതാവസ്ഥ രണ്ടായിരത്തി പതിനഞ്ച് അവസാന മാസങ്ങൾ വരെ തുടർന്നു.

രണ്ടായിരത്തി പതിനാറിൽ ആണ് വീണ്ടും ബിറ്റ്കോയിൻ സ്ഥിരത കൈവരിക്കുന്നത്. ജൂലൈ ആഗസ്ത് മാസങ്ങളിൽ അറുനൂറു ഡോളറിൽ ബിറ്റ് കോയിൻ നിലയുറപ്പിച്ചു. രണ്ടായിരത്തി പതിനാറ് നവംബറിൽ ചൈനയുടെ കറൻസിയുടെ മൂല്യത്തിൽ കുറവ് വരുത്തിയത് ബിറ്റ്കോയിന്റെ വളർച്ചക്ക് ഇന്ധനം ഏകി. വീണ്ടും ആയിരം ഡോളറിലേക്ക് ഉള്ള കുതിപ്പായിരുന്നു ഫലം.

പിന്നെ രണ്ടായിരത്തി പതിനേഴ്. നമ്മുടെ മുന്നിൽ ഉണ്ട്. രണ്ടായിരത്തി പതിനേഴ് ജനുവരിയിലെ വിപണി വില ആയിരം ഡോളറിനു അടുത്ത്. ഇന്നത്തെ വില (25-08-2017) ഒരു ബിറ്റ് കോയിൻ വേണം എങ്കിൽ 4,270 ഡോളർ കൊടുക്കണം.

ബിറ്റ്കോയിന്റെ ഈ കയറ്റിറക്കങ്ങളിൽ വ്യാപാരം നടത്തി കൈപൊള്ളിയവർ ആണ് നേട്ടം ഉണ്ടാക്കിയതിലും കൂടുതൽ. അത് വിപണിയുടെ ശാസ്ത്രം അങ്ങിനെ തന്നെ ആണല്ലോ. വിപണിയിൽ നേട്ടം ഉണ്ടാക്കുന്നവർ ഇപ്പോഴും എപ്പോഴും കുറവ് തന്നെ ആയിരിക്കും - അത് പണ വിപണി ആണെങ്കിലും മൂലധന വിപണി ആണെങ്കിലും അങ്ങിനെ തന്നെ.

നഷ്ടങ്ങൾ ഉണ്ടായവർ ധാരാളം. എന്നാൽ മറ്റൊരു തരത്തിൽ വിശകലനം ചെയ്താലോ? രണ്ടായിരത്തി പത്ത് ഏപ്രിൽ മാസം ആയിരം ഡോളർ കൊടുത്താൽ കിട്ടും ആയിരുന്ന ബിറ്റ്കോയിന്റെ എണ്ണം ഏകദേശം 10,000 ആണ്. ആയിരം ഡോളർ രണ്ടായിരത്തി പത്ത് ഏപ്രിൽ മാസം ദീർഘ കാലാടിസ്ഥാനത്തിൽ നിക്ഷേപിച്ച ഒരുവന്റെ നിക്ഷേപത്തിന്റെ ഇപ്പോഴത്തെ ഏകദേശ മൂല്യം 43 ദശലക്ഷം ഡോളർ ആണ്. അതായത് രണ്ടായിരത്തി പത്തിൽ പതിനായിരം ഡോളർ അഥവാ ഏകദേശം ആറു ലക്ഷം രൂപ നിക്ഷേപിച്ച ഒരു നിക്ഷേപകന്റെ മൂലധനം ഇപ്പോൾ ഇരുനൂറ്റി മുപ്പത് കോടി രൂപ ആയി വളരും ആയിരുന്നു എന്ന് ചുരുക്കം. ഏഴു വര്ഷം കൊണ്ട് ഇങ്ങിനെ ഒരു മൂലധന വളർച്ച അസംഭവ്യം എന്നു വേണം എങ്കിൽ പറയാം. പക്ഷെ ബിറ്റ്കോയിന്റെ വളർച്ചയുടെ നാൾവഴിയും തോതും ആ അസംഭാവ്യത്തെ സാധൂകരിക്കുന്നു എന്നതാണ് വസ്തുത.

ബിറ്റ്കോയിന്റെ പ്രചുരപ്രചാരം അതേ സ്വഭാവത്തിൽ ഉള്ള നിരവധി നാണയങ്ങളുടെ ഉത്ഭവത്തിനും പ്രചാരത്തിനും കാരണം ആയിട്ടുണ്ട്. ആ നാണയങ്ങളുടെ വിപണി ഇടപെടലുകളെ കുറിച്ച് മറ്റൊരു തലത്തിൽ നമുക്ക് ചർച്ച ചെയ്യാം. 

പിച്ച ചട്ടിയിൽ കയ്യിട്ടു വാരുന്നവർ.

പിച്ച ചട്ടിയിൽ കൈയിട്ടു വാരുക എന്ന കൊടും ക്രൂരത ഇന്ന് ഏറ്റവും കൃത്യം ആയി കാണുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിലപാടുകളിൽ ആണ്. അതിനു ചൂട്ടു പിടിച്ചു കൊടുക്കുന്നതോ കേന്ദ്ര സർക്കാരും. ഒരു ബാങ്ക് അക്കൗണ്ട് ഇല്ലാതെ ഭാരതത്തിലെ ഒരു ദരിദ്ര പ്രജക്കും ഇന്ന് ജീവിക്കാൻ കഴിയില്ല. ബുദ്ധിക്ക് മണ്ഡരി ബാധിച്ച ഒരു ഭരണ കൂടത്തിന്റെ തലച്ചോറിൽ വിരിഞ്ഞ പണരഹിത ഇക്കോണമി എന്ന ഉഡായിപ്പിൽ ബാങ്ക് അക്കൗണ്ട് ജീവ വായു പോലെ പ്രധാന പെട്ട ഒരു ഘടകം ആയി മാറി. ഫലമോ ഉണ്ണാനുടുക്കാനില്ലേലും ബാങ്ക് അക്കൗണ്ട് നിർബന്ധം എന്ന നില വന്നു. ഗ്യാസിന്റെ സബ്‌സിഡി, സ്കോളർഷിപ് എന്ന് വേണ്ട സർവ കാര്യങ്ങൾക്കും ബാങ്ക് അക്കൗണ്ട് അത്യാവശ്യം ആവുകയും ചെയ്തു.

രാജ്യത്തെ ഏറ്റവും വല്യ പൊതുമേഖല ബാങ്ക് അങ്ങിനെ ദരിദ്ര ഭാരതീയരുടെ അക്കൗണ്ട് കൊണ്ട് നിറഞ്ഞു. മിനിമം ബാലൻസ് ഇല്ലാ എങ്കിൽ പിഴ ഈടാക്കും എന്ന നില വന്നു. അന്നന്നത്തെ അഷ്ടിക്ക് വകയില്ലാത്തവൻ ബാങ്കിൽ നിർബന്ധിത നിക്ഷേപം നടത്തണം എന്ന്.!

പിഴയുടെ പെരുമഴക്കാലം ബാങ്കുകൾ ആഘോഷിച്ചു തുടങ്ങി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രം കഴിഞ്ഞ മൂന്നു മാസം പിരിച്ചെടുത്ത പിഴ 235 കോടി രൂപ.!!!

പിരിച്ചെടുത്തത് കോർപ്പറേറ്റുകളുടെ പക്കൽ നിന്നും അല്ല. തുശ്ചമായ മിനിമം ബാലൻസ് പോലും ബാങ്കിൽ സൂക്ഷിക്കാൻ കഴിയാത്ത ദരിദ്ര ഭാരതീയന്റെ പിച്ച ചട്ടിയിൽ നിന്നും.

മിനിമം ബാലൻസ് സൂക്ഷിക്കാൻ പോലും നിവർത്തിയില്ലാത്തവനെ ചൂഷണം ചെയ്തിട്ട് അതിൽ നിന്നും ശമ്പളം വാങ്ങുന്നവൻ പോലും ഗതി പിടിക്കില്ല. ഒരു ഗതിയും പരഗതിയും ഇല്ലാത്ത സാധുക്കളെ ബാങ്ക് അക്കൗണ്ട് എന്ന കെണിയിൽ പെടുത്തി ഉണ്ടാക്കുന്ന ലാഭത്തിന്റെ ഒരു ഭാഗം സർക്കാരിലേക്കും പോകുന്നുണ്ട്. സർക്കാർ സ്‌പോൺസേർഡ് ചൂഷണം തന്നെയാണ് ഈ ദ്രോഹവും.

ഉടുതുണിക്ക് മറുതുണിയില്ലാത്ത, ഒരു നേരത്തെ അന്നം പോലും അന്യമായ ഒരു സമൂഹത്തിന്റെ ശാപം ഭരണ കൂടമേ നിങ്ങളെ വിട്ടൊഴിയില്ല. രാജ്യദ്രോഹികളുടെ ഭരണം ജനദ്രോഹം ആകുന്നതിൽ അത്ഭുതപ്പെടാനും ഇല്ല.
  

ഉഡായിപ്പുകളുടെ ആശാന്മാർ ഭരണം കയ്യാളുമ്പോൾ പിച്ച ചട്ടികൾ പോലും കൊള്ളയടിക്കപ്പെടുന്നു.