Friday, March 16, 2018

തെലുങ്ക് ദേശം പാർട്ടി ദേശീയ ജനാധിപത്യ സഖ്യം വിടുമ്പോൾ...





"എൻ ഡി ഏയിൽ നിന്നും ടീ ഡി പി വിട്ടു. മോഡി സർക്കാരിന് എതിരെ അവിശ്വാസ പ്രമേയം വരും" : വാർത്ത.
.
ആദ്യത്തെ വാർത്ത ആഘോഷിക്കണം. രണ്ടാമത്തെ സൂചന അബദ്ധം ആകും.
.
എൻ ഡി എയ്ക്ക് ഇപ്പോൾ സ്പീക്കർ ഉൾപ്പടെ 330 പേരുടെ പിന്തുണ ഉണ്ട്. തെലുങ്ക് ദേശത്തിന്റെ 16 എം പി മാർ പോയാലും പിന്നെയും 314 പേരുടെ പിന്തുണ സർക്കാരിന് ഉണ്ടാകും. ഇടഞ്ഞു നിൽക്കുന്ന ശിവസേനയുടെ 18 എംപി മാരും കൂടി സർക്കാരിന് എതിരെ തിരിഞ്ഞാലും സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടില്ല. പിന്നെയും 25 അംഗങ്ങളുടെ ഭൂരിപക്ഷം ഫാസിസ്റ്റ് സർക്കാരിന് ഉണ്ടാകും.
.
ആകെ മൊത്തം വിയർത്തു പൊരിഞ്ഞു കുഴഞ്ഞു നിൽക്കുന്ന സർക്കാരിനെതിരെ വെറുതെ കൊണ്ട് വരുന്ന അവിശ്വാസ പ്രമേയത്തിന്റെ പരാജയം അവർക്ക് പുതുജീവൻ നൽകും. അവിശ്വാസത്തെ അതിജീവിച്ച മോദിക്ക് അഗ്നിശുദ്ധി വരുത്തിയ പ്രതിശ്ചായ ഉണ്ടാക്കും. സംഘ പരിവാർ ഐറ്റി സെൽ അവിശ്വാസ പ്രമേയത്തിന്റെ പരാജയത്തെ യുഗപുരുഷൻ മോദിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ മറ്റൊന്ന് കൂടി എന്ന രീതിയിൽ പ്രചണ്ഡ പ്രചാരണം നടത്തും.
.
എൻ ഡി ഏ ഉലഞ്ഞു തുടങ്ങി. വെറും വെറുതെ ഒരു അവിശ്വാസ പ്രമേയം കൊണ്ട് വന്നു ആ ഉലച്ചിലിനെ ഉറപ്പിക്കരുത്. പ്രതിപക്ഷ നിര എപ്പോഴും കാട്ടുന്ന അബദ്ധം ഇപ്പോഴും തുടരരുത്.
.
റ്റീ ഡീ പിയുടെ നിലപാട് പക്ഷേ കൂടുതൽ ആഹ്ലാദം പകരുന്നത് രാജ്യസഭയിലെ അവരുടെ 6 എംപി മാരുടെ സാനിദ്ധ്യം കൊണ്ട് ആണ്. രാജ്യസഭയിൽ കേവല ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്ന എൻ ഡി ഏ യ്ക്ക് ഇനി ഈ സർക്കാർ കാലാവധിയിൽ ഭൂരിപക്ഷം തികയ്ക്കാൻ കഴിയില്ല. ഫാസിസം ചുട്ടെടുക്കാൻ ശ്രമിക്കുന്ന സാമൂഹ്യ വിരുദ്ധ, ജനവിരുദ്ധ, മാനവ വിരുദ്ധ നിയമ നിർമ്മാണങ്ങൾ രാജ്യസഭയുടെ കാവൽ ഉണ്ടായത് കൊണ്ടാണ് നിയമം ആകാതെ പോകുന്നത്. രാജ്യത്തെ രക്ഷപെടുത്തി നിലനിർത്തുന്നത് രാജ്യസഭയിലെ എൻ ഡി ഏ വിരുദ്ധ പ്രതിരോധ നിരയാണ്. ആ ആറു പേരും കൂടി പ്രതിപക്ഷത്തേക്ക് എത്തുമ്പോൾ രാജ്യസഭയിലെ കേവല ഭൂരിപക്ഷം എന്ന സംഘീ സ്വപ്നം ആണ് അസ്തമിക്കുന്നത്.
.
ജനാധിപത്യത്തിലെ ഏറ്റവും മനോഹരം ആയ നിമിഷങ്ങളും കാഴ്ചകളും ചലനങ്ങളും ആയിട്ടാണ് ഈ വാരം കടന്നു പോകുന്നത്. ജനാധിപത്യം ജനതയെ ചതിക്കില്ല. പ്രകാശം അകലെയല്ല. പ്രതീക്ഷകൾ ബാക്കി ആവുന്നു.

Sunday, September 03, 2017

റോഹിങ്ക്യൻ മുസ്ലീമുകൾ ഓർമ്മപ്പെടുത്തുന്നത് എന്തെന്നാൽ...


 സഞ്ചാര സ്വാതന്ത്ര്യം നിയന്ത്രണ വിധേയം, വിവാഹം കഴിക്കാൻ സർക്കാറിന്റെ പ്രത്യേക അനുമതി വേണം, മതാധിഷ്ഠിതമായ വിവാഹം മരണശിക്ഷക്ക് വരെ കാരണം ആകും, കുട്ടികളെ സൃഷ്ടിച്ചാൽ തടവ് ശിക്ഷ, കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസത്തിനു അവകാശം ഇല്ല, സർക്കാർ ജോലി സ്വപ്നം പോലും കാണണ്ട, സ്വന്തം പേരിൽ വസ്തു വകകൾ രെജിസ്റ്റർ ചെയ്യാൻ കഴിയില്ല, സ്വന്തം ആയിട്ടുള്ള കൃഷിയിടങ്ങളും വസ്തുക്കളും സർക്കാർ ഏറ്റെടുത്തു, കട്ട കെട്ടിയതോ കെട്ടുറപ്പുള്ളതോ ആയ വീടുകൾ വെക്കാൻ അനുവാദം കിട്ടില്ല, തമ്പ് പോലെയുള്ള വീടുകൾ ആണ് സർക്കാർ അനുവദിക്കുക, ഓരോ ഗ്രാമത്തിലും പുറത്ത് നിന്നും ഏതെങ്കിലും അഥിതി വരണം എങ്കിൽ പട്ടാളത്തിന്റെയോ സുരക്ഷാ ഏജൻസിയുടെയോ മുൻ‌കൂർ അനുവാദം വേണം, അതിഥികൾക്ക് അനുവദിക്കുന്ന സമയത്തിനപ്പുറം വീട്ടിൽ താങ്ങാൻ പറ്റില്ല. അതിഥി രാത്രി വീട്ടിൽ കഴിഞ്ഞു കൂടിയാൽ ഗൃഹനാഥന് വിചാരണ കൂടാതെ വധ ശിക്ഷ, വീടുകളിൽ മത ചിഹ്നങ്ങളോ ഗ്രന്ഥങ്ങളോ സൂക്ഷിക്കാൻ പാടില്ല, നമസ്കാരം അടക്കം ഒരുവിധ മതപരം ആയ ആരാധനകളും പാടില്ല, ആരാധനാലയങ്ങൾ അനധികൃത കെട്ടിടങ്ങൾ ആയി വിലയിരുത്തുന്നു, അങ്ങിനെ ഒരു രാജ്യത്ത് പൗരത്വം നിഷേധിക്കപ്പെട്ട ഒരു സമൂഹം.... മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടിക്കഴിയുമ്പോൾ സംഘപരിവാർ ഭാരതത്തിൽ നടപ്പാക്കണം എന്ന് സ്വപ്നം കാണുന്നതെല്ലാം റോഹിങ്ക്യ മുസ്ലീമുകൾ മ്യാൻമറിൽ അനുഭവിക്കുന്നു. ഭരണഘടന തിരുത്തപ്പെടുമ്പോൾ നമ്മുടെ നാട്ടിലും ന്യൂനപക്ഷങ്ങൾ നേരിടാൻ പോകുന്നത് ഇതൊക്കെ തന്നെ. പൗരത്വം നഷ്ടപ്പെടുന്ന ന്യൂനപക്ഷങ്ങൾ.... അവർ എന്തൊക്കെ എങ്ങിനെ ഒക്കെ ജീവിക്കേണ്ടി വരും എന്ന് മ്യാൻമർ നമ്മെ പഠിപ്പിക്കുന്നു.

മ്യാന്മാറിന്റെ ചരിത്രം തുടങ്ങുന്നതിനും മുമ്പ് റോഹിങ്ക്യ മുസ്ലീമുകളുടെ ചരിത്രം തുടങ്ങുന്നു. ഇന്നത്തെ മ്യാന്മാറിന്റെ ഭാഗം ആയ അറാകാൻ പ്രവിശ്യ നൂറ്റാണ്ടുകൾക്ക് മുന്നേ ബർമ്മയുടെയും ബംഗ്ലാദേശിന്റെയും ഇടയിൽ സ്ഥിതി ചെയ്തിരുന്ന ഒരു മുസ്‌ലിം ഭൂരിപക്ഷം സ്വന്തന്ത്ര രാജ്യം ആയിരുന്നു. ആ രാജ്യത്തെ മുസ്ലീമുകൾ റോഹിങ്ക്യ എന്ന പേരിൽ അറിയപ്പെട്ടു. മുസ്‌ലിം ഭരണ ക്രമം ആയിരുന്നു അവിടെ നില നിന്നിരുന്നത്. ആയിരത്തി എഴുന്നൂറ്റി എൺപത്തി നാലിൽ ബർമ്മ രക്ത രൂക്ഷിതം ആയ ഒരു യുദ്ധത്തിൽ അറാകാൻ കീഴ്‌പ്പെടുത്തി. ബുദ്ധ ഭരണക്രമത്തിൽ ആയിരുന്ന ബർമ്മയുടെ കീഴിൽ ആയതോടെ റോഹിങ്ക്യ മുസ്ലീമുകളുടെ ദുരന്തവും ആരംഭിച്ചു. അറാകാനിലെ മുസ്‌ലിം സ്വത്വം അവസാനിപ്പിക്കാൻ ബർമ്മ വിവിധ ബുദ്ധ ഗോത്രങ്ങളെ ഉപയോഗിച്ച് റോഹിങ്ക്യ സമൂഹത്തെ ഉപദ്രവിച്ചു കൊണ്ടിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പടയോട്ട കാലത്ത് ബർമ്മയും കമ്പനിയുടെ കോളനി ആയി. ബർമ്മ 1824-ൽ ബ്രിട്ടന്റെ അധിനിവേശത്തിൽ ആയി. അതോടെ ബുദ്ധഗോത്രങ്ങളുടെ ആധിപത്യം ബർമ്മയിൽ പൊതുവെ അസ്തമിച്ചു. കൂട്ടത്തിൽ അറാകാനിലും ബുദ്ധ ഗോത്രങ്ങളുടെ ആക്രമണത്തിന് ശമനം വന്നു. ബ്രിട്ടന്റെ ഭരണത്തിൻ കീഴിൽ റോഹിങ്ക്യൻ മുസ്ലീമുകൾ കുറെയൊക്കെ സുരക്ഷിതർ ആയിരുന്നു.   


റോഹിങ്ക്യൻ മുസ്‌ലിം വീണ്ടും ദുരന്തത്തിൽ ആകുന്നതു ബ്രിടീഷ്കാർ ബർമ്മ വിട്ടതോടെ ആണ്. 1948-ൽ ബ്രിട്ടണിൽ നിന്നും ബർമ്മ സ്വാതന്ത്ര്യം നേടി. ബുദ്ധ ഭൂരിപക്ഷ രാജ്യം ആയ ബർമ്മ വീണ്ടും ബുദ്ധ ഭരണക്രമത്തിൽ ആയി. ഗോത്ര വർഗ്ഗങ്ങൾ വീണ്ടും സജീവം ആയി. അതിൽ ഒരു പ്രമുഖ ഗോത്ര വർഗ്ഗം ആണ് "റാഖേൻ". ബർമ്മയിൽ "റാഖേൻ" ന്യൂന പക്ഷ ബുദ്ധ ഗോത്രം ആണ്. പക്ഷേ അറാകാനിൽ "റാഖേൻ" ഭൂരിപക്ഷ ബുദ്ധ ഗോത്രം ആണ്. അറാകാൻ പ്രവിശ്യയിൽ റോഹിങ്ക്യൻ മുസ്‌ലിം കഴിഞ്ഞാൽ പിന്നെ കൂടുതൽ ഉള്ളതും റാഖേൻ വംശം ആണ്. അവിടെയാണ് പ്രശ്നവും. സ്വാതന്ത്ര്യാനന്തരം അറാകാൻ പ്രവിശ്യയുടെ പേര് പോലും ഔദ്യോഗികം ആയി "റാഖേൻ" എന്നാക്കി മാറ്റി. അറാകാൻ തങ്ങൾക്ക് അവകാശപ്പെട്ടത് ആണ് എന്നും റോഹിങ്ക്യൻ മുസ്ലീമുകൾ ബംഗ്ലാദേശിൽ നിന്നും കുടിയേറിയവർ ആണ് എന്നും ആണ് റാഖേൻ ഗോത്രത്തിന്റെ വാദം. സത്യത്തോട്‌ പുലബന്ധം പോലും ഉള്ള വാദം അല്ല റാഖേൻറെതു. കാരണം ബർമ്മയുടെ ചരിത്രം തുടങ്ങുമ്പോൾ അറാകാൻ സ്വദേശി മുസ്ലീമുകളുടെ ഒരു സ്വതന്ത്ര രാജ്യം ആയിരുന്നു.   

  റാഖേൻ ഗോത്രം ക്രൂരം ആയ പീഡനങ്ങളും അക്രമങ്ങളും കൊണ്ട് അറാകാൻ മേഖലയിലെ മുസ്‌ലിം പ്രാതിനിധ്യം കുറയ്ക്കാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. ഏറ്റവും ഭീകരം ആയ വംശീയ ആക്രമണം 1942-ലെ "കര്‍ബലാ അറാകാന്‍" എന്ന പേരിൽ അറിയപ്പെടുന്ന ആക്രമണം ആയിരുന്നു. ഒരു ലക്ഷത്തോളം മുസ്‌ലിമുകൾ കൊല്ലപ്പെട്ട ആക്രമണം. അന്നും ഇന്നും അതി നിഷ്ടൂരം ആയ കൊലപാതകങ്ങൾ ആണ് റാഖേൻ ഗോത്രം മുസ്ലീമുകൾക്ക് നേരെ നടപ്പാക്കപ്പെടുന്നത്. സർക്കാരിന്റെയും സൈന്യത്തിന്റെയും സർവ്വ പിന്തുണയും മുസ്ലീങ്ങളെ കൊന്നൊടുക്കാൻ ഈ ഗോത്ര വർഗ്ഗത്തിന് ലഭിക്കുന്നു.

1982-ൽ ബർമയിലെ സൈനിക ഭരണ കൂടം ബർമ്മയുടെ പൗരത്വാ നിയമത്തിൽ ഭേദഗതി വരുത്തി. പുതിയ നിയമത്തിൻ കീഴിൽ റോഹിങ്ക്യൻ മുസ്ലീമുകളുടെ പൗരത്വം സൈനിക ഭരണ കൂടം റദ്ദാക്കി. പൊതുവേ ദുരന്തത്തിൽ ആയിരുന്ന ഒരു ജന വിഭാഗം അതോടെ അക്ഷരാർത്ഥത്തിൽ നരകത്തിൽ ആയി. ബർമ്മയിലെ അനധികൃത കുടിയേറ്റക്കാർ ആയി റോഹിങ്ക്യൻ മുസ്‌ലിംങ്ങൾ മാറി.

ഇന്ന് യൂ എന്നിന്റെ കണക്ക് പുസ്തകത്തിൽ ഏറ്റവും കൂടുതൽ പീഡനം അനുഭവിക്കുന്ന ഒരു രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗം ഇന്ന് റോഹിങ്ക്യൻ മുസ്‌ലിം ആണ്. റാഖേൻ ഗോത്രത്തിലെ സന്യാസിമാർ മുസ്ലീമുകളുടെ വംശ ഹത്യ പുണ്യ കർമ്മം ആണ് എന്ന് ആഹ്വാനം ചെയ്യുന്നു. റോഹിങ്ക്യൻ മുലസീമങ്ങളുടെ ഉന്മൂലനം ലക്‌ഷ്യം ആക്കി വൻ പദ്ധതികൾ ഇവർ ആസൂത്രണം ചെയ്യുന്നുണ്ട്.  




ബർമ്മയിലെ തീവ്ര ബുദ്ധ ഗോത്രങ്ങളുടെ വംശ ശുദ്ധീകരണം മുസ്ളീംങ്ങൾക്ക് നേരെ മാത്രം ആണ് എന്ന് കരുതണ്ട. ന്യൂന പക്ഷം ആയ ക്രിസ്ത്യാനികളും ആക്രമണങ്ങൾ പെടുന്നുണ്ട്. മുസ്ലീമുകളെ അപേക്ഷിച്ച് താരതമ്യേന കുറവാണ് ബർമ്മയിലെ ക്രിസ്ത്യൻ ജനസംഖ്യ. കയ്യിങ് എന്ന പ്രവിശ്യയിലാണ് ക്രിസ്ത്യാനികൾ കൂടുതൽ. റോഹിങ്ക്യൻ മുസ്ലീമുകളും ബർമ്മയിലെ ക്രിസ്ത്യാനികളും തമ്മിലുള്ള നേരിട്ടുള്ള വ്യത്യാസം ക്രിസ്ത്യാനികൾക്ക് പൗരത്വം ഉണ്ട് എന്നുള്ളതാണ്.
.
ആദ്യം മുസ്ലീങ്ങൾ പിന്നെ ക്രിസ്ത്യാനികൾ... അങ്ങിനെ ആണല്ലോ കാര്യങ്ങൾ.
.
ബർമ്മയിൽ ഇന്ന് കാണുന്നത് ഒക്കെയും നാളെ ഭാരതത്തിലും അസംഭവ്യം അല്ല. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ സംഘപരിവാർ അധികാരത്തിൽ എത്തിയാൽ ഈ പോസ്റ്റിലെ ബർമ്മ, മ്യാന്മാർ തുടങ്ങിയ പദങ്ങൾ ഒഴിവാക്കി നമ്മുടെ രാജ്യത്തിന്റെ പേര് ചേർത്താൽ മതിയാകും. ലോകത്തിലെ ഏറ്റവും ദുരന്തത്തിൽ ഉള്ള ഒരു രാജ്യത്തെ ന്യൂന പക്ഷം മ്യാൻമറിലെ റോഹിങ്ക്യൻ മുസ്‌ലിം എന്ന യൂ എന്നിന്റെ കണക്ക് പുസ്തകം തിരുത്തപ്പെടുന്ന ഒരു കാലം വിദൂരം അല്ല. അവിടെയും ആദ്യം മുസ്‌ലിം പിന്നെ ക്രിസ്ത്യൻ എന്ന കണക്കും ശെരിക്കും ശെരിയാകും.

Friday, September 01, 2017

പുലിവാൽ പിടിച്ച റിസർവ്വ് ബാങ്ക്.

 "നോട്ട് നിരോധനം വൻ വിജയം. മൂന്നു ലക്ഷം കോടി രൂപയുടെ കള്ളപ്പണം ബാങ്കിങ് സിസ്റ്റത്തിലേക്ക് തിരികെ വന്നു" : നരേന്ദ്രമോഡി സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് ചെങ്കോട്ടയിൽ നിന്നും പ്രസ്താവിച്ചത് ആണ് ഈ വരികൾ. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ "According to the research conducted by outside experts, about Rs.3 lakh crores that had never come into the banking system before, has been brought into the system after the demonetization".

സത്യത്തിൽ ഈ മനുഷ്യൻ എന്താണ് ഉദ്ദേശിച്ചത്? അകൗണ്ടബിൾ അല്ലാത്ത പണം തിരികെ വരില്ലാ എന്നും ആ പണം രാജ്യത്തിന്റെ പൊതു സ്വത്ത് ആകും എന്നും ആണ് പണം നിരോധിക്കുമ്പോൾ പറഞ്ഞിരുന്നത്. അതും ഏകദേശം മൂന്നു ലക്ഷം കോടി മൂല്യം വരുന്ന കറൻസി തിരികെ വരില്ല എന്നതായിരുന്നു നിരോധിക്കുന്ന സമയത്ത് ഉള്ള അസ്സസ്സ്മെന്റ്. അന്ന് തിരികെ വരില്ല എന്ന് കിനാവ് കണ്ട അതെ തുക തിരികെ വന്നു എന്ന് കണ്ടു കഴിയുമ്പോൾ പണം തിരികെ വന്നതാണ് വിജയം എന്ന് ഉൽഘോഷിക്കുന്നവന്റെ തല കഴുകണ്ടേ?



ചെങ്കോട്ടയിൽ നിന്നും ഇത് വിളിച്ചു പറയുമ്പോൾ മൻമോഹൻ സിംഗ് അടക്കം ഉള്ള സാമ്പത്തിക ശാസ്ത്രജന്മാർ അവിടെ ഇരിപ്പുണ്ടായിരുന്നു. ഈ പ്രഖ്യാപനം ആഗസ്റ്റ് പതിനഞ്ചിനു കേട്ടപ്പോൾ ഒരു സാധാരണക്കാരൻ എന്ന നിലക്ക് മനസ്സിലായത് തിരികെ വന്ന നോരോധിക്കപെട്ട കറൻസികളിൽ ലക്ഷ്യം വെച്ചത് പോലെ തന്നെ മൂന്നു ലക്ഷം കോടിയുടെ കുറവ് ഉണ്ട് എന്നും, അത്രയും കുറവ് രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ അടിത്തറ ശക്തം ആക്കും എന്നും, ഇത്രയും തുക രാഷ്ട്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ആയി ഉപയോഗപ്പെടുത്താൻ കഴിയും എന്നും ആണ്. പക്ഷേ ആഗസ്റ്റ് മുപ്പതാം തീയതി അറിയുന്നു മൊത്തം വിനിമയത്തിൽ ഉണ്ടായിരുന്ന നിരോധിക്കപ്പെട്ട കറൻസിയുടെ തൊണ്ണൂറ്റി ഒമ്പത് ശതമാനവും റിസർവ് ബാങ്കിലേക്ക് തിരികെ വന്നു എന്ന്. ചെങ്കോട്ടയിൽ നിന്നും പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് കളവ് പറഞ്ഞു എന്ന് അർത്ഥം ആക്കണോ? അതിനു പ്രധാനമന്ത്രി കളവ് പറഞ്ഞിട്ടില്ലല്ലോ? മൂന്നു ലക്ഷം കോടി തിരികെ വന്നു എന്നല്ലേ പറഞ്ഞത്? അത്രയും തുക വന്നല്ലോപിന്നെന്താ പ്രശ്നം? വടിവേലു പഴം തിന്ന പോലെ... മോഡി പറയേണ്ടി ഇരുന്നത് മൂന്നു ലക്ഷം കോടി എന്നല്ല. പതിനഞ്ചര കോടി തിരികെ വന്നു എന്നാണു. ആരും അറിയാത്ത ഏതോ ഒരു റിസർച്ചിന്റെ മേമ്പൊടിയോടെ ഇല്ലാത്ത ഒരു കാര്യം എന്തോ വലുതായി അവതരിപ്പിക്കുക. അത് മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളു. തന്റെ വളർച്ചയുടെ അടിസ്ഥാനം ഘടകം ആയ ഫോട്ടോ ഷോപ്പിന്റെ പ്രസംഗ രൂപം!

ഒരു സാധാരണക്കാരന് നരേന്ദ്ര മോദിയുടെ പ്രസംഗത്തിൽ മറച്ചു വെക്കപ്പെട്ട ഫോട്ടോ ഷോപ്പ് മനസിലാക്കാൻ കഴിയില്ല. വാക്കുകളിലെ വ്യാജനെ പക്ഷെ എന്ത് കൊണ്ട് രാജ്യത്തെ സാമ്പത്തിക ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയില്ല. അൺ അക്കൗണ്ടബിൾ ആയിട്ടുള്ള മൂന്നു ലക്ഷം കോടിയിൽ അധികം രൂപയുടെ കുറവ് തേടി ഇറങ്ങിയവർ മൂന്നു ലക്ഷം കോടി രൂപ കണ്ടെത്തുക എന്ന് പറഞ്ഞാൽ പിന്നെ അതെങ്ങിനെ കള്ളപ്പണം ആകും? നെഗറ്റീവ് ആയ ഒരു റിസൾട്ടിനെ പോസിറ്റിവ് ആയി പ്രഖ്യാപിച്ചതിനെ കേട്ടിരുന്ന രാജ്യത്തെ ഒരു സാമ്പത്തിക ശാസ്ത്രജ്ഞനും അത് കയ്യോടെ പിടികൂടാൻ കഴിഞ്ഞില്ല എന്നതാണ് നരേന്ദ്ര മോഡി എന്ന അൽപ ബുദ്ധിക്ക് ഭാരതം ഭരിച്ച് തുലക്കാൻ ഉള്ള ഇന്ധനം പ്രദാനം ചെയ്യുന്നത്.

എല്ലാം കഴിഞ്ഞോ? ഇല്ല. ഒന്നും കഴിഞ്ഞിട്ടില്ല. എല്ലാം ആരംഭിക്കുന്നതെ ഉള്ളൂ.

ഇപ്പോൾ വന്നിരിക്കുന്നത് മാർച്ച് മാസം മുപ്പത്തി ഒന്നാം തീയതി വരെ തിരികെ എത്തിയ കറൻസിയുടെ കണക്ക് ആണ്. ജൂൺ മുപ്പത് ആയിരുന്നു പ്രവാസി ഭാരതീയന് പഴയ കറൻസി മാറ്റിയെടുക്കാൻ അനുവദിച്ചിരുന്ന സമയം. മറ്റു രാജ്യങ്ങളിൽ രാജ്യാന്തര കരാർ പ്രകാരം വിനിമയത്തിൽ ഉളള കറൻസികൾ ഇപ്പോഴും തിരികെ വന്നു കൊണ്ടിരിക്കുന്നു. അതിൽ തങ്ങളുടെ കറൻസിയോടൊപ്പം തന്നെ തുല്യ പ്രാധാന്യത്തോടെ ഭാരതത്തിന്റെ കറൻസി വിനിമയത്തിൽ ഉള്ള നേപ്പാൾ ഭൂട്ടാൻ തുടങ്ങിയ അയൽ രാജ്യങ്ങളിൽ നിന്നും കറൻസി ഇനിയും എത്താനുണ്ട്. രാജ്യത്തെ പൗരന്മാരോട് കണ്ണ് ഉരുട്ടിയതു പോലെ അയൽ രാജ്യങ്ങളിലെ ഗവൺമെന്റുകളോട് കണ്ണുരുട്ടാൻ റിസർവ്വ് ബാങ്കിന് കഴിയില്ല. അതെല്ലാം തിരികെ വരണം. ഇപ്പോൾ മാർച്ച് വരെ തൊണ്ണൂറ്റി ഒമ്പത് ശതമാനം തിരികെ എത്തി. അപ്പോൾ ബാക്കി കൂടി വന്നു അടുത്ത റിപ്പോർട്ട് ആകുമ്പോൾ എത്ര തിരികെ വരും. ഏറ്റവും കുറഞ്ഞത് നൂറ്റി പത്ത് ശതമാനത്തിൽ എത്തും എന്നാണു പണ വിപണി പ്രതീക്ഷയ്‌ക്കുന്നത്.

അതായത് മൂന്നു ലക്ഷം കോടി രൂപ തിരികെ വരില്ല എന്ന് കരുതിയിടത്ത് മൂന്നു ലക്ഷം കോടി അധികം എത്തുക!!! നല്ല ശേലായിരിക്കും അങ്ങിനെ ഒരു അവസ്ഥ സംജാതം ആയാൽ. രാജ്യാന്തര തലത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്ന സാഹചര്യത്തെ പ്രതീക്ഷിക്കണം. അങ്ങിനെ ഉണ്ടായാൽ സർവ്വ നാശം ഫലം. രാജ്യത്തെ രക്ഷിക്കാൻ പിന്നെ ഒരു ഗോമാതാവിനും കഴിയില്ല. കാര്യങ്ങളുടെ പോക്ക് അങ്ങോട്ടേക്ക് ആണ്. ഈ തൊണ്ണൂറ്റി ഒമ്പത് ശതമാനം പോലും വിശ്വാസ യോഗ്യം അല്ല. ഒന്ന് തണുപ്പിക്കാൻ റിസർവ്വ് ബാങ്ക് മനഃപൂർവ്വം ശ്രമിച്ചതായിരിക്കാം ഈ ഒരു ശതമാനം ബാക്കി വെച്ചത്. യഥാര്ഥത്തില് ഇപ്പോൾ തന്നെ നൂറു ശതമാനം കടന്നിരിക്കാം.


മൂന്നു ലക്ഷം കോടി രൂപ അധികം ആയി റിസവ്വ് ബാങ്കിലേക്ക് വന്നാൽ അത്രയും കള്ള നോട്ടുകൾ റിസർവ്വ് ബാങ്കിലേക്ക് വന്നു എന്ന് നല്ല മലയാളം. അത്രയും കള്ള നോട്ടുകൾ റിസർവ്വ് ബാങ്ക് മാറ്റി കൊടുത്തു എന്നാൽ റിസർവ്വ് ബാങ്കിന് മൂന്നു ലക്ഷം കോടി നഷ്ട്ടം എന്ന് ആണ് അർത്ഥം. ഈ നഷ്ടം റിസർവ്വ് ബാങ്ക് എങ്ങിനെ നികത്തും എന്നാണു? ഭാരതത്തിന്റെ റിസർവ്വ് ബാങ്ക് പാപ്പർ സ്യൂട്ട് ആകുന്ന ഒരു സാഹചര്യം ആയിരിക്കില്ലേ അങ്ങിനെ ആണ് എങ്കിൽ ഉരുത്തിരിഞ്ഞു വരിക? ശെരിക്കും ഉള്ള റിപ്പോർട്ട് ഇനി റിസർവ്വ് ബാങ്ക് പ്രസിദ്ധീകരിക്കുമ്പോൾ രാഷ്ട്രത്തിന്റെ സാമ്പത്തിക മേഖല എങ്ങിനെ പ്രതികരിക്കും എന്ന് കണ്ടറിയണം. ശെരിക്കും റിസർവ്വ് ബാങ്ക് പുലിവാൽ പിടിച്ചിട്ട് ആണ് ഉള്ളത്.

നൂറു ശതമാനത്തിനു മുകളിൽ പണം തിരികെ വന്നു എന്ന് പറഞ്ഞാൽ കള്ള നോട്ടുകളും റിസർവ്വ് ബാങ്ക് മാറ്റി കൊടുത്തു എന്നാണു അർത്ഥം. അങ്ങിനെ വന്ന കള്ള നോട്ടുകൾ എത്ര എന്ന് കണക്കാക്കാൻ ഒരു ഓഡിറ്റിന് ഉള്ള അവസരം പോലും ഇപ്പോൾ ഇല്ല. തെളിവ് നശിപ്പിക്കാൻ ആദ്യം ചെയ്യുന്നത് മൃതദേഹം ദഹിപ്പിക്കുക എന്ന തന്ത്രം ആണ്. അത് പോലെ തിരികെ വന്ന പണം എണ്ണി തിട്ടപ്പെടുത്തി കഴിയുന്ന നിമിഷം നശിപ്പിച്ചു കളയുകയാണ് ചെയ്തത്. സാധാരണ സാഹചര്യത്തിൽ തിരികെ വന്ന പണം അല്ല ഈ കത്തിച്ചു കളഞ്ഞത്. നാളെ ചോദ്യം വന്നാൽ ഉത്തരം പറയേണ്ടി വരുന്ന കറൻസികൾ ആണ് കത്തിക്കുന്നത്. ഭാരതം പോലൊരു രാജ്യത്ത് ഈ നോട്ടുകളെ ഒരു പ്രത്യേക സമയം വരെ സൂക്ഷിച്ചു വെക്കാൻ കഴിയില്ലായിരുന്നോ? എന്താണ് ഈ കറൻസികൾ ദുരൂഹ സാഹചര്യത്തിൽ മരണം അടഞ്ഞ ആളുടെ ശരീരം ദഹിപ്പിക്കുന്ന ധൃതിയിൽ ദഹിപ്പിച്ചത്. ആർക്കോ എന്തൊക്കെയോ മറയ്ക്കാൻ ഉണ്ട് എന്നതല്ലേ ഈ തിരക്ക് കാണിക്കുന്നത്.?

രാജ്യത്തിന്റെ സാമ്പത്തിക അടിത്തറക്ക് തുരങ്കം വെക്കാൻ ആരൊരാൾ തുനിഞ്ഞിറങ്ങിയോ അവർക്ക് രാജ്യത്തെ കാഴ്ച വെക്കുന്ന സംഭവങ്ങൾ ആണ് രാജ്യസ്നേഹത്തിന്റെ മൊത്ത വ്യാപാരികൾ ലോകത്തിനു കാട്ടി കൊടുക്കുന്നത്. രാജ്യദ്രോഹികൾ അധികാര സ്ഥാനത്ത് ഇരുന്ന് രാജ്യത്തെ നശിപ്പിക്കുന്നതിനെ പ്രതിരോധിക്കാൻ ഒരു പ്രതിപക്ഷം പോലും ഇല്ലാ എന്നത് രാഷ്ട്രത്തിന്റെ ദൈന്യം. നാശത്തിലേക്ക് രാജ്യം കൂപ്പു കുത്തുന്നത് നിസ്സഹായതയോടെ വീക്ഷിക്കാനേ രാഷ്ട്ര നിർമാതാക്കൾക്കും കഴിയുള്ളു.

Thursday, August 31, 2017

വേണം എങ്കിൽ ഊമകത്തിലും...

ദേരാ സച്ചാ സൗദ തലവൻ ഗുർമീത് രാം റഹീം സിംഗിന്റെ സ്ത്രീ പീഢന കേസ് പ്രസക്തം ആകുന്നത് ആ കേസിൽ അധികം ആരും ചർച്ച ചെയ്യപ്പെടാതെ വിട്ടു കളഞ്ഞ കാതൽ ആയ ഒരു ഘടകത്തിന്റെ പ്രാധാന്യം കൊണ്ടാണ്. സാധാരണയിൽ നിന്നും വ്യത്യസ്തം ആയ ഒരു കേസും അതിന്റെ അന്വഷണവും പരിസമാപ്തിയും ആയിരുന്നു 32 സാധു ജീവനുകളെയും കൊണ്ട് കടന്നു പോയത്.
.
2002-ൽ സിർസയിലെ ദേര ആശ്രമത്തിൽ വെച്ച് തന്റെ ഭക്തയെ ഒന്നിലേറെ തവണ ബലാത്സംഗത്തിന് ഇരയാക്കി എന്നതായിരുന്നു കേസ്. ഇരയാക്കപ്പെട്ടവൾ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അയച്ച ഒരു ഊമ കത്തിലൂടെ ആണ് കേട് ഉണ്ടാകുന്നത്. (ഊമ കത്ത് എന്ന മുദ്ര ശ്രദ്ധിക്കണം). സിർസയിലെ ദേര ആശ്രമത്തിൽ മൃഗീയം ആയ സ്ത്രീ പീഡനം നടക്കുന്നുണ്ട് എന്നതായിരുന്നു ഊമ കത്തിന്റെ ഉള്ളടക്കം. തന്നെ മാത്രം അല്ല ആശ്രമത്തിൽ ഉള്ള മുപ്പതോളം സ്ത്രീകൾ അനുദിനം പീഡിപ്പിക്കപ്പെടുന്നുണ്ട് എന്നും കത്ത് സൂചിപ്പിച്ചു. ഈ കത്തിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഹർജി ആയി സ്വീകരിച്ച് സ്വമേധയാ കേസെടുത്തു. സീ.ബീ.ഐയെ അന്വഷണ ചുമതല ഏല്പിച്ചു. (വീണ്ടും മുദ്ര : ഹൈക്കോടതി സ്വമേധയാ കേസെടുത്ത് സീ.ബീ.ഐയെ ഏല്പിച്ചു.) വാജ്‌പേയി അന്ന് പ്രധാന മന്ത്രി ആയിരുന്നു എന്നത് കൊണ്ട് ആ കേസ് ഫയലിൽ സ്വീകരിച്ചത് വാജ്‌പേയി ആയിരുന്നു എന്നത് വെറും പ്രചരണം ആണ്.
.
ഊമക്കത്തുമായി അന്വഷണം തുടങ്ങിയ സീ.ബീ.ഐ നേരിട്ട ആദ്യത്തെ വെല്ലുവിളി പരാതികാരി ആരാണ് എന്ന് കണ്ടെത്തുക ആയിരുന്നു. കേസ് രെജിസ്റ്റർ ചെയ്തിട്ട് പരാതിക്കാരിയെ അന്വഷിക്കുക. അത് തന്നെയാണ് ഈ കേസിന്റെ ഹൈലൈറ്റും. വളരെ രഹസ്യം ആയി സീ.ബീ.ഐ പരാതിക്കാരിയെ തേടിയിറങ്ങി. അന്വഷണത്തിന്റെ ഓരോരോ ഘട്ടത്തിലും ആയി ഇരുപത് പേരെ രഹസ്യ അഭിമുഖത്തിന് വിധേയം ആക്കി. പതിനേഴ് പേരും പീഡനം നിഷേധിച്ചു. ഒരാൾ താൻ ബാബയാൽ പീഡിപ്പിക്കപ്പെട്ടതോടെ തന്റെ ശരീരം ശുദ്ധീകരിക്കപ്പെട്ടു എന്ന വിചിത്രം ആയ വാദം ഉന്നയിച്ച് പീഡനത്തെ സാധൂകരിച്ചു. രണ്ടു പേർ തങ്ങൾ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് സ്ഥിരീകരിച്ചു. പരാതിക്കാർ ഇല്ലാതെ തള്ളിപ്പോകും ആയിരുന്ന കേസ് അങ്ങിനെ ജീവൻ വെച്ചു. 2002-ലെ ഊമക്കത്ത് പരാതിക്കാർ ഉള്ള കേസ് ആയതു 2007-ൽ ആണ്.
.
പരാതിക്കാരികളെ അന്വഷിച്ച് കണ്ടെത്തി കേസെടുത്ത്, കേസ് നടത്തി, കുറ്റപത്രം സമർപ്പിച്ച്, കേസ് തീർപ്പാക്കി, ശിക്ഷ വാങ്ങി കൊടുത്ത് കേസ് അവസാനത്തിലേക്ക് എത്തുന്നു. ഒരു ഊമകത്തിൽ നിന്നും ഉത്ഭവിച്ച കേസിന്റെ വിധിയിൽ ഏറ്റവും കൂടുതൽ ആഘോഷം നടന്നത് ഒരു പക്ഷേ കേരളത്തിൽ ആയിരിക്കും. പക്ഷേ, ഈ കേസ് നമുക്ക് ചില ഓർമ്മപ്പെടുത്തലുകൾക്ക് കാരണം ആകുന്നു. ഒരിടത്ത് തങ്ങൾ അപമാനിക്കപ്പെട്ടു എന്ന ഒരു ഊമക്കത്ത് കേസിൽ എത്തി തീർപ്പാകുമ്പോൾ മറ്റൊരിടത്ത് സംഭവിച്ചത് എന്താണ്?

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രസിദ്ധവും പ്രധാനവും ആയ അമൃത പുരിയിൽ വെച്ച് താൻ അവിടുത്തെ പ്രധാന കാര്യക്കാരനാൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് മാതാ അമൃദാനന്ദമയിയുടെ പ്രധാന ശിഷ്യ ആയിരുന്ന ഗെയിൽ ട്രെഡ്‌വെൽ തന്റെ ആത്മകഥയിലൂടെ വെളിപ്പെടുത്തുന്നു. താൻ ആശ്രമത്തിൽ വെച്ച് പീഡിപ്പിക്കപ്പെട്ടു എന്ന് ഊമ കത്ത് അല്ല ഗെയ്ൽ എഴുതുന്നത്. തന്റെ പുസ്തകത്തിൽ പേര് വെച്ച് പ്രസ്താവിക്കുക ആണ്. താൻ മാത്രം അല്ല, ആശ്രമത്തിൽ ബലാത്സംഗങ്ങൾ തുടർകഥയാണ് എന്നാണു ഗെയ്ൽ പറഞ്ഞത്. സാമ്പത്തിക തിരിമറികളും, ഭൂമി തട്ടിപ്പും, മയക്ക് മരുന്ന് വ്യാപനവും ഒക്കെ ആ പുസ്തകത്തിലൂടെ ഗെയ്ൽസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരുവൾ പീഡിപ്പിക്കപ്പെട്ടു എന്ന് പരാതിപ്പെട്ടാൽ ഏതു സാഹചര്യത്തിലും കേസ് എടുക്കണം എന്നിരിക്കെ ഇവിടെ കേസ് ഉണ്ടായില്ല. അമൃത പുരിയിലെ ഭക്തയായ ശ്രീമതി സന്ധ്യ തന്നെ പേരിനു ഒരന്വഷണം നടത്തി ഫയൽ ക്ളോസ് ചെയ്തു. ഒരിടത്ത് ഊമ കത്തിന്റെ പിറകെ പോയി പരാതിക്കാരിയെ കണ്ടെത്തി കേസ് നടത്തിയപ്പോൾ മറ്റൊരിടത്ത് പരാതിക്കാരി ഉണ്ടായിട്ടും കേസ് എങ്ങും എത്തിയില്ല. കേസ് കൊടുക്കുന്നവർ തന്നെ തെളിവും കൊടുക്കണം എന്ന നിലപാട് ആയിരുന്നു ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും അന്ന്. 


അതൊക്കെ ഗെയിൽ പറഞ്ഞ കാര്യങ്ങൾ. ഗെയിലിനു മുന്നേ ശ്രീനി പട്ടത്താനം ആശ്രമത്തിൽ ഭക്തനായി കയറി കൂടി അന്വഷിച്ച് കണ്ടെത്തി പ്രസിദ്ധീകരിച്ച "അമൃദാനന്ദമയി: ദിവ്യ കഥകളും യാഥാർഥ്യവും" എന്ന പുസ്തകത്തിൽ അമൃതപുരിയിലെ ദുരൂഹതകൾ വിശദം ആയി പ്രതിപാദിച്ചിട്ടുണ്ട്. പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങളെ കുറിച്ച് പേരിനു വേണ്ടി എങ്കിലും ഒരു അന്വഷണം നടത്തിയില്ല എന്നതോ പോകട്ടെ, ഗ്രന്ഥകാരനെ പ്രോസിക്യൂട്ട് ചെയ്യാൻ ആണ് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ആന്റണി ശ്രമിച്ചത്. പൊതു ജനാഭിപ്രായം എതിരായതു ഒന്ന് കൊണ്ട് മാത്രം ആണ് ശ്രീനി പട്ടത്താനം അന്ന് രക്ഷപെട്ടത്.    

Sreeni Pattathanam


.ശ്രീനി പട്ടത്താനത്തിന്റെ ഭാഷയിൽ പറഞ്ഞാൽ 1978 ജൂൺ മാസം രണ്ടാം തീയതി സംഭവിച്ച സുധാമണിയുടെ സഹോദരൻ സുഭഗന്റെ ദുരൂഹ മരണം മുതൽ വള്ളിക്കാവിലെ ദുരൂഹ മരണങ്ങളുടെ ചരിത്രം ആരംഭിക്കുന്നു. സുഭഗന്റെ മരണം ആത്മഹത്യ ആയി എഴുതി തള്ളപ്പെട്ടു. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇക്കോണമിക്സ് ഡിപ്പാർട്മെന്റിൽ ജീവനക്കാരൻ ആയിരുന്ന കൊടുങ്ങല്ലൂർ സ്വദേശി നാരായണൻ കുട്ടി 1990 ഏപ്രിലിൽ വള്ളിക്കാവിൽ നിന്നും മർദ്ദനം ഏറ്റു പതിവ് പോലെ പോലീസ് സ്റ്റേഷനിൽ ആക്കി മജിസ്‌ട്രേറ്റിന്റെ മുന്നിൽ എത്തിയപ്പോഴേക്കും കുഴഞ്ഞു വീണു മരിച്ചു. അന്വഷണം എങ്ങും എത്തിയില്ല. അമൃതപുരിയിലെ ഭാഗവത വായനക്കാരനായിരുന്ന പറയക്കടവ് ഭാസ്കരദാസ് അസാധാരണം ആയി ആശ്രമത്തിൽ നിന്നും ലഭിച്ച പാലും കുടിച്ച് വീട്ടിൽ എത്തിയപ്പോൾ കുഴഞ്ഞു വീണു മരിച്ചു.
Satnam Singh


സുധാമണിയുടെ ഇളയമ്മയുടെ മകൻ പ്രദീപ് കുമാർ, കണ്ണൂർ ചിറക്കൽ രാമവർമ്മ തമ്പുരാന്റെ മകൻ ധുരംധർ, ഫ്രാൻസ് സ്വദേശിനി എബിന്റ് ബെൻ കരോളിൻ, മുംബൈ സ്വദേശി രാമ നാഥ അയ്യർ, കർണാടകയിലെ ബസവനുബാഗവാഡി സ്വദേശി സിദ്ധരാമൻ, അമൃതശില്‍പകലാക്ഷേത്രത്തിലെ ബ്രഹ്മചാരി ആയിരുന്ന രാധാകൃഷ്ണ, ബീഹാർ സ്വദേശി സത്നാം സിംഗ്, പിന്നെ പേരും ഊരും അറിയാത്ത ഡസനോളം ഭക്തരോ, അമൃദാനന്ദ മയിയുടെ ആശ്രിതരോ, അങ്ങിനെ നിരവധി ദുരൂഹ മരണങ്ങൾ. ഒന്നും ഒരന്വഷണമോ ചിലതിൽ പോസ്റ്റ് മോർട്ടം പോലുമോ ഇല്ലാതെ ഫയലുകൾ ക്ളോസ് ചെയ്യപ്പെട്ടു. ഏറ്റവും ഒടുവിൽ ആയി ജപ്പാൻ സ്വദേശി ഔചി വിചി ദുരൂഹ മരണവും ഈ ഗണത്തിൽ പെടുന്നു. ആശ്രമത്തിൽ കാണാൻ പാടിലാത്തത് വല്ലതും കാണുന്നവർ പിന്നെ പുറം ലോകം കാണാറില്ല എന്നാണു ശ്രീനി പട്ടത്താനം പറഞ്ഞു വെച്ചിരുന്നത്.
.
വടക്കേ ഇന്ത്യയിൽ ഒരു ഊമ കത്തിന്റെ പിറകെ പോയി കുറ്റവാളിയെ കണ്ടെത്തി ശിക്ഷ വാങ്ങി കൊടുത്ത വാർത്ത കേട്ട് നാം ഉൾപുളകിതരാകുമ്പോൾ കൺവെട്ടത്ത് എന്നെ പീഡിപ്പിച്ചേ എന്ന് നേരിട്ട് അലമുറയിട്ടവരെ കാണാൻ നമുക്ക് കഴിയുന്നില്ല. ദുരൂഹം ആയത് എന്തൊക്കെയോ സംഭവിക്കുന്നയിടം എന്ന് സംശയിക്കുന്ന ഒരിടത്ത് ഒരു അന്വഷണ പ്രഹസനം പോലും നടത്താൻ നമുക്ക് കഴിയുന്നില്ല. പിന്നെന്തിനാണീ വടക്ക് നോക്കിയുള്ള ആത്മ രതി.
.
ഊരും പേരും പരാതിക്കാരും ഇല്ലാത്ത ഒരു കത്തിലൂടെ പ്രതിയിലേക്ക് എത്താൻ കഴിഞ്ഞിടത്ത് ദുരൂഹതകൾ ഉണ്ട് എന്ന് തോന്നുന്ന എവിടെയും അന്വഷണം നടത്താൻ അധികാരികൾക്ക് കഴിയണം. അതിനു കോടതി ഉത്തരവ് വരെ കാത്തിരിക്കുക ഒന്നും വേണ്ട.

Monday, August 28, 2017

കേരളത്തെ അപമാനപ്പെടുത്തരുത്.!

 കേരളം അപമാനിക്കപ്പെടുമ്പോൾ ഭാരതത്തിന്റെ ഒരു ഭാഗം തന്നെയാണ് അപമാനിക്കപ്പെടുന്നത്. അഥവാ കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ഏതൊരിടവും അപമാനിക്കപ്പെടുന്നത് ഭാരതം അപമാനിക്കപ്പെടുന്നതിനു തുല്യം ആണ്. മാതൃഭൂവിന്റെ ആത്മാഭിമാനത്തെ കുറിച്ചും, ദേശ സ്നേഹത്തെ കുറിച്ചും നിമിഷത്തിൽ അറുപത് തവണ ഊറ്റം കൊള്ളുന്നവർ... പക്ഷേ അധിവസിക്കുന്നിടത്തെ അപമാനിക്കാൻ ഒരുമ്പിട്ടു ഇറങ്ങുമ്പോൾ ഹാ കഷ്ടം എന്നേ പറയാനുള്ളൂ...

ഭാരതത്തിന്റെ അഭിമാനം ആണ് കേരളവും കേരളത്തിന്റെ നേട്ടങ്ങളും ജനതയും. അഭിപ്രായവും അഭിപ്രായ വ്യത്യാസവും രാഷ്ട്രീയവും ഒക്കെ ഏതൊരു പ്രബുദ്ധ ജനതയിലും കാണുന്ന കാര്യങ്ങൾ ആണ്. കേരളത്തിലും അത് ഉണ്ടാകും. സ്വാന്തന്ത്ര്യ പൂർവ്വ കാലത്തിൽ തന്നെ കേരളം പുരോഗമനത്തിന്റെയും സമ്പത്സമൃദ്ധിയുടെയും പാതയിൽ ആയിരുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നമായിരുന്ന നാട്ടു രാജ്യം കേരളത്തിൽ ആയിരുന്നു എന്നത് ഇന്ന് ഒരു ഐതിഹ്യം അല്ല. വർത്തമാന കാലത്തിലെ വസ്തുത ആണ്.

കേരളം ഭാരതത്തിനു അപമാനം ആണ് എന്ന രീതിയിൽ കൊണ്ട് പിടിച്ചുള്ള പ്രചാരണം നാടിന്റെ ആത്മാവിനെ നശിപ്പിക്കും. കേരളത്തിലെ രാഷ്ട്രീയ അഭിപ്രായ ഭിന്നത ആദർശം കൊണ്ടും പ്രത്യയ ശാസ്ത്രം കൊണ്ടും സംവാദങ്ങൾ കൊണ്ടും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പരസ്പരം പ്രതിരോധിക്കണം. ഇവർ പരസ്പരം പഴിചാരുന്നതും സ്വയം പ്രതിരോധിക്കുന്നതും അവരവർ പറയുന്ന കാര്യങ്ങൾ കേൾക്കാനും അതിനൊപ്പം തീരുമാനങ്ങൾ എടുക്കാനും ഞങ്ങൾ ഭൂമിമലയാളത്തിന്റെ പ്രജകൾ ഇപ്പോഴും തയ്യാറാണ്. ഒരു രാഷ്ട്രീയ പ്രസ്ഥാനവും അവർ പറയുന്ന കാര്യങ്ങളെ സാധൂകരിക്കാൻ ജനത അപ്പാടെ അക്രമ കാരികൾ ആണ് എന്ന നിലയ്ക്ക് പ്രചരിപ്പിക്കരുത്.

കേരളം ഭാരതത്തിൽ ഒരുപാട് കാര്യങ്ങളിൽ ഒന്നാമത് തന്നെയാണ്. ദേശീയ കണക്കുകളിൽ തന്നെ അത് പ്രകടം ആണ്. രാഷ്ട്രീയ കൊലപാതകങ്ങൾ പക്ഷെ അപമതിപ്പ് ഉണ്ടാക്കുന്നുണ്ട്. അത് ചെയ്യുന്നവർ പരസ്പരം സംയമനം പാലിക്കണമേ എന്ന് അപേക്ഷിക്കാനേ സമാധാനം കാംക്ഷിക്കുന്ന ഒരു ജനതയ്ക്കു കഴിയുള്ളൂ. അത് കേരളീയ പൊതു സമൂഹം എപ്പോഴും ചെയ്യുന്നും ഉണ്ട്.

ദേശീയ തലത്തിൽ കേരളത്തെ സംഘടിതം ആയി അപമാനിക്കാൻ ശ്രമങ്ങൾ നടക്കുന്നു. കേരളം കലാപഭൂമി ആണ്, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു, പിശാചിന്റെ സ്വന്തം നാടാണ്, സൊമാലിയക്ക് തുല്യം ആണ്, പാകിസ്ഥാൻ ആണ്, അരക്ഷിതം ആണ് തുടങ്ങി അടിസ്ഥാന രഹിതം ആയ കാര്യങ്ങൾ ആരോപിച്ച് കേരളത്തിന്റെ ആത്മാഭിമാനത്തെ അടച്ച് ആക്ഷേപിക്കുന്ന തരത്തിൽ ഏതാനും ദൃശ്യ ശ്രവ്യ മാധ്യമങ്ങൾ പ്രചാരണം അഴിച്ചു വിടുന്നു. ഭാരതത്തിലെ ഓരോ ഇടവും പോലെ കേരളത്തിനും തനത് രീതികളും ജീവിതാവസ്ഥയും ഉണ്ട്. അത് വടക്കേ ഇന്ത്യയിൽ നിന്നും വ്യത്യസ്തം ആണ്. നാനാത്വത്തിൽ ഏകത്വം ഭാരതത്തിന്റെ സൗന്ദര്യം ആകുന്നതും അങ്ങിനെ ആണ്.

കേരളം ഒന്നാമത് ആണ് എന്ന് കേരളത്തെ അപമാനിക്കാൻ ഇറങ്ങി പുറപ്പെട്ടവരോട് ഭൂമി മലയാളം ഒരുമിച്ച് പറയണം. കേരളം ഒന്നാമത് ആകുന്നതു പിണറായി വിജയൻ ഇപ്പോൾ കേരളം ഭരിക്കുന്നത് കൊണ്ട് അല്ല. തിരുകൊച്ചി മലബാർ രാജവംശങ്ങളുടെ സംഭാവനകൾ മുതൽ അത് തുടങ്ങുന്നു. പട്ടം താണുപിള്ള, പാരൂർ നാരായണ പിള്ള, പനമ്പള്ളി ഗോവിന്ദ മേനോൻ, ടി.കെ. നായർ, ഇക്കണ്ട വാര്യർ, സീ. കേശവൻ, എ.ജെ. ജോൺ, ഈ.എം.എസ്, ആർ. ശങ്കർ, സീ. അച്യുതമേനോൻ, കെ.കരുണാകരൻ, പീ.കെ. വാസുദേവൻ നായർ, അമ്പത്തി ഒന്ന് ദിവസം ആണെങ്കിലും സീ.എച്ച്. മുഹമ്മദ് കോയ, ഈ.കെ. നായനാർ, ഏ.കെ. ആൻറണി, വീ.എസ്സ്‌.അച്യുതാനന്ദൻ, ഉമ്മൻചാണ്ടി, പിണറായി വിജയൻ തുടങ്ങിയ മുഖ്യമന്ത്രിമാരും പിന്നെ ജോസഫ് മുണ്ടശ്ശേരിയും ഈ.ചന്ദ്രശേഖരൻ നായരും ഉൾപ്പടെയുള്ള ഒരു പിടി ജനകീയ, ദീർഘ വീക്ഷണം ഉള്ള ജനപ്രതിനിധികളുടെയും പ്രവർത്തന ഫലം ആണ് ഇന്നിന്റെ കേരളം.

ശ്രീ നാരായണ ഗുരുവും, അയ്യങ്കാളിയും, ഡോക്ടർ പല്പുവും, ചട്ടമ്പി സ്വാമികളും, സഹോദരൻ അയ്യപ്പനും, ടീ.കെ. മാധവനും ഒക്കെ തെളിച്ചു തന്ന വഴിയിലൂടെ സഞ്ചരിക്കുന്ന അവനവനെ സ്നേഹിക്കുന്നതിലധികം അടുത്തുള്ളവനെ സ്നേഹിക്കാൻ ഉള്ള പാഠങ്ങൾ ഹൃദിസ്ഥം ആക്കിയ നന്മയുടെ സമൂഹം. ക്രിസ്ത്യൻ മിഷനറിമാരും മുസ്‌ലിം സമുദായ പരിഷ്കർത്താക്കളും വർഗീയതയ്ക്ക് അപ്പുറം മാനുഷിക മൂല്യങ്ങൾക്ക് വിലനൽകി തങ്ങളുടെ സമുദായങ്ങളെയും സഹോദര സമുദായങ്ങളെയും പരിഷ്കരിക്കാൻ ശ്രമിച്ച ഇടം. വർഗ്ഗീയതക്ക് ഇടം നൽകാത്ത ഹൃദയങ്ങൾ ഇടകലർന്ന ജീവിക്കുന്ന ഭൂമിയിലെ സ്വർഗം. വർഗീയ ധ്രുവീകരണം അസാധ്യം ആയ ഇടം. ആ ഇടത്തെ ആണ് കേവല രാഷ്ട്രീയ താല്പര്യങ്ങൾക്ക് ആയി ഒരു സംഘം അവമതിക്കാൻ ശ്രമിക്കുന്നത്.

കേരളത്തിന്റെ ആത്മാവ് മലയാളിയുടെ കയ്യിലാണ്. ആ ആത്മാവിനെ നശിപ്പിക്കാൻ ഒരുമ്പെട്ടിറങ്ങുന്ന കോർപ്പറേറ്റ് മാധ്യമങ്ങൾക്ക് ചൂട്ടു പിടിച്ചു കൊടുക്കരുത്. കോർപ്പറേറ്റുകൾ അവരുടെ ലാഭം മാത്രം ആണ് കാംക്ഷിക്കുന്നത്. രാജ്യ സ്നേഹം എന്നൊന്ന് അവർക്ക് ഉണ്ടാകില്ല. അപ്പാപ്പം കാണുന്നവർ അപ്പന്മാർ ആകും അവർക്ക്. ജനതയുടെ മൃദുല വികാരങ്ങളെ ചൂഷണം ചെയ്തു അവരെ വിവിധ തട്ടുകളിലാക്കി രാജ്യത്തിന്റെയും പ്രജകളുടെയും രക്തം ഊറ്റുക എന്നതല്ലാതെ രാജ്യത്തിനു വേണ്ടി നിലനിൽക്കുന്നവർ എന്ന ചിന്ത അയുക്തം ആണ്. ലാഭം... ലാഭം... അതിനപ്പുറം കോർപ്പറേറ്റുകൾക്ക് ഒന്നും ഇല്ല. മുഗളന്മാരും, പോർച്ചുഗീസും, ഈസ്ററ് ഇന്ത്യ കമ്പനിയും ഒക്കെ വീണ്ടും ഭാരതത്തിൽ അവതരിച്ചാൽ അവരുടെ ഒക്കെ കയ്യിൽ നിന്നും അച്ചാരം വാങ്ങി രാജ്യത്തെ ഒറ്റു കൊടുക്കാനും ലാഭം മാത്രം കാംഷിക്കുന്നവർ തമ്മിൽ മത്സരിക്കും.

കോർപ്പറേറ്റ് മാധ്യമങ്ങൾക്ക് ചൂട്ടു പിടിച്ച് കേരളത്തിന്റെ ആത്മാവിനെ ദഹിപ്പിക്കാൻ ശ്രമിക്കുന്നവർ ഒന്നോർക്കണം. ലാഭം നേടി കഴിഞ്ഞു അവർ അടുത്ത പ്രോജക്ടിലേക്ക് പോകും. പക്ഷെ ദഹിക്കപെട്ടു പോയ നാടിന്റെ ആത്മാവ് പിന്നെ നിങ്ങൾ വിചാരിച്ചാലും തിരികെ കൊണ്ട് വരാൻ കഴിയില്ല. നാടിനെ നശിപ്പിക്കരുത്. നാടിന്റെ ആത്മാവ് നശിച്ചാൽ ഒപ്പം നശിക്കുന്നത് നിങ്ങൾ കൂടിയാകും. ജാഗ്രത വേണം.

എന്റെ കേരളം ഒന്നാമത് ആണ്.
മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കാര്യത്തിൽ, വർഗ്ഗീയത അകറ്റി നിർത്തുന്ന കാര്യത്തിൽ, സമാധാനത്തോടെയും ശാന്തിയുടെയും ജീവിക്കുന്ന കാര്യത്തിൽ, ആത്മാഭിമാനം സംരക്ഷിക്കുന്ന കാര്യത്തിൽ, തിന്മകളെ എതിർക്കുന്ന കാര്യത്തിൽ, ലോകം തന്നെയാണ് തറവാട് എന്ന് സ്വയം അറിയുന്ന കാര്യത്തിൽ....

എന്റെ കേരളം... എത്ര സുന്ദരം.