Saturday, May 05, 2007

“വിലപേശല്‍”

ഗള്‍ഫില്‍ നിന്നും വന്ന പൊങ്ങനോടൊപ്പം കന്യാകുമാരിയിലേക്ക് ഉല്ലാസ യാത്ര പുറപ്പെടുകയാണ്. കാറില്‍ അതിരാവിലെ അഞ്ചലില്‍ നിന്നും യാത്ര പുറപ്പെട്ടു.
പൊങ്ങന്റെ പൊങ്ങച്ചമൊക്കെ കേട്ട് എല്ലാവരും ഒരു അരമയക്കത്തിലാണ്.
എണ്ണപണത്തിന്റെ ധാരാളിത്തം നടപ്പിലും എടുപ്പിലുമൊക്കെയുണ്ട്. ഭാ‍ര്യയുടെ ആഭരണങ്ങള്‍ എവിടെ തുടങ്ങുന്നുവെന്നോ എവിടെ അവസാനിക്കുന്നുവെന്നോ ഒന്നും പറവാന്‍ കഴിയില്ല. ആകെ കൂടി ഒരു ആഭരണശാല ഉരുണ്ടു വരുന്നമാതിരി. സ്വര്‍ണ്ണം കെട്ടിയ പല്ല് കാട്ടി പൊങ്ങനങ്ങനെ പരിലസിക്കയാണ്.

തിരോന്തരത്ത് എത്തിയപ്പോള്‍ പ്രാതലിന് സമയമായി. മസ്കറ്റ് ഹോട്ടലില്‍ പ്രാതല്‍. നാലു പേര്‍ക്ക് ബില്ല് ആയിരത്തി മുന്നൂറ്റി അമ്പത്. എന്തെങ്കിലും കഴിച്ചോ? അതുമില്ല. പൊങ്ങനെടുത്തു വച്ച 1,500/= രൂപയില്‍ ബാക്കി 150 രൂപ ടിപ്പുമായി. ഒരു പക്ഷേ ഗള്‍ഫ് മോഹമുദിച്ചത് ഈ പണകൊഴുപ്പ് കണ്ടിട്ടാകാം...

പൊങ്ങന്റെകൂടെപൊങ്ങിയിരുന്നെങ്കിലും മസ്കറ്റ്ഹോട്ടലിലെ പ്രാതലിനാല്‍ വയര്‍ പൊങ്ങിയിട്ടില്ലാത്തതിനാല്‍ ഒരു ചങ്ങാതീനെ കാണണമെന്ന വ്യജേന ഈയുള്ളവന്‍ പി.എം.ജി ക്കു മുന്നിലുള്ള രെജു ഹോട്ടലില്‍ കയറി 4 ദോശയും ചമ്മന്തീ മടിച്ച് ആറ് രൂപേം കൊടുത്ത് വണ്ടിയിലേക്ക് കയറി.

കുറച്ച് നേരം സൂവും കറങ്ങി. അപ്പോഴൊക്കെയും മിനിട്ടിനു വെച്ച് പൊങ്ങന്‍ കുട്ടിക്ക് വാങ്ങി കൊടുക്കുന്ന ഐസ്ക്രീമും മിഠായിയും കണ്ണില്‍ കണ്ട പീപ്പിയും പാപ്പയും മറ്റും കണ്ട് കണ്ണ് മഞ്ഞളിച്ച് ഈയുള്ളവന്‍ എന്നെങ്കിലും ഗള്‍ഫില്‍ പോകുന്നതും കിനാവു കണ്ട് അങ്ങനെ പൊങ്ങന്റെ പിറകേ നടന്നു.

ഉച്ചക്ക് വീണ്ടുമൊരു പഞ്ചനക്ഷത്രത്തില്‍ ഉച്കയൂണ്. ദൈവമേ ഇതിന്റെ ബില്ല് എത്രയായിരിക്കും. ഓ അത്താഴ പഷ്ണിക്കാരനായ താനതന്തെനറിയണം. 1,800/= രൂപയുടെ ബില്ലിന് വേണ്ടി വച്ച 2,000/= രൂപയില്‍ 200/= രൂപ എങ്ങിനെ എന്റെ പോക്കറ്റില്‍ വന്നുവെന്ന് എനിക്കു പോലുമറിയില്ല.

ജീവിക്കുന്നെങ്കില്‍ ഇങ്ങിനെ ജീവിക്കണം. 200/= പോക്കറ്റിലായ രീതിയിലല്ല. പൊങ്ങന്‍ ജീവിക്കുന്ന രീതിയില്‍.

അസ്തമനത്തോടെ കന്യകുമാരിയിലെത്തി.

“മാല...കല്ലുമാല...ചിപ്പിമാല....മുത്തുമാല....”
തമിഴ് കലര്‍ന്ന മലയാളത്തില്‍ ഒരു പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ കയ്യില്‍ മറ്റോരു കുട്ടീമുണ്ട്. വിണ്ട് കീറി തുന്നിച്ചേര്‍ത്ത പാവാടയും ഉടുപ്പും ഒക്കെ ധരിച്ച ഒരു കരിപുരണ്ട ജീവിതം. കൈനിറയെ മാലയും ചിപ്പിയുമൊക്കെയായി അന്നന്നത്തെ അന്നം തേടിയിറങ്ങിയ പ്രാരാബ്ദക്കാരി.

“ച്ക് മാല വേണം...”
പൊങ്ങന്റെ കുട്ടിയാണ്. ഹോ മനസ്സുകൊണ്ടാ‍ശ്വസിച്ചു. പെണ്‍കുട്ടിക്കൊരു കച്ചവടമൊത്തിരിക്കുന്നു.
“എന്താ വില.” പൊങ്ങന്‍.
ഒരു മാല കാട്ടി പെണ്‍കുട്ടി 10 രൂപയെന്നറിയിച്ചു.
പൊങ്ങന്‍ നാലു രൂപയില്‍ തുടങ്ങി.
കുട്ടി പത്തില്‍ താണില്ല.
“പത്ത് രൂപ തരണം സാര്‍. അല്ലെങ്കില്‍ മുതലാകില്ല സര്‍. ഏങ്കള്‍ക്ക് പസിക്ക്ണ് സാര്‍. സാപ്പിടണം സേര്‍...”
പൊങ്ങന്റെ കുട്ടി മാലക്ക് കരച്ചില്‍ തുടങ്ങി...പൊങ്ങന്‍ നാലില്‍ നിന്നും മുന്നോട്ടു പോകുന്നുമില്ല.
കുട്ടീം പൊങ്ങനും പത്തും നാലുമെന്നുപറഞ്ഞ് നില്‍ക്കയാണ്. കുട്ടീടെ മാലക്ക് വേണ്ടിയുള്ള കരച്ചില്‍ ഉച്ചസ്തായിലായി.

“ഇന്നാ സാര്‍...ആകുട്ടിക്ക് കൊടുക്കുങ്കോ... ഏങ്കളുടെ ഗിഫ്റ്റ്”...
നാലു രൂപയുമായി വിലപേശുന്ന പൊങ്ങനെ വകഞ്ഞ് മാറ്റി പെണ്‍കുട്ടി ആ മാല പൊങ്ങന്റെ കരയു ന്ന കുട്ടീടെ കയ്യില്‍ കൊടുത്തിട്ട് വില വാങ്ങാതെ തിരിച്ചു നടന്നു....

പൈസ ചുരുട്ടി പോക്കറ്റിലിടുന്ന പൊങ്ങന്റെ മുഖത്ത് ജാള്യത ലവലേശമുണ്ടായിരുന്നില്ല.

Saturday, April 21, 2007

“കറുത്തപക്ഷത്തിലെ പൂനിലാവ്“

മിന്നല്‍ പണിമുടക്ക്....
കൂടെ ഇടിവെട്ടി തുള്ളിമുറിയാതെ മഴയും.
മണി ഒമ്പതു കഴിഞ്ഞിരിക്കുന്നു. കോരിച്ചൊരിയുന്ന മഴയത്തും സൂസി വെട്ടിവിയര്‍ത്തു. K.S.R.T.C. ബസ്സ് സ്റ്റാന്റില്‍ സ്ത്രീ ജനങ്ങളുടെ സാനിദ്ധ്യം കുറഞ്ഞു കുറഞ്ഞ് വരുന്നതു സൂസി തിരിച്ചറിഞ്ഞത് ഉള്‍ക്കിടിലത്തോടെയാണ്. എങ്ങിനെ വീട്ടിലെത്തും. ഒരു രൂപവും കിട്ടുന്നില്ല.
“എങ്ങോട്ടു പോകാനാ..?”
മദ്ധ്യവയസ്കയായ ഒരു സ്തീ.
യാന്ത്രികമായിട്ടാണ് പോകേണ്ടിടം പറഞ്ഞത്.
“ഞാനും അങ്ങോട്ടേക്കാണ്... പോരുന്നുണ്ടെങ്കില്‍ ആ വഴിക്ക് ഒരു കാറ് പോകുന്നുണ്ട്... നമ്മുക്ക് ഒത്തു പോകാം....”
ഓര്‍ക്കാപ്പുറത്ത് വീണ് കിട്ടിയ പിടി വള്ളി ..... ഒന്നുമാലോചിക്കാതെ ആ സ്ത്രീയോടൊപ്പം സൂസിയും നടന്നു.
കാറിനു പിറകിലേക്കു കയറുമ്പോള്‍ മുന്നിലേക്കു പാളി നോക്കി. ഡ്രൈവറും പിന്നെ ഒരാളുമുണ്ട് വണ്ടിയില്‍. സങ്കോചം ഒന്നറപ്പിച്ചു. എങ്കിലും മറ്റു വഴിയില്ലല്ലോ...ആ സ്ത്രീയോടൊപ്പം സൂസി കാറിന്റെ പിന്‍സീറ്റിലേക്ക് ചേക്കേറി.

മഴ തിമിര്‍ത്തു പെയ്യുകയാണ്. വണ്ടി മഴയിലൂടെ പതുക്കെ നീങ്ങി തുടങ്ങി. സൂസി ആലോചിക്കുകയായിരുന്നു - ഇവര്‍ ആരാണ്. എങ്ങിനെയുള്ളവരായിരിയ്ക്കും ഇവര്‍. ഒരു പരിചയവും ഇല്ലാത്ത താന്റെ നാടു വഴി തന്നെയാണ് ഈ വണ്ടി പോകുന്നതെന്ന് ഇവര്‍ പറഞ്ഞത് ഒരു പക്ഷേ തന്നെ കുടുക്കുവാന്‍ വേണ്ടിയിട്ടായിരിയ്ക്കുമോ?

തന്നെ പോലെ ഒരു പെണ്ണ് ഒരിക്കലും പരിചയമില്ലാത്ത ആരൊക്കെയോ ആയി ഈ അസ്സമയത്ത് ഒരു കാറില്‍ യത്ര ചെയ്യുക... എന്തെല്ലാം സംഭവിക്കാം? ദൈവമേ ഈ സ്ത്രീ ഇവരുടെ ആളായിരിക്കുമോ? വണ്ടിയില്‍ കയറണ്ടായിരുന്നു.

സൂസിയോട് ആ സ്ത്രീ എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു. സൂസി യാന്ത്രികമായി എന്തൊക്കെയോ മറുപടിയും കൊടുത്ത് കൊണ്ടിരുന്നു.
പെട്ടെന്നു വണ്ടി നിന്നു.
ദൈവമേ ചതിച്ചോ. സൂസി ഞെട്ടിവിറച്ചു...
“ഇവിടെ നിന്നുമെന്തെങ്കിലും കഴിച്ചിട്ടു പോകാം. ഇനി അടുത്തെങ്ങും ഹോട്ടല്‍ ഇല്ല”. ഡ്രൈവര്‍ പുറത്തേക്കിറങ്ങി.
“എങ്കില്‍ പിന്നെ നമ്മുക്കും എന്തെങ്കിലും കഴിക്കാം.”
സ്ത്രീയോട് കഴിക്കാമെന്നോ വേണ്ടെന്നോ പറയാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല സൂസി.
വാങ്ങിവന്നത് അവര്‍ വെച്ചു നീട്ടിയെങ്കിലും സൂസി കഴിച്ചില്ല. വിശപ്പില്ലായ്മയല്ലായിരുന്നു സൂസിയെ കൊണ്ട് ഭക്ഷണം നിരസിപ്പിച്ചത്. തന്നെ കുടുക്കാനുള്ള മയക്കു മരുന്നല്ലാതെ മറ്റൊന്നുമല്ല ആ ഭക്ഷണമെന്ന് സൂസിയ്ക്കുറപ്പുണ്ടായിരുന്നു.

വീണ്ടും വാഹനം നീങ്ങി തുടങ്ങി. കാറില്‍ നേര്‍ത്ത സംഗീതമൊഴുകി. പുറത്ത് മഴ തിമിര്‍ത്താടുകയാണ്.
ഡ്രൈവറോ സഹയാത്രികനോ കൂടുതലൊന്നും സംസാരിക്കുന്നില്ല. ഇടക്കിടക്ക് സ്ത്രീ സൂസിയോട് എന്തൊക്കെയോ ചൊദിച്ചു കൊണ്ടിരുന്നു. സൂസി മറുപടി മൂളലില്‍ ഒതുക്കുകയായിരുന്നു. മനസ്സില്‍ ദുഃശ്ചിന്തകള്‍ പത്തി വിടര്‍ത്തിയാടുകയാണ്.

പുറത്ത് കട്ടപിടിച്ച ഇരുട്ടും കോരിച്ചൊരിയുന്ന മഴയും.. വണ്ടിയുടെ ഹെഡ് ലൈറ്റില്‍ നിന്നും ചിതറി വീഴുന്ന പ്രകാശവും മിന്നല്‍ പിണറില്‍ നിന്നും ഉതിരുന്ന വെള്ളിവെളിച്ചവും മാത്രമാണ് പ്രകാശ ഹേതു. ദൈവമേ എവിടംവരെ എത്തിയെന്നു പോലുമറിയില്ല.

സമയം പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു... വണ്ടി ഓടിക്കൊണ്ടേയിരിക്കുന്നു. സ്ത്രിയും സഹയാത്രികനും കൂര്‍ക്കം വലി തുടങ്ങി കഴിഞ്ഞിരുന്നു.

ഭയവും വിശപ്പും ദാഹവും അലച്ചിലും എല്ലാം കൂടി സൂസിയേയും മയക്കത്തിലേക്ക് തള്ളി വിട്ടു.
‘ഹല്ലോ...”
“എഴുന്നേല്‍ക്കൂ...”
ഞെട്ടി പിടഞ്ഞെഴുന്നേല്‍കുമ്പൊള്‍ സ്ത്രീയെ കാണുന്നില്ല.
തന്റെ പരിഭ്രമം കണ്ടിട്ടായിരിക്കണം ഡ്രൈവര്‍ പറഞ്ഞു:

“അവര്‍ കുറെ മുമ്പ് ഇറങ്ങി..നിങ്ങള്‍ പറഞ്ഞ സ്ഥലമെത്തി..ഇറങ്ങികൊള്ളൂ.”
തപ്പിതടഞ്ഞ് പൈസയെടുത്ത് നീട്ടുമ്പോള്‍ നിരസിച്ചുകൊണ്ട് അയാള്‍ പറഞ്ഞു.
“വേണ്ട..വെച്ചോളൂ”
അയാള്‍ തുടര്‍ന്നു...
“വീട് അടുത്ത് തന്നെയാണോ...അല്ലെങ്കില്‍ ഞാന്‍ വീട്ടിനടുത്ത് ആക്കി തരാം.”
മഴ ശമിച്ചിരുന്നു
നേരം പരപരാ വെളുത്തു തുടങ്ങി.
സഹയാത്രികരില്ലാത്ത വണ്ടിയില്‍ അവര്‍ യാത്ര തുടര്‍ന്നു...

Tuesday, August 22, 2006

ഒരു എക്സ് പ്രസ് മണിയുടെ ഓര്‍മ്മക്ക്

കൊച്ചു പെരുന്നാ തലേന്ന്...ഉറ്റാലുവെച്ച് ഊറ്റിപ്പിടിച്ചെടുത്ത മൂന്ന് മുക്കാലുമായി എക്സ്ചേഞ്ചിലെത്തി. നാട്ടില്‍ വെച്ച് എല്ലാ കന്നംതിരുവിനും കൂട്ട് നിന്ന ഉറ്റ ചങ്ങാതിക്ക് ഇതുവരേം എണ്ണപ്പണമെന്ന് അവരും എണ്ണിചുട്ടെതെന്നു നമ്മളും പറയുന്ന ഈ ഫുലൂസിന്റെ ഒരു തുണ്ട് പോലും അയച്ചു കൊടുത്തിട്ടില്ല ഇതുവരേം. ഇവിടെത്തിയോന്‍ വല്ല്യ ഷേക്കായി പ്പോയി, അവിടെ വച്ച് നക്കിതിന്നാന്‍ നല്ലുപ്പ് നമ്മള് കൊടുക്കണമായിരുന്നു തുടങ്ങിയ കമന്റുകളും അഭ്യൂദയകാംക്ഷികളാല്‍ കടല്‍ കടന്നെത്തിയും തുടങ്ങിയിരുന്നു. എങ്കിപിന്നെ ഈ പെരുന്നാളിന് പത്തെണ്ണപ്പണമങ്ങ് ചെല്ലട്ടെ... “പടിഞ്ഞാറന്‍ സംഘ” മെന്ന മഞ്ഞയും കറുപ്പും വിളങ്ങുന്ന ബോര്‍ഡിന്റെ കീഴെ വിരാചിക്കുന്ന ഫിലിപ്പിനോ കുമാരി : “റിസീവര്‍ നെയിം...?
ഞാന്‍ : “ഉമ്മര്‍ ഖാന്‍.”
ഫിലിപ്പിനോ കുമാരി : “എത്‌ര രൂപ..” (ഹിറ്റ് എഫ് എമ്മില്‍ മായ പറയുന്നതിലും നല്ല മലയാളം)
ഞാന്‍ : (മനോഗതം: ഒടേ തമ്പൂരാനേ ഇവളും മലയാളം പഠിച്ചോ..)“അയ്യായിരം..”
അഞ്ച് മിനുറ്റ് കൊണ്ട് അഞ്ചലിലെത്തും അയ്യായിരം..
ഉമ്മറിനെ വിളിച്ചു. ആഢമ്പരത്തോടെ തെല്ലഹങ്കാരത്തോടെ സം മണീസ് മണിയോടറാക്കിയതറിയിച്ചു. “ഇപ്പോ തന്നെ പൊക്കോ. അഞ്ച്നിമിഷത്തില്‍ മണീസവിടെത്തും”
ഉമ്മര്‍ ഹാപ്പി..ഞാനും...
ആത്മസുഖത്തില്‍ അല്പമയക്കത്തിലേക്ക്...
മൊബൈല്‍ നിലക്കാത്ത നിലവിളിയില്‍...
“ഹലോ...”
ഉമ്മറിന്റെ നിലവിളി...
“എന്താ ഉമ്മറെ”
“നീ എന്താ കാട്ടിയേ...പൈസ മേടിക്കാന്‍ വന്നതാ..ഇവരെന്നെ വിടുന്നില്ല...”
“നീ.ബഹളം വക്കാതെ.. ഞാനൊന്നന്വാഷിക്കട്ടെ...”
വീണ്ടും പടിഞ്ഞാറന്‍ സംഘത്തിന്റെ ആപ്പീസിലേക്ക്...പോകും വഴിയില്‍ മൊബൈല്‍ അതിനുമുമ്പും പിമ്പും ഇത്രയും കരഞ്ഞിട്ടില്ല. അഞ്ചലില്‍ നിന്നും ഇത്രെം മിസ് കോളും വന്നിട്ടില്ല.
കാര്യം തിരക്കിയ ഞാന്‍ ഒരു നിമിഷം ഗോണ്ടിനാമോയെ ഓര്‍ത്തു..അവിടെ തരിശു ഭൂമിയില്‍ പുല്ല് പറിക്കുന്ന കുങ്കമ ജാക്കറ്റിട്ട തടവുകാരന്റെ നിസ്സഹായാവസ്ഥയോര്‍ത്തും പേര്‍ത്തും നില്‍ക്കുമ്പോള്‍...
“ഉമ്മര്‍” എന്ന പേരിലെ താലിബാന്‍ കാരനല്ല എന്റെ ചങ്ങാതിയെന്ന് തെളിയിക്കാന്‍ പെരുന്നാള്‍ ദിനവും,പെരുന്നാപിറ്റേന്നും ഓടിയ ഓട്ടവും എല്ലാം കഴിഞ്ഞപ്പോള്‍ :
“കൂട്ടു കാരാ...ഇന്നി മേലില്‍ നീ മണിയോഡറാക്കല്ലേ”
എന്ന ഉമ്മറിന്റെ വിനയപുരസരമുള്ള അപേക്ഷയും ആ പെരുന്നാളിനെ ഒരു കരിന്നാളാക്കി മാറ്റിയിരുന്നു....

Thursday, August 17, 2006

“ആ മഴനാളില്‍..”

കൊച്ചിയിലാണ്
കുറച്ചും കൂടി കൃത്യമാക്കിയാല്‍ തമ്മനത്ത്.
ഞാനും ജയകുമാറും മാത്രമേ ആ വീട്ടില്‍ താമസമുള്ളൂ.... അടച്ചു പൂട്ടുള്ള വീടാണ്. പക്ഷേ ഭാര്‍ഗവീനിലയമല്ല.എങ്കിലും താരതമ്മ്യാന പഴക്കമുള്ള പഴമയുടെ ഗന്ധം സ്പുരിക്കുന്ന വീടാണ്.
താമസം തുടങ്ങിയിട്ട് ഇന്ന് മൂന്നാം നാള്‍
പുറത്ത് കോരിച്ചോരിയുന്ന മഴ. ഏകദേശം പത്ത് മണിയോടെ പതിവുള്ള ചാറ്റിംങ്ങുമെല്ലാം കഴിഞ്ഞു ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു.ചന്നം പിന്നം മഴയുടെ ആലസ്യത്തില്‍ സുഖ നിദ്രയിലേക്ക്...
എന്റെ പുതപ്പ് പെട്ടെന്ന് ആരോ വലിച്ച് മാറ്റിയതു പോലെ...ഞെട്ടിയുണര്‍ന്നു...ശരിയാണ്..പുതപ്പ് അങ്ങ് മുറിയുടെ മൂലയില്‍....
ജയകുമാര്‍ നല്ല ഉറക്കത്തില്‍ തന്നെ...പിന്നെയും സംശയം..അവന്‍ ഉറങ്ങുകയാണോ...അതോ ഉറക്കം നടിക്കുകയാണോ...
‘ജയാ..’
അവനൊന്ന് തിരിഞ്ഞു കിടന്നു. അത്ര തന്നെ...
ക്ലോക്കില്‍ ഒരു മണി കഴിഞ്ഞിരിക്കുന്നു...
ഒരു ചെറുഭയം അരിച്ചു കയറിയെങ്കിലും വെള്ളം കുടിച്ചു വീണ്ടും കിടന്നു....
എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല...
ഔരു അലര്‍ച്ച...ഞെട്ടി പിടഞ്ഞ് സ്വിച്ചിടുമ്പോള്‍..കറണ്ടില്ല...എന്തൊക്കെയോ തട്ടിമറിച്ചിടുന്ന ശബ്ദം...ഇടക്ക് ജയകുമാറിന്റെ അലറി വിളിക്കലും...
വല്ലവിധേനയും മെഴുകുതിരി തപ്പിപ്പിടിച്ച് വെളിച്ചം പരന്നപ്പോള്‍ കണ്ട കാഴ്ച...
മുതുക് ഭാഗത്ത് നിന്ന് രക്തം ഒലിപ്പിച്ച് ഭ്രാന്തമായി നില്‍ക്കുന്ന ജയകുമാര്‍...ഷര്‍ട് വലിച്ച് കീറിയിട്ടുണ്ട്...പുതപ്പും പിച്ചിപറിച്ചിട്ടിരിക്കുന്നു.
“എന്താ പറ്റിയേ ജയാ...” ഭയപ്പാടോടെ ഞാന്‍ വിളിച്ചു ചോദിച്ചു...
അവന് നാക്കു വഴങ്ങുന്നില്ല....
കൈയുക്കും പുറത്തിനുമെല്ലാം ശവത്തിന്റെ തണുപ്പ്...
ഒരു വിധത്തില്‍ അവനെ ഓര്‍മ്മയിലേക്ക് തിരിച്ചു കൊണ്ടു വന്നപ്പോള്‍-
“എന്നെ ആരോ മാന്തി പറിച്ചു..”
അത് മാത്രമേ അന്നും ഇന്നും ഞങ്ങള്‍ക്കറിയുള്ളു.
രാവിലെ എന്റെ പുതപ്പ് പറന്ന് റൂമിന്റെ മൂലയിലേക്ക് പോയതും ഞാന്‍ അവനെ ഹൊസ്പിറ്റലില്‍ കൊണ്ടു പോയിട്ട് വരുമ്പോള്‍ പറഞ്ഞു.
അത് ആ വീട്ടിലെ ഞങ്ങളുടെ അവസാന ദിവസമായിരുന്നു.
പ്രിയരേ...ഞങ്ങള്‍ രണ്ടു പേരും മാത്രം താമസിച്ചിരുന്ന ആ വീട്ടില്‍ ആ ദിവസം എന്താണ് സംഭവിച്ചത്.

ആമുഖം..

പ്രപഞ്ചോല്പത്തിയും നിര്‍ദ്ധാരണവും പരിണാമസിദ്ധാന്തത്തിനതിഷ്ഠിതമാണെന്ന് ധരിച്ചവശായിരിക്കുന്നവരേ....
ദൈവവും പിശാചും മനുഷ്യന്റെ വിഭ്രാന്തി മാത്ര മാണെന്നഹങ്കരിക്കുന്നവരേ....
മസ്തിഷ്കത്തിനുള്‍ക്കൊള്ളാന്‍ കഴിയാത്തതെല്ലാം മാനസിക വൈകല്ല്യമാണെന്നെഴുതി തള്ളുന്ന ബുദ്ധി രാക്ഷസന്മാരേ...
യുക്തിഭദ്രതയെ ചോദ്യം ചെയ്യുന്ന ഈ കുറിപ്പുകള്‍ക്ക് ഉത്തരം കണ്ടെത്തൂ‌‌......