Sunday, February 22, 2009

റസൂല്‍ പൂക്കുട്ടിയ്ക്ക് ഓസ്കാറാശംസകള്‍....



റസൂല്‍ പൂക്കുട്ടിയ്ക്ക് ഓസ്കാര്‍ നോമിനേഷന്‍!

ലോകത്തിലെ തന്നെ ഉന്നതങ്ങളായ സിനിമാ പുരസ്കാരങ്ങളില്‍ ഒന്നായ ബാഫ്റ്റയും പൂക്കുട്ടിയെ തേടിയെത്തിയെന്ന വാര്‍ത്ത!
അതിശയത്തോടെയാണ് വാര്‍ത്തകള്‍ ശ്രവിച്ചത്. കൂട്ടത്തിലൊരാള്‍ സിനിമയുടെ ഉത്തുംഗശൃംഗത്തില്‍...

വ്യക്തികളാണ് ഗ്രാമങ്ങളെ ലോകത്തിന്റെ നെറുകയില്‍ എത്തിയ്ക്കുന്നത് എന്നത് എത്രയോ ശരി. അഞ്ചല്‍ എന്ന കുഞ്ഞു ഗ്രാ‍മവും അങ്ങിനെ ലോകത്തിന്റെ നെറുകയിലേയ്ക്ക് - പൂക്കുട്ടിയുടെ ചിറകിലേറി ....

ഇന്നലെ വരെ ഞങ്ങളുടെ സിനിമാക്കാരന്‍ രാജീവ് അഞ്ചല്‍ ആയിരുന്നു. ഇന്നി ഞങ്ങള്‍ക്ക് ഒരു ലോക സിനിമാക്കാരന്‍ കൂടി....

“ഒരു ഓസ്‌കറെങ്കിലും ഇത്തവണ നമുക്ക് കിട്ടും. അത് എന്നിക്കാവുമെന്ന് ഒരു പ്രതീക്ഷയുമില്ല. പക്ഷേ, മൂന്ന് നോമിനേഷനുള്ള എ.ആര്‍. റഹ്മാന് ഒന്നെങ്കിലും ഉറപ്പാണ്!”
ഒരു അഭിമുഖത്തില്‍ റസൂല്‍ പൂക്കുട്ടി പറഞ്ഞ് നിര്‍ത്തുന്നു.

പക്ഷേ പ്രിയപ്പെട്ട ചങ്ങാതീ ഞങ്ങള്‍ക്ക് ഉറപ്പുണ്ട് അടുത്ത ഏതാനും നിമിഷങ്ങള്‍ കഴിയുമ്പോള്‍ താങ്കള്‍ക്കും ഓസ്ക്കാര്‍ ശില്പത്തില്‍ മുത്തമിടാന്‍ കഴിയുമെന്ന്...ലോകസിനിമയുടെ നെറുകയിലായിരിയ്ക്കും താങ്കളെന്ന്...

ആശംസകള്‍...കോടിയാശംസകള്‍.....
******************************************

23/02/2009 രാവിലെ ഏഴുമണി.

ലോക സിനിമയുടെ തലസ്ഥാനത്ത് നിന്നും സിനിമയുടെ പൂക്കാലം ഭൂമിമലയാളത്തിലേയ്ക്ക് ഒഴുകിയെത്തി. അഞ്ചലിന്റെ സ്വന്തം റസൂല്‍ പൂക്കുട്ടി ഓസ്കാര്‍ ശില്പത്തില്‍ മുത്തമിട്ടു.

ശബ്ദത്തിന്റെ രാജകുമാരാ,

അഭിനന്ദനങ്ങള്‍....അനുമോദനങ്ങള്‍...

Friday, February 20, 2009

ബൂലോഗ മീറ്റുകള്‍ ബാക്കിയാക്കുന്നത്.....

ചിത്രം : അപ്പു.

ഡികളിലൂടെ മാത്രം തിരിച്ചറിയപ്പെടുന്ന ഒരു സമൂഹം. വ്യക്തികളെ ഐഡികള്‍ പരിചയപ്പെടുത്തുന്ന സുന്ദരം നിമിഷങ്ങള്‍. പേരു പറഞ്ഞാല്‍ മിഴിച്ചു നില്‍ക്കാനേ കഴിയുള്ളു. ഐഡിയില്ലേല്‍ വ്യക്തിയില്ലാത്ത അവസ്ഥ. നെറ്റിലെ ചങ്ങാത്തത്തിന്റെ മുറിച്ച മുറി തന്നെയാണ് നെറ്റു മീറ്റുകളും. വ്യക്തി അപരിചിതനും ഐഡി ചിരപരിചിതനും ആകുന്ന ബൂലോഗ മീറ്റ് മുന്നോട്ട് വെയ്ക്കുന്നതും ഊഷ്മളമായ സൌഹാര്‍ദ്ദത്തിന്റെ മഹനീയ ഭാവങ്ങളെയാണ്.

പ്രവാസ ജീവിതത്തില്‍ പങ്കെടുക്കുന്ന ഔപചാരികതയുടെ പുറംതോടിനുള്ളില്‍ കെട്ടുപിണഞ്ഞ യോഗങ്ങളില്‍ നിന്നും മീറ്റുകളില്‍ നിന്നും ബൂലോഗ മീറ്റുകള്‍ വേറിട്ടു നില്‍ക്കുന്നത് കണ്ടുമുട്ടുന്ന ഒരോരുത്തരും ഏതാനും നിമിഷം മുന്നേവരെ ഒരു കീബോര്‍ഡിനും മോണിറ്ററിനും അപ്പുറം വിരല്‍ തുമ്പില്‍ തൊട്ടു നിന്നവരായിരുന്നു എന്ന തിരിച്ചറിവിലാണ്. സൌഹാര്‍ദ്ദത്തിന്റെ ഏറ്റവും സുന്ദരമായ ഒരു ദിനമാണ് സബീല്‍ പാര്‍ക്കില്‍ കടന്നു പോയത്.

മൂന്ന് ദിനം കൊണ്ട് മീറ്റിനു നോട്ടീസ്. മൂ‍ന്നാം ദിനം മീറ്റ്. ആര്‍ക്കെങ്കിലും ഇങ്ങിനെയൊരു യോഗം സംഘടിപ്പിയ്ക്കാന്‍ കഴിയുമോയെന്ന് സംശയമാണ്. യോഗത്തിന്റ തീയതി മുതല്‍ യോഗ സ്ഥലം വരെ കൂട്ടായ ചര്‍ച്ചകളിലൂടെ തീരുമാനിയ്ക്കുക. നാലു പേര്‍ കൂടീയാല്‍ നാല്പത് ഗ്രൂപ്പ് എന്ന സാമാന്യ മലയാളീ തത്വത്തിനെ നെടുകേ പിളര്‍ന്നു കൊണ്ട് ഗുണപരമായ അഭിപ്രായങ്ങളെ പരസ്പരം ബഹുമാനിച്ച് യോഗത്തിന്റെ കാര്യപരിപാടികളിലേയ്ക്കു എത്ര സുഗമമായാണ് മൂന്ന് ദിനം കൊണ്ട് യൂയേയീ ബൂലോഗ മീറ്റ് എത്തിച്ചേര്‍ന്നത്. ആരും ആരുടേയും വാക്കുകളെ തള്ളിക്കളയുന്നില്ല. ആരുടേയും തീരുമാനങ്ങള്‍ ആരിലും അടിച്ചേല്‍പ്പിയ്ക്കുന്നില്ല. ഒരുവന്‍ പറയുന്ന അഭിപ്രായത്തെ എതിര്‍ക്കുമ്പോള്‍ പോലും സൂക്ഷിയ്ക്കുന്ന പ്രതിപക്ഷ ബഹുമാനം...ഇതൊക്കെയും ബൂലോഗ മീറ്റുകളില്‍ മാത്രം കാണാന്‍ കഴിയുന്ന നന്മ!

അതുല്യേച്ചിയില്ലാത്ത അപൂര്‍വ്വം മീറ്റുകളില്‍ ഒന്ന്. അതുല്യേച്ചിയുടെ മീറ്റുകളിലെ വരവ് ഒരാഘോഷമായിരുന്നു. കൈനിറയെ കളിപ്പാട്ടങ്ങളും മാലയും കുപ്പിവളയുമൊക്കെയായി...അതൊരു പ്രസ്ഥാനം തന്നെയായിരുന്നു. അതുല്യേച്ചിയുടെ കുറവ് സബീല്‍ പാര്‍ക്കില്‍ പരിഹാരമായത് കിച്ചുവിലൂടെയായിരുന്നു. മുളക് ബാജിയും ചുക്കു കാപ്പിയും ഒക്കെയായി കിച്ചു മീറ്റില്‍ നിറഞ്ഞു നിന്നു. മീറ്റിലെ കാര്‍ന്നോരായ കൈതമുള്ളിന്റെ ഉത്സാഹം മറ്റേതു ചെറുപ്പക്കാരിലും അസൂയ ഉളവാക്കുമായിരുന്നു. ശശിയേട്ടന്‍ ഏര്‍പ്പാടാക്കിയ ബിരിയാണിയും ഒട്ടും മോശമല്ലായിരുന്നു. കുറുമാന്റെ കുഞ്ഞു തമാശകളും കൈപ്പള്ളിയുടെ പ്രഭാഷണവും ഹരിയണ്ണന്റെ പുസ്തക കച്ചവടവും മീറ്റിലുള്ളവരേക്കാള്‍ കൂടുതല്‍ ഫോട്ടോഗ്രാഫര്‍മാരുടെ ബാഹുല്യവും എല്ലാം കൂടി ആഘോഷ സമാനമായ നിമിഷങ്ങള്‍ക്കാണ് ബൂലോഗം ഇന്ന് സാക്ഷ്യം വഹിച്ചത്. കൂട്ടത്തില്‍ ഒരു കുഞ്ഞിന്റെ ജീവന്‍ രക്ഷിയ്ക്കാനുള്ള യജ്ഞത്തില്‍ പങ്കളികളാകാനും മീറ്റിലെ സൌഹൃദങ്ങള്‍ക്ക് കഴിഞ്ഞു.

അക്ഷരാര്‍ത്ഥത്തില്‍ ബ്ലോഗു കുടുംബം തന്നെയാണ് തറവാടിയുടേത്. തറവാടിയും വല്യമ്മായിയും പച്ചാനയും ആജുവും ചേര്‍ന്ന ബ്ലോഗുകുടുംബം അപ്പാടെ മീറ്റിനുണ്ടായിരുന്നു. അഗ്രജന്‍ ആദ്യാവസനക്കാരനായി മീറ്റില്‍ പറന്നു നടക്കുന്നത് കാണാമായിരുന്നു. മീറ്റിന്റെ സാമ്പത്തിക കൈകാര്യ കര്‍ത്താവും അഗ്രജന്‍ തന്നെയായിരുന്നു. മീറ്റിന്റെ ചിലവുകള്‍ ആര്‍ക്കും ഭാരമാകാത്ത തരത്തില്‍ പരിഹരിയ്ക്കാന്‍ അഗ്രജനും അസിസ്റ്റന്റുമാരായ ഇത്തിരിയും അപ്പുവും ശ്രമിയ്ക്കുന്നുണ്ടായിരുന്നു.

ഇളംതെന്നലും ഇടിവാളും സാക്ഷിയും ഏറനാടനും അനസും മൈനാഗനും കാട്ടിപ്പരത്തിയും നമസ്കാറും നജൂസും രാജീവ് ചേലനാട്ടും രാധേയനും പാര്‍ത്ഥനും സങ്കുചിതനും തൃഷ്ണയും സാല്‍ജോയും രെഞ്ജിത്ത് ചെമ്മാടും താഴ്വാരവും സുല്ലും സിമിയും എരകപ്പുല്ലും ഷാഫിയും കുറ്റ്യാടിക്കാരനും ഉഗാണ്ടാരണ്ടാമനും ഷിഹാബ് മൊഗ്രാലും അത്ക്കറും സമീഹയും പകല്‍ക്കിനാവനും മിന്നാമിനുങ്ങും കാവാലനും കനലും ദേവനും അനില്‍ശ്രീയും അമ്പിയും രാം മോഹന്‍ പാലിയത്തും രാമചന്ദ്രന്‍ വെട്ടിക്കാടും നസീര്‍ കടയ്ക്കലും കരീം മാഷും പൊതുവാളും യൂസഫും വരവൂരാനും സിദ്ധാര്‍ത്ഥനും ഷംസുദ്ദീന്‍ മൂസയും തുടങ്ങി വിശാലമനസ്കന്‍ വരെയുള്ളവരെ നേരിട്ട് കാണാനും ഇന്നലെ വരെ ഐഡികളായിരുന്നവരെ തൊട്ടറിയാനും സബീല്‍ പാര്‍ക്ക് വേദിയാവുകയായിരുന്നു.

ബ്ലോഗെഴുതുന്നവര്‍ യോഗം കൂടുന്നത് തെറ്റാണെന്നു വാദിയ്ക്കുന്നവര്‍ക്ക് വാദിയ്കാന്‍ വേണ്ടുന്ന ന്യായങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ഇത്തരം മീറ്റുകളുടെ മാധ്യര്യം ആ ന്യായങ്ങളുടെ മുനയൊടിയ്ക്കുന്നത് തന്നെയാണ്. സംഘാടകരില്ലാത്ത സംഘാടനം. ബ്ലോഗിങ്ങ് പോലെ സ്വതന്ത്രമായ മീറ്റ്. ബാക്കിയാക്കുന്നത് മഹത്തായ സൌഹൃദം തന്നെയാണ്. ബ്ലോഗെന്ന മാധ്യമം ഉണ്ടായിരുന്നില്ലാ എങ്കില്‍ ഒരിയ്ക്കലും പരസ്പരം പരിചയപ്പെടാന്‍ സാധ്യതയില്ലാതിരുന്ന ഒരു സമൂഹത്തിന്റെ ഒത്തു ചേരല്‍ ഒരു ബ്ലോഗ് പോസ്റ്റിലെ കമന്റുകള്‍ പോലെ സ്വതന്ത്രവും സുന്ദരവുമായിരുന്നു.

ഇന്നിയെന്നെന്നു ഒരോരുത്തരും സ്വയം ചോദിച്ച് പിരിയുമ്പോള്‍ അടുത്ത മീറ്റായിരുന്നു ഏവരുടേയും മനസ്സില്‍.

കഴിഞ്ഞു പോയ സുന്ദര നിമിഷങ്ങള്‍ ഇവിടെ.
---------------------
ചേര്‍ത്ത് വായിയ്ക്കാം : 1. ആലോചനാ യോഗം.
2. ദേവേട്ടന്റെ ചെറുകുറിപ്പ്.
3. അപ്പുവിന്റേം പകല്‍ക്കിനാവന്റേയും ഫോട്ടോ പോസ്റ്റ്.
4. അനില്‍ ശ്രീയുടെ ഫോട്ടോ ഫീച്ചര്‍.
5. അതുല്യേച്ചിയുടെ അസൂയ കുറിപ്പ്.
6. ഗപ്പ് ഫ്രം അതുല്യേ ശര്‍മ്മ.
7. തൌഫീപറമലന്റെ ചിത്രങ്ങള്‍.

Wednesday, February 11, 2009

പാര്‍ട്ടിയ്ക്ക് വേണ്ടാത്ത മുഖ്യമന്ത്രിയാല്‍ നാഥനില്ലാക്കളരിയാകുന്ന കേരളം!

ഒരു ജനാധിപത്യ സംവീധാനത്തില്‍ വ്യക്ത്യാധിഷ്ടിത രാഷ്ട്രീയം അക്ഷന്തവ്യമായ തെറ്റോ അല്ലെങ്കില്‍ സംഭവിയ്ക്കാന്‍ പാടില്ലാത്ത ഒരു പ്രതിഭാസമോ അല്ല. ഭാരതത്തിലെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ വ്യക്ത്യാധിഷ്ടിത രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നവരാണ്. വ്യക്തിയില്‍ നിന്നും വിമുക്തമാക്കപ്പെട്ട ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഭാരത ദേശത്ത് ഉണ്ടോ എന്ന് ഒരുവന്‍ പരതിയിറങ്ങിയാല്‍ അങ്ങിനെയല്ലാത്ത ഒന്നിനെ കണ്ടെത്തുക അത്രയെളുപ്പം ആയിരിയ്ക്കുകയും ഇല്ല.

സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ കോണ്‍ഗ്രസ് ചരിത്രം തന്നെ വ്യക്തിയില്‍ അധിഷ്ടിതമായിരുന്നു. ജവഹര്‍ലാല്‍ നെഹ്രു കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ബാറ്റണ്‍ ഇന്ദിരാഗാന്ധിയ്ക്കു കൈമാറി, ഇന്ദിരാഗാന്ധിയെന്ന വ്യക്തി കോണ്‍ഗ്രസിന്റെ എല്ലാമെല്ലാമായി. പിന്നെ രാജീവ് ഗാന്ധി വന്നു. ഇപ്പോള്‍ കോണ്‍ഗ്രസെന്നാല്‍ മാഡമെന്നായി വ്യക്തി രാഷ്ട്രീയം കോണ്‍ഗ്രസില്‍ പൊടി പൊടിയ്ക്കുന്നു. ഇടയ്ക്കെപ്പോഴൊക്കെ വ്യക്തിയില്‍ നിന്നും കോണ്‍ഗ്രസ് രാഷ്ട്രീയം വിമുക്തമാക്കപ്പെട്ടിട്ടുണ്ടോ അപ്പോഴൊക്കെയും ചരട് പൊട്ടിയ പട്ടം പോലെ കോണ്‍ഗ്രസ് ദിശയറിയാതെ വട്ടം കറങ്ങിയിട്ടുമുണ്ട്.

പവാറില്ലാതെ എന്‍.സി.പിയുണ്ടോ? ലാലുപ്രസാദ് യാദവ് ഇല്ലാത്ത ആര്‍.ജെ.ഡി എങ്ങിനെയിരിയ്ക്കും? പോയ കാലത്ത് എ.ഐ.ഡി.എം.കെ എന്നാല്‍ എം.ജീ.ആര്‍ എന്നായിരുന്നു അര്‍ത്ഥം. അതു പിന്നെ ജയലളിതയെന്നായി മാറി. തെലുങ്കു ദേശം എന്‍.ഡി.രാമറാവുവായിരുന്നത് ഇപ്പോള്‍ ചന്ദ്രബാബുനായിഡു. ഡി.എം.കെ എന്നാല്‍ അന്നും ഇന്നും കലൈഞ്ജര്‍ കരുണാനിധി തന്നെ. സാമാജ് വാ‍ദി പാര്‍ട്ടിയും, ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും, എണ്ണിയാലൊടുങ്ങാത്ത ജനതാദള്ളുകളും എല്ലാം വ്യക്തികളെ ചുറ്റിപ്പറ്റി ഭരണത്തിന്റെ ഇടനാഴികളില്‍ വട്ടം കറങ്ങുന്ന പ്രസ്ഥാനങ്ങള്‍ തന്നെ.

അങ്ങിനെ വന്നു വന്നു നമ്മള്‍ രാഷ്ട്രീയപ്രബുദ്ധ കേരളത്തിലേയ്ക്കെത്തിയാലോ ഒരോ രാഷ്ട്രീയ പാര്‍ട്ടിയിലേയും വ്യക്തികള്‍ അതാതു പാര്‍ട്ടികള്‍ക്കുള്ളിലെ തന്നെ മഹാ പ്രസ്ഥാനങ്ങളാണ്! പാര്‍ട്ടിയേയും പാര്‍ട്ടിക്കുള്ളിലെ വ്യക്തിപ്രസ്ഥാനങ്ങളേയും തിരിച്ചറിയുക കഠിന പ്രയത്നം തന്നെ. മാണിസാര്‍ ഒരു പ്രസ്ഥാനം. പിള്ള സാറോ മറ്റൊരു പ്രസ്ഥാനം. ജേക്കബ്ബ് സാറും പ്രസ്ഥാനമല്ലാതെ മറ്റെന്താണ്? ഗൌരി സഖാവ് ഒരു പ്രസ്ഥാനം. എം.വി. രാഘവന്‍ സഖാവ് വേറൊരു വിപ്ലവ പ്രസ്ഥാനം. ശിഹാബ് തങ്ങളില്ലാതെ എന്തോന്ന് മുസ്ലീം ലീഗ്. പീ.ജേ.ജോസഫ് തന്നെയല്ലേ പ്രസ്ഥാനമെങ്കില്‍ പ്രസ്ഥാനം? കെ.ടി.ജലീല്‍ ഒറ്റയ്ക്കൊരു പ്രസ്ഥാനം. വെളിയം ഭാര്‍ഗ്ഗവന്‍ മുഴുത്ത മറ്റൊരു വിപ്ലവ പ്രസ്ഥാനം. അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ഭരണം കിട്ടും വരെ കാത്തിരിയ്ക്കണം കോണ്‍ഗ്രസില്‍ എത്ര പ്രസ്ഥാനങ്ങള്‍ ഉണ്ട് എന്നു തിരിച്ചറിയണം എങ്കില്‍. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വയലാര്‍ രവി, ഏ.കെ. ആന്റണി, കരുണാകരന്‍, അങ്ങിനെ എത്ര പ്രസ്ഥാനങ്ങള്‍ ഉണ്ടാകാനും സാധ്യത തള്ളിക്കളയാന്‍ തരമില്ല.

പിന്നെന്തു കൊണ്ട് കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ വ്യക്ത്യാധിഷ്ടിത രാഷ്ട്രീയം പാടില്ല. വി.എസ്. അച്യുതാനന്ദന്‍ സഖാവ് എന്ന വ്യക്തി ഒരു പ്രസ്ഥാനമായി മാറുന്നതില്‍ എന്തു ഭംഗികേടാണ് ഇന്നത്തെ ജനാധിപത്യ വ്യവസ്ഥിതിയില്‍ ഉള്ളത്? ഒരു തെറ്റുമില്ല. പക്ഷേ തെറ്റിയതു മുഴുവനും സഖാവ് അച്യുതാനന്ദനാണ്.

കോണ്‍ഗ്രസ് മുതല്‍ മുരളീധരന്‍ വരെയുള്ളവരുടെ വ്യക്തിധിഷ്ടിത രാഷ്ട്രീയത്തില്‍ നിന്നും അച്യുതാനന്ദന്‍ വേറിട്ടു നില്‍ക്കുന്നത് എന്തുകൊണ്ടാണ്? ഒരോ വ്യക്തിയും പ്രസ്ഥാനമായി മാറുമ്പോള്‍ അതാത് പാര്‍ട്ടിയിലെ ഏറ്റവും ചെറിയ ഒരു വിഭാഗത്തിന്റെ എങ്കിലും പിന്തുണ പരസ്യമായി ആര്‍ജ്ജിയ്ക്കുവാന്‍ പ്രസ്ഥാനമായി വളര്‍ന്നു കൊണ്ടിരുന്ന ഒരോ വ്യക്തിയ്ക്കും കഴിഞ്ഞിട്ടുണ്ട് എന്നുള്ളിടത്താണ് അച്യൂതാനന്ദന്‍ ഒരു മഹാ അബദ്ധമായി മാറുന്നത്. അച്യുതാനന്ദന്‍ പരാജയപ്പെടുന്നതും അവിടെയാണ്. സ്വന്തം പാര്‍ട്ടിയിലെ ആരും പിന്തുണയ്ക്കാത്ത ഒരാള്‍ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായാല്‍ എന്ത് നാശമാണോ ഒരു സംസ്ഥാനത്ത് ഉണ്ടാകുന്നത് എന്നതിന്റെ നാളത്തെ ഉദാഹരണം കൂടിയായിരിയ്ക്കും നമ്മുടെ കുഞ്ഞു കേരളം.

ഭരണ പക്ഷത്തുള്ള നൂറ് എം.എല്‍.ഏ. മാരില്‍ ഒരാളായിട്ടാണ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായത്. എന്തൊക്കെ പറഞ്ഞാലും ആ നൂറുപേരില്‍ ഒരാളാകാന്‍ അദ്ദേഹത്തെ സഹായിച്ചത് എണ്ണയിട്ടപോലെ പ്രവര്‍ത്തിച്ച ഒരു പാര്‍ട്ടീ സംവീധാനമാണ്. ഒരു സര്‍ക്കാര്‍ മാറി മറ്റൊരു സര്‍ക്കാര്‍ വരുന്നത് ഒരു വ്യക്തിയുടെ നയങ്ങള്‍ മാറി പുതിയൊരു വ്യക്തിയുടെ നയങ്ങള്‍ വരുന്നതിനു തുല്യമല്ല. ഭാരതത്തിലെ വ്യക്ത്യാധിഷ്ട്രിത രാഷ്ട്രീയം എല്ലായിപ്പോഴും പേരിനെങ്കിലും ഒരു പാര്‍ട്ടിയുടേയും നയത്തിന്റേയും പ്രാതിനിധ്യം അവകാശപ്പെടാറുണ്ട്. ഏറ്റവും കുറഞ്ഞത് നയപരമായ തീരുമാനങ്ങള്‍ എങ്കിലും വ്യക്ത്യാധിഷ്ടിത രാഷ്ട്രീയത്തിലും പാര്‍ട്ടിയാണ് എടുക്കാറുള്ളത്.

സഖാവ് അച്യുതാനന്ദന്റെ കാര്യത്തില്‍ ഇന്നു അദ്ദേഹത്തിനു പാര്‍ട്ടിയില്ല. പിന്നെയെങ്ങിനെ നയം രൂപീകരിയ്ക്കും? ഇപ്പോള്‍ അദ്ദേഹത്തിന്റേതായ നയങ്ങള്‍ രൂപപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിയല്ല. അദ്ദേഹം പോലുമല്ല. അത് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലില്ലാത്ത അദ്ദേഹത്തിന്റെ മാത്രം വിശ്വസ്തരാണ്. ആ വിശ്വസ്തര്‍ അദ്ദേഹത്തിന്റെ ഇന്നലെകളില്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവര്‍ അല്ലായിരുന്നു. ഇന്നി നാളെ അദ്ദേഹം മുഖ്യമന്ത്രിയല്ലാതായാല്‍ അദ്ദേഹത്തോടൊപ്പം ഇവര്‍ ഉണ്ടാവുകയും ഇല്ല. മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ ചങ്ങാതിമാര്‍ ആരാണെന്ന് പൊതു ജനത്തിനും അറിയില്ല. എന്തായാലും അവര്‍ പാര്‍ട്ടിക്കാരല്ല. ജനമറിയുന്ന ഉദ്യോഗസ്ഥരുമാകാന്‍ വഴിയില്ല. ഘടകകക്ഷികള്‍ ആരും ഇപ്പോള്‍ വി.എസ്സിനു ഓശാന പാടാന്‍ തയ്യാറാകും എന്നും തോന്നുന്നില്ല. ആരാണ് കൂടെയുള്ളതെന്ന് മുഖ്യമന്ത്രിയ്ക്ക് മാത്രം അറിയാവുന്ന അരമന രഹസ്യം. ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ഇതൊട്ടും അഭികാമ്യമല്ല തന്നെ.

ഒന്നുകില്‍ പാര്‍ട്ടിയെ അനു‍സരിച്ച് പാര്‍ട്ടിയുടെ നയപരിപാടികള്‍ക്ക് അനുസൃതമായി ഭരിയ്ക്കുക. അല്ലെങ്കില്‍ പാര്‍ട്ടിയെ തന്റെ വരുതിയ്ക്ക് കൊണ്ടു വരുക. എന്നിട്ട് പാര്‍ട്ടിയെ കൊണ്ട് തന്റെ നയങ്ങള്‍ അംഗീകരിപ്പിയ്ക്കുക. ഇതു രണ്ടും വി.എസ്സിനു ഇന്നി കഴിയില്ല. ആദ്യത്തേതിനു ഉള്ള സാധ്യതകള്‍ അദ്ദേഹം തന്നെ കൊട്ടിയടച്ചു. പാര്‍ട്ടിയ്ക്ക് ഇന്നി വീണു കിട്ടുന്ന ആദ്യാവസരത്തില്‍ തന്നെ സഖാവ് വി.എസ്സ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരന്‍ അല്ലാതാകും. മറ്റൊരു സഖാവ് എം.വി.രാഘവനോ സഖാവ് കെ.ആര്‍. ഗൌരിയോ കേരളത്തില്‍ ഉദയം ചെയ്യാന്‍ ഏതാനും മാസങ്ങള്‍ കൂടി കാത്തിരുന്നാല്‍ മതിയാകും.

പാര്‍ട്ടിയെ തന്റെ വരുതിയ്ക്ക് കൊണ്ടു വരണമെങ്കില്‍ വി.എസ്സ് ആദ്യം പാര്‍ട്ടിക്കാരന്‍ ആകണം. ഇന്നി ഒരു നല്ല പാര്‍ട്ടിക്കാരന്‍ സഖാവ് ആകാന്‍ അദ്ദേഹത്തിനു കഴിയുമെന്നും തോന്നുന്നില്ല. അല്ലെങ്കില്‍ എപ്പോഴാണ് അദ്ദേഹം കറകളഞ്ഞ കമ്യൂണിസ്റ്റായിട്ടുള്ളത്? എന്നും എപ്പോഴും വി.എസ്സ്. പ്രതിപക്ഷ നേതാവ് ആയിരുന്നു. അത് പാര്‍ട്ടിയിലായാലും ഭരണത്തിലായാലും. പാര്‍ട്ടിയില്‍ ഇ.എം.എസ്സിന്റെ കാലം മുതല്‍ അദ്ദേഹം എപ്പോഴും ഒരു ഭാഗത്തിനു എതിരായിരുന്നു. ഈ.കെ.നായനാര്‍ക്ക് ഇദ്ദേഹം വെച്ച കെണികള്‍ ഭുമിമലയാളം അത്ര പെട്ടെന്ന് മറക്കും എന്നു തോന്നുന്നില്ല. അന്ന് പിണറായി ആയിരുന്നു കൂട്ടിന്. എം.വി.രാഘവന്റെയും ഗൌരിയമ്മയുടേയും അപചയങ്ങളുടേയും ആണിക്കല്ല് ഒരു പക്ഷേ വി.എസ്സ്. ആയിരിയ്ക്കും. അതായത് എപ്പോഴും അദ്ദേഹത്തിനു ആരെയെങ്കിലും എതിര്‍ത്ത് കൊണ്ടിരിയ്ക്കണം. പ്രതിപക്ഷത്താണെങ്കില്‍ ഭരണപക്ഷത്തെ ശക്തിയുക്തം എതിര്‍ത്തു കൊണ്ടേയിരിയ്ക്കാം. ഭരണപക്ഷത്താ‍യപ്പോള്‍ പക്ഷേ കേരളത്തില്‍ ഒരു പ്രതിപക്ഷം ഇല്ലാത്തതു കൊണ്ട് എതിര്‍ക്കാന്‍ ഒരു പക്ഷമില്ല. അതുകൊണ്ട് സ്വന്തം പാര്‍ട്ടിയെ എതിര്‍പക്ഷത്താക്കി അതിനെ അങ്ങ് എതിര്‍ക്കുന്നു എന്നു മാത്രം.

ജനം കൂടെയുണ്ട് എന്ന വി.എസ്സിന്റെ വിശ്വാസവും തെറ്റാണ്. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അദ്ദേഹം ഉയര്‍ത്തി വിട്ട കൊടുങ്കാറ്റുകള്‍ ഭരണക്കാരനായപ്പോള്‍ വാ പൊളിച്ച് അദ്ദേഹത്തിനു തന്നെ വിഴുങ്ങേണ്ടി വന്നതുകൊണ്ട് അദ്ദേഹത്തിന്റെ വാക്കുകളെ ജനം എങ്ങിനെ ഇന്നി വിശ്വാസത്തില്‍ എടുക്കും എന്ന് കണ്ടു തന്നെ അറിയണം. അതായത് കൂടെ പാര്‍ട്ടിയില്ല, പൊതു ജനവും ഇല്ല. പിന്നെയുള്ളത് ഇന്നലെവരെ കൂടെയില്ലായിരുന്ന ഇന്നി നാളെയും കൂടെയുണ്ടാകാന്‍ സാധ്യതയൊന്നും കാണാത്ത ഒരു ഗ്രൂപ്പാണ്. ആ ഗ്രൂപ്പ് സഖാവ് വി.എസ്സിനെ എവിടെ കൊണ്ടു ചെന്നെത്തിയ്ക്കും എന്ന് കാത്തിരുന്നു കാണാം. അപ്പോഴേയ്ക്കും പാര്‍ട്ടിയ്ക്ക് വേണ്ടാത്ത മുഖ്യമന്ത്രി കേരളം ഭരിച്ച് ഒരു പരുവത്തിലാക്കിയിട്ടുണ്ടാകും.

കേരളത്തിനു ഇന്ന് നാഥനില്ല. മന്ത്രിമാരെല്ലാം അവരവര്‍ക്ക് തോന്നിയ വഴിയില്‍. മുഖ്യമന്ത്രി വിമത വഴിയില്‍. പാര്‍ട്ടി സെക്രട്ടറി ജയില്‍ വഴിയില്‍. പാര്‍ട്ടി പടു കുഴിയില്‍. പൊതുജനമോ പെരുവഴിയിലും. പെരുവഴിയാണെങ്കിലോ കുണ്ടിലും കുഴിയിലും!

Sunday, February 01, 2009

ബ്ലോഗിലെ പരസ്യങ്ങളില്‍ ക്ലിക്കാനെന്തിനു മടിയ്ക്കുന്നു?

മലയാള ബ്ലോഗുകളിലെ പരസ്യങ്ങള്‍ അന്യ ഭാഷാ ബ്ലോഗുകളിലെ പരസ്യങ്ങളേക്കാള്‍ താരതമ്യേന കുറവാണ്. വായനക്കാരും താരതമ്യേന കുറവാണെന്നു പറയാം. മലയാളം ബ്ലോഗെഴുത്തുകാരേക്കാള്‍ കുറവാണ് ഒരു പക്ഷേ വായനക്കാര്‍. ബ്ലോഗിങ്ങിന്റെ സന്ദേശം പ്രചരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ കൂടുതല്‍ ബ്ലോഗെഴുത്ത് കാരെ സൃഷ്ടിയ്ക്കാനാണ് ശ്രമിയ്ക്കുന്നതും. ബ്ലോഗ് കൂടുതല്‍ വായിയ്ക്കപ്പെടാനുള്ള പ്രചാരണം ഇപ്പോഴും തുലോം കുറവു തന്നെ.

ബ്ലോഗെഴുതുന്നവര്‍ മിക്കവാറും ബ്ലോഗു വായനക്കാരും ആണെന്നുള്ളതും വസ്തുതയാണ്. ബ്ലോഗുകളില്‍ വരുന്ന പോസ്റ്റുകളില്‍ കാതലുള്ള പോസ്റ്റുകള്‍ നിരവധിയാണ്. അവരവര്‍ക്ക് ഇഷ്ടമുള്ളത് എഴുതിയിടുന്നു എന്നു പറയുമ്പോഴും അനുവാചകനെ രസിപ്പിയ്ക്കുന്ന പോസ്റ്റുകള്‍ക്ക് ഒരു പഞ്ഞവും മലയാള ബ്ലോഗിങ്ങില്‍ ഇന്ന് നിലനില്‍ക്കുന്നില്ല. ഒരു ദിവസം സൃഷ്ടിയ്ക്കപ്പെടുന്ന നൂറോളം പോസ്റ്റുകളില്‍ ഏറ്റവും കുറഞ്ഞത് ഇരുപത്തിഅഞ്ച് പോസ്റ്റെങ്കിലും ശ്രദ്ധിയ്ക്കപ്പെടേണ്ടവയുമാണ്. പക്ഷേ പോസ്റ്റിന്റെ ഉടമയ്ക്ക് അര്‍ഹിയ്ക്കുന്ന പേജ് ഹിറ്റു പോലും ലഭിയ്ക്കാറില്ല. പിന്നെ പോസ്റ്റുകള്‍ക്ക് ലഭിയ്ക്കുന്ന പ്രതിഫലത്തെ കുറിച്ചു ചിന്തിച്ചിട്ട് കാര്യമില്ലല്ലോ?

ബ്ലോഗര്‍ നല്‍കുന്ന സൌജന്യ സേവനം ഉപയോഗപ്പെടുത്തി ബ്ലോഗുന്നവര്‍ക്ക് എന്ത് പ്രതിഫലം എന്നായിരിയ്ക്കും ചോദിയ്ക്കാന്‍ വരുന്നത്. ശരിയാണ്. തികച്ചും ഗൂഗിളിന്റെ സൌജന്യത്തില്‍ ബ്ലോഗുന്നവര്‍ക്ക് അവരില്‍ നിന്നും പ്രതിഫലം ഒന്നും പ്രതീക്ഷിയ്ക്കേണ്ടല്ലോ. വായനക്കാരില്‍ നിന്നും പ്രതിഫലം ചോദിച്ചാല്‍ പിന്നെ ബ്ലോഗിലേയ്ക്ക് ആരെങ്കിലും വരുമെന്നും തോന്നുന്നില്ല. അല്ലെങ്കില്‍ തന്നെ പെയിഡ് ബ്ലോഗിങ്ങിനു എത്രത്തോളം സാധ്യതയുണ്ട് എന്നും അറിയില്ല. മറ്റേതെങ്കിലും ഭാഷയില്‍ അങ്ങിനെയൊരു സംമ്പ്രദായം നിലനില്‍ക്കുന്നുണ്ടോ എന്തോ?

ഇവിടെയാണ് പരസ്യങ്ങളുടെ സാധ്യത. ബ്ലോഗ് എഴുതുകയും വായിയ്ക്കുകയും ചെയ്യുന്ന നാം എപ്പൊഴെങ്കിലും നാം വായിച്ചു തിരിച്ചു വരുന്ന ബ്ലോഗുകളില്‍ കാണുന്ന പരസ്യങ്ങള്‍ കണ്ടു എന്നു നടിയ്ക്കാറുണ്ടോ? മലയാള ബ്ലോഗുകളില്‍ പരസ്യങ്ങള്‍ അപൂര്‍വ്വമാണ്. എന്നിട്ടു കൂടി പോസ്റ്റു വായിച്ച് വല്ലപ്പോഴും ഒരു കമന്റുമിട്ട് തിരിച്ചു പോകാറാണ് പതിവ്. വായിച്ചൊരു പോസ്റ്റ് നാം ആസ്വദിച്ചെങ്കില്‍ എന്തു കൊണ്ട് പാര്‍ശ്വങ്ങളില്‍ തൂങ്ങുന്ന പരസ്യങ്ങളില്‍ നമ്മുക്കൊന്നു ക്ലിക്കി തിരിച്ചു പോന്നു കൂട? മിക്കപ്പോഴും ഗുണപ്രദങ്ങളായ സൈറ്റുകളിലേയ്ക്കാരിയിക്കും നാം ആ ക്ലിക്കുകളിലൂടെ ചെന്നെത്തുന്നതും. ഒരാവശ്യത്തിനു ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് നാം നമ്മുക്ക് വേണ്ടുന്ന സൈറ്റുകളിലേയ്ക്ക് പോകാറുണ്ട്. നാം വായിയ്ക്കുന്ന ബ്ലോഗുകളിലെ പരസ്യങ്ങളില്‍ ഒന്നു ക്ലിക്കിയാല്‍ ആ ബ്ലോഗിന്റെ ഉടമയ്ക്ക് നേരിയതെങ്കിലും ഒരു വരുമാനം ലഭിയ്ക്കാനുള്ള സാധ്യത നിലനില്‍ക്കുമ്പോള്‍ നാം എന്തു കൊണ്ട് അതിനു മടിയ്ക്കുന്നു?

യൂണിക്ക് വിസിറ്റുകളിലൂടെ ലഭിയ്ക്കുന്ന പരസ്യവരുമാനത്തിനും ക്ലിക്കുകളിലൂടെ ലഭിയ്ക്കുന്ന പരസ്യവരുമാനത്തിനും തമ്മില്‍ അജഗജാന്തരമുണ്ട്. നേരിട്ടുള്ള ക്ലിക്കുകളിലൂടെ ക്ലിക്കൊന്നിനു ഏകദേശം 0.02 ഡോളര്‍ ബ്ലോഗിന്റെ ഉടമയ്ക്ക് ലഭിയ്ക്കുമെന്നാണ് കണക്ക്. യൂണിക്ക് വിസിറ്റിനു ആയിരം വിസിറ്റിനു ഒരു സെന്റോ മറ്റോ ആണെന്നു തോന്നുന്നു. പേജ് വ്യൂവിന്റെ കണക്ക് അറിയുമില്ല. ഇതേപറ്റി കൂടുതല്‍ അറിയാവുന്നവര്‍ വിശദീകരിച്ചാല്‍ നന്നായിരുന്നു. ഇത് ഗൂഗിള്‍ പ്രൊവൈഡ് ചെയ്യുന്ന പരസ്യങ്ങളുടെ പ്രതിഫലത്തിന്റെ ഏകദേശ കണക്കാണ്. ഗൂഗിള്‍ അല്ലാതെ മറ്റു പരസ്യദാതാക്കളും പരസ്യങ്ങള്‍ നല്‍കുന്നുണ്ട്. മിക്കവയും തട്ടിപ്പാണുതാനും.

പരസ്യദാതാക്കളുടെ തട്ടിപ്പ് ഈ പോസ്റ്റിനു വിഷയമല്ലാത്തതു കൊണ്ട് അതിലേയ്ക്ക് കൂടുതല്‍ കടക്കുന്നില്ല. പരസ്യങ്ങളാണ് വിഷയം. പരസ്യങ്ങളില്‍ ഒന്നു ക്ലിക്കിയാല്‍ നമ്മുടെ കൂട്ടത്തില്‍ തന്നെയുള്ള, പലപ്പോഴും മറ്റൊന്നും പ്രതീക്ഷിയ്ക്കാതെ നമ്മെ രസിപ്പിയ്ക്കുന്ന പോസ്റ്റുകളുമായി വരുന്നവര്‍ക്ക് നമ്മുടെ ഏതാനും നിമിഷങ്ങള്‍ ചെറിയൊരു വരുമാനം ആകുമെങ്കില്‍ നാമെന്തിനു അത് ചെയ്യാതെ മാറി നില്‍ക്കണം? നഷ്ടപ്പെടാനൊന്നുമില്ലാതെ മറ്റൊരാളെ സഹായിയ്ക്കാന്‍ കഴിയുന്ന ഒരു സാധ്യത നാം എന്തു കൊണ്ട് ഉപയോഗപ്പെടുത്താതിരിയ്ക്കണം? ചേതമില്ലാത്ത ഉപകാരമല്ലേ? ഇവിടെ നല്ലൊരു പോസ്റ്റ് വായിച്ചാല്‍ അതിന്റെ ഉടമയ്ക്ക് ഒരു പ്രോത്സാഹനം എന്ന നിലയില്‍ അദ്ദേഹത്തിന്റെ അദ്ധ്വാനത്തിനു നമ്മുക്ക് നഷ്ടപ്പെടാനൊന്നും ഇല്ലാത്ത ഒരു പ്രതിഫലം നല്‍കുന്നതു തെറ്റാകുന്നില്ലല്ലോ? പോസ്റ്റ് വായിച്ചതിനു ശേഷം പോസ്റ്റ് ഇഷ്ടപ്പെട്ടു എങ്കില്‍ - ഇഷ്ടപ്പെട്ടു എങ്കില്‍ മാത്രം -ആ ബ്ലോഗിലെ പരസ്യങ്ങളിലും കൂടി ഒന്നു കണ്ണോടിയ്ക്കുക. എന്നിട്ട് നമ്മുക്ക് ഗുണപ്രദമാകും എന്നു തോന്നുന്ന ഏതെങ്കിലും പരസ്യം ഉണ്ട് എങ്കില്‍ അവിടെ ഒന്നു സന്ദര്‍ശിയ്ക്കുക. ബ്ലോഗിന്റെ ഉടമയ്ക്ക് അദ്ദേഹത്തിന്റെ അദ്ധ്വാനത്തിനു നമ്മള്‍ അങ്ങിനെ ചെറിയൊരു പ്രതിഫലം നല്‍കുകയും ആകും, പുതിയൊരു സൈറ്റ് നമ്മള്‍ പരിചയപ്പെടുകയും ആകും.

ബ്ലോഗോ അല്ലെങ്കില്‍ വെബ്ലൈറ്റുകളോ സന്ദര്‍ശിയ്ക്കുന്നവര്‍ കണ്ണില്‍പ്പെടുന്ന പരസ്യങ്ങളില്‍ വേണമെങ്കില്‍ ക്ലിക്കും എന്ന അടിസ്ഥാന തത്വത്തില്‍ നിന്നും നേരിയൊരു വ്യത്യാസം. ബ്ലോഗില്‍ എത്തിയിട്ട് വായിയ്ക്കുന്ന പോസ്റ്റ് നാം ഇഷ്ടപ്പെട്ടെങ്കില്‍ ആ ബ്ലോഗില്‍ തൂങ്ങുന്ന പരസ്യങ്ങളിലൂടെ ഒന്നു കണ്ണോടിയ്ക്കാന്‍ അരനിമിഷം ചിലവാക്കുക. (പോസ്റ്റ് രസിപ്പിച്ചു എങ്കില്‍ മാത്രം). എന്നിട്ട് നമ്മുക്ക് ഗുണപ്രദമാകാന്‍ സാധ്യതയുള്ള ഏതെങ്കിലും പരസ്യം ഉണ്ട് എങ്കില്‍ ആ ബ്ലോഗിലെ ലിങ്കിലൂടെ പ്രസ്തുത സൈറ്റ് സന്ദര്‍ശിയ്ക്കുക. നമ്മുക്ക് സന്ദര്‍ശിയ്ക്കാന്‍ തക്ക ഗുണമുള്ള പരസ്യം ഒന്നുമില്ലാ എങ്കില്‍ ക്ലിക്കുകയും വേണ്ട. പക്ഷേ പരസ്യങ്ങള്‍ ഏതെങ്കിലും നമ്മുക്ക് ആവശ്യം ഉള്ളവയാണോ എന്നു ഒന്നു ഓടിച്ചു നോക്കാം. ക്ലിക്കുന്നതു നമ്മുക്ക് ആവശ്യമുണ്ട് എങ്കില്‍ മാത്രം മതി താനും.

ബ്ലോഗ് വായിച്ചു രസിച്ചു തിരിച്ചു വരുമുന്നേ നമ്മേ രസിപ്പിച്ച ബ്ലോഗര്‍ക്ക് ഏറ്റവും ചെറുതെങ്കിലും നമ്മുക്ക് നഷ്ടപ്പെടാനൊന്നുമില്ലാത്ത ഒരു പ്രതിഫലം നല്‍കണം എന്ന തോന്നല്‍ ഉണ്ടാകണം. അങ്ങിനെയൊരു തോന്നല്‍ ഉണ്ടാകുമ്പോള്‍ പാര്‍ശ്വങ്ങളില്‍ തൂങ്ങുന്ന പരസ്യങ്ങളില്‍ ചിലതെങ്കിലും നമ്മുക്ക് ആവശ്യമുള്ളതോ അല്ലെങ്കില്‍ നാം തേടി നടന്നതോ ആയ സൈറ്റുകളുടെ ലിങ്ക് ആയിരിയ്ക്കുമെന്നതില്‍ സംശയമൊന്നുമില്ല. ആ ലിങ്ക് നമ്മുടെയൊരു ക്ലിക്കും കാത്തിരിയ്ക്കുകയും ആയിരിയ്ക്കും!

Friday, January 30, 2009

മൊബൈല്‍ ഫോണിനു ലൈസന്‍സ് ഏര്‍പ്പെടുത്തണം.

പത്തു മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ റേഡിയോ ഉപയോഗിയ്ക്കണമെങ്കില്‍ ലൈസന്‍സ് വേണം എന്നൊരു നിയമം ഉണ്ടായിരുന്നതായി അറിയാം. തികച്ചും നിരുപദ്രവകാരിയായ റേഡിയോയിയ്ക്ക് ലൈസന്‍സിങ്ങ് സംബ്രദായം ഏര്‍പ്പെടുത്തിയതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്നറിയില്ല. ടെലിവിഷന്‍ വന്നപ്പോള്‍ അതിനു ലൈസന്‍സ് വേണമെന്ന നിയമമൊന്നും ഉള്ളതായും അറിവില്ല. ഒരു തരത്തില്‍ റേഡിയോയേക്കാള്‍ അപകടകാരിയാണല്ലോ ടെലിവിഷന്‍. അതിനുശേഷം വന്ന ഇന്റര്‍ നെറ്റിനും ലൈസന്‍സിങ്ങോ മറ്റു നൂലാമാലകളോ ഇല്ല. പഴയകാലത്ത് എല്ല്ലാത്തിനും ചില അടുക്കും ചിട്ടകളും ഉണ്ടായിരുന്നു. അതായിരിയ്ക്കാം റേഡിയോയിയ്ക്ക് ലൈസന്‍സിങ്ങ് ഏര്‍പ്പെടുത്താന്‍ കാരണം.

വീഞ്ഞപ്പെട്ടിപോലെയുള്ള റേഡിയോയും അതിനിരിയ്ക്കാന്‍ പൂമുഖത്ത് നാലുകാലിലൊരു സ്റ്റാന്റും മുറ്റത്തെ തെങ്ങുകളില്‍ വലിച്ചു കെട്ടിയൊരു വലപോലെയുള്ള ഏരിയലും ഒക്കെയായി റേഡിയോ അക്കാലത്ത് ഒരു തരം ആഡംബരം തന്നെയായിരുന്നു. ആ ആഡംബരത്തില്‍ ലൈസന്‍സിനുള്ള പ്രാധാന്യവും ഒട്ടും പിന്നിലല്ലായിരുന്നു. തികച്ചും നിരുപദ്രവകാരിയായിരുന്ന റേഡിയോയിയ്ക്ക് ലൈസന്‍സ് സംബ്രദായം ഉണ്ടായിരുന്ന ഒരു നാട്ടില്‍ എന്തു കൊണ്ട് തികച്ചും ഉപദ്രവകാരിയായ മൊബൈല്‍ ഫോണിനും ലൈസന്‍സ് ഏര്‍പ്പെടുത്തിക്കൂട?

മൊബൈല്‍ ഫോണ്‍ എന്നാല്‍ ഇന്നു കമ്മ്യൂണിക്കേഷനും മാത്രം ഉള്ള ഒരു ഉപകരണമല്ലല്ലോ? സന്ദേശങ്ങള്‍ കൈമാറാനുള്ള ഒരു ഉപകരണം എന്നതിലുപരി മൊബൈല്‍ ഫോണ്‍ ഇന്ന് ദുരുപയോഗം ചെയ്യപ്പെടുന്ന ഉപകരണങ്ങളില്‍ ഏറ്റവും മുന്നിലാണ്. ഉപകരണത്തിന്റെ പ്രാഥമിക ലക്ഷ്യത്തില്‍ നിന്നും വ്യതിചലിച്ച് സാമൂഹ്യ തിന്മകള്‍ ഏറ്റവും കൂടുതല്‍ ഉണ്ടാക്കുന്ന ഒരു ഉപകരണത്തിന്റെ ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ വരുത്തേണ്ടുന്നതു സാമൂഹ്യ സുരക്ഷിതത്വത്തിനു അനിവാര്യമായ ഒരു സംഗതിയല്ലേ?

ക്യാമറയുള്ള മൊബൈല്‍ ഫോണുകള്‍ ഉണ്ടാക്കുന്ന സാമൂഹ്യ പ്രശ്നങ്ങള്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിയ്ക്കുന്ന ഒരു കാലഘട്ടമാണല്ലോ ഇത്. ജനത്തിരക്കില്‍ ആരും ആരുടേയും മൊബൈല്‍ ഫോണിലെ ക്യമറയിലേയ്ക്ക് പകര്‍ത്തപ്പെടാനും ആ പകര്‍ത്തപ്പെടുന്ന ഫോട്ടോ വേറെ എങ്ങിനെ വേണമെങ്കിലും പരിണമിയ്ക്കപ്പെടാനും സാഹചര്യം നിലനില്‍ക്കുമ്പോള്‍ ആരും സുരക്ഷിതരല്ല എന്നു വരുന്നു. പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് മൊബൈല്‍ ഫോണിന്റെ അക്രമണത്തിനു വിധേയരാകുന്നതും. ഒരാള്‍ അയാളുടെ പക്കല്‍ ഉള്ള ക്യാമറ കൊണ്ടു ഒരുവളുടെ ഫോട്ടോ തെരുവില്‍ നിന്നും എടുക്കാന്‍ ശ്രമിച്ചാല്‍ അതു കയ്യോടെ പിടി കൂടപ്പെടും. പക്ഷേ മൊബൈല്‍ ഫോണിലൂടെ പടമെടുക്കുന്നത് അത്ര വേഗം ശ്രദ്ധയില്‍പ്പെടില്ല.

സ്കൂളുകളിലേയും കോളേജുകളിലേയും മൊബൈല്‍ ഉപയോഗവും അരക്ഷിതമായൊരു കാമ്പസ് സംസ്കാരമാണുണ്ടാക്കുന്നത്. സാങ്കേതിക വിദ്യയുടെ പുരോഗതിയ്ക്ക് പുറം തിരിഞ്ഞു നില്‍ക്കണം എന്നല്ല പറയുന്നത്. മൊബൈല്‍ ഫോണ്‍ കൊണ്ടു വരുന്ന അതി സ്വകാര്യത വളരെയധികം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. സ്ത്രീകള്‍ മാത്രമുള്ള വീടുകളിലേയ്ക്ക് ഫോണ്‍ വിളിച്ച് അശ്ലീലം പറയുന്നത് ഇന്നൊരു വാര്‍ത്തയല്ല. സ്വകാര്യത കുറവായതിനാല്‍ ലാന്റ് ലൈനില്‍ നിന്നും വിളിച്ച് സ്ത്രീകളെ ശല്യം ചെയ്യുന്നത് മൊബൈലില്‍ നിന്നും വിളിച്ച് ശല്യം ചെയ്യുന്നതിനേക്കാള്‍ താരതമ്യാന കുറവാണ്.

ചെറിയ ചിലവില്‍ മൊബൈല്‍ ഫോണ്‍ വാങ്ങാനും എങ്ങിനെ വേണമെങ്കിലും ഉപയോഗിയ്ക്കാനും കഴിയുന്ന നിലവിലുള്ള സാഹചര്യങ്ങള്‍ക്ക് മാറ്റം അനിവാര്യമാണ്. മൊബൈല്‍ ഫോണിനു ലൈസന്‍സിങ്ങ് ഏര്‍പ്പെടുത്തണം. ഫോണിലെ സ്പെസിഫിക്കേഷനുകള്‍ക്ക് ആനുപാതികമായി ലൈസന്‍സ് ഫീസു കൂടുകയും വര്‍ഷാവര്‍ഷം ലൈസന്‍സ് പുതുക്കുകയും വേണം എന്ന നിയമം കൊണ്ടുവരണം. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ മൊബൈല്‍ ഫോണ്‍ വേണമെങ്കില്‍ അതിനു പ്രത്യേകം പ്രത്യേകം ലൈസന്‍സ് ഏര്‍പ്പെടുത്തണം. ക്യാമറയുള്ള ഫോണുകള്‍ക്ക് വന്‍ തുക നികുതിയായോ ഫീസായോ ഉപഭോക്താവിന്റെ പക്കല്‍ നിന്നും പ്രതിവര്‍ഷം ഈടാക്കണം. ഒരു ഉപഭോക്താവ് മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്താല്‍ അയാളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിയ്ക്കാനുള്ള ലൈസന്‍സ് റദ്ദാക്കണം. ലൈസന്‍സ് ഇല്ലാതെ ഒരാള്‍ക്കും മൊബൈല്‍ കണക്ഷന്‍ കൊടുക്കരുത്. ലൈസന്‍സ് ഇല്ലാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ വന്‍ പിഴ ചുമത്തണം.

സാങ്കേതിക വിദ്യ ഇത്രയും അധികം പുരോഗമിച്ചിട്ടുള്ള ഒരു കാലഘട്ടത്തില്‍ സ്കൂളുകളിലും കോളേജുകളിലും മൊബൈല്‍ ഫോണ്‍ നിരോധിയ്ക്കണം എന്നു പറയുന്നതിനേ ഒരു പരിധിവരെ മാത്രമേ ന്യായീകരിയ്ക്കുവാന്‍ കഴിയുള്ളു. ഇന്നത്തെ അണുകുടുംബ സംസ്കാരത്തില്‍ രാവിലെ കുട്ടികള്‍ സ്കൂളിലേയ്ക്കും മാതാപിതാക്കള്‍ ആഫീസിലേയ്ക്കും പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. വൈകിട്ട് കുട്ടി അവന്റെ പക്കലുള്ള താക്കോല്‍ ഉപയോഗിച്ചു വീടു തുറന്നു അകത്തു കടക്കുകയും മാതാപിതാക്കള്‍ ഇരുട്ടുന്നതോടെ വീടുകളില്‍ തിരിച്ചെത്തുകയും ചെയ്യുന്നു. ഹര്‍ത്താലും മിന്നല്‍ പണിമുടക്കും ട്രാഫിക്ക് തടസ്സങ്ങളും എപ്പോഴാണ് സംഭവിയ്ക്കുക എന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ലാത്ത വര്‍ത്തമാന സാഹചര്യത്തില്‍ കുട്ടികളുടെ പക്കല്‍ മൊബൈല്‍ ഉണ്ടാകുന്നത് നല്ലതു തന്നെ. പക്ഷേ അതു ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകളാണ് കൂടുതലും. അതു തടയുകയും വേണം.

കുട്ടികള്‍ക്ക് ഉപയോഗിയ്ക്കാന്‍ കഴിയുന്ന മൊബൈല്‍ ഫോണുകള്‍ വിപണിയിലെത്തണം.ക്യാമറകള്‍ ഉള്ള ഫോണ്‍ കുട്ടികള്‍ക്ക് ഒരു കാരണവശാലും അനുവദിയ്ക്കരുത്. മുന്‍ കൂട്ടി ഫീഡ് ചെയ്തിരിയ്ക്കുന്ന നമ്പരുകളിലേയ്ക്ക് മാത്രം വിളിയ്ക്കാന്‍ കഴിയുന്ന മെസ്സേജ് അയയ്ക്കാന്‍ കഴിയുന്ന മൊബൈല്‍ ഫോണുകള്‍ കുട്ടികള്‍ക്ക് നല്‍കിയാല്‍ ദുരുപയോഗം ഇല്ലാതാക്കാനും എന്നാല്‍ കുട്ടികള്‍ക്ക് സുരക്ഷിതത്വ ബോധം ഉണ്ടാക്കുവാനും കഴിയും. ഇങ്ങോട്ടു വരുന്ന കോളുകള്‍ക്കും മെസ്സേജുകള്‍ക്കും നിയന്ത്രണം വേണം. നേരത്തേ കൂട്ടി പ്രോഗ്രാം ചെയ്തിരിയ്ക്കുന്ന നമ്പരുകളില്‍ നിന്നുള്ള കാളുകളും മെസ്സേജുകളും മാത്രം സ്വീകരിയ്ക്കുവാന്‍ കഴിയുന്ന സംവീധാനവും കുട്ടികള്‍ക്കായുള്ള ഇത്തരം മൊബൈലുകളില്‍ ഉണ്ടാകണം. മാതാപിതാക്കളുടേയും ഏറ്റവും അടുത്ത ബന്ധുക്കളുടേയും ഫോണുകളുമായി ആശയ വിനിമയം നടത്താന്‍ മാത്രം അനുവദിയ്ക്കുന്ന ഫോണുകള്‍ കുട്ടികള്‍ക്ക് നല്‍കുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. ഇത്തരം ഫോണുകള്‍ക്കും ലൈസന്‍സ് നിര്‍ബന്ധം ആ‍ക്കുകയും വേണം.

ആധുനിക ജീവിത സാഹചര്യത്തില്‍ മൊബൈല്‍ ഫോണ്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒരു ഉപകരണം തന്നെ. ഗുണത്തേക്കാള്‍ ഈ ഉപകരണം ദുരുപയോഗം ചെയ്യപ്പെടുന്നും ഉണ്ട്. ഒരു നിയന്ത്രണവും ഇല്ലാതെ എന്തു ഉപയോഗിച്ചാലും അതൊക്കെയും ദുരുപയോഗം ചെയ്യപ്പെടുക തന്നെ ചെയ്യും. മൊബൈല്‍ ഫോണിന്റെ കാര്യത്തിലും അതാണ് സംഭവിയ്ക്കുന്നത്. എല്ലാം കൊണ്ടും നിരുപദ്രവകാരിയായിരുന്ന റേഡിയോയുടെ ഉപയോഗത്തിനു ലൈസന്‍സ് സംബ്രദായത്തോടേ ഒരു കാലത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ ദുരുപയോഗത്തിനും ഉപദ്രവത്തിനും കാരണമാകാന്‍ സാധ്യതകള്‍ വളരെയധികമുള്ള മൊബൈല്‍ ഫോണിനും ലൈസന്‍സിങ്ങിലൂടെ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ രാജ്യത്തിനു കഴിയും. കൂട്ടത്തില്‍ രാജ്യത്തിന്റെ ഖജനാവിലേയ്ക്ക് മുതല്‍ കൂട്ടാന്‍ കഴിയുന്നൊരു ധനാഗമമാര്‍ഗ്ഗം കൂടി തുറന്നു കിട്ടുകയും ചെയ്യും!