Saturday, August 26, 2017

ബിറ്റ് കോയിൻ ലോകം കീഴടക്കാമോ?

സ്വയംഭൂവായ ഒരു നാണയം എന്ന് ബിറ്റ്കോയിനെ വിളിക്കാം. ജന്മം നൽകിയത് ആര്? പിറവി എവിടെ? എങ്ങിനെ വളർന്നു? ആര് വളർത്തി? അവകാശികൾ ആര്? തുടങ്ങിയ ചോദ്യങ്ങൾക്ക് ഒന്നും തന്നെ കൃത്യം ആയ ഉത്തരങ്ങൾ ഇല്ല. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ആയി കുറെ ഊഹാപോഹങ്ങൾ മാത്രം. പക്ഷേ ഒന്നുണ്ട്. നാണയ വിപണിയുടെ ചരിത്രത്തിൽ തന്നെ ബിറ്റ്കോയിന്റെ അത്രയും വേഗത്തിൽ വ്യാപകം ആയി പ്രചാരത്തിൽ എത്തിയ മറ്റൊരു നാണയവും ഭൂലോകത്ത് ഇല്ല തന്നെ. അതും ഭൗതിക രൂപം ഇല്ലാത്ത ഒരു നാണയം. ജന്മം കൊണ്ട ഒമ്പതാം വർഷത്തിൽ ലോകത്തിലെ ഏറ്റവും മൂല്യം ഉള്ള നാണയം ആയി ബിറ്റ്കോയിൻ മാറിയത് എങ്ങിനെ എന്ന് ചോദിച്ചാൽ അതിനും യുക്തിഭദ്രം ആയ ഉത്തരം ഇല്ല. ദുരൂഹതകളിൽ നിന്നും ദുരൂഹതകളിലേക്ക് ഉള്ള ക്രയവിക്രയം ആണ് ബിറ്റ്കോയിന്റെ ശക്തികയും ദൗർബല്യവും.


കോയിൻ (ചക്രം) എന്ന സങ്കല്പത്തെ കൃത്യം ആയി സാധൂകരിക്കുന്നതാണ് ബിറ്റ്കോയിന്റെ കൊടുക്കൽ വാങ്ങലുകൾ. രാഷ്ട്രങ്ങൾ, പ്രത്യായ ശാസ്ത്രങ്ങളുടെ വിധിവിലക്കുകൾ, ഉടമ്പടികൾ, സെൻട്രൽ ബാങ്കുകൾ, ഭരണഘടനകൾ, പണമിടപാട് നിയമങ്ങൾ, ലോക ബാങ്ക്, ഇമ്മാതിരി ഉള്ള അതിരുകളും നിബന്ധനകളും വാരികുഴികളും ഒന്നും ബിറ്റ്കോയിന്റെ മാർഗത്തിൽ തടസങ്ങൾ തീർക്കുന്നില്ല. അതങ്ങിനെ അനസ്യൂതം ഉടമകളിൽ നിന്നും ഉടമകളിലേക്ക് സ്വയം കറങ്ങി കൊണ്ടേ ഇരിക്കുന്നു. ഒരു ഉടമയിൽ നിന്നും നേരിട്ട് മറ്റൊരു ഉടമയിലേക്കു. ഇടനിലക്കാർ എന്നൊരു വർഗ്ഗമേ ഇല്ല.

രൂപം ഇല്ലാത്ത ഈ ചങ്ങാതിയെ എങ്ങിനെ സ്വന്തം ആക്കാം? മൂന്നു വിധത്തിൽ ബിറ്റ് കോയിൻ സ്വന്തം ആക്കാം. ഖനനം ചെയ്ത് എടുക്കാം, ബിറ്റ്കോയിന്റെ നാൾവഴി സൂക്ഷിക്കുന്നതിനും ക്രമപ്പെടുത്തുന്നതിനു കൂലിയായി നാണയം നേടാം. മറ്റു കറൻസികൾ കൊടുത്ത് ബിറ്റ്കോയിൻ ഓൺലൈൻ വഴി വാങ്ങാം. അതായത് ഒരാൾക്ക് തന്നെ തൊഴിലാളിയും കണക്കപിള്ളയും മുതലാളിയും ഒക്കെ ആകാം എന്ന്. ഒരു സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥി അവന്റെ പഠന കാലത്ത് സ്വായത്തം ആക്കിയ നാണയങ്ങളുടെ ചട്ടക്കൂടിന്റെ അടിസ്ഥാന പ്രമാണങ്ങൾ ഒക്കെയും തകിടം മറിക്കുന്ന സംവിധാനവും സാങ്കേതികത്വവും ആണ് ഈ പണത്തിന്റെ പ്രത്യാകത. ചിലർ വരുമ്പോൾ വഴിമാറേണ്ടി വരും എന്ന് കേട്ടിട്ടില്ലേ? അത് അക്ഷരം പ്രതി ശെരിയാവുക ബിറ്റ്കോയിന്റെ പണവിപണിയിലെ വരവ് ആണ്. പരമ്പരാഗത നാണയങ്ങൾ നിബന്ധനകളുടെ ചട്ടക്കൂട്ടിൽ കിടന്നു ഞെളിപിരി കൊള്ളുമ്പോൾ ബിറ്റ്കോയിൻ ഒരു വിധിവിലക്കുകളുടെ ഏടാകൂടങ്ങൾ ഇല്ലാതെ പണവിപണിയിൽ ആധിപത്യം ഉറപ്പിക്കുന്നു.

കറൻസിയുടെ അടിസ്ഥാനം വിദേശ കറൻസികളുടെയും സ്വർണത്തിന്റെയും കരുതൽ ധനം ആണ് എന്നതാണ് ഏതൊരു സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥിയും മനസ്സിൽ സ്റ്റാമ്പ് ചെയ്തു വെച്ചിരിക്കുന്ന പണസിദ്ധാന്തം. ഓരോ കറൻസിയെയും നിയന്ത്രിക്കുന്നത് അതാത് രാജ്യത്തെ സെൻട്രൽ ബാങ്കുകളോ, ധനകാര്യ മന്ത്രാലയങ്ങളോ ആയിരിക്കും. ഓരോ കറൻസിക്കും അതാത് രാജ്യത്തെ സംസ്കാരവും ആയി ബന്ധങ്ങൾ ഉണ്ടാകും. ഓരോ രാജ്യത്തിന്റെയും വളർച്ച തളർച്ചകളും ലോകത്ത് ഉണ്ടാകുന്ന സംഭവ വികാസങ്ങളും അതാത് രാജ്യത്തെ കറന്സികളുടെ മൂല്യത്തെയും അനുദിനം മാറ്റി മറിച്ച് കൊണ്ടിരിക്കും. ഒരു രൂപ നമ്മുടെ കയ്യിൽ ഉണ്ട് എങ്കിൽ അതിനു ആനുപാതിക ആയ സ്വർണത്തിന്റെ അംശവും വിദേശ കറൻസിയുടെ അംശവും നമ്മുടെ കയ്യിൽ ഉണ്ട് എന്ന് ആണ് പ്രമാണം. അങ്ങിനെ ഒരു വിധത്തിൽ ഉള്ള കരുതലുകളും ബിറ്റ്കോയിന്റെ കാര്യത്തിൽ ഇല്ല. ഫലം, പഠിച്ച ഇക്കോണമിക്സ് കിം നഹീം.

പിന്നെ എങ്ങിനെ ബിറ്റ്കോയിന് മൂല്യം ഉണ്ടാകുന്നു? അത് ലളിതം. വിപണിയുടെ ചോദനവും (demand) പ്രദാനവും (supply) മെറ്റീരിയൽസിന്റെ മൂല്യം നിശ്ചയിക്കുന്ന പോലെ ബിറ്റ്കോയിന്റെ പ്രദാനവും ചോദനവും സ്വയം മൂല്യത്തെ സൃഷ്ടിക്കുന്നു. വേണ്ട എന്ന് കരുതി നമ്മൾ എറിഞ്ഞു കളയുന്ന സാധനങ്ങളും കച്ചവടത്തിന് വെച്ചാൽ വിപണി സ്വയം അതിനും മൂല്യം കണ്ടെത്തും. അത് പോലെ പ്രചാരം കൂടുന്നതിന് അനുസരിച്ച് ബിറ്റ്കോയിന്റെ മൂല്യത്തിനും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു. പരമ്പരാഗത കറൻസിയുടെ മൂല്യവും ഉറപ്പും ഒരു കെട്ടുകഥയാണ് എന്ന് ഭാരതീയരായ നമ്മെ ആരും പറഞ്ഞു പഠിപ്പിച്ച് തരേണ്ട ഒരു ആവശ്യവും ഇല്ല. വിശ്വസ്ഥയുടെ പരകോടി എന്ന് നാം വിശ്വസിച്ച് സൂക്ഷിച്ചിരുന്ന നമ്മുടെ കറൻസി ഒറ്റ രാത്രി കൊണ്ട് ടോയ്‌ലറ്റ് പേപ്പറിന് തുല്യം ആയതു നാം കണ്ടതും അനുഭവിച്ചതും ആണ്. അത് കൊണ്ട് കരുതൽ ധനം, നിയന്ത്രണങ്ങൾ എന്നൊക്കെ പൊടിപ്പും തൊങ്ങലും വെച്ച് പരമ്പരാഗത കറൻസികയെ പുകഴ്തത്താം എങ്കിലും ഇതൊക്കെയും വെറും മായയാണ്. ആ മായ പരോക്ഷം ആയാണ് പരമ്പരാഗത കറൻസികൾ നമ്മളിലേക്ക് എത്തിക്കുന്നത് എങ്കിൽ ഇതൊക്കെയും ആദ്യം തന്നെ തള്ളി "ഞാൻ ഇങ്ങിനെ ഒക്കെ ആണ്... വേണമെങ്കിൽ എന്നെ വിശ്വസിച്ചോ" എന്ന പ്രത്യക്ഷ നിലപാടിൽ ക്രയവിക്രയത്തിനു എത്തുന്ന സത്യസന്ധൻ ആണ് ബിറ്റ്കോയിൻ.

പണത്തിന്റെ ധർമ്മം എന്താണ്? ഒറ്റവാക്കിൽ പറഞ്ഞാൽ "കാര്യങ്ങൾ നടക്കണം." അതിനു ഏതെങ്കിലും രാജ്യത്തിന്റെ സെൻട്രൽ ബാങ്ക് എപ്പോൾ വേണം എങ്കിലും പിൻവലിക്കാവുന്ന രീതിയിൽ അടിച്ചിറക്കുന്ന പേപ്പർ തന്നെ വേണം എന്നില്ല. ചില കമ്പനികൾ പ്രൊമോഷൻ ആയി നൽകുന്ന ഗിഫ്ട് കൂപ്പണുകൾ ഉപയോഗിച്ച് സാധനങ്ങളും സേവനങ്ങളും കൈമാറ്റം ചെയ്യപ്പെടുന്നില്ലേ? അവിടെ കറൻസിയുടെ ഇടനില ഇല്ലല്ലോ? നമുക്ക് കാര്യങ്ങൾ നടന്നാൽ മതി. കറൻസികളുടെയും ഇടപാടുകളുടെയും ഉപഭോക്താവിന്റെയും ഇടയിൽ ഉണ്ടായിരുന്ന ആ വിടവ് ആണ് ബിറ്റ്കോയിനെ പോലെ ഉള്ള പുതുതലമുറ നാണയങ്ങൾ നികത്തുന്നത്.

പരമ്പരാഗത ഡിജിറ്റൽ കറൻസി ഉപയോഗിക്കുമ്പോൾ ആര് എപ്പോൾ എന്തിനു ഉപയോഗിച്ചു എന്ന് രേഖപ്പെടുത്ത പെടും അല്ലോ? ബിറ്റ്കോയിന്റെ കാര്യത്തിൽ ഇത്ര കോയിൻ അതിന്റെ ഉടമയാൽ ചിൽവഴിക്കപെട്ടു അല്ലെങ്കിൽ ഉടമ ഇത്ര ബിറ്റ്കോയിൻ നേടി എന്നേ ബിറ്റ്കോയിന്റെ നാൾവഴിയിൽ (block link) രേഖപ്പെടുത്ത പെടുള്ളൂ. വാലറ്റിൽ ഇത്ര ബിറ്റ് കോയിൻ വന്നു, ഇത്ര ബിറ്റ് കോയിൻ പോയി. ദേ പോയി.... ദാ വന്നു. അത്ര തന്നെ. മറ്റു ഡെക്കറേഷനുകൾ ഒന്നും തന്നെ ഇല്ല. ആര് എപ്പോൾ എന്ത് ചെയ്തു? അത് നമ്മുക്ക് അറിയേണ്ട കാര്യം ഇല്ലല്ലോ. നമുക്കെന്താ കാര്യങ്ങൾ നടക്കണം. ബിറ്റ് കോയിന്റെ ഈ സൗകര്യം നിയമ വിരുദ്ധം ആയ കാര്യങ്ങൾക്ക് ബിറ്റ് കോയിൻ ഉപയോഗിക്കപ്പെടാം എന്നുള്ളതിനാൽ രാജ്യാന്തര തലത്തിൽ ബിറ്റ്കോയിൻ നിരോധിക്കപ്പെടാം. ആ നിരോധനത്തെ ബിറ്റ് കോയിൻ ഒരു പക്ഷേ അതിജീവിക്കാനുള്ള സാധ്യത കുറവ് ആണ്. ആരുടേയും നിയന്ത്രണത്തിൽ അല്ലാ എങ്കിലും ബിറ്റ്കോയിന്റെ ജീവ രക്തവും ജീവവായുവും ഇന്റർനെറ്റു ആണ്. അനഭിമതം ആയ സൈറ്റുകളിലേക്കു ഉള്ള വഴികൾ ഏതു രാജ്യത്തിനും എപ്പോൾ വേണം എങ്കിലും തടയാം എന്നിരിക്കേ അന്താരാഷ്ട്രാ തലത്തിൽ രാജ്യങ്ങൾ എല്ലാം കൂടി ചേർന്ന് ബിറ്റ്കോയിൻ ആപ്പ്ളികേഷനുകളും സൈറ്റുകളും ബ്ലോക്ക് ചെയ്‌താൽ അതോടെ ബിറ്റ് കോയിൻ അവസാനിക്കും.

ബിറ്റ് കോയിന്റെ രഹസ്യ സ്വഭാവം ആണ് അതിന്റെ ശക്തി. ആ ശക്തി ക്ഷയിപ്പിച്ചാലും ബിറ്റ് കോയിന് നില നിൽക്കാൻ കഴിയും എന്നത് കൊണ്ട് അന്താരാഷ്ട്രാ തലത്തിൽ ബിറ്റ്കോയിന്റെ രഹസ്യ സ്വഭാവത്തിൽ മാറ്റം വരുത്തണം എന്ന മുറവിളി ഉണ്ടായാൽ ഒരു പക്ഷെ ബിറ്റ് കോയിൻ ഫൗണ്ടേഷൻ ആ താല്പര്യത്തിനു വഴങ്ങിയേക്കും. അങ്ങിനെ ബിറ്റ് കോയിൻ നിലനിർത്താൻ ഫൗണ്ടേഷന് കഴിഞ്ഞേക്കും.

ബിറ്റ് കോയിൻ പോലെയുള്ള പുതു തലമുറ നാണയങ്ങളുടെ സാങ്കേതികത്വം ചർച്ച ചെയ്യുക ആയിരുന്നില്ല ഈ പോസ്റ്റുകളുടെ ഉദ്ദേശ്യം. നിക്ഷേപ സാധ്യതകൾ ആയിരുന്നു ലക്‌ഷ്യം വെച്ചത്. ഈ പോസ്റ്റിൽ ബിറ്റ്കോയിന് തുല്യം ആയതും വിപണിയിൽ ലഭ്യം ആയതും ആയ മറ്റു നാണയങ്ങളിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് മനസിലാക്കാം എന്ന ലക്ഷ്യത്തോടെ ആണ് ഈ പോസ്റ്റ് എഴുതി തുടങ്ങിയത്. ബിറ്റ്കോയിൻ എന്നെ വേറെ എങ്ങോട്ടൊക്കെയോ കൊണ്ട് പോയി. പോസ്റ്റ് കാട് കയറി. അത് കൊണ്ട് മേപ്പടി നാണയങ്ങളിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് അടുത്ത് പോസ്റ്റിൽ ചർച്ച ചെയ്യാം.


Friday, August 25, 2017

സ്വകാര്യതയും ആയി ലിങ്കായ ആധാറിന്‌ കിട്ടിയ പണി.

ചോദ്യം : മലയാളികൾ ആധാറിനെ ഇത്രമാത്രം എതിർക്കുന്നത് എന്നാത്തിനാ?

ഉത്തരം : ആധാറിനെ അല്ല മലയാളികൾ എതിർക്കുന്നത്. അവനവന്റെ സ്വകാര്യത അവനവനു സ്വന്തം അല്ല എന്ന കേന്ദ്ര സർക്കാർ നിലപാട് ആധാറിനൊപ്പം ലിങ്ക് ചെയ്തതാണ് മലയാളീ പ്രതിരോധത്തിന് കാരണം. അതായത് ഉത്തമാ സ്വകാര്യതയിലെ മൗലികവകാശ വാദം ആധാറുമായി കൂട്ടി കെട്ടിയില്ലായിരുന്നു എങ്കിൽ നുമ്മ ആധാറിനെ ഇത്രമാത്രം പ്രതിരോധിക്കും ആയിരുന്നില്ല. നമ്മൾ ആധാറിന്‌ എതിരെ അല്ല സമരം ചെയ്യുന്നത്. നമ്മുടെ സ്വകാര്യത നമുക്ക് തന്നെ സ്വാകാര്യം ആയി സ്ഥിരപ്പെടുത്താൻ വേണ്ടിയാണ് നമ്മുടെ സമരം.

എന്തൊക്കെയാണ് സ്വകാര്യത എന്നും ആധാറിൽ ഹനിക്കപ്പെടുന്ന സ്വകാര്യത എന്തൊക്കെയാണ് എന്നും പൊതു സമൂഹത്തിനു മനസിലാകുന്ന വിധം നിർവചിക്കപെട്ടാൽ തീരാവുന്ന പ്രശ്നമേ നമുക്കുള്ളൂ. സർക്കാരും കോടതിയും ചേർന്ന് അത് വേണ്ട പോലെ അങ്ങ് നിർവചിച്ചാൽ മതി. അല്ലാതെ ജനതയുടെ സ്വകാര്യത ജനതയ്ക്കു സ്വന്തം അല്ല അത് സ്റ്റേട്സിന്റെ സ്വത്ത് ആണ് എന്ന രീതിയിൽ കോടതിയിൽ ചെന്ന് വാദിച്ചതാണ് മലയാളിയെ ചൊടിപ്പിച്ചത്.

സ്വകാര്യത എന്ന് കേൾക്കുമ്പോൾ ഒരു സാധാരണക്കാരൻ ചിന്തിക്കുന്നത് ആധാറിലെ വിരലടയാളവും കൃഷ്ണമണി അടയാളവും അല്ല. അടുക്കളയും ഉറക്കറയും ബാത്റൂമും കുടുംബ ബന്ധങ്ങളും സമൂഹത്തിലെ ഇടപെടലുകളും സ്വന്തന്ത്ര്യവും cctv ക്യാമറയും ഒക്കെ ആണ്. അവനവന്റെ സ്വസ്ഥ ജീവിതത്തിലേക്കും വ്യക്ത്യാധിഷ്ഠിത ഇഷ്ടാനിഷ്ടങ്ങളിലേക്കും സ്റ്റേറ്റ്സ് കടന്നു കയറും എന്ന ഭയമാണ് സ്വകാര്യത മൗലികാവകാശം അല്ലാ എന്ന വാദത്തിനു എതിരെ കേരളം അത്രമാത്രം എതിർപ്പും ആയി വരാൻ കാരണം. പാവം ആധാർ തന്റേതു അല്ലാത്ത കാരണത്താൽ അതിൽ പെട്ട് പോയി എന്നേ ഉള്ളൂ.

ആധാറിന്‌ വേണ്ടി സ്വകാര്യത മൗലികാവകാശം അല്ലാ അത് സ്റ്റേട്സിന്റെ അവകാശം ആണ് എന്ന വിധി സ്വന്തം ആക്കിയാൽ നാളെ ഇതേ വിധി കക്കൂസിൽ കേറി സ്വകാര്യത പരിശോധിക്കാൻ വേണ്ടി പോലും ഉപയോഗിക്കപ്പെടും എന്ന് മലയാളിയെ ആരും പറഞ്ഞു പഠിപ്പിക്കേണ്ടത് ഇല്ല. സൂചി കേറ്റാൻ സ്ഥലം കിട്ടിയാൽ കുത്തബ് മിനാർ കുത്തി കേറ്റുന്നവർ ആണ് ഭരണ യന്ത്രം തിരിക്കുന്നത് എന്ന് മലയാളിക്ക് ഉള്ള തിരിച്ചറിവ് തന്നെയാണ് പ്രതിരോധത്തിന് കാരണം.

ബിറ്റ് കോയിൻ - ഒരു ആമുഖം

ബിറ്റ്‌കോയിന്റെ സാങ്കേതിക വശം ചർച്ച ചെയ്യപ്പെടുന്ന ഒരു പോസ്റ്റ് അല്ല ഇത്. പണവിപണിയിലെ ബിറ്റ്കോയിന്റെ സാന്നിദ്ധ്യവും വളർച്ചയും മനസിലാക്കാൻ ഉള്ള ഒരു ശ്രമം. അത്രമാത്രം കണ്ടാൽ മതി.

ബിറ്റ്‌കോയിന്റെ ഉത്ഭവം രണ്ടായിരത്തി എട്ടിൽ ആയിരുന്നു എങ്കിലും വിപണിയിൽ വ്യാപാരം നടന്നത് 2010 ഏപ്രിൽ മാസം ഇരുപത്തി അഞ്ചാം തീയതി ആണ്. ആദ്യത്തെ ഒരു ബിറ്റ്കോയിന്റെ ഓഫർ പ്രൈസ് മൂന്നു സെന്റ് ആയിരുന്നു. എന്നാൽ അതേ വർഷം മെയിൽ വില 10 സെന്റ് ആയി ഉയർന്നു. രണ്ടായിരത്തി പതിനൊന്നു ഫെബ്രുവരിയിൽ വില ഒരു ബിറ്റ്കോയിന് ഒരു ഡോളർ നിലവാരത്തിൽ എത്തി. ഏഴു മാസം കൊണ്ട് ഏകദേശം 1000 മടങ്ങു് വളർച്ച.

അധികം ആരാലും ശ്രദ്ധിക്കപ്പെടാതെ ബിറ്റ്കോയിൻ വിപണിയിൽ നിലയുറപ്പിക്കുന്നതാണ് പിന്നെ കാണുന്നത്. രണ്ടായിരത്തി പതിനൊന്നു മുതൽ രണ്ടായിരത്തി പതിനേഴ് ഈ പോസ്റ്റ് എഴുതുന്നത് വരെ ബിറ്റ്കോയിന്റെ കയറ്റിറക്കങ്ങൾ ഒരു തരത്തിലും നിർവചിക്കാൻ കഴിയാത്ത തരത്തിൽ ആയിരുന്നു.

രണ്ടായിരത്തി പതിനൊന്നു ഫെബ്രുവരിയിൽ ഒരു ഡോളർ എന്ന ഏറ്റവും പ്രധാനപ്പെട്ട മൈൽസ്റ്റോൺ കടന്നതിനു ശേഷം രണ്ടായിരത്തി പതിമൂന്ന് ഏപ്രിൽ വരെ മുന്നോട്ടുള്ള പ്രയാണത്തിൽ ആയിരുന്നു ബിറ്റ്കോയിൻ. എല്ലാ വ്യാപാര ദിവസങ്ങളിലും ഏകദേശം നാല് ശതമാനം വളർച്ച. രണ്ടായിരത്തി പന്ത്രണ്ട് ജനുവരിയിൽ ഒരു ബിറ്റ്കോയിന് 100 ഡോളർ എന്ന അടുത്ത മൈൽസ്റ്റോൺ താണ്ടി. രണ്ടായിരത്തി പതിമൂന്നു ഏപ്രിൽ ആ കാലഘട്ടത്തിലെ ഏറ്റവും ഉയർന്ന വിലയായ 266 ഡോളറിൽ എത്തിയതിനു ശേഷം ആണ് അതുവരെ ഉണ്ടായിരുന്ന ഒരേ ദിശയിൽ ഉള്ള വളർച്ചക്ക് തിരുത്തൽ വന്നത്.

രണ്ടായിരത്തി പതിമൂന്ന് മെയിൽ വില 130 ഡോളറിലേക്ക് വീണു. അതേ വർഷം ജൂണിൽ വില നൂറു ഡോളറിലും താഴേ പോയി. എഴുപത് ഡോളറിൽ വ്യാപാരം നടന്നു. ഈ തിരുത്തലിനു ശേഷം വീണ്ടും ബിറ്റ്കോയിൻ അതിന്റെ ജൈത്രയാത്ര തുടർന്നു. രണ്ടായിരത്തി പതിമൂന്നു ഡിസംബർ ആയപ്പോഴേക്കും വില വീണ്ടും മുകളിലേക്ക് കയറി ഒരു ബിറ്റ്കോയിന്റെ വില ആയിരം ഡോളർ എന്ന നിലയിൽ എത്തി. രണ്ടായിരത്തി പതിമൂന്ന് ഡിസംബർ മുതൽ വീണ്ടും വൻ ഉയർച്ച താഴ്ചകൾ ഉണ്ടായി.

രണ്ടായിരത്തി പതിനാല് മാർച്ചിൽ ആണ് ബിറ്റ്കോയിൻ ഏറ്റവും വല്യ തകർച്ചയെ നേരിട്ടത്. ചൈന ബിറ്റ്കോയിൻ ഇടപാടുകൾ നിരോധിച്ചു എന്ന വ്യാജ വാർത്ത പരന്നതിനെ തുടർന്ന് വില മുന്നൂറു ഡോളറിലേക്ക് വീണു. മെയ് മാസത്തോടെ വീണ്ടും ബിറ്റ്കോയിൻ സ്ഥിരത ആർജിച്ച് തുടങ്ങി.

രണ്ടായിരത്തി പതിനാല് അവസാന മാസങ്ങളിലും രണ്ടായിരത്തി പതിനഞ്ച് ആദ്യ മാസങ്ങളിലും ബിറ്റ്കോയിൻ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കാലം ആണ്. ബിറ്റ്കോയിൻ വെറും ബബിൾ ആണ് എന്നും എപ്പോൾ വേണം എങ്കിലും വിപണിയിൽ നിന്നും നീക്കം ചെയ്യപ്പെടാം എന്നും വിലയില്ലാത്ത നാണ്യം ആയി മാറാം എന്നും ഉള്ള വിലയിരുത്തലുകൾ വിപണിയിൽ വന്നു. ഫലം ഒരു ബിറ്റ്കോയിന്റെ വില ഇരുനൂറു ഡോളറിലേക്ക് വീഴുക എന്നതായിരുന്നു. ഈ അനിശ്ചിതാവസ്ഥ രണ്ടായിരത്തി പതിനഞ്ച് അവസാന മാസങ്ങൾ വരെ തുടർന്നു.

രണ്ടായിരത്തി പതിനാറിൽ ആണ് വീണ്ടും ബിറ്റ്കോയിൻ സ്ഥിരത കൈവരിക്കുന്നത്. ജൂലൈ ആഗസ്ത് മാസങ്ങളിൽ അറുനൂറു ഡോളറിൽ ബിറ്റ് കോയിൻ നിലയുറപ്പിച്ചു. രണ്ടായിരത്തി പതിനാറ് നവംബറിൽ ചൈനയുടെ കറൻസിയുടെ മൂല്യത്തിൽ കുറവ് വരുത്തിയത് ബിറ്റ്കോയിന്റെ വളർച്ചക്ക് ഇന്ധനം ഏകി. വീണ്ടും ആയിരം ഡോളറിലേക്ക് ഉള്ള കുതിപ്പായിരുന്നു ഫലം.

പിന്നെ രണ്ടായിരത്തി പതിനേഴ്. നമ്മുടെ മുന്നിൽ ഉണ്ട്. രണ്ടായിരത്തി പതിനേഴ് ജനുവരിയിലെ വിപണി വില ആയിരം ഡോളറിനു അടുത്ത്. ഇന്നത്തെ വില (25-08-2017) ഒരു ബിറ്റ് കോയിൻ വേണം എങ്കിൽ 4,270 ഡോളർ കൊടുക്കണം.

ബിറ്റ്കോയിന്റെ ഈ കയറ്റിറക്കങ്ങളിൽ വ്യാപാരം നടത്തി കൈപൊള്ളിയവർ ആണ് നേട്ടം ഉണ്ടാക്കിയതിലും കൂടുതൽ. അത് വിപണിയുടെ ശാസ്ത്രം അങ്ങിനെ തന്നെ ആണല്ലോ. വിപണിയിൽ നേട്ടം ഉണ്ടാക്കുന്നവർ ഇപ്പോഴും എപ്പോഴും കുറവ് തന്നെ ആയിരിക്കും - അത് പണ വിപണി ആണെങ്കിലും മൂലധന വിപണി ആണെങ്കിലും അങ്ങിനെ തന്നെ.

നഷ്ടങ്ങൾ ഉണ്ടായവർ ധാരാളം. എന്നാൽ മറ്റൊരു തരത്തിൽ വിശകലനം ചെയ്താലോ? രണ്ടായിരത്തി പത്ത് ഏപ്രിൽ മാസം ആയിരം ഡോളർ കൊടുത്താൽ കിട്ടും ആയിരുന്ന ബിറ്റ്കോയിന്റെ എണ്ണം ഏകദേശം 10,000 ആണ്. ആയിരം ഡോളർ രണ്ടായിരത്തി പത്ത് ഏപ്രിൽ മാസം ദീർഘ കാലാടിസ്ഥാനത്തിൽ നിക്ഷേപിച്ച ഒരുവന്റെ നിക്ഷേപത്തിന്റെ ഇപ്പോഴത്തെ ഏകദേശ മൂല്യം 43 ദശലക്ഷം ഡോളർ ആണ്. അതായത് രണ്ടായിരത്തി പത്തിൽ പതിനായിരം ഡോളർ അഥവാ ഏകദേശം ആറു ലക്ഷം രൂപ നിക്ഷേപിച്ച ഒരു നിക്ഷേപകന്റെ മൂലധനം ഇപ്പോൾ ഇരുനൂറ്റി മുപ്പത് കോടി രൂപ ആയി വളരും ആയിരുന്നു എന്ന് ചുരുക്കം. ഏഴു വര്ഷം കൊണ്ട് ഇങ്ങിനെ ഒരു മൂലധന വളർച്ച അസംഭവ്യം എന്നു വേണം എങ്കിൽ പറയാം. പക്ഷെ ബിറ്റ്കോയിന്റെ വളർച്ചയുടെ നാൾവഴിയും തോതും ആ അസംഭാവ്യത്തെ സാധൂകരിക്കുന്നു എന്നതാണ് വസ്തുത.

ബിറ്റ്കോയിന്റെ പ്രചുരപ്രചാരം അതേ സ്വഭാവത്തിൽ ഉള്ള നിരവധി നാണയങ്ങളുടെ ഉത്ഭവത്തിനും പ്രചാരത്തിനും കാരണം ആയിട്ടുണ്ട്. ആ നാണയങ്ങളുടെ വിപണി ഇടപെടലുകളെ കുറിച്ച് മറ്റൊരു തലത്തിൽ നമുക്ക് ചർച്ച ചെയ്യാം. 

പിച്ച ചട്ടിയിൽ കയ്യിട്ടു വാരുന്നവർ.

പിച്ച ചട്ടിയിൽ കൈയിട്ടു വാരുക എന്ന കൊടും ക്രൂരത ഇന്ന് ഏറ്റവും കൃത്യം ആയി കാണുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിലപാടുകളിൽ ആണ്. അതിനു ചൂട്ടു പിടിച്ചു കൊടുക്കുന്നതോ കേന്ദ്ര സർക്കാരും. ഒരു ബാങ്ക് അക്കൗണ്ട് ഇല്ലാതെ ഭാരതത്തിലെ ഒരു ദരിദ്ര പ്രജക്കും ഇന്ന് ജീവിക്കാൻ കഴിയില്ല. ബുദ്ധിക്ക് മണ്ഡരി ബാധിച്ച ഒരു ഭരണ കൂടത്തിന്റെ തലച്ചോറിൽ വിരിഞ്ഞ പണരഹിത ഇക്കോണമി എന്ന ഉഡായിപ്പിൽ ബാങ്ക് അക്കൗണ്ട് ജീവ വായു പോലെ പ്രധാന പെട്ട ഒരു ഘടകം ആയി മാറി. ഫലമോ ഉണ്ണാനുടുക്കാനില്ലേലും ബാങ്ക് അക്കൗണ്ട് നിർബന്ധം എന്ന നില വന്നു. ഗ്യാസിന്റെ സബ്‌സിഡി, സ്കോളർഷിപ് എന്ന് വേണ്ട സർവ കാര്യങ്ങൾക്കും ബാങ്ക് അക്കൗണ്ട് അത്യാവശ്യം ആവുകയും ചെയ്തു.

രാജ്യത്തെ ഏറ്റവും വല്യ പൊതുമേഖല ബാങ്ക് അങ്ങിനെ ദരിദ്ര ഭാരതീയരുടെ അക്കൗണ്ട് കൊണ്ട് നിറഞ്ഞു. മിനിമം ബാലൻസ് ഇല്ലാ എങ്കിൽ പിഴ ഈടാക്കും എന്ന നില വന്നു. അന്നന്നത്തെ അഷ്ടിക്ക് വകയില്ലാത്തവൻ ബാങ്കിൽ നിർബന്ധിത നിക്ഷേപം നടത്തണം എന്ന്.!

പിഴയുടെ പെരുമഴക്കാലം ബാങ്കുകൾ ആഘോഷിച്ചു തുടങ്ങി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രം കഴിഞ്ഞ മൂന്നു മാസം പിരിച്ചെടുത്ത പിഴ 235 കോടി രൂപ.!!!

പിരിച്ചെടുത്തത് കോർപ്പറേറ്റുകളുടെ പക്കൽ നിന്നും അല്ല. തുശ്ചമായ മിനിമം ബാലൻസ് പോലും ബാങ്കിൽ സൂക്ഷിക്കാൻ കഴിയാത്ത ദരിദ്ര ഭാരതീയന്റെ പിച്ച ചട്ടിയിൽ നിന്നും.

മിനിമം ബാലൻസ് സൂക്ഷിക്കാൻ പോലും നിവർത്തിയില്ലാത്തവനെ ചൂഷണം ചെയ്തിട്ട് അതിൽ നിന്നും ശമ്പളം വാങ്ങുന്നവൻ പോലും ഗതി പിടിക്കില്ല. ഒരു ഗതിയും പരഗതിയും ഇല്ലാത്ത സാധുക്കളെ ബാങ്ക് അക്കൗണ്ട് എന്ന കെണിയിൽ പെടുത്തി ഉണ്ടാക്കുന്ന ലാഭത്തിന്റെ ഒരു ഭാഗം സർക്കാരിലേക്കും പോകുന്നുണ്ട്. സർക്കാർ സ്‌പോൺസേർഡ് ചൂഷണം തന്നെയാണ് ഈ ദ്രോഹവും.

ഉടുതുണിക്ക് മറുതുണിയില്ലാത്ത, ഒരു നേരത്തെ അന്നം പോലും അന്യമായ ഒരു സമൂഹത്തിന്റെ ശാപം ഭരണ കൂടമേ നിങ്ങളെ വിട്ടൊഴിയില്ല. രാജ്യദ്രോഹികളുടെ ഭരണം ജനദ്രോഹം ആകുന്നതിൽ അത്ഭുതപ്പെടാനും ഇല്ല.
  

ഉഡായിപ്പുകളുടെ ആശാന്മാർ ഭരണം കയ്യാളുമ്പോൾ പിച്ച ചട്ടികൾ പോലും കൊള്ളയടിക്കപ്പെടുന്നു.

Wednesday, August 23, 2017

പാണക്കാട് തറവാട്ടിലെ ആർഭാട വിവാഹം.

പൊതു പ്രവർത്തകർ സമൂഹത്തിനു നല്ല സന്ദേശങ്ങൾ നൽകാൻ ശ്രമിക്കണം. പാണക്കാട് തറവാടിനെ ഒരു സമൂഹം സ്വന്തം തറവാട് ആയിട്ടാണ് കാണുന്നത്. അവരുടെ പ്രവർത്തനങ്ങൾക്കും സന്ദേശങ്ങൾക്കും വൻ സ്വീകാര്യത ഉണ്ട്. ജനനം മുതൽ മരണം വരെ എല്ലാത്തിനും പാണക്കാട് തങ്ങൾമാരുടെ സാനിധ്യവും അനുഗ്രവും പ്രതീക്ഷിക്കുന്ന ശുദ്ധഗതിക്കാരായ ഒരു വിഭാഗം ആണ് ആ തറവാടിന്റെ ആത്മവിശ്വാസവും, പെരുമയും.
.
ഒരു തരി പൊന്നു പോലും ഇല്ലാതെ തന്നെ വിവാഹ വേഷത്തിൽ ആ കുഞ്ഞു സുന്ദരി കുട്ടിയാണ്. ഇരുനൂറ്റി ഒന്ന് പവൻ അണിഞ്ഞാലേ ആ കുഞ്ഞു വധു എന്ന നിലയ്ക്ക് പൂർണതയിൽ എത്തുള്ളു എന്ന് നിശ്ചയിച്ചത് ആരായാലും ഒരു വിവാഹം കൊണ്ട് ഒരു സമൂഹത്തിനു നൽകാവുന്ന നല്ലൊരു സന്ദേശത്തിനുള്ള അവസരം ആണ് അവർ നശിപ്പിച്ച് കളഞ്ഞത്. സമൂഹത്തിന്റെ ശ്രദ്ധ പതിയുന്നവർ കുറച്ച് കൂടി വക തിരിവോടെ പെരുമാറിയെങ്കിൽ എന്ന് ആഗ്രഹിക്കുന്നത് തെറ്റല്ലല്ലോ?
.
സമൂഹത്തിനു നൽകേണ്ട ഭൗതിക സഹായങ്ങളും ദാനധർമ്മങ്ങളും ഒക്കെ വേണ്ട പോലെ ചെയ്യുന്ന ഒരു കുടുംബം ആണ് പിന്നെ എന്തിനാ അവരുടെ ആർഭാടത്തിൽ താങ്കൾ ഉൽകണ്ഠ പെടുന്നത് എന്ന ചോദ്യത്തിന് ജീവിതം ആർഭാടം ആയിക്കൊള്ളട്ടെ പക്ഷേ ആർഭാട വിവാഹങ്ങൾക്ക് എതിരേ ബോധവൽക്കരണം നടക്കുന്ന അല്ലെങ്കിൽ നടക്കേണ്ട ഒരു കാലഘട്ടത്തിൽ ഏവരും ശ്രദ്ധിക്കുന്ന ഒരു കുടുംബത്തിലെ വിവാഹം ലളിതം ആയി നടത്തി സമൂഹത്തിനു മാതൃക ആക്കാം ആയിരുന്നു എന്ന് നേരെയുള്ള മറുപടി.
.
പണ്ടൊരു കമ്യൂണിസ്റ്റു കാരി എം.എൽ.എ യുടെ മകളുടെ വിവാഹത്തിലെ സ്വർണാഭരണ ധാരാളിത്തം കണ്ടപ്പോൾ ഇല്ലാത്ത ചൊരുക്ക് താങ്കൾക്ക് ഇപ്പോൾ എവിടുന്ന് വന്നു എന്ന ചോദ്യത്തിന് അന്നും എം.എൽ.എ മാഡത്തിനെ എഫ്.ബി.പോസ്റ്റ് ഇറക്കി ഉപദേശിച്ചിരുന്നു എന്ന് താഴ്മയായി അറിയിക്കുന്നു.
.
ആർഭാട വിവാഹത്തെ നഖശിഖാന്തം എതിർക്കുന്നു എന്ന പേരിൽ ആ കുഞ്ഞുങ്ങളുടെ ഫോട്ടോ ഇട്ടു അവരെ അപമാനിക്കുന്ന തരത്തിൽ ആര്മാദിക്കുന്നവർ എന്ത് സന്ദേശം ആണ് സമൂഹത്തിനു നൽകുന്നത്. അവരുടെ ലക്‌ഷ്യം ആർഭാട വിവാഹത്തിന് എതിരെ ഉള്ള പ്രചാരണം അല്ല. രാഷ്ട്രീയ എതിർപ്പുള്ള ഒരു കുടുംബത്തെ താറടിക്കാൻ കിട്ടുന്ന ഒരു അവസരത്തെ നന്നായി ഉപയോഗപ്പെടുത്തുക എന്നതാണ്. രാഷ്ട്രീയ എതിരാളികൾക്ക് അങ്ങിനെ ഒരു ആയുധം കൊടുക്കാതിരിക്കാൻ എങ്കിലും ആ ചെറുമകളുടെ വിവാഹം നാടിനു മാതൃക ആകുന്ന രീതിയിൽ നടത്താൻ ആ തറവാടിന് കഴിയണം ആയിരുന്നു.
.
പാണക്കാട് തറവാട് ഒരു കുടുംബം മാത്രം അല്ല. ഒരു പ്രസ്ഥാനം തന്നെയാണ്. അത് അറിയേണ്ടവർ അറിയാതിരുന്നാൽ എന്ത് ചെയ്യാൻ?