Thursday, August 31, 2017

വേണം എങ്കിൽ ഊമകത്തിലും...

ദേരാ സച്ചാ സൗദ തലവൻ ഗുർമീത് രാം റഹീം സിംഗിന്റെ സ്ത്രീ പീഢന കേസ് പ്രസക്തം ആകുന്നത് ആ കേസിൽ അധികം ആരും ചർച്ച ചെയ്യപ്പെടാതെ വിട്ടു കളഞ്ഞ കാതൽ ആയ ഒരു ഘടകത്തിന്റെ പ്രാധാന്യം കൊണ്ടാണ്. സാധാരണയിൽ നിന്നും വ്യത്യസ്തം ആയ ഒരു കേസും അതിന്റെ അന്വഷണവും പരിസമാപ്തിയും ആയിരുന്നു 32 സാധു ജീവനുകളെയും കൊണ്ട് കടന്നു പോയത്.
.
2002-ൽ സിർസയിലെ ദേര ആശ്രമത്തിൽ വെച്ച് തന്റെ ഭക്തയെ ഒന്നിലേറെ തവണ ബലാത്സംഗത്തിന് ഇരയാക്കി എന്നതായിരുന്നു കേസ്. ഇരയാക്കപ്പെട്ടവൾ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അയച്ച ഒരു ഊമ കത്തിലൂടെ ആണ് കേട് ഉണ്ടാകുന്നത്. (ഊമ കത്ത് എന്ന മുദ്ര ശ്രദ്ധിക്കണം). സിർസയിലെ ദേര ആശ്രമത്തിൽ മൃഗീയം ആയ സ്ത്രീ പീഡനം നടക്കുന്നുണ്ട് എന്നതായിരുന്നു ഊമ കത്തിന്റെ ഉള്ളടക്കം. തന്നെ മാത്രം അല്ല ആശ്രമത്തിൽ ഉള്ള മുപ്പതോളം സ്ത്രീകൾ അനുദിനം പീഡിപ്പിക്കപ്പെടുന്നുണ്ട് എന്നും കത്ത് സൂചിപ്പിച്ചു. ഈ കത്തിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഹർജി ആയി സ്വീകരിച്ച് സ്വമേധയാ കേസെടുത്തു. സീ.ബീ.ഐയെ അന്വഷണ ചുമതല ഏല്പിച്ചു. (വീണ്ടും മുദ്ര : ഹൈക്കോടതി സ്വമേധയാ കേസെടുത്ത് സീ.ബീ.ഐയെ ഏല്പിച്ചു.) വാജ്‌പേയി അന്ന് പ്രധാന മന്ത്രി ആയിരുന്നു എന്നത് കൊണ്ട് ആ കേസ് ഫയലിൽ സ്വീകരിച്ചത് വാജ്‌പേയി ആയിരുന്നു എന്നത് വെറും പ്രചരണം ആണ്.
.
ഊമക്കത്തുമായി അന്വഷണം തുടങ്ങിയ സീ.ബീ.ഐ നേരിട്ട ആദ്യത്തെ വെല്ലുവിളി പരാതികാരി ആരാണ് എന്ന് കണ്ടെത്തുക ആയിരുന്നു. കേസ് രെജിസ്റ്റർ ചെയ്തിട്ട് പരാതിക്കാരിയെ അന്വഷിക്കുക. അത് തന്നെയാണ് ഈ കേസിന്റെ ഹൈലൈറ്റും. വളരെ രഹസ്യം ആയി സീ.ബീ.ഐ പരാതിക്കാരിയെ തേടിയിറങ്ങി. അന്വഷണത്തിന്റെ ഓരോരോ ഘട്ടത്തിലും ആയി ഇരുപത് പേരെ രഹസ്യ അഭിമുഖത്തിന് വിധേയം ആക്കി. പതിനേഴ് പേരും പീഡനം നിഷേധിച്ചു. ഒരാൾ താൻ ബാബയാൽ പീഡിപ്പിക്കപ്പെട്ടതോടെ തന്റെ ശരീരം ശുദ്ധീകരിക്കപ്പെട്ടു എന്ന വിചിത്രം ആയ വാദം ഉന്നയിച്ച് പീഡനത്തെ സാധൂകരിച്ചു. രണ്ടു പേർ തങ്ങൾ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് സ്ഥിരീകരിച്ചു. പരാതിക്കാർ ഇല്ലാതെ തള്ളിപ്പോകും ആയിരുന്ന കേസ് അങ്ങിനെ ജീവൻ വെച്ചു. 2002-ലെ ഊമക്കത്ത് പരാതിക്കാർ ഉള്ള കേസ് ആയതു 2007-ൽ ആണ്.
.
പരാതിക്കാരികളെ അന്വഷിച്ച് കണ്ടെത്തി കേസെടുത്ത്, കേസ് നടത്തി, കുറ്റപത്രം സമർപ്പിച്ച്, കേസ് തീർപ്പാക്കി, ശിക്ഷ വാങ്ങി കൊടുത്ത് കേസ് അവസാനത്തിലേക്ക് എത്തുന്നു. ഒരു ഊമകത്തിൽ നിന്നും ഉത്ഭവിച്ച കേസിന്റെ വിധിയിൽ ഏറ്റവും കൂടുതൽ ആഘോഷം നടന്നത് ഒരു പക്ഷേ കേരളത്തിൽ ആയിരിക്കും. പക്ഷേ, ഈ കേസ് നമുക്ക് ചില ഓർമ്മപ്പെടുത്തലുകൾക്ക് കാരണം ആകുന്നു. ഒരിടത്ത് തങ്ങൾ അപമാനിക്കപ്പെട്ടു എന്ന ഒരു ഊമക്കത്ത് കേസിൽ എത്തി തീർപ്പാകുമ്പോൾ മറ്റൊരിടത്ത് സംഭവിച്ചത് എന്താണ്?

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രസിദ്ധവും പ്രധാനവും ആയ അമൃത പുരിയിൽ വെച്ച് താൻ അവിടുത്തെ പ്രധാന കാര്യക്കാരനാൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് മാതാ അമൃദാനന്ദമയിയുടെ പ്രധാന ശിഷ്യ ആയിരുന്ന ഗെയിൽ ട്രെഡ്‌വെൽ തന്റെ ആത്മകഥയിലൂടെ വെളിപ്പെടുത്തുന്നു. താൻ ആശ്രമത്തിൽ വെച്ച് പീഡിപ്പിക്കപ്പെട്ടു എന്ന് ഊമ കത്ത് അല്ല ഗെയ്ൽ എഴുതുന്നത്. തന്റെ പുസ്തകത്തിൽ പേര് വെച്ച് പ്രസ്താവിക്കുക ആണ്. താൻ മാത്രം അല്ല, ആശ്രമത്തിൽ ബലാത്സംഗങ്ങൾ തുടർകഥയാണ് എന്നാണു ഗെയ്ൽ പറഞ്ഞത്. സാമ്പത്തിക തിരിമറികളും, ഭൂമി തട്ടിപ്പും, മയക്ക് മരുന്ന് വ്യാപനവും ഒക്കെ ആ പുസ്തകത്തിലൂടെ ഗെയ്ൽസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരുവൾ പീഡിപ്പിക്കപ്പെട്ടു എന്ന് പരാതിപ്പെട്ടാൽ ഏതു സാഹചര്യത്തിലും കേസ് എടുക്കണം എന്നിരിക്കെ ഇവിടെ കേസ് ഉണ്ടായില്ല. അമൃത പുരിയിലെ ഭക്തയായ ശ്രീമതി സന്ധ്യ തന്നെ പേരിനു ഒരന്വഷണം നടത്തി ഫയൽ ക്ളോസ് ചെയ്തു. ഒരിടത്ത് ഊമ കത്തിന്റെ പിറകെ പോയി പരാതിക്കാരിയെ കണ്ടെത്തി കേസ് നടത്തിയപ്പോൾ മറ്റൊരിടത്ത് പരാതിക്കാരി ഉണ്ടായിട്ടും കേസ് എങ്ങും എത്തിയില്ല. കേസ് കൊടുക്കുന്നവർ തന്നെ തെളിവും കൊടുക്കണം എന്ന നിലപാട് ആയിരുന്നു ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും അന്ന്. 


അതൊക്കെ ഗെയിൽ പറഞ്ഞ കാര്യങ്ങൾ. ഗെയിലിനു മുന്നേ ശ്രീനി പട്ടത്താനം ആശ്രമത്തിൽ ഭക്തനായി കയറി കൂടി അന്വഷിച്ച് കണ്ടെത്തി പ്രസിദ്ധീകരിച്ച "അമൃദാനന്ദമയി: ദിവ്യ കഥകളും യാഥാർഥ്യവും" എന്ന പുസ്തകത്തിൽ അമൃതപുരിയിലെ ദുരൂഹതകൾ വിശദം ആയി പ്രതിപാദിച്ചിട്ടുണ്ട്. പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങളെ കുറിച്ച് പേരിനു വേണ്ടി എങ്കിലും ഒരു അന്വഷണം നടത്തിയില്ല എന്നതോ പോകട്ടെ, ഗ്രന്ഥകാരനെ പ്രോസിക്യൂട്ട് ചെയ്യാൻ ആണ് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ആന്റണി ശ്രമിച്ചത്. പൊതു ജനാഭിപ്രായം എതിരായതു ഒന്ന് കൊണ്ട് മാത്രം ആണ് ശ്രീനി പട്ടത്താനം അന്ന് രക്ഷപെട്ടത്.    

Sreeni Pattathanam


.ശ്രീനി പട്ടത്താനത്തിന്റെ ഭാഷയിൽ പറഞ്ഞാൽ 1978 ജൂൺ മാസം രണ്ടാം തീയതി സംഭവിച്ച സുധാമണിയുടെ സഹോദരൻ സുഭഗന്റെ ദുരൂഹ മരണം മുതൽ വള്ളിക്കാവിലെ ദുരൂഹ മരണങ്ങളുടെ ചരിത്രം ആരംഭിക്കുന്നു. സുഭഗന്റെ മരണം ആത്മഹത്യ ആയി എഴുതി തള്ളപ്പെട്ടു. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇക്കോണമിക്സ് ഡിപ്പാർട്മെന്റിൽ ജീവനക്കാരൻ ആയിരുന്ന കൊടുങ്ങല്ലൂർ സ്വദേശി നാരായണൻ കുട്ടി 1990 ഏപ്രിലിൽ വള്ളിക്കാവിൽ നിന്നും മർദ്ദനം ഏറ്റു പതിവ് പോലെ പോലീസ് സ്റ്റേഷനിൽ ആക്കി മജിസ്‌ട്രേറ്റിന്റെ മുന്നിൽ എത്തിയപ്പോഴേക്കും കുഴഞ്ഞു വീണു മരിച്ചു. അന്വഷണം എങ്ങും എത്തിയില്ല. അമൃതപുരിയിലെ ഭാഗവത വായനക്കാരനായിരുന്ന പറയക്കടവ് ഭാസ്കരദാസ് അസാധാരണം ആയി ആശ്രമത്തിൽ നിന്നും ലഭിച്ച പാലും കുടിച്ച് വീട്ടിൽ എത്തിയപ്പോൾ കുഴഞ്ഞു വീണു മരിച്ചു.
Satnam Singh


സുധാമണിയുടെ ഇളയമ്മയുടെ മകൻ പ്രദീപ് കുമാർ, കണ്ണൂർ ചിറക്കൽ രാമവർമ്മ തമ്പുരാന്റെ മകൻ ധുരംധർ, ഫ്രാൻസ് സ്വദേശിനി എബിന്റ് ബെൻ കരോളിൻ, മുംബൈ സ്വദേശി രാമ നാഥ അയ്യർ, കർണാടകയിലെ ബസവനുബാഗവാഡി സ്വദേശി സിദ്ധരാമൻ, അമൃതശില്‍പകലാക്ഷേത്രത്തിലെ ബ്രഹ്മചാരി ആയിരുന്ന രാധാകൃഷ്ണ, ബീഹാർ സ്വദേശി സത്നാം സിംഗ്, പിന്നെ പേരും ഊരും അറിയാത്ത ഡസനോളം ഭക്തരോ, അമൃദാനന്ദ മയിയുടെ ആശ്രിതരോ, അങ്ങിനെ നിരവധി ദുരൂഹ മരണങ്ങൾ. ഒന്നും ഒരന്വഷണമോ ചിലതിൽ പോസ്റ്റ് മോർട്ടം പോലുമോ ഇല്ലാതെ ഫയലുകൾ ക്ളോസ് ചെയ്യപ്പെട്ടു. ഏറ്റവും ഒടുവിൽ ആയി ജപ്പാൻ സ്വദേശി ഔചി വിചി ദുരൂഹ മരണവും ഈ ഗണത്തിൽ പെടുന്നു. ആശ്രമത്തിൽ കാണാൻ പാടിലാത്തത് വല്ലതും കാണുന്നവർ പിന്നെ പുറം ലോകം കാണാറില്ല എന്നാണു ശ്രീനി പട്ടത്താനം പറഞ്ഞു വെച്ചിരുന്നത്.
.
വടക്കേ ഇന്ത്യയിൽ ഒരു ഊമ കത്തിന്റെ പിറകെ പോയി കുറ്റവാളിയെ കണ്ടെത്തി ശിക്ഷ വാങ്ങി കൊടുത്ത വാർത്ത കേട്ട് നാം ഉൾപുളകിതരാകുമ്പോൾ കൺവെട്ടത്ത് എന്നെ പീഡിപ്പിച്ചേ എന്ന് നേരിട്ട് അലമുറയിട്ടവരെ കാണാൻ നമുക്ക് കഴിയുന്നില്ല. ദുരൂഹം ആയത് എന്തൊക്കെയോ സംഭവിക്കുന്നയിടം എന്ന് സംശയിക്കുന്ന ഒരിടത്ത് ഒരു അന്വഷണ പ്രഹസനം പോലും നടത്താൻ നമുക്ക് കഴിയുന്നില്ല. പിന്നെന്തിനാണീ വടക്ക് നോക്കിയുള്ള ആത്മ രതി.
.
ഊരും പേരും പരാതിക്കാരും ഇല്ലാത്ത ഒരു കത്തിലൂടെ പ്രതിയിലേക്ക് എത്താൻ കഴിഞ്ഞിടത്ത് ദുരൂഹതകൾ ഉണ്ട് എന്ന് തോന്നുന്ന എവിടെയും അന്വഷണം നടത്താൻ അധികാരികൾക്ക് കഴിയണം. അതിനു കോടതി ഉത്തരവ് വരെ കാത്തിരിക്കുക ഒന്നും വേണ്ട.

Monday, August 28, 2017

കേരളത്തെ അപമാനപ്പെടുത്തരുത്.!

 കേരളം അപമാനിക്കപ്പെടുമ്പോൾ ഭാരതത്തിന്റെ ഒരു ഭാഗം തന്നെയാണ് അപമാനിക്കപ്പെടുന്നത്. അഥവാ കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ഏതൊരിടവും അപമാനിക്കപ്പെടുന്നത് ഭാരതം അപമാനിക്കപ്പെടുന്നതിനു തുല്യം ആണ്. മാതൃഭൂവിന്റെ ആത്മാഭിമാനത്തെ കുറിച്ചും, ദേശ സ്നേഹത്തെ കുറിച്ചും നിമിഷത്തിൽ അറുപത് തവണ ഊറ്റം കൊള്ളുന്നവർ... പക്ഷേ അധിവസിക്കുന്നിടത്തെ അപമാനിക്കാൻ ഒരുമ്പിട്ടു ഇറങ്ങുമ്പോൾ ഹാ കഷ്ടം എന്നേ പറയാനുള്ളൂ...

ഭാരതത്തിന്റെ അഭിമാനം ആണ് കേരളവും കേരളത്തിന്റെ നേട്ടങ്ങളും ജനതയും. അഭിപ്രായവും അഭിപ്രായ വ്യത്യാസവും രാഷ്ട്രീയവും ഒക്കെ ഏതൊരു പ്രബുദ്ധ ജനതയിലും കാണുന്ന കാര്യങ്ങൾ ആണ്. കേരളത്തിലും അത് ഉണ്ടാകും. സ്വാന്തന്ത്ര്യ പൂർവ്വ കാലത്തിൽ തന്നെ കേരളം പുരോഗമനത്തിന്റെയും സമ്പത്സമൃദ്ധിയുടെയും പാതയിൽ ആയിരുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നമായിരുന്ന നാട്ടു രാജ്യം കേരളത്തിൽ ആയിരുന്നു എന്നത് ഇന്ന് ഒരു ഐതിഹ്യം അല്ല. വർത്തമാന കാലത്തിലെ വസ്തുത ആണ്.

കേരളം ഭാരതത്തിനു അപമാനം ആണ് എന്ന രീതിയിൽ കൊണ്ട് പിടിച്ചുള്ള പ്രചാരണം നാടിന്റെ ആത്മാവിനെ നശിപ്പിക്കും. കേരളത്തിലെ രാഷ്ട്രീയ അഭിപ്രായ ഭിന്നത ആദർശം കൊണ്ടും പ്രത്യയ ശാസ്ത്രം കൊണ്ടും സംവാദങ്ങൾ കൊണ്ടും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പരസ്പരം പ്രതിരോധിക്കണം. ഇവർ പരസ്പരം പഴിചാരുന്നതും സ്വയം പ്രതിരോധിക്കുന്നതും അവരവർ പറയുന്ന കാര്യങ്ങൾ കേൾക്കാനും അതിനൊപ്പം തീരുമാനങ്ങൾ എടുക്കാനും ഞങ്ങൾ ഭൂമിമലയാളത്തിന്റെ പ്രജകൾ ഇപ്പോഴും തയ്യാറാണ്. ഒരു രാഷ്ട്രീയ പ്രസ്ഥാനവും അവർ പറയുന്ന കാര്യങ്ങളെ സാധൂകരിക്കാൻ ജനത അപ്പാടെ അക്രമ കാരികൾ ആണ് എന്ന നിലയ്ക്ക് പ്രചരിപ്പിക്കരുത്.

കേരളം ഭാരതത്തിൽ ഒരുപാട് കാര്യങ്ങളിൽ ഒന്നാമത് തന്നെയാണ്. ദേശീയ കണക്കുകളിൽ തന്നെ അത് പ്രകടം ആണ്. രാഷ്ട്രീയ കൊലപാതകങ്ങൾ പക്ഷെ അപമതിപ്പ് ഉണ്ടാക്കുന്നുണ്ട്. അത് ചെയ്യുന്നവർ പരസ്പരം സംയമനം പാലിക്കണമേ എന്ന് അപേക്ഷിക്കാനേ സമാധാനം കാംക്ഷിക്കുന്ന ഒരു ജനതയ്ക്കു കഴിയുള്ളൂ. അത് കേരളീയ പൊതു സമൂഹം എപ്പോഴും ചെയ്യുന്നും ഉണ്ട്.

ദേശീയ തലത്തിൽ കേരളത്തെ സംഘടിതം ആയി അപമാനിക്കാൻ ശ്രമങ്ങൾ നടക്കുന്നു. കേരളം കലാപഭൂമി ആണ്, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു, പിശാചിന്റെ സ്വന്തം നാടാണ്, സൊമാലിയക്ക് തുല്യം ആണ്, പാകിസ്ഥാൻ ആണ്, അരക്ഷിതം ആണ് തുടങ്ങി അടിസ്ഥാന രഹിതം ആയ കാര്യങ്ങൾ ആരോപിച്ച് കേരളത്തിന്റെ ആത്മാഭിമാനത്തെ അടച്ച് ആക്ഷേപിക്കുന്ന തരത്തിൽ ഏതാനും ദൃശ്യ ശ്രവ്യ മാധ്യമങ്ങൾ പ്രചാരണം അഴിച്ചു വിടുന്നു. ഭാരതത്തിലെ ഓരോ ഇടവും പോലെ കേരളത്തിനും തനത് രീതികളും ജീവിതാവസ്ഥയും ഉണ്ട്. അത് വടക്കേ ഇന്ത്യയിൽ നിന്നും വ്യത്യസ്തം ആണ്. നാനാത്വത്തിൽ ഏകത്വം ഭാരതത്തിന്റെ സൗന്ദര്യം ആകുന്നതും അങ്ങിനെ ആണ്.

കേരളം ഒന്നാമത് ആണ് എന്ന് കേരളത്തെ അപമാനിക്കാൻ ഇറങ്ങി പുറപ്പെട്ടവരോട് ഭൂമി മലയാളം ഒരുമിച്ച് പറയണം. കേരളം ഒന്നാമത് ആകുന്നതു പിണറായി വിജയൻ ഇപ്പോൾ കേരളം ഭരിക്കുന്നത് കൊണ്ട് അല്ല. തിരുകൊച്ചി മലബാർ രാജവംശങ്ങളുടെ സംഭാവനകൾ മുതൽ അത് തുടങ്ങുന്നു. പട്ടം താണുപിള്ള, പാരൂർ നാരായണ പിള്ള, പനമ്പള്ളി ഗോവിന്ദ മേനോൻ, ടി.കെ. നായർ, ഇക്കണ്ട വാര്യർ, സീ. കേശവൻ, എ.ജെ. ജോൺ, ഈ.എം.എസ്, ആർ. ശങ്കർ, സീ. അച്യുതമേനോൻ, കെ.കരുണാകരൻ, പീ.കെ. വാസുദേവൻ നായർ, അമ്പത്തി ഒന്ന് ദിവസം ആണെങ്കിലും സീ.എച്ച്. മുഹമ്മദ് കോയ, ഈ.കെ. നായനാർ, ഏ.കെ. ആൻറണി, വീ.എസ്സ്‌.അച്യുതാനന്ദൻ, ഉമ്മൻചാണ്ടി, പിണറായി വിജയൻ തുടങ്ങിയ മുഖ്യമന്ത്രിമാരും പിന്നെ ജോസഫ് മുണ്ടശ്ശേരിയും ഈ.ചന്ദ്രശേഖരൻ നായരും ഉൾപ്പടെയുള്ള ഒരു പിടി ജനകീയ, ദീർഘ വീക്ഷണം ഉള്ള ജനപ്രതിനിധികളുടെയും പ്രവർത്തന ഫലം ആണ് ഇന്നിന്റെ കേരളം.

ശ്രീ നാരായണ ഗുരുവും, അയ്യങ്കാളിയും, ഡോക്ടർ പല്പുവും, ചട്ടമ്പി സ്വാമികളും, സഹോദരൻ അയ്യപ്പനും, ടീ.കെ. മാധവനും ഒക്കെ തെളിച്ചു തന്ന വഴിയിലൂടെ സഞ്ചരിക്കുന്ന അവനവനെ സ്നേഹിക്കുന്നതിലധികം അടുത്തുള്ളവനെ സ്നേഹിക്കാൻ ഉള്ള പാഠങ്ങൾ ഹൃദിസ്ഥം ആക്കിയ നന്മയുടെ സമൂഹം. ക്രിസ്ത്യൻ മിഷനറിമാരും മുസ്‌ലിം സമുദായ പരിഷ്കർത്താക്കളും വർഗീയതയ്ക്ക് അപ്പുറം മാനുഷിക മൂല്യങ്ങൾക്ക് വിലനൽകി തങ്ങളുടെ സമുദായങ്ങളെയും സഹോദര സമുദായങ്ങളെയും പരിഷ്കരിക്കാൻ ശ്രമിച്ച ഇടം. വർഗ്ഗീയതക്ക് ഇടം നൽകാത്ത ഹൃദയങ്ങൾ ഇടകലർന്ന ജീവിക്കുന്ന ഭൂമിയിലെ സ്വർഗം. വർഗീയ ധ്രുവീകരണം അസാധ്യം ആയ ഇടം. ആ ഇടത്തെ ആണ് കേവല രാഷ്ട്രീയ താല്പര്യങ്ങൾക്ക് ആയി ഒരു സംഘം അവമതിക്കാൻ ശ്രമിക്കുന്നത്.

കേരളത്തിന്റെ ആത്മാവ് മലയാളിയുടെ കയ്യിലാണ്. ആ ആത്മാവിനെ നശിപ്പിക്കാൻ ഒരുമ്പെട്ടിറങ്ങുന്ന കോർപ്പറേറ്റ് മാധ്യമങ്ങൾക്ക് ചൂട്ടു പിടിച്ചു കൊടുക്കരുത്. കോർപ്പറേറ്റുകൾ അവരുടെ ലാഭം മാത്രം ആണ് കാംക്ഷിക്കുന്നത്. രാജ്യ സ്നേഹം എന്നൊന്ന് അവർക്ക് ഉണ്ടാകില്ല. അപ്പാപ്പം കാണുന്നവർ അപ്പന്മാർ ആകും അവർക്ക്. ജനതയുടെ മൃദുല വികാരങ്ങളെ ചൂഷണം ചെയ്തു അവരെ വിവിധ തട്ടുകളിലാക്കി രാജ്യത്തിന്റെയും പ്രജകളുടെയും രക്തം ഊറ്റുക എന്നതല്ലാതെ രാജ്യത്തിനു വേണ്ടി നിലനിൽക്കുന്നവർ എന്ന ചിന്ത അയുക്തം ആണ്. ലാഭം... ലാഭം... അതിനപ്പുറം കോർപ്പറേറ്റുകൾക്ക് ഒന്നും ഇല്ല. മുഗളന്മാരും, പോർച്ചുഗീസും, ഈസ്ററ് ഇന്ത്യ കമ്പനിയും ഒക്കെ വീണ്ടും ഭാരതത്തിൽ അവതരിച്ചാൽ അവരുടെ ഒക്കെ കയ്യിൽ നിന്നും അച്ചാരം വാങ്ങി രാജ്യത്തെ ഒറ്റു കൊടുക്കാനും ലാഭം മാത്രം കാംഷിക്കുന്നവർ തമ്മിൽ മത്സരിക്കും.

കോർപ്പറേറ്റ് മാധ്യമങ്ങൾക്ക് ചൂട്ടു പിടിച്ച് കേരളത്തിന്റെ ആത്മാവിനെ ദഹിപ്പിക്കാൻ ശ്രമിക്കുന്നവർ ഒന്നോർക്കണം. ലാഭം നേടി കഴിഞ്ഞു അവർ അടുത്ത പ്രോജക്ടിലേക്ക് പോകും. പക്ഷെ ദഹിക്കപെട്ടു പോയ നാടിന്റെ ആത്മാവ് പിന്നെ നിങ്ങൾ വിചാരിച്ചാലും തിരികെ കൊണ്ട് വരാൻ കഴിയില്ല. നാടിനെ നശിപ്പിക്കരുത്. നാടിന്റെ ആത്മാവ് നശിച്ചാൽ ഒപ്പം നശിക്കുന്നത് നിങ്ങൾ കൂടിയാകും. ജാഗ്രത വേണം.

എന്റെ കേരളം ഒന്നാമത് ആണ്.
മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കാര്യത്തിൽ, വർഗ്ഗീയത അകറ്റി നിർത്തുന്ന കാര്യത്തിൽ, സമാധാനത്തോടെയും ശാന്തിയുടെയും ജീവിക്കുന്ന കാര്യത്തിൽ, ആത്മാഭിമാനം സംരക്ഷിക്കുന്ന കാര്യത്തിൽ, തിന്മകളെ എതിർക്കുന്ന കാര്യത്തിൽ, ലോകം തന്നെയാണ് തറവാട് എന്ന് സ്വയം അറിയുന്ന കാര്യത്തിൽ....

എന്റെ കേരളം... എത്ര സുന്ദരം.

Sunday, August 27, 2017

ദുരന്തം വിതയ്ക്കുന്ന ആൾ ദൈവങ്ങൾ.

Jim Jones
ൾ ദൈവങ്ങൾ മാനവ രാശിക്ക് ഉണ്ടാക്കുന്ന ദുരന്തങ്ങളിൽ ഏറ്റവും ഭീകരം ആയി കണക്കാക്കുന്നത് പീപ്പിൾസ് ടെംപിൾ ദുരന്തം ആണ്. ജെയിംസ്‌ വാറന്‍ ജോണ്‍സ് എന്ന അരക്കിറുക്കൻ പാസ്റ്റർ ഒരു വെളിപാട് പോലെ സൃഷ്‌ടിച്ചെടുത്ത പീപ്പിൾസ് ടെംപിളിൽ ആകൃഷ്ടർ ആയതു പതിനായിരക്കണക്കിന് സാധുക്കൾ ആണ്. അമേരിക്കയിലെ ഇൻഡ്യാനയിൽ 1931-ൽ ഭൂജാതനായ ജെയിംസ്‌ വാറന്‍ ജോണ്‍സ് കൗമാരത്തിലും യവ്വനാരംഭത്തിലും കമ്യൂണിസത്തിൽ ആകൃഷ്ടൻ ആയിരുന്നു. അമേരിക്കയിൽ കമ്യൂണിസം വേട്ടയാടപ്പെട്ടപ്പോൾ ഇദ്ദേഹം കമ്യൂണിസം ഒക്കെ ഉപേക്ഷിച്ച് പെന്തകോസ്ത് ആയി. സെവൻത് ഡേ പാപ്സ്റ്റിക് ചർച്ചിന്റെ അത്ഭുത രോഗ ശാന്തി ശുശ്രൂഷകളിൽ തല്പരനായി അതിൽ എത്തി ചേർന്നു. പതുക്കെ അതിന്റെ പ്രചാരകനും ആയി. അതായിരുന്നു തുടക്കം. പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു.

കമ്യൂണിസവും സോഷ്യലിസവും ക്രിസ്ത്യാനിസവും പെന്തകൊസ്തിസവും എല്ലാം കൂടി ചേരും പടി ചേർത്ത് കൂഴച്ചക്ക പോലെ കുഴച്ച് അവിയൽ പരുവത്തിൽ അദ്ദേഹം ഒരു മതം ഉണ്ടാക്കി. അതിനു പ്യൂപ്പിൾസ് ടെംപിൾ എന്ന് പേരും നൽകി. ജെയിംസ്‌ വാറന്‍ ജോണ്‍സ് എന്ന തന്റെ പേര് പരിഷ്കരിച്ച് ജിം ജോൺസ് എന്നാക്കി. 1956-ൽ പ്യൂപ്പിൾസ് ടെംപിൾ സ്വന്തം ആയി ചർച്ച് സ്ഥാപിച്ചു. ഇന്ന് ആൾ ദൈവങ്ങളുടെ തന്ത്രങ്ങൾ എല്ലാം അദ്ദേഹം അന്നേ കൃത്യം ആയി നടപ്പാക്കിയിരുന്നു. കുറഞ്ഞ നാൾ കൊണ്ട് പതിനായിരക്കണക്കിന് എന്തിനും പോന്ന അനുയായികൾ ഉണ്ടായി. സമൂഹത്തിന്റെ അടിത്തട്ടിൽ നരകിച്ചിരുന്ന കറുത്ത വർഗക്കാരെയും രോഗികളെയും ഒക്കെ ഒപ്പം ചേർത്ത് അവർക്ക് ആശ്വാസം നൽകി. പൂപ്പിൾസ് ടെംപിൾ അതിവേഗം വളർന്നു. സോഷ്യലിസവും കമ്യൂണിസവും മേമ്പൊടിക്ക് ഉണ്ടായിരുന്നത് കൊണ്ട് സോഷ്യലിസ്റ് ചേരിയുടെ മാനസപുത്രൻ ആയി ജിം ജോൺസ്. അമേരിക്കയിൽ കണ്ണ് ഉണ്ടായിരുന്ന സോവിയറ്റ് റഷ്യ ജിം ജോൺസിനെ കയ്യയച്ചു സഹായിച്ചു.

സോവിയറ്റ് യൂണിയന്റെ സഹായത്തോടെ അമേരിക്കയിൽ ഉടനീളം പൂപ്പിൾസ് ടെംപിൾ ചർച്ചുകൾ സ്ഥാപിക്കപ്പെട്ടു. 1970 ആയപ്പോഴേക്കും അമേരിക്കയിൽ ശക്തം ആയ സാമ്പത്തിക അടിത്തറയും അംഗബലവും ഉള്ള ഒരു സമാന്തര മതമോ പ്രസ്ഥാനമോ ഒക്കെയായി ജിം ജോൺസിന്റെ പൂപ്പിൾസ് ടെംപിൾ മാറിയിരുന്നു. മറ്റേതൊരു ആൾദൈവ സെറ്റപ്പുകളെയും പോലെ പൂപ്പിൾസ് ടെംപിൾസും മയക്കു മരുന്നിന്റെ വ്യാപനത്തിലേക്കും വഴിവിട്ട ലൈംഗികതയിലേക്ക് വളരെ പെട്ടെന്ന് വഴിമാറി. കമ്യൂണിസവും ക്രിസ്ത്യാനിസവും കൂടി ചേർന്നപ്പോൾ പൂപ്പിൾസ് ടെംപിളിന്റെ ചട്ടക്കൂടും അംഗങ്ങൾക്കിടയിലെ പെരുമാറ്റ ചട്ടങ്ങളും കർക്കശം ആയി. ചെറു തെറ്റുകൾക്ക് പോലും അംഗങ്ങൾ അതി ക്രൂരം ആയി പീഡിപ്പിക്കപ്പെട്ടു.

രാജ്യത്തിന്റെ സുരക്ഷയെ വെല്ലു വിളിച്ചു കൊണ്ട് സ്വകാര്യ സായുധ സേനയും ആയുധ പരിശീലനങ്ങൾക്കായി സർവീസിൽ നിന്നും പിരിഞ്ഞ പട്ടാളക്കാരെ റിക്രൂട്ട് ചെയ്യുകയും ചെയ്തു. അമേരിക്കൻ തിരഞ്ഞെടുപ്പിൽ പോലും ഇടപെടാൻ കഴിയുന്ന വിധത്തിലേക്ക് പൂപ്പിൾസ് ടെംപിൾ വളർന്നു പന്തലിച്ചു. രാഷ്ട്രീയത്തിൽ ഇടപെട്ടതോടെ മിത്രങ്ങൾക്ക് ഒപ്പം ശത്രുക്കളും പൂപ്പിൾസ്‌ ടെമ്പിളിന് ഉണ്ടായി. ജിം ജോൺസിന്റെ പീഡനങ്ങളിൽ മനം മടുത്ത് അവരുടെ ഇരുമ്പ് മറക്ക് ഉള്ളിൽ നിന്നും അത്ഭുതകരം ആയി രക്ഷപെട്ട എട്ടു അനുയായികൾ ജിം ജോൺസിന് എതിരായി പൂപ്പിൾസ് ടെംപിളിന്റെ മനുഷ്യാവകാശ ധ്വംസനത്തെ കുറിച്ച് തെളിവുകൾ നിരത്തി അധികാരികളെ സമീപിച്ചു. അതോടെ മാധ്യമങ്ങൾ പൂപ്പിൾസ് ടെമ്പിളിന് എതിരെ തിരിഞ്ഞു. പത്ര പ്രവർത്തകരുടെ ശല്യവും പോലീസ് അന്വഷണവും ചേർന്ന് വന്നപ്പോൾ നിൽക്ക കള്ളിയില്ലാതെ ജിം ജോൺസ് അനുയായികളെയും കൊണ്ട് തെക്കൻ അമേരിക്കൻ രാജ്യം ആയ ഗയാനയിലേക്ക് പാലായനം ചെയ്തു.


ഗയാന സർക്കാർ മൂവായിരം ഏക്കർ വനം പൂപ്പിൾസ് ടെമ്പിളിന് നൽകി. കൃഷിക്ക് എന്ന വ്യാജേന ആണ് ഗയാന സർക്കാരിൽ നിന്നും ഇത്രയും ഭൂമി ജിം തട്ടിയെടുത്തത്. ആ ഭൂമിയിൽ ജിം ജോൺസ് തന്റെ കമ്യൂണിസ്റ്റു സോഷ്യലിസ്റ് പെന്തകോസ്ത് പദ്ധതി നടപ്പിലാക്കി കൊണ്ട് പ്യൂപ്പിൾസ് ടെംപിൾ അഗ്രിക്കൾച്ചറൽ പ്രോജെക്ട ആരംഭിച്ചു. ഒരു സ്വാശ്രയ സോഷ്യലിസ്റ്റു ആശ്രമം. സ്വയം പര്യാപ്തം ആയ ഒരു കൊച്ചു ലോകം. പ്രോജക്ട് നടപ്പാക്കപ്പെട്ടപ്പോൾ അഗ്രിക്കൾച്ചർ മാറി ജോൺസ് ടൗൺ ആയി. കൃഷിയോടൊപ്പം കറുപ്പും കഞ്ചാവും ഒക്കെ കൃഷിയിറക്കി. സോവിയറ്റ് ചേരിയുടെ സാമ്പത്തിക സഹായം ഉണ്ടായിരുന്നത് കൊണ്ട് പണം ജിം ജോൺസിന് ഒരു പ്രശ്നം ആയിരുന്നില്ല. മയക്കു മരുന്നും ലഹരി വസ്തുക്കളും കൊണ്ട് ആറാട്ടായി. ആയുധങ്ങളും വാങ്ങി കൂട്ടി.

പുറം ലോകവും ആയി അന്തേവാസികൾക്ക് ഒരു ബന്ധവും ഉണ്ടായിരുന്നില്ല. കുട്ടികൾക്ക് ഉള്ള കളിസ്ഥലങ്ങൾ, ബാസ്കറ്റ് ബാൾ കോർട്ട്, സ്‌കൂൾ, തയ്യൽക്കട, ബാർബർഷാപ്പ്, പാസ്തറി, ചന്ത, എന്ന് വേണ്ട സമൂഹത്തിനു വേണ്ടതെല്ലാം അവിടെ ജോൺസ് ടൗണിൽ സൃഷ്ടിക്കപ്പെട്ടു. ഹോസ്പിറ്റൽ മാത്രം ഉണ്ടായിരുന്നില്ല. അത് പ്രാർത്ഥനയിലൂടെ ആയിരുന്നു രോഗ ശാന്തി. ജോൺസ് ടെംപിളിലെ അംഗങ്ങളുടെ "ഡാഡ്" ആയി ജിം ജോൺസ് സുഖലോലുപതിയിൽ രമിച്ചു.

വനത്തിനുള്ളിൽ തന്റെ സ്വർഗ്ഗരാജ്യം സൃഷ്ടിക്കാൻ ഇറങ്ങി പുറപ്പെട്ട ജിം ജോൺസിന് കൃഷി അത്ര സുഖകരം അല്ലാത്ത ഏർപ്പാട് ആണ് എന്ന് പതുക്കെ പതുക്കെ മനസിലായി തുടങ്ങി. കൃഷി നഷ്ടത്തിൽ ആയി. അമേരിക്കയിലെ റിബൽ ആയിരുന്നപ്പോൾ സഹായിച്ചത് പോലെ സോവിയറ്റ് ചേരി ജിമ്മിനെ സഹായിക്കാതെ വന്നു. പതുക്കെ ദാരിദ്യം പൂപ്പിൾസ് ടെംപിളിൽ പടർന്നു തുടങ്ങി. ദാരിദ്ര്യം എതിർ അഭിപ്രായങ്ങൾക്ക് കാരണം ആയി. എതിർ ചേരിയിൽ പതുക്കെ ജിമ്മിന്റെ സഹോദരൻ എത്തിപ്പെട്ടു. അതോടെ ഡാഡിക്ക് ആകെ മൊത്തം സംശയം ആയി. സംശയ രോഗം ജിമ്മിനെ അടിപ്പെടുത്താൻ തുടങ്ങി.

അന്തേവാസികളുടെ വിശ്വാസം അളക്കാൻ ജിം ജോൺസ് ചില രാത്രികളിൽ വൈറ്റ് നൈറ്റ് എന്ന പേരിട്ടു ഒരു തരം ആത്മഹത്യ ടെസ്റ്റ് നടത്താൻ തുടങ്ങി. അർദ്ധരാത്രിയിൽ ഒരു സൈറൺ മുഴക്കി സർവ്വ അന്തേവാസികളെയും വിളിച്ചു ഉണർത്തി വലിയ പാത്രങ്ങളിൽ കലക്കി വെച്ചിരിക്കുന്ന ഒരു ദ്രാവകം കുടിക്കാൻ കൊടുക്കും. അത് വിഷം ആണ് എന്ന് പറയും. എല്ലാവരും കുടിക്കണം എന്നാണു നിയമം. കുടിക്കാൻ മടിക്കുന്നവരെ മാനസികം ആയും ശാരീരികം ആയും ക്രൂരം ആയി പീഡിപ്പിക്കും. പക്ഷേ അത് വിഷം ആയിരിക്കില്ല. ഒരു പരീക്ഷണം മാത്രം. ഇടയ്ക്ക് ഇടയ്ക്ക് ഈ നാടകം ആവർത്തിക്കും. പതുക്കെ പതുക്കെ അന്തേവാസികൾക്ക് അത് വിഷം അല്ലാ വെറും നാടകം ആണ് എന്ന് ഉറപ്പായി. ഭയം ഇല്ലാതായി.

അന്തേവാസികൾ തമ്മിൽ സംസാരിക്കുന്നതിനു പോലും വിലക്കുകൾ ഉണ്ടായി. ആണും പെണ്ണും തമ്മിൽ സംസാരിക്കുന്നതു പൊതു സ്ഥലത്ത് വെച്ച് ആകണം എന്ന് നിയമം വന്നു. ഭാര്യക്കും ഭർത്താവിനും സ്വകാര്യത നിഷേധിച്ചു. ഡാഡിക്ക് ഏതു പെണ്ണുമായും ശയിക്കാം എന്ന നില വന്നു. ലഹരിക്ക് അടിപെട്ട ജിം ജോൺസ് ഭ്രാന്തമായ ഭോഗാസക്തി ഉള്ള ആളായി പരിണമിച്ചു. പൂപ്പിൾസ് ടൗണിൽ സ്ത്രീ ഡാഡിക്ക് മാത്രം അനുഭവിക്കാൻ ഉള്ള ഉപഭോഗ വസ്തുവായി. അതിൽ മാതാവും പുത്രിയും സഹോദരികളും എന്ന വ്യത്യാസങ്ങൾ ഒന്നും ഇല്ലാതായി. മാതാവിനെയും പുത്രിമാരെയും ഒരേ സമയം ലൈംഗിക വൈകൃതങ്ങൾക്ക് ജിം ജോൺസ് ഉപയോഗിച്ചു. അതിനായി പ്രത്യക അറകൾ തന്റെ ഭവനത്തിൽ സജ്ജീകരിച്ചു. എതിർക്കുന്നവരെ ക്രൂരം ആയി പീഡിപ്പിച്ചു. അസ്വാഭാവിക മരണങ്ങൾ പൂപ്പിൾസ് ടൗണിൽ തുടർക്കഥയായി. എല്ലാം ദൈവത്തിങ്കൽ ഉള്ള നിത്യ ശാന്തിയായി വാഴ്ത്തപ്പെട്ടു.

പതുക്കെ പൂപ്പിൾസ് ടൗൺ അരക്ഷിതാവസ്ഥയിൽ ആയി. എല്ലാം കണ്ടും കെട്ടും മനം മടുത്ത തന്റെ മനസാക്ഷി സൂക്ഷിപ്പ് കാരിയും ജോൺസ് ടൗണിന്റെ സാമ്പത്തിക കാര്യ സെക്രട്ടറിയും ആയിരുന്ന ഡബ്ബറ ഗയാനയിലെ അമേരിക്കൻ എമ്പസിയിൽ അഭയം തേടി. ജോൺസ് ടൗണിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് പുറം ലോകത്തെ അറിയിച്ചു. ഗയാനയിൽ ആയിരുന്നത് കൊണ്ട് അമേരിക്കക്ക് നേരിട്ട് ജോൺസ് ടൗണിൽ ഇടപെടാൻ കഴിയും ആയിരുന്നില്ല. ഗയാനക്ക് അവരുടേതായ പ്രശ്നങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് അവർ ഡബ്ബറയെ വേണ്ടത്ര ശ്രദ്ധിച്ചതും ഇല്ല. പക്ഷെ ജോൺസ് ടൗണിൽ പെട്ട് പോയ തങ്ങളുടെ ബന്ധുക്കളുടെ സുരക്ഷയിൽ ആശങ്കയിലായി അമേരിക്കയിലെ ബന്ധുക്കൾ പ്രക്ഷോഭം ആരംഭിച്ചു. പ്രക്ഷോഭം ശക്തം ആയി. കൊണ്ഗ്രെസ്സ് മെമ്പറും അമേരിക്കൻ പ്രവാസികാര്യ കമ്മറ്റിയുടെ ചെയർമാനും ആയിരുന്ന ലിയോ റയൻസ് ഒടുവിൽ ജോൺസ് ടൗൺ സന്ദർശിക്കാൻ തീരുമാനിച്ചു.

മാധ്യമ പ്രവർത്തകരും നയതന്ത്ര പ്രവർത്തകരും ഉൾപ്പെടെ പതിനഞ്ചു പേരും ആയി റയൻസ് 1978 നവമ്പർ പതിനേഴിന് ഗയാനയിലേക്ക് പുറപ്പെട്ടു. ജോൺസ് ടൗണിൽ സന്ധ്യയോടെ അവർ എത്തിച്ചേർന്നു. ജോൺസ് ടൗണിൽ എത്തിച്ചേർന്ന അവർ പ്രതീക്ഷിച്ചതിൽ നിന്നും വ്യത്യസ്ഥം ആയ ഒരു കാഴ്ച ആണ് കണ്ടത്. സർവത്ര സന്തോഷവും ആഹ്ലാദവും നിറഞ്ഞ ജീവസുറ്റ അന്തരീക്ഷം ആയിരുന്നു റയൻസിനെയും സംഘത്തെയും സ്വീകരിച്ചത്. സർവത്ര സൗഹാർദം ആയ അന്തരീക്ഷത്തിൽ മാധ്യമ പ്രവർത്തകർ അന്തേവാസികളുടെ അഭിമുഖങ്ങളും ജിം ജോൺസിന്റെ അഭിപ്രായങ്ങളും രേഖപ്പെടുത്തുകയും ചെയ്തു. സംഗതികൾ അങ്ങിനെ പുരോഗമിക്കേ പത്രപ്രവർത്തകരുടെ കയ്യിലേക്ക് ഒരു ഊമ കത്ത് എത്തി "ഞങ്ങൾ ദുരന്തത്തിൽ ആണ്. എപ്പോൾ വേണം എങ്കിലും എന്തും സംഭവിക്കാം. ഞങ്ങളുടെ ജീവൻ അപകടത്തിലാണ്. തടവിലാക്കപ്പെട്ട ഞങ്ങളെ രക്ഷിക്കണം." അതായിരുന്നു കുറിപ്പ്.


അങ്ങിനെ ഒരു കുറിപ്പ് കൈമാറ്റപ്പെട്ടു എന്ന് മനസിലാക്കിയ ജിം ജോൺസ് അതിനു പിന്നിൽ ഉണ്ടായിരുന്നവരെ കൂടെ കൊണ്ട് പോകാൻ ഒരു ഇഷ്ടക്കേടും ഇല്ലാതെ റയൻസിനെ അനുവദിച്ചു. പക്ഷെ പെട്ടെന്ന് ഒരു അനുയായി റയൻസിനെ കത്തി കൊണ്ട് കുത്തി പരിക്ക് ഏല്പിച്ചു. അന്തരീക്ഷം അതിവേഗം സംഘർഷ ഭരിതം ആയി. തുടർന്നു നടന്ന സംഘർഷത്തിൽ റയൻസ് കൊല്ലപ്പെട്ടു. 

താൻ പിടിക്കപ്പെട്ടു എന്ന് മനസിലാക്കിയ ജിം ജോൺസ് വൈറ്റ് നൈറ്റ് പ്രഖ്യാപിച്ചു. ആത്മഹത്യയിലൂടെ നാം ഒരു വിപ്ലവം സൃഷ്ടിക്കാൻ പോകുന്നു എന്ന് പറഞ്ഞു എല്ലാവരും വിഷം കുടിക്കാൻ പറഞ്ഞു. ആദ്യത്തെ ഊഴം കുട്ടികൾക്ക് ആയിരുന്നു. ഒരു സങ്കോചവും കൂടാതെ കുട്ടികളെ കൊണ്ട് മാതാപിതാക്കൾ സയനൈഡ് കുടിപ്പിച്ചു. പിന്നെ സ്ത്രീകളുടെ ഊഴം. തുടർന്ന് പുരുഷന്മാർ. എതിർത്തവരെ പിടിച്ചു കെട്ടി സയനൈഡ് കുത്തി വെച്ച് കൊന്നു. അഭിമാനത്തോട് കൂടി മരിക്കുക എന്ന നിർദ്ദേശം മൈക്കിലൂടെ തുടർച്ചയായി മുഴങ്ങി കൊണ്ടിരുന്നു. എല്ലാവരും ആത്മഹത്യ ചെയ്യുകയും കൊല്ലപ്പെടുകയും ചെയ്തു കഴിഞ്ഞപ്പോൾ ഡാഡി സ്വയം വെടി വെച്ചു മരിച്ചു.

തൊള്ളായിരത്തി ഒമ്പതു മനുഷ്യർ ആണ് ഒരു കിറുക്കന്റെ ക്രൂരം ആയ ഭ്രാന്തിൽ അവിടെ ഗയാനയുടെ വനാന്തർഭാഗത്ത് പുഴുക്കളെ പോലെ മരിച്ചു വീണത്. അതിൽ മുന്നൂറിൽ അധികം കുഞ്ഞുങ്ങൾ ആയിരുന്നു. തങ്ങളുടേത് അല്ലാത്ത കാരണത്താൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾ. ആയിരത്തി തൊള്ളായിരത്തി എഴുപത്തി എട്ടു നവമ്പർ പതിനേഴ് അങ്ങിനെ മാനവ ചരിത്രത്തിലെ കറുത്ത ഏടായി മാറി.


Ram Rahim

ഒരു റാം റഹീം ഇന്ന് കോടിക്കണക്കിനു അനുയായികളും ആയി രാജ്യത്തെ ദുരന്ത വക്കിൽ എത്തിക്കുന്ന ഈ ദിവസങ്ങളിൽ ദേര സച്ചാ സൗദ പ്രസ്ഥാനത്തിന് ജിം ജോൺസിന്റെ പൂപ്പിൾസ് ടെംപിളിനും ജോൺസ് ടൗണിനും ആയി സാദൃശ്യം തോന്നുന്നത് യാദൃശ്ചികം അല്ല. എല്ലാ ആൾ ദൈവങ്ങളും മസ്തിഷ്ക്ക പ്രക്ഷാളനം ആണ് നടത്തുന്നത്. തങ്ങൾക്ക് വേണ്ടി ചാവാനും കൊല്ലാനും ഒരു മടിയും ഇലലാത്ത അനുയായികളെ സൃഷ്ടിക്കുക എന്നതാണ് ഓരോ ആൾ ദൈവവും ചെയ്യുന്നത്. ഒരിക്കൽ അമേരിക്കയിൽ ആയിരുന്നു ഇങ്ങിനെ ഉള്ള സാമൂഹ്യ ദ്രോഹികൾ വളർന്നു വന്നരിരുന്നത്. പക്ഷെ ഇന്ന് ആൾ ദൈവങ്ങളുടെ പറുദീസ ഭാരതം ആണ്. ലോകത്ത് എല്ലായിടത്തും ആൾ ദൈവങ്ങളെ എതിർക്കാൻ ആണ് ഉത്തരവാദിത്തം ഉള്ള സർക്കാരുകൾ ശ്രമിക്കുന്നത്. പക്ഷെ നിർഭാഗ്യ വശാൽ ഭാരതത്തിൽ അത് സർക്കാർ സ്പോൺസേഡ് പ്രോഗ്രാം ആണ്.




ഒരു ആൾ ദൈവവും മനുഷ്യ നന്മ അല്ല ലക്‌ഷ്യം വെക്കുന്നത്. ഈ ജന്തുക്കൾക്ക് ആതുര സേവനം എന്നത് ഒരു മറ മാത്രം ആണ്. അരക്കിറുക്കുകളുടെ തമ്പുരാക്കന്മാർ. എപ്പോൾ വേണം എങ്കിലും ഇവർ ദുരന്തം വിതച്ചേക്കാം.

Saturday, August 26, 2017

ബിറ്റ് കോയിൻ ലോകം കീഴടക്കാമോ?

സ്വയംഭൂവായ ഒരു നാണയം എന്ന് ബിറ്റ്കോയിനെ വിളിക്കാം. ജന്മം നൽകിയത് ആര്? പിറവി എവിടെ? എങ്ങിനെ വളർന്നു? ആര് വളർത്തി? അവകാശികൾ ആര്? തുടങ്ങിയ ചോദ്യങ്ങൾക്ക് ഒന്നും തന്നെ കൃത്യം ആയ ഉത്തരങ്ങൾ ഇല്ല. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ആയി കുറെ ഊഹാപോഹങ്ങൾ മാത്രം. പക്ഷേ ഒന്നുണ്ട്. നാണയ വിപണിയുടെ ചരിത്രത്തിൽ തന്നെ ബിറ്റ്കോയിന്റെ അത്രയും വേഗത്തിൽ വ്യാപകം ആയി പ്രചാരത്തിൽ എത്തിയ മറ്റൊരു നാണയവും ഭൂലോകത്ത് ഇല്ല തന്നെ. അതും ഭൗതിക രൂപം ഇല്ലാത്ത ഒരു നാണയം. ജന്മം കൊണ്ട ഒമ്പതാം വർഷത്തിൽ ലോകത്തിലെ ഏറ്റവും മൂല്യം ഉള്ള നാണയം ആയി ബിറ്റ്കോയിൻ മാറിയത് എങ്ങിനെ എന്ന് ചോദിച്ചാൽ അതിനും യുക്തിഭദ്രം ആയ ഉത്തരം ഇല്ല. ദുരൂഹതകളിൽ നിന്നും ദുരൂഹതകളിലേക്ക് ഉള്ള ക്രയവിക്രയം ആണ് ബിറ്റ്കോയിന്റെ ശക്തികയും ദൗർബല്യവും.


കോയിൻ (ചക്രം) എന്ന സങ്കല്പത്തെ കൃത്യം ആയി സാധൂകരിക്കുന്നതാണ് ബിറ്റ്കോയിന്റെ കൊടുക്കൽ വാങ്ങലുകൾ. രാഷ്ട്രങ്ങൾ, പ്രത്യായ ശാസ്ത്രങ്ങളുടെ വിധിവിലക്കുകൾ, ഉടമ്പടികൾ, സെൻട്രൽ ബാങ്കുകൾ, ഭരണഘടനകൾ, പണമിടപാട് നിയമങ്ങൾ, ലോക ബാങ്ക്, ഇമ്മാതിരി ഉള്ള അതിരുകളും നിബന്ധനകളും വാരികുഴികളും ഒന്നും ബിറ്റ്കോയിന്റെ മാർഗത്തിൽ തടസങ്ങൾ തീർക്കുന്നില്ല. അതങ്ങിനെ അനസ്യൂതം ഉടമകളിൽ നിന്നും ഉടമകളിലേക്ക് സ്വയം കറങ്ങി കൊണ്ടേ ഇരിക്കുന്നു. ഒരു ഉടമയിൽ നിന്നും നേരിട്ട് മറ്റൊരു ഉടമയിലേക്കു. ഇടനിലക്കാർ എന്നൊരു വർഗ്ഗമേ ഇല്ല.

രൂപം ഇല്ലാത്ത ഈ ചങ്ങാതിയെ എങ്ങിനെ സ്വന്തം ആക്കാം? മൂന്നു വിധത്തിൽ ബിറ്റ് കോയിൻ സ്വന്തം ആക്കാം. ഖനനം ചെയ്ത് എടുക്കാം, ബിറ്റ്കോയിന്റെ നാൾവഴി സൂക്ഷിക്കുന്നതിനും ക്രമപ്പെടുത്തുന്നതിനു കൂലിയായി നാണയം നേടാം. മറ്റു കറൻസികൾ കൊടുത്ത് ബിറ്റ്കോയിൻ ഓൺലൈൻ വഴി വാങ്ങാം. അതായത് ഒരാൾക്ക് തന്നെ തൊഴിലാളിയും കണക്കപിള്ളയും മുതലാളിയും ഒക്കെ ആകാം എന്ന്. ഒരു സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥി അവന്റെ പഠന കാലത്ത് സ്വായത്തം ആക്കിയ നാണയങ്ങളുടെ ചട്ടക്കൂടിന്റെ അടിസ്ഥാന പ്രമാണങ്ങൾ ഒക്കെയും തകിടം മറിക്കുന്ന സംവിധാനവും സാങ്കേതികത്വവും ആണ് ഈ പണത്തിന്റെ പ്രത്യാകത. ചിലർ വരുമ്പോൾ വഴിമാറേണ്ടി വരും എന്ന് കേട്ടിട്ടില്ലേ? അത് അക്ഷരം പ്രതി ശെരിയാവുക ബിറ്റ്കോയിന്റെ പണവിപണിയിലെ വരവ് ആണ്. പരമ്പരാഗത നാണയങ്ങൾ നിബന്ധനകളുടെ ചട്ടക്കൂട്ടിൽ കിടന്നു ഞെളിപിരി കൊള്ളുമ്പോൾ ബിറ്റ്കോയിൻ ഒരു വിധിവിലക്കുകളുടെ ഏടാകൂടങ്ങൾ ഇല്ലാതെ പണവിപണിയിൽ ആധിപത്യം ഉറപ്പിക്കുന്നു.

കറൻസിയുടെ അടിസ്ഥാനം വിദേശ കറൻസികളുടെയും സ്വർണത്തിന്റെയും കരുതൽ ധനം ആണ് എന്നതാണ് ഏതൊരു സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥിയും മനസ്സിൽ സ്റ്റാമ്പ് ചെയ്തു വെച്ചിരിക്കുന്ന പണസിദ്ധാന്തം. ഓരോ കറൻസിയെയും നിയന്ത്രിക്കുന്നത് അതാത് രാജ്യത്തെ സെൻട്രൽ ബാങ്കുകളോ, ധനകാര്യ മന്ത്രാലയങ്ങളോ ആയിരിക്കും. ഓരോ കറൻസിക്കും അതാത് രാജ്യത്തെ സംസ്കാരവും ആയി ബന്ധങ്ങൾ ഉണ്ടാകും. ഓരോ രാജ്യത്തിന്റെയും വളർച്ച തളർച്ചകളും ലോകത്ത് ഉണ്ടാകുന്ന സംഭവ വികാസങ്ങളും അതാത് രാജ്യത്തെ കറന്സികളുടെ മൂല്യത്തെയും അനുദിനം മാറ്റി മറിച്ച് കൊണ്ടിരിക്കും. ഒരു രൂപ നമ്മുടെ കയ്യിൽ ഉണ്ട് എങ്കിൽ അതിനു ആനുപാതിക ആയ സ്വർണത്തിന്റെ അംശവും വിദേശ കറൻസിയുടെ അംശവും നമ്മുടെ കയ്യിൽ ഉണ്ട് എന്ന് ആണ് പ്രമാണം. അങ്ങിനെ ഒരു വിധത്തിൽ ഉള്ള കരുതലുകളും ബിറ്റ്കോയിന്റെ കാര്യത്തിൽ ഇല്ല. ഫലം, പഠിച്ച ഇക്കോണമിക്സ് കിം നഹീം.

പിന്നെ എങ്ങിനെ ബിറ്റ്കോയിന് മൂല്യം ഉണ്ടാകുന്നു? അത് ലളിതം. വിപണിയുടെ ചോദനവും (demand) പ്രദാനവും (supply) മെറ്റീരിയൽസിന്റെ മൂല്യം നിശ്ചയിക്കുന്ന പോലെ ബിറ്റ്കോയിന്റെ പ്രദാനവും ചോദനവും സ്വയം മൂല്യത്തെ സൃഷ്ടിക്കുന്നു. വേണ്ട എന്ന് കരുതി നമ്മൾ എറിഞ്ഞു കളയുന്ന സാധനങ്ങളും കച്ചവടത്തിന് വെച്ചാൽ വിപണി സ്വയം അതിനും മൂല്യം കണ്ടെത്തും. അത് പോലെ പ്രചാരം കൂടുന്നതിന് അനുസരിച്ച് ബിറ്റ്കോയിന്റെ മൂല്യത്തിനും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു. പരമ്പരാഗത കറൻസിയുടെ മൂല്യവും ഉറപ്പും ഒരു കെട്ടുകഥയാണ് എന്ന് ഭാരതീയരായ നമ്മെ ആരും പറഞ്ഞു പഠിപ്പിച്ച് തരേണ്ട ഒരു ആവശ്യവും ഇല്ല. വിശ്വസ്ഥയുടെ പരകോടി എന്ന് നാം വിശ്വസിച്ച് സൂക്ഷിച്ചിരുന്ന നമ്മുടെ കറൻസി ഒറ്റ രാത്രി കൊണ്ട് ടോയ്‌ലറ്റ് പേപ്പറിന് തുല്യം ആയതു നാം കണ്ടതും അനുഭവിച്ചതും ആണ്. അത് കൊണ്ട് കരുതൽ ധനം, നിയന്ത്രണങ്ങൾ എന്നൊക്കെ പൊടിപ്പും തൊങ്ങലും വെച്ച് പരമ്പരാഗത കറൻസികയെ പുകഴ്തത്താം എങ്കിലും ഇതൊക്കെയും വെറും മായയാണ്. ആ മായ പരോക്ഷം ആയാണ് പരമ്പരാഗത കറൻസികൾ നമ്മളിലേക്ക് എത്തിക്കുന്നത് എങ്കിൽ ഇതൊക്കെയും ആദ്യം തന്നെ തള്ളി "ഞാൻ ഇങ്ങിനെ ഒക്കെ ആണ്... വേണമെങ്കിൽ എന്നെ വിശ്വസിച്ചോ" എന്ന പ്രത്യക്ഷ നിലപാടിൽ ക്രയവിക്രയത്തിനു എത്തുന്ന സത്യസന്ധൻ ആണ് ബിറ്റ്കോയിൻ.

പണത്തിന്റെ ധർമ്മം എന്താണ്? ഒറ്റവാക്കിൽ പറഞ്ഞാൽ "കാര്യങ്ങൾ നടക്കണം." അതിനു ഏതെങ്കിലും രാജ്യത്തിന്റെ സെൻട്രൽ ബാങ്ക് എപ്പോൾ വേണം എങ്കിലും പിൻവലിക്കാവുന്ന രീതിയിൽ അടിച്ചിറക്കുന്ന പേപ്പർ തന്നെ വേണം എന്നില്ല. ചില കമ്പനികൾ പ്രൊമോഷൻ ആയി നൽകുന്ന ഗിഫ്ട് കൂപ്പണുകൾ ഉപയോഗിച്ച് സാധനങ്ങളും സേവനങ്ങളും കൈമാറ്റം ചെയ്യപ്പെടുന്നില്ലേ? അവിടെ കറൻസിയുടെ ഇടനില ഇല്ലല്ലോ? നമുക്ക് കാര്യങ്ങൾ നടന്നാൽ മതി. കറൻസികളുടെയും ഇടപാടുകളുടെയും ഉപഭോക്താവിന്റെയും ഇടയിൽ ഉണ്ടായിരുന്ന ആ വിടവ് ആണ് ബിറ്റ്കോയിനെ പോലെ ഉള്ള പുതുതലമുറ നാണയങ്ങൾ നികത്തുന്നത്.

പരമ്പരാഗത ഡിജിറ്റൽ കറൻസി ഉപയോഗിക്കുമ്പോൾ ആര് എപ്പോൾ എന്തിനു ഉപയോഗിച്ചു എന്ന് രേഖപ്പെടുത്ത പെടും അല്ലോ? ബിറ്റ്കോയിന്റെ കാര്യത്തിൽ ഇത്ര കോയിൻ അതിന്റെ ഉടമയാൽ ചിൽവഴിക്കപെട്ടു അല്ലെങ്കിൽ ഉടമ ഇത്ര ബിറ്റ്കോയിൻ നേടി എന്നേ ബിറ്റ്കോയിന്റെ നാൾവഴിയിൽ (block link) രേഖപ്പെടുത്ത പെടുള്ളൂ. വാലറ്റിൽ ഇത്ര ബിറ്റ് കോയിൻ വന്നു, ഇത്ര ബിറ്റ് കോയിൻ പോയി. ദേ പോയി.... ദാ വന്നു. അത്ര തന്നെ. മറ്റു ഡെക്കറേഷനുകൾ ഒന്നും തന്നെ ഇല്ല. ആര് എപ്പോൾ എന്ത് ചെയ്തു? അത് നമ്മുക്ക് അറിയേണ്ട കാര്യം ഇല്ലല്ലോ. നമുക്കെന്താ കാര്യങ്ങൾ നടക്കണം. ബിറ്റ് കോയിന്റെ ഈ സൗകര്യം നിയമ വിരുദ്ധം ആയ കാര്യങ്ങൾക്ക് ബിറ്റ് കോയിൻ ഉപയോഗിക്കപ്പെടാം എന്നുള്ളതിനാൽ രാജ്യാന്തര തലത്തിൽ ബിറ്റ്കോയിൻ നിരോധിക്കപ്പെടാം. ആ നിരോധനത്തെ ബിറ്റ് കോയിൻ ഒരു പക്ഷേ അതിജീവിക്കാനുള്ള സാധ്യത കുറവ് ആണ്. ആരുടേയും നിയന്ത്രണത്തിൽ അല്ലാ എങ്കിലും ബിറ്റ്കോയിന്റെ ജീവ രക്തവും ജീവവായുവും ഇന്റർനെറ്റു ആണ്. അനഭിമതം ആയ സൈറ്റുകളിലേക്കു ഉള്ള വഴികൾ ഏതു രാജ്യത്തിനും എപ്പോൾ വേണം എങ്കിലും തടയാം എന്നിരിക്കേ അന്താരാഷ്ട്രാ തലത്തിൽ രാജ്യങ്ങൾ എല്ലാം കൂടി ചേർന്ന് ബിറ്റ്കോയിൻ ആപ്പ്ളികേഷനുകളും സൈറ്റുകളും ബ്ലോക്ക് ചെയ്‌താൽ അതോടെ ബിറ്റ് കോയിൻ അവസാനിക്കും.

ബിറ്റ് കോയിന്റെ രഹസ്യ സ്വഭാവം ആണ് അതിന്റെ ശക്തി. ആ ശക്തി ക്ഷയിപ്പിച്ചാലും ബിറ്റ് കോയിന് നില നിൽക്കാൻ കഴിയും എന്നത് കൊണ്ട് അന്താരാഷ്ട്രാ തലത്തിൽ ബിറ്റ്കോയിന്റെ രഹസ്യ സ്വഭാവത്തിൽ മാറ്റം വരുത്തണം എന്ന മുറവിളി ഉണ്ടായാൽ ഒരു പക്ഷെ ബിറ്റ് കോയിൻ ഫൗണ്ടേഷൻ ആ താല്പര്യത്തിനു വഴങ്ങിയേക്കും. അങ്ങിനെ ബിറ്റ് കോയിൻ നിലനിർത്താൻ ഫൗണ്ടേഷന് കഴിഞ്ഞേക്കും.

ബിറ്റ് കോയിൻ പോലെയുള്ള പുതു തലമുറ നാണയങ്ങളുടെ സാങ്കേതികത്വം ചർച്ച ചെയ്യുക ആയിരുന്നില്ല ഈ പോസ്റ്റുകളുടെ ഉദ്ദേശ്യം. നിക്ഷേപ സാധ്യതകൾ ആയിരുന്നു ലക്‌ഷ്യം വെച്ചത്. ഈ പോസ്റ്റിൽ ബിറ്റ്കോയിന് തുല്യം ആയതും വിപണിയിൽ ലഭ്യം ആയതും ആയ മറ്റു നാണയങ്ങളിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് മനസിലാക്കാം എന്ന ലക്ഷ്യത്തോടെ ആണ് ഈ പോസ്റ്റ് എഴുതി തുടങ്ങിയത്. ബിറ്റ്കോയിൻ എന്നെ വേറെ എങ്ങോട്ടൊക്കെയോ കൊണ്ട് പോയി. പോസ്റ്റ് കാട് കയറി. അത് കൊണ്ട് മേപ്പടി നാണയങ്ങളിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് അടുത്ത് പോസ്റ്റിൽ ചർച്ച ചെയ്യാം.


Friday, August 25, 2017

സ്വകാര്യതയും ആയി ലിങ്കായ ആധാറിന്‌ കിട്ടിയ പണി.

ചോദ്യം : മലയാളികൾ ആധാറിനെ ഇത്രമാത്രം എതിർക്കുന്നത് എന്നാത്തിനാ?

ഉത്തരം : ആധാറിനെ അല്ല മലയാളികൾ എതിർക്കുന്നത്. അവനവന്റെ സ്വകാര്യത അവനവനു സ്വന്തം അല്ല എന്ന കേന്ദ്ര സർക്കാർ നിലപാട് ആധാറിനൊപ്പം ലിങ്ക് ചെയ്തതാണ് മലയാളീ പ്രതിരോധത്തിന് കാരണം. അതായത് ഉത്തമാ സ്വകാര്യതയിലെ മൗലികവകാശ വാദം ആധാറുമായി കൂട്ടി കെട്ടിയില്ലായിരുന്നു എങ്കിൽ നുമ്മ ആധാറിനെ ഇത്രമാത്രം പ്രതിരോധിക്കും ആയിരുന്നില്ല. നമ്മൾ ആധാറിന്‌ എതിരെ അല്ല സമരം ചെയ്യുന്നത്. നമ്മുടെ സ്വകാര്യത നമുക്ക് തന്നെ സ്വാകാര്യം ആയി സ്ഥിരപ്പെടുത്താൻ വേണ്ടിയാണ് നമ്മുടെ സമരം.

എന്തൊക്കെയാണ് സ്വകാര്യത എന്നും ആധാറിൽ ഹനിക്കപ്പെടുന്ന സ്വകാര്യത എന്തൊക്കെയാണ് എന്നും പൊതു സമൂഹത്തിനു മനസിലാകുന്ന വിധം നിർവചിക്കപെട്ടാൽ തീരാവുന്ന പ്രശ്നമേ നമുക്കുള്ളൂ. സർക്കാരും കോടതിയും ചേർന്ന് അത് വേണ്ട പോലെ അങ്ങ് നിർവചിച്ചാൽ മതി. അല്ലാതെ ജനതയുടെ സ്വകാര്യത ജനതയ്ക്കു സ്വന്തം അല്ല അത് സ്റ്റേട്സിന്റെ സ്വത്ത് ആണ് എന്ന രീതിയിൽ കോടതിയിൽ ചെന്ന് വാദിച്ചതാണ് മലയാളിയെ ചൊടിപ്പിച്ചത്.

സ്വകാര്യത എന്ന് കേൾക്കുമ്പോൾ ഒരു സാധാരണക്കാരൻ ചിന്തിക്കുന്നത് ആധാറിലെ വിരലടയാളവും കൃഷ്ണമണി അടയാളവും അല്ല. അടുക്കളയും ഉറക്കറയും ബാത്റൂമും കുടുംബ ബന്ധങ്ങളും സമൂഹത്തിലെ ഇടപെടലുകളും സ്വന്തന്ത്ര്യവും cctv ക്യാമറയും ഒക്കെ ആണ്. അവനവന്റെ സ്വസ്ഥ ജീവിതത്തിലേക്കും വ്യക്ത്യാധിഷ്ഠിത ഇഷ്ടാനിഷ്ടങ്ങളിലേക്കും സ്റ്റേറ്റ്സ് കടന്നു കയറും എന്ന ഭയമാണ് സ്വകാര്യത മൗലികാവകാശം അല്ലാ എന്ന വാദത്തിനു എതിരെ കേരളം അത്രമാത്രം എതിർപ്പും ആയി വരാൻ കാരണം. പാവം ആധാർ തന്റേതു അല്ലാത്ത കാരണത്താൽ അതിൽ പെട്ട് പോയി എന്നേ ഉള്ളൂ.

ആധാറിന്‌ വേണ്ടി സ്വകാര്യത മൗലികാവകാശം അല്ലാ അത് സ്റ്റേട്സിന്റെ അവകാശം ആണ് എന്ന വിധി സ്വന്തം ആക്കിയാൽ നാളെ ഇതേ വിധി കക്കൂസിൽ കേറി സ്വകാര്യത പരിശോധിക്കാൻ വേണ്ടി പോലും ഉപയോഗിക്കപ്പെടും എന്ന് മലയാളിയെ ആരും പറഞ്ഞു പഠിപ്പിക്കേണ്ടത് ഇല്ല. സൂചി കേറ്റാൻ സ്ഥലം കിട്ടിയാൽ കുത്തബ് മിനാർ കുത്തി കേറ്റുന്നവർ ആണ് ഭരണ യന്ത്രം തിരിക്കുന്നത് എന്ന് മലയാളിക്ക് ഉള്ള തിരിച്ചറിവ് തന്നെയാണ് പ്രതിരോധത്തിന് കാരണം.