Thursday, August 09, 2007

യുക്തിക്ക് നിരക്കാത്തതിനെ നിരസ്സിക്കാന്‍ കഴിയുമോ?

യുക്തി വാദം.
എന്താണ് യുക്തി വാദം? ഒരാളുടെ യുക്തിക്ക് നിരക്കാത്ത ഒരു സംഗതി മറ്റൊരാള്‍ക്ക് യുക്തി ഭദ്രമായി മാറാറില്ലേ? ശാസ്ത്രീയമായി തന്നെ പറഞ്ഞാല്‍ ഹിപ്നോട്ടീസം എന്ന ശാസ്ത്രീയാത്ഭുതം. അപരന്റെ മനസ്സ് വായിക്കാനുള്ള ഉപായം എല്ലാര്‍ക്കും വശമില്ല. പക്ഷേ മനശ്ശാസ്ത്ര വിശാരദന്മാര്‍ ബോധ മനസ്സിനെ ഉറക്കി ഉപബോധ മനസ്സിനോട് സംവേദിക്കുന്നില്ലേ. മറ്റൊരുവന്റെ മനസ്സ് വായിക്കാന്‍ എനിക്ക് കഴിയില്ല എന്നുള്ളത് കൊണ്ട് “ഹിപ്നോട്ടിസം” വ്യാജമാണെന്ന് പറയാന്‍ കഴിയുമോ?. അതും നാര്‍ക്കോ അനാലിസിസിന്റെ ഫലം കോടതികളാല്‍ പോലും സ്വീകരിക്കപ്പെടുന്ന ഈ ഉത്തരാധുനികതയില്‍.

ഓസ്കാ‍ര്‍ എന്ന രണ്ടു വയസ്സുള്ള ഒരു പൂച്ചക്ക് മരണത്തെ മണത്തറിയാന്‍ കഴിയുന്നു എന്ന അത്ഭുതകരമായ ഒരു വാര്‍ത്ത മെഡിക്കല്‍ ജേണലില്‍ സ്ഥാനം പിടിക്കുമ്പോള്‍ ആ വാര്‍ത്ത എന്റെ യുക്തിക്ക് നിരക്കുന്നില്ല എന്നത് കൊണ്ട് വാര്‍ത്ത വ്യാജമാണെന്ന് പറയാന്‍ കഴിയുമോ? ഭൂകമ്പങ്ങളേം വന്‍ ദുരന്തങ്ങളേം മുന്‍‌കൂട്ടി കാണാന്‍ ചില പക്ഷികള്‍ക്കും ഇഴജന്തുക്കള്‍ക്കും മൃഗങ്ങള്‍ക്കും കഴിയും എന്ന് പലയിടത്തും നാം വായിച്ചിട്ടുണ്ട്. ഇപ്പോള്‍ വന്‍ പ്രകൃതി ദുരന്തങ്ങളെ നാം സറ്റലൈറ്റിന്റേം മറ്റും സഹായത്തോടെ മുന്‍‌കൂട്ടി കാണുന്നുണ്ട്.ഒരു അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രകൃതി ദുരന്തങ്ങളെ പ്രവചിക്കുന്നത് അന്നത്തെ തലമുറക്ക് ഒരു പക്ഷേ അത്ഭുതം ആയിരുന്നിരിക്കാം. ഇന്ന് അത് വളരെ നിസ്സാരമായി തോന്നാമെങ്കിലും. അമ്പത് വര്‍ഷം മുമ്പ് പ്രകൃതി ദുരന്തങ്ങളെ പ്രവചിക്കുന്നത് കേള്‍ക്കുന്ന ഒരാ‍ളുടെ യുക്തിക്ക് ആ വാര്‍ത്ത നിരക്കുന്നില്ല എന്നത് കൊണ്ട് ആ പ്രവചനം വ്യാജമാണെന്ന് പറവാന്‍ കഴിയില്ലല്ലോ?

തങ്ങളുടെ യുക്തിക്ക് നിരക്കുന്നതിനെ മാത്രമേ തങ്ങള്‍ അംഗീകരിക്കുകയുള്ളൂ എന്ന് പറയുന്നവര്‍ക്കായി എന്റെ യുക്തിക്ക് നിരക്കാത്തതും എന്നാല്‍ അംഗീകരിക്കേണ്ടി വന്നതുമായ ചില സംഗതികള്‍ ഇവിടെ കുറിക്കുന്നു.

1. എന്റെ ഒരു ബന്ധുവിന്റെ രണ്ടാമത്തെ കുട്ടി. ജനിച്ചകാലം മുതല്‍ കുട്ടിക്ക് “സന്നി” (ഫിറ്റ്സ്) വരുമായിരുന്നു. പനിയില്‍ ആണ് തുടക്കം. നിമിഷം പ്രതി ചൂട് നിയന്ത്രണാതീതമാവുകയും കുട്ടിയുടെ വായില്‍ നിന്നും നുരയും പതയും വരുകയും ശരീരം നീല നിറം ആവുകയും ചെയ്യും. വലിച്ച് വാരി ആശുപത്രിയില്‍ കൊണ്ട് പോയി ഐ.സി.യുവില്‍ കയറ്റും. രണ്ടു മൂന്ന് മണിക്കൂര്‍ കഴിയുമ്പോള്‍ സാധാരണ നിലയിലേക്കെത്തും. നിരന്തരം ഇത് വന്നു തുടങ്ങിയപ്പൊള്‍ തിരുവനന്തപുരത്തേ ഒരു പ്രശസ്ത കുട്ടികളുടെ ആശുപത്രിയില്‍ കുട്ടിയെ കാട്ടി. അവര്‍ക്കും കൂടുതലൊന്നും ചെയ്യാനില്ലായിരുന്നു. എന്തൊക്കെയോ മരുന്നു കൊടുത്തു. കൂടെ മാതാപിതാക്കള്‍ക്ക് ഒരു സമാശ്വാസവും. കുട്ടിക്ക് ആറ് വയസ്സാകുമ്പോള്‍ ബ്രെയിനില്‍ ഒരു ഓപ്പറേഷന്‍ വേണം. കുട്ടിയുടെ ഒരു അമ്മാവനെ വിളിച്ച് രഹസ്യമായി വൈദ്യന്‍ പറഞ്ഞു “കുട്ടി ആറ് വയസ്സ് വരെ ജീവിച്ചിരിക്കില്ല.” കുട്ടിയുടെ പിതാവ് ഗള്‍ഫനാണ്. അതുകൊണ്ട് വീട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്നത് ഈ അമ്മാവനായിരുന്നു. വീട്ടില്‍ വന്ന അമ്മാവന് ഒരു മനസ്സമാധാനവും ഇല്ല. കുട്ടിക്കപ്പോള്‍ ഒരു ഒന്നര വയസ്സ് ആയിട്ടുണ്ടാകും. അമ്മാവന്‍ മരുന്ന് ഫലിക്കാത്തിടത്ത് മന്ത്രത്തെ കൂട്ടു പിടിച്ചു. പറഞ്ഞ് കേട്ട ഒരു സിദ്ധന്റെ അടുത്തേക്ക് കുട്ടിയെ കൂട്ടികൊണ്ട് പോയി. നാട്ടില്‍ നിന്നും അരദിവസത്തെ യാത്രയുള്ള ആ സിദ്ധാശ്രമത്തില്‍ എത്തിയ കുട്ടിയെ കണ്ടിട്ട് സിദ്ധന്‍ പറഞ്ഞത് കുട്ടിയെ ബാധ കൂടിയിരിക്കുന്നു, ബാധോപദ്രവമാണ് കുട്ടിയ്ക്ക് സന്നി ഉണ്ടാക്കുന്നത് എന്നാണ്. കുറേ ഖുറാന്‍ സൂക്തങ്ങള്‍ ഉരുവിട്ടതിന് ശേഷം ഞങ്ങളുടെ മുന്നില്‍ വെച്ച് തന്നെ സിദ്ധന്‍ ഒരുനുള്ള് മണ്ണ് വാരി അതിലേക്ക് ഒന്നൂതി കുഞ്ഞിന്റെ തലയുടെ നെറുകയില്‍ തേച്ച് പിടിപ്പിച്ചു. തുടര്‍ന്ന് ഏഴ് ദിവസം മുടങ്ങാതെ “യാസീന്‍” ഓതി കുട്ടിയുടെ നെറുകയില്‍ ഊതണം എന്ന ഒരു നിര്‍ദ്ധേശവും. ആ കര്‍മ്മത്തിന് ശേഷം നാളിന്ന് വരെ ആ കുട്ടിക്ക് സന്നി വന്നിട്ടില്ല. കുട്ടി ഇപ്പോള്‍ പ്ലസ് ടൂ വിദ്യാര്‍ത്ഥി. ആറാം വയസ്സില്‍ തലക്ക് ഓപ്പറേഷന്‍ നടത്തിയില്ല. മറ്റ് യാതൊരു ചികിത്സയും തേടിയിട്ടില്ല. ഇവിടെ വൈദ്യശാസ്ത്രം നിസ്സാഹയമായിടത്ത് സിദ്ധന്‍ വിജയച്ചത് എന്റെ യുക്തിക്ക് നിരക്കുന്നില്ല. പക്ഷേ ആ കുട്ടിയുടെ മാതാപിതാക്കളുടെ അടുത്ത് യുക്തിവാദവും കൊണ്ട് ചെന്നാല്‍ അവരുടെ പ്രതികരണം എന്തായിരിക്കും?

2. ഗള്‍ഫിലേക്ക് പോകാനുള്ള തീഷ്ണാഗ്രഹവുമായി കായംകുളത്തെ ഒരു ട്രാവല്‍ ഏജന്‍സിയില്‍ ഇരുപതിനായിരം രൂപ വിസക്കായി തലവരീം കൊടുത്ത് ഗള്‍ഫിലേക്ക് പോകാന്‍ തയ്യാറായി നിന്ന ഞാന്‍ ഞങ്ങളുടെ നാട്ടില്‍ നിന്നും നാലുകിലോമീറ്റര്‍ അകലെയുള്ള ഒരു മൌലവിയുടെ അടുത്ത് ഗള്‍ഫിലേക്ക് പോകാന്‍ അനുഗ്രഹം തേടി ഉമ്മയുടെ നിര്‍ബന്ധപ്രകാരം പോകേണ്ടി വന്നു. കുറച്ചൊക്കെ പ്രവചനവും ചില്ലറ ചികിത്സയുമൊക്കെയുള്ള മൌലവി ഒരു വെറ്റിലയില്‍ എന്തൊക്കെയോ കുറിച്ചിട്ട് വെറ്റില ചവക്കാന്‍ പറഞ്ഞു. പുളിയാണോ, ചവര്‍പ്പാണോ, മധുരമാണോ രുചിക്കുന്നതെന്ന ചോദ്യം. എനിക്ക് നല്ല മധുരമാണ് തോന്നിയത്. പക്ഷേ മൌലവിയുടെ മറുപടി എന്നെ തളര്‍ത്തി.

രണ്ടു ദിവസത്തിനകം ബോം‌മ്പേവഴി സൌദിയിലേക്ക് പോകാന്‍ കാത്തിരിക്കുന്ന എന്നോട് ആ മൌലവി പറഞ്ഞത്:
“താങ്കള്‍ക്ക് ഇനി ഒരു വര്‍ഷത്തോളം താങ്കളുടെ മഹല് (ഇടവകയെന്നോ, കരയോഗമെന്നോ, പഞ്ചായത്ത് എന്നോ അര്‍ത്ഥമാക്കാം) വിട്ട് പുറത്ത് പോകാന്‍ കഴിയില്ല. പിന്നെങ്ങനെ കടല്‍ കടന്ന് പോകും?” പിറ്റേന്ന് കായംകുളത്തെ ആ ട്രാവല്‍ ഏജന്‍സിയില്‍ വിസയുടെ കോപ്പി വാങ്ങാന്‍ എത്തിയ ഞാന്‍ കണ്ടത് ഓഫീസില്‍ കഞ്ഞിവെച്ച് പ്രതിഷേധിക്കുന്നവരെയാണ്. വിസ തട്ടിപ്പില്‍ എനിക്ക് ഇരുപതിനായിരം പോയതല്ലായിരുന്നു വന്‍ നഷ്ടം. എറണാകുളത്തെ ജോലി ഗള്‍ഫ് യാത്ര പ്രമാണിച്ച് രാജി വെച്ചതായിരുന്നു. ശരിക്കും ഒരു വര്‍ഷം തൊഴിലൊന്നുമില്ലാതെ നാട്ടില്‍ തന്നെ കൂടേണ്ടി വന്നു എന്നത് ഭരതവാക്യം. അതായത് ഒരു വര്‍ഷത്തോളം അക്ഷരാര്‍ത്ഥത്തില്‍ എനിക്ക് എന്റെ മഹല് വിട്ട് പുറത്ത് പോകാന്‍ കഴിഞ്ഞില്ല. ഇത് മുന്‍‌‌കൂട്ടി പറയാന്‍ ആ മൌലവിക്കെങ്ങനെ കഴിഞ്ഞു? ഇവിടെ എന്റെ യുക്തിക്ക് നിരക്കാത്തതു കൊണ്ട് ആ മനുഷ്യന്‍ വ്യാജനാണെന്ന് പറവാന്‍ എനിക്ക് അവകാശമുണ്ടോ?

3. പിന്നെ ഞാന്‍ എന്റെ “വിശ്വാസിച്ചാലും ഇല്ലെങ്കിലും” എന്ന ബ്ലോഗില്‍ ഇട്ട ആ മഴനാളില്‍ എനിക്ക് അനുഭവപെട്ട ദുരനുഭവം. അത് എന്റെ യുക്തിക്ക് നിരക്കുന്നതല്ല. ഇപ്പോഴും അതിന്റെ പിന്നിലെ രഹസ്യം എനിക്കറിയില്ല. അതു കൊണ്ട് അത് വെറും തോന്നലാണെന്ന് എങ്ങിനെ പറയാന്‍ കഴിയും?

4. ഇതുപോലെ ടെലിഫോണ്‍ സൌകര്യങ്ങള്‍ ഗ്രാമപ്രദേശങ്ങളില്‍ ഇല്ലാതിരുന്ന ഇരുപത് വര്‍ഷം മുമ്പുള്ള ഒരു രാത്രി. കോളേജില്‍ നിന്നും ലക്ഷദ്വീപിലേക്ക് ഒരു സഹസിക യാത്ര. കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്നും ഞങ്ങള്‍ നാലു പേര് മാത്രം. ആകെ നൂറ് പേര്. അന്ന് ഭാരതത്തില്‍ നിലവിലുണ്ടായിരുന്ന എഴുപത്തി ആറ് സര്‍വ്വകലാശാലയില്‍ നിന്നും തിരഞ്ഞെടുക്കപെട്ട ഞങ്ങള്‍ നൂ‍റുപേരില്‍ കേരളായൂണിവേഴ്സിറ്റിയുടെ പ്രതിനിധികള്‍ കൂട്ടുകാരാകുന്നത് സ്വാഭാവികം. ക്യാമ്പിന്റെ മൂന്നാം ദിനം രാത്രിയില്‍ ഉറക്കത്തില്‍ നിന്നും അലറി വിളിച്ച് എഴുന്നേറ്റ ഞങ്ങളുടെ ചെമ്പഴന്തിക്കാരന്‍ സുഹൃത്ത് ഞങ്ങളെയൊക്കെ ഭയപ്പെടുത്തി. ആ ചങ്ങാതിയുടെ അമ്മ ഏതോ വലിയ അപകടത്തില്‍ പെട്ടെന്ന് സ്വപ്നം കണ്ടതായിരുന്നു. ഞങ്ങള്‍ ചങ്ങാതിയെ ശകാരിച്ച് കിടന്നുറങ്ങി. പിറ്റേന്ന് വൈകിട്ട് ഒരു നാലു മണിയോടെ ഞങ്ങളുടെ താമസസ്തലത്തെ ഫോണില്‍ ആ ചങ്ങാതിയുടെ അമ്മയുടെ മരണവിവരം എത്തി. മരണപെട്ടത് ചങ്ങാതി ഞെട്ടിയുണര്‍ന്ന സമയത്തിനോടടുപ്പിച്ചും. ആ അമ്മയുടെ ഒറ്റമകനെ ഹെലികോപ്റ്ററില്‍ അന്ന് തന്നെ നാട്ടിലേക്കെത്തിക്കുകയായിരുന്നു. യാത്രക്കിറങ്ങുമ്പോള്‍ ഒരസ്സുഖവും ഇല്ലായിരുന്ന അമ്മ പാമ്പു കടിയേറ്റ് മരിക്കുന്നത് കടല്‍ കടന്ന് ആ നിമിഷം തന്നെ ആ മകനെങ്ങനെയറിഞ്ഞു?

ഇതൊക്കെയും എന്റെ ജീവിതത്തില്‍ ഞാന്‍ തൊട്ടറിഞ്ഞ സംഗതികള്‍. മറ്റുള്ളവര്‍ പറഞ്ഞ് കേട്ടവ എന്തെല്ലാം. ശബരിമലയിലെ പുണ്യ ജ്യോതിയും പറഞ്ഞ് കേട്ടത്. യുക്തിക്ക് നിരക്കുന്നില്ലാ എന്നത് കൊണ്ട് ആ പുണ്യ ജ്യോതിസ് വ്യാജമാണ് എന്ന് പറയുന്നത് അല്പ ജ്ഞാനമാണ്. ഈ പ്രപഞ്ചത്തിന്റെ ഏതോ ഒരു കോണിലിരിക്കുന്ന മര്‍ത്യന്‍ എന്തറിയുന്നു. എല്ലാം അറിയുന്നു എന്നഹങ്കരിക്കുന്നവന് പ്രപഞ്ചവും അതിന്റെ രഹസ്യങ്ങളും എന്നും കുരുടന്‍മാര്‍ കണ്ട ആനയാണ്. തുമ്പികൈ പിടിക്കുന്നവനും വാലു പിടിക്കുന്നവനും കാലു പിടിക്കുന്നവനും കൊമ്പു തൊടുന്നവനും ചെവി പിടിക്കുന്നവനും പറയാനുള്ളത് ആനയെ കുറിച്ച് പരസ്പര വിരുദ്ധമായ നിര്‍വ്വചനമായിരിക്കും.

തെറ്റായവയെ ശരിപ്പെടുത്താനും ശെരിയെ തെറ്റാക്കിമാറ്റാനും നമ്മളെപ്പോഴും മറ്റാരേക്കാളും മുന്‍പിലാണ്. ശബരി മലയും പുണ്യജ്യോതിയും വൃതവും പതിനെട്ടാം പടിയും മുന്നിലേക്ക് വെയ്ക്കുന്ന നന്മയുടെ സന്ദേശം നാം കാണാന്‍ മിനക്കെടുന്നില്ല. മകര ജ്യോതിയും നമ്മുക്ക് നിര്‍വചിക്കാന്‍ കഴിയാത്ത സാനിദ്ധ്യമാണ്. ഒരു തട്ടിപ്പിനെ കേവലം ഒരു നിമിഷം പോലും രഹസ്യമാക്കി വെക്കാന്‍ നാം അശ്ശക്തരാണ്. അങ്ങിനെയുള്ള നാം നൂറ്റാണ്ടുകളായി ഒരു തട്ടിപ്പിനെ മറച്ചു പിടിക്കുന്നതെങ്ങനെ? യുക്തിക്ക് നിരക്കാത്തവയെ ഒക്കെയും പരീക്ഷിച്ചറിയാന്‍ തുനിഞ്ഞാല്‍ ബാക്കിയുള്ള നമ്മുടെ നന്മകള്‍ കൂടി സഹ്യന്‍ കടക്കും.

Monday, August 06, 2007

ഞങ്ങള്‍....മഹത്തായ മോചനം തേടുന്നവര്‍.

വായനക്കാരാ,
ഈ കുറിപ്പ് നിങ്ങള്‍ വായിച്ച് തീരുമ്പോഴേക്കും ഞങ്ങള്‍ സ്വാതന്ത്ര്യം നേടിയിട്ടുണ്ടാകും. സ്വയം പൊട്ടി ചിതറാന്‍ വെമ്പല്‍ കൊള്ളുന്നവരാണ് ഞങ്ങളുടെ കാ‍വല്‍ക്കാര്‍. ഞങ്ങളെ പൂട്ടിയിട്ടിരിക്കുന്ന ഈ മണ്‍കൂരക്ക് മുകളില്‍ ലോക സമാധാനത്തിന്റെ പുതു നാമ്പുകള്‍ വീണ് പൊട്ടിതെറിക്കുന്നത് ഞങ്ങള്‍ എപ്പോഴും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഭക്ഷണം കണികണ്ടിട്ട് ദിവസങ്ങളായി. വെള്ളം ഏറ്റവും വിലയേറിയ വസ്തുക്കളിലൊന്നാണെന്ന് ഞങ്ങളിന്ന് മനസ്സിലാക്കുന്നു.

ഞങ്ങള്‍ ഇരുപത്തി മൂന്ന് പേര്‍. തീവ്ര മനുഷ്യ സ്നേഹം മനം നിറച്ചോര്‍. മരണം ചിറകു വിടര്‍ത്തി ആടുന്ന ഈ മണ്ണില്‍ ഞങ്ങളെത്തിയത് അശ്ശരണര്‍ക്ക് ആവുന്ന ആശ്വാസവുമായിട്ടാണ്. ഇന്ന് ഞങ്ങള്‍ വാതിന് ഈടാക്കപെട്ടവര്‍. ആ‍ര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. ജയിലറകളില്‍ പെട്ടാല്‍ ഭക്ഷണവും വെള്ളവും ഉറപ്പാക്കപ്പെടുന്ന അവസ്തയല്ല ഇവിടെയുള്ളത്. മരണം മഹത്തായി കാണുന്ന ഒരു പറ്റം ആള്‍ക്കാരില്‍ നിന്നും അവര്‍ക്കുള്ള വിഹിതം ഭക്ഷണത്തില്‍ നിന്നും ഞങ്ങളെന്ത് പ്രതീക്ഷിക്കാന്‍. ദിവസം ഏതാനും റൊട്ടി കിട്ടിയാല്‍ മഹാഭാഗ്യം. വെള്ളത്തില്‍ മുക്കി അത് കഴിക്കാം.

ഞങ്ങളുടെ പേരുകള്‍ ഞങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നു. ഒരോരുത്തരുടേം കഴുത്തില്‍ ഒരോ അക്കങ്ങള്‍ തൂക്കിയിട്ടുണ്ട്. എന്റെ അക്കം ഏതാണെന്ന് എനിക്കറിയില്ല. ഇതെനിക്കറിയാത്ത ഭാഷ. ഭാഷക്കിവിടെയെന്ത് പ്രസക്തി? ഞങ്ങളുടെ അക്കങ്ങള്‍ ഞങ്ങളെന്തിനറിയണം. തിരിച്ചറിയപെടേണ്ടുന്നത് ഞങ്ങള്‍ക്കല്ലോല്ലോ. അക്കങ്ങള്‍ തൂക്കിയോര്‍ക്ക് അതറിയാം. അതവരുടെ താല്പര്യം.

ഇവിടെ സംസാരം നിഷിദ്ധമാണ്. സംസാരിക്കരുത് എന്ന ആംഗ്യഭാഷയിലൂടെ താടി നെഞ്ചോളം നീട്ടിയ വല്ലിയ തലപ്പാവ് വെച്ച കുര്‍ത്ത ധാരിയായ മുഖം തലപ്പാവിന്റെ അഗ്രം കൊണ്ട് മറച്ച കണ്ണും കയ്യിലെ ഗണ്ണും മാത്രം പുറത്തേക്ക് കാട്ടി ഞങ്ങളുടെ കാവല്‍ക്കാരന്‍ ഞങ്ങള്‍ക്ക് നിര്‍ദ്ധേശം നല്‍കിയിട്ടുണ്ട്. നിര്‍ദ്ധേശം ലംഘിച്ചവരുടെ വായില്‍ നിന്നും കുത്തികയറ്റിയ തുണി പുറത്തെടുക്കുന്നത് റൊട്ടി കഴിക്കാന്‍ വേണ്ടി മാത്രം. ഭക്ഷണാനന്തരം നെഞ്ചോളമെത്തിയ താടിക്കാരന്‍ തന്നെ തുണി വീണ്ടും വായില്‍ തിരുകി കൊടുക്കുകയും ചെയ്യും. കയ്യുകള്‍ അഴിക്കപെടുന്നതും അപുര്‍വ്വമായി മാത്രം.

എന്തിന് വേണ്ടിയാണ് ഞങ്ങള്‍ ഈടാക്കപെട്ടതെന്നൊന്നും ഞങ്ങള്‍ക്കറിയില്ല. ബന്ധനത്തിലായതിന്റെ അന്ന് തന്നെ ഞങ്ങളുടെ കഴുത്തില്‍ അക്കങ്ങളുടെ കുരുക്ക് വീണിരുന്നു. ആദ്യ ദിനങ്ങളിലൊന്നില്‍ തന്നെ ഞങ്ങളില്‍ രണ്ട് അക്കങ്ങള്‍ മോചിപ്പിക്കപെട്ടു. അവരിപ്പോള്‍ എത്ര സന്തോഷിക്കുന്നുണ്ടാകും. ഈ നരകത്തില്‍ നിന്നും രക്ഷപെട്ടോര്‍, പുര്‍വ്വാശ്രമത്തില്‍ ഭാഗ്യം ചെയ്തോര്‍.

ഈ ദുഷ്കരമായ ജീവിതം ഇനിയും താങ്ങാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഞങ്ങള്‍ ദൈവത്തെ വിളിച്ച് ഇപ്പോള്‍ കരയാറില്ല. ദൈവം സ്നേഹമാണെന്ന സങ്കല്പം എന്തൊരു വിഡ്ഡിത്തമാണ്?. തീവ്ര സ്നേഹം തീവ്രവാദികള്‍ ബന്ധനത്തിലാക്കുന്നത് സ്നേഹമായ ദൈവത്തിനെങ്ങനെ കാണാതിരിക്കാന്‍ കഴിയും. ഒക്കെയും ഒരു തരം മിത്ത്. അത്ര തന്നെ.

രാത്രിയും പകലും തിരിച്ചറിയാന്‍ ഈ മണ്‍കൂരയില്‍ അടയാളമേതുമില്ല തന്നെ. എന്തൊരു ചൂടാണിവിടെ. ചുട്ടുപൊള്ളുന്ന ഗുഹക്കുള്ളിലെ ചൂട് ഞങ്ങളുടേ ഹൃദയങ്ങളെ ഉരുക്കാന്‍ തുടങ്ങിയിട്ട് ഇന്ന് ഇരുപത് ദിവസങ്ങള്‍ കഴിയുന്നു. വെള്ളവും വെളിച്ചവും വായുവും ഞങ്ങള്‍ക്ക് എന്ത് മാത്രം പ്രിയപെട്ടതായി മാറുന്നു. ദുര്‍ഗന്ധം തിരിച്ചറിയാനുള്ള കഴിവ് ഞങ്ങള്‍ക്ക് നഷ്ടമായത് മഹാഭാഗ്യം.

ഇടക്കൊരു ദിവസം ഞങ്ങളെയെല്ലാം ഒരുമിച്ച് മോചിപ്പിക്കാന്‍ പോകുന്നു എന്ന ഒരു പ്രതീക്ഷ നീണ്ട താടിക്കാരനായ കാവല്‍ക്കാരന്‍ ഞങ്ങള്‍ക്ക് തന്നിരുന്നു. അതും പിന്നെ നടന്നില്ല. ഇപ്പോള്‍ ഒരോരുത്തര്‍ ഒരോരുത്തരെയായി മോചിപ്പിക്കയാണ്. കാവല്‍ക്കാരന്‍ വാതില്‍ തുറന്ന് ആരെയെങ്കിലും ഒരാളെ മോചിപ്പിക്കാന്‍ പിടിക്കുമ്പോള്‍ “എന്നെയാദ്യം...എന്നെയാദ്യം” എന്നാര്‍ത്തെല്ലാവരും ഒന്നിച്ച് വിളിച്ചാല്‍ കാവല്‍ക്കാരനെന്തു ചെയ്യും. അങ്ങിനെയാണ് അയാള്‍ ഞറുക്കെടുപ്പാക്കിയത്. ഞങ്ങള്‍ അക്കങ്ങള്‍ ഞറുക്ക് വീഴുന്നതും കാത്തിരുന്നു...

ഇവരുടെ ആവശ്യങ്ങള്‍ ഒന്നും നടപ്പാക്കാന്‍ പാവം പാവകള്‍ക്കാകില്ലല്ലോ. സാധുക്കള്‍. ഞങ്ങള്‍ എല്ലാവരേം മൊചിപ്പിച്ച് കഴിഞ്ഞാല്‍ പിന്നെ ഇവരെന്തു ചെയ്യും. ഓ.. അതെന്ത് ചോദ്യമല്ലേ? വീണ്ടും ആരെയെകിലും ഇവര്‍ക്ക് കിട്ടാതിരിക്കില്ല.

ഹോ...കാവല്‍ക്കാരനെത്തി. നീണ്ട താടി. പൊങ്ങിയ തലപ്പാവ്. കണ്ണും കയ്യിലെ ഗണ്ണും പിന്നെ ഞറുക്കെടുക്കാനുള്ള പാട്ടയും. ഞങ്ങളൊരോരുത്തരും അവരവരുടെ പേര് വീഴണേ എന്ന് ചിന്തിച്ച് നില്‍ക്കവേ താടിയുടെ കയ്യുകള്‍ എന്റെ തോളത്ത് വീണു. എന്റെ ഊഴം. എനിക്ക് കുറി വീണിരിക്കുന്നു. എല്ലാവരോടും കണ്ണുകൊണ്ട് യാത്ര ചോദിച്ച് ഞാന്‍ താടിയുടെ പിറകേ നടന്നു. കൂട്ടുകാരുടെ കണ്ണിലെ അസൂയ ഞാന്‍ കണ്ടില്ലായെന്ന് നടിച്ചു.

സൂര്യന്‍ വിതറുന്ന പ്രകാശം എത്ര സുന്ദരമാണ്. പകല്‍ വെളിച്ചം കണ്ട് കണ്ണിന്റെ കൊതി തീരാതെ തന്നെ കണ്ണുകള്‍ ദുഷിച്ച് നാറിയ കൂറത്തുണിയാല്‍ മൂടപെട്ടു. തപ്പി തടഞ്ഞ് അധികം മുന്നോട്ട് പോകാതെ തന്നെ നില്‍ക്കാനുള്ള സൂചന കിട്ടി. കാലുകളും ബന്ധിക്കപെടുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. കയ്യുകള്‍ പിന്നിലേക്കാക്കി മുറുക്കി കെട്ടുന്നത് എന്റെ മനസ്സില്‍ കുളിരു കോരി. നനു നനുത്ത‍ ആഹ്ലാദം മന‍സ്സില്‍ നുരഞ്ഞ് പൊന്തി.

ഞാനിതാ മോചിപ്പിക്കപെടാന്‍ പോകുന്നു. കഴുത്തിന് പിടിച്ച് കുന്തിച്ചിരിക്കാനുള്ള സൂചന കിട്ടവേ ഞാന്‍ നിലത്ത് തലമാത്രം ഉയര്‍ത്തി, വല്ലിയ തലപ്പവും നെഞ്ചോളം നീണ്ട താടിയുമുള്ള, മനുഷ്യ സ്നേഹം മുഖമുദ്രയാക്കിയ മഹാമതത്തിന്റെ അനുയായി ദയാപൂര്‍വ്വം ഉയര്‍ത്തിയ വാളിന് കീഴെ പരമമായ മോചനം തേടി മുട്ടുകുത്തിയിരുന്നു....

Friday, August 03, 2007

പ്രമാദമായ ഒരു കേസിന്റെ വിചാരണാനന്തരം...

കോടതി പരിസരം ജനനിബിഢമാണ്. ജനകൂട്ടത്തെ നിയന്ത്രിക്കാനുള്ള പോലീസിന്റെ എല്ലാ ശ്രമവും വിഫലമായി കൊണ്ടിരിക്കുന്നു. മുന്‍‌കൂര്‍ അനുമതി തേടിയിട്ടുള്ള ഏതാനും ചില പത്ര പ്രതിനിധികള്‍ക്കും ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കും മാത്രമേ കോടതിക്കുള്ളിലേക്ക് പ്രവേശനാനുമതി നല്‍കിയിട്ടുള്ളു. പ്രവേശനാനുമതി ലഭിച്ചിട്ടില്ലാത്ത പത്രക്കാര് കോടതിയുടെ ചുറ്റുമതിലിന് മുകളില്‍ കൂടി എത്തി വലിഞ്ഞ് കോടതിയിലേ മിഴിയും നട്ട് നില്‍ക്കയാണ്. ചാനലുകാര്‍ പ്രതിയുടെ വീട്ടുകാരേം നാട്ടുകാരേം ഓടിച്ചിട്ട് ഇന്റര്‍വ്യൂ ചെയ്ത് നേരിട്ട് ആകാംഷാഭരിതരായിരിക്കുന്ന ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് തത്സമയം പ്രക്ഷേപണം ചെയ്തു കൊണ്ടിരിക്കുന്നു. എന്തും സംഭവിക്കാം. പട്ടണമാകെ പോലീസ് അങ്ങേയറ്റം ജാഗ്രത പുലര്‍ത്തി രണ്ടു ദിവസം മുന്നേ തന്നെ നിലയുറപ്പിച്ചിരിക്കുന്നു.

സമയം ഇഴഞ്ഞു നീങ്ങി. പെട്ടെന്ന് ജനകൂട്ടമൊന്നിരമ്പി. മജിസ്ട്രേറ്റ് കോടതിയിലേക്കെത്തി. മജിസ്ട്രേറ്റിന്റെ വാഹനത്തെ അനുഗമിച്ചെത്തിയ കണ്ടയനറില്‍ നിന്നും പതുമൂന്ന് ലക്ഷത്തി ഇരുപത്തി ആറായിരത്തി നാല്പത്തി മൂന്ന് പേജുകളില്‍ നിറഞ്ഞ് കവിഞ്ഞ് കിടക്കുന്ന വിധിന്യായം കോടതിയിലേക്കിറക്കി വെക്കാന്‍ ചുമട്ടു തൊഴിലാളികളും പോലീസും അത്യാദ്ധ്വാനം തന്നെ ചെയ്യേണ്ടി വന്നു.

ബൂലോകം മുഴുവനും ആ കോടതിയിലേക്ക് കണ്ണും നട്ട് അക്ഷമരായി കാത്തിരിക്കയാണ്. പ്രിസീഡിയത്തിലേക്കെത്തിയ മജിസ്ട്രേറ്റ് കൊട്ടൂടി എടുത്ത് നാല് മുട്ടു മുട്ടി. പ്രതിയെ ഹാജരാക്കാന്‍ നിര്‍ദ്ധേശിച്ചു. രണ്ടു പോലീസുകാര്‍ പ്രതിയെ താങ്ങി പ്രതികൂട്ടില്‍ നിര്‍ത്തി.

പ്രതി കൂനികൂടി പ്രതികൂട്ടില്‍ കോടതിയുടെ ദയാവായ്പിനായി കേഴുന്ന മിഴികളുമായി വിറച്ചു നില്‍ക്കുന്നു.

കോടതി: ശുപ്രു എന്ന സുബ്രമണ്യം എഴുപത്തിനാലു വയസ്സ് അഞ്ചടി നാലിഞ്ച് പൊക്കം. താങ്കളുടെ പേരില്‍ ആരോപിച്ചിരിക്കുന്ന കുറ്റം സംശയലേശമന്യേ തെളിയിക്കാന്‍ പ്രോസിക്ക്യൂഷന് കഴിഞ്ഞിരിക്കുന്നതിനാല്‍ താങ്കളെ കുറ്റം ചെയ്തവനായി കോടതി പ്രഖ്യാപിക്കുന്നു. താങ്കള്‍ക്കുള്ള ശിക്ഷ ഉച്ചക്ക് ശേഷം വിധിക്കും. കോടതി അതുവരെ പിരിഞ്ഞിരിക്കുന്നു.

ചാനലുകളിലൂടെ വാര്‍ത്ത ഫ്ലാഷ് ന്യൂസായി ഒഴുകി. ബൂലോകം മുഴുവനും കോടതി വിധി കേട്ട് നിശ്ചലമായി. ചാനലിന്റെ പ്രത്യാക ബുള്ളറ്റിന്‍:

എഴുന്നൂറ്റി നാല്പത്തി ഒമ്പത് വീട്ടമ്മമാരേം നൂറ്റിപതിനാല് കൌമാ‍രക്കാരേം തൊണ്ണൂറ്റി മൂന്ന് കുട്ടികളേം വഴിതെറ്റിച്ച് അസ്സന്മാര്‍ഗ്ഗ പ്രവൃ‍ത്തികള്‍ക്ക് പ്രേരിപ്പിച്ചു മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു എന്നതാണ് എഴുപത്തിനാലുകാരന്‍ ശുപ്രുവില്‍ ആരോപിച്ചിരിക്കുന്ന കുറ്റം.

കുറ്റം നടന്നത് ഇങ്ങിനെ. ശുപ്രുവിന്റെ മരുമകന്‍ ഗള്‍ഫ്കാരന്‍ രാഹുലന്‍ നാട്ടില്‍ തുടങ്ങിയ ഇന്റര്‍നെറ്റ് കഫെയുടെ നോട്ടക്കാരനായി അമ്മായി അപ്പനെ ചുമതലപ്പെടുത്തുന്നത് മുതലാണ് കഥ തുടങ്ങുന്നത്. കഫേയില്‍ സ്ഥിരമായി വരാറുള്ള കോളേജ് കുമാരന്‍ പ്രേം കുമാറില്‍ നിന്നും ഇന്റര്‍നെറ്റിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ച് ശുപ്രുവും ഒതുക്കത്തില്‍ ഒരു ID സ്വന്തമാക്കിയതാണ് എല്ലാത്തിനും കാരണം. യാഹു മെസ്സഞ്ചറിലൂടെ ചാറ്റിലേര്‍പ്പെട്ട ശുപ്രു എപ്പോഴും പെണ്‍പേരുകളോടാണ് ചാറ്റാന്‍ താല്പര്യം കാട്ടിയത്.

ചാറ്റി ചാറ്റി എഴുന്നൂറ്റി നാല്പത്തി ഒമ്പത് വീട്ടമ്മമാരേം നൂറ്റിപതിനാല് കൌമാ‍രക്കാരേം തൊണ്ണൂറ്റി മൂന്ന് കുട്ടികളേം ശുപ്രു കൂട്ടുകാരാക്കി. വീട്ടമ്മമാരോടും കൌമാരക്കാരോടും കുട്ടികളോടും ഒക്കെ കിട്ടുന്ന സമയമൊക്കെയും ശുപ്രു ചാറ്റികൊണ്ടേയിരുന്നു. ചാറ്റുകള്‍ അശ്ലീലാമാകുന്നതായിരുന്നു ശുപ്രുവിന് എപ്പോഴും താല്പര്യം. എഴുപത്തിരണ്ടു വയസ്സയതൊന്നും ശുപ്രു ചാറ്റ് കൂട്ടരോട് പറയാന്‍ മിനകെട്ടുമില്ല. വീട്ടമ്മമാര്‍ക്ക് ശുപ്രു മുപ്പത്തി അഞ്ചു വയസ്സുള്ള ചെറുപ്പക്കാരന്‍ ചുള്ളന്‍. കൌമാരപ്രായക്കാരായ കോളേജ് കുമാരിമാര്‍ക്ക് ശുപ്രു പത്തൊമ്പത് വയസ്സ് കാ‍രന്‍ കൌമാരന്‍. കുട്ടികള്‍ക്ക് പതിനഞ്ച് വയസ്സ് കാരന്‍ ഏട്ടന്‍ അങ്ങിനെയായിരുന്നു ശുപ്രു നെറ്റില്‍ വല വിരിച്ചത്. ചാറ്റിലൂടെ ശുപ്രു പാലും തേനും ഒലിപ്പിച്ച് എല്ലാരേം സുഖിപ്പിച്ചു കൊണ്ടിരിക്കയാണ് അമേരിക്കാവില്‍ സ്ഥിരതാമസമാക്കിയ ഒരു മല്ലു കൌമാരിയില്‍ നിന്നും ശുപ്രുവിന് ആ മെസ്സേജ് കിട്ടുന്നത്.

“നേരിട്ട് കാണണം വിശാലമായി ഒന്നു കൂടണം”

മെസ്സേജില്‍ കൂടുതല്‍ ഒന്നും ഇല്ല.

ശുപ്രു അത് തീരെ പ്രതീക്ഷിച്ചില്ല. പ്രായമൊക്കെ ശുപ്രു ഒരു നിമിഷത്തേക്ക് മറന്നു.

ശുപ്രുവിന്റെ വിറക്കുന്ന വിരലുകള്‍ “എപ്പോള്‍ വരും” എന്ന് ടൈപ്പാന്‍ മിനിറ്റുകളെടുത്തു.

പിറ്റേന്ന് അമേരിക്കാ‍വില്‍ നിന്നും പറന്നിറങ്ങുന്ന കൌമാരിയെ കാത്ത് വിമാനത്താവളത്തില്‍ കൌമാരിയുടെ പേരെഴുതിയ പ്ലക്കാര്‍ഡും പിടിച്ച് നിന്ന ശുപ്രുവിനെ പോലീസ് ചുരുട്ടി ഇടിവണ്ടിയിലേക്കിട്ടു.

വിചാരണസമയത്താണ് ശുപ്രു ഞെട്ടിക്കുന്ന ആ സത്യം അറിഞ്ഞത്. എഴുന്നൂറ്റി നാല്പത്തി ഒമ്പത് വീട്ടമ്മാരും നൂറ്റിപതിനാല് കൌമാരക്കാരും തൊണ്ണൂറ്റി മൂന്ന് കുട്ടികളും ഒരാളായിരുന്നു. സൈബറില്‍ ഞരമ്പുകളുടെ IP തപ്പിയിറങ്ങിയ ബുദ്ധിമതിയായ ശുഭലക്ഷ്മി എന്ന സൈബര്‍ ലേഡിയുടെ ബുദ്ധിയില്‍ ഉദിച്ചതായിരുന്നു ശുപ്രുവിന്റെ വലയില്‍ വീണു എന്ന് ശുപ്രു കരുതിയ ആ തൊള്ളായിരത്തി അമ്പത്തി ആറ് പെണ്‍ ID കളും.

കോടതി വിധിപറയാനായി വീണ്ടും ചേര്‍ന്നു. വക്കീലന്‍മാരും ആമീന്മാരും ബെഞ്ച് ക്ലാര്‍ക്കും സഭാവാസികളും ഒക്കെ ആ കാഴ്ചകണ്ട് സ്തംഭിച്ചു പോയി. പ്രിസീഡിയത്തില്‍ ന്യായാധിപനോട് ചേര്‍ന്ന് ശുഭലക്ഷ്മിയും.

കോടതി: ഈ കേസ് വെളിച്ചത്ത് കൊണ്ട് വരാന്‍ സഹായിച്ച സൈബര്‍ ലോകത്തെ പണ്ഡിതയായ ശുഭലക്ഷ്മിയാണ് ഈ കേസിന്റെ വിധി പറയുന്നത്. ഉപരി കോടതിയുടെ അനുവാദത്തോടും ഗവണ്മെന്റിന്റെ സമ്മതത്തോടും ഈ കേസിന്റെ വിധി പറയാന്‍ ശ്രീമതി ശുഭലക്ഷ്മിയെ ക്ഷണിച്ചുകൊള്ളുന്നു.

ശുഭലക്ഷ്മി വിധിച്ചു.
“ഒരാളുടെ വിവിധ ID കളിലൂടെയാണെങ്കിലും പ്രതി എഴുന്നൂറ്റി നാല്പത്തി ഒമ്പത് വീട്ടമ്മമാരേം നൂറ്റിപതിനാല് കൌമാ‍രക്കാരേം തൊണ്ണൂറ്റി മൂന്ന് കുട്ടികളേം വഴിതെറ്റിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. മാത്രമല്ല പ്രതി തന്റെ പേരും വിലാസവും വയസ്സും ചതിക്കണമെന്ന ഗൂഢോദ്ധേശ്യത്തോടെ തെറ്റായി പറഞ്ഞാണ് ചാറ്റില്‍ ഏര്‍പ്പെട്ടിരുന്നതും. ആയതിനാല്‍ പ്രതി ദയ അല്പം പോലും അര്‍ഹിക്കുന്നില്ല. പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ”

പ്രതി: “ദയവുണ്ടാകണം. മേഡവും തെറ്റായ പേരും വയസ്സും വിലാസവും ആയിരുന്നു എന്നോടും പറഞ്ഞിരുന്നത്.”

ശുഭല‍ക്ഷ്മി: “പ്രതിയുടെ അഹംങ്കാരം കണ്ടൊ?. ഇപ്പോഴും പഠിച്ചിട്ടില്ല. കോടതിയെ ചോദ്യം ചെയ്യുന്നോ. പ്രതിയ്ക്കുള്ള പരമാവധി ശിക്ഷ വിധിക്കുന്നു. ആകെ പ്രതി വഴിതെറ്റിക്കാന്‍ ശ്രമിച്ചത് തൊള്ളായിരത്തി അമ്പത്തിയാറ് പേരെയായതിനാല്‍ പ്രതിയുടെ കയ്യും കാലും തൊള്ളായിരത്തി അമ്പത്തി അഞ്ച് കഷണമായി മുറിച്ചതിന് ശേഷം തലയും വെട്ടിമാറ്റാന്‍ കോടതി ഉത്തരവിടുന്നു.”

ഉത്തരവിട്ടതിന് ശേഷം വിധിന്യായത്തില്‍ ഒപ്പിട്ടട്ട് ശുഭലക്ഷ്മി ഒപ്പിട്ടപേനയും കുത്തിയൊടിച്ച് ചേംബറിലേക്ക് നടന്നു. ന്യായാധിപന്‍ ഇഞ്ചികടിച്ച കുരങ്ങിനെ പോലെ ശുഭലക്ഷ്മിയുടെ പോക്കും നോക്കിയിരിക്കേ ശുപ്രു വെട്ടിമുറിക്കപ്പെടാന്‍ കാത്തു നില്‍ക്കാതെ വിധികേട്ട ആഘാദത്താല്‍ പ്രതികൂട്ടില്‍ വീണു അപ്പോള്‍ തന്നെ ബൂലോകവാസം വെടിഞ്ഞു.

എല്ലാം തത്സമയം ചാനലിലൂടെ കണ്ടു കൊണ്ടിരുന്ന പ്രേക്ഷകര്‍ അടുത്ത വെടിവട്ടത്തിനുള്ളത് തിരഞ്ഞ് ബൂലോകത്തേക്കിറങ്ങി.

(കഥ തികച്ചും സാങ്കല്പികമാണ്. കഥാ പാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല. കോടതിയില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ എഴുത്തുകാരന്റെ മാനസ്സിക വിഭ്രാന്തിയില്‍ നിന്നും ഉത്ഭവിച്ചതാണ്.)

Wednesday, July 11, 2007

തിരോന്തരം വിമാനതാവളത്തില്‍ സംഭവിച്ചതെന്തന്നാല്‍

ആദ്യത്തെ മടക്കയാത്ര. ഗള്‍ഫിലേക്ക് വണ്ടി കേറീട്ട് രണ്ടാം വര്‍ഷാവസാനം നാട്ടിലേക്ക്. എല്ലാ ഗള്‍ഫ് മോഹികളേം പോലെ “പൊന്നു കൊയ്യുക” എന്ന ഒറ്റ ലക്ഷ്യം മാത്രമേ ഗള്‍ഫില്‍ ലാന്റ് ചെയ്യുമ്പോള്‍ എനിക്കും ഉണ്ടായിരുന്നുള്ളു എന്നത് എടുത്ത് പറയേണ്ടല്ലോ. രണ്ടു വര്‍ഷം കഴിഞ്ഞപ്പൊള്‍ നാട്ടിലേക്ക് പോകാന്‍ “വിളിക്കുറി” തന്നെയായി ശരണം. ഒരുവന് അത്യാവശ്യം വരുമ്പോള്‍ വിളി നീണ്ടു നീണ്ടു പോകുന്നതാണല്ലോ വിളിക്കുറിയുടെ ഒരു സാമാന്യ നീതി. അങ്ങിനെ എല്ലാരും വിളിച്ച് ഈര്‍ക്കില്‍ പോലായ കുറിയിലെ ചില്ലറയും വാങ്ങി കന്നി മടങ്ങല്‍.

വിളിക്കുറിയില്‍ നിന്നും കിട്ടിയ ചില്ലറയും സഹമുറിയരോടും സഹപ്രവര്‍ത്തകരോടും കടമാക്കിയതും ഒക്കെയായി ഒരു പേര്‍ഷ്യക്കാരനാകാന്‍ തക്ക വണ്ണം ഒരു വിധം പേഴ്സ് നിറഞ്ഞു. സോപ്പ്, ചീപ്പ്, കണ്ണാടി,യാര്‍ഡ്‌ലി പൌഡര്‍, ടൈഗര്‍ബാം, കോടാലി തൈലം, ഞെക്കുമ്പം കരയുന്ന കളിപ്പാട്ടങ്ങള്‍, ബ്രഷ്, പേസ്റ്റ്, കുറച്ച് തുണിത്തരങ്ങള്‍, സ്പ്രേ, ടേപ്പ് റിക്കര്‍ഡര്‍, കാസറ്റുകള്‍ തുടങ്ങിയ ഒരു ഗള്‍ഫ് കാരന്റെ അവധിക്ക് പോക്കില്‍ നിര്‍ബന്ധമാക്കപെട്ട എല്ലാ സാധനങ്ങളും കുത്തിനിറച്ച പെട്ടിയുമായി നമ്മുടെ സ്വന്തം തിരോന്തരത്തെ അന്താരാഷ്ട്രാ വിമാനതാവളത്തില്‍ പുലര്‍ച്ചേ ആറ് മുപ്പതിന് കൃത്യസമയത്ത് ലാന്റഡ്.

ടേപ്പ് റിക്കോര്‍ഡര്‍ ഒഴികെ ഇലക്ട്രോണിക്ക് സാധനങ്ങള്‍ ഒന്നും ഇല്ലാത്തതു കൊണ്ടും സ്വര്‍ണ്ണം നാട്ടിലും കിട്ടത്തില്ലേ എന്ന സാമാന്യ ബോധം കൊണ്ടും ഗ്രീന്‍ ചാനല്‍ വഴി കടക്കാന്‍ ശ്രമിച്ചപ്പോള്‍ മുഴുവന്‍ വെള്ളയിട്ട ഒരു ചേച്ചി മാടി മാടി വിളിച്ചു. പെട്ടിയിലെന്തുണ്ടെന്ന് ചോദ്യം. സത്യം സത്യമായി തന്നെ പറഞ്ഞു. “സോപ്പ്, ചീര്‍പ്പ്, കണ്ണാടി...”
ചേച്ചി : “ഇലക്ട്രോണിക്ക് സാധനങ്ങള്‍ ...”
ഞാന്‍: “ഒരു ടേപ്പ് റിക്കോര്‍ഡര്‍ മാത്രം”
ചേച്ചി: “സ്വര്‍ണ്ണം..?”
ഞാന്‍: “ഒരു തരിയില്ല മാഡം”
ചേച്ചി: “കള്ളം പറയരുത് കയ്യില്‍ സ്വര്‍ണ്ണവും പെട്ടിയില്‍ ഇലക്ട്രോണിക്സ് സാധനങ്ങളും ഉണ്ടെന്നും ഞങ്ങള്‍ക്കറിയാം. എന്താ എല്ലാം അഴിച്ചിട്ട് പരിശോധിക്കണോ?”
ഞാന്‍ എന്റെ കയ്യില്‍ ഒന്നുമില്ലന്ന് വീണ്ടും തറപ്പിച്ചു പറഞ്ഞു.
“ശരി..പെട്ടിയിലുള്ളതും കയ്യിലുള്ളതും എല്ലാം ഈ പേപ്പറില്‍ എഴുതി താ” എന്നായി ചേച്ചി. ഈ ഹതഭാഗ്യന്‍ ഓര്‍മ്മയിലുള്ളതെല്ലാം എഴുതി കൊടുത്തു.
“അഴിച്ചു നോക്കുമ്പോള്‍ ഇതില്‍ കൂടുതല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ താങ്കള്‍ സമാധാനം പറയേണ്ടി വരും...ദേണ്ടെ ആ ക്യൂവിന്റെ അങ്ങേ തലക്കല്‍ പോയി നില്‍ക്കൂ...”
ഓര്‍ഡറിട്ടട്ട് ചേച്ചി അടുത്ത ഇരയുടെ അടുത്തേക്ക് പോയി. ഊഴം കാത്തു നില്‍ക്കുന്ന അറവുമാടുകള്‍ക്ക് ഏറ്റവും പിറകില്‍ ഊഴം കാത്തു ഞാനും നിന്നു.

അല്പം കഴിഞ്ഞപ്പോള്‍ ഒരു പരസഹായി എത്തി. പോലീസ് കാരനാണോ പോര്‍ട്ടറാണോ എന്നോര്‍മ്മയില്ല. വര്‍ഷം പത്ത് പതിമൂന്ന് കഴിഞ്ഞേ.
പരസഹായി: “താങ്കള്‍ ആദ്യമായി വരികയാണല്ലേ.”
ശ്ശെടാ ഇതെങ്ങനെ ഇയാള്‍ മനസ്സിലാക്കി എന്നോര്‍ത്ത് ഇതികര്‍ത്യമൂഢനായി നില്‍ക്കുമ്പോള്‍ അയാള്‍ തുടര്‍ന്നു.
“താങ്കള്‍ ഒരു മുന്നൂറ് ദിര്‍ഹം പാസ്പോര്‍ട്ടില്‍ വച്ചിങ്ങ് താ. എല്ലാം ഞാന്‍ ശരിയാക്കിതരാം. ഇതെല്ലാം അഴിച്ചിട്ട് നോക്കിയാല്‍ വല്ലിയ ഡ്യൂട്ടി വരും. പിന്നെ ഉച്ചയാകും പോകാനും. ഞാനങ്ങ് ഒതുക്കി തരാം.”
എഴുതി കൊടുത്ത സാധനങ്ങളുടേ ലിസ്റ്റില്‍ പെടാത്ത എന്തെങ്കിലുമുണ്ടെങ്കില്‍ ഉണ്ടാകാവുന്ന ഭവിഷ്യത്ത് ഓര്‍ത്തും അറവ് മാടുകളുടെ ക്യൂ ഇങ്ങിനെ പോയാല്‍ എന്റെ ഊഴം എപ്പോഴെത്തുമെന്ന് പേര്‍ത്തും നിന്ന എനിക്ക് ഒരു പിടി വള്ളി കിട്ടിയ സന്തോഷം.
കേട്ട പാതി കേള്‍ക്കാത്ത പാതി ദിര്‍ഹം മുന്നൂറെടുത്ത് മടക്കി പാസ്പോര്‍ട്ട് പരസാഹായിയുടെ കയ്യില്‍ കൊടുത്തു. നടപടി ക്രമങ്ങള്‍ കഴിഞ്ഞ് പാസ്പോര്‍ട്ട് കയ്യില്‍ കിട്ടി. ഒരു നിമിഷം പാഴാക്കാതെ പുറത്തേക്കിറങ്ങി.

ദിര്‍ഹം മുന്നൂറ് പോയെങ്കിലെന്ത് ഗള്‍ഫില്‍ നിന്നും ആദ്യം വരുന്ന മകനെ കാണാന്‍ വെമ്പല്‍ കൊണ്ടു നില്‍ക്കുന്ന ഉപ്പാന്റേം ഉമ്മാന്റേം അടുത്ത് കൂടുതല്‍ അലച്ചിലില്ലാതെ എത്തിച്ചേരാന്‍ പറ്റിയല്ലോ. അതു തന്നെ സന്തോഷം. കാറില്‍ കയറാന്‍ തുടങ്ങുമ്പോള്‍ അടുത്ത പരോപകാരി പ്രത്യക്ഷപ്പെട്ടു.

“സാര്‍ ദിര്‍ഹമോ ഡോളറോ റിയാലോ മറ്റോ ഉണ്ടോ?. എക്സ്ചേഞ്ച് റേറ്റിനേക്കാള്‍ നല്ല റേറ്റ് തരാം”
ഇല്ല എന്ന് പറയാന്‍ എടുത്ത് നാവ് “എക്സ്ചേഞ്ച് റേറ്റിനേക്കാള്‍ നല്ല റേറ്റ് തരാം” എന്ന് കേട്ടപ്പോള്‍ പുറത്തേക്ക് തുപ്പിയത് “എന്ത് വില തരും.” എന്നായിരുന്നു.
മാര്‍ക്കറ്റ് റേറ്റിനേക്കാള്‍ പതിനഞ്ച് ശതമാനം കൂടുതലായിരുന്നു പരോപകാരി ഓഫര്‍ ചെയ്തത്. ശരി എങ്കില്‍ കുറച്ച് ദിര്‍ഹം ഉണ്ട് എന്ന് പറഞ്ഞപ്പോള്‍, ഇവിടെ കസ്റ്റംസ് പ്രശ്നമാണ്. നിങ്ങള്‍ ശംഖുമുഖം ബീച്ചിനടുത്ത് വണ്ടി നിര്‍ത്തിയാല്‍ മതി. ഞാനങ്ങ് വരാം എന്നായി പരോപകാരി.

വണ്ടി വിട്ടു. ഞാന്‍ ഒരു ലക്ഷം ഇന്‍ഡ്യന്‍ രൂപക്ക് തുല്ല്യമായ ദിര്‍ഹം പരോപകാരി പറഞ്ഞ റേറ്റ് വച്ച് എടുത്ത് എണ്ണി റെഡിയാക്കി തയ്യാറായിരുന്നു. വണ്ടി ശംഖുമുഖം ബീച്ചിനടുത്ത് നിര്‍ത്തി. പിറകില്‍ സ്കൂട്ടറില്‍ പരോപകാരിയും ഒപ്പം ഒരു ചങ്ങാതീം.
ഡീല്‍ തുടങ്ങി. എത്ര സൌമ്യമായ ചെറുപ്പക്കാരന്‍. ഒരു കാര്യം പറയാന്‍ ഒമ്പത് “സാര്‍” വിളിക്കും. ഏകദേശം എട്ടായിരം ദിര്‍ഹം ഞാന്‍ കൊടുത്തു. പകരം ഒരു ലക്ഷം രൂപ വാങ്ങി. അമ്പതിന്റെ നോട്ടുകളാണ്. എണ്ണി നോക്കികൊണ്ടിരിക്കുമ്പോള്‍ പരോപകാരി വീണ്ടും “സാര്‍ വേറെ ഉണ്ടെങ്കില്‍ കുറച്ചു കൂടി നല്ല റേറ്റ് തരാം.”
എന്റെ ഉള്ളിലെ ദുരാഗ്രഹി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. പണം എണ്ണി നോക്കാന്‍ പിതാജീനെ ഏല്പിച്ചിട്ട് ഞാന്‍ കയ്യിലുണ്ടായിരുന്ന ‍ ബാക്കി ദിര്‍ഹം കൂടി പരോപകാരിക്ക് കൊടുത്തു.

കൊടുത്തത് മാത്രമേ ഓര്‍മ്മയുള്ളു. സ്കൂട്ടര്‍ മിന്നി മറഞ്ഞത് ഏത് ഭാഗത്ത് കൂടിയാണെന്ന് പോലും കണ്ടില്ല. പടച്ചവനേ ചതി പറ്റിയല്ലോ എന്നോര്‍ത്തിരിക്കുമ്പോള്‍ വാപ്പയുടെ ആര്‍ത്തനാദം.

“ഈ നോട്ടും നല്ലതല്ല. എല്ലാ നോട്ടിനും ഒരേ നമ്പര്‍....”

പിന്നിതു വരെ ഫോറിന്‍ കറന്‍സിയുമായി തിരോന്തരത്ത് ഇറങ്ങിയിട്ടില്ല എന്നു മാത്രമല്ല ഹാന്‍ഡ് ബാഗല്ലാതെ മറ്റൊന്നും കൂടെ കൂട്ടാറുമില്ല.

Friday, July 06, 2007

വല്യമായിക്ക് നന്ദി പൂര്‍വ്വം ഒരു കുറ്റി പുട്ട്.

പുട്ട് നിര്‍മ്മാണത്തിന് എളുപ്പ വഴി കാട്ടി തന്ന വല്യമായിക്ക് ഹൃദയപൂര്‍വ്വം ഞങ്ങള്‍ ആദ്യം വിളയിച്ചെടുത്ത പുട്ട് സമര്‍പ്പിക്കുന്നു.

ബൂലോകരെ വല്യമായി ഇവിടെ കുറിച്ച ഒരു കമന്റാണ് ഈ പുട്ട് നിര്‍മ്മാണത്തിന് പ്രചോതനം ആയത്. ഒരു പുട്ട് ആരാധകനായ എനിക്ക് ഗള്‍ഫില്‍ കിട്ടുന്ന അരിമാവിന്റെ വില കാരണം ബീടരുടെ സ്പെഷ്യലുകളില്‍ ഒരിനം മത്രമായിരുന്ന പുട്ട് ഇനി എന്നും ഉണ്ടാക്കാന്‍ കഴിയുന്ന തരത്തില്‍ ചിലവ് കുറഞ്ഞതും എളുപ്പവുമായി ഉണ്ടാക്കാന്‍ കഴിയുന്നു എന്നതാണ് ഈ പുതിയ അറിവില്‍ നിന്നും ലഭ്യമാകുന്നത്.

ഇതിന്റെ നിര്‍മ്മാണവിദ്യയുടെ പേറ്റന്റ് വല്യമായിയില്‍ മാത്രം നിക്ഷിപ്തമാണ്. ഇവിടെ ഈ പുട്ടു വിദ്യയുടെ രഹസ്യം വെളിവാക്കിയിട്ടുണ്ട്.

ഏവര്‍ക്കും പരീക്ഷിക്കാം. പുഴുക്കലരിയില്‍ മാത്രം. പച്ചരിയില്‍ പരാജയപ്പെടും.
വല്യമ്മായിക്ക് ഒരിക്കല്‍കൂടി നന്ദി.