Wednesday, July 11, 2007

തിരോന്തരം വിമാനതാവളത്തില്‍ സംഭവിച്ചതെന്തന്നാല്‍

ആദ്യത്തെ മടക്കയാത്ര. ഗള്‍ഫിലേക്ക് വണ്ടി കേറീട്ട് രണ്ടാം വര്‍ഷാവസാനം നാട്ടിലേക്ക്. എല്ലാ ഗള്‍ഫ് മോഹികളേം പോലെ “പൊന്നു കൊയ്യുക” എന്ന ഒറ്റ ലക്ഷ്യം മാത്രമേ ഗള്‍ഫില്‍ ലാന്റ് ചെയ്യുമ്പോള്‍ എനിക്കും ഉണ്ടായിരുന്നുള്ളു എന്നത് എടുത്ത് പറയേണ്ടല്ലോ. രണ്ടു വര്‍ഷം കഴിഞ്ഞപ്പൊള്‍ നാട്ടിലേക്ക് പോകാന്‍ “വിളിക്കുറി” തന്നെയായി ശരണം. ഒരുവന് അത്യാവശ്യം വരുമ്പോള്‍ വിളി നീണ്ടു നീണ്ടു പോകുന്നതാണല്ലോ വിളിക്കുറിയുടെ ഒരു സാമാന്യ നീതി. അങ്ങിനെ എല്ലാരും വിളിച്ച് ഈര്‍ക്കില്‍ പോലായ കുറിയിലെ ചില്ലറയും വാങ്ങി കന്നി മടങ്ങല്‍.

വിളിക്കുറിയില്‍ നിന്നും കിട്ടിയ ചില്ലറയും സഹമുറിയരോടും സഹപ്രവര്‍ത്തകരോടും കടമാക്കിയതും ഒക്കെയായി ഒരു പേര്‍ഷ്യക്കാരനാകാന്‍ തക്ക വണ്ണം ഒരു വിധം പേഴ്സ് നിറഞ്ഞു. സോപ്പ്, ചീപ്പ്, കണ്ണാടി,യാര്‍ഡ്‌ലി പൌഡര്‍, ടൈഗര്‍ബാം, കോടാലി തൈലം, ഞെക്കുമ്പം കരയുന്ന കളിപ്പാട്ടങ്ങള്‍, ബ്രഷ്, പേസ്റ്റ്, കുറച്ച് തുണിത്തരങ്ങള്‍, സ്പ്രേ, ടേപ്പ് റിക്കര്‍ഡര്‍, കാസറ്റുകള്‍ തുടങ്ങിയ ഒരു ഗള്‍ഫ് കാരന്റെ അവധിക്ക് പോക്കില്‍ നിര്‍ബന്ധമാക്കപെട്ട എല്ലാ സാധനങ്ങളും കുത്തിനിറച്ച പെട്ടിയുമായി നമ്മുടെ സ്വന്തം തിരോന്തരത്തെ അന്താരാഷ്ട്രാ വിമാനതാവളത്തില്‍ പുലര്‍ച്ചേ ആറ് മുപ്പതിന് കൃത്യസമയത്ത് ലാന്റഡ്.

ടേപ്പ് റിക്കോര്‍ഡര്‍ ഒഴികെ ഇലക്ട്രോണിക്ക് സാധനങ്ങള്‍ ഒന്നും ഇല്ലാത്തതു കൊണ്ടും സ്വര്‍ണ്ണം നാട്ടിലും കിട്ടത്തില്ലേ എന്ന സാമാന്യ ബോധം കൊണ്ടും ഗ്രീന്‍ ചാനല്‍ വഴി കടക്കാന്‍ ശ്രമിച്ചപ്പോള്‍ മുഴുവന്‍ വെള്ളയിട്ട ഒരു ചേച്ചി മാടി മാടി വിളിച്ചു. പെട്ടിയിലെന്തുണ്ടെന്ന് ചോദ്യം. സത്യം സത്യമായി തന്നെ പറഞ്ഞു. “സോപ്പ്, ചീര്‍പ്പ്, കണ്ണാടി...”
ചേച്ചി : “ഇലക്ട്രോണിക്ക് സാധനങ്ങള്‍ ...”
ഞാന്‍: “ഒരു ടേപ്പ് റിക്കോര്‍ഡര്‍ മാത്രം”
ചേച്ചി: “സ്വര്‍ണ്ണം..?”
ഞാന്‍: “ഒരു തരിയില്ല മാഡം”
ചേച്ചി: “കള്ളം പറയരുത് കയ്യില്‍ സ്വര്‍ണ്ണവും പെട്ടിയില്‍ ഇലക്ട്രോണിക്സ് സാധനങ്ങളും ഉണ്ടെന്നും ഞങ്ങള്‍ക്കറിയാം. എന്താ എല്ലാം അഴിച്ചിട്ട് പരിശോധിക്കണോ?”
ഞാന്‍ എന്റെ കയ്യില്‍ ഒന്നുമില്ലന്ന് വീണ്ടും തറപ്പിച്ചു പറഞ്ഞു.
“ശരി..പെട്ടിയിലുള്ളതും കയ്യിലുള്ളതും എല്ലാം ഈ പേപ്പറില്‍ എഴുതി താ” എന്നായി ചേച്ചി. ഈ ഹതഭാഗ്യന്‍ ഓര്‍മ്മയിലുള്ളതെല്ലാം എഴുതി കൊടുത്തു.
“അഴിച്ചു നോക്കുമ്പോള്‍ ഇതില്‍ കൂടുതല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ താങ്കള്‍ സമാധാനം പറയേണ്ടി വരും...ദേണ്ടെ ആ ക്യൂവിന്റെ അങ്ങേ തലക്കല്‍ പോയി നില്‍ക്കൂ...”
ഓര്‍ഡറിട്ടട്ട് ചേച്ചി അടുത്ത ഇരയുടെ അടുത്തേക്ക് പോയി. ഊഴം കാത്തു നില്‍ക്കുന്ന അറവുമാടുകള്‍ക്ക് ഏറ്റവും പിറകില്‍ ഊഴം കാത്തു ഞാനും നിന്നു.

അല്പം കഴിഞ്ഞപ്പോള്‍ ഒരു പരസഹായി എത്തി. പോലീസ് കാരനാണോ പോര്‍ട്ടറാണോ എന്നോര്‍മ്മയില്ല. വര്‍ഷം പത്ത് പതിമൂന്ന് കഴിഞ്ഞേ.
പരസഹായി: “താങ്കള്‍ ആദ്യമായി വരികയാണല്ലേ.”
ശ്ശെടാ ഇതെങ്ങനെ ഇയാള്‍ മനസ്സിലാക്കി എന്നോര്‍ത്ത് ഇതികര്‍ത്യമൂഢനായി നില്‍ക്കുമ്പോള്‍ അയാള്‍ തുടര്‍ന്നു.
“താങ്കള്‍ ഒരു മുന്നൂറ് ദിര്‍ഹം പാസ്പോര്‍ട്ടില്‍ വച്ചിങ്ങ് താ. എല്ലാം ഞാന്‍ ശരിയാക്കിതരാം. ഇതെല്ലാം അഴിച്ചിട്ട് നോക്കിയാല്‍ വല്ലിയ ഡ്യൂട്ടി വരും. പിന്നെ ഉച്ചയാകും പോകാനും. ഞാനങ്ങ് ഒതുക്കി തരാം.”
എഴുതി കൊടുത്ത സാധനങ്ങളുടേ ലിസ്റ്റില്‍ പെടാത്ത എന്തെങ്കിലുമുണ്ടെങ്കില്‍ ഉണ്ടാകാവുന്ന ഭവിഷ്യത്ത് ഓര്‍ത്തും അറവ് മാടുകളുടെ ക്യൂ ഇങ്ങിനെ പോയാല്‍ എന്റെ ഊഴം എപ്പോഴെത്തുമെന്ന് പേര്‍ത്തും നിന്ന എനിക്ക് ഒരു പിടി വള്ളി കിട്ടിയ സന്തോഷം.
കേട്ട പാതി കേള്‍ക്കാത്ത പാതി ദിര്‍ഹം മുന്നൂറെടുത്ത് മടക്കി പാസ്പോര്‍ട്ട് പരസാഹായിയുടെ കയ്യില്‍ കൊടുത്തു. നടപടി ക്രമങ്ങള്‍ കഴിഞ്ഞ് പാസ്പോര്‍ട്ട് കയ്യില്‍ കിട്ടി. ഒരു നിമിഷം പാഴാക്കാതെ പുറത്തേക്കിറങ്ങി.

ദിര്‍ഹം മുന്നൂറ് പോയെങ്കിലെന്ത് ഗള്‍ഫില്‍ നിന്നും ആദ്യം വരുന്ന മകനെ കാണാന്‍ വെമ്പല്‍ കൊണ്ടു നില്‍ക്കുന്ന ഉപ്പാന്റേം ഉമ്മാന്റേം അടുത്ത് കൂടുതല്‍ അലച്ചിലില്ലാതെ എത്തിച്ചേരാന്‍ പറ്റിയല്ലോ. അതു തന്നെ സന്തോഷം. കാറില്‍ കയറാന്‍ തുടങ്ങുമ്പോള്‍ അടുത്ത പരോപകാരി പ്രത്യക്ഷപ്പെട്ടു.

“സാര്‍ ദിര്‍ഹമോ ഡോളറോ റിയാലോ മറ്റോ ഉണ്ടോ?. എക്സ്ചേഞ്ച് റേറ്റിനേക്കാള്‍ നല്ല റേറ്റ് തരാം”
ഇല്ല എന്ന് പറയാന്‍ എടുത്ത് നാവ് “എക്സ്ചേഞ്ച് റേറ്റിനേക്കാള്‍ നല്ല റേറ്റ് തരാം” എന്ന് കേട്ടപ്പോള്‍ പുറത്തേക്ക് തുപ്പിയത് “എന്ത് വില തരും.” എന്നായിരുന്നു.
മാര്‍ക്കറ്റ് റേറ്റിനേക്കാള്‍ പതിനഞ്ച് ശതമാനം കൂടുതലായിരുന്നു പരോപകാരി ഓഫര്‍ ചെയ്തത്. ശരി എങ്കില്‍ കുറച്ച് ദിര്‍ഹം ഉണ്ട് എന്ന് പറഞ്ഞപ്പോള്‍, ഇവിടെ കസ്റ്റംസ് പ്രശ്നമാണ്. നിങ്ങള്‍ ശംഖുമുഖം ബീച്ചിനടുത്ത് വണ്ടി നിര്‍ത്തിയാല്‍ മതി. ഞാനങ്ങ് വരാം എന്നായി പരോപകാരി.

വണ്ടി വിട്ടു. ഞാന്‍ ഒരു ലക്ഷം ഇന്‍ഡ്യന്‍ രൂപക്ക് തുല്ല്യമായ ദിര്‍ഹം പരോപകാരി പറഞ്ഞ റേറ്റ് വച്ച് എടുത്ത് എണ്ണി റെഡിയാക്കി തയ്യാറായിരുന്നു. വണ്ടി ശംഖുമുഖം ബീച്ചിനടുത്ത് നിര്‍ത്തി. പിറകില്‍ സ്കൂട്ടറില്‍ പരോപകാരിയും ഒപ്പം ഒരു ചങ്ങാതീം.
ഡീല്‍ തുടങ്ങി. എത്ര സൌമ്യമായ ചെറുപ്പക്കാരന്‍. ഒരു കാര്യം പറയാന്‍ ഒമ്പത് “സാര്‍” വിളിക്കും. ഏകദേശം എട്ടായിരം ദിര്‍ഹം ഞാന്‍ കൊടുത്തു. പകരം ഒരു ലക്ഷം രൂപ വാങ്ങി. അമ്പതിന്റെ നോട്ടുകളാണ്. എണ്ണി നോക്കികൊണ്ടിരിക്കുമ്പോള്‍ പരോപകാരി വീണ്ടും “സാര്‍ വേറെ ഉണ്ടെങ്കില്‍ കുറച്ചു കൂടി നല്ല റേറ്റ് തരാം.”
എന്റെ ഉള്ളിലെ ദുരാഗ്രഹി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. പണം എണ്ണി നോക്കാന്‍ പിതാജീനെ ഏല്പിച്ചിട്ട് ഞാന്‍ കയ്യിലുണ്ടായിരുന്ന ‍ ബാക്കി ദിര്‍ഹം കൂടി പരോപകാരിക്ക് കൊടുത്തു.

കൊടുത്തത് മാത്രമേ ഓര്‍മ്മയുള്ളു. സ്കൂട്ടര്‍ മിന്നി മറഞ്ഞത് ഏത് ഭാഗത്ത് കൂടിയാണെന്ന് പോലും കണ്ടില്ല. പടച്ചവനേ ചതി പറ്റിയല്ലോ എന്നോര്‍ത്തിരിക്കുമ്പോള്‍ വാപ്പയുടെ ആര്‍ത്തനാദം.

“ഈ നോട്ടും നല്ലതല്ല. എല്ലാ നോട്ടിനും ഒരേ നമ്പര്‍....”

പിന്നിതു വരെ ഫോറിന്‍ കറന്‍സിയുമായി തിരോന്തരത്ത് ഇറങ്ങിയിട്ടില്ല എന്നു മാത്രമല്ല ഹാന്‍ഡ് ബാഗല്ലാതെ മറ്റൊന്നും കൂടെ കൂട്ടാറുമില്ല.

Friday, July 06, 2007

വല്യമായിക്ക് നന്ദി പൂര്‍വ്വം ഒരു കുറ്റി പുട്ട്.

പുട്ട് നിര്‍മ്മാണത്തിന് എളുപ്പ വഴി കാട്ടി തന്ന വല്യമായിക്ക് ഹൃദയപൂര്‍വ്വം ഞങ്ങള്‍ ആദ്യം വിളയിച്ചെടുത്ത പുട്ട് സമര്‍പ്പിക്കുന്നു.

ബൂലോകരെ വല്യമായി ഇവിടെ കുറിച്ച ഒരു കമന്റാണ് ഈ പുട്ട് നിര്‍മ്മാണത്തിന് പ്രചോതനം ആയത്. ഒരു പുട്ട് ആരാധകനായ എനിക്ക് ഗള്‍ഫില്‍ കിട്ടുന്ന അരിമാവിന്റെ വില കാരണം ബീടരുടെ സ്പെഷ്യലുകളില്‍ ഒരിനം മത്രമായിരുന്ന പുട്ട് ഇനി എന്നും ഉണ്ടാക്കാന്‍ കഴിയുന്ന തരത്തില്‍ ചിലവ് കുറഞ്ഞതും എളുപ്പവുമായി ഉണ്ടാക്കാന്‍ കഴിയുന്നു എന്നതാണ് ഈ പുതിയ അറിവില്‍ നിന്നും ലഭ്യമാകുന്നത്.

ഇതിന്റെ നിര്‍മ്മാണവിദ്യയുടെ പേറ്റന്റ് വല്യമായിയില്‍ മാത്രം നിക്ഷിപ്തമാണ്. ഇവിടെ ഈ പുട്ടു വിദ്യയുടെ രഹസ്യം വെളിവാക്കിയിട്ടുണ്ട്.

ഏവര്‍ക്കും പരീക്ഷിക്കാം. പുഴുക്കലരിയില്‍ മാത്രം. പച്ചരിയില്‍ പരാജയപ്പെടും.
വല്യമ്മായിക്ക് ഒരിക്കല്‍കൂടി നന്ദി.

Tuesday, July 03, 2007

എയിഡ്സ് ബാധിച്ച മലയാള മനസ്സും അഞ്ചു പിഞ്ചുകളും.

രോഗം പാപമായും രോഗി പാപിയായും മാറുന്നത് നമ്മുടെ നാട്ടില്‍ പുത്തരിയല്ല. കുഷ്ടരോഗവും ക്ഷയവും വസൂരിയുമൊക്കെ ഒരോരോ കാലഘട്ടത്തില്‍ നാം പാപമായി കരുതി ബാധിക്കപെട്ടവരെ പാപികളായി കണ്ട് നാം നിര്‍ദ്ദാക്ഷണ്യം ശിക്ഷിച്ചിട്ടുണ്ട്. ജയലില്‍ അടക്കുന്നത് കുറ്റവാളിയെ ഏകാന്തവാസമെന്ന ശിക്ഷക്ക് വിധേയനാക്കാനാണെങ്കില്‍ നമ്മുടെ മലയാളത്തില്‍ മാരകരോഗങ്ങളാല്‍ വലയുന്നവരെ പൊതു സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തുക എന്ന കൊടും ശിക്ഷക്ക് വിധേയമാക്കുന്നത് പ്രബുദ്ധരെന്ന് സ്വയം അഹങ്കരിക്കുന്ന മലയാളിയുടെ ശീലമായി മാറികഴിഞ്ഞിരിക്കുന്നു.

ഇന്നിന്റെ പാപം എച്ച്. ഐ. വി. യാണ്. തെറ്റു ചെയ്യുന്നവരെ മാത്രമേ പിടികൂടുള്ളു ഈ മഹാരോഗമെന്ന് വിദക്തര്‍ നിമിഷം പ്രതി ഒച്ചയിടുന്നു. മാനസ്സികമായി പക്വതയെത്താത്ത മലയാള മനസ്സ് ഈ നിര്‍വചനം പിന്‍പറ്റി എച്ച്.ഐ.വി. ബാധിക്കുന്നവരയൊക്കെയും പാപത്തിന്റെ ശമ്പളം പറ്റിയവരായി കാണുന്നു. പരിഹാരമില്ലാത്ത പാപമായ എയിഡ്സ് ബാധിച്ചവരെയൊക്കെയും പൊതുസമൂഹത്തില്‍ നിന്നും ഒറ്റപെടുത്തി കുത്തുവാക്കുകാളല്‍ ഹൃദയത്തെ കൊത്തിപറിച്ച് രോഗം ബാധിച്ചവരുടെ മരണം എളുപ്പമാക്കുന്നു. പകരുന്നതെങ്ങനെയെന്ന് കൃത്യമായിട്ടറിയാമെങ്കിലും ഒരുവന്റെ ഇറച്ചി തിന്നാന്‍ കിട്ടുന്ന അവസരം പ്രബുദ്ധകേരളം ശരിക്കും ഉപയോഗിക്കുന്നു.

പാമ്പാടി എം.ഡി.എല്‍.പി സ്കൂളിലെ ആ അഞ്ചു പിഞ്ചു കുഞ്ഞുങ്ങളെ പോലും വെറുതെ വിടാന്‍ മലയാള മനസ്സാക്ഷിക്ക് കഴിയുന്നില്ല. പാപം ബാധിച്ചവരെ ഒരു നിമിഷം മുന്നേ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തണമെന്ന ചിന്തയില്‍ തങ്ങളുടെ പൊന്‍‌കുഞ്ഞുങ്ങളെ പോലെ തന്നെ സമൂഹത്തിന്റെ സംരക്ഷണം അര്‍ഹിക്കുന്നവരാണ് ആ കുഞ്ഞുങ്ങളുമെന്ന് ചിന്തിക്കാന്‍ നമ്മുക്കിനി എന്ന് കഴിയും. പാപം ബാധിച്ചവരുടെ കൂടെ തങ്ങളുടെ കുട്ടികളെ പഠിക്കാന്‍ അനുവദിക്കില്ല എന്ന് രക്ഷാകര്‍ത്താക്കള്‍. ടി.സി. വാങ്ങി സ്കൂള്‍ മാറ്റുന്ന രക്ഷാകര്‍ത്താക്കള്‍ ആധുനിക യുഗത്തില്‍ ഏതെങ്കിലും ഒരു കൈപ്പിഴയില്‍ തങ്ങള്‍ക്കു ഇങ്ങിനെയുള്ള ദൌര്‍ഭാഗ്യങ്ങള്‍ സംഭവിക്കാം എന്ന് ചിന്തിക്കുന്നില്ല. അപ്പോള്‍ സമൂഹത്തില്‍ നിന്നും തങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും ഈ ഗതി വരാമെന്നും തങ്ങള്‍ തന്നെയും ഒറ്റപെട്ടു പോകുന്ന ദുരന്തം സംഭവിക്കാമെന്നും ഒരുനിമിഷം ചിന്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു പോകുന്നു.

തങ്ങളുടെ തെറ്റു കൊണ്ടല്ലാതെ എച്ച്.ഐ.വിക്ക് അടിപെട്ട ഈ കുഞ്ഞുങ്ങളെ മനസ്സിന് എയിഡ്സ് ബാധിച്ച ഒരു സമൂഹത്തിലെ സ്കൂളില്‍ പഠിപ്പിക്കുന്നതും ഗുണപരമാകുമോ? കേവലം ഒരു “വിക്ക്” ഉള്ള സഹപാഠി നമ്മുക്ക് “വിക്കനാണ്”. കാലിന് സ്വാധീനമില്ലാത്ത സഹപാഠി “മുടന്തന്‍”. അവരുടെ യഥാര്‍ത്ഥ പേരുകള്‍ രജിസ്റ്ററുകളില്‍ മിഴിച്ചു കിടക്കും. നമ്മുക്കെപ്പോഴും വിക്കനും, മുടന്തനും, ചെകിടാനും, പൊട്ടനുമൊക്കെയായിരിക്കും. അതുപോലെ ഈ കുട്ടികളെ സ്കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ അനുവദിച്ചാല്‍ തന്നെയും സഹപാഠികളാല്‍ ഇവര്‍ നിരന്തരം അപമാനിക്കപെടുകയില്ലേ? മാനസ്സികമായുള്ള മരണം മറ്റെന്തിനേക്കാളും ഭയനകമല്ലേ? പക്വതയെത്താത്ത അദ്ധ്യാപകരും ഈ കുട്ടികളെ കാണുക പാപികളായി തന്നെയായിരിക്കുമെന്നതില്‍ രണ്ടഭിപ്രായമുണ്ടാവില്ല. ആ കുട്ടികളെ സംബന്ധിച്ചിടത്തോളം തികച്ചും അരാജകമായ ഒരു അന്തരീക്ഷത്തില്‍ അവരുടെ വ്യക്തിത്വ വികാസത്തിന് പകരം മാനസ്സിക മരവിപ്പായിരിക്കും സംഭവിക്കുക.

“പാമ്പാടി എം.ഡി.എല്‍.പി സ്കൂളിലെ എല്ലാകുട്ടികളും പിരിഞ്ഞു പോയാലും ആ കുട്ടികള്‍ അഞ്ചു പേരേയും ആ സ്കൂളില്‍ തന്നെ പഠിപ്പിക്കും” എന്ന മന്ത്രിയുടെ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ പ്രായോഗികമായെങ്കില്‍ മാത്രമേ ആ കുട്ടികള്‍ക്ക് മനസ്സമാധാ‍നത്തോടെ തങ്ങളുടെ പഠനം തുടരാന്‍ കഴിയുള്ളു. അതായത് ആ കുട്ടികള്‍ക്കും അതു പോലെയുള്ള ദൈന്യ ബാല്യങ്ങള്‍ക്കും സൊയിരമായി വിഹരിക്കുവാന്‍ കഴിയുന്ന സാഹചര്യങ്ങള്‍ ഗവണ്മെന്റ് ഉണ്ടാക്കണം. പ്രത്യാക സ്കൂളുകള്‍ ഉണ്ടാക്കി അടിസ്ഥാന പരിശീലനം ലഭിച്ച സേവനതല്പരരായ അദ്ധ്യാപകരെ നിയമിച്ച് അത്യാവശ്യ ഘട്ടങ്ങളില്‍ വൈദ്യസഹായം നല്‍കാന്‍ കഴിയുന്ന തരത്തില്‍ ഡോക്ടറോ അല്ലെങ്കില്‍ പരിശീലനം സിദ്ധിച്ച നേഴ്സുമാരോ ലഭ്യമാകുന്നതരത്തില്‍ എല്ലാ സൌകര്യങ്ങളും ഉള്ള സ്കൂളുകള്‍ ഉണ്ടാക്കി സമൂഹം പാപികളായി വിധിക്കുന്ന കുട്ടികള്‍ക്ക് പുനരധിവാസം ഒരുക്കി നാം മാതൃക കാട്ടണം. തങ്ങള്‍ മറ്റുള്ള കുട്ടികളില്‍ നിന്നും വ്യത്യസ്തരല്ലായെന്നും മനുഷ്യജന്മങ്ങള്‍ തന്നെയാണെന്നും പഠിച്ച് വളരേണ്ടവരാണെന്നും സമുഹത്തിന്റെ മനസ്സില്‍ ബാധിച്ച ദുഷിച്ച രോഗങ്ങളെ ഇല്ലായ്മചെയ്യേണ്ട ബാധ്യത തങ്ങള്‍ക്കും കൂടിയാണെന്നും തിരിച്ചറിഞ്ഞ് മിടുക്കന്മാരായി വളര്‍ന്ന് വരാന്‍ തക്ക ആരോഗ്യകരമായ സാഹചര്യം സൃഷ്ടിക്കപെടുന്ന വിദ്യാലയങ്ങള്‍ ഉണ്ടാകട്ടെ. എന്നിട്ട് ആ വിദ്യാലയങ്ങളെ ഓര്‍ത്ത് നമ്മുക്കു അഭിമാനിക്കാം. അല്ലാതെ ഒറ്റപ്പെടലിന്റെ ദുരന്തങ്ങളിലേക്ക് പിഞ്ചു ബാല്യങ്ങളെ തള്ളി വിട്ട് നിയമം നിര്‍വഹിച്ച് കൈയ്യും കെട്ടി നോക്കിയിരുന്നാല്‍ പിഞ്ചിലേ പാപികളാകേണ്ടി വരുന്നവരുടെ ശാപങ്ങളുടെ പാപം നമ്മളെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും. കല്പാന്തകാലത്തോളം.

Monday, July 02, 2007

"ഹെല്പ് ലൈന്‍”

വെള്ളിയാഴ്ച പുലര്‍‌ച്ചെ ഫോണ്‍ പതിവില്ലാത്തതാണ്. ബെല്ല് കേട്ടപ്പോള്‍ തന്നെ പന്തികേട് മണത്തു. ശരി തന്നെ. അങ്ങെ തലക്കല്‍ ചങ്ങാതിയുടെ വിറയാര്‍ന്ന ശബ്ദം.
“.....മോന്‍ മരിച്ചു...”ഒരു നിമിഷം തരിച്ചിരുന്നു പോയി. ആറ്റു നോറ്റിരുന്ന് ചങ്ങാതിക്ക് ലഭിച്ച ആദ്യ കുട്ടി...ഇന്നലെ പുലര്‍‌ച്ചെപിറന്ന കുട്ടിയെ കാണാന്‍ ഇന്ന് പോകാനിരുന്നതാണ്.
ദൈവമെ എങ്ങിനെയാണിവനെയൊന്ന് സമാധാനിപ്പിക്കുക.
വിറയാര്‍ന്ന ശബ്ദം വീണ്ടും:
“ചങ്ങാതീ ഇവിടുത്തെ അടുത്ത നടപടികള്‍ എങ്ങിനെയാ...”
അപ്പോഴാണ് അതേ കുറിച്ചോര്‍ത്തത്. വിദേശത്ത് ജനിച്ച പാസ്‌പോര്‍ട്ടായിട്ടില്ലാത്ത ഭാരതീയന്‍ പിറന്നാപിറ്റേന്ന് മരണപ്പെട്ടാല്‍ എന്താപ്പൊ ചെയ്ക. സുഹൃത്തിന്റെ സംശയ നിവാരണം എന്റെ ധാര്‍മികതയായി. പ്രവാസിയുടെ അന്ത്യ ചടങ്ങുകളെ കുറിച്ച് ഒരേകദേശ ധാരണയുണ്ട്. ഇല്ലാത്തവര്‍ അതേ കുറിച്ച് അല്പം അറിഞ്ഞിരിക്കേണ്ടത് പ്രവാസീയത്തില്‍ അത്യന്തം ഗുണകരമത്രെ. പക്ഷെ ഇവിടെ ഒരു ദിവസം മാത്രം പ്രായമായ പ്രവാസ ഭാരതീയന്റെ മരണാനന്തര നടപടികള്‍ എന്താണ്? ഒരു പിടിയുമില്ല.
അപ്പോഴാണ് ദുബൈ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റിന്റെ ഹെല്പ് ലൈന്‍ നമ്പര്‍ കയ്യിലുള്ളത് ഓര്‍ത്തത്. നേരെ വിളിച്ചു ചോദിക്കാം.
മൊബൈല്‍ എടുത്ത് ടയല്‍ ചെയ്തു. ബെല്ലടി മാത്രം മിച്ചം...
പുലര്‍ച്ചെയായതു കൊണ്ടായിരിക്കും.കുറെ കഴിഞ്ഞു വീണ്ടും വിളിച്ചു. സ്ഥിതി തഥൈവ. പത്തോളം വിളികള്‍ക്ക് ശേഷം കോണ്‍സുലേറ്റിന്റെ എമര്‍ജന്‍സി ഹെല്പ് ലൈന്‍ മൊബൈല്‍ ഫൊണിന്റെ അങ്ങെ തലക്കല്‍ പരുക്കന്‍ പ്രതികരണം.
മറുതലക്കല്‍ : “ഹല്ലോ...”
ഞാന്‍ : “ഹെല്പ് ലൈനല്ലെ...”മലയാളി മങ്കയായിരിക്കുമെന്നൊരൂഹത്തില്‍ ചോദ്യം മലയാളത്തില്‍ തന്നെയാക്കി.
മറുതലക്കല്‍ : “അതെ എന്തു വേണം....?”വെള്ളിയാഴ്ച രാവിലത്തെ ഉറക്കം നഷ്ടപെട്ട സര്‍വ്വ ദേഷ്യവും ആറ്റികുറിക്കിയതായിരുന്നു ആ ചോദ്യം.
ഞാന്‍ : “മാഡം എന്റെ ഒരു ചങ്ങാതിയുടെ കുഞ്ഞ് ഇന്ന് രാവിലെ മരിച്ചു പോയി....ഇന്നലെ രാവിലെ ജനിച്ച കുട്ടിയാണ്....അടുത്ത നടപടികള്‍ എങ്ങിനെയൊക്കെയാണെന്ന് അറിയില്ല... നിങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയുമോ...” കൂടുതല്‍ ബുദ്ധിമുട്ടിക്കണ്ടയെന്നു കരുതി പെട്ടെന്ന് പറഞ്ഞവസാനിപ്പിച്ചു.പക്ഷെ ഇരുപത് മിനിറ്റെടുത്തു എന്റെ ചങ്ങാതിയുടെം ഭാര്യയുടെം മരണപെട്ട കുട്ടീടേം വിശേഷങ്ങള്‍ ആ ആന്റിയോട് ഓതി തീര്‍ക്കാന്‍.
ഒടുവില്‍...“ആ വക കാര്യങ്ങള്‍ എനിക്കറിയില്ല. എനിക്ക് ദൈനം ദിനം നടക്കുന്ന നടപടിക്രമങ്ങളേ അറിയുള്ളു...നിങ്ങള്‍ ഈ നമ്പരില്‍ വിളിക്കൂ” മറ്റൊരു നമ്പര്‍ തന്നിട്ട് മലയാളി വനിത ഫോണ്‍ കട്ട് ചെയ്തു.
വീണ്ടും ആ പുതിയ നമ്പരിലേക്ക്... ഏഴെട്ട് തവണത്തെ നിരന്തര ശ്രമഫലമായി ഉറക്കച്ചടവുള്ള “ഹലോ” കേട്ടു. വീണ്ടും ചോദ്യം, മറുപടി. കുട്ടിയുടേം അമ്മേടേം അച്ഛന്റെം വിശേഷങ്ങള്‍...അച്ഛന്റെ വീട്ടു വിശേഷങ്ങള്‍ അതങ്ങനെ കത്തി കയറുകയാണ്.
ഒടുവില്‍...“ഒരു കാര്യം ചെയ്യൂ...ഇത് ഞാന്‍ ഇടപെടുന്ന വിഭാഗമല്ല...നിങ്ങള്‍ കോണ്‍സുലേറ്റിന്റെ സെക്കൂരിറ്റി ഓഫീസില്‍ വിളിച്ചിട്ട് അവരോട് പറഞ്ഞാല്‍ ആ വിഭാഗത്തിന്റെ നമ്പര്‍ തരും.അതാ നല്ലത്...”
ഞാന്‍ : “സെക്കുരിറ്റി ഓഫീസിന്റെ നമ്പര്‍ എത്രയാ”
മറുതലക്കല്‍ : “അയ്യോ അതെനിക്കറിയില്ല... ഞാന്‍ ഒരു നമ്പര്‍ തരാം. ആ നമ്പരില്‍ വിളിച്ചാല്‍ സെക്കുരിറ്റി ഓഫീസിന്റെ നമ്പര്‍ കിട്ടും...” വീണ്ടും പുതിയൊരു നമ്പര്‍.എടുത്തത് ഹിന്ദി വാല. എന്റെ ഹിന്ദി അയാള്‍ക്കും അയാളുടെ മലയാളം എനിക്കും പെട്ടെന്ന് മനസ്സിലായതിനാല്‍ വിശേഷ വിസ്താരമില്ലാതെ സെക്കുരിറ്റി ഓഫീസിന്റെ നമ്പര്‍ ഉടനടി ലഭ്യമായി. പിന്നെ സെക്കുരിറ്റി ഓഫീസിന്റെ നമ്പരിലേക്ക്.
ഭാഗ്യം...രണ്ടാമത്തെ റിംങില്‍ “ഹലോ” കേട്ടു. ദൈവമേ മലയാളി ആയിരിക്കല്ലെ...
ദൈവം വിളികേട്ടു. ഹിന്ദി വാല തന്നെ. കാര്യം അറിയാവുന്ന ഹിന്ദിയിലും ഇങ്ലീഷിലുമൊക്കെയായി പറഞ്ഞു ഫലിപ്പിച്ചു. ഭാഷ പ്രശ്നം ഉണ്ടായതിനാല്‍ കൂടുതല്‍ വിസ്താരമില്ലാതെ മറ്റൊരു നമ്പര്‍ കിട്ടി. റിങ്ങ് ചെയ്യുന്നുണ്ട്. ഇപ്പോള്‍ പതിനാലാമത്തെ തവണയാണെന്നു മാത്രം.

ഇതിനിടക്ക് ചങ്ങാതിയുടെ വിളി വരുന്നുമുണ്ട്....
എന്താപ്പോ ചെയ്ക. സമയം പത്തോളമെത്തുന്നു. വെള്ളിയാഴ്ചയാണ്. വേറെയാരെ വിളിക്കാനാ. ഒടുവില്‍ ലൈനെടുത്തു. മലയാളിയാണ്. കഥ ഒരാവര്‍ത്തി കൂടി. അപ്പോഴേക്കും ഞാന്‍ പരിക്ഷീണനായി കഴിഞ്ഞിരുന്നു...
ഒടുവില്‍ ഹെല്പ് ലൈനില്‍ നിന്നും ഞാനാ സഹായ സ്വരം ശ്രവിച്ചു-
“ഇങ്ങിനെയുള്ള കേസുകള്‍ക്ക് ഇന്ന് ഓഫീസ് അവധിയാണ്....നിങ്ങള്‍ ഏതെങ്കിലും ലോക്കല്‍‌സിനോട് ചോദിച്ചാല്‍ കൂടുതല്‍ വിവരം ലഭിക്കുമായിരിക്കും...”

എന്താണ് പറഞ്ഞതെന്ന് മനസ്സിലാക്കുമുമ്പ്-
“ഠപ്പേ...”
ഹെല്പ് ലൈന്‍ കട്ടായി.