Friday, August 03, 2007

പ്രമാദമായ ഒരു കേസിന്റെ വിചാരണാനന്തരം...

കോടതി പരിസരം ജനനിബിഢമാണ്. ജനകൂട്ടത്തെ നിയന്ത്രിക്കാനുള്ള പോലീസിന്റെ എല്ലാ ശ്രമവും വിഫലമായി കൊണ്ടിരിക്കുന്നു. മുന്‍‌കൂര്‍ അനുമതി തേടിയിട്ടുള്ള ഏതാനും ചില പത്ര പ്രതിനിധികള്‍ക്കും ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കും മാത്രമേ കോടതിക്കുള്ളിലേക്ക് പ്രവേശനാനുമതി നല്‍കിയിട്ടുള്ളു. പ്രവേശനാനുമതി ലഭിച്ചിട്ടില്ലാത്ത പത്രക്കാര് കോടതിയുടെ ചുറ്റുമതിലിന് മുകളില്‍ കൂടി എത്തി വലിഞ്ഞ് കോടതിയിലേ മിഴിയും നട്ട് നില്‍ക്കയാണ്. ചാനലുകാര്‍ പ്രതിയുടെ വീട്ടുകാരേം നാട്ടുകാരേം ഓടിച്ചിട്ട് ഇന്റര്‍വ്യൂ ചെയ്ത് നേരിട്ട് ആകാംഷാഭരിതരായിരിക്കുന്ന ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് തത്സമയം പ്രക്ഷേപണം ചെയ്തു കൊണ്ടിരിക്കുന്നു. എന്തും സംഭവിക്കാം. പട്ടണമാകെ പോലീസ് അങ്ങേയറ്റം ജാഗ്രത പുലര്‍ത്തി രണ്ടു ദിവസം മുന്നേ തന്നെ നിലയുറപ്പിച്ചിരിക്കുന്നു.

സമയം ഇഴഞ്ഞു നീങ്ങി. പെട്ടെന്ന് ജനകൂട്ടമൊന്നിരമ്പി. മജിസ്ട്രേറ്റ് കോടതിയിലേക്കെത്തി. മജിസ്ട്രേറ്റിന്റെ വാഹനത്തെ അനുഗമിച്ചെത്തിയ കണ്ടയനറില്‍ നിന്നും പതുമൂന്ന് ലക്ഷത്തി ഇരുപത്തി ആറായിരത്തി നാല്പത്തി മൂന്ന് പേജുകളില്‍ നിറഞ്ഞ് കവിഞ്ഞ് കിടക്കുന്ന വിധിന്യായം കോടതിയിലേക്കിറക്കി വെക്കാന്‍ ചുമട്ടു തൊഴിലാളികളും പോലീസും അത്യാദ്ധ്വാനം തന്നെ ചെയ്യേണ്ടി വന്നു.

ബൂലോകം മുഴുവനും ആ കോടതിയിലേക്ക് കണ്ണും നട്ട് അക്ഷമരായി കാത്തിരിക്കയാണ്. പ്രിസീഡിയത്തിലേക്കെത്തിയ മജിസ്ട്രേറ്റ് കൊട്ടൂടി എടുത്ത് നാല് മുട്ടു മുട്ടി. പ്രതിയെ ഹാജരാക്കാന്‍ നിര്‍ദ്ധേശിച്ചു. രണ്ടു പോലീസുകാര്‍ പ്രതിയെ താങ്ങി പ്രതികൂട്ടില്‍ നിര്‍ത്തി.

പ്രതി കൂനികൂടി പ്രതികൂട്ടില്‍ കോടതിയുടെ ദയാവായ്പിനായി കേഴുന്ന മിഴികളുമായി വിറച്ചു നില്‍ക്കുന്നു.

കോടതി: ശുപ്രു എന്ന സുബ്രമണ്യം എഴുപത്തിനാലു വയസ്സ് അഞ്ചടി നാലിഞ്ച് പൊക്കം. താങ്കളുടെ പേരില്‍ ആരോപിച്ചിരിക്കുന്ന കുറ്റം സംശയലേശമന്യേ തെളിയിക്കാന്‍ പ്രോസിക്ക്യൂഷന് കഴിഞ്ഞിരിക്കുന്നതിനാല്‍ താങ്കളെ കുറ്റം ചെയ്തവനായി കോടതി പ്രഖ്യാപിക്കുന്നു. താങ്കള്‍ക്കുള്ള ശിക്ഷ ഉച്ചക്ക് ശേഷം വിധിക്കും. കോടതി അതുവരെ പിരിഞ്ഞിരിക്കുന്നു.

ചാനലുകളിലൂടെ വാര്‍ത്ത ഫ്ലാഷ് ന്യൂസായി ഒഴുകി. ബൂലോകം മുഴുവനും കോടതി വിധി കേട്ട് നിശ്ചലമായി. ചാനലിന്റെ പ്രത്യാക ബുള്ളറ്റിന്‍:

എഴുന്നൂറ്റി നാല്പത്തി ഒമ്പത് വീട്ടമ്മമാരേം നൂറ്റിപതിനാല് കൌമാ‍രക്കാരേം തൊണ്ണൂറ്റി മൂന്ന് കുട്ടികളേം വഴിതെറ്റിച്ച് അസ്സന്മാര്‍ഗ്ഗ പ്രവൃ‍ത്തികള്‍ക്ക് പ്രേരിപ്പിച്ചു മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു എന്നതാണ് എഴുപത്തിനാലുകാരന്‍ ശുപ്രുവില്‍ ആരോപിച്ചിരിക്കുന്ന കുറ്റം.

കുറ്റം നടന്നത് ഇങ്ങിനെ. ശുപ്രുവിന്റെ മരുമകന്‍ ഗള്‍ഫ്കാരന്‍ രാഹുലന്‍ നാട്ടില്‍ തുടങ്ങിയ ഇന്റര്‍നെറ്റ് കഫെയുടെ നോട്ടക്കാരനായി അമ്മായി അപ്പനെ ചുമതലപ്പെടുത്തുന്നത് മുതലാണ് കഥ തുടങ്ങുന്നത്. കഫേയില്‍ സ്ഥിരമായി വരാറുള്ള കോളേജ് കുമാരന്‍ പ്രേം കുമാറില്‍ നിന്നും ഇന്റര്‍നെറ്റിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ച് ശുപ്രുവും ഒതുക്കത്തില്‍ ഒരു ID സ്വന്തമാക്കിയതാണ് എല്ലാത്തിനും കാരണം. യാഹു മെസ്സഞ്ചറിലൂടെ ചാറ്റിലേര്‍പ്പെട്ട ശുപ്രു എപ്പോഴും പെണ്‍പേരുകളോടാണ് ചാറ്റാന്‍ താല്പര്യം കാട്ടിയത്.

ചാറ്റി ചാറ്റി എഴുന്നൂറ്റി നാല്പത്തി ഒമ്പത് വീട്ടമ്മമാരേം നൂറ്റിപതിനാല് കൌമാ‍രക്കാരേം തൊണ്ണൂറ്റി മൂന്ന് കുട്ടികളേം ശുപ്രു കൂട്ടുകാരാക്കി. വീട്ടമ്മമാരോടും കൌമാരക്കാരോടും കുട്ടികളോടും ഒക്കെ കിട്ടുന്ന സമയമൊക്കെയും ശുപ്രു ചാറ്റികൊണ്ടേയിരുന്നു. ചാറ്റുകള്‍ അശ്ലീലാമാകുന്നതായിരുന്നു ശുപ്രുവിന് എപ്പോഴും താല്പര്യം. എഴുപത്തിരണ്ടു വയസ്സയതൊന്നും ശുപ്രു ചാറ്റ് കൂട്ടരോട് പറയാന്‍ മിനകെട്ടുമില്ല. വീട്ടമ്മമാര്‍ക്ക് ശുപ്രു മുപ്പത്തി അഞ്ചു വയസ്സുള്ള ചെറുപ്പക്കാരന്‍ ചുള്ളന്‍. കൌമാരപ്രായക്കാരായ കോളേജ് കുമാരിമാര്‍ക്ക് ശുപ്രു പത്തൊമ്പത് വയസ്സ് കാ‍രന്‍ കൌമാരന്‍. കുട്ടികള്‍ക്ക് പതിനഞ്ച് വയസ്സ് കാരന്‍ ഏട്ടന്‍ അങ്ങിനെയായിരുന്നു ശുപ്രു നെറ്റില്‍ വല വിരിച്ചത്. ചാറ്റിലൂടെ ശുപ്രു പാലും തേനും ഒലിപ്പിച്ച് എല്ലാരേം സുഖിപ്പിച്ചു കൊണ്ടിരിക്കയാണ് അമേരിക്കാവില്‍ സ്ഥിരതാമസമാക്കിയ ഒരു മല്ലു കൌമാരിയില്‍ നിന്നും ശുപ്രുവിന് ആ മെസ്സേജ് കിട്ടുന്നത്.

“നേരിട്ട് കാണണം വിശാലമായി ഒന്നു കൂടണം”

മെസ്സേജില്‍ കൂടുതല്‍ ഒന്നും ഇല്ല.

ശുപ്രു അത് തീരെ പ്രതീക്ഷിച്ചില്ല. പ്രായമൊക്കെ ശുപ്രു ഒരു നിമിഷത്തേക്ക് മറന്നു.

ശുപ്രുവിന്റെ വിറക്കുന്ന വിരലുകള്‍ “എപ്പോള്‍ വരും” എന്ന് ടൈപ്പാന്‍ മിനിറ്റുകളെടുത്തു.

പിറ്റേന്ന് അമേരിക്കാ‍വില്‍ നിന്നും പറന്നിറങ്ങുന്ന കൌമാരിയെ കാത്ത് വിമാനത്താവളത്തില്‍ കൌമാരിയുടെ പേരെഴുതിയ പ്ലക്കാര്‍ഡും പിടിച്ച് നിന്ന ശുപ്രുവിനെ പോലീസ് ചുരുട്ടി ഇടിവണ്ടിയിലേക്കിട്ടു.

വിചാരണസമയത്താണ് ശുപ്രു ഞെട്ടിക്കുന്ന ആ സത്യം അറിഞ്ഞത്. എഴുന്നൂറ്റി നാല്പത്തി ഒമ്പത് വീട്ടമ്മാരും നൂറ്റിപതിനാല് കൌമാരക്കാരും തൊണ്ണൂറ്റി മൂന്ന് കുട്ടികളും ഒരാളായിരുന്നു. സൈബറില്‍ ഞരമ്പുകളുടെ IP തപ്പിയിറങ്ങിയ ബുദ്ധിമതിയായ ശുഭലക്ഷ്മി എന്ന സൈബര്‍ ലേഡിയുടെ ബുദ്ധിയില്‍ ഉദിച്ചതായിരുന്നു ശുപ്രുവിന്റെ വലയില്‍ വീണു എന്ന് ശുപ്രു കരുതിയ ആ തൊള്ളായിരത്തി അമ്പത്തി ആറ് പെണ്‍ ID കളും.

കോടതി വിധിപറയാനായി വീണ്ടും ചേര്‍ന്നു. വക്കീലന്‍മാരും ആമീന്മാരും ബെഞ്ച് ക്ലാര്‍ക്കും സഭാവാസികളും ഒക്കെ ആ കാഴ്ചകണ്ട് സ്തംഭിച്ചു പോയി. പ്രിസീഡിയത്തില്‍ ന്യായാധിപനോട് ചേര്‍ന്ന് ശുഭലക്ഷ്മിയും.

കോടതി: ഈ കേസ് വെളിച്ചത്ത് കൊണ്ട് വരാന്‍ സഹായിച്ച സൈബര്‍ ലോകത്തെ പണ്ഡിതയായ ശുഭലക്ഷ്മിയാണ് ഈ കേസിന്റെ വിധി പറയുന്നത്. ഉപരി കോടതിയുടെ അനുവാദത്തോടും ഗവണ്മെന്റിന്റെ സമ്മതത്തോടും ഈ കേസിന്റെ വിധി പറയാന്‍ ശ്രീമതി ശുഭലക്ഷ്മിയെ ക്ഷണിച്ചുകൊള്ളുന്നു.

ശുഭലക്ഷ്മി വിധിച്ചു.
“ഒരാളുടെ വിവിധ ID കളിലൂടെയാണെങ്കിലും പ്രതി എഴുന്നൂറ്റി നാല്പത്തി ഒമ്പത് വീട്ടമ്മമാരേം നൂറ്റിപതിനാല് കൌമാ‍രക്കാരേം തൊണ്ണൂറ്റി മൂന്ന് കുട്ടികളേം വഴിതെറ്റിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. മാത്രമല്ല പ്രതി തന്റെ പേരും വിലാസവും വയസ്സും ചതിക്കണമെന്ന ഗൂഢോദ്ധേശ്യത്തോടെ തെറ്റായി പറഞ്ഞാണ് ചാറ്റില്‍ ഏര്‍പ്പെട്ടിരുന്നതും. ആയതിനാല്‍ പ്രതി ദയ അല്പം പോലും അര്‍ഹിക്കുന്നില്ല. പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ”

പ്രതി: “ദയവുണ്ടാകണം. മേഡവും തെറ്റായ പേരും വയസ്സും വിലാസവും ആയിരുന്നു എന്നോടും പറഞ്ഞിരുന്നത്.”

ശുഭല‍ക്ഷ്മി: “പ്രതിയുടെ അഹംങ്കാരം കണ്ടൊ?. ഇപ്പോഴും പഠിച്ചിട്ടില്ല. കോടതിയെ ചോദ്യം ചെയ്യുന്നോ. പ്രതിയ്ക്കുള്ള പരമാവധി ശിക്ഷ വിധിക്കുന്നു. ആകെ പ്രതി വഴിതെറ്റിക്കാന്‍ ശ്രമിച്ചത് തൊള്ളായിരത്തി അമ്പത്തിയാറ് പേരെയായതിനാല്‍ പ്രതിയുടെ കയ്യും കാലും തൊള്ളായിരത്തി അമ്പത്തി അഞ്ച് കഷണമായി മുറിച്ചതിന് ശേഷം തലയും വെട്ടിമാറ്റാന്‍ കോടതി ഉത്തരവിടുന്നു.”

ഉത്തരവിട്ടതിന് ശേഷം വിധിന്യായത്തില്‍ ഒപ്പിട്ടട്ട് ശുഭലക്ഷ്മി ഒപ്പിട്ടപേനയും കുത്തിയൊടിച്ച് ചേംബറിലേക്ക് നടന്നു. ന്യായാധിപന്‍ ഇഞ്ചികടിച്ച കുരങ്ങിനെ പോലെ ശുഭലക്ഷ്മിയുടെ പോക്കും നോക്കിയിരിക്കേ ശുപ്രു വെട്ടിമുറിക്കപ്പെടാന്‍ കാത്തു നില്‍ക്കാതെ വിധികേട്ട ആഘാദത്താല്‍ പ്രതികൂട്ടില്‍ വീണു അപ്പോള്‍ തന്നെ ബൂലോകവാസം വെടിഞ്ഞു.

എല്ലാം തത്സമയം ചാനലിലൂടെ കണ്ടു കൊണ്ടിരുന്ന പ്രേക്ഷകര്‍ അടുത്ത വെടിവട്ടത്തിനുള്ളത് തിരഞ്ഞ് ബൂലോകത്തേക്കിറങ്ങി.

(കഥ തികച്ചും സാങ്കല്പികമാണ്. കഥാ പാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല. കോടതിയില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ എഴുത്തുകാരന്റെ മാനസ്സിക വിഭ്രാന്തിയില്‍ നിന്നും ഉത്ഭവിച്ചതാണ്.)