Sunday, September 23, 2007

ഊരാ കുരുക്കുകള്‍‌‌ : ഒന്ന്

ഒന്നാം കുരുക്ക് : തമ്പുരാട്ടി

തമ്പ്രാന് കഥകളി ഭ്രാന്ത് കലശല്‍. ചുറ്റുവട്ടത് എവിടെ ആട്ടവിളക്ക് തെളിഞ്ഞാലും തമ്പ്രാന്‍ ഒന്നാം വരിയില്‍ ഒന്നാമനായി ഉപവിഷ്ടനായിട്ടുണ്ടാകും. അകത്തുള്ളോരുടെ ആവലാതിയും അതു തന്നെ. തമ്പ്രാനെ അടുത്ത് കിട്ടുന്നില്ല്ല. എപ്പോഴും കഥകളീന്നും പറഞ്ഞ് നടക്കതന്നെ. തമ്പുരാട്ടിക്കാണേല്‍ ഇരിക്കപൊറുതീം നിക്കപൊറുതീം കിടക്കപൊറുതീം ഇല്ല. തൊടിയിലെ കുടിയാന്‍ ചിണ്ടന്റെ ജീവിതം തമ്പ്രാട്ടീനെ കൊതിപിടിപ്പിച്ചിട്ട് വയ്യാന്നും ആയിരിക്കിണു.

ചി‍ണ്ടന്‍ പകല‍ന്തിയോളം പുറം‌പണീം തെങ്ങുകയറ്റോം ഒക്കെ കഴിഞ്ഞ് കുടിലിലേക്ക് കയറി പോകുന്നത് തമ്പ്രാട്ടി അകത്തളത്തിലെ കിളിവാതിലിലൂടെ എന്നും കൌതുകത്തോടെ നോക്കി നില്‍ക്കാറുണ്ട്. അദ്ധ്വാനം കഴിഞ്ഞ് ഇത്തിരി കള്ളും മോന്തി തളര്‍ന്നവശനായിട്ടാണ് ചിണ്ടന്‍ എന്നും കുടിലിലേക്ക് പോകാറേങ്കിലും ചിണ്ടന്റെ കെട്ടിയോള് നങ്ങേലി ആറ് പെറ്റു. ഇപ്പോഴിതാ നങ്ങേലിക്ക് വീണ്ടും വയറ്റിലുണ്ട്. ഓര്‍ത്തപ്പോള്‍ തമ്പ്രാട്ടിക്ക് ചിരിയൂറി. തമ്പ്രാട്ടീടെ വേളികഴിഞ്ഞിട്ട് ഇത് ഒമ്പതാം വര്‍ഷം. ഒരു ഉണ്ണി പിറന്നതു തന്നെ എങ്ങിനെയെന്ന് തമ്പ്രാട്ടിക്കും അറിയില്ല തമ്പ്രാനും അറിയില്ല. അതങ്ങ് സംഭവിച്ചു അത്ര തന്നെ. പുലരുവോളം കഥകളി കണ്ട് അന്തിയോളം കിടന്നുറങ്ങുന്ന തമ്പ്രാനെ നോക്കി നെടുവീര്‍പ്പിട്ട് തമ്പുരാട്ടി കാലം കഴിച്ചു.

എത്രനാള്‍ പകല്‍മയക്കത്തിലാണ്ടു കിടക്കുന്ന കണവനെ നോക്കി കാലം കഴിക്കും. തൊടിയിലും പറമ്പത്തും പാഞ്ഞു നടന്ന് അദ്ധ്വാനിക്കുന്ന ചിണ്ടന്റെ ചലനങ്ങള്‍ തമ്പുരാട്ടിയുടെ ചിന്തകള്‍ക്ക് ചൂടു പകര്‍ന്നു. തേങ്ങയിടാന്‍ തെങ്ങുകളിലേക്ക് വലിഞ്ഞുകയറുന്ന ചിണ്ടന്റെ തെന്നിമറയുന്ന കൊഴുത്തുരുണ്ട പേശികള്‍ കെട്ടിലമ്മയുടെ ഉറക്കം കെടുത്തി. എങ്ങിനേയും ചിണ്ടനെ പാട്ടിലാക്കാന്‍ തന്നെ കെട്ടിലമ്മ തീര്‍ച്ചപ്പെടുത്തി.


അകത്തളത്തിലേക്ക് വിറക്കുന്ന കാലടികള്‍ വെക്കുമ്പോള്‍ ചിണ്ടന്റെ ചുണ്ടുകള്‍ മന്ത്രിക്കുന്നുണ്ടായിരുന്നു.
“തമ്പുരാട്ടീ..അടിയന്റെ നങ്ങേലി. പറക്കമുറ്റാത്ത കിടാങ്ങള്‍...തമ്പ്രാനറിഞ്ഞാല്‍.....”

“ചിണ്ടാ...നീയിങ്ങനെ പേടിക്കാതെ...എല്ലാം തമ്പ്രാനറിയാം.....തമ്പ്രാന്റെ സമ്മതമില്ലാതെ നാമെന്തേലും ചെയ്യുമോ ചിണ്ടാ? നമ്മുടെ സന്തോഷമാ തമ്പ്രാന്റെ സന്തോഷം...ഇതീ തെറ്റൊന്നുമില്ല ചിണ്ടാ‍...നീയിങ്ങ് കേറിവാ ഞാന്‍ കതകടക്കട്ടെ... കേറിവാ ചിണ്ടാ ചിണുങ്ങാതെ...”

കലാശകൊട്ടും കഴിഞ്ഞ് ചിണ്ടന്‍ വിങ്ങുന്ന ഹൃദയത്തോടെ തന്റെ കുടിലിലേക്ക് മടങ്ങവേ തമ്പ്രാന്‍ ആട്ടം കണ്ട് കഴിഞ്ഞ് നാലുകെട്ടിന്റെ പടിപ്പുരയില്‍ ചൂട്ടുകറ്റ കുത്തിക്കെടുത്തി ഇല്ലത്തിന്റെ അകത്തളത്തിലേക്ക് കയറുകയായിരുന്നു. തമ്പ്രാന്റെ ആട്ടം കാണലും തമ്പുരാട്ടിയുടെ ആട്ടവും അങ്ങിനെ അരങ്ങു തകര്‍ക്കവേ പതുക്കെ പതുക്കെ ചിണ്ടന്റെ മുറുകിയ താളം അയഞ്ഞു തുടങ്ങിയത് തമ്പുരാട്ടിക്ക് തിരിച്ചറിയാന്‍ കഴിയുമായിരുന്നു. പോരാത്തതിന് ചിന്നന്‍ ചിണ്ടന്റെ സഹായിയായി ഇല്ലത്തെത്തുകയും ചെയ്തിരിക്കുന്നു. ചിണ്ടനെക്കാള്‍ കാണന്‍ സുന്ദരന്‍. പേശികള്‍ ഉറച്ച് തുടങ്ങിയിട്ടേ ഉള്ളൂ എങ്കിലും തമ്പുരാട്ടിയുടെ മസ്തിഷ്കത്തില്‍ ചിന്നന്‍ ഇടിമിന്നലാകാന്‍ തുടങ്ങിയിരുന്നു.

അന്നും കൊട്ടിക്കലാശം കഴിഞ്ഞ് ചിണ്ടന്‍ കുടിലിലേക്ക് പോകാന്‍ തുടങ്ങവേ തമ്പുരാട്ടി പറഞ്ഞു.
“ചിണ്ടാ...കുറച്ചും കൂടി കഴിഞ്ഞ് പോകാം...”
“തമ്പ്രാട്ടീ...തമ്പ്രാന്‍ വരാറായി...”
“കുഴപ്പമില്ല ചിണ്ടാ...തമ്പ്രാനെല്ലാം അറിയാല്ലോ...നിനക്ക് തമ്പ്രാന്‍ ഇന്നൊരു സമ്മാനം തരും....”
കെട്ടിലമ്മയുടെ വാക്കുകളിലെ വിഷം തിരിച്ചറിയാതെ തമ്പ്രാന്‍ തരാന്‍ പോകുന്ന സമ്മാനം മനസ്സില്‍ കണ്ട് ചിണ്ടന്‍ തമ്പ്രാട്ടിയിലേക്ക് വീണ്ടും പടര്‍ന്ന് കയറി...


ചിണ്ടന്‍ അരങ്ങ് നിറഞ്ഞാടവേ തമ്പ്രാട്ടിയുടെ ചവിട്ടേറ്റ് ആട്ടം കഴിഞ്ഞെത്തിയ തമ്പ്രാന്റെ മുന്നിലേക്ക് തലയും കുത്തി തെറിച്ചു വീണു.എന്താണ് സംഭവിച്ചതെന്നറിയാതെ പകച്ചു നിന്ന ചിണ്ടന്റെ കാതുകളില്‍ ഉടുപുടവകള്‍ വാരി വലിച്ച് തമ്പ്രാട്ടി അലറി വിളിച്ച വാക്കുകള്‍ ഇടിമുഴക്കമായി വന്നലച്ചു.
“തമ്പ്രാനേ...ഈ നീചന്‍ എന്നെ കേറി പിടിച്ചു...അഹങ്കാരിയാണിവന്‍...കൊല്ലിവനെ...”

വിചാരണകളില്ലാതെ ചിണ്ടന്‍ തിരുമുറ്റത്തെ ചെന്തെങ്ങില്‍ ബന്ധിക്കപെട്ടു. ചാട്ടവാറുകള്‍ ചിണ്ടന്റെ ശരീരമാകെ പുളച്ച് നടന്നു. അല്പ സാന്ത്വനത്തിനായി തമ്പ്രാട്ടിയെ നോക്കിയ ചിണ്ടനെ നോക്കി കെട്ടിലമ്മ വീണ്ടും അലറി.
“അടിച്ച് തോലിളക്ക് ആ അഹങ്കാരിയെ...”
ശീല്‍ക്കാരത്തോടെ ചിണ്ടന്റെ തോലുരിഞ്ഞെടുക്കുന്ന ചാട്ടവാറിന്റെ മൂളല്‍ തമ്പുരാട്ടിയില്‍ എന്തെന്നില്ലാത്ത ആനന്ദം ഉളവാക്കി. ചാട്ടവാറിനൊപ്പം പൊട്ടി തെറിക്കുന്ന ചിണ്ടന്റെ മാംസവും രക്തവും കാണവേ അന്നേവരെ അനുഭവിക്കാത്ത രതിമൂര്‍ച്ചയില്‍ ലയിച്ച് തമ്പ്രാട്ടി വീണ്ടും വീണ്ടും ചാട്ടവാറിനടിക്കാന്‍ അക്രോശിച്ചു കൊണ്ടിരുന്നു...അടികൊണ്ട് പിടയുന്ന ചിണ്ടന്റെ വായില്‍ നിന്നും വീണതൊക്കെയും തെമ്മാടിയുടെ പതം പറച്ചിലായി...ചാട്ടയുടെ ശീല്‍ക്കാരം അതിനൊപ്പിച്ച് കൂടുകയും ചെയ്തുകൊണ്ടിരുന്നു...

ജീവ ജലത്തിന് കേണ് കുഴഞ്ഞ വീണ ചിണ്ടന്റെ ജഡം നാലാം ദിനം ചുടുകാട്ടിലേക്കെടുക്കവേ നങ്ങേലി കുഞ്ഞുങ്ങളുമായി നിലയില്ലാക്കയത്തിലേക്ക് ഊളിയിട്ടു. ചിണ്ടന്റെ ചിത കത്തയമരവേ തമ്പ്രാന്‍ ആട്ടം കാണാന്‍ വീണ്ടും ആട്ടക്കളങ്ങള്‍ തേടിയിറങ്ങി. അപ്പോഴേക്കും, തമ്പുരാട്ടി ചിണ്ടന് പകരം നിയമിക്കപെട്ട ചിന്നനെ കെണിയില്‍ പെടുത്താനുള്ള ഊരാകുരുക്കുമായി ചിന്നനെ അകത്തളത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.

(തുടരും...രണ്ടാം കുരുക്ക് : “പട്ടണം ചുറ്റല്‍”)