Monday, January 28, 2008

ബൂലോകമേ...പുറം തിരിഞ്ഞ് നില്‍ക്കരുത്.

പീ‍പ്പിള്‍സ് മാര്‍ച്ച് എന്ന ഓണ്‍ലൈന്‍ മാസികയുടെ ചീഫ് ഏഡിറ്റര്‍ പി.ഗോവിന്ദന്‍ കുട്ടിയെ തടവിലടച്ചിട്ട് ഒരു മാസമാകുന്നു. ഒരു മാവോയിസ്റ്റ് എന്നതിലുപരി പീപ്പിള്‍സ് മാര്‍ച്ച് എന്ന ഓണ്‍ലൈന്‍ മാസികയിലൂടെ തീവ്രാശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു പി.ഗോവിന്ദന്‍ കുട്ടിയെ തടവില്‍ പാര്‍പ്പിക്കാന്‍ കാരണമായി ഭരണകൂടം പറഞ്ഞിരുന്നത്. പക്ഷേ പീ‍പ്പിള്‍സ് മാര്‍ച്ച്മൊത്തം വായിച്ചിട്ടും എവിടെയെങ്കിലും ഏതെങ്കിലും തരത്തിലുള്ള തീവ്രാശയങ്ങള്‍ സമൂഹത്തില്‍ കുത്തി നിറക്കുന്നതായിട്ടോ തീവ്ര ഇടതു പക്ഷാശയത്തിലേക്ക് യുവജനതയെ തെളിച്ചു കൊണ്ടു പോകൂന്നതായിട്ടോ തോന്നിയിട്ടില്ല. പക്ഷേ സമൂഹത്തില്‍ നടക്കുന്ന അനീതികളെ പീ‍പ്പിള്‍സ് മാര്‍ച്ച് ചോദ്യം ചെയ്യുന്നുണ്ട്. ഏതൊരു ഉത്തമ പൌരനും മുറുകേ പിടിക്കേണ്ട അടിസ്ഥാന തത്വങ്ങളില്‍ ഒന്നു മാത്രമേ പീപ്പിള്‍സ് മാര്‍ച്ച് ചെയ്തിട്ടുള്ളൂ.

പീപ്പിള്‍സ് മാര്‍ച്ചിന്റെ മാവോയിസ്റ്റ് ബന്ധം ഒഴിച്ച് നിര്‍ത്തിയാല്‍ അങ്കിളിന്റെഅഴിമതിക്കെതിരെയുള്ള പോരാട്ടവും തീവ്രാശയ പ്രകാശനമായി കാണാന്‍ ഭരണകൂടത്തിന് ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല. അതുപോലെ ബൂലോകത്ത് ഭരണകൂടത്തിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും മറ്റും എതിരെ പ്രതികരിക്കുന്ന ബ്ലൊഗുകള്‍ ഒക്കെയും തീവ്രാശയപ്രകാശനമായി മാറുകയും ചെയ്യും. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിടുന്ന നടപടിയായിട്ടേ പി.ഗോവിന്ദന്‍ കുട്ടിയുടെ അറസ്റ്റിനേയും തടവിനേയും കാണാന്‍ കഴിയുള്ളൂ. അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് മാവോയിസ്റ്റായിട്ടാണ് എങ്കില്‍ ഇങ്ങിനെയൊരു അഭിപ്രായപ്രകടനത്തിന് സാധുതയൊന്നും ഇല്ല. പക്ഷേ “പീപ്പിള്‍സ് മാര്‍ച്ച്” എന്ന ഓണ്‍ലൈന്‍ മാസികയുടെ ചീഫ് എഡിറ്റര്‍ എന്ന നിലക്കാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് എന്നതുകൊണ്ട് അദ്ദേഹത്തിന്റെ അറസ്റ്റിനാല്‍ ഹനിക്കപ്പെടുന്നത് അഭിപ്രായ സ്വാതന്ത്ര്യവും ആശയപ്രകാശനത്തിനുള്ള അവകാശവുമാണ്.

ബീ.ആര്‍.പി.ഭാസ്കര്‍ അദ്ദേഹത്തിന്റെ വായന എന്ന ബ്ലോഗില്‍ പീ.ഗോവിന്ദന്‍ കുട്ടിയുടെ അറസ്റ്റിനെ അപലപിച്ച് കൊണ്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു. അവിടെ നിന്നുമാണ് ഓണ്‍ലൈന്‍ പെറ്റീഷനെ കുറിച്ച് അറിവ് ലഭിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം അവോളം ആസ്വാദിക്കുന്ന ബൂലോകര്‍ പീ.ഗോവിന്ദന്‍ കുട്ടിയുടെ അറസ്റ്റിനെ അപലപിക്കാന്‍ മുന്നോട്ട് വരണം. ഒരു കമന്റ് ഇടുന്നതിന്റെ നൂറിലൊരു അംശം സമയം കൊണ്ട് ഇതുവഴി അഭിപ്രായ സ്വാതന്ത്ര്യത്തിനും, സ്വതന്ത്രമായ ആശയ പ്രകാശനത്തിനും അനുകൂലമായി ഒരു വോട്ട് ചെയ്യാം.

പീ.ഗോവിന്ദന്‍ കുട്ടിയെന്ന വ്യക്തിയുടെ സ്വകാര്യാ ജീവിതത്തില്‍ അയാള്‍ കൊള്ളരുതാത്തവനോ അല്ലെങ്കില്‍ നല്ലവനോ ആകാം ആകാതിരിക്കാം. അതിലേക്ക് ചൂഴ്ന്നിറങ്ങുക എന്നതിനപ്പുറം തന്റെ അഭിപ്രായങ്ങള്‍, പണയം വെക്കാത്ത പ്രതികരണ ശേഷിയോടെ പ്രകടിപ്പിക്കാന്‍ ജീവിത സായഹ്നത്തിലും ആര്‍ജ്ജവത്വം കാട്ടിയ ഒരു വ്യക്തി എന്ന നിലക്കും ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലക്കും അദ്ദേഹത്തോട് ഭരണകൂടവും നിയമപാലകരും കാട്ടിയ നീതിരാഹിത്യത്തോട് പ്രതികരിക്കുക തന്നെ വേണം.

ഒരു ഓണ്‍ലൈന്‍ പെറ്റീഷനിലൂടെ “അഭിപ്രായ സ്വാതന്ത്ര്യവും ആശയപ്രകാശനത്തിനുള്ള അവകാശവും” സംരക്ഷിക്കപ്പെടുമെന്നോ അല്ലെങ്കില്‍ പീ.ഗോവിന്ദന്‍ കുട്ടിയുടെ അറസ്റ്റ് പിന്‍ വലിക്കപ്പെടുമെന്നോ കരുതുക വയ്യ. എങ്കിലും മയലാളത്തില്‍ എഴുതുന്നവരില്‍ ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിക്കുന്ന നാം പീ.ഗോവിന്ദന്‍ കുട്ടിയുടെ അറസ്റ്റിനെ “പറയാനുള്ള അവകാശത്തിലേക്കുള്ള കൈകടത്തിലായി കണ്ടു കൊണ്ട്” പ്രതികരിക്കേണ്ടിയിരിക്കുന്നു.


ബീ.ആര്‍.പിയുടെ പോസ്റ്റില്‍ ചിത്രകാരന്‍ പറഞ്ഞ പോലെ സമൂഹത്തിലെ ക്ഷുദ്ര ശക്തികള്‍ അവരവരുടെ അജന്‍ഡകള്‍ നിര്‍ബാധം സാധുക്കളിലേക്ക് അടിച്ചിറക്കുന്ന ആധുനിക സമൂഹ്യ യാഥാര്‍ത്ഥ്യങ്ങളില്‍ ഇവരൊക്കെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായ അക്ഷന്തവ്യമായ തെറ്റൊന്നും പീ.ഗോവിന്ദന്‍ കുട്ടി ചെയ്തിട്ടില്ല. “ഞങ്ങളുടെ ആപ്പീസില്‍ കേറിയ ഒരു പോലീസുകാരനും വന്നപോലെ പോയിട്ടില്ല” എന്ന് മുരണ്ട വെളിയം ഭാര്‍ഗ്ഗവനും “വേണ്ടി വന്നാല്‍ പോലീസ് സ്റ്റേഷനിലും ബോംബിടും” എന്നലറിയ കൊടിയേരിയും നിര്‍ബാധം വിഹരിക്കുന്ന കേരളാ ക്രമസമാധാന മണ്ഡലത്തില്‍ ഭരണകൂടത്തിന് അപ്രിയരാകുന്നവര്‍ നിശ്ശബ്ദരാക്കപ്പെടുന്നതിനെ എതിര്‍ക്കേണ്ടിയിരിക്കുന്നു.

ബൂലോകത്തെ വിവാദങ്ങളിലും വിശേഷങ്ങളിലും മണിക്കൂറുകള്‍ ചിലവിടുന്ന നമ്മുക്ക് ഇത്തിരി നേരം അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണത്തിന് വേണ്ടിയും ചിലവിട്ടു കൂടേ?

ഇവിടെ അഭിപ്രായ സ്വാതന്ത്ര്യത്തിനായി ഒരു വോട്ട്....

Friday, January 25, 2008

ദലാല്‍ സ്ട്രീറ്റില്‍ ഇന്നും കണ്ണീരിറ്റും.

മൂന്ന് ദിനം മുന്നേ കുത്തനേ താഴേക്ക് വീണ ഭാരത ഓഹരി വിപണി ഇന്ന് വീണ്ടും വീഴും. മിനഞ്ഞാന്ന് (23/01/2008) അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് റേറ്റിന്റെ മുക്കാല്‍ ചക്ര ശോഷിപ്പെന്ന വൈക്കോല്‍ തുരുമ്പില്‍ പിടിച്ച് ഭാരതത്തിന്റെ പൊതു ധനകാര്യ സ്ഥാപനങ്ങളെ കൊണ്ട് വന്‍‌തോതില്‍ ഓഹരികള്‍ വാങ്ങി കൂട്ടിയിട്ട് “ദേണ്ടെ വിപണി വീണ്ടും മേലേക്ക് തന്നെ” എന്ന് കൊട്ടി ഘോഷിച്ചവര്‍ക്ക് ഇന്ന് ഒന്നും ചെയ്യാന്‍ കഴിയില്ല. ഇന്നലെ തന്നെ വിപണിയില്‍ കാണാന്‍ കഴിഞ്ഞത് വില്പന സമ്മര്‍ദ്ദമായിരുന്നു. 23/01/2008 ല്‍ സെന്‍സെക്സ് തൊള്ളായിരം പോയിന്റ് ഉയര്‍ന്ന് ക്ലോസ് ചെയ്ത ചരിത്ര നേട്ടം ഭാരതത്തിന്റെ പൊതു മേഖലാ ധനകാര്യ സ്ഥാപനങ്ങളുടെ അസ്തിവാരം തോണ്ടുന്നതാണ് എന്ന് തിരിച്ചറിയാന്‍ കേവല ദിനങ്ങള്‍ കാത്തിരുന്നാല്‍ മതി. കാരണം വിറ്റൊഴിഞ്ഞത് വിദേശ ധനകാര്യ സ്ഥാപനങ്ങളും വാങ്ങി കൂട്ടിയത് സ്വദേശീ ധനകാര്യ സ്ഥാപനങ്ങളും ആയിരുന്നു. ഇതില്‍ ആശ്വാസത്തിന് വകയുള്ളത് സാധാരണക്കാരായ ചെറുകിട നിക്ഷേപകര്‍ വിപണിയില്‍ നിന്നും വിറ്റൊഴിയാന്‍ ശ്രമിച്ചു എന്നുള്ളതാണ്.

22/01/2008ലെ ചരിത്രപരമായ തകര്‍ച്ചക്ക് ശേഷം 23/01/2008ല്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് റേറ്റ് കുറച്ചതിന്റെ അനുകൂല ഘടകത്തില്‍ തൂങ്ങി വിപണി ഉയരും എന്ന് മനസ്സിലാക്കിയിരുന്ന ചെറുകിട നിക്ഷേപകന്‍ വിറ്റൊഴിയാന്‍ 23/01/2008ല്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് അതില്‍ വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ചെറുകിടക്കാര്‍ പലപ്പോഴും അതാതിടത്തെ ബ്രോക്കറന്മാരെയാണ് ഉപദേശങ്ങള്‍ക്കായി സമീപിക്കാറ്. തങ്ങള്‍ വിറ്റൊഴിയുമ്പോഴും കസ്റ്റമറെ വിപണിയില്‍ നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന തന്ത്രമാണ് പലപ്പോഴും ബ്രോക്കറന്മാര്‍ പയറ്റാറ്. തകര്‍ന്ന് വരുന്ന വിപണിയില്‍ എപ്പോഴെങ്കിലും ഒരു ഉയര്‍ച്ച കാണുമ്പോ “സാറെ അതൊന്നു വിറ്റു താ” എന്നും പറഞ്ഞ് വരുന്ന പാവം നിക്ഷേപകനോട് “ക്യാരീ ഓവര്‍”, “റോളോവര്‍”, “പീ.വീ.റേഷ്യോ”, “ഫെഡറല്‍ റിസര്‍വ്വ്”, തുടങ്ങി കടിച്ചാല്‍ പൊട്ടാത്ത കുറേ വാക്കുകള്‍ പറഞ്ഞ് “വിപണി വീണ്ടും ഉയരുകയാ. ഇപ്പോള്‍ മാറുന്നത് ബുദ്ധിയല്ലാ” എന്നൊക്കെ പറഞ്ഞ് വിപണിയുടെ ചതി കുഴികളിലേക്ക് തന്നെ സാധാരണക്കാരനെ പിടിച്ച് തള്ളീ തങ്ങളുടെ പൊസിഷനുകള്‍ ഒഴിവാക്കുന്നത് ബ്രോക്കറന്മാരുടെ പതിവുകളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ 23/01/2008ല്‍ എത്ര സാധുക്കള്‍ക്ക് വിപണിയില്‍ നിന്നും മാറാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് സംശയമാണ്.

24/01/2008ല്‍ സ്വദേശീ ധനകാര്യ സ്ഥാപനങ്ങള്‍ ഭാഗികമായി മാര്‍ക്കറ്റില്‍ നിന്നും മാറിയപ്പോള്‍ അമേരിക്കയുടെ മുക്കാല്‍ ചക്ര ശോഷിപ്പില്‍ നിന്നും നേടിയ വീര്യം ഭാരത വിപണിയില്‍ നിന്നും ആവിയായി. അതായത് 22/01/2008ല്‍ തകര്‍ന്നടിഞ്ഞ വിപണി 23/01/2008ല്‍ ആയിരത്തി നാണൂറ് പോയിന്റ് വരെ ഉയര്‍ന്ന് തൊള്ളായിരത്തി നാല്‍പ്പതില്‍ ക്ലോസ് ചെയ്തു. 24/01/2008ല്‍ വില്പന സമ്മര്‍ദ്ദം ഉണ്ടാവുകയും വിപണിയിലെ ഏറ്റവും പ്രൊഫഷണല്‍ മാനുപ്പുലേറ്ററന്മാരായ സ്വദേശീ ധനകാര്യ സ്ഥാപനങ്ങള്‍ വിപണിയില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്തപ്പോള്‍ വിപണി അതിന്റെ ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കുകയായിരുന്നു. ഇതേ സ്വഭാവം നാളെയും തുടരാനിരിക്കുന്നതിനിടക്കാണ് ഇടിവെട്ടിയവന്റെ തലയില്‍ കൊത്തിയ പാമ്പായി പുതിയ വെളിപ്പെടുത്തല്‍ വരുന്നത്. “പ്രോവിഡം ഫണ്ട് ഓഹരി വിപണിയില്‍ നിക്ഷേപിക്കണ്ട” എന്ന സര്‍ക്കാര്‍ തീരുമാനം വിപണിയുടെ തലക്ക് കൊത്തുന്ന പാമ്പു തന്നെയായിരിക്കും.

25/01/2008ല്‍ (ഇന്ന്) വിപണി വീണ്ടും ഇടിയും. അടുത്തൊന്നും ഇന്നി അമേരിക്ക ഫെഡറല്‍ റിസര്‍വ്വ് റേറ്റ് “ശോഷിപ്പിക്കാന്‍” സാധ്യതയില്ലാത്തതിനാലും അമേരിക്കന്‍ വിപണി നേരേ താഴേക്ക് പോകുന്നതിനാലും തിരിച്ച് കയറാനുള്ള വിദൂര സാധ്യത പോലും ഭാരത വിപണിയില്‍ കാണുന്നില്ല. വിപണി അങ്ങിനെ കരടിമേളത്തിന് കളമാകുന്നു. പണമുള്ളവര്‍ സുക്ഷിച്ചു വെക്കുക. വരും ദിവസങ്ങള്‍ നിങ്ങള്‍ക്കുള്ളതാണ്, കാരണം സെന്‍സെക്സ് അയ്യായിരത്തിന് താഴെ എത്താന്‍ കൂടുതല്‍ കാത്തിരിക്കേണ്ട. അപ്പോള്‍ ആടിപ്പാടി ഓഹരികള്‍ വാങ്ങാം.

ഉയര്‍ന്ന പൊസിഷനുകള്‍ ഉള്ളവര്‍ വിറ്റൊഴിയുക കാരണം പോളിയുന്ന വിപണിയില്‍ നിന്നും ഊരുന്ന പണം ലാഭം. നഷ്ടം കുറക്കാന്‍ കാത്തിരുന്നാല്‍ നിങ്ങള്‍ക്ക് കരയേണ്ടി വരും. ഇന്നി വരുന്നൊരു മൂന്ന് വര്‍ഷത്തേക്ക് വിപണിയില്‍ സ്ഥിരമായ മുന്നേറ്റം സ്വപ്നം പോലും കാണണ്ട. ധനകാര്യ മന്ത്രിയുടേയും വിപണി വിശാരദന്മാരുടേയും വിചാരിപ്പുകള്‍ക്ക് നിന്നു കൊടുക്കുക വിപണിയുടെ ബാധ്യതയല്ല. വിപണി അഡ്വാന്‍സ് ചെയ്ത സെന്‍സെക്സിന് അതിന്റെ തട്ടകമായ അയ്യായിരത്തിനും കീഴെ സുഖമായി ഉറങ്ങാന്‍ സമയമായി. ഊതി വീര്‍പ്പിച്ച് വളര്‍ത്തി വലുതാക്കിയ വിപണി അതിന്റെ തനത് നിലവാരത്തിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ്. അതിനെ തടയാന്‍ ഒരു സാ‍മ്പത്തിക വിദഗ്ദനും കഴിയില്ല തന്നെ. ആരൊക്കെ ഭാരത സാമ്പത്തിക ഭദ്രതയെ കുറിച്ച് ഊറ്റം കൊണ്ടാലും വിപണി അയ്യായിരത്തിലേക്ക് പോകും. സംശയം വേണ്ട.

Wednesday, January 23, 2008

വിപണി കരടി പിടിയിലേക്ക്.

ഭാരതത്തിന്റെ മൂലധന വിപണിയില്‍ ഉണ്ടായിരിക്കുന്ന തകര്‍ച്ച താല്‍ക്കാലിമല്ല. രണ്ടായിരത്തി മൂന്നില്‍ തുടങ്ങിയ ആഗോള മൂലധന വിപണിയുടെ വളര്‍ച്ച തിരിച്ചടിയുടെ വക്കിലാണ്. കാരണം മറ്റൊന്നല്ല. ഇറാന്‍-അമേരിക്ക പ്രതിസന്ധി ഏപ്രിലോടുകൂടി ഏറ്റവും മോശമായ അവസ്ഥയിലേക്ക് മാറുകയും പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷ ഭരിതമാവുകയും ചെയ്യും എന്ന് ഏറ്റവും ആദ്യം മനസ്സിലാക്കുന്നത് ലോക വിപണിയെ നിയന്ത്രിക്കുന്ന കോര്‍പ്പറേറ്റ് ഭീമന്‍മാരാണ്. വൈറ്റ് ഹൌസ് പോലും തിരിച്ചറിയും മുമ്പ് എണ്ണയിലും സ്വര്‍ണ്ണത്തിലും മൂലധനവിപണിയിലും ഉണ്ടാകാന്‍ പോകുന്ന കയറ്റിറക്കങ്ങള്‍ മരത്തില്‍ കാണാന്‍ വിപണി നിയന്ത്രിക്കുന്നവര്‍ക്ക് കഴിയും. അല്ലെങ്കില്‍ ലോകത്ത് എന്ത് എപ്പോള്‍ എങ്ങിനെ നടക്കണം എന്ന് തീരുമാനിക്കുന്നത് വന്‍‌കിട സാമ്പത്തിക കൈകാര്യ കര്‍ത്താക്കളാണ്.

അമേരിക്കയുടെ നയങ്ങള്‍ക്ക് അനുസരണമായി ഭാരതത്തിന്റെ കമ്പോളവും ചലിക്കുന്നു എന്നത് ആഗോള വിപണിയുടെ പൊതു സ്വഭാവത്തിന്റെ ഭാഗമാണെന്ന് പറയാമെങ്കിലും ഭാരതത്തിന്റെ മൂലധന വിപണി എത്തി നില്‍ക്കുന്നത് ഒരു വല്ലിയ പ്രതിസന്ധിയിലാണ്. ആ പ്രതിസന്ധി സ്വയം ഉണ്ടായതല്ല. കൃതൃമമായി ഉണ്ടാക്കിയെടുത്തതാണ്. കാരണം കഴിഞ്ഞ ഒന്നര വര്‍ഷം കൊണ്ട് വിപണി നേടിയത് ഏകദേശം പതിമൂന്നായിരം പോയിന്റാണ്. ഇത്രയധികം പണം വിപണിയിലേക്ക് എത്തിച്ചത് ദീര്‍ഘകാല നിക്ഷേപകരാണോ? അല്ല തന്നെ. ദീര്‍ഘകാല നിക്ഷേപകരാണ് വിപണിയുടെ നട്ടെല്ല്. ഊഹകച്ചവടവും ഹൃസ്വകാല നിക്ഷേപകരും വിപണിയില്‍ നിന്നും അവര്‍ക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല ലാഭം എത്തി എന്ന് തോന്നിയാല്‍ വിപണിയില്‍ നിന്നും പിന്‍‌വാങ്ങും, യാതൊരു മുന്‍‌വിധിയും ഇല്ലാതെ തന്നെ.

നമ്മുടെ വിപണിയിലേക്ക് ഒഴുകുന്ന പണം ഭാരതത്തിലെ യഥാര്‍ത്ഥ നിക്ഷേപരുടേതല്ല. എഫ്.ഐ.ഐ. എന്ന് ഓമന പേരില്‍ അറിയപ്പെടുന്ന ഫോറിന്‍ ഇന്‍സ്റ്റിട്യൂഷനല്‍ ഇന്‍‌വെസ്റ്റേഴ്സിന്റെ പണമാണ് ഇന്ന് വിപണിയെ നിയന്ത്രിക്കുന്നത്. അതായത് ഭാരതത്തിന്റെ സാമ്പത്തിക ഭദ്രതയെ അല്പം പോലും മാനിക്കാതെ തങ്ങളുടെ ലാഭം മാത്രം ലാക്കാക്കി വിപണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിപണിയില്‍ നിന്നും ഏറ്റവും കൂടുതല്‍ ലാഭം കൊയ്ത് പിന്‍‌വാങ്ങാനുള്ള അവസരം അവര്‍ തന്നെ കൃതൃമമായി ഉണ്ടാക്കിയിട്ട് വിപണിയില്‍ നിന്നും അവര്‍ ഒഴിഞ്ഞ് തുടങ്ങിയെന്ന്. എങ്ങിനെയെന്നാല്‍ ‍നിമിഷങ്ങള്‍ കൊണ്ട് ഇരട്ടിപ്പിക്കാമെന്ന വ്യമോഹിപ്പിച്ച് വിപണിയുടെ ഉണര്‍വിലേക്ക് മക്കളെ കെട്ടിക്കാന്‍ വെച്ചിരുന്ന പണം വരെ കൊണ്ടു തള്ളാന്‍ പ്രേരിപ്പിച്ച് ഉയര്‍ന്ന വിലയില്‍ ഓഹരികള്‍ വാങ്ങി ആത്മഹത്യയുടെ വക്കിലേക്ക് ഭാരതത്തിലെ സാധാരണക്കാരനെ എത്തിച്ചിട്ട് വിപണി ഉറങ്ങികിടന്നപ്പോള്‍ വാങ്ങിക്കൂട്ടിയ ഓഹരികളില്‍ നിന്നും ലാഭം കൊയ്ത് വിദേശിയര്‍ കൊള്ളലാഭം ഉണ്ടാക്കിയിട്ട് മാറി നില്‍ക്കും. ഇന്നിയും തകര്‍ന്നടിയുന്ന വിപണിയില്‍ നിന്നും സാധാരണക്കാരന്‍ ഒഴിഞ്ഞ് പോകുമ്പോള്‍ വീണ്ടും നനഞ്ഞ പൂച്ചയെപോലെ കടന്ന് വന്ന് ആരും അറിയാതെ വില കുറഞ്ഞ നിലയില്‍ ഓഹരികള്‍ വാങ്ങികൂട്ടും. വീണ്ടും വിപണി ഉയരും. സാധാരണക്കാരന്‍ ഉയര്‍ന്ന വിലയില്‍ വിദേശീയരുടെ കയ്യില്‍ നിന്നും സ്വദേശീ ഓഹരികള്‍ വാങ്ങും. വീണ്ടും വിദേശീയര്‍ക്കായി വിപണി പൊട്ടും. കൂടെ പൊട്ടുന്നത് സാധാരണക്കാരും.

ഇന്നലെ മാത്രം വിപണിയില്‍ നിന്നും ആവിയായത് ഏകദേശം പത്ത് ലക്ഷം കോടി രൂപയാണ്. ഈ പണമത്രയും പോയത് സാധാരണക്കാരായ നിക്ഷേപകരില്‍ നിന്നുമായിരുന്നു എന്ന വാര്‍ത്ത ശരിവെക്കുന്നത് വിപണിയുടെ കൃതൃമങ്ങളാണ്. ഇന്നലെ വരെ വിപണിയുടെ കരുത്തിനെ പ്രകീര്‍ത്തിച്ചിരുന്നവരുടെ ശരീര ഭാഷകളില്‍ മാറ്റം വന്നു തുടങ്ങി. പത്ത് ദിനം മുമ്പ് ഒരു ദിനം വിപണി താഴേക്കിരുന്നപ്പോള്‍ ഭാരതത്തിന്റെ മൂലധന വിപണീ വിദഗ്ദര്‍ പറഞ്ഞ ഒരു കാരണം “റിലയന്‍സിന്റെ നാച്വറല്‍ റിസോര്‍സിലേക്ക് ഫണ്ട് തിരിച്ചു വിട്ടത് കൊണ്ടാണ് വിപണി താഴ്ന്നത്” എന്നാണ്. ഒരു കമ്പനിയുടെ ഐ.പി.ഓയിലേക്കോ മ്യൂച്വല്‍ ഫണ്ടിലേക്കോ പണം നിക്ഷേപിക്കണമെങ്കില്‍ അപേക്ഷിക്കുന്ന അതേ സമയത്ത് പണമായി തന്നെ നിക്ഷേപിക്കണം. മൂലധന വിപണിയില്‍ നിന്നും ഓഹരികള്‍ വിറ്റാല്‍ ഏറ്റവും കുറഞ്ഞത് പതിനഞ്ച് ദിനമെങ്കിലും വേണം പണം കയ്യില്‍ കിട്ടാന്‍. പിന്നെങ്ങിനെ ഒറ്റ ദിനം കൊണ്ട് വിപണിയില്‍ നിന്നും പണം പിന്‍‌വലിച്ച് “റിലയന്‍സ് നാച്വറല്‍ റിസോഴ്സില്‍” നിക്ഷേപിക്കും. വിപണി താഴുമ്പോള്‍ എന്തെങ്കിലുമൊക്കെ തട്ടി മൂളിക്കാന്‍ റിലയന്‍സും ഒരു കാരണമായി എന്ന് മാത്രം.

പത്ത് ദിനത്തിന് ശേഷം ഇന്നലെയും ഇന്നുമായി വിപണി ചരിത്രത്തിലെ ഏറ്റവും വല്ലിയ രണ്ടാമത്തെ തകര്‍ച്ചക്ക് സാക്ഷ്യം വഹിക്കുമ്പോള്‍ (ഏറ്റവും വലിയ തകര്‍ച്ച ഹര്‍ഷത് മേത്ത സംഭാവന ചെയ്തത്) വിപണീ വിദഗ്ദര്‍ക്ക് പറയാനുള്ളത് ഇപ്പോഴും റിലയന്‍സിലേക്ക് ഫണ്ട് പോയതും അമേരിക്കയുടെ സാമ്പത്തിക മാന്ദ്യവും സിറ്റി ബാങ്കിന്റെ പ്രവര്‍ത്തന നഷ്ടവും ഒക്കെ തന്നെയാണ്. എന്നിട്ട് ആശ്വാസം കൊള്ളുന്നതോ ഫോറിന്‍ ഇന്‍സ്റ്റിട്യൂഷനല്‍ ഇന്‍‌വെസ്റ്റേഴ്സ് പണവുമായി കാത്തിരിക്കുകയാണ് അവര്‍ ഭാരത വിപണിയില്‍ നിക്ഷേപിക്കും എന്ന്. അവര്‍ നിക്ഷേപിക്കുന്നത് അവരുടെ ലാഭത്തിന്. അതില്‍ ഭാരതീയന് എന്ത് കാര്യം.

ഭാരതത്തിലെ ചെറുകിട നിക്ഷേപകരേയും സാധാരണക്കാരനേയും വ്യാമോഹിപ്പിച്ച് വിപണിയുടെ ചതിക്കുഴികളില്‍ പെടുത്തിയിട്ട് ലാഭവുമായി വിദേശീയര്‍ മടങ്ങുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്. “വിപണിയെ സമചിത്തതയോടെ സമീപിക്കൂ ചെറുകിടക്കാരേ...നിങ്ങള്‍ ഭയപ്പെടേണ്ട ഞാന്‍ നിന്നോടു കൂടെയുണ്ട്” എന്ന് ചിദംബരം ഇന്ന് പറയുമ്പോള്‍, ഇല്ലാത്ത പണം കൊണ്ട് വിപണി പതിനായിരം പോയിന്റിലേക്കെത്തി നാലു ദിനം കൊട്ട് പൊട്ടി പൊളിഞ്ഞപ്പോള്‍ അന്നത്തെ ധനകാര്യ മന്ത്രി മന്മോഹന്‍ സിങ്ങും “വിപണിയെ സമചിത്തതയോടെ സമീപിക്കൂ ചെറുകിടക്കാരേ...നിങ്ങള്‍ ഭയപ്പെടേണ്ട ഞാന്‍ നിന്നോടു കൂടെയുണ്ട്” എന്ന് തന്നെയാണ് പറഞ്ഞത്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടില്‍ ഒമ്പതിനായിരത്തി എഴുനൂറില്‍ നിന്നും പൊട്ടിയ വിപണി എത്തി നിന്നത് മൂവായിരത്തിനടുത്ത്. പിന്നെ എത്രയോ വര്‍ഷങ്ങള്‍ വിപണി കരടിയുടെ പിടുത്തത്തിലായിരുന്നു.

ഇപ്പോള്‍ വിപണി വീണ്ടും കരടിയുടെ പിടുത്തത്തിലേക്ക് പോകുന്നു. അത് തുടങ്ങി കഴിഞ്ഞു. ഏപ്രിലോടുകൂടി ഇറാനില്‍ അമേരിക്ക ആദ്യ ബോംബിടും അതോടെ ആഗോള വിപണിക്കൊപ്പം നമ്മുടെ വിപണി തകര്‍ന്നടിയും. അതിന്റെ തുടക്കമാണ് ആഗോള വിപണിയില്‍ കാണുന്നത്. വിപണിക്ക് ഒരു മനശ്ശാസ്ത്രമുണ്ട്. വിപണി ഉയര്‍ച്ചയുടെ പാതയിലാണെങ്കില്‍ വിപരീതമായി വരുന്ന കാര്യങ്ങളിലെ അനുകൂലഘടകങ്ങളെ കണ്ടെത്തി അതിനോട് ചേര്‍ന്ന് പോസിറ്റീവ് ആയി പ്രതികരിക്കും. വീണ്ടും ഉയരത്തിലേക്ക് പോകും. അതേ സമയം വിപണി താഴ്ചയിലാണെങ്കില്‍ അനുകൂല ഘടകങ്ങള്‍ വന്നാ‍ലും ആ അനുകൂല ഘടകങ്ങളിലെ ന്യൂനതകള്‍ മുന്‍‌കൂട്ടി കണ്ട് വിപണി അതിനനുസരിച്ച് വീണ്ടും താഴേക്ക് പോകും. അതായത് വിപണിയുടെ ഉയര്‍ച്ചയുടെ സമയത്താണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്. അധികാരത്തില്‍ ബീ.ജെ.പി വീണ്ടും വരികയും ഹിമാചലില്‍ കോണ്‍ഗ്രസ് നിലം പതിക്കുകയും ചെയ്തപ്പോള്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് നേരിട്ട തിരിച്ചടി എന്ന ന്യൂനതയില്‍ വിപണി താഴേക്ക് പോരേണ്ടുന്നതായിരുന്നു. പക്ഷേ സംഭവിച്ചത് നേരേ തിരിച്ചും. കാരണമെന്താ. ഉടന്‍ ഒരു പൊതു തിരഞ്ഞെടുപ്പ് ഒഴിവായി എന്ന ഒരു ചെറിയ അനുകൂലഘടകത്തെ ഭരണ കക്ഷിക്കേറ്റ തിരിച്ചടി എന്ന വന്‍ ന്യൂനതയില്‍ നിന്നും വിപണി വേര്‍തിരിച്ചെടുത്തു. അത്ര തന്നെ. നേരേ മറിച്ച് ഗുജറാത്ത് ഹിമാചല്‍ തിരഞ്ഞെടുപ്പ് സമയത്ത് വിപണി കരടിപിടിയിലായിരുന്നു എങ്കില്‍ വീണ്ടും താഴേക്ക് തന്നെ പോകുമായിരുന്നു. അപ്പോള്‍ കാരണം “ഭരണ കക്ഷിക്കേറ്റ തിരിച്ചടി” ആവുകയും ചെയ്യുമായിരുന്നു.

ഇപ്പോള്‍ വിപണി താഴ്ചയിലേക്കാണ്. ഇന്ന് അമേരിക്കന്‍ ഫേഡറല്‍ റേറ്റ് മുക്കാല്‍ ശതമാനം കുറച്ചതിനോട് നാളെ വിപണി അനുകൂലമായി പ്രതികരിക്കില്ല. “അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യം കൂടുന്നതിനാലാണ് ഫെഡറല്‍ റിസര്‍വ് റേറ്റ് കുറച്ചത്, അതിനാല്‍ അമേരിക്കന്‍ വിപണിയോടൊപ്പം ഏഷ്യന്‍ വിപണിയും കുടെ നമ്മുടെ വിപണിയും താഴേക്ക്” എന്നതായിരിക്കും നാളത്തെ വിപണിയുടെ മന:ശ്ശാസ്ത്രം. സെപ്തംബറില്‍ അമേരിക്ക ഫെഡറല്‍ റിസര്‍വ്വ് റേറ്റ് അരശതമാനം കുറച്ചപ്പോള്‍ ഭാരത വിപണി മുന്നേറിയത് അന്ന് വിപണി മുന്നേറ്റത്തിന്റെ പാതയിലായിരുന്നത് കൊണ്ടാണ്. ഇന്ന് വിപണി താഴ്ചയിലാണ്. സാമ്പത്തിക മേഖലയില്‍ ഉണ്ടാകുന്ന എല്ലാ അനുകൂല ഘടകങ്ങളോടൂം വിപണി ഇപ്പോള്‍ വിപരീതമായേ പ്രതികരിക്കുള്ളൂ.

ഇന്ന് ഒരു മണിക്കൂര്‍ വിപണി അടച്ചിട്ടട്ട് വീണ്ടും വിപണി തുറന്നപ്പോള്‍ തകര്‍ച്ചയുടെ തടയിട്ടതിന്റെ പിന്നാമ്പുറം തേടി പോയാല്‍ യൂ.ടീ.ഐക്കും എല്‍.ഐ.സിക്കും ഒക്കെ ഒരു പാട് പറയാന്‍ കാണും. വിപണിയിലേക്ക് നമ്മുടെ പൊതു മേഖലാ സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നും ഇന്ന് തടസ്സപ്പെട്ട ഒരു മണിക്കൂറിന് ശേഷം ഒഴുകിയ പണത്തിന് ഒരു കണക്കും ഉണ്ടാകില്ല. വിപണിയെ പിടിച്ച് നിര്‍ത്താന്‍ വേണ്ടി ഏറ്റവും ഉയര്‍ന്ന നിലയില്‍ ഇന്ന് വിപണിയില്‍ നിന്നും ഓഹരികള്‍ വാങ്ങാന്‍ നിര്‍ബന്ധിതരായിട്ടുള്ള നമ്മുടെ സാധാരണക്കാരന്റെ നിക്ഷേപ താല്പര്യ സംരക്ഷണാര്‍ത്ഥം സൃഷ്ടിക്കപ്പെട്ട ധനകാര്യ സ്ഥാപനങ്ങളുടെ നെറ്റ് അസറ്റ് വാല്യൂ താഴേക്ക് പോകുന്നതും നാളെ കാണാം.

ഭാരത മൂലധന വിപണിയിലെ സെക്കന്ററി മാര്‍ക്കറ്റില്‍ ഒരിക്കലും പണം നിക്ഷേപിക്കരുത്. പബ്ലിക്ക് ഇഷ്യൂവില്‍ നേരിട്ട് പണം നിക്ഷേപിച്ച് മാന്യമായ ലാഭം കിട്ടുമ്പോള്‍ വിറ്റുമാറുക. ലോകത്തിലെ ഏറ്റവും അനിശ്ചിതമായ മൂലധന വിപണിയാണ് ഭാരതത്തിന്റേത് എന്ന് സ്വയം തിരിച്ചറിയുക.

Wednesday, January 09, 2008

അക്ഷര ജാ‍ലകമേ....വിട.

കലാകൌമുദി ഒരു ശീലമായിരുന്നു. സാഹിത്യ വാരഫലം ഒരു കാലത്ത് ഹൃദയത്തോട് ചേര്‍ത്ത് വെച്ച കോളവും. നിരൂപണം ജനകീയമാക്കിയ ആ കോളത്തിന് പകരം വന്ന “അക്ഷര ജാലകവും” അതേ ഊഷ്മളതയോടെ തന്നെ ഹൃദയത്തിലേക്ക് ഏറ്റു വാങ്ങി. “അക്ഷര ജാലകം” ബൂലോകത്തേക്കെത്തിയപ്പോള്‍ ഒത്തിരി സന്തോഷിച്ചു. ബൂലോകത്തിന്റെ ഒരു നേര്‍ കാഴ്ചയായി “അക്ഷര ജാലകം” ബൂലോകത്ത് നിറഞ്ഞ് നില്‍ക്കുമെന്ന് വെറുതെ വിചാരിച്ചു പോയി. ഇന്ന് ഖേദമുണ്ട്. “അക്ഷരജാലകം” ഇന്നി എന്റെ വായനയില്‍ ഇല്ല. കലാകൌമുദി ശീലമായി ഇന്നിയും തുടരും.

അക്ഷര ജാലകം പിറന്നത് അക്ഷരവിരോധത്തിന്റെ അല്പത്വത്തില്‍ നിന്നുമായിരുന്നു എന്ന തിരിച്ചറിവിന് ബൂലോകം വേണ്ടി വന്നു എന്നത് ബൂലൊകത്തിന്റെ മറ്റൊരു നന്മ.

കലാകൌമുദിയില്‍ കമന്റ് ഓപ്‌ഷന്‍ ഉണ്ടാകാഞ്ഞത് നന്നായി എന്ന് കരുതാന്‍ വരട്ടെ. പട പേടിച്ച് കൌമുദിയില്‍ ചെന്നപ്പോള്‍ അവിടെ ചൂട്ടും കത്തിച്ചാ...


അക്ഷരജാലകത്തിന്റെ വിമര്‍ശനമേറ്റുവാങ്ങിയ ആരെങ്കിലും അദ്ദേഹത്തെ അധിക്ഷേപിക്കാന്‍ വ്യാജ ഐ.ഡിയില്‍ “അക്ഷരജാലകം” എന്ന പേരില്‍ എം.കെ.ഹരികുമാറിന്റെ ഫോട്ടോയും വെച്ച് ബ്ലോഗ് തുടങ്ങിയതാണ് എന്ന് വിശ്വാസിക്കാനായിരുന്നു ആദ്യം ആഗ്രഹിച്ചത്. ബൂലോകത്തെ “അക്ഷരജാലകത്തിന്റെ” അപചയം അതിരു വിട്ടപ്പോള്‍ ആ സംശയം ഇരട്ടിച്ചു. പക്ഷേ ആ എം.കെ. ഹരികുമാര്‍ തന്നെ ഈ എം.കെ. ഹരികുമാറെന്ന വസ്തുത തിരിച്ചറിഞ്ഞപ്പോള്‍ അമര്‍ഷം എന്റെ ആസ്വാദനത്തോട് തന്നെ. അല്ലാതെന്ത് ചെയ്യാന്‍.

Wednesday, January 02, 2008

ബൂലോകത്തിന്റെ സ്വന്തം കാര്‍ട്ടൂണിസ്റ്റിന് സ്നേഹ പൂര്‍വ്വം..

സജ്ജീവ് ബാലകൃഷ്ണന്‍ എന്ന കാര്‍ട്ടൂണിസ്റ്റ് ഒരു നിശ്ശബ്ദ പ്രയാണത്തിലായിരുന്നു...അഞ്ച് മാസം കൊണ്ട് മലയാള ബ്ലോഗറന്മാരുടെ നൂറ് കാരിക്കേച്ചര്‍ വര‍ക്കുക എന്ന ദുര്‍ഘടമായ ഒരു ഉദ്യമം സ്വയം ഏറ്റെടുത്ത് നിശ്ശബ്ദനായി മുന്നോട്ട് പോയ സജ്ജീവ് തന്റെ ലക്ഷ്യം നേടുന്നതാണ് ഡിസംബര്‍ മുപ്പത്തിയൊന്നാം തീയതി കണ്ടത്. അതായത് നൂറ്റി അമ്പത് ദിവസം കൊണ്ട് നൂറ് കാരിക്കേച്ചര്‍. ലളിതമല്ലായിരുന്നു ആ ലക്ഷ്യം. പ്രത്യകിച്ചും വര്‍ണ്ണത്തില്‍ ചാലിച്ച കാരിക്കേച്ചര്‍ വരക്കുക അത്രയെളുപ്പമല്ലായെന്ന് വരയും വര്‍ണ്ണവും തിരിച്ചറിയുന്നവര്‍ സാക്ഷ്യപ്പെടുത്തും. ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലാത്തവരുടെ, ബ്ലോഗിലെ പ്രൊഫൈല്‍ നല്‍കുന്ന കുഞ്ഞു ഫോട്ടോകളില്‍ നിന്നും ബ്ലോഗിലെ അവരുടെ എഴുത്തിന്റെ ശൈലിയില്‍ നിന്നുമൊക്കെ ബ്ലോഗറെ ആവാഹിച്ച് കാരിക്കേച്ചറാക്കി തുറന്ന് വിടുമ്പോള്‍ പ്രസ്തുത ബ്ലോഗറെ നേരിട്ട് കണ്ടിട്ടുള്ളവര്‍ “ഇത് അയാള്‍ തന്നെ” എന്ന് സാക്ഷ്യപ്പെടുത്തുന്നത് ബൂലോകര്‍ പലവുരു കണ്ടിട്ടുള്ളതാണ്. സജ്ജീവ് ബാലകൃഷ്ണന്‍ ഒരു വിജയമാകുന്നതും അവിടെ തന്നെ.

സജ്ജീവ് ബാലകൃഷ്ണന്‍ തുടങ്ങുന്നത് രണ്ടായിരത്തി ഏഴ് ജൂലൈ ഇരുപത്തി നാലാം തീയതി ബൂലോകത്തിന്റെ പുപ്പുലിയെ ആവാഹിച്ച് കൊണ്ടാണ്. ബൂലോകത്തേക്ക് സജ്ജീവ് ബാലകൃഷ്ണനെ കൈപിടിച്ചെത്തിച്ച വിശാലമനസ്കനില്‍ തുടങ്ങിയ ജൈത്രയാത്ര നൂറെന്ന നാഴിക കല്ലിലെത്തുമ്പോള്‍ കാര്‍ട്ടൂണ്ണിസ്റ്റിന്റെ തൂലിക ചലിച്ചത് സജ്ജിവ് ബാലകൃഷ്ണനെ കാര്‍ട്ടൂണുകളുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ സണ്ണിമാഷിന് വേണ്ടിയായിരുന്നു. സണ്ണിമാഷും കാര്‍ട്ടൂണിസ്റ്റായ സജ്ജീവ് ബാ‍ലകൃഷ്ണനും തമ്മിലുള്ള ആത്മ ബന്ധം ബൂലോകര്‍ക്ക് എന്നെന്നും ഓര്‍ത്തുവെക്കാന്‍ കഴിയുന്ന ഒരു കുറിപ്പുമായി. ഗുരുശിഷ്യ ബന്ധത്തിന്റെ മഹത്വവും ആത്മമിത്രങ്ങളുടെ മഹിമയും സാഹോദര്യത്തിന്റെ വിശുദ്ധിയും ഒരു പോലെ അനുവാചകനിലേക്ക് സന്നിവേശിപ്പിക്കുന്നതായിരുന്നു സണ്ണിമാഷിനെ കുറിച്ചുള്ള ഓര്‍മ്മകുറിപ്പ്.

നൂറ് പുലികളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഏതാണ് എന്ന് സജ്ജിവ് ബാലകൃഷ്ണനോട് ചോദിച്ചാല്‍ എല്ലാം ഒരു പോലെയെന്ന മറുപടിയായിരിക്കും ലഭിക്കുക. സൃഷ്ടികര്‍ത്താവിന് അങ്ങിനെയായിരിക്കുമെങ്കിലും അനുവാചകന് ഏറ്റകുറച്ചിലുകള്‍ ഉണ്ടാകുമല്ലോ? അല്ല ഉണ്ടാകണം. ഏതാനും വരകള്‍ കൊണ്ട് ഒരു വ്യക്തിയുടെ സ്വഭാവവും ശൈലിയും രൂപവും അതേപടി ആവാഹിച്ച് വെക്കുന്നതാണ് കാരിക്കേച്ചര്‍ എങ്കില്‍ സജ്ജീവിന്റെ ലിസ്റ്റിലെ നാല്പതാം നമ്പര്‍ പുലി ആകാന്‍ ഭാഗ്യം സിദ്ധിച്ച കൂഴൂര്‍ വിത്സന്റെ കാരിക്കേച്ചര്‍ ആയിരിക്കും ഒന്നാമതെത്തുക. ഒരിക്കലെങ്കിലും കൂഴൂര്‍ വിത്സനെ നേരിട്ട് കണ്ടിട്ടുള്ളവര്‍ക്ക് അത് ബോധ്യമാകും.

അറുപത്തി മൂന്നാം നമ്പര്‍ പുലിമണി ദേവസേനയും കിടാങ്ങളും പുലി ലിസ്റ്റില്‍ വേറിട്ട് നില്‍ക്കുന്നു. കൂടെയുള്ള കുറിപ്പും കൂടിയാകുമ്പോള്‍ എല്ലാം തികഞ്ഞു.

ആദ്യ ബൂലോക വിവാഹത്തിന് സജ്ജീവിന്റേതായി വന്ന വിവാഹ സമ്മാനവും മംഗള പത്രവും നന്നായി ആസ്വദിക്കപ്പെട്ട കാരിക്കേച്ചര്‍ ആയിരുന്നു. കുപ്പയമില്ലാത്ത മെലിഞ്ഞ ഉടലുമായി “കട്ടനും” അടച്ച് എഴുതി തള്ളുന്ന ബെര്‍ളീതോമസും ചട്ടയിട്ട് വാലിട്ട മുണ്ടുമുടുത്ത് തിരിഞ്ഞ് നോക്കി തിരിഞ്ഞ് നോക്കി ഒതുക്കത്തില്‍ ഓടിപോകുന്ന കൊച്ചു ത്രേസ്യയും ചെവിയില്‍ ചെമ്പരത്തി ചൂടി പായസമിളക്കുന്ന കൈതമുള്ളും വള്ളിനിക്കറുമിട്ട് ചിമ്മിനി വെട്ടത്തില്‍ വരമൊഴി സ്ലേറ്റിലെഴുതുന്ന സിബുവും തുടങ്ങിയെല്ലാ കാരിക്കേച്ചറുകളും ബൂലോകര്‍ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയതിന് തെളിവാണ് ഈ കാരിക്കേച്ചറുകളില്‍ മിക്കതും അതാത് ബ്ലോഗറന്മാരുടെ ബ്ലോഗുകളില്‍ ഇടം തേടിയിരിക്കുന്നു എന്നത്.

ചിരി ഒരു വളവാണ് എന്നപേരില്‍ കൂഴൂര്‍ വിത്സന്‍ തന്റെ വാര്‍ത്തകള്‍ വായിക്കുന്നത് എന്ന ബ്ലോഗില്‍ സജ്ജീവ് ബാലകൃഷ്ണനെ ഏഷ്യനെറ്റ് വഴി പരിചയപ്പെടുത്തുന്നത് അദ്ദേഹം അര്‍ഹിക്കുന്ന അംഗീകാരമായിരുന്നു.

കേവലം ആത്മ സംതൃപ്തിക്ക് വേണ്ടി മാത്രം ബൂലോകത്തിലെ ബ്ലോഗറന്മാരുടെ കാരിക്കേച്ചറുകള്‍ വരച്ചു തുടങ്ങുകയും നൂറ്റി അമ്പത് ദിനങ്ങള്‍ കൊണ്ടു നൂറ് കാരിക്കേച്ചറുകള്‍ വരച്ച് ബൂലോകത്തിന്റെ ഹൃദയത്തിലേക്ക് ചേക്കേറുകയും ചെയ്ത സജ്ജീവ് ബാലകൃഷ്ണന് സ്നേഹോപഹാരമായി രണ്ടായിരത്തി എട്ടിലെ ആദ്യ പോസ്റ്റ് സമര്‍പ്പിക്കുന്നു.

രണ്ടായിരത്തി പത്ത് ഡിസംബറ് മുപ്പത്തിയൊന്നാം തീയതി ആയിരം “പുലികള്‍” എന്ന ബൂലോകത്തിന്റെ സ്വന്തം കാര്‍ട്ടൂണിസ്റ്റിന്റെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കപ്പെടട്ടെ!