Friday, September 25, 2009

ജാതകവശാല്‍ പിടിയ്ക്കപ്പെട്ടു പോയ പാവം പോക്കറ്റടിക്കാരന്‍.

കൊട്ടാരക്കര ബസ്റ്റാന്റ്.

“ഹയ്യോ....എന്റെ പോക്കറ്റടിച്ചേ....”

കൊട്ടാരക്കര ബസ്റ്റേഷനിലെ പതിവു കാഴ്ചകളിലൊന്ന്. ആരോ പോക്കറ്റടിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അടിച്ചെടുത്ത പോക്കറ്റുമായി പോക്കറ്റടിക്കാരന്‍ പതിവു പോലെ തന്നെ കെ.എസ്.ആര്‍.ടീ.സി ബസ് സ്റ്റേഷന്‍ ചുറ്റി പ്രൈവറ്റ് സ്റ്റാന്റിലേയ്ക്കുള്ള മതില്‍ ചാടാനായി ഓടുന്നു. കണ്ടു നിന്നവര്‍ ആര്‍ത്തു വിളിച്ചും പോക്കറ്റുപോയവന്‍ അലറിക്കരഞ്ഞും പോക്കറ്റടിയ്ക്കാരന്റെ പിറകേ. മതില്‍ ചാടിയാല്‍ പിന്നെ പോക്കറ്റടിയ്ക്കാരന്റെ പൊടിപോലും കിട്ടില്ല കണ്ടു പിടിയ്ക്കാന്‍. പോക്കറ്റടിയും മതില്‍ ചാട്ടവും നിമിഷങ്ങള്‍ക്കുള്ളില്‍ കഴിയും എന്നതിനാല്‍ കൊട്ടാരക്കര ബസ്റ്റേഷനില്‍ പോക്കറ്റടിയ്ക്കപ്പെടുന്നവരുടെ പോക്കറ്റുകള്‍ തിരിച്ചു കിട്ടുക വളരെ അപൂര്‍വ്വമാണ്.

പക്ഷേ ഇപ്പോള്‍ പോക്കറ്റടിക്കാരന്‍ ജാതക വശാല്‍ പിടിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പിന്നെ അവിടെ കണ്ടത് ഒരു അഘോഷമായിരുന്നു. ഓടികൂടിയവരെല്ലാം കൂടി പോക്കറ്റടിയ്ക്കാരനെ എടുത്തിട്ടങ്ങ് പെരുമാറി. വന്നവരും പോയവരും നിന്നവരും എല്ലാം പോക്കറ്റടിക്കാരനെ കേറി മേഞ്ഞു. എന്തെന്നാല്‍ കൊട്ടാരക്കര ബസ്റ്റേഷന്‍ ഇടത്താവളമായി യാത്ര ചെയ്യുന്നേതൊരുവന്റേയും പോക്കറ്റ് ഒരിയ്ക്കലെങ്കിലും അടിച്ചു പോകാതിരിയ്ക്കാന്‍ ഒരു വഴിയും കാണുന്നില്ല. പോക്കറ്റടിയ്ക്ക് വിധേയമായൊരുവന്‍ പിന്നെപ്പോഴെങ്കിലും പ്രതികരിയ്ക്കാന്‍ അവസരം കിട്ടുമ്പോള്‍ പ്രതികരിയ്ക്കാന്‍ കഴിയുന്ന പോലെ പ്രതികരിയ്ക്കുന്നതും സ്വാഭാവികം. അങ്ങിനെയുള്ള ഒരു പ്രതികരണ വേദിയിലാണ് പാവം..പാവം പോക്കറ്റടിക്കാരന്‍ പെട്ടു പോയിരിയ്ക്കുന്നത്.

ആള്‍ക്കാരെല്ലാം കൂടി ആവും വിധം പാവം പോക്കറ്റടിക്കാരന്റെ മേലേ പ്രതികരിച്ചു കൊണ്ടിരുന്നപ്പോഴാണ് മാന്യമായി വേഷം ധരിച്ച ഒരാള്‍ “ആരാടാ...എന്താടാ നീയൊക്കെ ചെയ്യുന്നത്...” എന്നൊക്കെ അക്രോശിച്ചു കൊണ്ട് ആള്‍കൂട്ടത്തെ വകഞ്ഞു മാറ്റി പോക്കറ്റടിക്കാരന്റെ അടുത്തേയ്ക്ക് എത്തിയത്.

“ആരാടാ നിനക്കൊക്കെ അധികാരം തന്നത് ഒരാളെ ഇങ്ങിനെ തല്ലിച്ചതയ്ക്കാന്‍? നിങ്ങള്‍ നിയമം കൈയിലെടുക്കുകയാ? എല്ലാവനും ഇങ്ങോട്ടു മാറിയേ...”

അയാളുടെ ഘനഗംഭീരമായ ശബ്ദത്തിന്റെ ആജ്ഞാ ശക്തിയില്‍ ഒരു നിമിഷം എല്ലാവരും പോക്കറ്റടിക്കാരനെ വിട്ട് അദ്ദേഹത്തെ ശ്രദ്ധിച്ചു. പോക്കറ്റടിക്കാരന്‍ ഒടിഞ്ഞു തൂങ്ങി ആടിയുലഞ്ഞു നില്‍ക്കുന്നു. എങ്കിലും മുഖത്ത് തല്‍ക്കാലം രക്ഷപെട്ട ഭാവം.

പിന്നെ സംഭവിച്ചതാണ് സംഭവമെങ്കില്‍ സംഭവം!

ആളെ ഒതുക്കി മാറ്റി വന്നയാള്‍ പോക്കറ്റടിക്കാരനെ കുത്തിനുപിടിച്ച് തൂക്കിയെടുത്ത് തലങ്ങും വിലങ്ങും തല്ലോടു തല്ല് തുടങ്ങി. തല്ലെന്നു പറഞ്ഞാല്‍ നല്ല അസ്സല് തല്ല്. എന്താ സംഭവിയ്ക്കുന്നതെന്ന് തിരിച്ചറിയാതെ പൊതുജനം വാപൊളിച്ചു നിന്നു. ഒരു കോഴ്സ് തല്ലു കഴിഞ്ഞു അയാള്‍ നാട്ടുകാരോട് പറഞ്ഞു....

“നിങ്ങളെല്ലാം കൂടി ഇങ്ങിനെ വളഞ്ഞ് നിന്ന് തല്ലിയാല്‍ പിന്നെ ഞാനെങ്ങനാ ഇവനിട്ട് കൊടുക്കുന്നത്. കഴിഞ്ഞയാഴ്ച എന്‍റെ പേഴ്സാ പോയത്....ഇന്നി നിങ്ങളായി നിങ്ങടെ പാടായി...പക്ഷേ പോലീസു വരും മുന്നേ നിങ്ങളുടെ കലാപരിപാടി അവസാനിപ്പിച്ചോണം. പോലീസു വന്നാല്‍ പിന്നെ പ്രതി നിങ്ങളാകും...”

അയാള്‍ പറഞ്ഞതില്‍ കാര്യമുണ്ട് എന്ന് അറിയാത്തവരായി കൂടി നിന്നവരില്‍ ആരും ഉണ്ടാകുമായിരുന്നില്ല. പോക്കറ്റടിയ്ക്കപ്പെടുകയും പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടേണ്ടി വരികയും ചെയ്തിട്ടുള്ളവര്‍ക്കാര്‍ക്കും അക്കാര്യത്തില്‍ സംശയം ഉണ്ടാകും എന്നും തോന്നുന്നില്ല.

“എവിടെടാ പേഴ്സ്...”

ഒന്നും പറയാതെ പോക്കറ്റടിക്കാരന്‍ പേഴ്സെടുത്ത് കൊടുത്തു. പേഴ്സ് തിരികേ വാങ്ങുന്ന വഴി രണ്ടെണ്ണം കൂടി പാവം പോക്കറ്റടിക്കാരന്റെ മോന്തയ്ക്കിട്ട് ദാനമാക്കാന്‍ അ ഉദാരമനസ്കന്‍ മറന്നില്ല. പേഴ്സ് അയാള്‍ പോക്കറ്റ് നഷ്ടപ്പെട്ട ഹതഭാഗ്യനു നല്‍കി.

നഷ്ടപ്പെട്ട പോക്കറ്റ് തിരികേ കിട്ടിയ സന്തോഷത്തോടെ പോക്കറ്റ് അടിയ്ക്കപ്പെട്ടയാള്‍ മടങ്ങി. എല്ലാം അവസാനിച്ചപ്പോള്‍ പോലീസെത്തി. പാവം പോക്കറ്റടിക്കാരനേം കൊണ്ടു പോലീസും പോയി.

ശുഭം!

Monday, September 21, 2009

ഔചിത്യം!

എറണാകുളത്തെ സേവന കാലം. അതോ പഠന കാലമോ? എന്തായാലും എറണാകുളത്തെ ജീവിത കാലം. അത്ര തന്നെ!

ഒരിയ്ക്കല്‍ ഒരു ദിനം ഉച്ചയൂണിന്റെ ആലസ്യത്തില്‍ ലെഡ്ജറില്‍ കൈ തലയിണയാക്കി ഒന്നു മയങ്ങാന്‍ തുടങ്ങുമ്പോഴാണ് ആ പെണ്‍കുട്ടി എത്തിയത്. ഒരു പതിനൊന്നു വയസ്സുകാരി.

“സാറേ...ഓണം ബമ്പറാ...പത്തു രൂപയേ ഉള്ളൂ‍.” ആ ദൈന്യം ഇപ്പോഴും മായാതെ മനസ്സിലുണ്ട് - വര്‍ഷം ഇരുപത് കഴിഞ്ഞിട്ടും!

നീട്ടിപിടിച്ച ഓണം ബമ്പറുമായി ദൈന്യതയോടെ പെണ്‍കുട്ടി മുന്നില്‍. ലോട്ടറി എടുക്കുക ശീലമല്ലാത്തതു കൊണ്ടും ലോട്ടറി എന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് തട്ടിപ്പാണെന്നു വിശ്വാസിച്ചിരുന്നൊരു കാലമായിരുന്നതു കൊണ്ടും ലോട്ടറിക്കാരെ നിരുത്സാഹപ്പെടുത്തുകയായിരുന്നു പതിവ്. പക്ഷേ കുട്ടിയുടെ ദൈന്യം അവളെ മടക്കാന്‍ മനസ്സനുവദിയ്ക്കുന്നുമില്ല. എന്തു ചെയ്യണമെന്നാലോചിച്ചിരിയ്ക്കേ വെറുതേ ചോദിച്ചു.

“നിന്റെ പേരെന്താ?”

“ആതിര”

“നീ സ്കൂളില്‍ ഒന്നും പോകുന്നില്ലേ?”

“ഞാന്‍ ആറാം ക്ലാസിലാ സാറേ പഠിയ്ക്കുന്നേ.” സ്കൂളിന്റെ പേരും പറഞ്ഞു.

അന്ന് ശനിയാഴ്ചയാണെന്ന് പെട്ടെന്ന് ഞാനോര്‍ത്തു. എന്തോ കുട്ടിയെ കുറിച്ച് കൂടുതല്‍ അറിയണം എന്നു തോന്നി.

“വീട്ടില്‍ ആരൊക്കെയുണ്ട്....നീയെന്താ ലോട്ടറി വില്‍ക്കാന്‍ നടക്കുന്നേ?” ഒരു ഔചിത്യവും ഇല്ലാത്ത ചോദ്യമാണെന്നറിയാം. പക്ഷേ ആറാം ക്ലാസില്‍ പഠിയ്ക്കുന്നൊരു കുട്ടി ലോട്ടറി വില്‍ക്കാന്‍ നടക്കുന്നതിലുള്ള ആകാംക്ഷയാണ് അങ്ങിനെയൊരു ചോദ്യത്തില്‍ എത്തിച്ചത്.

അതിന് ആ കുട്ടി ഉത്തരമൊന്നും പറഞ്ഞില്ല. മൌനമായിരുന്നു മറുപടി.

“സാറ് ഒരു ലോട്ടറി എടുക്കുമോ? പത്തു രൂപയേ ഉള്ളൂ‍.”

വീണ്ടും കുട്ടി.

ലോട്ടറി എടുക്കണ്ട എന്നു തീരുമാനിച്ചിട്ട് ഇരുപത് രൂപയെടുത്ത് കുട്ടിയ്ക്ക് കൊടുത്തു.

കുട്ടി രണ്ടു ലോട്ടറി എനിയ്ക്കു തന്നു.

“കുട്ടീ...എനിയ്ക്ക് ലോട്ടറി വേണ്ട. ഞാന്‍ ലോട്ടറി എടുക്കാറില്ല.... നീ ആ പൈസ എടുത്തു കൊള്ളൂ‍.”

പ്രതീക്ഷിയ്ക്കാത്തതായിരുന്നു സംഭവിച്ചത്. കുട്ടി പണം മടക്കി.

“വേണ്ട സാറേ. സാറ് ലോട്ടറി എടുത്താല്‍ എനിയ്ക്ക് ലോട്ടറിയുടെ കമ്മീഷന്‍ കിട്ടും. എനിയ്ക്കതുമതി. സാറിനു ലോട്ടറി വേണ്ടാങ്കി ഞാന്‍ പോട്ടെ...” ഉറച്ച വക്കുകള്‍.... ദൈന്യത വിട്ടകന്ന തീഷ്ണമായ ശബ്ദം...

സാറിന്റെ ഔദാര്യം വേണ്ടെന്ന്...ആ കൊച്ചു കുട്ടിയുടെ മുന്നില്‍ ചൂളിപോയ നിമിഷങ്ങള്‍....

കുട്ടി തിരിഞ്ഞു നടക്കാന്‍ തുടങ്ങവേ തിരിച്ചു വിളിച്ചു ലോട്ടറി വാങ്ങി പണം നല്‍കുകയല്ലാതെ എന്റെ മുന്നില്‍ മറ്റു മാര്‍ഗ്ഗമൊന്നുമേയുണ്ടായിരുന്നില്ല.

പിന്നെയും ഞാന്‍ പ്രതീക്ഷിച്ചിരുന്നു അവള്‍ വരുമെന്ന് - ലോട്ടറി വില്പനയ്ക്കായി. പക്ഷേ, പിന്നീടൊരിയ്ക്കലും അവള്‍ ആ പടികടന്നു വന്നിട്ടേയില്ല!

ലോട്ടറിയുമായി എന്നെ സമീപിച്ചിട്ടുള്ള ഒരാളേയും അതിനു ശേഷം നിരാശരായി മടക്കി അയയ്ക്കാന്‍ എനിയ്ക്കായിട്ടുമില്ല....

Sunday, September 20, 2009

ഉഡ്ഡായിപ്പുകള്‍ വിലയ്ക്കു വാങ്ങുന്നവര്‍.

ലാബെല്ലാ രാജന്‍.
എണ്‍പതുകളില്‍ മലയാളിയുടെ മടിശീലയുമായി മുങ്ങിയ രാജന്‍ പിന്നെ ഭാര്യയുടെ പേരില്‍ എലീസാ എന്റര്‍പ്രൈസസുമായി വന്നപ്പോഴും തട്ടിപ്പിന്നിരയാവാന്‍ നമ്മള്‍ക്ക് മടിയേതുമുണ്ടായിരുന്നില്ല. ആന്ധ്രയില്‍ നടത്തിയ വെട്ടിപ്പില്‍ അകത്തായി ആന്ധ്രയിലെ ചിറ്റുര്‍ സബ്‌ ജയിലില്‍ വെച്ച് ഇഹലോകവാസം വെടിഞ്ഞിരുന്നില്ലേല്‍ അദ്ദേഹം ഇപ്പോഴും ഒരു പക്ഷേ നമ്മുക്കിടയില്‍ പുതിയ തന്ത്രങ്ങളുമായി കറങ്ങുന്നുണ്ടാകുമായിരുന്നു. വെട്ടിപ്പുകള്‍ക്ക് തലവെച്ചു കൊടുക്കാന്‍ നമ്മള്‍ നിരനിരയായി...

ആട് വന്നു...തേക്ക് വന്നു....മാഞ്ചിയം വന്നു. എല്ലാത്തിനും കഴുത്തറക്കാന്‍ പാകത്തില്‍ നാം ഉള്ളതു വിറ്റുപിറക്കി നിരനിരയായി നിന്നു. സ്വന്തം വീട്ടില്‍ ഒരാടിനെ മേടിച്ച് നിര്‍ത്താന്‍ ശ്രമിയ്ക്കാതെ, കൃഷി ഭവനില്‍ നിന്നും സൌജന്യമായി ലഭിയ്ക്കുന്ന തേക്കിന്‍ തൈയൊന്നു അതിരില്‍ കുഴിച്ച് വെയ്ക്കാന്‍ മിനക്കെടാതെ, മാഞ്ചിയത്തിനു പകരം നാലു മൂട് കുരുമുളക് വള്ളി വച്ച് പിടിപ്പിയ്ക്കാന്‍ നോക്കാതെ തമിഴ് നാട്ടിലെ ജലസാനിധ്യമില്ലാത്ത ഏതോ മുള്‍ക്കാടുകളില്‍ കണ്ണടച്ചു തുറക്കും മുമ്പ് സമ്പാദ്യം വളര്‍ന്നു വരുമെന്ന് കാട്ടി ഭൂലോക തരികിടകള്‍ നല്‍കിയ പരസ്യത്തിന്റെ പിന്നാലെ പോയി കോടികള്‍ തുലച്ചു. പത്രക്കാര്‍ ഇടപെട്ടില്ലായിരുന്നു എങ്കില്‍ ഇന്നും ഇല്ലാത്ത ആടുകള്‍ പെറ്റു പെരുകുമായിരുന്നു. മണ്ണില്ലാതെ വെള്ളമില്ലാതെ തേക്കുകള്‍ ആകാശത്തോളം വളരുമായിരുന്നു. മൊഞ്ചുള്ള കിനാക്കള്‍ക്ക് വര്‍ണ്ണ പകിട്ടേകി മാഞ്ചിയം പടര്‍ന്നു പന്തലിയ്ക്കുമായിരുന്നു!

എവിടെ നിന്നു തുടങ്ങിയെന്നോ എങ്ങോട്ട് പോകുന്നുവെന്നോ ആര് ചെയ്തെന്നോ തിരിച്ചറിയാന്‍ കഴിയാത്ത മണിചെയിനിലും നാം പെട്ടു. തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ തിരുവനന്തപുരം ആയൂര്‍വ്വേദ കോളേജ് ഹോസ്റ്റലിന്റെ അടച്ചിട്ട ഒരു റുമിന്റെ മുന്നില്‍ അന്വോഷണം അവസാനിച്ചു. പോയ കോടികള്‍ എത്രയെന്ന് അറിയാവുന്നവര്‍ ആരുമില്ല. പക്ഷേ പലവിധത്തില്‍ മണിചെയിന്‍ ഇന്നും കേരളീയ സമൂഹത്തില്‍ വലിഞ്ഞു മുറുകുന്നു. അല്ലെങ്കില്‍ ചങ്ങല നമ്മള്‍ സ്വയം വലിച്ചു മുറുക്കുന്നു.


ഒറ്റനമ്പര്‍ ലോട്ടറിക്കാര്‍ ഇപ്പോഴും പകല്‍ വെട്ടി കൊള്ള നടത്തുന്നു. കൊള്ളിവെയ്പ്പിനു മുന്നില്‍ നിസ്സംഗതയോടെ നാം നമ്മുടെ തടി വെച്ചും കൊടുക്കുന്നു. ഒറ്റനമ്പര്‍ ലോട്ടറിയും ഓണ്‍ലൈന്‍ ലോട്ടറിയും വേണ്ടേല്‍ പേപ്പര്‍ ലോട്ടറിയും വേണ്ട എന്ന സുപ്രീം കോടതി വിധിയില്‍ തട്ടി പേപ്പര്‍ ലോട്ടറി വേണം അതോണ്ട് ഓണ്‍ലൈന്‍ തട്ടിപ്പും നടക്കട്ടെ എന്ന പ്രായോഗികതയില്‍ സര്‍ക്കാര്‍ സ്പോണ്‍സര്‍ഷിപ്പില്‍ ലോട്ടറി തട്ടിപ്പുകള്‍ അരങ്ങു വാഴുന്നു. നമ്മുക്ക് പ്രശ്നമേതുമില്ല തന്നെ. വെട്ടിപ്പിനു ഇരയാകാന്‍ നമ്മളിന്നലയേ തയ്യാര്‍.

ശബരീ നാഥ് ടോട്ടലായി കൊണ്ടു പോയി. ചില്ലറക്കാര്‍ പരാതി പറഞ്ഞെങ്കിലും മൊത്തക്കച്ചവടക്കാര്‍ തൊള്ളതുറക്കാത്തതു കൊണ്ട് ശബരി ഇന്നിയും വരും പുതിയ തന്ത്രങ്ങളുമായി. കോടികള്‍ ടോട്ടലായി തട്ടിക്കൊടുക്കാന്‍ നമ്മള്‍ തിക്കിലും തിരക്കിലും...

നൈജീരിയയില്‍ നിന്നും വരുന്ന വ്യാജ സന്ദേശങ്ങളെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി പണം കളയാനും നമ്മള്‍ക്ക് മടിയേതുമില്ല തന്നെ. ഡോളറിരട്ടിപ്പിനും ലക്ഷം കൊടുത്ത് വഴിയാധാരമായൊരുവനെ ദിവസങ്ങള്‍ക്ക് മുമ്പാണ് ടിവിയില്‍ കണ്ടത്.

അഞ്ഞൂറ് കോടിയുടെ നിധി സ്വന്തമാക്കാന്‍ ദിവ്യാജോഷി എന്ന ഫ്രോഡ് സന്യാസിനിയ്ക്ക് തൊണ്ണൂറു ലക്ഷം കൊടുത്ത് ചാത്തന്‍ സേവ നടത്തിയ പ്രവാ‍സിയുടെ വാര്‍ത്തയും നാം കേട്ടു. ചാത്തന്‍, നിധി, സേവ, കൂടോത്രം, കുന്നായ്മ...എന്തിനും നമ്മള്‍ ഒരുക്കമാണ് - മെയ്യനങ്ങാതെ പണം കിട്ടണം എന്നു മാത്രം. വിഷ്ണുമായയാണെന്നു സ്വയം പ്രഖ്യാപിച്ച ദിവ്യാജോഷിയുടെ പ്രേതം ഏറ്റുവാങ്ങാനാളില്ലാതെ ധര്‍മ്മാശുപത്രിയില്‍ അനാഥമായി കിടക്കുന്നു. ആള്‍ദൈവങ്ങള്‍ നടത്തുന്ന തട്ടിപ്പുകളില്‍ വരിനിന്ന് നാം പണം തുലയ്ക്കുന്നു!

എന്താണ് നമ്മുക്ക് പറ്റുന്നത്. നിക്ഷേപത്തിനു നീതീകരിയ്ക്കാനാകാത്ത പലിശ പ്രതിഫലമായി വാഗ്ദാനം ചെയ്യപ്പെടുമ്പോള്‍ അത് തട്ടിപ്പാണെന്നു നമ്മുക്ക് മനസ്സിലാകാത്തത് എന്തു കൊണ്ടാണ്? ഒരിയ്ക്കല്‍ തട്ടിപ്പു നടത്തി മുങ്ങിയവന്‍ വീണ്ടും പുതിയ രൂപത്തില്‍ ഭാവത്തില്‍ വരുമ്പോള്‍ നമ്മള്‍ വീണ്ടും എന്തു കൊണ്ട് തട്ടിപ്പിനു വിധേയമാകുന്നു? പണത്തിനുള്ള ആര്‍ത്തി എന്നുത്തരം പറയാം. പക്ഷേ വീണ്ടും വീണ്ടും അതാവര്‍ത്തിയ്ക്കുന്നത് എന്തു കൊണ്ട്? കൂടോത്രത്തിലൂടെ നിധിയെടുക്കാന്‍ അരും കൊലകള്‍ക്ക് പോലും നമ്മള്‍ക്ക് മടിയില്ലാത്തത് എന്തുകൊണ്ട്? ഉഡ്ഡായിപ്പുകള്‍ക്കെല്ലാം തലവെച്ചു കൊടുക്കുന്നത് അജ്ഞത കൊണ്ടു മാത്രമല്ലല്ലോ. ആര്‍ത്തി പിടിച്ചൊരു സമൂഹത്തിനിതൊക്കെ സംഭവിച്ചില്ലേല്‍ അതാണത്ഭുതം!

പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിയ്ക്കാത്തവര്‍ ഭൂരിപക്ഷമായൊരു സമൂഹത്തില്‍ പണത്തിനു മേലേ മനുഷ്യത്വത്തിനു വില കല്പിച്ചൊരു വിഭാഗമാണ് ഏറ്റവും പുതിയതൊന്നിനു ഇരയായോ എന്ന സംശയത്തില്‍ എത്തി നില്‍ക്കുന്നത്!

ഏറ്റവും പുതിയതൊന്ന്.

ഇന്നേവരെ കേള്‍ക്കാത്തതൊന്ന്. കേട്ടത് ശരിയാണോ തെറ്റാണോ എന്നു പോലും അറിയാത്തതൊന്ന്. കേള്‍ക്കുന്നത് ശരിയായിരിയ്ക്കരുതേ എന്നു പ്രാര്‍ത്ഥിച്ചു പോകുന്നതൊന്ന്. ഇങ്ങിനെയൊന്നുണ്ടാകുമെന്ന് സ്വപ്നേപി നിരൂപിയ്ക്കാന്‍ കഴിയാത്തതൊന്ന്!

സിയാബ്,
ഒരു തട്ടിപ്പു കാരനാണോ ഈ ചെറുപ്പക്കാരന്‍? അല്ലാ എന്നു കേള്‍ക്കാന്‍ കാത്തിരിയ്ക്കുന്നവര്‍ അനവധിയാണ്.

മെയ്യനങ്ങാതെ പണം നേടാന്‍ ഉഡായിപ്പുകള്‍ക്ക് തലവെച്ചു കൊടുക്കുന്നവര്‍ക്കിടയില്‍, നിസ്സഹായനായി നിന്നൊരു ചെറുപ്പക്കാരനെ പ്രതിഫലേശ്ചയില്ലാതെ, ലാഭേശ്ചയില്ലാതെ സഹായിയ്ക്കാന്‍ ശ്രമിച്ചവര്‍ ഖിന്നരാകേണ്ടി വരും - സിയാബെന്ന ചെറുപ്പക്കാരന്‍ തട്ടിപ്പുകാരനാണെന്നു വന്നാല്‍. അയാളുടെ ചെയ്തികളും വാക്കുകളും ഉഡായിപ്പുകാളായിരുന്നു എന്നു വന്നാല്‍.

അതങ്ങിനെയല്ലാതായിരിയ്ക്കട്ടെ!

Thursday, September 17, 2009

പണ്ടാരത്തിലിന്റെ ഭണ്ഡാരത്തില്‍ പരിശുദ്ധ ഖുറാനും.

വീണ്ടും തൊണ്ടി.

സങ്കടമെന്നേ പറയേണ്ടു. ഇപ്പോള്‍ പകല്‍ കൊള്ളയ്ക്ക് വിധേയമായിരിയ്ക്കുന്നത് വിശുദ്ധ ഖുറാന്‍!

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ എന്ന നമ്മുടെ സുഹൃത്തിന്റെ ഖുര്‍:ആന്‍ മലയാള പരിഭാഷ എന്ന ബ്ലോഗില്‍ വരുന്ന പരിഭാഷയുടെ ഭാഷ, വാക്യങ്ങളുടെ ഘടന, അക്ഷര തെറ്റുകളിലെ കുറവ് എന്നിവ അദ്ദേഹത്തിന്റെ മറ്റു സാഹിത്യങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായതാണ് സംശയ ഹേതു. അങ്ങിനെയാണ് ഗൂഗിളിയത്. ചെന്നെത്തിയത് നേരെ ഇവിടേയും .

വിശുദ്ധ ഖുറാനിലെ ഒന്നാം അദ്ധ്യായം “അല്‍ - ഫാത്തിഹ” മുതല്‍ അവസാനം അദ്ദേഹം തര്‍ജ്ജിമ നിര്‍വ്വഹിച്ചിരിയ്ക്കുന്ന “സൂറത്തുല്‍ ഇബ്രാഹിം” വരെ എല്ലാ പരിഭാഷയും കോപ്പീ പേസ്റ്റ് ആണ്. അതും മാതൃസൈറ്റുകളിലേയ്ക്ക് യാതൊരു വിധ കടപ്പാടും ഇല്ലാതെ. അദ്ദേഹം ലളിതമായി കോപ്പി ചെയ്ത സൈറ്റില്‍ അവര്‍ ഭവ്യതയോടെ പറയുന്നുണ്ട് “ആരെങ്കിലും ഇവിടെ നിന്നും എന്തെങ്കിലും എടുത്താല്‍ ഇതിലേയ്ക്ക് ഒരു ലിങ്ക് കൊടുക്കണം” എന്ന്. ഏറ്റവും ലളിതമായ അക്കാര്യം പോലും ആത്മ സംതൃപ്തിയ്ക്കായി മാത്രം ബ്ലോഗെഴുത്ത് നടത്തുന്ന മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ മുഖവിലയ്ക്കെടുത്തിട്ടില്ല.




സാധാരണയായി അദ്ദേഹത്തിന്റെ ബ്ലോഗില്‍ മുഴച്ചു നില്‍ക്കുന്ന “ഞാന്‍” തന്നെയാണ് ഇങ്ങിനെയൊരു പോസ്റ്റെഴുതാനുള്ള പ്രേരണയുണ്ടാക്കിയത്. അദ്ദേഹത്തിന്റെ ബ്ലോഗിലെ പരിഭാഷകള്‍ അദ്ദേഹത്തിന്റെ സ്വതന്ത്ര പരിഭാഷ തന്നെയാണ് എന്ന ധ്വനിയാണ് ബ്ലോഗില്‍ നിന്നും ലഭിയ്ക്കുന്നത്. പരിഭാഷകളില്‍ ഒരിടത്തും മാതൃസൈറ്റുകളിലേയ്ക്ക് യാതൊരു വിധ ലിങ്കുകളോ കടപ്പാടുകളോ കൊടുത്തിട്ടേയില്ല.

പരിഭാഷാ ബ്ലോഗില്‍ മുഹമ്മദ് സഗീര്‍ ആമുഖമായി പറയുന്നത് “ഞാന്‍ എന്തു മനസ്സിലാക്കി അതാണ് ഞാന്‍ ഇവിടെ എഴുതുന്നത്” എന്നാണ്.


അതായത് തന്റെ സ്വതന്ത്ര വിവര്‍ത്തനമാണ് തന്റെ ബ്ലോഗില്‍ ഉള്ളത് എന്ന് മുഹമ്മദ് സഗീര്‍ സ്ഥാപിയ്ക്കുന്നു. “എന്റെ രചനകള്‍ ഇതുവരെ എന്ന്‍” തന്റെ പോസ്റ്റുകള്‍ക്ക് തലക്കെട്ടു കൊടുക്കുന്നിടത്ത് ആ അവകാശവാദം സഗീര്‍ അരക്കിട്ടുറപ്പിയ്ക്കുന്നു.



മുഹമ്മദ് സഗീര്‍ പണ്ടാരത്തിലിന്റെ ഖുറാന്‍ പരിഭാഷാ ബ്ലോഗില്‍ വരുന്ന പോസ്റ്റുകളില്‍ ആദ്യത്തെ ഭാഗം അറബിയില്‍ തന്നെയാണ്. തുടര്‍ന്ന് അതിന്റെ ഇംഗ്ലീഷ് ഭാഷ്യം. പിന്നീട് മലയാളം. ഇങ്ങിനെയാണ് പരിഭാഷയുടെ ഘടന. ഈ മൂന്ന് ഭാഗങ്ങളും കോപ്പീ പേസ്റ്റ് തന്നെയാണ്. ഇതില്‍ ഇംഗ്ലീഷ് ഭാഷ്യം ജന്ന ഓര്‍ഗ് എന്ന സൈറ്റില്‍ നിന്നുമാണ് കോപ്പീ പേസ്റ്റിയത്. ഉദാഹരണത്തിനു ഏറ്റവും ഒടുവിലത്തെ പരിഭാഷ. വിശുദ്ധ ഖുറാനിലെ പതിനാലാം അദ്ധ്യായത്തിന്റെ ഇംഗ്ലീഷ് ഭാഷ്യം തന്നെയെടുക്കാം.

ജന്ന ഓര്‍ഗ് എന്ന വെബ് സൈറ്റില്‍ ഇംഗ്ലീഷ് ഭാഷ്യം ഇങ്ങിനെ:










മുഹമ്മദ് സഗീറിന്റെ പരിഭാഷാ ബ്ലൊഗിലെ ഇംഗ്ലീഷ് ഭാഷ്യം ഇങ്ങിനെ:









ഈ അദ്ധ്യായത്തിന്റെ മലയാള പരിഭാഷ അദ്ദേഹത്തിന്റെ ബ്ലോഗില്‍:


ഈ പരിഭാഷ കോപ്പി ചെയ്തിരിയ്ക്കുന്നത് ഖുറാന്‍ മലയാളം ഡോട് കോമില്‍ നിന്നും നേരിട്ടുമാണ്.


ഇതു പൊലെ തന്നെയാണ് ഇതുവരെ അദ്ദേഹം തര്‍ജ്ജിമ ചെയ്തിരിയ്ക്കുന്ന എല്ലാ സൂറത്തുകളും. അക്ഷരതെറ്റുകള്‍ പോലും അതേ പോലെ കോപ്പി ചെയ്യാന്‍ ഇതിയാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. രണ്ടാമതു ടൈപ്പു ചെയ്യാന്‍ പോലും മിനക്കെട്ടിട്ടില്ല എന്നു ചുരുക്കം.

സൂറത്തുല്‍ ഫാത്തിഹായ്ക്ക് ഇദ്ദേഹം ഒരു വ്യഖ്യാനവും ചമച്ചിട്ടുണ്ട്. ആ വ്യാഖ്യാനം വിക്കിയില്‍ നിന്നും സുന്ദരമായി കോപ്പി ചെയ്തതാണ്. വ്യാഖ്യാനം തുടരാതിരുന്നത് വ്യാഖ്യാനാനന്തരം അവിടെ നടന്ന ചര്‍ച്ചകളുടെ ഫലമാണ്. അത് തുടര്‍ന്നിരുന്നേല്‍ വിശുദ്ധ ഖുറാനോടു ചെയ്യുന്ന ഒരു ദുരന്തം തന്നെയാകുമായിരുന്നു ആ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും.

രണ്ടായിരത്തി എട്ട് മാര്‍ച്ച് പതിനെട്ടിന് ഇതിയാന്‍ സൂറത്തുല്‍ ഫാത്തിഹയ്ക്ക് നല്‍കിയ വ്യാഖ്യാനം ദേണ്ടെ ഇവിടെ:


രണ്ടായിരത്തി ഏഴ് ജൂണ്‍ രണ്ടിനു വിക്കിയില്‍ വന്ന വ്യാഖ്യാനം ഇങ്ങിനെ:



മുഹമ്മദ് സഗീര്‍ പണ്ടാരത്തിലിനെ തിരുത്തുക ബുദ്ധിമുട്ടാണ്. തെറ്റുകള്‍ സംഭവിച്ചാല്‍ ആ തെറ്റിനെ തെറ്റുകള്‍ കൊണ്ടു തന്നെ ശരിയാക്കുക എന്നതാണ് മുഹമ്മദ് സഗീറിന്റെ ശൈലി. അദ്ദേഹം ബ്ലോഗില്‍ ആമുഖമായി പറയുന്നത് പോലെ ഖുറാന്റെ പ്രചാരണമാണ് ലക്ഷ്യമെങ്കില്‍ തന്റെ തന്നെ കൂടുതല്‍ സന്ദര്‍ശകരുള്ള കവിതാ ബ്ലോഗത്തില്‍ അദ്ദേഹം കോപ്പിചെയ്ത ഖുറാന്‍ വെബ് സൈറ്റുകളിലേയ്ക്കു ലിങ്ക് കൊടുക്കുക എന്നതായിരുന്നു ചെയ്യേണ്ടിയിരുന്നത്. പക്ഷേ അതിനു മിനക്കെട്ടാല്‍ “ഞാന്‍” എന്ന ഭാവം നിലനിര്‍ത്താന്‍ കഴിയില്ലല്ലോ?

കവി, കലാകാരന്‍, പത്രപ്രവര്‍ത്തകന്‍, ചിത്രകാരന്‍, ഫോട്ടോഗ്രാഫര്‍, കഥാകാരന്‍, ലേഖകന്‍ തുടങ്ങി സര്‍വ്വകലാ വല്ലഭനായി നടിയ്ക്കാന്‍ വിശുദ്ധ ഖുറാനേയും ദുരുപയോഗം ചെയ്തത് എന്തായാലും നന്നായില്ല.

വളരെ സൂഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് വിശുദ്ധ ഖുറാന്റെ പരിഭാഷയും വ്യാഖ്യാനവും ഒക്കെ. മറ്റൊരാള്‍ സൂഷ്മതയോടെ നിര്‍വ്വഹിച്ചിരിയ്ക്കുന്ന ആ ധര്‍മ്മം ഒരു കോപ്പീ പേസ്റ്റിന്റെ ആനുകൂല്യത്തില്‍ സ്വന്തം പരിഭാഷയായി തന്റെ ബ്ലോഗിലൂടെ അവതരിപ്പിച്ചിരിയ്ക്കുന്നത് അക്ഷന്തവ്യമായ തെറ്റാണ്.ഡിജിറ്റല്‍ മാജിക്കിലൂടെ ഒരിയ്ക്കല്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച പ്രിയപ്പെട്ട സുഹൃത്തെ ഇപ്പോള്‍ റബ്ബിനോടാണ് താങ്കള്‍ ഉത്തരം പറയേണ്ടി വരുന്നത് എന്നോര്‍ക്കുക!

സൂഷ്മത പാലിയ്ക്കുക!
--------------------------------------------
കൂട്ടിച്ചേര്‍ക്കല്‍!
ഇതു വേണ്ടി വന്നതാണ്.

വിശുദ്ധ ഖുറാന്റെ പരിഭാഷയില്‍ ഉണ്ടാകാവുന്ന സാദൃശ്യങ്ങളല്ലാതെ തന്റെ പരിഭാഷ കോപ്പീ പേസ്റ്റ് അല്ലാ എന്നാണ് പ്രിയപ്പെട്ട മുഹമ്മദ് സഗീര്‍ വാദിയ്ക്കുന്നത്. പക്ഷേ എങ്ങിനെയാണ് ഖുറാന്‍ മലയാളം ഡോട് കോമിന്റെ പരിഭാഷയിലും സഗീറിന്റെ പരിഭാഷയിലും അക്ഷരതെറ്റുകള്‍ ഒരേ പോലെ ആവര്‍ത്തിയ്ക്കുന്നത്. അതും ഖണ്ഡികയിലോ വാക്യങ്ങളിലോ വരികളിലോ വ്യത്യാസം ഇല്ലാതെ? പരിഭാഷാ സമയത്ത് അക്ഷരതെറ്റുകളും ഒരു പോലെ യാദൃശ്ചികമായി വന്നു ചേര്‍ന്നു എന്നായിരിയ്ക്കുമോ ഇന്നി മുഹമ്മദ് സഗീറിന്റെ വ്യാഖ്യാനം?

ഇത് മുഹമ്മദ് സഗീറിന്റെ പരിഭാഷ.


ഇതു ഖുറാന്‍ മലയാളം ഡോട്കോമിന്റെ പരിഭാഷ.


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ തിരുത്തപ്പെടില്ല. അത് അദ്ദേഹം വീണ്ടും തെളിയിയ്ക്കുന്നു. സഹതപിയ്ക്കുകയല്ലാതെ മറ്റെന്തു ചെയ്യാം.