Saturday, November 21, 2009

തീമഴ പെയ്യാത്തതെന്തു കൊണ്ട്?

റുഖിയ.
റുഖിയയുടെ മകള്‍ റജീന.
പിന്നെ റജീനയുടെ മൂന്ന് മക്കള്‍.
നാലു മക്കള്‍ക്ക് ജന്മം നല്‍കിയെങ്കിലും റജീന അവിവാഹിതയാണ്. നാലു കുട്ടികളില്‍ ഒരാള്‍ മരിച്ചു. അഥവാ, നേരും നെറിയും നീതിയും ന്യായവും ബോധവും കെട്ട ലോകത്ത് നിന്നും ഒരു കുട്ടിയെങ്കിലും രക്ഷപെട്ടു!

റുഖിയയും റജീനയും.
കരുകോണ്‍ ഗ്രാമത്തിന്റെ ദുരന്ത കാഴ്ചയാണ് അവര്‍!
ഇരുപത്തി അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്നേ ആരോ സമ്മാനിച്ച കൈകുഞ്ഞുമായി കരുകോണിലെത്തിയ റുഖിയ പതുക്കെ പതുക്കെ ഗ്രാമത്തിന്റെ തമാശയാവുകയായിരുന്നു. റജീനയുടെ ശൈശവത്തില്‍, റുഖിയ മുന്നില്‍ റുഖിയയുടെ ഉടുതുണിയില്‍ തൂങ്ങി റജീന. പിന്നെ കുട്ടി ശൈശവം വിട്ടപ്പോള്‍ മുന്നേ റജീന പിന്നില്‍ ഒരു വടിയുമായി റുഖിയ എന്ന നിലയ്ക്കായി യാത്ര. വടി പക്ഷേ റുഖിയ വെറുതെ അങ്ങിനെ കൊണ്ടു നടക്കുമെന്ന് മാത്രം. റജീനയുടെ പാതകളായിരുന്നു അക്കാലത്ത് റുഖിയയുടേയും വഴികള്‍. റജീന എങ്ങോട്ടു പോകുന്നോ അങ്ങോട്ടൊക്കെയും റുഖിയയും തിരിയും. റജീനയെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ റുഖിയ ചീറും. റുഖിയയെ കളിയാക്കിയാല്‍ റജീനയും പ്രതികരിയ്ക്കും. അമ്മയ്ക്ക് മകളും മകള്‍ക്ക് അമ്മയും മാത്രം സ്വന്തമെങ്കിലും പക്ഷേ ചിലപ്പോള്‍ ഈ സൌഹാര്‍ദ്ദമൊക്കെ രൂക്ഷമായ സംഘര്‍ഷത്തിനു വഴിവെയ്ക്കും. അമ്മ മകളേയും മകള്‍ അമ്മയേയും കിട്ടുന്നതെല്ലാം എടുത്ത് പരസ്പരം തല്ലും.

വഴക്കും വക്കാണവും സൌഹൃദവും ഒക്കെയായി റുഖിയയും റജീനയും നാട്ടുകാര്‍ക്ക് എപ്പോഴും തമാശയ്ക്കുള്ള വകയായി. പ്രത്യേക ഉദ്ദേശ്യമോ ലക്ഷ്യമോ ഇല്ലാതെ ഗ്രാമത്തില്‍ അതിരാവിലെ മുതല്‍ മുന്നില്‍ റജീനയും പിന്നില്‍ റുഖിയയും നിത്യ യാത്രയില്‍. സഹൃദയര്‍ ആരെങ്കിലും വല്ലതും കൊടുത്താല്‍ ചിലപ്പോള്‍ വാങ്ങി കഴിയ്ക്കും. മിക്കപ്പോഴും തിരസ്കരിയ്ക്കും. മുട്ടിനു മുട്ടിനു വിദ്യാലയങ്ങളുടുണ്ട് ഞങ്ങളുടെ നാട്ടില്‍, പക്ഷേ റജീനയ്ക്കായി ഒരു സ്കൂളിന്റേയും വാതില്‍ തുറന്നില്ല. അവിവാഹിതയും മാനസിക രോഗിയുമായ അമ്മയ്ക്ക് പിറന്ന മകളെ സ്കൂളില്‍ ചേര്‍ക്കാന്‍ ഞങ്ങളുടെ പ്രബുദ്ധഗ്രാമത്തിനു ഉത്തരവാ‍ദിത്തം ഒന്നുമില്ലല്ലോ?

കാലം അങ്ങിനെ കടന്നു പോയി. റുഖിയയും റജീനയും ഗ്രാമവും ഒക്കെ പ്രവാസത്തില്‍ അന്യമാവുകയായിരുന്നു. പക്ഷേ രണ്ടു ദിവസം മുന്നേ ഒരു ദൃശ്യമാദ്ധ്യമത്തില്‍ കണ്ട കാഴ്ച. ഹോ.....ഇപ്പോഴും ആത്മനിന്ദ ഉളവാക്കുന്നു!

വിഭ്രാന്തിയുടെ ഏറ്റവും ദുഷ്കരമായ അവസ്ഥയില്‍ റുഖിയ. കൂടെ റജീനയും മൂന്ന് കുഞ്ഞുങ്ങളും. ഏറ്റവും ഇളയ കുട്ടിയ്ക്ക് പ്രായം ഇരുപത് ദിവസം മാത്രം!

മാനസ്സിക രോഗിയായിരുന്നു റുഖിയ. കാണുന്ന കാലത്ത് റജീനയ്ക്ക് അങ്ങിനെ മാനസിക വിഭ്രാന്തിയുണ്ടായിരുന്നതായി തോന്നിയിരുന്നില്ല. ഇപ്പോള്‍ റജീനയും മാനസിക രോഗി. പക്ഷേ അനാഥയും മാനസ്സിക രോഗിയുമായ ഒരു മാതാവിന്റെ അനാഥയായ പെണ്‍കുട്ടിയെ പിഴപ്പിയ്ക്കാന്‍ ഞങ്ങളുടെ ഗ്രാമത്തിനു അല്പം പോലും കരളറപ്പുണ്ടായിരുന്നില്ല. മാനസിക രോഗം ബാധിച്ച സമൂഹത്തിനു അനാഥ ബാല്യത്തെ പിഴപ്പിയ്ക്കാന്‍ അറപ്പേതുമുണ്ടാകേണ്ട കാര്യമില്ലല്ലോ?

അടിയ്ക്കടി പ്രസവിയ്ക്കേണ്ടി വരുന്ന അവിവാഹിതയായ അമ്മ! തങ്ങള്‍ അധിവസിയ്ക്കുന്ന സമൂഹത്തില്‍ നിരാലംബയായ ഒരു പെണ്‍ കുട്ടി അടിയ്ക്കടി അനാഥ ഗര്‍ഭം ചുമക്കേണ്ടി വരുമ്പോള്‍ അത് നോക്കി രസിയ്ക്കുന്ന ഗ്രാമവാസികള്‍. മാനസിക രോഗത്തിനടിമപ്പെട്ട നിരാലംബയായ ഒരു പെണ്‍കുട്ടിയെ അനുനിമിഷം പിഴപ്പിച്ചു കൊണ്ടിരിയ്ക്കുന്ന ഗ്രാമത്തിന്റെ മേലേ തീമഴ പെയ്യാത്തതെന്തുകൊണ്ട്?

പ്രവാസത്തിന്റെ പണക്കൊഴുപ്പ് ഞങ്ങളുടെ ഗ്രാമക്കാഴ്ചയാണ്. ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിയ്ക്കപ്പെട്ടിട്ടുള്ള മണിമാളികകള്‍ പാതയുടെ ഇരുവശവും കാണാം. വെറുതേയെങ്കിലും വര്‍ഷാവര്‍ഷം കെട്ടിടത്തിന്റെ ഏതെങ്കിലുമൊക്കെ ഭാഗങ്ങള്‍ ഇടിച്ച് പുതിയവ കൂട്ടിചേര്‍ക്കുക ഞങ്ങളുടെ ഹോബിയാണ്. അത്രയ്ക്കുണ്ട് ഞങ്ങളുടെ പണക്കൊഴുപ്പ്!

അല്ലേല്‍ നോക്കണം - ഇപ്പോള്‍ തന്നെ ആരാധനാലയങ്ങള്‍ എത്രയെണ്ണം ഞങ്ങള്‍ കെട്ടി പൊക്കി. പ്രാര്‍ത്ഥിയ്ക്കാന്‍ പക്ഷേ ആളുകള്‍ കമ്മിയാണെന്നു മാത്രം. ദേണ്ടെ കഴിഞ്ഞ മൂന്ന് മാസം മുന്നേ തന്നെ മൂന്ന് ആരാധനാലയങ്ങളാണ് ഞങ്ങളുടെ ഗ്രാമത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഏതാനും നാള്‍ മുന്നേ അഞ്ചല്‍ പട്ടണത്തില്‍ മതത്തിന്റെ പേരില്‍ ഒരു സാംസ്കാരിക കേന്ദ്രം തന്നെ ഞങ്ങള്‍ തുടങ്ങി. മഹലിന്റെ പേരില്‍ ഇപ്പോള്‍ ആഡിറ്റോറിയം പണിയുകയാണ് ഞങ്ങള്‍. അതൊക്കെ പോരെ.

ദൈവത്തിന്റെ കാര്യം ഞങ്ങള്‍ നോക്കാം. സാധുക്കളുടേ കാര്യം ദൈവം നോക്കിക്കോളും!

രമ്യഹര്‍മ്മ്യങ്ങള്‍ നിറഞ്ഞ ഞങ്ങളുടെ നാട്!
ആരാധനാലയങ്ങള്‍ നിറഞ്ഞ ഞങ്ങളുടെ നാട്!
സാംസ്കാരിക കേന്ദ്രങ്ങള്‍ നിറഞ്ഞ ഞങ്ങളുടെ നാട്!
മാനസ്സിക രോഗിയായ ഒരു പെണ്‍ കുട്ടിയ്ക്ക് അടിയ്ക്കടി പിതൃത്വമില്ലാത്ത ഗര്‍ഭം സമ്മാനിയ്ക്കുന്ന ഞങ്ങളുടെ ഗ്രാമമേ നിന്റെ മേലേ ആ പെണ്‍കുട്ടിയുടേയും അനാഥ ബാല്യങ്ങളുടേയും ശാപം ഇടിത്തീയായി വീഴാ‍തിരിയ്ക്കാന്‍ എന്തുണ്ട് കാരണം?

അനാഥര്‍, ആലംബഹീനര്‍, മാനസിക വൈകല്യമുള്ളവര്‍, ദുര്‍ബലര്‍.
സമൂഹത്തിന്റെ സ്വത്താണവര്‍. അവരെ സംരക്ഷിയ്ക്കേണ്ട ഉത്തരവാദിത്തം സമൂഹത്തിനുണ്ട്. ആ ഉത്തരവാദിത്തം മറന്ന് ആരാധനാലയങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും പണിതുയര്‍ത്തിയിട്ട് കാര്യമൊന്നുമില്ല. ഈശ്വര ചൈതന്യം കെട്ട ആരാധനാലയങ്ങളും സാംസ്കാരിക ജീര്‍ണ്ണത ബാധിച്ച സാംസ്കാരിക കേന്ദ്രങ്ങളും നിറഞ്ഞ ഗ്രാമങ്ങള്‍ക്ക് ഞങ്ങളുടെ ഗ്രാമം ഇന്ന് ഒരുദാഹരണമാണ്. അതിന്റെ ഭാഗമായതില്‍ അടക്കാനാകാത്ത ആത്മനിന്ദ തോന്നുന്നു.

മാനസ്സിക രോഗിയായ ഒരു അമ്മയ്ക്ക് പിറന്ന പെണ്‍കുട്ടിയെ സംരക്ഷിയ്ക്കാനുള്ള ഉത്തരവാദിത്തം ഞങ്ങളുടെ ഗ്രാമം നിര്‍വഹിച്ചിരുന്നു എങ്കില്‍ ആ പെണ്‍ കുട്ടി പിഴയ്ക്കില്ലായിരുന്നു. ഒരിയ്ക്കല്‍ പിഴച്ചു പോയപ്പോഴെങ്കിലും ആ പെണ്‍കുട്ടിയുടെ ഇല്ലായ്മകളെ തിരിച്ചറിയാന്‍ ഞങ്ങളുടെ ഗ്രാമം ശ്രമിച്ചിരുന്നു എങ്കില്‍ അവള്‍ വീണ്ടും വീണ്ടും തന്തയില്ലാത്ത കുഞ്ഞുങ്ങളെ പ്രസവിയ്ക്കില്ലായിരുന്നു.

ആര്‍ക്കെന്തു ചേതം.
“റുഖിയയുടെ മോള് വീണ്ടും പെറ്റു.”
അത് ഞങ്ങള്‍.... ഗ്രാമവാസികള്‍ക്ക് ഇപ്പോഴത്തെ തമാശ!
ചെറ്റകള്‍.

Friday, October 30, 2009

ജ്വാലകള്‍ ശലഭങ്ങള്‍ മണല്‍ നഗരത്തിലും...

ശശി കൈതമുള്ളിന്റെ “ജ്വാലകള്‍ ശലഭങ്ങള്‍” മണല്‍ നഗരത്തിലും തുറന്ന് വിടാന്‍ കൂടിയ അക്ഷര കൂട്ടത്തില്‍ ജ്വലിച്ചുയര്‍ന്നത് സൌഹാര്‍ദ്ദത്തിന്റെ അഗ്നി ജ്വാലകളായിരുന്നു. ഏതെങ്കിലും ഒരു പുസ്തക പ്രകാശനത്തില്‍ നേര്‍ച്ച പോലെ പങ്കെടുത്ത് പ്രകാശനത്തിനു കൈയടിച്ചു മടങ്ങുന്ന ചടങ്ങുകള്‍ക്ക് വിപരീതമായി സ്വന്തം കുടുംബാംഗത്തിന്റെ പ്രജ്ഞയില്‍ ജന്മം കൊണ്ടൊരു പുസ്തകത്തിന്റെ പ്രകാശനത്തിനു പങ്കെടുക്കാന്‍ ഒരുമിച്ച് കൂടിയവരുടെ അവിസ്മരണീയമായ നിമിഷങ്ങള്‍ക്കാണ് പ്രവാസ ഭൂമിക ഇന്ന് സാക്ഷ്യം വഹിച്ചത്.

രാവിലെ ഒമ്പത് മണിയ്ക്ക് തുടങ്ങും എന്നറിയിച്ചിരുന്ന പ്രകാശനചടങ്ങില്‍ സമയ നിഷ്ടയില്‍ കണിശക്കാരനായ ഞാനും എന്റെ കുടുംബവും കിറു കൃത്യം പത്തര മണിയ്ക്ക് തന്നെ എത്തിച്ചേര്‍ന്നു. വേദിയിലേയ്ക്ക് കടക്കുമ്പോള്‍ താലപ്പോലി ഏന്തിയ ബാലികമാര്‍ എന്നെയും കുടുംബത്തേയും എതിരേറ്റു. ഹോ...അത്രയൊന്നും വേണ്ടിയിരുന്നില്ല എന്ന് മനസ്സില്‍ ഓര്‍ത്തു കോണ്ട് സദസ്സിലേയ്ക്ക് ഞങ്ങള്‍ കയറിയിട്ടും ബാലികമാര്‍ അവരുടെ നില തുടര്‍ന്നപ്പോഴാണ് മനസ്സിലായത് വിശിഷ്ടാതിഥികളെ സ്വീകരിയ്ക്കാനാണ് അവര്‍ താലപ്പൊലിയും ഏന്തി നിന്നിരുന്നത് എന്ന്. ആ പോട്ടെ. ആരും കണ്ടില്ല. താലപ്പൊലി ഏന്തിയ രണ്ട് ഫിലിപ്പൈനി സഹോദരന്മാര്‍... ജീവിതത്തിലെ ആദ്യത്തെ കാഴ്ചയുമായി. നല്ല ആത്മാര്‍ത്ഥതയുള്ള സഹോദരങ്ങള്‍...

സദസ്സിലേയ്ക്ക് കയറിയപ്പോള്‍ ഒഴികിയെത്തിയ കര്‍ണ്ണാനന്ദകരമായ സിത്താറിന്റെ വീചികള്‍ മനസ്സിനെ തെല്ലൊന്നുമല്ല കുളിര്‍മയിലാഴ്ത്തിയത്. ഉസ്താദ് ഇബ്രാഹിം കുട്ടി എന്ന അനുഗ്രഹീത കലാകാരന്റെ വിരലുകള്‍ സിത്താറിന്റെ തന്ത്രികളില്‍ കാട്ടിയ മായജാലം സദസ്സ് നന്നായി തന്നെ ആസ്വദിയ്ക്കുന്നുണ്ടായിരുന്നു. സംഗീതത്തിന്റെ മാസ്മരികതയില്‍ സദസ്സ് ലയിച്ചിരുന്ന നിമിഷങ്ങള്‍... ഞങ്ങളും അതിലങ്ങിനെ ലയിച്ച്... ലയിച്ച്....

വിശിഷ്ടാതിഥികള്‍ക്ക് ഊഷ്മളമാ‍യ സ്വീകരണം നല്‍കുമ്പോഴും വേദിയില്‍ ഉസ്താദ് ഇബ്രാഹിം കുട്ടിയുടെ സംഗീത വിരുന്ന് തുടരുകയായിരുന്നു. പ്രകാശന ചടങ്ങിനു മുന്നോടിയായി സിത്താര്‍ നാദം അവസാനിപ്പിച്ചു.

കൂഴൂര്‍ വിത്സന്‍ മാഷ് വന്ന് വേദിയുടെ മൂലയ്ക്കിരുന്ന ഓര്‍ക്കിഡ് സൌന്ദര്യം പീഠത്തോടു കൂടി വേദിയുടെ കേന്ദ്ര ഭാഗത്തേയ്ക്ക് കൊണ്ടു വെച്ചപ്പോള്‍ പുസ്തക പ്രകാശന ചടങ്ങുകള്‍ ഔപചാരികമായി തുടങ്ങുന്നു എന്ന അറിയിപ്പ് കിച്ചുവിന്റെ ശബ്ദത്തില്‍ ഹാളില്‍ മുഴങ്ങി. ചടങ്ങുകള്‍ക്ക് രാം മോഹന്‍ പാലിയത്ത് സ്വാഗതം ഓതി. പുസ്തകത്തെ കുറിച്ചും, ബ്ലോഗെന്ന മാധ്യമത്തെ കുറിച്ചും, അരബ് വംശജനായ വിശിഷ്ടാതിഥിയും മലയാളവും തമ്മിലുള്ള ഗാഢ ബന്ധത്തെ കുറിച്ചും ഒക്കെ സ്വാഗത പ്രാസംഗികന്‍ ചെറുതെങ്കിലും തന്റെ സുന്ദരമായ ഭാഷയില്‍‍ വ്യക്തമായി തന്നെ വിവരിച്ചു. വിശിഷ്ടാതിഥിയുടെ വൈശിഷ്ട്യവും പുസ്തകത്തിന്റെ സന്ദേശവും സദസ്സിലേയ്ക്ക് സന്നിവേശിപ്പിയ്ക്കുന്നതായിരുന്നു സ്വാഗത പ്രാസംഗികന്റെ സ്വാഗതമോതല്‍.

ശ്രീ. ബാലചന്ദ്രന്‍ തെക്കന്മാര്‍ അദ്ധ്യക്ഷനായി പരിപാടികള്‍ തുടര്‍ന്നു. പ്രവാസത്തില്‍ മുപ്പത്തി ആറ് വയസ്സായ ബാലചന്ദ്രന്‍ തെക്കന്മാര്‍ മുപ്പത്തി അഞ്ച് വയസ്സായ ശശികൈതമുള്ളിന്റെ പുസ്തക പ്രകാശനത്തിന്റെ അദ്ധ്യക്ഷനായത് ആകസ്മികമായിട്ടല്ല എന്ന അദ്ധ്യക്ഷന്റെ പരാമര്‍ശം വേദിയില്‍ ചിരിയുയര്‍ത്തി.

വിശിഷ്ടാതിഥി ശ്രീ. ശിഹാബ് എം. ഘാനിം മലയാളത്തേയും, മലയാളിയുടെ ഭാഷാ സ്നേഹത്തേയും, പ്രവാസത്തില്‍ പോലും മാതൃഭാഷയുടെ പേരില്‍ ഒത്തു ചേരാന്‍ സമയം കണ്ടെത്തിയതിന്റെ മഹത്വത്തേയും, മുക്തഖണ്ഡം പ്രശംസിച്ചു കൊണ്ടാണ് തന്റെ പ്രഭാഷണം ആരംഭിച്ചത്. മലയാളത്തിന്റെ സ്വന്തമായ പല രചനകളും അറബിയിലേയ്ക്ക് മൊഴിമാറ്റം നടത്തിയിട്ടുള്ള ശ്രീ. ഘാനിം തന്റെ പതിഞ്ഞ ശബ്ദത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ സദസ്സിന്റെ ഹൃദയം കവരുകയായിരുന്നു. കവയത്രിയും നോവലിസ്റ്റുമായ ശ്രീമതി സിന്ധു മനോഹരന് ഒരു പ്രതി നല്‍കി കൊണ്ട് ശ്രീ. ഘാനിം “ജ്വാലകള്‍ ശലഭങ്ങള്‍” പ്രകാശിപ്പിച്ചപ്പോള്‍ നീണ്ടു നിന്ന ഘരാഘോഷം “ജ്വാലകള്‍ ശലഭങ്ങളുടെ” ആദ്യ വായനക്കാരായ ബൂലോഗ വാസികളുടെ അംഗീകാരം കൂടിയായിരുന്നു. ആദ്യ വായനക്കാരുടെ അകമഴിഞ്ഞ സ്നേഹാദരം...

പുസ്തകത്തിനും പുസ്തകക്കാരനും എന്റേയും സ്നേഹാദരം!

പുസ്തകം ഏറ്റു വാങ്ങി കൊണ്ട് ശ്രീമതി സിന്ധു മനോഹരന്‍ പറഞ്ഞ് വെച്ചത് പതിനഞ്ച് പെണ്‍ ഹൃദയങ്ങളിലൂടെ സഞ്ചരിച്ച് ശശി കൈതമുള്ള് അവതരിപ്പിച്ചിരിയ്ക്കുന്നത് സ്ത്രീകളുടെ മൊത്തം ആകുലതകളും ആശങ്കകളും വിഹ്വലതകളുമാണെന്നാണ്.

കൂട്ടം എന്ന കമ്മ്യൂണിറ്റി വെബ്ലൈറ്റിന്റെ അമരക്കാരനായ ജ്വോതികുമാറിന്റെ ആശംസാ പ്രസംഗം സുഖമുള്ള കേള്‍വിയായിരുന്നു. സദാശിവന്‍ അമ്പലമേടും കൂ‍ഴൂര്‍ വിത്സനും ആശംസകള്‍ നേര്‍ന്നു. ബൂലോഗത്തെ ആദ്യത്തെ പുസ്തകത്തിന്റെ ഉടമ വിശാലമനസ്കന്‍ തന്റെ സ്വതസിദ്ധമായ നര്‍മ്മത്തില്‍ പൊതിഞ്ഞ ശൈലിയില്‍ പുസ്തകക്കാരന് ആശംസകള്‍ നേര്‍ന്നതിനൊപ്പം ഇങ്ങിനെയൊരു തുറന്നെഴുത്തിനു തടസ്സം നില്‍ക്കാതിരുന്ന പുസ്തകക്കാരന്റെ നല്ലപാതിയേയും ആശംസകള്‍ അറിയിച്ചു. പുസ്തക പ്രകാശന ചടങ്ങില്‍ എത്തിച്ചേരാന്‍ കഴിയാതിരുന്ന ദേവസേനയുടെ ആശംസാ സന്ദേശം ചടങ്ങില്‍ വായിയ്ക്കപ്പെട്ടു. ആശംസാ കുറിപ്പില്‍ നമ്മെ വിട്ടകന്ന കവി ജ്വോനവനെ സ്മരിയ്ക്കാനും ദേവസേന മറന്നില്ല.

നന്ദി പ്രകാശനത്തിനു ആളെ വിളിച്ചപ്പോള്‍ കൈതമുള്ള് ശശിയേട്ടനെ കാണാനില്ല! നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങി. ഉദ്യോഗഭരിതമായ നിമിഷങ്ങള്‍... വേദി ശശിയേട്ടനെ കാത്തിരുന്ന വേള. ഒടുവില്‍ അദ്ദേഹം വേദിയിലെത്തി. കാര്യം പറഞ്ഞു. വിശിഷ്ടാതിഥികളെ യാത്രയാക്കാന്‍ പോയതിനാലാണ് പേരു വിളിച്ചപ്പോള്‍ എത്തിച്ചേരാന്‍ കഴിയാതിരുന്നത് എന്ന ക്ഷമാപണത്തോടെ ആര്‍ക്കാണ് നന്ദി പറയേണ്ടുന്നത് എന്ന ചോദ്യത്തില്‍ ശശിയേട്ടന്റെ നന്ദി പ്രകടനം അവസാനിച്ചു. അപരിചിതരായി ആരുമില്ലാത്ത സദസ്സ്, ഒരു കുടുംബത്തിലെ അംഗത്തിനു മറ്റൊരു അംഗത്തോടു എന്തിന്റെ പേരില്‍ നന്ദി പറയാന്‍ കഴിയും? നമ്മുടെ പുസ്തകം. നമ്മുടെ ചടങ്ങ്. നമ്മള്‍ വിജയിപ്പിച്ചു!

തുടര്‍ന്നു വന്നത് നിഥിന്‍ വാവയുടെ സംഗീത വിരുന്ന്. വയലിന്‍ കൊണ്ട് വാവയും നാദ വിസ്മയം തീര്‍ത്തു.

ഡീ.സി. ബുക്സിന്റേയും ബുക്ക് റിപ്പബ്ലിക്കിന്റേയും പുസ്തക പ്രദര്‍ശനം ചടങ്ങുകള്‍ക്കിടയില്‍ ഭംഗിയായി നടക്കുന്നുണ്ടായിരുന്നു. എല്ലാം കൊണ്ടും തികച്ചും അക്ഷര കൂട്ടായ്മ. പ്രവാസത്തിലും മാതൃഭാഷയുടെ മഹനീയത മനസ്സിലാക്കുന്ന ഒരു സമൂഹത്തിന്റെ ഒത്തു ചേരല്‍...

ഭോജനം... പിന്നെ കൈപ്പള്ളിയുടെ ഫോട്ടോ ഷോ. സുന്ദരമായ ഫോട്ടോകളുടെ സാങ്കേതികത്വത്തിലേക്ക് കൈപ്പള്ളി സദസ്സിനെ കൂട്ടി കൊണ്ടു പോയി. ഫോട്ടോ ഷോയ്ക്കിടയില്‍ കൈപ്പള്ളീ സ്റ്റൈല്‍ ചോദ്യോത്തര പരിപാടിയും ശരിയുത്തരം പറഞ്ഞവര്‍ക്ക് തത്സമയ സമ്മാന വിതരണവും. ഒരു വിധത്തില്‍ അതങ്ങ് അവസാനിച്ചു!

കൂഴൂര്‍ വിത്സന്റെ ചൊല്‍ക്കാഴ്ചയും പുത്തന്‍ അനുഭവമായിരുന്നു. കവിതകളുടെ ഒരു കൊളാഷ്! കാമ്പസില്‍ പാടി നടന്ന കവിതകള്‍ മുതല്‍ ബ്ലോഗുകളിലൂടെ പരിചിതമായ കവിതകള്‍ വരെ അരമണിക്കൂര്‍ കൊണ്ട് അദ്ദേഹം നമ്മുക്ക് ചിരപരിചിതമായ ശബ്ദത്തില്‍ അവതരിപ്പിച്ചു.

തുടര്‍ന്ന് പരോളിന്റെ പ്രദര്‍ശനം. നാലുമണിയോടെ “പരോളും” കഴിഞ്ഞു. ഞറുക്കെടുപ്പ്. സമ്മാനദാനം.

പരിപാടിയൊക്കെ ഭംഗിയായി അവസാനിച്ചു. പക്ഷേ, ഭരതവാക്യം കഴിഞ്ഞപ്പോഴാ ഓര്‍ത്തത് “ജ്വാലകള്‍ ശലഭങ്ങള്‍” വാങ്ങിയില്ലാല്ലോ എന്ന്. ശശിയേട്ടനെ തപ്പി ഒരു കോപ്പി ആവശ്യപ്പെട്ടു.

“വിലയെത്രയാ ശശിയേട്ടാ?” ഞാന്‍.

“പതിനഞ്ച് ദിര്‍ഹം”. ശശിയേട്ടന്‍.

“ഹോ... പതിനഞ്ച് പെണ്ണനുഭവങ്ങള്‍ക്ക് പതിനഞ്ച് ദിര്‍ഹം... നിങ്ങളുടെ പെണ്ണനുഭവങ്ങള്‍ പതിനഞ്ചില്‍ നിന്നു പോയത് കാര്യമായി. ഒരു നൂറോ ഇരുന്നൂറോ അനുഭവങ്ങള്‍ ഉണ്ടായിരുന്നേല്‍ വിലയെത്രയായേനെ? ഒടയതമ്പുരാന്‍ രക്ഷിച്ചു...” - ആത്മഗതം!

തിരികേ വരുമ്പോള്‍ ഒരു പുസ്തക പ്രകാശന ചടങ്ങല്ലായിരുന്നു മനസ്സില്‍ - ഒരു കുടുംബയോഗത്തില്‍ സംബന്ധിച്ച ആത്മ നിര്‍വൃതിയായിരുന്നു!
-----------------------------------------------------

ചേര്‍ത്ത് വായിയ്ക്കാം... ആ സുന്ദര നിമിഷങ്ങളെ അനുഭവിയ്ക്കാം!

1. പകല്‍ കിനാവന്‍ തയ്യാറാക്കിയ പ്രകാശന ചടങ്ങിന്റെ ഫോട്ടോ ഫീച്ചര്‍ ഇവിടെ.

2. പുള്ളി പുലിയുടെ ഫോട്ടോ മാജിക് : പ്രകാശം പരത്തുന്ന കവി ഇവിടെ.

3. വശംവദന്റെ ജ്വാലകള്‍ ആളിപടര്‍ന്നപ്പോള്‍ ഇവിടെ.

4. കുട്ടേട്ടന്റെ അക്ഷരങ്ങള്‍ കൊണ്ടാടപ്പെടുകയും സിത്താര്‍ കേള്‍ക്കുകയും ചെയ്ത ഒരു വെള്ളിയാഴ്ചയുടെ ഓര്‍മ്മയ്ക്ക് ഇവിടെ.

Tuesday, October 27, 2009

ശരിയോ തെറ്റോ?

അങ്ങിനെ ആ തിരശ്ശീലയും വീണു.
അടൂര്‍ ഭവാനി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. ഒരിയ്ക്കലും മരിയ്ക്കാത്ത ഒരു പിടി കഥാപാത്രങ്ങളെ ഭൂമിമലയാളത്തിനു സമ്മാനിച്ചു അവര്‍ പടിയിറങ്ങി. അനുജത്തിയ്ക്ക് അകമ്പടിയായി മലയാള സിനിമയിലേയ്ക്ക് പിച്ച വെച്ച് കടന്നു വന്ന ഭവാനിയമ്മ ചക്കി മരയ്ക്കാത്തിയിലൂടെ മലയാളിയുടെ മനം കവരുകയായിരുന്നു. മുന്നൂറിലേറെ സിനിമകള്‍... ജീവന്‍ നല്‍കിയ കഥാപാത്രങ്ങളെല്ലാം മലയാളീ സിനിമാ പ്രേക്ഷകന്റെ മനസ്സില്‍ മരണത്തെ അതി ജീവിച്ച് നില്‍ക്കുന്നു. മുന്നൂറ് സിനിമകള്‍ പക്ഷേ ഭവാനിയമ്മയ്ക്ക് നല്‍കിയത് തീരാ ദാരിദ്ര്യമായിരുന്നു. ജീവന്‍ രക്ഷാഔഷധങ്ങള്‍ക്ക് പോലും പണം കണ്ടെത്താന്‍ കഴിയാതെ വിഷമിച്ച സിനിമാ താരം! ജീവിയ്ക്കാന്‍ മറന്നു പോയവര്‍ മലയാള സിനിമയില്‍ എന്നും ഉണ്ടായിട്ടുണ്ട്. അതിലൊരാളായി അടൂര്‍ ഭവാനിയും അവസാനിച്ചു.

പക്ഷേ ആ നല്ല നാടക നടിയുടെ, സിനിമാതാരത്തിന്റെ ജീവിതം അവസാനിച്ച ദിനം മലയാള സിനിമാ പ്രസ്ഥാനം കാട്ടിയ നെറികേട്, അല്പത്വം, അസ്സഹനീയമായിരുന്നു. ഒരിയ്ക്കല്‍ ഒരു മാധ്യമത്തോടു സിനിമയുടെ മായിക ലോകത്തെ പണമായി മാറ്റാന്‍ മറന്നു പോയ ആ പച്ച സ്ത്രീ പറഞ്ഞ വാക്കുകള്‍....

“എന്നെ ആരും തിരിഞ്ഞു നോക്കുന്നില്ല. മരുന്നു വാങ്ങാന്‍ പോലും കഴിയുന്നില്ല. എന്റെ കുഞ്ഞ് ഉണ്ടായതു കൊണ്ട് ഞാന്‍ കഞ്ഞി കുടിച്ച് കഴിയുന്നു...”

ഒരായുഷ്കാലം മുഴുവന്‍ ഇടപഴകിയിരുന്ന സമ്പന്നതയുടെ പര്യയമായ ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധിയ്ക്ക് ജീവിത സായഹ്നത്തില്‍ നേരിട്ട അവഗണനയുടേയും ദുരിതത്തിന്റേയും നേര്‍ക്കാഴ്ചയായിരുന്നു ആ വാക്കുകള്‍. വിറങ്ങലിച്ച വാക്കുകളിലൂടെ അവര്‍ വരച്ചു കാട്ടിയത് സിനിമ തന്നോടു ചെയ്ത നെറികേടിന്റെ ചിത്രമായിരുന്നു. സര്‍ക്കാര്‍ അനുവദിച്ച ഔദ്യോഗിക ശവമടക്കല്‍ ചടങ്ങിനു മുന്നേ സിനിമാക്കാര്‍ ന്യായങ്ങളുമായി എത്തിയ കാഴ്ച എത്രയോ അരോചകമായിരുന്നു. അതില്‍ ഏറ്റവും ദുസ്സഹമായി തോന്നിയത് കവിയൂര്‍ പൊന്നമ്മയുടെ നാട്യങ്ങളായിരുന്നു.

“....ഞാനും ഞങ്ങളുടെ അസ്സോസിയേഷന്‍ പ്രതിനിധികളും ഭവാനിയമ്മയെ കാണാന്‍ പോയിരുന്നു... ഞങ്ങള്‍ ഒരു തുക ഭവാനിയമ്മയ്ക്ക് നല്‍കി. ഞങ്ങള്‍ എല്ലാം അന്വേഷിയ്ക്കുന്നുണ്ടായിരുന്നു എന്നതാണ് സത്യം. ആരും തിരിഞ്ഞ് നോക്കിയില്ല എന്നതൊന്നും സത്യമല്ല....”

അങ്ങിനെ പോയി അവരുടെ ഗീര്‍വ്വാണം. മരിച്ചു നിമിഷങ്ങള്‍ കഴിയുമുന്നേയായിരുന്നു കവിയൂ‍ര്‍ പൊന്നമ്മയുടെ പതം പറച്ചില്‍. ആ മഹാനടി ജീവിത സായഹ്നത്തില്‍ ദുരിതങ്ങളോടു പടവെട്ടി ദുസ്സഹമായ വേദനയോടെ മരുന്നിനു പോലും പണമില്ലാതെ ഇഹലോക വാസം വെടിഞ്ഞതിലല്ലായിരുന്നു ആ അമ്മനടിയുടെ വിഷമം. ഒറ്റപ്പെടലിന്റെ വേദനയില്‍ നരകിച്ച തന്റെ സഹപ്രവര്‍ത്തകയുടെ വെളിപ്പെടുത്തലില്‍ താനും പെട്ടു പോയല്ലോ എന്നതായിരുന്നു അവരുടെ ഗീര്‍വ്വാ‍ണത്തിനു പ്രചോദനം. എന്നിട്ടും മണ്ണടിയുമുന്നേ ചെയ്ത ഉപകാരങ്ങളുടെ വിളംബരവും മരിയ്ക്കും മുന്നേ തങ്ങള്‍ അവരുടെ വീട്ടില്‍ ചെന്നിരുന്നു എന്ന അവകാശ വാദവും. അടൂര്‍ഭവാനിയെ കാണാന്‍ കവിയൂര്‍ പൊന്നമ്മ ഭവാനിയമ്മയുടെ വീട്ടില്‍ ചെന്നതും വാര്‍ത്തയായിരുന്നു. കൊട്ടും കുരവയും പത്രക്കാരും ചാനല്‍ക്കാരും എല്ലാം കൂടി ആകെ ബഹളം. കൂട്ടത്തില്‍ “തുക” കൈമാറിയത് ലൈവായും കണ്ടു! പക്ഷേ ആ “തുക” ഒരു ചാരിറ്റബിള്‍ സൊസൈറ്റി അടൂര്‍ ഭവനിയ്ക്ക് നല്‍കിയ അവാര്‍ഡിന്റെ ഭാഗമായിരുന്നു എന്നത് ഗീര്‍വ്വാണത്തിനിടയില്‍ കവിയൂര്‍ പൊന്നമ്മ സൌകര്യ പൂര്‍വ്വം പറയാന്‍ മറന്നു. എല്ലാം പ്രകടനം!

തുടര്‍ന്നു സുകുമാരി, കല്പന, ഇന്നസെന്റ്, മിക്കവാറും എല്ലാ താരങ്ങളും, താരങ്ങളുടെ താരങ്ങളും അടൂര്‍ഭവാനിയെ അനുസ്മരിയ്ക്കുന്നുണ്ടായിരുന്നു. എല്ലാര്‍ക്കും പറയാനുണ്ടായിരുന്നത് അവരവര്‍ ഭവാനിയമ്മയ്ക്ക് ചെയ്തു കൊടുത്ത ഉപകാരങ്ങളെ കുറിച്ചായിരുന്നു. അതിനിടയ്ക്ക് ചിലര്‍ പറയുന്നത് കേട്ടു “മലയാള സിനിമയില്‍ അല്ലായിരുന്നു എങ്കില്‍ അടൂര്‍ ഭവാനി ലോകം കണ്ട ഏറ്റവും നല്ല സിനിമാക്കാരി ആകുമായിരുന്നു” എന്ന്. എല്ലാ ഔചിത്യവും കാറ്റില്‍ പറത്തുന്ന രീതിയില്‍ സിനിമാക്കാര്‍ അടൂര്‍ ഭവാനിയോട് മരണ ശേഷവും നെറികേടാണ് കാട്ടിയത്!

ആരും തിരിഞ്ഞ് നോക്കാനില്ലാതെ അശ്ശരണയായി മരണം വരിച്ച മഹാ കലാകാരിയോട് മലയാള സമൂഹം മാപ്പ് പറയണം. തിക്കുറിശ്ശിയുടെ “ശരിയോ തെറ്റോ” എന്ന സിനിമയിലൂടെ മലയാളക്കര കീഴടക്കിയ അടൂര്‍ ഭവാനിയോട് ശരികേടാണ് നാം കാട്ടിയത്. ഔദ്യോഗികതയുടെ പേരില്‍ ആകാശത്തേയ്ക്ക് വെടിവെച്ച് കുഴിച്ചിടുമ്പോള്‍ ശരിയാകുന്നതല്ല ആ ശരികേട്. അര്‍ഹിയ്ക്കുന്ന അവസരത്തില്‍ ആ സാധു സ്ത്രീയോടു സഹായ ഹസ്തം നീട്ടാന്‍ നമ്മുക്കായില്ല. അഭ്രപാളികളില്‍ ജീവിച്ചു നമ്മേ രസിപ്പിച്ച, പ്രശസ്തിയുടെ നാളുകളില്‍ ജീവിയ്ക്കാനും പണം സമ്പാതിയ്ക്കാനും മറന്നു പോയ നിരവധി കലാകാരന്മാര്‍ ജീവിത സായഹ്നത്തില്‍ നിസ്സഹായരായി നമ്മുടെ മുന്നില്‍ ഉണ്ട്. അവരുടെ മഹത്വം മനസ്സിലാക്കാന്‍ മരിച്ചു കഴിയണം എന്ന നിലപാട് അവസാനിപ്പിയ്ക്കണം. അടൂര്‍ഭവാനിയുടെ മരണം നമ്മേ പഠിപ്പിയ്ക്കുന്ന പാഠം അതാണ്.

പ്രിയപ്പെട്ട കലാകാരീ...
മാപ്പ്.... മാപ്പ്.... മാപ്പ്...
ഞങ്ങള്‍ ഇങ്ങിനെയൊക്കെയാണ്. ചാവിന്റെ ബന്ധുത്വമേ ഞങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുള്ളൂ‍. കണ്ടില്ലേ ചാവെത്തിയപ്പോള്‍ ഞങ്ങളാകാശത്തേയ്ക്ക് വെടിവെച്ചത്? ചിതയായി കത്തിയമരുന്നത് ചാനലില്‍ തത്സമയം കാട്ടിയത്? താര രാജക്കന്മാര്‍ വിലയേറിയ പുഷ്പ ചക്രങ്ങളുമായി നിരനിരയായി നിന്ന് അനുശോചനം അറിയിച്ചത്? മന്ത്രി പുംഗവന്മാരും നേതാക്കന്മാരും പഞ്ചപുശ്ചമടക്കി തങ്ങളുടെ ഊഴം കാത്തു നിന്നത്? ചാനല്‍ ചര്‍ച്ചകളില്‍ ഞങ്ങള്‍ നിങ്ങളെ വാഴ്ത്തിപ്പാടിയത്?

ആനന്ദലബ്ദിയ്ക്കിനി മറ്റെന്തു വേണ്ടൂ...

പ്രണാമം!
------------------------------
ചേര്‍ത്ത് വായിയ്ക്കാം : നന്ദി കേടില്ലാത്ത ലോകത്തേയ്ക്ക് ഒരു താരം കൂടി.

Thursday, October 22, 2009

ഖത്തറിലെ മാധ്യമ പ്രവര്‍ത്തനമെന്നാല്‍ കൂട്ട കോപ്പിയടിയോ?

സംഭവങ്ങളാണല്ലോ വാര്‍ത്തകളായി പരിണമിയ്ക്കുന്നത്. ഒരു സംഭവം ഉണ്ടായിക്കഴിഞ്ഞാല്‍ അതറിയുന്ന പത്രപ്രവര്‍ത്തകര്‍ ആ സംഭവത്തെ തന്റെ ഭാഷാനൈപുണ്യവും ശൈലിയും ഉപയോഗിച്ച് പ്രസിദ്ധീകരണ യോഗ്യമായ വാര്‍ത്തയായി പത്രമാധ്യമങ്ങളിലൂടെ അവതരിപ്പിയ്ക്കുന്നു. സംഭവത്തെ സമീപിയ്ക്കുന്ന പത്രപ്രവര്‍ത്തകന്റെ വീക്ഷണങ്ങളില്‍ വരുന്ന വ്യത്യാസം അനുസരിച്ച് ഒരേ വിഷയം തന്നെ വ്യത്യസ്ത നിലപാടുകളിലൂടെ അവരവരുടെ വാക്കുകളിലൂടെ വാചകങ്ങളിലൂടെ വാര്‍ത്തയായി അവതരിപ്പിയ്ക്കപ്പെടാം. അതായത് വിഷയം ഒന്ന്, എഴുതപ്പെടുന്ന വാക്കുകളും വാചകങ്ങളും ശൈലിയും വ്യത്യസ്തം. ഉദാഹരണമായി പൊന്ന്യത്ത് നടന്ന ബാങ്ക് കവര്‍ച്ചയിലെ പ്രതിയെ അറസ്റ്റ് ചെയ്ത വാര്‍ത്ത പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് നോക്കാം.

മലയാള മനോരമയില്‍ വാര്‍ത്ത വന്നത് ഇങ്ങിനെ:

തലക്കെട്ട്: പൊന്ന്യം ബാങ്ക് കവര്‍ച്ച മുഖ്യ പ്രതി അറസ്റ്റില്‍.

കണ്ണൂര്‍: തലശ്ശേരി പൊന്ന്യം സഹകരണ ബാങ്ക് കവര്‍ച്ചാ കേസിലെ പ്രധാന പ്രതി തമിഴ്നാട് കാഞ്ചീപുരം മതുരാന്തകത്തെ ചിന്നമുരുകന്‍ (28) അറസ്റ്റിലായി. തുടര്‍ന്ന് ഇവിടെ വായിക്കാം.

ഇതേ വാര്‍ത്ത ദീപികയില്‍ വന്നത് ഇങ്ങിനെ:

തലക്കെട്ട്: പൊന്ന്യം ബാങ്ക് കവര്‍ച്ച : പ്രധാന പ്രതി അറസ്റ്റില്‍.
കണ്ണൂ‍ര്‍: തലശ്ശേരി പൊന്ന്യം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മെയിന്‍ ശാഖയില്‍ നിന്നും മൂന്നു കോടി രൂപയോളം വില വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കൊള്ളയടിച്ച കേസിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു. തമിഴ്നാട് കാഞ്ചീപുരം...അങ്ങിനെ വാര്‍ത്ത തുടരുന്നു.

കേരള കൌമുദി റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങിനെ:

പൊന്ന്യം ബാങ്ക് കവര്‍ച്ച മുഖ്യ പ്രതി പിടിയില്‍ എന്ന തലക്കെട്ടോടെ വാര്‍ത്ത വന്നു.
കണ്ണൂര്‍: തലശ്ശേരി പൊന്ന്യം സര്‍വ്വീസ് സഹകരണ ബാങ്ക് കൊള്ളയടിച്ച കേസിലെ മുഖ്യപ്രതി തമിഴ്നാട് പെരിങ്കളത്തൂരിലെ കാരാട്ടേ മുരുകന്‍ എന്ന ചിന്ന മുരുകനെ (28‌) ചെന്നൈയിലെ ഒരു അജ്ഞാത കേന്ദ്രത്തില്‍ നിന്നും അന്വേഷണ സംഘം പിടി കൂടി....വാര്‍ത്ത തുടരുന്നു.

മലയാളത്തിലിറങ്ങുന്ന മിക്കവാറും എല്ലാ പത്രങ്ങളും പൊന്ന്യത്തെ ബാങ്ക് കവര്‍ച്ചാ കേസിലെ മുഖ്യപ്രതിയെ പിടിച്ച വാര്‍ത്ത നല്‍കിയിരുന്നു. പക്ഷേ വാര്‍ത്ത തയ്യാറാക്കപ്പെട്ടത് വ്യത്യസ്ത രീതിയിലായിരുന്നു എന്നു മാത്രം. ഒരോ പത്രത്തിലേയും ഡെസ്കില്‍ ഉള്ളവരുടെ മനോധര്‍മ്മം അനുസരിച്ച് വാര്‍ത്തകള്‍ തയ്യാറാക്കപ്പെടുകയും അച്ചടിയ്ക്കപ്പെടുകയും ചെയ്യും. എല്ലായിപ്പോഴും അത് അങ്ങിനെ തന്നെയാണ്.

വാര്‍ത്തകള്‍ ഒന്നു തന്നെയാകാം. പക്ഷേ അത് അവതരിപ്പിയ്ക്കപ്പെടുന്ന രീതി, ഭാഷ, ശൈലി ഒക്കെയും തയ്യാറാക്കുന്ന വ്യക്തികളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. പക്ഷേ ഖത്തറിലെ മീഡിയാ പ്രവര്‍ത്തകര്‍ അങ്ങിനെയല്ല. കിട്ടുന്ന വാര്‍ത്തകള്‍ ഒരാള്‍ എഴുതുന്നു ബാക്കിയെല്ലാരും കൂടി കുത്തിയിരുന്നു ഫോട്ടോ കോപ്പിയെടുത്ത് അച്ചു നിരത്തുന്നു. പറയുന്നത് ഞാനല്ല. “ഞങ്ങള്‍ ഐ.എം.എഫ് ഖത്തര്‍‌ - ഇന്ത്യന്‍ മീഡിയ ഫോറം അംഗങ്ങള്‍‍” എന്ന് അവകാശപ്പെടുന്ന ഒരു ചങ്ങാതിയാണ്. വിഷയീഭവിച്ച വാര്‍ത്ത, ഖത്തറില്‍ വീട്ടു ജോലിയ്ക്ക് വന്ന് സ്പോണ്‍സറുടെ ക്രൂരതകള്‍ക്ക് വിധേയനാകേണ്ടി വന്ന ഒരു സാധുവിനെ രക്ഷപെടുത്തിയതുമായി ബന്ധപ്പെട്ടതാണ്.

ഖത്തറിലെ ലീഡിങ്ങ് മലയാളം ഓണ്‍ലൈന്‍ ഡെയിലി എന്നവകാശപ്പെടുന്ന “ഖത്തര്‍ ടൈംസ്” എന്ന പത്രത്തില്‍ (പക്ഷേ പത്രത്തില്‍ ക്ലിക്കുമ്പോള്‍ അഡ്രസ്സ് ബാറില്‍ വരുന്നത് ഒരു ബ്ലോഗറുടെ പേരാണ്. അതെന്താണെന്ന് ആ പത്രത്തിന്റെ മുതലാളിയ്ക്ക് മാത്രമറിയാവുന്ന രഹസ്യം) പ്രസ്തുത വാര്‍ത്ത വന്നത് ഇങ്ങിനെ:

ദോഹ:ഖത്തറില്‍ വീട്ടുഡ്രൈവര്‍ വിസയിലെത്തിയെങ്കിലും ഒരാഴ്ചയ്ക്കകം സ്‌പോണ്‍സര്‍ സൗദി മരുഭൂമിയിലേക്ക് കൊണ്ടുപോയി രണ്ടരമാസത്തോളം നിര്‍ബന്ധിച്ച് ജോലിചെയ്യിച്ച പാലക്കാട് പുതുപ്പള്ളി സ്വദേശി ചോലന്‍കാട് റംഷാദ് സാമൂഹികപ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസിയുടെയും ഇടപെടലിലൂടെ മോചിതനായി.

സൗദിയില്‍ അല്‍ഹാസയ്ക്കടുത്ത് ഭക്ഷണമോ താമസസൗകര്യമോ ലഭിക്കാതെ സ്‌പോണ്‍സറുടെ വൃദ്ധരായ കുടുംബാംഗങ്ങളുടെ ശുശ്രൂഷയ്ക്കും കാലികളെ മേയ്ക്കാനും നിയോഗിക്കപ്പെട്ട റംഷാദിന്റെ ദുരിതം അറിഞ്ഞ ദമാം ഇന്ത്യാ ഫ്രറ്റേര്‍ണിറ്റി ഫോറം പ്രവര്‍ത്തകര്‍ വിവരം ഖത്തര്‍ ഫ്രറ്റേര്‍ണിറ്റി ഫോറത്തിന് കൈമാറുകയായിരുന്നു.
ഇവിടെ വാര്‍ത്ത തുടരുന്നു.

ഇതേ വാര്‍ത്ത മാതൃഭൂമിയില്‍ വന്നത് ദേണ്ടെ ഇങ്ങിനേയും.
ദോഹ: ഖത്തറില്‍ വീട്ടുഡ്രൈവര്‍ വിസയിലെത്തിയെങ്കിലും ഒരാഴ്ചയ്ക്കകം സ്‌പോണ്‍സര്‍ സൗദി മരുഭൂമിയിലേക്ക് കൊണ്ടുപോയി രണ്ടരമാസത്തോളം നിര്‍ബന്ധിച്ച് ജോലിചെയ്യിച്ച പാലക്കാട് പുതുപ്പള്ളി സ്വദേശി ചോലന്‍കാട് റംഷാദ് സാമൂഹികപ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസിയുടെയും ഇടപെടലിലൂടെ മോചിതനായി.

സൗദിയില്‍ അല്‍ഹാസയ്ക്കടുത്ത് ഭക്ഷണമോ താമസസൗകര്യമോ ലഭിക്കാതെ സ്‌പോണ്‍സറുടെ വൃദ്ധരായ കുടുംബാംഗങ്ങളുടെ ശുശ്രൂഷയ്ക്കും കാലികളെ മേയ്ക്കാനും നിയോഗിക്കപ്പെട്ട റംഷാദിന്റെ ദുരിതം അറിഞ്ഞ ദമാം ഇന്ത്യാ ഫ്രറ്റേര്‍ണിറ്റി ഫോറം പ്രവര്‍ത്തകര്‍ വിവരം ഖത്തര്‍ ഫ്രറ്റേര്‍ണിറ്റി ഫോറത്തിന് കൈമാറുകയായിരുന്നു.
മാതൃഭൂമി വാര്‍ത്ത ഇവിടെ തുടരുന്നു.

വാര്‍ത്തയിലെ ഈ കോപ്പീ പേസ്റ്റിന്റെ സാംഗത്യം ചൂണ്ടി കാണിക്കപ്പെട്ടപ്പോള്‍ ഖത്തര്‍ ടൈംസിന്റെ മുഖ്യ പത്രാധിപര്‍ (?) മുന്നോട്ടു വെച്ച ന്യായമാണ് ചുവടെ.

ന്യായം നമ്പര്‍ ഒന്ന്: മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...
അഞ്ചല്‍,ഈ വാര്‍ത്ത മാതൃഭൂമി എന്നില്‍ നിന്നോ മാതൃഭൂമിയില്‍ നിന്നോ കോപ്പി അടിച്ചതല്ല,മറിച്ച് ഈ വാര്‍ത്ത മാതൃഭൂമിക്ക് വേണ്ടി തയ്യാറാക്കിയത് അഹമ്മദ് പാതിരപറ്റ എന്ന മാതൃഭൂമി ലേഖകനാണ്.സ്വാഭാവികമായും ഒരു വാര്‍ത്ത കിട്ടിയാല്‍ അത് ഞങ്ങള്‍ എല്ലാവരും(ഐ.എം.എഫ് ഖത്തര്‍‌ - ഇന്ത്യന്‍ മീഡിയ ഫോറം അംഗങ്ങള്‍) പരസ്പരം കൈമാറുക പതിവാണ്.അങ്ങിനെ ഉണ്ടായതിനാലാണ് നിങ്ങള്‍ക്ക് ഒരു ആരോപണം ഉന്നയിക്കാന്‍ കഴിഞ്ഞത്.പിന്നെ ഞാന്‍ എന്തു ചെയ്തോ അത് ചെയ്തു എന്നു തന്നെ പറയും,അതില്‍ എനിക്ക് ഒരു മടിയും ഇല്ല എന്ന് ഇനിയും മനസിലാക്കിയാല്‍ നന്നായിരുന്നു.
October 21, 2009 8:05 AM


ന്യായം നമ്പര്‍ രണ്ട്: മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...
അഞ്ചല്‍,മറന്ന ഒരു കാര്യമെഴുതാന്‍ വേണ്ടി,ഇനിയും ഈ ന്യൂസ്സ് ബുള്ളറ്റിനില്‍ ഖത്തറില്‍ നിന്നുള്ള (ഇതില്‍ അതു മാത്രമേ ഉള്ളൂ) പല വാര്‍ത്തകളിലും മറ്റു പല പത്രങ്ങളിലെ വാര്‍ത്തകളോട് സാമ്യം കാണും.ഇതിനു കാരണം ഞങ്ങള്‍ എല്ലാവരും(ഐ.എം.എഫ് ഖത്തര്‍‌ - ഇന്ത്യന്‍ മീഡിയ ഫോറം അംഗങ്ങള്‍)വാര്‍ത്തകള്‍ പരസ്പരം കൈമാറുക പതിവാണ്. ഇതെല്ലാം അടിച്ചുമാറ്റിയതാണ് എന്ന് ധരിക്കരുത്.കാളപെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയരെടുക്കുന്ന നിങ്ങളുടെ ഈ രീതി ഒന്നു മാറ്റുക.
ഇതിലേ പോയാല്‍ അവിടെ വായിക്കാം

പരസ്പരം കൈമാറ്റം ചെയ്യപ്പെട്ട വാര്‍ത്തയുടെ കോലമാണ് മുകളില്‍ തൂക്കിയിട്ടിരിയ്ക്കുന്നത്. സാമ്യമെന്നാല്‍ ഇതാണ് സാമ്യം. സയാമീസ് സാമ്യം! അതായത് ഖത്തറിലെ ഇന്‍ഡ്യന്‍ മീഡിയ ഫോറത്തിനു ഒരു വാര്‍ത്ത കിട്ടിയാല്‍ ആരെങ്കിലും ഒരാള്‍ വാര്‍ത്ത എഴുതുന്നു. ബാക്കിയെല്ലാവരും വട്ടം കൂടിയിരുന്ന് കോപ്പിയെടുത്ത് അവരവരുടെ ജിഹ്വാകളിലേയ്ക്ക് അയയ്ക്കുന്നു! ആ മാധ്യമങ്ങള്‍ അത് കത്രിക വെയ്ക്കാതെ അതേപടി അച്ചടിയ്ക്കുന്നു. വായനക്കാരന്‍ വെള്ളം തൊടാതെ വിഴുങ്ങുന്നു!

ഹോ....ഒരൊന്നൊന്നര പത്രപ്രവര്‍ത്തനം തന്നെ. പത്രപ്രവര്‍ത്തകന്‍ എന്നവകാശപ്പെടുന്ന, ഐ.എം.എഫ് ഖത്തറിന്റെ ഒരംഗം എന്നവകാശപ്പെടുന്ന ഒരാളാണ് ഈ പ്രസ്ഥാവന നടത്തിയിയ്ക്കുന്നത് എന്നതിനാല്‍ ഈ വെളിപ്പെടുത്തല്‍ ഗുരുതരമായ ഏറ്റുപറച്ചില്‍ അല്ലേ? ഖത്തറിലെ ഇന്‍ഡ്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ പത്രപ്രവര്‍ത്തനം എന്നാല്‍ കൂട്ട കോപ്പിയടിയാണോ?

അന്യായങ്ങളെ ന്യായങ്ങളാക്കുക മേപ്പടി “പത്രക്കാരന്റെ” ചര്യയാണ്. പക്ഷേ തന്റെ ചെയ്തി പിടിയ്ക്കപ്പെട്ടപ്പോള്‍ തലയൂരാന്‍ ഒരു വിഭാഗം പത്രപ്രവര്‍ത്തകരെ അപ്പാടെ കോപ്പിയടിക്കാരായി ചിത്രീകരിച്ച മീഡിയ ഫോറത്തിന്റെ അംഗത്തിനോടു സഹതപിയ്ക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍.

പൊന്ന്യത്തെ ബാങ്ക് കൊള്ളയും ബൂലോഗത്തെ അക്ഷര കൊള്ളയും തമ്മില്‍ എവിടെയാണ് വേര്‍തിരിവ്? മോഷണം എവിടെയാണെങ്കിലും മോഷ്ടാവ് കള്ളന്‍ അല്ലാതെ മറ്റാരുമാകുന്നില്ലല്ലോ?

കലികാലവൈഭവം!

Wednesday, October 21, 2009

മാലിന്യം (കവിത)

കടിച്ചു
തുപ്പിയ
കോഴിക്കാല്‍.

കൊച്ചന്റെ
അപ്പിയിട്ട
സ്നഗ്ഗി.

പഴമാ‍യ
കഞ്ഞി
പഴങ്കഞ്ഞി.

നാറിയ
കറി

കാറ്
കേറിയ
കണ്ടന്‍
പൂച്ച

പണ്ടം
ചാടിയ
ചുണ്ടെലി

കറിയേടെ
ചീഞ്ഞ
മഞ്ഞഞ്ഞ
ജട്ടി.

ആളൊഴിഞ്ഞ
അഴുകിയ
ആള്‍വെയിസ്.

ഉറക്കമൊഴിഞ്ഞ
ലാറ്റക്സ്

ആത്മഹത്യ
ചെയ്ത
ബൂലോഗ
കവിതേടെ
ജീര്‍ണ്ണിച്ച
പ്രേതം.

Tuesday, October 20, 2009

മഴ (കവിത)

ദിഗ്ഖണ്ഡങ്ങള്‍
പൊട്ടി
ഇടി
വെട്ടി
വഴി
യൊട്ടി
മഴ
പൊട്ടി.
ചറപറ
പറചറ
ചറപറ
പറചറ
ചറപറ
പറചറ
ചറപറ
പറചറ
ചറപറ
പറചറ
ചറപറ
പറചറ
ചറോ
പറോ
പറോ
ചറോ
ച..
റ..
പ..
റ..
കാറൊഴിഞ്ഞു
മഴയൊഴിഞ്ഞു.

കാറ്റു വീഴ്ച (കവിത)

യുഗയുഗനാനന്തരങ്ങളായി
മറ്റാര്‍ക്കോവേണ്ടി വിളങ്ങുമീ
ബൂലോഗകവിതേ....
നിന്നാസനമൂര്‍ത്തിയില്‍
നിര്‍ഗ്ഘോഷാര്‍മ്മാദം.

ഇന്നലെ നീ
സമ്മോഹിനിയായിരുന്നു.
നിന്നില്‍കാറ്റു വീണപ്പോള്‍
ഞാന്‍ വിലറങ്ങോളിച്ച
ലറിയറലിച്ചോറിങ്ങിയത്!


ഒരിടത്തുജനിച്ചകവിതേ
നീയിനിമറ്റൊരുടത്തിലായീ
നിര്‍വ്വാണമ്പുല്‍കിതലോടിടുന്നാ-
രുവാങ്ങുമിന്നാരുവാങ്ങുമീയാര-
മത്തിന്റെരോമാശയം?

രോമമില്ലാതാഴ്വാരങ്ങളിനി
രാമരാമംജപിയ്ക്കമര്‍ത്ഥമില്ലായ്ക-
കള്‍ക്കായിതീരുമൊരാര്‍ജ്ജവ-
പുംഗവസരോവരഗംഗയമുനാ
സരസ്വതീയാമങ്ങള്‍ക്കരികേ.

എന്തിനുവേറൊരുസൂര്യാസ്ഥമനയീ-
കാല്‍‌വരികൂടയില്‍നീയാറാടുന്നയീ-
നേരത്തോടിന്നുനീനാളെനീ.
മറ്റന്നാള്‍നീ...മറ്റന്നാള്‍നീ.

ഇന്നലെനിന്നെയായശോക
മരത്തിഞ്ചോട്ടില്‍ കണ്ട
വേളയില്‍നീയെന്നോടുചൊല്ലീ
നീയെന്നോടുചൊല്ലീ.
സുന്ദരോപസുന്ദരന്മാരാലാ-
സുപ്തസുവര്‍ണ്ണത്തേരില്‍
യുഗാന്തരപ്രാന്തപര്‍വ്വത
ശിഖരേ....ശിഖരേ!

മണ്ടരിയെനിയ്ക്കേതുമല്ലെ-
ങ്കിലുമീകാറ്റുവീഴ്ചയെനിയ്ക്കസ്സഹ്യ
മല്ലോ..എനിയ്ക്കസ്സഹ്യമല്ലോ.
എനിയ്ക്കസ്സഹ്യമല്ലോ.
അസ്സഹ്യമല്ലോ.

Monday, October 19, 2009

അസംഭവ്യമല്ലാത്തത്...

അന്ന്,
അന്നെന്നു പറഞ്ഞാല്‍ ഒരു പത്തിരുപത് വര്‍ഷം മുന്നേ. പഞ്ചാബില്‍ ഖാലിസ്ഥാന്‍ വാ‍ദികളുടെ വെടിയുണ്ടെയ്ക്കിരയാകേണ്ടി വന്നിരുന്നത് വെറും സാധാരണക്കാര്‍. ഭീകരവാദികളുടെ പൈശാചികമായ കശ്ശാപ്പുകള്‍ക്ക് വിധേയരാകുന്ന സാധുക്കളുടെ ചിത്രങ്ങളും വാര്‍ത്തകളും ഇല്ലാതെ അക്കാലത്ത് ഒരു പത്രവും നമ്മുക്ക് മുന്നിലേയ്ക്കെത്തിയിട്ടില്ല. കൊലചെയ്യപ്പെടുന്നത് എന്തിനു വേണ്ടി എന്നു പോലും അറിയാതെ എപ്പോഴും കടന്നു വരാവുന്ന വെടിയുണ്ടയ്ക്ക് മുന്നില്‍ ദിനേന അവിടെ പിടഞ്ഞ് വീണത് നൂറുകണക്കിനാള്‍ക്കാരായിരുന്നു.

ജിഹാദിന്റെ പേരില്‍ കാശ്മീരില്‍ അന്നും ഇന്നും കശ്ശാപ്പ് തുടരുന്നു. ഭാരതത്തിന്റെ കണ്ണീരായി കാശ്മീര്‍ മാറിപ്പോയിരിയ്ക്കുന്നു. ഒരു തേങ്ങല്‍ പോലും ബാക്കി വെയ്ക്കാതെ, നിസ്സാഹയ ജന്മങ്ങള്‍ അതിര്‍ത്തി കടന്നു വരുന്ന കൂലി പട്ടാളത്തിന്റെ തോക്കിന്‍ മുനമ്പില്‍ പിടഞ്ഞു വീഴുന്നു. ഭീകരവാദത്തിനു മതമോ ഭീകരവാദിയ്ക്കു ദൈവമോ ഇല്ലാ എന്ന തിരിച്ചറിവ് ലോകത്തിനുണ്ടെങ്കിലും ആവശ്യത്തിനെപ്പോഴും എടുത്തുപയോഗിയ്ക്കാന്‍ തക്കപാകത്തില്‍ തീവ്രവാദത്തേയും ഭീകരവാദത്തേയും കരുതി വെയ്ക്കുന്നവര്‍ അന്നും ഇന്നും എന്നും എപ്പോഴും കൊടുങ്കാറ്റു കൊയ്തു കൊണ്ടേയിരിയ്ക്കുന്നു.

ആന്ധ്രയിലും ജാര്‍ക്കണ്ടിലും ആസാമിലും ഒറീസയിലും ബംഗാളിലും ബീഹാറിലും ഒക്കെയും ആരും എപ്പോഴും പ്രാകൃതമായി കൊല ചെയ്യപ്പെടാം. ഒരിടത്ത് അതിര്‍ത്തി കടന്നു വരുന്ന ഭീകരരെങ്കില്‍ മറ്റൊരിടത്ത് രജ്യത്തിനകത്തുള്ള തീവ്രവിഭാഗങ്ങളാണ് കശ്ശാപ്പുകള്‍ ഒരുക്കുന്നത് എന്ന വ്യത്യാസം മാത്രം. തലയറ്റു വീഴുന്നത് എപ്പോഴും ഒന്നും അറിയാത്ത സാധുക്കള്‍ തന്നെ. രാജ്യത്തോടോ ജനതയോടോ കൂറില്ലാത്ത ഭരണ കര്‍ത്താക്കള്‍ അധികാര കേന്ദ്രങ്ങളില്‍ എത്തിയതിന്റെ അനന്തരഫലമാണ് നാമിന്ന് അനുഭവിയ്ക്കുന്നത്. കൊലയും കൊള്ളയും കുലത്തൊഴിലായി കൊണ്ടു നടക്കുന്നവര്‍ ഭരണ സിരാകേന്ദ്രത്തില്‍ എത്തുന്നതിനെ തടയാന്‍ നമ്മുടെ പുകള്‍ പെറ്റ ജനാധിപത്യത്തിനു കഴിയാത്തത് നാടിനെ കുട്ടിച്ചോറാക്കി കൊണ്ടേയിരിയ്ക്കുന്നു. ശത്രുക്കള്‍ തന്നെ രാജ്യം ഭരിയ്ക്കുന്ന കാലഘട്ടത്തില്‍ തലച്ചോറില്‍ അണുബാധയേറ്റ ഏതൊരുവനും ഒരായുധം പോലുമില്ലാതെ ആരേയും കൊലപ്പെടുത്താം. ഒരുവന്‍ നിശ്ചയിച്ച് ഇറങ്ങണം എന്നു മാത്രം.

പക്ഷേ നമ്മള്‍...പ്രബുദ്ധരായവര്‍ കരുതിയത് അതൊക്കെ അങ്ങ് അകലെയല്ലേ? നമ്മള്‍ ഇവിടെ ദൈവത്തിന്റെ സ്വന്തം കരങ്ങളിലല്ലേ? നമ്മളെ അതൊന്നും ബാധിയ്ക്കുകയില്ലല്ലോ എന്നാണ്. നമ്മള്‍ സുഖ സുഷുപ്തിയിലായിരുന്നു. ഭാരതത്തിന്റെ ഇതര ഗ്രാമാന്തരങ്ങളില്‍ ചോരപ്പുഴയൊഴികിയപ്പോള്‍ ചാനലുകളില്‍ തത്സമയം അതൊക്കെയും കണ്ട് നാം സായൂജ്യമടയുകയായിരുന്നു.

പക്ഷേ ഇന്ന്.

ചാവുകള്‍ നമ്മെയും തേടിയെത്തിയിരിയ്ക്കുന്നു. രാവിലെ പശുവിനെ കറക്കാന്‍ പോകുന്നവന്‍, ഒടിച്ചു കെട്ടിയ ചായപ്പീടികയില്‍ ചായ കച്ചോടം നടത്തി അന്നം തേടുന്നവന്‍, വീട്ടില്‍ നിന്നും യാത്രയ്ക്കായി ഒരുങ്ങി ഇറങ്ങിയവന്‍, പഠിയ്ക്കാനായി വീടു വിട്ടിറങ്ങുന്ന കുഞ്ഞുങ്ങള്‍, വീട്ടമ്മമാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ആരും എപ്പോഴും മരിച്ചു വീഴാം. അസംതൃപ്തരായ ചെറുപ്പക്കാരുടെ എണ്ണം നമ്മുടെ നാട്ടിലും കൂടുകയാണ്. അസംതൃപ്തര്‍ക്ക് പണവും പരിവാരവും ഒരുക്കാന്‍ ദേശവിരുദ്ധ ശക്തികള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിയ്ക്കുന്നു. രാവെന്നോ പകലെന്നോ വ്യത്യസമില്ലാതെ ഗ്രാമാന്തരങ്ങള്‍ തോറും കള്ളപ്പണവുമായി കയറിയിറങ്ങുന്നു. അത്താഴ പഷ്ണിക്കാരന്‍ കള്ളപ്പണത്തിന്റെ മായികലോകത്തിലേയ്ക്ക് എത്തിപ്പെടാന്‍ മനസ്സാക്ഷിയെ ഒരു നിമിഷം മറന്നാല്‍ മതി എന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ എത്തിയിരിയ്ക്കുന്നു.

എന്താണ് അസംഭവ്യം?

പുലര്‍ച്ചേ പിഞ്ചു കുഞ്ഞുങ്ങളേയും കൊണ്ട് സ്കൂളുകളിലേയ്ക്ക് പോകുന്ന സ്കൂള്‍ ബസ്സുകള്‍ ഒരു കത്തിമുനയുടെ മുന്നില്‍ തട്ടിയെടുക്കപ്പെടാം.

റെയില്‍ പാളങ്ങളില്‍ പടക്കം പൊട്ടുന്ന ലാഘവത്തില്‍ ബൊംബുകള്‍ പൊട്ടാം.

നിന്നു തിരിയാനിടമില്ലാത്ത ചന്തകളിലും ബസ്റ്റേഷനുകളിലും പൊതുസ്ഥലങ്ങളിലും മറച്ചു വെയ്ക്കപ്പെട്ട ആര്‍.ഡി.എക്സ് എപ്പോള്‍ വേണമെങ്കിലും ആയിരങ്ങളെ കൊന്നൊടുക്കാം.

പാ‍ലങ്ങള്‍ക്ക് ബോംബുവെയ്ക്കാന്‍ ഒരുവന്‍ ഒരുമ്പെട്ടാല്‍ അവനത് ചെയ്യാന്‍ എന്താണ് തടസ്സമാകുന്നത്?

സര്‍ക്കാര്‍ കാര്യാലയങ്ങളോ കോടതികളോ കളക്ട്രേറ്റുകളോ എന്തിനു സെക്രട്ടറിയേറ്റുപോലും എപ്പോള്‍ വേണമെങ്കിലും അക്രമിയ്ക്കപ്പെടാം.

ശുദ്ധജലവിതരണ ശൃംഗലകളില്‍ വിഷം കലര്‍ത്തപ്പെടാം. എന്ത് സുരക്ഷയാണ് നമ്മുടെ ശുദ്ധജല വിതരണ സംവീധാനങ്ങള്‍ക്കുള്ളത്?

വൈദ്യുതി വിതരണ സംവീധാനം അട്ടിമറിയ്ക്കപ്പെടാം. വൈദ്യുതി ടവറുകള്‍ക്ക് ക്ഷതം വരുത്തുവാന്‍ എന്തു ബുദ്ധിമുട്ടാണ് ഒരിമ്പിട്ടിറങ്ങുന്ന ഒരുവനുള്ളത്?

ആശുപത്രികള്‍ അക്രമിയ്ക്കപ്പെടാം. ജീവനു കേഴുന്ന രോഗികള്‍ പോലും ബന്ധിയാക്കപ്പെടാം.

പത്തു നാല്പതു ലക്ഷം ജീവനുകളെ വെള്ളത്തില്‍ മുക്കികൊല്ലാന്‍ മുല്ലപ്പെരിയാര്‍ ലക്ഷ്യമാക്കപ്പെടാം. ആര്‍ക്കാണ് തടയാന്‍ കഴിയുക? ഡാമുകളെ തകര്‍ത്ത് മടങ്ങുവാന്‍ ഒരുമ്പെട്ടിറങ്ങുന്ന ആര്‍ക്കാണ് ലക്ഷ്യ പൂര്‍ത്തീകരണം അസ്സാധ്യമാകുന്നത്? നമ്മുടെ ഡാമുകള്‍ക്ക് എന്ത് സുരക്ഷിതത്വമാണുള്ളത്?

എന്താണ് അസംഭവ്യം?

ആയിരക്കണക്കിനു ചെറുപ്പക്കാര്‍ ആയുധം എടുക്കണ്ട - മലയാള മണ്ണില്‍ മരണം വിതയ്ക്കാന്‍. വിരലിലെണ്ണാവുന്നവര്‍ വിധ്വംസകര്‍ക്ക് വിധേയരായാല്‍ നിമിഷങ്ങള്‍ അധികമാണ് ഭൂമിമലയാളം ശവപ്പറമ്പാകാന്‍.

തലച്ചോറില്‍ വിധ്വംസനത്തിന്റെ വിഷബാധയേറ്റ അസംതൃപ്തരായ ചെറുപ്പക്കാര്‍ നമ്മുടെ തെരുവുകളില്‍ അശ്ശാന്തി വിതച്ചു തുടങ്ങിയിരിയ്ക്കുന്നത് നാമിന്ന് തിരിച്ചറിയുന്നു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ കോര്‍പ്പറേറ്റുകളായി അധഃപതിയ്ക്കുമ്പോള്‍ അശ്ശരണരുടെ എണ്ണം കൂടും. അപ്പോള്‍ അവര്‍ തങ്ങള്‍ക്ക് തണലാകുന്നവരുടെ ചൊല്‍പ്പടിയ്ക്കു തുള്ളാന്‍ ബാധ്യസ്ഥരാകും.


വിപ്ലവ ബോധം സിരകളെ ബാധിച്ച ഒരു യുവ സമൂഹമാണ് നമ്മുടേത്. തിളയ്ക്കുന്ന ആ ചിന്തകളെ ഇന്ന് നേര്‍ വഴിയ്ക്ക് നയിയ്ക്കാന്‍ നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയുന്നതേയില്ല. അധികാരം എന്ന ഒരൊറ്റ പൊതുമിനിമം പരിപാടിയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എത്തി നില്‍ക്കുന്നു. ഫലമോ? ആര്‍ക്കും ആയുധമെടുക്കാം എന്ന നിലയ്ക്ക് കാര്യങ്ങള്‍ എത്തിയിരിയ്ക്കുന്നു.

പത്തിരുപത് ചെറുപ്പക്കാര്‍ ആയുധമെടുക്കാന്‍ തീരുമാനിച്ചാല്‍.... മരിച്ചു വീഴുന്നത് ആയിരങ്ങളാകാം. അത് ആരംഭിച്ചു കഴിഞ്ഞിരിയ്ക്കുന്നു. നക്സലുകള്‍, ഗുണ്ടകള്‍, ഭീകരവാദികള്‍,സിമി, ജിഹാദികള്‍, അയ്യംങ്കാളി പട പേരെന്തു തന്നെയുമാകാം. അവര്‍ എപ്പോഴും കടന്നു വരാം. നാം ചാവിനു കാത്തിരിയ്ക്കുക...കരുതിയിരുന്നിട്ടിനി കാര്യമൊന്നുമില്ല. മരണം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ചിറക് വിരിച്ച് കഴിഞ്ഞു. മസ്തിഷ്കത്തില്‍ പുഴുക്കുത്തു വീണ യുവതയുടെ ഭ്രാന്തിനു വളം വെച്ചു കൊടുക്കുകയാണ് നമ്മുടെ ഭരണ കൂടം. അധികാരം എന്ന ഒറ്റ അജണ്ടയില്‍ ജനതയെ മറക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ നാടിനെ കൊലക്കളമാക്കിയിരിയ്ക്കുന്നു.

ഭീകരത നമ്മുടെ നാടിനും അന്യമല്ല. അല്ലെങ്കില്‍ ഭീകരര്‍ക്ക് ആരും അന്യരല്ല. കൊല ചെയ്യപ്പെടാന്‍ പാകത്തില്‍ നിന്നു കൊടുക്കുക എന്നതാണ് നമ്മുടെ ധര്‍മ്മം. കശ്ശാപ്പുചെയ്യുക എന്ന അവരുടെ ധര്‍മ്മം അവര്‍ തെല്ലിട വൈകാതെ ചെയ്തുകൊള്ളും. എപ്പോള്‍ ചാവു വിതയ്ക്കണം എന്നതില്‍ മാത്രമേ തീരുമാനമാകാനുള്ളു. അതവരുടെ തീരുമാനം. എപ്പോള്‍ വേണമെങ്കിലും അതു സംഭവിയ്ക്കാം. അതിനെ മറികടക്കാന്‍ നമ്മുടെ സര്‍ക്കാര്‍ സംവീധാനങ്ങള്‍ക്ക് കഴിയില്ല. സംഭവ ശേഷം ജൂഡിഷ്യല്‍ അന്വേഷണം നടത്തുക എന്ന സര്‍ക്കാര്‍ കാര്യം മുറപോലെ നടക്കുമെന്നു മാത്രം.

വിധ്വംസകരുടെ വിരലില്‍ കെട്ടിയ കളിപ്പാവകളായി നമ്മുടെ യുവത്വം അധഃപതിയ്ക്കാന്‍ കാരണം പിടുപ്പുകെട്ട ഭരണകൂടങ്ങളാണ്. രാജനീതിയറിയാത്ത രാജാക്കന്മാര്‍ രാജ്യം ഭരിയ്ക്കുമ്പോള്‍ പ്രജകള്‍ക്ക് ചെയ്യാനുള്ളത് ചാവുകള്‍ക്ക് തലചായിച്ചു കൊടുക്കുക എന്നതുമാത്രമാണ്!

Thursday, October 15, 2009

സുരേഷ് സാറ് സേവനത്തിലേയ്ക്ക് മടങ്ങുമ്പോള്‍....

മുഖ്യമന്ത്രി സഖാവ് നിറം നോക്കാതെ രണ്ടു വര്‍ഷം മുന്നേ മൂന്നാറില്‍ തുറന്ന് വിട്ട പൂച്ചകളില്‍ മുഖ്യ പൂച്ച നിറമൊന്നും നോക്കാതെ തന്നെ എലിയെ പിടിച്ച് തുടങ്ങിയപ്പോള്‍ വെട്ടിലായത് മുഖ്യമന്ത്രിയും മുഖ്യന്റെ പാര്‍ട്ടിയും ഘടക കക്ഷികളും. എലിയെ നിറം നോക്കിയേ പിടിയ്ക്കാവൂ എന്നറിയാതെ പൂച്ച എലിയെ പിടിച്ചു... എലികളുടെ പിറകേ പോയി പോയി ഒടുവില്‍ പൂച്ച തന്നെയും വെട്ടിലായി.

ഒടുവില്‍ കൂടും, കുടുക്കയും, ടാറ്റായുടെ ബോര്‍ഡിനു പകരം മുഖ്യന്‍ നാട്ടിയ ബോര്‍ഡും, ഒക്കെ ചുമന്ന് സര്‍ക്കാര്‍ പരിവാരം ഹൈറേഞ്ച് ഇറങ്ങിയപ്പോള്‍ സുരേഷ് കുമാര്‍ ഐ.ഏ.എസ്സിനു സര്‍ക്കാര്‍ നല്‍കിയ ലാവണം സംസ്ഥാന കാര്‍ഷിക വികസന ബാങ്ക്. നല്ല ബാങ്ക്. പക്ഷേ പണ്ടേ “കൃഷിയില്‍” ഒട്ടും പിന്നിലല്ലാത്ത സുരേഷ് സാറിനാണേല്‍ കൃഷിയിറക്കാന്‍ കൂടുതല്‍ ഇഷ്ടം മുഖ്യന്റെ ആപ്പീസിലായിരുന്നു എന്നു മാത്രം. അവിടെയുള്ള സഖാക്കളോ... ഈ പാവം കര്‍ഷകനെ അങ്ങാട്ട് ഒട്ടു അടുപ്പിച്ചുമില്ല. അന്യ കര്‍ഷകര്‍ ഇങ്ങാട്ട് കൃഷിയിറക്കണ്ടായെന്നും വെട്ടിനിരത്തിക്കളയുമെന്നും മുഖ്യമന്ത്രിയുടെ ആപ്പീസ്.... എന്നാല്‍ മുഖ്യമന്ത്രിയുടെ ആപ്പീസില്‍ തന്നെ താനും കൃഷിയിറക്കുമെന്ന് സുരേഷ് സാറും. പോരേ പൂരം?

സുരേഷ് കുമാര്‍ ഐ.ഏ.എസ്സ് കര്‍ത്തവ്യ നിര്‍വ്വഹണത്തിനിടയ്ക്ക് മുഖ്യമന്ത്രിയുടെ ആപ്പീസില്‍ എത്തിനോക്കി അവിടെ നടക്കുന്ന കാര്യങ്ങള്‍ അറിയാതെ വിളിച്ചു പറഞ്ഞതൊന്നുമല്ല. സുരേഷ് സാറിനെ മുഖ്യമന്ത്രി സഖാവിന്റെ സ്വകാര്യ ജീവനക്കാരായ ചില സഖാക്കള്‍ കേറി ചൊറിഞ്ഞു. ചൊറിയല്‍ വിദഗ്ദനായ ഐ.ഏ.എസ്സ് സാറ് തിരിച്ചും ചൊറിഞ്ഞു. അത്രയേ ഉള്ളൂ കാര്യം. ചൊറിഞ്ഞപ്പോള്‍ മുഖ്യന്‍ സഖാവ് ആ സുഖത്തില്‍ സുരേഷ് സാറിനു പിന്തുണ നല്‍കുമെന്ന് ഐ.ഏ.എസ്സ് സാറ് വെറുതേ അങ്ങ് ആഗ്രഹിച്ചു പോയി. പക്ഷേ പാര്‍ട്ടിക്കാരും സഹപാര്‍ട്ടിക്കാരും പീ.ബീയും എല്ലാരും കൂടി ചൊറിഞ്ഞ് ചൊറിഞ്ഞ് ഒരു പരുവമായ സഖാവ് മുഖ്യനാണേല്‍ സുരേഷ് സാറിന്റെ പാലവും വലിച്ചു. സുരേഷ് സാറോ തെരുവാധാരവും!

പക്ഷേ ഭൂമിമലയാളത്തിനു അന്നേ അറിയാമായിരുന്നു സുരേഷ് സാറിന്റെ സസ്പെന്‍ഷന്‍ എങ്ങിനെ അവസാനിയ്ക്കും എന്ന്. അതു പോലെ തന്നെ സംഭവിച്ചിരിയ്ക്കന്നു. ഭരിയ്ക്കുന്ന പാര്‍ട്ടിയിലെ പടലപ്പിണക്കത്തിനു ബലിയാടാകേണ്ടി വന്ന സുരേഷ് സാറിനെ തിരിച്ചെടുക്കാന്‍ ഹൈക്കോടതി വിധിച്ചു—കോടതി ചിലവടക്കം. സ്വാഹയായ പൊതുപണത്തിന്റെ കണക്കാ കണക്കായത്.

ഇല്ലാത്ത കാരണത്തിനു ഒരു സര്‍ക്കാര്‍ ജീവനക്കാരനെ പുറത്ത് നിര്‍ത്തിയപ്പൊള്‍ പൊതുഖജനാവില്‍ നിന്നു ചോര്‍ന്ന പണത്തിനു ആരാ സമാധാനം പറയുക? കോടിക്കണക്കായ കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍ അടിയന്തിര പ്രാധാന്യത്തോടെ പരിഗണനക്കെടുക്കേണ്ടി വരികയും വിധി പ്രസ്താവിയ്ക്കേണ്ടി വരികയും ചെയ്തിടത്ത് ഇല്ലാത്ത കേസിന്റെ പേരില്‍ നഷ്ടപ്പെടുത്തിയ ന്യായാസനത്തിന്റെ വിലപ്പെട്ട സമയം.... അഡ്വക്കേറ്റ് ജനറലിന്റെ ആപ്പീസിനു നഷ്ടപ്പെട്ട പ്രവര്‍ത്തി ദിനങ്ങള്‍....ഇപ്പോള്‍ ഇല്ലാത്ത കാരണത്താല്‍ പുറത്താക്കപ്പെട്ട് തിരിച്ചെടുക്കേണ്ടി വരുമ്പോള്‍ സുരേഷ് സാറിനു വകവെച്ചു കൊടുക്കേണ്ടി വരുന്ന പ്രവര്‍ത്തി എടുക്കാത്ത ദിവസങ്ങളിലെ ശമ്പളം....

പണ്ടേ കള്ളുകുടിയില്‍ കുപ്രസിദ്ധിയുള്ള പുറത്താക്കപ്പെട്ട ഐ.ഏ.എസ്സ് കാരനു വെറുതേയിരുന്നു സമയം കളഞ്ഞവകയില്‍ സര്‍ക്കാര്‍ വകവെച്ചു നല്‍കേണ്ടി വരുന്ന ശമ്പളത്തിനു ഉത്തരവാദികള്‍ ആരാ? ആ....ആരാണോ ആവോ?

കാട്ടില്‍ നിന്നും പൊക്കിയ തടി...
കൂട്ടിലായ കാട്ടിലെ ആന...
വലിയെടാ സഖാവേ വലി...

പൊതുജനമേ നിങ്ങളറിയുന്നുണ്ടോ ഈ വലിപ്പീരുകള്‍ വല്ലതും?

Thursday, October 08, 2009

ജനാധിപത്യത്തിലെ ദുര്‍വ്യയങ്ങള്‍.

ഉപതിരഞ്ഞെടുപ്പിന്റെ കേളി കൊട്ടുയര്‍ന്നു കഴിഞ്ഞു. സുധാകരന്‍ കൂടുവിട്ട കണ്ണൂരും കേ.സീ.വേണുഗോപാല്‍ എം.പിയായപ്പോള്‍ അനാഥമായ ആലപ്പുഴയും കെ.വീ.തോമസ് കേന്ദ്രമന്ത്രിയാകാന്‍ കച്ചമുറുക്കിയപ്പോള്‍ അരോരുമില്ലാതായ എറണാകുളവും വീണ്ടും തിരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങുന്നു. തിരഞ്ഞെടുപ്പ് യോഗങ്ങള്‍, ഗോ..ഗോവിളികള്‍, കൊട്ടേഷന്‍ സംഘങ്ങള്‍, പാ‍ളയത്തില്‍ പട, വിഴുപ്പലക്കല്‍, കൊല, കൊള്ളിവെപ്പ്, അലമുറയിട്ട് തലങ്ങും വിലങ്ങും ഇടതടവില്ലാതോടുന്ന പ്രചരണ വാഹനങ്ങള്‍....ഇതിനിടയില്‍ ജീവന്‍ വാരിപ്പിടിച്ച് പണിയെടുക്കേണ്ടി വരുന്ന ഇലക്ഷന്‍ വേലയ്ക്ക് നിയോഗിയ്ക്കപ്പെടുന്ന പാവം സര്‍ക്കാര്‍ ജീവനക്കാര്‍...

തുലയാന്‍ പോകുന്ന കോടികള്‍ക്ക് കണക്കേതേലും ഉണ്ടോ - വെളുപ്പായിട്ടും കറുപ്പായിട്ടും? സര്‍ക്കാര്‍ സംവീധാനങ്ങള്‍ ഒഴുക്കേണ്ടി വരുന്ന പണം ഒരു വഴിയ്ക്ക്, സ്ഥാനാര്‍ത്ഥികള്‍ ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ കത്തിച്ചു കളയുന്ന കോടികള്‍ മറുവഴിയ്ക്ക്. മുക്കിനും മുട്ടിനും നാട്ടുന്ന ഫ്ലക്സ് ബോര്‍ഡ് ഒന്നിനു നല്‍കുന്ന പണമുണ്ടേല്‍ ഒരു കുടുംബം ഒരുമാസം അല്ലലില്ലാതെ ജീവിയ്ക്കും!

ഒരു നിയമസഭാ തിരഞ്ഞെടുപ്പിനു സര്‍ക്കാര്‍ സംവീധാനങ്ങള്‍ ചിലവിടുന്നത് ഏറ്റവും കുറഞ്ഞത് നാല്പത് ലക്ഷം രൂപയാണ്. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്നും ഒരു ജനപ്രതിനിധിയെ വിരിയിച്ചെടുക്കാന്‍ സര്‍ക്കാര്‍ നേരിട്ട് ചിലവിടുന്ന തുക മാത്രമാണിത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് പരമാവധി ചിലവഴിയ്ക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ അനുവദിച്ചിരിയ്ക്കുന്ന തുക പതിനഞ്ചു ലക്ഷം. മുഖ്യ കക്ഷികളുടെ സ്ഥാനാര്‍ത്ഥികള്‍ ഒരു തിരഞ്ഞെടുപ്പില്‍ ഒരിയ്ക്കലും ഇലക്ഷന്‍ കമ്മീഷന്റെ വരുതിയില്‍ നിന്നു ചിലവഴിച്ചല്ല മത്സരിയ്ക്കുന്നത്. ഇരുപത് ദിവസത്തെ പ്രചാരണത്തിനു ഒരു ദിവസം ഏറ്റവും കുറഞ്ഞത് പത്ത് ലക്ഷം വെച്ചെങ്കിലും പ്രധാന കക്ഷികള്‍ ചിലവിടും എന്നത് സമീപകാല തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. പോസ്റ്റര്‍, നോട്ടീസ്, മൈക്ക് സെറ്റ് കെട്ടിവെച്ച വാഹനങ്ങള്‍ക്ക് ഉള്ള വാടക, ഇന്ധനം, ചുവരെഴുത്ത്, ഫ്ലക്സ് ബോര്‍ഡ്, മദ്യം, സ്ഥാനാര്‍ത്ഥിക്കും പരിവാരങ്ങള്‍ക്കും സഞ്ചരിയ്ക്കാനുള്ള വാഹനങ്ങള്‍ക്കുള്ള വാടക, അതിനു വേണ്ടുന്ന ഇന്ധനം, ഭക്ഷണം, പിന്നെ വോട്ടിനു പകരം നോട്ട്... എല്ലാം കൂടി പ്രധാനപ്പെട്ട മുന്ന് കക്ഷികളുടെ ഒരു ദിവസത്തെ ചിലവ് മുപ്പത് ലക്ഷം! അങ്ങിനെ ഇരുപത് ദിവസം എന്നാല്‍ ആറു കോടി രൂപ!

സര്‍ക്കാര്‍ സംവീധാനം ചിലവിടുന്ന അരക്കോടി വെളുപ്പും മുഖ്യ സ്ഥാനാര്‍ത്ഥികള്‍ ചിലവിടുന്ന ആറു കോടി കറുപ്പും വെളുപ്പും കൂടി ചേര്‍ന്നാല്‍ ആവിയാകുന്നത് ഏറ്റവും കുറഞ്ഞത് ആറര കോടി. കൂട്ടത്തില്‍ ഈര്‍ക്കിലി പാര്‍ട്ടികളും സ്വതന്ത്രന്മാരും ചിലവിടുന്ന ചില്ലറയും കൂടി ചേര്‍ത്താല്‍ പത്തു കോടിയെലെത്തുമെന്ന് ചുരുക്കം. അതായത് ഒരു അസംബ്ലി തിരഞ്ഞെടുപ്പിനു ഒരു മണ്ഡലത്തില്‍ പുകഞ്ഞ് പോകുന്നത് രൂപ പത്ത് കോടി.

അങ്ങിനെ മൂന്ന് മണ്ഡലങ്ങള്‍. കണ്ണൂ‍ര്‍, എറണാകുളം, ആലപ്പുഴ.

അഞ്ചു വര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിയ്ക്കാന്‍ മൂന്ന് വര്‍ഷം മുന്നേ മൂന്ന് പ്രതിനിധികളെ മുപ്പത് കോടി ചിലവിട്ട് ജനം തിരഞ്ഞെടുത്ത് വിട്ട മണ്ഡലങ്ങള്‍. അഞ്ചു വര്‍ഷത്തെ സേവനത്തിനു ഉത്തരവാദിത്തം ഏറ്റെടുത്തവര്‍ പാതി വഴിയ്ക്ക് മണ്ഡലത്തെ കൈവിട്ട് ലോകസഭയിലേയ്ക്ക് മത്സരിച്ചു ജയിച്ചു. മറ്റൊരു തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചവര്‍ തങ്ങളുടെ മണ്ഡലം അനാഥമാക്കിയതിനു ഉത്തരവാദികള്‍ പൊതുജനമല്ല. അതിന്റെ ഉത്തരവാദിത്തം ഒരോ നിയമസഭാ മണ്ഡലത്തിലും മത്സരിച്ച് ജയിച്ചിട്ട് മറ്റൊരു തട്ടകത്തിനു വേണ്ടി മണ്ഡലത്തെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ ജനപ്രതിനിധികളും അതിനു പ്രേരണ നല്‍കിയ രാഷ്ട്രീയ പാര്‍ട്ടികളുമാണ്. പക്ഷേ ആ കൂടുമാറ്റത്തിനു വേണ്ടി വരുന്ന ദുര്‍വ്യയത്തിന്റെ ഭാരം ചുമക്കേണ്ടി വരുന്നത് പൊതുജനവും! എന്തെന്നാല്‍ വീണ്ടും ഒരു മുപ്പത് കോടി പുകയ്ക്കേണ്ടി വരും പൊതുജനത്തിനു മൂന്ന് പ്രതിനിധികളെ അടവെച്ച് വിരിയിച്ചെടുത്ത് നിയമസഭയിലേയ്ക്ക് അയയ്ക്കാന്‍ - ബാക്കിയാവുന്ന ഒന്നേ ഒന്നര വര്‍ഷത്തേയ്ക്ക് മാത്രം.

ഒന്നരവര്‍ഷത്തിനു ശേഷം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഭവിയ്ക്കാന്‍ പോകുന്ന മറ്റൊരു ദുരന്തം ഇപ്പോള്‍ ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട മഹാരഥന്മാരില്‍ ചിലര്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് വീണ്ടും ലോകസഭാ ഉപതിരഞ്ഞെടുപ്പുകള്‍ക്ക് കളം ഒരുക്കും എന്നുള്ളതാണ്. ജനത്തിന്റെ സ്വസ്ഥ ജീവിതം എപ്പോഴും ഞാണിന്മേല്‍ തന്നെയെന്നു ചുരുക്കം.

തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ അവരുടെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ നിന്നും പിന്‍‌വലിപ്പിച്ച് വീണ്ടും മറ്റൊരു സഭയിലേയ്ക്ക് മത്സരിപ്പിക്കേണ്ടി വരുന്നത്ര ശുഷ്കമാണോ നമ്മുടെ പൊതുപ്രവര്‍ത്തകരുടെ നിര? അല്ലേ അല്ല. ഉപജാപങ്ങളുടേയും അമിതാധികാര മോഹങ്ങളുടേയും അനന്തരഫലമാണ് ഇമ്മാതിരി കൊള്ളരുതായ്മകള്‍. അതിനു വളം വെച്ചു കൊടുക്കുന്നതാണ് നമ്മുടെ ജനപ്രാതിനിധ്യ ചട്ടങ്ങളും.

ഒരിയ്ക്കല്‍ ഒരു വ്യക്തി ഒരു ജനപ്രതിനിധി സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ തന്റെ ഭരണ കാലാവധിയ്ക്കിടയ്ക്ക് വരുന്ന മറ്റൊരു സഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയുന്ന ഇന്നത്തെ ജനപ്രാതിനിധ്യ ചട്ടങ്ങളില്‍ സമൂലമായ മാറ്റം അനിവാര്യമാണ്. തിരഞ്ഞെടുക്കപ്പെടുന്ന സഭകളില്‍ തങ്ങളില്‍ നിക്ഷിപ്തമായിരിയ്ക്കുന്ന കര്‍ത്തവ്യം നിര്‍വഹിയ്ക്കാന്‍ നിയോഗിയ്ക്കപ്പെട്ട കാലഘട്ടം മുഴുവനും അതാതു തട്ടകങ്ങളില്‍ തന്നെ ചിലവിടാന്‍ പ്രതിനിധികള്‍ നിര്‍ബന്ധിതരാകണം. അതല്ലാതെ ഇഷ്ടമുള്ളപ്പോള്‍ പടം ഊരിയെറിഞ്ഞ് പുതിയത് വലിച്ച് കയറ്റാന്‍ കഴിയുന്ന ഇന്നത്തെ രീതി ഒരു ജനാധിപത്യ സംവീധാനത്തിനു ഒട്ടും അനുഗുണം അല്ല തന്നെ. ഒരു പ്രതിനിധിയുടെ മരണത്തോടെ അനാഥമാകുന്ന മണ്ഡലങ്ങളുടെ കാര്യം വ്യത്യസ്ഥമാണ്-എന്തെന്നാല്‍ അഞ്ചു വര്‍ഷത്തേയ്ക്ക് മരണമേ നീ ഞങ്ങളുടെ പ്രതിനിധിയെ കടന്നു പിടിയ്ക്കരുതേ എന്നൊന്നും പറയാന്‍ കഴിയില്ലല്ലോ?

ഇന്നി അഥവാ ഒരു മണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിക്ക് തന്റെ കര്‍ത്തവ്യ കാലഘട്ടത്തിനിടയ്ക്ക് കടന്നു വരുന്ന പുതിയ തിരഞ്ഞെടുപ്പുകളില്‍ മത്സരിയ്ക്കണം എന്ന മുട്ടലുണ്ടായാല്‍ അയാള്‍ തിരഞ്ഞെടുക്കപ്പെട്ട ഇലക്ഷനില്‍ ചിലവഴിയ്ക്കപ്പെട്ട മുഴുവന്‍ തുകയും സര്‍ക്കാര്‍ ഖജനാവില്‍ അടയ്ക്കാന്‍ ബാധ്യസ്ഥനാകണം. പ്രതിഭയുള്ള യുവാക്കളും നേതാക്കളും ഒട്ടും കുറവല്ലാത്ത നമ്മുടെ നാട്ടില്‍ പുതിയവര്‍ക്ക് അവസരം ലഭിയ്ക്കാനും, കൂടുവിട്ട് കൂട് മാറ്റം നടത്തുന്ന നേതാക്കന്മാരെയും അതിനു ഒത്താശ്ശ ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളേയും കൂടുമാറ്റം നടത്തുന്നതില്‍ നിന്നും പിന്തിരിപ്പിയ്ക്കാനും അതേയുള്ളൂ‍ മാര്‍ഗ്ഗം.

Sunday, October 04, 2009

അശ്രുപൂജ.




മുമ്പേ പറന്നകന്ന ചങ്ങാതീ ......നിനക്ക് വിട.

Friday, September 25, 2009

ജാതകവശാല്‍ പിടിയ്ക്കപ്പെട്ടു പോയ പാവം പോക്കറ്റടിക്കാരന്‍.

കൊട്ടാരക്കര ബസ്റ്റാന്റ്.

“ഹയ്യോ....എന്റെ പോക്കറ്റടിച്ചേ....”

കൊട്ടാരക്കര ബസ്റ്റേഷനിലെ പതിവു കാഴ്ചകളിലൊന്ന്. ആരോ പോക്കറ്റടിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അടിച്ചെടുത്ത പോക്കറ്റുമായി പോക്കറ്റടിക്കാരന്‍ പതിവു പോലെ തന്നെ കെ.എസ്.ആര്‍.ടീ.സി ബസ് സ്റ്റേഷന്‍ ചുറ്റി പ്രൈവറ്റ് സ്റ്റാന്റിലേയ്ക്കുള്ള മതില്‍ ചാടാനായി ഓടുന്നു. കണ്ടു നിന്നവര്‍ ആര്‍ത്തു വിളിച്ചും പോക്കറ്റുപോയവന്‍ അലറിക്കരഞ്ഞും പോക്കറ്റടിയ്ക്കാരന്റെ പിറകേ. മതില്‍ ചാടിയാല്‍ പിന്നെ പോക്കറ്റടിയ്ക്കാരന്റെ പൊടിപോലും കിട്ടില്ല കണ്ടു പിടിയ്ക്കാന്‍. പോക്കറ്റടിയും മതില്‍ ചാട്ടവും നിമിഷങ്ങള്‍ക്കുള്ളില്‍ കഴിയും എന്നതിനാല്‍ കൊട്ടാരക്കര ബസ്റ്റേഷനില്‍ പോക്കറ്റടിയ്ക്കപ്പെടുന്നവരുടെ പോക്കറ്റുകള്‍ തിരിച്ചു കിട്ടുക വളരെ അപൂര്‍വ്വമാണ്.

പക്ഷേ ഇപ്പോള്‍ പോക്കറ്റടിക്കാരന്‍ ജാതക വശാല്‍ പിടിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പിന്നെ അവിടെ കണ്ടത് ഒരു അഘോഷമായിരുന്നു. ഓടികൂടിയവരെല്ലാം കൂടി പോക്കറ്റടിയ്ക്കാരനെ എടുത്തിട്ടങ്ങ് പെരുമാറി. വന്നവരും പോയവരും നിന്നവരും എല്ലാം പോക്കറ്റടിക്കാരനെ കേറി മേഞ്ഞു. എന്തെന്നാല്‍ കൊട്ടാരക്കര ബസ്റ്റേഷന്‍ ഇടത്താവളമായി യാത്ര ചെയ്യുന്നേതൊരുവന്റേയും പോക്കറ്റ് ഒരിയ്ക്കലെങ്കിലും അടിച്ചു പോകാതിരിയ്ക്കാന്‍ ഒരു വഴിയും കാണുന്നില്ല. പോക്കറ്റടിയ്ക്ക് വിധേയമായൊരുവന്‍ പിന്നെപ്പോഴെങ്കിലും പ്രതികരിയ്ക്കാന്‍ അവസരം കിട്ടുമ്പോള്‍ പ്രതികരിയ്ക്കാന്‍ കഴിയുന്ന പോലെ പ്രതികരിയ്ക്കുന്നതും സ്വാഭാവികം. അങ്ങിനെയുള്ള ഒരു പ്രതികരണ വേദിയിലാണ് പാവം..പാവം പോക്കറ്റടിക്കാരന്‍ പെട്ടു പോയിരിയ്ക്കുന്നത്.

ആള്‍ക്കാരെല്ലാം കൂടി ആവും വിധം പാവം പോക്കറ്റടിക്കാരന്റെ മേലേ പ്രതികരിച്ചു കൊണ്ടിരുന്നപ്പോഴാണ് മാന്യമായി വേഷം ധരിച്ച ഒരാള്‍ “ആരാടാ...എന്താടാ നീയൊക്കെ ചെയ്യുന്നത്...” എന്നൊക്കെ അക്രോശിച്ചു കൊണ്ട് ആള്‍കൂട്ടത്തെ വകഞ്ഞു മാറ്റി പോക്കറ്റടിക്കാരന്റെ അടുത്തേയ്ക്ക് എത്തിയത്.

“ആരാടാ നിനക്കൊക്കെ അധികാരം തന്നത് ഒരാളെ ഇങ്ങിനെ തല്ലിച്ചതയ്ക്കാന്‍? നിങ്ങള്‍ നിയമം കൈയിലെടുക്കുകയാ? എല്ലാവനും ഇങ്ങോട്ടു മാറിയേ...”

അയാളുടെ ഘനഗംഭീരമായ ശബ്ദത്തിന്റെ ആജ്ഞാ ശക്തിയില്‍ ഒരു നിമിഷം എല്ലാവരും പോക്കറ്റടിക്കാരനെ വിട്ട് അദ്ദേഹത്തെ ശ്രദ്ധിച്ചു. പോക്കറ്റടിക്കാരന്‍ ഒടിഞ്ഞു തൂങ്ങി ആടിയുലഞ്ഞു നില്‍ക്കുന്നു. എങ്കിലും മുഖത്ത് തല്‍ക്കാലം രക്ഷപെട്ട ഭാവം.

പിന്നെ സംഭവിച്ചതാണ് സംഭവമെങ്കില്‍ സംഭവം!

ആളെ ഒതുക്കി മാറ്റി വന്നയാള്‍ പോക്കറ്റടിക്കാരനെ കുത്തിനുപിടിച്ച് തൂക്കിയെടുത്ത് തലങ്ങും വിലങ്ങും തല്ലോടു തല്ല് തുടങ്ങി. തല്ലെന്നു പറഞ്ഞാല്‍ നല്ല അസ്സല് തല്ല്. എന്താ സംഭവിയ്ക്കുന്നതെന്ന് തിരിച്ചറിയാതെ പൊതുജനം വാപൊളിച്ചു നിന്നു. ഒരു കോഴ്സ് തല്ലു കഴിഞ്ഞു അയാള്‍ നാട്ടുകാരോട് പറഞ്ഞു....

“നിങ്ങളെല്ലാം കൂടി ഇങ്ങിനെ വളഞ്ഞ് നിന്ന് തല്ലിയാല്‍ പിന്നെ ഞാനെങ്ങനാ ഇവനിട്ട് കൊടുക്കുന്നത്. കഴിഞ്ഞയാഴ്ച എന്‍റെ പേഴ്സാ പോയത്....ഇന്നി നിങ്ങളായി നിങ്ങടെ പാടായി...പക്ഷേ പോലീസു വരും മുന്നേ നിങ്ങളുടെ കലാപരിപാടി അവസാനിപ്പിച്ചോണം. പോലീസു വന്നാല്‍ പിന്നെ പ്രതി നിങ്ങളാകും...”

അയാള്‍ പറഞ്ഞതില്‍ കാര്യമുണ്ട് എന്ന് അറിയാത്തവരായി കൂടി നിന്നവരില്‍ ആരും ഉണ്ടാകുമായിരുന്നില്ല. പോക്കറ്റടിയ്ക്കപ്പെടുകയും പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടേണ്ടി വരികയും ചെയ്തിട്ടുള്ളവര്‍ക്കാര്‍ക്കും അക്കാര്യത്തില്‍ സംശയം ഉണ്ടാകും എന്നും തോന്നുന്നില്ല.

“എവിടെടാ പേഴ്സ്...”

ഒന്നും പറയാതെ പോക്കറ്റടിക്കാരന്‍ പേഴ്സെടുത്ത് കൊടുത്തു. പേഴ്സ് തിരികേ വാങ്ങുന്ന വഴി രണ്ടെണ്ണം കൂടി പാവം പോക്കറ്റടിക്കാരന്റെ മോന്തയ്ക്കിട്ട് ദാനമാക്കാന്‍ അ ഉദാരമനസ്കന്‍ മറന്നില്ല. പേഴ്സ് അയാള്‍ പോക്കറ്റ് നഷ്ടപ്പെട്ട ഹതഭാഗ്യനു നല്‍കി.

നഷ്ടപ്പെട്ട പോക്കറ്റ് തിരികേ കിട്ടിയ സന്തോഷത്തോടെ പോക്കറ്റ് അടിയ്ക്കപ്പെട്ടയാള്‍ മടങ്ങി. എല്ലാം അവസാനിച്ചപ്പോള്‍ പോലീസെത്തി. പാവം പോക്കറ്റടിക്കാരനേം കൊണ്ടു പോലീസും പോയി.

ശുഭം!

Monday, September 21, 2009

ഔചിത്യം!

എറണാകുളത്തെ സേവന കാലം. അതോ പഠന കാലമോ? എന്തായാലും എറണാകുളത്തെ ജീവിത കാലം. അത്ര തന്നെ!

ഒരിയ്ക്കല്‍ ഒരു ദിനം ഉച്ചയൂണിന്റെ ആലസ്യത്തില്‍ ലെഡ്ജറില്‍ കൈ തലയിണയാക്കി ഒന്നു മയങ്ങാന്‍ തുടങ്ങുമ്പോഴാണ് ആ പെണ്‍കുട്ടി എത്തിയത്. ഒരു പതിനൊന്നു വയസ്സുകാരി.

“സാറേ...ഓണം ബമ്പറാ...പത്തു രൂപയേ ഉള്ളൂ‍.” ആ ദൈന്യം ഇപ്പോഴും മായാതെ മനസ്സിലുണ്ട് - വര്‍ഷം ഇരുപത് കഴിഞ്ഞിട്ടും!

നീട്ടിപിടിച്ച ഓണം ബമ്പറുമായി ദൈന്യതയോടെ പെണ്‍കുട്ടി മുന്നില്‍. ലോട്ടറി എടുക്കുക ശീലമല്ലാത്തതു കൊണ്ടും ലോട്ടറി എന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് തട്ടിപ്പാണെന്നു വിശ്വാസിച്ചിരുന്നൊരു കാലമായിരുന്നതു കൊണ്ടും ലോട്ടറിക്കാരെ നിരുത്സാഹപ്പെടുത്തുകയായിരുന്നു പതിവ്. പക്ഷേ കുട്ടിയുടെ ദൈന്യം അവളെ മടക്കാന്‍ മനസ്സനുവദിയ്ക്കുന്നുമില്ല. എന്തു ചെയ്യണമെന്നാലോചിച്ചിരിയ്ക്കേ വെറുതേ ചോദിച്ചു.

“നിന്റെ പേരെന്താ?”

“ആതിര”

“നീ സ്കൂളില്‍ ഒന്നും പോകുന്നില്ലേ?”

“ഞാന്‍ ആറാം ക്ലാസിലാ സാറേ പഠിയ്ക്കുന്നേ.” സ്കൂളിന്റെ പേരും പറഞ്ഞു.

അന്ന് ശനിയാഴ്ചയാണെന്ന് പെട്ടെന്ന് ഞാനോര്‍ത്തു. എന്തോ കുട്ടിയെ കുറിച്ച് കൂടുതല്‍ അറിയണം എന്നു തോന്നി.

“വീട്ടില്‍ ആരൊക്കെയുണ്ട്....നീയെന്താ ലോട്ടറി വില്‍ക്കാന്‍ നടക്കുന്നേ?” ഒരു ഔചിത്യവും ഇല്ലാത്ത ചോദ്യമാണെന്നറിയാം. പക്ഷേ ആറാം ക്ലാസില്‍ പഠിയ്ക്കുന്നൊരു കുട്ടി ലോട്ടറി വില്‍ക്കാന്‍ നടക്കുന്നതിലുള്ള ആകാംക്ഷയാണ് അങ്ങിനെയൊരു ചോദ്യത്തില്‍ എത്തിച്ചത്.

അതിന് ആ കുട്ടി ഉത്തരമൊന്നും പറഞ്ഞില്ല. മൌനമായിരുന്നു മറുപടി.

“സാറ് ഒരു ലോട്ടറി എടുക്കുമോ? പത്തു രൂപയേ ഉള്ളൂ‍.”

വീണ്ടും കുട്ടി.

ലോട്ടറി എടുക്കണ്ട എന്നു തീരുമാനിച്ചിട്ട് ഇരുപത് രൂപയെടുത്ത് കുട്ടിയ്ക്ക് കൊടുത്തു.

കുട്ടി രണ്ടു ലോട്ടറി എനിയ്ക്കു തന്നു.

“കുട്ടീ...എനിയ്ക്ക് ലോട്ടറി വേണ്ട. ഞാന്‍ ലോട്ടറി എടുക്കാറില്ല.... നീ ആ പൈസ എടുത്തു കൊള്ളൂ‍.”

പ്രതീക്ഷിയ്ക്കാത്തതായിരുന്നു സംഭവിച്ചത്. കുട്ടി പണം മടക്കി.

“വേണ്ട സാറേ. സാറ് ലോട്ടറി എടുത്താല്‍ എനിയ്ക്ക് ലോട്ടറിയുടെ കമ്മീഷന്‍ കിട്ടും. എനിയ്ക്കതുമതി. സാറിനു ലോട്ടറി വേണ്ടാങ്കി ഞാന്‍ പോട്ടെ...” ഉറച്ച വക്കുകള്‍.... ദൈന്യത വിട്ടകന്ന തീഷ്ണമായ ശബ്ദം...

സാറിന്റെ ഔദാര്യം വേണ്ടെന്ന്...ആ കൊച്ചു കുട്ടിയുടെ മുന്നില്‍ ചൂളിപോയ നിമിഷങ്ങള്‍....

കുട്ടി തിരിഞ്ഞു നടക്കാന്‍ തുടങ്ങവേ തിരിച്ചു വിളിച്ചു ലോട്ടറി വാങ്ങി പണം നല്‍കുകയല്ലാതെ എന്റെ മുന്നില്‍ മറ്റു മാര്‍ഗ്ഗമൊന്നുമേയുണ്ടായിരുന്നില്ല.

പിന്നെയും ഞാന്‍ പ്രതീക്ഷിച്ചിരുന്നു അവള്‍ വരുമെന്ന് - ലോട്ടറി വില്പനയ്ക്കായി. പക്ഷേ, പിന്നീടൊരിയ്ക്കലും അവള്‍ ആ പടികടന്നു വന്നിട്ടേയില്ല!

ലോട്ടറിയുമായി എന്നെ സമീപിച്ചിട്ടുള്ള ഒരാളേയും അതിനു ശേഷം നിരാശരായി മടക്കി അയയ്ക്കാന്‍ എനിയ്ക്കായിട്ടുമില്ല....

Sunday, September 20, 2009

ഉഡ്ഡായിപ്പുകള്‍ വിലയ്ക്കു വാങ്ങുന്നവര്‍.

ലാബെല്ലാ രാജന്‍.
എണ്‍പതുകളില്‍ മലയാളിയുടെ മടിശീലയുമായി മുങ്ങിയ രാജന്‍ പിന്നെ ഭാര്യയുടെ പേരില്‍ എലീസാ എന്റര്‍പ്രൈസസുമായി വന്നപ്പോഴും തട്ടിപ്പിന്നിരയാവാന്‍ നമ്മള്‍ക്ക് മടിയേതുമുണ്ടായിരുന്നില്ല. ആന്ധ്രയില്‍ നടത്തിയ വെട്ടിപ്പില്‍ അകത്തായി ആന്ധ്രയിലെ ചിറ്റുര്‍ സബ്‌ ജയിലില്‍ വെച്ച് ഇഹലോകവാസം വെടിഞ്ഞിരുന്നില്ലേല്‍ അദ്ദേഹം ഇപ്പോഴും ഒരു പക്ഷേ നമ്മുക്കിടയില്‍ പുതിയ തന്ത്രങ്ങളുമായി കറങ്ങുന്നുണ്ടാകുമായിരുന്നു. വെട്ടിപ്പുകള്‍ക്ക് തലവെച്ചു കൊടുക്കാന്‍ നമ്മള്‍ നിരനിരയായി...

ആട് വന്നു...തേക്ക് വന്നു....മാഞ്ചിയം വന്നു. എല്ലാത്തിനും കഴുത്തറക്കാന്‍ പാകത്തില്‍ നാം ഉള്ളതു വിറ്റുപിറക്കി നിരനിരയായി നിന്നു. സ്വന്തം വീട്ടില്‍ ഒരാടിനെ മേടിച്ച് നിര്‍ത്താന്‍ ശ്രമിയ്ക്കാതെ, കൃഷി ഭവനില്‍ നിന്നും സൌജന്യമായി ലഭിയ്ക്കുന്ന തേക്കിന്‍ തൈയൊന്നു അതിരില്‍ കുഴിച്ച് വെയ്ക്കാന്‍ മിനക്കെടാതെ, മാഞ്ചിയത്തിനു പകരം നാലു മൂട് കുരുമുളക് വള്ളി വച്ച് പിടിപ്പിയ്ക്കാന്‍ നോക്കാതെ തമിഴ് നാട്ടിലെ ജലസാനിധ്യമില്ലാത്ത ഏതോ മുള്‍ക്കാടുകളില്‍ കണ്ണടച്ചു തുറക്കും മുമ്പ് സമ്പാദ്യം വളര്‍ന്നു വരുമെന്ന് കാട്ടി ഭൂലോക തരികിടകള്‍ നല്‍കിയ പരസ്യത്തിന്റെ പിന്നാലെ പോയി കോടികള്‍ തുലച്ചു. പത്രക്കാര്‍ ഇടപെട്ടില്ലായിരുന്നു എങ്കില്‍ ഇന്നും ഇല്ലാത്ത ആടുകള്‍ പെറ്റു പെരുകുമായിരുന്നു. മണ്ണില്ലാതെ വെള്ളമില്ലാതെ തേക്കുകള്‍ ആകാശത്തോളം വളരുമായിരുന്നു. മൊഞ്ചുള്ള കിനാക്കള്‍ക്ക് വര്‍ണ്ണ പകിട്ടേകി മാഞ്ചിയം പടര്‍ന്നു പന്തലിയ്ക്കുമായിരുന്നു!

എവിടെ നിന്നു തുടങ്ങിയെന്നോ എങ്ങോട്ട് പോകുന്നുവെന്നോ ആര് ചെയ്തെന്നോ തിരിച്ചറിയാന്‍ കഴിയാത്ത മണിചെയിനിലും നാം പെട്ടു. തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ തിരുവനന്തപുരം ആയൂര്‍വ്വേദ കോളേജ് ഹോസ്റ്റലിന്റെ അടച്ചിട്ട ഒരു റുമിന്റെ മുന്നില്‍ അന്വോഷണം അവസാനിച്ചു. പോയ കോടികള്‍ എത്രയെന്ന് അറിയാവുന്നവര്‍ ആരുമില്ല. പക്ഷേ പലവിധത്തില്‍ മണിചെയിന്‍ ഇന്നും കേരളീയ സമൂഹത്തില്‍ വലിഞ്ഞു മുറുകുന്നു. അല്ലെങ്കില്‍ ചങ്ങല നമ്മള്‍ സ്വയം വലിച്ചു മുറുക്കുന്നു.


ഒറ്റനമ്പര്‍ ലോട്ടറിക്കാര്‍ ഇപ്പോഴും പകല്‍ വെട്ടി കൊള്ള നടത്തുന്നു. കൊള്ളിവെയ്പ്പിനു മുന്നില്‍ നിസ്സംഗതയോടെ നാം നമ്മുടെ തടി വെച്ചും കൊടുക്കുന്നു. ഒറ്റനമ്പര്‍ ലോട്ടറിയും ഓണ്‍ലൈന്‍ ലോട്ടറിയും വേണ്ടേല്‍ പേപ്പര്‍ ലോട്ടറിയും വേണ്ട എന്ന സുപ്രീം കോടതി വിധിയില്‍ തട്ടി പേപ്പര്‍ ലോട്ടറി വേണം അതോണ്ട് ഓണ്‍ലൈന്‍ തട്ടിപ്പും നടക്കട്ടെ എന്ന പ്രായോഗികതയില്‍ സര്‍ക്കാര്‍ സ്പോണ്‍സര്‍ഷിപ്പില്‍ ലോട്ടറി തട്ടിപ്പുകള്‍ അരങ്ങു വാഴുന്നു. നമ്മുക്ക് പ്രശ്നമേതുമില്ല തന്നെ. വെട്ടിപ്പിനു ഇരയാകാന്‍ നമ്മളിന്നലയേ തയ്യാര്‍.

ശബരീ നാഥ് ടോട്ടലായി കൊണ്ടു പോയി. ചില്ലറക്കാര്‍ പരാതി പറഞ്ഞെങ്കിലും മൊത്തക്കച്ചവടക്കാര്‍ തൊള്ളതുറക്കാത്തതു കൊണ്ട് ശബരി ഇന്നിയും വരും പുതിയ തന്ത്രങ്ങളുമായി. കോടികള്‍ ടോട്ടലായി തട്ടിക്കൊടുക്കാന്‍ നമ്മള്‍ തിക്കിലും തിരക്കിലും...

നൈജീരിയയില്‍ നിന്നും വരുന്ന വ്യാജ സന്ദേശങ്ങളെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി പണം കളയാനും നമ്മള്‍ക്ക് മടിയേതുമില്ല തന്നെ. ഡോളറിരട്ടിപ്പിനും ലക്ഷം കൊടുത്ത് വഴിയാധാരമായൊരുവനെ ദിവസങ്ങള്‍ക്ക് മുമ്പാണ് ടിവിയില്‍ കണ്ടത്.

അഞ്ഞൂറ് കോടിയുടെ നിധി സ്വന്തമാക്കാന്‍ ദിവ്യാജോഷി എന്ന ഫ്രോഡ് സന്യാസിനിയ്ക്ക് തൊണ്ണൂറു ലക്ഷം കൊടുത്ത് ചാത്തന്‍ സേവ നടത്തിയ പ്രവാ‍സിയുടെ വാര്‍ത്തയും നാം കേട്ടു. ചാത്തന്‍, നിധി, സേവ, കൂടോത്രം, കുന്നായ്മ...എന്തിനും നമ്മള്‍ ഒരുക്കമാണ് - മെയ്യനങ്ങാതെ പണം കിട്ടണം എന്നു മാത്രം. വിഷ്ണുമായയാണെന്നു സ്വയം പ്രഖ്യാപിച്ച ദിവ്യാജോഷിയുടെ പ്രേതം ഏറ്റുവാങ്ങാനാളില്ലാതെ ധര്‍മ്മാശുപത്രിയില്‍ അനാഥമായി കിടക്കുന്നു. ആള്‍ദൈവങ്ങള്‍ നടത്തുന്ന തട്ടിപ്പുകളില്‍ വരിനിന്ന് നാം പണം തുലയ്ക്കുന്നു!

എന്താണ് നമ്മുക്ക് പറ്റുന്നത്. നിക്ഷേപത്തിനു നീതീകരിയ്ക്കാനാകാത്ത പലിശ പ്രതിഫലമായി വാഗ്ദാനം ചെയ്യപ്പെടുമ്പോള്‍ അത് തട്ടിപ്പാണെന്നു നമ്മുക്ക് മനസ്സിലാകാത്തത് എന്തു കൊണ്ടാണ്? ഒരിയ്ക്കല്‍ തട്ടിപ്പു നടത്തി മുങ്ങിയവന്‍ വീണ്ടും പുതിയ രൂപത്തില്‍ ഭാവത്തില്‍ വരുമ്പോള്‍ നമ്മള്‍ വീണ്ടും എന്തു കൊണ്ട് തട്ടിപ്പിനു വിധേയമാകുന്നു? പണത്തിനുള്ള ആര്‍ത്തി എന്നുത്തരം പറയാം. പക്ഷേ വീണ്ടും വീണ്ടും അതാവര്‍ത്തിയ്ക്കുന്നത് എന്തു കൊണ്ട്? കൂടോത്രത്തിലൂടെ നിധിയെടുക്കാന്‍ അരും കൊലകള്‍ക്ക് പോലും നമ്മള്‍ക്ക് മടിയില്ലാത്തത് എന്തുകൊണ്ട്? ഉഡ്ഡായിപ്പുകള്‍ക്കെല്ലാം തലവെച്ചു കൊടുക്കുന്നത് അജ്ഞത കൊണ്ടു മാത്രമല്ലല്ലോ. ആര്‍ത്തി പിടിച്ചൊരു സമൂഹത്തിനിതൊക്കെ സംഭവിച്ചില്ലേല്‍ അതാണത്ഭുതം!

പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിയ്ക്കാത്തവര്‍ ഭൂരിപക്ഷമായൊരു സമൂഹത്തില്‍ പണത്തിനു മേലേ മനുഷ്യത്വത്തിനു വില കല്പിച്ചൊരു വിഭാഗമാണ് ഏറ്റവും പുതിയതൊന്നിനു ഇരയായോ എന്ന സംശയത്തില്‍ എത്തി നില്‍ക്കുന്നത്!

ഏറ്റവും പുതിയതൊന്ന്.

ഇന്നേവരെ കേള്‍ക്കാത്തതൊന്ന്. കേട്ടത് ശരിയാണോ തെറ്റാണോ എന്നു പോലും അറിയാത്തതൊന്ന്. കേള്‍ക്കുന്നത് ശരിയായിരിയ്ക്കരുതേ എന്നു പ്രാര്‍ത്ഥിച്ചു പോകുന്നതൊന്ന്. ഇങ്ങിനെയൊന്നുണ്ടാകുമെന്ന് സ്വപ്നേപി നിരൂപിയ്ക്കാന്‍ കഴിയാത്തതൊന്ന്!

സിയാബ്,
ഒരു തട്ടിപ്പു കാരനാണോ ഈ ചെറുപ്പക്കാരന്‍? അല്ലാ എന്നു കേള്‍ക്കാന്‍ കാത്തിരിയ്ക്കുന്നവര്‍ അനവധിയാണ്.

മെയ്യനങ്ങാതെ പണം നേടാന്‍ ഉഡായിപ്പുകള്‍ക്ക് തലവെച്ചു കൊടുക്കുന്നവര്‍ക്കിടയില്‍, നിസ്സഹായനായി നിന്നൊരു ചെറുപ്പക്കാരനെ പ്രതിഫലേശ്ചയില്ലാതെ, ലാഭേശ്ചയില്ലാതെ സഹായിയ്ക്കാന്‍ ശ്രമിച്ചവര്‍ ഖിന്നരാകേണ്ടി വരും - സിയാബെന്ന ചെറുപ്പക്കാരന്‍ തട്ടിപ്പുകാരനാണെന്നു വന്നാല്‍. അയാളുടെ ചെയ്തികളും വാക്കുകളും ഉഡായിപ്പുകാളായിരുന്നു എന്നു വന്നാല്‍.

അതങ്ങിനെയല്ലാതായിരിയ്ക്കട്ടെ!

Thursday, September 17, 2009

പണ്ടാരത്തിലിന്റെ ഭണ്ഡാരത്തില്‍ പരിശുദ്ധ ഖുറാനും.

വീണ്ടും തൊണ്ടി.

സങ്കടമെന്നേ പറയേണ്ടു. ഇപ്പോള്‍ പകല്‍ കൊള്ളയ്ക്ക് വിധേയമായിരിയ്ക്കുന്നത് വിശുദ്ധ ഖുറാന്‍!

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ എന്ന നമ്മുടെ സുഹൃത്തിന്റെ ഖുര്‍:ആന്‍ മലയാള പരിഭാഷ എന്ന ബ്ലോഗില്‍ വരുന്ന പരിഭാഷയുടെ ഭാഷ, വാക്യങ്ങളുടെ ഘടന, അക്ഷര തെറ്റുകളിലെ കുറവ് എന്നിവ അദ്ദേഹത്തിന്റെ മറ്റു സാഹിത്യങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായതാണ് സംശയ ഹേതു. അങ്ങിനെയാണ് ഗൂഗിളിയത്. ചെന്നെത്തിയത് നേരെ ഇവിടേയും .

വിശുദ്ധ ഖുറാനിലെ ഒന്നാം അദ്ധ്യായം “അല്‍ - ഫാത്തിഹ” മുതല്‍ അവസാനം അദ്ദേഹം തര്‍ജ്ജിമ നിര്‍വ്വഹിച്ചിരിയ്ക്കുന്ന “സൂറത്തുല്‍ ഇബ്രാഹിം” വരെ എല്ലാ പരിഭാഷയും കോപ്പീ പേസ്റ്റ് ആണ്. അതും മാതൃസൈറ്റുകളിലേയ്ക്ക് യാതൊരു വിധ കടപ്പാടും ഇല്ലാതെ. അദ്ദേഹം ലളിതമായി കോപ്പി ചെയ്ത സൈറ്റില്‍ അവര്‍ ഭവ്യതയോടെ പറയുന്നുണ്ട് “ആരെങ്കിലും ഇവിടെ നിന്നും എന്തെങ്കിലും എടുത്താല്‍ ഇതിലേയ്ക്ക് ഒരു ലിങ്ക് കൊടുക്കണം” എന്ന്. ഏറ്റവും ലളിതമായ അക്കാര്യം പോലും ആത്മ സംതൃപ്തിയ്ക്കായി മാത്രം ബ്ലോഗെഴുത്ത് നടത്തുന്ന മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ മുഖവിലയ്ക്കെടുത്തിട്ടില്ല.




സാധാരണയായി അദ്ദേഹത്തിന്റെ ബ്ലോഗില്‍ മുഴച്ചു നില്‍ക്കുന്ന “ഞാന്‍” തന്നെയാണ് ഇങ്ങിനെയൊരു പോസ്റ്റെഴുതാനുള്ള പ്രേരണയുണ്ടാക്കിയത്. അദ്ദേഹത്തിന്റെ ബ്ലോഗിലെ പരിഭാഷകള്‍ അദ്ദേഹത്തിന്റെ സ്വതന്ത്ര പരിഭാഷ തന്നെയാണ് എന്ന ധ്വനിയാണ് ബ്ലോഗില്‍ നിന്നും ലഭിയ്ക്കുന്നത്. പരിഭാഷകളില്‍ ഒരിടത്തും മാതൃസൈറ്റുകളിലേയ്ക്ക് യാതൊരു വിധ ലിങ്കുകളോ കടപ്പാടുകളോ കൊടുത്തിട്ടേയില്ല.

പരിഭാഷാ ബ്ലോഗില്‍ മുഹമ്മദ് സഗീര്‍ ആമുഖമായി പറയുന്നത് “ഞാന്‍ എന്തു മനസ്സിലാക്കി അതാണ് ഞാന്‍ ഇവിടെ എഴുതുന്നത്” എന്നാണ്.


അതായത് തന്റെ സ്വതന്ത്ര വിവര്‍ത്തനമാണ് തന്റെ ബ്ലോഗില്‍ ഉള്ളത് എന്ന് മുഹമ്മദ് സഗീര്‍ സ്ഥാപിയ്ക്കുന്നു. “എന്റെ രചനകള്‍ ഇതുവരെ എന്ന്‍” തന്റെ പോസ്റ്റുകള്‍ക്ക് തലക്കെട്ടു കൊടുക്കുന്നിടത്ത് ആ അവകാശവാദം സഗീര്‍ അരക്കിട്ടുറപ്പിയ്ക്കുന്നു.



മുഹമ്മദ് സഗീര്‍ പണ്ടാരത്തിലിന്റെ ഖുറാന്‍ പരിഭാഷാ ബ്ലോഗില്‍ വരുന്ന പോസ്റ്റുകളില്‍ ആദ്യത്തെ ഭാഗം അറബിയില്‍ തന്നെയാണ്. തുടര്‍ന്ന് അതിന്റെ ഇംഗ്ലീഷ് ഭാഷ്യം. പിന്നീട് മലയാളം. ഇങ്ങിനെയാണ് പരിഭാഷയുടെ ഘടന. ഈ മൂന്ന് ഭാഗങ്ങളും കോപ്പീ പേസ്റ്റ് തന്നെയാണ്. ഇതില്‍ ഇംഗ്ലീഷ് ഭാഷ്യം ജന്ന ഓര്‍ഗ് എന്ന സൈറ്റില്‍ നിന്നുമാണ് കോപ്പീ പേസ്റ്റിയത്. ഉദാഹരണത്തിനു ഏറ്റവും ഒടുവിലത്തെ പരിഭാഷ. വിശുദ്ധ ഖുറാനിലെ പതിനാലാം അദ്ധ്യായത്തിന്റെ ഇംഗ്ലീഷ് ഭാഷ്യം തന്നെയെടുക്കാം.

ജന്ന ഓര്‍ഗ് എന്ന വെബ് സൈറ്റില്‍ ഇംഗ്ലീഷ് ഭാഷ്യം ഇങ്ങിനെ:










മുഹമ്മദ് സഗീറിന്റെ പരിഭാഷാ ബ്ലൊഗിലെ ഇംഗ്ലീഷ് ഭാഷ്യം ഇങ്ങിനെ:









ഈ അദ്ധ്യായത്തിന്റെ മലയാള പരിഭാഷ അദ്ദേഹത്തിന്റെ ബ്ലോഗില്‍:


ഈ പരിഭാഷ കോപ്പി ചെയ്തിരിയ്ക്കുന്നത് ഖുറാന്‍ മലയാളം ഡോട് കോമില്‍ നിന്നും നേരിട്ടുമാണ്.


ഇതു പൊലെ തന്നെയാണ് ഇതുവരെ അദ്ദേഹം തര്‍ജ്ജിമ ചെയ്തിരിയ്ക്കുന്ന എല്ലാ സൂറത്തുകളും. അക്ഷരതെറ്റുകള്‍ പോലും അതേ പോലെ കോപ്പി ചെയ്യാന്‍ ഇതിയാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. രണ്ടാമതു ടൈപ്പു ചെയ്യാന്‍ പോലും മിനക്കെട്ടിട്ടില്ല എന്നു ചുരുക്കം.

സൂറത്തുല്‍ ഫാത്തിഹായ്ക്ക് ഇദ്ദേഹം ഒരു വ്യഖ്യാനവും ചമച്ചിട്ടുണ്ട്. ആ വ്യാഖ്യാനം വിക്കിയില്‍ നിന്നും സുന്ദരമായി കോപ്പി ചെയ്തതാണ്. വ്യാഖ്യാനം തുടരാതിരുന്നത് വ്യാഖ്യാനാനന്തരം അവിടെ നടന്ന ചര്‍ച്ചകളുടെ ഫലമാണ്. അത് തുടര്‍ന്നിരുന്നേല്‍ വിശുദ്ധ ഖുറാനോടു ചെയ്യുന്ന ഒരു ദുരന്തം തന്നെയാകുമായിരുന്നു ആ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും.

രണ്ടായിരത്തി എട്ട് മാര്‍ച്ച് പതിനെട്ടിന് ഇതിയാന്‍ സൂറത്തുല്‍ ഫാത്തിഹയ്ക്ക് നല്‍കിയ വ്യാഖ്യാനം ദേണ്ടെ ഇവിടെ:


രണ്ടായിരത്തി ഏഴ് ജൂണ്‍ രണ്ടിനു വിക്കിയില്‍ വന്ന വ്യാഖ്യാനം ഇങ്ങിനെ:



മുഹമ്മദ് സഗീര്‍ പണ്ടാരത്തിലിനെ തിരുത്തുക ബുദ്ധിമുട്ടാണ്. തെറ്റുകള്‍ സംഭവിച്ചാല്‍ ആ തെറ്റിനെ തെറ്റുകള്‍ കൊണ്ടു തന്നെ ശരിയാക്കുക എന്നതാണ് മുഹമ്മദ് സഗീറിന്റെ ശൈലി. അദ്ദേഹം ബ്ലോഗില്‍ ആമുഖമായി പറയുന്നത് പോലെ ഖുറാന്റെ പ്രചാരണമാണ് ലക്ഷ്യമെങ്കില്‍ തന്റെ തന്നെ കൂടുതല്‍ സന്ദര്‍ശകരുള്ള കവിതാ ബ്ലോഗത്തില്‍ അദ്ദേഹം കോപ്പിചെയ്ത ഖുറാന്‍ വെബ് സൈറ്റുകളിലേയ്ക്കു ലിങ്ക് കൊടുക്കുക എന്നതായിരുന്നു ചെയ്യേണ്ടിയിരുന്നത്. പക്ഷേ അതിനു മിനക്കെട്ടാല്‍ “ഞാന്‍” എന്ന ഭാവം നിലനിര്‍ത്താന്‍ കഴിയില്ലല്ലോ?

കവി, കലാകാരന്‍, പത്രപ്രവര്‍ത്തകന്‍, ചിത്രകാരന്‍, ഫോട്ടോഗ്രാഫര്‍, കഥാകാരന്‍, ലേഖകന്‍ തുടങ്ങി സര്‍വ്വകലാ വല്ലഭനായി നടിയ്ക്കാന്‍ വിശുദ്ധ ഖുറാനേയും ദുരുപയോഗം ചെയ്തത് എന്തായാലും നന്നായില്ല.

വളരെ സൂഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് വിശുദ്ധ ഖുറാന്റെ പരിഭാഷയും വ്യാഖ്യാനവും ഒക്കെ. മറ്റൊരാള്‍ സൂഷ്മതയോടെ നിര്‍വ്വഹിച്ചിരിയ്ക്കുന്ന ആ ധര്‍മ്മം ഒരു കോപ്പീ പേസ്റ്റിന്റെ ആനുകൂല്യത്തില്‍ സ്വന്തം പരിഭാഷയായി തന്റെ ബ്ലോഗിലൂടെ അവതരിപ്പിച്ചിരിയ്ക്കുന്നത് അക്ഷന്തവ്യമായ തെറ്റാണ്.ഡിജിറ്റല്‍ മാജിക്കിലൂടെ ഒരിയ്ക്കല്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച പ്രിയപ്പെട്ട സുഹൃത്തെ ഇപ്പോള്‍ റബ്ബിനോടാണ് താങ്കള്‍ ഉത്തരം പറയേണ്ടി വരുന്നത് എന്നോര്‍ക്കുക!

സൂഷ്മത പാലിയ്ക്കുക!
--------------------------------------------
കൂട്ടിച്ചേര്‍ക്കല്‍!
ഇതു വേണ്ടി വന്നതാണ്.

വിശുദ്ധ ഖുറാന്റെ പരിഭാഷയില്‍ ഉണ്ടാകാവുന്ന സാദൃശ്യങ്ങളല്ലാതെ തന്റെ പരിഭാഷ കോപ്പീ പേസ്റ്റ് അല്ലാ എന്നാണ് പ്രിയപ്പെട്ട മുഹമ്മദ് സഗീര്‍ വാദിയ്ക്കുന്നത്. പക്ഷേ എങ്ങിനെയാണ് ഖുറാന്‍ മലയാളം ഡോട് കോമിന്റെ പരിഭാഷയിലും സഗീറിന്റെ പരിഭാഷയിലും അക്ഷരതെറ്റുകള്‍ ഒരേ പോലെ ആവര്‍ത്തിയ്ക്കുന്നത്. അതും ഖണ്ഡികയിലോ വാക്യങ്ങളിലോ വരികളിലോ വ്യത്യാസം ഇല്ലാതെ? പരിഭാഷാ സമയത്ത് അക്ഷരതെറ്റുകളും ഒരു പോലെ യാദൃശ്ചികമായി വന്നു ചേര്‍ന്നു എന്നായിരിയ്ക്കുമോ ഇന്നി മുഹമ്മദ് സഗീറിന്റെ വ്യാഖ്യാനം?

ഇത് മുഹമ്മദ് സഗീറിന്റെ പരിഭാഷ.


ഇതു ഖുറാന്‍ മലയാളം ഡോട്കോമിന്റെ പരിഭാഷ.


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ തിരുത്തപ്പെടില്ല. അത് അദ്ദേഹം വീണ്ടും തെളിയിയ്ക്കുന്നു. സഹതപിയ്ക്കുകയല്ലാതെ മറ്റെന്തു ചെയ്യാം.

Sunday, April 19, 2009

കാളപ്പേറെടുക്കുന്ന കേരളാ ചാനലുകള്‍.

വോട്ടെടുപ്പ് നടന്ന ഏപ്രില്‍ പതിനാറാം തീയതി.

രാവിലെ.

ഇമ്മിണിപോന്ന ഭൂമിമലയാളത്തിലെ ഡസന്‍ ചാനലുകളിലും കേരളത്തിലെ വോട്ടിംങ്ങ് ശതമാനം എമ്പതിനു മുകളിലേയ്ക്ക് ഉയരുകയായിരുന്നു. ചാനലുകളുടെ തത്സമയ ലേഖകന്മാര്‍ ഇരുന്നും, കിടന്നും, നെടുങ്ങനെ ഓടിയും, ഉറഞ്ഞു തുള്ളിയും, കുട്ടിക്കരണം മറിഞ്ഞും പോളിങ്ങില്‍ ജനം കാട്ടുന്ന ആവേശം ഒട്ടും ചോരാതെ പ്രേക്ഷകരിലേയ്ക്ക് എത്തിച്ചു കൊണ്ടേയിരുന്നു. മന്ത്രിമാര്‍, സിനിമാ നടന്മാര്‍, അബദ്ധത്തില്‍ എപ്പോഴോ സീരിയലില്‍ മുഖം കാണിച്ചവര്‍ എന്നു വേണ്ട ഒരുത്തര്‍ക്കും തത്സമയക്കാര്‍ സ്വൈരം കൊടുക്കുന്നുണ്ടായിരുന്നില്ല. തിരിച്ചറിയല്‍ കാര്‍ഡ് മറന്നു പോയ മെഗാതാരം സ്ക്രോളായത് ദിനം മുഴുവനുമാണ്. രാവിലെ വോട്ടും കുത്തി അവരവരുടെ തൊഴിലുകളിലേയ്ക്ക് മടങ്ങാന്‍ ക്യൂ നിന്നവരുടെ നീണ്ട നിരകാട്ടി കേരളം ഏറ്റവും ഉയര്‍ന്ന പോളിങ്ങ് ശതമാനത്തിലേയ്ക്ക് നീങ്ങുന്ന ചരിത്ര മുഹൂര്‍ത്തത്തിലേയ്ക്ക് ചാനലുകാര്‍ ചര്‍ച്ചകള്‍ നയിച്ചു.

ചര്‍ച്ചകള്‍ നീണ്ടു. കുത്തനെ ഉയരുന്ന പോളിങ്ങ് ആര്‍ക്ക് തുണയാകും? അവരവരുടെ മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും പിന്തുണച്ചവര്‍ക്കും നേതാക്കന്മാര്‍ വിജയം ഉറപ്പിച്ചു കൊണ്ടേയിരുന്നു. തോല്‍ക്കുന്നവര്‍ ആരുമില്ല. എല്ലാവരും ജയിച്ചു കയറുന്നവര്‍. എല്ലാ ചാനലുകളിലും പോളിങ്ങ് ശതമാനം അടിയ്ക്കടി വന്നു കൊണ്ടിരുന്നു. പക്ഷേ എല്ലാ ശതമാനങ്ങളും പരസ്പര വിരുദ്ധമായിരുന്നു. എവിടുന്നൊക്കെയോ കിട്ടിയ ഒരോ മുറി പേപ്പറുമായി അനൌദ്യോഗിക പോളിങ്ങ് ശതമാനം അനുനിമിഷം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്നവര്‍ ഏതാണ്ട് രണ്ടു മണിയോടെ കളം മാറ്റി തുടങ്ങി.

ഉച്ചയ്ക്ക്.

കേരളത്തില്‍ രാവിലെ കണ്ട ആവേശം ഉച്ചയ്ക്ക് ശേഷം കാണുന്നില്ല. വോട്ടു ചെയ്യാന്‍ നില്‍ക്കുന്നവരുടെ നിര ശുഷ്കിച്ചു തുടങ്ങി. വോട്ടിങ്ങ് കുത്തനെ താഴേയ്ക്ക് പോകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. മിനിറ്റുകള്‍ക്കകം ചാനലായ ചാനലുകളിലൊക്കെ കേരളത്തിലെ പോളിങ്ങ് നാല്‍പ്പതു ശതമാനത്തിനും താഴേയ്ക്ക് പോകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുമായി ചര്‍ച്ച തുടങ്ങി.

കേരള ജനത അനാരോഗ്യകരമായ അരാഷ്ട്രീയ വാദത്തിലേയ്ക്ക് വീണിരിയ്ക്കുന്നു. ജനാധിപത്യത്തിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമായിരിയ്ക്കുന്നു. ആറു ലക്ഷത്തിലധികമുള്ള കന്നി വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടിട്ടില്ല. ഇരുമുന്നണികളിലും കക്ഷിരാഷ്ട്രീയത്തിലുമുള്ള കേരള ജനതയുടെ വിമുഖത ആഗോള ജനാധിപത്യത്തിനു തന്നെ ഭീഷണിയാകുന്നു....

ചര്‍ച്ച മുറുകി തുടങ്ങി.

കേരളത്തിലെ പോളിങ്ങില്‍ വന്ന വന്‍ കുറവ് ആരെ ബാധിയ്ക്കും? ആരും വോട്ട് ചെയ്തില്ലേല്‍ ഏതു കക്ഷി ജയിച്ചു കയറും? കേരളം എന്തു കൊണ്ട് ജനാധിപത്യ വിരുദ്ധ നിലപാടിലേയ്ക്ക് പോകുന്നു? തിരുവനന്തപുരത്ത് മുപ്പത്തി എട്ടു ശതമാനം പേരേ വോട്ടു ചെയ്തിട്ടുള്ളൂ. അതിനാല്‍ ആരു ജയിയ്ക്കും? തോല്‍ക്കാന്‍ ആര്‍ക്കായിരിയ്ക്കും വിധി? ചാനലുകളിലെ ഉണ്ണാക്കന്മാര്‍ അനുനിമിഷം ചോദ്യശരങ്ങളുമായി മുന്നണികളിലേയും രാഷ്ട്രീയ കക്ഷികളിലേയും ഉണ്ണാക്കന്മാരെ ചര്‍ച്ചകളിലേയ്ക്ക് വലിച്ചിഴച്ചു കൊണ്ടിരുന്നു. ചാനലുകള്‍ കെട്ടിതാഴ്ത്തിയ കേരളത്തിലെ പോളിങ്ങ് ശതമാനം കണ്ട് നല്ല ബോധം പോയ പ്രതിപക്ഷ നേതാവ് മുങ്കൂര്‍ ജാമ്യം നേടി. “കേരളത്തില്‍ വ്യാപകമായ കള്ളവോട്ട്....” ദേണ്ടെ കിടക്കുന്നു... ആകപ്പാടെ അമ്മാണി ഇമ്മാണി നാല്‍പ്പത് ശതമാനം വോട്ട്. അതിപ്പോ കള്ളവോട്ടും കൂടിയായാല്‍. പിന്നെ ചര്‍ച്ച ആ വഴിയ്ക്കായി. വോട്ടിങ്ങ് ശതമാനം കുറയുകയും കള്ളവോട്ടു വ്യാപകമാവുകയും ചെയ്താല്‍ ആരു ജയിയ്ക്കും?

ചാനല്‍ ചര്‍ച്ചകളില്‍ കേരളീയ പൊതുസമൂഹത്തിന്റെ ജനാധിപത്യ പൌരധര്‍മ്മം തലങ്ങും വിലങ്ങും വ്യഭിചരിയ്ക്കപ്പെട്ടുകൊണ്ടേയിരുന്നു....

സമയം വൈകിട്ട് അഞ്ചു മണി.

പോളിങ്ങ് അവസാനിച്ചിരിയ്ക്കുന്നു. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്തവിധം താഴ്ന്ന പോളിങ്ങ്. കേരളം വോട്ടു ചെയ്യാന്‍ വിമുഖത കാട്ടി. പോളിങ്ങ് അമ്പത് ശതമാനത്തിനു മുകളില്‍ എത്തില്ല. അമ്പതു ശതമാനം കേരളീയരും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. കേരളം അരാഷ്ട്രീയ വാദത്തിലേയ്ക്ക് നീങ്ങി കഴിഞ്ഞിരിയ്ക്കുന്നു!

അഞ്ചു മണി കഴിഞ്ഞതോടെ കേരളം ജനാധിപത്യ വിരുദ്ധമാവുകയായിരുന്നു - ചാനലുകളിലൂ‍ടെ. ഒരൊറ്റ ചാനല്‍ തത്സമയ റിപ്പോര്‍ട്ടിങ്ങില്‍ പോലും പോളിങ്ങ് എഴുപത് ശതമാനം കഴിയുമെന്ന വസ്തുതയുണ്ടായിരുന്നില്ല. മുന്‍ വര്‍ഷത്തെ പോളിങ്ങ് ശതമാനവുമായി താരതമ്യം ചെയ്ത് ഇരുപത് ശതമാനത്തോളം കുറവില്‍ പോളിങ്ങ് അവസാനിയ്ക്കുമെന്ന രീതിയില്‍ ചാനലുകളില്‍ ചര്‍ച്ചകള്‍ കൊഴുത്തു. ചോദ്യം ചോദിയ്ക്കുന്ന ഉണ്ണാക്കന്മാരും ഉത്തരം പറയുന്ന ഉണ്ണാക്കന്മാരും നിജസ്ഥിതി മനസ്സിലാക്കാന്‍ ശ്രമിയ്ക്കകയോ ഏറ്റവും കുറഞ്ഞത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവസാന പോളിങ്ങ് കണക്കുകള്‍ വരുന്നതു വരെ ഒന്നു സമാധാനിയ്ക്കാന്‍ നിര്‍ദ്ദേശിയ്ക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല.

ആറുമണിയ്ക്കുള്ള ബുള്ളറ്റിനുകളിലും പോളിങ്ങ് താഴെ പോകാനുള്ള കാര്യകാരണങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു തത്സമയക്കാര്‍. ഒരോ കക്ഷി നേതാക്കളും പോളിങ്ങ് താഴെ പോയതിനു എതിര്‍ കക്ഷികളേയും മുന്നണികളേയും കുറ്റം പറഞ്ഞ് കൊണ്ടേയിരുന്നു. എന്നിട്ടും ഒരുത്തനും അപ്പോഴും മനസ്സിലാക്കിയിരുന്നില്ല എഴുപത് ശതമാനം മലയാളികളും പോളിങ്ങ് ബൂത്തില്‍ എത്തിയിരുന്നു എന്ന്.

പതിനാറാം തീയതി അര്‍ദ്ധരാത്രി.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോളിങ്ങ് കണക്കുകള്‍ പുറത്തു വന്നു.
കേരളത്തിന്റെ മുക്കാല്‍ ഭാഗം ജനങ്ങളും വോട്ടു ചെയ്തിരിയ്ക്കുന്നു! ജനാധിപത്യത്തിന്റെ മഹത്വം മലയാളിയെ വിഡ്ഡിപ്പെട്ടിയുടെ പ്രതിനിധികള്‍ പഠിപ്പിയ്ക്കേണ്ടതില്ലാ എന്ന മുഖവുരയോടെ! തത്സമയ വാര്‍ത്താ വിതരണക്കാരുടെ മുഖത്ത് ആട്ടും പോലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോളിങ്ങ് ശതമാനം പുറത്ത് വന്നത്. എഴുപത്തി മൂന്നര ശതമാനം കേരള ജനതയും വോട്ടു ചെയ്തിരിയ്ക്കുന്നു.

ഉളിപ്പേതുമില്ലാതെ അതും ചാനലുകളില്‍ സ്ക്രോളായി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പോളിങ്ങ് കൂടുതല്‍! കേരളം ആവേശത്തോടെ വോട്ടെടുപ്പില്‍ പങ്കെടുത്തു! ചാനലുകളില്‍ വീണ്ടും ചര്‍ച്ച. ശതമാനം കൂടിയതിനാല്‍ ആരു ജയിയ്ക്കും. മിനിറ്റുകള്‍ക്ക് മുന്നേ തൂറിയതെല്ലാം കൂടി ചാനലുകള്‍ വാരി വലിച്ചു വിഴുങ്ങി പുതിയ ചര്‍ച്ച തുടങ്ങി. അപ്പോഴും നേതാക്കന്മാര്‍ ചാനലുകളിലെ ഉണ്ണാക്കന്മാര്‍ ചോദിയ്ക്കുന്ന വിഡ്ഡിത്തരങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു. നിമിഷങ്ങള്‍ക്ക് മുന്നേ പറഞ്ഞതിനു വിപരീതമായി. കഷ്ടം... തത്സമയ സം‌പ്രക്ഷേപണത്തിനു മറ്റെന്തെങ്കിലും പേരു കണ്ടുപിടിയ്ക്കേണ്ടിയിരിയ്ക്കുന്നു.

തിരഞ്ഞെടുപ്പിലെ പോളിങ്ങ് ശതമാനം മിനിറ്റു വെച്ച് തത്സമയമാക്കാന്‍ ആരും ആരേയും ചുമതലപ്പെടുത്തിയിരുന്നില്ല. തിരഞ്ഞെടുപ്പ് അഞ്ചുമണിയ്ക്ക് കഴിയും. അതിനു ശേഷം ഒരു മൂന്ന് മണിയ്ക്കൂറിനുള്ളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൃത്യമായ കണക്ക് വരും. അതുവരെ ക്ഷമിയ്ക്കാനുള്ള സാമാന്യ മര്യാദ പാലിയ്ക്കാന്‍ കേരളത്തിലെ ഒരു ചാനലിനും കഴിഞ്ഞില്ല. മണിയ്ക്കൂറുകളോളം ഇല്ലാത്ത കാര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു തലങ്ങും വിലങ്ങും. വോട്ടിങ്ങ് ശതമാനം അറുപതിലും എഴുപതിലും എത്തിക്കഴിഞ്ഞപ്പോഴും ചാനലുകളില്‍ അമ്പതു ശതമാനത്തിന്റെ തര്‍ക്കവിതര്‍ക്കങ്ങള്‍ നടക്കുകയായിരുന്നു. ആര്‍ക്കായിരുന്നു ഇത്ര തിരക്ക്. കേരളീയ പൊതു സമൂഹത്തെ മണിക്കൂറുകളോളം ജനാധിപത്യ വിരുദ്ധരാക്കിയ ഒരൊറ്റ ചാനലും പറ്റിയ കൊടിയ തെറ്റിനു ക്ഷമചോദിച്ചും കണ്ടില്ല.

അക്ഷരാര്‍ത്ഥത്തില്‍ കാളപ്പേറിനു കയറെടുക്കന്ന മാധ്യമ സംസ്കാരമാണ് മലയാള ചാനലുകളെയൊക്കെയും ഇന്നു ഭരിയ്ക്കുന്നത്. എങ്ങിനേയും വാര്‍ത്തകള്‍ പടച്ചെടുക്കുക. എന്നിട്ട് അതിന്മേല്‍ നിരര്‍ത്ഥകമായ ചര്‍ച്ചകള്‍ നടത്തുക. നിരര്‍ത്ഥകമെന്നു തിരിച്ചറിഞ്ഞിട്ടും ആ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ കോട്ടും തുന്നി കുറേ ഉണ്ണാക്കന്മാര്‍ വേറേയും. ആ നിരര്‍ത്ഥക ചര്‍ച്ചകള്‍ ഒന്നും വിടാതെ കണ്ട് കഴുത കരഞ്ഞ് തീര്‍ക്കുന്നതുപോലെ ബ്ലോഗെഴുതി അരിശം തീര്‍ക്കുന്ന എന്നേ പോലെയുള്ള കുറേ ഉണ്ണാക്കന്മാര്‍ ഇതാ ഇവിടേയും....

-----------------------------------------------
പ്രിയ വായാനക്കാരാ,
താങ്കള്‍ ഈ കുറിപ്പിനെ എങ്ങിനെ വിലയിരുത്തി?
താഴെ കാണുന്ന റേറ്റിങ്ങില്‍ ഒന്നമര്‍ത്തുന്നതിലൂടെ ഈ കുറിപ്പ് എങ്ങിനെ വായിയ്ക്കപ്പെട്ടു എന്നു ലേഖകനു സ്വയം വിലയിരുത്തുവാന്‍ ഒരവസരമാണ് താങ്കള്‍ നല്‍കുന്നത്. ഒരു നിമിഷം ചിലവഴിയ്ക്കുമല്ലോ?
നന്ദി..

Tuesday, April 14, 2009

ആ മഴനാളില്‍...

(ബ്ലോഗിങ്ങിന്റെ ആദ്യദിനങ്ങളില്‍ എഴുതിയിട്ട ഒരു ഓര്‍മ്മ കുറിപ്പ്. കൊച്ചിയിലെ ജീവിതം വീണ്ടും ഓര്‍ക്കാന്‍ ഇടയായതിന്റെ ഓര്‍മ്മയ്ക്കായി പുനര്‍ പ്രസിദ്ധീകരിയ്ക്കുന്നു. നേരത്തേ വായിച്ചിട്ടുള്ളവരോട് ക്ഷമാപണം.)

കൊച്ചിയിലാണ്-
കുറച്ചും കൂടി കൃത്യമാക്കിയാല്‍ തമ്മനത്ത്.
ഞാനും ജയകുമാറും മാത്രമേ ആ വീട്ടില്‍ താമസമുള്ളൂ. അടച്ചു പൂട്ടുള്ള വീടാണ്. പക്ഷേ ഭാര്‍ഗ്ഗവീനിലയമല്ല. എങ്കിലും താരതമ്യേന പഴക്കമുള്ള പഴമയുടെ ചൂര് നിറഞ്ഞ് നില്‍ക്കുന്ന വീടാണ്.
താമസം തുടങ്ങിയിട്ട് ഇന്ന് മൂന്നാം നാള്‍.
പുറത്ത് കോരിച്ചൊരിയുന്ന മഴ. ഏകദേശം പത്ത് മണിയോടെ പതിവുള്ള ചാറ്റിങ്ങുമെല്ലാം കഴിഞ്ഞു ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു.ചന്നം പിന്നം പെയ്യുന്ന മഴയുടെ താരാട്ടില്‍ സുഖ നിദ്രയിലേക്ക്...
എന്റെ പുതപ്പ് പെട്ടെന്ന് ആരോ വലിച്ച് മാറ്റിയതു പോലെ...ഞെട്ടിയുണര്‍ന്നു...ശരിയാണ്..പുതപ്പ് അങ്ങ് മുറിയുടെ മൂലയില്‍....
ജയകുമാര്‍ നല്ല ഉറക്കത്തില്‍ തന്നെ...പിന്നെയും സംശയം..അവന്‍ ഉറങ്ങുകയാണോ...അതോ ഉറക്കം നടിക്കുകയാണോ...
‘ജയാ..’
അവനൊന്ന് തിരിഞ്ഞു കിടന്നു. അത്ര തന്നെ. ക്ലോക്കില്‍ ഒരു മണി കഴിഞ്ഞിരിക്കുന്നു. ഒരു ചെറുഭയം അരിച്ചു കയറിയെങ്കിലും വെള്ളം കുടിച്ചു വീണ്ടും കിടന്നു. എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല...
ഒരു അലര്‍ച്ച...
ഞെട്ടി പിടഞ്ഞ് ലൈറ്റിടുമ്പോള്‍..‍..കറണ്ടുമില്ല.
എന്തൊക്കെയോ തട്ടിമറിച്ചിടുന്ന ശബ്ദം. ഇടക്ക് ജയകുമാറിന്റെ അലറി കരച്ചിലും. വല്ലവിധേനയും മെഴുകുതിരി തപ്പിപ്പിടിച്ച് വെളിച്ചം പരന്നപ്പോള്‍ കണ്ട കാഴ്ച...
മുതുക് ഭാഗത്ത് നിന്ന് രക്തം ഒലിപ്പിച്ച് ഭ്രാന്തമായി നില്‍ക്കുന്ന ജയകുമാര്‍...ഷര്‍ട്ട് തലങ്ങും വിലങ്ങും വലിച്ച് കീറിയിട്ടുണ്ട്...പുതപ്പും പിച്ചിപറിച്ചിട്ടിരിക്കുന്നു.
“എന്താ പറ്റിയേ ജയാ...” ഭയപ്പാടോടെ ഞാന്‍ വിളിച്ചു ചോദിച്ചു.
അവന് നാക്കു വഴങ്ങുന്നില്ല. കയ്യിനും പുറത്തിനുമെല്ലാം ശവത്തിന്റെ തണുപ്പ്...
ഒരു വിധത്തില്‍ അവനെ ഓര്‍മ്മയിലേക്ക് തിരിച്ചു കൊണ്ടു വന്നപ്പോള്‍-
“എന്നെ ആരോ മാന്തി പറിച്ചു..” അവന്റെ വിറയാര്‍ന്ന ശബ്ദം.
അത് മാത്രമേ അന്നും ഇന്നും ഞങ്ങള്‍ക്കറിയുള്ളു.
എന്റെ പുതപ്പ് പറന്ന് റൂമിന്റെ മൂലയിലേക്ക് പോയതും ഞാന്‍ അവനെ ഹൊസ്പിറ്റലില്‍ കൊണ്ടു പോയിട്ട് വരുമ്പോള്‍ പറഞ്ഞു.
അത് ആ വീട്ടിലെ ഞങ്ങളുടെ അവസാന ദിവസമായിരുന്നു.
പ്രിയരേ...ഞങ്ങള്‍ രണ്ടു പേരും മാത്രം താമസിച്ചിരുന്ന ആ വീട്ടില്‍ ആ മഴനാളില്‍ എന്താണ് സംഭവിച്ചത്?
------------------------------------------------------------------
(ആദ്യകാല പോസ്റ്റുകള്‍ തിരികേ പോയി വായിയ്ക്കുക നനുനനുത്ത സുഖമുള്ള ഒരനുഭവമാണ്. ഒരു പോസ്റ്റ് എഴുതിയിട്ട് കമന്റുകള്‍ വരുന്നതും കാത്തിരുന്ന ഒരു കാലം. ഈ പോസ്റ്റ് എഴുതാന്‍ അന്ന് എത്രയോ മണിയ്ക്കൂര്‍ എടുത്തിട്ടുണ്ടാകും. വിരലുകള്‍ക്ക് വഴങ്ങാത്ത കീമാനും അക്ഷരത്തെറ്റും എല്ലാം കൂടി ഈ പോസ്റ്റു പോലും നൊസ്റ്റാള്‍ജിക് ആണ്. രണ്ടായിരത്തി ആറ് ആഗസ്റ്റ് പതിനാറിന് ബ്ലോഗിങ്ങ് തുടങ്ങിയ എന്റെ ആദ്യ ബ്ലോഗ് പോസ്റ്റായിരുന്നു ആ മഴനാളില്‍. ആദ്യ ബ്ലോഗ് പോസ്റ്റിനു കമന്റുകളുമായി വന്നവരില്‍ ശ്രീജിത്തും വക്കാരിയും സഞ്ചാരിയും മുല്ലപ്പൂവും ഒക്കെ ബ്ലോഗില്‍ നിന്നേ മറഞ്ഞു. വിശ്വാപ്രഭയും അരവിന്ദും ഇക്കാസും കമന്റുകളിലേയ്ക്ക് മാത്രമായി ഒതുങ്ങി കൂടി. വക്കാരിയുടെ നെടുനെടുങ്കന്‍ കമന്റുകളും പിന്മൊഴിയും ബൂലോഗ ക്ലബ്ബും തമ്മില്‍ തല്ലും മാപ്പിരക്കലും ഓഫു യൂണിയനും ഒക്കെയായ ഒരു കാലം....ഇന്നലെകള്‍ ഇല്ലാതെ ഇന്നുകള്‍ ഉണ്ടാകുന്നില്ല. ഓര്‍മ്മകള്‍ ഉണ്ടായിരിയ്ക്കുന്നതാണ് ഓര്‍ക്കാന്‍ ഒന്നുമില്ലാതിരിയ്ക്കുന്നതിലും സുഖം.)

Saturday, April 11, 2009

ചെരുപ്പുകള്‍ സൂക്ഷിച്ചു വെയ്ക്കുക....ആവശ്യം വരും!

ഭിന്നിച്ച് നിന്നവര്‍ ഒന്നിച്ച് ഭരിയ്ക്കുക.
ഒന്നിച്ച് നിന്നവര്‍ ഭിന്നിച്ച് തിരഞ്ഞെടുപ്പിനെ നേരിടുക.
ഒന്നിയ്ക്കുന്നത് ഭരണം പങ്കിടാന്‍ വേണ്ടി മാത്രമാണെന്ന മിനിമം പൊതു പരിപാടിയുടെ അടിസ്ഥാനത്തില്‍ വീണ്ടും ഭിന്നിച്ച് മത്സരിച്ച് ഒന്നിച്ച് ജയിച്ച് ഒരുമിച്ച് ഭരിയ്ക്കാനുള്ള കച്ചമുറുക്കാണ് ലൊകസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ അണിയറയില്‍ നടക്കുന്നത്. പരസ്പരം ചെളിവാരിയെറിഞ്ഞും വിഴുപ്പലക്കിയും തമ്മില്‍ തല്ലി തല കീറിയും തിരഞ്ഞെടുപ്പിനെ നേരിട്ട് വിജയിയ്ക്കുന്നവര്‍ മുന്നോട്ട് വെയ്ക്കുന്ന പ്രത്യാ‍യ ശാസ്ത്രങ്ങളേയും പ്രകടനത്തിനുമാത്രമായി തട്ടികൂട്ടുന്ന പത്രികയേയും പോലും തൃണവല്‍ഗണിച്ചു കൊണ്ട് ഭരണം പങ്കിടാന്‍ വേണ്ടി മാത്രം ശത്രുതയെല്ലാം മറന്ന് അധികാര സോപാ‍നങ്ങളില്‍ അടുത്ത തിരഞ്ഞെടുപ്പ് വരെ മധുവിധു ആഘോഷിയ്ക്കുന്ന കാഴ്ചയില്‍ ജനാധിപത്യത്തിന്റെ വികൃത രൂപമാണ് പ്രതിഫലിപ്പിയ്ക്കുന്നത്.

ഒറ്റയ്ക്ക് ഭരിയ്ക്കുവാനുള്ള അംഗബലം ഭാരതത്തിലെ ഏതെങ്കിലും പാര്‍ട്ടിയ്ക്ക് കിട്ടും എന്ന് ഒരു പാര്‍ട്ടിക്കാരും അവകാശപ്പെടുന്ന സ്ഥിതിയിലല്ല ഭാരതത്തിലെ ഇന്നിന്റെ ജനാധിപത്യം. ഏച്ചു കെട്ടിയ സഖ്യങ്ങളുമായി മൂന്ന് മുന്നണികള്‍ ഗോദയില്‍ തമ്മിലടിയ്ക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ സഖ്യങ്ങളിലെ കക്ഷികള്‍ എവിടെയൊക്കെ ആയിരിയ്ക്കും എന്ന് അതാതു സഖ്യങ്ങളിലെ നേതാക്കന്മാര്‍ക്കു പോലും ഇപ്പോള്‍ പറയാന്‍ കഴിയില്ല എന്നതാണ് വസ്തുത. പോയ അഞ്ചു വര്‍ഷം ഭാരതം ഭരിച്ച മുന്നണിയില്‍ ഇന്ന് പാര്‍ട്ടികള്‍ വല്ലതും ബാക്കിയുണ്ടോ എന്ന് ചെയര്‍ പേഴ്സണു പോലും ഒരു പിടിയും ഇല്ലാ എന്നതാണ് നേരമ്പോക്ക്!

തിരഞ്ഞെടുപ്പായപ്പോള്‍ തട്ടികൂട്ടിയ കാരാട്ട് മുന്നണിയും കൂരിരിട്ടില്‍ തന്നെ. മുന്നണിയുണ്ട്. പേരിനു പോലും ഒരു പേരില്ല. നേതാവും ഇല്ല. നേതാവില്ലാത്തത് നേതാവിനെ കിട്ടാത്തതു കൊണ്ടല്ല. നേതാവിനെ തിരഞ്ഞെടുക്കണം എന്ന് ഒന്നാലോചിച്ചാല്‍ പോലും മൂന്നാം മുന്നണി മുപ്പത് കഷണമാകും. അപ്പോള്‍ പിന്നെ പേരില്ലാതെ, വിലാസമില്ലാതെ, പരിപാടികള്‍ ഇല്ലാതെ ഒരു തട്ടിക്കൂട്ട് മുന്നണി. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഭരണത്തില്‍ വരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിയ്ക്കുക എന്നതല്ലാതെ മൂന്നാം മുന്നണിയ്ക്ക് എന്തെങ്കിലും പരിപാടി ഉണ്ടോ എന്നു ചോദിച്ചാല്‍ “ഞങ്ങള്‍ ഭരണം പിടിയ്ക്കും” എന്ന് മൂന്നാം ചേരീ നേതാക്കന്മാര്‍ ഇപ്പോ അലമുറയിടും.

കാരാട്ടിന്റെ കൂരുട്ട് മുന്നണിയിലെ കൂട്ടരാരൊക്കെയാ? ചില്ലറക്കരൊന്നുമല്ല കേട്ടോ...മുന്‍ പ്രധാനമന്ത്രി ദേവഗൌഡ അവര്‍കളുടെ മതേതര ജനതാദള്‍‍, സി.പി.ഐ., പഴയ ദേശീയ മുന്നണിയെ വഴിയിലിട്ട് പോയി മന്ത്രിയായ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം, അഴിമതിയും സ്വജനപക്ഷപാതവും തൊട്ടുതീണ്ടിയിട്ടില്ലാത്ത കുമാരി ജയലളിതാമ്മയുടെ എ.ഐ.ഏ.ഡി.എം.കെ, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍.എസ്.പി., ഹരിയാനാ ജനഹിത് പാര്‍ട്ടി, പി.എം.കെ., ബിജു ജനതാദള്‍...ഇന്നിയും വരാനുണ്ടെന്നാണ് സഗാവ് കാരാട്ടിന്റെ വാദം! വരട്ടെ...വരട്ടെ...വന്നു ഭാരതീയ ജനാധിപത്യത്തിനു കരുത്തേകട്ടെ!

കാര്യങ്ങളിങ്ങനെയൊക്കെ ആണേലും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എന്നതായിരിയ്ക്കും സംഭവിയ്ക്കാന്‍ പോകുന്നത്? ആരായിരിയ്ക്കും പ്രധാനമന്ത്രി? സാധ്യതകള്‍ എന്തൊക്കെ? സാഹചര്യങ്ങള്‍ ആര്‍ക്കൊക്കെ അനുകൂലം?

ഏറ്റവും കൂടുതല്‍ സീറ്റു നേടുന്ന ഒറ്റക്കക്ഷിയെ ചുറ്റിപ്പറ്റി തന്നെയായിരിയ്ക്കുമല്ലോ പുതിയ സര്‍ക്കാറിന്റെ സാധ്യതകള്‍. ലോകസഭയിലെ നിലവിലുള്ള അംഗബലം നിലനിര്‍ത്താന്‍ കഴിയാതെ കോണ്‍ഗ്രസ് ഏറ്റവും വല്ലിയ ഒറ്റകക്ഷിയാവുന്ന സാഹചര്യത്തിലും സോണിയാ മാഡം സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശവാദം ഉന്നയിയ്ക്കാം. പക്ഷേ പേരിനെങ്കിലും ഭൂരിപക്ഷം തെളിയിയ്ക്കേണ്ടേ? എന്നാ ചെയ്യും. മാരത്തോണ്‍ ചര്‍ച്ചകള്‍... യൂ.പീ.ഏ യിലാണോ എന്നു ചോയിച്ചാല്‍ അല്ലെന്നും അല്ലേ എന്നു ചോയിച്ചാല്‍ ആണെന്നും പറഞ്ഞ് നില്‍ക്കുന്ന പവാര്‍ ലാലു മുലായം പ്രഭൃതികളില്‍ ലാലുവും മുലായവും പസ്വാനും കാണ്‍ഗ്രസിനു നിരുപാധിക പിന്തുണ നല്‍കി മാഡത്തിന്റെ മോഹങ്ങള്‍ക്ക് ചിറക് നല്‍കും. പവാര്‍ പക്ഷേ പിടി കൊടുക്കില്ല. ഇപ്പോഴുള്ള യൂ.പീ.ഏയും ഇന്നി യൂ.പീ.യേയിലേയ്ക്ക് വരാനുള്ളവരേം കൂടെ ചേര്‍ത്താലും ഇരുന്നൂറ്റി അറുപത്തി മുന്നില്‍ എത്താന്‍ പിന്നെയും വഴി ബാക്കിയായിരിയ്ക്കേം ചെയ്യും.

അങ്ങിനെയൊരു സാഹചര്യത്തില്‍ പിന്നെ സാധ്യത ഇടതു പക്ഷത്തിന്റെ പിന്തുണയാണ്. മന്മോഹന സിംഗിന്റെ നേതൃത്വത്തില്‍ ഒരു സര്‍ക്കാറുണ്ടാകുന്നതിനെ ഇടതുപക്ഷം പിന്തുണയ്ക്കുമെന്നു സാക്ഷാല്‍ മാഡം പോലും സ്വപ്നം കാണുമെന്നു തോന്നുന്നുമില്ല. അറുപത് കയ്യുകള്‍ മായാവതി പറയുന്നതുപോലെ പൊങ്ങുമെങ്കില്‍ മായാവതി ഉപപ്രധാനമന്ത്രിയായി മന്മോഹന സിംഗ് പ്രധാനമന്ത്രിയായേക്കും-ഇടതു പക്ഷത്തിന്റെ പിന്തുണയില്ലാതെ തന്നെ. പക്ഷേ അതിനുള്ള സാധ്യത മായാവതിയ്ക്ക് പ്രധാനമന്ത്രിയാകാനുള്ള സാഹചര്യം എത്രയും കുറയുന്നോ അത്രയുമേ ഉണ്ടാവുകയും ഉള്ളൂ. മായാ‍വതിയ്ക്ക് ഒരു തട്ടിക്കൂട്ട് മന്ത്രിസഭ ഉണ്ടാക്കാനുള്ള സാധ്യത ഇല്ലാതായെങ്കില്‍ മാത്രമേ ഇങ്ങിനെയൊരു സാഹചര്യത്തിനും സാധ്യതയുള്ളൂ. മായാവതി ആ ഒത്തുതീര്‍പ്പിനു തയ്യാറാവാതിരിയ്ക്കുകയാണേല്‍ ഇടതുപക്ഷത്തിന്റെ പിന്തൂണയ്ക്ക് വേണ്ടി കോണ്‍ഗ്രസിനു പണിയെടുക്കേണ്ടി വരും. അവിടെ മന്മോഹന സിംഗ് പുറത്ത്. ഇടതു പക്ഷവും കൂടി ചേര്‍ന്ന ഒരു സര്‍ക്കാര്‍ അങ്ങിനെയെങ്കില്‍ പിറവിയെടുക്കാം. ഒരു പക്ഷേ ഏ.കേ. ആന്റണിയോ പ്രണാബ് സാറോ പ്രധാനമന്ത്രിയാകാം.

കോണ്‍ഗ്രസ് വിരോധം പ്രധാന പ്രചരണയുധമാക്കി ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ നേരിട്ട് കോണ്‍ഗ്രസിനെ എതിര്‍ത്ത് എം.പീമാരാകുന്നവര്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിയ്ക്ക് വേണ്ടി കൈ പൊക്കിയത് കഴിഞ്ഞ നാലര വര്‍ഷം ഭാരത ജനാധിപത്യം കണ്ടു. ബീ.ജേ.പീ വിരോധത്തിന്റെ പേരില്‍ വീണ്ടും അതു തന്നെ സംഭവിയ്ക്കാം. വ്യത്യസ്ത പ്രകടന പത്രികയും പ്രത്യായ ശാസ്ത്രവുമായി ഇലക്ഷനില്‍ തമ്മില്‍ തല്ലിയവര്‍ അധികാരത്തിന്റെ ഇടനാഴികളില്‍ സമരസപ്പെടുന്ന ചീഞ്ഞു നാറിയ കാഴ്ചകള്‍ക്കാണ് വീണ്ടും ഇന്ദ്രപ്രസ്ഥം സാക്ഷിയാകാന്‍ പോകുന്നത്. ഏറ്റവും വല്ലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ് മാറുകയാണെങ്കില്‍ ഒരു സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഇടതു പക്ഷം കോണ്‍ഗ്രസിനു പിന്തുണ നല്‍കും എന്നതില്‍ തര്‍ക്കത്തിനു വകയില്ല. അങ്ങിനെയെങ്കില്‍ പിന്നെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ കാട്ടികൂട്ടുന്ന കാടടച്ച പ്രചാരണ പ്രകടനങ്ങളുടെ അര്‍ത്ഥം എന്താണ്?

ഇന്നി ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ ജയിച്ചു വരുന്ന ഒറ്റ കക്ഷി ബീ.ജേ.പി ആണെങ്കിലും സാ‍ഹചര്യങ്ങളില്‍ വല്ലിയ വിത്യാസം ഒന്നും ഉണ്ടാകില്ല. അപ്പോള്‍ സര്‍ക്കാറുണ്ടാക്കാന്‍ ബീ.ജേ.പിയ്ക്ക് കൂട്ട് ഇന്ന് മൂന്നാം മുന്നണിയുമായി മുന്നോട്ടു പോകുന്ന ജയലളിതയും ചന്ദ്രബാബു നായിഡുവും ഒരു പക്ഷേ ശരത് പവാറും, പസ്വാനും ഒക്കെയായിരിയ്ക്കും. ഒന്നുകില്‍ മായാവതി അല്ലെങ്കില്‍ മുലായം സിങ്ങ് - എന്‍.ഡി.ഏയില്‍ എത്തിയാലും അത്ഭുതമില്ല. കണ്ടിടത്തോളം ഒറ്റകക്ഷിയായി ബീ.ജേ.പി മുന്നിലെത്തിയാല്‍ മൂന്നാം മുന്നണിയിലെ മിക്ക പാര്‍ട്ടികളും നാ‍ലാം മുന്നണിയും എന്‍.ഡി.ഏ സര്‍ക്കാറിന്റെ ഭാഗമാകാനാണ് സാധ്യത.

ഇടതു പക്ഷത്തിനും മായാവതിയ്ക്കും ജയലളിതയ്ക്കും മതേതര ജനതാദളിനും കൂടി ഭരിയ്ക്കാനുള്ള സീറ്റിനടുത്തെങ്ങാനും എത്താന്‍ കഴിഞ്ഞാലും സംഭവിയ്ക്കാന്‍ പോകുന്നത് ഇതൊക്കെ തന്നെ. മായാവതി പ്രധാന മന്ത്രി. കൂടെ പവാര്‍ ഉണ്ടാകും. നാലാം മുന്നണിയിലെ മൂന്ന് സഹോദരന്മാരില്‍ രണ്ട് സഹോദരന്മാര്‍ മായവതി സര്‍ക്കാറില്‍ ചേരും. മുലായം പുറത്ത്. ലാലുവും പസ്വാനും അകത്ത്. എന്‍.ഡി.ഏയില്‍ ബീ.ജേ.പി ഒഴികെയുള്ള കക്ഷികള്‍ മായാവതി സര്‍ക്കാറില്‍ പങ്കാളികള്‍ ആയിരിയ്ക്കുകയും ചെയ്യും. യൂ.പിയേയില്‍ ഇപ്പോഴുള്ള കക്ഷികള്‍ ലീഗും ഡി.എം.കെയും മാണി കാണ്‍ഗ്രസും മാത്രമാകയാല്‍ ഇന്നിയും അതില്‍ നിന്നും കൂടുതല്‍ ചോര്‍ച്ചയുണ്ടാകാന്‍ വഴിയില്ല. പക്ഷേ കാണ്‍ഗ്രസില്‍ നിന്നും ഏതെങ്കിലും വിഭാഗം അടര്‍ന്ന് മാറി മൂന്നാം മുന്നണി സര്‍ക്കാറില്‍ ചേര്‍ന്നാലും അത്ഭുതപ്പെടരുത്.

തന്നെ ജയിപ്പിച്ച് വിട്ട വോട്ടറന്മാരെ വഞ്ചിച്ച് എതിര്‍ ചേരിയ്ക്ക് വേണ്ടി ലോകസഭയില്‍ കൈപൊക്കുന്ന രാഷ്ട്രീയ പാപ്പരത്തം ഭാരത ജനാധിപത്യത്തിലെ ഏറ്റവും ചീഞ്ഞ മുഖമാണ് തുറന്ന് കാട്ടുന്നത്. അതായത് തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ ഇടതു പക്ഷ സ്ഥാനാര്‍ത്ഥി ജയിക്കുകയും ലോകസഭയില്‍ കൈ പൊക്കേണ്ടി വരുമ്പോള്‍ തിരുവനന്തപുരത്ത് തോല്പിച്ച കക്ഷിയ്ക്ക് വേണ്ടി തിരുവനന്തപുരത്തെ എം.പി കൈ പൊക്കുകയും ചെയ്യുന്നിടത്ത് എന്തു ജനാധിപത്യ മര്യാദയാണ് പാലിയ്ക്കപ്പെടുന്നത്?

ചെരുപ്പുകള്‍ക്ക് ജനാധിപത്യത്തിലുള്ള പ്രാധാന്യം ഇവിടെയാണ് പ്രസക്തമാകുന്നത്. ലോകസഭയില്‍ എന്തിന്റെ പേരിലായാലും എതിര്‍ ചേരിയ്ക്ക് വേണ്ടി കൈപൊക്കുന്നവനെ ചെരുപ്പ് കൊണ്ടാണ് സ്വീകരിയ്ക്കേണ്ടുന്നത്. ജയിയ്ക്കുന്നതോടെ അവസാനിയ്ക്കേണ്ടുന്നതല്ല വോട്ടറന്മാരോടുള്ള വിധേയത്വം. തിരഞ്ഞെടുപ്പില്‍ മുന്നോട്ടു വെയ്ക്കുന്ന വിഷയങ്ങളോട്, പ്രത്യായ ശാസ്ത്രത്തോട്, പ്രകടന പത്രികയോട്, വോട്ടു നല്‍കി വിജയിപ്പിച്ച വോട്ടറന്മാരോട് നീതി പുലര്‍ത്താന്‍ കഴിയാത്ത എം.പി.മാരെ കൈകാര്യം ചെയ്യാനുള്ള സാധനമാണ് പഴകി ദ്രവിച്ച ചെരുപ്പുകള്‍!

ആര്‍ക്കും ഒറ്റയ്ക്ക് ഭരിയ്ക്കാനുള്ള അംഗബലം ഈ തിരഞ്ഞെടുപ്പില്‍ ലഭിയ്ക്കില്ലാ എന്ന വസ്തുത മനസ്സിലാക്കാതെയല്ല ഇങ്ങിനെ പറയേണ്ടി വരുന്നത്. ഒരു ഒറ്റ കക്ഷിയ്ക്ക് ഭൂരിപക്ഷം ഇല്ലാതെ വന്നാല്‍ പിന്നെ കൂട്ടുമുന്നണീ സര്‍ക്കാറിനേ സാധ്യതയുള്ളൂ. അല്ലെങ്കില്‍ ആര്‍ക്കും മന്ത്രിസഭയുണ്ടാക്കാന്‍ കഴിയാതെ വരികയും വീണ്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപിയ്ക്കേണ്ടി വരികയും ചെയ്യും. ആ തിരഞ്ഞെടുപ്പിലും ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ലാ എങ്കില്‍ വീണ്ടും വീണ്ടും തിരഞ്ഞെടുപ്പ് നടത്തുക എന്ന അവസ്ഥ സംജാതമാകും. ഭരണഘടനാ പ്രതിസന്ധിയായിരിയ്ക്കും പരിണിതി.

ഒരു കക്ഷിയ്ക്കും ഒറ്റയ്ക്ക് ഭരിയ്ക്കാന്‍ കഴിയാത്തിടത്ത് കൂട്ടുമുന്നണികള്‍ അനിവാര്യമാണ്. പക്ഷേ അത് തിരഞ്ഞെടുപ്പിനു മുന്നേ ഉണ്ടാകണം. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഉണ്ടാക്കുന്ന ഏതു തരം നീക്കുപോക്കുകളും അവിശുദ്ധം തന്നെയാണ്. ജനങ്ങളുടെ മുന്നില്‍ പരാജയപ്പെടുന്നവനെ കുറുക്കു വഴികളിലൂടെ അധികാരത്തിലെത്തിയ്ക്കാനേ തിരഞ്ഞെടുപ്പാനന്തര നീക്കുപോക്കുകളിലൂടേയും മിനിമം പൊതു പരിപാടി എന്ന പൊതുജനത്തെ പറ്റിപ്പു പരിപാടികളിലൂടേയും സാഹചര്യം ഒരുക്കകയുള്ളൂ‍. അല്ലെങ്കില്‍ തോറ്റവര്‍ക്ക് ഭരണം പിടിയ്ക്കാനുള്ള പൊതുമിനിമം പരിപാടിയാണ് തിരഞ്ഞെടുപ്പാനന്തര മുന്നണി രൂപീകരണത്തിലൂടെ സംഭവിയ്ക്കുന്നത്.

ഒന്നു പറഞ്ഞ് ജയിയ്ക്കുക മറ്റൊന്നു പറഞ്ഞ് ഭരിയ്ക്കുക വേറൊന്നു പറഞ്ഞ് വീണ്ടും വൊട്ടു തെണ്ടിയെത്തുക...
പ്രിയപ്പെട്ട വോട്ടറന്മാരേ,
ഇവര്‍ക്കായി കരുതി വെയ്ക്കുക- തേഞ്ഞു പഴകിയ ചെരുപ്പുകള്‍!
ആവുന്നിടത്തോളം സൂക്ഷിച്ചു വെയ്ക്കക!
കിട്ടുന്ന അവസരങ്ങളില്‍ ഉന്നം തെറ്റാതെ കീച്ചുക!
--------------------------------------
പ്രിയ വായാനക്കാരാ,
താങ്കള്‍ ഈ കുറിപ്പിനെ എങ്ങിനെ വിലയിരുത്തി?
താഴെ കാണുന്ന റേറ്റിങ്ങില്‍ ഒന്നമര്‍ത്തുന്നതിലൂടെ ഈ കുറിപ്പ് എങ്ങിനെ വായിയ്ക്കപ്പെട്ടു എന്നു ലേഖകനു സ്വയം വിലയിരുത്തുവാന്‍ ഒരവസരമാണ് താങ്കള്‍ നല്‍കുന്നത്. ഒരു നിമിഷം ചിലവഴിയ്ക്കുമല്ലോ?
നന്ദി..

Saturday, March 07, 2009

ബഹുഭാര്യത്വം: ഭാര്യമാര്‍ക്ക് പറയാനുള്ളത്....

ഒരു യാത്രയ്ക്കിടയില്‍.
കൂട്ടത്തില്‍ സമുദാ‍യത്തില്‍ വിലയും നിലയും പേരും പ്രശസ്തിയും ഉള്ളൊരു മൌലവിയും ഉണ്ടായിരുന്നു. അദ്ദേഹം രണ്ടാമതൊരു വിവാഹം കഴിയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. വാഹനത്തില്‍ വെച്ച് ബഹുഭാര്യത്വത്തെ കുറിച്ച് ചില ചര്‍ച്ചകള്‍ വന്നു. സ്വാഭാവികമായും ചോദ്യങ്ങള്‍ ഞങ്ങളുടെ ഭാഗത്തും ഉത്തരം തരാനുള്ള ബാധ്യത മൌലവിയ്ക്കും ആയി.
“രണ്ടാം വിവാഹത്തിനു ആദ്യ ഭാര്യ സമ്മതിയ്ക്കുമോ?”
അദ്ദേഹത്തിന്റെ ഉത്തരം.
“ഓളോട് ഞാന്‍ പറഞ്ഞിരുന്നു. ഓള്‍ക്ക് സന്തോഷമേയുള്ളു.”
വീണ്ടും ചോദ്യം.
“എന്തേ അവര്‍ക്ക് സുഖമില്ലേ?”
“ഏയ് കുഴപ്പം ഒന്നുമില്ല.”
പിന്നെന്തിനു വേറേ വിവാഹം കഴിയ്ക്കുന്നു എന്നു ആരും ചോദിച്ചില്ല. മൂപ്പരുടെ ഓള്‍ക്ക് മൂപ്പര്‍ മറ്റൊരു വിവാഹം കഴിയ്ക്കുന്നതില്‍ അനിഷ്ടമൊന്നുമില്ല എന്ന മൂപ്പരുടെ വാക്കുകള്‍ ശരിയോ തെറ്റോ ആകട്ടെ. രണ്ടാം വിവാഹം കഴിയ്ക്കുന്ന ഭര്‍ത്താവിന്റെ നടപടികളോട് ഭാര്യമാരുടെ നിലപാട് എന്തായിരിയ്ക്കും? രണ്ടാം വിവാഹം കഴിയ്ക്കാന്‍ തന്റെ ജീവിത പങ്കാളി ഒരുങ്ങിയിറങ്ങുമ്പോള്‍ ഭാര്യയുടെ മാനസ്സികാവസ്ഥ എന്തായിരിയ്ക്കും? തന്റേതെന്നു മാത്രം വിശ്വാസിയ്ക്കുന്ന ഒരുവനു മറ്റൊരു അവകാശി കൂടി ഉണ്ടാവുന്നതില്‍ ആദ്യ ഭാര്യയുടെ വിചാരങ്ങള്‍ എന്തായിരിയ്ക്കും?

ആ ചര്‍ച്ചയ്ക്ക് ശേഷം ഇതേ ചോദ്യം ചില ഭാര്യമാരോട് ചോദിച്ചു.

ഒരു ഭാര്യ പറഞ്ഞു:
“എന്റെ ഭര്‍ത്താവ് അങ്ങിനെയൊരു തീരുമാനം എടുത്താല്‍ അയാളെ ഞാന്‍ കൊല്ലും എന്നിട്ടും ഞാനും ചാകും.”
മറ്റൊരു ഭാര്യ:
“കെട്ടുന്നതിന്റെ അന്ന് രണ്ടെണ്ണത്തിനേയും കൊല്ലും. മക്കളേയും കൊല്ലും. ഞാനും ചാകും.”
വേറൊരു ഭാര്യ:
“വിവാഹ മോചനം നേടും. വേറെ കെട്ടും.”
ആ ഭാര്യയ്ക്കു മക്കള്‍ ഇല്ലായിരുന്നു.
നിസ്സഹായതയോടെ പ്രതികരിച്ചവരും കുറവല്ല.
“എന്ത് ചെയ്യാന്‍ കഴിയും. എതിര്‍ക്കും. എന്നിട്ടും അദ്ദേഹം അങ്ങിനെയൊരു തീരുമാനം എടുത്താല്‍ സഹിയ്ക്കും.”
ചോദ്യം കേട്ടപ്പോഴേ തലപ്പെരുപ്പ് ബാധിച്ചവളും ഉണ്ടായിരുന്നു കൂട്ടത്തില്‍.
“യ്യോ...അങ്ങിനെയൊന്നും ചോദിയ്ക്കല്ലേ...എനിയ്ക്കു തലപെരുക്കുന്നു.” ഒരു നിലവിളിയോടെയായിരുന്നു മറുപടി.
പ്രതികരിച്ചവരില്‍ ആര്‍ക്കും സ്വന്തം ഭര്‍ത്താവിനു മറ്റൊരു ഭാര്യ കൂടി ഉണ്ടാകുന്നതിനെ അംഗീകരിയ്ക്കാന്‍ കഴിയുമായിരുന്നില്ല. ഏറ്റവും മൃദുലമായ മറുപടി. “എന്തു ചെയ്യാന്‍ കഴിയും?” എന്ന മറുചോദ്യമായിരുന്നു.

മതം ബഹുഭാര്യത്വത്തെ എങ്ങിനെ കാണുന്നു എന്നുള്ളതല്ല ഈ ചര്‍ച്ചയുടെ ഉദ്ദേശ്യം. ഭാര്യമാര്‍ ബഹുഭാര്യത്വത്തെ എങ്ങിനെ കാണുന്നു എന്നുള്ളതാണ്. മതത്തിന്റെ അടിസ്ഥാന ശിലകളായ നമസ്കാരം, നോയമ്പ്, സക്കാത്ത്, ഹജ്ജ് എന്നിവയില്‍ ലവലേശം താല്പര്യമോ ശ്രദ്ധയോ സൂഷ്മതയോ ഇല്ലാത്തവന്‍ പോലും ഒന്നില്‍ കൂടുതല്‍ വിവാഹം കഴിയ്ക്കാനും മൊഴിചൊല്ലാനും മതത്തെ കൂട്ടു പിടിയ്ക്കുന്ന ഇക്കാലത്ത് മതത്തേയും ബഹുഭാര്യത്വത്തേയും ചേര്‍ത്ത് ചര്‍ച്ച ചെയ്തിട്ട് എന്തെങ്കിലും ഗുണം സമുദായത്തിനോ സമൂഹത്തിനോ ഉണ്ടാകും എന്നു കരുതുകയും വയ്യ.

രണ്ടാം വിവാഹത്തെ കുറിച്ച് ആലോചിച്ച് നടക്കുന്ന ഒരു ചങ്ങാ‍തി. നിലവിലുള്ള ഭാര്യയോടും മക്കളോടും അതീവ സ്നേഹവും താല്പര്യവും ഉള്ള അദ്ദേഹം രണ്ടാം വിവാഹത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ ന്യായീകണം അതിശയകരമായിരുന്നു.
“എടോ എന്തോ പറയുക. ഒരു...ഒരു ....സംതൃപ്തി ഇല്ലടോ”
“ഓളറിഞ്ഞാലോ”
“ഓളറിഞ്ഞ് നടക്കില്ല. ഓളറിയരുത്.”
അതേ അതു തന്നെ. ഓളറിയരുത്. ഓളുടെ സ്നേഹം നഷ്ടപ്പെടുകയും അരുത് സംതൃപ്തിയ്ക്കായി മറ്റൊരുവളും.
അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചു. പക്ഷേ എത്ര മറച്ചു വെച്ചിട്ടും വിവാഹത്തിനു മുന്നേ തന്നെ ആദ്യ ഭാര്യ വിവരം അറിഞ്ഞു. വിഷാദ രോഗം ബാധിച്ച ആദ്യ ഭാര്യ ഇന്ന് ആ ചങ്ങാതിയ്ക്ക് ഒരു ഭാരമല്ല. ആ ഭാരം അദ്ദേഹം മൊഴി ചൊല്ലി ഒഴിവാക്കി!

തന്റെ ജീവിത പങ്കാളിയെ പകുത്തെടുക്കാന്‍ മറ്റൊരാള്‍ കൂടി വരുന്നത് ഏതെങ്കിലും ഭാര്യ സ്വമനസ്സാലെ സമ്മതിയ്ക്കും എന്നു കരുതുക വയ്യ. ആദ്യ ഭാര്യയില്‍ യാതൊരു തെറ്റും കുറ്റവും ഇല്ലാതെ തന്നെ രണ്ടാം വിവാഹത്തിനു മുതിരുന്ന ഭര്‍ത്താവിനെ ഭരിയ്ക്കുന്ന വിചാരങ്ങള്‍ എന്തായിരിയ്ക്കും എന്ന് സ്വയം ചോദിച്ചു നോക്കി. ഒരു പിടിയും കിട്ടുന്നില്ല. ഒന്നില്‍ കൂടുതല്‍ സ്തീകളോടുള്ള അഭിനിവേശം എന്നല്ലാതെ മറ്റൊരു കാരണവും അതിനു കാണുവാനും കഴിയുന്നില്ല.

സ്തീകള്‍ പലപ്പോഴും കൊച്ചു വര്‍ത്തമാനങ്ങളില്‍ വിഷയം ആകാറുണ്ടല്ലോ? വിഷയാസക്തിയില്‍ ഇത്തിരി മുമ്പിലുള്ള ഒരു ചങ്ങാതി. പ്രവാസത്തില്‍ നിരവധി സ്തീകളോട് വഴിവിട്ട ബന്ധങ്ങള്‍ നിലനില്‍ക്കുന്ന ഒരുവന്‍. ഒരിയ്ക്കല്‍ സഹികെട്ടു ചോദിയ്ക്കേണ്ടി വന്നു:
“എടോ..നാട്ടില്‍ ഓളും ഇതുപോലെ പരപുരുഷ ബന്ധത്തിലേര്‍‍പ്പെട്ടാല്‍ താനെങ്ങനെ പ്രതികരിയ്ക്കും.”
മറുപടി ഇത്തിരി കടന്നിട്ടായിരുന്നു.
“ബ്ബ്ഭ നായേ....”
വിളിച്ചത് എന്നെയായിരുന്നു.
“ഓളെ ഞാന്‍ കൊല്ലും.”
തനിയ്ക്കു എന്തും ആകാം. ഭാര്യയെകുറിച്ച് ആരെങ്കിലും എന്തെങ്കിലും പറയുന്നതു പോലും കേള്‍ക്കാനുള്ള സഹന ശക്തിയില്ലാത്ത ഒരു ഭര്‍ത്താവ്. ഒരു ദിവസം പോലും പരസ്തീഗമനം നടത്താതെ ഉറക്കറയിലേയ്ക്കെത്താത്തവനും ഭാര്യ പതിവ്രതയായിരിയ്ക്കണം!

ഭാര്യ നിലനില്‍ക്കവേ തന്നെ രണ്ടാം വിവാഹത്തിനും അതിനു ശേഷം മൂന്നാം വിവാഹത്തിനും ഒക്കെ ഒരുമ്പെടുന്ന ഭര്‍ത്താക്കന്മാരുടെ വിചാരങ്ങളിലെവിടെയെങ്കിലും സാധുവായ ഒരു പെണ്‍കുട്ടിയ്ക്കു ജീവിതം കൊടുക്കണം എന്ന ചിന്ത ഉണ്ടാകുമോ എന്നു സംശയമാണ്. സാധുവായ ഒരുവള്‍ക്ക് ജീവിതം കൊടുക്കുന്നതിനു അവരെ വിവാഹം കഴിയ്ക്കുക എന്നതിനേക്കാള്‍ ധാര്‍മ്മികത അവര്‍ക്ക് അനുയോജ്യനായ ഒരു വരനെ കണ്ടെത്തി വിവാഹം കഴിപ്പിയ്ക്കുന്നതിനാവശ്യമായ സഹായം ചെയ്യലല്ലേ? കല്യാണ പ്രായം എത്തി നില്‍ക്കുന്ന അഥവാ കഴിഞ്ഞ ഒരു സാധുവിനെ രണ്ടാം ഭാര്യയാക്കുന്നതിലൂടെ ആരു ആര്‍ക്ക് സഹായം ചെയ്യുന്നു എന്നാണ്?

സ്തീ ഒരു ഉപഭോഗ വസ്തു എന്നതില്‍ കവിഞ്ഞ് മറ്റൊരു പ്രാധാന്യവും കല്പിയ്ക്കാത്ത ഒരു സമൂഹത്തിനു മാത്രമേ ആദ്യ ഭാര്യ നിലനില്‍ക്കുമ്പോള്‍ അവരുടെ ഇഷ്ടവും ഇഷ്ടക്കേടും നോക്കാതെ മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിയ്ക്കാന്‍ കഴിയുള്ളു. താന്‍ മറ്റൊരുവളെ വിവാഹം കഴിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നു എന്നറിയുമ്പോള്‍ തന്റെ ഭാര്യയ്ക്കുണ്ടാകാവുന്ന മാനസ്സിക വൈഷമ്യങ്ങള്‍ കണ്ടില്ലാ എന്നു നടിച്ച് പുതിയൊരുവളുടെ കരം ഗ്രഹിയ്ക്കുന്നവന്‍ തന്റെ അഭാവത്തില്‍ ഭാര്യ മറ്റൊരു പുരുഷനെ നോക്കുന്നതു പോലും സഹിച്ചു എന്നു വരില്ല.

ഭര്‍ത്താവ് ഉടമയും ഭാര്യ അടിമയും എന്ന നിലപാട് എന്തു കൊണ്ട് ആധുനിക സമൂഹത്തിലും നിലനില്‍ക്കുന്നു? ഭര്‍ത്താവിനു എന്തുമാകാം. ഭാര്യ എല്ലാം സഹിയ്ക്കണം. പരസ്തീഗമനം പതിവാക്കിയ ഭര്‍ത്താവിനും ഭാര്യ പതിവ്രതയായിരിയ്ക്കണം. സമൂഹം എത്ര പുരോഗമിച്ചാലും സ്തീയോടുള്ള സമീപനത്തില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ തന്നെ ഇപ്പോഴും. പുരുഷന്റെ ഉടമ മനോഭാവം മാറണമെങ്കില്‍ സ്തീ സ്വന്തം അസ്ഥിത്വം തിരിച്ചറിയേണ്ടുന്നതുണ്ട്. എന്തെല്ലാം കുറവുകള്‍ ഉണ്ടെങ്കിലും രണ്ടാമതൊരു വിവാഹത്തിനു മുതിരുന്ന ഭര്‍ത്താക്കന്മാരെ അതില്‍ നിന്നും തടയുന്നതിനു ഭാര്യമാര്‍ക്കു കഴിയണം. ജീവിതത്തില്‍ തുല്യ പങ്കാളിത്തം ഭര്‍ത്താവിനേയും ബോധ്യപ്പെടുത്താന്‍ കഴിയുന്ന ഭാര്യയ്ക്കു മൂത്താംകുടി ആകാതിരിയ്ക്കാന്‍ കഴിയും.
----------------------------------------
പ്രിയ വായാനക്കാരാ,
താങ്കള്‍ ഈ കുറിപ്പിനെ എങ്ങിനെ കാണുന്നു?
താഴെ കാണുന്ന റേറ്റിങ്ങില്‍ ഒന്നമര്‍ത്തുന്നതിലൂടെ ഈ കുറിപ്പ് എങ്ങിനെ വായിയ്ക്കപ്പെട്ടു എന്നു ലേഖകനു സ്വയം വിലയിരുത്തുവാന്‍ ഒരവസരമാണ് താങ്കള്‍ നല്‍കുന്നത്. ഒരു നിമിഷം ചിലവഴിയ്ക്കുമല്ലോ?
നന്ദി..

Friday, February 27, 2009

സമ്പന്നരായ നായ്ക്കള്‍!

സ്ലം ഡോഗ് മില്യണറിന്റെ ഓസ്കാറാഘോഷവും ചിത്രത്തിന്റെ വിജയവും ഭാ‍രതത്തിന്റെ സംസ്ക്കാരത്തിനേറ്റ കളങ്കമാണെന്നും ഭാരതത്തോട് ഒടുങ്ങാ‍ത്ത പകയും വിദ്വോഷവും ഇന്നും കെടാതെ സൂക്ഷിയ്ക്കുന്ന ബ്രിട്ടീഷുകാരന്‍ നമ്മുടെ ദേശത്തെ താഴ്ത്തികെട്ടാന്‍ വേണ്ടി മാത്രം പടച്ച ചിത്രമാണ് സ്ലം ഡോഗ് മില്യണര്‍ എന്നുമൊക്കെയായി ബൂലോഗത്ത് ദേശസ്നേഹ പോസ്റ്റുകളുടെ ഒരു ഘോഷയാത്ര തന്നെയാണ്.

നമ്മുടെ സംസ്കാരം....
നമ്മുടെ സംസ്കാരം....
നമ്മുടെ സംസ്കാരം....


ചേരിയിലെ കുട്ടി തീട്ടത്തില്‍ ചാടുമോ? ചാടിയ കുട്ടി തീട്ടത്തീന്നു കയറി വരുമോ? തീട്ടം പുരണ്ടകുട്ടി ഓടുന്നത് ചിത്രീകരിയ്ക്കാന്‍ പാടുണ്ടായിരുന്നോ? പിഞ്ചു കുട്ടികളുടെ കണ്ണില്‍ തിളച്ച എണ്ണയൊഴിച്ച് കരിച്ച് ഭിക്ഷാടനത്തിനായി ഉപയോഗിയ്ക്കുന്നവര്‍ ഭാരതത്തില്‍ ഉണ്ടോ? കുട്ടികളെ വലവീശാന്‍ കൊക്കോ കോള കൊടുക്കുമ്പോള്‍ ചേരിയിലെ കുട്ടികള്‍ അതു ആര്‍ത്തിയോടെ വാങ്ങി കുടിയ്ക്കുന്നത് കുട്ടികള്‍ ഇപ്പോഴും വിദേശാധിപത്യത്തെ ഇഷ്ടപ്പെടുന്നു എന്ന സൂചനയല്ലേ? വിരണ്ടോടുന്ന കുട്ടികളെ കാണിയ്ക്കുന്നതിനോടു ചേര്‍ത്ത് അലസമായി കിടക്കുന്ന നായയെ കാട്ടുന്നത് ചേരിയിലെ നായകളുടെ ജീവിതം ചേരി നിവാസികളുടെ ജീവിതത്തേക്കാള്‍ ശാന്തത നിറഞ്ഞതാണ് എന്നു കാട്ടുവാനല്ലേ? ഹോ....എന്നാ ചോദ്യങ്ങള്‍? ഈ ചിത്രത്തോടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നമ്മുടെ സംസ്കാരം മിക്കവാറും കപ്പലുകേറും!

സിനിമയില്‍ കാട്ടുന്ന ചേരിയിലെ സംഭവങ്ങളില്‍ അതിഭാവുകത്വവും സംസ്കാര ധ്വംസനവും ദര്‍ശിയ്ക്കുന്നവര്‍ അറിയാത്ത അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിയില്ലാ എന്നു നടിയ്ക്കുന്ന മറ്റു ചിലതു കൂടിയില്ലേ? ഇന്നലെയും ഇന്നുമൊക്കെ നാം വായിയ്ക്കുകയും കേള്‍ക്കുകയും കാണുകയും ചെയ്യുന്ന ചിലത്. സംസ്കാരം സംസ്കാരത്തെ കൊന്നു തിന്നുന്ന ചില സത്യങ്ങള്‍...

രണ്ടര വയസ്സ് മാത്രം പ്രായമുള്ള പിഞ്ചു പെണ്‍ കുഞ്ഞിനെ ചേരിയിലിട്ട് അമ്പത്തി അഞ്ച് വയസ്സുള്ള ബാലന്‍ ബലാത്സഗം ചെയ്യുന്ന സുന്ദര നിമിഷങ്ങള്‍ എന്തേ ദാനി ബോയല്‍ ചിത്രീകരിച്ചില്ല?

ഒമ്പത് വയസ്സുള്ള യുവതിയെ ബലാത്സഗം ചെയ്തു ചാക്കില്‍ കെട്ടി തട്ടും പുറത്ത് ഇട്ട അറുപത് വയസ്സുള്ള കൌമാരക്കാരന്റെ കാണാന്‍ സുഖമുള്ള ക്രിയകള്‍ എന്തേ ഈ ദാനി ബോയല്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയില്ല?

ചേരിയിലെ ഇരുപതോളം കുഞ്ഞുങ്ങളെ പ്രകൃതി വിരുദ്ധ ലൈംഗികോപകരണങ്ങളാക്കി പുഴുങ്ങി തിന്ന കോടീശ്വരന്റെ നന്മകളെ എന്തേ ഈ കോന്തന്‍ ദാനീ ബോയല്‍ തന്റെ ചിത്രത്തില്‍ നിന്നും വിട്ടുകളഞ്ഞു?

പ്രേയസിയെ ജീവനോടെ ചൂളയില്‍ കേറ്റി ചുട്ടുകരിച്ച രാഷ്ട്രീയ നേതാവിന്റെ കലാപരിപാടികള്‍ ഈ ദാനിബോയല്‍ മറന്നു പോയതാണോ?

പൂര്‍ണ്ണ ഗര്‍ഭിണിയുടെ ഉദരം ശൂലം കൊണ്ടു കുത്തി കുഞ്ഞിനെ പുറത്തെടുക്കുന്ന നയന മനോഹരമായ കാഴ്ചകള്‍ ഇങ്ങേര്‍ പകര്‍ത്തിയിരുന്നേല്‍ അത് ഭാരത സംസ്കാ‍രത്തിനു തന്നെ മുതല്‍കൂട്ടാകുമായിരുന്നില്ലേ?

പച്ച ജീവനോടെ അഗ്നിക്കിരയാകേണ്ടി വരുന്ന ദളിതന്റെ സംഗീതാത്മകമായ അലറിക്കരച്ചില്‍ ഈ ബിലാത്തിക്കാരന്‍ എന്തേ സിനിമയുടെ സംഗീതവുമായി ലയിപ്പിച്ചില്ല?

വയറ്റിപ്പിഴപ്പിനായി കൌമാരക്കാരികളായ സ്വന്തം പെണ്മക്കളെ വേശ്യാവൃത്തിയിലേയ്ക്ക് തള്ളി വിടുന്ന ചേരിയിലെ അമ്മമാരുടെ ദൈന്യം കാണാന്‍ നല്ല രസമല്ലേ?

മുംബൈ സിനിമയില്‍ മണിരത്നം കാട്ടിയതൊക്കെയും മുംബൈ കലാപത്തില്‍ നടന്ന ക്രൂരതകളുടെ ഒരു ശതമാനം പോലും വരില്ലാ എന്നാണ് മുംബൈ കലാപം നേരിട്ടു അനുഭവിച്ചിട്ടുള്ളവര്‍ പറയുന്നത്. കലാപത്തെ അത്രയും ലളിതമായി ചിത്രീകരിച്ചിട്ടും ചിത്രം കണ്ടിറങ്ങുമ്പോള്‍ കലാപത്തിന്റെ കനലുകള്‍ നീറ്റലായി പടരുന്നുണ്ടായിരുന്നു. എത്രയോ ദിവസങ്ങള്‍ വേണ്ടി വന്നു അന്നു മുംബൈ സിനിമ കണ്ട മരവിപ്പ് മാറി കിട്ടാന്‍. ചേരിയിലെ ജീവിതത്തിന്റെ ഒരു ശതമാനം പോലും സ്ലം ഡോഗ് മില്യനറിലൂടെ ദാനി ബോയല്‍ ചിത്രീകരിച്ചിട്ടില്ല. ഇരുകാലുകളില്‍ നടക്കുന്നതു കൊണ്ടു മാത്രം മനുഷ്യരായി ഗണിയ്ക്കപ്പെടുന്ന ഒരു സമൂഹമാണ് ചേരികളില്‍ ഉള്ളത്. അവിടുത്തെ ജീവിതവും നിയമങ്ങളും ശൈലികളും ഒക്കെയും പുറം ലോകത്തിനു എന്നും അന്യമായിരിയ്ക്കും. അറപ്പ് വെറുപ്പ് എച്ചില്‍ ദയ അനുകമ്പ ഈ വാക്കുകള്‍ക്കൊന്നും പുറം ലോകം നല്‍കുന്ന അര്‍ത്ഥങ്ങളല്ല ചേരികള്‍ക്കുള്ളില്‍ ഉള്ളത്.

ആഘോഷങ്ങളുടെ അവസാനം പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ നിന്നും തള്ളുന്ന അവശിഷ്ടങ്ങള്‍ക്കായി നായകളോടു മത്സരിയ്ക്കുന്നവരാണ് ചേരികളുടെ പരിശ്ചേതം. ചേരികളിലെ ജീവിതം കാട്ടുന്ന ഒരു ചിത്രത്തില്‍ മണിമന്ദിരങ്ങളിലാണ് ചേരി നിവാസികള്‍ വസിയ്ക്കുന്നത് എന്നു കാണിയ്ക്കാന്‍ കേരളത്തിലെ ചില സിനിമാക്കാര്‍ക്കേ കഴിയുള്ളൂ. ചേരിയിലെ കുട്ടി അന്നത്തെ അഷ്ടിയ്ക്കായി വയറ്റത്തടിച്ചു പാടുമ്പോള്‍ ചുറ്റിനും നൃത്തം ചെയ്യുന്ന അല്പ വസ്ത്രധാരിണികളായ എക്ശ്ട്രാ നടിമാരും ഒട്ടക കൂട്ടങ്ങളും ആനയും അമ്പാരിയും ഒക്കെ ചിത്രീകരിയ്ക്കാന്‍ ഉളിപ്പില്ലാത്തവരല്ല എല്ലാ സിനിമാക്കാരും. ചേരി വിഷയമായാല്‍ ചേരിയില്‍ പോയ പോലെയുള്ള അനുഭവമായിരിയ്ക്കണം പ്രേക്ഷകന് ഉണ്ടാകേണ്ടുന്നത്. അല്ലാതെ ചേരിയിലെ മണിമന്ദിരത്തിലെ ആട്ടുകട്ടിലില്‍ ഇരുന്ന് പ്ലാസ്മാ ടിവി കണ്ടു മൊബൈല്‍ ഫോണില്‍ കുവൈറ്റിലുള്ള മമ്മിയോടു സംസാരിയ്ക്കുന്ന ചെരിയിലെ കുട്ടികളെ കാട്ടിയാല്‍ അദ്ദാണു ഭാരതീയ സംസ്കാരത്തിന്റെ മഹനീയ ഭാവം എന്നങ്ങ് ധരിയ്ക്കാന്‍ ലോക സിനിമാക്കാരെല്ലാവര്‍ക്കും പിരിയഴിഞ്ഞു കിടക്കുകയുമല്ല.

ഒരിയ്ക്കല്‍ കൊച്ചിയിലെ ചേരിയില്‍ കണ്ട ഒരു രംഗം ഇപ്പോഴും ഓര്‍മ്മയില്‍ ഉണ്ട്. ആറു വയസ്സു പ്രായമുള്ള ഒരു കുട്ടി ചാലിട്ടു ഒഴുകുന്ന ഓടയുടെ കരയില്‍ ഇരുന്ന് കമ്പു കൊണ്ടു നീക്കി നീക്കി കരയ്ക്കടുപ്പിയ്ക്കുന്ന തലേന്നു ആരോ കടിച്ചിട്ടെറിഞ്ഞ ഒരു ചിക്കന്‍ കാല്‍. ഒരു വിധത്തില്‍ എത്തി വലിഞ്ഞ് ചിക്കന്‍ കാല്‍ കൈപ്പിടിയിലൊതുക്കി ഒന്നു കുടഞ്ഞു ആര്‍ത്തിയോടെ കടിച്ചു തിന്നുന്ന രംഗം. ചേരിയെന്നാല്‍ അതൊക്കെയാണ്. ഭാരതത്തിലെ മാത്രമല്ല. ലോകത്തിലെവിടെയൊക്കെ ചേരികള്‍ ഉണ്ടോ അതിന്റെയൊക്കെയും പൊതുസ്വഭാവം ഒന്നു തന്നെയായിരിയ്ക്കും. മുംബൈയിലെ ചേരി ഭാരതത്തില്‍ ആയതു കൊണ്ട് ആ ചേരിയ്ക്ക് ഏതെങ്കിലും തരത്തിലുള്ള മഹത്വം ഉണ്ട് എന്നു കരുതുക വയ്യ. അല്ലെങ്കില്‍ ഭാരതത്തിലെ ചേരികള്‍ ഭാരതീയര്‍ മാത്രം ചേരികളായി കണ്ടാല്‍ മതി,വിദേശീയര്‍ അത് ഭൂലോകത്തില്‍ ഒരു സ്വര്‍ഗ്ഗം ഉണ്ടെങ്കില്‍ അത് ഇതാണ് ഇതാണ് എന്ന് ലോകത്തോടു വിളിച്ചു പറയുകയാണ് വേണ്ടത് എന്ന നിലപാട് കാപട്യമാണ്.

ലോകത്തിലെ ഏറ്റവും വളര്‍ച്ചയുള്ള നാടുകളില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോഴും ഭൂരിപക്ഷ ജനതയും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള സമ്പന്നതയാണ് നമ്മുടേത്. ഒരര്‍ത്ഥത്തില്‍ ഓസ്കാറുകള്‍ വാരികൂട്ടിയ സ്ലം ഡോഗ് മില്യണര്‍ എന്ന ചിത്രത്തിന്റെ പേരുകള്‍ അന്വേര്‍ത്ഥമാക്കുന്ന സംസ്കാരം. ദാരിദ്ര്യവാസികളുടെ സമ്പന്ന രാഷ്ട്രം അല്ലെങ്കില്‍ കോടീശ്വരന്മാരുടെ ദരിദ്ര രാഷ്ട്രം. എന്തായാലും ചേരികളും കോടികളും ഇഴ ചേര്‍ന്നതാണ് ഇന്ന് നമ്മുടെ സംസ്കാരം. ചേരിയിലെ ജീവിതം ഒരു വിദേശി അതേപടി ഒപ്പിയെടുത്തപ്പോള്‍‍ ഭാരതത്തിലേയ്ക്ക് പറന്ന് വന്നത് മൂന്ന് ഓസ്കാറുകള്‍. ഭാരതീയനു അപ്രാപ്യമെന്നു കരുതിയിരുന്ന ലോക സിനിമയുടെ നെറുകയില്‍ രണ്ടു ഭാരതീയര്‍. അതില്‍ അഭിമാനിയ്ക്കാം. അല്ലാതെ നമ്മുടെ ദാരിദ്ര്യം ചിത്രീകരിയ്ക്കാന്‍ സായിപ്പേ താനാരാ കൂവേ എന്ന നിലപാട് കണ്ണടച്ച് ഇരുട്ടാക്കലാണ്. ഇരുട്ട് കണ്ണുകളില്‍ മാത്രമേ ഉണ്ടാകുള്ളൂ. മനസ്സ് അപ്പോഴും വെളുത്തിട്ടായിരിയ്ക്കും. ഇന്നി മനസ്സും കറുത്തിട്ടാണെങ്കില്‍ ഒന്നും പറയാനും ഇല്ല.

ജയ്....ഹോ!
-----------------------------------
ഒടുക്കത്തെ ന്യായം:

“കേട്ടോ ചേട്ടാ, മലയാളിയായ അരുന്ധതീ റോയിയ്ല്ല് ബുക്കര്‍ പ്രൈസ് കിട്ടീന്ന്.”
“ഓ...എന്തോന്ന് ബുക്കറ്. ഓള്‍ടെ ഇംഗ്ലീഷ് ബുക്കിനല്ലേ ബുക്കറ് കിട്ടീത്. അതിലും നല്ല എത്ര മലയാളം നോവലെറങ്ങിയിരിയ്ക്കുന്നു. അതിനൊന്നും ആരും എന്തേ ബുക്കറ് കൊടുക്കാത്തെ?”