Thursday, March 24, 2011

സിന്ധൂ ജോയി വി.എസ്സിനെതിരേ മത്സരിക്കും!

ഇന്ന്..
അല്ലെങ്കില്‍ നാളെ...
അതുമല്ലെങ്കില്‍ മറ്റന്നാള്‍..
അല്ലെങ്കി പോട്ടെ എന്നാത്തിനാ ഇതിങ്ങിനെ വലിച്ചു നീട്ടുന്നത് അല്ലേ?
ഒള്ളതു ഒള്ളതു പോലങ്ങ് പറഞ്ഞാല്‍ ഭൂമിമലയാളത്തിലെ തിരഞ്ഞെടുപ്പിനു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസത്തിന്റെ അന്ത്യ വിനാഴികകളില്‍ ഒന്നില്‍ സംഭവിക്കാന്‍ പോകുന്നൊരു സംഗതി. എന്താന്നു വച്ചാല്‍ കുഞ്ഞൂഞ്ഞ് സാറ് എന്തോന്നോ ഒരുഗ്രന്‍ സംഗതി പൊട്ടിക്കും പോലെ നിലവില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യപിക്കപ്പെട്ട നമ്മുടെ സഹോദരി ലതികാ സുഭാഷിനെ പിന്‍‌വലിച്ച് ഇന്ന് പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ്സായി അവതരിച്ച ഇന്നലത്തെ സഖാവ് സിന്ധൂ ജോയിയെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയാക്കി സാക്ഷാല്‍ സഖാവ് വീയെസ്സിനെതിരേ മത്സരിപ്പിക്കും!

സിന്ധൂ ജോയിക്കാണേല്‍ തന്റെ പഴയ പാര്‍ട്ടി തനിക്ക് ഉറച്ച സീറ്റൊന്നും നല്‍കി തന്നെ സഹായിച്ചില്ലാ എന്ന പരാതിയും തീരും. മലമ്പുഴക്കു തുല്ല്യം മറ്റേതു ഉറച്ച സീറ്റൊണ്ട് സഗാവ് സിന്ധുവിനു മത്സരിക്കാന്‍? ലതിക ചേച്ചി വിമ്മിട്ടപ്പെടേണ്ട. ഭരണം കിട്ടികഴിയുമ്പോള്‍ ചേച്ചിക്ക് ഏതേലും വകുപ്പ് തലപ്പത്ത് സീറ്റ് തരപ്പെടുത്തി തരും.

കഴിഞ്ഞൊരു ദിനം അങ്ങ് തിരോന്തോരത്തെ ഒരു കാണ്‍ഗ്രസ്സ് പെങ്ങള് കൊച്ച് തന്റെ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞപ്പോ തൊള്ളേന്നു വന്ന വിമ്മിട്ടം കേട്ട് ഓക്കാനം വന്നിരുന്നപ്പോഴാ ഈ സഗാവിന്റെ കൊണവതികാരം ഇന്നു രാവിലെ കേട്ട് വെറും വയറ്റില്‍ മനം‌പിരട്ടില്‍ ഉണ്ടായത്. അപ്പനും അമ്മയും ഇല്ലാത്ത അനാഥയായ തന്നെ പാര്‍ട്ടി ഗൌനിക്കുന്നില്ല പോലും. തലേന്നു തിരോന്തോരത്ത് പാര്‍ട്ടി അവഗണിച്ച വികലാംഗയായ പെങ്ങള് കൊച്ചിനു തന്റെ പാര്‍ട്ടി അഭയം കൊടുത്തതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്ററി വ്യാമോഹം ലവലേശമില്ലാത്ത, അടിമുടി സാമൂഹിക സേവന തത്പരത മുറ്റി നില്‍ക്കുന്ന സഗാവ് സിന്ധൂ ജോയി സാമൂഹ്യ സേവനത്തിനു കാണ്‍ഗ്രസിനെ തിരഞ്ഞെടുത്തത് ലേശം താമയിച്ചു പോയോ എന്നൊരു സംശയമേ ബാക്കിയാകുന്നുള്ളൂ.

സാമൂഹ്യ സേവന തല്പരത മുറ്റി നില്‍ക്കുന്നവര്‍ക്ക് ഒറ്റക്കൊറ്റക്കോ കൂട്ടം കൂട്ടമായോ സാമൂഹ്യ സേവനം നടത്താന്‍ പറ്റിയയിടമാണ് കാണ്‍ഗ്രസ്സ് എന്നതില്‍ തര്‍ക്കമേതുമില്ല തന്നെ. പക്ഷേ രാഹുലന്റെ ഇന്റര്‍വ്യൂ പാസ്സാകണം എന്നു മാത്രം. ഓ... അതിപ്പോ രാഹുല്‍ജീയുടെ ഇന്റര്‍വ്യൂ എഴുത്തു പരീക്ഷയ്ക്കും മുന്നേ സഗാവ് പാസ്സാവുകയും ചെയ്യും.

പണ്ട്...
പണ്ടെന്നു പറഞ്ഞാല്‍ ഒരു പത്തിരുപത് വര്‍ഷം മുന്നേയുള്ളൊരു പണ്ട്. ഭൂമിമലയാളത്തിലെ സര്‍വ്വ നിരക്ഷരരേയും സാക്ഷരരാക്കുന്ന സാക്ഷരതാ യ്ജ്ഞം പൊടിപൊടിക്കുന്ന കാലം. പ്രതിഫലേഛ കൂടാതെ സാക്ഷരതാ യജ്ഞത്തില്‍ പങ്കാളികളാകാന്‍ യുവജനങ്ങളെ സര്‍ക്കാര്‍ ക്ഷണിക്കുന്നൊരു കാലം. കേരളമല്ലേ സാക്ഷരതയല്ലേ യജ്ഞമല്ലേ സര്‍ക്കാറല്ലേ... വല്ലതും തടയാതിരിക്കില്ലാ എന്നുറപ്പിച്ച് ബ്ലോക്ക് ഡെവലപ്പ്മെന്റ് ആപ്പീസറെ കണ്ടു.
"സാര്‍... പ്രതിഫലേഛ കൂടാതെ സാക്ഷരതാ യജ്ഞത്തില്‍ പങ്കാളിയായാല്‍ മാസം എന്തര് കിട്ടും സര്‍?"
ബ്ലോക്കാപ്പീസറു പണ്ടു പോലീസ് ട്രെയിനിങ്ങിനു പോയിട്ടുണ്ടായിരുന്നു എന്നെനിക്കറിയില്ലായിരുന്നു. ഈശ്വരാ... ഇങ്ങിനേയും തെറിയോ?

പ്രതിഫലേഛ കൂടാതെ കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച പാവം സിന്ധു പെങ്ങള്‍ക്ക് പ്രതിഫലം ഒന്നും നല്‍കാതിരുന്ന പാര്‍ട്ടിയുടെ നടപടി ദൂഷ്യങ്ങള്‍ക്കെതിരേ സഗാവ് സിന്ധു അങ്കം കുറിക്കേണ്ടത് പാര്‍ട്ടിയുടെ ജനകീയ മുഖത്തിനെതിരേയാണ്. ആര്‍.എസ്സ്.എസ്സിന്റെ മുഖമാണ് തന്റെ നേതാവിനെന്നു തുറന്നടിച്ച കാണ്‍ഗ്രസ് കാരിയുടെ നേതാവിന്റെ തോളത്ത് തൂങ്ങി തന്നെ സഗാവ് സിന്ധു മലമ്പുഴയില്‍ അങ്കം കുറിക്കണം.

കമ്മ്യൂണിസ്റ്റാണേലും കാണ്‍ഗ്രസ്സാണേലും ആപ്പാപ്പം കാണുന്നോരേ അപ്പാന്നു വിളിക്കുന്നോരെ അപ്പപ്പോ കേറ്റി ഒക്കത്തിരുത്തുന്ന രാഷ്ട്രീയം ഇന്നിന്റെ ഭൂമിമലയാളത്തിന്റെ മുറിച്ച മുറിയാണ്. അതു തന്നേന്ന്. പിതൃത്വത്തിന്റെ സ്ഥാനത്ത് ശൂന്യത നിറയുന്ന സമൂഹത്തിന്റെ മുറിച്ച മുറി. ഒളിക്യാമറയില്‍ പകര്‍ത്തിയ ദൃശ്യം കണ്ടാല്‍ മാത്രം പ്രതികരണ ശേഷി ഉണരുന്ന നിഷ്കൃയ ജന്മങ്ങള്‍ നിറഞ്ഞ നാട്ടില്‍ അപ്പനപ്പാപ്പന്മാര്‍ക്ക് എന്തു വില?