Showing posts with label പൊയ്ത്തുംകടവ്. Show all posts
Showing posts with label പൊയ്ത്തുംകടവ്. Show all posts

Saturday, May 24, 2008

ശിഹാബുദ്ദീന്‍‌ പൊയ്ത്തുംകടവിനെ ആദരിച്ചു.


അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യൂ.ഏ.യീ കൂട്ടായ്മയായ “അസ്ക” മൂന്നാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കാവ്യാഞ്ജലി - 2008 ന്റെ വേദിയില്‍ വെച്ച് അക്കാദമി അവാര്‍ഡും പത്മരാജന്‍ പുരസ്കാരവും നേടിയ ശ്രീ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനെ ആദരിച്ചു. മലയാള കവിതയുടെ കാല്പനിക വസന്തത്തിന് തുടക്കമായ മഹാകവി കുമാരനാശാന്റെ വീണപൂവിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ അസ്കയുടെ മൂന്നാം പിറന്നാള്‍ മഹാകവിക്ക് സമര്‍പ്പിച്ച സ്മരണാഞ്ജലിയായിരുന്നു. അമ്മ മലയാളത്തെ ഒരു വികാരമായി ഹൃദയത്തില്‍ സൂക്ഷിക്കുന്ന അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ ജോര്‍ജ്ജ് ടി. ജോണ്‍ അസ്കയുടെ സ്നേഹോപഹാരം ശ്രീ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് സമ്മാനിച്ചു.

തനിക്ക് ലഭിച്ച പത്മരാജന്‍ പുരസ്കാരം തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ വെച്ച് തന്റെ അഭാവത്തില്‍ സമ്മാനിക്കപ്പെടുന്ന അതേ നിമിഷത്തില്‍ ഈ പ്രവാസ ഭൂമികയില്‍ ആദരിക്കപ്പെടുക എന്ന ദൈവദത്തമായ മുഹൂര്‍ത്തത്തിനാണ് കാവ്യാഞ്ജലി-2008 വേദിയാകുന്നതെന്ന് ശ്രീ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു വെച്ചപ്പോള്‍ മഹാകവി കുമാരനാ‍ശാന്റെ സ്മരണകളിരമ്പി നിന്ന വേദി അക്ഷരാര്‍ത്ഥത്തില്‍ അതിന്റെ ഏറ്റവും മഹത്തായ നിമിഷങ്ങള്‍ക്ക് കൂടി സാക്ഷ്യം വഹിക്കുകയായിരുന്നു.


പ്രിയപ്പെട്ട കഥാകാരന് ഒരിക്കല്‍കൂടി അഭിനന്ദനങ്ങള്‍.

Monday, May 19, 2008

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനെ ആദരിക്കുന്നു.



പ്രിയരെ,

അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യൂ.ഏ.യീ ലെ കൂട്ടായ്മയായ “അസ്ക” യുടെ മൂന്നാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന കാവ്യാഞ്ജലി-2008ന്റെ വേദിയില്‍ വെച്ച്‍ കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥക്കുള്ള രണ്ടായിരത്തി ഏഴിലെ അവാര്‍ഡും പത്മരാജന്‍ പുരസ്കാരവും നേടിയ നമുക്കിടയിലെ ശ്രീ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനെ ആദരിക്കുന്നു.

മഹാകവി കുമാരനാശാന്റെ വീണപൂവിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ “അസ്ക” അതിന്റെ മൂന്നാം ജന്മദിനാഘോഷങ്ങള്‍ മഹാകവിക്ക് സമര്‍പ്പിക്കുകയാണ്. മലയാള കവിതയിലെ കാല്പനിക വസന്തത്തിന് തുടക്കമായ വീണപൂവിനെ അധികരിച്ച് ശ്രീ. മുരളി മംഗലത്ത് അണിയിച്ചൊരിക്കിയിരിക്കുന്ന നൃത്ത സംഗീത ശില്പവും ആശാന്‍ കവിതകളുടെ ആ‍ലാപനങ്ങളും കൊണ്ട് മഹാകവിക്ക് ഈ പ്രവാസ ഭൂമിക നല്‍കുന്ന കാവ്യാഞ്ജലിയില്‍ ശ്രീ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ആശാന്‍ അനുസ്മരണ പ്രഭാഷണം നടത്തും.


രണ്ടായിരത്തി എട്ട് മെയ് ഇരുപത്തി മൂന്നാം തീയതി ദുബായി കരാമ സെന്ററില്‍ ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നില്‍ വെച്ച് നടക്കുന്ന ഈ അക്ഷര കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ shehabu@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടണം.

നന്ദി

Thursday, April 24, 2008

“നമുക്കിടയിലെ” ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് അഭിനന്ദനങ്ങള്‍‌...



ആര്‍പ്പുവിളികളേതുമില്ലാതെ “എനിക്കു നിന്നോടുള്ളതിനെക്കുറിച്ചു പറയാന്‍
ദൈവം വേറെ വാക്കിനെ സൃഷ്ടിക്കും...”
എന്ന സുന്ദരമായ ദര്‍ശനവുമായി രണ്ടായിരത്തി ഏഴിലെ ഒക്ടോബറില്‍ ബൂലോഗത്തേക്ക് കടന്ന് വന്ന് വളരെ നിശ്ശബ്ദമായി മലയാള ബ്ലോഗിങ്ങിന് തന്റേതായ സംഭാവനകള്‍ നല്‍കി ബൂലോഗത്ത് നിറ സാനിദ്ധ്യമായി തുടരുന്ന നമുക്കിടയിലെ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എന്ന അനുഗ്രഹീത കഥാകാരന് കേരളാ സാഹിത്യ അക്കാഡമിയുടെ ചെറുകഥക്കുള്ള രണ്ടായിരത്തി ഏഴിലെ അവാര്‍ഡ് ലഭിച്ചിരിക്കുന്നു എന്ന വാര്‍ത്ത ശ്രവിക്കുമ്പോള്‍ ഏറ്റവും അടുത്ത ഒരു ചങ്ങാതിക്കോ അല്ലെങ്കില്‍ കുടുംബത്തിലെ ഒരു അംഗത്തിനോ ലഭിച്ച അംഗീകാരത്തിന്റെ സുഖമാണ് അനുഭവിക്കാന്‍ കഴിയുന്നത്. അദ്ദേഹത്തിന്റെ “തിരഞ്ഞെടുത്ത കഥാ സമാഹാരം” പുരസ്കാര ലബ്ദിക്കര്‍ഹമാകുമ്പോള്‍ ആ മഹാനായ കഥാകാരന്‍ ഒരു മലയാള ബ്ലോഗറും കൂടിയാണല്ലോ എന്ന വസ്തുതയാല്‍ മലയാള ബ്ലോഗിങ്ങിനും അഭിമാനിക്കാം.


ബ്ലോഗറായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനേക്കാള്‍ നാമേവരും അറിയുന്നത് കഥാകാരനായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനെയാണ് എന്നിരിക്കിലും ഒരു ബ്ലോഗറും കൂടി ആയ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് ലഭിക്കുന്ന ഒരംഗീകാരം “വായുവില്‍ വളരുന്ന മലയാളത്തിന്” ലഭിക്കുന്ന അംഗീകാരം കൂടിയാണ്.


പ്രിയപ്പെട്ട കഥാകാരാ അങ്ങയുടെ വിജയം ഞങ്ങള്‍ ഞങ്ങളുടെ സന്തോഷമാക്കി ഹൃദയത്തിലേക്കേറ്റുവാങ്ങുന്നു.


കഥാകാരന് ഹൃദയം നിറഞ്ഞ ഭാവുകങ്ങള്‍.