Tuesday, September 25, 2007

ഊരാ കുരുക്കുകള്‍ : രണ്ട് “പട്ടണം ചുറ്റല്‍”

രണ്ടാം കുരുക്ക് : പട്ടണം ചുറ്റല്‍
കോളേജ് ബ്യൂട്ടിയാണ് സൂസന്‍. കുമാരന്മാരുടെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് സൂസി കോളേജില്‍ പാറി നടന്നു. ആരാധകര്‍ അനവധി. കോളേജ് ബ്യൂട്ടിയെന്ന അഹങ്കാരം ലവലേശം കളയാത്തവള്‍. ധരാളിത്തത്തില്‍ അങ്ങേയറ്റം. പക്ഷേ അപ്പനാണ് പ്രശ്നം. അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത കശ്മലന്‍. കൂട്ടുകാരുമൊത്ത് അടിച്ചു പൊളിക്കാന്‍ സൂസിക്ക് തടസം അപ്പന്റെ പിശുക്ക് മാത്രം.

“സാമ്പത്തിക ഭദ്രത ഉണ്ടാക്കി സ്വന്തം കാലില്‍ നില്‍ക്കുകേം ചെയ്യാം വേണ്ടുവോളം പ്രശസ്തിയും ലഭിക്കും...” സൂസിയുടെ സൌന്ദര്യത്തെ വാനോളം പുക‌ഴ്‌തി സൂസിയേ സീരിയലിലേക്ക് ക്ഷണിച്ചത് കോളേജ് ഡേ ഉത്ഘാടനം ചെയ്യാനെത്തിയ സീരിയല്‍ നടി. പണം കിട്ടുന്ന കാര്യമാണെന്നറിഞ്ഞപ്പോള്‍ അപ്പനും സമ്മതം നൂറുവട്ടം. മമ്മിക്കാണേല്‍ അപ്പനും മോളും പറയുന്നതിനെതിര്‍ വായില്ലാതാനും.

പതിവുപോലെ ഓഡിഷന്‍, ക്യാമറ ടെസ്റ്റ്, ഫോട്ടോ സെക്ഷന്‍ അതങ്ങിനെ നീണ്ടു. എല്ലാത്തിനും താങ്ങും തണലുമായി സീരിയല്‍ നടി കുസുമം എപ്പോഴും കൂടെയുണ്ട്. കൂട്ടത്തില്‍ “ഉന്നതങ്ങള്‍ കീഴടക്കാന്‍ ചിലതെല്ലാം ത്യജിക്കേണ്ടിവരും” എന്ന കുസുമത്തിന്റെ ഉപദേശവും സൂസന്‍ അക്ഷരം പ്രതി അനുസരിച്ചു.

ടെസ്റ്റുകള്‍ക്കായി ഹോട്ടലുകളില്‍ നിന്നും ഹോട്ടലുകളിലേക്ക് മാറ്റപ്പെടവേ സൂസ്സിയുടെ ബാങ്ക് അക്കൌണ്ടിലെ അക്കങ്ങള്‍ മിനിറ്റു വെച്ച് വളര്‍ന്നു വന്നു. അപ്പനാണേല്‍ മോള്‍ മുഖം കാണിക്കും മുംമ്പേ പണം സമ്പാദിച്ചു തുടങ്ങിയതില്‍ അതീവ സന്തുഷ്ടനും. ടെസ്റ്റുകള്‍ അടിക്കടി നടന്നു. ഇടക്ക് “ക്യാമറാ ടെസ്റ്റുകളും”. “ക്യാമറാ ടെസ്റ്റുകള്‍ക്ക്” പണം കൂടുതല്‍ ലഭിച്ചു. സീരിയലില്‍ അഭിനയിക്കുക എന്നതില്‍ സൂസിക്ക് വല്ലിയ താല്പര്യമൊന്നുമില്ലാതായി. ഇത് തന്നെ നല്ലത്. പണത്തിന് പണം. പ്രശസ്തരോടോപ്പാമുള്ള “ടെസ്റ്റുകള്‍”. ആഗ്രഹിക്കാന്‍ കഴിയാത്തത്ര ഉന്നത നിലവാരത്തിലുള്ള ജീവിതം...

ഒരു വട്ടം കേരളം കറങ്ങി കഴിഞ്ഞപ്പോള്‍ “ടെസ്റ്റുകളുടെ” അകലം കൂടുന്നതു പോലെ. ഫോണ്‍ വിളികളും കുറവ്. കുസുമത്തെ വിളിക്കുമ്പോള്‍ പലപ്പോഴും “പരിധിക്ക് പുറത്തും”. കാല്‍കീഴിലെ മണ്ണൊലിച്ച് തുടങ്ങിയത് ആരെങ്കിലും പറഞ്ഞ് കൊടുക്കേണ്ടിയിരുന്നില്ല ആ കോളേജ് ബ്യൂട്ടിക്ക്.

ഒരു ദിവസം പരിധിക്ക് അകത്ത് വന്ന കുസുമത്തിന്റെ ഫോണ്‍ കോളില്‍ തന്നെ തേടിയെത്തുന്ന വി.ഐ.പിയെ സ്വീകരിക്കാന്‍ സൂസി കാത്തുനിന്നു.തന്നിലേക്ക് പടര്‍ന്ന് കയറാന്‍ തുടങ്ങിയ വി.ഐ.പിയെ തള്ളിമാറ്റി സൂസി ഹോട്ടലിന്റെ റിസപ്ഷനിലേക്കെത്തി അലറിവിളിച്ചു.

“പ്രായപൂര്‍ത്തിയാകാത്ത എന്നെ കഴിഞ്ഞ നാല്പത്തി ഏഴ് ദിവസം അടച്ചിട്ട് പീഡിപ്പിക്കയായിരുന്നു....എന്നെ രക്ഷിക്കൂ സാര്‍....”

പോലീസ്, കേസ്, കോടതി, വിചാരണ, വിധി.

കേരളത്തിന്റെ തെക്കു വടക്ക് അരങ്ങേറിയ “ടെസ്റ്റൂ‍കളുടെ” തെളിവെടുപ്പില്‍ അറുപത്തിനാല് ഇരകളും അവരുടെ കുടുംബങ്ങളും സൂസി വിരിച്ച വലയില്‍ കുരുങ്ങി ശ്വാസം മുട്ടി പിടഞ്ഞു. കേസ് പൊടിപൊടിക്കവേ സൂസി ഊരാകുരുക്കുമായി പുതിയ ഇരകളെ തേടി ഇറങ്ങി കഴിഞ്ഞിരുന്നു...

(തുടരും... മുന്നാം കുരുക്ക് “പതിവ്രത”)