Friday, February 27, 2009

സമ്പന്നരായ നായ്ക്കള്‍!

സ്ലം ഡോഗ് മില്യണറിന്റെ ഓസ്കാറാഘോഷവും ചിത്രത്തിന്റെ വിജയവും ഭാ‍രതത്തിന്റെ സംസ്ക്കാരത്തിനേറ്റ കളങ്കമാണെന്നും ഭാരതത്തോട് ഒടുങ്ങാ‍ത്ത പകയും വിദ്വോഷവും ഇന്നും കെടാതെ സൂക്ഷിയ്ക്കുന്ന ബ്രിട്ടീഷുകാരന്‍ നമ്മുടെ ദേശത്തെ താഴ്ത്തികെട്ടാന്‍ വേണ്ടി മാത്രം പടച്ച ചിത്രമാണ് സ്ലം ഡോഗ് മില്യണര്‍ എന്നുമൊക്കെയായി ബൂലോഗത്ത് ദേശസ്നേഹ പോസ്റ്റുകളുടെ ഒരു ഘോഷയാത്ര തന്നെയാണ്.

നമ്മുടെ സംസ്കാരം....
നമ്മുടെ സംസ്കാരം....
നമ്മുടെ സംസ്കാരം....


ചേരിയിലെ കുട്ടി തീട്ടത്തില്‍ ചാടുമോ? ചാടിയ കുട്ടി തീട്ടത്തീന്നു കയറി വരുമോ? തീട്ടം പുരണ്ടകുട്ടി ഓടുന്നത് ചിത്രീകരിയ്ക്കാന്‍ പാടുണ്ടായിരുന്നോ? പിഞ്ചു കുട്ടികളുടെ കണ്ണില്‍ തിളച്ച എണ്ണയൊഴിച്ച് കരിച്ച് ഭിക്ഷാടനത്തിനായി ഉപയോഗിയ്ക്കുന്നവര്‍ ഭാരതത്തില്‍ ഉണ്ടോ? കുട്ടികളെ വലവീശാന്‍ കൊക്കോ കോള കൊടുക്കുമ്പോള്‍ ചേരിയിലെ കുട്ടികള്‍ അതു ആര്‍ത്തിയോടെ വാങ്ങി കുടിയ്ക്കുന്നത് കുട്ടികള്‍ ഇപ്പോഴും വിദേശാധിപത്യത്തെ ഇഷ്ടപ്പെടുന്നു എന്ന സൂചനയല്ലേ? വിരണ്ടോടുന്ന കുട്ടികളെ കാണിയ്ക്കുന്നതിനോടു ചേര്‍ത്ത് അലസമായി കിടക്കുന്ന നായയെ കാട്ടുന്നത് ചേരിയിലെ നായകളുടെ ജീവിതം ചേരി നിവാസികളുടെ ജീവിതത്തേക്കാള്‍ ശാന്തത നിറഞ്ഞതാണ് എന്നു കാട്ടുവാനല്ലേ? ഹോ....എന്നാ ചോദ്യങ്ങള്‍? ഈ ചിത്രത്തോടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നമ്മുടെ സംസ്കാരം മിക്കവാറും കപ്പലുകേറും!

സിനിമയില്‍ കാട്ടുന്ന ചേരിയിലെ സംഭവങ്ങളില്‍ അതിഭാവുകത്വവും സംസ്കാര ധ്വംസനവും ദര്‍ശിയ്ക്കുന്നവര്‍ അറിയാത്ത അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിയില്ലാ എന്നു നടിയ്ക്കുന്ന മറ്റു ചിലതു കൂടിയില്ലേ? ഇന്നലെയും ഇന്നുമൊക്കെ നാം വായിയ്ക്കുകയും കേള്‍ക്കുകയും കാണുകയും ചെയ്യുന്ന ചിലത്. സംസ്കാരം സംസ്കാരത്തെ കൊന്നു തിന്നുന്ന ചില സത്യങ്ങള്‍...

രണ്ടര വയസ്സ് മാത്രം പ്രായമുള്ള പിഞ്ചു പെണ്‍ കുഞ്ഞിനെ ചേരിയിലിട്ട് അമ്പത്തി അഞ്ച് വയസ്സുള്ള ബാലന്‍ ബലാത്സഗം ചെയ്യുന്ന സുന്ദര നിമിഷങ്ങള്‍ എന്തേ ദാനി ബോയല്‍ ചിത്രീകരിച്ചില്ല?

ഒമ്പത് വയസ്സുള്ള യുവതിയെ ബലാത്സഗം ചെയ്തു ചാക്കില്‍ കെട്ടി തട്ടും പുറത്ത് ഇട്ട അറുപത് വയസ്സുള്ള കൌമാരക്കാരന്റെ കാണാന്‍ സുഖമുള്ള ക്രിയകള്‍ എന്തേ ഈ ദാനി ബോയല്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയില്ല?

ചേരിയിലെ ഇരുപതോളം കുഞ്ഞുങ്ങളെ പ്രകൃതി വിരുദ്ധ ലൈംഗികോപകരണങ്ങളാക്കി പുഴുങ്ങി തിന്ന കോടീശ്വരന്റെ നന്മകളെ എന്തേ ഈ കോന്തന്‍ ദാനീ ബോയല്‍ തന്റെ ചിത്രത്തില്‍ നിന്നും വിട്ടുകളഞ്ഞു?

പ്രേയസിയെ ജീവനോടെ ചൂളയില്‍ കേറ്റി ചുട്ടുകരിച്ച രാഷ്ട്രീയ നേതാവിന്റെ കലാപരിപാടികള്‍ ഈ ദാനിബോയല്‍ മറന്നു പോയതാണോ?

പൂര്‍ണ്ണ ഗര്‍ഭിണിയുടെ ഉദരം ശൂലം കൊണ്ടു കുത്തി കുഞ്ഞിനെ പുറത്തെടുക്കുന്ന നയന മനോഹരമായ കാഴ്ചകള്‍ ഇങ്ങേര്‍ പകര്‍ത്തിയിരുന്നേല്‍ അത് ഭാരത സംസ്കാ‍രത്തിനു തന്നെ മുതല്‍കൂട്ടാകുമായിരുന്നില്ലേ?

പച്ച ജീവനോടെ അഗ്നിക്കിരയാകേണ്ടി വരുന്ന ദളിതന്റെ സംഗീതാത്മകമായ അലറിക്കരച്ചില്‍ ഈ ബിലാത്തിക്കാരന്‍ എന്തേ സിനിമയുടെ സംഗീതവുമായി ലയിപ്പിച്ചില്ല?

വയറ്റിപ്പിഴപ്പിനായി കൌമാരക്കാരികളായ സ്വന്തം പെണ്മക്കളെ വേശ്യാവൃത്തിയിലേയ്ക്ക് തള്ളി വിടുന്ന ചേരിയിലെ അമ്മമാരുടെ ദൈന്യം കാണാന്‍ നല്ല രസമല്ലേ?

മുംബൈ സിനിമയില്‍ മണിരത്നം കാട്ടിയതൊക്കെയും മുംബൈ കലാപത്തില്‍ നടന്ന ക്രൂരതകളുടെ ഒരു ശതമാനം പോലും വരില്ലാ എന്നാണ് മുംബൈ കലാപം നേരിട്ടു അനുഭവിച്ചിട്ടുള്ളവര്‍ പറയുന്നത്. കലാപത്തെ അത്രയും ലളിതമായി ചിത്രീകരിച്ചിട്ടും ചിത്രം കണ്ടിറങ്ങുമ്പോള്‍ കലാപത്തിന്റെ കനലുകള്‍ നീറ്റലായി പടരുന്നുണ്ടായിരുന്നു. എത്രയോ ദിവസങ്ങള്‍ വേണ്ടി വന്നു അന്നു മുംബൈ സിനിമ കണ്ട മരവിപ്പ് മാറി കിട്ടാന്‍. ചേരിയിലെ ജീവിതത്തിന്റെ ഒരു ശതമാനം പോലും സ്ലം ഡോഗ് മില്യനറിലൂടെ ദാനി ബോയല്‍ ചിത്രീകരിച്ചിട്ടില്ല. ഇരുകാലുകളില്‍ നടക്കുന്നതു കൊണ്ടു മാത്രം മനുഷ്യരായി ഗണിയ്ക്കപ്പെടുന്ന ഒരു സമൂഹമാണ് ചേരികളില്‍ ഉള്ളത്. അവിടുത്തെ ജീവിതവും നിയമങ്ങളും ശൈലികളും ഒക്കെയും പുറം ലോകത്തിനു എന്നും അന്യമായിരിയ്ക്കും. അറപ്പ് വെറുപ്പ് എച്ചില്‍ ദയ അനുകമ്പ ഈ വാക്കുകള്‍ക്കൊന്നും പുറം ലോകം നല്‍കുന്ന അര്‍ത്ഥങ്ങളല്ല ചേരികള്‍ക്കുള്ളില്‍ ഉള്ളത്.

ആഘോഷങ്ങളുടെ അവസാനം പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ നിന്നും തള്ളുന്ന അവശിഷ്ടങ്ങള്‍ക്കായി നായകളോടു മത്സരിയ്ക്കുന്നവരാണ് ചേരികളുടെ പരിശ്ചേതം. ചേരികളിലെ ജീവിതം കാട്ടുന്ന ഒരു ചിത്രത്തില്‍ മണിമന്ദിരങ്ങളിലാണ് ചേരി നിവാസികള്‍ വസിയ്ക്കുന്നത് എന്നു കാണിയ്ക്കാന്‍ കേരളത്തിലെ ചില സിനിമാക്കാര്‍ക്കേ കഴിയുള്ളൂ. ചേരിയിലെ കുട്ടി അന്നത്തെ അഷ്ടിയ്ക്കായി വയറ്റത്തടിച്ചു പാടുമ്പോള്‍ ചുറ്റിനും നൃത്തം ചെയ്യുന്ന അല്പ വസ്ത്രധാരിണികളായ എക്ശ്ട്രാ നടിമാരും ഒട്ടക കൂട്ടങ്ങളും ആനയും അമ്പാരിയും ഒക്കെ ചിത്രീകരിയ്ക്കാന്‍ ഉളിപ്പില്ലാത്തവരല്ല എല്ലാ സിനിമാക്കാരും. ചേരി വിഷയമായാല്‍ ചേരിയില്‍ പോയ പോലെയുള്ള അനുഭവമായിരിയ്ക്കണം പ്രേക്ഷകന് ഉണ്ടാകേണ്ടുന്നത്. അല്ലാതെ ചേരിയിലെ മണിമന്ദിരത്തിലെ ആട്ടുകട്ടിലില്‍ ഇരുന്ന് പ്ലാസ്മാ ടിവി കണ്ടു മൊബൈല്‍ ഫോണില്‍ കുവൈറ്റിലുള്ള മമ്മിയോടു സംസാരിയ്ക്കുന്ന ചെരിയിലെ കുട്ടികളെ കാട്ടിയാല്‍ അദ്ദാണു ഭാരതീയ സംസ്കാരത്തിന്റെ മഹനീയ ഭാവം എന്നങ്ങ് ധരിയ്ക്കാന്‍ ലോക സിനിമാക്കാരെല്ലാവര്‍ക്കും പിരിയഴിഞ്ഞു കിടക്കുകയുമല്ല.

ഒരിയ്ക്കല്‍ കൊച്ചിയിലെ ചേരിയില്‍ കണ്ട ഒരു രംഗം ഇപ്പോഴും ഓര്‍മ്മയില്‍ ഉണ്ട്. ആറു വയസ്സു പ്രായമുള്ള ഒരു കുട്ടി ചാലിട്ടു ഒഴുകുന്ന ഓടയുടെ കരയില്‍ ഇരുന്ന് കമ്പു കൊണ്ടു നീക്കി നീക്കി കരയ്ക്കടുപ്പിയ്ക്കുന്ന തലേന്നു ആരോ കടിച്ചിട്ടെറിഞ്ഞ ഒരു ചിക്കന്‍ കാല്‍. ഒരു വിധത്തില്‍ എത്തി വലിഞ്ഞ് ചിക്കന്‍ കാല്‍ കൈപ്പിടിയിലൊതുക്കി ഒന്നു കുടഞ്ഞു ആര്‍ത്തിയോടെ കടിച്ചു തിന്നുന്ന രംഗം. ചേരിയെന്നാല്‍ അതൊക്കെയാണ്. ഭാരതത്തിലെ മാത്രമല്ല. ലോകത്തിലെവിടെയൊക്കെ ചേരികള്‍ ഉണ്ടോ അതിന്റെയൊക്കെയും പൊതുസ്വഭാവം ഒന്നു തന്നെയായിരിയ്ക്കും. മുംബൈയിലെ ചേരി ഭാരതത്തില്‍ ആയതു കൊണ്ട് ആ ചേരിയ്ക്ക് ഏതെങ്കിലും തരത്തിലുള്ള മഹത്വം ഉണ്ട് എന്നു കരുതുക വയ്യ. അല്ലെങ്കില്‍ ഭാരതത്തിലെ ചേരികള്‍ ഭാരതീയര്‍ മാത്രം ചേരികളായി കണ്ടാല്‍ മതി,വിദേശീയര്‍ അത് ഭൂലോകത്തില്‍ ഒരു സ്വര്‍ഗ്ഗം ഉണ്ടെങ്കില്‍ അത് ഇതാണ് ഇതാണ് എന്ന് ലോകത്തോടു വിളിച്ചു പറയുകയാണ് വേണ്ടത് എന്ന നിലപാട് കാപട്യമാണ്.

ലോകത്തിലെ ഏറ്റവും വളര്‍ച്ചയുള്ള നാടുകളില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോഴും ഭൂരിപക്ഷ ജനതയും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള സമ്പന്നതയാണ് നമ്മുടേത്. ഒരര്‍ത്ഥത്തില്‍ ഓസ്കാറുകള്‍ വാരികൂട്ടിയ സ്ലം ഡോഗ് മില്യണര്‍ എന്ന ചിത്രത്തിന്റെ പേരുകള്‍ അന്വേര്‍ത്ഥമാക്കുന്ന സംസ്കാരം. ദാരിദ്ര്യവാസികളുടെ സമ്പന്ന രാഷ്ട്രം അല്ലെങ്കില്‍ കോടീശ്വരന്മാരുടെ ദരിദ്ര രാഷ്ട്രം. എന്തായാലും ചേരികളും കോടികളും ഇഴ ചേര്‍ന്നതാണ് ഇന്ന് നമ്മുടെ സംസ്കാരം. ചേരിയിലെ ജീവിതം ഒരു വിദേശി അതേപടി ഒപ്പിയെടുത്തപ്പോള്‍‍ ഭാരതത്തിലേയ്ക്ക് പറന്ന് വന്നത് മൂന്ന് ഓസ്കാറുകള്‍. ഭാരതീയനു അപ്രാപ്യമെന്നു കരുതിയിരുന്ന ലോക സിനിമയുടെ നെറുകയില്‍ രണ്ടു ഭാരതീയര്‍. അതില്‍ അഭിമാനിയ്ക്കാം. അല്ലാതെ നമ്മുടെ ദാരിദ്ര്യം ചിത്രീകരിയ്ക്കാന്‍ സായിപ്പേ താനാരാ കൂവേ എന്ന നിലപാട് കണ്ണടച്ച് ഇരുട്ടാക്കലാണ്. ഇരുട്ട് കണ്ണുകളില്‍ മാത്രമേ ഉണ്ടാകുള്ളൂ. മനസ്സ് അപ്പോഴും വെളുത്തിട്ടായിരിയ്ക്കും. ഇന്നി മനസ്സും കറുത്തിട്ടാണെങ്കില്‍ ഒന്നും പറയാനും ഇല്ല.

ജയ്....ഹോ!
-----------------------------------
ഒടുക്കത്തെ ന്യായം:

“കേട്ടോ ചേട്ടാ, മലയാളിയായ അരുന്ധതീ റോയിയ്ല്ല് ബുക്കര്‍ പ്രൈസ് കിട്ടീന്ന്.”
“ഓ...എന്തോന്ന് ബുക്കറ്. ഓള്‍ടെ ഇംഗ്ലീഷ് ബുക്കിനല്ലേ ബുക്കറ് കിട്ടീത്. അതിലും നല്ല എത്ര മലയാളം നോവലെറങ്ങിയിരിയ്ക്കുന്നു. അതിനൊന്നും ആരും എന്തേ ബുക്കറ് കൊടുക്കാത്തെ?”

Sunday, February 22, 2009

റസൂല്‍ പൂക്കുട്ടിയ്ക്ക് ഓസ്കാറാശംസകള്‍....



റസൂല്‍ പൂക്കുട്ടിയ്ക്ക് ഓസ്കാര്‍ നോമിനേഷന്‍!

ലോകത്തിലെ തന്നെ ഉന്നതങ്ങളായ സിനിമാ പുരസ്കാരങ്ങളില്‍ ഒന്നായ ബാഫ്റ്റയും പൂക്കുട്ടിയെ തേടിയെത്തിയെന്ന വാര്‍ത്ത!
അതിശയത്തോടെയാണ് വാര്‍ത്തകള്‍ ശ്രവിച്ചത്. കൂട്ടത്തിലൊരാള്‍ സിനിമയുടെ ഉത്തുംഗശൃംഗത്തില്‍...

വ്യക്തികളാണ് ഗ്രാമങ്ങളെ ലോകത്തിന്റെ നെറുകയില്‍ എത്തിയ്ക്കുന്നത് എന്നത് എത്രയോ ശരി. അഞ്ചല്‍ എന്ന കുഞ്ഞു ഗ്രാ‍മവും അങ്ങിനെ ലോകത്തിന്റെ നെറുകയിലേയ്ക്ക് - പൂക്കുട്ടിയുടെ ചിറകിലേറി ....

ഇന്നലെ വരെ ഞങ്ങളുടെ സിനിമാക്കാരന്‍ രാജീവ് അഞ്ചല്‍ ആയിരുന്നു. ഇന്നി ഞങ്ങള്‍ക്ക് ഒരു ലോക സിനിമാക്കാരന്‍ കൂടി....

“ഒരു ഓസ്‌കറെങ്കിലും ഇത്തവണ നമുക്ക് കിട്ടും. അത് എന്നിക്കാവുമെന്ന് ഒരു പ്രതീക്ഷയുമില്ല. പക്ഷേ, മൂന്ന് നോമിനേഷനുള്ള എ.ആര്‍. റഹ്മാന് ഒന്നെങ്കിലും ഉറപ്പാണ്!”
ഒരു അഭിമുഖത്തില്‍ റസൂല്‍ പൂക്കുട്ടി പറഞ്ഞ് നിര്‍ത്തുന്നു.

പക്ഷേ പ്രിയപ്പെട്ട ചങ്ങാതീ ഞങ്ങള്‍ക്ക് ഉറപ്പുണ്ട് അടുത്ത ഏതാനും നിമിഷങ്ങള്‍ കഴിയുമ്പോള്‍ താങ്കള്‍ക്കും ഓസ്ക്കാര്‍ ശില്പത്തില്‍ മുത്തമിടാന്‍ കഴിയുമെന്ന്...ലോകസിനിമയുടെ നെറുകയിലായിരിയ്ക്കും താങ്കളെന്ന്...

ആശംസകള്‍...കോടിയാശംസകള്‍.....
******************************************

23/02/2009 രാവിലെ ഏഴുമണി.

ലോക സിനിമയുടെ തലസ്ഥാനത്ത് നിന്നും സിനിമയുടെ പൂക്കാലം ഭൂമിമലയാളത്തിലേയ്ക്ക് ഒഴുകിയെത്തി. അഞ്ചലിന്റെ സ്വന്തം റസൂല്‍ പൂക്കുട്ടി ഓസ്കാര്‍ ശില്പത്തില്‍ മുത്തമിട്ടു.

ശബ്ദത്തിന്റെ രാജകുമാരാ,

അഭിനന്ദനങ്ങള്‍....അനുമോദനങ്ങള്‍...

Friday, February 20, 2009

ബൂലോഗ മീറ്റുകള്‍ ബാക്കിയാക്കുന്നത്.....

ചിത്രം : അപ്പു.

ഡികളിലൂടെ മാത്രം തിരിച്ചറിയപ്പെടുന്ന ഒരു സമൂഹം. വ്യക്തികളെ ഐഡികള്‍ പരിചയപ്പെടുത്തുന്ന സുന്ദരം നിമിഷങ്ങള്‍. പേരു പറഞ്ഞാല്‍ മിഴിച്ചു നില്‍ക്കാനേ കഴിയുള്ളു. ഐഡിയില്ലേല്‍ വ്യക്തിയില്ലാത്ത അവസ്ഥ. നെറ്റിലെ ചങ്ങാത്തത്തിന്റെ മുറിച്ച മുറി തന്നെയാണ് നെറ്റു മീറ്റുകളും. വ്യക്തി അപരിചിതനും ഐഡി ചിരപരിചിതനും ആകുന്ന ബൂലോഗ മീറ്റ് മുന്നോട്ട് വെയ്ക്കുന്നതും ഊഷ്മളമായ സൌഹാര്‍ദ്ദത്തിന്റെ മഹനീയ ഭാവങ്ങളെയാണ്.

പ്രവാസ ജീവിതത്തില്‍ പങ്കെടുക്കുന്ന ഔപചാരികതയുടെ പുറംതോടിനുള്ളില്‍ കെട്ടുപിണഞ്ഞ യോഗങ്ങളില്‍ നിന്നും മീറ്റുകളില്‍ നിന്നും ബൂലോഗ മീറ്റുകള്‍ വേറിട്ടു നില്‍ക്കുന്നത് കണ്ടുമുട്ടുന്ന ഒരോരുത്തരും ഏതാനും നിമിഷം മുന്നേവരെ ഒരു കീബോര്‍ഡിനും മോണിറ്ററിനും അപ്പുറം വിരല്‍ തുമ്പില്‍ തൊട്ടു നിന്നവരായിരുന്നു എന്ന തിരിച്ചറിവിലാണ്. സൌഹാര്‍ദ്ദത്തിന്റെ ഏറ്റവും സുന്ദരമായ ഒരു ദിനമാണ് സബീല്‍ പാര്‍ക്കില്‍ കടന്നു പോയത്.

മൂന്ന് ദിനം കൊണ്ട് മീറ്റിനു നോട്ടീസ്. മൂ‍ന്നാം ദിനം മീറ്റ്. ആര്‍ക്കെങ്കിലും ഇങ്ങിനെയൊരു യോഗം സംഘടിപ്പിയ്ക്കാന്‍ കഴിയുമോയെന്ന് സംശയമാണ്. യോഗത്തിന്റ തീയതി മുതല്‍ യോഗ സ്ഥലം വരെ കൂട്ടായ ചര്‍ച്ചകളിലൂടെ തീരുമാനിയ്ക്കുക. നാലു പേര്‍ കൂടീയാല്‍ നാല്പത് ഗ്രൂപ്പ് എന്ന സാമാന്യ മലയാളീ തത്വത്തിനെ നെടുകേ പിളര്‍ന്നു കൊണ്ട് ഗുണപരമായ അഭിപ്രായങ്ങളെ പരസ്പരം ബഹുമാനിച്ച് യോഗത്തിന്റെ കാര്യപരിപാടികളിലേയ്ക്കു എത്ര സുഗമമായാണ് മൂന്ന് ദിനം കൊണ്ട് യൂയേയീ ബൂലോഗ മീറ്റ് എത്തിച്ചേര്‍ന്നത്. ആരും ആരുടേയും വാക്കുകളെ തള്ളിക്കളയുന്നില്ല. ആരുടേയും തീരുമാനങ്ങള്‍ ആരിലും അടിച്ചേല്‍പ്പിയ്ക്കുന്നില്ല. ഒരുവന്‍ പറയുന്ന അഭിപ്രായത്തെ എതിര്‍ക്കുമ്പോള്‍ പോലും സൂക്ഷിയ്ക്കുന്ന പ്രതിപക്ഷ ബഹുമാനം...ഇതൊക്കെയും ബൂലോഗ മീറ്റുകളില്‍ മാത്രം കാണാന്‍ കഴിയുന്ന നന്മ!

അതുല്യേച്ചിയില്ലാത്ത അപൂര്‍വ്വം മീറ്റുകളില്‍ ഒന്ന്. അതുല്യേച്ചിയുടെ മീറ്റുകളിലെ വരവ് ഒരാഘോഷമായിരുന്നു. കൈനിറയെ കളിപ്പാട്ടങ്ങളും മാലയും കുപ്പിവളയുമൊക്കെയായി...അതൊരു പ്രസ്ഥാനം തന്നെയായിരുന്നു. അതുല്യേച്ചിയുടെ കുറവ് സബീല്‍ പാര്‍ക്കില്‍ പരിഹാരമായത് കിച്ചുവിലൂടെയായിരുന്നു. മുളക് ബാജിയും ചുക്കു കാപ്പിയും ഒക്കെയായി കിച്ചു മീറ്റില്‍ നിറഞ്ഞു നിന്നു. മീറ്റിലെ കാര്‍ന്നോരായ കൈതമുള്ളിന്റെ ഉത്സാഹം മറ്റേതു ചെറുപ്പക്കാരിലും അസൂയ ഉളവാക്കുമായിരുന്നു. ശശിയേട്ടന്‍ ഏര്‍പ്പാടാക്കിയ ബിരിയാണിയും ഒട്ടും മോശമല്ലായിരുന്നു. കുറുമാന്റെ കുഞ്ഞു തമാശകളും കൈപ്പള്ളിയുടെ പ്രഭാഷണവും ഹരിയണ്ണന്റെ പുസ്തക കച്ചവടവും മീറ്റിലുള്ളവരേക്കാള്‍ കൂടുതല്‍ ഫോട്ടോഗ്രാഫര്‍മാരുടെ ബാഹുല്യവും എല്ലാം കൂടി ആഘോഷ സമാനമായ നിമിഷങ്ങള്‍ക്കാണ് ബൂലോഗം ഇന്ന് സാക്ഷ്യം വഹിച്ചത്. കൂട്ടത്തില്‍ ഒരു കുഞ്ഞിന്റെ ജീവന്‍ രക്ഷിയ്ക്കാനുള്ള യജ്ഞത്തില്‍ പങ്കളികളാകാനും മീറ്റിലെ സൌഹൃദങ്ങള്‍ക്ക് കഴിഞ്ഞു.

അക്ഷരാര്‍ത്ഥത്തില്‍ ബ്ലോഗു കുടുംബം തന്നെയാണ് തറവാടിയുടേത്. തറവാടിയും വല്യമ്മായിയും പച്ചാനയും ആജുവും ചേര്‍ന്ന ബ്ലോഗുകുടുംബം അപ്പാടെ മീറ്റിനുണ്ടായിരുന്നു. അഗ്രജന്‍ ആദ്യാവസനക്കാരനായി മീറ്റില്‍ പറന്നു നടക്കുന്നത് കാണാമായിരുന്നു. മീറ്റിന്റെ സാമ്പത്തിക കൈകാര്യ കര്‍ത്താവും അഗ്രജന്‍ തന്നെയായിരുന്നു. മീറ്റിന്റെ ചിലവുകള്‍ ആര്‍ക്കും ഭാരമാകാത്ത തരത്തില്‍ പരിഹരിയ്ക്കാന്‍ അഗ്രജനും അസിസ്റ്റന്റുമാരായ ഇത്തിരിയും അപ്പുവും ശ്രമിയ്ക്കുന്നുണ്ടായിരുന്നു.

ഇളംതെന്നലും ഇടിവാളും സാക്ഷിയും ഏറനാടനും അനസും മൈനാഗനും കാട്ടിപ്പരത്തിയും നമസ്കാറും നജൂസും രാജീവ് ചേലനാട്ടും രാധേയനും പാര്‍ത്ഥനും സങ്കുചിതനും തൃഷ്ണയും സാല്‍ജോയും രെഞ്ജിത്ത് ചെമ്മാടും താഴ്വാരവും സുല്ലും സിമിയും എരകപ്പുല്ലും ഷാഫിയും കുറ്റ്യാടിക്കാരനും ഉഗാണ്ടാരണ്ടാമനും ഷിഹാബ് മൊഗ്രാലും അത്ക്കറും സമീഹയും പകല്‍ക്കിനാവനും മിന്നാമിനുങ്ങും കാവാലനും കനലും ദേവനും അനില്‍ശ്രീയും അമ്പിയും രാം മോഹന്‍ പാലിയത്തും രാമചന്ദ്രന്‍ വെട്ടിക്കാടും നസീര്‍ കടയ്ക്കലും കരീം മാഷും പൊതുവാളും യൂസഫും വരവൂരാനും സിദ്ധാര്‍ത്ഥനും ഷംസുദ്ദീന്‍ മൂസയും തുടങ്ങി വിശാലമനസ്കന്‍ വരെയുള്ളവരെ നേരിട്ട് കാണാനും ഇന്നലെ വരെ ഐഡികളായിരുന്നവരെ തൊട്ടറിയാനും സബീല്‍ പാര്‍ക്ക് വേദിയാവുകയായിരുന്നു.

ബ്ലോഗെഴുതുന്നവര്‍ യോഗം കൂടുന്നത് തെറ്റാണെന്നു വാദിയ്ക്കുന്നവര്‍ക്ക് വാദിയ്കാന്‍ വേണ്ടുന്ന ന്യായങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ഇത്തരം മീറ്റുകളുടെ മാധ്യര്യം ആ ന്യായങ്ങളുടെ മുനയൊടിയ്ക്കുന്നത് തന്നെയാണ്. സംഘാടകരില്ലാത്ത സംഘാടനം. ബ്ലോഗിങ്ങ് പോലെ സ്വതന്ത്രമായ മീറ്റ്. ബാക്കിയാക്കുന്നത് മഹത്തായ സൌഹൃദം തന്നെയാണ്. ബ്ലോഗെന്ന മാധ്യമം ഉണ്ടായിരുന്നില്ലാ എങ്കില്‍ ഒരിയ്ക്കലും പരസ്പരം പരിചയപ്പെടാന്‍ സാധ്യതയില്ലാതിരുന്ന ഒരു സമൂഹത്തിന്റെ ഒത്തു ചേരല്‍ ഒരു ബ്ലോഗ് പോസ്റ്റിലെ കമന്റുകള്‍ പോലെ സ്വതന്ത്രവും സുന്ദരവുമായിരുന്നു.

ഇന്നിയെന്നെന്നു ഒരോരുത്തരും സ്വയം ചോദിച്ച് പിരിയുമ്പോള്‍ അടുത്ത മീറ്റായിരുന്നു ഏവരുടേയും മനസ്സില്‍.

കഴിഞ്ഞു പോയ സുന്ദര നിമിഷങ്ങള്‍ ഇവിടെ.
---------------------
ചേര്‍ത്ത് വായിയ്ക്കാം : 1. ആലോചനാ യോഗം.
2. ദേവേട്ടന്റെ ചെറുകുറിപ്പ്.
3. അപ്പുവിന്റേം പകല്‍ക്കിനാവന്റേയും ഫോട്ടോ പോസ്റ്റ്.
4. അനില്‍ ശ്രീയുടെ ഫോട്ടോ ഫീച്ചര്‍.
5. അതുല്യേച്ചിയുടെ അസൂയ കുറിപ്പ്.
6. ഗപ്പ് ഫ്രം അതുല്യേ ശര്‍മ്മ.
7. തൌഫീപറമലന്റെ ചിത്രങ്ങള്‍.

Wednesday, February 11, 2009

പാര്‍ട്ടിയ്ക്ക് വേണ്ടാത്ത മുഖ്യമന്ത്രിയാല്‍ നാഥനില്ലാക്കളരിയാകുന്ന കേരളം!

ഒരു ജനാധിപത്യ സംവീധാനത്തില്‍ വ്യക്ത്യാധിഷ്ടിത രാഷ്ട്രീയം അക്ഷന്തവ്യമായ തെറ്റോ അല്ലെങ്കില്‍ സംഭവിയ്ക്കാന്‍ പാടില്ലാത്ത ഒരു പ്രതിഭാസമോ അല്ല. ഭാരതത്തിലെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ വ്യക്ത്യാധിഷ്ടിത രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നവരാണ്. വ്യക്തിയില്‍ നിന്നും വിമുക്തമാക്കപ്പെട്ട ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഭാരത ദേശത്ത് ഉണ്ടോ എന്ന് ഒരുവന്‍ പരതിയിറങ്ങിയാല്‍ അങ്ങിനെയല്ലാത്ത ഒന്നിനെ കണ്ടെത്തുക അത്രയെളുപ്പം ആയിരിയ്ക്കുകയും ഇല്ല.

സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ കോണ്‍ഗ്രസ് ചരിത്രം തന്നെ വ്യക്തിയില്‍ അധിഷ്ടിതമായിരുന്നു. ജവഹര്‍ലാല്‍ നെഹ്രു കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ബാറ്റണ്‍ ഇന്ദിരാഗാന്ധിയ്ക്കു കൈമാറി, ഇന്ദിരാഗാന്ധിയെന്ന വ്യക്തി കോണ്‍ഗ്രസിന്റെ എല്ലാമെല്ലാമായി. പിന്നെ രാജീവ് ഗാന്ധി വന്നു. ഇപ്പോള്‍ കോണ്‍ഗ്രസെന്നാല്‍ മാഡമെന്നായി വ്യക്തി രാഷ്ട്രീയം കോണ്‍ഗ്രസില്‍ പൊടി പൊടിയ്ക്കുന്നു. ഇടയ്ക്കെപ്പോഴൊക്കെ വ്യക്തിയില്‍ നിന്നും കോണ്‍ഗ്രസ് രാഷ്ട്രീയം വിമുക്തമാക്കപ്പെട്ടിട്ടുണ്ടോ അപ്പോഴൊക്കെയും ചരട് പൊട്ടിയ പട്ടം പോലെ കോണ്‍ഗ്രസ് ദിശയറിയാതെ വട്ടം കറങ്ങിയിട്ടുമുണ്ട്.

പവാറില്ലാതെ എന്‍.സി.പിയുണ്ടോ? ലാലുപ്രസാദ് യാദവ് ഇല്ലാത്ത ആര്‍.ജെ.ഡി എങ്ങിനെയിരിയ്ക്കും? പോയ കാലത്ത് എ.ഐ.ഡി.എം.കെ എന്നാല്‍ എം.ജീ.ആര്‍ എന്നായിരുന്നു അര്‍ത്ഥം. അതു പിന്നെ ജയലളിതയെന്നായി മാറി. തെലുങ്കു ദേശം എന്‍.ഡി.രാമറാവുവായിരുന്നത് ഇപ്പോള്‍ ചന്ദ്രബാബുനായിഡു. ഡി.എം.കെ എന്നാല്‍ അന്നും ഇന്നും കലൈഞ്ജര്‍ കരുണാനിധി തന്നെ. സാമാജ് വാ‍ദി പാര്‍ട്ടിയും, ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും, എണ്ണിയാലൊടുങ്ങാത്ത ജനതാദള്ളുകളും എല്ലാം വ്യക്തികളെ ചുറ്റിപ്പറ്റി ഭരണത്തിന്റെ ഇടനാഴികളില്‍ വട്ടം കറങ്ങുന്ന പ്രസ്ഥാനങ്ങള്‍ തന്നെ.

അങ്ങിനെ വന്നു വന്നു നമ്മള്‍ രാഷ്ട്രീയപ്രബുദ്ധ കേരളത്തിലേയ്ക്കെത്തിയാലോ ഒരോ രാഷ്ട്രീയ പാര്‍ട്ടിയിലേയും വ്യക്തികള്‍ അതാതു പാര്‍ട്ടികള്‍ക്കുള്ളിലെ തന്നെ മഹാ പ്രസ്ഥാനങ്ങളാണ്! പാര്‍ട്ടിയേയും പാര്‍ട്ടിക്കുള്ളിലെ വ്യക്തിപ്രസ്ഥാനങ്ങളേയും തിരിച്ചറിയുക കഠിന പ്രയത്നം തന്നെ. മാണിസാര്‍ ഒരു പ്രസ്ഥാനം. പിള്ള സാറോ മറ്റൊരു പ്രസ്ഥാനം. ജേക്കബ്ബ് സാറും പ്രസ്ഥാനമല്ലാതെ മറ്റെന്താണ്? ഗൌരി സഖാവ് ഒരു പ്രസ്ഥാനം. എം.വി. രാഘവന്‍ സഖാവ് വേറൊരു വിപ്ലവ പ്രസ്ഥാനം. ശിഹാബ് തങ്ങളില്ലാതെ എന്തോന്ന് മുസ്ലീം ലീഗ്. പീ.ജേ.ജോസഫ് തന്നെയല്ലേ പ്രസ്ഥാനമെങ്കില്‍ പ്രസ്ഥാനം? കെ.ടി.ജലീല്‍ ഒറ്റയ്ക്കൊരു പ്രസ്ഥാനം. വെളിയം ഭാര്‍ഗ്ഗവന്‍ മുഴുത്ത മറ്റൊരു വിപ്ലവ പ്രസ്ഥാനം. അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ഭരണം കിട്ടും വരെ കാത്തിരിയ്ക്കണം കോണ്‍ഗ്രസില്‍ എത്ര പ്രസ്ഥാനങ്ങള്‍ ഉണ്ട് എന്നു തിരിച്ചറിയണം എങ്കില്‍. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വയലാര്‍ രവി, ഏ.കെ. ആന്റണി, കരുണാകരന്‍, അങ്ങിനെ എത്ര പ്രസ്ഥാനങ്ങള്‍ ഉണ്ടാകാനും സാധ്യത തള്ളിക്കളയാന്‍ തരമില്ല.

പിന്നെന്തു കൊണ്ട് കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ വ്യക്ത്യാധിഷ്ടിത രാഷ്ട്രീയം പാടില്ല. വി.എസ്. അച്യുതാനന്ദന്‍ സഖാവ് എന്ന വ്യക്തി ഒരു പ്രസ്ഥാനമായി മാറുന്നതില്‍ എന്തു ഭംഗികേടാണ് ഇന്നത്തെ ജനാധിപത്യ വ്യവസ്ഥിതിയില്‍ ഉള്ളത്? ഒരു തെറ്റുമില്ല. പക്ഷേ തെറ്റിയതു മുഴുവനും സഖാവ് അച്യുതാനന്ദനാണ്.

കോണ്‍ഗ്രസ് മുതല്‍ മുരളീധരന്‍ വരെയുള്ളവരുടെ വ്യക്തിധിഷ്ടിത രാഷ്ട്രീയത്തില്‍ നിന്നും അച്യുതാനന്ദന്‍ വേറിട്ടു നില്‍ക്കുന്നത് എന്തുകൊണ്ടാണ്? ഒരോ വ്യക്തിയും പ്രസ്ഥാനമായി മാറുമ്പോള്‍ അതാത് പാര്‍ട്ടിയിലെ ഏറ്റവും ചെറിയ ഒരു വിഭാഗത്തിന്റെ എങ്കിലും പിന്തുണ പരസ്യമായി ആര്‍ജ്ജിയ്ക്കുവാന്‍ പ്രസ്ഥാനമായി വളര്‍ന്നു കൊണ്ടിരുന്ന ഒരോ വ്യക്തിയ്ക്കും കഴിഞ്ഞിട്ടുണ്ട് എന്നുള്ളിടത്താണ് അച്യൂതാനന്ദന്‍ ഒരു മഹാ അബദ്ധമായി മാറുന്നത്. അച്യുതാനന്ദന്‍ പരാജയപ്പെടുന്നതും അവിടെയാണ്. സ്വന്തം പാര്‍ട്ടിയിലെ ആരും പിന്തുണയ്ക്കാത്ത ഒരാള്‍ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായാല്‍ എന്ത് നാശമാണോ ഒരു സംസ്ഥാനത്ത് ഉണ്ടാകുന്നത് എന്നതിന്റെ നാളത്തെ ഉദാഹരണം കൂടിയായിരിയ്ക്കും നമ്മുടെ കുഞ്ഞു കേരളം.

ഭരണ പക്ഷത്തുള്ള നൂറ് എം.എല്‍.ഏ. മാരില്‍ ഒരാളായിട്ടാണ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായത്. എന്തൊക്കെ പറഞ്ഞാലും ആ നൂറുപേരില്‍ ഒരാളാകാന്‍ അദ്ദേഹത്തെ സഹായിച്ചത് എണ്ണയിട്ടപോലെ പ്രവര്‍ത്തിച്ച ഒരു പാര്‍ട്ടീ സംവീധാനമാണ്. ഒരു സര്‍ക്കാര്‍ മാറി മറ്റൊരു സര്‍ക്കാര്‍ വരുന്നത് ഒരു വ്യക്തിയുടെ നയങ്ങള്‍ മാറി പുതിയൊരു വ്യക്തിയുടെ നയങ്ങള്‍ വരുന്നതിനു തുല്യമല്ല. ഭാരതത്തിലെ വ്യക്ത്യാധിഷ്ട്രിത രാഷ്ട്രീയം എല്ലായിപ്പോഴും പേരിനെങ്കിലും ഒരു പാര്‍ട്ടിയുടേയും നയത്തിന്റേയും പ്രാതിനിധ്യം അവകാശപ്പെടാറുണ്ട്. ഏറ്റവും കുറഞ്ഞത് നയപരമായ തീരുമാനങ്ങള്‍ എങ്കിലും വ്യക്ത്യാധിഷ്ടിത രാഷ്ട്രീയത്തിലും പാര്‍ട്ടിയാണ് എടുക്കാറുള്ളത്.

സഖാവ് അച്യുതാനന്ദന്റെ കാര്യത്തില്‍ ഇന്നു അദ്ദേഹത്തിനു പാര്‍ട്ടിയില്ല. പിന്നെയെങ്ങിനെ നയം രൂപീകരിയ്ക്കും? ഇപ്പോള്‍ അദ്ദേഹത്തിന്റേതായ നയങ്ങള്‍ രൂപപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിയല്ല. അദ്ദേഹം പോലുമല്ല. അത് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലില്ലാത്ത അദ്ദേഹത്തിന്റെ മാത്രം വിശ്വസ്തരാണ്. ആ വിശ്വസ്തര്‍ അദ്ദേഹത്തിന്റെ ഇന്നലെകളില്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവര്‍ അല്ലായിരുന്നു. ഇന്നി നാളെ അദ്ദേഹം മുഖ്യമന്ത്രിയല്ലാതായാല്‍ അദ്ദേഹത്തോടൊപ്പം ഇവര്‍ ഉണ്ടാവുകയും ഇല്ല. മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ ചങ്ങാതിമാര്‍ ആരാണെന്ന് പൊതു ജനത്തിനും അറിയില്ല. എന്തായാലും അവര്‍ പാര്‍ട്ടിക്കാരല്ല. ജനമറിയുന്ന ഉദ്യോഗസ്ഥരുമാകാന്‍ വഴിയില്ല. ഘടകകക്ഷികള്‍ ആരും ഇപ്പോള്‍ വി.എസ്സിനു ഓശാന പാടാന്‍ തയ്യാറാകും എന്നും തോന്നുന്നില്ല. ആരാണ് കൂടെയുള്ളതെന്ന് മുഖ്യമന്ത്രിയ്ക്ക് മാത്രം അറിയാവുന്ന അരമന രഹസ്യം. ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ഇതൊട്ടും അഭികാമ്യമല്ല തന്നെ.

ഒന്നുകില്‍ പാര്‍ട്ടിയെ അനു‍സരിച്ച് പാര്‍ട്ടിയുടെ നയപരിപാടികള്‍ക്ക് അനുസൃതമായി ഭരിയ്ക്കുക. അല്ലെങ്കില്‍ പാര്‍ട്ടിയെ തന്റെ വരുതിയ്ക്ക് കൊണ്ടു വരുക. എന്നിട്ട് പാര്‍ട്ടിയെ കൊണ്ട് തന്റെ നയങ്ങള്‍ അംഗീകരിപ്പിയ്ക്കുക. ഇതു രണ്ടും വി.എസ്സിനു ഇന്നി കഴിയില്ല. ആദ്യത്തേതിനു ഉള്ള സാധ്യതകള്‍ അദ്ദേഹം തന്നെ കൊട്ടിയടച്ചു. പാര്‍ട്ടിയ്ക്ക് ഇന്നി വീണു കിട്ടുന്ന ആദ്യാവസരത്തില്‍ തന്നെ സഖാവ് വി.എസ്സ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരന്‍ അല്ലാതാകും. മറ്റൊരു സഖാവ് എം.വി.രാഘവനോ സഖാവ് കെ.ആര്‍. ഗൌരിയോ കേരളത്തില്‍ ഉദയം ചെയ്യാന്‍ ഏതാനും മാസങ്ങള്‍ കൂടി കാത്തിരുന്നാല്‍ മതിയാകും.

പാര്‍ട്ടിയെ തന്റെ വരുതിയ്ക്ക് കൊണ്ടു വരണമെങ്കില്‍ വി.എസ്സ് ആദ്യം പാര്‍ട്ടിക്കാരന്‍ ആകണം. ഇന്നി ഒരു നല്ല പാര്‍ട്ടിക്കാരന്‍ സഖാവ് ആകാന്‍ അദ്ദേഹത്തിനു കഴിയുമെന്നും തോന്നുന്നില്ല. അല്ലെങ്കില്‍ എപ്പോഴാണ് അദ്ദേഹം കറകളഞ്ഞ കമ്യൂണിസ്റ്റായിട്ടുള്ളത്? എന്നും എപ്പോഴും വി.എസ്സ്. പ്രതിപക്ഷ നേതാവ് ആയിരുന്നു. അത് പാര്‍ട്ടിയിലായാലും ഭരണത്തിലായാലും. പാര്‍ട്ടിയില്‍ ഇ.എം.എസ്സിന്റെ കാലം മുതല്‍ അദ്ദേഹം എപ്പോഴും ഒരു ഭാഗത്തിനു എതിരായിരുന്നു. ഈ.കെ.നായനാര്‍ക്ക് ഇദ്ദേഹം വെച്ച കെണികള്‍ ഭുമിമലയാളം അത്ര പെട്ടെന്ന് മറക്കും എന്നു തോന്നുന്നില്ല. അന്ന് പിണറായി ആയിരുന്നു കൂട്ടിന്. എം.വി.രാഘവന്റെയും ഗൌരിയമ്മയുടേയും അപചയങ്ങളുടേയും ആണിക്കല്ല് ഒരു പക്ഷേ വി.എസ്സ്. ആയിരിയ്ക്കും. അതായത് എപ്പോഴും അദ്ദേഹത്തിനു ആരെയെങ്കിലും എതിര്‍ത്ത് കൊണ്ടിരിയ്ക്കണം. പ്രതിപക്ഷത്താണെങ്കില്‍ ഭരണപക്ഷത്തെ ശക്തിയുക്തം എതിര്‍ത്തു കൊണ്ടേയിരിയ്ക്കാം. ഭരണപക്ഷത്താ‍യപ്പോള്‍ പക്ഷേ കേരളത്തില്‍ ഒരു പ്രതിപക്ഷം ഇല്ലാത്തതു കൊണ്ട് എതിര്‍ക്കാന്‍ ഒരു പക്ഷമില്ല. അതുകൊണ്ട് സ്വന്തം പാര്‍ട്ടിയെ എതിര്‍പക്ഷത്താക്കി അതിനെ അങ്ങ് എതിര്‍ക്കുന്നു എന്നു മാത്രം.

ജനം കൂടെയുണ്ട് എന്ന വി.എസ്സിന്റെ വിശ്വാസവും തെറ്റാണ്. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അദ്ദേഹം ഉയര്‍ത്തി വിട്ട കൊടുങ്കാറ്റുകള്‍ ഭരണക്കാരനായപ്പോള്‍ വാ പൊളിച്ച് അദ്ദേഹത്തിനു തന്നെ വിഴുങ്ങേണ്ടി വന്നതുകൊണ്ട് അദ്ദേഹത്തിന്റെ വാക്കുകളെ ജനം എങ്ങിനെ ഇന്നി വിശ്വാസത്തില്‍ എടുക്കും എന്ന് കണ്ടു തന്നെ അറിയണം. അതായത് കൂടെ പാര്‍ട്ടിയില്ല, പൊതു ജനവും ഇല്ല. പിന്നെയുള്ളത് ഇന്നലെവരെ കൂടെയില്ലായിരുന്ന ഇന്നി നാളെയും കൂടെയുണ്ടാകാന്‍ സാധ്യതയൊന്നും കാണാത്ത ഒരു ഗ്രൂപ്പാണ്. ആ ഗ്രൂപ്പ് സഖാവ് വി.എസ്സിനെ എവിടെ കൊണ്ടു ചെന്നെത്തിയ്ക്കും എന്ന് കാത്തിരുന്നു കാണാം. അപ്പോഴേയ്ക്കും പാര്‍ട്ടിയ്ക്ക് വേണ്ടാത്ത മുഖ്യമന്ത്രി കേരളം ഭരിച്ച് ഒരു പരുവത്തിലാക്കിയിട്ടുണ്ടാകും.

കേരളത്തിനു ഇന്ന് നാഥനില്ല. മന്ത്രിമാരെല്ലാം അവരവര്‍ക്ക് തോന്നിയ വഴിയില്‍. മുഖ്യമന്ത്രി വിമത വഴിയില്‍. പാര്‍ട്ടി സെക്രട്ടറി ജയില്‍ വഴിയില്‍. പാര്‍ട്ടി പടു കുഴിയില്‍. പൊതുജനമോ പെരുവഴിയിലും. പെരുവഴിയാണെങ്കിലോ കുണ്ടിലും കുഴിയിലും!

Sunday, February 01, 2009

ബ്ലോഗിലെ പരസ്യങ്ങളില്‍ ക്ലിക്കാനെന്തിനു മടിയ്ക്കുന്നു?

മലയാള ബ്ലോഗുകളിലെ പരസ്യങ്ങള്‍ അന്യ ഭാഷാ ബ്ലോഗുകളിലെ പരസ്യങ്ങളേക്കാള്‍ താരതമ്യേന കുറവാണ്. വായനക്കാരും താരതമ്യേന കുറവാണെന്നു പറയാം. മലയാളം ബ്ലോഗെഴുത്തുകാരേക്കാള്‍ കുറവാണ് ഒരു പക്ഷേ വായനക്കാര്‍. ബ്ലോഗിങ്ങിന്റെ സന്ദേശം പ്രചരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ കൂടുതല്‍ ബ്ലോഗെഴുത്ത് കാരെ സൃഷ്ടിയ്ക്കാനാണ് ശ്രമിയ്ക്കുന്നതും. ബ്ലോഗ് കൂടുതല്‍ വായിയ്ക്കപ്പെടാനുള്ള പ്രചാരണം ഇപ്പോഴും തുലോം കുറവു തന്നെ.

ബ്ലോഗെഴുതുന്നവര്‍ മിക്കവാറും ബ്ലോഗു വായനക്കാരും ആണെന്നുള്ളതും വസ്തുതയാണ്. ബ്ലോഗുകളില്‍ വരുന്ന പോസ്റ്റുകളില്‍ കാതലുള്ള പോസ്റ്റുകള്‍ നിരവധിയാണ്. അവരവര്‍ക്ക് ഇഷ്ടമുള്ളത് എഴുതിയിടുന്നു എന്നു പറയുമ്പോഴും അനുവാചകനെ രസിപ്പിയ്ക്കുന്ന പോസ്റ്റുകള്‍ക്ക് ഒരു പഞ്ഞവും മലയാള ബ്ലോഗിങ്ങില്‍ ഇന്ന് നിലനില്‍ക്കുന്നില്ല. ഒരു ദിവസം സൃഷ്ടിയ്ക്കപ്പെടുന്ന നൂറോളം പോസ്റ്റുകളില്‍ ഏറ്റവും കുറഞ്ഞത് ഇരുപത്തിഅഞ്ച് പോസ്റ്റെങ്കിലും ശ്രദ്ധിയ്ക്കപ്പെടേണ്ടവയുമാണ്. പക്ഷേ പോസ്റ്റിന്റെ ഉടമയ്ക്ക് അര്‍ഹിയ്ക്കുന്ന പേജ് ഹിറ്റു പോലും ലഭിയ്ക്കാറില്ല. പിന്നെ പോസ്റ്റുകള്‍ക്ക് ലഭിയ്ക്കുന്ന പ്രതിഫലത്തെ കുറിച്ചു ചിന്തിച്ചിട്ട് കാര്യമില്ലല്ലോ?

ബ്ലോഗര്‍ നല്‍കുന്ന സൌജന്യ സേവനം ഉപയോഗപ്പെടുത്തി ബ്ലോഗുന്നവര്‍ക്ക് എന്ത് പ്രതിഫലം എന്നായിരിയ്ക്കും ചോദിയ്ക്കാന്‍ വരുന്നത്. ശരിയാണ്. തികച്ചും ഗൂഗിളിന്റെ സൌജന്യത്തില്‍ ബ്ലോഗുന്നവര്‍ക്ക് അവരില്‍ നിന്നും പ്രതിഫലം ഒന്നും പ്രതീക്ഷിയ്ക്കേണ്ടല്ലോ. വായനക്കാരില്‍ നിന്നും പ്രതിഫലം ചോദിച്ചാല്‍ പിന്നെ ബ്ലോഗിലേയ്ക്ക് ആരെങ്കിലും വരുമെന്നും തോന്നുന്നില്ല. അല്ലെങ്കില്‍ തന്നെ പെയിഡ് ബ്ലോഗിങ്ങിനു എത്രത്തോളം സാധ്യതയുണ്ട് എന്നും അറിയില്ല. മറ്റേതെങ്കിലും ഭാഷയില്‍ അങ്ങിനെയൊരു സംമ്പ്രദായം നിലനില്‍ക്കുന്നുണ്ടോ എന്തോ?

ഇവിടെയാണ് പരസ്യങ്ങളുടെ സാധ്യത. ബ്ലോഗ് എഴുതുകയും വായിയ്ക്കുകയും ചെയ്യുന്ന നാം എപ്പൊഴെങ്കിലും നാം വായിച്ചു തിരിച്ചു വരുന്ന ബ്ലോഗുകളില്‍ കാണുന്ന പരസ്യങ്ങള്‍ കണ്ടു എന്നു നടിയ്ക്കാറുണ്ടോ? മലയാള ബ്ലോഗുകളില്‍ പരസ്യങ്ങള്‍ അപൂര്‍വ്വമാണ്. എന്നിട്ടു കൂടി പോസ്റ്റു വായിച്ച് വല്ലപ്പോഴും ഒരു കമന്റുമിട്ട് തിരിച്ചു പോകാറാണ് പതിവ്. വായിച്ചൊരു പോസ്റ്റ് നാം ആസ്വദിച്ചെങ്കില്‍ എന്തു കൊണ്ട് പാര്‍ശ്വങ്ങളില്‍ തൂങ്ങുന്ന പരസ്യങ്ങളില്‍ നമ്മുക്കൊന്നു ക്ലിക്കി തിരിച്ചു പോന്നു കൂട? മിക്കപ്പോഴും ഗുണപ്രദങ്ങളായ സൈറ്റുകളിലേയ്ക്കാരിയിക്കും നാം ആ ക്ലിക്കുകളിലൂടെ ചെന്നെത്തുന്നതും. ഒരാവശ്യത്തിനു ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് നാം നമ്മുക്ക് വേണ്ടുന്ന സൈറ്റുകളിലേയ്ക്ക് പോകാറുണ്ട്. നാം വായിയ്ക്കുന്ന ബ്ലോഗുകളിലെ പരസ്യങ്ങളില്‍ ഒന്നു ക്ലിക്കിയാല്‍ ആ ബ്ലോഗിന്റെ ഉടമയ്ക്ക് നേരിയതെങ്കിലും ഒരു വരുമാനം ലഭിയ്ക്കാനുള്ള സാധ്യത നിലനില്‍ക്കുമ്പോള്‍ നാം എന്തു കൊണ്ട് അതിനു മടിയ്ക്കുന്നു?

യൂണിക്ക് വിസിറ്റുകളിലൂടെ ലഭിയ്ക്കുന്ന പരസ്യവരുമാനത്തിനും ക്ലിക്കുകളിലൂടെ ലഭിയ്ക്കുന്ന പരസ്യവരുമാനത്തിനും തമ്മില്‍ അജഗജാന്തരമുണ്ട്. നേരിട്ടുള്ള ക്ലിക്കുകളിലൂടെ ക്ലിക്കൊന്നിനു ഏകദേശം 0.02 ഡോളര്‍ ബ്ലോഗിന്റെ ഉടമയ്ക്ക് ലഭിയ്ക്കുമെന്നാണ് കണക്ക്. യൂണിക്ക് വിസിറ്റിനു ആയിരം വിസിറ്റിനു ഒരു സെന്റോ മറ്റോ ആണെന്നു തോന്നുന്നു. പേജ് വ്യൂവിന്റെ കണക്ക് അറിയുമില്ല. ഇതേപറ്റി കൂടുതല്‍ അറിയാവുന്നവര്‍ വിശദീകരിച്ചാല്‍ നന്നായിരുന്നു. ഇത് ഗൂഗിള്‍ പ്രൊവൈഡ് ചെയ്യുന്ന പരസ്യങ്ങളുടെ പ്രതിഫലത്തിന്റെ ഏകദേശ കണക്കാണ്. ഗൂഗിള്‍ അല്ലാതെ മറ്റു പരസ്യദാതാക്കളും പരസ്യങ്ങള്‍ നല്‍കുന്നുണ്ട്. മിക്കവയും തട്ടിപ്പാണുതാനും.

പരസ്യദാതാക്കളുടെ തട്ടിപ്പ് ഈ പോസ്റ്റിനു വിഷയമല്ലാത്തതു കൊണ്ട് അതിലേയ്ക്ക് കൂടുതല്‍ കടക്കുന്നില്ല. പരസ്യങ്ങളാണ് വിഷയം. പരസ്യങ്ങളില്‍ ഒന്നു ക്ലിക്കിയാല്‍ നമ്മുടെ കൂട്ടത്തില്‍ തന്നെയുള്ള, പലപ്പോഴും മറ്റൊന്നും പ്രതീക്ഷിയ്ക്കാതെ നമ്മെ രസിപ്പിയ്ക്കുന്ന പോസ്റ്റുകളുമായി വരുന്നവര്‍ക്ക് നമ്മുടെ ഏതാനും നിമിഷങ്ങള്‍ ചെറിയൊരു വരുമാനം ആകുമെങ്കില്‍ നാമെന്തിനു അത് ചെയ്യാതെ മാറി നില്‍ക്കണം? നഷ്ടപ്പെടാനൊന്നുമില്ലാതെ മറ്റൊരാളെ സഹായിയ്ക്കാന്‍ കഴിയുന്ന ഒരു സാധ്യത നാം എന്തു കൊണ്ട് ഉപയോഗപ്പെടുത്താതിരിയ്ക്കണം? ചേതമില്ലാത്ത ഉപകാരമല്ലേ? ഇവിടെ നല്ലൊരു പോസ്റ്റ് വായിച്ചാല്‍ അതിന്റെ ഉടമയ്ക്ക് ഒരു പ്രോത്സാഹനം എന്ന നിലയില്‍ അദ്ദേഹത്തിന്റെ അദ്ധ്വാനത്തിനു നമ്മുക്ക് നഷ്ടപ്പെടാനൊന്നും ഇല്ലാത്ത ഒരു പ്രതിഫലം നല്‍കുന്നതു തെറ്റാകുന്നില്ലല്ലോ? പോസ്റ്റ് വായിച്ചതിനു ശേഷം പോസ്റ്റ് ഇഷ്ടപ്പെട്ടു എങ്കില്‍ - ഇഷ്ടപ്പെട്ടു എങ്കില്‍ മാത്രം -ആ ബ്ലോഗിലെ പരസ്യങ്ങളിലും കൂടി ഒന്നു കണ്ണോടിയ്ക്കുക. എന്നിട്ട് നമ്മുക്ക് ഗുണപ്രദമാകും എന്നു തോന്നുന്ന ഏതെങ്കിലും പരസ്യം ഉണ്ട് എങ്കില്‍ അവിടെ ഒന്നു സന്ദര്‍ശിയ്ക്കുക. ബ്ലോഗിന്റെ ഉടമയ്ക്ക് അദ്ദേഹത്തിന്റെ അദ്ധ്വാനത്തിനു നമ്മള്‍ അങ്ങിനെ ചെറിയൊരു പ്രതിഫലം നല്‍കുകയും ആകും, പുതിയൊരു സൈറ്റ് നമ്മള്‍ പരിചയപ്പെടുകയും ആകും.

ബ്ലോഗോ അല്ലെങ്കില്‍ വെബ്ലൈറ്റുകളോ സന്ദര്‍ശിയ്ക്കുന്നവര്‍ കണ്ണില്‍പ്പെടുന്ന പരസ്യങ്ങളില്‍ വേണമെങ്കില്‍ ക്ലിക്കും എന്ന അടിസ്ഥാന തത്വത്തില്‍ നിന്നും നേരിയൊരു വ്യത്യാസം. ബ്ലോഗില്‍ എത്തിയിട്ട് വായിയ്ക്കുന്ന പോസ്റ്റ് നാം ഇഷ്ടപ്പെട്ടെങ്കില്‍ ആ ബ്ലോഗില്‍ തൂങ്ങുന്ന പരസ്യങ്ങളിലൂടെ ഒന്നു കണ്ണോടിയ്ക്കാന്‍ അരനിമിഷം ചിലവാക്കുക. (പോസ്റ്റ് രസിപ്പിച്ചു എങ്കില്‍ മാത്രം). എന്നിട്ട് നമ്മുക്ക് ഗുണപ്രദമാകാന്‍ സാധ്യതയുള്ള ഏതെങ്കിലും പരസ്യം ഉണ്ട് എങ്കില്‍ ആ ബ്ലോഗിലെ ലിങ്കിലൂടെ പ്രസ്തുത സൈറ്റ് സന്ദര്‍ശിയ്ക്കുക. നമ്മുക്ക് സന്ദര്‍ശിയ്ക്കാന്‍ തക്ക ഗുണമുള്ള പരസ്യം ഒന്നുമില്ലാ എങ്കില്‍ ക്ലിക്കുകയും വേണ്ട. പക്ഷേ പരസ്യങ്ങള്‍ ഏതെങ്കിലും നമ്മുക്ക് ആവശ്യം ഉള്ളവയാണോ എന്നു ഒന്നു ഓടിച്ചു നോക്കാം. ക്ലിക്കുന്നതു നമ്മുക്ക് ആവശ്യമുണ്ട് എങ്കില്‍ മാത്രം മതി താനും.

ബ്ലോഗ് വായിച്ചു രസിച്ചു തിരിച്ചു വരുമുന്നേ നമ്മേ രസിപ്പിച്ച ബ്ലോഗര്‍ക്ക് ഏറ്റവും ചെറുതെങ്കിലും നമ്മുക്ക് നഷ്ടപ്പെടാനൊന്നുമില്ലാത്ത ഒരു പ്രതിഫലം നല്‍കണം എന്ന തോന്നല്‍ ഉണ്ടാകണം. അങ്ങിനെയൊരു തോന്നല്‍ ഉണ്ടാകുമ്പോള്‍ പാര്‍ശ്വങ്ങളില്‍ തൂങ്ങുന്ന പരസ്യങ്ങളില്‍ ചിലതെങ്കിലും നമ്മുക്ക് ആവശ്യമുള്ളതോ അല്ലെങ്കില്‍ നാം തേടി നടന്നതോ ആയ സൈറ്റുകളുടെ ലിങ്ക് ആയിരിയ്ക്കുമെന്നതില്‍ സംശയമൊന്നുമില്ല. ആ ലിങ്ക് നമ്മുടെയൊരു ക്ലിക്കും കാത്തിരിയ്ക്കുകയും ആയിരിയ്ക്കും!