Friday, June 29, 2007

ഒരു കൊമേഡിയന്റെ ദൈന്യത നിറഞ്ഞ ട്രാജഡി.

ലോക പ്രശസ്ത കൊമേഡിയന്‍ നഗരത്തിലെത്തിയത് ലോകം കണ്ട ഏറ്റവും ഭീകരമായ വൈറസ് രോഗത്തിന്റെ പിടിയിലകപെട്ട നിരാലംബരായ രോഗികള്‍ക്ക് ചികിത്സക്ക് സമ്പത്ത് സ്വരൂപിക്കാന്‍ വേണ്ടിയാണ്. ചാനലുകളായ ചാനലുകളെല്ലാം അദ്ധ്യേഹത്തിന്റെ വരവ് കൊട്ടിഘൊഷിച്ചുകൊണ്ട് വിളംബരം നടത്തി. ചിരിയുടെ രാജാവായ ആ മഹാനെ പത്രങ്ങളായ പത്രങ്ങളൊക്കെയും വാഴ്തിപാടി. ലോകം മുഴുവനും ചിരിപ്പിക്കുന്ന അദ്ധ്യേഹത്തിന്റെ വരവ് നഗരത്തിന്റെ വിഷാദമകറ്റുമെന്നും പുതിയൊരു മന്ദഹാസം നഗരത്തിന് സമ്മാനിക്കുമെന്നും ഭരണ കൂടം അടിയുറച്ചു വിശ്വസിച്ചു. ആ വിശ്വാസം പ്രജകളിലടിച്ചേല്‍പ്പിക്കാന്‍‍ എല്ലാ ദിവസവും ഭരണകര്‍ത്താക്കളും പ്രതിപക്ഷവും ചാനലുകളില്‍ തമ്മിലടിച്ചു.

നഗരം കണ്ട ഏറ്റവും വിലയേറിയ പ്രവേശന ഫീസായിരുന്നു ആ പ്രതിഭാശാലിയുടെ സ്റ്റേജ് ഷോയിക്ക് സംഘാടകര്‍ ഈടാക്കിയിരുന്നത്. ഭൂലോക ബ്രാന്‍ഡുകളായ കാറുകള്‍ ഹാളിനു ചുറ്റും വര്‍ണ്ണങ്ങല്‍ വാരി വിതറി അഹങ്കാരത്തോടെ നിരന്ന് കിടന്നു. കോട്ടും സ്യൂട്ടും അണിഞ്ഞ പുരുഷന്മാരാലും വിലയേറിയ ആഭരണങ്ങളാലും വസ്ത്രങ്ങളാലും പൊതിഞ്ഞ അവരുടെ ഭാര്യമാരാലും പരിപാടി തുടങ്ങുന്നതിനും മണിക്കുറുകള്‍ക്ക് മുമ്പേ ഹാള്‍ നിറഞ്ഞു കവിഞ്ഞു. തന്റെ ആരാധകരുടെ ആര്‍ത്തിരമ്പല്‍ പ്രതീക്ഷിച്ചു ആ മഹാനായ കൊമേഡിയന്‍ വേദിയിലേക്കെത്തി.

വെളിച്ചത്തിന്റെ ധാരാളിത്തത്തില്‍ വേദിയിലെത്തിയ കൊമേഡിയന്‍ അല്പം പരിഭ്രമിച്ചോ എന്ന് സംശയം. സാധാരണ അദ്ധ്യേഹം വേദിയിലേക്കെത്തുമ്പോള്‍ കാണുന്ന ആരവമൊന്നും സദസ്സില്‍ നിന്നുയരുന്നില്ല. ഒരു കയ്യടി പോലുമില്ല. നിശ്ചലം സദസ്സ് മരണവീട് പോലെ. ആമുഖം പറഞ്ഞ് അദ്ധ്യേഹം ആദ്യത്തെ സ്കിറ്റിലേക്ക് കടന്നു.

ലോകനഗരങ്ങളെ കുടു കുടെ ചിരിപ്പിച്ച ആദ്യത്തെ സ്കിറ്റ് വേദിയിലെത്തിയിട്ടും സ്തിതി തഥൈവ. സദസ്സ് നിര്‍വ്വികാരം നിശ്ചലം. കേള്‍ക്കാന്‍ മരിന്നിനൊരു നിശ്വാസം പോലുമില്ല. സദസ്സ് മസില്‍ പിടിച്ചിരിപ്പ് തന്നെ. കൊമേഡിയന്‍ കുഴങ്ങി. എന്താ പറ്റിയത്. അവതരണത്തിലെന്തെങ്കിലും പോരായ്മകള്‍?

സ്കിറ്റുകളൊരോന്ന് കഴിഞ്ഞു പൊയ്കൊണ്ടിരുന്നു. സദസ്സിനൊരിളക്കവുമില്ല. ഇടവേള കഴിയുമ്പോഴേക്കും കൊമേഡിയന്‍ ആകെ തളര്‍ന്നിരുന്നു. ഇങ്ങിനെയൊരനുഭവമാദ്യമായാണ്. എവിടെയാണ് തെറ്റിയത്. കൊമേഡിയനൊരു തുമ്പും കിട്ടിയില്ല. തന്റെ കണ്‍കോണുകളുടെ ഒരു ചെറു ചലനം പോലും മഹാനഗരങ്ങളിലെ ജനസഞ്ചയത്തെ നാഴികകള്‍ ചിരിയുടെ പിടിയലമര്‍ത്തുന്നതാണ് പതിവ്. ഇവിടെ തനിക്കെന്താണ് പറ്റിയത്?

ക്രമീകരിച്ചിരുന്ന പരിപാടികളില്‍ സമൂലം മാറ്റം വരുത്തി കൊമേഡിയന്‍ ഏകാംഗ കോമഡികളുമായി രംഗത്തെത്താന്‍ തീരുമാനിച്ചു. ഇടവേളകഴിഞ്ഞു. കൊമേഡിയന്‍ വീണ്ടും വേദിയിലെത്തി. കൊമേഡിയന്റെ കോമഡി ജീവിതത്തിലെ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഏറ്റവും കൂടുതല്‍ നേരം ചിരിച്ച ഏകാംഗ കോമഡി കഴിഞ്ഞിട്ടും സദസ്സ് കാറ്റ് പിടിച്ച് തന്നെ. കൊമേഡിയന്‍ വിയര്‍ത്തു കുളിച്ചു. പരാജയപ്പെടാനദ്ധ്യേഹത്തിന് മനസ്സില്ലായിരുന്നു. ഒന്നൊന്നായി കൊമേഡിയന്‍ തന്റെ മാസ്റ്റര്‍ പീസുകള്‍ പുറത്തെടുത്തുകൊണ്ടേയിരുന്നു. സദസ്സ് അപ്പോഴും പേശി വലിച്ച് മുറുക്കി ശ്വാസം പോലും അളന്ന് മുറിച്ച് ഇരിക്ക തന്നെ.

കൊമേഡിയന്‍ അപ്പോഴേക്കും ഒരു തരം ഹിസ്റ്റീരിയയുടെ പിടിയിലമര്‍ന്നിരുന്നു. താന്‍ പരാജയമാകുന്നു എന്ന ഒരു തോന്നല്‍ വെള്ളിടിപോലെ അദ്ധ്യേഹത്തിന്റെ മസ്തിഷ്കത്തിലൂടെ കടന്ന് പോയി. പിന്നെ അദ്ധ്യേഹത്തിനൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒരു കോണിയും ഒരു കഷണം കയറും കൊണ്ട് വരാന്‍ അദ്ധ്യേഹം സഹായികളോട് നിര്‍ദ്ദേശിച്ചു. പുതിയ എന്തോ കോമഡിക്ക് കോപ്പു കൂട്ടുകയാണെന്ന് ധരിച്ച സഹായികള്‍ കോണി കൊണ്ട് വന്നു വേദിയില്‍ വെച്ചു.

കയറുമായി കൊമേഡിയന്‍ കോണിവഴി മുകളിലേക്ക് കയറി. കയറിന്റെ ഒരു തുമ്പ് അദ്ധ്യേഹം വേദിയുടെ കഴുക്കോലില്‍ കെട്ടി. മറ്റേ തുമ്പൊരു കുരുക്കാക്കി കൊമേഡിയന്‍ തന്നെ പരാജയപ്പെടുത്തി കൊണ്ടിരിക്കുന്ന സദസ്സിനെ ഒരു വട്ടം കൂടി നോക്കി. തങ്ങളുടെ യജമാനന്റെ പുതിയ കോമഡികാണാനുള്ള ആകാംഷയോടെ സഹായികള്‍ മിഴിച്ച് നില്‍ക്കവേ തന്റെ കഴുത്തില്‍ കുരിക്കിട്ട് കൊമേഡിയന്‍ കോണിയില്‍ നിന്നും എടുത്ത് ചാടി. സ്വയം ചിരിച്ചും ലോകത്തെ മുഴുവനും ചിരിപ്പിച്ചും ചിരിയുടെ ലോകത്തിന്റെ നെറുകയിലെത്തിയ മഹാനായ ആ കൊമേഡിയന്റെ ശരീരം വേദിയിലെ കഴുക്കോലില്‍ തൂങ്ങിയാടി.

സഹായികള്‍ അദ്ധ്യേഹത്തെ രക്ഷപെടുത്താന്‍ വേദിയിലേക്ക് ഓടിയടുക്കവേ സദസ്സില്‍ നിന്നും കാതടപ്പിക്കുന്ന ഘരാഘോഷം. സദസ്സ് ഒന്നടങ്കം ഇരിപ്പിടങ്ങള്‍ വിട്ടെഴുന്നേറ്റു. കരാഘോഷം ചിരിക്ക് വഴിമാറി. ചിരിപൊട്ടിചിരിക്കും. പൊട്ടിച്ചിരി അട്ടഹാസത്തിനും. സദസ്സ് ആര്‍ത്തുല്ലസിക്കുകയാണ്.
“ബലേഭേഷ്..”
“അത്യുഗ്രം...”
“മഹത്തരം..”
“ഉദാത്തം...” വിളികളാല്‍ ഹാള്‍ പ്രകമ്പനം കൊണ്ടു. കയറില്‍ കിടന്ന് പിടക്കുന്ന മഹാനായ ആ കൊമേഡിയന്റെ ശരീരം നിശ്ചലമാകവേ തിരുവനന്തപുരം ടാബോര്‍ തീയറ്ററില്‍ നിന്നും ഒരു നല്ല കോമഡി പ്രോഗ്രാം കണ്ട സാഫല്യത്തോടെ സഹൃദയരും അതിലുപരി പ്രബുദ്ധരുമായ പ്രേക്ഷകര്‍ നഗരത്തിന്റെ തിരക്കുകളിലേക്കിറങ്ങി...

Thursday, June 28, 2007

തിരിച്ചറിഞ്ഞപ്പോള്‍ തിരുത്തപ്പെടാനാകാത്തത്...

“ടെസ്റ്റൂബ്”

അതായിരുന്നു അവന്റെ വിളിപ്പേര്. നിഷാദ് എന്ന് ഉമ്മയും വാപ്പയും മാത്രം വിളിച്ചു. ഗ്രാമത്തിലെ മിത്രങ്ങള്‍ തമാശക്ക് “ടെസ്റ്റൂബ്” എന്ന് വിളിക്കും. ശത്രുക്കളും അസൂയാലുക്കളും അങ്ങിനെ ചൊല്ലി വിളിച്ച് അമര്‍ഷം തീര്‍ത്തു. സഹപാഠികള്‍ക്ക് ഒളിവില്‍ “ടെസ്റ്റൂബും” തെളിവില്‍ “നിഷാദ് മോനും.” സംഗതി അങ്ങിനെ ആയതിനാല്‍ അവന്‍ ആ പേരിനെ ചെല്ലപേരായി കണ്ട് സ്വയമാശ്വസിച്ചു.


പട്ടണത്തിലെ ഉന്നതമായ കോളേജില്‍ ഉപരി പഠനത്തിനെത്തുമ്പോള്‍ അവിടെയെങ്കിലും നിഷാദ് മോനായി പഠിക്കാന്‍ കഴിയണമേയെന്ന പ്രാര്‍ത്ഥന മാത്രമേ അവനുണ്ടായിരുന്നുള്ളു. പക്ഷേ ആദ്യ ദിനം തന്നെ അവന്‍ അവിടേയും “ടെസ്റ്റൂബ്” ആയി. ഗ്രാമം സഹപാഠിയുടെ രൂപത്തില്‍ പട്ടണത്തിലേക്ക് കുടിയേറിയിരുന്നു - അവന്‍ പട്ടണത്തിലെത്തും മുമ്പേ.

ആള്‍കൂട്ടത്തിലെപ്പോഴും ഒറ്റക്കാകാനവന്‍ കൊതിച്ചു. സഹപാഠികള്‍ക്ക് ഉല്ലാസത്തിനുള്ള ഉപാധിയായിരുന്നു അവനെന്നും. അതുകൊണ്ട് തന്നെ അവനെപ്പോഴും കൂട്ടങ്ങളില്‍ നിന്നും സ്വയമകന്നു നിന്നു. “ടെസ്റ്റൂബ്” എന്ന് വിളിക്കുന്നവര്‍ തന്റെ പിതൃത്വത്തെ തന്നെയാണ് ഉന്നം വെക്കുന്നതെന്ന് തിരിച്ചറിയാമായിരുന്നിട്ടും കൂട്ടം ചേര്‍ന്ന പച്ചമാംസത്തിലെ കൊത്തി പറിക്കലുകളെ നിര്‍വ്വികാരമായി സ്വീകരിക്കാന്‍ ഗ്രാമത്തിന്റെ ശിക്ഷണം അവനെ പ്രാപ്തനാക്കിയിരുന്നു.

അവള്‍, അനിത മാത്രമായിരുന്നു അവന് കൂട്ട്. അവന്റെ വ്രണിത ഹൃദയത്തില്‍ സാന്ത്വനത്തിന്റെ മഞ്ഞുകണങ്ങള്‍ പൊഴിക്കാന്‍ അവള്‍ക്ക് മാത്രമേ കഴിയുമായിരുന്നുള്ളു. അവള്‍ക്ക് വേവലാതികള്‍ ഉണ്ടായിരുന്നുമില്ല. പട്ടണത്തിലെ കപടതകള്‍ക്കിടയില്‍ താനുമൊരു “ടെസ്റ്റൂബ്” ബേബിയായിരുന്നു എന്ന നിര്‍ദ്ദോഷമായ സത്യം പട്ടണത്തിലെ അവളുടെ ഏറ്റവും അടുത്ത കൂട്ടു കാരികള്‍ക്ക് പോലും അറിവും ഉണ്ടായിരുന്നില്ല. അവനോട് മാത്രം അവള്‍ അതു പറഞ്ഞിരുന്നു. അവന്റെ സമാധാ‍നത്തിന് വേണ്ടി മാത്രം.

സൌഹൃദം പ്രണയത്തിന് വഴി മാറിയപ്പോഴും വീണു കിട്ടുന്ന സ്വകാര്യതകളില്‍ അവര്‍ മൃദുലതകളെ പങ്കു വെച്ചില്ല. കാമ്പസിന്റെ ഇടനാഴികളിലെ പ്രണയത്തിന്റെ നനു നനുത്ത കിന്നാരങ്ങള്‍ അവര്‍ക്കന്യമായിരുന്നു. അവരുടെ സ്വകാര്യതകളില്‍ അവര്‍ തിരഞ്ഞത് അവരുടെ തന്നെ അസ്തിത്വമായിരുന്നു. തങ്ങള്‍ ദത്തെടുക്കപെട്ടവരല്ല. പ്രത്യുല്പാദന വ്യൂഹത്തിലെവിടെയോ ദൈവമൊരുക്കിയ കുരുക്ക് തിരുത്തപെടുക മാത്രം ചെയ്യപെട്ട് തങ്ങളുടെ തന്നെ മാതാപിതാക്കളാല്‍ ജന്മം ലഭിച്ചവര്‍ തന്നെയാണ് തങ്ങളെന്നവര്‍ ഒരോനിമിഷവും പരസ്പരം പറഞ്ഞ് ഉറപ്പിച്ചു കൊണ്ടേയിരുന്നു.

ആദ്യം വീടുകളിലെതിര്‍പ്പായിരുന്നു. ജാതിയും മതവും സമ്പത്തും കുലവും ഒക്കെ കോലം കെട്ടി ആടിയെങ്കിലും രണ്ടു പേരുടേയും അസ്തിത്വത്തിലുള്ള പൊരുത്തം അവര്‍ക്ക് തുണയായി.പട്ടണത്തിലെ ഒരേ ആശുപത്രിയില്‍ ഒരേ പോലെ ജനിക്കപെട്ടവര്‍ എന്ന ആനുകൂല്യം നിഷാദിനേയും അനിതയേയും ഭാര്യ ഭര്‍ത്താക്കന്മാരാക്കി മാറ്റി. പിതൃത്വൊം ചോദ്യം ചെയ്യപെടാതെയും അസ്തിത്വം ചോദിക്കപെടാതെയും അവര്‍ ജീവിതമാരംഭിച്ചു.

തങ്ങള്‍ക്കായിട്ടൊരു കുഞ്ഞ് തുടിപ്പെന്ന സ്വപ്നം നാലാം തവണയും രക്തം വാര്‍ന്നസ്തമിച്ചപ്പോള്‍ ഇനി എന്ത് എന്ന ചോദ്യവുമായി ഡോക്ടറുടെ മുന്നില്‍. സകലമാന പരിശോധനകളും സ്കാനിംഗുകളും കൌണ്‍സിലിംഗുകള്‍ക്കും ശേഷം ഡോക്ടര്‍ പറഞ്ഞത് കേട്ട് അവര്‍ തരിച്ചിരുന്നു:

“രക്തബന്ധമുള്ളവര്‍ വിവാഹബന്ധത്തിലേര്‍പെട്ടാല്‍ അബോര്‍ഷനുള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ പ്രശ്നവും അതുതന്നെ. നിങ്ങളുടെ ജീനുകളിലെ സാദൃശ്യമാണ് വില്ലന്‍. നിഷാദിന്റെ മുറപെണ്ണാണ് അനിത അല്ലേ?”

“എന്താ ഡോക്ടര്‍ പറഞ്ഞേ?” അനിത ഭ്രാന്തമായാണത് ചോദിച്ചത്.

“അല്ലല്ലോ...നിങ്ങളുടേത് മിശ്ര വിവാഹമല്ലേ...പിന്നെങ്ങനേ?...” ഡോക്ടര്‍ പാതി വഴിയില്‍ പറഞ്ഞ് നിര്‍ത്തി.

എന്താണ് സംഭവിച്ചതെന്നറിയാതെ പകച്ചു നിന്ന നിഷാദിന്റെ ചുമലിലേക്ക് കുഴഞ്ഞ് വീണ അനിതയെ താങ്ങിയെടുക്കുമ്പോള്‍ നിഷാദും തിരിച്ചറിന്റെ പാതയിലേക്ക് പതുക്കെ വരികയായിരുന്നു. ഒരിക്കലും തിരുത്തപെടാന്‍ കഴിയാത്ത തിരിച്ചറിവിന്റെ കട്ട പിടിച്ച ഇരുട്ട് അവന്റെ കണ്ണുകളിലേക്കും ആര്‍ത്തലച്ച് കയറുന്നുണ്ടായിരുന്നു.

Sunday, June 24, 2007

അഞ്ചാം ചുവടില്‍ പൈപ്പ് സ്വന്തമാക്കാം.

ബൂലോകരേ,
പിന്മൊഴികള്‍ സേവനം അവസാനിപ്പിക്കുന്നു. പകരം മറുമൊഴി വന്നു. മറുമൊഴിയുടെ വഴിയും അത്ര സുഖകരമായിരിക്കില്ല എന്നാണ് തോന്നുന്നത്. ദേണ്ടെ ഇവിടെ വന്ന കമന്റുകള്‍ നോക്കിയാല്‍ മറുമൊഴികളുടെ പാതയും ദുര്‍ഘടം നിറഞ്ഞതായിരിക്കുമെന്ന് കാണാം. പിന്മൊഴികള്‍ പൂട്ടപ്പെടേണ്ട ഒരു സാഹചര്യവും ബൂലോകത്ത് നാളിതുവരേം സംജാതമായിട്ടില്ലായെന്നും നല്ലരീതിയില്‍ നടന്നു പോയ്കൊണ്ടിരുന്ന ഒരു സംരംഭം നാമെല്ലാം കൂടി അടച്ചുപൂട്ടലില്‍ എത്തിച്ചുവെന്നും വേണം കരുതാന്‍.

പിന്മൊഴിക്ക് പകരം വന്ന മറുമൊഴി അങ്ങിനെ നടക്കട്ടെ. പിന്മൊഴിയും പോകുന്നിടത്തോളം പോകട്ടെ. ഇനി ഏതെങ്കിലും മൊഴികൂട്ടായ്മകള്‍ വരുന്നെങ്കില്‍ അതും വരട്ടെ. എല്ലാം നമ്മുക്ക് സ്വീകരിക്കാം. പക്ഷേ പുതുതായ് വരുന്നതോ നിലവിലുള്ളതോ ആയ ഏതെങ്കിലും മൊഴി കൂട്ടായ്മകള്‍ പിന്മൊഴിപോലെ ആയി തീരില്ല എന്ന് എന്തുറപ്പാണുള്ളത്. പിന്മൊഴി പൂട്ടല്‍ ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്ന എല്ലാ പ്രശ്നങ്ങളും ഇപ്പോള്‍ നിലനില്‍ക്കുന്നതോ ഇനി വരാന്‍ പോകുന്നതോ ആയ എല്ലാ മൊഴികൂട്ടായ്മകള്‍ക്കും ബാധകമല്ലേ?. ആയിരത്തോളമോ അതിലധികമോ ബ്ലോഗുകളുള്ള നമ്മുടെ മലയാള ബ്ലോഗ് സമൂഹത്തില്‍ ബ്ലോഗുകള്‍ക്ക് ലഭിക്കുന്ന കമന്റുകളെല്ലാം കൂടി ഒരു പ്രത്യക സ്ഥലത്ത് കൂട്ടിചേര്‍ക്കുക എന്നതും അതിനെ പരാതികളില്ലാതെ മെയിന്റൈന്‍ ചെയ്യുക എന്നതും ഭഗീരഥ പ്രയത്നമായിരിക്കുമെന്നതില്‍ സംശയലേശമില്ല. ഒരു വിധം നന്നായി തന്നെ പ്രവര്‍ത്തിച്ചു പോന്ന “പിന്മൊഴികള്‍” തന്നെ എത്ര തവണ ഏവൂരാന്റെ ക്ഷമാപണം കണ്ടിരിക്കുന്നു. മാത്രമല്ല മൊഴികൂട്ടായ്മകള്‍ക്ക് എപ്പോഴും ആരെങ്കിലും ഉത്തരവാദപെട്ടവര്‍ ഉണ്ടായാലേ കഴിയും ഉള്ളു. അവര്‍ തരുന്ന സൌകര്യങ്ങള്‍ ഉപയോഗിക്കുകേം അവരെ തന്നെ വിമര്‍ശിക്കുകേം ചെയ്യുമ്പോള്‍ അത് വീണ്ടും അടച്ചുപൂട്ടലുകളിലേക്ക് ചെന്നെത്തപെടുകേം ചെയ്യും. ഇത്തരുണത്തിലാണ് നമ്മുക്ക് നമേ പണിവത് “പൈപ്പ്” നമ്മുക്ക് സ്വന്തം പൈങ്കിളിയേ എന്നായി തീരുന്ന ഒരു സ്ഥിതി വന്നു ചേരുന്നത്.

നമ്മുടെ ഹരി കാട്ടി തന്ന വഴിയിലൂടെ പോയപ്പോള്‍ ആദ്യം ദുര്‍ഘടമായിതോന്നി. ലക്‍ഷ്യത്തിലെത്തിയപ്പോള്‍ “ഹായ്...എന്നാ സുഖം...ഇതു തന്നെ ഞാന്‍ ഇത്രയും നാള്‍ തിരഞ്ഞത്” എന്ന അവസ്തയിലെത്തി. ഹരി ഇവിടെ പറഞ്ഞിരിക്കുന്ന പൈപ്പ് നിര്‍മ്മാണവിദ്യ വളരെ എളുപ്പവും പ്രയോഗത്തില്‍ കൊണ്ടു വരാന്‍ ആര്‍ക്കും കഴിയുന്നതുമാണ്. എങ്കിലും കംമ്പൂട്ടറിനെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത എന്നെ പോലെയുള്ള ഒരുവന് “പൈപ്പ്” എങ്ങിനെ കൈപ്പിടിയിലൊതുക്കാം എന്ന ചിന്തയുടെ പരിണതിയാണീ പോസ്റ്റ്. വെറും അഞ്ച് ചുവടുകളില്‍ നമ്മുക്ക് പൈപ്പിനെ കൈപ്പിടിയിലൊതുക്കാം.

ഒന്നാം ചുവട്:
യാഹൂവില്‍ ‍ അംഗമാവുക.

രണ്ടാം ചുവട്:
ഇവിടെ ലോഗിന്‍ ചെയ്യുക. ലോഗിന്‍ ചെയ്തതിന് ശേഷം സെര്‍ച്ചില്‍ “KAIRALI” എന്ന് സെര്‍ച്ച് ചെയ്യുക.

മൂന്നാം ചുവട്:
സെര്‍ച്ച് ചെന്ന് നില്‍ക്കുന്നിടത്ത് “KERALAM" എന്ന് കാണും. അവിടെ വീണ്ടും ഞെക്കുക.

നാലാം ചുവട്:
ഇപ്പോള്‍ നിങ്ങള്‍ക്ക് “മൊഴികള്‍ പഴികള്‍” എന്ന തലവാചകം കാണാം. ഇവിടെ “മൊഴികള്‍ പഴികള്‍” എന്നിടത്ത് വീണ്ടും ഞെക്കുക. ഇവിടെ മുകളില്‍ നീന്നും മൂന്നാമത്തെ ലൈനില്‍ CLONE എന്നൊരു ഫീല്‍ഡ് ഉണ്ട്. അവിടെ ഞെക്കുക. ഇപ്പോള്‍ ഈ പൈപിന്റെ കോപ്പി നിങ്ങളുടെ പേജില്‍ എത്തിചേര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ സ്വന്തം പൈപ്പു നിര്‍മ്മാണ ഫാക്ടറിക്ക് മുന്നിലാണ് ഇരിക്കുന്നത്.

അഞ്ചാം ചുവട്:
ഇവിടെ “മൊഴികള്‍ പഴികള്‍ copy” എന്നതിന്റെ ഇടത് വശത്ത് കാണുന്ന പൈപ്പിന്റെ ചിത്രത്തില്‍ ഞെക്കുക. ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ പൈപ്പ് എഡിറ്റ് പേജിലെത്തും. ഇവിടെ “മൊഴികള്‍ പഴികള്‍ copy" എന്നിടത്ത് ഞെക്കി (ഏറ്റവും മുകളില്‍) അവിടെ നിങ്ങള്‍ക്കിഷ്ടമുള്ള പേര് നല്‍കുക. എന്തു പേരും നല്‍കാം. “പിന്മൊഴി”യെന്നോ,“മറുമൊഴി” യെന്നോ, “നിറമിഴി” യെന്നോ, “തൊഴുത്തില്‍ കുത്തെന്നോ” എന്ന് വേണ്ട സഭ്യമോ അസഭ്യമോ, ശ്ലീലമോ അശ്ലീലമോ ഒക്കെ ആയ എന്തു പേരും നല്‍കാം. “SAVE" ചെയ്യുക.

കഴിഞ്ഞു,
എന്തിനേറെ പറയുന്നു. നിങ്ങളും ഒരു “പിന്മൊഴി” മുതലാളിയായി മാറിയിരിക്കുന്നു.

എപ്പോഴെങ്കിലും കമന്റുകള്‍ വായിക്കണമെങ്കില്‍ http://www.pipes.yahoo.com/pipes ലോഗിന്‍ ചെയ്തിട്ട് “MY PIPES" ല്‍ ഞെക്കിയാല്‍ നമ്മുക്ക് വേണ്ടപെട്ട കമന്റുകള്‍ വായനക്ക് റെഡിയായി നില്പുണ്ടാകും. ഒരോന്നെടുത്ത് ചൂടാറാതെ വായിക്കുക. ഒരോന്നിന്റേം രുചിയും മണവും ഗുണവും അനുസരിച്ച് പഴികള്‍ മൊഴിയുക. ആരും നമ്മെ പുറത്താക്കില്ല. ധൈര്യമായി ആര്‍മാദിക്കാം.

പുതുതായി വരുന്ന ബ്ലോഗുകള്‍ കണ്ടെത്തി നമ്മുടെ പൈപ്പില്‍ ചേര്‍ക്കാന്‍ ഏതെങ്കിലും തരത്തിലുള്ള സൌകര്യം ബൂലോക ക്ലബ്ബില്‍ ചെയ്ത് വച്ചാല്‍ പുതിയ ബ്ലോഗ് ഉണ്ടാകുമ്പോള്‍ തന്നെ ആ ബ്ലോഗുകള്‍ നമ്മുക്ക് നമ്മുടെ സ്വന്തം പൈപ്പില്‍ ചേര്‍ത്ത് എപ്പോഴും അപ്ഡേറ്റാക്കിയിരിക്കാം. ഇവിടെ ക്ലോണ്‍ ചെയ്യുമ്പോള്‍ ഞാന്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന മുഴുവന്‍ ബ്ലോഗിലേം കമന്റുകള്‍ നിങ്ങളുടെ പൈപ്പിലെത്തും. അത് അസൌകര്യമായി തോന്നുന്നുവെങ്കില്‍ ഒരോരുത്തര്‍ക്കും വേണ്ടുന്ന തരത്തില്‍ എഡിറ്റ് ചെയ്ത് ഉപയോഗിക്കാം. "EDIT SOURCE" ല്‍ പോയി എഡിറ്റ് ചെയ്യാം.

ഒന്നുറപ്പാണ്. പൈപ്പും “പിന്മൊഴികള്‍ക്ക്” തുല്യമൊന്നുമല്ല. എങ്കിലും നമ്മുക്കാവശ്യമുള്ള കമന്റുകള്‍ നമ്മളിലേക്ക് വരുത്തി തല്ലുപിടിക്കാന്‍ നാം തന്നെ നിയന്ത്രിക്കുന്ന ഒരു സാങ്കേതം എന്ന നിലയില്‍ “പൈപ്പ്” പ്രോത്സാഹിപ്പിക്കപെടേണ്ട ഒന്നാണെന്നാണ് എന്റെ മതം.

എനിക്ക് കമ്പൂട്ടറിന്റെ സങ്കേതികത്വം ഒന്നും അറിഞ്ഞു കൂടാ. ഈ “ഫീഡ്” എന്ന് പറഞ്ഞാല്‍ എന്താണ് എന്ന് കൂടി എനിക്കറിയില്ല. പൈപ്പ് ഉണ്ടാക്കണമെന്ന ആഗ്രഹത്തൊടെ കുറേനേരം കമ്പൂട്ടറിന്റെ മുന്നില്‍ ചടഞ്ഞിരിന്നിട്ടും ഒന്നും നടന്നില്ല. ഒടുവില്‍ ഞാന്‍ “ക്ലോണി” യിട്ടാണ് പൈപ്പുണ്ടാക്കിയത്. ആ കുറുക്കു വഴി അതേ പടി വിളമ്പിയെന്നേയുള്ളു. അതായത് ഈ എഴുതിയിരിക്കുന്നതില്‍ എന്തെങ്കിലും സംശയങ്ങള്‍ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അവര്‍ ദയവായി വിവരമുള്ള ആരോടെങ്കിലും ചോദിച്ച് സംശയ നിവാരണം നടത്തുന്നതായിരിക്കും നല്ലത്. എന്നോട് ചോദിച്ചാല്‍ ഉത്തരം ഇപ്പോഴേ പറഞ്ഞേക്കാം “ഞാനൊരു പാവമാണേ... എനിക്കൊന്നുമറിഞ്ഞൂടേ..എന്നെ വെറുതേ വിട്ടേക്കണേ...”

(കടപ്പാട് : ഹരിയോട്)

Sunday, June 17, 2007

“ഹേയ് ബൂലോകരേ, ദേണ്ടെ വേറൊരു കള്ളന്‍ ...”

കുറേ നാള്‍ മുമ്പ് കണ്ടതാണീ കള്ളനെ. മറ്റുള്ളവരുടേതെന്തും അടിച്ചുമാറ്റി സ്വന്തം പേരില്‍ വിളമ്പി കൊണ്ടേയിരിക്കുന്നു. എന്റേതായ ചിലത് ഞാനവിടെ കണ്ടു. നിങ്ങള്‍ക്കും നോക്കാം.



ഇത്
അവിടെ അദ്ദേഹത്തിന്റേ സ്വന്തമെന്ന് പറഞ്ഞ് വിളമ്പിയത്.
ഇത് ഞാന്‍ എന്റേതാണെന്ന് കരുതുന്നത്


(എന്റെ ശരിയെന്ത് തെറ്റും എന്ന പോസ്റ്റിന്റെ രണ്ടാം പാ‍ര ഗ്രാഫ്).

അതും പോകട്ടെ. വല്യമ്മായി എന്റെ “സ്നേഹിക്കരുത്...” എന്ന പോസ്റ്റിനിട്ട ഒരു നല്ല കമന്റും ടിയാന്‍ അടിച്ചു മാറ്റി ഇഷ്ടന്റെ പോസ്റ്റാക്കിയിരിക്കുന്നു. ഇതു വരെ പോസ്റ്റ് തിരുടന്മാരെ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ കമന്റ് കള്ളന്മാരും കുറ്റിയും പറിച്ചിറങ്ങിയിരിക്കുന്നു.



ഇത്
വല്യമ്മായി എന്റെ പോസ്റ്റിനിട്ട കമന്റ്.

ഇത്
അദ്ദേഹത്തിന്റെ സ്വന്തം വാക്കുകളായി അദ്ദേഹത്തിന്റെ സ്ഥലത്ത് വിളംബിയിരിക്കുന്നത്.


കണ്ടാലിവനൊരു ചുള്ളന്‍...കയ്യിലിരിപ്പോ?

ഗ്രാമത്തിലെത്തിയ പാമ്പാട്ടി

ഗ്രാമമാണ് പക്ഷേ കുഗ്രാമമല്ല ഞങ്ങളുടേത്. അധികം കാടും കുറ്റിചെടികളൊന്നുമില്ല. എല്ലാ 20 മീറ്റര്‍ കഴിയുമ്പോഴും ഒരോ വീടുമുണ്ട്. ഒരോവീട്ടില്‍ നിന്നും ഏറ്റവും കുറഞ്ഞത് ഒരാളെങ്കിലും ഗള്‍ഫില്‍ ജോലിയും നോക്കുന്നുണ്ട്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു മിനി ചാവക്കാട്. ഗ്രാമത്തില്‍ പൊതുവായത് എന്ന് പറവാന്‍ ഒരു “തയ്ക്കാവും” (നിസ്കാര പള്ളി) അതോടനുബന്ധിച്ച് ഒരു മദ്രസയും. ഞങ്ങളുടെയെല്ലാം ആദ്യ കളരി ആ മദ്രസയാണ്. പിന്നെ ഞങ്ങള്‍ക്ക് അന്ന ദാനം നടത്തുന്ന ഒരു റേഷന്‍ കട. ഒരു മുറുക്കാന്‍ കട-മുറുക്കാന്‍ കടയെന്ന് പറഞ്ഞാല്‍ മുറുക്കാന്‍ മാത്രം കിട്ടുന്ന ഒരു കട. അഞ്ചല്‍ കൊളുത്തൂപ്പുഴ റോഡില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഞങ്ങളുടെ ഗ്രാമത്തില്‍ അന്ന് വൈകിട്ട് ഒരു പാമ്പാട്ടി എത്തി. എന്ന് വൈകിട്ട് എന്ന് ചോദിച്ചാല്‍ 20 വര്‍ഷങ്ങല്‍ക്ക് മുമ്പ്. ഒരു ശനിയാഴ്ച വൈകിട്ട്.

കയ്യില്‍ നീളമുള്ള ഒരു ഇരുമ്പ് കമ്പി. അതിന്റെ നടുഭാഗത്ത് ഒരു ചാക്ക് കെട്ടിയിട്ടുണ്ട്. തലയില്‍ ഒരു ചുവന്ന തുണി ബാലചന്ദ്രന്‍ സ്റ്റൈലില്‍, പിന്നെ ഒരു ചെറു ബാഗും. മുറുക്കാന്‍ മാത്രം കിട്ടുന്ന ഞങ്ങളുടെ ഗ്രാമത്തിന്റെ സ്വന്തം മുറുക്കാന്‍ കടയില്‍ അദ്ദേഹം വന്നിരുന്നു. മുറുക്കിതുടങ്ങി. തമിഴ് കലര്‍ന്ന മലയാളത്തില്‍ അദ്ദേഹം സ്വയം പരിചയപ്പെടുത്തി. താന്‍ പാമ്പാട്ടിയാണെന്നും പാമ്പുകളെ പിടിച്ച് മെരുക്കി പാമ്പുകളി നടത്തുമെന്നുമൊക്കെ. പിന്നെ അദ്ദേഹം നടത്തിയിട്ടുള്ള ചില പാമ്പു പിടുത്ത മഹാത്മ്യങ്ങളും വിളമ്പി.

ഞങ്ങള്‍ അന്തം വിട്ടു കുന്തം വിഴുങ്ങി നിന്നു അദ്ദേഹത്തിന്റെ പാമ്പു പുരാണം കേട്ടിട്ട്. അദ്ദേഹം അദ്ദേഹത്തിന്റെ പ്രഭാഷണം നിര്‍ത്തിയപ്പോള്‍ ഞങ്ങള്‍ നില്‍ക്കുന്നിടത്തേക്ക് വട്ടം നോക്കേണ്ടി വന്നു. കാരണം അദ്ദേഹം അദ്ദേഹത്തിന്റെ പ്രഭാഷണം നിര്‍ത്തിയത് ഇങ്ങിനെയാണ്.

“ഞാന്‍ ഇന്നലെ ഇതു വഴി പോയപ്പോള്‍ ഈ ഗ്രാമത്തില്‍ ഒരു പാട് പാമ്പുകള്‍ ഉണ്ട് എന്ന് മനസ്സിലായി. ആ പാമ്പുകളെ പിടിക്കാനാണ് താന്‍ വന്നിരിക്കുന്നത്. പാമ്പുകളെ പിടിച്ച് നിങ്ങളുടെ ഗ്രാമത്തെ രക്ഷിക്കാന്‍...”

ഞങ്ങള്‍ ഞെട്ടി പോയി. ഞങ്ങളുടെ ഗ്രാമത്തില്‍ പാമ്പുകളോ? ഗ്രാമവാസികളായ ഞങ്ങള്‍ക്ക് ശ്രദ്ധയില്‍ പെടാത്ത ഞങ്ങളുടെ ഗ്രാമത്തെ സംബന്ധിക്കുന്ന ഒരു കാര്യം ഒരു വരുത്തന്‍ പാണ്ടി ഇരുന്ന് പറയുന്നത് കേട്ടപ്പോള്‍ ഞങ്ങള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ തര്‍ക്കിച്ചു. അങ്ങിനെ ഒന്നില്ലായെന്നും. പാമ്പുകളെ ഞങ്ങള്‍ ഗ്രാമത്തില്‍ അങ്ങിനെ കണ്ടിട്ടില്ലായെന്നും കഴിയുന്ന എല്ലാ തരത്തിലും പറഞ്ഞു നോക്കി. അയാള്‍ ഒരു വിധത്തിലും സമ്മതിച്ചു തന്നില്ല. ഓടുവില്‍ ഒന്നിനെയെങ്കിലും കാട്ടിതരാമോ എന്നായി ഞങ്ങള്‍. ഒരു മടിയും കൂടാതെ ആ വെല്ലുവിളി അയാള്‍ ഏറ്റെടുത്തു.

ഒന്നു മുറുക്കി തുപ്പി കയ്യിലുണ്ടായിരുന്ന കമ്പിയുമായി അയാളെഴുന്നേറ്റു. നേരെ മുറുക്കാന്‍ കടയുടെ വടക്കു വശത്ത് കൂട്ടിയിട്ടിരുന്ന പാറകല്ലുകള്‍ക്കടുത്തേക്ക് നടന്ന പാമ്പാട്ടി ഒന്നു കുനിഞ്ഞ് പാറകല്ലുകള്‍ക്കിടയിലേക്ക് കമ്പികുത്തി കൈകടത്തി ഞെളിഞ്ഞ് നിവര്‍ന്നു. ഞങ്ങള്‍ നാലു പാടും ചിതറിയോടി. തിരിഞ്ഞുനിന്ന അയാളുടെ കയ്യില്‍ ഒരു എട്ടടി മൂര്‍ഖന്‍!

പിന്നെ ഞങ്ങള്‍ കൂടുതലൊന്നും പറഞ്ഞില്ല. ഗ്രാമത്തിന്റെ കാര്‍ന്നോര്‍ - ഗ്രാമത്തിന്റെ കാര്യങ്ങളില്‍ സ്വയം ഇടപെടുന്ന ഞങ്ങളുടെ ഒരു ബന്ധു ഇടപെട്ടു. ഇനിയും പാമ്പുകള്‍ ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന് മറുപടി. പിടിച്ചു കൊണ്ട് പോകാന്‍ ഞങ്ങള്‍ പറഞ്ഞപ്പോള്‍ അദ്ദേഹം കച്ചവടക്കാരനായി. ഒരു പാമ്പിനെ പിടിക്കുന്നതിന് കൂലി 25 രൂപ. വിലപേശി 15 രൂപയിലെത്തിച്ചു.
പിറ്റേന്ന് സഹായിയേയും കൂട്ടി വരാമെന്ന് പറഞ്ഞ് അയാള്‍ പോയി. അന്ന് ഞങ്ങള്‍ക്ക് കാളരാത്രിയായിരുന്നു. പാമ്പുകളോ ഇഴജന്തുക്കളോ അങ്ങിനെയൊന്നുമില്ലാതിരുന്ന ഞങ്ങളുടെ ഗ്രാമം ഒറ്റ ദിനം കൊണ്ട് ആമസോണ്‍ കാടായപോലെ തോന്നി ഞങ്ങള്‍ക്ക്. അന്ന് രാത്രി എല്ലാവരും പുറത്തിറങ്ങാതെ കഴിച്ചുകൂട്ടാന്‍ ശ്രദ്ധിച്ചു.

പിറ്റേന്ന് രാവിലെ മുതല്‍ ഗ്രാമം മുഴുവനും അയാളെ കാത്ത് നില്പായി. അടുക്കളകളൊന്നും പുകഞ്ഞില്ല. എല്ലാര്‍ക്കും പാമ്പ് ഭയമായി മനസ്സില്‍ ഭണമുയര്‍ത്തി നിന്നു.പുറത്തിറങ്ങുന്നവര്‍ കാലിന് വട്ടം നോക്കി നടന്നു. വീട്ടിന്റെ മുക്കും മൂലയും വരെ അരിച്ചു പെറുക്കി. മുറ്റത്തെ കരിയിലകള്‍ കൂട്ടിയിട്ട് കത്തിച്ചു. ചെറിയ വാരങ്ങളില്‍ പോലും പുകയിട്ടു. പാമ്പുകളെ കണ്ടതേയില്ല. ഞങ്ങള്‍ വീണ്ടും ഉറപ്പിച്ചു - ഗ്രാമത്തില്‍ പാമ്പുകളൊന്നുമില്ല. അപ്പോള്‍ എങ്ങിനെയോ അയാള്‍ ആ പാമ്പിനെ കണ്ടതായിരിക്കണം. അങ്ങിനെ സമാധാനിച്ചിരിക്കേ വൈകിട്ട് നാലു മണിയോടെ പാമ്പാട്ടി സഹായികളുമായി എത്തി.സഹായികള്‍ രണ്ടു പേര്‍. ഞങ്ങള്‍ ചായയും പലഹാരങ്ങളും കൊടുത്ത് സ്വീകരിച്ചു - അണ്ണാച്ചിമാരെ.

ഏകദേശം നാലരയോടെ അവര്‍ കര്‍മ്മനിരതരായി. ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. പാമ്പുകളെ കിട്ടില്ലായെന്ന്. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു.

അവര്‍ മൂന്നു പേരും ഒരൊ ദിശയിലേക്ക് തിരിഞ്ഞു. ഒരാള്‍ ഒരു ഭാഗത്തെ കല്‍ കൂട്ടങ്ങല്‍ക്കിടയില്‍നിന്നിം കുനിഞ്ഞ് നിവരുമ്പോള്‍ അയാളുടെ കയ്യില്‍ ചുറ്റിപിണഞ്ഞ പമ്പ്. അയാള്‍ ആ പാമ്പിനെ അവര്‍ കോണ്ട് വന്ന ചാക്കില്‍ കെട്ടും. നോക്കി നില്‍ക്കേ അടുത്തയാള്‍ മറ്റൊരു ദിക്കില്‍ നിന്നും മറ്റൊരു പാമ്പിനെയുമായി ഓടിവരും. മൂന്നാമത്തവന്‍ തയ്ക്കാവിന്റെ പിന്നില്‍ നിന്നും പിടിച്ച പാമ്പിനെ ചാക്കില്‍ കെട്ടുന്നു.ചില കല്‍കൂമ്പാരങ്ങളുടേം മറ്റും ഇടക്ക് ചെന്നിരുന്ന് പ്രധാന പാമ്പാട്ടി മകുടി ഊതുന്നു. മകുടി ഊതികഴിഞ്ഞിട്ട് ആ ഭാഗങ്ങളില്‍ നിന്നും തന്നെ പാമ്പുമായി വരുന്നു. മകുടി ഊതുന്നത് പാമ്പിന് കേള്‍ക്കാന്‍ ചെവികളില്ലായെന്നും മകുടിയുടെ ചലനത്തിനൊപ്പിച്ച് പാമ്പ് ഭണം ചലിപ്പിക്കുന്നതാണെന്നുമൊക്കെയുള്ള ശാസ്ത്രീയതയൊക്കെ ഞങ്ങള്‍ മറന്നു. പാമ്പു പിടുത്തം അതങ്ങിനെ അനസ്യൂതം തുടരുകയാണ്. അനങ്ങാന്‍ കഴിയാതെ ഗ്രാമം തരിച്ചു നിന്നു. അവര്‍ കൊണ്ട് വന്ന മുപ്പതോളം ചാക്കുകള്‍ പാമ്പുകളാല്‍ നിറഞ്ഞു.

എന്തു ചെയ്യണമെന്നറിയാതെ തരിച്ചു നിന്ന ഗ്രാമം ആകെ അവര്‍ പിടിച്ച 287 പാമ്പിന്റെ കൂലിയായ 4,305 രൂപയും അതിന്റെ കൂടെ 150 രൂപ അധികവും കൊടുത്ത് അവരെ യാത്രയാക്കി. നാട്ടില്‍ അതിന് ശേഷം എല്ലാവര്‍ക്കും ഒരു പാമ്പ് ഭയം ഉണ്ടെങ്കിലും ഞങ്ങള്‍ക്ക് ജീവിതം പഴയത് പോലെ തന്നെ. പാമ്പാട്ടി വരുന്നതിന് മുമ്പുള്ളതുപോലെ. ആ ദിനത്തിനുമുമ്പും ഞങ്ങള്‍ പാമ്പുകളെ ഇങ്ങിനെ കണ്ടിട്ടില്ലല്ലോ. അതിന് ശേഷവും അങ്ങിനെ തന്നെ. പിന്നെ എന്താണ് അന്ന് സംഭവിച്ചത്?

ഒരു പാമ്പിനെ പോലും കണ്ട് പേടിച്ചിട്ടില്ലാത്ത ഞങ്ങള്‍ ഒരു ദിവസം 287 പാമ്പുകളെയാണ് കണ്ടത്. അവര്‍ ആ പാമ്പുകളെ ചാക്കില്‍ കെട്ടി കൊണ്ട് പോകുന്നത് ഇന്നും കണ്മുന്നിലുണ്ട്. ഇതിന്റെ ശസ്ത്രമെന്താണ്. ഇന്നും ഉത്തരം കിട്ടിയിട്ടില്ല.