Tuesday, January 06, 2009

സിസ്റ്റര്‍ അഭയാ കേസിലെ തെറ്റും തിരുത്തും.

ആദ്യം തെറ്റിയത് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ട് മാര്‍ച്ച് മാസം ഇരുപത്തി ഏഴാം തീയതി രാവിലെ പയസ് ടെന്ത് കോണ്‍‌വെന്റിന്റെ കിണറ്റിന്‍ കരയില്‍ വെച്ച് എ.എസ്.ഐ ശ്രീമാന്‍ വി.വി. അഗസ്റ്റിന്‍ സാറിനാണ്. അടുക്കളയില്‍ വെച്ച് കോടാലി എടുത്ത് മൂന്ന് വട്ടം തലയ്ക്കടിച്ച് കിണറ്റിലിറങ്ങിയിരുന്ന് വെള്ളം കുടിച്ച് ആത്മഹത്യ ചെയ്ത സിസ്റ്റര്‍ അഭയയുടെ മൃതശരീരം പുറത്തെടുത്ത സമയം പ്രഥമ വിവര റിപ്പോര്‍ട്ടില്‍ എഴുതി ചേര്‍ത്തപ്പോള്‍ ചെറിയൊരു പിശക്. രാവിലെ പത്ത് മുപ്പതിനാണ് സിസ്റ്ററിനെ പുറത്തെടുത്ത്. പക്ഷേ അദിയാന്റെ റിപ്പോര്‍ട്ടില്‍ എട്ട് മുപ്പതിനേ അഭയയുടെ ശരീരം പുറത്തെടുത്തിരുന്നു. പോലീസല്ലേ? കന്യാസ്ത്രീ മഠമല്ലേ? കിണറ്റിന്‍ കരയല്ലേ? ചെറിയൊരു അബദ്ധമൊക്കെ പറ്റാതെ തരമില്ലല്ലോ?

തൊട്ടടുത്ത് തെറ്റിയത് ആര്‍ക്കാണെന്നുള്ള തര്‍ക്കം ഇന്നും തര്‍ക്കമായി തന്നെ നിലനില്‍ക്കുന്നു. മൃതശരീരം പുറത്തെടുത്ത റഷീദെന്ന ഫയര്‍മാന്‍ പറയുന്നു അഭയാ സഹോദരി വെറും നൈറ്റി മാത്രമേ ധരിച്ചിരുന്നുള്ളു, അടിവസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല എന്ന്. മഹസ്സര്‍ എഴുതിയ വി.വി. അഗസ്റ്റിന്‍സാറ് മഹസ്സറില്‍ സഹോദരി ധരിച്ചിരുന്ന അടിവസ്ത്രങ്ങളുടെ ബ്രാന്റ് വരെ രേഖപ്പെടുത്തിയിരുന്നു. തെറ്റിയത് ആര്‍ക്കാണെന്ന് ആര്‍ക്കറിയാം? പോലീസും ഫയര്‍മാനുമല്ലേ? കന്യാസ്ത്രീ മഠമല്ലേ? കിണറ്റിന്‍ കരയല്ലേ? ചെറിയൊരു അബദ്ധമൊക്കെ ഏതു പോലീസിനും ഫയര്‍മാനും പറ്റാമല്ലോ?

പിന്നെ തെറ്റിയത് സാക്ഷാല്‍ ശ്രീമാന്‍ വര്‍ഗ്ഗീസ് പി. തോമസിനാണ്. അദിയാനെ അറിയില്ലേ? നമ്മുടെ സി.ബി.ഐയുടെ മുന്‍ ജോയിന്റ് ഡയറക്ടര്‍. അത് തന്നേന്ന്. പ്രമാദമായ പോളക്കുളം കേസ് പുഷ്പം പോലെ ഡമ്മിയിട്ട് തെളിയിച്ച ശ്രീമാന്‍ വര്‍ഗ്ഗീസ് പി. തോമസ്. അദ്ദേഹത്തിനു തെറ്റിയത് കേവലം മൂന്ന് വര്‍ഷം. സി.ബി.ഐയുടെ ഡയറിയില്‍ അദ്ദേഹം എഴുതി ചേര്‍ത്തത് സിസ്റ്റര്‍ അഭയയുടെ മൃതശരീരം കിണറ്റില്‍ കണ്ടത് ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി ഒമ്പത് മാര്‍ച്ച് മാസം ഇരുപത്തി ഏഴാം തീയതി ആണെന്നായിരുന്നു. സി.ബി.ഐ ആണെങ്കിലും പോലീസ് തന്നെയല്ലേ? തെറ്റാതെ തരമില്ലല്ലോ?

കെ.റ്റി. മൈക്കിള്‍ സാറിന്റെ കാര്യമാണ് പരമ കഷ്ടം. സിസ്റ്റര്‍ അഭയയുടെ കുടുംബക്കാര്‍ ഒന്നടങ്കം മാനസികരോഗികളായിരുന്നു എന്ന് തെറ്റായൊന്നു പറഞ്ഞു പോയി. അതിനു വേണ്ടി മൂന്ന് മാസം അകത്തു കിടക്കുകയും രൂപ ഇരുപത്തയ്യായിരം അഭയാ സഹോദരിയുടെ പിതാവിനു നഷ്ടപരിഹാരം നല്‍കേണ്ടിയും വന്നത് മെച്ചം. തെറ്റുകള്‍ ധന നഷ്ടം വരുത്തുമെന്നും മനസ്സിലായില്ലേ?

കോട്ടയം ആര്‍.ഡി.ഓ. ആയിരുന്ന കിഷോര്‍ സാറിനാണ് പിന്നെ പിഴവ് പറ്റിയത്. അഭയാ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട സര്‍വ്വ സാധനങ്ങളും തെളിവുകളും കത്തിച്ചു കളഞ്ഞേയ്ക്കട്ടയോ എന്ന കെ.റ്റി. മൈക്കിള്‍ സാറിന്റെ നിര്‍ദ്ദോഷമായ ഒരു ചോദ്യത്തിനു അറിയാതെ “കത്തിച്ചോളൂ” എന്ന് പറഞ്ഞതൊരു തെറ്റാണോ? ആര്‍ക്കു സംശയമുണ്ടായിരുന്നെങ്കിലും കെ.റ്റിയ്ക്ക് ഒരു സംശയവുമില്ലായിരുന്നു അഭയാ സഹോദരി ആത്മഹത്യ ചെയ്തതാണെന്ന്. ആത്മഹത്യ ചെയ്തൊരാളുടെ സ്ഥാവര ജംഗമം വെറുതേ എന്നാത്തിനാ ആര്‍.ഡി.ഓ ഓഫീസില്‍ കൂട്ടി വെച്ച് ആള്‍ക്കാര്‍ക്ക് ഭയമുണ്ടാക്കുന്നത്. തെറ്റു തെറ്റല്ലങ്കിലും തെറ്റിയെന്ന് കിഷോര്‍ സാറിനു മൊഴിയാന്‍ വര്‍ഷം പതിനാറു വേണ്ടി വന്നു എന്നു മാത്രം.

അടയ്ക്കാരാജുവിനെ അറിയില്ലേ? സ്ഥലത്തെ പ്രധാന മോഷ്ടാവായിരുന്നു. അന്നേദിവസം കമ്പി മോഷ്ടിയ്ക്കാന്‍ മഠത്തിലെത്തിയതായിരുന്നു പാവം. ആകെ ഗുലുമാലിലായി. പോലീസ് പൊക്കിയപ്പോള്‍ അറിയാതെ പറഞ്ഞു പോയതാണ് താനാണ് അഭയയെ കൊന്നതെന്ന്. മോഷണ ശ്രമത്തിനിടയില്‍ പറ്റിയൊരബദ്ധമായിരുന്നു പോലും. അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്ന ക്രൈംബ്രാഞ്ചിലെ ബിനു സാറിനോട് മാത്രമാണ് അടയ്ക്ക ഈ വിവരം പറഞ്ഞത്. ഇപ്പോള്‍ ബിനു സാറാകട്ടെ കര്‍ത്താവിങ്കലഭയവും പ്രാപിച്ചു. അടയ്ക്കയാകട്ടെ അന്ന് അറിയാതങ്ങനെ പറഞ്ഞ് പോയതാണെന്നുമായി. പോലീസിന്റെ കയ്യില്‍ കിട്ടിയ കള്ളനല്ലേ? ലോക്കപ്പല്ലേ? പാവം. ഹോ..പറഞ്ഞ് പോകും... പറഞ്ഞ് പോകും.

മഠത്തിന്റെ അയല്‍ക്കാരന്‍ ജോയിയ്ക്ക് പറ്റിയ തെറ്റു പോലൊന്നു ആര്‍ക്കും പറ്റാതിരിയ്ക്കട്ടെ. അഭയാ സഹോദരിയെ കിണറ്റില്‍ നിന്നും എടുത്തപ്പോഴേ അദ്ദേഹത്തിനു പേടി. തന്നെയെങ്ങാനും പോലീസു പൊക്കുമോയെന്ന്. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവരെ കട്ടവനാക്കുന്നവരല്ലേ നമ്മുടെ പോലീസ്. ജോയിച്ചായന്‍ പിന്നെ ഒന്നും ആലോചിച്ചില്ല. കത്തിയെടുത്തു കൈത്തണ്ടയിലെ ഞരമ്പങ്ങ് മുറിച്ചു വിട്ടു. രക്തം ചീറ്റിയൊഴികിയെങ്കിലും അരിയെത്താത്തതു കൊണ്ടു പ്രാണന്‍ ബാക്കിയായി. ചെയ്തത് തെറ്റാണെന്നറിഞ്ഞ ജോയിച്ചായന്‍ അന്ന് മുങ്ങിയതാണ്. പതിനാറു വര്‍ഷത്തിനിപ്പുറവും- ങേ...ഹെ. ജോയിച്ചായന്റെ പൊടിപോലുമില്ല കണ്ടു പിടിയ്ക്കാന്‍. കന്യാസ്ത്രീമഠമല്ലേ? അയല്‍ക്കാരനായ ചുള്ളനല്ലേ? തെറ്റുകള്‍ ഇങ്ങിനേയും സംഭവിയ്ക്കാം!

ആത്മഹത്യ ആണെന്നതില്‍ ഒരു തര്‍ക്കവുമില്ല എന്ന ക്രൈംബ്രാഞ്ചിന്റെ ശരി അതേ പോലെ ശരി വെച്ചാ‍ണ് സി.ബി.ഐ തെറ്റുകള്‍ തുടങ്ങിയത്. മാസം പന്ത്രണ്ട് കഴിഞ്ഞപ്പോള്‍ ആദ്യം പറഞ്ഞത് തങ്ങള്‍ക്ക് പറ്റിയൊരു തെറ്റായിരുന്നു എന്നായി തെറ്റുകള്‍ ഒരിയ്ക്കലും സംഭവിയ്ക്കാത്ത സി.ബി.ഐ. ആത്മഹത്യ ചെയ്ത അഭയാ സഹോദരി സി.ബി.ഐയിലൂടെയാണ് കൊലചെയ്യപെട്ടതെങ്കിലും കൊന്നതാരാണെന്നറിയില്ല എന്നായിരുന്നു അവരുടെ തന്നെ തെറ്റായ പ്രസ്ഥാവന. വര്‍ഷം പന്ത്രണ്ടേ വേണ്ടി വന്നുള്ളു കൊല ചെയ്തത് ഏതോ കൊലപാതകിയാണെന്ന് സി.ബി.ഐയ്ക്ക് കണ്ടെത്താന്‍. പക്ഷേ വീണ്ടും അവര്‍ക്ക് തെറ്റി. കൊലപാതകിയെ അറിയാം പക്ഷെ ഉശിരു പോയാലും അറസ്റ്റ് ചെയ്യില്ല എന്ന ഇമ്മിണി ബല്യ തെറ്റ് കോടതിയില്‍ വിളിച്ച് പറഞ്ഞ് സി.ബി.ഐ എല്ലാവരേയും തെറ്റിദ്ധരിപ്പിച്ചു.

പറ്റെങ്കില്‍ പറ്റ് സി.ബി.ഐ യ്ക്ക് പറ്റിയ പോലൊരു പറ്റാണ്. അഭയാ സഹോദരിയെ കൊന്നത് ആരാണെന്ന് തനിയ്ക്കറിയാമെന്ന് നമ്മുടെ ശ്രീധരന്‍ ചേട്ടന്‍ ഫോണിലൂടെ സി.ബി.ഐയ്ക്ക് വിളിച്ചു പറഞ്ഞു. പോരെങ്കില്‍ കവലയില്‍ പലരോടും പറഞ്ഞു. പിന്നെയും പോരാഞ്ഞ് പത്രമാധ്യമങ്ങള്‍ക്കും കൊടുത്തു മെസ്സേജ്. സി.ബി.ഐ പാഞ്ഞു വന്നു. ശ്രീധരന്‍ ചേട്ടനെ പൊക്കി ജീപ്പിലിട്ടു. ഒരു തടവ് ചോദ്യം ചെയ്യല്‍ കഴിഞ്ഞപ്പോഴാ മനസ്സിലായത് ശ്രീയേട്ടന്റെ പിരികള്‍ ആകെ അയഞ്ഞു കിടക്കുകയാണെന്ന്. പറ്റിയ തെറ്റ് മാധ്യമങ്ങളെ വിളിച്ചു വരുത്തി തിരുത്തി മുഖമേ നഷ്ടപ്പെട്ട സി.ബി.ഐ മുഖമില്ലാത്ത ഉടല്‍ കഴിച്ചിലാക്കി.

നമ്മുടെ പാവം ചിത്ര ചേച്ചിയ്ക്കും ഗീത ചേച്ചിയ്ക്കും പറ്റിയ തെറ്റാണ് തിരുത്തിയിട്ടും തെറ്റായ തെറ്റ്. അത് തന്നേന്ന്. തിരുവനന്തപുരം അനലിറ്റിയ്ക്കല്‍ ലാബിലെ ചീഫ് അനലിസ്റ്റ് ആര്‍.ഗീതയും അസിസ്റ്റന്റ് അനലിസ്റ്റ് ചിത്രയും. അഭയാ സഹോദരിയുടെ മൃതശരീരത്തില്‍ പുരുഷ സാനിദ്ധ്യം ഉണ്ടായിരുന്നുവോ എന്ന ചോദ്യത്തിനുത്തരമായി ആദ്യം ഉണ്ടായിരുന്നു എന്നു തെറ്റായി എഴുതി ചേര്‍ത്തത് തിരുത്തി ഇല്ലായിരുന്നു എന്ന് തെറ്റായി ചേര്‍ത്തത് ഒരു തെറ്റാണോ? ഉണ്ടായിരുന്നുവോ ഇല്ലായിരുന്നുവോ എന്നത് ഇന്നും തെറ്റാണോ ശരിയാണോ എന്നു ശരിയ്ക്കും ശരിയാകാത്തൊരു തെറ്റ് തന്നെ. എന്തേലും മനസ്സിലായോ. ഒന്നും മനസ്സിലായില്ല അല്ലേ. അത് തന്നെ. ആ തെറ്റ് ശരിയായിരുന്നോ അതോ ആ ശരി തെറ്റായിരുന്നോ എന്ന് ആര്‍ക്കും ശരിയ്ക്കും അറിയാത്തൊരു തെറ്റ് തന്നെയായിരുന്നു ആ തെറ്റും തുടര്‍ന്നു വന്ന തിരുത്തും.

ദേണ്ടെ വീണ്ടും അനലിറ്റിയ്ക്കല്‍ ലാബ് തന്നെ. നേരത്തേ തെറ്റിയത് തിരുവനന്തപുരത്താണെങ്കില്‍ ഇപ്പോള്‍ തെറ്റിയിരിയ്ക്കുന്നത് ബാംഗ്ലൂരിലാണ്. കുറ്റക്കാരാണെന്ന് സി.ബി.ഐയും അല്ലെന്ന് സഭയും ആണയിടുന്ന വൈദികരായ കോട്ടൂരിനേയും പുതൃക്കയേയും സെഫീ മാഡത്തേയും നാര്‍ക്കോ അനാലിസിസിനു വിധേയമാക്കിയ ലാബിലിനാണ് ഇപ്പോള്‍ അടിമുടി തെറ്റിയത്. മൂവരേയും മരുന്നു കുത്തി വെച്ച് ബോധം കെടുത്തി സത്യം പറയിച്ച് ഷൂട്ട് ചെയ്ത് ബംഗലരുവില്‍ നിന്നും എറണാകുളത്തേയ്ക്കയച്ചത് സിഡികള്‍ മൂന്നെണ്ണം. എറണാകുളത്തെത്തിയപ്പോള്‍ സിഡികള്‍ മൂന്നെണ്ണം ശുഷ്കിച്ച് ഒന്നായി മാറിപ്പോയെന്ന ചെറിയൊരു തെറ്റേ പറ്റിയുള്ളു. തെറ്റിയത് തെറ്റി. പക്ഷേ പറ്റിയത് ആര്‍ക്കാണെന്ന തര്‍ക്കം മാത്രം തെറ്റിയും തെറിച്ചും ഇപ്പോഴും തുടരുന്നു. പറ്റിയത് പറ്റി. പോട്ടെ...പാവം മാലിനി മാഡത്തിന്റെ പണി തെറ്റാതിരിന്നാല്‍ മതിയായിരുന്നു.

ഇതൊക്കെ ചെറിയ ചെറിയ തെറ്റുകള്‍. ഇതിലും ബല്യ തെറ്റല്ലേ നാം ദിനേന ചാനലുകളില്‍ കാണുന്നത്. അഭയാ കേസ് എവിടെയുണ്ടോ അവിടെയൊക്കെയും ഉള്ളയാളാണല്ലോ നമ്മുടെ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍. അതേന്ന്. അഭയാ കേസ് ആക്ഷന്‍ കൌണ്‍സില്‍ കണ്‍‌വീനര്‍ ശ്രീമാന്‍ പുത്തന്‍പുരയ്ക്കലിന്റെ കാര്യമാണ് പറഞ്ഞ് വരുന്നത്. ദേ ഇത്തിരി മുമ്പേയും ഏഷ്യാനെറ്റിലെ നമ്മുടെ വേണു, പുത്തന്‍ പുരയ്ക്കലിനെ സംബോധന ചെയ്തത് കേട്ടില്ലേ? അഭയാ കേസ് ആക്ഷന്‍ കൌണ്‍സില്‍ ക‌ണ്‍‌വീനര്‍ ശ്രീമാന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ എന്ന്. കംമ്പ്ലീറ്റ് തെറ്റി. അഭയാ കേസ് ആക്ഷന്‍ കൌണ്‍സില്‍ പിരിച്ചു വിട്ടിട്ട് വര്‍ഷം നാലഞ്ചു കഴിഞ്ഞു. ശരിയ്ക്കും പറഞ്ഞാല്‍ രണ്ടായിരത്തി നാല് ഏപ്രില്‍ മൂന്നാം തീയതി ആപ്പീസ് പൂട്ടിയതാണ്. പിരിച്ചു വിട്ടതോ - ഇപ്പോഴും കണ്‍‌വീനര്‍ ആയി തുടരുന്ന ശ്രീമാന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കലും. പിരിച്ചു വിടാനുള്ള അര്‍ഹത ചെയര്‍മാനല്ലേ എന്നൊന്നും ചോദിയ്ക്കരുത്. ലോനപ്പന്‍ നമ്പാടന്‍ മാഷ് ആദ്യമേ പിരിഞ്ഞു പോയതിനാല്‍ പിന്നെ ജീവാത്മാവും പരമാത്മാവും എല്ലാം നമ്മുടെ പുത്തന്‍പുരയ്ക്കല്‍ ആയിരുന്നല്ലോ? അതു കൊണ്ട് പിരിച്ചു വിട്ടത് ആര് എന്ന ചോദ്യത്തിനു പ്രസക്തിയൊന്നുമില്ല. പക്ഷേ പിരിച്ചു വിടപ്പെട്ട പ്രസ്ഥാനത്തിന്റെ പിരിഞ്ഞു പോകാത്ത കണ്‍‌വീനര്‍ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും ഇന്നും അഭയാ കേസ് ആക്ഷന്‍ കൌണ്‍സിലിന്റെ കണ്‍‌വീനറായി തന്നെ അഭിമുഖങ്ങള്‍ നല്‍കുന്നു, ചാനല്‍ ചര്‍ച്ചകള്‍ നല്‍കുന്നു, മാണിസാറിനെ ചീത്ത വിളിയ്ക്കുന്നു. തെറ്റിയത് ആര്‍ക്കാണെങ്കിലും സാക്ഷാല്‍ ശ്രീമാന്‍ പുത്തന്‍ പുരയ്ക്കല്‍ എപ്പോഴും ഇപ്പോഴും ശരി തന്നെ.

അങ്ങിനെ തെറ്റുകളില്‍ നിന്നും തെറ്റുകളിലേയ്ക്ക് തെറ്റിയും തെന്നിയും നീങ്ങുന്ന സിസ്റ്റര്‍ അഭയാ കേസില്‍ ഇന്നിയും തെറ്റുകളെത്ര കടന്നു വരാന്‍ ബാക്കി. പ്രിയപ്പെട്ട തെറ്റുകളേ .... നിങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ സിസ്റ്റര്‍ അഭയാ കേസ് എങ്ങിനെ ഇത്രയും ശരിയാകുമായിരുന്നു. ശരികളെ നിങ്ങള്‍ സിസ്റ്റര്‍ അഭയാ കേസിന്റെ ഏഴയലത്ത് വരരുത്. അഥവാ വന്നാല്‍ ഭാരതീയ നീതിന്യായ വ്യവസ്ഥയുടെ ഏറ്റവും വല്യ ശരിയായ ജസ്റ്റിസ് ഹേമ നിങ്ങളെയെല്ലാം മുച്ചൂടും ശരിയാക്കിക്കളയും. ജാഗ്രതൈ!