Monday, August 27, 2007

യുക്തി

രണ്ടു പേരും വിട്ടു കൊടുക്കുന്നില്ല. പ്രപഞ്ചോല്പത്തിയും നിര്‍ദ്ധാരണവും ഡാര്‍വിനെ കൂട്ടു പിടിച്ച് യുക്തിവാദി ഖോരാഖോരം സമര്‍ദ്ധിക്കുന്നു. പുരോഹിതന്‍ ദൈവ വചനങ്ങള്‍ കൊണ്ട് ഖണ്ഡിക്കുന്നു. പുരോഹിതന്‍ പറയുന്നത് യുക്തി വാദിക്കും യുക്തിവാദി പറയുന്നത് പുരോഹിതനും ഇവര്‍ രണ്ടുപേരും പറയുന്നത് കാണികള്‍ക്കും മനസ്സിലാകുന്നില്ല. ഒടുവില്‍ പുരോഹിതന്റെ യുക്തി പൂര്‍വ്വമാ‍യ ഒരു ചോദ്യം മാത്രം കാണികള്‍ക്ക് മനസ്സിലായി:

“എടോ യുക്തി വാദീ,
വാ...നമ്മുക്കെല്ലാവര്‍ക്കും കൂടി സൈലന്റ് വാലിയിലേക്ക് പോകാം. ഒരു മാസം ഏറ് മാടം അടിച്ച് കാത്ത് നില്‍ക്കാം. ഏതെങ്കിലും ഒരു കുരങ്ങ് ഒരു മാസം കൊണ്ട് മനുഷ്യനായാല്‍ തന്റെ ഡാര്‍വിനെ ഞാന്‍ ദൈവമായി സമ്മതിച്ച് തന്റെ കൂടെ ഞാനും കൂടാം. അങ്ങിനെ പരിണമിച്ചില്ലെങ്കില്‍ താന്‍ ഞങ്ങടെ കൂടെ കൂടുമോ?”

പുരോഹിതന്റെ യുക്തി കേട്ട് "അതു തന്നേന്നും” പറഞ്ഞ് കാണികള്‍ പിരിയവേ യുക്തി വാദി വേദിയില്‍ വീണ് അപ്പ തന്നെ ഇഹലോക വാസം വെടിഞ്ഞു..

അന്നും ഇന്നും.

യുഗാന്തരങ്ങള്‍ക്ക് മുമ്പ് ബൂലോഗം എന്ന ഒരു നാട്ടു രജ്യത്ത് സമ്പല്‍ സമൃദ്ധിയുടെ ഓണം ബൂലോഗ പ്രജകള്‍ അഘോഷിച്ചിരുന്നത് ഇങ്ങിനെയായിരുന്നു. നാട്ടു രാജ്യത്തില്‍ ആഭ്യന്തര കലാപം പൊട്ടി പുറപെട്ടത് എങ്ങിനെയായിരുന്നു എന്ന ചര്‍ച്ച ഐക്യ ബൂലോഗ സഭയില്‍ ദിവസങ്ങളോളം പുരോഗമിച്ചെങ്കിലും സഭയിലെ അടിയന്തിര പ്രാധാന്യമുള്ള മറ്റു ചര്‍ച്ചകള്‍ പോലെ ഈ ചര്‍ച്ചയും ചേരി പോരില്‍ അവസാനിച്ചു.

ആഭ്യന്തര കലാപത്തിന്റെ തീഷ്ണതയില്‍ നില്‍ക്ക കള്ളിയില്ലാതെ ബൂലോക നാട്ടുരാജ്യം വിട്ട ബൂലോക വാസികള്‍ കൂട്ടുകുടുംബം വിട്ട് അണുകുടുംബങ്ങള്‍ നിര്‍മ്മിക്കാനുള്ള നെട്ടോട്ടത്തിനിടക്ക് ഈ യുഗത്തിലെ ഓണത്തിന് ബൂലോക നാട്ടു രാജ്യം മറന്നു. പഴമയുടെ പ്രൌഡിയും ഓര്‍മ്മകളും അയവിറക്കി കാര്‍ന്നോന്മാര്‍ പറഞ്ഞു:

“ഇപ്പോഴെന്തോണം അതൊക്കെ ബൂലോക രാജ്യം നിലനിന്നപ്പോഴല്ലേ. ഇപ്പോഴൊത്തെ കുട്ടികള്‍ക്ക് ആ പഴയ കാലത്തെ ഓണതല്ലും ഗ്രൂപ്പ് കളീം കുത്തിയോട്ടവും കുതികാല്‍ വെട്ടിയോട്ടവും ഒക്കെ എവിടെ കിട്ടാന്‍. ഇപ്പോള്‍ ഓണം ചാനലിലും, റേഡിയോയിലും, ഇന്റര്‍നെറ്റിലും ഒക്കെയല്ലേ. ഇപ്പോഴൊത്തെ കളിയൊക്കെ ഒരു കളിയാണോ...”
കാര്‍ന്നോര്‍ പതം പറഞ്ഞുകൊണ്ടേയിരുന്നു.