Tuesday, August 22, 2006

ഒരു എക്സ് പ്രസ് മണിയുടെ ഓര്‍മ്മക്ക്

കൊച്ചു പെരുന്നാ തലേന്ന്...ഉറ്റാലുവെച്ച് ഊറ്റിപ്പിടിച്ചെടുത്ത മൂന്ന് മുക്കാലുമായി എക്സ്ചേഞ്ചിലെത്തി. നാട്ടില്‍ വെച്ച് എല്ലാ കന്നംതിരുവിനും കൂട്ട് നിന്ന ഉറ്റ ചങ്ങാതിക്ക് ഇതുവരേം എണ്ണപ്പണമെന്ന് അവരും എണ്ണിചുട്ടെതെന്നു നമ്മളും പറയുന്ന ഈ ഫുലൂസിന്റെ ഒരു തുണ്ട് പോലും അയച്ചു കൊടുത്തിട്ടില്ല ഇതുവരേം. ഇവിടെത്തിയോന്‍ വല്ല്യ ഷേക്കായി പ്പോയി, അവിടെ വച്ച് നക്കിതിന്നാന്‍ നല്ലുപ്പ് നമ്മള് കൊടുക്കണമായിരുന്നു തുടങ്ങിയ കമന്റുകളും അഭ്യൂദയകാംക്ഷികളാല്‍ കടല്‍ കടന്നെത്തിയും തുടങ്ങിയിരുന്നു. എങ്കിപിന്നെ ഈ പെരുന്നാളിന് പത്തെണ്ണപ്പണമങ്ങ് ചെല്ലട്ടെ... “പടിഞ്ഞാറന്‍ സംഘ” മെന്ന മഞ്ഞയും കറുപ്പും വിളങ്ങുന്ന ബോര്‍ഡിന്റെ കീഴെ വിരാചിക്കുന്ന ഫിലിപ്പിനോ കുമാരി : “റിസീവര്‍ നെയിം...?
ഞാന്‍ : “ഉമ്മര്‍ ഖാന്‍.”
ഫിലിപ്പിനോ കുമാരി : “എത്‌ര രൂപ..” (ഹിറ്റ് എഫ് എമ്മില്‍ മായ പറയുന്നതിലും നല്ല മലയാളം)
ഞാന്‍ : (മനോഗതം: ഒടേ തമ്പൂരാനേ ഇവളും മലയാളം പഠിച്ചോ..)“അയ്യായിരം..”
അഞ്ച് മിനുറ്റ് കൊണ്ട് അഞ്ചലിലെത്തും അയ്യായിരം..
ഉമ്മറിനെ വിളിച്ചു. ആഢമ്പരത്തോടെ തെല്ലഹങ്കാരത്തോടെ സം മണീസ് മണിയോടറാക്കിയതറിയിച്ചു. “ഇപ്പോ തന്നെ പൊക്കോ. അഞ്ച്നിമിഷത്തില്‍ മണീസവിടെത്തും”
ഉമ്മര്‍ ഹാപ്പി..ഞാനും...
ആത്മസുഖത്തില്‍ അല്പമയക്കത്തിലേക്ക്...
മൊബൈല്‍ നിലക്കാത്ത നിലവിളിയില്‍...
“ഹലോ...”
ഉമ്മറിന്റെ നിലവിളി...
“എന്താ ഉമ്മറെ”
“നീ എന്താ കാട്ടിയേ...പൈസ മേടിക്കാന്‍ വന്നതാ..ഇവരെന്നെ വിടുന്നില്ല...”
“നീ.ബഹളം വക്കാതെ.. ഞാനൊന്നന്വാഷിക്കട്ടെ...”
വീണ്ടും പടിഞ്ഞാറന്‍ സംഘത്തിന്റെ ആപ്പീസിലേക്ക്...പോകും വഴിയില്‍ മൊബൈല്‍ അതിനുമുമ്പും പിമ്പും ഇത്രയും കരഞ്ഞിട്ടില്ല. അഞ്ചലില്‍ നിന്നും ഇത്രെം മിസ് കോളും വന്നിട്ടില്ല.
കാര്യം തിരക്കിയ ഞാന്‍ ഒരു നിമിഷം ഗോണ്ടിനാമോയെ ഓര്‍ത്തു..അവിടെ തരിശു ഭൂമിയില്‍ പുല്ല് പറിക്കുന്ന കുങ്കമ ജാക്കറ്റിട്ട തടവുകാരന്റെ നിസ്സഹായാവസ്ഥയോര്‍ത്തും പേര്‍ത്തും നില്‍ക്കുമ്പോള്‍...
“ഉമ്മര്‍” എന്ന പേരിലെ താലിബാന്‍ കാരനല്ല എന്റെ ചങ്ങാതിയെന്ന് തെളിയിക്കാന്‍ പെരുന്നാള്‍ ദിനവും,പെരുന്നാപിറ്റേന്നും ഓടിയ ഓട്ടവും എല്ലാം കഴിഞ്ഞപ്പോള്‍ :
“കൂട്ടു കാരാ...ഇന്നി മേലില്‍ നീ മണിയോഡറാക്കല്ലേ”
എന്ന ഉമ്മറിന്റെ വിനയപുരസരമുള്ള അപേക്ഷയും ആ പെരുന്നാളിനെ ഒരു കരിന്നാളാക്കി മാറ്റിയിരുന്നു....

Thursday, August 17, 2006

“ആ മഴനാളില്‍..”

കൊച്ചിയിലാണ്
കുറച്ചും കൂടി കൃത്യമാക്കിയാല്‍ തമ്മനത്ത്.
ഞാനും ജയകുമാറും മാത്രമേ ആ വീട്ടില്‍ താമസമുള്ളൂ.... അടച്ചു പൂട്ടുള്ള വീടാണ്. പക്ഷേ ഭാര്‍ഗവീനിലയമല്ല.എങ്കിലും താരതമ്മ്യാന പഴക്കമുള്ള പഴമയുടെ ഗന്ധം സ്പുരിക്കുന്ന വീടാണ്.
താമസം തുടങ്ങിയിട്ട് ഇന്ന് മൂന്നാം നാള്‍
പുറത്ത് കോരിച്ചോരിയുന്ന മഴ. ഏകദേശം പത്ത് മണിയോടെ പതിവുള്ള ചാറ്റിംങ്ങുമെല്ലാം കഴിഞ്ഞു ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു.ചന്നം പിന്നം മഴയുടെ ആലസ്യത്തില്‍ സുഖ നിദ്രയിലേക്ക്...
എന്റെ പുതപ്പ് പെട്ടെന്ന് ആരോ വലിച്ച് മാറ്റിയതു പോലെ...ഞെട്ടിയുണര്‍ന്നു...ശരിയാണ്..പുതപ്പ് അങ്ങ് മുറിയുടെ മൂലയില്‍....
ജയകുമാര്‍ നല്ല ഉറക്കത്തില്‍ തന്നെ...പിന്നെയും സംശയം..അവന്‍ ഉറങ്ങുകയാണോ...അതോ ഉറക്കം നടിക്കുകയാണോ...
‘ജയാ..’
അവനൊന്ന് തിരിഞ്ഞു കിടന്നു. അത്ര തന്നെ...
ക്ലോക്കില്‍ ഒരു മണി കഴിഞ്ഞിരിക്കുന്നു...
ഒരു ചെറുഭയം അരിച്ചു കയറിയെങ്കിലും വെള്ളം കുടിച്ചു വീണ്ടും കിടന്നു....
എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല...
ഔരു അലര്‍ച്ച...ഞെട്ടി പിടഞ്ഞ് സ്വിച്ചിടുമ്പോള്‍..കറണ്ടില്ല...എന്തൊക്കെയോ തട്ടിമറിച്ചിടുന്ന ശബ്ദം...ഇടക്ക് ജയകുമാറിന്റെ അലറി വിളിക്കലും...
വല്ലവിധേനയും മെഴുകുതിരി തപ്പിപ്പിടിച്ച് വെളിച്ചം പരന്നപ്പോള്‍ കണ്ട കാഴ്ച...
മുതുക് ഭാഗത്ത് നിന്ന് രക്തം ഒലിപ്പിച്ച് ഭ്രാന്തമായി നില്‍ക്കുന്ന ജയകുമാര്‍...ഷര്‍ട് വലിച്ച് കീറിയിട്ടുണ്ട്...പുതപ്പും പിച്ചിപറിച്ചിട്ടിരിക്കുന്നു.
“എന്താ പറ്റിയേ ജയാ...” ഭയപ്പാടോടെ ഞാന്‍ വിളിച്ചു ചോദിച്ചു...
അവന് നാക്കു വഴങ്ങുന്നില്ല....
കൈയുക്കും പുറത്തിനുമെല്ലാം ശവത്തിന്റെ തണുപ്പ്...
ഒരു വിധത്തില്‍ അവനെ ഓര്‍മ്മയിലേക്ക് തിരിച്ചു കൊണ്ടു വന്നപ്പോള്‍-
“എന്നെ ആരോ മാന്തി പറിച്ചു..”
അത് മാത്രമേ അന്നും ഇന്നും ഞങ്ങള്‍ക്കറിയുള്ളു.
രാവിലെ എന്റെ പുതപ്പ് പറന്ന് റൂമിന്റെ മൂലയിലേക്ക് പോയതും ഞാന്‍ അവനെ ഹൊസ്പിറ്റലില്‍ കൊണ്ടു പോയിട്ട് വരുമ്പോള്‍ പറഞ്ഞു.
അത് ആ വീട്ടിലെ ഞങ്ങളുടെ അവസാന ദിവസമായിരുന്നു.
പ്രിയരേ...ഞങ്ങള്‍ രണ്ടു പേരും മാത്രം താമസിച്ചിരുന്ന ആ വീട്ടില്‍ ആ ദിവസം എന്താണ് സംഭവിച്ചത്.

ആമുഖം..

പ്രപഞ്ചോല്പത്തിയും നിര്‍ദ്ധാരണവും പരിണാമസിദ്ധാന്തത്തിനതിഷ്ഠിതമാണെന്ന് ധരിച്ചവശായിരിക്കുന്നവരേ....
ദൈവവും പിശാചും മനുഷ്യന്റെ വിഭ്രാന്തി മാത്ര മാണെന്നഹങ്കരിക്കുന്നവരേ....
മസ്തിഷ്കത്തിനുള്‍ക്കൊള്ളാന്‍ കഴിയാത്തതെല്ലാം മാനസിക വൈകല്ല്യമാണെന്നെഴുതി തള്ളുന്ന ബുദ്ധി രാക്ഷസന്മാരേ...
യുക്തിഭദ്രതയെ ചോദ്യം ചെയ്യുന്ന ഈ കുറിപ്പുകള്‍ക്ക് ഉത്തരം കണ്ടെത്തൂ‌‌......

Tuesday, August 15, 2006

ബൂമറംങ്...

അച്ചായന്‍ അവസാനം എന്നെയും കെട്ടിപ്പിടിച്ച് ഉമ്മവെച്ചു.
“പോന്ന് മോനെ....ഞാന്‍ പോട്ടെടാ”
മുപ്പത് വര്‍ഷക്കാല‍ത്തെ അദ്ധ്വാനത്തിന് പരിസമാപ്തി.
ദുബൈ എയര്‍‌പോര്‍ട്ടില്‍ വച്ച് അച്ചായന്‍ അത്യാഹ്ലാദത്തോടെയാണ് ഞങ്ങളോട് യാത്ര പറഞ്ഞത്.
ഭാഗ്യവാന്‍. ലോഞ്ചില്‍ വന്നയാളാണ്. എല്ലാം കരക്കടിപ്പിച്ചിരിക്കുന്നു. മക്കളും കൊച്ചു മക്കളും എല്ലാം നല്ലനിലയില്‍.
ശിഷ്ടകാലത്തെ വിശ്ര‌മജീവിതത്തെ കുറിച്ചുള്ള അച്ചായന്റെ വിചാരങ്ങള്‍ ഞങ്ങളില്‍ അസൂയ പടര്‍ത്തുമായിരുന്നു.
അച്ചായന്‍ പോയി...അച്ചായന്റെ സന്തോഷത്തോടെയുള്ള മടക്കയാത്ര ഞങ്ങളിലും പുത്തനുണര്‍വുണ്ടാക്കി...
മാസം ഒന്ന്....രണ്ട്.....മൂന്ന്.....
നായിഫ് സര്‍വ്വാനി പള്ളിക്കരികെ ബസ് കാത്തു നില്‍ക്കുന്നവര്‍ക്കിടയില്‍ പരിചയമുള്ളൊരു മുഖം പോലെ....ഒന്നുകൂടി ......
അതെ അത് തന്നെ അച്ചായന്റെ പ്രേതം..


“മോനെ വിസിറ്റ് വിസയിലാണ്....നിങ്ങളെ അറിയിക്കണ്ട എന്ന് വിചാരിച്ചാണ് റൂമിലേക്ക് വരാഞ്ഞത്...പഴയശമ്പളമൊന്നും വേണ്ട...ഒരു ജോലി....”


പിന്നെ അച്ചായന് പറയാനുണ്ടായിരുന്നത് കൊച്ചു വാവയുടെ “വൃദ്ധ സദനത്തിന്റെ” പുതിയൊരദ്ധ്യായമായിരുന്നു.

Sunday, August 13, 2006

റോംങ് നമ്പര്‍....

“ഹലോ.....”
“ഹലോ....”
“22335561...അല്ലേ?”
“അതേ...“
“സൂസിയുടെ വീടല്ലെ?...”
“അതെ.”
“സൂസിയാണോ...”
“അല്ല അവളുടെ അമ്മയാണ്..”
“സോറി....റോംങ് നമ്പര്‍....”

Saturday, August 12, 2006

അരിയെത്ര പയറഞ്ഞാഴി....

ഇന്നലെ ഏഷ്യനെറ്റില്‍ കണ്ടത്....
ടോം വടക്കനോട് പ്രശാന്ത് ര‍ഘുവംശം:

“വിഴിഞ്ഞം തുറമുഖത്തിന് അവസരം നിഷേധിക്കുന്ന കേന്ദ്ര നയത്തെ കുറിച്ചു അങ്ങയുടെ അഭിപ്രയം എന്താണ്?”

ടോം വടക്കന്‍:

“U SEE...EXPRESS HIGHWAY മാറ്റി NORTH SOUTH ZONE ആക്കണമെന്ന് പറയുന്നു. THIS IS DEPENDS UPON THE IDIOLOGY യുമായി ബന്ധപ്പെട്ട DISPUTE (ഞരങ്ങുന്നു...) തര്‍ക്കം (മൂളുന്നു....) SOLVE (ഉം‌.......)പരിഹരിക്കാന്‍ WE SHOULD TAKE INITIATIVE നമ്മള്‍ അങ്ങിനെ TO BE DONE അതാണ് KEY PROBLEM."

എന്ത് മനസ്സിലായി സര്‍വ്വ ലോക പുലികളേ?

Thursday, August 10, 2006

നന്ദി.....

ഹ....രി....ശ്രീ........

ഹരിശ്രീകുറിച്ചു ഞാന്‍ തുടങ്ങുന്നു...

മാതാവും പിതാവും ഗുരുവും ദൈവവും മനസ്സിലുണ്ട്....

പിച്ച വയ്കാന്‍ പഠിപ്പിച്ച മാതാവിനും

പിച്ചക്കാരനാകാതിരിക്കാന്‍ പഠിക്കാനയിച്ച പിതാവിനും

പിച്ചക്കാരനാക്കാതെ പഠിപ്പിച്ച ഗുരുവിനും

പിച്ചയെടുപ്പിക്കാതെ സംരക്ഷിക്കുന്ന ദൈവത്തിനും നന്ദി....

ഈ നാട്ടില്‍ (ദുബൈയില്‍) വരാന്‍ എന്നെ സഹായിച്ചതു നാട്ടിലെ തൊഴിലില്ലായ്മയാണ്.

തൊഴിലില്ലായ്മക്കും...സര്‍ക്കാരിനും...പാസ്‌പോര്‍ട്ട് ഓഫീസര്‍ക്കും...നന്ദി....

അഞ്ജലിയെ എന്റെ കമ്പൂട്ടറില്‍ കുടിയിരുത്താനും വേണ്ടുന്നരീതിയില്‍ ഉപയോഗിക്കാനും എന്നെ സഹായിച്ചത് ജപ്പാന്‍ കാരനായ ഞാന്‍ കാണാത്ത ഞാന്‍ അറിയാത്ത എന്റെ സുഹൃത്താണ്...നന്ദി വക്കാരീ...നന്ദി...

ബ്ലോഗിങ്ങിനെ കുറിച്ചും അതിന്റെ പ്രധാന്യത്തെ കുറിച്ചും എന്നെ ബോധവാനാക്കിയത് റേഡിയോ ഏഷ്യയിലെ ടൈം ഔട്ട് എന്ന പരിപാടിയാണ്... നന്ദി...അവതാരികക്കും....റേഡിയോ ഏഷ്യക്കും...

ഞാന്‍ തുടങ്ങുകയായി......എന്നെ സഹിക്കാന്‍ വിധിക്കപ്പെട്ട എല്ലാ പുലികള്‍ക്കും മുന്‍‌കൂറായി

“പെരിയ നന്ദി.......”