Friday, December 02, 2011

മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സ്വാഭാവിക മരണം അനുവദിക്കണം!


നൂറ്റി പതിനാറാണ്ട് കഴിയുന്ന മുല്ലപ്പെരിയാര്‍ അണകെട്ട് ഇപ്പോ പൊട്ടും ഇപ്പോ പൊട്ടും എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ കഴിയുന്നു. നമ്മള്‍ മലയാളികള്‍ പൊട്ടും എന്ന് പറയും, നെഞ്ചത്തടിക്കും, നിലവിളിക്കും. കഴിഞ്ഞൊരു ദിവസം തേനിയിലെ ഒരു കര്‍ഷ സംഘടനാ നേതാവ് അബ്ബാസ് പറഞ്ഞതാണ് ഇക്കാര്യത്തില്‍ ശരിക്കും ശരി.

"മഴ തുടങ്ങുമ്പോള്‍ മലയാളീ മക്കള്‍ അണപൊട്ടും അണപൊട്ടും എന്നു നിലവിളിക്കും. മഴ കഴിയുമ്പോള്‍ നിലവിളിയും നില്‍ക്കും. ഞങ്ങള്‍ കഴിഞ്ഞ പത്തു നാല്പതു വര്‍ഷം ആയി കാണുന്ന നാടകം ആണിത്... ആയതു കൊണ്ട് ഇപ്പൊഴത്തെ ബഹളങ്ങളിലും ഞങ്ങള്‍ക്ക് പുതുമയൊന്നും ഇല്ല."

അബ്ബാസിന്റെ നിരീക്ഷണത്തില്‍ ചില സത്യങ്ങള്‍ ഉണ്ട് താനും. പതിവു നിലവിളിയില്‍ നിന്നും വ്യത്യാസ്തമായി ഇപ്പോഴത്തെ നിലവിളിക്ക് ഒച്ച കൂടുന്നതിനു പിന്നില്‍ ഒരര്‍ത്ഥത്തില്‍ യശ്ശശരീരനായ ടി.എം.ജേക്കബ്ബിനോട് നാം ഭൂമിമലയാളം കടപ്പെട്ടിരിക്കുന്നു. പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന പിറവം ഉപതിരഞ്ഞെടുപ്പാണ് ഉമ്മന്‍ ചാണ്ടി മുതല്‍ അച്യുതാനന്ദന്‍ വരെയുള്ള നേതാക്കന്മാര്‍ പൊട്ടാന്‍ പോകുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ ഓര്‍ത്തു വിങ്ങിപൊട്ടാനുള്ള കാരണം!

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഒരു ജലബോംബ് തന്നെയാണ് എന്നതില്‍ സംശയമില്ല തന്നെ. അപകടത്തില്‍ ആയ അണക്കെട്ട് പുനര്‍ നിര്‍മ്മിക്കണം എന്നു പറയുമ്പോള്‍ പഴകിയ ഒരു ബോംബ് നിര്‍വ്വീര്യമാക്കിയിട്ട് പുതിയത് ഒന്നു ഉണ്ടാക്കി വെക്കണം എന്നതാണര്‍ത്ഥം. സുര്‍ക്കീ മിശ്രിതത്തിന്റെ ഉറപ്പില്‍ നൂറ്റാണ്ട് പിന്നിട്ട അണകെട്ട് പൊളിച്ചു മാറ്റി പുതിയത് ഒന്നു നിര്‍മ്മിക്കുമ്പോള്‍ നമ്മള്‍ ആദ്യം അറിയേണ്ടുന്ന സംഗതി നിര്‍മ്മാണ മേഖല നൂറ്റാണ്ടു പിന്നിടുമ്പോള്‍ എത്തി നില്‍ക്കുന്ന ദുരവസ്ഥയെ കുറിച്ചു കൂടിയാണ്. വെട്ടിമലത്തും കുംഭകോണവും കൊടികുത്തി വാഴുന്ന ഇക്കാലത്ത് അവനവന്‍ കീശമാത്രം ലക്ഷ്യാമാക്കുന്ന നിര്‍മ്മാണ വിദഗ്ദരും കമ്പനികളും അണക്കെട്ടിന്റെ സുരക്ഷിതത്വത്തില്‍ എത്ര മാത്രം ശ്രദ്ധാലുക്കള്‍ ആയിരിക്കും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ശവപ്പെട്ടി കുംഭകോണം മുതല്‍ കോമണ്‍ വെല്‍ത്ത് അഴിമതി വരെ എണ്ണിയാല്‍ ഒടുങ്ങാത്ത കഴുത്തറുപ്പന്‍ അഴിമതി കഥകള്‍ ആധുനിക ഭാരതത്തെ ചൂഴ്ന്ന് നില്‍ക്കുന്നു. അതായത് കോടാനു കോടി വെട്ടിമലത്താനുള്ള വാതായനങ്ങള്‍ തുറന്നിടുന്ന ബൃഹത്ത് പദ്ധതിയാണ് അണക്കെട്ട് പുനര്‍നിര്‍മ്മാണം എന്നര്‍ത്ഥം.

സമരങ്ങളുടേയും പ്രതിഷേധങ്ങളുടേയും ഒടുവില്‍ ഡാം പുനര്‍നിര്‍മ്മിക്കാനുള്ള സാഹചര്യം ഏതെങ്കിലും വിധത്തില്‍ ഉരിതിരിഞ്ഞാലും അതിന്റെ ഈട് നൂറ്റാണ്ടു മുന്നേ നിര്‍മ്മിക്കപ്പെട്ട അണക്കെട്ടിനു ഉണ്ടായിരുന്നതു പോലെ ഉണ്ടാകണം എന്നില്ല - അതു സാങ്കേതം എത്ര മാത്രം പുരോഗമിച്ചിട്ടുണ്ട് എങ്കിലും. ചുരുക്കത്തില്‍ താരതമ്യേന ഈടുള്ള അത്ര വല്ല്യേ കുഴപ്പങ്ങള്‍ ഒന്നും ഉണ്ടാക്കാത്ത പ്രത്യക്ഷത്തില്‍ തന്നെ ഈടുറ്റ ഒരു നിര്‍മ്മിതി ഇടിച്ചു നിരത്തി ദുര്‍ബലമായ മറ്റൊന്നു ഉണ്ടാക്കി വരും തലമുറയെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ തക്ക പരുവത്തില്‍ ഒരു ജലബോംബ് പുനര്‍ സൃഷ്ടിക്കാന്‍ വേണ്ടി നടക്കുന്ന വിലാപങ്ങള്‍ എതിര്‍ക്കപ്പെടണം. വേണ്ടത് മുല്ലപ്പെരിയാറിനു കുറുകേയുള്ള പടുകൂറ്റന്‍ ജലസംഭരണി ഇല്ലാതാവുകയാണ്.

ഡാം നിര്‍മ്മിക്കുന്നതിനു വേണ്ടി ഏറ്റവും കുറഞ്ഞത് ഒരു പതിനഞ്ചു വര്‍ഷം എങ്കിലും വേണ്ടി വരും എന്നു കണക്കാക്കാം. അങ്ങിനെയെങ്കില്‍ ഈ പതിനഞ്ചു വര്‍ഷം അണക്കെട്ടിന്റെ അവസ്ഥ എന്തായിരിക്കും എന്ന് ആര്‍ക്കെങ്കിലും പ്രവചിക്കാന്‍ കഴിയുമോ? എന്തിനേറെ? അണക്കെട്ട് അപകടത്തില്‍ പെട്ടാല്‍ ഉണ്ടാകാവുന്ന അപകടത്തിന്റെ തോത് എന്തായിരിക്കുമെന്ന് പഠിക്കാന്‍ റൂര്‍ക്കേല ഐ.ഐ.ടിയുമായി ഒപ്പിട്ട കരാറിലെ വ്യവസ്ഥ ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ്. അപ്പോ ഈ ആറുമാസം അണക്കെട്ടിനു അപകടം ഒന്നും വരില്ലാ എന്ന് ആരാണ് നിശ്ചയിച്ചിരിക്കുന്നത്?

അണക്കെട്ടുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കേള്‍ക്കുന്ന ഭാരതത്തിന്റെ പരമോന്നോത നീതി പീഠം കേസ് അവധിക്കു വെച്ചു അവധിക്കു വെച്ച് മുമ്പോട്ടു പോകുന്നു. അടുത്ത ഹിയറിങ്ങ് ജനുവരി ഒമ്പതാം തീയതി. അപകടത്തില്‍ ആയ അണകെട്ട് തകര്‍ന്നാല്‍ നമ്മള്‍ പറയുന്നതു പോലെ അല്ലെങ്കില്‍ ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്ന പോലെ മുപ്പത് ലക്ഷത്തില്‍ അധികം ജനങ്ങള്‍ ഒറ്റയടിക്ക് കൊല്ലപ്പെടാവുന്ന ഒരു കേസില്‍ കോടതിയുടെ മെല്ലെപ്പോക്ക് നയം തന്നെ കുറ്റകരമായ അനാസ്ഥയല്ലേ? പറയപ്പെടുന്നതു പോലെ തന്നെ ഭീതിതം ആയിരിക്കും സംഭവിക്കുന്നത് എങ്കില്‍ ലോകം കണ്ട ഏറ്റവും ദാരുണവും ഭീവത്സവുമായ ഈ പ്രതിസന്ധിയേക്കാള്‍ പ്രാധാന്യമുള്ള എന്ത് കാര്യമാണ് ഇന്‍ഡ്യാ മഹാരാജ്യത്ത് പരമോന്നത നീതിപീഠത്തിനു പരിഗണിക്കാനുള്ളത്?

നൂറ്റി പതിനാറു വര്‍ഷം മുമ്പ് നിര്‍മ്മിക്കപ്പെട്ട ഡാമിനു അന്നു കല്പിച്ചിരുന്ന ആയുസ് അമ്പത് വര്‍ഷമാണ്. പക്ഷേ ഡാം ഇപ്പോഴും നിലനില്‍ക്കുന്നു. ഇടക്ക് ഗ്രൌട്ടടിച്ച് ശക്തിപ്പെടുത്തി എന്നതൊന്നും കണക്കില്‍ എടുക്കേണ്ട. പ്രധാന നിര്‍മ്മിതിയുടെ ബലവും നൂറ്റാണ്ടു മുമ്പത്തെ നിര്‍മ്മിതിയുടെ സാങ്കേതിക വിദ്യയുടെ മികവുമാണ് ഡാം ഇന്നും നിലനില്‍ക്കാന്‍ കാരണം. ഇപ്പോഴത്തെ സാങ്കേതിക വിദ്യായാണ് ഏറ്റവും മികച്ചത് എന്ന തെറ്റിദ്ധാരണയാണ് നമ്മേ ഭരിക്കുന്നത്. സിമന്റും കോണ്‍ക്രീറ്റും കണ്ടുപിടിക്കപ്പെടാതിരുന്ന കാലത്ത് നിര്‍മ്മിക്കപ്പെട്ട എടുപ്പുകള്‍ ഒരു കുഴപ്പവും ഇല്ലാതെ നൂറ്റാണ്ടുകള്‍ പിന്നിട്ട് ഇപ്പോഴും നമ്മുക്ക് മുന്നില്‍ ഉണ്ട്. അണക്കെട്ടിനു തുല്ല്യം അല്ലാ എങ്കിലും ലോകത്തിലെ ഏറ്റവും വല്ലിയ ഒറ്റ നിര്‍മ്മിതിയായ ചൈനാ വന്മതില്‍ ഒരു ഉദാഹരണം മാത്രം. അതായത് ഡാം അപകടത്തില്‍ ആണ് എന്നതു വസ്തുത. അതു പക്ഷേ കാലപഴക്കം കൊണ്ടോ സുര്‍ക്കിയുടെ സാങ്കേതം കൊണ്ടോ അല്ല. നൂറ്റി മുപ്പത്തിയാറ് അടി ഉയരത്തില്‍ ആയിരത്തി ഇരുന്നൂറ് അടി നീളത്തില്‍ പതിനഞ്ചു ദശലക്ഷം ഘനയടി  വെള്ളം കെട്ടി നില്‍ക്കുന്നത് ഏതു സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ ആണെങ്കിലും അപകടകരം തന്നെയെന്നതാണ് വസ്തുത. അത് ഇല്ലാതാവുക തന്നെ ചെയ്യണം - ഒരു നിമിഷം മുന്നേ.

മുല്ലപ്പെരിയാര്‍ മാത്രമല്ല. എല്ലാ ഡാമുകളും ജല ബോംബുകള്‍ തന്നെയാണ്. പറഞ്ഞ് കേള്‍ക്കുന്നതു പോലെ റിക്ടര്‍ സ്കെയില്‍ ആറോ അതിനടുത്തോ വരുന്ന ഏതൊരു ഭൂകമ്പവും മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ മാത്രമല്ല ഒഴിക്കി കൊണ്ട് പോവുക. കൂടെ കുറഞ്ഞത് അര ഡസന്‍ ഡാമുകളെങ്കിലും ഒലിച്ചു പോകും. ഒരു പക്ഷേ അപ്പോള്‍ ഏറ്റവും ഒടുക്കമായിരിക്കും മുല്ലപ്പെരിയാര്‍ ഒലിച്ചു പോവുക. ആദ്യമാദ്യം ആധുനിക സാങ്കേതിക വിദ്യ ഒലിച്ചു പോകാനാണ് സാധ്യത. കട്ടുമുടിച്ചതിന്റെ ബാക്കിയായിരിക്കുമല്ലോ ഇപ്പോള്‍ കാണുന്ന ഡാമിന്റെ ഭീമാകാര രൂപങ്ങള്‍ .

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇല്ലാതാവുന്നതോടെ തമിഴ് നാടിന്റെ പശ്ചിമ ഘട്ടത്തിലെ കാര്‍ഷിക രംഗം തകരും. അതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ അവിടുത്തെ സര്‍ക്കാര്‍ കണ്ടെത്തിക്കോളും. അക്കാര്യത്തില്‍ നമ്മേളേക്കാള്‍ എത്രയോ മുന്നിലാണ് കാര്‍ഷിക വൃത്തി ഒരു സംസ്കാരമായി കൊണ്ടു നടക്കുന്ന തമിഴ് ജനത. എന്നാല്‍ അതോടൊപ്പം നമ്മുടെ കാര്യവും കഷ്ടത്തില്‍ ആകും എന്ന് ഭയപ്പെടണം. ആ അവസ്ഥ പക്ഷേ ഡാം പൊട്ടുന്നതിനേക്കാള്‍ ഭീകരം ആയിരിക്കും. അതും പരിഹരിക്കാന്‍ കഴിയും. മെട്രോയും മെടോ സിറ്റികളും നഗരങ്ങളെ സ്മാര്‍ട്ടാക്കല്‍ പദ്ധതികള്‍ നടപ്പാക്കലും ഒക്കെയായി കോടികള്‍ ഒഴുക്കുന്നതിനു മുന്നേ തീറ്റയുടെ കാര്യത്തില്‍ ഭരണകൂടം കേവല ശ്രദ്ധ കൊടുത്താല്‍ പച്ചക്കറികളും അരിയും ഒക്കെ യധേഷ്ടം ഉല്പാദിപ്പിക്കാന്‍ നമ്മുക്കും കഴിയും. അതിനു ഡാം ഉണ്ടാക്കി തമിഴ് നാടിനു കൊടുക്കാം എന്നു നാം വീമ്പിളക്കുന്ന സമ്പത്തിന്റെ ചെറിയൊരു അംശം മതിയാകും. കര്‍ഷകര്‍ക്ക് പലിശയില്ലാത്ത വായ്പകളും സബ്സിഡികളും നല്‍കി കാര്‍ഷിക രംഗം പുനരുജ്ജീവിപ്പിച്ച് വിഭവങ്ങളും കാര്‍ഷിക വിളകളും നശിച്ചു പോകാതെ ശേഖരിച്ച് സൂക്ഷിച്ച് കൃത്യമായി വിതരണം ചെയ്താല്‍ തീറ്റക്കായി ചുരം ഇറങ്ങി വരുന്ന അന്യസംസ്ഥാന വാഹനങ്ങള്‍ക്കായി കാത്തിരിക്കുന്ന ഗതികേട് ഒഴിവാക്കാം.

ഡാം തകരാന്‍ അനുവദിക്കുകയാണ് ഇത്തരുണത്തില്‍ നാം ചെയ്യേണ്ടത്. തകരാന്‍ പോകുന്ന ഡാമിനെ ചൂണ്ടി ഭീതി പടര്‍ത്തുന്ന ദൃശ്യശ്രവ്യ മാധ്യമങ്ങള്‍ക്ക് പൊതുജനത്തെ തങ്ങളുടെ മാധ്യമങ്ങളുടെ മുന്നില്‍ പിടിച്ചിരുത്തി ടാമ്പറിങ്ങ് റേറ്റ് കൂട്ടി പരസ്യ വരുമാനം കൂട്ടുക എന്നതില്‍ കവിഞ്ഞ് എന്തെങ്കിലും ലക്ഷ്യം ഉണ്ട് എന്ന് കരുതുന്നത് തന്നെ വിഡ്ഢിത്തം ആണ്. ലാഭത്തിനപ്പുറം, സേവനം കുത്തക മാധ്യമങ്ങളുടെ ലക്ഷ്യമേ അല്ല എന്നത് ദൃശ്യ ശ്രവ്യ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇരിക്കുന്ന ഒരോ നിമിഷവും നാം ഓര്‍ത്തു കൊണ്ടേയിരിക്കണം. ഇന്ന് ഏതെങ്കിലും മന്ത്രിമാരോ പൌരമുഖ്യന്മാരോ ഉള്‍പ്പെട്ട ഒരു പെണ്‍‌വാണിഭ കേസ് പുറത്ത് വന്നാല്‍ കഴിഞ്ഞു ചാനലുകളിലെ മുല്ലപ്പെരിയാര്‍!

രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകള്‍ പിറവം ഉപതിരഞ്ഞെടുപ്പ് വരെ പ്രതീക്ഷിച്ചാല്‍ മതി. ഇത് തിരിച്ചറിയണം എങ്കില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ അടിവാരത്തില്‍ വര്‍ഷങ്ങളായി തുടരുന്ന അതിജീവനത്തിന്റെ സമരത്തോടു രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും സ്വീകരിച്ച നിലപാടുകള്‍ മാത്രം വിശകലനം ചെയ്താല്‍ മതി. ഇപ്പോഴത്തെ ഭൂചലനത്തിന്റെ പിന്നാലെ സമരം ചെയ്യാനും നിരാഹാരം കിടക്കാനും മുല്ലപ്പെരിയാറില്‍ ചെന്ന നേതാക്കന്മാര്‍ അറിയുന്നത് അവിടെ ചപ്പാത്ത് എന്നൊരു സ്ഥലം ഉണ്ട് എന്നും അവിടെ ഒരു സമര പന്തല്‍ ഉണ്ട് എന്നും അവിടെ വര്‍ഷങ്ങളായി ഭീതിയുടെ താഴ്വരയില്‍ അതിജീവനത്തിനു വേണ്ടി സഹന സമരം നടക്കുന്നുണ്ട് എന്നുമാണ്‍. അപ്പോ പിന്നെ ഇന്നി വേറെ പന്തല്‍ വേണ്ടല്ലോ എന്നു കരുതി അവിടെ തന്നെ അവരോടൊപ്പം ചേര്‍ന്ന് അങ്ങ് ധര്‍ണ്ണയും ഉപവാസ സമരവും പുറം‌പൂച്ചു കാരായ നേതാക്കന്മാര്‍ കൊട്ടും കുരവുമായി ആരംഭിച്ചു എന്നു മാത്രം. പിറവം ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വീണ്ടും സമരപന്തലില്‍ ചപ്പാത്തുകാര്‍ മാത്രമാകും.

അക്ഷരാര്‍ത്ഥത്തില്‍ ഇന്ന് മുല്ലപ്പെരിയാര്‍ ഡാമിന്റെ ദുരന്തമുഖത്ത് ആത്മാര്‍ത്ഥതയുള്ള ഒരു സമരവും നിലപാടും ഉണ്ടെങ്കില്‍ അത് അടിവാരത്ത് മരണം മുന്നില്‍ കണ്ട് കഴിയുന്ന വര്‍ഷങ്ങളായി ജീവനു വേണ്ടി സമരം ചെയ്യുന്ന ആ ഒരു പിടി മനുഷ്യജന്മങ്ങളുടേതു മാത്രമാണ്. ബാക്കിയെല്ലാം വെറും പടം. സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ ലൈക്ക് അടിച്ചും പോസ്റ്റര്‍ പതിച്ചും കളിക്കുന്നതും അതില്‍ നിന്നും ഒട്ടും വ്യത്യസ്ഥമല്ല തന്നെ!

മുല്ലപ്പെരിയാര്‍ ഡാമിനു സ്വാഭാവിക മരണം അനുവദിക്കണം. കേരളത്തിന്റെ ഉത്തരവാദിത്വത്തില്‍ അതു പൊളിച്ചാല്‍ നമ്മുടെ ചിലവില്‍ പുനര്‍നിര്‍മ്മിക്കേണ്ടി വരും. സ്വാഭാവിക മരണം സംഭവിച്ചാല്‍ അതു ഒഴിവാകും. വീണ്ടും ഒരു ദുരന്തം കെട്ടിപ്പടുക്കാന്‍ ആരും ആവശ്യപ്പെടില്ലല്ലോ? പക്ഷേ തകര്‍ച്ച സംഭവിച്ചാല്‍ വന്‍ ദുരന്തം അഭിമുഖീകരിക്കേണ്ടി വരും. അതിനുള്ള പരിഹാരത്തെ കുറിച്ചാണ് നാം ഇപ്പോള്‍ ചിന്തിക്കുകയും, ചര്‍ച്ച ചെയ്യുകയും, പരിഹാര മാര്‍ഗ്ഗങ്ങള്‍ തേടുകയും ചെയ്യേണ്ടത്. ഇപ്പോള്‍ ഡാം പുനര്‍ നിര്‍മ്മാണത്തിനു വേണ്ടി അലമുറയിട്ട് വെറുതെ ഒഴുക്കി കളയുന്ന ഊര്‍ജ്ജവും ശ്രദ്ധയും അപകടം സംഭവിച്ചാല്‍ ഒരു ജീവന്‍ പോലും അപകടത്തില്‍ ആകാതെ എങ്ങിനെ അപകടത്തെ നേരിടാം എന്നു ചിന്തിക്കുന്നതിലേക്ക് മാറ്റാം. ഒരു നിമിഷം വൈകാതെ അതിനുള്ള ശ്രമം തുടങ്ങാം.

അടുത്ത നിമിഷം ഡാം പൊട്ടാം എന്ന അടിയന്തിര സ്ഥിതി മുന്നില്‍ കണ്ട് ഏറ്റവും അപകട മേഖലയില്‍ കഴിയുന്നവരെ എത്രയും വേഗം സുരക്ഷിത മേഖലയിലെക്ക് മാറ്റാനുള്ള നടപടികള്‍ തുടങ്ങാം.  വെള്ളം സ്വഭാവിക വഴിത്താരയിലൂടെ അറബിക്കടലില്‍ എത്തിക്കാനുള്ള ബണ്ടുകളും മതിലുകളും പുതിയ കൈവഴികളും ഒക്കെ ഉണ്ടാക്കി തകരുന്ന ഡാമിനെ അതര്‍ഹിക്കുന്ന ബഹുമാനത്തോടെയും സ്നേഹത്തോടെയും അറബി കടലില്‍ കൊണ്ട് ചെന്ന് സമാധിയിരുത്താം. അതൊരു പക്ഷേ ലോകത്തിനു തന്നെ മാതൃകയായേക്കാം. അസാധ്യമായി ഒന്നും ഇല്ലാ എന്ന് ഖനിയില്‍ പെട്ട മനുഷ്യരെ മാസങ്ങള്‍ക്ക് ശേഷം ജീവനോടെ പുറം ലോകത്തെത്തിച്ച നിശ്ചയ ദാര്‍ഢ്യം നമ്മുക്ക് മുന്നില്‍ പുഞ്ചിരിയോടെ നില്‍ക്കുന്നുണ്ടല്ലോ?

മറന്നു പോകരുത്!

മുല്ലപ്പെരിയാര്‍ ഡാം ജല ബോംബാണ്. അതു പൊളിച്ച് പുതിയത് നിര്‍മ്മിക്കുക എന്നാല്‍ ഉഗ്രസ്ഫോടക ശേഷിയുള്ള ബോംബ് നിര്‍വ്വീര്യമാക്കിയിട്ട് പുതിയത് ഒന്നു നിര്‍മ്മിച്ച് സൂക്ഷിക്കുന്നതു പോലെ അപകടകരമാണ്. ഡാം ഇല്ലാതാവുകയാണ് നാട്ടിന്റെ സുരക്ഷക്ക് ആവശ്യം. കേരളത്തിനു ജീവനും തമിഴ് നാടിനു വെള്ളവും എന്ന മുദ്രാവാക്യത്തിനു പകരം "ഡാമിന്റെ സുരക്ഷിത മരണവും കേരളത്തിനു ഭീതിയില്‍ നിന്നുള്ള മോചനവും"എന്നതാകട്ടെ നമ്മുടെ മുദ്രാവാക്യം.

പ്രിയപ്പെട്ട മുല്ലപ്പെരിയാര്‍ ഡാമേ,
നേരുന്നു നിന്നാസന്ന മൃതിയില്‍ നിനക്കാത്മ ശാന്തി....
നിനക്കാത്മ ശാന്തി!