Friday, January 30, 2009

മൊബൈല്‍ ഫോണിനു ലൈസന്‍സ് ഏര്‍പ്പെടുത്തണം.

പത്തു മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ റേഡിയോ ഉപയോഗിയ്ക്കണമെങ്കില്‍ ലൈസന്‍സ് വേണം എന്നൊരു നിയമം ഉണ്ടായിരുന്നതായി അറിയാം. തികച്ചും നിരുപദ്രവകാരിയായ റേഡിയോയിയ്ക്ക് ലൈസന്‍സിങ്ങ് സംബ്രദായം ഏര്‍പ്പെടുത്തിയതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്നറിയില്ല. ടെലിവിഷന്‍ വന്നപ്പോള്‍ അതിനു ലൈസന്‍സ് വേണമെന്ന നിയമമൊന്നും ഉള്ളതായും അറിവില്ല. ഒരു തരത്തില്‍ റേഡിയോയേക്കാള്‍ അപകടകാരിയാണല്ലോ ടെലിവിഷന്‍. അതിനുശേഷം വന്ന ഇന്റര്‍ നെറ്റിനും ലൈസന്‍സിങ്ങോ മറ്റു നൂലാമാലകളോ ഇല്ല. പഴയകാലത്ത് എല്ല്ലാത്തിനും ചില അടുക്കും ചിട്ടകളും ഉണ്ടായിരുന്നു. അതായിരിയ്ക്കാം റേഡിയോയിയ്ക്ക് ലൈസന്‍സിങ്ങ് ഏര്‍പ്പെടുത്താന്‍ കാരണം.

വീഞ്ഞപ്പെട്ടിപോലെയുള്ള റേഡിയോയും അതിനിരിയ്ക്കാന്‍ പൂമുഖത്ത് നാലുകാലിലൊരു സ്റ്റാന്റും മുറ്റത്തെ തെങ്ങുകളില്‍ വലിച്ചു കെട്ടിയൊരു വലപോലെയുള്ള ഏരിയലും ഒക്കെയായി റേഡിയോ അക്കാലത്ത് ഒരു തരം ആഡംബരം തന്നെയായിരുന്നു. ആ ആഡംബരത്തില്‍ ലൈസന്‍സിനുള്ള പ്രാധാന്യവും ഒട്ടും പിന്നിലല്ലായിരുന്നു. തികച്ചും നിരുപദ്രവകാരിയായിരുന്ന റേഡിയോയിയ്ക്ക് ലൈസന്‍സ് സംബ്രദായം ഉണ്ടായിരുന്ന ഒരു നാട്ടില്‍ എന്തു കൊണ്ട് തികച്ചും ഉപദ്രവകാരിയായ മൊബൈല്‍ ഫോണിനും ലൈസന്‍സ് ഏര്‍പ്പെടുത്തിക്കൂട?

മൊബൈല്‍ ഫോണ്‍ എന്നാല്‍ ഇന്നു കമ്മ്യൂണിക്കേഷനും മാത്രം ഉള്ള ഒരു ഉപകരണമല്ലല്ലോ? സന്ദേശങ്ങള്‍ കൈമാറാനുള്ള ഒരു ഉപകരണം എന്നതിലുപരി മൊബൈല്‍ ഫോണ്‍ ഇന്ന് ദുരുപയോഗം ചെയ്യപ്പെടുന്ന ഉപകരണങ്ങളില്‍ ഏറ്റവും മുന്നിലാണ്. ഉപകരണത്തിന്റെ പ്രാഥമിക ലക്ഷ്യത്തില്‍ നിന്നും വ്യതിചലിച്ച് സാമൂഹ്യ തിന്മകള്‍ ഏറ്റവും കൂടുതല്‍ ഉണ്ടാക്കുന്ന ഒരു ഉപകരണത്തിന്റെ ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ വരുത്തേണ്ടുന്നതു സാമൂഹ്യ സുരക്ഷിതത്വത്തിനു അനിവാര്യമായ ഒരു സംഗതിയല്ലേ?

ക്യാമറയുള്ള മൊബൈല്‍ ഫോണുകള്‍ ഉണ്ടാക്കുന്ന സാമൂഹ്യ പ്രശ്നങ്ങള്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിയ്ക്കുന്ന ഒരു കാലഘട്ടമാണല്ലോ ഇത്. ജനത്തിരക്കില്‍ ആരും ആരുടേയും മൊബൈല്‍ ഫോണിലെ ക്യമറയിലേയ്ക്ക് പകര്‍ത്തപ്പെടാനും ആ പകര്‍ത്തപ്പെടുന്ന ഫോട്ടോ വേറെ എങ്ങിനെ വേണമെങ്കിലും പരിണമിയ്ക്കപ്പെടാനും സാഹചര്യം നിലനില്‍ക്കുമ്പോള്‍ ആരും സുരക്ഷിതരല്ല എന്നു വരുന്നു. പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് മൊബൈല്‍ ഫോണിന്റെ അക്രമണത്തിനു വിധേയരാകുന്നതും. ഒരാള്‍ അയാളുടെ പക്കല്‍ ഉള്ള ക്യാമറ കൊണ്ടു ഒരുവളുടെ ഫോട്ടോ തെരുവില്‍ നിന്നും എടുക്കാന്‍ ശ്രമിച്ചാല്‍ അതു കയ്യോടെ പിടി കൂടപ്പെടും. പക്ഷേ മൊബൈല്‍ ഫോണിലൂടെ പടമെടുക്കുന്നത് അത്ര വേഗം ശ്രദ്ധയില്‍പ്പെടില്ല.

സ്കൂളുകളിലേയും കോളേജുകളിലേയും മൊബൈല്‍ ഉപയോഗവും അരക്ഷിതമായൊരു കാമ്പസ് സംസ്കാരമാണുണ്ടാക്കുന്നത്. സാങ്കേതിക വിദ്യയുടെ പുരോഗതിയ്ക്ക് പുറം തിരിഞ്ഞു നില്‍ക്കണം എന്നല്ല പറയുന്നത്. മൊബൈല്‍ ഫോണ്‍ കൊണ്ടു വരുന്ന അതി സ്വകാര്യത വളരെയധികം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. സ്ത്രീകള്‍ മാത്രമുള്ള വീടുകളിലേയ്ക്ക് ഫോണ്‍ വിളിച്ച് അശ്ലീലം പറയുന്നത് ഇന്നൊരു വാര്‍ത്തയല്ല. സ്വകാര്യത കുറവായതിനാല്‍ ലാന്റ് ലൈനില്‍ നിന്നും വിളിച്ച് സ്ത്രീകളെ ശല്യം ചെയ്യുന്നത് മൊബൈലില്‍ നിന്നും വിളിച്ച് ശല്യം ചെയ്യുന്നതിനേക്കാള്‍ താരതമ്യാന കുറവാണ്.

ചെറിയ ചിലവില്‍ മൊബൈല്‍ ഫോണ്‍ വാങ്ങാനും എങ്ങിനെ വേണമെങ്കിലും ഉപയോഗിയ്ക്കാനും കഴിയുന്ന നിലവിലുള്ള സാഹചര്യങ്ങള്‍ക്ക് മാറ്റം അനിവാര്യമാണ്. മൊബൈല്‍ ഫോണിനു ലൈസന്‍സിങ്ങ് ഏര്‍പ്പെടുത്തണം. ഫോണിലെ സ്പെസിഫിക്കേഷനുകള്‍ക്ക് ആനുപാതികമായി ലൈസന്‍സ് ഫീസു കൂടുകയും വര്‍ഷാവര്‍ഷം ലൈസന്‍സ് പുതുക്കുകയും വേണം എന്ന നിയമം കൊണ്ടുവരണം. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ മൊബൈല്‍ ഫോണ്‍ വേണമെങ്കില്‍ അതിനു പ്രത്യേകം പ്രത്യേകം ലൈസന്‍സ് ഏര്‍പ്പെടുത്തണം. ക്യാമറയുള്ള ഫോണുകള്‍ക്ക് വന്‍ തുക നികുതിയായോ ഫീസായോ ഉപഭോക്താവിന്റെ പക്കല്‍ നിന്നും പ്രതിവര്‍ഷം ഈടാക്കണം. ഒരു ഉപഭോക്താവ് മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്താല്‍ അയാളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിയ്ക്കാനുള്ള ലൈസന്‍സ് റദ്ദാക്കണം. ലൈസന്‍സ് ഇല്ലാതെ ഒരാള്‍ക്കും മൊബൈല്‍ കണക്ഷന്‍ കൊടുക്കരുത്. ലൈസന്‍സ് ഇല്ലാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ വന്‍ പിഴ ചുമത്തണം.

സാങ്കേതിക വിദ്യ ഇത്രയും അധികം പുരോഗമിച്ചിട്ടുള്ള ഒരു കാലഘട്ടത്തില്‍ സ്കൂളുകളിലും കോളേജുകളിലും മൊബൈല്‍ ഫോണ്‍ നിരോധിയ്ക്കണം എന്നു പറയുന്നതിനേ ഒരു പരിധിവരെ മാത്രമേ ന്യായീകരിയ്ക്കുവാന്‍ കഴിയുള്ളു. ഇന്നത്തെ അണുകുടുംബ സംസ്കാരത്തില്‍ രാവിലെ കുട്ടികള്‍ സ്കൂളിലേയ്ക്കും മാതാപിതാക്കള്‍ ആഫീസിലേയ്ക്കും പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. വൈകിട്ട് കുട്ടി അവന്റെ പക്കലുള്ള താക്കോല്‍ ഉപയോഗിച്ചു വീടു തുറന്നു അകത്തു കടക്കുകയും മാതാപിതാക്കള്‍ ഇരുട്ടുന്നതോടെ വീടുകളില്‍ തിരിച്ചെത്തുകയും ചെയ്യുന്നു. ഹര്‍ത്താലും മിന്നല്‍ പണിമുടക്കും ട്രാഫിക്ക് തടസ്സങ്ങളും എപ്പോഴാണ് സംഭവിയ്ക്കുക എന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ലാത്ത വര്‍ത്തമാന സാഹചര്യത്തില്‍ കുട്ടികളുടെ പക്കല്‍ മൊബൈല്‍ ഉണ്ടാകുന്നത് നല്ലതു തന്നെ. പക്ഷേ അതു ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകളാണ് കൂടുതലും. അതു തടയുകയും വേണം.

കുട്ടികള്‍ക്ക് ഉപയോഗിയ്ക്കാന്‍ കഴിയുന്ന മൊബൈല്‍ ഫോണുകള്‍ വിപണിയിലെത്തണം.ക്യാമറകള്‍ ഉള്ള ഫോണ്‍ കുട്ടികള്‍ക്ക് ഒരു കാരണവശാലും അനുവദിയ്ക്കരുത്. മുന്‍ കൂട്ടി ഫീഡ് ചെയ്തിരിയ്ക്കുന്ന നമ്പരുകളിലേയ്ക്ക് മാത്രം വിളിയ്ക്കാന്‍ കഴിയുന്ന മെസ്സേജ് അയയ്ക്കാന്‍ കഴിയുന്ന മൊബൈല്‍ ഫോണുകള്‍ കുട്ടികള്‍ക്ക് നല്‍കിയാല്‍ ദുരുപയോഗം ഇല്ലാതാക്കാനും എന്നാല്‍ കുട്ടികള്‍ക്ക് സുരക്ഷിതത്വ ബോധം ഉണ്ടാക്കുവാനും കഴിയും. ഇങ്ങോട്ടു വരുന്ന കോളുകള്‍ക്കും മെസ്സേജുകള്‍ക്കും നിയന്ത്രണം വേണം. നേരത്തേ കൂട്ടി പ്രോഗ്രാം ചെയ്തിരിയ്ക്കുന്ന നമ്പരുകളില്‍ നിന്നുള്ള കാളുകളും മെസ്സേജുകളും മാത്രം സ്വീകരിയ്ക്കുവാന്‍ കഴിയുന്ന സംവീധാനവും കുട്ടികള്‍ക്കായുള്ള ഇത്തരം മൊബൈലുകളില്‍ ഉണ്ടാകണം. മാതാപിതാക്കളുടേയും ഏറ്റവും അടുത്ത ബന്ധുക്കളുടേയും ഫോണുകളുമായി ആശയ വിനിമയം നടത്താന്‍ മാത്രം അനുവദിയ്ക്കുന്ന ഫോണുകള്‍ കുട്ടികള്‍ക്ക് നല്‍കുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. ഇത്തരം ഫോണുകള്‍ക്കും ലൈസന്‍സ് നിര്‍ബന്ധം ആ‍ക്കുകയും വേണം.

ആധുനിക ജീവിത സാഹചര്യത്തില്‍ മൊബൈല്‍ ഫോണ്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒരു ഉപകരണം തന്നെ. ഗുണത്തേക്കാള്‍ ഈ ഉപകരണം ദുരുപയോഗം ചെയ്യപ്പെടുന്നും ഉണ്ട്. ഒരു നിയന്ത്രണവും ഇല്ലാതെ എന്തു ഉപയോഗിച്ചാലും അതൊക്കെയും ദുരുപയോഗം ചെയ്യപ്പെടുക തന്നെ ചെയ്യും. മൊബൈല്‍ ഫോണിന്റെ കാര്യത്തിലും അതാണ് സംഭവിയ്ക്കുന്നത്. എല്ലാം കൊണ്ടും നിരുപദ്രവകാരിയായിരുന്ന റേഡിയോയുടെ ഉപയോഗത്തിനു ലൈസന്‍സ് സംബ്രദായത്തോടേ ഒരു കാലത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ ദുരുപയോഗത്തിനും ഉപദ്രവത്തിനും കാരണമാകാന്‍ സാധ്യതകള്‍ വളരെയധികമുള്ള മൊബൈല്‍ ഫോണിനും ലൈസന്‍സിങ്ങിലൂടെ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ രാജ്യത്തിനു കഴിയും. കൂട്ടത്തില്‍ രാജ്യത്തിന്റെ ഖജനാവിലേയ്ക്ക് മുതല്‍ കൂട്ടാന്‍ കഴിയുന്നൊരു ധനാഗമമാര്‍ഗ്ഗം കൂടി തുറന്നു കിട്ടുകയും ചെയ്യും!

Friday, January 23, 2009

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ബൂലോഗ സീമകള്‍.

എനിയ്ക്ക് എറണാകുളം എം.ജി. റോഡിനു അഭിമുഖമായി ചുറ്റുമതിലോടു കൂടിയ പത്തു സെന്റ് സ്ഥലവും ഒരു വീടും ഉണ്ടെന്നു കരുതുക. വീട് എന്റെ സ്വന്തം. മതില്‍ ഞാന്‍ വെച്ചത്. ആധാരം എന്റെ സ്വന്തം പേരില്‍. വീട്ടിനും പത്തു സെന്റിനും കൂടി വര്‍ഷാവര്‍ഷം കരമൊടുക്കുന്നതും ഞാന്‍ തന്നെ. എന്നും രാവിലെ എന്റെ സ്വന്തം മതിലില്‍ ഞാന്‍ നാട്ടുകാരേയും സര്‍വ്വ നായന്മാരേയും പച്ചത്തെറിപറഞ്ഞു കൊണ്ടു ചുവരെഴുത്തു നടത്തിയാല്‍ എന്തായിരിയ്ക്കും പരിണതി? ആദ്യം സ്ഥലത്തെ മിതവാദികള്‍ ഉപദേശിയ്ക്കും. ഉപദേശിയ്ക്കാന്‍ വന്നവരേയും ചേര്‍ത്ത് ഞാന്‍ പിറ്റേന്നും തെറിയെഴുതും. അപ്പോ ഉപദേശിയ്ക്കാന്‍ വരിക സ്ഥലത്തെ പ്രധാനികളില്‍ ചിലരാകും. തൊട്ടടുത്ത ദിനം ഞാന്‍ കരമൊടുക്കുന്ന എന്റെ സ്വന്തം ചുവരില്‍ മിതവാദികളേയും പ്രധാനികളേയും ചേര്‍ത്ത് തെറിയെഴുതും. പിന്നെ തെറിയ്ക്കുത്തരം മുറിപ്പത്തല്‍ തന്നെയാകും. കേസാകും. കോടതിയാകും. അഴിയെണ്ണലും എണ്ണിയ്ക്കലുമൊക്കെയാകും. ജനാധിപത്യ വ്യവസ്ഥിതിയില്‍ മുറിപ്പത്തലിന്റെ പ്രാധാന്യവും ഒട്ടും കുറച്ചു കാണേണ്ടുന്ന ഒന്നല്ലല്ലോ?

ചിത്രകാരന്‍ എന്ന ബ്ലോഗര്‍ അദ്ദേഹത്തിന്റെ കരമൊടുക്കാത്ത, ഗൂഗിളില്‍ നിന്നും ദാനമായി കിട്ടിയ മതിലില്‍ കഴിഞ്ഞ കുറേ നാളുകളായി എഴുതി കൊണ്ടിരുന്നതും ഇതു തന്നെ. മുലയ്ക്ക് മുമ്പുള്ള പല പോസ്റ്റുകളും പ്രകോപനപരമായിരുന്നു. സരസ്വതീ ദേവി ഒരു പ്രതീകമാണ്. വിദ്യയുടേയും സംസ്കാരത്തിന്റേയും പ്രതീകം. ആ പ്രതീകത്തിന്റെ പാന്റീസിന്റെ അളവു അന്വേഷിച്ചു കൊണ്ടു അതിയാന്‍ ഇട്ട പോസ്റ്റ് അദ്ദേഹത്തിന്റെ ബൂലോഗ നാറ്റങ്ങളില്‍ ഏറ്റവും ഒടുവിലെത്തേതായി എന്നേയുള്ളു. അതിനു മുന്നേ അദ്ദേഹം എഴുതിയിട്ട പല പോസ്റ്റുകളും ഒരു സംസ്കാരത്തിന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു. കുന്തീ ദേവിയെ കുറിച്ചദ്ദേഹം എഴുതിയിട്ട പോസ്റ്റ് ഒരു ഉദാഹരണം മാത്രം.

ചിത്രകാരന്‍ എഴുതിയിട്ട പോസ്റ്റുകളേക്കാള്‍ വികലമായ പോസ്റ്റുകള്‍ അനവധി ബൂലോഗത്ത് വന്നു പോയിട്ടുണ്ട്. പക്ഷേ ചിത്രകാരനും മറ്റു പോസ്റ്റുകളുടെ ഉടമകളും തമ്മിലുള്ള വിത്യാസം ചിത്രകാരന്റെ സമ്മിതിയായിരുന്നു. മലയാള ബ്ലോഗെഴുത്തിനെ ജനകീയവത്ക്കരിയ്ക്കാന്‍ അദ്ദേഹം നടത്തുന്ന ശ്രമങ്ങള്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്നൊരു കാലഘട്ടത്തില്‍ ബ്ലോഗെഴുത്തിലൂടെ അദ്ദേഹം തന്നെ വിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ പോസ്റ്റുകളുമായി വന്നത് തെറ്റാണ്. രേഷ്മ തുണിയഴിച്ചാ‍ല്‍ അതൊരു വാര്‍ത്തയല്ല. പക്ഷേ മീരാജാസ്മിന്റെ തുണിയുടെ ഇറക്കം ഇത്തിരി കുറഞ്ഞാല്‍ പോലും അതു വാര്‍ത്തയാകും.

ബ്ലോഗെന്ന ഇണ്ട്രാക്ടീവ് മീഡിയയിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും പലപ്പോഴും പ്രകോപനപരമായിരുന്നു. വയോധികനായ ഒരു ബ്ലോഗറെ അദ്ദേഹം എരപ്പാളി കൂട്ടിയാണ് എപ്പോഴും അഭിസംബോധന ചെയ്യുക. തനിയ്ക്കിഷ്ടമില്ലാത്ത കമന്റു വന്നാല്‍ കമന്റിന്റെ ഉടമയെ തന്തയ്ക്ക് വിളിച്ചു കൊണ്ടു മറുകമന്റെഴുതുന്നതും അദ്ദേഹത്തിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നൊരു മര്യാദയാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഇന്ന് മലയാള ബ്ലോഗിങ്ങിലെ മര്യാദകേടിന്റെ പര്യായം തന്നെ ചിത്രകാരനാണ്. അഥവാ, തന്റെ ബ്ലോഗിലും മറ്റു ബ്ലോഗുകളിലെ ചര്‍ച്ചകളിലും എതിര്‍ വാദം ഉന്നയിയ്ക്കുന്നവരെ ഏറ്റവും കൂടുതല്‍ തന്തയ്ക്ക് വിളിച്ചിട്ടുള്ളത് ഈ സാംസ്കാരിക പ്രവര്‍ത്തകനാണെന്നുള്ളതില്‍ ആര്‍ക്കും ഏതെങ്കിലും തരത്തിലുള്ള തര്‍ക്കം ഉണ്ടാകുമെന്ന് തോന്നുന്നില്ല.

ബൂലോഗത്തെ എഴുതി നാറ്റിയ്ക്കുന്നതില്‍ നിന്നും ചിത്രകാരനെ പോലെയുള്ളവരെ തടയുന്നതിനു ഇപ്പോള്‍ വന്നിരിയ്ക്കുന്ന നിയമപരമായ നടപടികള്‍ കാരണമാകുമെങ്കില്‍ അത് മലയാള ബ്ലോഗെഴുത്തിനു എന്നും ഗുണകരമായിരിയ്ക്കും. എന്ത് ചെറ്റത്തരവും എഴുതി പോസ്റ്റാന്‍ കഴിയുന്ന ഒരു മാധ്യമമായി ബ്ലോഗിനെ കാണുന്നവര്‍ക്ക് ഒരു പാഠമാകാന്‍ ചിത്രകാരനെതിരെ വരുന്ന ക്രിമിനല്‍ കേസ് ഒരു നിമിത്തമാകണം. ബ്ലോഗെഴുത്തിലൂടെ ലോകം സംസ്കരിയ്ക്കപ്പെടും എന്നൊന്നും കരുതണ്ട. പക്ഷേ ഇന്ന് വളര്‍ന്നു വരുന്നൊരു തുറന്നെഴുത്ത് സംസ്കാരത്തിന്റെ ഗതി തെറ്റാതിരിയ്ക്കാന്‍ ഇത്തരം നടപടികള്‍ അനിവാര്യമാണ്.

അദ്ദേഹത്തിന്റെ ബ്ലോഗില്‍ അദ്ദേഹത്തിനു ഇഷ്ടമുള്ളത് എഴുതുന്നു. അത് വായിയ്ക്കാന്‍ ആരെയും നിര്‍ബന്ധിയ്ക്കുന്നില്ലല്ലോ? അദ്ദേഹത്തിന്റെ എഴുത്ത് ഇഷ്ടമില്ലാത്തവര്‍ അതു വായിയ്ക്കണ്ട. ചിത്രകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി വാദിയ്ക്കുന്നവര്‍ മുന്നോട്ടു വെയ്ക്കുന്ന വാദഗതികളാണിത്. അല്ലെങ്കില്‍ പൊതുവേ ബ്ലോഗിങ്ങിലെ വിവാദ പോസ്റ്റുകളിന്മേല്‍ നടക്കുന്ന ചര്‍ച്ചകളില്‍ മുന്നോട്ടു വരുന്നൊരു വാദമാണിത്. ഇവിടെ വീണ്ടും നമ്മുക്ക് എം.ജി.റോഡിലെ എന്റെ ചുറ്റുമതിലിലേയ്ക്കു വരാം. ഞാന്‍ എന്നും രാവിലെ സര്‍വ്വ നായന്മാരേയും തെറിപറഞ്ഞു എന്റെ സ്വന്തം ചുവരില്‍ ഞാന്‍ തെറിയെഴുതുന്നു. അതു വായിയ്ക്കാനോ അഭിപ്രായം പറയാനോ ഞാനാരേയും ക്ഷണിയ്ക്കുന്നില്ലല്ലോ? എന്റെ ചുവരില്‍ ഞാന്‍ എഴുതുന്ന തെറികള്‍ ഇഷ്ടപ്പെടുന്നവര്‍ മാത്രം വായിച്ചാല്‍ മതി. നിനക്കൊന്നും എന്റെ ചുവരെഴുത്ത് ഇഷ്ടമല്ലാ എങ്കില്‍ നീയൊന്നും അതു വായിച്ചു തലപുണ്ണാക്കേണ്ട. എന്റെ നിലപാട് വളരെ ലളിതം. പക്ഷേ മുറിപ്പത്തലുകള്‍ക്ക് ഈ ലാളിത്യം മനസ്സിലാകില്ലല്ലോ?

ചിത്രകാരന്റെ എഴുത്ത് ഇഷ്ടപ്പെടുന്നു, അദ്ദേഹത്തിന്റെ ഭാഷ ഇഷ്ടമല്ല, ശൈലി കൊള്ളാം, ഇടപെടലുകള്‍ കൊള്ളില്ല തുടങ്ങിയ രീതിയിലൊക്കെ അഭിപ്രായങ്ങള്‍ തലങ്ങും വിലങ്ങും വരുന്ന സമയമാണ്. കേസ് കൊടുക്കണ്ടായിരുന്നു, ഇവിടുത്തെ പ്രശ്നം ഇവിടെ തീര്‍ക്കാമായിരുന്നു-അങ്ങിനെ നീണ്ടു നീണ്ടു പോകുന്നു അഭിപ്രായങ്ങളും ചര്‍ച്ചകളും. ബ്ലോഗെഴുത്തും വായനയും ഇന്ന് ബ്ലോഗ് വായിയ്ക്കുന്ന ആയിരത്തില്‍ താഴെ വായനക്കാരില്‍ മാത്രം ചുരുങ്ങികൂടേണ്ട ഒന്നാണെങ്കില്‍ ഇപ്പറഞ്ഞതൊക്കെയും ശരി തന്നെ. പക്ഷേ ചിത്രകാരന്‍ തന്നെ ബ്ലോഗിങ്ങിന്റെ പ്രചാരകന്‍ കൂടിയാണല്ലോ. ആശയാവിഷ്കാരവും അഭിപ്രായസ്വാതന്ത്ര്യവും ഒക്കെ സൌഹൃദാന്തരീക്ഷത്തില്‍ നടത്തുവാന്‍ ഏറ്റവും ഉത്തരവാദപ്പെട്ട ഒരാള്‍ കൂടിയാണ് ചിത്രകാരന്‍. എന്തെന്നാല്‍ ബ്ലോഗിങ്ങിന്റെ സന്ദേശം പേറി ജില്ലകള്‍ തോറും ശില്പശാലകള്‍ സംഘടിപ്പിക്കുന്ന ഒരാളാണ് ചിത്രകാരന്‍. അദ്ദേഹത്തില്‍ നിന്നും ബ്ലോഗെഴുത്തിലൂടെ വിദ്വോഷം വളര്‍ത്താന്‍ കഴിയും എന്ന സന്ദേശം പുറത്ത് വരുവാന്‍ പാടില്ലായിരുന്നു. അറിഞ്ഞോ അറിയാതയോ അദ്ദേഹം അങ്ങിനെ വിദ്വോഷം വളര്‍ത്തുവാന്‍ കാരണക്കാരന്‍ ആയിട്ടുണ്ട്. അദ്ദേഹം അതിനു കാരണമായപ്പോള്‍ ബ്ലോഗിങ്ങിലെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ സീമകള്‍ നിശ്ചയിയ്ക്കുന്നതിനും അദ്ദേഹം തന്നെ നിമിത്തമാ‍യി എന്നത് ഒരു പക്ഷേ യാദൃശ്ചികമായിരിയ്ക്കാം.

Friday, January 16, 2009

ബഹു. കോടതികളുടെ അതിവേഗം!

2002ല്‍ നടന്ന ഒരു കൊലപാതകത്തിന്റെ വിചാരണാനന്തരം വിധി കഴിഞ്ഞ ദിവസം കോടതി പുറപ്പെടുവിച്ചു. വിധി പുറപ്പെടുവിച്ചത് കൊല്ലം അതിവേഗ കോടതി. അതിവേഗ കോടതിയില്‍ ഒരു കേസിന്റെ വിചാരണയ്ക്കും വിധി പറച്ചിലിനുമായി എടുത്തത് കേവലം ഏഴു വര്‍ഷം! മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവും അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന അഷ്‌റഫിന്റെ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവരെ സംഭവം നടന്ന സമയത്ത് തന്നെ പിടി കൂടിയിരുന്നു. പ്രതികളില്‍ മൂന്ന് പേര്‍ അന്നും ഇന്നും ഒളിവിലാണ്. പ്രധാനപ്പെട്ട പ്രതികളെയെല്ലാം സംഭവം നടന്ന കാലഘട്ടത്തില്‍ തന്നെ ഇരുമ്പഴിയ്ക്കുള്ളില്‍ അടയ്ക്കാന്‍ കഴിഞ്ഞിട്ടും ഒരു കേസിന്റെ വിചാരണ തുടങ്ങുവാനും വിധി വരുവാനും അതിവേഗ കോടതിയിലും ഏഴുവര്‍ഷത്തില്‍ അധികം കാലതമസം വന്നു എന്നത് എങ്ങിനെ നീതീകരിയ്ക്കപ്പെടും. അഞ്ചല്‍ വാര്‍ത്തയായതു കൊണ്ടും കൊല്ലപ്പെട്ട അഷ്‌റഫ് ബന്ധുവായതു കൊണ്ടുമായിരിയ്ക്കാം അതിവേഗ കോടതിയുടെ ഈ വേഗം ശ്രദ്ധയില്‍പ്പെട്ടത്. ബഹുമാനപ്പെട്ട അതിവേഗ കോടതിയുടെ കേസ് തീര്‍പ്പാക്കുന്നതിലുള്ള അതിവേഗവും ബഹുദൂരം പിന്നില്‍ തന്നെയാണ്.

വൈകിയെത്തുന്ന നീതി, നീതി നിഷേധത്തിനു തുല്യമാണെന്ന്, കേള്‍വികേട്ട ഭാരതീയ നീതിശാസ്ത്രം തന്നെ അടിവരയിടുന്നു. എന്നിട്ടും എന്തേ കോടതികളില്‍ പത്തും നാല്പതും വര്‍ഷത്തിലധികം കേസുകള്‍ വിചാരണയ്ക്കും വിധിയ്ക്കും വേണ്ടി കാത്തു കെട്ടി കിടക്കുന്നു?. വളരെ വേഗത്തില്‍ വിചാരണ പൂര്‍ത്തീകരിയ്ക്കേണ്ട ക്രിമിനല്‍ കേസുകളില്‍ തന്നെ എട്ടും പത്തും പതിനഞ്ചും വര്‍ഷം കാത്തിരുന്നിട്ടും കോടതി നടപടികള്‍ പൂര്‍ത്തീകരിയ്ക്കപ്പെടാത്തത് എന്തു കൊണ്ട്? സിവില്‍ കേസുകളില്‍ പെടുന്ന സാധാരണക്കാരന് കേസുകൊടുത്തവന്റെ കൊച്ചു മക്കളുടെ കാലത്ത് പോലും വിധിവരും എന്നും കരുതുക വയ്യ. നീതി തന്റെ പക്ഷത്താണെന്ന് ബോധ്യമുള്ളൊരുവനു കൂടി കോടതികളിലെ കുറ്റകരമായ മെല്ലെപ്പോക്കിനു മുന്നില്‍ വ്യവഹാരം നടത്താനുള്ള ത്രാണി നഷ്ടപ്പെടുകയാണ് പതിവ്. വാഹനാപകട നഷ്ടപരിഹാര കേസുകളിലെ സ്ഥിതിയും വ്യത്യസ്ഥമല്ല.

കോടതികളില്‍ കേസുകള്‍ കുമിഞ്ഞു കൂടുമ്പോഴും ദിനേന നടപ്പാക്കപ്പെടുന്ന നടപടികളില്‍ മിക്കതും കേസുകള്‍ മാറ്റിവെയ്ക്കപ്പെടലുകള്‍ മാത്രമാണ്. അനന്തമായി നീളുന്ന മാറ്റിവെയ്ക്കപ്പെടലുകളിലൂടെ കേസുകള്‍ കോടതികള്‍ക്ക് ഭാരമായി തുടങ്ങിയപ്പോഴാണ് അതിവേഗ കോടതികള്‍ നിലവില്‍ വന്നത്. പേറെടുക്കാന്‍ വന്നവള്‍ ഇരട്ടപെറ്റു എന്നു പറയുന്നതു പോലെയാണ് ഇന്ന് അതിവേഗകോടതികളുടേയും ഗതി. അവധിയ്ക്കുവെയ്ക്കലും വിചാരണ അനന്തമായി നീളലും അതിവേഗ കോടതിയിലും ഒട്ടും കുറവല്ല. കേസുകളിന്മേലുള്ള നടപടികള്‍ അവസാനിപ്പിയ്ക്കുകയല്ല കോടതികളുടേയും അഭിഭാഷകരുടേയും ലക്ഷ്യം എന്നു തോന്നും കോടതി നടപടികള്‍ കാണുമ്പോള്‍. എങ്ങിനേയും കേസു തീര്‍പ്പാക്കാതെ വലിച്ചു നീട്ടുന്നതിലാണ് എപ്പോഴും അഭിഭാഷകനും താല്പര്യം. സേവനം എന്ന നിലയില്‍ നിന്നും നിയമ സഹായം കച്ചവടമായി അധഃപതിച്ചതിന്റെ അനന്തരഭലമാണ് ഇന്ന് കോടതികളില്‍ കാണുന്നത്.

ഭാരത രാജ്യത്തെ കോടതികളിലെല്ലാം കൂടി ഏകദേശം നാലുകോടിയോളം കേസുകള്‍ വിചാരണയും വിധിയും കാത്തു പൊടിയടിച്ചു കിടക്കുകയാണെന്നാണ് കണക്ക്. ക്രിമിനല്‍ കേസുകളും സിവില്‍ കേസുകളുമിതില്‍ പെടും. കുടുംബകോടതികളിലേയും ഉപഭോത്കൃ തര്‍ക്കപരിഹാര ഫോറങ്ങളിലെയും കണക്ക് ഇതില്‍ പെടുകയും ഇല്ല. അതും കൂടി കൂട്ടി ചേര്‍ത്താല്‍ സംഗതി കെങ്കേമമായി. കേസുകള്‍ കൊടുക്കുന്നവന് നീതി എപ്പോഴെങ്കിലും ലഭിച്ചിട്ട് ആര്‍ക്ക് എന്തു ഛേതം?

കേരളത്തിന്റെ കഥയാണെങ്കില്‍ ഇപ്പോള്‍ ഏകദേശം പത്ത് ലക്ഷത്തോളം കേസുകള്‍ എങ്ങുമെത്താതെ കിടക്കുകയാണ്. എപ്പോള്‍ വിചാരണയ്ക്കെടുക്കുമെന്നോ എപ്പോള്‍ വിധിയെത്തുമെന്നോ ആര്‍ക്കും പ്രവചിയ്ക്കാന്‍ കഴിയാത്ത തരത്തില്‍ പത്തുലക്ഷത്തോളം കേസുകള്‍ വിധികാത്തു കിടക്കുന്നു. ഒരോ കേസിലും വാദിയും പ്രതിയും സാക്ഷികളും ചേര്‍ന്ന് അഞ്ചു ആള്‍ക്കാര്‍ ഉള്‍പ്പെടുന്നു എന്ന് കരുതുകയാണെങ്കില്‍ അമ്പത് ലക്ഷം മലയാളികള്‍ എന്നു തീരുമെന്ന് അറിയാത്ത കേസുകെട്ടുകളുടെ നൂലാമാലയില്‍ കുടുങ്ങി കിടക്കുകയാണ്. മൂന്നു കോടിയില്‍ അമ്പത് ലക്ഷം എന്നാല്‍ ഒരോ ആറു മലയാളിയിലും ഒരാള്‍ വീതം എന്നു വിധിവരുമെന്നറിയാത്ത കേസുകളും ചുമന്ന് നടക്കുന്നു എന്നു ചുരുക്കം.

കോടതികളില്‍ കേസുകള്‍ കെട്ടി കിടക്കുന്നതിനുള്ള കാരണങ്ങളില്‍ ഒന്നു കോടതികളുടെ സമയക്രമം തന്നെയാണ്. പതിനൊന്നു മണിയ്ക്കു തുടങ്ങി അഞ്ച് മണിയ്ക്ക് അവസാനിയ്ക്കുന്ന കോടതി നടപടികള്‍ക്കിടയിലാണ് ഉച്ചയൂണിനു പിരിയേണ്ടിയും വരുന്നത്. ഇതിനിടയ്ക്ക് ഫലപ്രദമായി ഉപയോഗിയ്ക്കാന്‍ ലഭിയ്ക്കുന്ന സമയം എത്ര മണിക്കൂര്‍ വരും? ഏകദേശം നാലു മണിയ്ക്കുര്‍ കഷ്ടി. ഈ മൂന്നു നാലു മണിയ്ക്കൂര്‍ കൊണ്ട് കോടതി ചെയ്യുന്നതോ ഉച്ചയൂണും കാപ്പികുടിയും അവധിയ്ക്കുവെയ്ക്കലും. ഇടയ്ക്ക് വല്ലപ്പോഴും ഒരു കേസ് വിചാരണയ്ക്കെടുക്കുകയോ വിധി പറയുകയോ ചെയ്താലായി. വിചാരണക്കോടതിയില്‍ ആണെങ്കില്‍ പറയുകയും വേണ്ട. പരിഹാര മാര്‍ഗ്ഗങ്ങളില്‍ പ്രധാ‍നം കോടതികളുടെ സമയ ക്രമം മാറ്റുക എന്നുള്ളതാണ്. രാവിലെ എട്ടു മണിയ്ക്കു കോടതി തുടങ്ങി ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് അവസാനിപ്പിയ്ക്കുക. ഉച്ചയൂണൊക്കെ കോടതി പിരിഞ്ഞിട്ട് മതിയെന്നുവെച്ചാല്‍ തന്നെ ഒന്നൊന്നര മണിക്കൂര്‍ ലാഭം.

കൂടെ സായഹ്ന കോടതികളും വേണം. വൈകിട്ട് മൂന്ന് മണിയ്ക്ക് തുടങ്ങി എട്ടു മണിയ്ക്ക് അവസാനിപ്പിയ്ക്കുന്ന തരത്തില്‍ സായഹ്ന കോടതികള്‍ കൂടിയുണ്ടെങ്കില്‍ കേസുകള്‍ പരിഗണിയ്ക്കുന്നതില്‍ കൂടുതല്‍ വേഗത ലഭിയ്ക്കും. ഗുജറാത്തിലും ഡെല്‍ഹിയിലും മാത്രമാണ് ഇന്ന് സായഹ്ന കോടതികള്‍ ഉള്ളത്. എന്തിനും ഏതിനും കോടതിയെ ആശ്രയിയ്ക്കുന്ന സംസ്കാരം വളര്‍ന്നു വരുന്ന, കോടതിയെ അല്ലാതെ മറ്റൊന്നിനേയും വിശ്വേസത്തിലെടുക്കാത്ത കേരളീയ പൊതുസമൂഹത്തിനും എത്രയും വേഗം സായഹ്ന കോടതികള്‍ അനുവദിച്ചു കിട്ടണം. പ്രൊഫഷണല്‍ കോഴ്സായ വക്കീല്‍ പരീക്ഷ പാസ്സായിട്ടും തൊഴിലില്ലായ്മ അനുഭവിയ്ക്കേണ്ടി വരുന്ന യുവ വക്കീലന്മാര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരവും സായഹ്നക്കോടതികളുടെ വരവോടെ കരഗതമാകും. ഇപ്പോള്‍ കൊലപാതകം മുതല്‍ പോക്കറ്റടിവരെയും വണ്ടിചെക്കു കേസുമുതല്‍ അതിരുമാന്തല്‍ വരെയും ഒരേ കോടതികളിലാണ് വിചാരണയ്ക്ക് വരുന്നത്. ഇതിനു പകരം താരതമ്യാന ഗൌരവം കുറഞ്ഞ കേസുകള്‍ സായഹ്ന കോടതികള്‍ ഉണ്ടാക്കി അതിലേയ്ക്ക് മാറ്റിയാല്‍ ജൂനിയര്‍ വക്കീലന്മാര്‍ക്കും പുതുമുഖ ന്യായാധിപന്മാര്‍ക്കും അതൊരു പരിശീലന കളരിയാവുകയും ചെയ്യും.

കീഴ് കോടതികള്‍ മാത്രമല്ല ഹൈക്കോടതികളും സുപ്രീം കോടതിയും രണ്ടു ഷിഫ്റ്റായി പ്രവര്‍ത്തനം നടത്തണം. എങ്കില്‍ മാത്രമേ അര്‍ഹിയ്ക്കുന്ന നീതി അര്‍ഹിയ്ക്കുന്നവന് അവനര്‍ഹിയ്ക്കുന്ന സമയത്ത് ലഭിയ്ക്കുള്ളൂ. ശിക്ഷയര്‍ഹിയ്ക്കുന്ന കുറ്റവാളി അര്‍ഹിയ്ക്കുന്ന സമയത്ത് ശിക്ഷിയ്ക്കപ്പെടണമെങ്കിലും കോടതികളുടെ നടപടികള്‍ വേഗത്തിലാകണം. സാക്ഷികള്‍ക്ക് കേസുകളുടെ നൂലാമാലകളില്‍ നിന്നും വിമുക്തി നേടാനും കോടതികള്‍ സമയബന്ധിതമായി പ്രവര്‍ത്തിയ്ക്കേണ്ടിയിരിയ്ക്കുന്നു. സാക്ഷികളായി പോയതിന്റെ പേരില്‍ കോടതികളുടെ അവധിയ്ക്കു വെയ്ക്കലുകള്‍ക്ക് വിധേയരായി കോടതികളുടെ തിണ്ണ നിരന്തരം നിരങ്ങേണ്ടി വരുന്നവരും ഒരര്‍ത്ഥത്തില്‍ ശിക്ഷിയ്ക്കപ്പെടുകയാണ് ചെയ്യുന്നത്.

ചെറിയ ചെറിയ തര്‍ക്കങ്ങള്‍ കോടതിയിലേയ്ക്ക് എത്തുന്നത് തടയുകയും വേണം. ഇതിനായി പഞ്ചായത്ത് തലത്തില്‍ തര്‍ക്ക പരിഹാര സമിതികള്‍ ഉണ്ടാക്കണം. ഈ സമിതികളും ഒരു തരത്തില്‍ കീഴ് കോടതികള്‍ ആയിരിയ്ക്കണം. തര്‍ക്കങ്ങള്‍ പരിഹരിയ്ക്കുക എന്നത് തന്നെയായിരിയ്ക്കണം ഈ സമിതികളുടെ ധര്‍മ്മവും. കോടതി ഫീസുകളോ വക്കിലന്മാരോ ഇല്ലാതെ പരാതിക്കാരുടെ പരാതികള്‍ നേരിട്ട് കേട്ട് പരിഹാരം നിര്‍ദ്ദേശിയ്ക്കാന്‍ കഴിയുന്ന തരത്തിലുള്ള സംവീധാനം. ഈ സംവീധാനത്തിന്റെ പരിഹാരനിര്‍ദ്ദേശം ലംഘിച്ചും മേല്‍ക്കോടതികളിലേയ്ക്ക് പോകുന്നവരില്‍ നിന്നും വന്‍ തുക കോടതി ചിലവായി വാങ്ങണം. കീഴ് കോടതികളുടെ വിധികള്‍ ഇപ്പോള്‍ ആരും ശ്രദ്ധിയ്ക്കാറില്ല. എല്ലാവര്‍ക്കും അപ്പീലിലാണ് നോട്ടം. സുപ്രീം കോടതിയില്‍ നിന്നും വിധി വന്നെങ്കില്‍ മാത്രമേ തൃപ്തിയാകുള്ളൂ എന്ന ധാരണ മാറണമെങ്കില്‍ അപ്പീലുകളുടെ ചിലവ് കൂടുക തന്നെ വേണം.

അപ്പീലുകള്‍ സര്‍വ്വസ്സാധാരണമാകുന്നതും കോടതികളുടെ പിടിപ്പുകേടു മൂലമാണ്. വന്നു വന്നു കീഴ്‌ കോടതി വിധികളിന്മേലുള്ള സര്‍വ്വ അപ്പീലുകളും മേല്‍ക്കോടതികള്‍ വകവച്ചുകൊടുക്കുന്നതാണ് കാണാന്‍ കഴിയുന്നത്. കീഴ് കോടതികളിന്മേലുള്ള പൊതു സമൂഹത്തിന്റെ വിശ്വാസം നഷ്ടപ്പെടുന്ന പ്രവണതയാണിത്. മേല്‍ കോടതിയില്‍ എത്തിയാല്‍ അപ്പീലുകള്‍ അംഗീകരിച്ചു കിട്ടും എന്നുള്ളതു കൊണ്ടു തന്നെ കീഴ് കോടതികളിലെ നടപടികളും വിധിയും വെറും പ്രഹസനം ആയി മാറുകയാണ്. വിധി കീഴ് കോടതിയുടേതല്ലേ? ഇതിനു മുകളിലും കോടതികള്‍ ഉണ്ടല്ലോ? നമ്മുക്ക് അപ്പിലുപോകാം...ഈ ചിന്തയാണ് വ്യവഹാരികളെ ഇന്നു ഭരിയ്ക്കുന്നത് തന്നെ. കീഴ് കോടതിയുടെ വിധി വന്നാല്‍ വക്കീലും പറയും-നമ്മുക്ക് അപ്പിലു പോകാം. അത് അയാളുടെ കച്ചവടത്തിന്റെ കാതലാണെന്ന് കക്ഷികള്‍ മനസ്സിലാക്കുന്നുമില്ല.

ഒരേ കേസില്‍ വ്യത്യസ്ഥ സമീപനങ്ങള്‍ ന്യായാധിപന്മാര്‍ക്ക് ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റീസ് ബാലകൃഷ്ണന്‍ പറഞ്ഞതും ഇതിനോടു ചേര്‍ത്തു വായിയ്ക്കണം. നീതിന്യായ വ്യവസ്ഥയുടെ പരമോന്നത പദവിയില്‍ ഇരുന്നു കൊണ്ടു പറയാന്‍ പാടില്ലാത്തതല്ലേ അദ്ദേഹം പറഞ്ഞത്? ന്യായാധിപന്മാരുടെ മനോ വ്യാപാരങ്ങള്‍ക്കും സ്വഭാവത്തിനും മൂഡിനും അനുസൃണമായി മാറുന്നതാണോ ഭാരതിയ നീതിന്യായ വ്യവസ്ഥയിലെ ഏടുകള്‍? ആണ് എന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തന്നെ പറയുമ്പോള്‍ അപ്പീലുകള്‍ കൂടുന്നതില്‍ അത്ഭുതത്തിനു വകയൊന്നുമേയില്ല തന്നെ.

കീഴ് കോടതിയുടെ ഒരു വിധി, മേല്‍ കോടതി റദ്ദ് ചെയ്യുമ്പോള്‍ കീഴ് കോടതിയ്ക്ക് പ്രസ്തുത കേസ് വിലയിരുത്തുന്നതില്‍ വീഴ്ച പറ്റി എന്നാണല്ലോ മനസ്സിലാക്കേണ്ടുന്നത്? അപ്പോള്‍ കീഴ് കോടതിയില്‍ നടന്ന നടപടികള്‍ അപ്പാടെ തെറ്റാകുന്നില്ലേ? അങ്ങിനെ തെറ്റു വരുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദി ആ കോടതിയിലെ ജഡ്ജി ആകണമല്ലോ? അങ്ങിനെ തെറ്റു വരുന്നൊരു ജഡ്ജിയ്ക്ക് പിന്നെ എങ്ങിനെ മറ്റു കേസുകളിന്മേല്‍ വാദം കേള്‍ക്കാന്‍ കഴിയും? മാത്രമല്ല. കീഴ് കോടതിയുടെ വിധി റദ്ദാക്കുമെങ്കിലും മേല്‍ കോടതി കീഴ് കോടതിയ്ക്ക് വന്ന തെറ്റിന്മേല്‍ കോടതിയെ ശാസിയ്ക്കുകയോ തെറ്റുകളിന്മേല്‍ വിശദീകരണം തേടുകയോ ചെയ്യാറില്ല. തെറ്റുകള്‍ അങ്ങിനെ തുടര്‍ന്നു കൊണ്ടേയിരിയ്ക്കട്ടെ എന്നു എല്ലാവരും കൂടിയങ്ങ് സമ്മതിച്ചു കൊടുത്ത പോലെയാണ് കോടതികളിലെ കാര്യങ്ങള്‍. ഇത് കോടതിയാണ്. കോടതികളുടെ നടപടികളിന്മേല്‍ ചോദ്യം വേണ്ട എന്ന നിലപാടും കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം വരുത്തുന്നുണ്ട്.

നീതി നിര്‍വ്വഹണം വേഗത്തിലും സുതാര്യവുമാക്കാനായി വില്ലേജ് അടിസ്ഥാനത്തില്‍ കോടതികള്‍ സ്ഥാപിയ്ക്കാനുള്ള സാധ്യതകള്‍ ആരായുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത് ഏതാനും ദിനങ്ങള്‍ മുന്നേയാണ്. അപ്പോഴേ വന്നു നമ്മുടെ സര്‍ക്കാറിന്റെ മുട്ടാപ്പോക്ക്. വില്ലേജടിസ്ഥാനത്തില്‍ കോടതികള്‍ സ്ഥാപിയ്ക്കുന്നതൊക്കെ കൊള്ളാം പക്ഷേ അതിന്റെ ചിലവ് കേന്ദ്രം വഹിയ്ക്കണം. പറഞ്ഞത് എം.വിജയകുമാര്‍ സാറാണ്. ഇന്നി വരാന്‍ പോകുന്ന വില്ലേജ് കോടതികളുടെ ചിലവ് ആരു വഹിയ്ക്കണമെന്ന തര്‍ക്കം ഇപ്പോഴേ തുടങ്ങി. ആ തര്‍ക്കം ഇന്നി കോടതി കേറുന്നതും കാണാം. വില്ലേജ് കോടതികളുടെ ചിലവ് കേന്ദ്രം വഹിയ്ക്കണമെന്നും പറഞ്ഞ് സമരം വരും. ഹര്‍ത്താലും വരും. കല്ലേറു വരും. കേസുകള്‍ വരും. പക്ഷേ വില്ലേജ് കോടതികള്‍ മാത്രം വരവുണ്ടാവില്ല. തര്‍ക്കങ്ങളാണല്ലോ നമ്മുക്ക് പഥ്യം. തര്‍ക്ക പരിഹാരം ദശ്ശാബ്ദങ്ങള്‍ കഴിഞ്ഞാലും ആര്‍ക്കെന്ത് നഷ്ടം?

Tuesday, January 06, 2009

സിസ്റ്റര്‍ അഭയാ കേസിലെ തെറ്റും തിരുത്തും.

ആദ്യം തെറ്റിയത് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ട് മാര്‍ച്ച് മാസം ഇരുപത്തി ഏഴാം തീയതി രാവിലെ പയസ് ടെന്ത് കോണ്‍‌വെന്റിന്റെ കിണറ്റിന്‍ കരയില്‍ വെച്ച് എ.എസ്.ഐ ശ്രീമാന്‍ വി.വി. അഗസ്റ്റിന്‍ സാറിനാണ്. അടുക്കളയില്‍ വെച്ച് കോടാലി എടുത്ത് മൂന്ന് വട്ടം തലയ്ക്കടിച്ച് കിണറ്റിലിറങ്ങിയിരുന്ന് വെള്ളം കുടിച്ച് ആത്മഹത്യ ചെയ്ത സിസ്റ്റര്‍ അഭയയുടെ മൃതശരീരം പുറത്തെടുത്ത സമയം പ്രഥമ വിവര റിപ്പോര്‍ട്ടില്‍ എഴുതി ചേര്‍ത്തപ്പോള്‍ ചെറിയൊരു പിശക്. രാവിലെ പത്ത് മുപ്പതിനാണ് സിസ്റ്ററിനെ പുറത്തെടുത്ത്. പക്ഷേ അദിയാന്റെ റിപ്പോര്‍ട്ടില്‍ എട്ട് മുപ്പതിനേ അഭയയുടെ ശരീരം പുറത്തെടുത്തിരുന്നു. പോലീസല്ലേ? കന്യാസ്ത്രീ മഠമല്ലേ? കിണറ്റിന്‍ കരയല്ലേ? ചെറിയൊരു അബദ്ധമൊക്കെ പറ്റാതെ തരമില്ലല്ലോ?

തൊട്ടടുത്ത് തെറ്റിയത് ആര്‍ക്കാണെന്നുള്ള തര്‍ക്കം ഇന്നും തര്‍ക്കമായി തന്നെ നിലനില്‍ക്കുന്നു. മൃതശരീരം പുറത്തെടുത്ത റഷീദെന്ന ഫയര്‍മാന്‍ പറയുന്നു അഭയാ സഹോദരി വെറും നൈറ്റി മാത്രമേ ധരിച്ചിരുന്നുള്ളു, അടിവസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല എന്ന്. മഹസ്സര്‍ എഴുതിയ വി.വി. അഗസ്റ്റിന്‍സാറ് മഹസ്സറില്‍ സഹോദരി ധരിച്ചിരുന്ന അടിവസ്ത്രങ്ങളുടെ ബ്രാന്റ് വരെ രേഖപ്പെടുത്തിയിരുന്നു. തെറ്റിയത് ആര്‍ക്കാണെന്ന് ആര്‍ക്കറിയാം? പോലീസും ഫയര്‍മാനുമല്ലേ? കന്യാസ്ത്രീ മഠമല്ലേ? കിണറ്റിന്‍ കരയല്ലേ? ചെറിയൊരു അബദ്ധമൊക്കെ ഏതു പോലീസിനും ഫയര്‍മാനും പറ്റാമല്ലോ?

പിന്നെ തെറ്റിയത് സാക്ഷാല്‍ ശ്രീമാന്‍ വര്‍ഗ്ഗീസ് പി. തോമസിനാണ്. അദിയാനെ അറിയില്ലേ? നമ്മുടെ സി.ബി.ഐയുടെ മുന്‍ ജോയിന്റ് ഡയറക്ടര്‍. അത് തന്നേന്ന്. പ്രമാദമായ പോളക്കുളം കേസ് പുഷ്പം പോലെ ഡമ്മിയിട്ട് തെളിയിച്ച ശ്രീമാന്‍ വര്‍ഗ്ഗീസ് പി. തോമസ്. അദ്ദേഹത്തിനു തെറ്റിയത് കേവലം മൂന്ന് വര്‍ഷം. സി.ബി.ഐയുടെ ഡയറിയില്‍ അദ്ദേഹം എഴുതി ചേര്‍ത്തത് സിസ്റ്റര്‍ അഭയയുടെ മൃതശരീരം കിണറ്റില്‍ കണ്ടത് ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി ഒമ്പത് മാര്‍ച്ച് മാസം ഇരുപത്തി ഏഴാം തീയതി ആണെന്നായിരുന്നു. സി.ബി.ഐ ആണെങ്കിലും പോലീസ് തന്നെയല്ലേ? തെറ്റാതെ തരമില്ലല്ലോ?

കെ.റ്റി. മൈക്കിള്‍ സാറിന്റെ കാര്യമാണ് പരമ കഷ്ടം. സിസ്റ്റര്‍ അഭയയുടെ കുടുംബക്കാര്‍ ഒന്നടങ്കം മാനസികരോഗികളായിരുന്നു എന്ന് തെറ്റായൊന്നു പറഞ്ഞു പോയി. അതിനു വേണ്ടി മൂന്ന് മാസം അകത്തു കിടക്കുകയും രൂപ ഇരുപത്തയ്യായിരം അഭയാ സഹോദരിയുടെ പിതാവിനു നഷ്ടപരിഹാരം നല്‍കേണ്ടിയും വന്നത് മെച്ചം. തെറ്റുകള്‍ ധന നഷ്ടം വരുത്തുമെന്നും മനസ്സിലായില്ലേ?

കോട്ടയം ആര്‍.ഡി.ഓ. ആയിരുന്ന കിഷോര്‍ സാറിനാണ് പിന്നെ പിഴവ് പറ്റിയത്. അഭയാ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട സര്‍വ്വ സാധനങ്ങളും തെളിവുകളും കത്തിച്ചു കളഞ്ഞേയ്ക്കട്ടയോ എന്ന കെ.റ്റി. മൈക്കിള്‍ സാറിന്റെ നിര്‍ദ്ദോഷമായ ഒരു ചോദ്യത്തിനു അറിയാതെ “കത്തിച്ചോളൂ” എന്ന് പറഞ്ഞതൊരു തെറ്റാണോ? ആര്‍ക്കു സംശയമുണ്ടായിരുന്നെങ്കിലും കെ.റ്റിയ്ക്ക് ഒരു സംശയവുമില്ലായിരുന്നു അഭയാ സഹോദരി ആത്മഹത്യ ചെയ്തതാണെന്ന്. ആത്മഹത്യ ചെയ്തൊരാളുടെ സ്ഥാവര ജംഗമം വെറുതേ എന്നാത്തിനാ ആര്‍.ഡി.ഓ ഓഫീസില്‍ കൂട്ടി വെച്ച് ആള്‍ക്കാര്‍ക്ക് ഭയമുണ്ടാക്കുന്നത്. തെറ്റു തെറ്റല്ലങ്കിലും തെറ്റിയെന്ന് കിഷോര്‍ സാറിനു മൊഴിയാന്‍ വര്‍ഷം പതിനാറു വേണ്ടി വന്നു എന്നു മാത്രം.

അടയ്ക്കാരാജുവിനെ അറിയില്ലേ? സ്ഥലത്തെ പ്രധാന മോഷ്ടാവായിരുന്നു. അന്നേദിവസം കമ്പി മോഷ്ടിയ്ക്കാന്‍ മഠത്തിലെത്തിയതായിരുന്നു പാവം. ആകെ ഗുലുമാലിലായി. പോലീസ് പൊക്കിയപ്പോള്‍ അറിയാതെ പറഞ്ഞു പോയതാണ് താനാണ് അഭയയെ കൊന്നതെന്ന്. മോഷണ ശ്രമത്തിനിടയില്‍ പറ്റിയൊരബദ്ധമായിരുന്നു പോലും. അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്ന ക്രൈംബ്രാഞ്ചിലെ ബിനു സാറിനോട് മാത്രമാണ് അടയ്ക്ക ഈ വിവരം പറഞ്ഞത്. ഇപ്പോള്‍ ബിനു സാറാകട്ടെ കര്‍ത്താവിങ്കലഭയവും പ്രാപിച്ചു. അടയ്ക്കയാകട്ടെ അന്ന് അറിയാതങ്ങനെ പറഞ്ഞ് പോയതാണെന്നുമായി. പോലീസിന്റെ കയ്യില്‍ കിട്ടിയ കള്ളനല്ലേ? ലോക്കപ്പല്ലേ? പാവം. ഹോ..പറഞ്ഞ് പോകും... പറഞ്ഞ് പോകും.

മഠത്തിന്റെ അയല്‍ക്കാരന്‍ ജോയിയ്ക്ക് പറ്റിയ തെറ്റു പോലൊന്നു ആര്‍ക്കും പറ്റാതിരിയ്ക്കട്ടെ. അഭയാ സഹോദരിയെ കിണറ്റില്‍ നിന്നും എടുത്തപ്പോഴേ അദ്ദേഹത്തിനു പേടി. തന്നെയെങ്ങാനും പോലീസു പൊക്കുമോയെന്ന്. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവരെ കട്ടവനാക്കുന്നവരല്ലേ നമ്മുടെ പോലീസ്. ജോയിച്ചായന്‍ പിന്നെ ഒന്നും ആലോചിച്ചില്ല. കത്തിയെടുത്തു കൈത്തണ്ടയിലെ ഞരമ്പങ്ങ് മുറിച്ചു വിട്ടു. രക്തം ചീറ്റിയൊഴികിയെങ്കിലും അരിയെത്താത്തതു കൊണ്ടു പ്രാണന്‍ ബാക്കിയായി. ചെയ്തത് തെറ്റാണെന്നറിഞ്ഞ ജോയിച്ചായന്‍ അന്ന് മുങ്ങിയതാണ്. പതിനാറു വര്‍ഷത്തിനിപ്പുറവും- ങേ...ഹെ. ജോയിച്ചായന്റെ പൊടിപോലുമില്ല കണ്ടു പിടിയ്ക്കാന്‍. കന്യാസ്ത്രീമഠമല്ലേ? അയല്‍ക്കാരനായ ചുള്ളനല്ലേ? തെറ്റുകള്‍ ഇങ്ങിനേയും സംഭവിയ്ക്കാം!

ആത്മഹത്യ ആണെന്നതില്‍ ഒരു തര്‍ക്കവുമില്ല എന്ന ക്രൈംബ്രാഞ്ചിന്റെ ശരി അതേ പോലെ ശരി വെച്ചാ‍ണ് സി.ബി.ഐ തെറ്റുകള്‍ തുടങ്ങിയത്. മാസം പന്ത്രണ്ട് കഴിഞ്ഞപ്പോള്‍ ആദ്യം പറഞ്ഞത് തങ്ങള്‍ക്ക് പറ്റിയൊരു തെറ്റായിരുന്നു എന്നായി തെറ്റുകള്‍ ഒരിയ്ക്കലും സംഭവിയ്ക്കാത്ത സി.ബി.ഐ. ആത്മഹത്യ ചെയ്ത അഭയാ സഹോദരി സി.ബി.ഐയിലൂടെയാണ് കൊലചെയ്യപെട്ടതെങ്കിലും കൊന്നതാരാണെന്നറിയില്ല എന്നായിരുന്നു അവരുടെ തന്നെ തെറ്റായ പ്രസ്ഥാവന. വര്‍ഷം പന്ത്രണ്ടേ വേണ്ടി വന്നുള്ളു കൊല ചെയ്തത് ഏതോ കൊലപാതകിയാണെന്ന് സി.ബി.ഐയ്ക്ക് കണ്ടെത്താന്‍. പക്ഷേ വീണ്ടും അവര്‍ക്ക് തെറ്റി. കൊലപാതകിയെ അറിയാം പക്ഷെ ഉശിരു പോയാലും അറസ്റ്റ് ചെയ്യില്ല എന്ന ഇമ്മിണി ബല്യ തെറ്റ് കോടതിയില്‍ വിളിച്ച് പറഞ്ഞ് സി.ബി.ഐ എല്ലാവരേയും തെറ്റിദ്ധരിപ്പിച്ചു.

പറ്റെങ്കില്‍ പറ്റ് സി.ബി.ഐ യ്ക്ക് പറ്റിയ പോലൊരു പറ്റാണ്. അഭയാ സഹോദരിയെ കൊന്നത് ആരാണെന്ന് തനിയ്ക്കറിയാമെന്ന് നമ്മുടെ ശ്രീധരന്‍ ചേട്ടന്‍ ഫോണിലൂടെ സി.ബി.ഐയ്ക്ക് വിളിച്ചു പറഞ്ഞു. പോരെങ്കില്‍ കവലയില്‍ പലരോടും പറഞ്ഞു. പിന്നെയും പോരാഞ്ഞ് പത്രമാധ്യമങ്ങള്‍ക്കും കൊടുത്തു മെസ്സേജ്. സി.ബി.ഐ പാഞ്ഞു വന്നു. ശ്രീധരന്‍ ചേട്ടനെ പൊക്കി ജീപ്പിലിട്ടു. ഒരു തടവ് ചോദ്യം ചെയ്യല്‍ കഴിഞ്ഞപ്പോഴാ മനസ്സിലായത് ശ്രീയേട്ടന്റെ പിരികള്‍ ആകെ അയഞ്ഞു കിടക്കുകയാണെന്ന്. പറ്റിയ തെറ്റ് മാധ്യമങ്ങളെ വിളിച്ചു വരുത്തി തിരുത്തി മുഖമേ നഷ്ടപ്പെട്ട സി.ബി.ഐ മുഖമില്ലാത്ത ഉടല്‍ കഴിച്ചിലാക്കി.

നമ്മുടെ പാവം ചിത്ര ചേച്ചിയ്ക്കും ഗീത ചേച്ചിയ്ക്കും പറ്റിയ തെറ്റാണ് തിരുത്തിയിട്ടും തെറ്റായ തെറ്റ്. അത് തന്നേന്ന്. തിരുവനന്തപുരം അനലിറ്റിയ്ക്കല്‍ ലാബിലെ ചീഫ് അനലിസ്റ്റ് ആര്‍.ഗീതയും അസിസ്റ്റന്റ് അനലിസ്റ്റ് ചിത്രയും. അഭയാ സഹോദരിയുടെ മൃതശരീരത്തില്‍ പുരുഷ സാനിദ്ധ്യം ഉണ്ടായിരുന്നുവോ എന്ന ചോദ്യത്തിനുത്തരമായി ആദ്യം ഉണ്ടായിരുന്നു എന്നു തെറ്റായി എഴുതി ചേര്‍ത്തത് തിരുത്തി ഇല്ലായിരുന്നു എന്ന് തെറ്റായി ചേര്‍ത്തത് ഒരു തെറ്റാണോ? ഉണ്ടായിരുന്നുവോ ഇല്ലായിരുന്നുവോ എന്നത് ഇന്നും തെറ്റാണോ ശരിയാണോ എന്നു ശരിയ്ക്കും ശരിയാകാത്തൊരു തെറ്റ് തന്നെ. എന്തേലും മനസ്സിലായോ. ഒന്നും മനസ്സിലായില്ല അല്ലേ. അത് തന്നെ. ആ തെറ്റ് ശരിയായിരുന്നോ അതോ ആ ശരി തെറ്റായിരുന്നോ എന്ന് ആര്‍ക്കും ശരിയ്ക്കും അറിയാത്തൊരു തെറ്റ് തന്നെയായിരുന്നു ആ തെറ്റും തുടര്‍ന്നു വന്ന തിരുത്തും.

ദേണ്ടെ വീണ്ടും അനലിറ്റിയ്ക്കല്‍ ലാബ് തന്നെ. നേരത്തേ തെറ്റിയത് തിരുവനന്തപുരത്താണെങ്കില്‍ ഇപ്പോള്‍ തെറ്റിയിരിയ്ക്കുന്നത് ബാംഗ്ലൂരിലാണ്. കുറ്റക്കാരാണെന്ന് സി.ബി.ഐയും അല്ലെന്ന് സഭയും ആണയിടുന്ന വൈദികരായ കോട്ടൂരിനേയും പുതൃക്കയേയും സെഫീ മാഡത്തേയും നാര്‍ക്കോ അനാലിസിസിനു വിധേയമാക്കിയ ലാബിലിനാണ് ഇപ്പോള്‍ അടിമുടി തെറ്റിയത്. മൂവരേയും മരുന്നു കുത്തി വെച്ച് ബോധം കെടുത്തി സത്യം പറയിച്ച് ഷൂട്ട് ചെയ്ത് ബംഗലരുവില്‍ നിന്നും എറണാകുളത്തേയ്ക്കയച്ചത് സിഡികള്‍ മൂന്നെണ്ണം. എറണാകുളത്തെത്തിയപ്പോള്‍ സിഡികള്‍ മൂന്നെണ്ണം ശുഷ്കിച്ച് ഒന്നായി മാറിപ്പോയെന്ന ചെറിയൊരു തെറ്റേ പറ്റിയുള്ളു. തെറ്റിയത് തെറ്റി. പക്ഷേ പറ്റിയത് ആര്‍ക്കാണെന്ന തര്‍ക്കം മാത്രം തെറ്റിയും തെറിച്ചും ഇപ്പോഴും തുടരുന്നു. പറ്റിയത് പറ്റി. പോട്ടെ...പാവം മാലിനി മാഡത്തിന്റെ പണി തെറ്റാതിരിന്നാല്‍ മതിയായിരുന്നു.

ഇതൊക്കെ ചെറിയ ചെറിയ തെറ്റുകള്‍. ഇതിലും ബല്യ തെറ്റല്ലേ നാം ദിനേന ചാനലുകളില്‍ കാണുന്നത്. അഭയാ കേസ് എവിടെയുണ്ടോ അവിടെയൊക്കെയും ഉള്ളയാളാണല്ലോ നമ്മുടെ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍. അതേന്ന്. അഭയാ കേസ് ആക്ഷന്‍ കൌണ്‍സില്‍ കണ്‍‌വീനര്‍ ശ്രീമാന്‍ പുത്തന്‍പുരയ്ക്കലിന്റെ കാര്യമാണ് പറഞ്ഞ് വരുന്നത്. ദേ ഇത്തിരി മുമ്പേയും ഏഷ്യാനെറ്റിലെ നമ്മുടെ വേണു, പുത്തന്‍ പുരയ്ക്കലിനെ സംബോധന ചെയ്തത് കേട്ടില്ലേ? അഭയാ കേസ് ആക്ഷന്‍ കൌണ്‍സില്‍ ക‌ണ്‍‌വീനര്‍ ശ്രീമാന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ എന്ന്. കംമ്പ്ലീറ്റ് തെറ്റി. അഭയാ കേസ് ആക്ഷന്‍ കൌണ്‍സില്‍ പിരിച്ചു വിട്ടിട്ട് വര്‍ഷം നാലഞ്ചു കഴിഞ്ഞു. ശരിയ്ക്കും പറഞ്ഞാല്‍ രണ്ടായിരത്തി നാല് ഏപ്രില്‍ മൂന്നാം തീയതി ആപ്പീസ് പൂട്ടിയതാണ്. പിരിച്ചു വിട്ടതോ - ഇപ്പോഴും കണ്‍‌വീനര്‍ ആയി തുടരുന്ന ശ്രീമാന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കലും. പിരിച്ചു വിടാനുള്ള അര്‍ഹത ചെയര്‍മാനല്ലേ എന്നൊന്നും ചോദിയ്ക്കരുത്. ലോനപ്പന്‍ നമ്പാടന്‍ മാഷ് ആദ്യമേ പിരിഞ്ഞു പോയതിനാല്‍ പിന്നെ ജീവാത്മാവും പരമാത്മാവും എല്ലാം നമ്മുടെ പുത്തന്‍പുരയ്ക്കല്‍ ആയിരുന്നല്ലോ? അതു കൊണ്ട് പിരിച്ചു വിട്ടത് ആര് എന്ന ചോദ്യത്തിനു പ്രസക്തിയൊന്നുമില്ല. പക്ഷേ പിരിച്ചു വിടപ്പെട്ട പ്രസ്ഥാനത്തിന്റെ പിരിഞ്ഞു പോകാത്ത കണ്‍‌വീനര്‍ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും ഇന്നും അഭയാ കേസ് ആക്ഷന്‍ കൌണ്‍സിലിന്റെ കണ്‍‌വീനറായി തന്നെ അഭിമുഖങ്ങള്‍ നല്‍കുന്നു, ചാനല്‍ ചര്‍ച്ചകള്‍ നല്‍കുന്നു, മാണിസാറിനെ ചീത്ത വിളിയ്ക്കുന്നു. തെറ്റിയത് ആര്‍ക്കാണെങ്കിലും സാക്ഷാല്‍ ശ്രീമാന്‍ പുത്തന്‍ പുരയ്ക്കല്‍ എപ്പോഴും ഇപ്പോഴും ശരി തന്നെ.

അങ്ങിനെ തെറ്റുകളില്‍ നിന്നും തെറ്റുകളിലേയ്ക്ക് തെറ്റിയും തെന്നിയും നീങ്ങുന്ന സിസ്റ്റര്‍ അഭയാ കേസില്‍ ഇന്നിയും തെറ്റുകളെത്ര കടന്നു വരാന്‍ ബാക്കി. പ്രിയപ്പെട്ട തെറ്റുകളേ .... നിങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ സിസ്റ്റര്‍ അഭയാ കേസ് എങ്ങിനെ ഇത്രയും ശരിയാകുമായിരുന്നു. ശരികളെ നിങ്ങള്‍ സിസ്റ്റര്‍ അഭയാ കേസിന്റെ ഏഴയലത്ത് വരരുത്. അഥവാ വന്നാല്‍ ഭാരതീയ നീതിന്യായ വ്യവസ്ഥയുടെ ഏറ്റവും വല്യ ശരിയായ ജസ്റ്റിസ് ഹേമ നിങ്ങളെയെല്ലാം മുച്ചൂടും ശരിയാക്കിക്കളയും. ജാഗ്രതൈ!

Monday, January 05, 2009

മമ്മൂട്ടി - മലയാളം - ആദ്യാക്ഷരി.

മമ്മൂട്ടി ബ്ലോഗറായി!
വാര്‍ത്ത കാട്ടു തീ പോലെ ഭൂമിമലയാളത്തില്‍ പടര്‍ന്ന് പിടിയ്ക്കാന്‍ നിമിഷങ്ങള്‍ മതിയായിരുന്നു. ബൂലോഗത്തില്‍ മമ്മൂട്ടിയ്ക്ക് ലഭിച്ച വരവേല്പിനു തുല്യം വെയ്ക്കാന്‍ മറ്റെന്തുണ്ട് കൂട്ടരെ ബാക്കി. എപ്പോള്‍ നോക്കിയാലും സ്നേഹപൂര്‍വ്വം മമ്മൂട്ടിയില്‍ മുപ്പതില്‍ കുറയാത്ത സന്ദര്‍ശകര്‍. ബൂലോഗ മലയാളം ഇന്നോളം കണ്ടിട്ടില്ലാത്ത ഐഡികളില്‍ നിന്നും അനുദിനം പ്രവഹിയ്ക്കുന്ന കമന്റുകള്‍. ആനന്ദലബ്ദിയ്ക്കിനി മറ്റെന്തു വേണ്ടൂ.

ബൂലോഗത്തിന്റെ ഇന്നോളം കണ്ടിട്ടില്ലാത്ത ഒരു മുഖമാണ് സ്നേഹപൂര്‍വ്വം മമ്മൂട്ടിയില്‍ ദര്‍ശിയ്ക്കാന്‍ കഴിയുക. ഭൂലോക മലയാളിയുടെ ആരാധനാ പാത്രം ബൂലോഗത്തേയ്ക്കെത്തിയത് ബൂലോഗത്തിന്റെ സന്ദേശം ഭൂമിമലയാളത്തില്‍ കൂടുതല്‍ ചര്‍ച്ചയാക്കുന്നതിനു കാരണമാകുമെന്നതില്‍ തര്‍ക്കമില്ല. മമ്മൂട്ടി തന്റെ ബ്ലോഗ് സജീവമായി നിലനിര്‍ത്തിയാല്‍ അത് മലയാള ബ്ലോഗിങ്ങിനു വിലമതിയ്ക്കാനാകാത്ത പിന്തുണയാകും. അതിന്റെ നാന്ദി ഇപ്പോള്‍ തന്നെ കാണുന്നുമുണ്ട്. ഇന്നോളം ഒരു ബ്ലോഗിലും കാണാത്ത സന്ദര്‍ശകരെയാണ് സ്നേഹപൂര്‍വ്വം മമ്മൂട്ടിയില്‍ കാണുന്നത്. ഒരു പക്ഷേ ഇതിലേറെയും മമ്മൂട്ടിയുടെ ഫാന്‍സ് ക്ലബ്ബ് അംഗങ്ങള്‍ ആകാം. എങ്കില്‍ കൂടിയും ഇത്രയും നാള്‍ മലയാള ബ്ലോഗിങ്ങിനെ കുറിച്ച് ചിന്തിയ്ക്കുകയോ അറിയുകയോ ചെയ്യാത്ത ഒരു വിഭാ‍ഗം കൂടി ബൂലോഗത്തേയ്ക്ക് എത്തുക എന്നാല്‍ ബൂലോഗം അത്രയും കൂടി പ്രചരിയ്ക്കപ്പെട്ടു എന്ന് തന്നെയാണര്‍ത്ഥം.

മലയാള ബ്ലോഗിങ്ങിനു കൂടുതല്‍ പ്രചാരം ലഭിയ്ക്കുക എന്നാല്‍ കമ്പ്യൂട്ടറിലെ മലയാളത്തിനു കൂടുതല്‍ സ്വീകാര്യത ലഭിയ്ക്കുന്നു എന്നൊരു ഗുണം കൂടിയുണ്ടല്ലോ? കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ അനായാസം കഴിയും എന്ന് തിരിച്ചറിയുന്നവര്‍ ഇന്നും തുലോം കുറവാണ്. ബ്ലോഗിങ്ങിലേയ്ക്ക് കടന്നു വരുന്ന ചെറിയ ഒരു ശതമാനം മലയാളികള്‍ക്കിടയില്‍ മാത്രം ചര്‍ച്ചയാകുന്ന കമ്പ്യൂട്ടറിലെ മലയാളം കൂടുതല്‍ ആള്‍ക്കാരിലേയ്ക്ക് എത്തുവാന്‍ മമ്മൂട്ടിയെ പോലെയുള്ള ഒരാളുടെ സാനിദ്ധ്യം കാരണമാക്കും. സ്നേഹപൂര്‍വ്വം മമ്മൂട്ടിയില്‍ കമന്റെഴുതിയിരിയ്ക്കുന്ന നല്ലൊരു ശതമാനം ആള്‍ക്കാരും ഇംഗ്ലീഷിലോ മംഗ്ലീഷിലോ ആണ് കമന്റുകള്‍ എഴുതാന്‍ ശ്രമിച്ചിരിയ്ക്കുന്നത്. ഇവരൊക്കെയും മലയാളം എങ്ങിനെ എഴുതാം എന്ന് ചിന്തിയ്ക്കുകയും അതിനുള്ള സങ്കേതങ്ങള്‍ തിരഞ്ഞ് പിടിയ്ക്കാന്‍ ശ്രമിയ്ക്കകയും ചെയ്യുമെന്നതില്‍ തര്‍ക്കമില്ല. മമ്മൂട്ടിയുടെ അടുത്ത പോസ്റ്റിലെങ്കിലും മലയാളത്തില്‍ തന്നെ അദ്ദേഹത്തോടു സംവേദിയ്ക്കാന്‍ ഇപ്പോള്‍ ഇംഗ്ലീഷില്‍ കമന്റിയിരിയ്ക്കുന്നവര്‍ ശ്രമിയ്ക്കും.

ഇവിടെയാണ് അപ്പു എന്ന ബൂലോഗവാസി സൃഷ്ടിച്ചിരിയ്ക്കുന്ന ആദ്യാക്ഷരി എന്ന ബ്ലോഗിന്റേയും അതിലെ പോസ്റ്റുകളുടേയും പ്രസക്തി. മമ്മൂട്ടിയിലൂടെ മലയാള ബ്ലോഗിങ്ങിലേയ്ക്ക് കടന്നു വരുന്ന നവ ബ്ലോഗറന്മാര്‍ക്കും സന്ദര്‍ശകര്‍ക്കും ഏറെ ഗുണകരമാണ് അപ്പുവിന്റെ ആദ്യാക്ഷരി. മമ്മൂട്ടിയുടെ കടന്നു വരവോടെ കൂടുതല്‍ പ്രചാരം നേടുന്ന മലയാള ബ്ലോഗിങ്ങിലേയ്ക്ക് എത്തിപ്പെടുന്ന നവബ്ലോഗര്‍മാര്‍ക്ക് എല്ലാതരത്തിലും വഴികാട്ടുന്ന തരത്തിലാണ് ആദ്യാക്ഷരിയുടെ അവതരണം.

ഒരു ബ്ലോഗ് എങ്ങിനെ തുടങ്ങാം എന്നു തുടങ്ങി മലയാളാക്ഷരങ്ങള്‍ കമ്പ്യൂട്ടറില്‍ എങ്ങിനെ‍ കുടിയിരുത്താമെന്നുവരെ സ്ക്രീന്‍ ഷോട്ടുകളുടെ സഹായത്തോടെ സൂഷ്മമായി കാട്ടിതരുന്ന അപ്പുവിന്റെ ആദ്യാക്ഷരി മലയാള ബ്ലോഗിങ്ങിനു തന്നെ മുതല്‍ കൂട്ടാണ്. ഏതൊരു നവ ബ്ലോഗര്‍ക്കും മറ്റാരുടേയും സഹായം തേടാതെ ആദ്യാക്ഷരിയുമായി സംവേദിച്ച് ബ്ലോഗിങ്ങിന്റെ സാങ്കേതികത്വം മനസ്സിലാക്കാന്‍ കഴിയും. തുടക്കത്തില്‍ വരുന്ന‍ പിഴവുകള്‍ അങ്ങേയറ്റം ഒഴിവാക്കി നിര്‍ത്താന്‍ സഹായകമാണ് ആദ്യാക്ഷരിയുടെ കൈത്താങ്ങ്.

കമ്പ്യൂട്ടറില്‍ മലയാളം സര്‍വ്വ സാധാരണമാകുന്ന ദിനങ്ങളാണ് കടന്നു വരുന്നത്. ഒരു സൂപ്പര്‍സ്റ്റാറിന്റെ ബ്ലോഗിലേയ്ക്കുത്തുന്നവര്‍ കമ്പ്യൂട്ടറിനെ കൊണ്ട് മലയാളം എഴുതിയ്ക്കാന്‍ ശ്രമിയ്ക്കും എന്നിടത്ത് കമ്പ്യൂട്ടര്‍മലയാളത്തിന്റെ പ്രചാരം വര്‍ദ്ധിയ്ക്കുമെന്നതിനു സംശയമൊന്നുമില്ല. കമ്പ്യൂട്ടറില്‍ മലയാളം പ്രചരിപ്പിയ്ക്കുന്നതില്‍ അപ്പുവിന്റെ ആദ്യാക്ഷരിയും അതിന്റേതായ പങ്കു വഹിയ്ക്കുന്നുണ്ട്. മമ്മൂട്ടിയുടെ ബ്ലോഗില്‍ നിന്നും ആദ്യാക്ഷരിയിലേയ്ക്കൊരു ലിങ്ക് വന്നാല്‍ അദ്ദേഹത്തിന്റെ ബ്ലോഗിലെത്തുന്നവര്‍ക്ക് ബ്ലോഗിങ്ങിനെ കുറിച്ച് പ്രത്യേകിച്ചും മലയാള ബ്ലോഗിങ്ങിനെ കുറിച്ചും കമ്പ്യൂട്ടറിലെ മലയാളത്തെ കുറിച്ചും വ്യക്തമായ ധാരണ ലഭിയ്ക്കാന്‍ സഹായകമായിരിയ്ക്കും.

നവബ്ലോഗറായ മമ്മൂട്ടിയ്ക് ആശംസകള്‍.
ഒപ്പം,
നവബ്ലോഗറന്മാര്‍ക്ക് കൈത്താങ്ങാകുന്ന ആദ്യാക്ഷരിയ്ക്ക് അഭിനന്ദനങ്ങളും!

Sunday, January 04, 2009

ചില യുവജനോത്സവ ചിന്തകള്‍.

നാല്പത്തി ഒമ്പതാമത് സംസ്ഥാന സ്കൂള്‍ യുവജനോത്സവം കൊടിയിറങ്ങുകയായി. നൂറ്റി പതിനേഴു പവന്റെ സ്വര്‍ണ്ണ കപ്പിനു വേണ്ടിയുള്ള ജില്ലകളുടെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ആര് എന്ത് നേടും? ചാനല്‍ ഭാഷയിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനു ശേഷം നൂറ്റി പതിനേഴു പവന്റെ കപ്പ് വീണ്ടും ട്രഷറിയുടെ ലോക്കറിന്റെ ഇരുട്ടിലേയ്ക്ക് ചേക്കേറും എന്നതല്ലാതെ ഈ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് എന്ത് അര്‍ത്ഥമാണുള്ളത്? യുവജനോത്സവത്തില്‍ പങ്കെടുത്ത കുട്ടികള്‍ അവരുടെ വീടുകളില്‍ എത്തും മുമ്പേ നൂറ്റി പതിനേഴു പവന്‍ സ്ട്രോങ്ങ് റൂമില്‍ എത്തിയിട്ടുണ്ടാകും-അടുത്ത ഒരു വര്‍ഷത്തേയ്ക്കുള്ള തപസ്സിനായി.

വര്‍ഷത്തെ മുന്നൂറ്റി അറുപത്തി നാലു ദിവസവും ട്രഷറികളിലെ ഇരുട്ടറയില്‍ ചടഞ്ഞിരിയ്ക്കാന്‍ വിധിയ്ക്കപ്പെട്ട സ്വര്‍ണ്ണ കപ്പ് ആഘോഷത്തിനായി പൊടിയടിച്ച് ക്ലാവ് കളഞ്ഞ് വെളിച്ചത്തിലേയ്ക്ക് കൊണ്ടു വരുന്നത് കേവലം ഒരു ദിവസത്തേയ്ക്ക് വേണ്ടി മാത്രമാണ്. പന്ത്രണ്ട് ലക്ഷത്തിന്റെ ഉരുപ്പടി ഏതെങ്കിലും തരത്തില്‍ വിജയികള്‍ക്കുള്ള സമ്മാനമാകുന്നുണ്ട് എന്ന് കരുതുക വയ്യ. സ്ട്രോങ്ങ് റുമില്‍ നിന്നും സ്ട്രോങ്ങ് റൂമിലേയ്ക്ക് നീങ്ങുന്ന സ്വര്‍ണ്ണ കപ്പ് സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിന്റെ പ്രതീകം പോലുമല്ല. മത്സരിയ്ക്കാനെത്തുന്നവര്‍ തങ്ങളുടെ ജില്ലയ്ക്ക് സ്വര്‍ണ്ണ കപ്പ് നേടണം എന്ന ലക്ഷ്യത്തോടെയല്ല അരങ്ങിലെത്തുന്നതും. സ്വന്തം സ്കൂളിന്റെ ജയപരാജയം പോലും മത്സരാര്‍ത്ഥികളുടെ ലക്ഷ്യമല്ല. മാതാപിതാക്കളുടെ പണകൊഴിപ്പില്‍ നൈമിഷിക പ്രശസ്തിയ്ക്കു വേണ്ടി അരങ്ങിലെത്തുന്നവരാണ് മത്സരാര്‍ത്ഥികളില്‍ മുന്തിയ പങ്കും. അവരവരുടെ പ്രശസ്തി എന്നതിലുപരി എന്ത് പ്രാധാന്യമാണ് ഒരു യുവജനോത്സവ വേദിയിലെ മത്സരങ്ങള്‍ക്കുള്ളത്? അതുകൊണ്ട് തന്നെ തികച്ചും സ്വകാര്യമായ വിജയങ്ങള്‍ കൂട്ടിവെച്ച് ഉണ്ടാക്കുന്ന കേന്ദ്രീകൃത വിജയത്തിനു സമ്മാനിയ്ക്കാനായി എന്തിനാണ് പന്ത്രണ്ട് ലക്ഷത്തിന്റെ കപ്പ്?

സ്കൂള്‍ തല യുവജനോത്സവം, ഉപ ജില്ലാ യുവജനോത്സവം, റവന്യൂ ജില്ലാ യുവജനോത്സവം പിന്നെ സംസ്ഥാന തല യുവജനോത്സവം. സംഘാടനത്തിനും പങ്കാളിത്തത്തിനും മത്സരങ്ങള്‍ക്കുള്ള പരിശീലനത്തിനുമായി ഒരോ വര്‍ഷവും പുകച്ചു കളയുന്ന പണത്തിന്റെ കണക്ക് ആരെങ്കിലും ശ്രദ്ധിയ്ക്കുന്നുണ്ടോ? പണത്തിന്റെ കണക്ക് അവിടെ നില്‍ക്കട്ടെ. നഷ്ടപ്പെടുന്ന അദ്ധ്യായന ദിവസങ്ങള്‍ എത്രയാണ്? കുട്ടികളുടെ മനോനില തകര്‍ക്കുന്ന വികലമായ പരിശീലനത്തിലൂടെ ഉണ്ടാക്കിയെടുക്കുന്ന അനാരോഗ്യകരമായ മത്സര പ്രവണത വേറേയും. എന്തിനാണിങ്ങനെയൊരു പൊറാട്ട് വര്‍ഷാ വര്‍ഷം കൊണ്ടാടുന്നത്?

ഗുരുക്കന്മാരുടെ മിടുക്കം പണകൊഴുപ്പുമാണ് മിക്ക മത്സരങ്ങളും നിയന്ത്രിയ്ക്കുന്നത്. ടാബ്ലോ നിര്‍മ്മിയ്ക്കുന്നത് പലപ്പോഴും ആര്‍ട്ടിസ്റ്റ് സുജാതനെ പോലെയുള്ളവരാണ്. പ്രശ്ചന്ന വേഷത്തിനു വേഷമിടാന്‍ സിനിമാ രംഗത്തെ മേക്കപ്പ് മാന്മാരാണ് വരിക. ഇങ്ങിനെയുള്ള ഇനങ്ങളിലൊക്കെ ഇരുന്നു കൊടുക്കയല്ലാതെ മറ്റെന്തു പങ്കാളിത്തമാണ് കുട്ടികള്‍ക്കുള്ളത്. തത്തമ്മേ പൂച്ച പൂച്ച പഠിച്ച് വെച്ചിരിയ്ക്കുന്ന കുട്ടികള്‍ വേദിയില്‍ കയറി പഠിച്ചത് പാടി പടിയിറങ്ങും. ഗുരുക്കന്മാരാണ് എപ്പോഴും വിജയിയ്ക്കുക. മിക്കവാറും എല്ലാ ജില്ലകളിലേയും പരിശീലകര്‍ ഒരേ ഗുരുക്കന്മാര്‍ തന്നെയായിരിയ്ക്കും. ആരു പരാ‍ജയപ്പെട്ടാലും ഗുരു എപ്പോഴും ജയിച്ചു കൊണ്ടിരിയ്ക്കും. പരാജയപ്പെടുക ഒരിയ്ക്കലും കുട്ടികള്‍ അല്ലാ താനും. അതെപ്പോഴും കലയായിരിയ്ക്കും.

ഗ്രെയ്സ് മാര്‍ക്കിനായി വേണ്ടി മാത്രം റെഡീമെയ്ഡായി പരിശീലിയ്ക്കുന്ന തുള്ളലും, കഥകളിയും, ചാക്യാര്‍കൂത്തും, കൂടിയാട്ടവും, വില്പാട്ടുമൊക്കെ വേദി വിട്ടിറങ്ങുന്നതോടെ കുട്ടികളില്‍ നിന്നും അപ്രത്യക്ഷമാവുകയാണ് പതിവ്. കാ‍ലഹരണപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ഒരു പിടി തനത് കലാ രൂപങ്ങള്‍ കുറ്റിയറ്റു പോകുന്നതിനെ ഒരു പരിധിവരെ യുവജനോത്സവങ്ങള്‍ തടയുന്നില്ലേ എന്ന ഒരു മറുചോദ്യം വന്നേയ്ക്കാം. പക്ഷേ സംഭവിയ്ക്കുന്നതോ? ഒരു മത്സരത്തിനായി മാത്രം സമയ ബന്ധിതമായി പടച്ചുണ്ടാക്കുന്ന ചാക്യാര്‍കൂത്തും അനുഷ്ടാന കലയായ ചാക്യാര്‍ കൂത്തും തമ്മില്‍ എന്ത് ബന്ധമാണുള്ളത്?

കുറ്റിയറ്റു പോകാന്‍ സാധ്യതയുള്ള കൈരളിയുടെ സ്വന്തം കലാരൂപങ്ങള്‍ നിലനിര്‍ത്താന്‍ അതാത് കലാരൂപങ്ങള്‍ക്കായി പ്രത്യേകം പ്രത്യേകം അക്കാദമികള്‍ സ്ഥാപിച്ച് പഠനങ്ങള്‍ നടത്തുകയും പ്രചാര വേലകള്‍ ചെയ്യുകയുമാണ് വേണ്ടത്. അല്ലാതെ ഗ്രേഡിനായും ഗ്രേസ് മാര്‍ക്കിനായും പരിശീലിപ്പിയ്ക്കപ്പെടുന്ന കലയും സാഹിത്യവും സംസ്കാരവും നാമാവശേഷമായികൊണ്ടിരിയ്ക്കുന്ന കലകള്‍ക്ക് ഒരു തരത്തിലും പുനര്‍ജ്ജനിയേകില്ല.

എഴുത്തുകാര്‍, നര്‍ത്തകര്‍, പ്രാസംഗികര്‍, അഭിനേതാക്കള്‍, ഗായകര്‍, തുടങ്ങി മലയാളത്തിന്റെ സ്വന്തമായവരെല്ലാം അവരവരുടെ സര്‍ഗ്ഗ ശേഷി കൊണ്ടാണ് നമ്മുടെ സമ്പത്ത് ആയി മാറിയിട്ടുള്ളത്. യേശുദാസും, ആര്‍.കെ.വിനീദും, വേണുഗോപാലും, കാവ്യാമാധവനും ഒക്കെ യുവജനോത്സവ വേദികളില്‍ തിളങ്ങിയിട്ടുള്ളവരായതു കൊണ്ട് മാത്രമല്ല അവരൊരോരുത്തരും ചരിയ്ക്കുന്ന മേഖലകളില്‍ ഉന്നതങ്ങളില്‍ എത്തിയിട്ടുള്ളത്. അവരുടെ സര്‍ഗ്ഗ വൈഭവം ഒന്നു കൊണ്ടു മാത്രമാണ് ഇന്ന് കാണുന്ന തലങ്ങളില്‍ അവര്‍ എത്തിയിട്ടുള്ളത്. യുവജനോത്സവങ്ങളില്‍ പങ്കെടുത്തിട്ടില്ലായിരുന്നു എങ്കില്‍ കൂടിയും ഇവരുടെയൊക്കെയും പ്രതിഭ ഭൂമിമലയാളം തിരിച്ചറിയുക തന്നെ ചെയ്യുമായിരുന്നു. ഒരു പ്രതിഭയേയും ആര്‍ക്കും ഒരിയ്ക്കലും തടഞ്ഞു നിര്‍ത്താന്‍ കഴിയില്ല എന്നത് ചരിത്രമാണ്.

മലയാള സിനിമയുടെ എക്കാലത്തേയും ഏറ്റവും അമൂല്യമായ മുതല്‍കൂട്ടായ സത്യനും, പ്രേം നസീറും, പി.ജെ. ആന്റണിയും, മമ്മൂട്ടിയും, മോഹന്‍ലാലും ഒന്നും യുവജനോത്സവ വേദിയുടെ സംഭാവനകളല്ല. യുവജനോത്സവ വേദി പ്രതിഭകളെ സൃഷ്ടിയ്ക്കുകയല്ല ചെയ്യുന്നത്. മറിച്ചു ഗ്രേഡുകളാണ് സൃഷ്ടിയ്ക്കപ്പെടുന്നത്. വേദി വിടുന്നതോടെ കുട്ടിയില്‍ നിന്നും പടിയിറങ്ങുന്ന ഗ്രേഡുകള്‍.

പോയ വര്‍ഷങ്ങളിലെ യുവജനോത്സവ വിജയികളും താരങ്ങളും പ്രതിഭകളും ഇന്ന് എവിടെ എന്ന് അന്വേഷിച്ചിറങ്ങുന്ന ഒരുവന്‍ ചെന്നെത്തുക മിക്കവാറും പ്രവാസത്തിലെ ഏതെങ്കിലും ദുരന്ത ക്യാമ്പുകളിലായിരിയ്ക്കും. അല്ലെങ്കില്‍ പത്ര വിതരണക്കാരനായോ മീന്‍ വില്പനക്കാരനായോ അറവുകാരനായോ കണ്ടെത്തിയാലും ആയി. ജീവിത സന്ധാരണത്തില്‍ അവനവന്‍ കടമ്പകള്‍ കടക്കാന്‍ ഒരിയ്ക്കല്‍ അവന്‍ ജനസഞ്ചയത്തിന്റെ കരഘോഷത്തിനിടയില്‍ നേടിയ സര്‍ട്ടിഫിക്കറ്റുകള്‍ അവനെ ഒരു നിലയ്ക്കും തുണയ്ക്കില്ല.

യുവജനോത്സവം സ്കൂള്‍ തലം കൊണ്ട് അവസാനിപ്പിയ്ക്കണം. പ്രതിഭകളെ തിരിച്ചറിയാന്‍ അതു തന്നെ ധാരാളം. ഏതെങ്കിലും തലങ്ങളില്‍ തങ്ങളുടെ പ്രതിഭ തെളിയിയ്ക്കുന്നവര്‍ക്ക് തുടര്‍ പരിശീലനം നല്‍കാന്‍ പഞ്ചായത്തുകള്‍ തോറും സാംസ്കാരിക കേന്ദ്രങ്ങള്‍ സ്ഥാപിയ്ക്കണം. ഉപജില്ലാ, റെവന്യൂജില്ലാ, സംസ്ഥാന യുവജനോത്സവങ്ങള്‍ക്കായി പുകച്ചു കളയുന്ന സമ്പത്തിന്റെ ഒരു ചെറിയ അംശമുണ്ടെങ്കില്‍ വര്‍ഷം മുഴുവനും സൌജന്യമായി കലാ,സാഹിത്യ,സാംസ്കാരിക പരിശീലനം അര്‍ഹരായവര്‍ക്ക് നല്‍കാന്‍ കഴിയുമെന്നതില്‍ സംശയമൊന്നുമില്ല. സ്കൂള്‍ തലത്തില്‍ നിന്നും കഴിവു തെളിയിച്ച കുട്ടികള്‍ക്ക് ഇങ്ങിനെയുള്ള കേന്ദ്രങ്ങളില്‍ തുടര്‍ പരിശീലങ്ങള്‍ നല്‍കിയാല്‍ അതാത് കലാ രൂപങ്ങളില്‍ ഈ കുട്ടികള്‍ വൈദഗ്ദ്യം ഉള്ളവരായി മാറുകയും അന്യം നിന്നും പോകുന്ന കലാരൂപങ്ങള്‍ക്ക് പുനര്‍ജ്ജനി ലഭിയ്ക്കുകയും ചെയ്യും. അല്ലാതെ കലയും സംസ്കാരവും മത്സര വേദികളിലൂടെ വളരും എന്നു കരുതുന്നത് വിവരക്കേടാണ്. കലയും സംസ്കാരവും വില്പന ചരക്കാവുകയല്ലാതെ മറ്റൊരു ഗുണവും മത്സര വേദിയിലൂടെ ഉണ്ടാവുകയില്ല.

ആഡംബരത്തിന്റേയും ധൂര്‍ത്തിന്റേയും കേന്ദ്രീകരണമാണ് സംസ്ഥാന സ്കൂള്‍ യുവജനോത്സവം. വിജയിയ്ക്ക് സമ്മാനിയ്ക്കാന്‍ വര്‍ഷം മുഴുവനും ലോക്കറില്‍ സൂക്ഷിയ്ക്കുന്ന നൂറ്റി പതിനേഴു പവന്റെ സ്വര്‍ണ്ണ കപ്പ് തന്നെ ഈ പണകൊഴുപ്പിന്റെ പ്രതീകമാണ്. വര്‍ഷത്തില്‍ ഒരു ദിനം മാത്രം ഒരു മിന്നല്‍ പോലെ പുറം ലോകം കാണുന്ന സ്വര്‍ണ്ണ കപ്പ് ഒരു നിമിഷത്തെ മിന്നലാട്ടത്തോടെ കെട്ടടങ്ങുന്ന യുവജനോത്സവ പ്രതിഭയുടെ പ്രതീകം തന്നെയാണ്. യുവജനോത്സവം ഉയര്‍ത്തുന്ന പണക്കൊഴുപ്പും ധൂര്‍ത്തും തുടങ്ങി അതിന്റെ എല്ലാ തിന്മകളും ഏറ്റവും നന്നായി ആവാഹിച്ചിരിയ്ക്കുന്നു - വിജയ ജില്ലയ്ക്ക് സമ്മാനിയ്ക്കുന്ന നൂറ്റി പതിനേഴു പവന്റെ സ്വര്‍ണ്ണ കപ്പ് എന്ന ആഡംബരം. ഉരുക്കി വിറ്റ് ആ പണം ബാങ്കിലിട്ടാല്‍ വര്‍ഷാ വര്‍ഷം ലഭിയ്ക്കുന്ന പലിശ കൊണ്ട് ആദിവാസി കുട്ടികളെ പാര്‍പ്പിച്ചിരിയ്ക്കുന്ന ഹോസ്റ്റലുകളുടെ ചോര്‍ച്ചയെങ്കിലും മാറ്റാം.

Thursday, January 01, 2009

സിസ്റ്റര്‍ അഭയാ കേസ് : ചെരുപ്പിനൊപ്പം മുറിയുന്ന കാലുകള്‍!

സിസ്റ്റര്‍ അഭയാ കേസിലെ പ്രതികള്‍ എന്ന് സംശയിയ്ക്കപ്പെടുന്നവര്‍ക്ക് ഹൈക്കോടതി ഇന്ന് ജാമ്യം അനുവദിച്ചിരിയ്ക്കുന്നു. പ്രതികള്‍ എന്ന് സംശയിയ്ക്കുപ്പെടുന്നവരുടെ ജാമ്യ ഹര്‍ജ്ജിയിന്മേല്‍ വാദം കേട്ട ജസ്റ്റിസ് ഹേമ പ്രതിഭാഗത്തിന്റെ വാദങ്ങള്‍ ഒരു പരിധി വരെ ശരി വെച്ചു കൊണ്ടാണ് ഇന്ന് വിധി പുറപ്പെടുവിച്ചിരിയ്ക്കുന്നത്. ഒരേ നിയമ വ്യവസ്ഥ പിന്തുടരുന്ന രണ്ടു കോടതികളുടെ ഒരേ കേസിലുള്ള നിലപാടുകള്‍ പരസ്പര വിരുദ്ധമാകുന്നത് ഇന്ന് ഒരു പുതുമയേ അല്ലാതായി മാറിയിരിയ്ക്കുന്നു.

എറണാകുളം ചീഫ് മജിസ്ട്രേറ്റ് കോടതി സിസ്റ്റര്‍ അഭയാ കേസില്‍ എടുത്തിരിയ്ക്കുന്ന നിലപാട് ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ തന്നെയാണ് യഥാര്‍ത്ഥ പ്രതികള്‍ എന്ന നിലയ്ക്കാണ്. എന്നാല്‍ ജാമ്യ ഹര്‍ജ്ജി പരിഗണിയ്ക്കവേ പോലും ഹൈക്കോടതി എടുത്തിരിയ്ക്കുന്ന നിലപാട് സി.ബി.ഐ യ്ക്ക് പിഴച്ചു എന്ന രീതിയിലുമാണ്. അതു കൊണ്ട് തന്നെ സിസ്റ്റര്‍ അഭയാ കേസിന്റെ വിചാരണാനന്തരം കോടതിയില്‍ സംഭവിയ്ക്കാന്‍ പോകുന്നത് എന്തായിരിയ്ക്കമെന്ന് ഊഹിയ്ക്കാന്‍ ആറാമിന്ദ്രീയത്തിന്റെ ആവശ്യമൊന്നുമില്ല.

സിസ്റ്റര്‍ അഭയാ കേസില്‍ സി.ബി.ഐയ്ക്ക് പിഴച്ചുവോ?

പിഴച്ചു എന്നത് തന്നെയല്ലേ വസ്തുത. സി.ബി.ഐയ്ക്ക് മാത്രമല്ല പിഴച്ചിട്ടുള്ളത്. ആദ്യം കേസന്വേഷിച്ച ലോക്കല്‍ പോലീസിനും ക്രൈംബ്രാഞ്ചിനും മാധ്യമങ്ങള്‍ക്കും പിന്നെ പൊതു സമൂഹത്തിനും സിസ്റ്റര്‍ അഭയാകേസ് വിലയിരുത്തുന്നതില്‍ പിഴവ് സംഭവിച്ചിട്ടുണ്ട്. യഥാര്‍ത്ഥ കുറ്റവാളികള്‍ പടച്ചെടുത്ത തിരക്കഥയില്‍ നിന്നും ഒട്ടും വ്യതി ചലിയ്ക്കാതെയാണ് സിസ്റ്റര്‍ അഭയാ കേസിന്റെ അന്വേഷണം പതിനാറു വര്‍ഷത്തിനു ശേഷവും പുരോഗമിയ്ക്കുന്നത്. ഇതൊക്കെ കണ്ടും കേട്ടും സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയവര്‍ ഇപ്പോഴും മറഞ്ഞിരുന്നു ചിരിയ്ക്കുന്നുണ്ടാകാം.

പഠിയ്ക്കുന്നതിനായി അലാറം വെച്ച് പുലര്‍ച്ചേ ഉറക്കമുണര്‍ന്ന സിസ്റ്റര്‍ അഭയ വെള്ളം എടുക്കാനായി അടുക്കളയിലേയ്ക്ക് എത്തിയപ്പോള്‍ “അരുതാത്തത്” കണ്ടു നിലവിളിച്ചു. “അരുതാത്തത്” ചെയ്ത് കൊണ്ടിരുന്ന സിസ്റ്റര്‍ സെഫി, സിസ്റ്റര്‍ അഭയയെ കോടാലി കൊണ്ട് തലയ്ക്ക് മൂന്ന് പ്രാവശ്യം അടിച്ചു. ബോധം കെട്ടു വീണ സിസ്റ്റര്‍ അഭയയെ “അരുതാത്തതില്‍” പങ്കാളികള്‍ ആയിരുന്ന ഫാദര്‍ കോട്ടൂരും ഫാദര്‍ പിതൃക്കയും ചേര്‍ന്ന് വലിച്ച് കിണറ്റില്‍ ഇട്ടു. കിണറ്റില്‍ വീഴുമ്പോഴും ജീവന്‍ ബാക്കിയായിരുന്ന സിസ്റ്റര്‍ അഭയ വെള്ളം കുടിച്ചു മരിച്ചു. ഇതാണല്ലോ ഏറ്റവും പുതിയ സി.ബി.ഐ ഭാഷ്യം.

ഈ കഥയില്‍ ചില പൊരുത്തക്കേടുകള്‍ ഇല്ലേ? ഒരു കന്യാസ്ത്രീമഠത്തില്‍ ലൈംഗികാസക്തിയുള്ളവര്‍ ഉണ്ടാകാം. സന്യാസിനീ വേഷം ധരിച്ചതുകൊണ്ട് മാത്രം മനുഷ്യ സഹചമായ ലൈംഗിക തൃഷ്ണകള്‍ അടയ്ക്കിവെയ്ക്കാന്‍ കഴിയാത്തവര്‍ ജീവിത സാഹചര്യങ്ങളുടെ സമ്മര്‍ദ്ദ ഫലമായി സന്യാസിനീ സമൂഹത്തില്‍ വന്നു പെട്ടിട്ടുമുണ്ടാകാം. ഇവിടെ സിസ്റ്റര്‍ സെഫി അത്തരക്കാരി ആയിരുന്നു എന്നും ഫാദര്‍ കോട്ടൂരും ഫാദര്‍ പിതൃക്കയും സിസ്റ്റര്‍ സെഫിയുമായി വഴിവിട്ട അടുപ്പം പുലര്‍ത്തിയിരുന്നവര്‍ ആയിരുന്നു എന്നും ഇരിയ്ക്കട്ടെ. ലൈംഗികത അങ്ങേയറ്റം പാപമായോ ഒഴിഞ്ഞു നില്‍ക്കേണ്ട ഒന്നായോ കാണുന്ന കന്യാസ്ത്രീ മഠത്തിന്റെ ആര്‍ക്കും എപ്പോഴും വെള്ളമെടുക്കാന്‍ കടന്നു വരാന്‍ തക്കവണ്ണം തുറന്നിട്ട അടുക്കളയില്‍ വെച്ച് “അരുതാത്തത്” ചെയ്യാന്‍ മാത്രം വിഡ്ഡികളായിരുന്നുവോ ഇവര്‍ മൂന്ന് പേരും?

മാധ്യമ വിചാരണകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത് മഠത്തിലെ അടുക്കളയോട് ചേര്‍ന്ന റൂമിലാണ് സിസ്റ്റര്‍ സെഫി താമസിച്ചിരുന്നത് എന്നാണ്. അല്ലാതെ അടുക്കളയില്‍ അല്ലായിരുന്നു. സിസ്റ്റര്‍ സെഫിയും ഫാദര്‍ പിതൃക്കയും ഫാദര്‍ കോട്ടൂരും “അരുതാത്തത്” ചെയ്തിട്ടുണ്ട് എങ്കില്‍ അത് മിക്കവാറും സിസ്റ്റര്‍ സെഫിയുടെ അടച്ചിട്ട മുറിയില്‍ ആയിരിയ്ക്കണമല്ലോ? അതല്ലാതെ ആര്‍ക്കും എപ്പോഴും കടന്നു വരാന്‍ കഴിയുന്ന അടുക്കളയില്‍ വെച്ച് “അരുതാത്തത്” ഒരുമിച്ച് ചെയ്യാന്‍ ഇവര്‍ പോണ്‍ സ്റ്റാറുകള്‍ ഒന്നുമായിരുന്നില്ലല്ലോ? അങ്ങിനെയെങ്കില്‍ സിസ്റ്റര്‍ അഭയ കണ്ടിരിയ്ക്കാന്‍ വഴിയുള്ളത് രണ്ട് കാര്യങ്ങളാണ്.

ഒന്ന്. സിസ്റ്റര്‍ സെഫിയുടെ റൂമില്‍ നിന്നും ഇറങ്ങി വരുന്ന ഫാദര്‍ പിതൃക്കയും ഫാദര്‍ കോട്ടൂരും.

രണ്ട്. സിസ്റ്റര്‍ സെഫിയുടെ റൂമിലേയ്ക്ക് കയറി പോകുന്ന ഫാദര്‍ പിതൃക്കയും ഫാദര്‍ കോട്ടൂരും.

ഇത് രണ്ടും സിസ്റ്റര്‍ അഭയ നിലവിളിയ്ക്കത്തക്ക തരത്തിലുള്ള “അരുതായ്ക്മകള്‍” ആണോ? ഒരു കന്യാസ്ത്രീമഠത്തിലെ ഉത്തരവാദപ്പെട്ട ഒരു സന്യാസിനിയുടെ റൂമിലേയ്ക്ക് അതേ പ്രസ്ഥാനത്തിലെ രണ്ടു പേര്‍ കടന്നു പോകുന്നതോ പുറത്തേയ്ക്ക് വരുന്നതോ കണ്ട് സിസ്റ്റര്‍ അഭയ നിലവിളിയ്ക്കുമോ? അല്ല അങ്ങിനെ നിലവിളിച്ചാല്‍ തന്നെ ഒരു കൊലപാതകത്തിലേയ്ക്ക് അത് എത്തിചേരാനുള്ള സാധ്യത എത്രമാത്രമാണ്? ഒരു സ്വാഭാവിക സംഭവമായി അത് മാറുകയും സിസ്റ്റര്‍ അഭയ വെള്ളമെടുത്ത് തിരിച്ച് തന്റെ മുറിയിലേയ്ക്ക് പോവുകയും വൈദികര്‍ അവരുടെ പാട്ടിനും സെഫി അവരുടെ കിടപ്പറയിലേയ്ക്കും പോകുകയും ചെയ്യാമായിരുന്ന ഒരു സംഗതി കൊലപാതകത്തിലേയ്ക്ക് എത്തിച്ചേരുകയും പതിനാറു വര്‍ഷത്തിനു ശേഷവും തീരുമാനത്തില്‍ എത്തി ചേരാതിരിയ്ക്കുകയും ചെയ്യുന്നത് എന്തു കൊണ്ട്?

ഇവിടെയാണ് യഥാര്‍ത്ഥ പ്രതികള്‍ ചിരിയ്ക്കുന്നത്. സിസ്റ്റര്‍ അഭയാ കേസിലെ ഏറ്റവും ശക്തമായ മറയാണ് “കന്യാസ്ത്രീമഠത്തിലെ ലൈംഗികത”. ആദ്യം ആത്മഹത്യയാക്കാന്‍ ശ്രമിച്ചവര്‍ പിന്നെ സിസ്റ്റര്‍ അഭയയുടെ മരണത്തിനു ഹേതുവായത് കന്യാസ്ത്രീമഠത്തിലെ ലൈംഗികതയാണ് എന്ന് വരുത്തി തീര്‍ത്തതോടെ യഥാര്‍ത്ഥ കുറ്റവാളികള്‍ ഒരിയ്ക്കലും പിടിയ്ക്കപ്പെടുവാന്‍ സാധ്യതയില്ലാത്ത തലത്തിലേയ്ക്ക് കേസ് എത്തപ്പെടുകയാണ് ചെയ്തിട്ടുള്ളത്. സിസ്റ്റര്‍ അഭയയുടെ ദുര്‍മരണത്തിനു ഹേതുവായ സംഭവം അല്ലെങ്കില്‍ വ്യക്തികള്‍ കൃതൃമമായി സൃഷ്ടിച്ച ഈ ലൈംഗിക മറ വെട്ടിപ്പൊളിച്ചെങ്കില്‍ മാത്രമേ അന്ന് രാത്രി പയസ് ടെന്ത് കോണ്‍‌വെന്റില്‍ സംഭവിച്ച ദുരന്തത്തിന്റെ ഏഴു അയലത്തു പോലും എത്തിച്ചേരാന്‍ അപസര്‍പ്പകര്‍ക്ക് കഴിയുള്ളൂ.

സിസ്റ്റര്‍ അഭയ ആകസ്മികമായി കൊല്ലപ്പെട്ടതായിരിയ്ക്കണമെന്നില്ല. അവര്‍ ഉന്മൂലനം ചെയ്യപ്പെടാന്‍ തക്കവണ്ണം ദുരൂഹമായ മറ്റെന്തോ സംഭവം അവരുടെ ദുരൂഹമരണത്തിനും പിന്നില്‍ ഉണ്ട് എന്നതാണ് വസ്തുത. ആ വസ്തുതയിലേയ്ക്ക് എത്തിച്ചേരാന്‍ അന്വേഷകര്‍ക്ക് കഴിയാത്തത് “കന്യാസ്ത്രീമഠത്തിലെ ലൈംഗികത” എന്ന മറയുള്ളത് കൊണ്ടാണ്.

പ്രധാനമന്ത്രിയുടെ ഓഫീസിനെ വരെ സ്വാധീനിയ്ക്കാന്‍ കഴിയുന്നവര്‍ ഉള്‍പ്പെട്ട എന്തോ ദുരൂഹത മറയ്ക്കപ്പെടാന്‍ വേണ്ടിയാണ് സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്. അത് കേവലം ലൈംഗിക വൈകൃതങ്ങളില്‍ തളച്ചിട്ട് കേസിനെ അട്ടിമറിയ്ക്കാന്‍ കൊലപാതകികള്‍ക്ക് കഴിഞ്ഞിരിയ്ക്കുന്നു. സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട് പിടിയ്ക്കപ്പെട്ടവര്‍ കുറ്റവാളികള്‍ ആണെന്ന് സ്ഥാപിയ്ക്കാന്‍ പ്രതികളാണെന്ന് ആരോപിയ്ക്കപ്പെട്ടവരെ കസ്റ്റഡിയില്‍ രണ്ടുമാസമായി ലഭിച്ചിട്ടും സിബിഐയ്ക്ക് കഴിയാത്തത് അറസ്റ്റ് ചെയ്യപ്പെട്ടവര്‍ നിരപരാ‍ധികളാണെന്ന ധാരണ പ്രചരിയ്ക്കപ്പെടാന്‍ കാരണമാകുന്നില്ലേ? അല്ലെങ്കില്‍ അവര്‍ നിരപരാധികള്‍ തന്നെയാണോ? ഈ മൂവരും കേസില്‍ സംശയിയ്ക്കപ്പെടുന്നവരായിരിയ്ക്കാം. സംശയിയ്ക്കപ്പെടുന്നവരെല്ലാവരും കുറ്റവാളികള്‍ ആകുന്നില്ലല്ലോ?

ഒമ്പത് വര്‍ഷം വിചാരണ തടവുകാ‍രനായി മാതാവിന്റെ മയ്യിത്ത് പോലും കാണാന്‍ പരോളോ ജാമ്യം പോലുമോ ലഭിയ്ക്കാതെ സേലം ജയിലില്‍ കിടന്ന് നരകിച്ച വികലാംഗന്‍ നിരപരാധിയാണെന്ന് ഒമ്പത് വര്‍ഷത്തിനു ശേഷം കോടതി കണ്ടെത്തിയപ്പോള്‍ ഭാരതത്തിന്റെ പുകള്‍പെറ്റ നീതിന്യായ വ്യവസ്ഥിതിയാണ് പരാജയപ്പെട്ടത്. ഒരു കലാപത്തിന്റെ പേരില്‍ പ്രതി ചേര്‍ക്കപ്പെട്ട് തുറങ്കിലടയ്ക്കപെട്ട എഴുപത്തി ആറു ചെറുപ്പക്കാര്‍ നാലുവര്‍ഷത്തെ കാരാഗൃഹ വാ‍സത്തിനു ശേഷം കുറ്റക്കാരല്ലാതായി മാറിയത് കഴിഞ്ഞ ദിവസമാണ്. അതുപോലെ ചെയ്യാത്ത തെറ്റിനാണ് സിസ്റ്റര്‍ സെഫിയും ഫാദര്‍ കോട്ടൂരും ഫാദര്‍ പിതൃക്കയും സമൂഹത്തിന്റെ പരിഹാസത്തിനും നിയമ നടപടികള്‍ക്കും പാത്രമായതെങ്കില്‍ അത് ആ സന്യാസിനിയോടും വൈദികരോടും ചെയ്ത തുല്യതയില്ലാത്ത ക്രൂരതയാണ്. അതല്ല അവരാണ് കുറ്റവാളികള്‍ എങ്കില്‍ അതിനു യുക്തിസഹമായ വസ്തുതകകള്‍ നിരത്തി ഇവരെ വിചാരണയ്ക്കായി കോടതിയിലെത്തിയ്ക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയണം.

സിസ്റ്റര്‍ അഭയ കേസില്‍ സി.ബി.ഐ ഇപ്പോള്‍ എടുത്തിട്ടുള്ള നിലപാടുകളും നടപടികളും ചെരുപ്പിനൊപ്പം കാലു മുറിയ്ക്കുന്നതു പോലെയാണ്. അഭയയുടെ മരണം ആത്മഹത്യ അല്ല അത് കൊലപാതകമായിരുന്നു എന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തിച്ചേര്‍ന്നകാലം മുതല്‍ അന്വേഷണത്തെ വഴിതിരിച്ചു വിടാന്‍ ശ്രമിച്ചവര്‍ ഉണ്ടാക്കി കൊടുത്ത ചെരുപ്പിനൊപ്പം വെയ്ക്കാന്‍ കഴിയുന്ന കാലുകള്‍ തപ്പിയലഞ്ഞവര്‍ അത് ലഭിയ്ക്കാതെ കിട്ടിയ കാലുകളെ മുറിച്ച് ചെരുപ്പിനൊപ്പമാക്കുന്ന വിദ്യായാണിന്ന് പരീക്ഷിയ്ക്കുന്നത്.

ഒന്നുകില്‍ സിസ്റ്റര്‍ അഭയയുടെ ദുരൂഹ മരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇപ്പോള്‍ പിടിയിലായവര്‍ തന്നെയാണെന്ന് സംശയത്തിനിട നല്‍കാതെ തെളിയിയ്ക്കാന്‍ അപസര്‍പ്പകര്‍ക്ക് കഴിയണം. അല്ലെങ്കില്‍ ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിയ്ക്കപ്പെടരുത് എന്ന ഭാരതീയ നീതിന്യായ നിര്‍വ്വഹണ തത്വത്തിന്റെ സത്ത ഉള്‍ക്കോണ്ടു കൊണ്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണ പ്രഹസനം അവസാനിപ്പിച്ച് പിടിയിലായവരെ സമൂഹമദ്ധ്യത്തില്‍ അവഹേളന പാത്രമാക്കുന്നതിന് അവസാനം ഉണ്ടാക്കണം.

ഇപ്പോള്‍ നടക്കുന്ന പൊറാട്ട് അഭയകേസിന്റെ അന്വേഷണത്തെ എങ്ങും എത്തിയ്ക്കില്ല. കാരണം സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത് ആകസ്മികമായല്ല എന്നതു കൊണ്ട് തന്നെ! പിന്നില്‍ പ്രവര്‍ത്തിച്ചത് ഒന്നോരണ്ടോ വൈദികരും ഏതെങ്കിലും സന്യാസിനിയും അല്ല. ഭാരത ഭരണ ചക്രത്തില്‍ എക്കാലവും പിടിമുറുക്കാന്‍ കഴിയുന്നവര്‍ ഉള്‍പ്പെട്ട ഏന്തോ ഒന്ന് ഒളിയ്ക്കപ്പെടുവാന്‍ വേണ്ടിയാണ് സിസ്റ്റര്‍ അഭയ മരണപ്പെട്ടത്. അത് തെളിയിയ്ക്കപ്പെടാതിരിയ്ക്കാനാണ് ആദ്യം ആത്മഹത്യാ ആക്കപ്പെട്ടത്. പിന്നെ തന്ത്രപൂര്‍വ്വം കന്യാസ്ത്രീമഠത്തിലെ ലൈംഗിക വൈകൃതം എന്ന മറ നിര്‍മ്മിയ്ക്കപ്പെട്ടത്. ഇതിനൊക്കെ കഴിയുന്നവര്‍ ഇന്നും ഭരണതലങ്ങളില്‍ ഉണ്ടായതു കൊണ്ട് തന്നെയാണ് രണ്ടുമൂന്ന് പേര്‍ അറസ്റ്റിലാകപ്പെടുകയും ഇവരിലൂടെ കേസന്വേഷണം അവസാനിപ്പിയ്ക്കപ്പെടാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നത്!