Monday, April 20, 2020

വിശ്വസിച്ചാലും ഇല്ലെങ്കിലും - 3 : ചെന്നൈയിലെ ശിഥില പാലം

ന്ന് നമുക്ക് ചെന്നൈയിലെ  അടയാർ നദിക്കരയിൽ നിന്നും സമുദ്ര തീരത്തേക്ക് നടക്കാം. അവിടെ അടയാർ നദിയ്ക്ക് സമാന്തരമായി കടലിലേക്ക് മുഖം തിരിച്ച് ഒരു തകർന്ന പാലം കാണാം.  1967-ൽ  നിർമ്മിച്ചതാണ് ഈ പാലം. മുക്കുവർക്ക് ഹാര്ബറിലേക്ക് എളുപ്പം എത്തിച്ചേരാൻ വേണ്ടിയാണ് ഇങ്ങിനെ ഒരു പാലം ഉണ്ടാക്കിയത്. ചെന്നൈയിലെ ദുരൂഹതകൾ നിറഞ്ഞ ബസന്ത് നഗറിലാണ് ഈ ഫിഷർമെൻ പാലം.
.
1977-ൽ ശക്തമായ കടൽ ക്ഷോഭത്തിൽ പെട്ട് പാലം തകർന്നു. അന്ന് മുതൽ പാലം "ബ്രോക്കൺ ബ്രിഡ്ജ്" എന്ന പേരിൽ അറിയപ്പെട്ടു.  പാലത്തിൻറെ കരഭാഗത്ത് ഉള്ള ഭാഗം അതേ പടി നില നിന്നു. ഓരോന്ന് നടക്കേണ്ടത് നടക്കേണ്ട സമയത്ത് തന്നെ നടക്കുമല്ലോ? അത് ഗുണം ആണെങ്കിലും ദോഷം ആണെങ്കിലും. ഫിഷെർമാൻ ബ്രിഡ്‌ജ്‌ ബ്രോക്കൺ ബ്രിഡ്‌ജ്‌ ആയതിൻറെ പിറ്റേ വർഷം തകർന്ന പാലത്തിനു മുകളിൽ വെച്ച് ഒരു രാത്രിയിൽ ഒരു പെൺ കുട്ടി കൊല്ലപ്പെട്ടു.ക്രൂരമായ കൂട്ട ബലാത്സംഗത്തിന് ശേഷമാണ് ആ പെൺകുട്ടി കൊല്ലപ്പെട്ടത് എന്ന് പോസ്റ്റ്‌മോർട്ടത്തിൽ മനസ്സിലായി. പക്ഷേ കുറ്റവാളികളെ കണ്ടെത്താൻ ആയില്ല എന്ന് മാത്രമല്ല കൊല്ലപ്പെട്ട പെൺ കുട്ടിയെ കുറിച്ചും വിവരങ്ങൾ ഒന്നും ലഭിച്ചില്ല.
.
ദിവസങ്ങൾക്ക് ശേഷം ബ്രോക്കൺ ബ്രിഡ്ജിനു സമീപത്തെ രാത്രികാലങ്ങൾ ഭയത്തിന്റേത്‌ ആയി മാറി. ബ്രിഡ്ജിനു മുകളിൽ നിന്നും അസാധാരണമായ വെളിച്ചം കാണുന്നിടത്ത് ആണ് തുടക്കം. ചെന്ന് നോക്കുമ്പോൾ വെളിച്ചം അകന്ന് അകന്ന് കടലിലേക്ക് പോകും. ഇരുളും വെളിച്ചവും ഇഴചേർന്ന പെൺ രൂപം പാലത്തിനു മുകളിൽ കണ്ടിട്ടുണ്ട് എന്ന് സമീപ വാസികൾ സാക്ഷ്യ പെടുത്തുന്നുണ്ട്. രാത്രി ഒമ്പതരയ്ക്ക് ശേഷം ആരും അങ്ങോട്ട് പോകരുത് എന്ന് സമീപത്തെ ഷോപ്പുടമകൾ വിനോദ സഞ്ചാരികളെ ഓർമ്മപ്പെടുത്തും.
.
പകൽ സമയങ്ങളിൽ ഇപ്പോഴും സിനിമകളുടെയും ഷോർട്ട് ഫിലിമുകളുടെയും ഒക്കെ ഷൂട്ടിങ്ങും വിനോദസഞ്ചാരികളുടെ ഇടപെടലും കൊണ്ട് സജീവമാണ് ഈ പ്രദേശം. പക്ഷേ രാത്രിയായാൽ ശ്മശാന മൂകതയാകും. 1977-നു ശേഷം നിരവധി ദുർമരണങ്ങളും ഇവിടെ നടന്നിട്ടുണ്ട്. തിരിച്ചറിയാൻ ആകാത്ത ശവശരീരങ്ങൾ ആയിരുന്നു മിക്കതും. ഉടൽ മാത്രമാകും അവശേഷിക്കുക. ആത്മഹത്യകളാണോ കൊലപാതകങ്ങൾ ആണോ എന്ന് തിരിച്ചറിയാൻ ആകാത്ത മരണങ്ങൾ. ശിരസ്സ് നഷ്ടപ്പെട്ടത് നായ്ക്കളോ കുറുനരികളോ കടിച്ച് മാറ്റിയതാകാം എന്നാണു മിക്ക ശവ പരിശോധനകളും ശെരിവെക്കുന്നത്. ആളെ തിരിച്ചറിയാൻ ആകുന്നില്ല എന്നതാണ് ഇവിടെ നടക്കുന്ന മരണങ്ങളിലെ ദുരൂഹത.
.
കുറച്ച് കാലം മുന്നേ രണ്ടു സ്‌കൂട്ടറുകളിലായി  വിനോദ സഞ്ചാരികളായ ചെറുപ്പക്കാർ ബസന്ത് നഗറിലേക്ക് യാത്ര തിരിച്ചു. പോകും മുന്നേ ഒരു തെരുവ് ഷോപ്പിൽ നിന്നും ചായയൊക്കെ കുടിച്ച് ബസന്ത് നഗറിൻറെ പ്രത്യേകത കടക്കാരനോട് ചോദിച്ചു. കടയുടമ ബ്രോക്കൺ ബ്രിഡ്ജിനെ കുറിച്ചു അവരോട് പറഞ്ഞു. കൂട്ടത്തിൽ രാത്രി ഒമ്പതരയ്ക്ക് ശേഷം ആ വഴി പോകരുത് എന്നും.
.
രണ്ടു സ്‌കൂട്ടർ കാരും മറീനയിലും മറ്റും കറങ്ങി തിരിഞ്ഞു രാത്രി  ജീ.പീ.എസ്സിൽ "ബ്രോക്കൺ ബ്രിഡ്ജ് പിടിച്ച് വെച്ച് ബസന്ത് നഗറിലേക്ക് യാത്രയായി. കുറച്ച് നേരം കഴിഞ്ഞപ്പോൾ ട്രാഫിക്കിൽ പെട്ട്  രണ്ടു കൂട്ടരും വഴി പിരിഞ്ഞു. കുറേ കഴിഞ്ഞു അതിൽ ഒരാൾ മറ്റെയാളെ വിളിച്ച് എവിടെ എത്തി എന്ന് ചോദിച്ചപ്പോൾ പിന്നെയും ഒന്നര മണിക്കൂർ ദൂരം ജീ. പീ. എസ്സിൽ കാണിക്കുന്നുണ്ട് എന്ന് പറഞ്ഞു. പക്ഷേ വിളിച്ചയാൾ എത്ര ദൂരം ഉണ്ട് എന്ന് നോക്കാൻ മൊബൈൽ എടുത്ത വഴി മൊബൈൽ ബാറ്ററി തീർന്ന് ഓഫായിപ്പോയി. വീണ്ടും കുറച്ചു ദൂരം മുന്നോട്ട് പോയിട്ട് വഴിയരികിൽ കണ്ട തട്ട് കടയിൽ നിർത്തി ബ്രോക്കൺ ബ്രിഡ്ജ് ചോദിച്ചു. അവർ അപ്പോൾ ഏകദേശം ബ്രോക്കൺ  ബ്രിഡ്ജിനു അരികിൽ എത്തിയിരുന്നു.
.
ബൈക്ക് നിർത്തി അവർ തീരത്തിനടുത്തേക്ക് പോയി. അപ്പോൾ ബ്രിഡ്ജിന് മുകളിൽ നിന്നും ഒരു സ്ത്രീ അലറി കരയുന്ന ശബ്ദം കേട്ട പോലെ... ഇരുവരും നേരെ ഓടി ബ്രിഡ്ജിൽ കയറി. അപ്പോൾ അവിടം ശൂന്യം ആയിരുന്നു. പക്ഷെ പാലത്തിൻറെ അങ്ങേ തലയ്ക്കൽ ഒരു വെളിച്ചം. അവർ എന്താണ് എന്നറിയാത്ത ഒരു ഭയം അവരെ ഗ്രസിച്ചു. കുറച്ചു ദൂരം അവർ മുന്നോട്ട് പോയി. അപ്പോൾ ഒരു കറുത്ത പട്ടി അവർക്ക് അഭിമുഖമായി ഓടി വരുന്നു. നായയുടെ വരവ് കണ്ട് അവർ തിരിഞ്ഞോടി. പാലത്തിൽ നിന്നും ചാടി പിന്നെയും ഓടി. അപ്പോൾ വീണ്ടും പാലത്തിൽ നിന്നും സ്ത്രീയുടെ  അലർച്ചയും നിലവിളിയും കേട്ടു. ഭയന്ന് പോയ അവർ തിരിഞ്ഞു നോക്കുമ്പോൾ നായ അവരുടെ തൊട്ടു പിറകിൽ ഉണ്ട്. വീണ്ടും ഓടി കിതച്ച് ഇരുവരും ബൈക്ക് വെച്ചിരുന്നിടത്തേക്ക് എത്തി ചാടി പിടിച്ചു ബൈക്കിൽ കയറി തിരിഞ്ഞു നോക്കുമ്പോൾ നായയെ കണ്ടില്ല.ഭയന്ന് വിറച്ച് അവർ മടങ്ങി പോന്നു, അപ്പോൾ സമയം അർധരാത്രി ആകുന്നുണ്ടായിരുന്നു.
.
റൂമിൽ എത്തുമ്പോൾ മറ്റേ ബൈക്ക് കാർ റൂമിൽ ഉണ്ടായിരുന്നു. അവർ ഗൂഗിൾ മാപ്പും വെച്ച് ബ്രോക്കൺ ബ്രിഡ്ജിലേക്ക് പോകവേ ജീ പീ എസ്സിൽ വഴി തിരിഞ്ഞു കൊണ്ടേയിരുന്നു, ഒന്നര രണ്ടു മണിക്കൂറോളം ബൈക്ക് ഓടിച്ചിട്ടും ബ്രോക്കൺ ബ്രിഡ്ജിലേക്ക് എത്തുന്നതേ ഉണ്ടായിരുന്നില്ല. പിന്നെ ഇവരെ വിളിച്ചിട്ട് കിട്ടുന്നതും ഉണ്ടായിരുന്നില്ല. അത് കൊണ്ട് ഹോട്ടലിലേക്ക് മടങ്ങി പോന്നു.
.
തുടർന്ന് അവർ ഓഫായി പോയ ഫോൺ ചാർജിൽ വെച്ചു. അപ്പോൾ തന്നെ ഓൺ ആക്കി നോക്കുമ്പോൾ ഫോണിൽ 45 % ചാർജ്ജ് ഉണ്ടായിരുന്നു. ആശങ്കകൾ അസ്തമിക്കാതെ അവർ നടന്നതെല്ലാം പരസ്പരം പറഞ്ഞു. തുടർന്നു ബ്രോക്കൺ ബ്രിഡ്ജിനെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ നെറ്റിൽ സെർച്ച് ചെയ്തു. പിറ്റേന്ന് കബന്ധങ്ങൾ ആയി തീരത്ത് കിടക്കേണ്ടി വന്നില്ലല്ലോ എന്നാശ്വസിച്ച് അവർ മടങ്ങി പോയി.
.
ബ്രോക്കൺ ബ്രിഡ്ജിൽ നിന്നും കേട്ട ഏറ്റവും ദുരൂഹമായ സംഭവമാണ് ഈ ചെറുപ്പക്കാർക്ക് ഉണ്ടായത്. വേണ്ടത്ര ചാർജ്ജ് ഉണ്ടായിട്ടും ബാറ്ററി ചാർജ്ജ് തീർന്നത് പോലെ ഫോൺ ഓഫായത് ഒരു പക്ഷേ ഫോണിൻറെ പിഴവ് ആയിരിക്കാം എന്നത് അല്ലാതെ ജീ.പീ.എസ്സ് വഴി തെറ്റിച്ചത് മുതൽ ഉള്ള കാര്യങ്ങളിൽ ഇവർക്ക് വ്യക്തമായ വിശദീകരണങ്ങൾ ഇല്ല.
.
അജ്ഞാതരാൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് അതിക്രൂരമായി കൊല്ലപ്പെട്ട അജ്ഞാതയായ ആ പെൺ കുട്ടിയുടെ ആത്മാവ്   നീതി തേടി ഇപ്പോഴും അലയുന്നു എന്നാണു വാ മൊഴി. അവിടെ മരണപ്പെട്ടവർ എല്ലാവരും  ഇപ്പോഴും അജ്ഞാതരായി തുടരുകയും ചെയ്യുന്നു. 

Sunday, April 19, 2020

ഭൂമിമലയാളം യൂ-ട്യൂബിൽ - 1

ചാഡ് ഹുർലി, സ്റ്റീവ് ചെൻ, ജാവേദ് ഖരീം എന്നീ മൂന്ന് പേ-പാൽ ജീവനക്കാരുടെ കൂട്ടായ ഉത്സാഹത്തിൽ സൃഷ്ടിച്ച് എടുത്ത് 2005 ഫെബ്രുവരിയിൽ ലോകത്തിനു സമ്മാനിച്ച സാങ്കേതികത്വം ആണ് യൂ-ട്യൂബ്. ഒരു വർഷം കഴിഞ്ഞു ഏതാനും മാസം എത്തിയപ്പോൾ ഗൂഗിൾ ഇവരിൽ നിന്നും യൂ-ട്യൂബ് വാങ്ങി. 2006 നവംബറിൽ 1.60 ബില്യൺ (160 കോടി) ഡോളർ മൂല്യം നൽകിയാണ് ഗൂഗിൾ യൂ-ട്യൂബ് വാങ്ങിയത്. ബാക്കിയുള്ളത് ചരിത്രം. ഇന്ന് ഒരു യൂ-ട്യൂബ് ചാനൽ എങ്കിലും നോക്കാതെ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഒരാളുടെയും ഒരു ദിവസം അവസാനിക്കില്ല എന്ന തരത്തിൽ അത്രമേൽ പ്രധാനപ്പെട്ട ഒരു സംഗതി ആയി ആധുനിക ലോക ക്രമത്തിൽ യൂ-ട്യൂബ് മാറിയിരിക്കുന്നു.
.
ലോകത്ത് സംഭവിക്കുന്ന എല്ലാ പുതുമകളെയും അത്യാവേശത്തോടെ സ്വീകരിക്കുന്ന മലയാളീ മനസ്സ് യൂ-ട്യൂബും വാരി പുണർന്നു. കണ്ടതും കേട്ടതും ഒക്കെയും ഷൂട്ട് ചെയ്ത് യു ടൂബിൽ അപ്ലോഡ് ചെയ്യുന്ന ഒരു വിഭാഗം ഉണ്ടായി. കാഴ്ചക്കാർ കൂടി കൂടി വരവേ യൂ-ട്യൂബിലെ മലയാളം അപ്‌ഡേഷനുകൾക്ക് പ്രൊഫഷണൽ ടച്ച് ഉണ്ടായി തുടങ്ങി. മുഖ്യധാര മാധ്യമങ്ങൾ യൂ-ട്യൂബിൽ ലൈവ് ഇട്ടു തുടങ്ങി. വിഷ്വൽ മീഡിയയിൽ കഴിവ് തെളിയിച്ചവർ സ്വന്തം വീഡിയോകൾ ഉണ്ടാക്കി യൂ-ട്യൂബിൽ അപ്ലോഡ് ചെയ്തു തുടങ്ങി. അമച്വറുകൾ അപ്‌ഡേറ്റ് ചെയ്യുന്ന പോസ്റ്റുകൾ പോലും ഉന്നത നിലവാരം പുലർത്തി തുടങ്ങി. പ്രചാരത്തിൽ മലയാളം യൂ ടൂബ്ഴ്‌സും ഒട്ടും പിന്നിൽ അല്ല എന്ന് വന്നു.
.
നമ്മുടെ ഭാഷയിൽ ആശയ വിനിമയം നടത്തുന്ന നമുക്ക് അറിയാവുന്ന അനേകം യൂ ടൂബേഴ്‌സ് ഉണ്ട് ഇന്ന്. കുക്കറി ഷോ മുതൽ വാർത്താവതരണം വരെ ഉൾകൊള്ളുന്ന ചാനലുകളുടെ ഉടമകൾ. വെറും നേരം പോക്കിന് തുടങ്ങി ഇന്ന് ലക്ഷങ്ങൾ സമ്പാദിക്കുന്ന നിലയിലേക്ക് യൂ-ട്യൂബിനെ ഉപയോഗിക്കുന്നവർ. പത്ത് പൈസ ചിലവില്ലാതെ കാണികൾക്ക് അറിവിൻറെ ശകലങ്ങൾ ലഭ്യമാക്കുന്നവർ. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും വേണ്ടുന്ന ഉപദേശങ്ങൾ നൽകുന്നവർ. പ്രതിസന്ധികളിൽ പെട്ട് കണ്ണ് കാണാതെ നിൽക്കുന്നവർക്ക് കൈ നൽകുന്ന തരത്തിൽ ഇടപെടുന്നവർ. വാർത്തയ്ക്ക് ഉള്ളിലെ വാർത്തകളെ വിശകലനം ചെയ്തു നമ്മോടൊപ്പം ചേർന്ന് നിൽക്കുന്നവർ. വിവര സാങ്കേതിക വിദ്യയുടെ സങ്കീർണതകൾ ലളിതമായി വിശദീകരിക്കുന്നവർ. തുടങ്ങി ജീവിതത്തിന്റെയും സമൂഹത്തിന്റെയും സർവ്വ മേഖലയും സ്പർശിച്ചു കൊണ്ടുള്ള പോസ്റ്റുകൾ യൂ-ട്യൂബിൽ അനു നിമിഷം പ്രവഹിച്ചു കൊണ്ടിരിക്കുന്നു.
.
യൂ-ട്യൂബ് ഒരു വരുമാന മാർഗ്ഗമായി കാണുന്ന ഒരു വല്യ വിഭാഗം ഇപ്പോൾ ഉണ്ട്. സഞ്ചാരികൾക്ക് യൂ-ട്യൂബ് നൽകുന്ന സഹായം ചെറുതല്ല. സഞ്ചാര വീഡിയോകൾ കാണാൻ ആളും ഉണ്ട്. സഞ്ചാരം ഒരു പാഷൻ ആയി എടുത്തവർ അവരുടെ യാത്രാ വീഡിയോകൾ യൂ-ട്യൂബിൽ അപ്ലോഡ് ചെയ്തു തുടങ്ങുന്നതോടെ അവരുടെ യാത്രയ്ക്ക് ആവശ്യമായ തുകയുടെ ഒരു ഭാഗം കണ്ടെത്താൻ ഉള്ള ആദ്യ പടിയാകും. വ്യത്യസ്തമായി യാത്രാ വീഡിയോകൾ കൃത്യമായി അപ്ലോഡ് ചെയ്യുന്നത് കാണികളെ ക്രമാനുഗതമായി കൂട്ടും. യൂ-ട്യൂബിൻറെ മോണിറ്റൈസേഷൻ നിബന്ധനകൾ  വിജയകരമായി പൂർത്തിയാക്കുന്നതിന് കുറച്ച് സമയം എടുക്കും. അത് കഴിയുന്നതോടെ ഒരു ചെറിയ വരുമാനം യൂ-ട്യൂബിൽ നിന്നും ലഭിച്ചു തുടങ്ങും.
.
പ്രൊഫഷണൽസ് അല്ലാതെ യൂ-ട്യൂബ് ചാനലുകൾ ഉപയോഗിക്കുന്നവരിൽ ഏറ്റവും കൂടുതൽ ചിലവിട്ട് യൂ-ട്യൂബ്വീഡിയോകൾ ചെയ്യുന്നവർ ഒരു പക്ഷേ സഞ്ചാരികൾ ആകും. അത് കൊണ്ടാണ് സഞ്ചാരികളെ ഉദാഹരണമായി എടുത്തത്. പ്രൊഫഷണൽ ആയി വീഡിയോ ചെയ്യുന്നവരും വിഷ്വൽ മീഡിയ ബിസിനെസ്സ് ആയി കാണുന്നവരുടെയും കാര്യമല്ല പറഞ്ഞത്. കരിക്ക് പോലെയുള്ള സംവീധാനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വിഷ്വൽ മീഡിയയെ ഉപയോഗിക്കുന്നവർ ആണ്. അമച്വർ ആയി യൂ-ട്യൂബ് ഉപയോഗിക്കുന്നവർ ആണ് നമ്മുടെ ടാർഗെറ്റ്. അവരെയും അവരുടെ സൃഷ്ടികളെയും പരിചയപ്പെടുക എന്നതാണ് നമ്മുടെ ലക്ഷ്യവും.
.
സഞ്ചാരികൾ ആണ് ഏറ്റവും കൂടുതൽ പണം മുടക്കി വീഡിയോ ചെയ്യുന്നത് എന്ന് പറഞ്ഞല്ലോ. പക്ഷേ ഏറ്റവും പോപ്പുലർ ചാനലുകൾ മിക്കതും കുക്കറി ഷോയും ആയി ബന്ധപ്പെട്ടത് ആണ്. താരതമ്യേന ചിലവും അധ്വാനവും കുറവ് ആണെങ്കിലും അത്ര മോശമല്ലാത്ത സബ്‌സ്‌ക്രിപ്‌ഷനും വ്യൂവേഴ്‌സും ലഭിക്കുന്ന ഒരു സെഗ്മെന്റ് ആണ് കുക്കറി ഷോകൾ. മലയാളത്തിൽ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന ചാനലുകളിൽ മിക്കതും കുക്കറി ഷോകൾ ആണ്. ഒരു ഡിഷ് വൈറൽ ആയാൽ മതി ഷെഫിൻറെ ജീവിതം മാറി മറിയാൻ. കുക്കറി ഷോകൾ കാണുന്നവർ വീണ്ടും വീണ്ടും ഒരേ ഷോ തന്നെ കാണും എന്നതും വീഡിയോ മുഴുവനും കാണും എന്നതും കുക്കറി ഷോകളിൽ കൂടുതൽ പണം ലഭിക്കാൻ ഉള്ള കാരണങ്ങൾ ആണ്. കുക്കറി ഷോകളിൽ കാണിക്കുന്ന ഡിഷുകൾ വ്യൂവേഴ്സ് ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെയായി പരസ്പരം ഷെയർ ചെയ്യും എന്നത് കൊണ്ട് വളരെ വേഗം സബ്‌സ്‌ക്രിപ്‌ഷൻ കൂടുകയും വ്യൂവിങ് ടൈം വെച്ചടി വെച്ചടി കയറുകയും ചെയ്യും. അധ്വാനവും ചിലവും സാഞ്ചാരവും ആയി തട്ടിച്ച് നോക്കുമ്പോൾ താരതമ്യേന കുറവ് ആണെങ്കിലും ഏറ്റവും കൂടുതൽ ശ്രദ്ധ ആവശ്യം ഉള്ള സെഗ്മെന്റ് ആണ് കുക്കറി ഷോകൾ. ഷോ രുചി കാണികളിൽ എത്തിക്കാൻ യൂ-ട്യൂബറിനു കഴിയണം.
.
ടെക്ക് ഷോകൾ ആണ് പിന്നെ പോപ്പുലർ ആയ മറ്റൊരു സെഗ്മെന്റ്. വിവര സാങ്കേതിക വിദ്യകളുടെ സങ്കീർണമായ സാങ്കേതികത്വം ലളിതമായി വിശദീകരിക്കുന്ന നിരവധിയനവധി യൂ-ട്യൂബ് ചാനലുകൾ ഉണ്ട്. മലയാളത്തിലും അനേകം ടെക്ക് ചാനലുകൾ കാണാം. ഒരു റൂമും ഒരു ടേബിളും ഒരു ലാപ്‌ടോപ്പും ഉണ്ടെങ്കിൽ സ്റ്റുഡിയോ റെഡിയായി. പിന്നെ വേണ്ടത് സാങ്കേതിക ജ്ഞാനം ആണ്. അനുദിനം അവതരിപ്പിക്കപ്പെടുന്ന നൂതന ആശയങ്ങളും സങ്കേതങ്ങളും ആപ്പുകളും ലളിതമായി പരിചയപ്പെടുത്തുന്നവർ ഈ മേഖലയിൽ വിജയിക്കുന്നു. ക്രെഡിബിൾ ആയ അനേകം ടെക്ക് ചാനലുകൾ ഉണ്ട് എങ്കിലും ഉഡായിപ്പുകളുടെ ഒരു മേഖല കൂടിയാണ് ഇത്. അധികം അറിവ് ഒന്നും ഇല്ലാതെ വ്യൂവേഴ്ശിനെ കൂട്ടുക എന്ന ഒറ്റ ലക്ഷ്യത്തോടെ ആകർഷകമായ തലവാചകം കൊടുത്ത് ആളെ കൂട്ടും. നമ്മൾ നോക്കുമ്പോൾ സംഗതി ഒന്നും കൃത്യം ആയി പറയുന്നുണ്ടാവില്ല. എന്തിനു ഒരു ആപ്പിനെ കുറിച്ച് വിശദമായി പറയുന്ന ഒരാൾ അത് വാങ്ങിയിട്ട് പോലും ഉണ്ടാവില്ല. അവിടെയും ഇവിടെയും ഒക്കെ ക്ലിക്കി ഒരു ആറ് മിനിറ്റ് ആക്കും. അത് എങ്ങിനെ ഉപയോഗിക്കണം എന്ന് ടൂട്ടർക്ക് അറിവേ ഉണ്ടാകില്ല. ഇങ്ങിനെ ഉള്ള ചതികൾ ഏറ്റവും കൂടുതൽ നടക്കുന്നത് ടെക്ക് ചാനലുകളിൽ ആണ്. പക്ഷേ വളരെ ശ്രദ്ധയോടെ കൃത്യമായി പടിപടിയായി വിവര സാങ്കേതികത്വം പറഞ്ഞു തരുന്ന ഒരു പിടി ചാനലുകളാൽ സമ്പന്നം ആണ് മലയാളം യൂ-ട്യൂബും.
.
വാർത്താ വിശകലന ചാനലുകൾ ആണ് മറ്റൊരു സെഗ്മെൻറ്. നമുക്ക് അറിയാവുന്ന നിരവധി ആളുകൾ നമ്മുടെ ഫ്രെണ്ട്സ് ലിസ്റ്റിൽ ഉള്ള നിരവധി ചങ്ങാതിമാർ വാർത്താധിഷ്ഠിത ചാനലുകളുടെ മുതലാളിമാർ ആണ്. താരതമ്യേന ചിലവ് കുറഞ്ഞ രീതിയിൽ വീഡിയോ ഉണ്ടാക്കാൻ ആകും എന്നതാണ് ഈ സെഗ്‌മെന്റിന്റെ ഏറ്റവും ഗുണകരമായ കാര്യം. വാർത്തകളോടൊപ്പം സഞ്ചരിക്കുക എന്നതാണ് വാർത്താധിഷ്ഠിത ചാനലുകൾ നടത്തിക്കൊണ്ട പോകാൻ പ്രാഥമികമായി വേണ്ടുന്ന ഒരു സംഗതി. വാർത്തകൾക്ക് ഉള്ളിലേക്ക് ഇറങ്ങി ചെല്ലുകയും വാർത്തകൾക്ക് ഉള്ളിലെ വാർത്തകൾ കണ്ടെത്തുകയും അത് സരസമായി അവതരിപ്പിക്കാൻ ആവുകയും ചെയ്യുന്നിടത്ത് വാർത്താധിഷ്ഠിത ചാനലുകൾ വിജയമാകും. തലക്കെട്ടുകൾ ആണ് വാർത്താധിഷ്ഠിത ചാനലുകളുടെ ജീവനാഡി എന്ന് പറയുന്നതിൽ തെറ്റില്ല. "ഞെട്ടൽ" എന്ന വാക്കില്ലായിരുന്നു എങ്കിൽ വാർത്താധിഷ്ഠിത ചാനലുകൾ ഉണ്ടാകുമായിരുന്നില്ല എന്ന് തോന്നും. വസ്തുതാപരമായി വാർത്തകളെ കാണുകയും സത്യസന്ധമായി വാർത്തകളെ വിശകലനം ചെയ്യുകയും ചെയ്യുന്ന അനവധി ചാനലുകൾ ഉണ്ട് എങ്കിലും ഉഡായിപ്പുകളും ഈ സെഗ്മെന്റിൽ ധാരാളമാണ്. "ഞെട്ടൽ" കൊണ്ടാണ് ഇങ്ങിനെ ഉള്ള ഉഡായിപ്പ് ചാനലുകൾ നില നിൽക്കുന്നത്. വ്യാജ വാർത്തകൾ പടച്ചു വിടുന്ന വല്യ ഒരു വിഭാഗം തന്നെ ഈ മേഖലയിൽ ഉണ്ട്. വർഗ്ഗീയ വിഷം വമിപ്പിക്കുന്നവർ ഈ മേഖലയുടെ ശാപമാണ്. അത്രമേൽ ഗൗരവവും സാമൂഹ്യ ഉത്തരവാദിത്തത്തോടെ വാർത്താധിഷ്ഠിത ചാനലുകൾ നടത്തുന്നവർ ആ ആണ് ഈ മേഖലയെ പോപ്പുലർ ആക്കി നിർത്തുന്നത്.
.
മാർക്കറ്റിൽ ഇറങ്ങുന്ന വൈവിധ്യം നിറഞ്ഞ പുതിയതും കൗതുകം ഉണർത്തുന്ന പഴയതുമായ ഉത്പന്നങ്ങളെ വാങ്ങി ഉപയോഗിച്ച് നോക്കി അതിന്റെ സത്യസന്ധമായ റിവ്യൂ നടത്തി യൂ-ട്യൂബിൽ ഇടുന്ന ഒരു സെഗ്മെന്റ് ആണ് പോപ്പുലർ ആയ അടുത്ത മേഖല. താരതമ്യേന ചിലവ് കൂടിയ ഒരു സെഗ്മെന്റ് ആണിത്. മിക്കവരും ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിച്ചിട്ട് യൂ-ട്യൂബ് ചെയ്യുന്നവർ ആണ്. പുതിയ ഉത്പന്നങ്ങളെ മനസിലാക്കാനും വാങ്ങാൻ ഉള്ള തീരുമാനം എടുക്കാനും ഇങ്ങിനെ ഉള്ള വീഡിയോകൾ നമ്മെ സഹായിക്കുന്നു. ഉത്പന്നങ്ങൾ വാങ്ങാതെ അവരുടെ പ്രോസ്‌പെക്ടസും ഹാൻഡ് ബുക്കും ഒക്കെ നോക്കി പഠിച്ച് വേണ്ട വിധം അവതരിപ്പിക്കുന്നവരും ഈ മേഖലയിൽ ഉണ്ട്. പക്ഷേ ഇതും ഉഡായിപ്പുകളുടെ പറുദീസയും ആണ്. യാതൊരു ഗ്രാഹ്യവും ഇല്ലാതെ പുതിയ ഉത്പന്നങ്ങളെ "അത്യുഗ്രൻ" എന്ന തമ്പ്നെയിലിലൂടെ വീഡിയോ ഉണ്ടാക്കിയിടും. ഉള്ളിൽ ഒന്നും ഉണ്ടാകില്ല. തട്ടിപ്പ് ചാനലുകൾ ഉണ്ടെങ്കിലും ഉത്പന്നങ്ങളെ കൃത്യമായി മനസിലാക്കാൻ ആകുന്ന ഒരു അവസരം ഉത്തരവാദിത്തത്തോടെ വീഡിയോ ഉണ്ടാക്കുന്ന ഒരു വിഭാഗം നൽകുന്നുണ്ട്. കുട്ടികളുടെ കളിപ്പാട്ടങ്ങളുട റിവ്യൂ ആണ് ഈ മേഖലയിൽ ഏറ്റവും പോപ്പുലർ. കുട്ടികളെ കുറിച്ചുള്ള രക്ഷാകർത്താക്കളുടെ കരുതൽ തന്നെ കാരണം. ലോകത്തിൽ ഏറ്റവും കൂടുതൽ പണം ഉണ്ടാക്കുന്ന അമച്വർ ചാനൽ കളിപ്പാട്ടങ്ങൾ പരിചയപ്പെടുത്തുന്ന ഏഴു വയസുള്ള ഒരു കുട്ടിയുടെ ചാനൽ ആണ്. ഒരു വർഷം ഏകദേശം 23 മില്യൻ ഡോളർ ആണ് ആ കുട്ടിയുടെ യൂ-ട്യൂബ് വരുമാനം.


(തുടരും...)

Saturday, April 18, 2020

വിശ്വസിച്ചാലും ഇല്ലെങ്കിലും - 2 : ചെന്നൈയിലെ ഡീ മോണ്ടെ കോളനി.

ഇന്ന് നമ്മൾ പോകുന്നത് ചെന്നൈ  നഗരത്തിലെ  ഏറ്റവും ദുരൂഹത നിറഞ്ഞത് എന്ന് വിശ്വസിക്കപ്പെടുന്ന ഒരിടത്തേക്ക് ആണ്. "ഒറ്റയ്ക്ക് പോകരുത്" എന്ന് ഇപ്പോഴും വിലക്കപ്പെടുന്ന ഒരിടത്തേക്ക്. ഒരിക്കൽ പോയാൽ നമ്മളും പറയും ആ വഴിക്ക് ഒറ്റയ്ക്ക് പോകാതിരിക്കുന്നതാണ് നല്ലത് എന്ന്. ആ വഴിക്ക് പോയിട്ടുണ്ട് എങ്കിലും ഉള്ളിൽ കയറാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ഉള്ളിലേക്ക് ആരെയും കടത്തി വിടുന്നും ഇല്ല.
.
അഭിരാമപുരത്തെ സെൻറ് മേരീസ് റോഡിലൂടെ മുന്നോട്ടു പോകുമ്പോൾ റോഡ് വക്കത്ത് നിന്നും കുറച്ച് ഉള്ളിലേക്ക് കയറി ഒരു ബോർഡ് കാണാം. "Demonte Colony". ആ ബോർഡ് ചൂണ്ടി കാണിച്ചിരിക്കുന്നിടത്തേക്ക് കുറച്ച് ദൂരം മുന്നിലേക്ക് പോയാൽ അടുത്ത ബോർഡ് കാണാം.

 "This Property Belongs to Sir John D'  Monte Trust. Trespassers will be Prosecuted.  This Property is not for Sale"
.
ഇടതൂർന്ന മരങ്ങളും പകൽ പോലും ഇരുട്ട് മൂടി കിടക്കുന്നത് പോലെ തോന്നുന്ന ചുറ്റുപാടുകളും. അവിടെ തലയുയർത്തി നിൽക്കുന്ന കവാടത്തിനു ഉള്ളിൽ  ഡ്രാക്കുള സിനിമകളെ ഓർമ്മിപ്പിക്കുന്ന ഒരേ പോലെയുള്ള  വിശാലമായ 10  ഇരുനില ബംഗ്ളാവുകൾ. പോർച്ച്ഗീസ് വ്യാപാരിയായിരുന്ന  Lord John De Monte യുടെ സ്വത്ത് ആണിത്. ഒരു കാലത്ത് ചെന്നൈ നഗരത്തിന്റെ നല്ലൊരു ഭാഗം ഈ വ്യാപാരിയ്ക്ക് സ്വന്തമായിരുന്നു. ഇതിൽ ഒരു ബംഗ്ളാവിൽ അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും മകനും താമസിച്ചിരുന്നു.
.
തൻറെ  ഭാര്യയുടെ ഒരു ജന്മ ദിനത്തിൽ പ്രഭു പ്രത്യേകം പറഞ്ഞ് പണിതെടുത്ത ഒരു വജ്ര നെക്ലേസ് ഭാര്യക്ക് സമ്മാനമായി നൽകി. അത്യാഡംബരത്തോടെ ആഘോഷിക്കപ്പെട്ട ആ ജന്മ ദിനം ആയിരുന്നു പ്രഭുവിന്റെ ഭാര്യയുടെ സന്തോഷകരമായ അവസാനത്തെ ജന്മദിനം. ആ ജന്മ ദിനാഘോഷത്തിൻറെ തൊട്ടടുത്ത ദിനം അവരുടെ മാനസിക നില തെറ്റി. ഭർത്താവിനാൽ സമ്മാനിക്കപ്പെട്ട ആ നെക്ലസ് ധരിച്ച നിമിഷം മുതൽ ഭാര്യയുടെ  സ്വഭാവത്തിന് മാറ്റം വന്നു തുടങ്ങിയത് പ്രഭു ശ്രദ്ധിച്ചിരുന്നു. പിറ്റേന്ന് സമചിത്തത നഷ്ടപ്പെട്ട നിലയിൽ ആണ് ഭാര്യയെ പ്രഭു കണ്ടത്.
.
ഭാര്യയുടെ അസുഖം ഭേദമാക്കാൻ പ്രഭു ആവുന്നതും ശ്രമിച്ചു. എന്നാൽ നാൾക്ക് നാൾ അത് കൂടി കൂടി വരികയാണുണ്ടായത്. കൽക്കട്ടയിൽ കച്ചവടത്തിൽ ഏർപ്പെട്ടിരുന്ന മകനെ പിതാവ് വിവരങ്ങൾ അറിയിച്ചു. നാട്ടിലേക്ക് തിരിക്കാൻ ശ്രമിക്കുന്നതിനിടയ്ക്ക് ദുരൂഹ സാഹചര്യത്തിൽ മകൻ കൊല്ലപ്പെട്ടു. ഭാര്യയുടെ അസുഖവും മകൻറെ മരണവും പ്രഭുവിനെ ഡിപ്രഷനിൽ ആക്കി. സ്വത്ത് എല്ലാം വിറ്റിട്ട് പോർച്ചുഗലിലേക്ക് മടങ്ങാൻ അദ്ദേഹം തീരുമാനം എടുത്തു. കൽക്കട്ടയിലെ മാർവാടികൾ ആരെയെങ്കിലും കൊണ്ട് സ്വത്തുക്കൾ വാങ്ങിപ്പിക്കാൻ ആകുമോ എന്ന് അറിയാൻ അദ്ദേഹം ഭാര്യയെ നോക്കാൻ ചില ജോലിക്കാരെ ഏല്പിച്ചിട്ട്  കൽക്കട്ടയിലേക്ക് പോയി. നിർഭാഗ്യകരമെന്ന് പറയട്ടെ ആരും ബംഗ്ളാവ് വാങ്ങാൻ ആയിട്ട് തയ്യാറായില്ല. നിരാശനായി മടങ്ങിയ പ്രഭുവിനെ ബംഗ്ളാവിൽ മറ്റൊരു ദുരന്തം കാത്തിരിക്കുന്നുണ്ടായിരുന്നു.
.
കൽക്കട്ടയിൽ നിന്നും ആറ് മാസം കഴിഞ്ഞ് തിരിച്ചെത്തിയ പ്രഭു കണ്ടത് മൂന്ന് മാസം ഗർഭിണിയായ തൻ്റെ ഭാര്യയെ ആണ്. ജോലിക്കാരെ കഠിനമായി ചോദ്യം ചെയ്തതിൽ നിന്നും  സമനില തെറ്റിയ തൻറെ ഭാര്യയെ തൻറെ വിശ്വസ്തരായ ജോലിക്കാർ ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് മനസിലാക്കി. സർവ്വതും തകർന്നു എന്ന് തോന്നിയ ഒരു നിമിഷത്തിൽ ഭാര്യയേയും ജീവനക്കാരെയും വധിച്ചിട്ട് പ്രഭു ആത്മഹത്യ ചെയ്‌തു. ഒരു പട്ടണത്തിൻറെ ഒരു ഭാഗം സ്വന്തമായിട്ടുണ്ടായിരുന്ന Sir John D'  Monte യുടെ ജീവിതം അവിടെ അവസാനിച്ചു എന്ന് കരുതിയിടത്ത് നിന്നും പ്രഭു തൻറെ അടുത്ത ജീവിതം ആരംഭിച്ചു.
.
എല്ലാം അവസാനിച്ച ദിവസങ്ങൾക്കകം അയൽ വക്കത്ത് ഉള്ളവർ കണ്ടത്  ബംഗ്ളാവിൻറെ രണ്ടാം നിലയിൽ റാന്തലിൻറെ അരണ്ട വെളിച്ചത്തിൽ നിശാ വസ്ത്രം ധരിച്ച്  തൻറെ ആട്ടു കസേരയിൽ ചാഞ്ഞിരുന്നു പൈപ്പ് വലിക്കുന്ന പ്രഭുവിനെയാണ്. പല ദിവസങ്ങളിലും രാത്രികാലങ്ങളിൽ പ്രഭു തൻറെ ബംഗ്ളാവിനു മുന്നിൽ ഉലാത്തുന്നതും കണ്ടിട്ടുളളതായി അയൽക്കാർ സാക്ഷ്യപ്പെടുത്തുന്നു.

ഒരിക്കൽ തങ്ങളുടെ ഒരു വളർത്തു നായ ആ കോളനിക്ക് ഉള്ളിലേക്ക് ഓടി കയറി. പക്ഷേ ആ നായ പിന്നീട് തിരികെ എത്തിയില്ല. തുടർന്നാണ് അയൽ വക്കത്തുള്ളവർ അത് ശ്രദ്ധിച്ചത്. ഏതു ജന്തുക്കൾ ഉള്ളിലേക്ക് കയറി പോയാലും പിന്നെ മടങ്ങി എത്തുന്നില്ല. ഇത് നിത്യ സംഭവം ആയപ്പോൾ എല്ലാവരും കൂടി തിരച്ചിൽ ആരംഭിച്ചു. പക്ഷേ ഒരു വളർത്ത് മൃഗങ്ങളെയോ പക്ഷികളെയോ ജീവനോടെയോ അല്ലാതെയോ കണ്ടെത്താൻ അവർക്ക് ആയില്ല.
.
രാത്രി കാലങ്ങളിൽ ഒരു സ്ത്രീയുടെ നിലവിളിയും ഒച്ചയും ഒക്കെ കേൾക്കാൻ തുടങ്ങിയ ഒരു നാൾ നാട്ടുവാസികൾ എല്ലാം കൂടി ചേർന്ന് അധികാരികളെ സമീപിച്ച് പരാതി ഉന്നയിച്ചു. അധികാരികൾ അവിടെ ഒരു പാറാവ് കാരനെ ഏർപ്പെടുത്തി. ഒരു ദിവസം രാത്രി ഇരുട്ടി വെളുത്തപ്പോൾ ആ പാറാവുകാരനും അപ്രത്യക്ഷമായിട്ടുണ്ടായിരുന്നു. അയാൾ എങ്ങോട്ട് പോയി എന്ന് ആർക്കും അറിയില്ല. തിരച്ചിൽ ഒക്കെ നടത്തിയിട്ടും അയാളെ കണ്ടെത്താൻ ആയില്ല.
.
ദുരൂഹതകൾ ഏറി വന്നപ്പോൾ പ്രഭുവിൻറെ ബന്ധുക്കൾ കോളനി വിൽക്കാൻ ശ്രമിച്ചു എങ്കിലും ഇതുവരെയും വിൽക്കാൻ ആയിട്ടില്ല. ഇപ്പോഴും  പ്രഭുവിൻറെ നാമത്തിൽ തന്നെ ആ സ്ഥലം നിഗൂഢതകൾ പേറി നില കൊള്ളുന്നു. കോളനിയിലേക്ക് പോകുന്ന വഴിയിൽ ഇന്നും സ്ട്രീറ്റ് ലൈറ്റുകൾ ഇല്ല. ഇരുട്ടിയാൽ കട്ടപിടിച്ച ഇരുട്ട്. വെളിച്ചത്തെ കോളനി ആട്ടി അകറ്റിയ പോലെ തോന്നും. ഒറ്റയ്ക്ക് പകൽ പോലും ആ വഴി ആരും പോകില്ല. കഥകേട്ട് വരുന്ന വിനോദ സഞ്ചാരികൾ  കവാടത്തിനു പുറത്ത് നിന്നും ഫോട്ടോകൾ ഒക്കെ എടുത്ത് പോകും. പൊതുജന സഞ്ചാരവും ഇടപെടലും  തീരെ കുറഞ്ഞ ഒരു പ്രദേശമായി Demonte Colony യും പരിസര പ്രദേശവും ഇപ്പോഴും പ്രഭുവിൻറെ നാമവും പേറി പുതിയ കഥകളും ഉണ്ടാക്കി അങ്ങിനെ തുടരുന്നു.
.
ചെന്നൈയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പക്ഷേ പ്രഭുവിൽ നിന്നും ശല്യം ഒന്നും ഉണ്ടാകുന്നില്ല എന്നിടത്ത് കേൾക്കുന്ന കഥകൾ ഒക്കെയും കെട്ടു കഥകൾ ആണെന്ന് തെളിയിക്കപ്പെടുന്നു. കോളനിക്ക് ഉള്ളിലേക്ക് ആളുകൾ കടക്കുന്നതിനെ തടയാനും പരിസരങ്ങളിൽ നിന്നും ആളുകളെ ഒഴിവാക്കാനും വേണ്ടി മിടുക്കന്മാരായാ ആരോ ഉണ്ടാക്കിയ കഥകൾ ആകാം ഇവയൊക്കെയും. അല്ലെങ്കിൽ പ്രഭുവിൻറെ സ്വത്ത് ചുളുവിന്‌ വാങ്ങിയെടുക്കാൻ ശ്രമിക്കുന്ന ആരുടെയോ കുതന്ത്രങ്ങൾ. പക്ഷേ ഒറ്റയ്ക്കു ആ വഴി പോകാൻ ഇമ്മിണി ബുദ്ധിമുട്ട് തന്നെയാണെന്ന്  സമ്മതിക്കാതെ തരമില്ല.
.
ആർ . അജയ് ജ്ഞാന മുത്തു  സംവിധാനം ചെയ്ത "Demonte Colony" എന്ന തമിഴ് ഹൊറർ മൂവി പ്രഭുവിൻറെ മരണവും കേട്ട് കേൾവിയുള്ള മരണാനന്തര സംഭവങ്ങളും  അധികരിച്ച് നിർമിച്ച സിനിമയാണ്.  

Friday, April 17, 2020

വിശ്വസിച്ചാലും ഇല്ലെങ്കിലും - 1 : മദ്രാസ് ക്രിസ്ത്യൻ കോളേജ്.

പഴമക്കാർ അദൃശ്യ ശക്തികളുടെ പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞ് തുടങ്ങിയ കഥകൾ വാമൊഴിയിലൂടെ കൈമാറി പിൽക്കാലത്ത് ദുരൂഹത ഘനീഭവിച്ച ഇടങ്ങളായി രൂപാന്തരം പ്രാപിച്ച സ്ഥലങ്ങൾ ലോകത്തിന്റെ പലസ്ഥലങ്ങളിലും കണ്ടെത്താൻ ആകും. ചെന്നൈ നഗരവും അതിൽ നിന്നും ഒട്ടും വിഭിന്നം അല്ല. കെട്ടുകഥകൾ ആണ് എല്ലാം എങ്കിലും ദുരൂഹതകൾ വായിച്ചിരിക്കുക എന്നത് ദുരൂഹം നിറഞ്ഞ ഒരു അനുഭൂതിയാണല്ലോ?
.
ഈ സീരീസിൽ ആദ്യം നമ്മൾ പോകുന്നത് ചെന്നൈയിലെ ഏറ്റവും പ്രധാനപ്പെട്ടതും വിദ്യാഭ്യാസത്തിന്റെ നിലവാരം കൊണ്ട് ഭാരതത്തിലെ തന്നെ മികച്ച വിദ്യാലയങ്ങളിൽ ഒന്നുമായ മദ്രാസ് ക്രിസ്ത്യൻ കോളേജിന്റെ കാമ്പസിലേക്ക് ആണ്. മദ്രാസിന്റെ  ഹൃദയഭാഗമായ  ആയ എഗ്‌മോറിൽ  1835-ൽ ഒരു ബോയ്സ് ഹൈസ്‌കൂൾ ആയി തുടക്കം കുറിച്ച സ്‌കൂൾ ആണ് പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജ് ആയി രൂപാന്തരം പ്രാപിക്കുന്നത്.  മദ്രാസ് ക്രിസ്ത്യൻ കോളേജ് ഇന്ന് ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാഭാസ സ്ഥാപനങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.
.
ഏകദേശം അഞ്ഞൂറോളം ഏക്കർ വിസ്തൃതിയിൽ നിറഞ്ഞു നിൽക്കുന്ന കാമ്പസ് പ്രകൃതിയുടെ നിഗൂഢത തേടുന്നവരെ പ്രചോദിപ്പിക്കുന്ന രീതിയിൽ നിബിഢ വനമാണ്. നീണ്ട വരാന്തകളും ആളൊഴിഞ്ഞ കോണുകളും തെരുവുകളും വളവുകളും പഴമയുടെ ഗന്ധവും എല്ലാം ചേർന്ന് നിഗൂഢമായ ഒരിടമല്ലേ എന്ന് ചിന്തിക്കുന്നവർക്ക് കാമ്പസ് അതേ എന്നുത്തരം തരും.
.
കോളേജ് താമ്പരത്തെക്ക് മാറ്റിയ 1937 കാലഘട്ടത്തിൽ ഒരു വിദ്യാർത്ഥി കാമ്പസിൽ വെച്ച് ആത്മഹത്യ ചെയ്തു. ബിഷപ്പ് ഹേബെർ  ഹാളിലെ നൂറ്റി നാല്പത്തി എട്ടാം നമ്പർ റൂമിൽ വെച്ചാണ് ആ വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. പ്രണയ നൈരാശ്യമായിരുന്നു കാരണം. സിംഗിൾ സൈഡ് പ്രണയം ആയിരുന്നു. പെൺ കുട്ടി പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ആ കാമുകൻ   നൂറ്റി നാല്പത്തി എട്ടാം നമ്പർ റൂമിലെ ഫാനിൽ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു. അതേ തുടർന്ന് അന്വഷണത്തിൻറെ ഭാഗമായി നൂറ്റിനാല്പത്തി എട്ടാം നമ്പർ റൂം കുറേ ദിവസം അടച്ചിട്ടു. പുറത്ത് നിന്നും പോലീസ് റൂം പൂട്ടി സീൽ വെച്ചു. കുറേ നാളുകൾക്കു ശേഷം വീണ്ടും റൂം തുറക്കാൻ ശ്രമിച്ചപ്പോൾ റൂം അകത്ത് നിന്നും പൂട്ടിയിരിക്കുക ആയിരുന്നു അത്രേ. ആ ദിവസം മുതൽ ബിഷപ്പ് ഹേബെർ ഹാളിൽ ആ കാമുകൻറെ ആത്മാവ് ഉണ്ട് എന്ന് പ്രചാരണം തുടങ്ങി.
.
രാത്രിയോ പകലോ എന്നില്ലാതെ നൂറ്റി നാൽപ്പത്തി എട്ടാം നമ്പർ  റൂമിൽ നിന്നും സ്പഷ്ടമല്ലാത്ത ശബ്ദം വരുന്നുണ്ട് എന്നും ഫർണിച്ചറുകൾക്ക് സ്ഥാനഭ്രംശം വരുന്നു എന്നും ജനലുകൾ തനിയെ അടയുകയും തുറക്കുകയും ചെയ്യുന്നു റൂമിൻറെ ജനൽ ചില്ലുകൾ സ്വയം തകരുന്നു എന്നുമൊക്കെ  കഥകൾ ഉണ്ടായി. ആ ഫാൻ വീണ്ടും പ്രവർത്തിക്കാൻ ശ്രമിക്കുമ്പോൾ ഒക്കെയും അത് നാശം ആകുന്നു എന്നും കറണ്ട് പോകുന്നു എന്നുവരെ വിശദീകരണങ്ങൾ ഉണ്ടായി. ചിലപ്പോഴെങ്കിലും നേരിട്ട അനുഭവങ്ങൾ ചില കുട്ടികൾ പങ്കു വെക്കുകയും ചെയ്തു.
.
ഒരു സ്പോർട്സ് ഡേയുടെ അന്ന് കായിക മത്സരങ്ങൾ ഒക്കെ കഴിഞ്ഞപ്പോൾ നേരം വൈകി. അഞ്ചു പേർ അന്ന് കോളേജിൽ തങ്ങാൻ തീരുമാനിച്ചു. നൂറ്റി നാല്പത്തി എട്ടാം റൂമിൻറെ നേരേ താഴേ ഉള്ള ഒരു റൂമിൽ അവർ ഉറങ്ങാൻ കിടന്നു. രാത്രി ഏകദേശം രണ്ടു മണിയായപ്പോൾ എന്തോ ശബ്ദം കേട്ട് അവർ ഞെട്ടിപ്പിടഞ്ഞു എഴുനേറ്റു. ലൈറ്റ് തെളിയിക്കാൻ ശ്രമിച്ചപ്പോൾ ലൈറ്റ് ഫ്യൂസ് ആണ്. കോറിഡോറിലൊക്കെ ലൈറ്റ് തെളിഞ്ഞിട്ടും ഉണ്ട്. ആ റൂമിൽ മാത്രം ഫാനും ഇല്ല ലൈറ്റും ഇല്ല. വെളിച്ചം എത്തിയപ്പോൾ കണ്ടത് സീലിംഗ് ഫാൻ തകർന്ന് നിലത്ത് കിടക്കുകയായിരുന്നു അത്രേ!. ഫാൻ നിലത്ത് വീണ ശബ്ദമായിരുന്നു അവർ കേട്ടത്.
.
ഒരിക്കൽ നൂറ്റി നാല്പത്തി എട്ടാം നമ്പർ റൂമിൽ താമസിച്ചിരുന്ന രണ്ടു കുട്ടികൾക്കും ഇതുപോലെ വിചിത്രാനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു. ആദ്യത്തെ രണ്ടു ദിവസം പ്രശ്നം ഒന്നും ഇല്ലായിരുന്നു. മൂന്നാം ദിനം രാത്രി  അവരുടെ  അലർച്ച കേട്ട് ഓടിയെത്തിയ അടുത്ത റൂമിലെ കുട്ടികൾ കണ്ടത് പേടിച്ചരണ്ട് നിൽക്കുന്ന റൂംമെറ്റസിനെ ആണ്. ഫിത്തിയിലേക്ക് ചൂണ്ടി അവിടെ രക്തത്തിൽ എന്തോ എഴുതിയിരിക്കുന്നു എന്ന് പറഞ്ഞു. പക്ഷേ ഓടികൂടിയവർക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല. ആ റൂമിൽ ഉണ്ടായിരുന്ന കുട്ടികൾ രണ്ടുപേരും ഒരേ പോലെ പറയുന്നു അവിടെ രക്തം കൊണ്ട് എന്തോ എഴുതിയിട്ടുണ്ടായിരുന്നു എന്ന്. ഇരുവരും രാത്രി എന്തോ ശബ്ദം കേട്ട് ഉണർന്നതാണ്. അപ്പോഴാണ് ആ എഴുത്തുകൾ കണ്ടത്. എന്തായാലും ഇരുവരും അന്ന് തന്നെ ആ റൂമിലെ താമസം മതിയാക്കി. അവർക്ക് ഉണ്ടായ തോന്നൽ ആണെന്ന് അടുത്ത റൂമിലെ കുട്ടികൾ സമാധാനിക്കുകയും ചെയ്തു.
.
രാത്രി ടോയ്‌ലെറ്റിലേക്ക് പോയ ഒരു വിദ്യാർത്ഥിയും ഇത് പോലെ ചിലത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ടോയ്‌ലെറ്റിലേക്ക് പോകും വഴി എതിരേ ഒരാൾ വരുന്നുണ്ടായിരുന്നു. ഹോസ്റ്റലിൽ ഉള്ള എല്ലാവരെയും പരസ്പരം അറിയാമായിരുന്നിട്ടും ഇയാളെ ആ കുട്ടിക്ക് മനസിലായില്ല.  ഹോസ്റ്റലിലെ എന്തേലും പണിക്ക് വന്നത് ആയിരിക്കും എന്ന് കരുതി ആ കുട്ടി ടോയ്‌ലെറ്റിലേക്ക് പോയി. തിരികെ വരും നേരം വരാന്തയ്ക്ക് അങ്ങേ അറ്റം അയാൾ പുറം തിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. " നിങ്ങൾ ആരാണ്? ഈ സമയത്ത് ഇവിടെ എന്താണ്?" എന്ന ചോദ്യത്തിന് "അമ്പത്തി ഏഴാം നമ്പർ റൂമിൽ ആരായിരിക്കും?" എന്ന ഒരു ചോദ്യം മാത്രം അയാളിൽ നിന്നുണ്ടായി. മറ്റു മറുപടി ഒന്നും പറയാതെ അയാൾ ഇരുളിൽ മറഞ്ഞു. എന്തോ പന്തികേട് തോന്നിയ ആ കുട്ടി   കോണിപ്പടികൾ ഓടി കയറി  റൂമിലേക്ക് പോയപ്പോൾ കണ്ടത് ആ  മനുഷ്യ രൂപം തന്റെ റൂമിന്റെ വാതിലിനു അഭിമുഖമായി നിൽക്കുന്നതാണ്. ഭയന്ന് അലറി വിളിച്ച് ആ കുട്ടി തിരികെ ഓടിയപ്പോൾ കോണിപ്പടികളിൽ തട്ടി വീണു. ഓടിക്കൂടിയ അടുത്ത റൂമിലെ കുട്ടികൾ എടുത്ത് ഹോസ്പിറ്റലിൽ കൊണ്ട് പോയി. നാല് ദിവസം ഹോസ്പിറ്റലിൽ കഴിഞ്ഞ ആ കുട്ടി ഹോസ്പിറ്റലിലെ അമ്പത്തി ഏഴാം നമ്പർ റൂമിൽ നിന്നും ആണ് ഡിസ്ചാർജ്ജ് വാങ്ങിയതത്രേ.
.
ഇങ്ങിനെ നിരവധി സൂപ്പർ നാച്വറൽ കഥകൾ മദ്രാസ് ക്രിസ്ത്യൻ കോളേജിനെ ബന്ധിപ്പിച്ച് ഉണ്ട്. സൂവോളജി ഡിപ്പാർട്മെന്റ്, കെമിസ്ട്രി ലാബ്, തുറന്നയിടങ്ങൾ, വരാന്തകൾ ഒക്കെയും ഓരോ കഥകൾ പറയുന്നുണ്ട്. ഇതെല്ലാം വെറും കെട്ടു കഥകൾ ആണെന്നും ഓരോ വർഷവും തുടങ്ങുമ്പോൾ ജൂനിയർ സ്റുഡന്റ്‌സിനെ കളിയാക്കാൻ വേണ്ടി പറഞ്ഞു തുടങ്ങുന്ന കഥകൾ പിന്നെ പറഞ്ഞു ഫലിപ്പിക്കപ്പെടുന്നത് ആണെന്നും ആണ് കോളേജ് അധികാരികൾ പറയുന്നത്.
.
രണ്ടു തവണ കാമ്പസിൽ പോയിട്ടുണ്ട്. പ്രകൃതി രമണീയമായ സ്ഥലം. കർശന നിയന്ത്രണങ്ങൾ ഉള്ള സെക്യൂരിറ്റി. പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് അങ്ങേ അറ്റം മന:സുഖം ലഭിക്കുന്ന കാമ്പസ്.എന്നാൽ മറുവശത്ത്  നിഗൂഢത തേടുന്നവർക്ക് ആവോളം നിഗൂഢതകൾ ഒളിച്ചു വെച്ചിരിക്കുന്ന ഒരിടം. നീണ്ട ഇടനാഴികൾ. എങ്ങോട്ടു തിരിഞ്ഞാലും നിബിഢ വനം. നിശബ്ദത തളം കെട്ടി നിൽക്കുന്ന വഴികൾ. എല്ലാം കൊണ്ടും  കേൾക്കുന്ന കഥകൾ ശെരിയാണ് എന്ന് തോന്നിപോകും - നിഗൂഢത തേടുന്നവർക്ക്.
.
അന്ന് ഒൺസൈഡായി ഒരു പെൺ കുട്ടിയെ പ്രണയിച്ച് ആ പ്രണയം നിരസിക്കപ്പെട്ടപ്പോൾ ഹൃദയം നുറുങ്ങി ആത്മഹത്യയിൽ അഭയം തേടിയ ആ കാമുകനെ നാളേറെ കഴിഞ്ഞിട്ടും ഓർമ്മിക്കപ്പെടുന്നു എന്നതാണ് ഈ സൂപ്പർ നാച്വറൽ  കഥകളുടെ ബാക്കി പത്രം. അജ്ഞാതൻ ആയ ആ കാമുകൻ അജ്ഞാതയായ ആ പെൺ കുട്ടി    അറിയാതെ അവരെ എത്രമേൽ പ്രണയിച്ചിട്ടുണ്ടാകും?

Thursday, April 02, 2020

കൊറോണ കാലത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം : (ഏപ്രിൽ-1)


സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.  കാസര്‍കോട്-12, തിരുവനന്തപുരം-2, പാലക്കാട്-1, എറണാകുളം-3, തൃശൂര്‍-2, മലപ്പുറം-2, കണ്ണൂര്‍-2 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്. ഇതില്‍ ഒന്‍പത് പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. നാല് വിദേശികള്‍ ഉള്‍പ്പൈ 26 പേര്‍ക്ക് രോഗംഭേദമായി.ഇതോടെ കേരളത്തിലാകെ കോവിഡ് ബാധിതരുടെ എണ്ണം 265 ആയി. കാസര്‍കോട് മെഡിക്കല്‍ കോളേജ് നാല് ദിവസത്തിനകം കോവിഡ് ആശുപത്രിയാക്കും. 164130 പേരാണ് ആകെ രീക്ഷണത്തിലുള്ളത്. 622 പേര്‍ ആശുപത്രിയിലാണ് നിരീക്ഷണത്തിലുള്ളത്.
.
കോവിഡ് പാക്കേജില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണത്തില്‍ ആദ്യദിനം 14.5 ലക്ഷം പേര്‍ക്ക് റേഷന്‍ വിതരണം ചെയ്യാൻ ആയിട്ടുണ്ട്.  21,472 മെട്രിക് ടണ്‍ അരി വിതരണം ചെയ്‌തു. ഏപ്രില്‍ 20 വരെ സൗജന്യ റേഷന്‍ വിതരണം തുടരും.
.
സൗജന്യ റേഷന്‍ അരി വിതരണം ചെയ്യുന്നതില്‍ അളവിൽ കുറവ് വന്നാല്‍ അതിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഇക്കാര്യങ്ങള്‍ റേഷന്‍ കടയുടമകള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്കുള്ള സൗജന്യ അരി അവരുടെ വീടുകളില്‍ എത്തിക്കും.
.
റേഷന്‍ വിതരണം പൊതുവെ മെച്ചപ്പെട്ട നിലയിലാണ് നടന്നത്. പക്ഷേ ചില സ്ഥലങ്ങളില്‍ തിരക്ക് അനുഭവപ്പെട്ടു. മിക്ക സ്ഥലങ്ങളിലും വരുന്ന ആളുകള്‍ക്ക് ഇരിക്കാന്‍ കസേരയും കുടിക്കാന്‍ വെള്ളവും നല്‍കുന്ന അനുഭവമുണ്ടായി. പൊതുവെ ആരോഗ്യപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും റേഷന്‍ വിതരണത്തില്‍ ക്രിയാത്മക ഇടപെടലാണ് നടത്തുന്നത്.
.
കാസര്‍കോട് മെഡിക്കല്‍ കോളേജ് നാല് ദിവസത്തിനകം കോവിഡ് ആശുപത്രിയാക്കി മാറ്റാന്‍ കഴിയും. ചികിത്സ കിട്ടാത്തതിന്റെ പേരില്‍ ആരും പ്രയാസപ്പെടുന്ന സാഹചര്യം ഉണ്ടാകില്ല. 
.
 റോഡുകളില്‍ ആളുകള്‍ കുറഞ്ഞതായാണ് കാണാന്‍ സാധിക്കുന്നത്. അനാവശ്യമായി ആളുകള്‍ പുറത്തിടങ്ങി നടക്കുന്ന സംഭവത്തില്‍ 22,338 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2,155 പേരെ അറസ്റ്റ് ചെയ്തു. ലോക്ക് ഡൗൺ നിബന്ധനകൾ ലംഘിച്ച് പുറത്ത് ഇറങ്ങുന്നവർക്ക് എതിരേ പകര്‍ച്ചവ്യാധി ആക്ട് പ്രകാരമുള്ള കേസെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
.
സംസ്ഥാനത്തേക്ക് 22,153 ട്രക്കുകള്‍ സാധനങ്ങളുമായി എത്തി. കര്‍ണാടകയില്‍ റോഡ് പ്രശ്‌നം നിലനില്‍ക്കുകയാണ്. ചരക്ക് നീക്കമടക്കം തടയുന്നു. ഇത് ഒഴിവാക്കണം. 2,70,913 പേര്‍ക്ക് ഇന്ന് കമ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം വിതരണം ചെയ്തു. ഇതില്‍ 2,45,607 ഉം സൗജന്യമാണ്. സന്നദ്ധ സേനയുടെ രജിസ്‌ട്രേഷനില്‍ നല്ല പുരോഗതി ഉണ്ടാകുന്നുണ്ട്.
.
അതിഥി തൊഴിലാളികളില്‍ ചിലര്‍ ഫാക്ടറികളില്‍ ജോലി ചെയ്ത് താമസിച്ച് ഭക്ഷണം കഴിക്കുന്നവരാണ്. ചില തൊഴിലുടമകള്‍ ഇത്തരക്കാരോട് ഭക്ഷണ സമയത്ത് സര്‍ക്കാര്‍ ക്യാമ്പിലേക്കെത്താന്‍ പറയുന്നു. അത് ശരിയായ നടപടിയല്ല. ഇതുവരെയുള്ള സൗകര്യം തൊഴിലുടമകള്‍ തുടര്‍ന്നും തൊഴിലുടമകൾ ലഭ്യമാക്കേണ്ടത് ആണ്.
.
പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത, അമിത വില ഈടാക്കല്‍ എന്നിവ സംബന്ധിച്ച് സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും 91 ഇടങ്ങളില്‍ വിജിലന്‍സിന്റെ നടപടിക്ക് ശുപാര്‍ശ ചെയ്യുകയുമുണ്ടായി. ഈ പരിശോധന കര്‍ക്കശമായി തുടരും. വ്യാജ മദ്യ ഉല്‍പാദനം കര്‍ക്കശമായും തടയും. മദ്യാസക്തി കൂടുതലുള്ളവരെ വിമുക്തി കേന്ദ്രത്തിലെത്തിക്കാന്‍ സാമൂഹിക പ്രവര്‍ത്തകരും കുടുംബങ്ങളും ഇടപെടണം.
.
ഈ പ്രതിസന്ധി ഘട്ടത്തിൽ അസ്വസ്ഥത ഉണ്ടാക്കുന്ന ചില സംഭവങ്ങളും ഉണ്ടാകുന്നുണ്ട്.  പൂര്‍ണമായി ഭേദപ്പെട്ട ആളെ ഭാര്യ വീട്ടില്‍ കയറ്റാത്ത സംഭവമുണ്ടായി. ജില്ലാ ഭരണകൂടം ഇടപെട്ട് പ്രത്യേക താമസസൗകര്യം ഇയാള്‍ക്ക് വേണ്ടി  ഒരുക്കേണ്ടി വന്നു. ഇത്തരം വിഷയങ്ങളില്‍ ആളുകള്‍ക്ക് കൗണ്‍സിലിംഗ് ശക്തിപ്പെടുത്തണം എന്നാണ് സര്‍ക്കാര്‍ കാണുന്നത്. തെറ്റിദ്ധാരണാജനകമായി പ്രചരണം നടക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക നിര്‍ദ്ദേശം മാത്രമാണ് പ്രചരിപ്പിക്കേണ്ടത്. അല്ലാത്തത് തടയണമെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കി.
.
വിദേശത്തു മരണപ്പെടുന്നവരുടെ മൃതദേഹം ചരക്ക് വിമാനത്തില്‍ കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കും. കേന്ദ്ര സർക്കാരുമായി ഇക്കാര്യത്തിൽ ആശയ വിനിമയം നടത്തിയിട്ടുണ്ട്.
.
കൊറോണ പ്രതിരോധത്തില്‍  പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കണം. റേഷന്‍ വ്യാപാരികള്‍ക്കും പൊലീസിനും വിവിധ വീടുകളില്‍ ചെല്ലേണ്ട പാചകവാതക വിതരണക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണമെന്ന് കേന്ദ്രത്തെ അറിയിക്കും.

ക്രിമിനല്‍ പശ്ചാത്തലമുള്ളവരും സ്വയം ബാഡ്ജ് അച്ചടിച്ച് കഴുത്തില്‍ തൂക്കി സ്വയം പ്രഖ്യാപിത സന്നദ്ധ പ്രവര്‍ത്തകരാകുന്നതും കാണുന്നുണ്ട്. ഇത് ഒഴിവാക്കണം.
.
ദില്ലി നിസാമുദ്ദീനൈൽ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 60 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. ഇക്കാര്യത്തില്‍ ഭയപ്പാടിന്റെ അടിസ്ഥാനമില്ല. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം എത്തും മുന്നേ തന്നെ ഇക്കാര്യത്തിൽ നമ്മൾ ജാഗ്രത പാലിച്ചിരുന്നു.
.
രോഗകാലത്ത് വര്‍ഗീയ വിളവെടുപ്പ് നടത്താന്‍ ആരെയും അനുവദിക്കില്ല. കൊറോണ വൈറസ് മതം നോക്കി ബാധിക്കുന്ന ഒന്നല്ല.എല്ലാവരും ജാഗ്രത പാലിക്കണം. ആ നിലയില്‍ തന്നെ അത് തുടരണം. എല്ലാ വിഭാഗങ്ങളും വ്യത്യസ്തങ്ങളായ ആള്‍ക്കൂട്ടങ്ങളുണ്ടാക്കുന്ന പരിപാടി ഒഴിവാക്കിയത് നാം ഓര്‍ക്കണം.
.
കൊറോണയ്ക്ക് എതിരെയുള്ള പ്രതിരോധ പ്രവർത്തനത്തിന്റെ ഇടയ്ക് മറ്റു ആരോഗ്യ പ്രവർത്തനങ്ങൾ മന്ദീഭവിക്കരുത്.  കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ഇപ്പോള്‍ നടത്തേണ്ടതാണെങ്കില്‍ ആരോഗ്യവകുപ്പ്  അത് ശ്രദ്ധിക്കും. വാക്സിനേഷനുകൾ ഒന്നും മുടക്കം വരാതെ ശ്രദ്ധിക്കണം.
.
അടച്ചിട്ട കടമുറികള്‍ക്ക് ഒരുമാസത്തെ വാടക ഇളവ് ചെയ്യാമെന്ന് ബിള്‍ഡിംഗ് ഓണെഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
.
 പൈനാപ്പിൾ വിളവെടുപ്പ് കാലമാണ്. അത് സാമൂഹിക അകലം പാലിച്ച് വിളവെടുക്കണം. വിളവിന്റെ ചരക്ക് നീക്കത്തിന് തടസം ഒന്നും ഇല്ല. ആഭ്യന്തര കൃഷിയിലെ വിളവ് സമയാസമയങ്ങളിൽ എടുക്കണം. അതൊക്കെയും വിപണിയിൽ എത്തിക്കുകയും വേണം. ഒന്നും നശിച്ചു പോകാൻ ഉള്ള സാഹചര്യം ഉണ്ടാകരുത്. സാമൂഹിക അകലം പാലിച്ചു കൊണ്ട് എല്ലാം ചെയ്യാൻ ആകണം.
.
ഇപ്പോൾ വേനൽ അധികരിക്കുന്ന സമയമാണ്. വാഴ കൃഷിക്ക് നനച്ച് കൊടുക്കേണ്ടുന്ന സമയം. അതിനൊന്നും ഒരു തടസവും വരാതെ ശ്രദ്ധിക്കണം.
.
ഇപ്പോൾ സംസ്ഥാനത്ത് ഒരുലക്ഷത്തി പതിനെട്ടായിരം ലിറ്റർ പാൽ അധികം  ആയിട്ടുണ്ട്.അതിൽ അമ്പതിനായിരം ലിറ്റർ പാൽ  സേലത്തെ പാൽപ്പൊടി നിർമ്മാണ ഫാക്ടറിയിൽ എത്തിച്ച് പാൽപ്പൊടി ആക്കാൻ ഉള്ള നടപടികൾ പൂർണമായിട്ടുണ്ട്. ബാക്കിയുള്ള പാൽ അഥിതി തൊഴിലാളികൾക്കും അങ്കണവാടി കുഞ്ഞുങ്ങൾക്കും  സൗജന്യമായി നൽകും.
.
അടുത്ത ദിവസം മുതൽ മിൽമ പാൽ സംഭരണം നേരത്തേ നിശ്ചയിച്ച 50 ശതമാനത്തിൽനിന്ന് 70 ശതമാനമാകും. സഹകരണ മേഖലയിലെ പാൽ കൂടുതലായി വാങ്ങാൻ ജനങ്ങൾ ശ്രദ്ധിച്ചാൽ ക്ഷീരകർഷകർക്ക് ആശ്വാസമാകും. മിൽമയുടെ പാലും മറ്റ് ഉൽപ്പന്നങ്ങളും കൺസ്യൂമർ ഫെഡ് ശൃംഖല വഴി വിതരണം ചെയ്യും.
.
ജോര്‍ദാനില്‍ സിനിമ ചിത്രീകരണത്തിന് പോയ സംഘത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടു. കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ചു. ആവശ്യമായ സഹായം നല്‍കാമെന്ന്   ജോര്‍ദാനിലെ ഇന്ത്യന്‍ എംബസി ഇമെയിലില്‍ അറിയിച്ചു.
.
സ്‌ട്രെയിറ്റ് ഫോര്‍വേര്‍ഡ് എന്ന പരാതി പരിഹാര സംവിധാനം; പരാതിയുടെ എണ്ണം കൊണ്ടും കാര്യക്ഷമതകൊണ്ടും രാജ്യത്തെ മികച്ച ഓണ്‍ലൈന്‍ പരിഹാര സംവിധാനം എന്ന ഖ്യാതി നേടി. ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ ലഭിച്ചു.
.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്ല നിലയിൽ സംഭാവനകൾ ലഭിക്കുന്നുണ്ട്. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
.
സാലറി ചലഞ്ചിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച കാര്യങ്ങൾ ക്രിയാത്മകം ആണ്. സാലറി ചലഞ്ച് നടപ്പാക്കുമ്പോൾ അത് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും പരിഗണിക്കും. സാലറി ചലഞ്ച് പ്രത്യേക അക്കൊണ്ട് വേണമെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പ്രളയകാലത്ത് ഉള്ള സംഭാവനകൾ പ്രത്യേക പ്രളയ ദുരിതാശ്വാസ  ഫണ്ട് ആയിരുന്നു. ഇപ്പോൾ രൂപീകരിച്ചിരിക്കുന്നത് കോവിഡ്-19 ദുരിതാശ്വാസ ഫണ്ടാണ്. പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പ് നടന്നു എന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം തെറ്റായിരുന്നു എന്ന് അദ്ദേഹത്തിന് സ്വയം മനസ്സിലായിട്ടുണ്ട്.
.
മുഖ്യമന്ത്രി പറഞ്ഞു നിർത്തുമ്പോൾ ആത്മധൈര്യം കൂടുകയാണ്. അതിജീവനത്തിനു ഉള്ള മാർഗ്ഗങ്ങൾ ആണ് ഓരോ പത്രസമ്മേളനത്തിലൂടെയും വിദേശദീകരിക്കപ്പെടുന്നത്.
.
നാം അതിജീവിക്കുക തന്നെ ചെയ്യും.