Thursday, October 22, 2009

ഖത്തറിലെ മാധ്യമ പ്രവര്‍ത്തനമെന്നാല്‍ കൂട്ട കോപ്പിയടിയോ?

സംഭവങ്ങളാണല്ലോ വാര്‍ത്തകളായി പരിണമിയ്ക്കുന്നത്. ഒരു സംഭവം ഉണ്ടായിക്കഴിഞ്ഞാല്‍ അതറിയുന്ന പത്രപ്രവര്‍ത്തകര്‍ ആ സംഭവത്തെ തന്റെ ഭാഷാനൈപുണ്യവും ശൈലിയും ഉപയോഗിച്ച് പ്രസിദ്ധീകരണ യോഗ്യമായ വാര്‍ത്തയായി പത്രമാധ്യമങ്ങളിലൂടെ അവതരിപ്പിയ്ക്കുന്നു. സംഭവത്തെ സമീപിയ്ക്കുന്ന പത്രപ്രവര്‍ത്തകന്റെ വീക്ഷണങ്ങളില്‍ വരുന്ന വ്യത്യാസം അനുസരിച്ച് ഒരേ വിഷയം തന്നെ വ്യത്യസ്ത നിലപാടുകളിലൂടെ അവരവരുടെ വാക്കുകളിലൂടെ വാചകങ്ങളിലൂടെ വാര്‍ത്തയായി അവതരിപ്പിയ്ക്കപ്പെടാം. അതായത് വിഷയം ഒന്ന്, എഴുതപ്പെടുന്ന വാക്കുകളും വാചകങ്ങളും ശൈലിയും വ്യത്യസ്തം. ഉദാഹരണമായി പൊന്ന്യത്ത് നടന്ന ബാങ്ക് കവര്‍ച്ചയിലെ പ്രതിയെ അറസ്റ്റ് ചെയ്ത വാര്‍ത്ത പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് നോക്കാം.

മലയാള മനോരമയില്‍ വാര്‍ത്ത വന്നത് ഇങ്ങിനെ:

തലക്കെട്ട്: പൊന്ന്യം ബാങ്ക് കവര്‍ച്ച മുഖ്യ പ്രതി അറസ്റ്റില്‍.

കണ്ണൂര്‍: തലശ്ശേരി പൊന്ന്യം സഹകരണ ബാങ്ക് കവര്‍ച്ചാ കേസിലെ പ്രധാന പ്രതി തമിഴ്നാട് കാഞ്ചീപുരം മതുരാന്തകത്തെ ചിന്നമുരുകന്‍ (28) അറസ്റ്റിലായി. തുടര്‍ന്ന് ഇവിടെ വായിക്കാം.

ഇതേ വാര്‍ത്ത ദീപികയില്‍ വന്നത് ഇങ്ങിനെ:

തലക്കെട്ട്: പൊന്ന്യം ബാങ്ക് കവര്‍ച്ച : പ്രധാന പ്രതി അറസ്റ്റില്‍.
കണ്ണൂ‍ര്‍: തലശ്ശേരി പൊന്ന്യം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മെയിന്‍ ശാഖയില്‍ നിന്നും മൂന്നു കോടി രൂപയോളം വില വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കൊള്ളയടിച്ച കേസിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു. തമിഴ്നാട് കാഞ്ചീപുരം...അങ്ങിനെ വാര്‍ത്ത തുടരുന്നു.

കേരള കൌമുദി റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങിനെ:

പൊന്ന്യം ബാങ്ക് കവര്‍ച്ച മുഖ്യ പ്രതി പിടിയില്‍ എന്ന തലക്കെട്ടോടെ വാര്‍ത്ത വന്നു.
കണ്ണൂര്‍: തലശ്ശേരി പൊന്ന്യം സര്‍വ്വീസ് സഹകരണ ബാങ്ക് കൊള്ളയടിച്ച കേസിലെ മുഖ്യപ്രതി തമിഴ്നാട് പെരിങ്കളത്തൂരിലെ കാരാട്ടേ മുരുകന്‍ എന്ന ചിന്ന മുരുകനെ (28‌) ചെന്നൈയിലെ ഒരു അജ്ഞാത കേന്ദ്രത്തില്‍ നിന്നും അന്വേഷണ സംഘം പിടി കൂടി....വാര്‍ത്ത തുടരുന്നു.

മലയാളത്തിലിറങ്ങുന്ന മിക്കവാറും എല്ലാ പത്രങ്ങളും പൊന്ന്യത്തെ ബാങ്ക് കവര്‍ച്ചാ കേസിലെ മുഖ്യപ്രതിയെ പിടിച്ച വാര്‍ത്ത നല്‍കിയിരുന്നു. പക്ഷേ വാര്‍ത്ത തയ്യാറാക്കപ്പെട്ടത് വ്യത്യസ്ത രീതിയിലായിരുന്നു എന്നു മാത്രം. ഒരോ പത്രത്തിലേയും ഡെസ്കില്‍ ഉള്ളവരുടെ മനോധര്‍മ്മം അനുസരിച്ച് വാര്‍ത്തകള്‍ തയ്യാറാക്കപ്പെടുകയും അച്ചടിയ്ക്കപ്പെടുകയും ചെയ്യും. എല്ലായിപ്പോഴും അത് അങ്ങിനെ തന്നെയാണ്.

വാര്‍ത്തകള്‍ ഒന്നു തന്നെയാകാം. പക്ഷേ അത് അവതരിപ്പിയ്ക്കപ്പെടുന്ന രീതി, ഭാഷ, ശൈലി ഒക്കെയും തയ്യാറാക്കുന്ന വ്യക്തികളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. പക്ഷേ ഖത്തറിലെ മീഡിയാ പ്രവര്‍ത്തകര്‍ അങ്ങിനെയല്ല. കിട്ടുന്ന വാര്‍ത്തകള്‍ ഒരാള്‍ എഴുതുന്നു ബാക്കിയെല്ലാരും കൂടി കുത്തിയിരുന്നു ഫോട്ടോ കോപ്പിയെടുത്ത് അച്ചു നിരത്തുന്നു. പറയുന്നത് ഞാനല്ല. “ഞങ്ങള്‍ ഐ.എം.എഫ് ഖത്തര്‍‌ - ഇന്ത്യന്‍ മീഡിയ ഫോറം അംഗങ്ങള്‍‍” എന്ന് അവകാശപ്പെടുന്ന ഒരു ചങ്ങാതിയാണ്. വിഷയീഭവിച്ച വാര്‍ത്ത, ഖത്തറില്‍ വീട്ടു ജോലിയ്ക്ക് വന്ന് സ്പോണ്‍സറുടെ ക്രൂരതകള്‍ക്ക് വിധേയനാകേണ്ടി വന്ന ഒരു സാധുവിനെ രക്ഷപെടുത്തിയതുമായി ബന്ധപ്പെട്ടതാണ്.

ഖത്തറിലെ ലീഡിങ്ങ് മലയാളം ഓണ്‍ലൈന്‍ ഡെയിലി എന്നവകാശപ്പെടുന്ന “ഖത്തര്‍ ടൈംസ്” എന്ന പത്രത്തില്‍ (പക്ഷേ പത്രത്തില്‍ ക്ലിക്കുമ്പോള്‍ അഡ്രസ്സ് ബാറില്‍ വരുന്നത് ഒരു ബ്ലോഗറുടെ പേരാണ്. അതെന്താണെന്ന് ആ പത്രത്തിന്റെ മുതലാളിയ്ക്ക് മാത്രമറിയാവുന്ന രഹസ്യം) പ്രസ്തുത വാര്‍ത്ത വന്നത് ഇങ്ങിനെ:

ദോഹ:ഖത്തറില്‍ വീട്ടുഡ്രൈവര്‍ വിസയിലെത്തിയെങ്കിലും ഒരാഴ്ചയ്ക്കകം സ്‌പോണ്‍സര്‍ സൗദി മരുഭൂമിയിലേക്ക് കൊണ്ടുപോയി രണ്ടരമാസത്തോളം നിര്‍ബന്ധിച്ച് ജോലിചെയ്യിച്ച പാലക്കാട് പുതുപ്പള്ളി സ്വദേശി ചോലന്‍കാട് റംഷാദ് സാമൂഹികപ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസിയുടെയും ഇടപെടലിലൂടെ മോചിതനായി.

സൗദിയില്‍ അല്‍ഹാസയ്ക്കടുത്ത് ഭക്ഷണമോ താമസസൗകര്യമോ ലഭിക്കാതെ സ്‌പോണ്‍സറുടെ വൃദ്ധരായ കുടുംബാംഗങ്ങളുടെ ശുശ്രൂഷയ്ക്കും കാലികളെ മേയ്ക്കാനും നിയോഗിക്കപ്പെട്ട റംഷാദിന്റെ ദുരിതം അറിഞ്ഞ ദമാം ഇന്ത്യാ ഫ്രറ്റേര്‍ണിറ്റി ഫോറം പ്രവര്‍ത്തകര്‍ വിവരം ഖത്തര്‍ ഫ്രറ്റേര്‍ണിറ്റി ഫോറത്തിന് കൈമാറുകയായിരുന്നു.
ഇവിടെ വാര്‍ത്ത തുടരുന്നു.

ഇതേ വാര്‍ത്ത മാതൃഭൂമിയില്‍ വന്നത് ദേണ്ടെ ഇങ്ങിനേയും.
ദോഹ: ഖത്തറില്‍ വീട്ടുഡ്രൈവര്‍ വിസയിലെത്തിയെങ്കിലും ഒരാഴ്ചയ്ക്കകം സ്‌പോണ്‍സര്‍ സൗദി മരുഭൂമിയിലേക്ക് കൊണ്ടുപോയി രണ്ടരമാസത്തോളം നിര്‍ബന്ധിച്ച് ജോലിചെയ്യിച്ച പാലക്കാട് പുതുപ്പള്ളി സ്വദേശി ചോലന്‍കാട് റംഷാദ് സാമൂഹികപ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസിയുടെയും ഇടപെടലിലൂടെ മോചിതനായി.

സൗദിയില്‍ അല്‍ഹാസയ്ക്കടുത്ത് ഭക്ഷണമോ താമസസൗകര്യമോ ലഭിക്കാതെ സ്‌പോണ്‍സറുടെ വൃദ്ധരായ കുടുംബാംഗങ്ങളുടെ ശുശ്രൂഷയ്ക്കും കാലികളെ മേയ്ക്കാനും നിയോഗിക്കപ്പെട്ട റംഷാദിന്റെ ദുരിതം അറിഞ്ഞ ദമാം ഇന്ത്യാ ഫ്രറ്റേര്‍ണിറ്റി ഫോറം പ്രവര്‍ത്തകര്‍ വിവരം ഖത്തര്‍ ഫ്രറ്റേര്‍ണിറ്റി ഫോറത്തിന് കൈമാറുകയായിരുന്നു.
മാതൃഭൂമി വാര്‍ത്ത ഇവിടെ തുടരുന്നു.

വാര്‍ത്തയിലെ ഈ കോപ്പീ പേസ്റ്റിന്റെ സാംഗത്യം ചൂണ്ടി കാണിക്കപ്പെട്ടപ്പോള്‍ ഖത്തര്‍ ടൈംസിന്റെ മുഖ്യ പത്രാധിപര്‍ (?) മുന്നോട്ടു വെച്ച ന്യായമാണ് ചുവടെ.

ന്യായം നമ്പര്‍ ഒന്ന്: മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...
അഞ്ചല്‍,ഈ വാര്‍ത്ത മാതൃഭൂമി എന്നില്‍ നിന്നോ മാതൃഭൂമിയില്‍ നിന്നോ കോപ്പി അടിച്ചതല്ല,മറിച്ച് ഈ വാര്‍ത്ത മാതൃഭൂമിക്ക് വേണ്ടി തയ്യാറാക്കിയത് അഹമ്മദ് പാതിരപറ്റ എന്ന മാതൃഭൂമി ലേഖകനാണ്.സ്വാഭാവികമായും ഒരു വാര്‍ത്ത കിട്ടിയാല്‍ അത് ഞങ്ങള്‍ എല്ലാവരും(ഐ.എം.എഫ് ഖത്തര്‍‌ - ഇന്ത്യന്‍ മീഡിയ ഫോറം അംഗങ്ങള്‍) പരസ്പരം കൈമാറുക പതിവാണ്.അങ്ങിനെ ഉണ്ടായതിനാലാണ് നിങ്ങള്‍ക്ക് ഒരു ആരോപണം ഉന്നയിക്കാന്‍ കഴിഞ്ഞത്.പിന്നെ ഞാന്‍ എന്തു ചെയ്തോ അത് ചെയ്തു എന്നു തന്നെ പറയും,അതില്‍ എനിക്ക് ഒരു മടിയും ഇല്ല എന്ന് ഇനിയും മനസിലാക്കിയാല്‍ നന്നായിരുന്നു.
October 21, 2009 8:05 AM


ന്യായം നമ്പര്‍ രണ്ട്: മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...
അഞ്ചല്‍,മറന്ന ഒരു കാര്യമെഴുതാന്‍ വേണ്ടി,ഇനിയും ഈ ന്യൂസ്സ് ബുള്ളറ്റിനില്‍ ഖത്തറില്‍ നിന്നുള്ള (ഇതില്‍ അതു മാത്രമേ ഉള്ളൂ) പല വാര്‍ത്തകളിലും മറ്റു പല പത്രങ്ങളിലെ വാര്‍ത്തകളോട് സാമ്യം കാണും.ഇതിനു കാരണം ഞങ്ങള്‍ എല്ലാവരും(ഐ.എം.എഫ് ഖത്തര്‍‌ - ഇന്ത്യന്‍ മീഡിയ ഫോറം അംഗങ്ങള്‍)വാര്‍ത്തകള്‍ പരസ്പരം കൈമാറുക പതിവാണ്. ഇതെല്ലാം അടിച്ചുമാറ്റിയതാണ് എന്ന് ധരിക്കരുത്.കാളപെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയരെടുക്കുന്ന നിങ്ങളുടെ ഈ രീതി ഒന്നു മാറ്റുക.
ഇതിലേ പോയാല്‍ അവിടെ വായിക്കാം

പരസ്പരം കൈമാറ്റം ചെയ്യപ്പെട്ട വാര്‍ത്തയുടെ കോലമാണ് മുകളില്‍ തൂക്കിയിട്ടിരിയ്ക്കുന്നത്. സാമ്യമെന്നാല്‍ ഇതാണ് സാമ്യം. സയാമീസ് സാമ്യം! അതായത് ഖത്തറിലെ ഇന്‍ഡ്യന്‍ മീഡിയ ഫോറത്തിനു ഒരു വാര്‍ത്ത കിട്ടിയാല്‍ ആരെങ്കിലും ഒരാള്‍ വാര്‍ത്ത എഴുതുന്നു. ബാക്കിയെല്ലാവരും വട്ടം കൂടിയിരുന്ന് കോപ്പിയെടുത്ത് അവരവരുടെ ജിഹ്വാകളിലേയ്ക്ക് അയയ്ക്കുന്നു! ആ മാധ്യമങ്ങള്‍ അത് കത്രിക വെയ്ക്കാതെ അതേപടി അച്ചടിയ്ക്കുന്നു. വായനക്കാരന്‍ വെള്ളം തൊടാതെ വിഴുങ്ങുന്നു!

ഹോ....ഒരൊന്നൊന്നര പത്രപ്രവര്‍ത്തനം തന്നെ. പത്രപ്രവര്‍ത്തകന്‍ എന്നവകാശപ്പെടുന്ന, ഐ.എം.എഫ് ഖത്തറിന്റെ ഒരംഗം എന്നവകാശപ്പെടുന്ന ഒരാളാണ് ഈ പ്രസ്ഥാവന നടത്തിയിയ്ക്കുന്നത് എന്നതിനാല്‍ ഈ വെളിപ്പെടുത്തല്‍ ഗുരുതരമായ ഏറ്റുപറച്ചില്‍ അല്ലേ? ഖത്തറിലെ ഇന്‍ഡ്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ പത്രപ്രവര്‍ത്തനം എന്നാല്‍ കൂട്ട കോപ്പിയടിയാണോ?

അന്യായങ്ങളെ ന്യായങ്ങളാക്കുക മേപ്പടി “പത്രക്കാരന്റെ” ചര്യയാണ്. പക്ഷേ തന്റെ ചെയ്തി പിടിയ്ക്കപ്പെട്ടപ്പോള്‍ തലയൂരാന്‍ ഒരു വിഭാഗം പത്രപ്രവര്‍ത്തകരെ അപ്പാടെ കോപ്പിയടിക്കാരായി ചിത്രീകരിച്ച മീഡിയ ഫോറത്തിന്റെ അംഗത്തിനോടു സഹതപിയ്ക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍.

പൊന്ന്യത്തെ ബാങ്ക് കൊള്ളയും ബൂലോഗത്തെ അക്ഷര കൊള്ളയും തമ്മില്‍ എവിടെയാണ് വേര്‍തിരിവ്? മോഷണം എവിടെയാണെങ്കിലും മോഷ്ടാവ് കള്ളന്‍ അല്ലാതെ മറ്റാരുമാകുന്നില്ലല്ലോ?

കലികാലവൈഭവം!