Wednesday, July 30, 2008

അരൂപിയുടെ അശരീരികള്‍.

എല്ലാം മായയാണ് ബൂലോഗത്ത്. നളെ എന്ത് നടക്കുന്നു എന്നതിനുമപ്പുറം ഇന്ന് ഈ അടുത്ത നിമിഷമെന്ത് നടക്കും എന്ന് പോലും ആര്‍ക്കും പ്രവചിയ്ക്കാന്‍ കഴിയാത്തത്ര സങ്കീര്‍ണ്ണമാണ് ബൂലോഗ രീതികള്‍.

രൂപമില്ലാത്തവരുടെ കേളീ രംഗമാണീ കല്പിത ഭൂമികയെന്ന് ഒരു വിഭാഗം. അനോനികളുടെ അഴിഞ്ഞാട്ടം അവസാനിപ്പിയ്ക്കുമെന്ന് പ്രതിജ്ഞയെടുത്തവര്‍ തന്നെ അനോനികളായി മാറുന്ന സുന്ദര സുരഭില കാഴ്ച മറ്റൊരു വശത്ത്. ആരാണ് രൂപി ആരാണരൂപിയെന്ന തര്‍ക്കം മറ്റൊരിടത്ത്.

അനോനി അക്കാദമി ചെയര്‍മാനാകുന്നതിനെതിരേ ഒരിടത്ത് പടയിളക്കം. അക്കാദമിയേ അനാവശ്യമെന്ന് അനോനി വിരുദ്ധരുടെ ആഹ്വാനം മറ്റൊരിടത്ത്. ബൂലോഗത്തിന്റെ നിലനില്പ് തന്നെ അക്കാദമിയുടെ അച്ചുതണ്ടിന്മേലാണെന്ന് അനോനിയായ അക്കാദമീ വീരന്‍. വാദവും എതിര്‍വാദവും വിവാദവും വിവരക്കേടുകളും കൊണ്ട് ബൂലോഗം കൂട്ടപ്പൊരിച്ചിലുകളിലൂടെ മുന്നോട്ട് പോകുമ്പോഴാണ് അരൂപിക്കുട്ടന്‍ മറ്റൊരു ബോംബുമായി അവതരിച്ചത്.

“മിന്നുന്നതെല്ലാം പൊന്നല്ല,
പൊന്നേ....
മിന്നാമിന്നിയും മിന്നല്ല.”

ബൂലോഗത്തിന്റെ സ്വന്തം മിന്നാമിന്നി ബൂലോഗത്ത് വിളമ്പിയ പ്രണയ കാവ്യങ്ങള്‍ സാഹിത്യ ചോരണമായിരുന്നു എന്ന അരൂപീ വ്യാഖ്യാനം ബൂലോഗത്ത് പുതുമയുള്ള ഒരു വിഷയമല്ല. അത് മിന്നാമിന്നിയാകുമ്പോള്‍ ഒട്ടുമല്ല. താന്‍ ചുരണ്ടി മാറ്റിയത് അടിച്ചു മാറ്റി അവാര്‍ഡ് വരെ വാങ്ങിച്ചവര്‍ ബൂലോഗത്തുണ്ടാകുമ്പോള്‍ ചോരണം ഒരു മാരണമേ അല്ല. ഓന്റെ കാവ്യം ഞാന്‍ ചുരണ്ടിയതില്‍ തനിയ്ക്കെന്നാ കാണ്‍ഗ്രസേ എന്ന ചോദ്യം മാത്രമാണ് പ്രസക്തം.

അന്നൊരുനാളില്‍ കമ്പക്കെട്ടിന് തീ കൊളുത്തി നേരം പുലരും മുമ്പ് കാര്യങ്ങളെല്ലാം കോമ്പ്ലിമെന്‍സാക്കി അടുത്ത വെടിക്കെട്ടിന് ഭാണ്ഡം മുറുക്കിയ വിദ്വാന്‍ തന്റേത് കട്ടുപോകാത്തിടത്ത് താനെന്നാത്തിനാ പോലീസീ പോകുന്നതെന്ന ചോദ്യവുമായി ബൂലോഗം ചുറ്റിയത് കട്ടത് ഭാണ്ഡത്തിലാക്കിയായിരുന്നു എന്നതറിയുമ്പോഴാണ് നിലപാടു മാറ്റത്തിന്റെ ചുരളഴിയുന്നത്. ഇന്ന് അരൂപിയോട് ചോദിച്ച ചോദ്യം അന്നേ രൂപി മരത്തിന്മേല്‍ കണ്ടിരുന്നു-ശരിയ്ക്കും.

“ദേ...കള്ളന്‍..കള്ളന്‍” വിളിച്ചോടിയ ചങ്ങാതിയുടെ ഭാണ്ഡത്തില്‍ തൊണ്ടിയായിരുന്നു. തൊണ്ടിയെന്നെങ്കിലുമൊരു ദിനം തോണ്ടിയെടുക്കപ്പെടുമെന്ന് അന്നേ പ്രണയ ലേഖകന്‍ തിരിച്ചറിഞ്ഞിരുന്നു. അങ്ങിനെയാണ് “ആരാന്റെത് കട്ടാല്‍ തനിയ്ക്കെന്നാ ചേതം” എന്ന് അന്നേ അങ്ങുന്ന് പറഞ്ഞ് വെച്ചത്!

ഉടമ‍ വന്ന് അത് ഞാന്‍ ദാനമാക്കിയതാണ് എന്ന് പറയുന്നതോടെ കോംബ്ലിമെന്‍സ് ആകുന്നതാണ് സാഹിത്യ ചോരണം എന്ന് കരുതുന്നത് തെറ്റാണ്. അദ്ദേഹത്തെ വായിച്ചിട്ടുള്ളവര്‍ പ്രണയം തുടിയ്ക്കുന്ന വരികളൊക്കെയും അദ്ദേഹത്തിന്റെ പ്രജ്ഞയില്‍ നിന്നും ഉതിര്‍ന്നു വീണ മുത്തുകളാണ് എന്ന് ധരിച്ചവരാണ് - കഴിഞ്ഞ നിമിഷം വരെയും. ഇപ്പോള്‍, അതങ്ങിനെയല്ലായിരുന്നു എന്ന് അറിയുമ്പോള്‍ ആ പോസ്റ്റുകളിലൊക്കെയും ഒരു കടപ്പാട് ഉണ്ടായിരുന്നു എങ്കില്‍ എന്ന് ഒരനുവാചകന്‍ ആഗ്രഹിച്ചു പോയാ‍ല്‍ അതിനെ തെറ്റു പറയുവാന്‍ കഴിയില്ല. എല്ലാം സ്വന്തമാണെന്ന രീതിയില്‍ അവതരിപ്പിയ്ക്കപ്പെടുകയും അങ്ങിനെയല്ല എന്ന് തിരിച്ചറിയപ്പെടുമ്പോള്‍ അനുവാദത്തോടെ ആയിരുന്നു എന്ന നിലപാടെടുക്കുകയും ചെയ്യുന്നതിനോട് യോജിയ്ക്കാനും കഴിയില്ല.

ഒരു ചെമ്പും കൂടിയാണ് അരൂപിക്കുട്ടനിലൂടെ തെളിഞ്ഞ് പുറത്ത് വന്നത്. നാലേ നാലു പോസ്റ്റു കൊണ്ട് അരൂപി ബൂലോഗത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു. അരൂപിക്കുട്ടന്റെ മിന്നാമിന്നി പോസ്റ്റിന്റെ ക്രാഫ്റ്റും സമ്മതിയ്ക്കാതെ തരമില്ല. അനോനിയാണ് എന്നതു കൊണ്ട് അരൂപിക്കുട്ടന്‍ മുന്നോട്ട് വെയ്ക്കുന്ന ചോദ്യങ്ങള്‍ ബൂലോഗത്ത് അപ്രസക്തമാകുന്നില്ല. അനോനിമിറ്റി ബൂലോഗത്തിന് അന്യമാകാത്തിടത്തോളം അരൂപിക്കുട്ടന്റെ ചെയ്തികളില്‍ സാധൂകരിയ്ക്കപ്പെടാവുന്നത് സാധൂകരിയ്ക്കപ്പെടുക തന്നെ ചെയ്യണം!

അത്ര ലളിതമായി കണ്ടെത്താന്‍ കഴിയുന്ന ഒന്നല്ലായിരുന്നു മിന്നാമിന്നിയുടെ മിനുക്കം. അത് കണ്ടെത്തി എന്നതിനും പുറമേ കണ്ടെത്തിയത് അവതരിപ്പിച്ച രീതിയും അഭിനന്ദനം അര്‍ഹിയ്ക്കുന്നു. അരൂപിക്കുട്ടനും അശരീരികള്‍ക്കും അഭിനന്ദനങ്ങള്‍...

രോഗവും ചികിത്സയും.

ഒന്ന്. സന്നിപാത ജ്വരവും സിദ്ധ ചികിത്സയും.
എന്റെ ഒരു ബന്ധുവിന്റെ രണ്ടാമത്തെ കുട്ടി. ജനിച്ചകാലം മുതല്‍ കുട്ടിക്ക് സന്നി (ഫിറ്റ്സ്) വരുമായിരുന്നു. പനിയില്‍ ആണ് തുടക്കം. നിമിഷം പ്രതി ചൂട് നിയന്ത്രണാതീതമാവുകയും കുട്ടിയുടെ വായില്‍ നിന്നും നുരയും പതയും വരുകയും ശരീരം നീല നിറം ആവുകയും ചെയ്യും. വലിച്ച് വാരി ആശുപത്രിയില്‍ കൊണ്ട് പോയി ഐ.സി.യുവില്‍ കയറ്റും. രണ്ടു മൂന്ന് മണിക്കൂര്‍ കഴിയുമ്പോള്‍ സാധാരണ നിലയിലേക്കെത്തും.

അസുഖം നിരന്തരം വന്നു തുടങ്ങിയപ്പൊള്‍ തിരുവനന്തപുരത്തേ ഒരു പ്രശസ്ത കുട്ടികളുടെ ആശുപത്രിയില്‍ കുട്ടിയെ കാട്ടി. അവര്‍ക്കും കൂടുതലൊന്നും ചെയ്യാനില്ലായിരുന്നു. എന്തൊക്കെയോ മരുന്നു കൊടുത്തു. കൂടെ മാതാപിതാക്കള്‍ക്ക് ഒരു സമാശ്വാസവും. കുട്ടിക്ക് ആറ് വയസ്സാകുമ്പോള്‍ ബ്രെയിനില്‍ ഒരു ഓപ്പറേഷന്‍ വേണം.

കുട്ടിയുടെ ഒരു അമ്മാവനെ വിളിച്ച് രഹസ്യമായി വൈദ്യന്‍ പറഞ്ഞു “കുട്ടി ആറ് വയസ്സ് വരെ ജീവിച്ചിരിക്കില്ല.” കുട്ടിയുടെ പിതാവ് ഗള്‍ഫനാണ്. അതുകൊണ്ട് വീട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്നത് ഈ അമ്മാവനായിരുന്നു.

വീട്ടില്‍ വന്ന അമ്മാവന് ഒരു മനസ്സമാധാനവും ഇല്ല. കുട്ടിക്കപ്പോള്‍ ഒരു ഒന്നര വയസ്സ് ആയിട്ടുണ്ടാകും. അമ്മാവന്‍ മരുന്ന് ഫലിക്കാത്തിടത്ത് മന്ത്രത്തെ കൂട്ടു പിടിച്ചു. പറഞ്ഞ് കേട്ട ഒരു സിദ്ധന്റെ അടുത്തേക്ക് കുട്ടിയെ കൂട്ടികൊണ്ട് പോയി. നാട്ടില്‍ നിന്നും അരദിവസത്തെ യാത്രയുള്ള ആ സിദ്ധാശ്രമത്തില്‍ എത്തിയ കുട്ടിയെ കണ്ടിട്ട് സിദ്ധന്‍ പറഞ്ഞത് കുട്ടിയെ ബാധ കൂടിയിരിക്കുന്നു, ബാധോപദ്രവമാണ് കുട്ടിയ്ക്ക് സന്നി ഉണ്ടാക്കുന്നത് എന്നാണ്.

കുറേ ഖുറാന്‍ സൂക്തങ്ങള്‍ ഉരുവിട്ടതിന് ശേഷം ഞങ്ങളുടെ മുന്നില്‍ വെച്ച് തന്നെ സിദ്ധന്‍ ഒരുനുള്ള് മണ്ണ് വാരി അതിലേക്ക് ഒന്നൂതി കുഞ്ഞിന്റെ തലയുടെ നെറുകയില്‍ തേച്ച് പിടിപ്പിച്ചു. തുടര്‍ന്ന് ഏഴ് ദിവസം മുടങ്ങാതെ യാസീന്‍ (പരിശുദ്ധ ഖുറാനിലെ ഒരു അദ്ധ്യായം) ഓതി കുട്ടിയുടെ നെറുകയില്‍ ഊതണം എന്ന ഒരു നിര്‍ദ്ദേശവും. സിദ്ധന്റെ ചികിത്സ അവിടെ കഴിഞ്ഞു.

ആ കര്‍മ്മത്തിന് ശേഷം നാളിന്ന് വരെ ആ കുട്ടിക്ക് സന്നി വന്നിട്ടില്ല. കുട്ടി ഇപ്പോള്‍ പ്ലസ് ടൂ വിദ്യാര്‍ത്ഥി. ആറാം വയസ്സില്‍ തലക്ക് ഓപ്പറേഷന്‍ നടത്തിയില്ല. ആ സിദ്ധാശ്രമത്തില്‍ എത്തിയ ദിനത്തിന് ശേഷം മരുന്നില്ലാതെ കുട്ടിയുടെ രോഗത്തിന് ചികിത്സ വിധിയ്ക്കാനും ആ ചികിത്സാ വിധിയിലൂടെ കുട്ടിയുടെ രോഗത്തിന് ശമനമുണ്ടാകാനും കാരണമെന്താണ്?

രണ്ട്. അള്‍സറും ഹോമിയോ ചികിത്സയും.
ഇരുപത്തഞ്ച് വയസ്സിനടുത്ത കാലം. താമസവും ജോലിയും കൊച്ചിയില്‍. ഭക്ഷണം എല്ലായിപ്പോഴും ഹോട്ടലുകളില്‍ നിന്നും. ചിട്ടയായ ഭക്ഷണ ക്രമമില്ലായ്മയും ഹോട്ടല്‍ ഭക്ഷണവും ചേര്‍ന്ന് ഉണ്ടാക്കാവുന്ന അള്‍സറിന്റെ പിടിയിലായി ഞാനും. ലിസ്സി ഹോസ്പിറ്റലിലെ സ്ഥിരം രോഗി.

എന്ത് കഴിച്ചാലും നീറ്റലോട് നീറ്റല്‍. ഭക്ഷണം കഴിച്ചാല്‍ വിശപ്പ് അധികരിയ്ക്കുന്നതുപോലെയുള്ള തോന്നല്‍. കാര്യമായിട്ടൊന്നും കഴിയ്ക്കാനും കഴിയില്ല. പുളിച്ച് തികട്ടലും അതിയായ എരിച്ചിലും കാരണം ദിവസങ്ങള്‍ ദുസ്സഹമായ കാലം. ലിസ്സി ഹോസ്പിറ്റലിന്റെ രണ്ടു വര്‍ഷത്തെ ചികിത്സ എന്നില്‍ ഒരു മാറ്റവും ഉണ്ടാക്കിയില്ല. ഭക്ഷണം കഴിയ്ക്കുന്ന ഹോട്ടല്‍ മാറാനുള്ള ഡോക്ടറുടെ നിര്‍ദ്ദേശം മൂലം എറണാകുളത്തുള്ള മിക്ക ഹോട്ടലുകളും പരീക്ഷിച്ചു നോക്കി. ഫലം തഥൈവ.

ഇന്നിയെന്ത് എന്ന ചോദ്യത്തിനു മുന്നില്‍ ഹോമിയോ ഒന്നു പരീക്ഷിയ്ക്കാന്‍ ചങ്ങാതിമാരില്‍ ഒരാളുടെ നിര്‍ദ്ദേശം വന്നു. തേവരയിലുള്ള ഒരു ഹോമിയോ പ്രാക്ടീഷണറുടെ വിലാസവും ചങ്ങാ‍തി തന്നെ തപ്പി തന്നു. പ്രതീക്ഷയൊന്നുമില്ലാതെയാണ് ഹോമിയോ വിദഗ്ദന്റെ മുന്നില്‍ ഇരുന്ന് കൊടുത്തത്. കണ്മിഴികള്‍ ഒന്നു മലര്‍ത്തി നോക്കി വാ പിളര്‍ന്ന് തൊണ്ടയൊന്ന് കണ്ട് ഡോക്ടര്‍ ചികിത്സ വിധിച്ചു.

“കാപ്പി കുടിയ്ക്കരുത്.”

കൂടെ ഒരു ചെറിയ ഡപ്പയില്‍ കുനുകുനേ കുറേ ഗുളികകളും. ഒരാഴ്ച കഴിഞ്ഞ് വരാന്‍ നിര്‍ദ്ദേശവും തന്നു. ലിസ്സി ആശുപത്രിയില്‍ ഒരു തവണ കയറിയിറങ്ങുമ്പോള്‍ ഊരിപോകുന്ന ഇരുന്നൂറ് രൂപയുടെ സ്ഥാനത്ത് ഹോമിയോ വിദഗ്ദന്‍ ഇട്ട ബില്ല് ഇരുപത് രൂപ.

മൂന്നാം ദിനം മുതല്‍ നീറ്റല്‍ കുറയാന്‍ തുടങ്ങിയത് ഞാനിന്നും ഓര്‍ക്കുന്നു. വയറ് സന്തോഷം തന്ന നാളുകളായിരുന്നു അത്. ഏഴാം ദിവസം ഹോമിയോ ഡോക്ടറെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ ചുണ്ടില്‍ ഒരു പുഞ്ചിരിയുണ്ടായിരുന്നു.

“അസുഖത്തിന് ശമനമുണ്ട് അല്ലേ?”

“ഉണ്ട് സാര്‍... സാറിനെങ്ങിനെ മനസ്സിലായി?”

“കുറവില്ലായിരുന്നു എങ്കില്‍ താങ്കള്‍ വീണ്ടും ഇങ്ങോട്ട് വരില്ലായിരുന്നു...അത്ര തന്നെ.”

വീണ്ടും ഗുളികകള്‍ ഒന്നും തന്നില്ല. ഒരു ആഴ്ച കൂടി കാപ്പി കുടിയ്ക്കണ്ട എന്ന ഒരു ഉപദേശം മാത്രം. പിന്നെ എനിയ്ക്ക് അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിട്ടില്ല. അന്ന് എന്നില്‍ നിന്നും വിട്ടു പിരിഞ്ഞ അള്‍സര്‍ പിന്നീടുതുവരെ എന്നെ തേടിയെത്തിയിട്ടില്ല. കാപ്പി കുടിയ്ക്കാത്തതു കൊണ്ടാണ് നിനക്ക് അള്‍സറിന്റെ അസ്കിത വരാത്തതെന്ന് പറയാന്‍ തുടങ്ങുന്നവരോട്: ഇന്നും കാപ്പി എന്റെ ഇഷ്ട പാനീയം തന്നെ. ആ രണ്ടാഴ്ചയ്ക്ക് ശേഷം ഞാന്‍ കാപ്പി കുടി വീണ്ടും തുടര്‍ന്നിരുന്നു. ഇന്നും തുടരുന്നു.

ഹോമിയോ ഒരു ചികിത്സാ വിധിയേ അല്ല എന്ന് പറയുന്നവര്‍ക്ക് ഇതിനെന്തെങ്കിലും സാധൂകരണം ഉണ്ടോ?

മൂന്ന്. മുടികൊഴിച്ചിലും വീട്ട് ചികിത്സയും.
ഇളയ മകളുടെ തലയില്‍ നിന്നും വട്ടത്തില്‍ മുടി കൊഴിയാന്‍ തുടങ്ങി. ആദ്യം ഉച്ചിയില്‍ നിന്നും കൊഴിയുന്നതാണ് കണ്ടത്. അവിടെ ഒരു രൂപാ നാണയത്തിന്റെ വലുപ്പത്തില്‍ മുടി കൊഴിഞ്ഞ് കഷണ്ടി പോലെയായി. തുടര്‍ന്ന് നാലു സ്ഥലത്തും കൂടി അതു പോലെ വന്നു. കൊഴിയുന്നിടത്ത് വട്ടത്തില്‍ ഒരു മുടിപോലും ബാക്കിയില്ലാത്ത അവസ്ഥയാണ് സംജാതമാകുന്നത്. കുട്ടിയ്ക്ക് സ്കൂളില്‍ പോകാന്‍ പോലും മടി തുടങ്ങി.

കുട്ടികളുടെ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം സ്കിന്‍ സ്പെഷ്യലിസ്റ്റിന്റെ അടുത്തേയ്ക്ക് യാത്രയായി. കണ്ടപ്പോഴേ സ്പെഷ്യലിസ്റ്റ് രോഗം നിര്‍ണ്ണയിച്ചു. മനസ്സിലാകാത്ത എന്തൊക്കെയോ സാങ്കേതിക പദങ്ങള്‍ പറഞ്ഞു. ചികിത്സയും വിധിച്ചു.

മുടി കൊഴിയുന്നിടത്ത് ഇഞ്ചക്ഷന്‍ കയറ്റണം. അതാണ് ചികിത്സ. നാലു റൌണ്ട് കുത്തണം. ഒരു കുത്തിന് ദിര്‍ഹം ഇരുന്നൂറ്. പണം പ്രശ്നമായിരുന്നു എങ്കിലും മകളുടെ ചികിത്സയ്ക്ക് തന്നെയായിരുന്നു പ്രാധാന്യം. അങ്ങിനെ പണമടച്ച് കുത്തിന് സമ്മതിച്ചു. ആദ്യത്തെ കുത്തോടെ തന്നെ കുട്ടി നിലവിളി തുടങ്ങി. അഞ്ച് വട്ടത്തിലും കൂടി കുറഞ്ഞത് ഇരുപത്തി അഞ്ച് കുത്താണ് ഒരു റൌണ്ട്. മകളുടെ കരച്ചില്‍ കാരണം ഒന്നാമത്തെ വട്ടത്തിലെ ഒന്നാമത്തെ കുത്തോടെ ചികിത്സ അവസാനിപ്പിച്ച് തിരിച്ചു പോരുന്നു. പിന്നെന്തെന്നായി ചിന്ത. ആയൂര്‍വേദത്തില്‍ തിരക്കി - എണ്ണയിട്ടെങ്ങാനും മാറ്റാന്‍ കഴിയുമോ എന്ന്?

ആയൂര്‍വേദത്തില്‍ ചികിത്സയുണ്ടെന്ന് അറിവും കിട്ടി. പക്ഷേ നാട്ടില്‍ പോയിട്ടേ കഴിയുള്ളൂ എന്ന് മാത്രം. നാട്ടില്‍ പോയിട്ട് ആയുര്‍വേദത്തില്‍ കാണിയ്ക്കാം എന്ന് തീര്‍ച്ചപ്പെടുത്തി മകള്‍ സ്കൂളില്‍ പോയി തുടങ്ങി. കുട്ടികള്‍ കളിയാക്കും എന്ന പേടി മകളില്‍ ഉണ്ടായിരുന്നത് മാറ്റാന്‍ ഒരു പൊടിക്കൈ ഭാര്യ പ്രയോഗിച്ചു.

മുടിയില്ലാത്തിടത്ത് കണ്മഷി പുരട്ടി കറുപ്പിച്ചു വിട്ടു. പെട്ടെന്ന് മുടിയില്ലാത്തത് ആരും തിരിച്ചറിയില്ല. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു. നാലാം ദിനം മുതല്‍ മുടി കിളിയ്ക്കാന്‍ തുടങ്ങി. കണ്മഷി പുരട്ടല്‍ തുടര്‍ന്നു. രണ്ടാഴ്ച കൊണ്ട് മകളുടെ മുടിയുടെ പ്രശ്നം അവസാനിച്ചു. മറ്റൊരു മരുന്നും കഴിച്ചില്ല. ദിര്‍ഹം ഇരുന്നൂറ് കൊടുത്ത് അഞ്ച് റൌണ്ടിലും കൂടി നൂറ്റി ഇരുപത്തി അഞ്ച് ഇഞ്ചക്ഷനുകള്‍ എടുത്തില്ല. മകള്‍ നിലവിളിച്ചില്ല....

കൊഴിഞ്ഞ മുടി ഇന്ന് അവള്‍ക്ക് ഒരു പ്രശ്നമല്ല. കിളിര്‍ത്തത് കണ്മഷി മൂലമാണെന്ന് ഞങ്ങള്‍ വിശ്വസിയ്ക്കുകയും ചെയ്യുന്നു.

രോഗം സത്യം തന്നെ. ചികിത്സ മായയും. ഒത്താല്‍ ഒത്തു. ഒക്കാത്തതിന് ചികിത്സ വിധിച്ച് മനുഷ്യനെ വഞ്ചിയ്ക്കുന്നത് ഒരു ചികിത്സാ വിധിയ്ക്കും നന്നല്ല. ഹോമിയോ ആണെങ്കിലും, അലോപ്പതി ആണെങ്കിലും, ആയുര്‍വ്വേദമാണെങ്കിലും, യുനാനിയാണെങ്കിലും, വെറും വിശ്വാസമാണെങ്കിലും, പൊടിക്കൈകള്‍ മൂലമാണെങ്കിലും, രോഗം ഭേതമാകുന്നതെന്തും ചികിത്സാ വിധി തന്നെ. ഒരു ചികിത്സാ വിധിയും ഒന്നില്‍ നിന്നും ഏതെങ്കിലും തരത്തില്‍ മഹത്തരമല്ല-അത് രോഗത്തെ അകറ്റുന്നതു വരെ.

Tuesday, July 29, 2008

മാതൃഭാഷ

ദുബായി അമേരിയ്ക്കന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും പഠിച്ചിറങ്ങിയ രണ്ട് യൂ.ഏ.യീ പ്രജകള്‍ ഷാര്‍ജ്ജാ ലേബര്‍ ഓഫീസില്‍ എന്റെ സമീപത്തെ കസേരയില്‍ ഇരുന്ന് സംസാരിയ്ക്കുന്നു. എനിയ്ക്കൊന്നുമേ മനസ്സിലായില്ല. അവര്‍ സംസാരിച്ചത് അവരുടെ മാതൃഭാഷയായ അറബിയില്‍ ആയിരുന്നു.
എനിയ്ക്കോ?
അറിബി അറിയില്ലായിരുന്നു.

രണ്ട് ഫ്രാന്‍സ് പൌരന്മാര്‍ ബസ്സിന്റെ മുന്‍സീറ്റില്‍ ഇരുന്ന് സംസാരിയ്ക്കുന്നു. പിന്നിലിരിയ്ക്കുന്ന എനിയ്ക്കൊന്നുമേ മനസ്സിലാകുന്നില്ല. അവര്‍ സംസാരിച്ചത് അവരുടെ മാതൃഭാഷയായ ഫ്രഞ്ചിലായിരുന്നു.
എനിയ്ക്കോ?
ഫ്രഞ്ച് അറിയില്ലായിരുന്നു.

മുന്ന് അമ്മമാര്‍ ആശുപത്രിയില്‍ വച്ച് കണ്ടു മുട്ടി. മൂന്ന് പേരും ശ്രീലങ്കയില്‍ നിന്നുമുള്ളവര്‍. തൊഴില്‍ എമിരേറ്റ്സ് എയര്‍വേയ്സിലെ ഫ്രണ്ട് ഓഫീസില്‍. മക്കളും അമ്മമാരും സംസാരിയ്ക്കുന്നത് തൊട്ടടുത്തിരുന്ന എനിയ്ക്കോ എന്റെ ഭാര്യയ്ക്കോ മനസ്സിലായില്ല. അവര്‍ സംസാരിച്ചത് അവരുടെ മാതൃഭാഷയായ സിംഗളയിലാ‍യിരുന്നു.
ഞങ്ങള്‍ക്കോ?
സിംഗള അറിയില്ലായിരുന്നു.

സ്ഥലം: മലയാള സമാജം ഓണാഘോഷവേദി. (മാസം രണ്ടില്ലേ ഓണത്തിനെന്നൊന്നും ചോദിയ്ക്കരുത്. ഇവിടുത്തെ ഓണം വേദി കിട്ടുന്ന മുറയ്ക്കാ) ഭാരതത്തിലെ കൊച്ചു കേരളത്തില്‍ നിന്നും പ്രവാസത്തിലെത്തിയവരുടെ കൂട്ടായ്മ. മലയാളത്തെ പരിപോഷിപ്പിയ്ക്കാനായി ഒത്തുകൂടിയിരിയ്ക്കുകയാണ്. അവര്‍ ഘോര ഘോരം പ്രസംഗിച്ചത് മാതൃഭാഷയിലായിരുന്നു. പക്ഷേ അവിടെ പറഞ്ഞതൊന്നും എനിയ്ക്ക് മനസ്സിലായില്ല.
കരണം?
എനിയ്ക്ക് ഇംഗ്ലീഷ് അറിയില്ലായിരുന്നു.

ശേഷം: എന്നോടൊപ്പം അഥിതികളായി മലയാള സമാജത്തില്‍ എത്തിയ അറബിയ്ക്കും, ഫ്രഞ്ച് കാരനും, ശ്രീലങ്കക്കാര്‍ക്കും എല്ലാം മനസ്സിലായിരുന്നു. എല്ലാം...
ഒടുവില്‍,
“മെലയാലം വളരെ എളുപ്പമാണ് മനസ്സിലാക്കാന്‍-അല്ലേ?”
എന്ന ഫ്രാന്‍സ് പൌരനായ എന്റെ സുഹൃത്തിനോട്:
“മലയാളികള്‍ക്കൊഴികെ എല്ലാവര്‍ക്കും എളുപ്പം മനസ്സിലാകും ഇപ്പോഴത്തെ മലയാളം” എന്ന് ഞാന്‍ തിരിച്ച് പറഞ്ഞില്ല.
കാരണം?
അവിടെ കേട്ട മലയാളം എനിയ്ക്കറിയാത്ത “മെലയാലം” ആയിരുന്നു!

Sunday, July 27, 2008

ഹേയ്...ബൂലോഗമേ മലയാള ഭാഷയ്ക്കൊരു കൈത്താങ്ങാകൂ!






മലയാളം മലയാളികളിലേയ്ക്ക് എന്ന മുദ്രാവാക്യവുമായി യൂണിക്കോഡില്‍ ക്രോഡീകരിയ്ക്കപ്പെട്ടു കൊണ്ടിരിയ്ക്കുന്ന പദമുദ്ര ഒരു സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ മലയാളം നിഘണ്ടുവാണ്.

മലയാളം മരിയ്ക്കുകയാണോ എന്ന ചോദ്യത്തിന് മലയാളം മരിച്ചു കൊണ്ടേയിരിയ്ക്കുന്നു എന്ന് തന്നെ ഉത്തരം പറയേണ്ടി വരും. പതിനായിരക്കണക്കിന് പദങ്ങളാല്‍ സമ്പന്നമായ മലയാളത്തിന്റെ ഇന്ന് ഉപയോഗത്തിലുള്ള പദങ്ങള്‍ കേവലം മൂവായിരത്തിനും താഴെ മാത്രമേ ഉള്ളൂ‍ എന്ന് തിരിച്ചറിയുമ്പോള്‍ മാത്രമേ മലയാളം മലയാളിയില്‍ നിന്നും എന്ത് മാത്രം അകന്നു പോയിരിയ്ക്കുന്നു എന്ന് മനസ്സിലാകുള്ളൂ. മലയാളം ബ്ലോഗുകളില്‍ ഇന്ന് എഴുതപ്പെടുന്ന പോസ്റ്റുകളിലെ എല്ലാ വാക്കുകളും കൂടെയെണ്ണിയാലും ഈ മൂവായിരത്തിനുള്ളില്‍ നില്‍ക്കും. പത്രങ്ങളും ആനുകാലികങ്ങളും പുതിയ കഥകളും കവിതകളും ലേഖനങ്ങളും എല്ലാം കൂടി പരതിയാലും പദങ്ങള്‍ മൂവായിരത്തിനും മുകളില്‍ കാണില്ല തന്നെ.

പദമുദ്ര എന്ന സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ നിഘണ്ടു പദ്ധതിയിലേയ്ക്ക് പദങ്ങള്‍ ചേര്‍ക്കാന്‍ ഒരവസരം കിട്ടിയപ്പോഴാണ് മലയാള ഭാഷ എന്നില്‍ നിന്നും എത്രയോ അകലെയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. ഭാഷയില്ലാത്തവന്റെ മലയാള ഭാഷാ ബ്ലോഗിങ്ങാണ് ഞാന്‍ നടത്തുന്നത് എന്ന തിരിച്ചറിവ് എന്നില്‍ ഉണ്ടാക്കിയത് പദമുദ്ര എന്ന നിഘണ്ടു പദ്ധതിയാണ് എന്ന് പറയുന്നതില്‍ സന്തോഷമേ ഉള്ളൂ. മലയാള ഭാഷയിലേയ്ക്ക് തിരികെ ചെല്ലാനായിരുന്നു പിന്നെയെന്റെ ശ്രമം. മക്കളുടെ മലയാളം പാഠപുസ്തകങ്ങളും ശബ്ദതാരാവലിയും ഒക്കെ എടുത്ത് വെച്ച് മലയാളം പഠിയ്ക്കാന്‍ തുടങ്ങി. അപ്പോഴാണ് അക്ഷരാര്‍ത്ഥത്തില്‍ മലയാളത്തിന്റെ മഹത്വം മനസ്സിലാകുന്നത്. ജീവിതത്തില്‍ ഇന്നേവരെ ഉപയോഗിച്ചിട്ടില്ലാത്ത എത്രയോ വാക്കുകള്‍ മലയാളത്തില്‍ ഉണ്ട്? ആ വാക്കുകളൊന്നും കേട്ടിട്ടു പോലുമില്ലാത്ത ഞാനും മലയാളിയാണ്!

മലയാളത്തിന്റെ പദസമ്പത്ത് കാലഹരണപ്പെടുകയാണ്. ഭാഷ അങ്ങിനെയാണ്. നമ്മള്‍ അകലുന്നതിനേക്കാള്‍ വേഗം അത് നമ്മളില്‍ നിന്നും അകലും. അങ്ങിനെ അകന്ന് കൊണ്ടിരിയ്ക്കുന്ന ഭാഷയെ നമ്മുടെ വിരല്‍ തുമ്പിലേയ്ക്ക് വീണ്ടുമെത്തിയ്ക്കാന്‍ പദമുദ്ര എന്ന നിഘണ്ടു പദ്ധതിയ്ക്ക് കഴിയും എന്നതില്‍ യാതൊരു തര്‍ക്കവും ഇല്ല.

മലയാളം കമ്പൂട്ടറുകളില്‍ സജീവമാകുന്നതോടു കൂടി പദങ്ങളുടെ ഉപയോഗം കൂടണം. കമ്പൂട്ടറില്‍ തന്നെ വാക്കുകള്‍ തിരയാനുള്ള അവസരം സംജാതമാക്കുകയാണ് പദമുദ്ര ലക്ഷ്യമിടുന്നതും. പദമുദ്രയും പരമ്പരാഗത മലയാളം നിഘണ്ടുവും തമ്മില്‍ വ്യത്യാസപ്പെടുന്നത് അതിന്റെ ഉപയോഗത്തിലുള്ള ലാളിത്യം കൊണ്ടാണ്. അക്ഷരമാല കൃത്യമായി അറിയാത്ത ഒരുവന് പരമ്പരാഗത നിഘണ്ടുവില്‍ നിന്നും വാക്കര്‍ത്ഥം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരിയ്ക്കും. എന്നാല്‍ പദമുദ്രയില്‍ ഒരു പദത്തിന്റെ അര്‍ത്ഥം എന്താണെന്നറിയാന്‍ നിശ്ചിത സ്ഥലത്ത് പദം ടൈപ്പ് ചെയ്ത് തിരയാനുള്ള നിര്‍ദ്ദേശം കൊടുത്താല്‍ മാത്രം മതി. ആ വാക്കിന്റെ അര്‍ത്ഥങ്ങളും പദഛേദം അടക്കം ബന്ധപ്പെട്ട വിവരങ്ങളും അടുത്ത നിമിഷം നമ്മുടെ മുന്നിലെത്തും. അതായത് കേവല ഭാഷാ പരിജ്ഞാനം ഇല്ലാത്ത ഒരാള്‍ക്ക് പോലും പദമുദ്രയിലൂടെ വാക്കര്‍ത്ഥങ്ങള്‍ ലളിതമായി മനസ്സിലാക്കാന്‍ കഴിയും എന്ന് ചുരുക്കം.

പദമുദ്രയുടെ ക്രോഡീകരണം പുരോഗമിയ്ക്കുന്നത് ജനകീയമായിട്ടാണ്. നിലവില്‍ ഇരുപത്തഞ്ചോളം അംഗങ്ങള്‍ ഈ പദ്ധതിയില്‍ പങ്കു ചേര്‍ന്നിരിയ്ക്കുന്നു. നമ്മുക്ക് ഏവര്‍ക്കും സുപരിചിതനായ തമനു എന്ന ബ്ലോഗറാണ് ഏറ്റവും കൂടുതല്‍ വാക്കുകള്‍ ഇതുവരെ പദമുദ്രയ്ക്ക് സംഭാവന ചെയ്തിരിയ്ക്കുന്നത്. തൊട്ടു പിറകില്‍ മുസ്തഫ തൊഴിയൂറെന്ന അഗ്രജന്‍ ഉണ്ട്. അചിന്ത്യയും, ശിവകുമാറും, കൈപ്പള്ളിയും, സിദ്ധാര്‍ത്ഥനും, രെഞ്ജിത് സിങ്ങും, പച്ചാളവും, ജിജിയും, അനില്‍ശ്രീയും, കണ്ണൂസും, സുനില്‍ കെ.ചെറിയാനും, എതിരവന്‍ കതിരവനും, ഹരിയണ്ണനും, തറവാടിയും, ഉമേഷ് നായരും, കരീം മാഷും, അതുല്യയും, സനാതനനും തങ്ങളുടേതായ സംഭാവനകള്‍ മലയാള ഭാഷയ്ക്ക് നല്‍കി കൊണ്ടാണ് പദമുദ്രയുടെ വളര്‍ച്ചയില്‍ പങ്കാളികളാകുന്നത്. ആര്‍ക്കും ഈ പദ്ധതിയില്‍ തങ്ങളുടേതായ പങ്കു ചേര്‍ക്കാനുള്ള അവസരം ഈ പദ്ധതിയുടെ ചുക്കാന്‍ പിടിയ്ക്കുന്ന നമ്മുടെ പ്രിയപ്പെട്ട സുഹൃത്ത് സിദ്ധാര്‍ത്ഥന്‍ ഒരുക്കുന്നുണ്ട്.

ഏതൊരു ഭാഷാ സ്നേഹിയ്ക്കും ഈ പദ്ധതിയോട് ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കാം.പദമുദ്രയില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതോടെ നിങ്ങളും ഈ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞു. ചേര്‍ക്കപ്പെടുന്ന പദങ്ങള്‍ പരിശോധിച്ച് നല്‍കിയിരിയ്ക്കുന്ന അര്‍ത്ഥങ്ങളുടെ ആധികാരികത എഡിറ്ററന്മാര്‍ ഉറപ്പാക്കിയതിന് ശേഷം പദമുദ്രയിലേയ്ക്ക് മുതല്‍കൂട്ടും. ഏഴ് പേരുടെ ഒരു സമിതിയാണ് എഡിറ്റോറിയല്‍ ബോര്‍ഡ്. അവരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ വാക്കുകള്‍ അംഗീകരിയ്ക്കപ്പെടുകയുള്ളൂ. അതുകൊണ്ട് തന്നെ പദമുദ്രയുടെ ആധികാരികത ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയും തുലോം വിരളമാണ്. ഇന്ന് കേവല ഭാഷാ പരിജ്ഞാനം ഇല്ലാത്തവര്‍ക്ക് കൂടി ഉപയോഗിയ്ക്കാന്‍ കഴിയുന്ന പദമുദ്ര നാളെ ഓണ്‍ലൈന്‍ ഉപയോഗത്തില്‍ മലയാള ഭാഷയ്ക്ക് ഒഴിച്ക് കൂടാന്‍ വയ്യാത്ത ഒരു സങ്കേതം ആയിരിയ്ക്കും എന്ന് സംശയമില്ല തന്നെ.

പദങ്ങളെ കുറിച്ചുള്ള ചര്‍ച്ചയ്ക്കും പദമുദ്ര അവസരം ഒരുക്കുന്നുണ്ട്. ചിത്രങ്ങളുടെ സഹായത്തോടെ വാക്കര്‍ത്ഥം ചേര്‍ക്കാനും പദമുദ്രയില്‍ കഴിയും. പദമുദ്രയുടെ പ്രവര്‍ത്തന രീതികള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ ഉതകുന്ന തരത്തിലാണ് നിഘണ്ടുവിന്റെ ആമുഖം. ആമുഖം മനസ്സിലാക്കിയതിന് ശേഷം ആര്‍ക്കും പദമുദ്രയിലേയ്ക്ക് ലളിതമായി പദങ്ങള്‍ കൂട്ടി ചേര്‍ക്കാം.

കമ്പൂട്ടറിന്റെ മലയാള ഉപയോഗം ഏറ്റവും കൂടുതല്‍ മനസ്സിലാക്കിയിട്ടുള്ളവര്‍ മലയാള ബ്ലോഗെഴുത്ത് കാരാണ് എന്നതുകൊണ്ട് തന്നെ മലയാള ബ്ലോഗറന്മാരുടെ കൂട്ടായ ശ്രമം ഉണ്ടായാല്‍ മലയാളത്തിലെ മുഴുവന്‍ വാക്കുകളും ഈ നിഘണ്ടുവില്‍ ക്രോഡീകരിയ്ക്കുവാന്‍ കഴിയുമെന്നതില്‍ സംശയമൊന്നുമില്ല. മലയാളത്തിന്റെ കാലഹരണപ്പെട്ടുകൊണ്ടിരിയ്ക്കുന്ന പദസമ്പത്തിന് ഒരു പുനര്‍ജനി തന്നെയായിരിയ്ക്കും പദമുദ്രയിലൂടെ സംഭവിയ്ക്കുന്നത്.

പദമുദ്രയുടെ സാങ്കേതിക വിഭാഗത്തിന് മേല്‍നോട്ടം നല്‍കുന്നത് കൈപ്പള്ളിയും ഓണ്‍ലൈന്‍ നിഘണ്ടു പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്നത് സിദ്ധാര്‍ത്ഥനും ആണ്.

പദമുദ്രയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ പദമുദ്ര എന്ന ബ്ലോഗും സന്ദര്‍ശിയ്ക്കാം.

പദമുദ്ര എന്ന സമ്പൂര്‍ണ്ണ ഓണലൈന്‍ നിഘണ്ടു പദ്ധതിയ്ക്ക് സര്‍വ്വ മംഗളങ്ങളും!




ഗ്യാലറികളിലെ ആരവം ഒട്ടും ചോരാതെ ബൂലോഗത്തേയ്ക്ക്....

ചന്ദ്രികയുടെ സ്പോര്‍ട്ട്സ് ലേഖകന്‍ കമാല്‍ വരദൂറിന്റെ ബ്ലോഗ് ഗ്യാലറികളിലെ അവേശവും ആരവവും ഒട്ടും ചോരാതെ കായിക പ്രേമികളിലേയ്ക്ക് എത്തിയ്ക്കുന്ന ബ്ലോഗ് എന്നതിലുപരി മലയാള ബ്ലോഗിങ്ങില്‍ കായികമേളകള്‍ ആധികാരികമായി ചര്‍ച്ച ചെയ്യുന്ന ഏക ബ്ലോഗ് എന്ന പ്രാധാന്യവും അര്‍ഹിയ്ക്കുന്നു. ലോക കായിക മാമാങ്കങ്ങളുടെ വിശദമായ റിപ്പോര്‍ട്ടുകള്‍ ഒട്ടും ചൂടാറാതെ അദ്ദേഹം ബൂലോഗത്തോടും പങ്കു വെയ്ക്കുന്നു.

കായിക മേളകളുടെ റിപ്പോര്‍ട്ടുകളോടൊപ്പം തന്നെ തന്റെ നിലപാടുകളും വിശകലനങ്ങളും വിശദീകരിയ്ക്കുന്ന കമാല്‍ വരദൂറിന്റെ പോസ്റ്റുകള്‍ ബൂലോഗത്തിന് മുതല്‍ കൂട്ടാണ് എന്ന് പറയാതെ വയ്യ.

കമാല്‍ വരദൂറിന്റെ ബ്ലോഗിലേയ്ക്കുള്ള ലിങ്ക് ഇവിടെ.

Friday, July 25, 2008

ഭയം.

മണിക്കുട്ടിയ്ക്ക് അഛനെയാണെയേറെയിഷ്ടം.
അഛനില്ലാതെ മണിക്കുട്ടി ഉണ്ണില്ല.
അഛനോടൊപ്പമാണ് ഉറക്കവും.
അഛന്‍ കുളിപ്പിച്ചെങ്കില്‍ മാത്രമേ കരയാതെ കുളിച്ച് തോര്‍ത്തലും കഴിയുള്ളു. പാഠങ്ങള്‍ പറഞ്ഞ് കൊടുക്കാന്‍ അമ്മ തുനിഞ്ഞാല്‍ അന്ന് യുദ്ധമാണ്. അഛന്‍ പഠിപ്പിച്ചാലെ അവള്‍ പഠിയ്ക്കുകയും ഉള്ളൂ.

അഛനോടൊപ്പം സ്കൂളിലേയ്ക്ക് പോവുകയും അഛനൊപ്പം തന്നെ തിരിച്ച് വരികയുമാണ് മണിക്കുട്ടിയുടെ പതിവ്. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മണിക്കുട്ടി‍. അതേ സ്കൂളിലെ തന്നെ മാഷാണ് മണിക്കുട്ടിയുടെ അഛന്‍. ഇടവേളകളില്‍ മണിക്കുട്ടി മാഷന്മാരുടെ ഓഫീസ് മുറിയിലുണ്ടാകും. കളികളിലെ താല്പര്യം അവള്‍ക്ക് അഛനൊപ്പം പറ്റിച്ചേര്‍ന്ന് നില്‍ക്കുന്നതിനേക്കാള്‍ കുറവായിരുന്നു.

അമ്മയോട് മണിക്കുട്ടിയ്ക്ക് വിരോധമൊന്നുമില്ല. പക്ഷേ എന്തിനും ഏതിനും അഛനെ തന്നെയാണ് മണിക്കുട്ടി സമീപിയ്ക്കുക. വൈകുന്നേരങ്ങളിലെ നടപ്പിലും അഛന്റെ വിരല്‍ തുമ്പില്‍ മണിക്കുട്ടിയുണ്ടാകും. പത്രവും പിടിച്ച് അഛന്‍ ദിവാസ്വപ്നത്തില്‍ മുഴുകുമ്പോള്‍ ചാരുകസേരയ്ക്ക് കീഴേ കളര്‍ പെന്‍സിലുമായി മണിക്കുട്ടിയും കൂടും. അന്ന് കണ്ടതും സ്കൂളില്‍ പഠിച്ചതും ഒക്കെ വരച്ചും നിറം കൊടുത്തും മണിക്കുട്ടി ഉറക്കം വരുവോളം അഛന്റെ കസേര ചുവട്ടില്‍ തന്നെയുണ്ടാകും.

പക്ഷേ അന്ന് മകള്‍ അഛന്റെ അടുത്തേയ്ക്ക് വരാനെ കൂട്ടാക്കുന്നില്ല. സാധാരണ മണിക്കുട്ടി അഛന്റെ മടിയിലിരുന്നാണ് ടീ.വി. കാണുക. മണിക്കുട്ടിയ്ക്ക് ഏറെയിഷ്ടമുള്ള കാര്‍ട്ടൂണ്‍ തുടങ്ങിയിട്ടും മണിക്കുട്ടി അമ്മയോടൊപ്പം അടുക്കളയില്‍ തന്നെ ചുറ്റിപ്പറ്റി നില്‍ക്കുകയാണ്.

“മോളേ...വാ. ദേണ്ടെ നിന്റെ കാര്‍ട്ടൂണ്‍ തുടങ്ങി.”
മറുപടി അമ്മയാണ് പറഞ്ഞത്.
“അവള്‍ക്ക് കാണണ്ടായെന്ന്.”
അഛന്‍ ആലോചിയ്ക്കുകയായിരുന്നു. വൈകുന്നേരത്തെ നടത്തത്തിലും ഇന്ന് മണിക്കുട്ടി കൂടിയില്ല. സ്കൂളില്‍ നിന്നും വരുന്നത് വരെ കുഴപ്പമൊന്നുമില്ലായിരുന്നു. ഇപ്പോള്‍ ഈ കുട്ടിയ്ക്ക് എന്താണ് പറ്റിയത്? ഇന്നി സുഖമില്ലായ്ക വല്ലതുമുണ്ടോ എന്തോ?

“എടേ...അവള്‍ക്ക് അസുഖം വല്ലതുമുണ്ടോ?”
“ഒന്നുമില്ല ചേട്ടാ...”
“പിന്നെന്താ അവളിന്ന് നടക്കാന്‍ വരാഞ്ഞെ?”
“അവള്‍ക്കെന്തോ ഒരു വിഷമം പോലെ, എന്താണെന്ന് പറയുന്നുമില്ല.”

അഛന്‍ അടുക്കളയിലേയ്ക്ക് കയറി. മണിക്കുട്ടിയ്ക്കെന്തോ അസ്കിതയുണ്ട്. സംശയമില്ല.

“മോളേ...വാ. അഛന്‍ നോക്കട്ടെ, പനിയുണ്ടോന്ന്”
മകളില്‍ നിന്നുണ്ടായ പ്രതികരണം അഛന്‍ തീരെ പ്രതീക്ഷിയ്ക്കാഞ്ഞതാണ്. അവള്‍ അഛന്റെ മുന്നില്‍ പെടാതെ അമ്മയുടെ സാരിയില്‍ ചുറ്റി മറുപുറത്തേയ്ക്ക് മാറി.

“ഇവള്‍ക്കിതെന്നാ പറ്റിയേ...മോളേ അഛന്‍ നോക്കട്ടെ.”
സാരിയില്‍ നിന്നും പിടി വിടുവിയ്ക്കാന്‍ ശ്രമിച്ചു കൊണ്ട് അമ്മ മണിക്കുട്ടിയെ ശാസിച്ചു. മണിക്കുട്ടി അമ്മയുടെ സാരിതുമ്പില്‍ നിന്നും പിടിവിട്ട് കിടപ്പുമുറിയിലേയ്ക്കോടി.

“കിന്നാരിച്ച് കിന്നാരിച്ച് അവളെ നിങ്ങള്‍ തന്നെയാ ചീത്തയാക്കുന്നത്. ഇപ്പോള്‍ ഒരു തരി അനുസരണയില്ല.”
കുറ്റം മുഴുവന്‍ അമ്മ മണിക്കുട്ടിയുടെ അഛനിലേയ്ക്ക് കോരിയിട്ടു.

അഛന്റെ മനസ്സ് പിടഞ്ഞു. മണിക്കുട്ടിയ്ക്കിതെന്നാ പറ്റിയത്?

അത്താഴത്തിനും മണിക്കുട്ടി അഛനോടൊപ്പം കൂടിയില്ല. അടുക്കളയില്‍ അമ്മയുടെ പാത്രത്തില്‍ നിന്നും മണിക്കുട്ടി അത്താഴം കഴിച്ചു. സാധാരണ അത്താഴം കഴിഞ്ഞ് ടെറസ്സില്‍ അഛനും മണിക്കുട്ടിയും ചേര്‍ന്ന് ഇത്തിരി നേരം നടക്കുക പതിവുള്ളതാണ്. അന്ന് ടെറസിലെ ഉലാത്തലിനും അഛന്‍ ഒറ്റയ്ക്കായിരുന്നു.

അമ്മ പാത്രമെല്ലാം മെഴുക്കി വെച്ച് കിടക്കും വരെ മണിക്കുട്ടി അടുക്കളയില്‍ തന്നെ ചുറ്റിത്തിരിഞ്ഞു. പടം വരപ്പും കളര്‍ ചെയ്യലും എല്ലാം മണിക്കുട്ടിയില്‍ നിന്നും അന്ന് അകന്ന് നിന്നു.

അമ്മ കിടപ്പറയിലേയ്ക്ക് കടക്കവേ മണിക്കുട്ടി അമ്മയുടെ സാരിയില്‍ പിടിച്ച് വലിച്ചു.

“അമ്മേ...നമ്മുക്ക് മറ്റേ മുറിയില്‍ കിടക്കാം.”
മണിക്കുട്ടിയുടെ നിറഞ്ഞ മിഴികളില്‍ നിന്നും കണ്ണുനീര്‍ ഇപ്പം ചാടും എന്നനിലയിലായിരുന്നു.
“ഈ പെണ്ണിനിത് എന്നാത്തിന്റെ കേടാ. ഇങ്ങോട്ട് വാ കൊച്ചേ...”
മണിക്കുട്ടിയെ ശകാരിച്ച് കൊണ്ട് അമ്മ മകളെ പിടിച്ച് വലിച്ച് കിടപ്പറയിലേയ്ക്ക് കയറി.
“വേണ്ടമ്മേ...നമ്മുക്കീമുറിയില്‍ കിടക്കണ്ട.”
മണിക്കുട്ടിയുടെ വിതുമ്പല്‍ കരച്ചിലായി മാറിയിരുന്നു. എന്താണ് സംഭവിയ്ക്കുന്നതെന്നറിയാതെ അഛനും വിഷമത്തിലായി.
“എന്താ മോളേ നീയിങ്ങനെ...നിനക്കിതെന്തു പറ്റി?”
അഛന്റെ വാക്കുകളും തൊണ്ടയില്‍ കുടുങ്ങി.
“വേണ്ടാ...മോള്‍ക്കഛനെ പേടിയാ....അഛനെ മണിക്കുട്ടിയ്ക്ക് കാണണ്ടാ...”
“മോളേ...”
അഛന്റെ ശബ്ദം നോവ് നിറഞ്ഞ് വിറങ്ങലിച്ചതായിരുന്നു. മണിക്കുട്ടിയുടെ രോദനം വീണ്ടും മുഴങ്ങി...
“അഛന്‍ മോളെ ബലാത്സംഗം ചെയ്തു കൊല്ലും അമ്മേ....അഛനെ മണികൂട്ടിയ്ക്ക് പേടിയാ...”

പിതാവിനാല്‍ പീഡിപ്പിയ്ക്കപ്പെട്ട് അരുംകൊലചെയ്യപ്പെട്ട പതിനാലു വയസ്സുകാരിയുടെ ദാരുണ മരണം ആഘോഷിയ്ക്കുകയായിരുന്നു ചാനലുകളായ ചാനലുകളെല്ലാം - അപ്പോഴും!

ഉചിത പുരാണം.

ഉചിതമായത് മാത്രമേ പ്രവര്‍ത്തിയ്ക്കാവൂ. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഉചിതമായത് അല്ലാത്തതൊന്നും ചെയ്തുപോകരുത്. ഏതൊരു ജനാധിപത്യ വിശ്വാസിയും അടിസ്ഥാനപരമായി മനസ്സിലാക്കിയിരിയ്കേണ്ട ഉചിത സൂക്തമാണ് താഴെ പറവാന്‍ പോകുന്നത്.

“അനുചിതമായത് ചെയ്യരുത്,
അവസരവാദം അരുത്,
ഉചിതമായത് ചെയ്യുക
ഉന്നതിയിലേയ്ക്ക് ഉയരുക...”

ഉചിതമായത് ചെയ്യാന്‍ ഏറ്റവും ഉചിതമായിടം ജനാധിപത്യത്തിന്റെ ശ്രീകോവിലല്ലാതെ മറ്റെന്താണ്?. ഉചിതമായതെല്ലാം കണ്ട് കണ്ട് കണ്ട് ഉന്മത്തരായിരിയ്ക്കുന്ന ചിലര്‍ക്ക് അനുചിതമായത് ചിലത് കണ്ടു പോയില്ലേ എന്നൊരു ശങ്ക. ശങ്കിയ്ക്കുന്നവരേ...നിങ്ങള്‍ ആശങ്കപ്പടരുത്. ആശങ്കകള്‍ അസ്ഥാനത്താണ്!

“വോട്ട് തരൂ...നോട്ട് തരാം,
നോട്ട് തരൂ... വോട്ട് തരാം.”

വോട്ട് കൊടുത്ത് നോട്ട് വാങ്ങി. ഉചിതം.
നോട്ട് കൊടുത്ത് വോട്ട് വാങ്ങി. ഉചിതോചിതം.

കൊടുത്ത നോട്ട് കെട്ടാക്കി ജനാധിപത്യത്തിന്റെ ശ്രീകോവിലിലിട്ട് അമ്മാനമാടി. ആഹ്ലാദം പങ്കു വെയ്ക്കുന്നത് ലോകം മുഴുവന്‍ കാണണം എന്ന് കരുതിയതില്‍ എന്ത് തെറ്റ്? നാളിന്ന് വരെ ഒരു നൂറിന്റെ നോട്ട് ഒന്നിച്ച് കണ്ടിട്ടില്ലാത്ത ഭാരത ദാരിദ്ര്യം പത്തുലക്ഷത്തിന്റെ ഒറ്റകെട്ടുകള്‍ കണ്ട് അന്തംവിടാനുള്ള അവസരം ഒരുങ്ങിയത് ഉചിതമല്ലാതെ മറ്റെന്താണ്?

വോട്ടിന് കാട്ടിയ നോട്ട് നാട്ടുകാരെ കാട്ടി വോട്ടെടുപ്പേ അട്ടിമറിയ്ക്കാന്‍ ഉചിതമായ സമയത്ത് ഉചിതമായത് ചെയ്റ്റ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ചെയ്തികള്‍ ഒന്നാമത്തെ ഉചിതക്രിയ.

ഞങ്ങള്‍ കാണ്‍ഗ്രസ് കാര്‍ പണ്ടേ അഭിമാനികളാ...ആരുടേയും ഔദാര്യം ഞങ്ങള്‍ക്ക് മാണ്ട. ചോദിച്ച പണം പറഞ്ഞുറപ്പിച്ചാ ഞങ്ങള് വോട്ടൊറപ്പിച്ചത്. വോട്ട് മറിയ്ക്കാന്‍ അച്ചാരം കൊടുത്തില്ലേ? ബാക്കി പിന്നെ കൊടുക്കുമായിരുന്നല്ലോ? വെറുതേയല്ലല്ലോ വോട്ട് ചോദിച്ചത്? വോട്ടിന് പകരം നോട്ട് കൊടുക്കാമെന്ന് പറഞ്ഞില്ലേ? ഭാരതത്തിന് “സ്വാതന്ത്ര്യം തന്നില്ലേല്‍ മാണ്ട...വിലയ്ക്ക് താ സായിപ്പേ” എന്നോതിയ നെഹ്രു തറവാട്ടിന്റെ പാത പിന്തുടരുന്ന ഞങ്ങള്‍ക്ക് എന്തിനാ ഔദാര്യം? പണം കൊടുത്ത് വോട്ട് നേടിയതിനപ്പുറം ഉചിതമായത് എന്താണുള്ളത് കമ്യൂണിസ്റ്റേ? ഉചിതമായത് ഉചിതമായ സമയത്ത് ഞങ്ങളുടെ അഹമ്മദ് പട്ടേലര്‍ക്ക് ചെയ്യാനറിയാം. അനുചിതമായതൊന്നും ജനാധിപത്യത്തില്‍ പാടില്ലാ എന്ന് ഞങ്ങളുടെ സജ്ജൈയ് ഗാന്ധി തന്നെ പഠിപ്പിച്ചിട്ടുണ്ടല്ലോ? ഉചിതമായത് ഉചിതമായ സമയത്ത് ഉചിതമായി ചെയ്തോണ്ടല്ലേ ആണവകരാറിന്മേല്‍ ഉചിതമായി പ്രവര്‍ത്തിയ്ക്കാന്‍ സഭ ഞങ്ങള്‍ക്ക് സമ്മതം തന്നത്?

ഉചിതമായത് ഉചിതമായ സമയത്ത് ഉചിതമായി ചെയ്യാന്‍ ലോകസഭയിലെ ഉചിതനായ സ്പീക്കര്‍ സഖാവിനോട് അരുമ സഖാവ് കാരാട്ട് ഉചിതമായ സമയത്ത് ഉചിതമായി പറഞ്ഞിരുന്നു. ഉചിതമായത് ചെയ്യാത്ത സഖാവ് അനുചിതനായി. അനുചിതനായ സഖാവിനെ ഉചിതമായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതില്‍ എന്ത് അനൌചിത്യമാണുള്ളത് സഖാക്കളേ? ചാറ്റര്‍ജി സഖാവിനെ ഉചിതമായ സമയത്ത് സ്പീക്കറാക്കിയത് പാര്‍ട്ടി. പാര്‍ട്ടിയ്ക്ക് ഉചിതമായി പ്രവര്‍ത്തിയ്ക്കാത്തവന്‍ ചീറ്റര്‍ജിയല്ലാതെ മറ്റെന്താണ്?

പാര്‍ട്ടിയെ ഉചിതമായ സമയത്ത് ചീറ്റ് ചെയ്തവനെ രാഷ്ട്രപതിയാക്കിയിരുന്നേല്‍ ഇപ്പോ എന്നാ ചെയ്യുമായിരുന്നു? പ്രതിഭാജീ രാഷ്ട്രപതിയായി വരുന്നതിനുമുമ്പൊരുന്നാള്‍ ഒത്തു തീര്‍പ്പ് സ്ഥാനാര്‍ത്ഥിയായി നമ്മുടെ സഖാവിന്റെ പേരും കേട്ടിരുന്നൊരു കാലം നമ്മുക്ക് മറക്കാന്‍ കഴിയുമോ? അന്ന് ചാറ്റര്‍ജി രാഷ്ട്രപതി കുപ്പായവും തുന്നിയിരുന്നതിനെ ഉചിതമായി പാരവെച്ച പാര്‍ട്ടിയ്ക്കിട്ട് ഉചിതമായ സമയത്ത് ചാറ്റര്‍ജി സഖാവ് കട്ടപ്പാരകേറ്റിയത് ഉചിതമല്ലേ സഖാക്കളേ? അന്ന് ഈ വഞ്ചകനെ രാഷ്ട്രപതിയെങ്ങാനും ആക്കിയിരുന്നേല്‍ ഇപ്പോ എന്നാ ചെയ്യുമായിരുന്നു...ഹോ ഉചിതമായെടുത്ത തീരുമാനം പാര്‍ട്ടിയുടെ മാനം കാത്തു!

വര്‍ഗ്ഗീയ കക്ഷിയായ ഭാരതീയ ജനതാപാര്‍ട്ടിയോടൊത്ത് ചേര്‍ന്ന് വോട്ട് ചെയ്യാന്‍ കഴിയില്ല എന്ന ചാറ്റര്‍ജി സഖാവിന്റെ തീരുമാനമാ‍ണ് മറ്റൊരു ഉചിതമായ ജനാധിപത്യ സംഭവം. വര്‍ഗ്ഗീയ ഫാസിസ്റ്റ് കക്ഷിയുടെ ഔദാര്യവും കൂടി ചെര്‍ന്നല്ലേ സഖാവ് സ്പീക്കറായത് എന്ന ഉചിതമായ ചോദ്യം ആരും ചോദിയ്ക്കരുത്. ഇരുട്ടില്‍ കെട്ടിപ്പിടിച്ച് കിടന്ന് ഉറങ്ങാമെന്ന് കരുതി പകല്‍ വെട്ടത്ത് തേവിടിശ്ശിയെ കെട്ടിപ്പിടിച്ച് നടക്കുന്നതല്ലേ സഖാക്കളേ അനുചിതം. അതു കൊണ്ടാണ് ചാറ്റര്‍ജി സഖാവ് ഉചിതമായി ഇത്രയും നാള്‍ അഭിസാരികയോടൊപ്പം ശയിച്ചത്. പകല്‍ വെട്ടത്ത് അവളുമായി അകന്ന് മാറിയത് ഉചിതമല്ലാതെ മറ്റെന്താണ്?

ഭാരതത്തിലെ ഏറ്റവും മതേതര കക്ഷിയായ മുസ്ലീം ലീഗിന്റെ ഉചിതനായ ജനറല്‍ സെക്രട്ടറി കുഞ്ഞാലികുട്ടിയുടെ ഉചിതമായ ചോദ്യം കേട്ടില്ലേ? “വര്‍ഗ്ഗീയ കക്ഷികളോട് കൂട്ട് ചേര്‍ന്ന് സര്‍ക്കാറിനെ മറിയ്ക്കാന്‍ ശ്രമിച്ച ഇടത് ചേരിയെ മതേതര ജനാധിപത്യ ഭാരതം ഒറ്റപ്പെടുത്തും” ഇത്രയും ഉചിതമായ ഒരു പ്രസ്ഥാവന ഭൂമിഭാരതം കേട്ട് കോള്‍മയിര്‍ കൊള്ളൂന്ന കാഴ്ച...ഹോ...അതൊന്നൊന്നര പ്രസ്ഥാവന തന്നെ. ഉചിതമായ പ്രസ്ഥാവനയിതല്ലാതെ മറ്റെന്താണ്?

മൂന്നക്കമുള്ള പാര്‍ട്ടിയുടെ ചീഫ് വിപ്പാണ് നമ്മുടെ സ്വന്തം ശിവയണ്ണന്‍. കന്നടക്കാരനേ..അതേന്ന്. നമ്മുടെ സ്വന്തം വീരേന്ദ്രകുമാര്‍ സാറിന്റെ സ്വന്തം പാര്‍ട്ടിയുടെ ഉചിതനായ ചീഫ് വിപ്പ്. സര്‍ക്കാരിനെതിരേ വോട്ട് ചെയ്യാന്‍ വിപ്പ് പുറപ്പെടുവിച്ച ചീഫ് വിപ്പ് നേരം വെളുത്തപ്പോള്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് കുത്തി. ഇത്രയും ഉചിതമായ ഒരു കാഴ്ച ഭാരതമഹാരാജ്യത്ത് ഇന്നി എന്നെങ്കിലും കാണാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? നമ്മുടെ ജീവിതം ധന്യമാകാനിന്നി മറ്റെന്തു വേണ്ടൂ...ജനാധിപത്യത്തിലെ ഏറ്റവും ഉചിതമായ മറ്റൊരു കാഴ്ച തന്നെയായിരുന്നേ ശിവയണ്ണന്‍ നമ്മുക്കായി സമ്മാനിച്ചത്.

ഉചിതമായ സമയത്ത് ഏറ്റവും ഉചിതമായിട്ടാണ് ലക്നൌ വിമാനതാവളത്തിന് ചൌധരി ചരണ്‍ സിങ്ങിന്റെ പേര് മന്മോഹന സര്‍ക്കാര്‍ ചാര്‍ത്തി കൊടുത്തത്. പിതാവിന്റെ പേരു കൊടുത്ത വിമാന താവളത്തിലൂടെ മകന്‍ അജിത് സിങ്ങിന്റെ പാര്‍ട്ടിയുടെ മൂന്ന് വോട്ട് ഉചിതമായ സമയത്ത് പ്രതീക്ഷിച്ച കാണ്‍ഗ്രസിനെ അജിത് സിങ്ങ് ഉചിതമായി തന്നെ ചതിച്ചു. കിട്ടാവുന്നതൊക്കെ ഇരന്ന് വാങ്ങുക എന്നിട്ട് തിരിഞ്ഞ് കുത്തുക - ഇതൊക്കെ തന്നെയല്ലേ ഉചിതമായ ജനാധിപത്യം?

ഭാരതത്തിന്റെ ഭാവി പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയുടെ ഉചിതമായ പ്രസംഗം കേട്ട് കോള്‍മയിര്‍ കൊള്ളാത്ത ഏത് ഭാരതീയനാണ് ഉള്ളത്. ശശികലയും കലാവതിയും ഭാഗ്യം ചെയ്ത രണ്ട് മങ്കമാര്‍ തന്നെ. ആണവോര്‍ജ്ജം ഇന്നാട്ടില്‍ എത്തിക്കഴിഞ്ഞാല്‍ ഒരോ ടണ്‍ വീതം വിദര്‍ഭയില്‍ നക്കിതിന്നാന്‍ നല്ലുപ്പില്ലാത്ത ശശികലയുടേയും കലാവതിയുടേയും ഭവനങ്ങളില്‍ എത്തിച്ച് അവരുടെ എല്ലാ കഷ്ടപ്പാടുകളും ഈ ഭാവി പ്രധാനമന്ത്രി അവസാനിപ്പിയ്ക്കും. എല്ലാ ദരിദ്രവാസികളുടേയും ദാരിദ്ര്യം യുറേനിയം ഇങ്ങെത്തുന്നതോടെ അവസാനിയ്ക്കും എന്ന രാഹുലേയ സിദ്ധാന്തം ഭാരതത്തിന് വീണ് കിട്ടിയ ഏറ്റവും ഉചിതമായ വെളിപാടാണ്. എഴുതി പഠിപ്പിച്ചവര്‍ അനുചിതരായതു കൊണ്ട് മാത്രമാണ് ഇടയ്ക്ക് ഉചിതമായ വാക്കുകള്‍ കിട്ടാതെ ഭാവി പ്രധാനമന്ത്രി ഇത്തിരി വിക്കിയത്. എന്തായാലും ഭാരതത്തിന് മന്മോഹന്‍ സിങ്ങിനേക്കാള്‍ ഉചിതനായ പ്രധാനമന്ത്രിയായിരിയ്ക്കും രാഹുല്‍ ഗാന്ധി എന്ന് ആ ഒരൊറ്റ പ്രസംഗത്തോടെ നമ്മുക്ക് മനസ്സിലായില്ലേ? ഈ ചങ്ങാതി പ്രധാനമന്ത്രിയായല്‍ പ്രസംഗം മുതല്‍ ഭരണം വരെ കൂടെയുള്ളവരങ്ങ് ചെയ്തോളും. ചെക്കന്‍ ഉചിതമായി അങ്ങ് നിന്ന് കൊടുത്താല്‍ മാത്രം മതി. ഇപ്പോള്‍ മന്മോഹന്‍ സിങ്ങ് ചെയ്യും പോലെ തന്നേന്ന്!

ലോകസഭയിലെ ഉചിതമായ വിവരസാങ്കേതിക വിദ്യ കണ്ട് ഭാരതം കണ്ണുമിഴിച്ച ഒരു ദിനവും കൂടിയാണ് കടന്ന് പോയത്. വോട്ട് ചെയ്യാന്‍ അറിയാത്ത ലോകസഭാംഗങ്ങള്‍ അമ്പത് പേരായിരുന്നു. നാലു പേര്‍ ലോബിയിലിരുന്ന് ഉചിതമായി സ്ലിപ്പിലൂടെ വോട്ട് ചെയ്തു. ബാക്കി അമ്പത് പേര്‍ക്ക് എങ്ങിനെ വോട്ട് ചെയ്യണം എന്നു പോലും അറിയില്ലായിരുന്നു പോലും. വോട്ടിങ്ങ് ബട്ടന്റെ എവിടെയൊക്കെയോ കുത്തി. ഒന്നും പതിഞ്ഞില്ല. പിന്നെ സ്ലിപ്പ് വാങ്ങി കുത്തി കൊടുത്തു. വോട്ടെടുപ്പ് കഴിഞ്ഞിട്ടും അമ്പത്തിനാലു വോട്ടിന്റെ ഫലം അറിയാന്‍ മണിക്കൂറൊന്നു!. മുടന്തുന്ന ജനാധിപത്യത്തിന്റെ ഫലവും ഇങ്ങിനെയല്ലാതെ മറ്റൊന്നാകാന്‍ പാടില്ലല്ലോ. ഭാരത ജനാധിപത്യത്തിന് ഏറ്റവും ഉചിതമായ വോട്ടിങ്ങ് സമ്പ്രദായവും വോട്ടെണ്ണലും തന്നേന്ന്.

ഉചിതമല്ലാത്തതൊന്ന് മാത്രം. അത് കാലാകാലങ്ങളില്‍ വരുന്ന പൊതു തിരഞ്ഞെടുപ്പാണ്. തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന്റെ രീതി അനുചിതമാണ്. വരും തിരഞ്ഞെടുപ്പ് മുതല്‍ വോട്ടിന് പകരം പണം അല്ലെങ്കില്‍ വോട്ട് തരാം പണം തരൂ എന്നതാവണം വോട്ടെടുപ്പ് രീതി.

ഒരോ വോട്ടര്‍ക്കും ഉചിതമായ പണം നല്‍കി സ്ഥാ‍നാര്‍ത്ഥികള്‍ക്ക് വോട്ട് വാങ്ങാം എന്നാക്കണം തിരഞ്ഞെടുപ്പ് നിയമം. എതിര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിയ്ക്കുന്നവന്റെ വോട്ട് സ്വന്തം പെട്ടിയില്‍ വീഴ്ത്താന്‍ ഒരു തുക. സ്വന്തം പാര്‍ട്ടിയില്‍ പ്രവര്‍ത്തിയ്ക്കുന്നവന്റെ വോട്ട് സ്വന്തം പാര്‍ട്ടീ സ്ഥാനാര്‍ത്ഥിയ്ക്ക് തന്നെ ഉറപ്പിച്ച് നിര്‍ത്താന്‍ മറ്റൊരു തുക. എതിര്‍ സ്ഥാനാര്‍ത്ഥിയ്ക്കേ വോട്ട് ചെയ്യൂ‍ എന്ന് മസില് പിടിച്ച് നില്‍ക്കുന്നവന്‍ പോളിങ്ങ് ബൂത്തിന്റെ ഏഴ് അയലത്ത് പോലും വരാതിരിയ്ക്കാന്‍ ഒരു കുഞ്ഞ് തുക. കള്ള വോട്ട് തേടാന്‍ ഇമ്മിണി ബല്യ തുക. എല്ലാ സ്ഥാനാര്‍ത്ഥികളും വോട്ടിന് അവരവര്‍ക്ക് നല്‍കാന്‍ കഴിയുന്ന വില പ്രകടന പത്രികയ്ക്ക് പകരം ഇറക്കട്ടെ. വോട്ടിന് ഏറ്റവും നല്ല വില നല്‍കുന്ന സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് നല്‍കാം.

അങ്ങിനെ ഗ്രാമങ്ങളില്‍ നിന്നും ചില്ലറയായി വാങ്ങുന്ന വോട്ടു കൊണ്ട് ജയിയ്ക്കുന്ന സ്ഥാനാര്‍ത്ഥി ആ വോട്ടെല്ലാം കൂടി മൊത്തകച്ചവടം നടത്തി സര്‍ക്കാറുണ്ടാക്കുകയോ പ്രതിപക്ഷത്ത് പോയിരിയ്ക്കുകയോ കല്‍ഖരിഖനിയുടെ ക്യാബിനറ്റ് മന്ത്രിയാവുകയോ ഒക്കെ ചെയ്യട്ടെ. ഗ്രാമവാസികള്‍ക്കും കിട്ടട്ടെ വോട്ടിന്റെ പേരില്‍ പത്ത് പുത്തന്‍. തന്നേമല്ല പണ്ടേതൊ ഒരു മഹാന്‍ പറഞ്ഞിട്ടില്ലേ “വികസനം ഗ്രാമങ്ങളില്‍ നിന്നും തുടങ്ങണമെന്നോ ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണെന്നോ” മറ്റോ ഒക്കെ. അതുകൊണ്ട് തിരഞ്ഞെടുപ്പ് കൃഷിയും ഗ്രാമങ്ങളില്‍ നിന്നും തന്നെ തുടങ്ങണം. അദ്ദാണുചിതം.

അങ്ങിനെ ഏറ്റവും ഉചിതമായ വിലയ്ക്ക് വോട്ട് വില്‍ക്കാന്‍ കഴിയുന്ന ഉചിതമായ ദിനങ്ങള്‍ കടന്നു വരട്ടെ....എല്ലാം ഉചിതമാകുന്ന നല്ലൊരു ദിനത്തിനായി നമ്മുക്ക് മുട്ടിപ്പായി പ്രാര്‍ത്ഥിയ്ക്കാം!

സാരേ ജഹാംസെ അഛാ!

Thursday, July 24, 2008

പിതാമഹന്റെ ബ്ലോഗിലേയ്ക്ക്....

അഗ്രഗേറ്ററുകള്‍ പല ബ്ലോഗ് പോസ്റ്റുകളും വിഴുങ്ങുന്ന കാലം. ഒട്ടനേകം പോസ്റ്റുകളുമായി ബൂലോകത്തുള്ളവരുടെ പുതിയൊരു പോസ്റ്റ് അഗ്രഗേറ്റര്‍ കാട്ടാന്‍ മടികാണിച്ചാലും പോസ്റ്റിന്റെ ഉടമയ്ക്ക് പ്രയാസം ഉണ്ടാകുന്നതും സ്വാഭാവികം. അങ്ങിനെയാകുമ്പോള്‍ പുതിയൊരു ബ്ലോഗറുടെ പുതിയ പോസ്റ്റുകള്‍ അഗ്രഗേറ്ററുകളില്‍ വരുന്നില്ലാ എങ്കില്‍ അവര്‍ക്കുണ്ടാകുന്ന വിഷമവും മനസ്സിലാക്കുന്നു.

അങ്ങിനെ അഗ്രഗേറ്ററുകള്‍ വെളിച്ചം കാട്ടാ‍ത്ത ഒരു ബ്ലോഗാണ് പിതാമഹം. പിതാമഹനിലേയ്ക്കൊരു ലിങ്ക് . സ്വന്തം ജീവന്‍ കൊണ്ടെഴുതിയത് എന്ന് എഴുത്ത്കാരന്‍ അവകാശപ്പെടുന്നൊരു പോസ്റ്റ് വെളിച്ചം കാണാതിരുന്നു കൂട തന്നെ.

പിതാമഹന് സര്‍വ്വ ഭാവുകങ്ങളും.

Tuesday, July 22, 2008

മന്‍‌മോഹന്‍ സിങ്ങിനെ ബീ.ജെ.പി. താങ്ങി നിര്‍ത്തും!

ആരാണ് കൊടിയ ശത്രുക്കള്‍?

കോണ്‍ഗ്രസും ബീജേപിയും? അല്ല. രണ്ടും ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍. ബീജേപിയുടെ അജണ്ഡയായിരുന്നു ആണവകരാര്‍. ഊര്‍ജ്ജ പ്രതിസന്ധിയ്ക്ക് പരിഹാരം ആണവോര്‍ജ്ജം മാത്രമാണെന്ന വെളിപാട് ആദ്യമായുണ്ടായത് ഭാരതീയ ജനതാപാര്‍ട്ടിയ്ക്കായിരുന്നു താനും. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാതെ ന്യൂക്ലിയര്‍ സപ്ലൈ ഗ്രൂപ്പിന്റെ ഇഷ്ടക്കാരാ‍കാന്‍ അമേരിയ്ക്കയുമായുള്ള ബാന്ധവം എന്ന ആശയം ആദ്യം മുന്നോട്ട് വെച്ചത് കോണ്‍ഗ്രസ് സര്‍ക്കാറല്ല. മുന്‍ ദേശീയ ജനാധിപത്യ സഖ്യ സര്‍ക്കാറാണ്. ബീ.ജെ.പിയുടേയും കോണ്‍ഗ്രസിന്റേയും സാമ്പത്തിക വിദേശ നയങ്ങള്‍ എപ്പോഴും പരസ്പരപൂരകങ്ങളും ആണ്. സാമ്രാജ്യത്വത്തോടുള്ള ഇരു പാര്‍ട്ടികളുടെ സമീപനവും ഒന്ന് തന്നെ - കയ്യൂക്കുള്ളവനെ കാര്യക്കാരനായി അങ്ങ് വക വെച്ച് കൊടുക്കുക!

കോണ്‍ഗ്രസിന്റെ മുഖ്യ ശത്രു ബീ.ജേ.പി അല്ല എന്നതു പോലെ തന്നെ ബീ.ജേ.പിയുടെ മുഖ്യ എതിരാളി കോണ്‍ഗ്രസും അല്ല.

കോണ്‍ഗ്രസിന്റെ എക്കാലത്തേയും കൊടിയ ശത്രു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ഇടതു പക്ഷവും ആണ്. ഭാരതത്തിലെ മൂന്നേ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം വേരോട്ടമുള്ള ഇടതു ചേരി ഈ മൂന്നടത്തും നേരിടുന്നതും കോണ്‍ഗ്രസിനേയാണ്. തങ്ങളുടെ ആജന്മ ശത്രുവിനോട് ചേര്‍ന്ന് മറ്റൊരു ശത്രുവിനെ എതിര്‍ക്കാന്‍ വേണ്ടിയായിരുന്നു പോയ നാലുവര്‍ഷം ഇടത് ചേരി കോണ്‍ഗ്രസിന്റെ മൂട് താങ്ങിയത്. അതായത് ബീ.ജേ.പിയുടേയും കോണ്‍ഗ്രസിന്റേയും പൊതു ശത്രുവാണ് ഇടത് പക്ഷം എന്ന് ചുരുക്കം.

ഇടത് ചേരിയ്ക്ക് നേരിട്ട് ഭാരതീയ ജനതാപാര്‍ട്ടി ഒരിടത്തും ബദലാകുന്നില്ല. അതുകൊണ്ട് തന്നെ ഇടത് ചേരിയും ഭാരതീയ ജനതാപാര്‍ട്ടിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒന്നുകില്‍ കയ്യാങ്കളിയിലോ അല്ലെങ്കില്‍ പരസ്പരം ചെളിവാരിയെറിയലിലോ അവസാനിയ്ക്കും. ഇവര്‍ക്ക് പരസ്പരം ബഹുമാനമോ ഭയമോ ഉണ്ടാകേണ്ടുന്ന കാര്യവുമില്ല. കാര്യങ്ങള്‍ അങ്ങിനെ പോകവേയാണ് ഇടത് ചേരി മന്മോഹന്‍ സാറിന്റെ പാലം വലിയ്ക്കുന്നതും അവിശ്വാസം കടന്നു വരുന്നതും. അവിടെയാണ് എല്ലാം കുഴഞ്ഞത്. മുലായം സിങ്ങ് ഒരു ചത്ത കുതിരയാണെന്ന് മറ്റാരേക്കാളും അറിയാവുന്നത് അഡ്വനിജീയ്ക്കാണ്. മുലായവും ഇടതുചേരിയും കൂടി സര്‍ക്കാറിനെ മറിയ്ക്കുമെന്നും നനഞ്ഞ പൂച്ചയേ പോലെ തങ്ങള്‍ക്ക് അധികാരത്തില്‍ കടന്നിരിയ്ക്കാമെന്നുമുള്ള ഭാരതീയ ജനതാപാര്‍ട്ടിയുടെ സ്വപ്നം തകര്‍ന്നത് മായാവതി കളത്തില്‍ ഇറങ്ങി കളി തുടങ്ങിയപ്പോഴാണ്.

മൂന്ന് സംസ്ഥാനങ്ങളിലെ മൊത്തം എം.പി മാരുടെ എണ്ണത്തേക്കാള്‍ ഇരട്ടിയോളം വരുന്ന ഉത്തര്‍പ്രദേശും കൂടി ഇടത്തോട്ട് പോയാല്‍ ഭാരതീയ ജനതാപാര്‍ട്ടി കുഴപ്പത്തിലാകും. മായാവതി ഇപ്പോള്‍ ഉത്തര്‍പ്രദേശിന്റെ കണ്‍കണ്ട ദൈവവും. രാമനെ തങ്ങള്‍ ഉപേക്ഷിച്ചതോടെ ഉത്തര്‍ പ്രദേശിലെ രാമഭക്തന്മാരും സവര്‍ണ്ണരും തങ്ങളെ കൈയൊഴിഞ്ഞ നിലയില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ മായാവതി ഉത്തര്‍പ്രദേശ് കീഴടക്കുകയും ഇടതു പക്ഷം സ്ഥിരനിക്ഷേപവുമായി മായാവതിയുമായി ചേരുകയും തെലുങ്കും തമിഴും ഭരണ കക്ഷിയോടുള്ള വിയോജിപ്പ് പ്രകടിപ്പിയ്ക്കാന്‍ ചന്ദ്രബാബു നായിഡുവിനേയും ജയലളിതയേയും പിന്തുണയ്ക്കുകയും ചെയ്താല്‍ എല്ലാവരും കൂടി ഭരിയ്ക്കും. വരുന്നൊരഞ്ച് വര്‍ഷം അങ്ങിനെയങ്ങ് കൈവിട്ട് കളയാന്‍ അഡ്വാനിയ്ക്കാകുമോ?

അവിടെയാണ് ഇന്ന് ആറുമണിയ്ക്ക് അത്ഭുതം സംഭവിയ്ക്കാന്‍ പോകുന്നത്. അത്ഭുങ്ങള്‍ സംഭവിയ്ക്കുമെന്ന് വയലാര്‍ രവി മൂന്ന് ദിനം മുന്നേ പറഞ്ഞത് വെറുതേയല്ല. മായാവതിയ്ക്ക് ഇന്ന് ദേശീയ രാഷ്ട്രീയത്തില്‍ കിട്ടുന്ന അമിത പ്രാധാന്യം ഭാരതീയ ജനതാപാര്‍ട്ടിയെ ഒട്ടൊന്നുമല്ല ബേജാറിലാക്കുന്നത്. ഭാരതത്തിലെ ഏറ്റവും കൊടിയ രാഷ്ട്രീയ ശത്രുത ഭാരതീയ ജനതാപാര്‍ട്ടിയും ഇടതു ചേരിയും തമ്മിലാണ്. അതിന്റെ കൂട്ടത്തില്‍ മായാവതിയും ജയലളിതയും ചന്ദ്രബാബു നായിഡുവും കൂടി ചേര്‍ന്ന് വരുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തെ അതിജീവിയ്ക്കുന്നതിലും എളുപ്പം കോണ്‍ഗ്രസിനെ മറികടക്കുന്നതാണ് എന്ന് ഭാരതീയ ജനതാപാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. വിശ്വാസ പ്രമേയം വോട്ടിനിടുമ്പോള്‍ അത് പരാജയപ്പെട്ടാല്‍ വിജയിയ്ക്കുന്നത് ഇടതുപക്ഷമല്ല. മായാവതിയാണ്. പിന്നെ കാണുക മായാവതിയുടെ ജൈത്രയാത്രയായിരിയ്ക്കും. ആ സാഹചര്യത്തിലേക്ക് ഭാരത രാഷ്ട്രീയത്തെ കൊണ്ട് പോകാന്‍ ഭാരതീയ ജനതാപാര്‍ട്ടി ഒരിയ്ക്കലും ശ്രമിയ്ക്കില്ല.

ഇടതുപക്ഷവും മായാവതിയും ജയിയ്ക്കുന്നതിനേ തടയാന്‍ ഭാരതീയ ജനതാപാര്‍ട്ടിയ്ക്ക് സര്‍ക്കാറിനനുകൂലമായി നേരിട്ട് വോട്ട് കുത്താനും കഴിയില്ല. അതുകൊണ്ട് തന്നെ ബീജേപിയുടെ മൌനാനുവാദത്തോടെ തങ്ങളുടെ ചേരിയില്‍ നിന്നും വോട്ട് ചോര്‍ന്ന് പോകാന്‍ ദേശീയ ജനാധിപത്യ സഖ്യം അനുവദിയ്ക്കും. അങ്ങിനെ സര്‍ക്കാറിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നു എന്ന് വരുത്തി, തങ്ങളൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന നിലയില്‍ മന്‍‌മോഹന്‍ സിങ്ങിനെ ഭരണത്തില്‍ തൂങ്ങി നില്‍ക്കാനുള്ള സംവീധാനം ലാല്‍ കൃഷ്ണ അഡ്വാനി എപ്പോഴേ ഉറപ്പിച്ചിട്ടുണ്ടാകും?

ഇന്ന് മന്‍‌മോഹന്‍ സിങ്ങ് വിശ്വാസ വോട്ട് നേടും. പക്ഷേ അത് മുഖ്യ പ്രതിപക്ഷ കക്ഷികളുടെ സഹായത്തോടെയായിരിയ്ക്കും എന്നതില്‍ സംശയമൊന്നും വേണ്ട. അതിന് കാരണമാവുക ഇടതുപക്ഷവും മായവതിയും ഭാരതീയ ജനതാപാര്‍ട്ടിയും തമ്മിലുള്ള വൈരം മാത്രവുമല്ല. അമേരിയ്ക്കക്ക് ഭാരതീയ ജനതാപാര്‍ട്ടിയും കോണ്‍ഗ്രസും ഒരു പോലെയും ഇടതുപക്ഷം അല്‍ഖായിദയ്ക്ക് തുല്യവുമാണ്.

അങ്ങിനെയങ്ങിനെ അമേരിയ്ക്കയ്ക്ക് വേണ്ടി കോണ്‍ഗ്രസും ബീജേപിയും ഒന്നിച്ച് കളിച്ച് അമേരിയ്ക്കയുടെ ഭാരതത്തിലെ വൈസ്രോയിയായ മന്മോഹന്‍ സിങ്ങിനെ അധികാരത്തില്‍ ഉറപ്പിയ്ക്കും.

Monday, July 21, 2008

ചതിയില്‍ വഞ്ചന പാടില്ല അഥവാ ആരാണ് വ്യഭിചാരികള്‍?

ഞാന്‍ ആകെ ആശയ കുഴപ്പത്തിലാണ്. ഇന്നലെ ബ്ലൂടൂത്ത് വഴി എന്റെ മൊബൈലില്‍ വന്ന ഒരു ശൃംഗരമാണ് എന്നെ ആകെ കുഴപ്പത്തില്‍ ചാടിച്ചിരിയ്ക്കുന്നത്. നാട്ടിലെ ഭാര്യയ്ക്കും മക്കള്‍ക്കും വേണ്ടി എണ്ണപ്പാടത്ത് രക്തം വെള്ളമാക്കുന്ന ഒരു ഭര്‍ത്താവിന്റെ നാട്ടിലെ സുന്ദരിയും സുശീലയും സര്‍വ്വോപരി സ്നേഹസമ്പന്നയുമായ ഭാര്യയും, അവളുടെ സ്നേഹസമ്പന്നനും സുമുഖനും സുശീലനുമായ കാമുകനും തമ്മിലുള്ള വളരെ സ്വകാര്യമായ ചില ചില്ലറ കിന്നാരങ്ങള്‍ പരസ്യമായിരിയ്ക്കുന്നു! ഇവരുടെ അങ്ങേയറ്റം സ്വകാര്യമായ സംഭാഷണ ശകലം നമ്മുടെ ബ്ലൂട്ടൂത്തില്‍ നിന്നും ബ്ലൂട്ടൂത്തിലേക്ക് പടര്‍ന്നു കൊണ്ടിരിയ്ക്കുന്നു സുഹൃത്തുക്കളേ...പടര്‍ന്നുകൊണ്ടിരിയ്ക്കുന്നു. ഹോ...എന്തൊരന്യായം!

ഒന്നുകില്‍ ഈ ചൂടുള്ള സംഭാഷണത്തിലെ നായകന്‍ തന്നെ സംഭാഷണം റിക്കോര്‍ഡ് ചെയ്ത് പരസ്യമാക്കിയത് ആയിരിയ്ക്കാം. അല്ലെങ്കില്‍ ആരെങ്കെലും ചോര്‍ത്തി പരസ്യപ്പെടുത്തിയതും ആകാം. രണ്ടായാലും തെറ്റ് തന്നെ. ഗള്‍ഫിലായ ഭര്‍ത്താവിനെ ചതിച്ച് ഒരു പുരുഷനോട് ഇത്തിരി അശ്ലീലം പറഞ്ഞ ആ ഭാര്യയെ ഇങ്ങിനെ വഞ്ചിയ്ക്കാന്‍ പാടുണ്ടോ? ഈ വഞ്ചന ആ പാവം ഭാര്യ അറിയുമ്പോള്‍ അവര്‍ എത്ര മാത്രം വിഷമിച്ചിട്ടുണ്ടാകും? ആ ഭാര്യയ്ക്കുണ്ടായ മനോവേദന എന്നെ ആകെ വിഷമിപ്പിയ്ക്കുന്നു. എന്റെ മനസ്സാകെ കലങ്ങി മറിയുന്നു. എന്റെ മനം ആ അബലയായ ഭാര്യയ്ക്ക് വേണ്ടി തുടിയ്ക്കുന്നു....(പറഞ്ഞതെത്രയോ തുച്ഛം. പറയാനിനിയെത്രയോ ബാക്കി)

ഈ സമൂഹത്തെ സദാചാരം പഠിപ്പിയ്ക്കുക എന്റെ ഉദ്ദേശ്യമേ അല്ല. ചതിയാകാം. പക്ഷേ ചതിയില്‍ വഞ്ചന പാടില്ല. അതൊന്ന് ഓര്‍മ്മപ്പെടുത്തുക മാത്രമാണ് എന്റെ ലക്ഷ്യം.

ഈ സല്‍ഗുണ സമ്പന്നയായ പേര്‍ഷ്യക്കാരിയും അവളുടെ നല്ലവനായ കാമുകനും പരസ്പരം അങ്ങേയറ്റം വിശ്വസിയ്ക്കുന്നുണ്ട്. ആരും കാണാതെ ആരോരും അറിയാതെ നടമാടിയിരുന്ന ഇവരുടെ നിര്‍മ്മലമായ ബന്ധം പുറത്തായതിലൂടെ പോറലേറ്റിരിയ്ക്കുന്നത് അവരുടെ പരസ്പര വിശ്വാസത്തിനാണ്. ഇത് പുറത്താക്കിയത് ആ കാമുകനാണെങ്കില്‍ പരിശുദ്ധയായ ഭാര്യയോട് വഞ്ചകനായ കാമുകന്‍ കാട്ടിയ നെറികേട് ഒരിയ്ക്കലും ന്യായീകരിയ്ക്കാന്‍ കഴിയില്ല. ആരോടും ഒന്നും പറയില്ലാ എന്ന് പറഞ്ഞിട്ട് എല്ലാം റിക്കോര്‍ഡ് ചെയ്ത് മറ്റുള്ളവരെ കേള്‍പ്പിക്കുന്നത് കൊടും വഞ്ചനയല്ലേ...കൂട്ടരെ നിങ്ങള്‍ പറയൂ അവള്‍ അവളുടെ ഭര്‍ത്താവിനെ ചതിച്ചു എന്ന് കരുതി കാമുകന്‍ അവളെ വഞ്ചിയ്ക്കാന്‍ പാടുണ്ടായിരുന്നുവോ? ലോകം ആകെ നെറികെട്ടു പോയിരിയ്ക്കുന്നു - അല്ലേ?

ഭര്‍ത്താവുള്ള സ്ത്രീയുടേയും ഭാര്യയുള്ള പുരുഷന്റേയും ശുദ്ധമായ അവിഹിത ബന്ധം ഒരിയ്ക്കലും പുറത്താകാതെ അതീവ രഹസ്യമാക്കി വെയ്ക്കേണ്ടുന്ന ഒന്നാണ്. പനിനീര്‍ പൂവിന്റെ പരിശുദ്ധിയുള്ള ആ ബന്ധങ്ങള്‍ക്കിടയിലുള്ള രഹസ്യങ്ങള്‍ പുറത്താകുന്നതിനുമപ്പുറം സദാചാര വിരുദ്ധമായ മറ്റെന്തുണ്ട് ലോകത്ത്. തുല്യതയില്ലാത്ത ഒരു ദുരന്തമെന്നല്ലാതെ ഈ ബ്ലൂടൂത്ത് പ്രചാരണത്തെ എന്ത് വിളിയ്ക്കാന്‍?

ഇന്നി ഒളിക്യാമറകള്‍ എവിടെയൊക്കെ കടന്ന് വരാം? കുളിമുറികളില്‍...കിടപ്പറകളില്‍....ഈശ്വരാ അതൊക്കെ ഇന്നി എവിടുന്ന് തപ്പിയെടുത്തൊന്ന് കാണും? വിവര സാങ്കേതിക വിദ്യ ഇത്രയും എത്തിയ സ്ഥിതിയ്ക്ക് അതൊക്കെ എവിടുന്നെങ്കിലും കിട്ടുമായിരിയ്ക്കും!

എന്റെ ഒരു സഹബ്ലോഗറോട് ഞാനാ‍ ഭര്‍ത്തൃമതിയെ കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം നെഞ്ചത്തടിച്ച് നിലവിളിച്ചു. ആ ക്ലിപ്പിങ്ങ് എങ്ങിനെയെങ്കിലും തരപ്പെടുത്തി തരണം എന്ന് പറയുമ്പോള്‍ അദ്ദേഹം വിതുമ്പുന്നുണ്ടായിരുന്നു. ആ പാവം ഭാര്യയുടെ സംഭാഷണം കേള്‍ക്കാനുള്ള അദ്ദേഹത്തിന്റെ ആവേശം എന്നെ വീണ്ടും വിഷമത്തിലാക്കി. എന്റെ മൊബൈലില്‍ സംരക്ഷിച്ചിരിയ്ക്കുന്ന ആ അപൂര്‍വ്വ ക്ലിപ്പിങ്ങ് ഞാന്‍ അദ്ദേഹത്തിനും ബ്ലൂടൂത്ത് വഴി പകര്‍ന്ന് നല്‍കി. അദ്ദേഹത്തിന്റെ കണ്ണുകള്‍ നന്ദി പൂര്‍വ്വം തിളങ്ങി.

കമിതാക്കളുടെ ഫോണ്‍ സംഭാഷണം ഇത്തിരി എരിവും പുളിയുമൊക്കെയുള്ളതാകുന്നതില്‍ എന്ത് തെറ്റാണുള്ളത്? അത് എന്തിനാ മറ്റുള്ളവര്‍ ആസ്വാദിയ്ക്കുന്നത്? ഇവരുടെയൊക്കെ ബന്ധുക്കളോ മറ്റോ ഇക്കിളി പറഞ്ഞാല്‍ സദാചാരം പ്രസംഗിയ്ക്കും. അവരെ ഓടിച്ചിട്ടടിയ്ക്കും. പിഴച്ചവര്‍ എന്ന് മുദ്രകുത്തും. എന്തിനാ അവരെ അങ്ങിനെ ബുദ്ധിമുട്ടിയ്ക്കുന്നത്. അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ അവര്‍ ജീവിയ്ക്കട്ടെ. ക്ലിപ്പിങ്ങുകളായി വരുമ്പോള്‍ ബ്ലൂടൂത്ത് വഴി നമ്മുക്കും അത് കേട്ട് ആസ്വാദിയ്ക്കാമല്ലോ. ഇപ്പോ ഇവര്‍ ഇങ്ങിനെ സദാചാരം പ്രസംഗിച്ചാല്‍ നാളെ ക്ലിപ്പിങ്ങുകള്‍ കിട്ടാതെ വരുമോ എന്നാണ് എന്റെ പേടി.

കുടുംബം, കുട്ടികള്‍, ബന്ധുക്കള്‍, ശത്രുക്കള്‍, അയല്‍ക്കാര്‍ എന്നു വേണ്ട ‍എല്ലാ തൊന്തരവുകളും ഉള്ളവരാണ് ഈ കമിതാക്കള്‍. ഈ പരിപാവനമായ സംഭാഷണ ശകലങ്ങള്‍ അവരുടെ ഭാര്യ/ഭര്‍ത്താവ്/കുട്ടികള്‍/ശത്രുക്കള്‍/അയല്‍ക്കാര്‍ ഒക്കെ ശ്രവിച്ചാല്‍ പിന്നീട് എന്താണുണ്ടാവുക? എന്റെ സ്വസ്തത നശിച്ചത് അതോര്‍ത്തിട്ടാണ്.

ഇപ്പോള്‍ തന്നെ ആ ഭാര്യയും കാമുകനും എന്ത് മാത്രം വിഷമിയ്ക്കുന്നുണ്ടാകും. ഗള്‍ഫിലുള്ള ആ കിഴങ്ങന്‍ ഭര്‍ത്താവ് ഇതറിഞ്ഞിട്ട് പാ‍ഞ്ഞ് വന്നു ആ പാവം ഭാര്യയെ നുള്ളിയിട്ട് പോകില്ലേ? ആ കാലമാടന്‍ ഗള്‍ഫില്‍ കിടന്നങ്ങ് തുലഞ്ഞാലും മതിയായിരുന്നു. പരിപാവനമായ ഈ അവിഹിത ബന്ധം ഇങ്ങിനെ തുടരുന്നതില്‍ ആ ബ്ലൂ‍ടൂത്ത് ഒരു പാരയായതില്‍ ഞാന്‍ അതീവ ദുഃഖിതനാണ് കൂട്ടരേ...ദുഃഖിതനാണ്.

ഞാന്‍ ഇന്നലെ മുതല്‍ ആ സ്ത്രീയെ കുറിച്ച് ആലോചിയ്ക്കുകയായിരുന്നു. അവര്‍ക്ക് ഈ അന്യപുരുഷനുമായുള്ള ബന്ധം ആവശ്യമായിരുന്നു. ഉണ്ണാനും ഉടുക്കാനും ഉള്ളത് ഭര്‍ത്താവായ കിഴങ്ങന്‍ ഗള്‍ഫില്‍ കിടന്ന് വിയര്‍ത്തെങ്കിലേ ഉണ്ടാവുള്ളൂ എന്നത് വാസ്തവം. പക്ഷേ ഉണ്ണലും ഉടുക്കലും ഉറങ്ങലും മാത്രമല്ലല്ലോ ജീവിതം. ആ തൊണ്ടന്‍ ഭര്‍ത്താവിന് ഒരു പകരക്കാരന്‍ തന്നെയായിരുന്നു ഈ പാവം കാമുകന്‍. ഭാര്യയ്ക്ക് നാട്ടില്‍ എന്തിനും ഒരു തുണതന്നെയായിരുന്നു ആ കാമുകന്‍..കഷ്ടം.അദ്ദേഹം എന്ത് മാത്രം സഹായിച്ചു ആ ഭാര്യയെ. എന്നിട്ടും ഇപ്പോള്‍....

എല്ലാം രഹസ്യമായിരിയ്ക്കണം എന്ന് ആ പാവം സ്തീ അങ്ങേയറ്റം ആഗ്രഹിച്ചിരുന്നു. ദൈവത്തെ പിടിച്ച് ആണയിടീപ്പിച്ചിട്ടാണ് ഇതൊക്കെ ആ കൊച്ചുകള്ളനെ കൊണ്ട് ചെയ്യിച്ചത്. നമ്മുടെ ലോകം എത്ര ഇടുങ്ങിയതാണ്. ദൈവത്തെ കൊണ്ട് സത്യം ചെയ്യിച്ചിട്ട് പോലും ഇവരുടെ സംഭാഷണം എങ്ങിനെ പുറത്ത് വന്നു. തികച്ചും സ്വകാര്യമാക്കി വെയ്ക്കേണ്ടുന്നതല്ലേ അവിഹിത ബന്ധങ്ങള്‍... എന്നാലല്ലേ അതിന്റെ പവിത്രത കാത്ത് സുക്ഷിക്കാന്‍ കഴിയുള്ളൂ... ലോകം എപ്പോഴും അങ്ങിനെ തന്നെയാണ് വേണ്ടത്. സ്ത്രീ എപ്പോഴും ന്യായീകരിയ്ക്കപ്പെടണം. പുരുഷന്‍ ഗള്‍ഫിലുള്ള സ്ത്രീയാണെങ്കില്‍ നാട്ടില്‍ അന്തിക്കൂട്ടിന് ആരെങ്കിലും വേണ്ടേ? അതൊരു ചതിയാണോ? സ്ത്രീ എന്തൊക്കെ സഹിയ്ക്കണം?

ഇവരുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ആ ഭാര്യയെ അല്ലേ കുറ്റം പറയുക. പരിശുദ്ധയായ ആ സ്തീ ഭര്‍ത്താവിനെ ഒന്ന് ചതിച്ചെന്ന് കരുതി അവരെ അങ്ങിനെ ക്രൂശിയ്ക്കാന്‍ പാടുണ്ടോ?

കര്യമിതെന്തുമാട്ടെ. ഇവിടുത്തെ പ്രശ്നം പരന്ന് പിടിയ്ക്കുന്ന രോഗമാണ്. ആ ഭീകര രോഗവും കൂടി പരിപാവനമായ അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടുന്ന ആ ഭാര്യയ്ക്ക് വന്നാലുള്ള സ്ഥിതി ഓര്‍ത്തിട്ട് എനിയ്ക്ക് കരച്ചിലടക്കന്‍ കഴിയുന്നില്ല.

കൂട്ടരെ...ഇത് സദാചാരവിരുദ്ധമല്ലേ?

ഇതൊക്കെ ഓര്‍ത്തിട്ട് എനിയ്ക്കൊറ്റ കാര്യമേ അറിയേണ്ടതായിട്ടുള്ളൂ...

ചതിയില്‍ വഞ്ചന പാടുണ്ടോ?

Sunday, July 20, 2008

“ഓന്‍ രോഗിയായിരുന്നു...”

“ഞമ്മടെ കുട്ട്യോള് സമാധാനപരമായി പുത്തോം കത്തിക്കുകയല്ലാതെ ഒരു അതിക്രമവും കാട്ടിയിട്ടില്ല.കത്തിയ്ക്കാന്‍ സമാധാനപരമായി പുത്തോം ചോദിച്ചപ്പോ ഓന്‍ കൊടുത്തില്ല.”

“സാഹിബേ... അത് പാഠപുസ്തകമല്ലായിരുന്നു.. മാഷിന്റെ കയ്യില്‍ ഡയറിയായിരുന്നു...”

“ഡയറിയോ? അതെന്നാ ഹിക്‍മത്ത്? പാഠപുത്തകമോ,റേഷന്‍ കാര്‍ഡോ, പാസ്പോര്‍ട്ടോ എന്തായാലും പുത്തകം കണ്ടാല്‍ ഞമ്മടെ കുട്ട്യാള് സമാധാനപരമായി കത്തിയ്ക്കും.”

“ഓ...അതെന്താ അങ്ങിനെ?”

“എടോ ഹമുക്കേ...പുത്തോം പഠിച്ചതോണ്ടല്ലേ ഞമ്മടെ കോണിയ്ക്കിട്ട് കുത്താനാളെ കിട്ടാത്തെ. അപ്പപ്പിന്നെ പുത്തോം കത്തിയ്ക്കാതെ ഞമ്മളെന്നാ ചെയ്യണമെന്നാ ശൈത്താനേ ജ്ജ് പറയുന്നേ?”

“അതിന് ആ മാഷിനെ കൊല്ലണമായിരുന്നോ സാഹിബേ?”

“ഓന്റെ കയ്യിലെ പുത്തോം വാങ്ങാന്‍ സമധാനപരമായി ഓന്റെ നെഞ്ചത്തിട്ട് ഒന്ന് ചവിട്ടിയെന്നേയുള്ളൂ. ഓന്‍ സമാധാനപരമായി വീണങ്ങ് മയ്യത്തായി. അപ്പഴാ ഞമ്മക്ക് പുടികിട്ടിയത് ഓന്‍ രോഗിയായിരുന്നെന്ന്. ഹൃദയരോഗി...ഞമ്മടെ കുട്ട്യോളുടെ തികച്ചും സമാധനപരമായ ഒരു കുഞ്ഞു ചവിട്ടിലാണ് ഓന്‍ വീണ് മയ്യത്തായതെന്ന് ഞമ്മക്കങ്ങട്ട് ബിശ്വോസിയ്ക്കാന്‍ വയ്യാന്നേ...”

“ഞമ്മടെ പാര്‍ട്ടിയെ കരിതേക്കാനായിട്ടാണോ ഓന്‍ വീണ് ചത്തതെന്നാ ഞമ്മടെ ഇപ്പോഴത്തെ തംശയം...”
“ഓന്‍ ബേബിടെ ജാതിയല്ലേ...ഓന്‍ മയ്യത്തായതില്‍‍ ദുരൂഹതയുണ്ട്. ഉണ്ട്...ദുരൂഹതയുണ്ട്....”
“രോഗിയായ മാഷിനെ ക്ലസ്റ്ററ് പഠിയ്ക്കാനയച്ച സര്‍ക്കാര്‍ രാജി വെയ്ക്കണം.”

“രോഗികളായ മാഷന്മാരെ ക്ലസ്റ്ററ് പഠിപ്പിയ്ക്കുന്ന കമ്മ്യൂണിസ്റ്റ് നയം തിരുത്തണം. ചെക്കോസ്ലൊവേക്യായിലും പോളണ്ടിലും ക്യൂബയിലും കൊറിയയിലും ഒക്കെ കമ്മ്യൂണിസ്റ്റ്കാര്‍ രോഗികളായ മാഷന്മാരെ ക്ലസ്റ്റ‍റ് പങ്കെടുപ്പിയ്ക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് ഇവിടേയും നടക്കുന്നത്.”

“പാവം മാഷ്...ഓന്‍ രോഗിയായിരുന്നു. രോഗിയെ ചികിത്സിപ്പിയ്ക്കാതെ ക്ലസ്റ്ററ് പഠിപ്പിച്ച് കൊന്ന സര്‍ക്കാറിനെതിരേ ബീണ്ടും ബീണ്ടും ഞമ്മള് സമരം ചെയ്യും....ഞമ്മള് സമാധാനപരമായി ഭരണത്തി വരുംവരെ സമാധാനപരമായി സമരം ചെയ്യും... സമാധാനപരമായി പുത്തോം കത്തിയ്ക്കും...സമാധാനപരമായി കുട്ട്യാളെ ഓടിച്ചിട്ട് തല്ലും...സമാധാനപരമായി മാഷന്മാരെ ചവിട്ടി കൊല്ലും...”

“തുലയട്ടങ്ങനെ തുലയട്ടെ... പുത്തോം മാഷും തുലയട്ടെ”
“ചിന്ദാഭാ...ചിന്ദാഭാ‍...പച്ചച്ചെങ്കൊടി ചിന്ദാഭാ...”
ചെറ്റകള്‍!

Friday, July 18, 2008

അനിസ്ലാമികം!

ഭാരതീയ മുസ്ലീം സമുദായത്തിന്റെ താത്പര്യ സംരക്ഷകരെന്ന നാട്യവുമായി മലപ്പുറമെന്ന മഹാരാജ്യത്ത് മാത്രം നിരന്ന് പരന്ന് പടര്‍ന്ന് പന്തലിച്ച് കിടക്കുന്ന ഇന്‍ഡ്യന്‍ യൂണിയന്‍ മുസ്ലീം ലീഗെന്ന അഖില ഭാരതീയ മലപ്പുറം പാര്‍ട്ടിയില്‍ ഇപ്പോള്‍ ഇസ്ലാമിക മതവിധികള്‍ നടപ്പിലാക്കലിന്റെ നല്ലകാലം.

ഡോക്ടറുടെ നിലപാടുകള്‍ക്കെതിരേ ലീഗില്‍ പടപ്പുറപ്പാട് തുടങ്ങിയത് മറ്റേ പെങ്കൊച്ച് തന്റെ കൊച്ചിനേയും ഒക്കത്തിരുത്തി ഇന്‍ഡ്യാവിഷനില്‍ തകര്‍ത്താടിയതു മുതലാണ്. പോയ തിരഞ്ഞെടുപ്പ് മാമാങ്കത്തില്‍ കുഞ്ഞാലിക്കുട്ടി സാഹിബിനെ കെ.ടി.ജലീല്‍ സാഹിബ് എട്ടുനിലയ്ക്ക് പൊട്ടിച്ചതില്‍ ഇന്‍ഡ്യാ വിഷനുണ്ടായിരുന്ന പങ്കും വിലകുറച്ച് കാണേണ്ടുന്നതല്ല. പാണക്കാടും ചന്ദ്രികയും കോണിയുമല്ലാതെ മറ്റൊന്നും ഇസ്ലാമികമല്ലാ എങ്കിലും ഇന്‍ഡ്യാവിഷനും ഇടയ്ക്ക് അനിസ്ലാമികമല്ലാതിരുന്ന ഒരു കാലത്ത് സീരിയലുകള്‍ക്കിടയില്‍ മിന്നി മറഞ്ഞ് പോയ മറ്റേ പെങ്കൊച്ച് കുറ്റിപ്പുറം നിയോജക മണ്ഡലത്തിലെ ഇതാത്താമാരും ഇടയ്ക്കൊന്നു കണ്ടു പോയി. അതിനെ ഊതി വീര്‍പ്പിയ്ക്കാന്‍ കുഞ്ഞാലികുട്ടി സാഹിബിന്റെ തഞ്ചവും തരവും നേരിട്ടറിയാവുന്ന കെ.ടി. ജലീല്‍ സാഹിബിന് കൂടുതലൊന്നും ചെയ്യേണ്ടിയും വന്നില്ല. അങ്ങിനെ ഒരിയ്ക്കലും സംഭവിയ്ക്കില്ലാ എന്ന് കരുതിയത് കുറ്റിപ്പുറത്ത് അങ്ങ് സംഭവിയ്ക്കുക തന്നെ ചെയ്തു-പാണ്ടി ലോറിയെ തവള മറിച്ചു.

തിരഞ്ഞെടുപ്പിന് മുമ്പ് കുഞ്ഞാലി സാഹിബ് ഒന്ന് ചെയ്തു. വെറുതേ നോമിനേഷന്‍ കൊടുത്ത് വീട്ടിലിരുന്നാലും എം.എല്‍.എ. ആകാന്‍ കഴിയുന്ന മലപ്പുറമെന്ന ഉറച്ച സീറ്റില്‍ നിന്നും ഇത്തിരി ബുദ്ധിമുട്ടും തനിക്കിത്തിരി പിടിപാടുമുള്ള മങ്കടയിലേക്ക് ഉരുട്ടി മാറ്റി ഡോക്ടറെ എട്ടു നിലയ്ക്കും പൊട്ടിയ്ക്കാനുള്ള എല്ലാ കരുക്കളും നീക്കി കുഞ്ഞാലി സാഹിബ് ഞാനൊന്നുമറിഞ്ഞില്ലേയെന്നാക്കി മൂണ്ടാതെ നിന്നു. ഇന്‍ഡ്യാ വിഷനില്‍ മറ്റേ പെങ്കൊച്ച് അലറി വിളിച്ചതിന് പകരം മങ്കടയിലിട്ട് ഡോക്ടറെ കുഞ്ഞാലി സാഹിബ് നിലവിളിപ്പിച്ചു. ഒരോ നേതാവും ഒരോ ഗ്രൂപ്പായ ലീഗില്‍ ഇതൊന്നും പക്ഷേ ഗ്രൂപ്പ് പ്രവര്‍ത്തനമായി പുറം ലോകം അറിയുന്നതുമില്ല. കാരണം എല്ലാ ഗ്രൂപ്പിന്റെയും അരുമ നേതാവാണ് പാണക്കാട്ടെ കാര്‍ന്നോര്‍. അതുകൊണ്ട് എല്ലാം അവിടേയ്ക്ക് ഭാരമേല്‍പ്പിച്ച് അവരവര്‍ക്ക് ചെയ്യാനുള്ളത് പിന്നിലൂടെ ചെയ്തുകൊണ്ടേയിരിയ്ക്കും. അദ്ദാണ് മഹത്തായ ലീഗ് പാരമ്പര്യം.

അന്ന് തുടങ്ങിയതാ‍ണ് ഡോക്ടറെ പാര്‍ശ്വവല്‍ക്കരിക്കാനുള്ള ശ്രമം. സാമുദായിക രാഷ്ട്രീയത്തിന്റെ ജീര്‍ണ്ണിച്ച കേരളീയ രൂപത്തില്‍ ജീര്‍ണ്ണിയ്ക്കാത്ത പ്രതിഛായ ഇത്തിരിപ്പോലമെങ്കിലും നിലനിര്‍ത്തി പോരുന്ന എം.കെ. മുനീര്‍ എന്ന നല്ല കലാകാരന്‍ ചെമ്പട എന്ന മലയാള സിനിമയില്‍ പാടുന്ന ഒരു രംഗം അനിസ്ലാമികമാണ്! സമുദായത്തിന്റെ മൃദുല വികാരങ്ങളെ അധികാര രാഷ്ട്രീയത്തിനായി ചൂഷണം ചെയ്യുന്ന ലീഗ് മുസ്ലീം സമുദായത്തെ ഇതര സമുദായങ്ങള്‍ക്ക് മുന്നില്‍ കോമാളി വേഷം കെട്ടിയ്ക്കുന്നതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എം.കെ.മുനീറിനെതിരെയുള്ള പടപ്പുറപ്പാട്. അമേരിക്കയ്ക്കെതിരേ ഇന്നലെ വരെ ഫത്‌വ പുറപ്പെടുവിപ്പിച്ചിട്ട് ഇന്ന് യാങ്കിക്ക് കുടപിടിയ്ക്കാന്‍ ഡോക്ടര്‍ മന്‍‌മോഹന്‍ സിങ്ങിന് കൂട്ടു നില്‍ക്കേണ്ടി വരുന്ന ഇരട്ടത്താപ്പില്‍ നിന്നും തത്ക്കാലം പാര്‍ട്ടി അംഗങ്ങളുടെ ശ്രദ്ധ വരുന്ന രണ്ടു ദിനങ്ങളിലേക്ക് പാണക്കാട്ട് നിന്നും മാറ്റി നിര്‍ത്താന്‍ ഉള്ള ഒരു ഉപായം എന്നതല്ലാതെ മറ്റൊന്നുമല്ല ഇപ്പോള്‍ ലീഗ് കാട്ടുന്ന മാടമ്പി തരം.

ഒരിയ്ക്കല്‍ ഈ.ടീ. സാഹിബ് വിളക്കിന് പുറം തിരിഞ്ഞ് നിന്ന് മുസ്ലീങ്ങള്‍ വെളിച്ച വിരോധികളാണ് എന്ന പ്രചാരണത്തിന് ശത്രുക്കള്‍ക്ക് വകയൊരുക്കി. ഒരോരോ കാലത്ത് ഇവറ്റകള്‍ക്ക് ഭൂതോദയം ഉണ്ടാകും. അപ്പപ്പോള്‍ തോന്നുന്നത് ഇസ്ലാമിന്റെ പേരില്‍ എഴുന്നുള്ളിയ്ക്കും. പേക്കൂത്തുകളേയും, അധമവികാരങ്ങളെ ഉണര്‍ത്തുന്ന ദൃശ്യങ്ങളേയും ഇസ്ലാം നിരോധിച്ചിട്ടുണ്ട്. ഫോട്ടോ എടുക്കുന്നതും, ഫോട്ടോ കാണുന്നതും അനിസ്ലാമികമാണ് എന്നൊരു വാദവും ഉണ്ട്. മനുഷ്യന്റെ ചലിയ്ക്കുന്ന ചിത്രങ്ങളും അനിസ്ലാമികമാണ്. നിക്കാഹിന് പങ്കെടുക്കുന്ന ഇമാമുമാര്‍ വീഡിയോ ചിത്രീകരണത്തില്‍ നിന്നും മുഖം തിരിയ്ക്കുന്നത് ഈ വിധിവിലക്ക് കൊണ്ടാണ്. അങ്ങിനെയെങ്കില്‍ ദിനേന പത്ര സമ്മേളനം നടത്തുന്ന ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടി സാഹിബും ഈ.ടിയും ഒക്കെ ചെയ്യുന്നതും അനിസ്ലാമികമല്ലേ?

ചാനലുകളില്‍ മുസ്ലീം ലീഗ് നേതാക്കന്മാരുടെ ചലിയ്ക്കുന്ന പ്രതിരൂപങ്ങള്‍ വരാതെ ഒരു ദിനവും അസ്തമിയ്ക്കുന്നില്ല. പത്രങ്ങളില്‍ - ഏറ്റവും കുറഞ്ഞത് ചന്ദ്രികയിലെങ്കിലും - ലീഗ് നേതാക്കന്മാരുടെ ചിത്രങ്ങള്‍ അടിച്ച് വരാത്ത ഒരു ദിനവും പുലരുന്നുമില്ല. മനുഷ്യന്റെ ചലിയ്ക്കുന്ന ചിത്രങ്ങളും ചലിയ്ക്കാ‍ത്ത ചിത്രങ്ങളും അനിസ്ലാമികമാകുമ്പോള്‍ സിനിമ എന്ന ചലിയ്ക്കുന്ന ചിത്രങ്ങള്‍ക്കെതിരേ ഉടവാളൂരുന്ന ലീഗ് നേതാക്കന്മാരെല്ലാവര്‍ക്കുമായി ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കല്‍ ഇസ്ലാമിക വിധിവിലക്കുകളില്‍ കാണാന്‍ കഴിയുമോ?

ഇടത്തും വലത്തും ചേര്‍ന്ന് നിന്ന് എക്കാലത്തും അധികാരത്തില്‍ വന്നിട്ടുള്ള ലീഗ് ചെയ്യുന്നതെല്ലാം ഇസ്ലാമികമാണോ? ഇസ്ലാമിന്റെ വിധിവിലക്കുകള്‍ക്ക് അനുസൃണമാണോ ലീഗ് നാളിന്ന് വരെ അധികാരം കയ്യാളിയിട്ടുള്ളത്.

ഐക്യജനാധിപത്യ മുന്നണി സംവീധാനം അധികാരത്തില്‍ വന്നിട്ടൂള്ള കാലമത്രയും വ്യവസായ വകുപ്പ് കയ്യടക്കി വെച്ചിട്ടുള്ളത് ലീഗാണ്. ലീഗ് അധികാരത്തില്‍ വരുമ്പോള്‍ കേരളത്തിലെ ദേശസാല്‍കൃത ബാങ്കുകളെല്ലാം പിരിച്ച് വിട്ട് ഇസ്ലാമിക ബാങ്കിങ്ങ് സംവീധാനം ഒരുക്കിയിട്ടുണ്ട് എന്നൊന്നും നാളിതു വരെ കേട്ടിട്ടില്ല. വാണിജ്യ ബാങ്കുകളിലൂടെയും ട്രഷറികളിലൂടേയും സഹകരണ സംഘങ്ങളിലൂടെയുമൊക്കെയാണ് സര്‍ക്കാറിന്റെ ധനവിനിമയങ്ങള്‍ നടക്കുന്നത്. വാണിജ്യ ബാങ്കുകളും ട്രഷറികളും പ്രവര്‍ത്തിയ്ക്കുന്നത് പലിശയിലൂടെ ലഭിയ്ക്കുന്ന വരുമാനത്തിലും. സര്‍ക്കാറിന്റെ പണവും പലിശയില്‍ കൂടികലരും. അല്ലെങ്കില്‍ ഇസ്ലാമിക ധനകാര്യ സ്ഥാപനങ്ങള്‍ സൃഷ്ടിയ്ക്കപ്പെടണം. അല്ലാത്തിടത്തോളം അധികാരം കയ്യാളുന്ന ലീഗും പലിശയില്‍ കുത്തി മറിയുക തന്നെ ചെയ്യേണ്ടി വരും. അവിടെ പലിശ അനിസ്ലാമികമാണ് എന്ന് സ്വയമറിയാമെങ്കിലും അതിന്റെ പേരില്‍ അധികാരം വിട്ടൊഴിയാന്‍ ഏതെങ്കിലും ലീഗ് നേതാവ് തുനിഞ്ഞിട്ടുണ്ട് എന്ന് കേട്ടിട്ടില്ല. എന്തായാലും സിനിമയേക്കാള്‍ അനിസ്ലാമികമാണ് പലിശ എന്നത് ഏതെങ്കിലും ഒരു ലീഗ് അണിക്ക് നിഷേധിക്കാന്‍ കഴിയുമെന്ന് തോന്നുന്നുമില്ല.

എട്ട് വര്‍ഷം മുമ്പ് നടന്ന ഒരു സര്‍വ്വേയില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കള്ളുഷാപ്പ് ഉള്ളത് മലപ്പൂറം ജില്ലയിലാണ് എന്ന റിപ്പോര്‍ട്ട് വന്നിരുന്നു. നികുതിയിനത്തില്‍ കള്ളുഷാപ്പില്‍ നിന്നും വരുന്ന വരുമാനം ലീഗിന്റെ ഭരണത്തിലുള്ള ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വേണ്ടെന്ന് വെച്ച വാര്‍ത്തയും നാളിതുവരെ കേട്ടിട്ടില്ല. മമ്മൂട്ടിയുടെ “പരുന്തിന്” ഇന്നലെ രാത്രി ആദ്യപ്രദര്‍ശനം ഒരുക്കി ചരിത്രം സൃഷ്ടിച്ച മലപ്പുറം നഗരസഭ ഭരിയ്ക്കുന്നതും ലീഗാണ്. വിനോദ നികുതിയിനത്തില്‍ സിനിമ എന്ന ഹറാമില്‍ നിന്നും ലഭിയ്ക്കുന്ന വരുമാനം അനിസ്ലാമികമാണെന്ന് ലീഗ് പറഞ്ഞതായി ഇന്നേവരെ കേട്ടിട്ടും ഇല്ല. അതായത് എല്ലാം ഇസ്ലാമിക വിധിവിലക്കുകള്‍ക്ക് അധിഷ്ടിതമായി മാത്രമേ ചെയ്യുള്ളൂ എന്ന് ലീഗ് വാശി പിടിച്ചാല്‍ ലീഗ് ഭരിയ്ക്കുന്ന മുനിസിപാലിറ്റികളില്‍ കള്ള് ഷാപ്പ് നിരോധിയ്ക്കണം. സിനിമാ കൊട്ടക നിരോധിയ്ക്കണം. ബാങ്കുകള്‍ നിരോധിയ്ക്കണം. ഇപ്പോള്‍ അനിസ്ലാമികമായ മേപ്പടി സ്ഥാപനങ്ങളൊക്കെയും അനസ്യൂതം പ്രവര്‍ത്തിയ്ക്കുന്നിടത്ത് ലീഗിനെ സംബന്ധിച്ചിടത്തോളം കള്ള് ഷാപ്പ് ഹറാമല്ല. സിനിമാ കൊട്ടക ഹറാമല്ല. ബാങ്കും പലിശയും ഹറാമല്ല. ഇന്നി കേരളത്തിലെ എല്ലാ ജില്ലാ അസ്ഥാനത്തും ലൈസന്‍സോടു കൂടി ലൈംഗിക തൊഴില്‍ ചെയ്യാമെന്നു വന്നാല്‍ അതിന് ഏര്‍പ്പെടുത്തുന്ന നികുതിയും ലീഗിന് ഹറാമാകണമെന്നുമില്ല.

എം.കെ. മുനീറെന്ന കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കടയ്ക്കലില്‍ കത്തി കയറ്റുന്ന ലീഗ് നേതാക്കള്‍ മനസ്സിലാക്കേണ്ടുന്ന ഏറ്റവും ചെറിയ തത്വം: ഒരു സിനിമയില്‍ എം.കെ. മുനീര്‍ സഭ്യതയുടെ അതിര്‍വര്‍മ്പുകള്‍ക്കൊന്നും ഭംഗം വരാതെ നാലുവരി പാട്ടു പാടിയത് ഒരു വേള പടച്ചവന്റെ മുന്നില്‍ ഹറാമാകണമെന്നില്ല. പക്ഷേ അക്ഷരങ്ങളെ വലിച്ച് കീറി അഗ്നിക്കിരയാക്കുന്നത് എല്ലാം അറിയുന്നവന്റെ മുന്നില്‍ ഹറാമല്ലാതെ മറ്റൊന്നുമായിരിയ്ക്കുകയും ഇല്ല....

അധികാരത്തിന് വേണ്ടി തന്റെ സമുദായത്തെ അടിയ്ക്കടി ഒറ്റുകൊടുക്കുന്ന ലീഗിന്റെ നേതാക്കന്മാരുടെ നരകത്തിലേയ്ക്കുള്ള നിരയിലെ ആത്മീയ ഗുരുമുതലെണ്ണിയാല്‍ അതിന്റെ ഏറ്റവും വാലറ്റത്തായിരിയ്ക്കും ഒരു പക്ഷേ ഡോക്ടറുടെ ഊഴം!

Wednesday, July 09, 2008

ടോള്‍ ഗേറ്റില്‍ കുടുങ്ങിയ ചങ്ങാതി രക്ഷപെട്ട കഥ.

ചോദ്യം:
ചങ്ങാതി വാശിയിലാണ്. ഒരു കാരണ വശാലും ടോള്‍ ടാഗെടുക്കില്ല. ദുബായിലെ ഷെയ്ക്ക് സെയ്ദ് റോഡിലും ഗര്‍ഹൂദ് പാലത്തിലും ടോള്‍ ഗേറ്റ് വന്നിട്ട് വര്‍ഷം ഒന്നു കഴിഞ്ഞിട്ടും അതിയാനിതുവരെ ടോള്‍ ടാഗെടുത്തിട്ടുമില്ല. ഗര്‍ഹൂദ് പാലം ചങ്ങാതിയുടെ വാഹനം കഴിഞ്ഞ ജൂലൈയ്ക്ക് ശേഷം കണ്ടിട്ടില്ലാ എങ്കിലും ദിവസവും അദ്ദേഹം ഷെയ്ക്ക് സെയ്ദ് റോഡ് വഴി വണ്ടിയോടിക്കുകയും ചെയ്യുന്നുണ്ട്.

ബുസിനസ് ബേ വഴിയോ, മക്തൂം പാലം വഴിയോ, ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് വഴിയോ, ഷിന്‍ഡാഗാ ടണല്‍ വഴിയോ കയറി ആദ്യത്തെ കടമ്പ കടക്കുന്ന വിദ്വോന്‍ അല്‍ ബര്‍ഷാ ടോള്‍ ഗേറ്റില്‍ പെടാതിരിക്കാന്‍ ബീച്ച് റോഡ് വഴിയോ അല്‍ക്കായേല്‍ റോഡുവഴിയോ വണ്ടി തിരിച്ചു വിടും. ടോളൊന്നും കൊടുക്കാതെ സുഖകരമായി യാ‍ത്ര ചെയ്തു കൊണ്ടിരുന്ന ചങ്ങാതി ഒരിക്കല്‍ അല്‍ ബര്‍ഷാ ടോള്‍ ഗേറ്റിന്റെ മുന്നില്‍ പെട്ടു. മീഡിയാ സിറ്റിയില്‍ നിന്നും തിരിഞ്ഞ് അല്‍ക്കായേല്‍ റോഡിലേക്ക് കയറി ടോള്‍ കഴിച്ചിലാക്കാനുള്ള ശ്രമത്തിനിടയിലെ വളരെ ചെറിയ ഒരശ്രദ്ധ അതിയാനേ നേരേ അല്‍ ബര്‍ഷ ടോള്‍ ഗേറ്റിന് മുന്നിലെത്തിച്ചു.

വാഹനത്തിലാണേല്‍ ടോള്‍ ടാഗില്ല. മുന്നോട്ട് പോയാല്‍ ടോള്‍ ഗേറ്റില്‍ പെടും, ഫൈന്‍ വരും. പിന്നോട്ടെടുക്കാന്‍ കഴിയുകയുമില്ല. നിരനിരയായി വാഹനങ്ങള്‍ വന്നു കൊണ്ടേയിരിയ്ക്കുകയും ചെയ്യുന്നു. ചങ്ങാതി കുടുങ്ങിയത് തന്നെ.

പക്ഷേ അതിയാന്‍ ഫൈന്‍ വരാതെ ടോള്‍ ഗേറ്റില്‍ നിന്നും കഴിച്ചിലായി. എങ്ങിനെയാണ് അദ്ദേഹം ആ വിഷമവൃത്തത്തില്‍ നിന്നും തടികഴിച്ചിലാക്കിയത് എന്ന് പറയാന്‍ കഴിയുമോ?

ചോദ്യം ഒരിക്കല്‍കൂടി.
ടോള്‍ ടാഗില്ലാതെ ടോള്‍ ഗേറ്റിന്റെ മുന്നില്‍ പെട്ട ചങ്ങാതി ഫൈന്‍ വരാതെ ടോള്‍ ഗേറ്റ് കടന്നു. എങ്ങിനെ?


-----------------------------------------------
ഇതായിരുന്നു മഹത്തായ പ്രശ്നം. ടോള്‍ ഗേറ്റില്‍ കുടുങ്ങിയ ചങ്ങാതി രക്ഷപെട്ടത് എങ്ങിനെയെന്നുള്ള ചോദ്യത്തിന് ഏറ്റവും നീതി പുലര്‍ത്തിയ ഉത്തരങ്ങള്‍ എഴുതി സമ്മാനാര്‍ഹരായിരിയ്ക്കുന്നവര്‍ പ്രിയയും നമസ്കാറുമാണ് എന്നറിയിക്കുന്നതില്‍ സന്തോഷമുണ്ട്.

ഇന്നി ചങ്ങാതി രക്ഷപെട്ട കഥയിലേക്ക്:

ആകസ്മികമായി ടോള്‍ ഗേറ്റിന് മുന്നില്‍ പെട്ട ചങ്ങാതിയ്ക്ക് ആദ്യത്തെ ചില നിമിഷങ്ങള്‍ എന്ത് ചെയ്യണമെന്ന് ഒരു ഊഹവും കിട്ടിയില്ല. പിന്നെ പരിസരബോധം വീണപ്പോള്‍ ആദ്യം ചെയ്തത് വാഹനം നേരെ സര്‍വീസ് ലൈനിലേക്ക് കയറ്റി ഇടുകയായിരുന്നു.

തുടര്‍ന്ന് ബോണറ്റ് തുറന്ന് വെച്ച് ഹസാര്‍ഡസ് ലൈറ്റും കത്തിച്ച് വാഹനത്തിനടുത്ത് നിന്നു. പോലീസ് വാഹനങ്ങള്‍ തന്റെ വാഹനത്തെ കടന്നു പോകുന്നത് ഉള്‍ക്കിടിലത്തോടെ ചങ്ങാതി നോക്കി നിന്നെങ്കിലും പോലീസുകാര്‍ക്ക് മറ്റു പല പണികളും ഉണ്ടായിരുന്നതു കൊണ്ടും ചങ്ങാതിയുടെ ഭാഗ്യം കൊണ്ടും ചങ്ങാതിയെ ശ്രദ്ധിയ്ക്കാതെ അവരവരുടെ വഴിക്ക് പോയി. അപ്പോഴും എങ്ങിനെ ആ വിഷമവൃത്തത്തില്‍ നിന്നും രക്ഷപെടാമെന്ന് ചങ്ങാതിയ്ക്ക് ഒരു ധാരണയും ഉണ്ടായിരുന്നില്ല.

അങ്ങിനെ പാതയോരത്ത് വാഹനവും ചാരി നിന്നപ്പോഴാണ് ഒരു റിക്കവറി വാന്‍ അദ്ദേഹത്തിന്റെ വാഹനത്തിനടുത്ത് വന്ന് നിന്നത്.

വാഹനം കേടാണെങ്കില്‍ അടുത്ത വര്‍ക്ഷോപ്പില്‍ ആക്കി തരാം നൂറ് ദിര്‍ഹം കൊടുത്താല്‍ മതിയെന്നായി റിക്കവറി വാഹനത്തിന്റെ ബംഗാളീ ഡ്രൈവര്‍. ചങ്ങാതിയ്ക്ക് അപ്പോഴാണ് ബോധോദയം ഉണ്ടായത്. അറിയാവുന്ന ഹിന്ദിയില്‍ ചങ്ങാതി ഡ്രൈവര്‍ ചങ്ങാതിയോട് കാര്യം മൊഴിഞ്ഞു.

“മറ്റൊന്നും വേണ്ട. റിക്കവറി വാനില്‍ കയറ്റി ടോള്‍ ഗേറ്റൊന്നു കടത്തി തന്നാല്‍ മതി. അമ്പത് ദിര്‍ഹം തരാം.” എന്നായി ചങ്ങാതി.

“മലബാറീ, നിന്റെ ബുദ്ധി കൊള്ളാം. നീ പണമൊന്നും തരണ്ട. ഞാന്‍ ടോള്‍ കടത്തി തരാം...” അങ്ങിനെ ബംഗാളിയുടെ റിക്കവറി വാനില്‍ ടോള്‍ കടന്ന ചങ്ങാതി ബംഗാളിയ്ക്ക് ഒരു ശുക്രിയയും പറഞ്ഞ് തന്റെ യാത്ര തുടര്‍ന്നു. ഇന്നും ടോള്‍ ടാഗെടുക്കാതെ ടോളടയ്ക്കാതെ യാത്ര തുടര്‍ന്നുകൊണ്ടേയിരിയ്ക്കുന്നു.

ടോള്‍ ഗേറ്റില്‍ പെട്ട ചങ്ങാതി അങ്ങിനെ ടോള്‍ ടാഗെടുക്കാതെ ടോളടയ്ക്കാതെ പിഴയൊടുക്കാതെ രക്ഷപെട്ടു.

ശരിയ്ക്കും ശരിയായ ഉത്തരത്തിനടുത്തെത്തിയത് പ്രിയയും നമസ്കാറുമാണ്. കൊച്ചിയിലെ മെട്രോ റെയിലിലെ ഒരു ടിക്കറ്റ് രണ്ടു പേര്‍ക്കുമായി വീതിച്ചു തരുന്നു. ഒരമ്പത് വര്‍ഷത്തിന് ശേഷം എവിടെയുണ്ടാകും എന്ന് അറിയിച്ചാല്‍ ‍- അമ്പത് വര്‍ഷത്തിന് ശേഷമെങ്കിലും നമ്മുടെ മെട്രോ ഓടിതുടങ്ങുമെങ്കില്‍ - ടിക്കറ്റ് ആ വിലാസത്തിലേയ്ക്ക് എത്തിച്ച് തരാനുള്ള ഏര്‍പ്പാട് ഉണ്ടാക്കാം.

ഉത്തരങ്ങള്‍ എഴുതി പോസ്റ്റിയ എല്ലാവര്‍ക്കും നന്ദി.

Monday, July 07, 2008

ഇരുപതാമാണ്ട് താണ്ടുന്ന പെരുമണ്‍ ദുരന്തം

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി എട്ട് ജൂലൈ എട്ടാം തീയതി നട്ടുച്ചയ്ക്ക് കൊല്ലത്തോടടുക്കുന്ന ഐലന്റ് എക്സ്പ്രസ്. ബാംഗ്ലൂരില്‍ നിന്നും കന്യാകുമാരിയിലേയ്ക്ക് പോകുന്ന തീവണ്ടിയിലെ കൊല്ലത്തേക്കുള്ള യാത്രക്കാര്‍ വണ്ടിയില്‍ നിന്നും ഇറങ്ങാനുള്ള ഒരുക്കത്തില്‍. ബാത്ത് റൂമില്‍ കയറി മുടിയൊന്ന് ചീകി മുഖം മിനുക്കി ബന്ധുക്കള്‍ക്കൊപ്പം ചേരാന്‍ വെമ്പല്‍ കൊണ്ട നൂറ്റി അഞ്ച് ജീവനുകള്‍ അടുത്ത നിമിഷം ഭൂലോകത്ത് നിന്നും അപ്രത്യക്ഷമായി. ഭാരതം കണ്ട ഏറ്റവും കൊടിയ തീവണ്ടി ദുരന്തങ്ങളില്‍ ഒന്നിനായിരുന്നു പെരുമണ്‍ നിവാസികള്‍ അന്ന് സാക്ഷികളായത്.

ആണ്ടിലൊരിക്കല്‍ പരിസര ശുചി വരുത്തുന്ന പെരുമണ്‍ സ്മൃതി മണ്ഡപത്തില്‍ ഇന്നും പുഷ്പാര്‍ച്ചന നടക്കും-ഒരു നേര്‍ച്ച പോലെ. പെരുമണില്‍ കൊഴിഞ്ഞ ജീവിതങ്ങളോട് ഒരിക്കലും റെയില്‍‌വേ നീതി കാട്ടിയിട്ടില്ല. തങ്ങള്‍ കൊല്ലപ്പെട്ടത് ആരുടെ ഭാഗത്ത് നിന്നും വന്ന പിഴവിനാല്‍? ആ ചോദ്യത്തിനുത്തരം ഇരുപതാണ്ടിനിപ്പുറവും ദുരൂഹമായി തന്നെ തുടരുന്നു.

എന്തായിരുന്നു പെരുമണ്‍ ദുരന്തത്തിന് ഹേതുവായത്? ഇഞ്ചിന്‍ ഡ്രൈവറുടെ അശ്രദ്ധ? പാലത്തിന്റെ തൂണുകളുടെ ബലക്ഷയം? പാളത്തിലുണ്ടായ വിള്ളല്‍? അട്ടിമറി? ഇതിലേതായാലും റെയില്‍‌വേ ജീവനക്കാരന്‍ കുടുങ്ങുമായിരുന്നു. അങ്ങിനെയിരിക്കവേയാണ് റെയില്‍‌വേ സേഫ്റ്റി കമ്മീഷണര്‍ അന്വോഷണത്തിനായി പെരുമണ്‍ പാളത്തില്‍ കയറിയത്.

പാളത്തിന് മുകളില്‍ കയറി അഷ്ടമുടികായലിന്റെ നീലപരപ്പിലേക്ക് നോക്കിയ സേഫ്റ്റി കമ്മീഷണറുടെ തലയില്‍ ചുഴലി വീശിയടിച്ചു. തലചുറ്റിയ കമ്മീഷണര്‍ അടുത്ത നിമിഷം റിപ്പോര്‍ട്ടെഴുതി:

“പെരുമണില്‍ ചുഴലികാ‍റ്റ്. ട്രെയിനിന് മേലേ വീശിയടിച്ച ടൊര്‍ണാഡോ എന്ന ചുഴലികാറ്റാണ് പെരുമണ്‍ ദുരന്തത്തിന് കാരണം.”

കാലാവസ്താ നിരീക്ഷണ കേന്ദ്രത്തിനോ നാട്ടുകാര്‍ക്കോ നിരീക്ഷിക്കാന്‍ കഴിയാതിരുന്ന ചുഴലികാറ്റ് കൊണ്ടു പോയത് നൂറ്റി അഞ്ച് ജീവനുകള്‍...സേഫ്റ്റി കമ്മീഷണറുടെ തലയ്ക്കുള്ളില്‍ വീശിയടിച്ചതല്ലേ ടോര്‍ണാഡോ എന്ന് ആരും അന്ന് ചോദിച്ചില്ല. കാരണം പെരുമണ്‍ അപ്പോഴേക്കും നമ്മള്‍ മറന്നു കഴിഞ്ഞിരുന്നു.

നൂറ്റി അഞ്ച് ജീവനുകളുടെ ഉത്തരവാദിത്തം പെരുമണ്‍ ദുരന്തത്തിന് മുന്നേയോ പെരുമണ്‍ ദുരന്തത്തിന്റെ അന്നോ പെരുമണ്‍ ദുരന്തത്തിന് ശേഷമോ സഹ്യന്‍ കടന്ന് വന്നിട്ടില്ലാത്ത പാവം ടൊര്‍ണാഡോയുടെ പിടലിയില്‍ കെട്ടി വെച്ച് നാം അടുത്ത ദുരന്തത്തിനായി കാത്തിരുന്നു.

അപകടങ്ങളെ ആഘോഷങ്ങളാക്കുന്ന നാം കൊല്ലത്തെ ആഘോഷത്തിന് ശേഷം മടങ്ങിയിട്ട് ഇരുപതാണ്ട് ഇന്ന് തികയുന്നു. അപകടം കാണാന്‍ കൊല്ലത്തേക്കൊഴുകിയ സഹൃദയര്‍ അന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടാക്കിയ തടസ്സങ്ങള്‍ ചില്ലറയല്ലായിരുന്നു. ദുരന്തമാസ്വാദിക്കാന്‍ വേണ്ടി മാത്രം ദൂരെ ദിക്കില്‍ നിന്നും കൊല്ലത്ത് തമ്പടിച്ചവര്‍ പെരുമണില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു ആദ്യ രണ്ട് ദിനങ്ങളില്‍. പിന്നെ പിന്നെ മരിച്ചവര്‍ ദുര്‍ഗന്ധം പരത്തി തുടങ്ങിയപ്പോള്‍ പതുക്കെ പതുക്കെ കാഴ്ചക്കാര്‍ പിന്‍വാങ്ങി തുടങ്ങി. ദിനങ്ങള്‍ അഞ്ച് കഴിഞ്ഞിട്ടും വെള്ളത്തിലാണ്ട് കിടന്നിരുന്ന ബോഗികളില്‍ നിന്നും മൃതശരീരങ്ങള്‍ പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പോലീസും പട്ടാളവും സമൂഹവും മൂക്കു പൊത്തി നിന്നിടത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെള്ളത്തില്‍ വീണ് ചീര്‍ത്ത ശവശരീരം വാരിയെടുക്കാന്‍ മുന്നിട്ടിറങ്ങിയതും മറക്കാന്‍ കഴിയുന്നില്ല. ആര്‍.എസ്.എസ്. എന്ന പ്രസ്ഥാനത്തോട് ബഹുമാനം തോന്നിയ നിമിഷങ്ങളായിരുന്നു അത്.

റെയില്‍‌വേ സേഫ്റ്റി കമ്മീഷണറുടെ തലയ്ക്ക് പിടിച്ച ടൊര്‍ണാഡോ ചുഴലി കൊടുങ്കാറ്റില്‍ അഷ്ടമുടിക്കായലിലേക്ക് കൂപ്പുകുത്തിയ ഐലന്റ് എക്സ്പ്രസിനോടൊപ്പം ഹോമിക്കപ്പെട്ട ജീവനുകള്‍ക്കും ജീവിച്ചിരിക്കുന്ന രക്തസാക്ഷികള്‍ക്കും പെരുമണ്‍ ദുരന്തത്തിന്റെ ഇരുപതാമാണ്ടില്‍ സ്മരണാഞ്ജലികള്‍....

Sunday, July 06, 2008

ടോള്‍ ഗേറ്റില്‍ കുടുങ്ങിയ ചങ്ങാതി.

ചങ്ങാതി വാശിയിലാണ്. ഒരു കാരണ വശാലും ടോള്‍ ടാഗെടുക്കില്ല. ദുബായിലെ ഷെയ്ക്ക് സെയ്ദ് റോഡിലും ഗര്‍ഹൂദ് പാലത്തിലും ടോള്‍ ഗേറ്റ് വന്നിട്ട് വര്‍ഷം ഒന്നു കഴിഞ്ഞിട്ടും അതിയാനിതുവരെ ടോള്‍ ടാഗെടുത്തിട്ടുമില്ല. ഗര്‍ഹൂദ് പാലം ചങ്ങാതിയുടെ വാഹനം കഴിഞ്ഞ ജൂലൈയ്ക്ക് ശേഷം കണ്ടിട്ടില്ലാ എങ്കിലും ദിവസവും അദ്ദേഹം ഷെയ്ക്ക് സെയ്ദ് റോഡ് വഴി വണ്ടിയോടിക്കുകയും ചെയ്യുന്നുണ്ട്.

ബുസിനസ് ബേ വഴിയോ, മക്തൂം പാലം വഴിയോ, ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് വഴിയോ, ഷിന്‍ഡാഗാ ടണല്‍ വഴിയോ കയറി ആദ്യത്തെ കടമ്പ കടക്കുന്ന വിദ്വോന്‍ അല്‍ ബര്‍ഷാ ടോള്‍ ഗേറ്റില്‍ പെടാതിരിക്കാന്‍ ബീച്ച് റോഡ് വഴിയോ അല്‍ക്കായേല്‍ റോഡുവഴിയോ വണ്ടി തിരിച്ചു വിടും. ടോളൊന്നും കൊടുക്കാതെ സുഖകരമായി യാ‍ത്ര ചെയ്തു കൊണ്ടിരുന്ന ചങ്ങാതി ഒരിക്കല്‍ അല്‍ ബര്‍ഷാ ടോള്‍ ഗേറ്റിന്റെ മുന്നില്‍ പെട്ടു. മീഡിയാ സിറ്റിയില്‍ നിന്നും തിരിഞ്ഞ് അല്‍ക്കായേല്‍ റോഡിലേക്ക് കയറി ടോള്‍ കഴിച്ചിലാക്കാനുള്ള ശ്രമത്തിനിടയിലെ വളരെ ചെറിയ ഒരശ്രദ്ധ അതിയാനേ നേരേ അല്‍ ബര്‍ഷ ടോള്‍ ഗേറ്റിന് മുന്നിലെത്തിച്ചു.

വാഹനത്തിലാണേല്‍ ടോള്‍ ടാഗില്ല. മുന്നോട്ട് പോയാല്‍ ടോള്‍ ഗേറ്റില്‍ പെടും, ഫൈന്‍ വരും. പിന്നോട്ടെടുക്കാന്‍ കഴിയുകയുമില്ല. നിരനിരയായി വാഹനങ്ങള്‍ വന്നു കൊണ്ടേയിരിയ്ക്കുകയും ചെയ്യുന്നു. ചങ്ങാതി കുടുങ്ങിയത് തന്നെ.

പക്ഷേ അതിയാന്‍ ഫൈന്‍ വരാതെ ടോള്‍ ഗേറ്റില്‍ നിന്നും കഴിച്ചിലായി. എങ്ങിനെയാണ് അദ്ദേഹം ആ വിഷമവൃത്തത്തില്‍ നിന്നും തടികഴിച്ചിലാക്കിയത് എന്ന് പറയാന്‍ കഴിയുമോ?

ചോദ്യം ഒരിക്കല്‍കൂടി.
ടോള്‍ ടാഗില്ലാതെ ടോള്‍ ഗേറ്റിന്റെ മുന്നില്‍ പെട്ട ചങ്ങാതി ഫൈന്‍ വരാതെ ടോള്‍ ഗേറ്റ് കടന്നു. എങ്ങിനെ?

ശരിയായി ഉത്തരം പറയുന്ന ഒരാള്‍ക്ക് കൊച്ചി മെട്രോ റെയിലില്‍ യാത്ര ചെയ്യാനുള്ള ഒരു ടിക്കറ്റ് സമ്മാനം. (അമ്പത് വര്‍ഷത്തിന് ശേഷം ബന്ധപ്പെടേണ്ട വിലാസം കൂടി മത്സരാര്‍ത്ഥികള്‍ രേഖപ്പെടുത്തേണ്ടുന്നതാകുന്നു!)

Saturday, July 05, 2008

മലയാളത്തില്‍ പരീക്ഷയെഴുതിയ ഇംഗ്ലീഷ് മീഡിയത്തിലെ കുട്ടി.

“ഇംഗ്ലീഷ് മീഡിയത്തിലെ കുട്ടിയ്ക്കെന്താ മലയാളത്തില്‍ പരീക്ഷയെഴുതി കൂടെ?”
ചോദ്യം ഉമ്മന്‍ചാണ്ടി സാറിന്റെ സ്വന്തം തറവാട്ടു വക സ്കൂളിലെ സ്വന്തം പ്രധാനാദ്ധ്യാപികയുടേതാണ്.

ചാണ്ടി സാറിന്റെ പുതുപള്ളിയിലുള്ള തറവാട്ടു സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ നിന്നും “സാത്താന്റെ പാഠപുസ്തകം” തിരിച്ചു വാങ്ങിയത് ഒരു ഇടതു പക്ഷ രക്ഷാകര്‍ത്താവിന് തീരെ സുഖിച്ചില്ല. അതിയാന്‍ പരാതിയുമായി കാണേണ്ടവരെ കാണേണ്ടുന്ന രീതിയില്‍ കണ്ടു.

ഉത്തരവാദപ്പെട്ടവര്‍ സ്കൂളിലെത്തി വിവരങ്ങള്‍ തിരക്കിയപ്പോള്‍ സ്കൂള്‍ അധികൃതരുടെ ഭാഗം തികച്ചും ന്യായം:

“ആ കുട്ടി ഇംഗ്ലീഷ് മീഡിയത്തിലാണ്. ഏഴാം ക്ലാസിലെ സാമൂഹ്യപാഠ പുസ്തകം തെറ്റി കൊടുത്തതാണ്. അത് തിരിച്ച് വാങ്ങിയെന്നേയുള്ളൂ‍....”
ഹോ എന്നാ വിനയം!

അപ്പോള്‍ പിന്നെ കുട്ടി കഴിഞ്ഞ ടേമില്‍ പരീക്ഷയെഴുതിയത് മലയാളത്തിലാണല്ലോയെന്നായി പത്രക്കാര്‍.

അതിന് മറുപടിയായിട്ടാണ് ചാണ്ടി സാറിന്റെ സ്വന്തം തറവാട്ടു സ്കൂളിലെ സ്വന്തം പ്രധാനാദ്ധ്യാപിക തുള്ളിതെറിച്ചുകൊണ്ട് ഇങ്ങിനെ തൊള്ള തുറന്നത്.

“കോളേജില്‍ വരെ മലയാളത്തില്‍ പരീക്ഷയെഴുതാം. പിന്നാണോ ഏഴാം ക്ലാസില്‍? ആദ്യം പോയി നിയമം പഠിച്ചിട്ട് വാടോ...”

മലയാളം മീഡിയത്തില്‍ പഠിയ്ക്കുന്ന തന്റെ കുട്ടി ഒറ്റ ദിനം കൊണ്ട് ഇംഗ്ലീഷ് മീഡിയത്തിലേയ്ക്ക് ഉടലോടെ ഉയര്‍ത്തപ്പെട്ടതറിഞ്ഞ രക്ഷാകര്‍ത്താവ് കണ്ണും മിഴിച്ച് നിന്ന കാഴ്ചയാണ് “സാത്താന്റെ പാഠപുസ്തക” വിവാദത്തിലെ ഏറ്റവും പുതിയ കൌതുകം.

ഏഴാം ക്ലാസിലെ സാമൂഹ്യപാഠം കുട്ടികളില്‍ നിന്നും തിരിച്ചു വാങ്ങിയെന്ന തെറ്റിനെ ന്യായീകരിയ്ക്കാന്‍ ഉളിപ്പേതുമില്ലാതെ കുട്ടിയെ സംബന്ധിച്ച പച്ചകള്ളം ദൃശ്യമാധ്യമങ്ങളിലൂടെ വിളിച്ച് പറയാന്‍ മടിയില്ലാത്ത ആയമ്മ, ഉമ്മന്‍ചാണ്ടി സാറിന്റെ തറവാട്ടു സ്കൂളിന് ഏറ്റവും അനുയോജ്യയായ പ്രധാനാദ്ധ്യാപിക തന്നെ.

അക്ഷരങ്ങളെ അഗ്നിക്കിരയാക്കാന്‍ അക്ഷരവിരോധികള്‍ക്ക് ചൂട്ടുപിടിച്ചു കൊടുക്കുന്ന പ്രതിപക്ഷ നേതാവിന്റെ കളരിയും ഒരു വേള തറവാട്ടു വക സ്കൂളു തന്നെയായിരുന്നിരിയ്ക്കണമല്ലോ?

Thursday, July 03, 2008

ഇരട്ടകളുടെ അപൂര്‍വ്വ സംഗമം.

ദുബായിലെ കരാമക്കടുത്ത് ഇരട്ട തെങ്ങുകളുടെ അപൂര്‍വ്വ സംഗമം കാണാം. ഒരു നിരയില്‍ അഞ്ച് തെങ്ങുകളാണ് ഇരട്ടകളായി കൌതുകം ഉണര്‍ത്തുന്നത്. കുറച്ച് നാള്‍ മുമ്പ് വരെ ആറ് തെങ്ങുകള്‍ ഇരട്ടകളായിരുന്നു. ഇപ്പോള്‍ ഒന്നിന്റെ ഒരു ശിഖരം കാണുന്നില്ല. മുറിഞ്ഞ് വീണതോ അതോ മുറിച്ച് മാറ്റിയതോ എന്നറിയില്ല.











കൂട്ടത്തില്‍ ഏറ്റവും തലയെടുപ്പ് ഇവന് തന്നെ. ഷിന്‍ഡാഗ ടണല്‍ കേറി ഇടത്തേക്ക് തിരിഞ്ഞ് കരാമയിലേക്ക് പോകുമ്പോള്‍ ഏവരേയും ഇവനാണ് സ്വാഗതമോതുന്നത്.

ഇവന്‍ രണ്ടാമന്‍. അതേ റോഡില്‍ മുന്നോട്ട് പോകവേ‍ ഈദ്ഗാഹിനു മുന്നില്‍ നിറഞ്ഞ് നില്‍ക്കുന്നു. “ഞാനാരാ മോന്‍” എന്ന് മറ്റൊറ്റ തെങ്ങുകളെ നോക്കി കൊഞ്ഞനം കാട്ടുന്ന പോലെ തോന്നും ഇവന്റെ നില്പ് കണ്ടാല്‍.


ഗ്രൂപ്പ് ഫോട്ടൊ. അതേ വഴിക്ക് ഇത്തിരിക്കൂടെ മുന്നോട്ട് പോയാല്‍ ഇവന്മാര് മൂന്ന് പേരെ ഒന്നുച്ച് കാണാം. ഇടക്ക് ഒരു ഒറ്റയാനുണ്ട്. ആദ്യത്തവനും മൂന്നാമത്തവനും നാലാമത്തവനും ഇരട്ടകളാണ്. കുട്ടത്തില്‍ ഏറ്റവും കുഞ്ഞന്‍ ഇതില്‍ രണ്ടാമത്തവനാണ്.


ഇവന്‍ മൂന്നാമന്‍. (ഗ്രൂപ്പില്‍ കണ്ട ആദ്യത്തവന്‍.)


ഗ്രൂപ്പില്‍ രണ്ടാമന്‍. കൂട്ടത്തില്‍ ഏറ്റവും ചിന്നന്‍. ആരോഗ്യം തീരെ പോര. അടുത്തകാറ്റിന് യമപുരി പൂകുന്ന ലക്ഷണമാണ്.


ഗ്രൂപ്പില്‍ മൂന്നാമന്‍ വെള്ളക്കായും കൊതുമ്പും ഇവനിലേ പേരിനെങ്കിലും കാണാനാകുള്ളൂ. നിരയില്‍ ഏറ്റവും അവസാനത്തവനാണിവന്‍. കരാമയോട് ചേര്‍ന്നാണ് നില്പ്.


ഏറ്റവും ഒടുവിലത്തവന്റെ വെള്ളക്കായില്‍ മാത്രം ഫോക്കസ് ചെയ്തെടുത്തതാണ്. പൊട്ടോ പിടുത്തക്കാരന്റെ പരിചയ സമ്പന്നതകാരണം വെള്ളക്ക മാത്രം കിട്ടിയില്ല.

ഒരു നിരയയില്‍ അഞ്ച് തെങ്ങുകള്‍ ഇരട്ടകളായി കണ്ടപ്പോള്‍ തോന്നിയ കൌതുകം. അതും മരുഭൂമിയില്‍ വളര്‍ത്തി നിര്‍ത്തിയിരിക്കുന്ന തെങ്ങുകള്‍. ഒരിക്കലും കായിക്കാത്ത തെങ്ങുകള്‍. ഈതെങ്ങുകളെ ഇരട്ടകളായി കൃതൃമമായി ഉല്പാദിപ്പിക്കുന്നതാണോ? അല്ലാതെ ഇതെങ്ങിനാ ഏകദേശം ഒരേ പ്രായത്തിലുള്ള ഒന്നിലധികം തെങ്ങുകള്‍ ഇരട്ടകളായി പിറക്കുന്നത്?